ഞാനൊരു പാവം പാലാക്കാരന്‍

എന്റെ ചെറിയ വലിയ കുടുംബം

>> Wednesday, September 3, 2008

അങ്ങനെ ഞാന്‍ വീണ്ടും എയര്‍പോര്‍ട്ടില്‍ നില്‍ക്കുന്നു. അവളും മക്കളും തിരികെ പോവുകയായി. അവര്‍
കുഴപ്പമൊന്നുമില്ലാതെ പ്ലെയിനില്‍ കയറുമോ ആവോ? പിള്ളേര്‍ കരഞ്ഞ് അവളെ കുഴക്കുമോ, 2 പേരെയും കൂടെ അവള്‍ എങ്ങനെ മാനേജ് ചെയ്തു പ്ലെയിനില്‍ ഇരിക്കും എന്നുള്ള ചോദ്യങ്ങള്‍ ഒക്കെ മനസില്‍ കിടക്കുന്നു. നാട്ടില്‍ കൊണ്ടുപോയി വിട്ടിട്ട് വരാമായിരുന്നു. ഒന്നോ രണ്ടോ ദിവസത്തെ അവുധിക്കു വേണ്ടി എങ്ങനാ 2000-2500 ദിര്‍ഹം കളയുന്നത് എന്നോര്‍ത്തപ്പോള്‍ പോകാന്‍ തോന്നിയില്ല. പിന്നെ നാഴികക്കു നാല്പതു വട്ടം നാട്ടില്‍ വന്നു പോയി ഉള്ള പൈസാ മുഴുവന്‍ തീര്‍ക്കുന്നവന്‍ എന്ന സല്പേരും.

ഞങ്ങള്‍ ഒരുമിച്ചുള്ള 2 മാസം വേഗം കഴിഞ്ഞു. ഇനി എനിക്കു വീട് കണ്ടുപിടിച്ചിട്ടു വേണം അവരെ കൊണ്ടുവരാന്‍. പഴയ ജോലി മതിയായിരുന്നു, ഒന്നുമല്ലെങ്കിലും ഫാമിലി അക്കൊമൊഡേഷന്‍ ഉണ്ടായിരുന്നു. എത്ര പൈസ അനാവശ്യമായി കളയുന്നു.എന്നിട്ടും അവളുടെ മൊബൈലില്‍ ഒരു സിം ഇട്ടു വിടാന്‍ ഉള്ള ബോധം പോലും പോയില്ല. ഇമിഗ്രേഷന്റെ അടുത്തു വരെ ഭാര്യയേയും മക്കളെയും അനുഗമിച്ചിരുന്നു. ഇനി അവരെ ഒന്നു വിളിക്കണമെങ്കില്‍ ഒരു വഴിയും ഇല്ല. ഞാന്‍ തിരിച്ചു നടന്നു. എന്തൊക്കെയോ ഒരു ശൂന്യത.
പുറത്തു കൂട്ടുകാരനും ഭാര്യയും കൊച്ചും വെയിറ്റ് ചെയ്യുന്നു. ഞങ്ങളെ ഒറ്റക്കു വിട്ടാല്‍ രണ്ടുപേരും കൂടി കരഞ്ഞ് എയര്‍പോര്‍ട്ട് വരെ മുക്കിയാലോ എന്നു കരുതി അവര്‍ വന്നതാണ്. കാര്യം സിനിമാ കാണുമ്പോള്‍
ഹൃദയസ്പര്‍ശിയായ സീനുകള്‍ വരുമ്പോള്‍ കണ്ണുനിറയാറുണ്ട് എങ്കിലും ഞാന്‍ അത്ര തൊട്ടാവാടിയൊന്നുമല്ല എന്നവര്‍ക്കറിയില്ലല്ലോ. മാത്രവുമല്ല ഏതു പ്രതികൂലസാ‍ഹചര്യങ്ങളും സമചിത്തതയോടുകൂടി നേരിടാന്‍ ഉള്ള മനസ്സും സ്ത്രീകള്‍ക്കു കൂടുതലായുണ്ട് എന്നു പറയപ്പെടുന്ന വിപതിധൈര്യവും ഉള്ളയാളാണ് ഞാന്‍ എന്നു ആര്‍ക്കും അറിയില്ലല്ലോ.

ഇപ്പോള്‍ എന്റെ ഫീലിങ് യന്ത്രത്തിന് എന്തോ ഒരു ചെറിയ ഫോള്‍ട്ട് ഉണ്ടോ എന്ന സംശയം ഇല്ലാതില്ല. ഒരു വര്‍ഷം മുമ്പാണ് ആദ്യമായി അതിന്റെ സിംപ്റ്റംസ് കണ്ടത്. ഫീഫായുടെ ഫുട്ബാള്‍ ഗെയിം വാങ്ങി. കളിക്കാന്‍ ഞാനും എന്റെ കൂട്ടുകാരും സ്വന്തക്കാരും അടങ്ങുന്ന ഒരു ഇന്ത്യന്‍ ടീം ഉണ്ടാക്കി. ഇന്ത്യന്‍ ടീമിന്റെ അതേ അവസ്ത തന്നെ, നിരന്തരമായ തോല്‍വികള്‍. മൂന്നുമാസങ്ങള്‍ക്ക് ശേഷം പിടിച്ചു നില്‍ക്കാറായപ്പോള്‍ എന്റെ മൂത്ത മകന്‍ കറിയായെ ഒരു പുതിയ ഫോര്‍വേര്‍ഡ് ആയി സൃഷ്ടിച്ച് ഓസ്ട്രേലിയായെ നേരിട്ടു. അവസാനനിമിഷത്തില്‍ വി പി സത്യന്റെ ഡയഗൊണല്‍ പാസ്സ് സ്വീകരിച്ച് എന്റെ മോന്‍ കറിയ ഓസ്ട്രേലിയന്‍ ഗോളിയായ സൈമണ്‍സിനെ വെട്ടിച്ചു ഗോള്‍ അടിച്ചു. ക്രിക്കറ്റില്‍ ഏതായാലും അവര്‍ കാലന്മാരാ, നമുക്കിങ്ങനെയെങ്കിലും സന്തോഷിക്കാമല്ലോ. ഗോള്‍ വീണതും മത്സരം അവസാനിച്ചു. സ്ലോ മോഷനില്‍ അവന്റെ ഗോള്‍ കാണിക്കുന്നു, ജനങ്ങളുടെ ആരവം, ബാക്ക്ഗ്രൌണ്ടില്‍ ജനഗണമന, ആ സമയത്താണ് ആദ്യമായി അതു ഫീല്‍ ചെയ്തത്. ഒരു വിങ്ങല്‍ നെഞ്ചില്‍ നിന്നും മുകളിലേക്ക്,
കണ്ണുനീര്‍ ധാരയായ് വന്നു. എന്റെ ബാല്യകാല സ്വപ്നങ്ങള്‍, സഹോദരങ്ങളെ പേടി മാറ്റാനായി കൂട്ടിനായി
വിളിച്ചിരുത്തി കക്കൂസിലിരുന്നു പറഞ്ഞു കേള്‍പ്പിച്ച സങ്കല്പങ്ങള്‍, ഇതൊക്കെ മകനിലൂടെ ഥാര്‍ത്യമായാലോ
എന്നുള്ള സ്വപ്നമായിരിക്കാം.

പണ്ട് ആകാശദൂത് സിനിമാ കണ്ടപ്പോള്‍ ആദ്യപകുതിയില്‍ അടക്കിപിടിച്ച കരച്ചില്‍ രണ്ടാം പകുതിയില്‍ ഒരു മഴക്കാല ഉറവ പോലെ വന്നപ്പോള്‍ തൂവാല മടക്കി മുഖത്തു വെച്ച് തടഞ്ഞതും അവസാനനിമിഷങ്ങളില്‍ കാലിനു വയ്യാത്ത മകനെ ആരും കൊണ്ടുപോകാതെ വന്നപ്പോള്‍ അവന്‍ “എന്റെ കാലു മേലാതായത് നന്നായി, അതു കൊണ്ട് ഞാനെങ്കിലും അമ്മക്കു കൂട്ടായില്ലെ“ എന്നു പറയുന്നതു കേട്ടപ്പോള്‍ ഉറക്കെ കരഞ്ഞതും അതു തീയേറ്ററില്‍ ഒരു കൂട്ടക്കരച്ചിലിനു തിരി കൊളുത്തിയതും ഒഴിച്ചാല്‍ പിന്നീട് ഉണ്ടായത് ആ ഫീഫാ ഗെയിമില്‍ ആണ്. എന്നാല്‍ അതിനു ശേഷം അതൊരു തുടര്‍ക്കഥയായികൊണ്ടിരുന്നു. അവസാനം ബിന്ദ്രക്കു ഒളിമ്പിക് മെഡല്‍ കിട്ടിയപ്പോളും എന്റെ കണ്ണില്‍ നിന്നു വന്നു, കുറച്ച് ഉപ്പുനീര്‍. ജീതേന്ദ്ര സെമിയില്‍ തോറ്റപ്പോള്‍ വന്നു അതിലും കൂടുതല്‍ തുള്ളികള്‍.

ഏതായാലും കൂട്ടുകാരന്‍ ദുഖം മാറ്റാനായി നിര്‍ദ്ദേശിച്ചതനുസരിച്ച് അംബാസിഡര്‍ ഹോട്ടലില്‍ ചെന്നു. നിര നിരയായി വച്ചിരിക്കുന്ന കുപ്പികളെ നോക്കി പൊങ്ങിയ സ്റ്റൂളില്‍ ഇരുന്നു 3 DD അടിച്ചു. കുറെ ലോകതത്വങ്ങള്‍ പറഞ്ഞു. തിരിച്ചു വന്നു വീട്ടില്‍ കിടന്നുറങ്ങി. കൂട്ടുകാരനാണെങ്കില്‍ അവന്റെ ഭാര്യയേയും മകനേയും ഒറ്റക്കു വിട്ടു എന്റെ കൂടെ കിടന്നു. പാവം, ഭാര്യെം പിള്ളേരും പോയ ദുഖത്തിനു ഞാന്‍ തൂങ്ങി ചാ‍കുമോ എന്നു പേഠിച്ചാവുമോ ആവോ.

രാവിലെ അവന്‍ എണീറ്റു പോയപ്പോളാണ് ഞാന്‍ എണീറ്റത്. വീണ്ടും ഒറ്റക്കായി. ഇത്രയും ദിവസം രാവിലെ ഇളയവന്‍ 6 മാസക്കാരന്‍ കോക്കു ആയിരുന്നു മിക്കവാറും എന്നെ എണീപ്പിക്കാറ്. പിന്നെ അവനെ കെട്ടിപ്പിടിച്ചു കിടക്കും. മൂത്തവന്‍ കറിയാച്ചന്‍ ഞങ്ങളെ ഉറക്കാനുള്ള ഉത്തരവാദിത്വം കൂടി ഉണ്ടായിരുന്നതിനാല്‍ രാവിലെ തമസിച്ചാണ് എഴുന്നേല്‍പ്പ്. ഇനി ഒരു കൊച്ചു കൂടി പെട്ടെന്നു വന്നാല്‍ പാവം കോക്കൂവിനും അതിധം നാള്‍ മുലപ്പാലു കുടിക്കാന്‍ പറ്റില്ലല്ലോ എന്നൊര്‍ത്തിട്ടാവണം ഞങ്ങളെ ഉറക്കാന്‍ അവനിത്ര ശുഷ്കാന്തി. രണ്ടു വയസു പോലും ആയില്ലെങ്കിലും നല്ല ഉത്തരവാദിത്വവും പക്വതയും.

ആദ്യത്തേതു പോലെ തന്നെ രണ്ടാമത്തേ കൊച്ചും ഞങ്ങള്‍ക്ക് പ്ലാന്‍ ചെയ്യാന്‍ ഒരവസരം പോലും തരാതെ
ഉരുവായപ്പോള്‍ ഞങ്ങള്‍ക്ക് സന്തോഷത്തോടൊപ്പം സ്വകാര്യ ദുഖങ്ങളും ഉണ്ടായിരുന്നു എന്നത് വാസ്തവം. എങ്കിലും 5 മക്കളുടെ പട്ടികയിലെ രണ്ടാമന്‍ ഇത്തിരി വേഗന്നു പോന്നു, അത്ര തന്നെ. പാവം കറിയാച്ചന്‍, അവനിനി അധികം കാലം മുല കുടിക്കാന്‍ പറ്റില്ലല്ലോ എന്നോര്‍ത്തപ്പോള്‍ സങ്കടം തോന്നി. ഒരിക്കലും വഴക്കുണ്ടാക്കാത്ത, അഥവാ കരഞ്ഞാല്‍ തന്നെ അമ്മിഞ്ഞാ കണ്ടാല്‍ ചിരിക്കുന്ന ഞങ്ങളുടെ കറിയാക്ക് ഇനി പകരം വെക്കാന്‍ എന്താ കൊടുക്കുക? പതുക്കെ കുറുക്കും കുപ്പി പാലും കൊടുത്തു തുടങ്ങി. മുലപാലിന്റെ രുചിയും ഗുണവും മാറിയപ്പോള്‍ അവന്‍ തന്നെ നിറുത്തി. എന്നാലും കുറച്ചു നാളുകള്‍ കൂടുമ്പോള്‍ അവനു ആഗ്രഹം തോന്നും, ചുമ്മാ അവിടെ ഒക്കെ തപ്പും. സങ്കടം തോന്നി അവള്‍ കൊടുക്കുമ്പോള്‍ അവന്‍ ലോകം കീഴടക്കിയ സന്തോഷത്തോടെ കമഴ്ന്നു കിടന്നും, മലര്‍ന്നു കിടന്നും തലയും കുത്തി നിന്നും ഒക്കെ വെറുതെ ചപ്പും. അതു കണ്ടു നിര്‍വൃതിയണയുന്ന അവളുടെ മാതൃത്വത്തിനൊപ്പം എന്റെ പിതൃത്വ വാത്സല്യവും നിറഞ്ഞൊഴുകിയിരുന്നു.

അന്നേ തീരുമാനിച്ചിരുന്നു, കാര്യം കാര്‍ന്നോന്മാര്‍ എല്ലാം എതിരു പറഞ്ഞിരുന്നെങ്കിലും രണ്ടാമന്‍ ഉണ്ടായി
കഴിയുമ്പോള്‍ കറിയായ്ക്കും ഇത്തിരി മുലപ്പാല്‍ ഷെയര്‍ ചെയ്തു കൊടുക്കാമെന്ന്. നാട്ടിലായിരുന്നു രണ്ടാമത്തെ പ്രസവവും. കുട്ടിയെ കാണാന്‍ ഞാന്‍ ചെന്നു. ഞങ്ങള്‍ക്കു കിട്ടിയ ആദ്യത്തെ സ്വകാര്യ നിമിഷത്തില്‍ അവള്‍ കറിയായ്ക്കു മുലപ്പാല്‍ ഓഫര്‍ ചെയ്തു. അവന്‍ പതുക്കെ അമ്മിഞ്ഞയില്‍ നോക്കി, നാണത്തോടെ ചിരിച്ചു കാണിച്ചിട്ടു എന്റെ കയ്യിലേക്കു പോന്നു. പല പ്രാവശ്യം പിന്നീട് ശ്രമിച്ചെങ്കിലും സെയിം റിസല്‍ട്ട്. മാതാപിതാക്കള്‍ക്കു വിവരം ഇല്ലെങ്കില്‍ ദൈവം മക്കള്‍ക്കു വിവേകം കൊടുക്കും. അല്ലെങ്കില്‍ എന്തിനും ഏതിനും വാശിപിടിച്ചു കരയുന്ന കുഞ്ഞുങ്ങള്‍ക്കു എങ്ങിനെ ഇത്ര വിവേകം?

അവര്‍ പോകുന്നതിനു 2 ദിവസം മുമ്പാണ് അടുത്ത സംഭവം. കാര്യം എന്റെ തോളില്‍ കിടന്നും വയറ്റേല്‍ കിടന്നും ഒക്കെ ഉറങ്ങുമെങ്കിലും രാത്രിയില്‍ ഉറങ്ങി കഴിഞ്ഞാല്‍ പിന്നെ കറിയ എന്നെ മൈന്‍ഡ് ചെയ്യില്ല. പിന്നെ അവനെല്ലാം അമ്മയാണ്. ഞാന്‍ കെട്ടിപ്പിടിച്ചാലും അവന്‍ തള്ളിമാറ്റും. അന്ന് അവന്‍ നേരത്തെ കിടന്നു. ഞങ്ങള്‍ ഇത്തിരി നേരം കൂടുതല്‍ വര്‍ത്തമാനം പറഞ്ഞ് ഇരുന്നു. അവന്‍ അതിനിടക്ക് പാലു കുടിക്കാന്‍ എണീറ്റു. അപ്പോള്‍ ഇത്തിരി സ്നേഹം കൂടിപ്പോയ ഞാന്‍ അവനെ കെട്ടിപ്പിടിച്ചു, അവന്‍ പതിവു പോലെ എന്നെ തള്ളി മാറ്റി. എന്നാല്‍ ഞാന്‍ നിന്റെ കൂടെ കിടക്കുന്നില്ല എന്നു പറഞ്ഞ് വെറുതെ നിലത്തിറങ്ങി കിടന്നു. ഞാനിതൊക്കെ ഇടക്കൊക്കെ കാണിക്കുന്നതാണെങ്കിലും അവനു നോ ഫീലിങ്സ് ആണ്. നിലത്തു കിടന്നപ്പോള്‍ എന്തോ എന്റെ മനസിലേക്കു ചില വിഷമങ്ങള്‍ ഓടിയെത്തി. എന്റെ മക്കളുടെ നല്ല പ്രായങ്ങള്‍ ഞാന്‍ കാണാതെ പോകുകയാണല്ലോ എന്നൊക്കെയാലോചിച്ചപ്പോള്‍ സങ്കടം വന്നു. നാട്ടില്‍ അവളുടെ പപ്പായേയും എന്റെ അനിയനേം കെട്ടിപ്പിടിച്ചു അവന്‍ നാട്ടില്‍ ഉറങ്ങാറുണ്ടല്ലോ എന്നോര്‍ത്തപ്പോള്‍ എന്റെ കണ്ണു നിറഞ്ഞു. പാലു കുടിച്ചേച്ച്, അവളെ കെട്ടിപ്പിടിച്ചു കിടന്നിരുന്ന അവന്‍ പതുക്കെ ഇറങ്ങി വന്നു, എന്നെ കെട്ടിപ്പിടിച്ചു കിടന്നു. ഞാന്‍ പൊട്ടിക്കരഞ്ഞുപോയി. എങ്ങനെ എന്റെ സങ്കടം അവനു മനസിലായി?

പോകുന്നതിനു തലേന്ന് ഭാര്യ രാത്രിയില്‍ ഉറങ്ങാതെ എന്നോട് വര്‍ത്തമാനം പറഞ്ഞുകിടന്നു, വീണ്ടും പിരിയുന്നതിന്റെ ഒത്തിരി സങ്കടങ്ങള്‍ പറഞ്ഞിരുന്നു. അവന് ചെറിയ പനി തുടങ്ങി, എങ്കിലും വെളുപ്പിനു 5 മണിയായപ്പോളാണ് അവന്‍ ഉറങ്ങിയത്. ഞങ്ങളുടെ വേദന നിറഞ്ഞ സ്നേഹത്തില്‍ അവനും നിശബ്ദപങ്കാളിയായി, ഞങ്ങളെ ശല്ല്യപ്പെടുത്താതെ തെന്നെ ഞങ്ങള്‍ക്ക് കൂട്ടിരുന്നു.

അവള്‍ പറഞ്ഞു, ഇനി യാത്ര പറയുമ്പോള്‍ ഞാന്‍ കരയില്ല. ഞങ്ങള്‍ എയര്‍പോര്‍ട്ടില്‍ ചെന്നു. കറിയാച്ചനു നല്ല പനി. ഞങ്ങളുടെ വേദന കണ്ട് അവനുണ്ടായതാണോ ആ പനി? അറിയില്ല. അവനെ ഉന്തുവണ്ടിയില്‍ കിടത്തി. കോക്കു എണീറ്റ് എയര്‍പോര്‍ട്ടിലെ കാഴ്ചകള്‍ കണ്ടിരിക്കുന്നു, കാണുന്നവരെ ഒക്കെ ചിരിച്ചു കാണിക്കുന്നു. ചെക് ഇന്‍ ചെയ്തു, ഞങ്ങള്‍ക്കു പിരിയാനുള്ള നേരമായി. ഇമിഗ്രേഷനു മുമ്പുള്ള ജങ്ഷനില്‍ ഞങ്ങള്‍ നിന്നു. യാത്ര പറഞ്ഞു. അവള്‍ക്കു വാക്കു പാലിക്കാനായില്ല, പൊട്ടിക്കരഞ്ഞു പോയി. ഞാന്‍ അവരോട് പൊയ്ക്കോളാന്‍ പറഞ്ഞു, അവള്‍ രണ്ട് പിഞ്ചു കുട്ടികളേയും പിടിച്ച് കരഞ്ഞുകൊണ്ട് വിട പറഞ്ഞു. അവര്‍ പോകുന്നത് നിശബ്ദനായി നോക്കി നിന്നു.

അവള്‍ക്ക് ഒറ്റക്കു പോകാന്‍ ഭയം ഉണ്ടായിരുന്നു. എങ്കിലും സ്വയം പര്യാപ്തമാകേണ്ടതിന്റെ ആവശ്യകത
ഓര്‍ത്തപ്പോള്‍ തനിയെ പോകട്ടെ എന്നു വെച്ചു. ഇമിഗ്രേഷനില്‍ നിന്നും സ്റ്റാഫ് ആയ ഒരു അറബി അവളെ ഡ്യൂട്ടി ഫ്രീ വരെ കൊണ്ടുപോയി വിട്ടു. അവളോട് സങ്കടപ്പെടണ്ടാ എന്നും അവര്‍ 3 വര്‍ഷം വരെ പ്രിയതമയെ കാണാതെ അദ്ദേഹം ഇരുന്നിട്ടുണ്ടെന്നും പറഞ്ഞ് അവളെ ആശ്വസിപ്പിച്ചു. ഡ്യൂട്ടി ഫ്രീയില്‍ അദ്ദേഹം വേറൊരു ലേഡി സ്റ്റാഫിനെ ഏല്‍പ്പിച്ചു വിട്ടു. ഗേറ്റില്‍ അവളുടെ ഒരു ജൂണിയര്‍ കോളേജ് മേറ്റ് സഹായിച്ചു. ഇരുന്നിടത്തു നിന്ന് ഒരു അമ്മച്ചി കരഞ്ഞ കോക്കുവിനെ എടുത്തു സഹായിച്ചു. അങ്ങനെ ഒട്ടും പ്രതീക്ഷിക്കാത്ത എത്രയോ സഹായങ്ങള്‍. ഹിറ്റ്ലറും, സദ്ദാം ഹുസ്സൈനും, ഇദി അമീനും, ദാവൂദ് ഇബ്രാഹിമും മാത്രമല്ലല്ലോ ലോകത്തുള്ളത്.

അവള്‍ എന്റെ സഖി ആയതിനു ശേഷം 3 വര്‍ഷങ്ങളായില്ല, പക്ഷെ രണ്ടു കുട്ടികള്‍, ആറു വിരഹത്തിന്റെ യാത്ര പറയലുകള്‍. ഒരു പക്ഷെ അതായിരിക്കാം ഞങ്ങളുടെ സ്നേഹത്തെ ഇത്ര തീവ്രമായി നിലനിറുത്തുന്നത്. എന്നും പുതുമകള്‍, അനുഭവിച്ചു മടുക്കാത്ത പഴമകള്‍, വിരഹത്തിന്റെ നൊമ്പരങ്ങള്‍, ജീവിതം പാഞ്ഞു പോകുന്നു. ഞങ്ങള്‍ക്കു മാത്രമായുള്ള ചില നിമിഷങ്ങള്‍ ഇനിയൊരിക്കലും തിരിച്ചു വരില്ലായിരിക്കാം. എങ്കിലും അനുഭവിച്ചു തീര്‍ത്തവയല്ല, അനുഭവിക്കാനുള്ളതിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ആണ് ജീവിതത്തിന് നിറം നല്‍കുന്നത്.

8 comments:

ഇസാദ്‌ September 3, 2008 at 12:35 PM  

nalla Ormmakkuripp~. vAyichchappO iTakkokke sankaTam vannu.
kazhivu thanne mAshE, kashivu thanne. :)

420 September 3, 2008 at 10:34 PM  

എഴുത്ത്‌ മനോഹരമായി.
ഉള്ളില്‍തൊട്ട്‌ അനുഭവിപ്പിച്ചു.
ആശംസകള്‍...

മയൂര September 3, 2008 at 10:49 PM  

ലളിതമമായ ഭാഷയിൽ, ഹൃദയത്തിൽ തൊടുന്നയെഴുത്ത്. ആശംസകൾ...

Sharu (Ansha Muneer) September 4, 2008 at 12:27 PM  

എഴുത്ത് ലളിതം,ഹൃദ്യം....

Sinochan September 10, 2008 at 10:30 AM  

കമന്റടിച്ച എല്ലാവര്‍ക്കും നന്ദി.

ഇത്തിരി ഒറ്റപ്പെടല്‍ വന്നപ്പോള്‍ എഴുതിയതാ...

കുറ്റ്യാടിക്കാരന്‍|Suhair September 30, 2008 at 1:55 PM  

Very good sir...

ആഷ | Asha October 12, 2008 at 9:10 PM  

വളരെ ഭംഗിയായി എഴുതിയിരിക്കുന്നു.

Anonymous September 19, 2013 at 1:21 PM  

മാതൃഭാഷയിൽ നല്ല ഒരു ബ്ലോഗ്,നന്നെ ഇഷ്റ്റപ്പെട്ടു.താങ്കൾക്ക് അഭിനന്ദനങ്ങൾ


Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP