ഞാനൊരു പാവം പാലാക്കാരന്‍

ഒരു കോഴിക്കഥ

>> Thursday, May 21, 2015


മഴയും മഞ്ഞും മലകളും ഒക്കെ അങ്ങ് വിരഹമായി (സാദാരണ മറുനാടൻ മലയാളികളുടെ ജാട നൊസ്റ്റാൽജിയ) മനസ്സിൽ വിങ്ങിനിന്നിരുന്ന സമയത്താണ് അപ്രതീക്ഷിതമായി നാട്ടിൽ പോകേണ്ടി വന്നത്. രാവിലെ കൊച്ചിയിൽ ഇറങ്ങി, വീട്ടിൽ ചെന്നു, അമ്മ വിളംപിത്തന്ന ചോറും, പാവക്കാതോരനും, ചക്കച്ചുള വറത്തതും, മോര് കാച്ചിയതും (വീണ്ടും നൊസ്റ്റി ) ഒക്കെ കൂട്ടി മൃഷ്ടാഞ്ഞ ഭോജനം അടിച്ചു മയങ്ങി എണീറ്റപ്പോൾ മാനം മൂടിക്കെട്ടി നിൽക്കുന്നു. മൂടിയ മാനത്തിന്റെ മനം പിരട്ടൽ തീരത്ത് പിന്നെയൊരു പെയ്തായിരുന്നു. തുള്ളിക്കൊരു കുടം അല്ലെങ്കിൽ കുളം കണക്കേ, ക്ലാരയെയും മഴനനഞ്ഞ എല്ലാ സുന്ദരികളെയും സ്മൃതി പടലത്തിൽ നിരത്തിക്കൊണ്ട്‌. പിന്നെ താമസിച്ചില്ല, നേരെ ജീപ്പെടുത്തു, വാഗമണ്ണിലേക്ക് വെച്ചു പിടിപ്പിച്ചു.

കുരിശുമല ആശ്രമവും, മൊട്ടക്കുന്നും പൈൻ മരക്കാടും ഒക്കെ സ്ഥിരം സ്ഥലങ്ങളായതുകൊണ്ട് പോകുന്ന വഴിക്ക് വെറുതെ ഇതുവരെ കാണാത്ത ഇലവീഴാപൂഞ്ചിറ ഒന്ന് കണ്ടാലോ എന്ന് തോന്നി. ഒട്ടും അമാന്തിച്ചില്ല, അങ്ങ് പോയി. വഴി ചോദിക്കവേ ഒരു ചേട്ടൻ മുന്നറിയിപ്പ് തന്നു, ഇടിയും മിന്നലും കൂടുതൽ ഉള്ള സ്ഥലം ആണ്, സൂക്ഷിക്കണം. ഇടിയും ഇരുട്ടും, മിന്നലും മൃഗങ്ങളും, കള്ളനും കുട്ടിച്ചാത്തനും ഒക്കെ എന്നിൽ പേടിയുടെ വലിയ വിറയലുകൾ തീർത്തിരുന്ന കാലം കഴിഞ്ഞു പോയി. കാലിൽ വലിഞ്ഞു കയറിയ തോട്ടപ്പുഴുക്കളെ പറിച്ചെറിഞ്ഞില്ല. ചോരയുടെ ഒഴുക്കിനായി അവ കടിച്ചുതുപ്പിയ വിഷം എന്റെ സന്ധിവേദന മാറ്റാനുള്ള മരുന്നാകട്ടെ എന്ന് കരുതി അവയെ ചോരയീമ്പി കുടിക്കാൻ അനുവദിച്ചു. അങ്ങനെ അവിടത്തെ പാറയിൽ ഇഴഞ്ഞു വലിഞ്ഞു കയറവേ ഒരു വലിയ മിന്നൽ. അതിന്റെ കൂടെയുള്ള ഇടിയുടെ ശബ്ദം കേൾക്കുന്നതിനു മുംപേ ഞാനും തോട്ടപുഴുക്കളും കരിഞ്ഞു കരിക്കട്ടയായി, ആത്മാവ് ഒരു മിന്നൽപിണറായി യമന്റെ അടുത്തു ചെന്നു. 

എല്ലാം പെട്ടെന്നായിരുന്നു, പരലോകത്തെ കൂട്ടലും കിഴിക്കലും കഴിഞ്ഞു, ചെയ്ത കർമ്മഫലത്തിനു അനുസരിച്ച് ഒരു പുനർജന്മവും തന്നു. ഒരു കോഴിയായി വീണ്ടും ഒരു ജനനം. കോഴിയെങ്കിൽ കോഴി, കഴുത്തേൽ പപ്പില്ലാത്ത ഒരു പൂവനായി, കൂട്ടിൽ കയറാതെ ജാതിയിൽ അന്തിയുറങ്ങുന്ന, കുറെയധികം പിടകളെ ഓടിച്ചിട്ട്‌ കൊത്തി കൊത്തി ഒരു വീരനായി വിരാചിക്കുന്ന വിചാരത്തിൽ വിജ്രുംഭിതനായി എന്റെ ആത്മാവ് നേരെ ഭൂമിയിലേക്ക്‌ വെച്ചു പിടിച്ചു.

കുഞ്ഞി ചുണ്ടുകൾ കൊണ്ട് കൊത്തി കൊത്തി ഞാൻ എന്റെ മുട്ടത്തോട് കുത്തി തുറന്നു. തല പുറത്തിട്ടു ചുറ്റും ഒന്ന് നോക്കി. പൊരുന്നയിരിക്കുന്ന തള്ളക്കൊഴിയെയോ ഒന്നും കാണ്മാനില്ല, പകരം നോക്കെത്താ ദൂരത്ത് തോട് പൊട്ടിയതും പൊട്ടുന്നതും പൊട്ടാത്തതും ആയ മുട്ടകൾ മാത്രം. അങ്ങനെ എനിക്ക് മനസ്സിലായി, ഞാൻ ഏതോ കോഴിക്കച്ചവടക്കാരുടെ ഇങ്കുബേറ്ററിൽ ആണ് എന്ന്.

സ്വതവേ എല്ലാ ജന്മത്തിലും മടിയനെങ്കിലും ഒന്ന് നടന്നേക്കാം എന്ന് വിചാരിച്ചു എണീറ്റപ്പോളേ ആരോ വന്നു എന്നെ പിടിച്ചു കൊണ്ട് പോയി. കൊണ്ട് പോയി ഇട്ടതു ഒരു പറ്റം കുഞ്ഞുങ്ങളുടെ ഒപ്പം. പൂവനും പിടയുമായി എന്റെ പ്രായത്തിലുള്ള അനേകം കോഴിക്കുഞ്ഞുങ്ങൾ, എല്ലാം ഒന്നിനൊന്നു സുന്ദരന്മാരും സുന്ദരികളും. ആദ്യം തന്നെ കൊണ്ട് വന്നു എന്തോ മരുന്ന് തന്നു, അസുഖം വരാതിരിക്കാനുള്ള വാക്സിനേഷൻ ആണ് എന്ന് അപ്പുറത്തെ കൂട്ടിലെ ചേച്ചിമാർ പറഞ്ഞു തന്നു. മനുഷേന്മാർക്കും ഇതൊക്കെ ഉള്ളതാണത്രേ. ചേച്ചിമാരുടെ കൂടെ ചേട്ടന്മാരെന്തിയെ ഇല്ലാത്തെ എന്ന് ചോദിച്ചു ഞാൻ. അപ്പോൾകൂട്ടത്തിലെ ഒരു പരട്ട ചേച്ചി പറഞ്ഞു, ഫെമിനിസ്ടുകളാ ഞങ്ങൾ. ഈ പൂവന്മാരുടെ ഓടിച്ചിട്ടുള്ള കൊത്തുവാങ്ങാതെ തന്നെ മൊട്ടയിടാനുള്ള പരിപാടിക്ക് കൊണ്ട് പോകുവാ ഞങ്ങളെ.

ഞാൻ ചിന്താമഗ്ദനായി, കാര്യം മൊട്ടേന്നു വിരിഞ്ഞതെ ഉള്ളെങ്കിലും കൊത്തുന്ന കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കണമല്ലോ. ഒരു റൌണ്ട് നോട്ടം കഴിഞ്ഞു ഏറ്റവും ക്യൂട്ട് ആയുള്ള ഒരു സുന്ദരി കോഴിക്കുഞ്ഞിന്റെ അടുത്ത് ചെന്ന് മുട്ടിയുരുമ്മി, ചിറകുകൾ കൊണ്ട് ഞോണ്ടി, കൊക്കുകൾ കൊണ്ട് ടിംഗ് ടിംഗ് വെച്ച് ഞങ്ങൾ ലൈൻ ആയി. പ്രാരംഭ ലൈനിംഗ് കഴിഞ്ഞപ്പോളാണ് ഞാൻ ശ്രദ്ധിച്ചത്, അപ്പുറത്ത് നിന്ന് ഒരുത്തൻ, ഒറ്റക്കണ്ണടച്ചു, വായും പൊളിച്ചു പിടിച്ചു എന്റെ പിടയെ നോക്കുന്നു. ഡേയ്... എന്നാക്രോശിച്ചു അവനെ ആക്രമിക്കാനോങ്ങിയ എന്നെ കാമുകി പിന്തിരിപ്പിച്ചു. അവൻ ഒരു പാവമാ, ഒറ്റക്കണ്ണേ ഉള്ളൂ ആ പാവത്തിന്, പിന്നെ അവന്റെ വാ അടയുകയേം ഇല്ലത്രെ. അവളെ കാണിക്കാനല്ലെങ്കിൽ പിന്നെ വെറുതെ ഞാനെന്തിനു മേലനങ്ങണം എന്ന് വിചാരിച്ചു ഞാൻ ആ കാര്യം വിടുകയും ചെയ്തു.

അതാ വന്നു കഴിഞ്ഞു ഭക്ഷണവുമായി ജോലിക്കാര്. വായിക്കകത്തോട്ടു ഒരുട്ടി വെച്ച് തന്നു അവർ ഭക്ഷണം, മതി എന്ന് പറഞ്ഞിട്ടും പിന്നേം കുത്തി കേറ്റി ഒരു വായും കൂടെ. കൂട്ടിൽ ചത്തു കിടന്നിരുന്ന പന്ത്രണ്ടു കുഞ്ഞുങ്ങളുടെ കൂടെ ഇടയ്ക്കു എന്റെ പ്രണയത്തെ ഡിസ്റ്റർബ് ചെയ്ത ഒറ്റക്കണ്ണൻ വാ പൊളിയനെ കൂടെ അവർ ഒരു കൊട്ടയിലാക്കി പുറത്ത് വെച്ചു, കളയാനായി. അപ്പോളാണ് കോഴി മുതലാളിയുടെ മകൻ കുഞ്ഞാണ്ടി ഒരു ടെഡ്ഡി ബെയറുമായി അവിടെ വന്നത്. എന്താ മാണിച്ചേട്ടാ ഈ ജീവനുള്ള കുഞ്ഞിനെ കളയുന്നത് എന്ന് ചോദിച്ചു അവൻ. അപ്പോൾ മാണിച്ചേട്ടൻ പറഞ്ഞു അവനു ഒരു കണ്ണും ഇല്ല, പിന്നെ വാ അടയുകേം ഇല്ല. അതുകൊണ്ട് കളഞ്ഞേക്കാം, വളർത്തീട്ടു കാര്യം ഇല്ല. എന്നാപ്പിന്നെ ഞാൻ അവനെ നോക്കട്ടെ എന്ന് പറഞ്ഞു കുഞ്ഞാണ്ടി അവന്റെ ടെഡ്ഡി ബെയർ അവിടെ ഇട്ടേച്ചു ഈ കോഴിക്കുഞ്ഞിനെ എടുത്തോണ്ട് പോയി. ഞാൻ വിചാരിച്ചു, പൊട്ടൻ കുഞ്ഞാണ്ടി! നല്ലൊരു കളിപ്പാട്ടം കളഞ്ഞു ഒരു വിരതൂറി കോഴിക്കുഞ്ഞിനെ എടുത്തോണ്ട് പോയിരിക്കുന്നു. ബുദ്ധിയില്ലാത്തവാനും അംഗവൈകല്യം ഉള്ളവനും ഒന്നും ഈ ലോകത്ത് ജീവിക്കുന്നതിലും നല്ലത് ചാകുന്നതാ. അതല്ലേ മനുഷേന്മാരൊക്കെ സ്കാൻ ചെയ്തു എല്ലാം നോക്കി എല്ലാം തികഞ്ഞ പിള്ളേരെ ഉണ്ടാക്കുന്നത്‌.

ദിവസങ്ങൾ നീങ്ങി. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. നടു ഒക്കെ നിവർത്തി, ഒന്ന് ചിറകടിച്ചു പറന്നാലോ എന്നാലോചിച്ചു. പറന്നാൽ പിന്നെ ആരുടെ എങ്കിലും മുതുകത്തു ലാന്റു ചെയ്യണം. എന്നാ പിന്നെ കോപ്പു പരിപാടി പിന്നീടാവട്ടെ എന്ന് വെച്ചു, അല്ലാതെ മടിയായിട്ടല്ല. ദാ അപ്പോളേക്കും എത്തി അടുത്ത ഭക്ഷണം. എന്തൊക്കെയോ ഇറച്ചിയും നെയ്യും ഒക്കെ ചേർത്ത സാധനങ്ങൾ. ബർഗറും പിസ്സായും ഒക്കെ ദിവസവും നാല് നേരം കഴിച്ചാൽ എന്ത് തോന്നുവോ അത് പോലെ തോന്നി. എന്നാലും വലിച്ചു കേറ്റി. ശ്വാസവും മുട്ടി, ശർദിക്കാനും വന്നു. ഒന്ന് സമാധാനമായി കാഷ്ടിച്ചിട്ട് എത്ര സമയമായി, ഒരു മാതിരി മുറുകി കൊഴഞ്ഞു ഹോ... പുറകെ വന്നു ജോലിക്കാർ, വണ്ണം കുറവാണെന്നും പറഞ്ഞു ഒരു ഇഞ്ഞെക്ഷനും തന്നു. എന്ത് ചെയ്യാം, കഴിഞ്ഞ ജന്മത്തിൽ സ്വന്തം പിള്ളേരുടെ അണ്ണാക്കിലേക്ക് തള്ളിയതും ഇത് പോലെ തന്നെ അല്ലായിരുന്നോ? അങ്ങനെകുറച്ചു ദിവസം കൊണ്ട് അത്യാവശ്യം എഴുന്നേൽക്കാൻ പറ്റാത്ത വണ്ണം ആയി. അല്ല, ഇനി എഴുന്നെല്ക്ക്കണ്ട ആവശ്യം ഇല്ലല്ലോ. എല്ലാം സമയാസമയത്ത് നടക്കുന്നുണ്ട്. ദൈവത്തിനു പോലും ഇങ്ങനെ ഒക്കെ വല്ലതും നടക്കുമോ ആവോ?

രാവുകൾ പകലുകൾ ഒക്കെ കടന്നു പോകുന്നു. തിന്നുന്നു, കാഷ്ടിക്കുന്നു, ഒരു മാതിരി പുത്തൻ പണക്കാരുടെ വീട്ടിലെ മടിച്ചി തള്ളകളെ പോലെ. ഒന്ന് ചിരകടിക്കുക പോലും വേണ്ട, ഭക്ഷണവും സൌകര്യങ്ങളും എല്ലാം ഉണ്ട്, സുഖം സുന്ദരം. കുഞ്ഞാണ്ടി എടുത്തു വളർത്തിയ ഒറ്റക്കണ്ണൻ മുറ്റത്തു ചികഞ്ഞു നടക്കുന്നു. അവന്റെ വിരതൂറിയ ഭാവം ഒക്കെ മാറി ജാതിയുടെ മൂട് ചികഞ്ഞു വിരയും ചിതലും ഒക്കെ തിന്നു ജീവിക്കുന്നു. ആരോഗ്യദൃഡഗാത്രനായ കഴുത്തേൽ പപ്പില്ലാത്ത അവൻ പിടകളെ ഓടിച്ചിട്ടു കൊത്തുന്നു. തടിയനും മടിയനുമായ ഞാൻ അപ്പുറത്ത് നിൽക്കുന്ന പിടയുടെ അടുത്തു പോലും പോകാൻ വയ്യാതെ ഒറ്റക്കണ്ണന്റെ പ്രകടനം കണ്ടു ഊഞ്ഞാലാടി ഇരിക്കുന്നു.

അവസാനം ഒരു ദിനം, കാറ്റും വെയിലുമേറ്റ് ഒരു കോഴിവണ്ടിയിൽ, തകരകൂടിനകത്ത് കുത്തിനിറച്ചു പൊരിവെയിലിൽ ഒരു യാത്ര. അവസാനം അവശരായ ഞങ്ങളെ തൂക്കിയെടുത്ത് ഏതോ ഒരു കോഴിക്കടയിൽ ഇട്ടു. മനുഷ്യർക്ക്‌ ഭക്ഷിക്കാനായി ഞങ്ങളെ കൊണ്ടുവന്നു ഇട്ടതാണെന്ന് മനസിലായി.

രണ്ടു കോഴി കൂടുകൾ അവിടെ, അതിൽ തിങ്ങി നിറഞ്ഞു കോഴികൾ. പച്ച ചോരയുടെയും, അഴുകിയ കൊടലും പണ്ടത്തിന്റെയും, കോഴിക്കാഷ്ടത്തിന്റെയും പുഴുങ്ങിയ മണം.  ആദ്യമൊക്കെ പിടിക്കാൻ വരുന്ന കശാപ്പുകാരന്റെ കയ്യിൽ പെടാതെ ഓടി മാറി.

കുന്തിരിക്കം പുകക്കുന്ന മുറിയിൽ, അത്തറു പൂശിയ പട്ടു മെത്തയിൽ, സ്വർണ തളികയിൽ പൊന്നുരുക്കി കഴിച്ചവനെങ്കിലും പന്നിക്കൂട്ടിൽ രണ്ടു നാൾ കഴിഞ്ഞാൽ അവന്റെ അറപ്പും മണവും മാറും. ഞാനും പൊരുത്തപ്പെട്ടു. അങ്ങനെ രണ്ടു മൂന്നു ദിനം കഴിഞ്ഞു. ആദ്യമൊക്കെ കടക്കാരാൻ കൂട്ടിൽ കയറുംപോൾ ഓടി മാറിയിരുന്ന ഞാനും മറ്റൊരുവനും അതിനിടയിൽ കൂട്ടായി. ഒരു മൂലയിൽ ഇരുന്നു ഞങ്ങൾ കണ്ണ് തുറന്നു നോക്കിയിരുന്നു. ആളുകൾ വരുന്നു, ഒരു കോഴികളുടെ എണ്ണം പറയുന്നു. കശാപ്പുകാരൻ വലുതോ ചെറുതോ എന്ന് ചോദിക്കുന്നു, കോഴിയെ പിടിക്കുന്നു, കൊന്നു പീസാക്കി പാക്ക് ചെയ്തു കൊടുക്കുന്നു.

അതാ ഒരു തടിയൻ കടയിലേക്ക് വരുന്നു. ഞാൻ നോക്കിയപ്പോൾ എന്റെ കൂടെ എൽ പി സ്കൂളിൽ പഠിച്ച, എന്റെ സുഹൃത്തായിരുന്ന തടിയൻ മഞ്ജിത്ത്. അവൻ ഇപ്പോൾ വലിയ നിലയില ആണെന്ന് തോന്നുന്നു, വലിയ വണ്ടിയിലാ വന്നിരിക്കുന്നെ, വണ്ടിയിൽ ഒത്തിരി കൂട്ടുകാരും കയ്യിൽ ഒരു ഗോൾഡ്‌ ഫ്ലേക്ക് കിങ്ങ്സും ഒക്കെ ഉണ്ട്.  ചേട്ടാ ഒരു രണ്ടു കിലോയുടെ ഒരെണ്ണത്തിനെ എടുത്തോ എന്ന് അവൻ പറഞ്ഞു. കടക്കാരൻ വരുന്നത് ഞങ്ങളുടെ നേരെ ആണെന്ന് കണ്ട ഞാൻ മാറി, പക്ഷെ എന്റെ കൂട്ടുകാരാൻ അവിടെ തന്നെ തലകുനിച്ചു നിന്നു.  ഞാൻ വിഷമത്തോടെ അവനെ നോക്കി, അവൻ എന്നെ നോക്കി ചിരിച്ചു.

അരയിൽ നിന്നും കത്തി എടുത്ത കടക്കാരാൻ കൂട്ടിൽ നിന്നും ഇറങ്ങുന്ന വഴിയെ തന്നെ അവന്റെ കഴുത്തിൽ വരഞ്ഞു. ഒരു പ്ലാസ്റിക് വീപ്പയിലേക്ക് അവനെ എറിഞ്ഞു.  തൊണ്ട മുറിഞ്ഞ അവന്റെ ബീഫൽസമായ കരച്ചിൽ, പ്രാണൻ വിടപറയുന്ന പിടച്ചിൽ, വീപ്പയിൽ പ്രകമ്പനം കൊള്ളുന്ന അവന്റെ ചിറകടിയൊച്ചകൾ, എന്റെ പപ്പിൽ വീണ ചുടു ചോരയുടെ പച്ച മണം, ഹോ... ഭീകരം തന്നെ. ജീവൻ മുഴുവനായും ആ ശരീരത്തിൽ നിന്നും പടിയിറങ്ങും മുംപേ അവന്റെ തൊലി പൊളിച്ചു. വലിച്ചെറിഞ്ഞ അവന്റെ അവയവ ഭാഗങ്ങളെന്തോ എന്റെ കാലിൽ  വീണു. അതിന്റെ ചെറു ചൂടും, ചെറിയ തുടിപ്പും എന്നിൽ ഭയാനകമായ ഒരു വികാരവും നിർവികാരതയും നിറച്ചു. അടുത്ത കസ്റ്റമറുടെ ഇരയായി ഞാൻ എന്നെ തന്നെ തീരുമാനിച്ചു.

അതാ രണ്ടു കുട്ടികൾ വരുന്നു, ഞാൻ റെഡിയായിരുന്നു. . ദൈവമേ, എന്റെ മനുഷ്യ ജന്മത്തിലെ കുട്ടികൾ തന്നെ അല്ലെ അത്? അതവർ തന്നെ. വളരെ സന്തോഷത്തോടെ അവർ കടക്കാരനോട് പറഞ്ഞു, അങ്കിളേ, ഒരു കോഴിയെ തരാമോ എന്ന്.

എത്ര കോഴിയെ വേണമെങ്കിലും തരാമെടാ മോനെ എന്ന് പറഞ്ഞു കടക്കാരൻ അകത്തു കയറി. ഞാൻ പുള്ളിയുടെ മുമ്പിലേക്ക് അടുത്ത് നിന്നു. പക്ഷെ എന്നെ തള്ളി മാറ്റി കടക്കാരൻ മറ്റു രണ്ടു കോഴികളെ എടുത്തു, ഇതിൽഏതു വേണം മക്കൾക്ക് എന്ന് ചോദിച്ചു. മൂത്തവാൻ പറഞ്ഞു അങ്കിളിനു ഇഷ്ടമുള്ളത് എടുത്തോളാൻ...

ഇപ്പോൾ ചാകുവാണേൽ സ്വന്തം മക്കളുടെ ശരീരത്തിന്റെ ഭാഗമാകുവാൻ കഴിയുമല്ലോ എന്നോർത്തപ്പോൾ എവിടെ നിന്നോ ഒരു ഊർജം. പ്രപഞ്ചത്തിന്റെ പരിക്രമണ പ്രകൃയയിൽ ഭാഗമാകുമ്പോൾ സ്വന്തം ചോരയിൽ തന്നെ ഒഴുകാനായി ഒരു ഭാഗ്യം ഉണ്ടായെങ്കിലോ ....  ഞാൻ വർദ്ധിച്ച വീര്യത്തോടെ അങ്ങോട്ടും ഇങ്ങോട്ടും പറന്നു. അത് കണ്ട എന്റെ രണ്ടാമത്തെ മോൻ കടക്കാരനോട് പറഞ്ഞു. അങ്കിളേ.. ദാണ്ടേ അവനെ പിടിച്ചോ, അവനു ഇത്തിരി അഹങ്കാരം കൂടുതലാ എന്ന്. അത് കേട്ട കടക്കാരാൻ എന്നെ പിടിച്ചു. സന്തോഷത്തോടെ ഞാൻ എന്റെ കുട്ടികളെ നോക്കി കണ്ണടച്ചു.......







4 comments:

vettathan May 22, 2015 at 9:17 PM  

അങ്ങിനെ കോഴിജന്‍മത്തോടെ സായൂജ്യമായി

ajith May 23, 2015 at 6:24 PM  

ഇങ്ങനൊക്കെ പറഞ്ഞാല്‍ ഞാന്‍ ചിക്കന്‍ ഭോജനം കൂടെ അങ്ങ് നിര്‍ത്തുവേ!

(അതിരിക്കട്ടെ, വാഗമണ്ണില്‍ നിന്ന് ഇലവീഴാപ്പൂഞ്ചിറയിലേക്ക് എങ്ങനെ പോകണം? അടുത്ത അവധിക്ക് ട്രിപ് അങ്ങോട്ടായാലോന്ന് ഒരു പ്ലാന്‍)

bob94085 May 31, 2015 at 1:03 AM  

Good one: Reincarnation of Pothachan Junior!

Valley of Dreams January 8, 2021 at 5:56 PM  

ഓക്കെ


Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP