ഞാനൊരു പാവം പാലാക്കാരന്‍

നല്ലനടപ്പ്

>> Saturday, September 4, 2021


നാട്ടിൽ വന്നിട്ട് രണ്ടു മാസം ആകുന്നു, തേരാപാരാ നടക്കുന്നതല്ലാതെ മുൻപോട്ടു എന്ത് ചെയ്യും എന്ന് ഒരു പിടുത്തവും ഇല്ലാതെ വെർതെ ഊഞ്ഞാലാടി നടക്കുന്ന കാലം. നല്ല മഴ,  കുഞ്ഞു തണുപ്പ്, സാദിഷ്ട ഭക്ഷണം, പോരാത്തതിന് പാലാ രൂപത കാരണം പ്രലോഭനവും പ്രചോദനവും. എന്റെ നിമ്നോന്നതങ്ങൾ തുടുത്തു,അഞ്ചാറു കിലോ തൂക്കം കൂടി. ടെൻഷനും ഷുഗറും ഒക്കെ ഉള്ളവർക്ക് ഫ്രീ ആയി വണ്ണം കുറയും എന്ന് കേട്ടിരുന്നു, ഒരു അങ്ങനെ ഒരു കൈ നോക്കണോ ആവോ.  

പണ്ടൊക്കെ എന്ത് നല്ല ശരീരം ആയിരുന്നു. ഒരു അമ്പതു കിലോ തൂക്കം, മെലിഞ്ഞ അത്‌ലറ്റിക് ടൈപ് ശരീരം. എല്ലോടു  ഉറച്ച മസിൽ. ചോര തിളയ്ക്കുന്ന ഞരമ്പുകൾ എഴുന്നു നിൽക്കുന്ന കൈ കാലുകൾ. ആരും കൊതിക്കുന്ന സൗന്ദര്യം, വിയർപ്പിന് പോലും സുഗന്ധം ഉണ്ടായിരുന്ന കാലം 

ശുഷ്കിച്ച മോന്ത ഇപ്പോൾ വീർപ്പിച്ചിട്ടു കാറ്റൂരി വിട്ട ആപ്പിൾ ബലൂൺ പോലെ ആയി. ഡോബർമാന്റെ പോലെ അകത്തോട്ടിരുന്ന വയർ ഇപ്പോൾ ബുൾ ഡോഗിന്റെ മോന്ത പോലെ പുറത്തോട്ട് ചാടി ചുക്കിച്ചുളിഞ്ഞു കിടക്കുന്നു. കറുത്ത ലാബ്രഡോറിന്റെ പോലത്തെ മുടിയും രോമകൂപങ്ങളും ഇപ്പോൾ ചക്കപ്പഴത്തിലെ ചകിണി കണക്കെ ആയി. ഇനി മോന്തായം വളയുന്ന പോലെ നടുവും കൂടിയേ വളയാൻ ഉള്ളൂ.

പതിവുപോലെ പാലായിൽ പോയി നവദ്വാര രസങ്ങളും, ആമാശയ കിഡ്‌നി കശേരുക്കളുടെ പ്രകടനം, ചോര നീരാക്കിയതിന്റെ പ്രതിഫലനം  ഒക്കെ നോക്കാനായി  ഒരു മൊത്തം ടെസ്റ്റിംഗ് നടത്തി. പതിവ് പോലെ തന്നെ കൊഴുപ്പ് (ക അല്ല) തന്നെ ഇത്തിരി പ്രശ്നക്കാരൻ . അപ്പോൾ തന്നെ തീരുമാനിച്ചു, ജീവിതക്രമത്തിൽ മാറ്റങ്ങൾ വരുത്തിയെ പറ്റൂ. 

അവസാനം തീരുമാനിച്ചുറപ്പിച്ചു, കാര്യം ഭൂലോകബോറാണ് നടപ്പ്. എങ്കിലും ഹരിതാഭയും പച്ചപ്പും ശുദ്ധവായുവും ആസ്വദിച്ചു ഇത്തിരിനടക്കുക... കുറച്ചു തൂക്കം കുറക്കുക.

എനിക്കില്ലാത്ത ചിട്ടയും നല്ല കാര്യങ്ങളും മക്കൾക്ക് ഉണ്ടാകട്ടെ എന്ന് ആഗ്രഹിച്ചതിൽ ഒരു തെറ്റ് പറയാൻ പറ്റില്ലല്ലോ. അങ്ങനെ രാവിലെ തന്നെ പിള്ളേരെയും വിളിച്ചു നടപ്പ് ആരംഭിച്ചു. പോകുന്ന  വഴി ഏതൊരു ശരാശരി അപ്പനെയും പോലെ  ഉപദേശങ്ങളുടെ ഭാണ്ഡക്കെട്ട് തുറന്ന് മുഷിഞ്ഞ കുറെ പഴയ ഉപദേശങ്ങളും പുട്ടിനു പീര പോലെ ആധുനികതയും കുത്തിനിറച്ചു ആവശ്യത്തിന് വിളമ്പി നടന്നു.     

ഞാൻ നിർത്താതെ എന്റെ അറിവ് വിസ്തരിച്ചു അവർക്ക് കൊടുത്തുകൊണ്ടേ ഇരുന്നു. ആനിക്കാവിളയുടെ ഷെൽഫ് ലൈഫ്, റബ്ബറിന്റെ കടും വെട്ട്, തെങ്ങിന് തടം  എടുക്കുന്നത് തുടങ്ങിയ വലിയ കൃഷി കാര്യങ്ങൾ മുതൽ  ചേമ്പിലയിൽ വെള്ളം തെറിക്കുന്നത്,  തൊട്ടാവാടി തൊടുമ്പോൾ വാടുന്നത് മുതലായ ലൈറ്റ് കാര്യങ്ങൾ വരെ  നമ്മുടെ വിഷയങ്ങൾ ആയി വന്നു.

 എന്തായാലും മൂന്നാലു ദിവസം ആയപ്പൊളേക്കും ഒരുത്തൻ ഒഴിച്ച് എല്ലാവരും നടത്തം നിർത്തി കാർട്ടൂണും ടീവി യും ആയി വീട്ടിൽ തന്നെ ഒതുങ്ങി. അതിതീവ്രം ആയ സ്നേഹം ഭക്ഷണത്തിനോട് ഉള്ളത് കൊണ്ടാവാം രണ്ടാമൻ കോക്കുവിന്  ഇത്തിരി തടി കൂടുതൽ ആണ്. ഇനി ഇത്തിരി അപ്പന്റെ കൂടെ നടന്നാൽ തിന്നുന്നതിനു കണക്കു പറയില്ലല്ലോ എന്നുകൂടി വിചാരിച്ചു ആവാം അവൻ കൂടെ പോരുന്നു. എന്തായാലും വണ്ണം കുറക്കാനുള്ള അവന്റെ ആത്മാർത്ഥതയിൽ എനിക്ക് അഭിമാനം തോന്നി. 

പല വഴികളിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നെങ്കിലും എനിക്ക് പ്രിയം ആയതു നല്ല കയറ്റവും ഇറക്കവും ഉള്ള ഒരു വഴി ആയിരുന്നു. അതിനൊരു കാരണം ഉണ്ട്. പണ്ട് കുറെ കാലം എന്റെ മനസ്സിൽ പ്രണയത്തിന്റെ ചെങ്കിരണങ്ങൾ ചൊരിഞ്ഞിരുന്ന ഒരു പെൺകൊച്ചിന്റെ വീടിന്റെ മുൻപിൽ കൂടിയാണ് നടത്തം എന്നുള്ളതാണ്. 

വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ വെറുതെ അവനോടു ചോദിക്കും, ഏതു റൂട്ട് വേണം എന്ന്, അവൻ എന്ത് പറഞ്ഞാലും പതുക്കെ ഞാൻ നമ്മുടെ റൂട്ട് തന്നെ തിരഞ്ഞെടുക്കും. കയറ്റം ഉള്ള വഴി നടക്കുമ്പോൾ ശ്വാസകോശത്തിന്റെ സ്പോഞ്ചു പോലെയുള്ള ഭാഗം കൂടുതൽ വികസിച്ചു അതിന്റെ ഇടയ്ക്കു കയറി ഇരിക്കുന്ന കരടും പൊടിയും ഇറങ്ങി പോകും, കയറുമ്പോളും ഇറങ്ങുമ്പോളും ഉള്ള മുട്ടിന്റെ പ്രത്യേക ഏക്ഷൻ ഒക്കെ മുട്ടുചിരട്ടക്കുള്ളിലെ ദ്രവങ്ങളെ നന്നായി ഉത്തേജിപ്പിക്കും എന്നൊക്കെ ഓരോ ദിവസവും ഓരോന്ന്  പറഞ്ഞു അവസാനം അവൻ രാവിലെ ഒന്നും പറയാതെ ആ വഴി തന്നെതിരിഞ്ഞു നടക്കാൻ  തുടങ്ങി. 

കല്യാണവും കഴിഞ്ഞു കുറെ പിള്ളേരും ആയി കെട്ടിയോന്റെ വീട്ടിലോ അല്ലെങ്കിൽ ലോകത്തിന്റെ ഏതെങ്കിലും കോണിൽ ജീവിക്കുന്ന ഒരു കിളവി പെണ്ണിന്റെ പഴയ വീടിന്റെ മുൻപിൽ കൂടി എന്തിനാണ് നടക്കുന്നത് എന്ന് എന്നോട് തന്നെ ചോദിച്ചാൽ എനിക്ക് ഒരു ഉത്തരവും കഴുക്കോലും ഇല്ല. എന്നാലും എന്തെങ്കിലും ഒരു കുഞ്ഞു സുഖം കാണുമായിരിക്കും....അല്ല ഉണ്ട്. 

പക്ഷെ ഉദ്ദേശിച്ചത് പോലെ സുഗമം അല്ലായിരുന്നു ആ യാത്രകൾ. ആദ്യത്തെ പ്രശ്‌നം ആ വഴി സൈഡിൽ തന്നെയുള്ള ഒരു വീട്ടിൽ ഉള്ള ഒരു പട്ടി ആയിരുന്നു. ആദ്യത്തെ ദിവസം ഞങ്ങൾ എല്ലാവരും കൂടി പോയപ്പോൾ അപ്രതീക്ഷിതം ആയി അവൻ ചാടി ഗെയ്റ്റിന്റെ അടുത്ത് വന്നു കുരച്ചു, അടുത്ത ദിവസം തന്നെ മക്കളിൽ രണ്ടു പേര് പിൻവലിഞ്ഞു. എന്റെയല്ലേ മക്കൾ. 

എന്തായാലും പട്ടിയുടെ അടുത്ത് കൂടി പോകുമ്പോൾ എങ്ങനെ വേണം എന്നുള്ളതിന് ഞാൻ കൂടെ വരാൻ തീരുമാനിച്ച കോക്കുവിന് ട്രെയിനിങ് കൊടുത്തു. കോച്ചിങ്ങിനു ഞാൻ ബെസ്റ്റാ...

1  ഉള്ളിൽ നല്ല ധൈര്യം വേണം..

2  ഉറച്ച കാൽ വെപ്പുകളോടെ വേണം നടക്കാൻ 

3  കുരച്ചു കൊണ്ട് വരുമ്പോൾ പട്ടിയുടെ കണ്ണിൽ നോക്കണം

4. പുറകിൽ നിന്ന് കുര കേട്ടാൽ ഓടരുത്, പേടിക്കാതെ നടക്കണം 

അവൻ എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി..എന്നിട്ടു ചോദിച്ചു- ചാച്ചേ .. നമുക്ക് കട്ടപ്പയെ (വീട്ടിലെ നാടൻ പട്ടി)  ആദ്യം ഒന്നഴിച്ചു വിട്ടാലോ?

അവനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല, പട്ടിക്കൂടിന്റെ അടുത്തുകൂടി പോകുമ്പോൾ ചുമ്മാ ഒരു കുശലം ആയി പോലും  "എന്നാ ഒണ്ട് കട്ടപ്പോ" എന്ന് ചോദിക്കാത്ത ഞാൻ എന്ത് പറയാൻ...

എന്തായാലും ഞാനും കോക്കുവും കൂടി നടപ്പു തുടർന്നു. എല്ലാ ദിവസവും പഴയ ഡ്രീം ഗേളിന്റെ വീടിന്റെ അവിടെ ചെല്ലുമ്പോൾ ആരും കാണാതെ ഒന്ന് പാളി നോക്കും, ഇനി കാർന്നോന്മാരെ കാണാൻ എങ്ങാനും അവൾ വന്നിട്ടുണ്ടാകുമോ, വെർതെ ഒന്ന് കാണാൻ പറ്റുമോ എന്നൊക്കെ ഉള്ള ഒരു കൗതുകത്തോടെ.. 

അവിടം കഴിഞ്ഞാൽ പിന്നെ ഉയർന്ന നെഞ്ചു താഴും, സ്പീഡ് കുറയും, മുഖത്തെ പ്രസന്നത മായും,  മൊത്തത്തിൽ ഉത്സാഹം കുറയും. എങ്കിലും രാവിലെ എണീക്കാനും നടക്കാൻ തുടങ്ങാനും അതൊരു പ്രചോദനം ആയിരുന്നു എന്ന് ഞാൻ നന്ദിയോടെ/ കൃതജ്ഞതയോടെ സ്മരിക്കുന്നു.

ഏതായാലും ആ നടപ്പിലൂടെ ഞാനും കോക്കുവും നല്ല സൃഹുത്തുക്കൾ ആയി, എന്റെ കത്തികൾ, ഊരിപ്പിടിച്ച വാളുകൾ, കൊളറാഡോയിലെ മഞ്ഞുമലകളിൽ തപസിരുന്നത്, കരാട്ടെ, കുങ്‌ഫു തുടങ്ങിയ വീരഗാഥകൾ ഒക്കെ അവൻ കേൾക്കും. മടുത്തു കഴിയുമ്പോൾ അവൻ ഒന്ന് രണ്ടു ടെക്കി ചോദ്യങ്ങൾ, എത്തിക്കൽ ഹാക്കിങ് ഇപ്പോൾ തന്നെതുടങ്ങിയാലോ, ക്രിപ്റ്റോ കറൻസി മൈനിങ് നടത്തിയാലോ എന്നൊക്കെ ചോദിച്ചു നമ്മളെ ലേശം സൈലന്റ് ആക്കും.

പിള്ളേർക്കൊക്കെ വിവരം വെച്ച് തുടങ്ങി. ഇനി അവരുടെ മുൻപിൽ ഹീറോയിൽ നിന്ന് സീറോ ആകാതിരിക്കാൻ എന്തെങ്കിലും വെറൈറ്റി സംഗതികളിൽ കയറി പിടിക്കണം.  എന്തെങ്കിലും പറഞ്ഞു എന്റെർറ്റൈൻ ചെയ്തില്ലെങ്കിൽ അവൻ നടപ്പു നിർത്തിയാൽ പിന്നെ ഒറ്റക്ക് നടക്കാൻ നമ്മുടെ ധൈര്യം ലോകപ്രശസ്തം ആണല്ലോ.

നാട്ടറിവുകളുടെ ഒരു എൻസൈക്ലോ പീഡിയ ആണ് എന്ന് വരുത്താൻ ഞാൻ ശ്രമം ആരംഭിച്ചു.  വളരെ നല്ലതു ആണെന്ന് പറഞ്ഞു മാട്ടേൽ നിന്നും ഒരു കണ്ണിതുള്ളി എടുത്തു അവന്റെ കണ്ണിൽ വെച്ച് കൊടുത്തു. ഇതൊക്കെ വെച്ചാൽ കണ്ണു പോകുമോ ചാച്ചേ എന്നവൻ സംശയത്തോടെ ചോദിച്ചു. ഹേയ്, ഒരു കുഴപ്പവുമില്ല, പഴയ ആൾക്കാർ ഒക്കെ ഇടയ്ക്കു വെച്ചോണ്ടിരുന്നത് ആണ്. നല്ല കുളിർമ കിട്ടും, പിന്നെ ഔഷധ ഗുണവും ഉണ്ട് എന്ന്ഞാൻ അടിച്ചു വിട്ടു. എന്തൊക്കെയാണ് അതിന്റെ ഗുണങ്ങൾ എന്ന് അവൻ തിരിച്ചു ചോദിച്ചു. ബബബ കൂടുതൽ വെക്കാതെ കുറെ ഗുണങ്ങൾ ഉണ്ട്, പിന്നെ പറയാം എന്ന് പറഞ്ഞു തത്കാലം അതിൽ നിന്നും ഊരി. അവന്റെ ചിരി ഒരു ഊശിയ ചിരി ആണോ ചില സമയങ്ങളിൽ എന്ന് സംശയം തോന്നാതിരുന്നില്ല. വീട്ടിൽ വന്നിട്ട് ഗൂഗിൾ അമ്മായിയോട് ചോദിക്കണം എന്താണ് ഗുണം എന്ന്. 

സംശയം ചോദിച്ചു വളരണം എന്ന് പറഞ്ഞു അവന്മാരെ പ്രോത്സാഹിപ്പിച്ചതിന്റെ ദൂഷ്യം ഇപ്പോളാണ് അറിയുന്നത്.  ചേമ്പിലയിൽ വെള്ളം പിടിക്കാത്തതിന്റെ ശാസ്ത്രം, കണ്ണിതുള്ളിയുടെ ഗുണഗണങ്ങൾ,  പെരിങ്ങലംഇല തേച്ചു കുളിച്ചാൽ ഉള്ള ഗുണം, കൂനംപാലയുടെ പാൽ ഒഴിച്ചാൽ മുള്ളു തനിയെ പൊങ്ങി വരുന്നതിന്റെ കാരണം, കമ്മ്യുണിസ്റ് പച്ച (എവിടുന്നു വന്ന സാധനം ആണോ അത്) മുറിവിൽ തേക്കുന്നതിന്റെ ഗുണം ഇങ്ങനെയൊക്കെ ഉള്ള നാടൻ അറിവുകൾ പകർന്നു കൊടുക്കുന്നത് തത്കാലം പെൻഡിങ്  വെച്ചു. ഇനി ഗൂഗിൾ തപ്പി അതൊക്കെ നന്നായി  മാനസിലാക്കിയിട്ട് വേണം ഡയലോഗ് അടിക്കാൻ, ഇല്ലെങ്കിൽ അവന്മാർ ചോദ്യം ചോദിച്ചു കുഴക്കും. മാത്രവുമല്ല കിട്ടുന്ന വിവരങ്ങളിൽ സത്യവും നുണയും ഏതാണെന്ന് അറിയാനും പറ്റില്ല, തള്ളുകളുടെ ലോകം ആണല്ലോ ഇപ്പോൾ ഇന്റർനെറ്റ്.

ഒരാഴ്ച കൂടി ഇങ്ങനെ നടന്നാൽ അവൻ എന്റെ അറിവിന്റെ അളവ് മനസിലാക്കി എന്നെ വെറും കൂതറ ആക്കും എന്ന് മനസിലായ ഞാൻ കളം മാറ്റി പിടിച്ചു. മഴക്കാലം ആയതിനാൽ വഴി സൈഡിലെ വെള്ളച്ചാലുകളിൽ കിടക്കുന്ന കാച്ചോൻ, നെറ്റിയെ പൊന്നൻ, വാഴക്കാവരയൻ തുടങ്ങിയ മീനുകളുടെ സ്വഭാവ വിശേഷങ്ങൾ, വെള്ളത്തിൽ ചാടി പടക്കം പൊട്ടിക്കുന്ന സൗണ്ട് ഉണ്ടാക്കാനുള്ള ട്രെയിനിങ്, ചേമ്പിന്റെ തണ്ടു എടുത്തു സൗണ്ട് ഉണ്ടാക്കൽ മുതലായ കലാ പരിപാടികളിലേക്ക് നമ്മൾ കടന്നു. ഇടവഴിയിലെ വെള്ളം റോഡ് ക്രോസ്സ് ചെയ്തു അപ്പുറത്തെ സൈഡിൽ പോകുന്ന സ്ഥലത്തു ആണ് കൂടുതൽ വെള്ളത്തിലെ ട്രെയിനിങ്. 

എന്നാൽ അവിടെയാണ് ചാച്ചേ ഞങ്ങൾ ഇന്നാള് സൈക്കിളിൽ വന്നപ്പോൾ പാപ്പി (മറ്റൊരു മകൻ) രണ്ടു പാമ്പിനെ ഒന്നിച്ചു  കണ്ടത് എന്ന് അവൻ പറഞ്ഞപ്പോൾ മുതൽ എന്റെ സകല ഗ്യാസും പോയി. പണ്ടാരം അടങ്ങാൻ ഒരു തരത്തിലും മനുഷ്യരെ ജീവിക്കാൻ സമ്മതിക്കില്ല എന്നായല്ലോ ഈ ജന്തുക്കളും ഉരഗങ്ങളും. 

ഭക്ഷണം കഴിക്കുമ്പോൾ മിണ്ടരുത്, തിന്നിട്ടു കുളിക്കുന്നവനെ കണ്ടാൽ കുളിക്കണം, പാലുകുടിച്ചിട്ട് നാരങ്ങാവെള്ളം കുടിക്കരുത് തുടങ്ങിയ ശീലുകളുടെ കൂടെ പറഞ്ഞു പഠിപ്പിച്ച കാര്യം ആയിരുന്നു റോഡിന്റെ വലതു വശം ചേർന്ന് നടക്കുക എന്നുള്ളത്. നടപ്പു തുടങ്ങിയ ഉടനെ തന്നെ വെറുതെ ഒരു ഓളത്തിനു പറഞ്ഞു വലതു വശത്തൂടെ മാത്രമേ നടക്കാൻ പാടുള്ളൂ, അതാണ് റോഡ് നിയമം. തിരുവായ്ക്ക് എതിർവാ ഇല്ലെങ്കിലും മൂന്നാലു ദിവസത്തെ നടപ്പു കഴിഞ്ഞപ്പോൾ മകന് ധൈര്യം ആയി. എന്തിനാണ് റോഡിന്റെ വലതു വശം ചേർന്ന് നടക്കുന്നത് എന്ന് അവൻ ചോദിച്ചു. അതിന്റെ കാര്യകാരണ സഹിതം ഞാൻ വിവരിച്ചു കൊടുത്തു. 

പക്ഷെ ഒരു ചെറിയ പ്രശ്‍നം ഉണ്ടായി, റോഡിന്റെ വലതു വശത്തു ആണ് പാപ്പി പാമ്പിനെ കണ്ട സ്ഥലം. പാമ്പിന്റെ കഥ കേട്ട അടുത്ത ദിവസം, അവിടെ എത്തുമ്പോൾ എങ്ങനെ ഇടത്ത് മാറി ഒഴിഞ്ഞു മാറും എന്ന് കൂലംകുശമായി ചിന്തിച്ച എനിക്ക് ഉദ്ദിഷ്ടകാര്യത്തിന്നു ഉപകാരസ്മരണ പോലെ യൂദാശ്ലീഹാ ഒരു ഐഡിയ തന്നു. അവിട എത്തിയപ്പോൾ തന്നെ മുന്നിൽ നിന്നും ഒരു വണ്ടി വന്നു. ഞാൻ കോക്കുവിനെ വിളിച്ചു ഇടതു സൈഡിൽ നിർത്തി. വണ്ടി നമ്മളെ ചേർന്ന് പോയി, സ്വാഭാവികം. അപ്പോൾ ഞാൻ  പറഞ്ഞു കൊടുത്തു, മോനെ ഇപ്പോൾ മനസിലായോ ഇടതു നിന്നാൽ പുറകിൽ നിന്ന് വരുന്ന വണ്ടി ഇടതു സൈഡിൽ കൂടി വരുമ്പോൾ നമ്മളെ ഇടിക്കാൻ സാധ്യത ഉണ്ട് എന്നുള്ള കാര്യം? അവനു വലിയ കാര്യമായി ഒന്നും പിടികിട്ടിയില്ല, പക്ഷെ എന്റെ പോളിസി വിജയിച്ചു... If you  cant  convince, then confuse them . 

അപ്പോൾ അവൻ ചോദിച്ചു, മുന്നിൽ നിന്ന് വരുമ്പോളോ? ഇന്നത്തെ വലതുവശം ഒഴിവായ ആശ്വാസത്തിൽ ഞാൻ പറഞ്ഞ അത് നാളെ കാണിച്ചു തരാം എന്ന്.

പിറ്റേ ദിവസം, ഭാഗ്യത്തിന് വണ്ടി മുന്നിൽ നിന്നും വന്നു. അപ്പോൾ വലതു വശത്തു കൂടി നടന്നാൽ നമുക്കും വണ്ടി കാണാം, അതുകൊണ്ടു നമുക്ക് വഴി ചേർന്ന് നടക്കാം എന്നുള്ളതാണ് റോഡിന്റെ വലതു വശം ചേർന്ന് നടക്കണം എന്ന നിയമം ഉണ്ടക്കിയത് എന്ന് പറഞ്ഞു കൊടുത്തു. അവൻ ഒന്ന് നെടുവീർപ്പെട്ടു ചോദിച്ചു, അത് വലതു വശത്തു നിന്ന് പറഞ്ഞു തരുകയാണെങ്കിൽ കൂടുതൽ നന്നായി മനസിലാകുമായിരുന്നല്ലോ ചാച്ചേ...ഞാൻ പ്ലിങ്ങി...

പക്ഷെ ഞാൻ പ്ളേറ്റ് മാറ്റി, നിനക്ക് ടീച്ചിങിൽ നല്ല ഭാവി ഉണ്ട്. തിങ്ക് എബൌട്ട് ഇറ്റ് വെൻ യൂ പ്ലാൻ എബൌട്ട് യുവർ കരീർ. എന്തായാലും മൂന്നാമത്തെ ദിവസം ഒന്നും പറയാതെ ഫോണിൽ കുത്തി ഇടതു വശത്തു കൂടി നടന്നിട്ടും അവൻ ഒന്നും പറഞ്ഞില്ല. അങ്ങനെ പാമ്പു വിഷയം ഒതുക്കത്തിൽ കൈകാര്യം ചെയ്തു.

ഇനി പട്ടി വിഷയം, ഒന്നാം ദിനം ഗേറ്റിൽ വന്നു കുരച്ച പട്ടി, പിറ്റേ ദിവസവും കുരച്ചെങ്കിലും തീവ്രത കുറവായിരുന്നു. എന്തായാലും ഗെയ്റ്റിന് അകത്തു കിടക്കുന്നു, പോരാത്തതിന് തുടലും ഉണ്ട്. എന്ത് പേടിക്കാൻ...നാലഞ്ചു ദിവസം ആയപ്പൊളേക്കും അവന്റെ കുര തീരെ ഇല്ലെന്നായി എന്ന് മാത്രമല്ല ആത്മവിശ്വാസത്തോടെ ഞാൻ അവനെ നോക്കാനും തുടങ്ങി. ഞാൻ മകനെ നോക്കി അഹങ്കാരത്തോടെ പറഞ്ഞു, കണ്ടോ, പട്ടികളെ നമ്മൾ എങ്ങനെ കീഴടക്കുന്നു എന്ന്?  ബാംഗ്ലൂരിൽ നിന്നും പണ്ട് അച്ചായൻ പഠിപ്പിച്ചു തന്ന കൈ മണപ്പിച്ചു പട്ടിയെ മെരുക്കുന്ന പണി ഒന്നുകൂടി ശ്രമിച്ചാലോ എന്നാലോചിച്ചു എങ്കിലും, പണ്ട് കട്ടപ്പയുടെഅടുത്ത് അതൊരു തോൽവി ആയതുകൊണ്ട് വേണ്ടാ എന്ന് വെച്ചു. 

അങ്ങനെ ഏഴാമത്തെ ദിവസം, പാമ്പിന്റെ സ്പോട്ടിൽ റോഡ് സൈഡിലെ കപ്പ കൃഷി നോക്കാനെന്ന വ്യാജേന ഇടതു വശം ചേർന്ന് നടന്നു. മെസ്സി psg യിൽ ചേരുമോ, ചേർന്നാൽ പത്താം നമ്പർ കിട്ടുമോ എന്നൊക്കെയുള്ള സംസാരത്തിൽ അവൻ അത് ശ്രദ്ധിച്ചില്ല.അങ്ങനെ ആ ഏരിയ സസ്കസ് ആയി കടന്നു. പട്ടിയുടെ സ്ഥലം, പതിവില്ലാതെ അവനും സ്നേഹത്തോടെ വാലാട്ടി, എന്റെ മനസ്സിൽ നല്ല ശകുനങ്ങളുടെ പൂത്തിരി കത്തി. മൂന്ന്, ഏഴ്, പതിമൂന്ന് തുടങ്ങിയ എന്റെ ഭാഗ്യ നമ്പറിൽ ഒന്നാണ് ഏഴ്. പോരാത്തതിന് ഞായറാഴ്ചയും. അവൾ അവളുടെ വീട്ടിൽ ഒന്ന് വരാനുള്ള സാധ്യത ഉണ്ട്. 

എന്റെ ശ്വാസോഛ്വാസം ഉയർന്നു, എന്തിനെന്നറിയാതെ ഹൃദയം പടപടാ മിടിച്ചുകൊണ്ടിരുന്നു, മനസ്സിൽ ഒരു കുളിർമ ഉണ്ടെങ്കിലും എന്തോ ഒരു അങ്കലാപ്പ്. അവസാനം അവളുടെ വീട് അടുത്തു, അല്ല അതിന്റെ മുൻപിൽ എത്തിക്കഴിഞ്ഞു. എന്നെ അമ്പരിപ്പിച്ചുകൊണ്ടു ആ വീടിന്റെ പൂമുഖത്തു ഒരു സ്ത്രീ നിൽക്കുന്നു, ആരാന്നു അത്രയ്ക്ക് അങ്ങ് പിടികിട്ടിയില്ല.  പ്രായത്തെക്കുറിച്ചും കണ്ണിന്റെ ശേഷിയെ കുറിച്ചും നല്ല ഗ്രാഹ്യം ഉള്ളതുകൊണ്ടാണ് പോക്കറ്റിൽ കണ്ണാടി വെച്ച് നടക്കുന്നത്. പക്ഷെ ഫുൾ ടൈം കണ്ണിൽ വെച്ചാൽ വല്ല പാമ്പിനെയോ ചേമ്പിനെയോ കാണും, അല്ലെങ്കിൽ പട്ടിയുടെ കണ്ണിലെ ശൗര്യവും വായിലെ പല്ലും കാണും, ആവശ്യമില്ലാതെ പേടിക്കും. അതുകൊണ്ടു ആവശ്യസമയത് മാത്രം വെക്കാനായി മടക്കി പോക്കറ്റിൽ സൂക്ഷിരിക്കുന്ന കണ്ണാടി എടുത്തു വെച്ചു സൂക്ഷിച്ചു നോക്കി.

അതേ..അതവൾ തന്നെ. ലേശം വണ്ണം വെച്ച്... അന്നത്തെ മെലിഞ്ഞ പ്രകൃതം ഒക്കെ മാറിയിരിക്കുന്നു. ഇപ്പോളത്തെ ഒരു വിദ്യാബാലൻ ടച്ച്. അവളുടെ സൗന്ദര്യത്തിനു ഒരു കോട്ടവും വന്നിട്ടില്ല. ഒരു കൊച്ചു കാറ്റ് പടിഞ്ഞാറുനിന്നും വീശി, മുറ്റത്തെ തൈ തെങ്ങിന്റെ ഓലകൾ കാറ്റിൽ ഇളകുന്നതിൻറെ ഇടയ്ക്ക് അവളുടെ മുഖം ബോംബെ സിനിമയിലെ മനീഷ കൊയ്‌രാളയുടെ പോലെ ഞാൻ കണ്ടു. ഉയിരേ എന്ന ഗാനം പശ്ചാത്തലത്തിൽ മനസ്സിൽ മുഴങ്ങിക്കൊണ്ടിരുന്നു. കാര്യം എന്നെ കണ്ടാൽ ലീല സിനിമയിലെ ജഗദീഷിനെ പോലെയാണ് ഇരിക്കുന്നത് എങ്കിലും, ഞാൻ എന്നെത്തന്നെ അരവിന്ദ് സാമിയെ പോലെ ആണെന്ന് അങ്ങ് സങ്കൽപ്പിച്ചു. 

പെട്ടെന്ന് ഒരു മുരൾച്ച കേട്ടു ഞാൻ തിരിഞ്ഞു നോക്കി, റോട്ട് വീലർ ഇനത്തിൽ പെട്ട ഒരു ഭീകരൻ നായ കോക്കുവിനെ നോക്കി മുരളുന്നു. ഞാൻ പഠിപ്പിച്ച ബാലപാഠങ്ങൾ മനസ്സിൽ ധ്യാനിച്ച് അവന് പട്ടിയുടെ കണ്ണുകളിലേക്ക് നോക്കി. അവൻറെ തീക്ഷ്ണമായ നോട്ടം താങ്ങാനാവാതെ പട്ടി എൻറെ നേരെ നോക്കി. എൻറെ ഉള്ളിലേ ധൈര്യശാലിയും അഭ്യാസിയും സടകുടഞ്ഞു എണീറ്റു. ഒന്നും നോക്കിയില്ല, ഇടത്തൊഴിഞ്ഞു വലത്തോഴിഞ്ഞു ഒരൊറ്റ ചാട്ടം, പിടിത്തം കിട്ടിയത് പേരകൊമ്പിൽ. വലിഞ്ഞു കയറി ഞാൻ രണ്ടു കവല മുകളിലേക്ക്. പട്ടി വിട്ടില്ല, താഴെ നിന്ന് എന്നെ നോക്കി കുരയോട് കുര. മാറിപ്പോടാ പട്ടി, എന്റെ അപ്പനെ നോക്കിയാണോ പട്ടീ നീ കുരക്കുന്നെഎന്നൊക്കെ  ചോദിച്ചു കോക്കൂ പട്ടിയെ ധൈര്യപൂർവം ഓടിക്കാൻ നോക്കുന്നുണ്ട്. അവന്റെ ധൈര്യത്തിലും വീര്യത്തിലും എനിക്ക് അഭിമാനം തോന്നി, അറിയാതെ മരത്തിൽ കയറി പോയതിൽ ലജ്ജയും. പക്ഷെ  ഒരു നല്ല കോച്ച് ഒരിക്കലും നല്ല കളിക്കാരൻ ആകണം എന്നില്ലല്ലോ അല്ലെ?

അവസാനം അവൾ ഓടി വന്നു. അവൾ ഓടി വരുന്നത് പേരക്കൊമ്പിൽ ഇരുന്നു കണ്ടു ഞാൻ അനുഭൂതിയോടെ ഇരുന്നു.  പട്ടിയുടെ കുര പോലും തബലയുടെ പശ്ചാത്തല സംഗീതം ആയി അനുഭവപ്പെട്ടു. സ്ലോ മോഷൻ റിയൽ ലൈഫിൽ ഉണ്ടായിരുന്നെങ്കിൽ എന്ന്ആത്മാർത്ഥമായി ആഗ്രഹിച്ചു. അവളുടെ കൂടെ ഒരു ആൺകുട്ടിയും പെൺകുട്ടിയും ഉണ്ടായിരുന്നു. ആൺകുട്ടി പട്ടിയെ പിടിച്ചു വലിച്ചു കൊണ്ട് പോയി. പോകുന്ന വഴിക്കും അവൻ എന്നെ തിരിഞ്ഞു നോക്കി കുരച്ചുകൊണ്ടേ ഇരുന്നു, ഒരു മുജ്ജന്മ ശത്രുവിനെ കണ്ടപോലെ. ആ സമയം, പെൺകുട്ടി കോക്കുവിനോട് ആരാധനയോടെ സംസാരിക്കുന്നു. അവരുടെ കണ്ണിൽ ഒരു തിളക്കം ഞാൻ കണ്ടു. എനിക്ക് സാധിക്കാതെ പോയത് എന്റെ മകന് നടക്കുമോ എന്ന പ്രതീക്ഷ എന്നെ ഹർഷപുളകിതൻ ആക്കി . ഞാൻ വീണ്ടും എന്റെ പഴയ പ്രേമഭാജനത്തെ നോക്കി. 

താഴോട്ട് ഇറങ്ങുന്നില്ലേ ചേട്ടാ എന്ന അവളുടെ ചോദ്യം ആണ് എന്നെ സ്വപ്നലോകത്തു നിന്നും  റിയാലിറ്റിയിലേക്ക് കൊണ്ട് വന്നത്. പേടിക്കേണ്ട ചേട്ടാ, പട്ടിയെ മോൻ കൊണ്ടുപോയി പിൻഭാഗത്ത് കെട്ടിയിട്ടു, ധൈര്യമായി ഇറങ്ങിപ്പോരേ...

പിന്നെ ഒന്നും നോക്കി ഇല്ല, എന്നിലെ ഹീറോ ഉണർന്നു. ഒന്നരയാൾ പൊക്കത്തിൽ നിന്നും ഒറ്റ ചാട്ടം. താഴെ വന്നു സുരക്ഷിതം ആയി ലാൻഡ് ചെയ്ത ഞാൻ എന്താ എന്റെ ഒരു ചാട്ടം എന്ന ഭാവത്തിൽ നിന്നു. പെട്ടെന്ന് അവൾ നാണത്തോടെ ചിരിച്ചുകൊണ്ട് തിരിഞ്ഞുനിന്നു. കല്യാണവും കഴിഞ്ഞു രണ്ടുമൂന്നു പിള്ളേരും ആയ അവളുടെ ഒരു നാണം,  എനിക്കാണെങ്കിൽ ഏതാണ്ട് പോലെ ആയി. പോ പെണ്ണെ എന്ന് പറഞ്ഞു ഒരു കുഞ്ഞു അടി കൊടുക്കാൻ എനിക്ക് തോന്നി.

അവളുടെ മകൾ ആണെങ്കിൽ കോക്കുവിനെ ആരാധനയോടെ നോക്കുന്നു. എന്റെ മനസ്സിൽ ഒരു ലഡു പൊട്ടാൻ തയാറായി നിന്നു. പക്ഷെ ഉടനെ തന്നെ കോക്കു ഓടി വന്നു എന്നെ വട്ടം കെട്ടിപിടിച്ചു. എന്തെടാ മോനെ എന്ന് സ്നേഹത്തോടും വാത്സല്യത്തോടും കൂടെ തലയിൽ തലോടി  ഞാൻ  ചോദിച്ചു. അവൻ ഉടൻ  പേരക്കൊമ്പ് എന്നെ ചൂണ്ടി കാണിച്ചു തന്നു. 

എന്റെ ലുങ്കി പേരകൊമ്പിൽ തൂങ്ങി കിടന്നു ആടുന്നു. പെട്ടെന്ന് ആണ് ഞാൻ ആ നഗ്ന സത്യം മനസിലാക്കിയത്, ഒരു പാലാക്കാരൻ (സീനിയേഴ്സ് ഫിലിം) ആയിട്ടാണ് ഞാൻ നിൽക്കുന്നതത്രെ...

എന്റെ പോന്നോ..... 








 



0 comments:


Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP