ഞാനൊരു പാവം പാലാക്കാരന്‍

കണ്ടുമുട്ടൽ

>> Friday, August 21, 2020

ഇന്ന് ഒരു വെള്ളിയാഴ്ച. ഉച്ചിയിലേക്ക് എത്താറായ സൂര്യൻ, പത്ത് നാപ്പത്തഞ്ച് ഡിഗ്രി ചൂടുള്ള തൻറെ രശ്മികൾ (പശുപാലൻ അല്ല കേട്ടോ) വെറുതെ അലസനായി കട്ടിലിൽ മലർന്നു കിടക്കുന്ന എന്റെ നിതംബത്തിലേക്ക് ജനലിലൂടെ തൊടുത്തുവിട്ടു കൊണ്ടിരുന്നു. സഹികെട്ട് ഞാൻ എണീറ്റു. പല്ലൊക്കെ വെറുതെ തേച്ചപോലെ വരുത്തി അടുപ്പത്ത് ലേശം കട്ടനിട്ടു. മണി പതിനൊന്നര ആയി, ഇനി എന്തു കുൽസിത പ്രവർത്തിയിലാണ്  ഇന്ന് ഏർപ്പെടുന്നത് എന്ന് ആലോചിച്ചു കൊണ്ടിരുന്നു.

പെട്ടെന്നാണ് മൊബൈൽ ശബ്ദിച്ചത്. എടുത്തു നോക്കിയപ്പോൾ പരിചയമില്ലാത്ത നമ്പർ, നല്ല പച്ചകളും ലോട്ടറി അടിച്ചു എന്ന് പറയാൻ വിളിച്ചതായിരിക്കും എന്ന് വെച്ച് എടുത്തില്ല.

വീണ്ടും ദേണ്ടെ അടിക്കുന്നു. കഷ്ടകാലത്തു എന്നാ കോപ്പാണോ എന്ന് ശങ്കിച്ച്  ഇടത്തെ കൈ കൊണ്ട് ഫോൺ എടുത്തു വലത്തേ ചെവിയിൽ വെച്ച് ഞാൻ വലംകൈയ്യാൽ പൃഷ്ഠം ചൊറിഞ്ഞു ത്രികോണേ എന്ന ഷേപ്പിൽ നിന്ന് ഒരു ഹാലോ അങ്ങ് കാച്ചി.

അതാ അപ്പുറത്തു നിന്നും ഒരു കിളി നാദം, ഹാലോ.... പെട്ടെന്ന് തന്നെ ഞാൻ ഡീസന്റ് ആയി. നിവർന്നു നിന്ന് നെഞ്ചുംകൂട് അകത്തോട്ടു പിടിച്ചു, ടൈ കെട്ടി സ്യൂട്ടും ഇട്ടു നിൽക്കുന്ന ഭാവത്തിൽ ഒരു ഗുഡ് മോർണിംഗ് അങ്ങോട്ട് കൊടുത്തു. 

കിളി - "എന്നെ ഓർക്കുന്നുണ്ടോടാ നീ?"

എന്റെ മനസ് ദ്രുതഗതിയിൽ വർക്ക് ചെയ്തു. എടാ എന്ന് വിളിക്കണമെങ്കിൽ ഒന്നെങ്കിൽ മൂത്തവർ ആയിരിക്കും, അല്ലെങ്കിൽ പിന്നെ അത്ര സുഹൃത് ബന്ധം ഉള്ളവർ ആയിരിക്കണം. ചിന്തിച്ചിട്ട് ഒരന്തവും കിട്ടിയില്ല, അബദ്ധങ്ങൾ പറ്റാതെ നോക്കുകയും ചെയ്യണമല്ലോ.....

കിളി - " എന്റെ പൊന്നു വാഴക്കാവരയാ.... ഓർത്തു ടെൻഷൻ അടിക്കേണ്ട....നിങ്ങൾടെ കൂടെ പ്രീഡിഗ്രിക്ക് ട്യൂഷൻ പഠിച്ച ആളാണ് ഞാൻ. മുടി ഒക്കെ സ്റ്റെപ് കട്ട് ചെയ്ത....

ഞാൻ - എന്റെ പൊന്നേ.... ഇപ്പൊ പിടികിട്ടി... ഇവിടെ ദുബായ് ഇൽ ആണോ? എന്റെ നമ്പർ എങ്ങനെ കിട്ടി.

കിളി - അതൊക്കെ കിട്ടി മോനെ, ഈ സോഷ്യൽ മീഡിയ യുഗത്തിൽ അതിനാണോ പാട്. അതൊക്കെ പോട്ടെ...എന്തൊക്കെയുണ്ട് വിശേഷം...?

ഞാൻ - ഓ... എന്നാ പറയാനാ.... ഇങ്ങനെയൊക്കെ പോകുന്നു.

കിളി - അതേ... ഇന്ന് ഫ്രീ ആണോ, എങ്കിൽ ഉച്ചക്ക് എന്റെ കൂടെ ഒരു ലഞ്ചിന്‌ വരാമോ?

അവൾ ചോദിച്ചു തീരുന്നതിനു മുമ്പേ എന്റെ ഉത്തരം - പിന്നെന്താ, ഫ്രീ അല്ലെങ്കിൽ ഫ്രീ ആക്കാമല്ലോ... 

കിളി - എന്നാൽ ഉച്ചക്ക് സിറ്റി സെന്ററിൽ കാണാം..

ലഡു പൊട്ടിയ ഞാൻ വരും വരായ്കകളെ കുറിച്ച് ആലോചിക്കാതെയാണ്  മറുപടി കൊടുത്തത്. ഇനി എന്തെങ്കിലും ഉടായിപ്പ് ആണോ? 

ഹേയ്... ആവില്ല. വളരെ നല്ല പെൺകുട്ടി ആയിരുന്നു അവൾ, എനിക്കിഷ്ടമായിരുന്നു ഒത്തിരി. കാര്യം സ്റ്റെപ് കട്ട് ഒക്കെ ആയിരുന്നെങ്കിലും സുന്ദരി ആയിരുന്നു, കെട്ടി കഴിഞ്ഞു അവളുടെ മുടി ഒക്കെ നീട്ടി വളർത്തി, നല്ല ശാലീന സുന്ദരി ആക്കാം എന്നായിരുന്നു അന്നത്തെ എന്റെ സ്വപ്നങ്ങളുടെ പ്ലാൻ...

എനിക്കിഷ്ടമാണെന്ന് അവളോട് ഞാൻ പറഞ്ഞിട്ടില്ല. എന്തിനു, അങ്ങനെ മനസിലാക്കാൻ ഞാൻ ഒരു അവസരം പോലും കൊടുത്തിട്ടില്ല. അതൊക്കെ കുടുംബത്തിൽ പിറന്നവരുടെ പണിയല്ല എന്ന മിഥ്യാ ധാരണ കാരണം എത്ര സുന്ദരികളോട് എന്റെ ഇഷ്ടം പറയാതെ പോയത്. ആ... ഇനി അതൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം. അവൾക്ക് എന്നെ ഇഷ്ടമായിരുന്നു ആവോ.. 

പക്ഷെ എന്റെ മെഡുല്ല ഒബ്ലാന്കെറ്റ വീണ്ടും വീണ്ടും വാണിംഗ് തന്നു കൊണ്ടിരുന്നു. എന്തിനായിരിക്കും എന്നെ വിളിച്ചത്? ഈ വയസാം കാലത്തു എന്തിനാണ് എന്നെ കാണണമെന്ന് പറഞ്ഞത്? എന്തായാലും ലൈംഗിക ദാരിദ്ര്യം അല്ലെങ്കിൽ പ്രണയ രാഹിത്യം അനുഭവിക്കുന്ന ഒരുത്തൻ ആണെന്ന് കരുതി ആവില്ല. ഒരു സ്നേഹവും സുഹൃത്ബന്ധവും ഒക്കെ തോന്നിയിട്ടാവണം. കെട്ടിയോനും പിള്ളേരും ഒക്കെ കൂടെ കാണുമോ ആവോ?  എന്തായാലും വളരെ ഡീസന്റ് ആയി വേണം പെരുമാറാൻ എന്ന് ഞാൻ തീരുമാനിച്ചു.

കുളിച്ചു കുട്ടപ്പനായി കക്ഷത്തിൽ പൗഡറും ഇട്ട്, നല്ല ഷർട്ടും പാന്റും ഒക്കെ ഇട്ടു ഒരു കേട്ട് പെർഫ്യൂമും അടിച്ചു കേറ്റി സുന്ദരനായി. പോരാത്തതിന് വായിൽ ഇത്തിരി മൗത്ത് വാഷ് എടുത്ത് കുലുക്കുഴിഞ്ഞ് എന്തിനോ തിളയ്ക്കുന്ന സാമ്പാർ പോലെ മൊത്തത്തിൽ അഴകിയ രാവണൻ ആയി.

നേരെ സിറ്റി സെന്ററിൽ  ചെന്നു, ഞാൻ അവിടെ എത്തിയ കാര്യം അവളെ വിളിച്ചു പറഞ്ഞു. നേരെ പോയി ചില്ലീസിൽ ഇരുന്നോ , ദാ... അഞ്ചു മിനിറ്റിനുള്ളിൽ അവൾ എത്താം എന്നു പറഞ്ഞു. എത്ര സീറ്റ് വേണം എന്ന് ചോദിച്ചപ്പോൾ അവൾ ചോദിച്ചു, "എന്റെ പൊട്ടൂസെ, ഞാൻ ഒറ്റക്കാണ് വന്നിരിക്കുന്നത്, നിന്റെ കൂടെ ഒരു ലോഡ് ആൾക്കാരുണ്ടോ?" ഞാൻ വീണ്ടും ബ്ലിങ്കസ്യാ....

 എന്തായാലും പോയി ചില്ലീസിൽ ഒരു കോർണറിൽ ഇരുന്നു. എന്തിനോ വേണ്ടി ഹൃദയം തുടിച്ചുകൊണ്ടിരുന്നു. മനസ് പെട്ടെന്ന് തന്നെ പഴയ പ്രീഡിഗ്രി കാലത്ത് ചെന്നെത്തി. ഇവിടെ പുറത്തു കൊടും ചൂടാണെങ്കിലും അകത്തു നല്ല കുളിരുന്ന തണുപ്പ്. പണ്ട് ട്യൂഷൻ സെന്ററിൽ മഴക്കാലത്തു ചെറിയ കുളിരും ആയി തടി ബെഞ്ചിൽ ഇരുന്നകാലം മനസ്സിൽ തികട്ടി വന്നു. 

എന്നും ഞാനും സജിയും ആയിരുന്നു ട്യൂഷൻ ക്ലാസിൽ ആദ്യം എത്തുന്നത്. കർക്കിടകത്തിലെ കുഞ്ഞു കുളിരിൽ, ട്യൂഷൻക്ലാസിലെ തടി ബെഞ്ചിൽ ആ തണുത്ത തടിയുടെ നനഞ്ഞ ഗന്ധവുമായി അവിടെ പെൺകുട്ടികൾ വരുന്നത് കാത്തുള്ള ആ ഇരിപ്പ്, അതിന്റെ ഒരു സുഖം! അവർ വരുന്നതിനു മുമ്പ് മനസ്സിൽ കൂടി തുള്ളിച്ചാടി നടക്കുന്ന വിവിധ വികാരങ്ങൾ, ഇഷ്ടമുള്ളവരുടെ മുഖം മനസിൽ വിചാരിച്ചു ഡെസ്കിൽ കുത്തിവരക്കുന്ന വികൃതികൈകൾ.

പതുക്കെ പോക്കറ്റിൽ നിന്നും പേനയെടുത്തു ഒന്നും അറിയാത്ത പോലെ ചില്ലീസിലെ ഡെസ്കിൽ ഒന്നു വരച്ചു, നാട്ടിലെ ഡിസ്കിന്റെ ആ മണം ഫീൽ ചെയ്യാനായി  ചെറുതായി ഒന്ന് കുനിഞ്ഞു നോക്കാം വിചാരിച്ചപ്പോളാണ് അവൾ കയറി വന്നത്. 

ഒരു മിഡിയും ടോപ്പും ആണ് വേഷം, നീണ്ട മുടി വിടർത്തിയിട്ടിരിക്കുന്നു. വിടർന്ന ആ കണ്ണുകളിൽ നല്ല തിളക്കം. എന്റെ ഹൃദയം വീണ്ടും ആ പതിനാറു വയസുകാരന്റെ പോലെ ഇടിച്ചു തുടങ്ങി. അവൾ കൈകൾ നീട്ടി, കരങ്ങൾ ഗ്രഹിച്ചു. അവൾ അതഭുതം കൂറി ചോദിച്ചു, "നിന്റെ കൈയ്യെന്താടാ തണുത്തു വിറച്ചിരിക്കുന്നതു?" ഞാൻ എന്ത് പറയാൻ, എന്റെ ചങ്കിൽ തൊട്ടാൽ അത് ഇടിച്ചു മരിക്കുന്നതു അറിയാമായിരുന്നു.

അവൾ "എടാ... പണ്ട് ഒരിക്കൽ ഒരാഴ്ചത്തെ പനി കഴിഞ്ഞു ഞാൻ  ക്ലാസിൽ വന്നപ്പോൾ നിന്നോട്  നോട്ട്സ് ചോദിച്ചപ്പോൾ നീ നിന്ന മാതിരി തന്നെ ആണല്ലോ ഇപ്പോളും നിൽക്കുന്നേ, ഒരു മാറ്റവുമില്ലേ നിനക്ക്? "

ഞാൻ "എനിക്ക് അന്ന് നിന്നെ കണ്ടത് പോലെ തന്നെയാണ് ഇപ്പോളും ഫീൽ ചെയ്യുന്നത്, സെയിം ഓൾഡ് ഫീൽ "

ഞങ്ങൾ ഫുഡ് പറഞ്ഞു, കഴിച്ചു തുടങ്ങി. എന്റെ പ്ലേറ്റിൽ നിന്നും വളരെ സ്വാതന്ത്ര്യത്തോടെ അവൾ എടുത്തു കഴിക്കുന്നുണ്ടായിരുന്നു. എത്രയോ കാലം ഒന്നിച്ചു അടുപ്പമുണ്ടായിരുന്ന പോലെ ആയിരുന്നു അവളുടെ പെരുമാറ്റം. താമസിയാതെ എന്റെ സങ്കോചവും മാറി, ഒത്തിരി കളിതമാശകൾ പറഞ്ഞു പഴയ കാലത്തേക്ക് തിരിച്ചു പോയി. ഇടയ്ക്കു അവൾ ഓർഡർ ചെയ്തതിൽ ഒരു നുള്ളു ബീഫ് ഇത്തിരി ബാർബിക്യു സോസിൽ മുക്കി "ഇതൊന്നു കഴിച്ചു നോക്കെടാ, സൂപ്പറാ"  എന്നും പറഞ്ഞു എന്റെ  വായിൽ വെച്ച് തന്നു. എനിക്കൊട്ടും ഇഷ്ടമില്ലാതിരുന്ന ആ സോസിനു പോലും ഗംഭീര രുചി. ചുറ്റും നടക്കുന്നതൊന്നും അറിയാതെ, ഒന്നിനെക്കുറിച്ചും വേവലാതി ഇല്ലാതെ, മനസ്സിൽ നിറഞ്ഞു തുളുമ്പിയ സന്തോഷത്തോടെ, ലോകത്തെ ഏതോ മനോഹരമായ പൂന്തോട്ടത്തിൽ ഞങ്ങൾ മാത്രം എന്ന പോലെ പഴയ പ്രീഡിഗ്രി കാലത്തേ ഞാനും അവളും മാത്രമായി കുറച്ചു സമയം...

ഭക്ഷണം കഴിച്ചു ഞങ്ങൾ പുറത്തേക്കിറങ്ങി, എന്റെ കൈകൾ പിടിച്ചു അവൾ നടന്നു. ഒരു മഞ്ഞുകാല പുലരിയിൽ, മൃദുലമായ ഒരു റോസിന്റെ ഇതളിൽ തൊട്ടുനടക്കുന്ന ഒരു ഫീലിംഗ്. അവൾ എന്നോട് ചോദിച്ചു, "നിനക്കെപ്പോളാ പോകേണ്ടത്?". 

എനിക്കിങ്ങനെ സമയം തീരരുതേ എന്നേ ഉള്ളൂ...അപ്പോളാണ്...സമയം ഒരു പ്രശ്നവും അല്ലെന്നു ഞാൻ പറഞ്ഞു. 

അവൾ - "എന്നാൽ നമുക്ക് ബീച്ച് വരെ ഒന്ന് പോയാലോ?"
ഞാൻ - " ഈ ചൂടത്തോ?"

അവൾ - "എനിക്കൊരു ആഗ്രഹം, അഞ്ചു മാണി ഒക്കെ കഴിയുമ്പോൾ ചൂട് കുറയും, പോയി നോക്കാം."

എന്തായാലും അവളുടെ കൂടെ കുറച്ചു സമയം കൂടി ചിലവഴിക്കാം എന്നുള്ളതിനാൽ നേരെ ബീച്ചിലേക്ക് വിട്ടു. അവിടെ അവളുടെ കൈ പിടിച്ചു തീരത്തു കൂടി നടന്നപ്പോൾ ചൂടൊന്നും അറിഞ്ഞേ ഇല്ല. അവിടെയുള്ള ഒരു  ചെറിയ മുനമ്പിലേക്ക്എന്റെ കൈ പിടിച്ചു അവൾ നടന്നു. അവൾ ഒരു മൂളിപ്പാട്ട് മൂളുന്നുണ്ടായിരുന്നു "മൂവന്തി താഴ്‌വരയിൽ..." ആ സുന്ദരമായ ഈണത്തിൽ ലയിച്ചു,
ഒരു മുളംതണ്ടായി അവളുടെ ചുണ്ടത്തെ പാട്ടിന്റെ ഈണങ്ങൾ ഞാനേറ്റു വാങ്ങി, ആ ചൂടത്തും... ഒരു കുളിരായ്, വെണ്മുത്തുകളായ് എന്റെ മനസ്സിന്റെ മൺകൂടിനുള്ളിൽ അവളുടെ സാമീപ്യം നിറഞ്ഞു നിന്നു.   

ആ മുനമ്പിൽ നിന്ന് ഇളം കാറ്റിന്റെ തഴുകലിൽ മുഴുകി അങ്ങനെ നിന്നപ്പോൾ അവൾ ചോദിച്ചു, "നമുക്കൊന്ന് ജാക്കും റോസും ആയാലോ?" അവൾ പെട്ടെന്ന് ഏറ്റവും തുഞ്ചത്ത് ചെന്ന് നിന്ന് കൈകൾ വിരിച്ചു പിടിച്ചു നിന്നു. അവളുടെ പുറകിൽ ചെന്ന് ഞാൻ അവളെ കെട്ടിപിടിച്ചു നിന്നു. മാന്യതയുടെ മൂടുപടത്തിൽ നിൽക്കാനുള്ള ശ്രമത്തിൽ എന്റെ കൈകൾ അവളുടെ സ്തനങ്ങളിൽ മുട്ടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. 

പെട്ടെന്നാണ് അവൾ കുഴഞ്ഞു വീണത്. അവളെ വാരിയെടുത്തു ഞാൻ തീരത്തേക്ക് നടന്നു. ആളുകൾ കൂടി.  എന്ത് പറ്റി, വൈഫ് ആണോ, അസുഖം എന്തെങ്കിലും ഇങ്ങനെയുള്ള അവരുടെ ചോദ്യങ്ങൾക്ക് എനിക്കും ഉത്തരം ഇല്ലായിരുന്നു. ആരോ വിവരം അറിയതിനെ തുടർന്ന് ബീച്ചിലെ ആംബുലൻസ് എത്തി.  

അവർ പേരും വിവരങ്ങളും ചോദിച്ചു, അവളുടെ പേര് പോലും ഞാൻ മറന്നു പോയി. ആളുകൾ സംശയത്തോടെ എന്നെ നോക്കുന്നു, പ്രത്യേകിച്ച് രണ്ടു മലയാളികൾ. ഇതേതോ അവിഹിത കേസ് ആണോ ചേട്ടാ എന്ന് ചോദിച്ചു ഒതുക്കത്തിൽ രണ്ടു ഫോട്ടോയും എടുത്തു. എന്റെ ചങ്കിടിച്ചു.

ഞാൻ അവളുടെ ഫോൺ എടുത്തു നോക്കി. ഭാഗ്യം, സ്ക്രീൻ ലോക്ക് ഒന്നും ഇല്ലായിരുന്നു.  ഡാഡി എന്ന് കണ്ട നമ്പറിൽ നല്ല ഭയത്തോടെ ആണെങ്കിലും വിളിച്ചു.വഴിയിൽ വെച്ച് കണ്ടതാണ് എന്ന് പറയാം എന്ന് വിചാരിച്ചു. ഞാൻ കുഴഞ്ഞു വീണ കാര്യംപറഞ്ഞപ്പോൾ എന്നോട് ചോദിച്ചു വാഴക്കാവരയൻ ആണോ എന്ന്.  ഞാൻ ഞെട്ടി, ഇവൾ വീട്ടിലൊക്കെ പറഞ്ഞിട്ടാണോ എന്റടുത്തോട്ടു പോന്നത്? 

അദ്ദേഹം പേരും വിവരങ്ങളും പറഞ്ഞു തന്നു. വേഗന്ന് അവിടെ അടുത്തുള്ള ഒരു ഹോസ്പിറ്റലിന്റെ പേരും അവിടെ കാണേണ്ട ഡോക്ടറിന്റെ പേരും തന്നു. അവർ അങ്ങോട്ടേക്ക് എത്തിക്കൊള്ളാം എന്നും  പറഞ്ഞു.

ഹോസ്പിറ്റലിൽ എത്തി, അവൾക്ക് ശ്വാസം ഉണ്ടെന്നു മാത്രം. അവളെ കൊണ്ടുപോയി, ഞാൻ പുറത്തു നിർവികാരനായി കാത്തു നിന്നു. കുറച്ചു നിമിഷങ്ങൾക്കകം അവളുടെ ഭർത്താവും രണ്ടു കുട്ടികളും എത്തി. ഒരു ചെറിയ ചമ്മലോടെ ഞാൻ ചിരിച്ചു. അദ്ദേഹം എന്റെ കൈ പിടിച്ചു, എന്നിട്ടു പറഞ്ഞു. അവൾക്ക് ക്യാൻസർ ആണ്, സ്റ്റേജ് ഫോർ ആയി. പാവം ഒരു പെണ്ണാണ് അവൾ, കലപില സംസാരിച്ചുകൊണ്ടു എല്ലാവരെയും സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു നല്ല സ്ത്രീ. സംസാരിക്കാൻ ഒത്തിരി ഇഷ്ടമായിരുന്നു അവൾക്ക്, എന്നോട് പഴയ കാര്യങ്ങൾ ഒക്കെ ഇങ്ങനെ വിശദമായി പറയുമായിരുന്നു.  നിങ്ങളെ പഠിച്ചുകൊണ്ടിരുന്ന സമയത്തു  ഒത്തിരി ഇഷ്ടമായിരുന്നു അവൾക്ക്.  ഇവിടെ ഉണ്ടെന്നറിഞ്ഞപ്പോൾ പോയി ഒന്ന് കണ്ടു മിണ്ടിയേച്ചു വരാൻ ഞാൻ ആണ്  പറഞ്ഞു വിട്ടത്.  

നിറഞ്ഞ കണ്ണും വിങ്ങിപൊട്ടാറായ ഹൃദയവും ആയി ,ആ കുഞ്ഞുങ്ങളെ ഒന്ന് കെട്ടിപിടിച്ചു ഞാൻ അവിടെനിന്നും ഇറങ്ങി. 



   

2 comments:

Visala Manaskan September 14, 2020 at 10:49 PM  

interesting aayi ezhuthiyittundu. nice!

Sinochan February 26, 2021 at 3:23 PM  

ദൈവമേ.. കണ്ടില്ലായിരുന്ന്...
ഒത്തിരി സന്തോഷം...


Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP