ഞാനൊരു പാവം പാലാക്കാരന്‍

മരിക്കാത്ത ഓർമ്മകൾ

>> Monday, June 24, 2019

പൊരിഞ്ഞ ടെൻഷനും അടിച്ചു തലപൊളിഞ്ഞു നിൽക്കുന്ന സമയം, ബുദ്ധനു ബോധോദയം ഉണ്ടായ പോലെ നമുക്കും ഒരു ഉൾവിളി. നാട്ടിലൊന്നു പോകണം. അമാന്തിച്ചില്ല, നേരെ വിട്ടു. അവിടെ ചെന്ന് രണ്ടു ദിവസം നിന്നപ്പോൾ ഇവിടെ വീണ്ടും പൊരിഞ്ഞ പ്രശ്നങ്ങൾ. പ്രശ്നങ്ങളിൽ നിന്നും എങ്ങോട്ട് ഒളിച്ചോടാൻ, പോയാൽ ഇവിടം വരെ പോകും. ചങ്കു വിരിച്ചു നിന്ന് നേരിടാം എന്ന് തീരുമാനിച്ചു. പക്ഷെ പ്രശ്‍നം ഒടുക്കത്തെ ടിക്കറ്റ് റേറ്റ്, തലേ ദിവസം ടിക്കറ്റ് എടുക്കാൻ നോക്കിയാൽ കുറഞ്ഞ റേറ്റിൽ തരാൻ എന്റെ അമ്മാവന് വിമാനക്കമ്പനി ഒന്നും ഇല്ലല്ലോ. അങ്ങനെ അവസാനം എമിറേറ്സിൽ ഒടുക്കത്തെ കാശും കൊടുത്തു ടിക്കറ്റ് എടുത്തു.

വെറുതെ ഒരു കുത്തിക്കഴപ്പിനു വീട്ടിൽ വന്നു ഈ ഒടുക്കത്തെ കാശും കൊടുത്തു ടിക്കറ്റ് എടുക്കേണ്ടി വന്ന ഗതികേട് ഓർത്തു മനസ് തേങ്ങിക്കൊണ്ടിരുന്നു. ആ കാശിനു എത്ര കട്ടൻ അടിക്കാമായിരുന്നു, സോഡാ നാരങ്ങാവെള്ളം കുടിക്കാമായിരുന്നു, പിള്ളേർക്ക് എത്ര കിൻഡർ ജോയ് വാങ്ങി കൊടുക്കാമായിരുന്നു, ഭാര്യക്ക് ചുമ്മാ കുറച്ചു സ്ലൈഡും റിബണും വാങ്ങി കൊടുക്കാമായിരുന്നു, അമ്മക്ക് രണ്ടു സെറ്റു സാരി വാങ്ങി കൊടുക്കരുന്നു എന്നൊക്കെ ആലോചിച്ചു വ്യസനത്തോടെ വസന്ത വന്ന കോഴിയെ പോലെ തൂങ്ങി തൂങ്ങി കൗണ്ടറിൽ ചെന്നു.

എന്ത് വസന്ത വന്നാലും ജാത്യാലുള്ളത് തൂത്താൽ പോകില്ലല്ലോ.എന്റെ ഗ്ലാമർ, എന്റെ പൗരുഷം, എന്റെ കുലീനത്വം ഇതെല്ലാം കണ്ടിട്ടായിരിക്കും, അവിടിരുന്ന പെൺകൊച്ചു എന്റെ ടിക്കറ്റ് അപ്ഗ്രേഡ് ചെയ്തു തന്നു. ബിസിനസ് ക്ലാസ്.

നമ്മുടെ ഉള്ളിൽ ഉറങ്ങി കിടന്നിരുന്ന ഒരു സിംഹം ഒരു അലർച്ചയോടെ പുറത്തു വന്നു. നടുവൊക്കെ നിവർത്തി, തലയൊക്കെ ഉയർത്തി പിടിച്ചായി പിന്നെ എന്റെ നടപ്പ്. എക്കണോമി ക്ലാസ് ആൾക്കാരോടൊക്കെ എനിക്ക് വെറുതെ പുച്ഛം തോന്നി. അങ്ങനെ സ്വീകരണങ്ങളും പൂമാലകളും എണീറ്റു വാങ്ങി ഞാൻ എന്റെ സീറ്റിൽ വിശാലമായി ഉപവിഷ്ഠനായി. രണ്ടു സീറ്റ് അപ്പുറത്തായി ഒരു തരുണീമണി ഇരിപ്പുണ്ടായിരുന്നു. ബിസിനസ് ക്ലാസ് ആയതു കൊണ്ട് ക്ലാസ് കളയേണ്ട എന്ന് കരുതി നോക്കണേ പോയില്ല. താലത്തിൽ ഷാംപെയിനും ഒക്കെയായി വന്ന പെണ്ണിനോട് വെറും വെള്ളം മാത്രം വാങ്ങി കുടിച്ചു (സത്യമായിട്ടും) ഞാൻ ലാൻഡ് ചെയ്‌താൽ ഉടനെ ഓഫീസിൽ പോയി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചുള്ള ചിന്തകളിൽ ഊളിയിട്ടു.

വിമാനം പറന്നുയർന്നു, ഇത്തിരി നേരം സീറ്റ് കട്ടിൽ പോലെയാക്കി കിടന്നു ചിന്തിച്ചു. ചിന്തിച്ചു ചിന്തിച്ചു മൂത്രം ഒഴിക്കാൻ മുട്ടി. എക്കണോമി ക്ലാസിലെ തെണ്ടികൾ അവിടെ പോയി ക്യൂ നിക്കേണ്ട പോലെ എനിക്ക് നിക്കേണ്ടി വരില്ലല്ലോ എന്ന ആശ്വാസത്തോടെ ഇത്തിരി കൂടി നന്നായി മുട്ടട്ടെ, എന്നിട്ടു ഒഴിക്കുമ്പോൾ സുഖം കൂടുതൽ ഉണ്ടല്ലോ എന്ന വിചാരത്തോടെ വീണ്ടും കിടന്നു. അവസാനം ഗ്യാസും കയറി ഒന്നും രണ്ടും മൂന്നും എല്ലാം കൂടി പോകണം എന്ന സ്ഥിതി എത്തിയപ്പോൾ പതുക്കെ എണീറ്റ് നടന്നു. തൊട്ടു മുമ്പിൽ ആണ് വാഷ് റൂം. ഞാൻ വാതിക്കൽ എത്തിയപ്പോൾ അതാ ഫസ്റ്റ് ക്ലാസിൽ നിന്നും സൈഡ് വഴി തോളും ചെരിച്ചു ഒരാൾ വരുന്നു. വിനയത്തോടെ യൂ ഗോ ഫസ്റ്റ് എന്ന രീതിയിൽ ഞാൻ ആംഗ്യം കാണിച്ചപ്പോൾ അതിലും വിനയത്തോടെ അദ്ദേഹം പൊക്കോളൂ പൊക്കോളൂ എന്ന് കാണിച്ചു. ശോ.. എന്താ ഇപ്പോൾ ചെയ്ക. ഞാൻ പറഞ്ഞു " ലാലേട്ടാ, കയറിക്കോളൂ..." എന്റെ തോളത്തു തട്ടി അദ്ദേഹം പറഞ്ഞു " നിങ്ങളല്ലേ ആദ്യം വന്നത്, പൊയ്ക്കോളൂ" ഹോ.. എന്തൊരു വിനയം, എന്തൊരു കുലീനത്വം.

ഞാൻ അകത്തു കയറി, പക്ഷെ ടെൻഷൻ ആയി. ഞാൻ ഇറങ്ങുമ്പോൾ അതിനകത്തു മണം ഉണ്ടെങ്കിൽ ലാലേട്ടന് വിഷമമാകില്ലേ, എന്റെ ക്ലാസ് പോകില്ലേ, അകത്തെ സ്വരം പുറത്തു ഒക്കെ കേൾക്കാൻ പറ്റുമോ, പുള്ളിക്ക് പ്രായമൊക്കെ ആയതു കൊണ്ട് പിടിച്ചു നിൽക്കാൻ പറ്റുമായിരിക്കുമോ, അദ്ദേഹം പുറത്തു കാത്തു നിൽക്കുമ്പോൾ ഞാനെങ്ങനാ ഇതിനകത്ത് അതും ഇതും ഒക്കെ ചെയ്യുക എന്നൊക്കെയുള്ള ഭീകരമായ കൺഫ്യൂഷനിൽ ഞാൻ മൂത്രം മാത്രം ഒഴിച്ചു.  പിന്നെ അവിടിരുന്ന കുറെ കുറെ പെർഫ്യൂം ഒക്കെ വാരി ക്ളോസറ്റിലും അവിടേം ഇവിടേം ഒക്കെ അടിച്ചു, ഉള്ളിൽ ബാക്കിയുള്ള  മാലിന്യ വസ്തുക്കളെയും വായുവിനെയും ഉള്ളിൽ തന്നെ സൂക്ഷിച്ചു പുറത്തിറങ്ങി. ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും വിനയത്തോടെ വീണ്ടും അഭിവാദ്യം ചെയ്തു. കക്കൂസിൽ പോകുന്നവരുടെ അഭിവാദ്യങ്ങൾ....

തിരിച്ചു വന്നു സീറ്റിൽ ഇരുന്നു, ഗ്യാസ് ഒക്കെ കയറി വയറു കമ്പിച്ചാണ് ഇരിക്കുന്നത്. അപ്പോളേക്കും വീണ്ടും ചേച്ചി വീണ്ടും താളവുമായി എത്തി. ക്ലാസ് ഒക്കെ മാറ്റിവെച്ചു ഗ്ലാസ് ഒന്ന് വെച്ചേക്കൂ എന്ന് പറഞ്ഞു. കൂടിയ ഐറ്റംസ് കുടിക്കുന്നവരുടെ ഇടയിൽ ഒരു വെറെയ്റ്റി ആകട്ടെ എന്ന് കരുതി റം ഏതാണ് ഉള്ളത് എന്ന് ചോദിച്ചു, ക്യാപ്റ്റൻ മോർഗൻ ഉണ്ടെന്നു പറഞ്ഞു. അതിൽ വെറുതെ ഐസ് മാത്രം ഇട്ടു നുണഞ്ഞു കുടിച്ചു തുടങ്ങി.

ഞാൻ രണ്ടാമത്തെ സിപ്പിൽ ഇടിച്ചു കയറിയ ഐസ് ക്യൂബ് തിരിച്ചു ഗ്ലാസിലേക്ക് തുപ്പിയപ്പോളേക്കും ആശ്വാസനിശ്വാസം ഒക്കെ വിട്ടു ലാലേട്ടൻ വാതിൽ തുറന്നു പുറത്തിറങ്ങി. ഞങ്ങൾ വീണ്ടും വിനയത്തോടെ അങ്ങോട്ടും ഇങ്ങോട്ടും ബഹുമാനിച്ചു. അപ്പോളാണ് അദ്ദേഹം എന്റെ അടുത്തിരിക്കുന്ന ഗ്ലാസ് കണ്ടത്. പെട്ടെന്ന് ഞാൻ ആ കണ്ണുകളിൽ ഒരു തിളക്കം കണ്ടു. അദ്ദേഹം എന്റെ അടുത്ത് വന്നു ഒരു കമ്പനി തരട്ടെ എന്ന് ചോദിച്ചു. എനിക്കാണേൽ സന്തോഷം കൊണ്ടങ്ങിരിക്കാൻ മേലാതെ പോയി. എന്റെ അടുത്ത സീറ്റിൽ അദ്ദേഹം വന്നിരുന്നു, ഒരു ഹെന്നസി ഓർഡർ ചെയ്തു.

അങ്ങനെ വിറ കൈകളോടെ ലാലേട്ടന് ചിയേർസ് പറഞ്ഞു ഞങ്ങൾ സംസാരം തുടങ്ങി. വിസ്മയകരമായ ജീവിതത്തെ കുറിച്ച്, കുടുംബം മക്കൾ ജോലി അങ്ങനെ ഞങ്ങൾ പലതും സംസാരിച്ചു. മൂന്നാമത്തെ പെഗ്ഗിൽ ഐസ് ക്യൂബ് വീണപ്പോളേക്കും ഞാൻ അത്യാവശ്യം ഫോമിലായി. പതുക്കെ ഞാൻ വിഷയം നടിമാരിൽ എത്തിച്ചു. ഏറ്റവും ഇഷ്ടമുള്ള നടി ഏതാണ്, ഈ നടിമാരൊക്കെ ശരിക്കും സുന്ദരിമാർ ആണോ അതോ മേക്കപ്പ് ആണോ,അഭിനയിക്കാൻ നല്ല രസമാണോ സുഖമാണോ എന്നൊക്കെ പല രീതിയിൽ ചോദിച്ചെങ്കിലും ഒരു നാണച്ചിരിയിൽ അതൊക്കെ സ്കൂട്ട് ചെയ്തു ലാലേട്ടൻ കഴിവ് തെളിയിച്ചു. എങ്കിലും വിടാൻ ഞാൻ ഒരുക്കമല്ലായിരുന്നു. അടുത്ത പെഗ്ഗിൽ ഐസ് വീണു, രണ്ടും കല്പിച്ചു ഞാൻ ചോദിച്ചു, അപ്പോ ലാലേട്ടാ, നിങ്ങളു ശരിക്കും വലിയ പുലിയാണെന്നാണല്ലോ കേട്ടത്. എന്തോ എണ്ണം തികഞ്ഞതിന്റെ ആഘോഷം ഒക്കെ ഇടയ്ക്കു നടത്തി എന്ന് കേട്ടല്ലോ. എന്റെ കവിളിൽ ഒരു നുള്ളു തന്നു ലാലേട്ടൻ, എന്നിട്ടു പറഞ്ഞു. ചള്ളൂ ചെക്കാ, രണ്ടെണ്ണം അടിച്ച എന്നെക്കൊണ്ട് സത്യം പറയിക്കാനുള്ള നിന്റെ കളി ഇവിടെ വേണ്ട മോനേ... ആപ്പച്ചട്ടിയിൽ അരി വറുക്കുന്നോടാ..."

തലേ ദിവസത്തെ ഉറക്കിള, യാത്രാക്ഷീണം ഒക്കെ ആയിരിക്കാം, എനിക്ക് നല്ല തളർച്ച ഉണ്ടായിരുന്നു. ലാലേട്ടന്റെ ഒപ്പം പിടിച്ചു നിൽക്കാനുള്ള ശ്രമത്തിൽ വെള്ളമൊഴിക്കാതെ അടിച്ചതിനാൽ ആവാം, മൊത്തത്തിൽ ഒരു കുഴച്ചിൽ ആയി. പൂസായ ഞാൻ ലാലേട്ടന്റെ കയ്യിൽ കെട്ടിപ്പിടിച്ചു, നമ്പർ 20 മദ്രാസ് മെയിലിൽ മമ്മൂട്ടിയെ ലാലേട്ടൻ പീഡിപ്പിച്ചതിന് പ്രതികാരം എന്ന പോലെ ഞാൻ അങ്ങ് സ്നേഹിച്ചു.

അദ്ദേഹം എന്റെ തലയിൽ പതുക്കെ തലോടി
ക്കൊണ്ടിരുന്നു. എന്തോ ഒരു സംരക്ഷണയിൽ, അച്ഛന്റെ കരവലയത്തിൽ കിടക്കുന്ന ഒരു കുട്ടിയെപ്പോലെ ഞാൻ ശാന്തനായി കിടന്നു. പെട്ടെന്നാണ് ലാലേട്ടൻ ദൈവവുമായുള്ള സംസാരിക്കുന്ന കാര്യത്തെക്കുറിച്ചു ഓർമ്മ വന്നത്. ഞാൻ ചോദിച്ചു, " ലാലേട്ടാ... അടുത്ത പ്രാവശ്യം ദൈവവുമായി സംസാരിക്കുമ്പോൾ ഒരാൾക്ക് സുഖമാണോ എന്ന കാര്യം ചോദിക്കാമോ?" ലാലേട്ടൻ പറഞ്ഞു "ദൈവത്തിന്റെ അടുത്ത് ആർക്കാടാ സുഖമില്ലാത്തത്, അതല്ലേ സ്വർഗ്ഗം എന്ന് പറയുന്നത്."

ശരിയായിരിക്കാം, ഭൂമിയിൽ മാത്രമേ ദുഖമുണ്ടായിരിക്കുള്ളൂ. പക്ഷെ 37 വർഷം മുമ്പ് ഞങ്ങളെ പിരിഞ്ഞു പോയ ഞങ്ങളുടെ ചാച്ച അവിടെ സുഖമായിരിക്കണേ എന്ന പ്രാർത്ഥന മാത്രം.

ഞങ്ങളുടെ ചാച്ചയുടെ ഓർമ്മകൾക്ക് 37 വർഷം.




2 comments:

സുധി അറയ്ക്കൽ November 13, 2019 at 8:55 PM  

ഭയങ്കരാ. നിങ്ങൾ എവിടെയായിരുന്നു മനുഷ്യാ? കഴിഞ്ഞ അഞ്ച് വർഷവും നിങ്ങളെ ഞാൻ കണ്ടിരുന്നില്ല. ഇനിയും വരാം.

സുധി അറയ്ക്കൽ November 13, 2019 at 9:01 PM  

ങ്ങേ???എന്റെ നാട്ടുകാരനാ?????????


Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP