ഞാനൊരു പാവം പാലാക്കാരന്‍

ഭാഗ്യവാൻ

>> Friday, November 6, 2020


ദുഫായിലും പ്രാന്തപ്രദേശങ്ങളിലും  ഉള്ള മലയാളികളും അല്ലാത്തവരുമായ ഒട്ടുമിക്ക ആളുകളുടെയും ഒരു വലിയ സ്വപ്നമാണ് ലോട്ടറി അടിക്കുക എന്നുള്ളത്. പണ്ടുമുതലേ നമ്മള് ഒടുക്കത്തെ ഭാഗ്യവാനാണ്. ലോട്ടറി, കുലുക്കി കുത്ത്, ചുക്കിണി, കീച്ച്, ബാങ്ക് എന്ന് തുടങ്ങി കൈവച്ച മേഖലകളിലെല്ലാം ഒടുക്കത്തെ വരവായിരുന്നു. നമ്മുടെ കാശു തീർന്നു കഴിയുമ്പോൾ ഒരു കളി സുഖം കിട്ടാൻ വല്ലവരുടെയും കൂട്ടത്തിൽ നിന്നാൽ അവരുടെ കൂടെ കളസം കീറുന്ന രീതിയിലുള്ള ഭാഗ്യം. അതിനാൽ അഞ്ഞൂറാനെ തൊട്ടുള്ള കളിക്കു നമ്മളില്ലേ എന്ന് പറഞ്ഞു വാശി പിടിച്ച് നടക്കുന്ന കാലം.



അങ്ങനെ ഇരിക്കുമ്പോളാണ് ഇന്നേക്ക് കൃത്യം ഒരു വർഷം മുമ്പ് അയർലൻഡിലേയ്ക്ക് ഉള്ള യാത്രാമധ്യേ കുട്ടപ്പായി ദുബായിൽ ഇറങ്ങുന്നത്. വെറും മൂന്നു ദിവസങ്ങൾ കൊണ്ട് എങ്ങനെ ഞാൻ ഇവിടുത്തെ സ്ഥലങ്ങളൊക്കെ കാണിച്ചു തീർക്കും എന്നോർത്ത് വ്യാകുലപ്പെട്ട എന്നെ ഞെട്ടിച്ചുകൊണ്ട് കുട്ടപ്പായി പറഞ്ഞു, നമുക്ക് വല്ലതും വർത്താനം ഒക്കെ പറഞ്ഞ രണ്ടു ദിവസം ഇവിടെ ചെലവഴിക്കാം. എന്നാലും എൻറെ ഒരു മനസുഖത്തിന്  ബുർജ് ഖലീഫ ഡെസേർട്ട് ഡ്രൈവ് തുടങ്ങിയ കലാപരിപാടികൾ നടത്തി ഞങ്ങൾ ആദ്യത്തെ ദിനം ചിലവഴിച്ചു.



ദുബായ് മാൾ ഒരു സംഭവമാണ്, മരുഭൂമിയിലെ നിൻറെ ഡ്രൈവിംഗ്  ഉജ്ജ്വലം തന്നെ എന്നൊക്കെ പറഞ്ഞ് എന്നെ ദൃതങ്കപുളകിതൻ ആക്കിയ കുട്ടപ്പായി രണ്ടാംദിനം പക്ഷേ ഒരിടത്തും പോകണ്ട എന്നു പറഞ്ഞു. കൈനിറയെ ചോക്ലേറ്റ് കിട്ടിയതുകൊണ്ട് കുട്ടികളും നാല് ലിറ്റർ കള്ളു കിട്ടിയതുകൊണ്ട് ഞാനും സംതൃപ്തരായിരുന്നു.



പൈകയിലെ ഭീകരൻ ആയിരുന്നു കുട്ടപ്പായി ഇവിടെ എൻറെ കുട്ടികളുടെ കൂടെ ഇരുന്ന് അക്കുത്തിക്കുത്ത്, അക്കാ ഇക്കാ തുടങ്ങിയ കളികൾ കളിക്കുന്നത് കണ്ടു ഞാൻ വിസ്മയ ഭരിതനായി. ഇടയ്ക്ക് പൈസ വെച്ച് ചുക്കിണി കളിക്കുന്നതിനിടയിൽ എൻറെ രണ്ടാമത്തെ മകൻറെ കണ്ണുകളിലെ തിളക്കം എന്നെ ഹഠാദാകർഷിച്ചു. അവനാണ് ഏറ്റവും കൂടുതൽ കാശു കിട്ടിയത്.



മൂന്നാംദിനം കുട്ടപ്പായി ആരംഭിച്ചതു തന്നെ തന്നെ ലോട്ടറിയുടെ കഥയും പറഞ്ഞിട്ടാണ്. യൂറോ ലോട്ടോ അയർലൻഡ് ലോട്ടോ തുടങ്ങി ലോട്ടറിയുടെ മായാ ലോകത്തിലേക്ക് കുട്ടപ്പായി എന്നെ പതുക്കെ കൈ പിടിച്ചു കൊണ്ടുപോയി. അവസാനം എന്നോട് ചോദിച്ചു നമുക്ക് ഒരു ബിഗ് ടിക്കറ്റ് എടുത്താലോ. അഞ്ഞൂറാനെ ഭയങ്കര ബഹുമാനം ഉള്ള ഞാൻ, നമ്മൾ ഇതിനൊന്നും ഇല്ലേ എന്നു പറഞ്ഞ് സ്കൂട്ട് ആയി.



വൈകുന്നേരം ഫ്ലൈറ്റിനു സമയമായി. പെട്ടീം കാര്യങ്ങളും ഒക്കെ എടുത്ത് പോകുന്നതിനു മുമ്പായി കുട്ടപ്പായി കുറച്ച് യൂറോ എടുത്ത് രണ്ടാമത്തെ കയ്യിൽ കൊടുത്തു. എന്നിട്ട് വീണ്ടും കുറച്ച് യൂറോ എടുത്ത് എൻറെ കയ്യിൽ തന്നിട്ട് പറഞ്ഞു എടാ എനിക്കൊരു ബിഗ് ടിക്കറ്റ് എടുക്കണം. അടിച്ചാൽ ഫിഫ്റ്റി ഫിഫ്റ്റി. എന്നിട്ട് പതുക്കെ രണ്ടാമനെ നോക്കി പറഞ്ഞു, എടാ നമുക്ക് ഇതുകൊണ്ട് ലോട്ടറി എടുത്താലോ. ചുക്കിണിയുടെ ഹാങ്ങോവറിൽ ഇരിക്കുന്ന അവൻ ദാ റെഡി. അങ്ങനെ അവർക്ക് ഗിഫ്റ് കൊടുത്ത പൈസ കൊണ്ട് അവരെക്കൊണ്ട് തന്നെ ലോട്ടറി എടുപ്പിച്ചു. അങ്ങനെ ടു പ്ലസ് വൺ ഓഫറിൽ മൂന്ന് ടിക്കറ്റ് എടുത്ത് ഞങ്ങളുടെ ഭാഗ്യ പരീക്ഷണം ആരംഭിച്ചു.



ആദ്യത്തേത് ഗണപതി ക്ക്  കൊടുത്തു. ചങ്കിടിപ്പോടെ കമ്പ്യൂട്ടർ മുമ്പിലിരുന്ന് നറുക്കെടുപ്പ് കണ്ട് എൻറെ കുട്ടികളും ഭാര്യയും നെഞ്ചത്തടിച്ചു നിലവിളിച്ചു. ഭാഗ്യത്തിലും ദൈവത്തിലും ഒന്നും വിശ്വാസം ഇല്ലാതിരുന്ന ഞാൻ വലിയ താൽപര്യം കാണിച്ചില്ല എന്നുള്ളത് വാസ്തവം.



ഏതായാലും ഒരു ടിക്കറ്റ് എടുത്തതുകൊണ്ട് എൻറെ ഫേസ്ബുക്കിലും മറ്റും ബിഗ് ടിക്കറ്റ് പരസ്യം വരാൻ തുടങ്ങി. അടുത്തമാസം 7 million. കണക്ക് കൂട്ടി നോക്കിയപ്പോൾ 15 കോടി ഇന്ത്യൻ രൂപ. കഷ്ടിച്ച് ഒരു 20 കോടി എങ്കിലും കിട്ടിയാൽ മാത്രമേ എനിക്കൊന്ന് നേരെ നിൽക്കാൻ പറ്റുള്ളൂ. അതിനാൽ ഞാൻ പിടിച്ചു നിന്നു.



എന്നാൽ അതിന് അടുത്തമാസം, സമ്മാനം 12 മില്യൺ. രണ്ടും ഒന്നും കൂട്ടിയാൽ മൂന്ന്. എൻ്റെ ഭാഗ്യ നമ്പർ എന്ന് ഞാൻ തന്നെ വിശ്വസിക്കുന്ന നമ്പർ, പോരാത്തതിന് രണ്ടാമൻ ജനിച്ച മാസവും. ആരോടും പറയാതെ ഒരെണ്ണം എടുത്തു. ആ ലോട്ടറി അടിച്ചു കഴിയുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ, കടം ചോദിച്ചു വിളിക്കുന്ന ആൾക്കാരെ എങ്ങനെ ഒഴിവാക്കാം എന്ന പദ്ധതി, അഹങ്കാരവും ധൂർത്തും ഒഴിവാക്കി എങ്ങനെ ഭാര്യയെയും കുട്ടികളെയും കൊണ്ടുനടക്കാം എന്നിങ്ങനെയുള്ള അനവധി നിരവധി പ്ലാനുകൾ. പക്ഷേ അതും ഖുദ ഗവാ.



പങ്കുകൂടി പോത്തിനെ കൊല്ലുന്നത് പോലെ ഷെയർ ഇട്ടും, ആരെയും കൂട്ടാതെ ചേക്കിനും ഒക്കെ നോക്കി, ഫലം കിം. വിവരവും വിവേകവും ഉള്ള  നല്ലപാതി പറഞ്ഞു. വേണ്ട മോനേ വാഴക്കാവരയാ, ആ കാശ് ബാങ്കിൽ എങ്ങാനും ഇടാൻ നോക്ക്. പക്ഷേ ലോലമായ മനസ്സല്ലേ, പിടിച്ചു നിൽക്കാൻ പറ്റുന്നില്ല.അല്ലാതെ കാശ് നോട് അത്യാർത്തി ഒന്നുമുണ്ടായിട്ടല്ല. പക്ഷേ ഇടയ്ക്ക് 15 മില്യൺ വന്നു വന്നു, എങ്ങനെ എടുക്കാതിരിക്കാൻ. ആ സൂക്കേട് കഴിഞ്ഞപ്പോൾ ദേണ്ടെ  വരുന്നു 20 മില്യൺ. നറുക്കെടുപ്പുകൾ നടന്നുകൊണ്ടേയിരുന്നു... അഞ്ഞൂരാനും ആയിരത്താനും  പൊയ്ക്കൊണ്ടേയിരുന്നു...



ഷട്ടിൽ കളിക്കുന്ന പ്ലെയേഴ്സ് എല്ലാംകൂടെ ഒരെണ്ണം എടുക്കുന്നു. അതാണെങ്കിൽ ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റും ബിഗ് ടിക്കറ്റും, രണ്ടും ചേർന്നു. അതെല്ലാം എല്ലാവർക്കും കൂടെ വീതം വെച്ചാൽ ഒരു പൂക്കചൊളയും  കിട്ടില്ല, താൽപര്യം തോന്നിയില്ല. എന്നാലും അവർ എല്ലാർക്കും കുറെശ്ശേ കാശ് കിട്ടും എന്ന് ഓർത്തപ്പോൾ അങ്ങ് ചേർന്നു. കൂടെ ഒരെണ്ണം സ്വന്തമായും. 



ഇടയ്ക്ക് നല്ല ഭാഗ്യവാൻ എന്നു വിചാരിച്ചിരുന്ന ഒരു കൂട്ടുകാരൻറെ കൂടെ അവൻറെ ഭാഗ്യത്തിൻ്റെ  കുറച്ചു ഗുണം നമുക്ക് കൂടെ കിട്ടട്ടെ എന്നുവിചാരിച്ച് ചേർന്നു, രക്ഷയില്ല. പിന്നെ കട്ട ശോകം ആയ, ദൗർഭാഗ്യ ത്തിൻറെ മൂർത്തീഭാവം ആയ ഒരു കൂട്ടുകാരൻറെ കൂടെയും നോക്കി. അങ്ങനെ ഒറ്റക്കും പെട്ടക്കും ഗ്രൂപ്പ് ആയും, ദ്രാവിഡിൻ്റെയും സെവാഗിൻ്റെയും, മെസ്സിയുടെയും റൊണാൾഡോയുടെയും ഒക്കെ കൂടെ ചേർന്ന് നോക്കി.  ഒക്കെ പല വഴികൾ, പല പരീക്ഷണങ്ങൾ, നോ ഫലം.



അങ്ങനെ അംഗബലം കൊണ്ട് വിജ്രംഭിച്ച നിൽക്കുന്ന മറ്റൊരു ഗ്രൂപ്പിൽ ആർക്കോ ഒരു കുബുദ്ധി തോന്നിയത്, നമുക്ക് ഷെയർ ഇട്ട് ലോട്ടറി എടുത്താലോ എന്ന്. ഒട്ടും അമാന്തിച്ചില്ല, ആദ്യത്തെ സെറ്റിൽ ചേർന്നു. അതിൽ ചേരാൻ പറ്റാത്തവർ രണ്ടാമത്തെ സെറ്റ് ഇട്ടു. ഇനി പണ്ടാരം അതിനെങ്ങാനും അടിച്ചാലോ എന്ന് വിചാരിച്ചു അതിലും ചേർന്നു. അപ്പൊൾ ദാണ്ടെ വരുന്നു 11 എണ്ണം. രണ്ടു കൊണ്ട് തൃപ്തിപ്പെട്ടു ഞാൻ. ആദ്യത്തെ മാസത്തെ ചീറ്റിപ്പോയ അന്നുതന്നെ 13 സെറ്റ് വീണ്ടും വന്നു. എന്നിലെ ലോലനെ ഞാൻ പിടിച്ചുനിർത്തി,എന്നോടാ കളി.



ഓരോ ഗ്രൂപ്പിലും കൊണ്ടുപിടിച്ച പരിപാടികൾ നടക്കുന്നു. ദൈവത്തെയും കുട്ടിച്ചാത്തനെയും ഒന്നിച്ചു വിളിക്കുന്നു, പേർമുടേഷൻ ആൻഡ് കോമ്പിനേഷൻ നടത്തുന്നു. മൊത്തം ലോട്ടറി മയം, ആകെ ജഗപൊഗ. 



അങ്ങനെ സെലിബ്രേഷനിൽ ആറാടി കിടന്ന ഒരു രാത്രി. അന്ന് എൻറെ മുമ്പിൽ പ്രത്യക്ഷപ്പെട്ടത് ഫ്രാൻസിസ് പുണ്യവാളൻ ആയിരുന്നു. പുണ്യാളാ... ഒരുഗതിയും പരാഗതിയും ഇല്ല. രക്ഷപ്പെടാൻ ഒരു വഴിയും കാണുന്നില്ല. ഈ പ്രാവശ്യം 12 മില്യൺ ആണ്. കഷ്ടിച്ചു പിടിച്ചു നിൽക്കാം, എടുത്തോട്ടെ... 



എന്തിനാടാ മോനെ ലോട്ടറി, എന്തിനാ കാശൊക്കെ,  എന്നൊക്കെയായിരിക്കൂം പുണ്യാളന് പറയാൻ തോന്നിയത്. പക്ഷേ പുള്ളി എന്നോട് പറഞ്ഞു, നീ ഒരെണ്ണം അങ്ങ് എടുത്തോ. 



ആർക്കും വേണ്ടാതെ കിടക്കുന്ന ഒരു നമ്പറാണ് 13. ഭാഗ്യം കെട്ട നമ്പർ എന്നു വിചാരിച്ച് ആൾക്കാർ ഒഴിവാക്കുന്നത് കൊണ്ട് ആ നമ്പറിലെ ഭാഗ്യം മുഴുവൻ എനിക്ക് കിട്ടിയാലോ എന്ന കുടില ബുദ്ധിയിൽ ഞാൻ നേരത്തെ ദത്തെടുത്തതാണ് 13നേ. അങ്ങനെ പതിമൂന്നാം തീയതി ടിക്കറ്റെടുത്തു, ഭാഗ്യനമ്പരുകളായ 7, 3 ഒക്കെ കൂടെ മിക്സ് ചെയ്തു ഒരു അവിയൽ നമ്പർ.



പ്രൊജക്റ്റ് മാനേജ്മെൻറ് ബാലപാഠങ്ങൾ എല്ലാം പൊടിതട്ടിയെടുത്ത് ഭീകര പ്ലാനിങ് ആയിരുന്നു പിന്നെ. എൻ്റെ പേരിൽ എടുത്താൽ പിന്നെ ഭയങ്കര ശല്യം ആയിരിക്കും, ഭാര്യയുടെ പേരിൽ എടുത്തു. കടം വാങ്ങാനുള്ളവരും കൊടുക്കാൻ ഉള്ളവരും എല്ലാം വിളിച്ചു കൊണ്ടേയിരിക്കും. പഴയ ഒരു സിം കിടന്നത് ആക്ടീവ് ആക്കി ആ നമ്പർ കൊടുത്തു. ആർക്കും വിളിച്ചാൽ കിട്ടാതിരിക്കാൻ വേണ്ടി ആ നമ്പർ ഫോണിൽ ഇട്ടില്ല. നാട്ടിൽ ഓഫ് റോഡ് പോകാനായി പഴയ പ്രാഡോ, ലാൻഡ് ക്രൂയിസർ ഒക്കെ olx ഇൽ തപ്പി. മോഡിഫൈ ചെയ്യാനായി ആയി പാർട്സ് ഇവിടെ നിന്നും എങ്ങനെ കൊണ്ടുപോകാം എന്ന് ചെക്ക് ചെയ്തു. ഫാമിലി കാർ ആയി പുതിയ ബെൻസ് വേണോ അതോ ഡിഫെൻഡര് വേണോ എന്ന് കൺഫ്യൂഷൻ ആയി. വീടുപണിയുമ്പോൾ ബാത്റൂമിൽ വെള്ളം കെട്ടിനിൽക്കാതെ ചെരുവിട്ട് പണിയണമെന്ന് പ്രത്യേകം കോൺട്രാക്ടർനോടു പറയാൻ നോട്ട് എഴുതി വെച്ചു. കുറച്ച് ക്യാഷ് ഇവിടുത്തെ ബാങ്കിലും കുറച്ച് നാട്ടിലും ഡെപ്പോസിറ്റ് ചെയ്യണം, എവിടെയെങ്കിലും പൊട്ടിയാലും ഒരിടത്ത് കാണുമല്ലോ. പിള്ളേർക്ക് പഠിക്കാൻ പൈസ കരുതണം, മോളെ കെട്ടിക്കാൻ ഇത്തിരി അവളുടെ പേരിൽ ഇട്ടെക്കാം.



നാട്ടിൽ ചെന്നാൽ വള്ളി ചെരുപ്പും മുണ്ടും മാത്രം ഉടുക്കാൻ പാടുള്ളൂ. വളരെ സിമ്പിൾ ആയി വേണം നടക്കാൻ. പൈസാക്കാരൻ്റെ അഹങ്കാരം ഒട്ടും കാണിക്കരുത്. ഒരു വർഷത്തേക്ക് പൈസ ഒരിടത്തും ചെലവാക്കാൻ പാടില്ല. കമ്പനിയിലെ സ്റ്റാഫിന് ഒക്കെ സാലറി കുടിശ്ശികയും ഒരു 5000 വീതം എക്സ്ട്രയും  കൊടുത്തേക്കാം.



കാര്യം scientific temper വളർത്തുകയും, മതാന്ധതയുടെ കെട്ടുകൾ പൊട്ടിച്ചെറിയുകയും ചെയ്തെങ്കിലും രാത്രിയിൽ ലൈറ്റ് ഓഫ് ചെയ്തു കഴിഞ്ഞാൽ പേടി ഉള്ളതുകൊണ്ട് മാതാവിൻറെ ഇരുട്ടത്ത് തെളിയുന്ന ഒരു രൂപം മാത്രമാണ് ഉണ്ടായിരുന്നത്. കൂടെ ഈശോയുടെയും പുണ്യാളൻ്റെയും ഓരോ രൂപം വെച്ചു. വെറുതെ ബൈബിൾ ഒന്ന് വായിക്കാൻ തുടങ്ങി. ആദ്യത്തെ വചനം "ആരോഗ്യവാൻമാർക്ക് അല്ല, രോഗികൾക്കാണ് വൈദ്യനെ കൊണ്ട് ആവശ്യം". ശരിയാണ്, ഞാൻ ദൈവത്തിൽനിന്ന് അകന്നത് ഒരു കണക്കിന് നന്നായി. എന്നെ ദൈവത്തിലേക്ക് അടുപ്പിക്കാൻ ഞാൻ ഈ ലോട്ടറിയുമായി ദൈവം വരും.പുണ്യാളാ നിങ്ങൾ ഒരു സംഭവം തന്നെ.



അങ്ങനെ എന്നും വൈകിട്ട് പ്രാർത്ഥിക്കാൻ തുടങ്ങി, സിഗരറ്റ് വലി, കള്ളുകുടി, മറ്റു കുൽസിത പ്രവർത്തികൾ എല്ലാം പടിക്കു പുറത്താക്കി. അവസാനം നാളെയാണ് നാളെയാണ് എന്ന് പറഞ്ഞ് ആ സുദിനം നാളെ ആകതമാകും. നാളെ രാവിലെ മുതൽ ഉപവസിച്ചെക്കാം എന്ന് കരുതിയത് കൊണ്ട് നന്നായി വലിച്ചു കേറ്റി, പ്രാർത്ഥിച്ചു കിടന്നുറങ്ങി.



രാത്രിയുടെ അന്ത്യയാമത്തിൽ എപ്പോളോ പുണ്യാളൻ ദേണ്ടേ വീണ്ടും വന്നു." എന്താ പുണ്യാളാ ഈ വരവിനെ ഉദ്ദേശം? വാക്ക് മാറ്റാനാണോ?" ഞാൻ ആകാംക്ഷാഭരിതൻ ആയി. 



"ഇല്ലെടോ വാഴക്കാവരയാ. നിനക്ക് തന്നെയാണ് ഈ പ്രാവശ്യം ലോട്ടറി. പക്ഷേ ഒരു കുഴപ്പമുണ്ട്". ചെറിയൊരു പോസ് പുണ്യാളന് അവിടെ വന്നപ്പോൾ ഞാൻ ലൂസിഫർ സിനിമയിലെ ഡയലോഗ് ഓർത്തു പോയി. തന്തയ്ക്ക് പറയാനാണെങ്കിൽ ഞങ്ങൾ പാലക്കാരു പുണ്യാളൻ ആണോ എന്നൊന്നും നോക്കില്ല. ഞാനൊന്ന് വിരിഞ്ഞു നിന്നു.



പുണ്യാളൻ തുടർന്നു "For every action, there is an equal and opposite reaction" 



"എൻറെ പൊന്നു പുണ്യാളാ ഇത് ഞാൻ യുപി സ്കൂളിൽ നിന്നും ഇമ്പോസിഷൻ എഴുതി പഠിച്ചതാണ്. ഇനിയും ഈ പാതിരായ്ക്ക് അത് പഠിപ്പിക്കാൻ വരരുത്"



പുണ്യാളൻ തുടർന്നു "അതല്ലടാ മോനേ, ഒരു കയറ്റത്തിന് ഒരു ഇറക്കവും ഉണ്ടാകും ഒരു നേട്ടത്തിന് ഒരു കോട്ടം ഉണ്ടാവും. അതുകൊണ്ട് നിനക്ക് ഈ ലോട്ടറി അടിച്ചാൽ നിൻറെ പ്രിയപ്പെട്ട എന്തെങ്കിലും നഷ്ടമാകും"



എൻ്റെ കുടില ബുദ്ധി വീണ്ടും ഉണർന്നു. എനിക്ക് ഏറ്റവും ഇഷ്ടം കൊറോണയാണ് ആണ് എന്ന് പറഞ്ഞാലോ? ഒറ്റ വെടിക്ക് രണ്ടു പക്ഷി, പിന്നെ ലോകത്തിനു മുഴുവൻ ഒരുപകാരവും. പുണ്യാളൻ ഒരു ഊറിയ ചിരിയുമായി അവിടെ ഇരുന്നു. ദൈവത്തെ പറ്റിക്കാൻ ആണോ മോനേ എന്ന ചോദ്യം ആ ചിരിയിൽ ഉണ്ടായിരുന്നു.



പെട്ടെന്ന് തന്നെ എൻറെ മനസ്സിലേക്ക് കുട്ടികളുടെ, പ്രിയപ്പെട്ടവരുടെ എല്ലാം മുഖങ്ങൾ തെളിഞ്ഞുവന്നു. ഒരു ശങ്കയും കൂടാതെ, ഒട്ടും അമാന്തിക്കാതെ ഞാൻ പുണ്യാളനോട് പറഞ്ഞു. "എനിക്കു വേണ്ട ഈ ലോട്ടറി."



പുണ്യാളൻ പറഞ്ഞു, നല്ല കാര്യം മോനെ, പക്ഷേ ഞാൻ നിനക്ക് ഒരു വരം തരുകയാണ്, നിനക്ക് ഇഷ്ടമുള്ള ഒരാൾക്ക് ഈ ലോട്ടറി കൊടുക്കാം. ഞാൻ ആലോചിച്ചു, ആർക്കു കൊടുക്കും? 



പിള്ളേച്ചന് കഴിഞ്ഞ ആഴ്ച ദുബായ് ഡ്യൂട്ടി ഫ്രീ ലോട്ടറി അടിച്ചു. അതുകൊണ്ട് ഈ പ്രാവശ്യം നോബിന് കൊടുക്കാം. 




പ്രത്യേക ശ്രദ്ധക്ക് - ഇതൊരു കഥ മാത്രം ആണ്. യാഥാർഥ്യവുമായി മുള്ളിതെറിച്ച ബന്ധം മാത്രമേ ഉള്ളൂ...





Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP