ഞാനൊരു പാവം പാലാക്കാരന്‍

വേനല്‍ മഴ

>> Wednesday, April 28, 2010

നാട്ടിലെ കൊടും വേനലിന്റെ സമയം ആണ് ഏപ്രില്‍ മെയ്. പക്ഷെ ഞാന്‍ ചെന്നപ്പോള്‍ കൊടും ചൂടും വൈകിട്ട് പെരും മഴയും. നാലുദിവസത്തെ അവധിയും അതിനിടക്കുള്ള കല്യാണങ്ങളും എല്ലാം കുറെ സമയം കളഞ്ഞെങ്കിലും മൂന്നാം ദിനം ഭാര്യവീട്ടില്‍ ചെന്നപ്പോള്‍ ഞങ്ങളെ വീട്ടില്‍ ഇരുത്തി അമ്മായിയപ്പനും അമ്മയിയമ്മയും സര്‍ക്കീട്ടിനു പോയി. അവര്‍ക്കൊന്നും വിവരം ഇല്ല എന്നുള്ളത് എത്ര ശരിയാ, ആ കറിയായേയും കോക്കുനേയും കൂടെ കൊണ്ടുപോകുവാരുന്നേല്‍ എല്ലാം സൂപ്പറായേനെ. അല്ലേലും ആദ്യമ്മുതല്‍ പൊട്ടത്തരങ്ങളല്ലേ അവര്‍ കാണിച്ചത്. ഒന്നാമത് എന്നെപോലൊരു പൊട്ടനെ മകള്‍ക്ക് കണ്ടുപിടിച്ചു കൊടുത്തു. കാല്‍ കാശിനു കൊള്ളുകേലേലും വര്‍ഷാവര്‍ഷം പിള്ളേരെ ഉണ്ടാക്കിക്കൊള്ളും എന്ന മെച്ചം മാത്രം.

ഞങ്ങളെ തന്നെ ഇട്ടേച്ചു പോയാല്‍ അടുത്ത ഡിസംബര്‍ ജനുവരിയില്‍ അടുത്ത ഞഞ്ഞൂല്‍ വരുമെന്ന പേടി
കാരണമായിരിക്കും പിള്ളേരെ കൊണ്ടുപോകാഞ്ഞത്. ആ കോക്കു മാത്രം മതി ഇനി അവന്‍ സ്കൂളില്‍ പോകുന്ന വരെയുള്ള കാര്യം നോക്കാന്‍. (സ്കൂളില്‍ പോയാല്‍ പിന്നെ ഞങ്ങള്‍ ഫ്രീ ആകുമല്ലോ).

എന്തായാലും ഏതാണ്ടു പോയ അണ്ണാനേ പോലെ കുറച്ചു നേരം ചായിപ്പില്‍ ഇരുന്ന് പഴുക്കാന്‍ തുടങ്ങിയ ചക്കപ്പഴം പതുക്കെ കഴിച്ചു. അപ്പോളെക്കും ഭാര്യ ഒരു ഏത്തപ്പഴം ചുട്ടതും തേങ്ങാപ്പീരയുമായി എത്തി. അതും കഴിച്ചിട്ട് പിന്നെ കൂട്ടിലിട്ട വെരുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. മഴക്കാറു കയറിയതിനാല്‍ കറണ്ടും പോയി, പിള്ളാരാണേല്‍ മിരുമിരാ‍ന്ന് നടക്കുന്നു.



പതുക്കെ വീടിന്റെ മുന്‍വശത്തു ചെന്നിരുന്നു. കറിയാച്ചനേ കല്ലുകളിക്കാന്‍ പഠിപ്പിച്ചു, കോക്കുവിനെ
അക്കുത്തിക്കുത്തും പഠിപ്പിച്ചു. ആകാശം മേഘാവൃതമായി ഇരിക്കുന്നു. ഒരു ചെറിയ ഇടിവെട്ടി, കോക്കു ഓടിവന്നു മടിയില്‍ കയറി. ഭാര്യ പട്ടിക്കുള്ള കഞ്ഞിയുമായി പുറത്തേക്കിറങ്ങിയപ്പോള്‍ കറിയാച്ചന് അതു വേണം. ഒരാഴ്ചയായി ആ അസുഖം തുടങ്ങിയിട്ട്. വീട്ടില്‍ പല തരത്തില്‍ വെച്ചു കൊടുക്കുന്ന ഭക്ഷണങ്ങള്‍ ഒക്കെ അവന്‍ കഴിപ്പിക്കാന്‍ ശ്രമിപ്പിക്കുന്നതിന്റെ പകുതി ശ്രമിച്ചാല്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം വേള്‍ഡ് കപ് കളിച്ചേനെ. അങ്ങനെയിരുന്നപ്പോളാണ് അമ്മ പട്ടിക്ക് കൊടുക്കാനായി ഫ്രിഡ്ജില്‍ വച്ചിരുന്ന പഴയന്‍ ചോറും ഒക്കെയായി പോകുന്നത് അവന്‍ കണ്ടത്. അതു പട്ടി വളരെ ആത്മാര്‍ത്ഥമായി കഴിക്കുന്നത് കണ്ടപ്പോള്‍ കറിയാച്ചന് അതു വേണം. പിന്നെ പട്ടി കഴിച്ചതിന്റെ ബാക്കി കൊടുക്കുന്നത് മോശമല്ലേ എന്നു കരുതി അതു പോലെ ഒരു ചളുങ്ങിയ അലുമിനിയം പാത്രത്തില്‍ ചോറു തണുപ്പിച്ചു
കൊടുത്തു. ഇപ്പോള്‍ അതാണ് അവന്റെ ആഹാരം. അതുകാരണം ദിവസം ഒരു നേരം ചോറു കൊടുത്തിരുന്ന പട്ടിക്ക് ഇപ്പോല്‍ നാലു നേരം കഴിക്കനായി. ഇനി പട്ടി സുഖമായി കൂട്ടില്‍ കിടന്നുറങ്ങുന്നതു കാണുമ്പോള്‍ അവനും ഒരു പട്ടിക്കൂട് വേണമെന്നു പറയുമോ ആവോ?

മഴ പെയ്തു തുടങ്ങി. കഴിഞ്ഞദിവസം ഒക്കെ ഭയങ്കര മഴക്കാര്‍ ഉണ്ടായിരുന്നെങ്കിലും മഴ ചെറുതായി പൊടിഞ്ഞതേ ഉള്ളൂ. ചുമ്മാ ഇടിയും വെട്ടും, കറണ്ടും പോകും ഉഷ്ണം കാരണം വീട്ടില്‍ ഇരിക്കാനും പറ്റില്ല. ഇന്നേതായാലും മഴ തകര്‍ത്തു പെയ്യാന്‍ തുടങ്ങി.

അന്തരീക്ഷം തണുത്തു, മഴയുടെ ഈറന്‍ ചെറുതായി അടിക്കുന്നു. കാര്‍പോര്‍ച്ചിലേക്കുള്ള നടയില്‍ ഞാന്‍ കോക്കുവിനെ കെട്ടിപ്പിടിച്ച് ഇരുന്നു. പിള്ളേരെ ഉറക്കിയിട്ട് ഭാര്യയെ ചുമ്മാ കെട്ടിപ്പിടിച്ചോണ്ടിരുന്നാലോ എന്നൊരു മോഹം മനസില്‍ അങ്കുരിച്ചു, തണുപ്പൊക്കെയല്ലേ. പണ്ടു കോക്കുവിനെ ഉറക്കിയിരുന്ന ചാഞ്ചാടിയാട് ഉറങ്ങു നീ എന്ന പാട്ട് അവനെ കെട്ടി പിടിച്ച് ആട്ടിക്കൊണ്ട് നീട്ടി പാടി. കുഞ്ഞായിരുന്നപ്പോളത്തെ അവന്റെ കുരുട്ടു ബുദ്ധികാരണം ഈ പാട്ടു കേള്‍ക്കുമ്പോളേ അവന്‍ ഉറങ്ങും, കാരണം അന്നേരം ഞാന്‍ പാട്ടു നിര്‍ത്തിക്കോളുമല്ലോ. അപ്പനു നല്ല ഒരു പാട്ടു പാടിയുറക്കിയതിന്റെ ചാരിതാര്‍ഥ്യവും. പക്ഷെ ഇപ്പോള്‍ അവനു ബുദ്ധി കൂടി, ഇപ്പോള്‍ ഉറങ്ങിയാല്‍ പിന്നെ ഇതു
ജീവിതകാലം മുഴുവന്‍ കേള്‍ക്കേണ്ടി വരും എന്ന തിരിച്ചറിവ് അവനായി. പോരാത്തതിന് ഇപ്പോള്‍ ഉറങ്ങിയാല്‍ അടുത്ത വര്‍ഷം വേറെ ഏതെങ്കിലും ഒരു പാട്ടു കൂടി ചാച്ച നശിപ്പിക്കുന്നത് അവനു കേള്‍ക്കേണ്ടി വരും. ഇപ്പോള്‍ തന്നെ അവന്റെ ചേട്ടനെ ഉറക്കാന്‍ വേറെ രണ്ടു പാട്ടുകള്‍ ചാച്ച നശിപ്പിച്ചു. അതു കൊണ്ട് അവന്‍ എന്റെ കയ്യില്‍ താളം പിടിച്ച് ഇടിയുടെ താളവും മിന്നലിന്റെ ലൈറ്റിങും ഉള്ള ഒരു ഗാനമേള അങ്ങാസ്വദിച്ചു കണ്ണും തുറന്നു തന്നെ കിടന്നു.

അപ്പോഴേക്കും പണി ഒക്കെ നിര്‍ത്തി ഭാര്യയും സഹായി കറിയാച്ചനും എത്തി. അപ്പോളാണ് ചെറുപ്പത്തില്‍ കളിവെള്ളം ഉണ്ടാക്കിയിരുന്ന ചെറുപ്പകാലം ഓര്‍മ്മ വന്നത്. പാവം എന്റെ പിള്ളേര്‍ക്ക് ഞാനല്ലാതെ ആരാ ഇതൊക്കെ ഉണ്ടാക്കി കളിപ്പിക്കുന്നത്? ഒരിക്കലെങ്കില്‍ ഒരിക്കല്‍, ഇന്നു മഴ അങ്ങോട്ട് ആസ്വദിക്കാം എന്നു തീരുമാനിച്ചു. അകത്തു ചെന്ന് ഒരു മാസിക തപ്പിയിട്ട് ഷാലോം അല്ലാതെ വേറൊന്നും ഇല്ല. കര്‍ത്തവിന്റെ വചനങ്ങള്‍ എടുത്ത് കളിവഞ്ചിയുണ്ടാക്കി വെള്ളത്തില്‍ ഒഴുക്കിയാല്‍ ഇപ്പോള്‍ തന്നെ എന്നെ ഇടിവെട്ടിച്ച് കൊല്ലുമോ എന്നൊരു ഭയം മനസില്‍ വന്നു. പിന്നെ അതിനകത്തെ കര്‍ത്തവിന്റെയും വിശുദ്ധന്മാരുടെയും പടമില്ലാത്ത പേജുകള്‍ എടുത്ത് വീണ്ടും മുറ്റത്ത് വന്നു. ഏതു വിശുദ്ധനാ ഇടിയുടേം മിന്നലിന്റെം ഇന്‍ ചാര്‍ജ് എന്നറിയില്ലല്ലോ.

ആദ്യം രണ്ടു പേര്‍ക്കും ഓരോ ബോട്ടുണ്ടാക്കി കൊടുത്തു. കാര്‍പോര്‍ച്ചിന്റെ സൈഡിലൂടെ ഒഴുകുന്ന വെള്ളത്തില്‍ അതിട്ട് ഒഴുകി പോകുന്നത് നോക്കി നിന്നു രസിച്ചു. കറിയാച്ചന്റെ വള്ളം മുറ്റത്തു നിന്നും താഴേക്ക് പോകുമെന്നായപ്പോള്‍ അവന്‍ ഓടി പോയി അതെടുത്തു, പക്ഷെ അതു നനഞ്ഞു പോയിരുന്നു.

അപ്പോളാണ് പുതിയ ഐഡിയ വന്നത്, ഒരു മഴക്കുളി കൂടി അങ്ങു നടത്തിയാലോ? പിന്നെ അമാന്തിച്ചില്ല,
പിള്ളെരുടെ ഉടുപ്പുകള്‍ ഊരി, ഭാര്യയൊട് ഒരു തോര്‍ത്തും വാങ്ങി ഞങ്ങള്‍ മുറ്റത്തിറങ്ങി. ആഹാ, എന്തു രസം. മുറ്റത്ത് മരമില്ലാത്ത സ്ഥലത്ത് കണ്ണടച്ച് നിന്ന് മുകളിലേക്ക് നോക്കി വാ തുറന്ന് മഴവെള്ളം കുടിക്കാന്‍ പഠിപ്പിച്ചു. മുറ്റത്തെ മണലില്‍ കാലുകൊണ്ട് വളഞ്ഞു പുളഞ്ഞ വഴിയുണ്ടാക്കി അതിലൂടെ പിന്നെയും കളിവള്ളം ഓടിച്ചു. മുറ്റം മുഴുവന്‍ ചെളിയുടെ ചുവന്ന വെള്ളം. കോക്കു ചെളിയില്‍ ഇരുന്ന് അതു കുഴച്ച് അളിച്ചുവാരാന്‍ തുടങ്ങി. ദുബായിലെ സ്വിമ്മിങ് പൂള്‍ ഓര്‍ത്തിട്ടാണോ എന്തോ രണ്ടു പേരും മുറ്റത്തു നിറഞ്ഞ വെള്ളത്തില്‍ കിടന്നും ഇരുന്നും നല്ല കുളി തുടങ്ങി. ഇതൊക്കെ കണ്ട ഭാര്യക്ക് സഹിക്കുമോ, അവളും ഇറങ്ങി. (വിത്ത് തുണി, തെറ്റിദ്ധരിക്കല്ലേ)

റോഡില്‍ നിന്നും കുറച്ച് മാറിയാണ് വീട്, പോരാത്തതിന് തൊട്ടടുത്ത് വീടും ഇല്ല. പിള്ളേര്‍ ആണെങ്കില്‍ മഴയും നനഞ്ഞ് മണ്ണിലും വെള്ളത്തിലും കളിയാണ്. ഞങ്ങള്‍ മഴ നനഞ്ഞ് അതു നോക്കി നിന്നു. പതുക്കെ ഞാന്‍ ഭാര്യയുടെ പുറകില്‍ നിന്നും അവളെ കെട്ടി പിടിച്ചു. നനഞ്ഞ അവളുടെ മുടി മാറ്റി ഞാന്‍ അവളുടെ പിന്‍ കഴുത്തില്‍ ഒരുമ്മ വെച്ചു. പെയ്തും ഒഴുകിയും വരുന്ന മഴവെള്ളത്തിനും ഞങ്ങളുടെ ഇടയില്‍ ഒരു വിടവു ഉണ്ടാക്കാന്‍ ആവില്ല എന്നുറപ്പിച്ച് അവള്‍ എന്നോട് ചേര്‍ന്നു നിന്നു. കോക്കുവും കറിയാച്ചനും കളിച്ചുകൊണ്ടേയിരുന്നു, മഴ തിമര്‍ത്തു പെയ്തുകൊണ്ടേയിരുന്നു.

പിള്ളേര്‍ക്ക് കളിക്കാന്‍ രണ്ട് ബോളുകൂടി കൊടുത്തു, ഇടക്ക് ശല്യം ചെയ്യാന്‍ കളിവള്ളം ഉണ്ടാക്കിത്തരാന്‍ പറഞ്ഞ് വരാതെ നോക്കണമല്ലോ. കോക്കു അവന്റെ ഉത്തരവാദിത്വം മറന്നു.മഴയുടെ തണുപ്പിനും അണക്കനാവാത്തപോലെ ഞങ്ങളുടെ ചൂട് കൂടി. നനഞ്ഞു നില്‍ക്കുന്ന ഭാര്യയുടെ നിംനോന്നതങ്ങളില്‍ എന്റെ വിരലുകള്‍ ബ്ലോഗെഴുതി, ചുണ്ടുകളില്‍ വീഴുന്ന മഴത്തുള്ളികള്‍ ഞാന്‍ ഉമ്മവെച്ചെടുത്തു. തണുത്ത മഴത്തുള്ളികള്‍ പുറംകഴുത്തിലെ ചെമ്പിച്ച രോമങ്ങള്‍ക്കിടയിലൂടെയും ഞാനയച്ച ഹുക്കുകള്‍ക്കിടയിലൂടെയും അവളുടെ ചുരിദാറിനുള്ളിലേക്ക് തീയണക്കാനെന്നപോലെ ഒഴുകിച്ചെന്നു. പ്രഭാതത്തില്‍ മുളങ്കുഴലിലൂടെ അടുപ്പിലെ കനലുകള്‍ ഊതിക്കത്തിക്കുന്ന വീട്ടമ്മയെപോലെ ഞാന്‍ തീ ആളിക്കത്തിച്ചു. മരുഭൂമിയിലെ ചൂടിനോടാ മഴയുടെ കളി? അഗ്നിസ്ഫുലിങങ്ങളേറ്റ് ഇണചേരുന്ന സര്‍പ്പത്തെപോലെ അവള്‍ പുളഞ്ഞു.

കീ കീ, കീ കീ. വാഴക്കാവരയന്‍ തിരിഞ്ഞു നോക്കി. അതാ മുറ്റത്തൊരു മൈ.. സോറി, കാര്‍. പേടിച്ചരണ്ട ഒരു മാന്‍ പേടനെ പോലെ ഞാന്‍ ഭാര്യയുടെ പുറകിലേക്ക് മാറി. തോര്‍ത്തില്‍ ഒതുങ്ങാത്ത എന്റെ നഗ്നത അവളുടെ ചുരുദാറിനു പുറകില്‍ മറച്ചു. മഴയത്തു പിള്ളേരുടെ കൂടെ കുളിക്കാനിറങ്ങിയതാ അല്ലേ എന്ന് ചോദിച്ച് സര്‍ക്കീട്ട് കഴിഞ്ഞെത്തിയ ഇന്‍ ലോകള്‍ കുശലം പറഞ്ഞ് അകത്തോട്ട് പോയി. കുളിയും കളിയുമൊക്കെ നിര്‍ത്തി ഞങ്ങളും മക്കളും.

മഴ കഴിഞ്ഞു മാനം തെളിഞ്ഞു, കറണ്ടു വന്നു. ടി വിയില്‍ അതാ ഒരു പാട്ട്. “ഇളിഭ്യനായി വിഷണ്ണനായി വിഷാദനായി“ ചാനല്‍ മാറ്റി ഞാന്‍. അടുത്ത ചാനിലിലെ പാട്ട്...

“മഴ പെയ്തു മാനം തെളിഞ്ഞ നേരം
തൊടിയിലെ തൈമാവിന്‍ ചോട്ടില്‍
ഒരു കൊച്ചു കാറ്റേറ്റു വീണ തേന്‍മാമ്പഴം..”

ഞാന്‍ മുറിക്കുള്ളിലേക്ക് നടന്നു, അതാ എന്റെ കുട്ടികള്‍ നല്ല സുഖമായി ഉറങ്ങുന്നു. ചുരിദാറൊക്കെ മാറ്റി ഒരു സെറ്റുസാരിയുടുത്തുകൊണ്ടിരിക്കുന്നു എന്റെ ഭാര്യ. തൊടിയിലെ തൈമാവില്‍ നിന്നും കാറ്റേറ്റുവീണ തേന്മാമ്പഴവുമായി ഞാന്‍ മുറിയുടെ കതകടച്ചു.

Read more...

എന്തൊക്കെയോ ഓര്‍മ്മകള്‍

>> Tuesday, April 27, 2010

അങ്ങനെ നാലു ദിവസത്തെ അവുധിക്കായി നാട്ടില്‍ ചെന്നു. എയര്‍പോര്‍ട്ടില്‍ നിന്നു തന്നെ കറിയാച്ചനും കോക്കുവും ചാച്ചയെ സ്നേഹം കൊണ്ടു സന്തോഷിപ്പിച്ചു, ഏതൊരു അച്ഛനും കൊതിയുണര്‍ത്തുന്ന മക്കള്‍. വെളുപ്പിന് അഞ്ചരക്ക് തന്നെ വീട്ടിലെത്തി, രാത്രിയില്‍ ഉറങ്ങാത്തതല്ലേ, പിള്ളേര്‍ ഉറങ്ങുമ്പോള്‍ ഭാര്യയെ സ്നേഹിക്കാം എന്നു വിചാരിച്ചു. പക്ഷെ കോക്കുവിന്റെ സ്നേഹം വീട്ടില്‍ വന്നിട്ടും തീര്‍ന്നില്ല. ഒരു വൈക്ലബ്യത്തോടെ ഞാന്‍ വെളുപ്പാന്‍ കാലത്ത് വീടിന്റെ തിണ്ണയില്‍ ഇരുന്നു. അമ്മ ചോദിച്ചു കാപ്പി വേണോടാ? ഞാന്‍ പറഞ്ഞു, വിശക്കുന്നുണ്ട് ചോറായോ? നിന്റെ പാവക്കാ തോരന്‍ ഒക്കെ റെഡി ആണ്, പക്ഷെ ചോറ് പത്തിരുപത് മിനുറ്റെടുക്കും. ഭയങ്കര വിശപ്പാണേല്‍ പുട്ട് ഉടനേ തരാം. എന്നാല്‍ തരാന്‍ പറഞ്ഞു. അമ്മ പറഞ്ഞു, വല്യമ്മ തീരെ സുഖമില്ലാതെ കിടപ്പിലാണ്. എപ്പോളാ എന്നറിയില്ല, നീ രാവിലെ തന്നെ പോയി കണ്ടിട്ടു വാ.

പഴം വേണ്ടെന്നു പറഞ്ഞ് പാവക്കാ തോരനും എനിക്ക് തന്നു വിടാനായി ഉണ്ടാക്കിയ ചമ്മന്തിപ്പോടിയും ഇത്തിരി കൂട്ടി പുട്ട് തട്ടി. അഞ്ചു കിലോമീറ്റര്‍ അകലെയുള്ള അമ്മവീട്ടിലേക്ക് യാത്ര തിരിച്ചു, യാത്രയില്‍ മറ്റൊരു ചെറിയ പ്രതീക്ഷയും ഉണ്ട്. പിള്ളേരു ചിലപ്പോള്‍ ഉറങ്ങും. അമ്മവീട്ടില്‍ ചെന്നപ്പോളേക്കും കോക്കു ഉറങ്ങി. ചട്ടയും കവണിയും ഉടുത്ത് എന്നും സുന്ദരിയായി നടന്നിരുന്ന ഞങ്ങളും അമ്മ എന്നു വിളിച്ചിരുന്ന വല്യമ്മ അനക്കം പോലുമില്ലാതെ കട്ടിലില്‍ കിടക്കുന്നു. ശ്വാസം മാത്രമുണ്ട്, മുഖത്തിന് കുറച്ച് നീരും വെച്ചിട്ടുണ്ട്. എന്തായാലും വേദന അറിയുന്നില്ലായിരിക്കണം, അതു
തന്നെ ഭാഗ്യം. അധികം സമയം നിന്നില്ല, കോക്കു ഉണരുന്നതിനു മുമ്പ് വീട്ടില്‍ ചെല്ലണം. പക്ഷെ തിരിച്ചു വീട്ടില്‍ എത്തിയതേ കോക്കു ഉണര്‍ന്നു, പൂര്‍ണ്ണ സന്തോഷവാനായി.

ആദ്യത്തെ രണ്ടു ദിവസം ഓരോ കല്യാണങ്ങള്‍. മൂന്നാം ദിനം ഭാര്യവീട്ടില്‍. അമ്മായിഅപ്പനും അമ്മായിഅമ്മയും ഇത്തിരി നേരം ഞങ്ങള്‍ സൊറപറഞ്ഞിരുന്നോട്ടേ എന്നു വിചാരിച്ചാവും പുറത്തു പോയി. പക്ഷെ കോക്കു ആരാ മോന്‍, ഇനിയൊരു വാവ ഉണ്ടായാല്‍ എല്ലാം നഷ്ടമാവുന്നതവനല്ലേ. അഥവാ അവനുറങ്ങണമെങ്കില്‍ കറിയാച്ചനെ പ്രത്യേകം പറഞ്ഞേല്‍പ്പിക്കും. കറിയാച്ചനു പക്ഷെ ഒരു ബേബി ഗേള്‍ വേണമെന്ന് ചെറിയ ആഗ്രഹം കൂടി ഉണ്ട്.

നാലാം ദിനം, ഭാര്യയുടെ മുഖം പിരിയുന്ന പതിവു ദിനങ്ങളിലെ പോലെ ചുവന്നിരുന്നു. രാത്രിയില്‍ തിരികെ ദുബായിയിലേക്ക് പോരണം. നാലുമണിക്ക് അമ്മ പറഞ്ഞു, മോനേ ഉടനെ നിനക്ക് വരാന്‍ പറ്റുവോ? ഇല്ലെങ്കില്‍ അമ്മവീട്ടില്‍ പോയി അമ്മയോട് യാത്ര പറഞ്ഞിട്ട് പോക്കോളൂ.

വീണ്ടും അമ്മവീട്ടിലേക്ക്, അമ്മാവനുമായി നാട്ടു വര്‍ത്തമാനം പറഞ്ഞ് കുറച്ചു നേരം ഇരുന്നു. പിന്നെ പതിനെട്ടാം പടിയില്‍ പോയി ഇരുന്ന് ഇത്തിരി നേരം ഓര്‍മ്മകളിലൂടെ സഞ്ചരിച്ചു.

കഥകളിലെ മുത്തശ്ച്ചിമാരെപോലെ മടിയില്‍ ഇരുത്തി കഥകള്‍ പറയുകയോ താരാട്ടു പാടുകയോ ഒന്നും ചെയ്തിരുന്നില്ല ഞങ്ങളുടെ വല്യമ്മ. ഒരുപക്ഷെ ഞങ്ങള്‍ അമ്മവീട്ടിലെ കാശു തീര്‍ക്കാനായി വന്ന ഒബ്നോഷ്യസ് വീഡ്സ് (ഹര്‍ഭജന്‍- ഹൈഡന്‍ ഫെയിം) ആയി മറ്റുള്ളവര്‍ കരുതുന്നുവെന്ന ഭയമായിരിക്കാം. അല്ലെങ്കില്‍ സ്നേഹം പുറമേ പ്രകടിപ്പിക്കാനറിയാത്ത പ്രകൃതമായതിനാലാവാം. വല്യമ്മ എന്ന ഓര്‍മ്മയില്‍ തന്നെ ആദ്യം വരുന്നത് തുടയിലൊരു വേദനയാണ്, നഖം കൊണ്ടല്ലാതെ വിരലുകള്‍കൊണ്ടുള്ളൊരു പ്രത്യേക നുള്ള്.

തോട്ടില്‍ കുളിക്കാന്‍ പോകുമ്പോള്‍ ഞങ്ങളേയും കൊണ്ടുപോകുമായിരുന്നു വല്യമ്മ. ചെമ്പരത്തി ഇലയും ഇഞ്ചയും ഇടിച്ചു പിഴിഞ്ഞ് ഒരു ബക്കറ്റിലാക്കി തോട്ടില്‍ പോയി ഒരു നീരാട്ടു കുളി വല്യമ്മേടെ ഒരു ഇഷ്ട പരിപാടി ആയിരുന്നു. ഇഞ്ച ചെറിയ നാരുകളാക്കി അതു ഇടിച്ച് പതം വരുത്തി ഞങ്ങള്‍ക്കും തേക്കാന്‍ തരുമായിരുന്നു വല്യമ്മ. വല്യമ്മേടെ പഴയ തുണി ചിലപ്പോളൊക്കെ മീന്‍ പിടിക്കാനും തരും. കുളിയൊക്കെ കഴിഞ്ഞ് വല്യമ്മ മുടിയൊക്കെ വിടര്‍ത്തിയിട്ട് പാറക്കല്ലില്‍ ഇരിക്കുമ്പോള്‍ ഞങ്ങളും കൂടെയിരിക്കും, കാലു വെള്ളത്തില്‍ ഇട്ട് കല്ലേമുട്ടിയുടെയും വാഴക്കാവരയന്റെയും ഒക്കെ ഇക്കിളിപ്പെടുത്തുന്ന കടി ആസ്വദിക്കാനായി.

വീടിന്റെ മുറ്റത്ത് മിക്കവാറും കാണും വല്യമ്മ, അതിനാല്‍ തന്നെ ഞങ്ങള്‍ക്ക് കുരുത്തക്കേട് കാണിക്കാന്‍ വളരെയധികം ശ്രദ്ധിക്കേണ്ടിയിരുന്നു. മുറത്തില്‍ അരിയോ ഗോതമ്പോ ഒക്കെ എടുത്തു കൊണ്ട് അല്ലെങ്കില്‍ ഉണങ്ങാനായി പരമ്പില്‍ ഇട്ടിരിക്കുന്ന കപ്പയോ കുരുമുളകോ ഒക്കെ ചിക്കുവാനായി അങ്ങനെ ആ വലിയ മുറ്റത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തു തന്നെ കാണും വല്യമ്മ. അടുക്കളയിലാണെങ്കിലും കണ്ണ് മുറ്റത്തയിരിക്കും, കാരണം ഉണങ്ങാന്‍ വെച്ചിരിക്കുന്ന കൊപ്ര കാക്ക കൊണ്ടുപോകുന്നുണ്ടോ എന്നു നോക്കണം, കുരുമുളകും ജാതിപത്രിയുമൊക്കെ കോഴി കയറി ചികയാതെ നോക്കണം അങ്ങനെ എത്രയോ കാര്യങ്ങള്‍.

ഒരു മണിക്കൂറോളം ഉള്ള കുരിശുവരയുടെ സമയത്ത് അറിയാതെ ഉറക്കം തൂങ്ങുന്ന വല്യമ്മ. കിടക്കാന്‍ നേരം മിച്ചമുള്ള തണുത്ത പാല്‍ മുഴുവന്‍ ഒരു മൊന്തയിലാക്കി വലിയ വെട്ടു ഗ്ലാസുമായി കിടക്കരുകില്‍ വരുന്ന വല്യമ്മ. ആ പാല്‍ പാടയുള്‍പ്പെടെ അടിച്ചു കേറ്റുന്ന എന്നോട് വാ കഴുകിയിട്ട് കിടക്കാന്‍ പറയുന്ന വല്യമ്മ. ആങ്ങളമാരായിരുന്ന പാപ്പുവും കുഞ്ഞമ്മനും വരുമ്പോള്‍ കൊതിയോടെ വാര്‍ത്തകള്‍ കേട്ടിരുന്ന വല്യമ്മ.

അകത്തുള്ള മുറിയില്‍ ഒരു കട്ടിലില്‍ പുതച്ചു കിടക്കുന്ന വല്യമ്മയെ കാണാന്‍ കയറി. കണ്ണുകളടച്ച് ഒരു സൈഡിലേക്ക് തലവെച്ച് കിടക്കുന്ന വല്യമ്മ. വെളുത്ത നിറത്തില്‍ സുന്ദരിയായിരുന്ന അമ്മക്കിപ്പോള്‍ ഇരുണ്ട നിറം, ചുക്കി ചുരുണ്ട തൊലികള്‍. ട്യൂബിലൂടെ ഭക്ഷണം, മറ്റൊരു ട്യൂബിലൂടെ വിസര്‍ജ്യങ്ങള്‍. ഒരേ കിടപ്പു കാരണം പുറത്തെ തൊലി പൊളിയാന്‍ തുടങ്ങിയത്രെ. അതിനായി എണ്ണ ഒക്കെ തേല്‍പ്പിച്ച് തിരിച്ചു കിടത്തും. ഒന്നും അറിയാതെ കണ്ണുകള്‍ ഇറുക്കിയടച്ച് ഒരു സൈഡിലേക്ക് തലവെച്ച് വല്യമ്മ കിടക്കുന്നു.

എല്ലാ തറവാട്ടിലെയും സ്ഥിതി തന്നെ ഇവിടെയും. കാര്‍ന്നവന്മാരുടെ വീതം സ്ഥലവും മറ്റും അനുഭവിക്കുന്നവര്‍ അവരെനന്നായി നോക്കേണ്ടതാണെന്നും അതവര്‍ ചെയ്യുന്നില്ലെന്നും, അല്ല അതു ചെയ്യുന്നുണ്ടെന്നും ഒക്കെ രഹസ്യ വാദങ്ങള്‍ ഉള്ളവരുണ്ടെങ്കിലും പുറമേ എല്ലാം സൌഹാര്‍ദപരം. അവനവന്‍ ചെയ്യുന്നതിന്റെ ഫലം അവനവനു തന്നെ വയസാകുമ്പോള്‍ കിട്ടും എന്നു വിശ്വസിക്കാന്‍ എനിക്കിഷ്ടം. ഇന്നു നമ്മുടെ മാതപിതാക്കളെ നമ്മള്‍ നോക്കിയാല്‍ നമുക്കു വയസാകുമ്പോള്‍ മക്കള്‍ നമ്മളെ കാണാന്‍ എങ്കിലും വരുമായിരിക്കും.

ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ പിടിച്ചിരുന്ന വല്യമ്മയുടെ വയറ്റിലെ ഒരു മാര്‍ദ്ദവമുള്ള ഒരു കുരു ഇപ്പോളുമുണ്ടോ എന്നു നോക്കാന്‍ തോന്നി. എല്ലാരും നില്‍ക്കുമ്പോള്‍ ഞാന്‍ എങ്ങനാ അതൊന്നു നോക്കുക? ചെവിയുടെ അടുത്ത് ചെന്ന് ഞാന്‍ വിളിച്ചു, അമ്മേ.. ഇതു ഞാനാ... കണ്ണു തുറന്നേ അമ്മേ..

വല്യമ്മ കണ്ണു തുറന്നില്ല, ഒരു അനക്കം പോലും കണ്ടുമില്ല. മക്കളും കൊച്ചുമക്കളും ഒക്കെയായി ഒത്തിരി പേര്‍ ഉണ്ടെങ്കിലും ഞങ്ങളായിരിക്കില്ലേ ഒരു പക്ഷെ ഏറ്റവും കൂടുതല്‍ കൂടെ നിന്നവര്‍? ഈശോ മിശിഹാക്കു സ്തുതിയായിരിക്കട്ടെ എന്ന് പറഞ്ഞ് ഒരു ഉമ്മ കൊടുത്തു. മനസിലെങ്കിലും അമ്മ അറിഞ്ഞിരിക്കുമോ എന്റെ ഉമ്മ?

ഇനിയൊരിക്കലും കാണില്ലായിരിക്കാം എന്നു മനസു പറഞ്ഞു. വേഗന്നു തന്നെ യാത്ര പറഞ്ഞിറങ്ങി.
വണ്ടിയില്‍ വെച്ച് മൂകനായിരുന്ന എന്നോട് ഭാര്യ ചോദിച്ചു, വാഴക്കാവരയനെന്താ വല്യമ്മയെ ഒത്തിരി
ഇഷ്ടമായിരുന്നോ? അറിയില്ല മോളേ എന്നു ഞാന്‍ പറഞ്ഞു. എന്തൊക്കെയോ ചില നഷ്ടബോധം മനസില്‍ കിടക്കുന്നു. ഇനി ഈ വീടു തന്നെ എനിക്കന്യമാവുകയാണോ? ഇനിയിപ്പോള്‍ ആകെ ഒരു മാനസിക അടുപ്പം അമ്മാവനോടാണ്. എന്നാലും എന്തൊക്കെയോ ചില അകല്‍ച്ചകള്‍ ഉള്ള പോലെ തോന്നുന്നു. ഞങ്ങളുടെ വീട് എന്ന ബോധം ഇപ്പോളും ഉണ്ടെങ്കിലും മറ്റാരോ അത് ഉപയോഗിക്കുന്ന പോലെ തോന്നും അവിടെ ചെല്ലുമ്പോള്‍.

തിരിച്ചു ദുബായില്‍ എത്തി. ഉച്ചയായപ്പോളേ വാര്‍ത്ത എത്തി, വല്യമ്മ മരിച്ചു. കരച്ചില്‍ വന്നില്ല. ഞാനിപ്പോള്‍ ക്രൂരന്‍ ആയോ? പക്ഷെ സിനിമയൊക്കെ കാണുമ്പോള്‍ കരച്ചില്‍ വരാറുണ്ട്, പിന്നെയെന്താണ് മനസില്‍ ഒരു വിഷമം ഇല്ലാത്തത്? എനിക്ക് വല്യമ്മയോട് ദേഷ്യം ആണോ ശരിക്കും മനസില്‍?

പെങ്ങള്‍ വിളിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു എനിക്ക് അത്ര വിഷമമൊന്നും തോന്നുന്നില്ല, ഒരു പക്ഷെ നല്ലതിനെക്കാള്‍ കൂടുതല്‍ ഒരു പക്ഷെ ചീത്ത കാര്യങ്ങള്‍ മനസില്‍ ആദ്യം വരുന്നതിനാലാവാം എന്ന്. എനിക്കിപ്പോള്‍ എല്ലാവരോടും പകയാണെന്നാ തോന്നുന്നേ. അവള്‍ പറഞ്ഞു, നിനക്കോര്‍മ്മയുണ്ടോ പണ്ട് വീട്ടില്‍ ആരും ഇല്ലായിരുന്ന സമയത്ത് മൂന്നു മുട്ട വെച്ച് നമുക്ക് ഓരോരുത്തര്‍ക്കും ഓം ലെറ്റ് ഉണ്ടാക്കി തന്നത്? ഓര്‍ക്കുന്നില്ലേ എന്നിട്ട് ഇതെന്താ അമ്മേ എന്ന് ചോദിച്ചപ്പോള്‍ ആരും ഇല്ലാത്തപ്പോളല്ലേടാ തരാന്‍ പറ്റൂ എന്നുപറഞ്ഞത്?

പേടിയായിരുന്നു വല്യമ്മക്ക്, സ്നേഹിക്കാന്‍ പോലും. മറ്റുള്ളവരെ തൃപ്തിപ്പെടുത്താനാവാം ഒരുപക്ഷെ ഞങ്ങളോട് സ്നേഹം കാട്ടാതിരുന്നത്. മുട്ടില്‍ കുത്തി നിന്ന് ഞാന്‍ ചൊല്ലി ഒരു മരിച്ച വിശ്വാസികളുടെ പ്രാര്‍ഥന, കൂടെ രണ്ട് കണ്ണുനീര്‍ മുല്ലമൊട്ടുകളും.

Read more...

കുളിച്ചീറനണിഞ്ഞ ചെത്തിപ്പൂവ്....

>> Thursday, April 22, 2010

കുളിച്ചൊരുങ്ങിയ ചെത്തിപ്പൂ... ഈറനണിഞ്ഞ മലയാളി മങ്കയായി...

Read more...

മുല്ലപ്പൂ....

>> Tuesday, April 20, 2010

ഒരു വേനല്‍ മഴക്കു ശേഷം എന്റെ വീട്ടിലെ കട്ടമുല്ലയിലെ പൂവ്.

Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP