ഞാനൊരു പാവം പാലാക്കാരന്‍

ആദ്യ സ്പര്‍ശനം

>> Tuesday, September 16, 2008

എല്ലാ ശരാശരി ആണുങ്ങളെയും പോലെ എന്റെയും മനസില്‍ ഹൈസ്ക്കൂള്‍ കാലഘട്ടം മുതല്‍ വിത്തുകാളയുടെ സ്വഭാവം കുറേശെ തലപൊക്കിത്തുടങ്ങിയിരുന്നു. എങ്കിലും ബുദ്ധന്റെയും, യുധിഷ്ഠിരന്റെയും, സോക്രട്ടീസിന്റെയും പിന്‍ഗാമി ആകാന്‍ നടന്ന ഞാന്‍ ഒരു പനിനീര്‍പുഷ്പം പോലെ, അല്ലെങ്കില്‍ വേണ്ടാ ഒരു മുയലിന്‍ കുഞ്ഞിനെ പോലെ അല്ലെങ്കില്‍ ഒരു ആട്ടിന്‍ കുട്ടിയെ പോലെ നിര്‍മ്മലനായിരുന്നു. പോരാത്തതിനു നമുക്കിഷ്ടമുള്ള പെണ്ണുങ്ങളെ പരിശുദ്ധമായി മാത്രമെ പേമിക്കാവൂ എന്നുള്ള നിര്‍ബന്ധം എനിക്കുണ്ടായിരുന്നു. എങ്ങിനെയോ ലൈംഗിക ചിന്തകള്‍ തന്നെ പാപമാണെന്നുള്ള മനസിനുള്ളില്‍ പതിഞ്ഞുപോയി. അതു കൊണ്ടുതന്നെ കാള വാലുപൊക്കാതെ തന്നെ വര്‍ഷങ്ങള്‍ അങ്ങനെ തന്നെ കടന്നു പോയി. എങ്കിലും കുമ്പസാരിക്കാന്‍ എന്തെങ്കിലും വേണ്ടേ എന്നു കരുതി സില്‍ക്കുസ്മിതയുടെയും അനുരാധയുടെയും ഒക്കെ സിനിമാ പരസ്യങ്ങള്‍ കാണുമ്പോള്‍ മനസില്‍ മാത്രം ഈ കാള ഇടക്കു വാലുപൊക്കിയെന്നു മാത്രം.


ബസില്‍ കയറിയപ്പോള്‍ അതുചെയ്തു, ട്രൈയിനില്‍ യാത്ര ചെയ്തപ്പോള്‍ ഇതു ചെയ്തു, ക്ലാസിലിരുന്നും പാര്‍ക്കിലിരുന്നും ഒക്കെ അതുമിതും ചെയ്തു എന്നിങ്ങനെയുള്ള എല്ലാവരുടെയും കഥകള്‍ കേട്ട് ഞാ‍ന്‍ വാ പൊളിച്ചിരുന്നു. കൂട്ടുകാരുടെ പൊടിപ്പും തൊങ്ങലും വെച്ച കഥകള്‍ കേട്ട് കൊതിയായി. കുഞ്ഞായിരുന്നപ്പോള്‍ പലനിറത്തിലുള്ള ജെംസ് മുട്ടായിയുടെ രുചി കസിന്‍സ് വര്‍ണ്ണിക്കുന്നത് കേട്ടതുപോലെയും വലുതായിക്കഴിഞ്ഞ് സൌദിയിലിരിക്കുമ്പോള്‍ ചാരായവും ഹെന്നസിയും ടക്കീലയും ഒക്കെ അടിക്കുന്ന കാര്യം പറയുമ്പോള്‍ കേല്‍ക്കുന്നതു പോലെയുമായി.


അവസാനം എനിക്കു മനസിലായി, ഈ ലോകത്തുള്ള 99.9 ശതമാനം ആണുങ്ങളും കല്ല്യാണത്തിനുമുമ്പ് ഏതെങ്കിലും ഒരു സ്ത്രീയുടെ ശരീരത്തില്‍ ഒരിക്കലെങ്കിലും ലൈംഗിക ചിന്തയോടെ സ്പര്‍ശിച്ചിട്ടുള്ളവരാണ് എന്ന്. അങ്ങനെ ചെറുപ്പത്തിലെ കഠിന ശപഥം ഇരുപതുകളുടെ ആദ്യ പകുതികളില്‍ മനസിലെങ്കിലും അയയുകയും ചെയ്തു എങ്കിലും കന്യകനായി തന്നെ തുടര്‍ന്നു. അതു ഇരുപതുകളുടെ അവസാന പകുതി ആയപ്പോളേക്കും ഈ 99.9 ക്ലബില്‍ എങ്ങനെയെങ്കിലും അംഗത്വമെടുക്കണം എന്നായി. മനസിലിരുന്ന് യുധിഷ്ഠിരനും ബാലന്‍ കെ നായരും വടംവലി തുടങ്ങി. കറിവെക്കാനായി കോഴിയെ ഓടിച്ചിട്ടു പിടിച്ചു കൊല്ലാന്‍ പാടില്ല, എന്നാല്‍ എന്നെ കൊന്നോളൂ എന്നു പറഞ്ഞു കോഴിവന്നാല്‍ കൊന്നേക്കാം എന്ന് ഞാന്‍ തീരുമാനിച്ചു. എന്നിട്ടും രക്ഷയില്ലാ...ആത്മഹത്യാ പ്രവണതയുള്ള ഒരു കോഴിയേയും എനിക്കു കാണാന്‍ സാധിച്ചില്ല.


അങ്ങനെ ഇരുപതുകളുടെ അവസാനം ആയി, പ്രണയവും കല്ല്യാണവും എല്ലാം സങ്കല്പങ്ങളില്‍ മാത്രം ഒതുങ്ങുകയും ഒരു പെണ്‍കുട്ടിയെ പോലും ആസക്തിയോടെ ഒന്നു തൊടാന്‍ പോലും സാധിക്കാത്തതിനാല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ പുറപ്പെടാന്‍ തയ്യാറായി ഇരപ്പിച്ചു ഹോണടിച്ച് നില്‍കുന്ന ഓര്‍ഡിനറി ബസുപോലെയായി ഞാന്‍. ഇത്തിരി മുന്നോട്ടെടുക്കും പിന്നെയും പുറകോട്ടെടുത്തു നിറുത്തും. അങ്ങനെ മഴക്കായി കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ കാത്തിരുന്നു ജീവിതം പൊയ്ക്കോണ്ടിരുന്നപ്പോള്‍ ആണ് അളിയന്റെ ആവശ്യത്തിനായി വീണ്ടും ബാംഗ്ലൂര്‍ പോകേണ്ടി വന്നത്. പണ്ടത്തെ ബാംഗ്ലൂര്‍ ജീവിതത്തില്‍ ട്രൈയിന്‍ യാത്രയുടെ ഇടയില്‍ മടിയില്‍ കിടന്നുറങ്ങിയ പെണ്‍കുട്ടിയെ പോലും അനാവശ്യമായി തൊടാതിരുന്നതിനു എന്റെ സഹമുറിയന്മാര്‍ നീ ഷണ്ഠനായിരിക്കും എന്നൊക്കെ പറഞ്ഞതോര്‍ത്ത് ഈ പ്രാവശ്യമെങ്കിലും എന്തെങ്കിലും ഒരവസരം ഉണ്ടാവണേ എന്ന് സില്‍ക് സ്മിത പരദേവതയോട് മുട്ടിപ്പായി പ്രാര്‍ത്ഥിച്ച് യാത്രയായി.

സഹാറാ മരുഭൂമിയിലൂടെയെന്ന പോലെയായിരുന്നു അങ്ങോട്ടുള്ള യാത്ര. അവിടെ കാര്യങ്ങളൊക്കെ
ആത്മമിത്രങ്ങളില്‍ ഒന്നായ മനീഷിന്റെ സഹായത്താല്‍ നടത്തി. ബ്രിഗേഡ് റോഡിലും നാസായിലുമൊക്കെ ഒന്നു കറങ്ങി രണ്ടു ദിവസത്തിനുള്ളില്‍ തിരിച്ചു പോരാന്‍ പാലാക്കുള്ള ഏക എയര്‍ സസ്പെന്‍ഷന്‍ വണ്ടിയായ എസ്സാര്‍ ട്രാവത്സില്‍ തന്നെ മനീഷ് അവന്റെ ഇന്‍ഫ്ലുവെന്‍സാല്‍ സീറ്റ് തരപ്പെടുത്തി തന്നു. സീറ്റ് നമ്പര്‍ ഏഴ്.
മനീഷ് കൊണ്ടുവിടാന്‍ വന്നത്, ഡയറി സര്‍ക്കിളില്‍ നിന്നും ഞങ്ങള്‍ വണ്ടിയില്‍ കയറി.

എന്റെ സീറ്റിന്റെ അടുത്ത സീറ്റില്‍ ഒരു സുന്ദരി ഇരിക്കുന്നു. മനീഷ് എന്നെ നുള്ളി, എന്നിട്ടു വലിച്ചു രണ്ട് സീറ്റ് പുറകില്‍ കൊണ്ടുപോയി ഇരുത്തി. എല്ലാ കാര്യങ്ങളും വളരെ ആധികാരികതയോടെ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മനീഷ് എനിക്കു പ്ലാനും പദ്ധതിയും വിവരിച്ചു തന്നു. ഇതു നിന്റെ സുവര്‍ണ്ണാവസരം ആണ്. നീ ഇപ്പോള്‍ അവിടിരിക്കണ്ടാ, ചിലപ്പോള്‍ മടിവാളയില്‍ ചെല്ലുമ്പോള്‍ അവര്‍ മാറ്റി ഇരുത്തും. അതു വരെ നീ ഇവിടെ ഇരിക്കൂ, എന്നിട്ടു അവിടെ ചെല്ലുമ്പോള്‍ നീ പുറത്തൊക്കെ ഒന്നിറങ്ങിയിട്ട് കയറി വന്ന് അങ്ങിരുന്നാല്‍ മതി എന്ന്. എല്ലാം ഏറ്റു. അവന്‍ ബെസ്റ്റ് ഓഫ് ലക്ക് നേര്‍ന്നു യാത്ര പറഞ്ഞു. മനസില്‍ ആദ്യമായി റോക്കറ്റില്‍ കയറി ശൂന്യാകാശത്ത് പോകാനിരിക്കുന്നവന്റെ അവസ്ഥ.


മടിവാള എത്തി, അല്ലാം അവന്‍ പറഞ്ഞ പോലെ നടത്തി. അവസാനം യാത്ര തുടരാറായപ്പോള്‍ വീണ്ടും കയറി വളരെ കൂളായി എന്റെ സീറ്റില്‍ ഇരുന്നു. മനസില്‍ ആകെ ഒരു അങ്കലാപ്പ്, എത്രയോ പെണ്ണുങ്ങളുടെ കൂടെ ഇടപെഴകി നടന്നവനാണ്, എന്നിട്ടാണോ ഇത്ര പ്രശ്നം. നിന്റത്ര വാക് ചാതുര്യം ഉണ്ടായിരുന്നെങ്കില്‍ ഞാനിപ്പോള്‍ കുറഞ്ഞത് പത്തെണ്ണത്തിനെ ലൈന്‍ അടിച്ചേനേയെന്ന് എന്റെ കൂട്ടുകാരന്‍ ടോമി പറഞ്ഞതോര്‍ത്തു.നേരിട്ടു പറയാന്‍ ധൈര്യമില്ലതിരുന്ന മൂന്നു പേര്‍ക്കു വേണ്ടി തിരുവല്ലാക്കാരി ഡാലിയായെ അവര്‍ക്കിഷ്ടമാണെന്നു പറഞ്ഞവനാണു ഞാന്‍. മൂന്നാമത്തവന്റെ കാര്യം പറഞ്ഞപ്പോള്‍ അവള്‍ ചോദിച്ചു ഈ ലോകത്ത് നീ മാത്രമേ ഉള്ളോ ഇങ്ങനെ ധൈര്യസമേതം പറയാന്‍ എന്ന്. ആ ഞാനാണോ ഇവിടെ താലികെട്ടുമ്പോള്‍ കൈ വിറക്കുന്നവനെ പോലെ വിറച്ചിരിക്കുന്നത്? ഈ കാര്യം അല്ലായിരുന്നെങ്കില്‍ വല്ല സ്വര്‍ഗ്ഗസ്ഥനായ പിതാവേയും നന്മ നിറഞ്ഞ മറിയവും ചൊല്ലി കണ്ട്രോള്‍ വീണ്ടെടുക്കമായിരുന്നു. ആദ്യമായി മോഷ്ടിക്കാന്‍ പോകുന്നവന്റെ അവസ്ഥ.

നിമിഷങ്ങള്‍ കൊഴിഞ്ഞുപൊയ്ക്കോണ്ടേയിരുന്നു. അവള്‍ ജനാലയിലൂടെ പുറത്തേക്ക് തന്നെ നോക്കിയിരിപ്പാണ്. ഷാമ്പൂ ചെയ്ത നേരിയ ചെമ്പന്‍ മുടി കാറ്റില്‍ പാറിക്കളിക്കുന്നു. ലേശം ഫാഷനബിളായിട്ടുള്ളവളാണ്. ഒന്നു നേരെ ഇരുന്നിട്ടു വേണ്ടേ പേരൊക്കെ ചോദിച്ച് പരിചയപ്പെടാന്‍. അല്ലെങ്കില്‍ വേണ്ടാ, പരിചയപ്പെട്ട് നല്ല ലോഹ്യം ആയിക്കഴിഞ്ഞാല്‍ പിന്നെ എങ്ങിനെയാ ഈ വൃത്തികെട്ട കാര്യങ്ങള്‍ ഒക്കെ നടത്തുക? എന്തായാലും ഒരു മണിക്കൂര്‍ കഴിഞ്ഞു, പുറത്തൊക്കെ ഇരുട്ടായി. ഇടക്കെപ്പോളോ അവള്‍ ഒന്നു നോക്കിയപ്പോള്‍ ഞാന്‍ ചിരിച്ചു കാണിച്ചു, അവളും.

പേര്, നാട്, ജോലി ഇതൊക്കെ ഞാന്‍ ചോദിച്ചു. ചോദിച്ചതൊക്കെ തന്നെ അവള്‍ തിരിച്ചും ചോദിച്ചു, വളരെ
മര്യാദക്കാരനായി ഞാനെല്ലാം വിസ്തരിച്ചു പറഞ്ഞു, ഒന്നിലും പക്ഷെ വലിയ ഇന്‍ട്രസ്റ്റഡ് ആയി തോന്നിയില്ല.
മിതഭാഷിണി, സുഭാഷിണി, സുന്ദരി, പരിഷ്കാരി, പക്വമതി, പിന്നെയെന്താ വേണ്ടത്?


ബസില്‍ സിനിമാ വെച്ചു, കല്ല്യാണത്തിനു ശേഷം വധു കല്ല്യാണ സാരി മാറി മന്ത്രകോടി ഉടുത്തു വരുന്ന വരെ വിശന്നു ഹാളിനു മുമ്പില്‍ കാത്തിരിക്കുന്നവരെ പോലെ ഞാനും കാത്തിരുന്നു. ഇനി ഇതൊക്കെ തീര്‍ന്നു ലൈറ്റ് ഓഫാക്കിയിട്ടു വേണ്ടേ എനിക്ക് പരിപാടി ആരംഭിക്കാന്‍. ദിലീപിന്റെ ഒരു തമാശപ്പടം, അവള്‍ ഇടക്കൊക്കെ പൊട്ടിച്ചിരിക്കുന്നു.

എന്റെ കയ്യിലെ മുറിവിന്റെ പാടു നോക്കി അവള്‍ ചോദിച്ചു, ഇതെന്തു പറ്റിയതാ? ഞാന്‍ പറഞ്ഞു കബടി
കളിച്ചപ്പോള്‍ ഉണ്ടായതാ എന്നു. അവള്‍ എന്റെ കൈയ് പതുക്കെ അവളുടെ കരങ്ങളില്‍ എടുത്തു, ആ
മുറിപാടുകളില്‍ തലോടി. ഞാന്‍ അവളുടെ കഴുത്തിലെ കറുത്ത പാടുകണ്ടുപിടിച്ചു, അതില്‍ തൊട്ടുകൊണ്ട് ചോദിച്ചു ഇതെന്ത് പറ്റിയതാ? പെട്ടെന്ന് അവള്‍ ചോദിച്ചു, പടം നല്ല രസമുണ്ടല്ലേ? പാതാളകിണറ്റില്‍ വീഴുന്നതായി സ്വപ്നം കണ്ട് കട്ടിലില്‍ നിന്നും താഴെ വീണിട്ടെഴുന്നേറ്റപോലെ ഞാന്‍ ഒന്നു മൂളി സ്വപ്നലോകത്തു നിന്നും യഥാര്‍ത്ഥ്യത്തിലേക്ക് തിരിച്ചു വന്നു. ഈ മനക്കോട്ട പോലെ കാര്യങ്ങള്‍ നടന്നിരുന്നെങ്കില്‍ എത്ര എളുപ്പം ആയിരുന്നു.

ഞാന്‍ വീണ്ടും സങ്കല്പങ്ങളുടെയും പ്ലാനിങിന്റെയും ലോകത്തേക്കു കടന്നു. സിനിമയില്‍ കാമുകിയുടെ അപ്പനും ഗുണ്ടകളും ദിലീപിനെ എടുത്തിട്ടു ചാര്‍ത്തുന്നു. എന്റെ ചുറ്റും ഇരുന്നവരെ ഞാന്‍ ഒന്നുകൂടി നോക്കി. വണ്ടിയില്‍ കയറി ഞാന്‍ അവളുടെ അടുത്തിരുന്നപ്പോള്‍ ഐശ്വര്യാ റായിയും അഭിഷേക് ബച്ചനും ഇരുന്നിടത്തേക്കു നോക്കുന്ന പോലെ അരാധനയോടെയാണ് എന്റെ നേരെ എതിര്‍വശത്തിരുന്നവര്‍ നോക്കിയത്. എതിര്‍വശത്ത് മുമ്പിലായിരുന്നവരുടെ നോട്ടം ഇത്തിരി പിശകായിരുന്നു. ഒരുമാതിരി ബാലന്‍ കെ നായര്‍ മോനിഷയുടെ അടുത്തിരിക്കുന്ന കാണുന്ന പോലെ. ആദ്യരാത്രി അനുഭവിക്കുന്ന നവനധൂവരന്മാരുടെ മുറിയുടെ തുറന്നു കിടക്കുന്ന ജനലിന്റെ അടുത്തുകൂടി പോകുമ്പോള്‍ അറിയാതെ ഇടകണ്ണിട്ടു നോക്കിപോകുന്നവരെ പോലെ മുമ്പിലിരുന്നവന്‍ സീറ്റിന്റെ ഇടക്കൂടെ ഇടക്കു പാളി നോക്കുന്നു. ചക്രവ്യൂഹത്തില്‍ അകപ്പെട്ട അഭിമന്യുവിനെ പോലെയായി ഞാന്‍. എന്തെങ്കിലും പിശകായാല്‍ എന്റെ കാര്യം പോക്ക്, എല്ലാവരും കൂടി എന്റെ പുറത്ത് ടപ്പാംകുത്തടിച്ചു കളിക്കും. വീട്ടില്‍ ചെല്ലുമ്പോള്‍ അമ്മ ചോദിക്കും, ഞാന്‍ 28 വര്‍ഷം തീറ്റിയിട്ട് നീ നന്നായില്ല, ഒരു 4 ദിവസം ബാംഗ്ലൂര്‍ പോയിട്ടു വന്നപ്പോള്‍ നീ ഇത്ര വണ്ണം വച്ചോ എന്നു? ഇനി ഇടിയും തന്ന് എന്നെ ഈ പാ‍തിരാത്രിയില്‍ ഹൈവേയുടെ അരികില്‍ തള്ളിയിട്ടു പോയാലോ? അല്ലെങ്കില്‍ ഇടി ഒക്കെ തന്ന് വണ്ടിയില്‍ തന്നെയിരുത്തി എന്റെ നാട്ടില്‍ കൊണ്ടുപോയി എയര്‍ സസ്പെന്‍ഷന്‍
ബസില്‍ നിന്നിറങ്ങുന്നവരെ ആരാധനയോടെ നോക്കി നില്‍ക്കുന്ന ഓട്ടോക്കരുടെ ഇടക്കു തള്ളി അവിടുന്നും ഇടി തന്നാലോ? കോളെജില്‍ പഠിച്ച കാലത്ത് ഒരു സ്കൂള്‍കുട്ടിയെ അനാവശ്യമായി തൊട്ട മധ്യവയസ്കനെ ബസില്‍ ഉള്ള ആള്‍ക്കാര്‍ എല്ലാം കൂടി ഇടിച്ചതോര്‍മ്മ വന്നു. ഇടിക്കാന്‍ ആഗ്രഹമുണ്ടായിരുന്ന പാലാ സെന്റ് വിന്‍സന്റിലെ നാലാം ക്ലാസില്‍ വരെ പഠിക്കുന്ന പിള്ളേര്‍ അന്നു ആ ചേട്ടനിട്ട് പൊക്കമില്ലാഞ്ഞിട്ട് ചാടി അടി കൊടുത്തു. എന്റമ്മോ, ഹൃദയം ഡ്രം അടിച്ചു. ആ താളത്തില്‍ ഞാനുറങ്ങി പോയി.


ഇടക്കെണീറ്റപ്പോള്‍ എല്ലാവരുന്‍ നല്ല ഉറക്കം. ബസ് തമിഴനാട്ടിലൂടെ കുതിച്ചു പായുന്നു. അവള്‍ ജനലിലേക്ക്
തലചാരി സുഖമായുറങ്ങുന്നു. എന്റെ മനസില്‍ പിശാചിന്റെ അശരീരി മുഴങ്ങി, ഇതാടാ സമയം, തുടങ്ങിക്കോ. പുള്ളിക്കാരന്‍ അശരീരിയൊക്കെ മുഴക്കീട്ടു പോയി, ഞാന്‍ തന്നെ വേണ്ടേ ബാക്കി ഒക്കെ ചെയ്യാന്‍. എന്റെ നാക്കു വരണ്ടു, കൈകള്‍ തണുത്തു. തണുത്ത കൈ വച്ചു അവളെ തൊട്ടാല്‍ ദേഹത്ത് ഐസുകട്ടവീണെന്നു കരുതി എണീറ്റാലോ എന്നു കരുതി കൈ തിരുമ്മി ചൂടാക്കി. എങ്ങനെ തുടങ്ങും എന്നറിയില്ല. SSLC പരീക്ഷയില്‍ ഒബ്ജക്റ്റീവ് ചോദ്യത്തില്‍ തുടങ്ങണോ അതോ എസ്സേയില്‍ തുടങ്ങണോ എന്നു കണ്‍ഫ്യൂഷന്‍ അടിച്ചിരിക്കുന്നവനെപ്പോലെയായി ഞാന്‍.


കയ്പ്പു കഷായം കുടിക്കാന്‍ പാടുപെട്ടിരിക്കുന്ന ഗര്‍ഭിണിയെപ്പോലെ ഞാന്‍ ഒരു അരമണിക്കൂര്‍ സമയം അങ്ങനെ തന്നെ വേസ്റ്റാക്കി. അവസാനം ഞാന്‍ രണ്ടും കല്‍പ്പിച്ചു തുടങ്ങാന്‍ തീരുമാനിച്ചു. പതുക്കെ എന്റെ കൈയ്യിലെ രണ്ട് വിരലുകള്‍ അവളുടെ കയ്യില്‍ അറിയാതെയെന്ന പോലെ മുട്ടിച്ചു. അതു അവളുടെ കയ്യില്‍ മുട്ടുന്നുണ്ടെന്ന് അവള്‍ക്കു പോയിട്ടു അവളുടെ കയ്യിലെ രോമത്തിനു പോലും മനസിലായി കാണില്ല, അത്ര മൃദുലമായി. ആദ്യപടി കടന്ന ആശ്വാസത്തില്‍ ഞാന്‍ ഒന്നു റിലാക്സ് ചെയ്തു. ഒരു പത്തുമിനിറ്റ് അങ്ങനെ തെന്നെയിരുന്നു. ഇങ്ങനെയിരുന്നിട്ടു കാര്യമില്ലല്ലോ, ഞാന്‍ പതുക്കെ കൈയ് ഇത്തിരി കൂടി താഴെ മുട്ടിച്ചു വച്ചു. അതും കുഴപ്പമില്ല, അവള്‍ നല്ല ഉറക്കം തന്നെ. അപ്പോളാണ് ഞാന്‍ അടുത്ത പ്രശ്നം ആലോചിച്ചത്. ഇനി അവളെ ഉണര്‍ത്തിയില്ലങ്കില്‍ എങ്ങനാ വല്ലതും ചെയ്യുക. ഇനി അവള്‍ വല്ല ഭീകര സ്വപ്നവും കണ്ടുകൊണ്ടു കിടക്കുകയാണെങ്കില്‍ ടി ജി രവി പിടിച്ചതാണെന്നു കരുതി കരഞ്ഞെങ്കില്‍ എന്തു ചെയ്യും?


അവള്‍ ഒരുതരത്തിലും എന്നെ ശല്യപെടുത്തണ്ടാ അല്ലെങ്കില്‍ പ്രലോഭനം നല്‍കണ്ടാ എന്നു കരുതിയാവണം
കൈയ് കെട്ടിയാണ് കിടക്കുന്നത്. ബസ് 140km ലും കൂടുതല്‍ സ്പീഡില്‍ പാഞ്ഞു പോകുന്നു, സമയവും.
സ്പീഡുകൂടുമ്പോള്‍ ഉണ്ടാകുന്ന ചെറിയ വിറയല്‍ ബസിനും വലിയ വിറയല്‍ എനിക്കും. അവസാനം രണ്ടും കല്പിച്ച് ഞാന്‍ പതുക്കെ എന്റെ കൈത്തലം അവളുടെ കൈപ്പത്തിയില്‍ വച്ചു, വളരെ മൃദുലമായി. അവള്‍ അറിഞ്ഞില്ല, ശ്ശോ..ഇനി എന്താ ചെയ്ക? ഞാന്‍ പതുക്കെ കയ്യൊന്നമര്‍ത്തി. അവള്‍ ഒറ്റത്തട്ട്, എന്റെ കൈയ് തെറിച്ചുപോയി. എന്റെ ശ്വാസം നിന്നു. ഭാരം ഇല്ലാത്ത ഒരവസ്ഥ. ഇടി പ്രതീക്ഷിച്ചു ഞാന്‍ കണ്ണടച്ചു. രണ്ടുമിനിറ്റ് കഴിഞ്ഞു ഞാന്‍ കണ്ണു തുറന്നു നോക്കി. എല്ലാം പഴയപോലെ തന്നെ. അവള്‍ ഇത്തിരികൂടി ജനലിനോട് ചേര്‍ന്ന് വീണ്ടും കിടക്കുന്നു. എന്നിലെ നല്ലമനുഷ്യന്‍ ഉണര്‍ന്നു. ഞാന്‍ അവളുടെ തോളില്‍ തട്ടി വിളിച്ചു. ഞാന്‍ താഴ്മയോടു കൂടെ അപേക്ഷിച്ചു, എന്നോടു ക്ഷമിക്കണം. അവള്‍ വളരെ സര്‍ക്കാസ്റ്റിക് ആയി ഓ എന്നു വെച്ചിട്ടു വീണ്ടും ഇത്തിരി കൂടി ഒതുങ്ങി ഉറങ്ങി. ബലാല്‍ക്കാരത്തിനിരയായ കൌമാരക്കരിയെപ്പോലെ അപമാനഭാരത്താല്‍ ഞാന്‍ കുനിഞ്ഞിരുന്നു.


എനിക്കെത്രയും വേഗം ഒന്നു മരിച്ചാല്‍ മതിയായിരുന്നു. ഞാന്‍ ഉറങ്ങിയേ ഇല്ല. രാവിലെ അവള്‍ എണീക്കുന്നതും നോക്കി കാത്തിരുന്നു ഞാന്‍. എണീറ്റപ്പോളേ ഞാന്‍ പറഞ്ഞു, I am so sorry,
ഞാന്‍ അറിയാതെ ചെയ്തതാണെന്നൊന്നും പറയുന്നില്ല, അറിഞ്ഞുകൊണ്ട് വളരെ ബുദ്ധിമുട്ടിയാണ് ഇത്രയും ചെയ്തത്. പക്ഷെ ആദ്യമായാണ് ഇങ്ങനെ ചെയ്യുന്നത്. അവള്‍ വീണ്ടും പുഛഭാവത്തില്‍ ഓകെ, ഇതൊക്കെ തന്നെയാ എല്ലാവരും പറയുന്നേ എന്നു പറഞ്ഞു. ഞാന്‍ കരഞ്ഞുപോയി. അപ്പുറത്തിരിക്കുന്ന തടിയന്മാര്‍ കാണാതെ ഞാന്‍ കണ്ണീരു തുടച്ചു നിശബ്ദനായി ഇരുന്നു.

ബസ് തൊടുപുഴയെത്തി. എന്തോ അവള്‍ക്ക് എന്റെ അവസ്ഥ മനസിലായി എന്നു തോന്നുന്നു. അവള്‍ പറഞ്ഞു
സാരമില്ല, ഇനി ആരോടും ഇങ്ങനെ ഒന്നും ചെയ്തേക്കരുത് എന്ന്. ഒരു കൊച്ചു കുട്ടിയെപ്പോലെ ഞാന്‍ എല്ലം കേട്ടു. പാലായില്‍ നിന്നും എന്റെ ഗ്രാമം എത്തുന്നവരെ നല്ല സുഹൃത്തുക്കളായി സംസാരിച്ചു. വീണ്ടും കോണ്‍ടാക്ട് ചെയ്യാമെന്നു പറഞ്ഞു യാത്ര പിരിഞ്ഞു.

എനിക്കൊരു കാര്യം മനസിലായി. ആരുടെയും സമ്മതമില്ലാതെ എനിക്കൊന്നും ചെയ്യാനാവില്ല. മൌനാനുവാദം പോലും എനിക്കു ബാധകമല്ല. സ്നേഹത്തോടെയും പരിപൂര്‍ണ്ണസമ്മതത്തോടെയുമല്ലാതെ ലൈംഗികതക്കു യാതൊരു അര്‍ത്ഥവുമില്ല എന്നും അങ്ങനെയുള്ളതിന്റെ സുന്ദരാനുഭവം കല്ല്യാണശേഷവും ഞാനറിഞ്ഞു. ബസിലും തിരക്കിലുമൊക്കെ കരവിരുതുകള്‍ കാട്ടുന്ന മനുഷ്യര്‍ക്ക് എന്തു സുഖമാണോ ലഭിക്കുക? കുറച്ചു ഭയവും കുറഞ്ഞപക്ഷം ഒരു സ്ത്രീയുടെ മനസിലെങ്കിലും മുറിവേല്‍പ്പിച്ച കുറ്റവും.


ഇടക്കൊക്കെ ഫോണിലൂടെയും എഴുത്തിലൂടെയും ഞങ്ങള്‍ നല്ല കൂട്ടുകാരായി തുടര്‍ന്നു. അവള്‍ കല്ല്യാണവും കഴിച്ചു ഒരു കുട്ടിയും ആയി. ഒരാഴ്ച മുമ്പും എന്റെ ഭാര്യയെ വിളിച്ചു സംസാരിച്ചു, അവരിപ്പോള്‍ നല്ല കൂട്ടുകാരാണ്. ഞനിതൊക്കെ ഭാര്യയോടു പറഞ്ഞിട്ടുണ്ട് എന്നവള്‍ക്കറിയില്ല. എങ്കിലും ആ സംഭവം ഓര്‍ക്കുമ്പോളെല്ലാം ഇപ്പോളും ഞാന്‍ ഇളിഭ്യനാകും.

7 comments:

ഞാന്‍ ആചാര്യന്‍ September 16, 2008 at 5:13 PM  

ആത്മാര്‍ഥമായി പറയട്ടെ, ഇത്രയും സ്റ്റൈലന്‍ ബ്ലോഗ് ഇയിടെ വായിച്ചില്ല...

ജിജ സുബ്രഹ്മണ്യൻ September 16, 2008 at 7:34 PM  

ഇത്രേം തുറന്നെഴുതാന്‍ തോന്നുന്നല്ലോ..കൊള്ളാം..

ബസില്‍ വെച്ചു അനാവശ്യമായി ഞോണ്ടുകയും മാന്തുകയും ചെയ്യുന്ന പൂവാലന്മാരെ പെണ്‍കുട്ടികള്‍ക്ക് പുച്ഛമാണു..വെറുപ്പാണു..അതിനി എന്നാണ് പുരുഷന്മാര്‍ മനസ്സിലാക്കുക..ഒന്നു ഞോണ്ടിയാല്‍ അവര്‍ക്ക് എന്തു സുഖമാണു ലഭിക്കുക ?ഇതൊക്കെ ഒരു തരം മനോരോഗമല്ലെ..

siva // ശിവ September 17, 2008 at 12:01 AM  

ഇതുപോലെ അനുഭങ്ങള്‍ എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ട് എന്ന് വിശ്വസിക്കുന്നവനാ ഞാന്‍...

എന്നാല്‍ താങ്കള്‍ ഇതൊക്കെ സമ്മതിക്കുന്നു എന്ന് വ്യത്യാസം കൂടി ഉണ്ട്...

സമൂഹം ഇതൊക്കെ എങ്ങനെ വിലയിരുത്തുന്നു എന്നൊരു കാര്യവും കൂടി ഓര്‍ക്കുക...

മായാവി.. September 19, 2008 at 2:19 AM  

this is my story..really believeme..

കുറ്റ്യാടിക്കാരന്‍|Suhair September 29, 2008 at 5:16 PM  

ഇത്ര സത്യസന്ധമായി എങ്ങനെ എഴുതാന്‍ കഴിയുന്നു?
അഭിനന്ദനങ്ങള്‍...

Anonymous October 20, 2008 at 4:46 AM  

ദൈവമേ! എന്തൊരു നല്ല പോസ്റ്റാണിത്.

Rathish November 24, 2013 at 11:31 AM  

കൊള്ളാം


Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP