ഞാനൊരു പാവം പാലാക്കാരന്‍

വിശാലേട്ടന്റെ വീട്

>> Wednesday, December 29, 2021

ഒരു വിർച്വൽ ലോകത്തിരുന്നു നാം തന്നെ നമുക്കിഷ്ടം ഉള്ള  മറ്റൊരു നമ്മെ വാർത്തെടുത്ത് ശരിക്കുള്ള നമ്മെ നാം മറന്നു പോകുന്ന ഇന്നത്തെ കാലം. സോഷ്യൽ മീഡിയായുടെ സ്വാധീനത്തിൽ ജീവിക്കുന്ന നമുക്ക് ഓരോ ദിവസവും പലതരത്തിൽ ഉള്ള പ്രലോഭനങ്ങൾ ഉണ്ടാകാറുണ്ട്.  അതിലൊന്ന് ആണ് ചലഞ്ച് എന്നും പറഞ്ഞു ഓരോരുത്തർ തുടങ്ങി വെക്കുന്ന ഓരോ പരിപാടികൾ. 25 വർഷത്തെ ഫോട്ടോ ചലഞ്ച്, ഉടുപ്പ് ചലഞ്ച്, മൊട്ടയടി ചലഞ്ച് എന്ന് തുടങ്ങി രാവിലെ പല്ലു തേക്കുന്നത് വരെ ചലഞ്ച് ആയി നടക്കുന്ന കാലത്തു ആണ് ഭാര്യയെ എടുത്തു പൊക്കൽ ചലഞ്ച് ഏതോ ഒരുത്തൻ ഇട്ടത്.  മകനോട് ഒരു ഫോട്ടോ എടുക്കെടാ എന്ന് പറഞ്ഞു നേരെ പോയി ഭാര്യയെ എടുത്തു ഒരു പൊക്കൽ. 

കല്യാണം കഴിഞ്ഞു വർഷങ്ങൾ കടന്നുപോയത്മനസ്സിന്റെ ഒരു കോർണറിൽ പോലും ആ സമയത്തു വരാതിരുന്നത് കാലത്തിന്റെ വികൃതി അല്ലെങ്കിൽ പ്രായം തലച്ചോറിലെ കോശങ്ങളോട് ചെയ്ത ചതി. കോശങ്ങളുടെയും പേശികളുടെയും കശേരുക്കളുടെയും ശേഷി കുറഞ്ഞ ഞാൻ പ്രായത്തോടൊപ്പം ബുദ്ധിയും അതിലും കൂടുതൽ ശരീരവും വളർന്ന അവളെ പൊക്കാൻ ആയി ശ്രമിച്ച വകയിൽ വെട്ടിയിട്ട വാഴത്തണ്ടു പോലെ നിലത്തു വീണു. നടു വെട്ടിയത് ആണത്രേ....

ഹൗവെവർ... കഴിഞ്ഞ ദിവസം കണ്ട മറ്റൊരു ചലഞ്ച് എന്നെ ഹഠാതാകര്ഷിച്ചു. എഴുത്തുകാരുടെ വീടിന്റെ ഗെയിറ്റിന്റെ മുൻപിൽ നിന്നുള്ള ഒരു പടം പിടിത്തം. 

വർഷങ്ങൾക്ക് മുൻപ് കൊടകരപുരണാം വായിച്ചു ചിരിച്ചു മണ്ണുകപ്പി ഒരു വലിയ വിശാലമനസ്കൻ ആകാനും, ബെർളിത്തരങ്ങൾ വായിച്ചു അതിരൂക്ഷ ആക്ഷേപഹാസ്യത്തിന്റെ വാക്താവ് ആകാനും നമ്മൾ ഇറങ്ങി പുറപ്പെട്ടു, വാഴക്കാവരയൻ എന്ന തൂലികാ നാമവും ആയി. 

പണ്ടത്തെ ഹരിതാഭയുടെയും പച്ചപ്പിന്റെയും സ്‌കൂളിലെ നൊസ്റ്റാൾജിയയുടെയും ഒക്കെ കാര്യങ്ങൾ വെറുതെ കുത്തിനിറച്ചു നമ്മളും എഴുത്തു തുടങ്ങി. കുഞ്ഞിലേ എന്താവണം എന്ന സ്വപ്നത്തിൽ പോലും,  ക്രിക്കറ്റ് വേണോ അതോ ഫുട്ബാൾ വേണോ എന്ന സെലക്ഷൻ പ്രയാസം ആയിരുന്ന പോലെ  നമ്മൾ കോമഡി, സെന്റി, പ്രണയം, പൈങ്കിളി എന്ന് തുടങ്ങി എല്ലാവരോടും പകയോടെ കുശ്‌വന്ദ സിങ് വരെ ആകാന് നോക്കി.   ഒരേ സമയം ഉത്തരത്തിലും ചോദ്യത്തിലും കക്ഷത്തിലും എല്ലാം  കൈവെക്കാൻ നോക്കി ആക്രാന്തം മൂലം  ഒന്നും ആകാതെ തേരാപാരാ നടക്കുന്നു. എന്നാലും ചെറുതായി എഴുതി വെറുപ്പിക്കൽസ് തുടരുന്നു.

ബെർളി എന്ന വൻവൃക്ഷത്തെ കുറിച്ച് ഒന്നും കേൾക്കാനേ ഇല്ല.  പക്ഷെ ജബൽ അലിയിലും പിന്നീട്  റാസ് അൽ ഖൈമയുടെ അപ്പുറെ ഉള്ള ഫുജൈറയിലും ഒരു രാജകുമാരൻ ആയിരുന്ന വിശാലമനസ്കനെ ഞാൻ കണ്ടു പിടിച്ചു. ഇടയ്ക്കിടെ കാണും, പക്ഷെ ബഹുമാനം കൊണ്ട് ഒരു ഫോട്ടോ പോലും എടുത്തിട്ടില്ല, പക്ഷെ ഈ എഴുത്തുകാരുടെ വീടിന്റെ മുൻപിൽ നിന്നുള്ള ഫോട്ടോ ചലഞ്ച് എനിക്കിഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം ഏതോ ഒരു ചേച്ചി വിശാലമനസ്കന്റെ കൊടകരയിലെ വീട്ടിൽ നിന്ന് ഫോട്ടോ എടുത്തപോലെ ഞാനും ഒരെണ്ണം എടുക്കാൻ തീരുമാനിച്ചു. ഭാര്യയും അമ്മയും പെങ്ങളും  പിള്ളേരും ഒക്കെ ആയി തൃശൂർ വരെ പോകുന്ന നേരം. ചാലക്കുടി കഴിഞ്ഞു, ഭാര്യയോട് ഫേസ്ബുക് നോക്കി വിശാലേട്ടന്റെ പോസ്റ്റ് എടുത്തു വീട് നോക്കാൻ പറഞ്ഞു. 

തൃശ്ശൂരിലേക്ക് പോകുന്ന വഴി  ഫ്ലൈ ഓവർ ഇറങ്ങുമ്പോൾ ഉടനെ ഇടതു വശത്തു ആണത്രേ, വീടിന്റെ ഫോട്ടോ നോക്കി നീല ഗൈയിട്ടും ആണെന്ന് പറഞ്ഞു. പക്ഷെ ഫ്ലൈ ഓവർ ഇറങ്ങി പുറകോട്ടു പതുക്കെ വണ്ടിയുമായി വന്നപ്പോൾ കണ്ട വിശാലമായ നീല ഗേറ്റ് പക്ഷെ വിശാലേട്ടന്റെ അല്ലായിരുന്നു, പക്ഷെ കഥയിൽ പലപ്പോഴും എവിടെയെക്കൊയോ കേട്ടത്‌പോലെ ഓര്മയുള്ള ഗോൾഡൻ ബാർ. എന്റെ കണ്ണുകൾ ഒരു ആവശ് ഖാൻ ആയി പെട്ടെന്ന് തിളങ്ങി എങ്കിലും അമ്മ കൂടെയുള്ളത് കൊണ്ട് ഞാൻ തിരിച്ചിറങ്ങി. പതുക്കെ മുൻപോട്ടു പോയ വഴിയിൽ ഇടതു സൈഡിൽ ഒരു വയസ്സനും വലതു സൈഡിൽ ഒരു സുന്ദരിയായ ചേച്ചിയും.  ക്രിക്കറ്റ് വേണോ ഫുട്ബാൾ വേണോ എന്ന കൺഫ്യുഷൻ അതിൽ ഇല്ലായിരുന്നു. വലതു വശത്തു നിന്ന ചേച്ചിയോട് വളരെ അഭിമാനത്തോടെ ചോദിച്ചു, ഞങ്ങൾ അങ്ങ് പാലായിൽ നിന്നും വരുവാണ്, ഈ കൊടകരപുരാണം എഴുതിയ സജീവ് ഇടത്തേടന്റെ വീട് എവിടെയെയാണ്? 

അല്ലെങ്കിലും സ്വന്തം നാട്ടിൽ ഒരു പ്രവാചകനെയും ആരും ബഹുമാനിച്ചിട്ടില്ല. കൊടകര ഇതാണ്, പറഞ്ഞ കക്ഷിയെ എനിക്കറീല്യ കേട്ടോ എന്ന് തൃശൂർ സ്ലാങ്ങിൽ മൊഴിഞ്ഞിട്ടു സുന്ദരി അവിടുന്ന് പോയി. എന്നാൽ അവളെ ഒന്ന് മനസ്സിലാക്കി കൊടുപ്പിച്ചിട്ടു തന്നെ കാര്യം എന്ന് വിചാരിച്ചു ബെർളിയെ പോലെ രൂക്ഷൻ ആയി ഇറങ്ങിയെങ്കിലും എന്നെ അറിയാവുന്ന ഭാര്യ വിളിച്ചു ഇങ്ങു പോരാൻ പറഞ്ഞു. 

എന്തായാലും ദൗത്യം അവസാനിപ്പിച്ചു ഞങ്ങൾ തൃശൂരിന് പോയി. പക്ഷെ ഞങ്ങൾ പാലാക്കാർ പരാജയപ്പെട്ടു പിന്മാറുന്നവർ അല്ലല്ലോ. മൂന്നാലു മണിക്കൂറിനു ശേഷം പോയ കാര്യം ഒക്കെ കഴിഞ്ഞു തിരിച്ചു വരുന്ന വഴി വീണ്ടും ഫ്ലൈ ഓവറിന്റെ താഴെക്കൂടെ വന്ന് യു ടേൺ അടിച്ചു. വീണ്ടും നീല ഗേറ്റിൽ ഒരു ചാഞ്ചാട്ടം ഉണ്ടായി എങ്കിലും മുൻപോട്ടു പോയി. ഫോട്ടോയിൽ കാണുന്ന വീട് കാണുന്നില്ല. വീണ്ടും ഹൈവേയിൽ കയറുന്നതിനു തൊട്ടു മുൻപ് അവിടെ കണ്ട വീട്ടിൽ ഒരു ചേട്ടൻ നിൽക്കുന്നു. ചേച്ചിമാരെ ഒന്നും കാണാഞ്ഞത് കൊണ്ട്, ചേട്ടനോട് ചോദിച്ചു. 

എടത്തേടൻമാർ അപ്പുറത്തെ സൈഡിൽ ഉണ്ടെന്നു തോന്നുന്നു എന്ന് പറഞ്ഞു ആ ചേട്ടനും പ്രവാചകന്റെ നാട്ടുകാരൻ ആയി, എനിക്ക് വാശി കൂടി. ഈ നാട്ടുകാരെ എന്റെ വിശാലേട്ടന്റെ ലോകം മുഴുവനും ഉള്ള പ്രശസ്തി അറിയിച്ചിട്ടേ കാര്യം ഉളളൂ എന്ന് വിചാരിച്ചു ഞാൻ തന്നെ അമേരിക്ക, ദുബായ് തുടങ്ങി അന്റാർട്ടിക്ക വരെയുള്ള സ്ഥലത്തു നിന്ന് ആണെന്ന് പറഞ്ഞു പ്രശസ്തൻ അന്വേഷണം തുടങ്ങാൻ തീരുമാനിച്ചു. വീണ്ടും യു ടേൺ അടിക്കാൻ വന്നപ്പോൾ ഒരു വണ്ടി പോലീസുകാർ നിൽക്കുന്നു. 

നേരെ വണ്ടി നിർത്തി ചോദിച്ചു, സാറെ ഈ കൊടകരപുരാണം എഴുതിയ വിശാലേട്ടന്റെ വീട് അറിയാമോ? 

വണ്ടികളുടെ ഒച്ചകാരണം കേൾക്കാഞ്ഞിട്ടു ആയിരിക്കും,  എന്താ സാറെ എന്ന് അവർ തിരിച്ചു ചോദിച്ചു. എന്നെ സാറെ എന്ന് പോലീസ് കാർ വിളിച്ച സന്തോഷത്തിൽ ഞാൻ പിന്നെ കൂടുതൽ ചോദിയ്ക്കാൻ പോയില്ല. ഇവിടെ യു ടേൺ എടുക്കാമോ എന്ന് ചോദിച്ചു വീണ്ടും കറങ്ങി ഗോൾഡൻ ബാറിന്റെ മുൻപിൽ വന്നു. 

വണ്ടി വളരെ പതുക്കെ മുമ്പോട്ടു പോകുമ്പോൾ രണ്ടു മൂന്നു അമ്മൂമ്മമാരും ഒരു സ്‌കൂളിൽ പഠിക്കുന്ന കുട്ടിയും അവിടെ നിൽക്കുന്നു. വണ്ടിയിൽ നിന്നും പെങ്ങൾ ആ കുഞ്ഞിനോട് ചോദിച്ചു. 

അവൾ വായനാശീലം ഉള്ളതും നാട്ടിലെ പ്രവാചകരെ ബഹുമാനം ഉള്ളവളും ആയതുകൊണ്ട് കൃത്യം ആയി പറഞ്ഞു തന്നു. നേരെ അവിടെ ചെന്നു. ഫോട്ടോയിൽ കാണുന്ന അതെ വീട് തന്നെ. പക്ഷെ വീടിന്റെ മുമ്പിൽ മൂന്നാലു ചെറുപ്പക്കാർ ഇന്നത്തെ ഫ്രീക്കൻ ലുക്കിൽ ഇരിക്കുന്നു. ഇനി വല്ല കഞ്ചാവോ അല്ലെങ്കിൽ പ്രശ്നക്കാരോ ആണോ ആവൊ. എന്തായാലും ധൈര്യം സംഭരിച്ചു ഗേറ്റിന്റെ മുമ്പിൽചെന്ന് അവരോടു ചോദിച്ചു, ചേട്ടന്മാരെ രണ്ടു ഫോട്ടോ എടുത്തു തരാമോ എന്ന്.

വളരെ സന്തോഷത്തോടെ അവർ ഫോട്ടോ എടുത്തു തന്നു. നിങ്ങൾ അറിയുമോ കൊടകരപുരാണം എഴുതിയ സജീവേട്ടനെ എന്ന് ചോദിച്ചപ്പോൾ  അവർ കൂട്ടത്തിൽ ഉള്ള ഒരുത്തനെ ചൂണ്ടി പറഞ്ഞു, ഇവന്റെ പാപ്പൻ ആണത്രേ. 

എന്തായാലും പുതു തലമുറയിൽ ഉള്ളവർ പറഞ്ഞു തന്നതിൽ നിന്നും മനസ്സിലായി, നാട്ടിലും വിലയുള്ള ഒരു പ്രവാചകൻ തന്നെ ആണ് നമ്മുടെ വിശാലേട്ടൻ.    


Read more...

യാത്ര

>> Thursday, December 2, 2021

 യാത്ര 

എനിക്കും ഭാര്യക്കും ഒത്തിരി ഇഷ്ടമാണ് യാത്രകൾ. അതിപ്പം തൊട്ടടുത്തുള്ള ഏതെങ്കിലും തോട്ടിലെ വെള്ളച്ചാട്ടം ആയാലും ശരി, അതിരപ്പിള്ളി ആയാലും ശരി, അതിനുള്ള ഒരു അവസരവും ഞങ്ങൾ പാഴാക്കാറില്ല. അങ്ങനെ ഈ പ്രാവശ്യം  നാട്ടിൽ ചെല്ലുമ്പോൾ വല്ല ആനക്കുളത്തോ പാഞ്ചാലിമേടോ എവിടെയെങ്കിലും ഒക്കെ പോകുന്ന ഹരിതാഭയും പച്ചപ്പും ഉള്ള  കാര്യങ്ങൾ വിചാരിച്ചു ഇവിടെ  ഇരിക്കുമ്പോൾ ആണ് ഭാര്യയുടെ കോൾ വന്നത്.

"ദേ അറിഞ്ഞോ, ആ വിജയേട്ടൻ മരിച്ചു."

ഞങ്ങൾക്ക് വ്യക്തിപരമായി അത്ര അറിവുള്ള ആളല്ല വിജയേട്ടനും മോഹനേടത്തിയും, പക്ഷെ അവരുടെ യാത്രകൾ എന്നും ഒരു പ്രചോദനം ആയിരുന്നു. അവൾ ആ പറഞ്ഞതിൽ എന്തോ ഒരു പാത്തിരിക്കുന്ന അർഥം ഇല്ലേ എന്ന ശങ്ക എനിക്ക് വന്നു. കാലേട്ടൻ വന്നു വാടാ മോനെ നമുക്ക് പാം,  നീയാ പോത്തിന്റെ പുറകിലോട്ടു കേറിക്കോ എന്ന് പറയുന്നതിന്റെ  മുമ്പ് വേണമെങ്കിൽ എന്തേലും ഒക്കെ നടത്തിക്കോ എന്നായിരിക്കാം അതിന്റെ ദ്വയാർത്ഥം. 

ഞാൻ കൂലംകുഷം ആയ പ്ലാനിങ് നടത്തി. ഡിസംബറിൽ നാഷണൽ ഡേ അവധികൾ ഉണ്ട്. ഒരു പത്തു ദിവസം അങ്ങ് പോകാം. അല്ലെങ്കിൽ തന്നെ ഈ ഉണ്ടാക്കുന്ന കാശൊക്കെ സൂക്ഷിച്ചു വെച്ചാൽ  ചത്ത് കഴിയുമ്പോൾ കാലേട്ടനു കൈക്കൂലി കൊടുക്കാൻ പോലും ഉപകാരപ്പെടില്ല എന്ന് പലരും ഉപദേശിച്ചത് ആണ്. എന്തായാലും ക്രെഡിറ്റ് കാർഡിൽ നിന്നും ലോൺ എടുത്തു ഒരു ട്രിപ്പ് പോകാൻ തീരുമാനിച്ചു.  കല്യാണം കഴിഞ്ഞ ആദ്യ ദിവസങ്ങളിൽ ഞാൻ വലിയ സംഭവം ആണെന്ന് കാണിക്കാൻ വേണ്ടി അവളെ പറഞ്ഞു കൊതിപ്പിച്ച കൊളറാഡോക്ക് ഒരു സർപ്രൈസ്‌ ടൂർ.

ഒരു പത്ത് പതിനഞ്ചു ദിവസം ഇങ്ങോട്ടു പോരെ എന്നും പറഞ്ഞു വളരെ സൂത്രത്തിൽ അവളെ വിളിച്ചു. പിള്ളേരെ ഒക്കെ നാട്ടിൽ അമ്മയെ ഏൽപ്പിച്ചു അവൾ ഇവിടെ പറന്ന് എത്തി. ഇവിടെ വന്നു കാച്ചിയ എണ്ണയും മുല്ലപ്പൂവും ചൂടുന്നത് ചിന്തിക്കാൻ പോലും പറ്റുന്നതിനു മുമ്പ് ഞങ്ങൾ ചിക്കാഗോ വഴി ഞങ്ങൾ ഡെൻവറിൽ എത്തി. അവിടെ റോക്കി മൗണ്ടൈൻസിന്റെ താഴെയുള്ള ഗോൾഡൻ എന്ന താഴ്‌വരയിൽ ഞങ്ങൾ ചെന്നു. 

സ്വർണ നിറത്തിൽ ഉള്ള ഇലകൾ കൊഴിഞ്ഞു കിടക്കുന്ന മനോഹരമായ ആ കൊച്ചു നഗരത്തിന്റെ കൈവഴികളിൽ കൂടി ഞങ്ങൾ കരങ്ങൾ ചേർത്ത് പിടിച്ചു നടന്നു. ഞങ്ങളുടെ പ്രായം പത്തുപതിനഞ്ചു വര്ഷം പുറകിലേക്ക് പോയി. ഇണക്കുരുവികളെ പോലെ ഞങ്ങൾ അവിടെപാറിപ്പറന്നു നടന്നു. കുറെ വര്ഷങ്ങള്ക്കു ശേഷം പിള്ളേരോ അറിയാവുന്ന ആളുകളോ ഇല്ലാത്ത സ്ഥലം ആയതു കൊണ്ട് അവൾ നന്നായി ആസ്വദിച്ചു, എന്റെ തുടയിൽ നുള്ളുകളുടെ പാടുകൾ കൂടി.

സാഹസപ്രിയരാണ് ഞങ്ങൾ രണ്ടും. സമയം ഒന്നും അധികം കളയാതെ ഞങ്ങൾ മഞ്ഞു നിറഞ്ഞു കിടക്കുന്ന റോക്കി മലനിരകളിലേക്കു വെച്ച് പിടിച്ചു. അവിടുത്തെ മഞ്ഞു മലകളിൽ മഞ്ഞുപൊടികൾ വാരിയെടുത്തു ഉണ്ടകളാക്കി ഞങ്ങൾ എറിഞ്ഞു കളിച്ചു, അപ്പം ചുട്ടുകളിച്ചു. പെട്ടെന്ന് ഒരു ചെങ്കുത്തായ മലയുടെ ചെരിവിൽ ചെന്ന് ഞാൻ വിളിച്ചു "വരൂ പ്രിയതമേ..."

ഓടി വന്ന അവൾ എന്നെ കെട്ടിപിടിച്ചു, പക്ഷെ എന്റെ കാല് വഴുതി ഞാൻ താഴേക്ക് പോയി. അവളുടെ കൈ വിടുവിച്ചു പോന്നത് കൊണ്ട് അവൾ സേഫ് ആയി. പാവം  മുകളിൽ നിന്ന് അലറി വിളിക്കുന്നത് ഞാൻ കണ്ടു, മലയുടെ സൈഡിൽ ഉള്ള ഒരു പാറയിൽ എന്റെ തല ഇടിച്ചു പിന്നെ വേദനയും കൂരിരുട്ടും മാത്രം.

പതുക്കെ എന്റെ കണ്ണുകൾ തെളിഞ്ഞു വന്നു. മൊത്തം ഇരുട്ടാണ്, നടുവിന് ഭീകര വേദന, എണീക്കാൻ പറ്റുന്നില്ല. ജനലിൽ നിന്നും ഉള്ള അരണ്ട വെളിച്ചത്തിൽ ഞാൻ പതുക്കെ ആ ഭീകര സത്യം മനസിലാക്കി. ഞാൻ ദുഫായിയിലെ എന്റെ വീട്ടിൽ ഏകനാണ്. കണ്ടത് ഒരു സ്വപനം ആയിരുന്നു. 

പക്ഷെ എനിക്ക് എണീക്കാൻ സാധിക്കുന്നില്ല, നെറ്റിയിൽ എന്തോ ഒഴുകി വരുന്നുണ്ട്. ചോരയാണെന്നു തോന്നുന്നു. അങ്ങനെ ഞാൻ മറ്റൊരു തുണിയുടുക്കാത്ത സത്യം കൂടി മനസിലാക്കി. ഞാൻ കട്ടിലിൽ നിന്നും സ്വപ്നം കണ്ടു താഴെ വീണു, തല പൊട്ടിയിട്ടുണ്ട്, നടുവിന് നല്ല വേദന ഉണ്ട്.  തൂക്കം നോക്കിയിട്ടു മാറ്റിവെക്കാൻ മടികൊണ്ടു  കട്ടിലിന്റെ അടുത്ത തന്നെ  വെച്ചിരുന്ന ത്രാസിൽ തട്ടിയായിരിക്കാം നടുവിന് വേദന. അതൊന്നു നീക്കാൻ പോലും പറ്റുന്നില്ല.

വലത്തേ കയ്യും കാലും അനങ്ങുന്നു പോലും ഇല്ല. കർട്ടന്റെ ഇടയിലൂടെ വരുന്ന നേർത്ത വെളിച്ചം മാത്രം. ഫോൺ കട്ടിലിൽ കിടപ്പുണ്ട്, അതൊന്നു എടുക്കാൻ സാധിക്കുമായിരുന്നു എങ്കിൽ ആരെയെങ്കിലും വിളിക്കാമായിരുന്നു. പക്ഷെ അനങ്ങാൻ ആവുന്നില്ല. 

ഇരുട്ടുമായി കണ്ണുകൾ താതാത്മ്യം പ്രാപിച്ചതുകൊണ്ടു ഇപ്പോൾ കുറച്ചൊക്കെ കാണാം. സമയം  പുലർച്ചെ മൂന്നുമണിയോട് അടുത്തിരിക്കുന്നു. നാടുവിന്റെ വേദന സഹിക്കാൻ വയ്യാതെ ഞാൻ കരയുകയാണ്. തലയിൽ നിന്നും വരുന്ന ചോരയും കണ്ണീരും കൂടി കലർന്ന് മുഖത്തുകൂടി ഒഴുകുന്നു. ഇങ്ങനെ കിടന്നാൽ ചോര വാർന്നു ഞാൻ മരിച്ചേക്കും. 

എന്റെ മക്കളുടെ ഓരോരുത്തരുടെയും മുഖം എന്റെ മനസ്സിൽ തെളിഞ്ഞു വന്നു. ആ കുഞ്ഞുങ്ങൾ  പറക്കമുറ്റുന്ന വരെയെങ്കിലും ഞാൻ ജീവിച്ചേ മതിയാവൂ. ചാച്ചേ എന്ന് വിളിച്ചു ചിരിച്ചുകൊണ്ട് എന്നും മിണ്ടുന്ന കുഞ്ഞേപ്പും തുമ്പിയും എനിക്ക് എന്തോ ഭ്രാന്തമായ ശക്തി തന്നു. അടുത്ത ഫ്ലാറ്റിൽ നിന്നും ആരെങ്കിലും ഒച്ച കേട്ട് വന്നെങ്കിൽ എന്ന് വിചാരിച്ചു  ഞാൻ ഉറക്കെ അലറി വിളിച്ചു. പ്ലീസ് ഹെല്പ് മി  എന്നൊക്കെ പറയണം എന്നുണ്ട്, പക്ഷെ സ്വരം മാത്രമേ വരുന്നുള്ളൂ....

പല പ്രാവശ്യം വിളിച്ചു, ഒരു അനക്കവും ഇല്ല, ആരും വരുന്നില്ല. എന്റെ തൊണ്ടവറ്റി വരണ്ടു. ഇത്തിരി വെള്ളം കിട്ടിയിരുന്നെങ്കിൽ... നിലത്തു വീണ ഉപ്പും ചവർപ്പും കലർന്ന രുചിയുള്ള ചോര നക്കി ഞാൻ തൊണ്ട നനച്ചു.   കട്ടിലിൽ കിടക്കുന്ന ഫോണിൽ ഒരു whatsapp മെസ്സേജ് വന്ന സ്വരം, എന്ത് ചെയ്യാൻ. അതൊന്നു എടുക്കാൻ സാധിച്ചിരുന്നെങ്കിൽ....

രക്തം പോയത് കൊണ്ടാവാം, തല കിറുങ്ങുന്നുണ്ട്. ഇനി അധിക സമയം പിടിച്ചു നിൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. എല്ലാവരെയും പിരിഞ്ഞു പോയെ പറ്റൂ എന്ന് തോന്നുന്നു. ഞാൻ പ്രതീക്ഷ കൈവിട്ടു, ഈ ഫ്ലാറ്റിൽ ആരും അറിയാതെ കിടന്നു മരിച്ചു പോകാൻ ആയിരിക്കും എന്റെ വിധി.

മനസ് പക്ഷെ  സഞ്ചരിച്ചു കൊണ്ടെയിരുന്നു. മരിച്ചു കിടക്കുന്ന എന്റെ മുമ്പിൽ കരഞ്ഞുകൊണ്ടു നിൽക്കുന്ന അമ്മയും സഹോദരങ്ങളും. അവരുടെ മടിയിൽ തളർന്നിരിക്കുന്ന എന്റെ കുഞ്ഞുങ്ങൾ. അകത്തെവിടെയോ ബോധം കേട്ട് കിടക്കുന്ന എന്റെ ഭാര്യ. ഇല്ല...അവരെ വിട്ടു എനിക്ക് പോകാനാവില്ല. എന്റെ ഫോൺ ഒന്ന് കിട്ടിയിരുന്നെങ്കിൽ മാത്രം മതിയായിരുന്നു?  കൂട്ടുകാർ, ബന്ധുക്കൾ... എല്ലാം ഇവിടെ ഉണ്ടായിട്ടും ഒന്നും ചെയ്യാനാവാതെ ഞാൻ പോകണമല്ലോ ദൈവമേ. നിരീശ്വരവാദി ആയ ഞാൻ ദൈവത്തെ ഒന്നൂടെ വിളിച്ചു, പ്ലീസ്, എനിക്ക് ഇത്തിരി കൂടി ജീവിക്കണം. ഒരു വഴി തുറക്കൂ....

പണ്ട് കൊറോണ വന്നപ്പോൾ ബെഡ്‌റൂമിൽ വെച്ചിരുന്ന ക്യാമറ ഇപ്പോളും ഉണ്ട്. ഇടക്കൊക്കെ ഭാര്യ അതിൽ നോക്കാറും ഉണ്ട്. അവളൊന്നു നോക്കിയിരുന്നെങ്കിൽ എന്ന് പ്രതീക്ഷിച്ചു അതിലേക്കു നോക്കി ഞാൻ കിടന്നു. എന്റെ കണ്ണുകൾ പതുക്കെ അടഞ്ഞു തുടങ്ങി, മടക്കയാത്ര ആരംഭിക്കാറായി എന്ന് തോന്നുന്നു.  ഭാര്യ ആ ക്യാമറ ഒന്ന് നോക്കും എന്ന ഒരു മങ്ങിയ പ്രതീക്ഷ മാത്രം വെച്ചുകൊണ്ട്, എല്ലാം കൈവിട്ട് ഞാൻ എന്റെ കണ്ണുകൾ പതിയെ അടച്ചു.

അങ്ങനെ പോകാൻ പറ്റാത്തതുകൊണ്ട്, എന്നെ സ്നേഹിക്കുന്നവരുടെ ഇഷ്ടം അത്ര വലുതായതുകൊണ്ടും അവൾ എന്നെ ക്യാമറയിലൂടെ നോക്കി കാണണം. ഫോൺ ഓഫ് ചെയ്യാത്ത, അടിച്ചു കോൺ തെറ്റി കിടക്കാത്ത ഏതെങ്കിലും കൂട്ടുകാർ എന്നെ ആശുപത്രിയിൽ എത്തിച്ചു ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരുമായിരിക്കും....  



Read more...

നല്ലനടപ്പ്

>> Saturday, September 4, 2021


നാട്ടിൽ വന്നിട്ട് രണ്ടു മാസം ആകുന്നു, തേരാപാരാ നടക്കുന്നതല്ലാതെ മുൻപോട്ടു എന്ത് ചെയ്യും എന്ന് ഒരു പിടുത്തവും ഇല്ലാതെ വെർതെ ഊഞ്ഞാലാടി നടക്കുന്ന കാലം. നല്ല മഴ,  കുഞ്ഞു തണുപ്പ്, സാദിഷ്ട ഭക്ഷണം, പോരാത്തതിന് പാലാ രൂപത കാരണം പ്രലോഭനവും പ്രചോദനവും. എന്റെ നിമ്നോന്നതങ്ങൾ തുടുത്തു,അഞ്ചാറു കിലോ തൂക്കം കൂടി. ടെൻഷനും ഷുഗറും ഒക്കെ ഉള്ളവർക്ക് ഫ്രീ ആയി വണ്ണം കുറയും എന്ന് കേട്ടിരുന്നു, ഒരു അങ്ങനെ ഒരു കൈ നോക്കണോ ആവോ.  

പണ്ടൊക്കെ എന്ത് നല്ല ശരീരം ആയിരുന്നു. ഒരു അമ്പതു കിലോ തൂക്കം, മെലിഞ്ഞ അത്‌ലറ്റിക് ടൈപ് ശരീരം. എല്ലോടു  ഉറച്ച മസിൽ. ചോര തിളയ്ക്കുന്ന ഞരമ്പുകൾ എഴുന്നു നിൽക്കുന്ന കൈ കാലുകൾ. ആരും കൊതിക്കുന്ന സൗന്ദര്യം, വിയർപ്പിന് പോലും സുഗന്ധം ഉണ്ടായിരുന്ന കാലം 

ശുഷ്കിച്ച മോന്ത ഇപ്പോൾ വീർപ്പിച്ചിട്ടു കാറ്റൂരി വിട്ട ആപ്പിൾ ബലൂൺ പോലെ ആയി. ഡോബർമാന്റെ പോലെ അകത്തോട്ടിരുന്ന വയർ ഇപ്പോൾ ബുൾ ഡോഗിന്റെ മോന്ത പോലെ പുറത്തോട്ട് ചാടി ചുക്കിച്ചുളിഞ്ഞു കിടക്കുന്നു. കറുത്ത ലാബ്രഡോറിന്റെ പോലത്തെ മുടിയും രോമകൂപങ്ങളും ഇപ്പോൾ ചക്കപ്പഴത്തിലെ ചകിണി കണക്കെ ആയി. ഇനി മോന്തായം വളയുന്ന പോലെ നടുവും കൂടിയേ വളയാൻ ഉള്ളൂ.

പതിവുപോലെ പാലായിൽ പോയി നവദ്വാര രസങ്ങളും, ആമാശയ കിഡ്‌നി കശേരുക്കളുടെ പ്രകടനം, ചോര നീരാക്കിയതിന്റെ പ്രതിഫലനം  ഒക്കെ നോക്കാനായി  ഒരു മൊത്തം ടെസ്റ്റിംഗ് നടത്തി. പതിവ് പോലെ തന്നെ കൊഴുപ്പ് (ക അല്ല) തന്നെ ഇത്തിരി പ്രശ്നക്കാരൻ . അപ്പോൾ തന്നെ തീരുമാനിച്ചു, ജീവിതക്രമത്തിൽ മാറ്റങ്ങൾ വരുത്തിയെ പറ്റൂ. 

അവസാനം തീരുമാനിച്ചുറപ്പിച്ചു, കാര്യം ഭൂലോകബോറാണ് നടപ്പ്. എങ്കിലും ഹരിതാഭയും പച്ചപ്പും ശുദ്ധവായുവും ആസ്വദിച്ചു ഇത്തിരിനടക്കുക... കുറച്ചു തൂക്കം കുറക്കുക.

എനിക്കില്ലാത്ത ചിട്ടയും നല്ല കാര്യങ്ങളും മക്കൾക്ക് ഉണ്ടാകട്ടെ എന്ന് ആഗ്രഹിച്ചതിൽ ഒരു തെറ്റ് പറയാൻ പറ്റില്ലല്ലോ. അങ്ങനെ രാവിലെ തന്നെ പിള്ളേരെയും വിളിച്ചു നടപ്പ് ആരംഭിച്ചു. പോകുന്ന  വഴി ഏതൊരു ശരാശരി അപ്പനെയും പോലെ  ഉപദേശങ്ങളുടെ ഭാണ്ഡക്കെട്ട് തുറന്ന് മുഷിഞ്ഞ കുറെ പഴയ ഉപദേശങ്ങളും പുട്ടിനു പീര പോലെ ആധുനികതയും കുത്തിനിറച്ചു ആവശ്യത്തിന് വിളമ്പി നടന്നു.     

ഞാൻ നിർത്താതെ എന്റെ അറിവ് വിസ്തരിച്ചു അവർക്ക് കൊടുത്തുകൊണ്ടേ ഇരുന്നു. ആനിക്കാവിളയുടെ ഷെൽഫ് ലൈഫ്, റബ്ബറിന്റെ കടും വെട്ട്, തെങ്ങിന് തടം  എടുക്കുന്നത് തുടങ്ങിയ വലിയ കൃഷി കാര്യങ്ങൾ മുതൽ  ചേമ്പിലയിൽ വെള്ളം തെറിക്കുന്നത്,  തൊട്ടാവാടി തൊടുമ്പോൾ വാടുന്നത് മുതലായ ലൈറ്റ് കാര്യങ്ങൾ വരെ  നമ്മുടെ വിഷയങ്ങൾ ആയി വന്നു.

 എന്തായാലും മൂന്നാലു ദിവസം ആയപ്പൊളേക്കും ഒരുത്തൻ ഒഴിച്ച് എല്ലാവരും നടത്തം നിർത്തി കാർട്ടൂണും ടീവി യും ആയി വീട്ടിൽ തന്നെ ഒതുങ്ങി. അതിതീവ്രം ആയ സ്നേഹം ഭക്ഷണത്തിനോട് ഉള്ളത് കൊണ്ടാവാം രണ്ടാമൻ കോക്കുവിന്  ഇത്തിരി തടി കൂടുതൽ ആണ്. ഇനി ഇത്തിരി അപ്പന്റെ കൂടെ നടന്നാൽ തിന്നുന്നതിനു കണക്കു പറയില്ലല്ലോ എന്നുകൂടി വിചാരിച്ചു ആവാം അവൻ കൂടെ പോരുന്നു. എന്തായാലും വണ്ണം കുറക്കാനുള്ള അവന്റെ ആത്മാർത്ഥതയിൽ എനിക്ക് അഭിമാനം തോന്നി. 

പല വഴികളിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നെങ്കിലും എനിക്ക് പ്രിയം ആയതു നല്ല കയറ്റവും ഇറക്കവും ഉള്ള ഒരു വഴി ആയിരുന്നു. അതിനൊരു കാരണം ഉണ്ട്. പണ്ട് കുറെ കാലം എന്റെ മനസ്സിൽ പ്രണയത്തിന്റെ ചെങ്കിരണങ്ങൾ ചൊരിഞ്ഞിരുന്ന ഒരു പെൺകൊച്ചിന്റെ വീടിന്റെ മുൻപിൽ കൂടിയാണ് നടത്തം എന്നുള്ളതാണ്. 

വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ വെറുതെ അവനോടു ചോദിക്കും, ഏതു റൂട്ട് വേണം എന്ന്, അവൻ എന്ത് പറഞ്ഞാലും പതുക്കെ ഞാൻ നമ്മുടെ റൂട്ട് തന്നെ തിരഞ്ഞെടുക്കും. കയറ്റം ഉള്ള വഴി നടക്കുമ്പോൾ ശ്വാസകോശത്തിന്റെ സ്പോഞ്ചു പോലെയുള്ള ഭാഗം കൂടുതൽ വികസിച്ചു അതിന്റെ ഇടയ്ക്കു കയറി ഇരിക്കുന്ന കരടും പൊടിയും ഇറങ്ങി പോകും, കയറുമ്പോളും ഇറങ്ങുമ്പോളും ഉള്ള മുട്ടിന്റെ പ്രത്യേക ഏക്ഷൻ ഒക്കെ മുട്ടുചിരട്ടക്കുള്ളിലെ ദ്രവങ്ങളെ നന്നായി ഉത്തേജിപ്പിക്കും എന്നൊക്കെ ഓരോ ദിവസവും ഓരോന്ന്  പറഞ്ഞു അവസാനം അവൻ രാവിലെ ഒന്നും പറയാതെ ആ വഴി തന്നെതിരിഞ്ഞു നടക്കാൻ  തുടങ്ങി. 

കല്യാണവും കഴിഞ്ഞു കുറെ പിള്ളേരും ആയി കെട്ടിയോന്റെ വീട്ടിലോ അല്ലെങ്കിൽ ലോകത്തിന്റെ ഏതെങ്കിലും കോണിൽ ജീവിക്കുന്ന ഒരു കിളവി പെണ്ണിന്റെ പഴയ വീടിന്റെ മുൻപിൽ കൂടി എന്തിനാണ് നടക്കുന്നത് എന്ന് എന്നോട് തന്നെ ചോദിച്ചാൽ എനിക്ക് ഒരു ഉത്തരവും കഴുക്കോലും ഇല്ല. എന്നാലും എന്തെങ്കിലും ഒരു കുഞ്ഞു സുഖം കാണുമായിരിക്കും....അല്ല ഉണ്ട്. 

പക്ഷെ ഉദ്ദേശിച്ചത് പോലെ സുഗമം അല്ലായിരുന്നു ആ യാത്രകൾ. ആദ്യത്തെ പ്രശ്‌നം ആ വഴി സൈഡിൽ തന്നെയുള്ള ഒരു വീട്ടിൽ ഉള്ള ഒരു പട്ടി ആയിരുന്നു. ആദ്യത്തെ ദിവസം ഞങ്ങൾ എല്ലാവരും കൂടി പോയപ്പോൾ അപ്രതീക്ഷിതം ആയി അവൻ ചാടി ഗെയ്റ്റിന്റെ അടുത്ത് വന്നു കുരച്ചു, അടുത്ത ദിവസം തന്നെ മക്കളിൽ രണ്ടു പേര് പിൻവലിഞ്ഞു. എന്റെയല്ലേ മക്കൾ. 

എന്തായാലും പട്ടിയുടെ അടുത്ത് കൂടി പോകുമ്പോൾ എങ്ങനെ വേണം എന്നുള്ളതിന് ഞാൻ കൂടെ വരാൻ തീരുമാനിച്ച കോക്കുവിന് ട്രെയിനിങ് കൊടുത്തു. കോച്ചിങ്ങിനു ഞാൻ ബെസ്റ്റാ...

1  ഉള്ളിൽ നല്ല ധൈര്യം വേണം..

2  ഉറച്ച കാൽ വെപ്പുകളോടെ വേണം നടക്കാൻ 

3  കുരച്ചു കൊണ്ട് വരുമ്പോൾ പട്ടിയുടെ കണ്ണിൽ നോക്കണം

4. പുറകിൽ നിന്ന് കുര കേട്ടാൽ ഓടരുത്, പേടിക്കാതെ നടക്കണം 

അവൻ എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി..എന്നിട്ടു ചോദിച്ചു- ചാച്ചേ .. നമുക്ക് കട്ടപ്പയെ (വീട്ടിലെ നാടൻ പട്ടി)  ആദ്യം ഒന്നഴിച്ചു വിട്ടാലോ?

അവനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല, പട്ടിക്കൂടിന്റെ അടുത്തുകൂടി പോകുമ്പോൾ ചുമ്മാ ഒരു കുശലം ആയി പോലും  "എന്നാ ഒണ്ട് കട്ടപ്പോ" എന്ന് ചോദിക്കാത്ത ഞാൻ എന്ത് പറയാൻ...

എന്തായാലും ഞാനും കോക്കുവും കൂടി നടപ്പു തുടർന്നു. എല്ലാ ദിവസവും പഴയ ഡ്രീം ഗേളിന്റെ വീടിന്റെ അവിടെ ചെല്ലുമ്പോൾ ആരും കാണാതെ ഒന്ന് പാളി നോക്കും, ഇനി കാർന്നോന്മാരെ കാണാൻ എങ്ങാനും അവൾ വന്നിട്ടുണ്ടാകുമോ, വെർതെ ഒന്ന് കാണാൻ പറ്റുമോ എന്നൊക്കെ ഉള്ള ഒരു കൗതുകത്തോടെ.. 

അവിടം കഴിഞ്ഞാൽ പിന്നെ ഉയർന്ന നെഞ്ചു താഴും, സ്പീഡ് കുറയും, മുഖത്തെ പ്രസന്നത മായും,  മൊത്തത്തിൽ ഉത്സാഹം കുറയും. എങ്കിലും രാവിലെ എണീക്കാനും നടക്കാൻ തുടങ്ങാനും അതൊരു പ്രചോദനം ആയിരുന്നു എന്ന് ഞാൻ നന്ദിയോടെ/ കൃതജ്ഞതയോടെ സ്മരിക്കുന്നു.

ഏതായാലും ആ നടപ്പിലൂടെ ഞാനും കോക്കുവും നല്ല സൃഹുത്തുക്കൾ ആയി, എന്റെ കത്തികൾ, ഊരിപ്പിടിച്ച വാളുകൾ, കൊളറാഡോയിലെ മഞ്ഞുമലകളിൽ തപസിരുന്നത്, കരാട്ടെ, കുങ്‌ഫു തുടങ്ങിയ വീരഗാഥകൾ ഒക്കെ അവൻ കേൾക്കും. മടുത്തു കഴിയുമ്പോൾ അവൻ ഒന്ന് രണ്ടു ടെക്കി ചോദ്യങ്ങൾ, എത്തിക്കൽ ഹാക്കിങ് ഇപ്പോൾ തന്നെതുടങ്ങിയാലോ, ക്രിപ്റ്റോ കറൻസി മൈനിങ് നടത്തിയാലോ എന്നൊക്കെ ചോദിച്ചു നമ്മളെ ലേശം സൈലന്റ് ആക്കും.

പിള്ളേർക്കൊക്കെ വിവരം വെച്ച് തുടങ്ങി. ഇനി അവരുടെ മുൻപിൽ ഹീറോയിൽ നിന്ന് സീറോ ആകാതിരിക്കാൻ എന്തെങ്കിലും വെറൈറ്റി സംഗതികളിൽ കയറി പിടിക്കണം.  എന്തെങ്കിലും പറഞ്ഞു എന്റെർറ്റൈൻ ചെയ്തില്ലെങ്കിൽ അവൻ നടപ്പു നിർത്തിയാൽ പിന്നെ ഒറ്റക്ക് നടക്കാൻ നമ്മുടെ ധൈര്യം ലോകപ്രശസ്തം ആണല്ലോ.

നാട്ടറിവുകളുടെ ഒരു എൻസൈക്ലോ പീഡിയ ആണ് എന്ന് വരുത്താൻ ഞാൻ ശ്രമം ആരംഭിച്ചു.  വളരെ നല്ലതു ആണെന്ന് പറഞ്ഞു മാട്ടേൽ നിന്നും ഒരു കണ്ണിതുള്ളി എടുത്തു അവന്റെ കണ്ണിൽ വെച്ച് കൊടുത്തു. ഇതൊക്കെ വെച്ചാൽ കണ്ണു പോകുമോ ചാച്ചേ എന്നവൻ സംശയത്തോടെ ചോദിച്ചു. ഹേയ്, ഒരു കുഴപ്പവുമില്ല, പഴയ ആൾക്കാർ ഒക്കെ ഇടയ്ക്കു വെച്ചോണ്ടിരുന്നത് ആണ്. നല്ല കുളിർമ കിട്ടും, പിന്നെ ഔഷധ ഗുണവും ഉണ്ട് എന്ന്ഞാൻ അടിച്ചു വിട്ടു. എന്തൊക്കെയാണ് അതിന്റെ ഗുണങ്ങൾ എന്ന് അവൻ തിരിച്ചു ചോദിച്ചു. ബബബ കൂടുതൽ വെക്കാതെ കുറെ ഗുണങ്ങൾ ഉണ്ട്, പിന്നെ പറയാം എന്ന് പറഞ്ഞു തത്കാലം അതിൽ നിന്നും ഊരി. അവന്റെ ചിരി ഒരു ഊശിയ ചിരി ആണോ ചില സമയങ്ങളിൽ എന്ന് സംശയം തോന്നാതിരുന്നില്ല. വീട്ടിൽ വന്നിട്ട് ഗൂഗിൾ അമ്മായിയോട് ചോദിക്കണം എന്താണ് ഗുണം എന്ന്. 

സംശയം ചോദിച്ചു വളരണം എന്ന് പറഞ്ഞു അവന്മാരെ പ്രോത്സാഹിപ്പിച്ചതിന്റെ ദൂഷ്യം ഇപ്പോളാണ് അറിയുന്നത്.  ചേമ്പിലയിൽ വെള്ളം പിടിക്കാത്തതിന്റെ ശാസ്ത്രം, കണ്ണിതുള്ളിയുടെ ഗുണഗണങ്ങൾ,  പെരിങ്ങലംഇല തേച്ചു കുളിച്ചാൽ ഉള്ള ഗുണം, കൂനംപാലയുടെ പാൽ ഒഴിച്ചാൽ മുള്ളു തനിയെ പൊങ്ങി വരുന്നതിന്റെ കാരണം, കമ്മ്യുണിസ്റ് പച്ച (എവിടുന്നു വന്ന സാധനം ആണോ അത്) മുറിവിൽ തേക്കുന്നതിന്റെ ഗുണം ഇങ്ങനെയൊക്കെ ഉള്ള നാടൻ അറിവുകൾ പകർന്നു കൊടുക്കുന്നത് തത്കാലം പെൻഡിങ്  വെച്ചു. ഇനി ഗൂഗിൾ തപ്പി അതൊക്കെ നന്നായി  മാനസിലാക്കിയിട്ട് വേണം ഡയലോഗ് അടിക്കാൻ, ഇല്ലെങ്കിൽ അവന്മാർ ചോദ്യം ചോദിച്ചു കുഴക്കും. മാത്രവുമല്ല കിട്ടുന്ന വിവരങ്ങളിൽ സത്യവും നുണയും ഏതാണെന്ന് അറിയാനും പറ്റില്ല, തള്ളുകളുടെ ലോകം ആണല്ലോ ഇപ്പോൾ ഇന്റർനെറ്റ്.

ഒരാഴ്ച കൂടി ഇങ്ങനെ നടന്നാൽ അവൻ എന്റെ അറിവിന്റെ അളവ് മനസിലാക്കി എന്നെ വെറും കൂതറ ആക്കും എന്ന് മനസിലായ ഞാൻ കളം മാറ്റി പിടിച്ചു. മഴക്കാലം ആയതിനാൽ വഴി സൈഡിലെ വെള്ളച്ചാലുകളിൽ കിടക്കുന്ന കാച്ചോൻ, നെറ്റിയെ പൊന്നൻ, വാഴക്കാവരയൻ തുടങ്ങിയ മീനുകളുടെ സ്വഭാവ വിശേഷങ്ങൾ, വെള്ളത്തിൽ ചാടി പടക്കം പൊട്ടിക്കുന്ന സൗണ്ട് ഉണ്ടാക്കാനുള്ള ട്രെയിനിങ്, ചേമ്പിന്റെ തണ്ടു എടുത്തു സൗണ്ട് ഉണ്ടാക്കൽ മുതലായ കലാ പരിപാടികളിലേക്ക് നമ്മൾ കടന്നു. ഇടവഴിയിലെ വെള്ളം റോഡ് ക്രോസ്സ് ചെയ്തു അപ്പുറത്തെ സൈഡിൽ പോകുന്ന സ്ഥലത്തു ആണ് കൂടുതൽ വെള്ളത്തിലെ ട്രെയിനിങ്. 

എന്നാൽ അവിടെയാണ് ചാച്ചേ ഞങ്ങൾ ഇന്നാള് സൈക്കിളിൽ വന്നപ്പോൾ പാപ്പി (മറ്റൊരു മകൻ) രണ്ടു പാമ്പിനെ ഒന്നിച്ചു  കണ്ടത് എന്ന് അവൻ പറഞ്ഞപ്പോൾ മുതൽ എന്റെ സകല ഗ്യാസും പോയി. പണ്ടാരം അടങ്ങാൻ ഒരു തരത്തിലും മനുഷ്യരെ ജീവിക്കാൻ സമ്മതിക്കില്ല എന്നായല്ലോ ഈ ജന്തുക്കളും ഉരഗങ്ങളും. 

ഭക്ഷണം കഴിക്കുമ്പോൾ മിണ്ടരുത്, തിന്നിട്ടു കുളിക്കുന്നവനെ കണ്ടാൽ കുളിക്കണം, പാലുകുടിച്ചിട്ട് നാരങ്ങാവെള്ളം കുടിക്കരുത് തുടങ്ങിയ ശീലുകളുടെ കൂടെ പറഞ്ഞു പഠിപ്പിച്ച കാര്യം ആയിരുന്നു റോഡിന്റെ വലതു വശം ചേർന്ന് നടക്കുക എന്നുള്ളത്. നടപ്പു തുടങ്ങിയ ഉടനെ തന്നെ വെറുതെ ഒരു ഓളത്തിനു പറഞ്ഞു വലതു വശത്തൂടെ മാത്രമേ നടക്കാൻ പാടുള്ളൂ, അതാണ് റോഡ് നിയമം. തിരുവായ്ക്ക് എതിർവാ ഇല്ലെങ്കിലും മൂന്നാലു ദിവസത്തെ നടപ്പു കഴിഞ്ഞപ്പോൾ മകന് ധൈര്യം ആയി. എന്തിനാണ് റോഡിന്റെ വലതു വശം ചേർന്ന് നടക്കുന്നത് എന്ന് അവൻ ചോദിച്ചു. അതിന്റെ കാര്യകാരണ സഹിതം ഞാൻ വിവരിച്ചു കൊടുത്തു. 

പക്ഷെ ഒരു ചെറിയ പ്രശ്‍നം ഉണ്ടായി, റോഡിന്റെ വലതു വശത്തു ആണ് പാപ്പി പാമ്പിനെ കണ്ട സ്ഥലം. പാമ്പിന്റെ കഥ കേട്ട അടുത്ത ദിവസം, അവിടെ എത്തുമ്പോൾ എങ്ങനെ ഇടത്ത് മാറി ഒഴിഞ്ഞു മാറും എന്ന് കൂലംകുശമായി ചിന്തിച്ച എനിക്ക് ഉദ്ദിഷ്ടകാര്യത്തിന്നു ഉപകാരസ്മരണ പോലെ യൂദാശ്ലീഹാ ഒരു ഐഡിയ തന്നു. അവിട എത്തിയപ്പോൾ തന്നെ മുന്നിൽ നിന്നും ഒരു വണ്ടി വന്നു. ഞാൻ കോക്കുവിനെ വിളിച്ചു ഇടതു സൈഡിൽ നിർത്തി. വണ്ടി നമ്മളെ ചേർന്ന് പോയി, സ്വാഭാവികം. അപ്പോൾ ഞാൻ  പറഞ്ഞു കൊടുത്തു, മോനെ ഇപ്പോൾ മനസിലായോ ഇടതു നിന്നാൽ പുറകിൽ നിന്ന് വരുന്ന വണ്ടി ഇടതു സൈഡിൽ കൂടി വരുമ്പോൾ നമ്മളെ ഇടിക്കാൻ സാധ്യത ഉണ്ട് എന്നുള്ള കാര്യം? അവനു വലിയ കാര്യമായി ഒന്നും പിടികിട്ടിയില്ല, പക്ഷെ എന്റെ പോളിസി വിജയിച്ചു... If you  cant  convince, then confuse them . 

അപ്പോൾ അവൻ ചോദിച്ചു, മുന്നിൽ നിന്ന് വരുമ്പോളോ? ഇന്നത്തെ വലതുവശം ഒഴിവായ ആശ്വാസത്തിൽ ഞാൻ പറഞ്ഞ അത് നാളെ കാണിച്ചു തരാം എന്ന്.

പിറ്റേ ദിവസം, ഭാഗ്യത്തിന് വണ്ടി മുന്നിൽ നിന്നും വന്നു. അപ്പോൾ വലതു വശത്തു കൂടി നടന്നാൽ നമുക്കും വണ്ടി കാണാം, അതുകൊണ്ടു നമുക്ക് വഴി ചേർന്ന് നടക്കാം എന്നുള്ളതാണ് റോഡിന്റെ വലതു വശം ചേർന്ന് നടക്കണം എന്ന നിയമം ഉണ്ടക്കിയത് എന്ന് പറഞ്ഞു കൊടുത്തു. അവൻ ഒന്ന് നെടുവീർപ്പെട്ടു ചോദിച്ചു, അത് വലതു വശത്തു നിന്ന് പറഞ്ഞു തരുകയാണെങ്കിൽ കൂടുതൽ നന്നായി മനസിലാകുമായിരുന്നല്ലോ ചാച്ചേ...ഞാൻ പ്ലിങ്ങി...

പക്ഷെ ഞാൻ പ്ളേറ്റ് മാറ്റി, നിനക്ക് ടീച്ചിങിൽ നല്ല ഭാവി ഉണ്ട്. തിങ്ക് എബൌട്ട് ഇറ്റ് വെൻ യൂ പ്ലാൻ എബൌട്ട് യുവർ കരീർ. എന്തായാലും മൂന്നാമത്തെ ദിവസം ഒന്നും പറയാതെ ഫോണിൽ കുത്തി ഇടതു വശത്തു കൂടി നടന്നിട്ടും അവൻ ഒന്നും പറഞ്ഞില്ല. അങ്ങനെ പാമ്പു വിഷയം ഒതുക്കത്തിൽ കൈകാര്യം ചെയ്തു.

ഇനി പട്ടി വിഷയം, ഒന്നാം ദിനം ഗേറ്റിൽ വന്നു കുരച്ച പട്ടി, പിറ്റേ ദിവസവും കുരച്ചെങ്കിലും തീവ്രത കുറവായിരുന്നു. എന്തായാലും ഗെയ്റ്റിന് അകത്തു കിടക്കുന്നു, പോരാത്തതിന് തുടലും ഉണ്ട്. എന്ത് പേടിക്കാൻ...നാലഞ്ചു ദിവസം ആയപ്പൊളേക്കും അവന്റെ കുര തീരെ ഇല്ലെന്നായി എന്ന് മാത്രമല്ല ആത്മവിശ്വാസത്തോടെ ഞാൻ അവനെ നോക്കാനും തുടങ്ങി. ഞാൻ മകനെ നോക്കി അഹങ്കാരത്തോടെ പറഞ്ഞു, കണ്ടോ, പട്ടികളെ നമ്മൾ എങ്ങനെ കീഴടക്കുന്നു എന്ന്?  ബാംഗ്ലൂരിൽ നിന്നും പണ്ട് അച്ചായൻ പഠിപ്പിച്ചു തന്ന കൈ മണപ്പിച്ചു പട്ടിയെ മെരുക്കുന്ന പണി ഒന്നുകൂടി ശ്രമിച്ചാലോ എന്നാലോചിച്ചു എങ്കിലും, പണ്ട് കട്ടപ്പയുടെഅടുത്ത് അതൊരു തോൽവി ആയതുകൊണ്ട് വേണ്ടാ എന്ന് വെച്ചു. 

അങ്ങനെ ഏഴാമത്തെ ദിവസം, പാമ്പിന്റെ സ്പോട്ടിൽ റോഡ് സൈഡിലെ കപ്പ കൃഷി നോക്കാനെന്ന വ്യാജേന ഇടതു വശം ചേർന്ന് നടന്നു. മെസ്സി psg യിൽ ചേരുമോ, ചേർന്നാൽ പത്താം നമ്പർ കിട്ടുമോ എന്നൊക്കെയുള്ള സംസാരത്തിൽ അവൻ അത് ശ്രദ്ധിച്ചില്ല.അങ്ങനെ ആ ഏരിയ സസ്കസ് ആയി കടന്നു. പട്ടിയുടെ സ്ഥലം, പതിവില്ലാതെ അവനും സ്നേഹത്തോടെ വാലാട്ടി, എന്റെ മനസ്സിൽ നല്ല ശകുനങ്ങളുടെ പൂത്തിരി കത്തി. മൂന്ന്, ഏഴ്, പതിമൂന്ന് തുടങ്ങിയ എന്റെ ഭാഗ്യ നമ്പറിൽ ഒന്നാണ് ഏഴ്. പോരാത്തതിന് ഞായറാഴ്ചയും. അവൾ അവളുടെ വീട്ടിൽ ഒന്ന് വരാനുള്ള സാധ്യത ഉണ്ട്. 

എന്റെ ശ്വാസോഛ്വാസം ഉയർന്നു, എന്തിനെന്നറിയാതെ ഹൃദയം പടപടാ മിടിച്ചുകൊണ്ടിരുന്നു, മനസ്സിൽ ഒരു കുളിർമ ഉണ്ടെങ്കിലും എന്തോ ഒരു അങ്കലാപ്പ്. അവസാനം അവളുടെ വീട് അടുത്തു, അല്ല അതിന്റെ മുൻപിൽ എത്തിക്കഴിഞ്ഞു. എന്നെ അമ്പരിപ്പിച്ചുകൊണ്ടു ആ വീടിന്റെ പൂമുഖത്തു ഒരു സ്ത്രീ നിൽക്കുന്നു, ആരാന്നു അത്രയ്ക്ക് അങ്ങ് പിടികിട്ടിയില്ല.  പ്രായത്തെക്കുറിച്ചും കണ്ണിന്റെ ശേഷിയെ കുറിച്ചും നല്ല ഗ്രാഹ്യം ഉള്ളതുകൊണ്ടാണ് പോക്കറ്റിൽ കണ്ണാടി വെച്ച് നടക്കുന്നത്. പക്ഷെ ഫുൾ ടൈം കണ്ണിൽ വെച്ചാൽ വല്ല പാമ്പിനെയോ ചേമ്പിനെയോ കാണും, അല്ലെങ്കിൽ പട്ടിയുടെ കണ്ണിലെ ശൗര്യവും വായിലെ പല്ലും കാണും, ആവശ്യമില്ലാതെ പേടിക്കും. അതുകൊണ്ടു ആവശ്യസമയത് മാത്രം വെക്കാനായി മടക്കി പോക്കറ്റിൽ സൂക്ഷിരിക്കുന്ന കണ്ണാടി എടുത്തു വെച്ചു സൂക്ഷിച്ചു നോക്കി.

അതേ..അതവൾ തന്നെ. ലേശം വണ്ണം വെച്ച്... അന്നത്തെ മെലിഞ്ഞ പ്രകൃതം ഒക്കെ മാറിയിരിക്കുന്നു. ഇപ്പോളത്തെ ഒരു വിദ്യാബാലൻ ടച്ച്. അവളുടെ സൗന്ദര്യത്തിനു ഒരു കോട്ടവും വന്നിട്ടില്ല. ഒരു കൊച്ചു കാറ്റ് പടിഞ്ഞാറുനിന്നും വീശി, മുറ്റത്തെ തൈ തെങ്ങിന്റെ ഓലകൾ കാറ്റിൽ ഇളകുന്നതിൻറെ ഇടയ്ക്ക് അവളുടെ മുഖം ബോംബെ സിനിമയിലെ മനീഷ കൊയ്‌രാളയുടെ പോലെ ഞാൻ കണ്ടു. ഉയിരേ എന്ന ഗാനം പശ്ചാത്തലത്തിൽ മനസ്സിൽ മുഴങ്ങിക്കൊണ്ടിരുന്നു. കാര്യം എന്നെ കണ്ടാൽ ലീല സിനിമയിലെ ജഗദീഷിനെ പോലെയാണ് ഇരിക്കുന്നത് എങ്കിലും, ഞാൻ എന്നെത്തന്നെ അരവിന്ദ് സാമിയെ പോലെ ആണെന്ന് അങ്ങ് സങ്കൽപ്പിച്ചു. 

പെട്ടെന്ന് ഒരു മുരൾച്ച കേട്ടു ഞാൻ തിരിഞ്ഞു നോക്കി, റോട്ട് വീലർ ഇനത്തിൽ പെട്ട ഒരു ഭീകരൻ നായ കോക്കുവിനെ നോക്കി മുരളുന്നു. ഞാൻ പഠിപ്പിച്ച ബാലപാഠങ്ങൾ മനസ്സിൽ ധ്യാനിച്ച് അവന് പട്ടിയുടെ കണ്ണുകളിലേക്ക് നോക്കി. അവൻറെ തീക്ഷ്ണമായ നോട്ടം താങ്ങാനാവാതെ പട്ടി എൻറെ നേരെ നോക്കി. എൻറെ ഉള്ളിലേ ധൈര്യശാലിയും അഭ്യാസിയും സടകുടഞ്ഞു എണീറ്റു. ഒന്നും നോക്കിയില്ല, ഇടത്തൊഴിഞ്ഞു വലത്തോഴിഞ്ഞു ഒരൊറ്റ ചാട്ടം, പിടിത്തം കിട്ടിയത് പേരകൊമ്പിൽ. വലിഞ്ഞു കയറി ഞാൻ രണ്ടു കവല മുകളിലേക്ക്. പട്ടി വിട്ടില്ല, താഴെ നിന്ന് എന്നെ നോക്കി കുരയോട് കുര. മാറിപ്പോടാ പട്ടി, എന്റെ അപ്പനെ നോക്കിയാണോ പട്ടീ നീ കുരക്കുന്നെഎന്നൊക്കെ  ചോദിച്ചു കോക്കൂ പട്ടിയെ ധൈര്യപൂർവം ഓടിക്കാൻ നോക്കുന്നുണ്ട്. അവന്റെ ധൈര്യത്തിലും വീര്യത്തിലും എനിക്ക് അഭിമാനം തോന്നി, അറിയാതെ മരത്തിൽ കയറി പോയതിൽ ലജ്ജയും. പക്ഷെ  ഒരു നല്ല കോച്ച് ഒരിക്കലും നല്ല കളിക്കാരൻ ആകണം എന്നില്ലല്ലോ അല്ലെ?

അവസാനം അവൾ ഓടി വന്നു. അവൾ ഓടി വരുന്നത് പേരക്കൊമ്പിൽ ഇരുന്നു കണ്ടു ഞാൻ അനുഭൂതിയോടെ ഇരുന്നു.  പട്ടിയുടെ കുര പോലും തബലയുടെ പശ്ചാത്തല സംഗീതം ആയി അനുഭവപ്പെട്ടു. സ്ലോ മോഷൻ റിയൽ ലൈഫിൽ ഉണ്ടായിരുന്നെങ്കിൽ എന്ന്ആത്മാർത്ഥമായി ആഗ്രഹിച്ചു. അവളുടെ കൂടെ ഒരു ആൺകുട്ടിയും പെൺകുട്ടിയും ഉണ്ടായിരുന്നു. ആൺകുട്ടി പട്ടിയെ പിടിച്ചു വലിച്ചു കൊണ്ട് പോയി. പോകുന്ന വഴിക്കും അവൻ എന്നെ തിരിഞ്ഞു നോക്കി കുരച്ചുകൊണ്ടേ ഇരുന്നു, ഒരു മുജ്ജന്മ ശത്രുവിനെ കണ്ടപോലെ. ആ സമയം, പെൺകുട്ടി കോക്കുവിനോട് ആരാധനയോടെ സംസാരിക്കുന്നു. അവരുടെ കണ്ണിൽ ഒരു തിളക്കം ഞാൻ കണ്ടു. എനിക്ക് സാധിക്കാതെ പോയത് എന്റെ മകന് നടക്കുമോ എന്ന പ്രതീക്ഷ എന്നെ ഹർഷപുളകിതൻ ആക്കി . ഞാൻ വീണ്ടും എന്റെ പഴയ പ്രേമഭാജനത്തെ നോക്കി. 

താഴോട്ട് ഇറങ്ങുന്നില്ലേ ചേട്ടാ എന്ന അവളുടെ ചോദ്യം ആണ് എന്നെ സ്വപ്നലോകത്തു നിന്നും  റിയാലിറ്റിയിലേക്ക് കൊണ്ട് വന്നത്. പേടിക്കേണ്ട ചേട്ടാ, പട്ടിയെ മോൻ കൊണ്ടുപോയി പിൻഭാഗത്ത് കെട്ടിയിട്ടു, ധൈര്യമായി ഇറങ്ങിപ്പോരേ...

പിന്നെ ഒന്നും നോക്കി ഇല്ല, എന്നിലെ ഹീറോ ഉണർന്നു. ഒന്നരയാൾ പൊക്കത്തിൽ നിന്നും ഒറ്റ ചാട്ടം. താഴെ വന്നു സുരക്ഷിതം ആയി ലാൻഡ് ചെയ്ത ഞാൻ എന്താ എന്റെ ഒരു ചാട്ടം എന്ന ഭാവത്തിൽ നിന്നു. പെട്ടെന്ന് അവൾ നാണത്തോടെ ചിരിച്ചുകൊണ്ട് തിരിഞ്ഞുനിന്നു. കല്യാണവും കഴിഞ്ഞു രണ്ടുമൂന്നു പിള്ളേരും ആയ അവളുടെ ഒരു നാണം,  എനിക്കാണെങ്കിൽ ഏതാണ്ട് പോലെ ആയി. പോ പെണ്ണെ എന്ന് പറഞ്ഞു ഒരു കുഞ്ഞു അടി കൊടുക്കാൻ എനിക്ക് തോന്നി.

അവളുടെ മകൾ ആണെങ്കിൽ കോക്കുവിനെ ആരാധനയോടെ നോക്കുന്നു. എന്റെ മനസ്സിൽ ഒരു ലഡു പൊട്ടാൻ തയാറായി നിന്നു. പക്ഷെ ഉടനെ തന്നെ കോക്കു ഓടി വന്നു എന്നെ വട്ടം കെട്ടിപിടിച്ചു. എന്തെടാ മോനെ എന്ന് സ്നേഹത്തോടും വാത്സല്യത്തോടും കൂടെ തലയിൽ തലോടി  ഞാൻ  ചോദിച്ചു. അവൻ ഉടൻ  പേരക്കൊമ്പ് എന്നെ ചൂണ്ടി കാണിച്ചു തന്നു. 

എന്റെ ലുങ്കി പേരകൊമ്പിൽ തൂങ്ങി കിടന്നു ആടുന്നു. പെട്ടെന്ന് ആണ് ഞാൻ ആ നഗ്ന സത്യം മനസിലാക്കിയത്, ഒരു പാലാക്കാരൻ (സീനിയേഴ്സ് ഫിലിം) ആയിട്ടാണ് ഞാൻ നിൽക്കുന്നതത്രെ...

എന്റെ പോന്നോ..... 








 



Read more...

പൈക പെരുന്നാൾ

>> Thursday, February 25, 2021

അങ്ങനെ വീണ്ടും ഒരു പൈക പെരുന്നാൾ കഴിഞ്ഞു, ഡിസംബറിന്റെ തണുപ്പും, മഞ്ഞും, പെരുന്നാളും, നക്ഷത്രങ്ങളും  ആഘോഷങ്ങളും എല്ലാം കൂടി ഒരു വല്ലാത്ത വശ്യത ആണ് ഡിസംബറിന്. നാട്ടിൽ നിന്നും മാറിനിൽക്കുന്ന എന്റെ ഓർമ്മകൾ പതിവുപോലെ പഴയ കാലത്തേക്ക് പോയി.

പ്രീഡിഗ്രി പഠിക്കുന്ന കാലം. കൗമാരത്തിന്റെയും യൗവനത്തിന്റെയും അതിർ വരമ്പിൽ, കനത്ത തീവ്രതയോടെ പെൺകുട്ടികളോട് പ്രണയം തോന്നുക എന്നുള്ളത് വളരെ സ്വാഭാവികം. അങ്ങനെ പൈകയുടെ പ്രാന്തപ്രദേശത്തുള്ള അതിസുന്ദരിയായ ഒരു പെൺകുട്ടിയോട് എനിക്ക് വല്ലാത്ത പ്രേമം തോന്നി.

ചോരത്തിളപ്പിന്റെ കാലമല്ലേ, ഇത്തിരി ആരോഗ്യവും സൂക്കേടും ഒരു വഴിക്ക് തീർന്നു പൊക്കോട്ടെ എന്നു കരുതിയാവണം വീട്ടുകാർ കരാട്ടേക്ക് ചേർത്തു. അപ്പോൾ ദേണ്ടേ നമ്മുടെ കുഞ്ഞൂഞ്ഞ് ഉസ്... എന്ന് ഒക്കെ വലിയ വായിൽ വെച്ച് അവിടെ നിൽക്കുന്നു, കൂടാതെ പരിചയക്കാർ വേറെയും. സന്തോഷമായി, അറിയാവുന്ന ആൾക്കാർ ഒക്കെ ഉണ്ടല്ലോ സാറന്മാർ ആയിട്ട്. 

കണ്ട ഉടനെ കുഞ്ഞൂഞ്ഞു എന്നെ ചേർത്ത് പിടിച്ചു പറഞ്ഞു, നന്നായെടാ വാഴക്കാവരയാ...നിന്നെ ഞാൻ ഒരു ബ്രൂസ് ലി ആക്കും. 

ബ്രൂസ് ലീയും, ബാബു ആന്റണിയും മുതൽ പൈകക്കാരൻ മോൻസി വരെ എന്റെ മനസ്സിൽ കൂടി കടന്നു പോയി. അങ്ങനെ കുഞ്ഞൂഞ്ഞിന്റെ നേതൃത്വത്തിൽ ഞങ്ങൾ പുഷ്അപ് തുടങ്ങി സമ്മർ സോൾട്ട് വരെ പറന്നടിക്കുന്ന കാലം. കുമിത്തെ, കാട്ടാ എന്ന് തുടങ്ങി എന്ത് പ്രശ്നം ഉണ്ടെങ്കിലും എന്തിനും ഏതിനും പരിഹാരവും സഹായവും ആയി കുഞ്ഞൂഞ്ഞ് ഓടിയെത്തും.

കാര്യം നമ്മുടെ കുറെ ആരോഗ്യം ഒക്കെ കരാട്ടെ കാണിച്ചു പോകുന്നുണ്ടെങ്കിലും,  പ്രേമിക്കുന്ന പെണ്ണിനെ ഒന്നു നേരെ നോക്കാനുള്ള ധൈര്യം ഒരു തരി പോലും അന്നും ഇന്നത്തെ പോലെ ഇല്ല. അങ്ങനെ വിഷണ്ണനായി വിമൂകനായി നിരാശനായി നടക്കുന്ന എന്നെ സഹായിക്കാനായി കുഞ്ഞൂഞ്ഞ് തീരുമാനിച്ചു.

എന്താ മോനെ നിൻറെ പ്രശ്നം, നിനക്ക് ഈയിടയായി ഒരു വൈക്ലബ്യം കാണുന്നല്ലോ?

അന്ന് നല്ല കോരിച്ചൊരിയുന്ന മഴയായിരുന്നു, തൂവാനത്തുമ്പികളിലെ പോലെ.  ഹൃദയത്തിന് നാല് അറക്കുള്ളിലും ഒളിപ്പിച്ചു വച്ചിരുന്ന അവളോടുള്ള പ്രണയം ഞാൻ കുഞ്ഞൂഞ്ഞിനോട് ഏറ്റു പറഞ്ഞു. പ്രണയ വിവശനായി ഞാൻ വിറക്കുന്നുണ്ടായിരുന്നു, പരവശനായിരുന്നു എങ്കിലും എന്റെ ഉള്ളം കൈ വിയർത്തിരുന്നു. എൻറെ കരങ്ങൾ ചേർത്ത് പിടിച്ച് കുഞ്ഞൂഞ്ഞ് പറഞ്ഞു, ഞാൻ നിന്നെ സഹായിച്ചിരിക്കും ...ഇത് സത്യം ...

പിന്നെ കുഞ്ഞൂഞ്ഞിന്റെ തേരോട്ടം ആയിരുന്നു. അടുത്ത ഇടവകയിലെ പള്ളിയിൽ, വികാരി അച്ഛൻറെ ഏറ്റവുമടുത്ത ആളാണെന്നും പറഞ്ഞു, അവളുടെ ജനന തീയതി വരെ മാമ്മോദീസ സർട്ടിഫിക്കറ്റ് നോക്കി  കുഞ്ഞൂഞ്ഞു എനിക്ക്സംഘടിപ്പിച്ചു തന്നു. പക്ഷേ നേരെ നോക്കാൻ പോലും ധൈര്യം ഇല്ലാതിരുന്ന ഞാൻ അതുകൊണ്ട് ഒക്കെ എന്തു പുഴുങ്ങി തിന്നാൻ

പക്ഷെ കുഞ്ഞൂഞ്ഞു വിട്ടില്ല, എന്നെ പ്രേമിപ്പിച്ചേ അവൻ അടങ്ങൂ... ഇതൊന്നും എടുത്തു ചാടി ചെയ്യേണ്ട കാര്യങ്ങൾ അല്ല, സമചിത്തതയോടെ ചെയ്യണം, നീ കാത്തിരിക്കൂ...എല്ലാം അവൻ ചെയ്തോളാൻ എന്ന് എന്നെ ആശ്വസിപ്പിച്ചു. അവളെ എങ്ങാനും നേരെ നോക്കിയാൽ ഞാൻ വെറും വായിനോക്കിയാണെന്നു വിചാരിച്ചു എന്നെന്നേക്കുമായി അവൾ എന്നെ വെറുത്താലോ എന്ന് വിചാരിച്ചു ഞാനവളെ നോക്കാറുപോലുമില്ല. പിന്നെ എങ്ങനെ എന്റെ പ്രണയം അവളറിയും?  അവസാനം കുഞ്ഞൂഞ്ഞ് എനിക്കുവേണ്ടി ആ കർത്തവ്യം ഏറ്റെടുക്കാമെന്ന് വാഗ്ദാനം ചെയ്തു. 

അങ്ങനെ ഡിസംബറിന്റെ കുളിരിൽ, രാവിലെ തന്നെ തണുത്ത വെള്ളത്തിൽ കുളിച്ചിട്ട് ആ നേർത്ത മഞ്ഞിലൂടെ ഞാൻ പൈക പള്ളിയിൽ പോകും. തണുത്ത വെള്ളത്തുള്ളികൾ റബറിന്റെ ഇലകളിൽ തട്ടി ചിതറി നമ്മുടെ ദേഹത്ത് വീഴുമ്പോൾ ഉള്ള കുഞ്ഞു കുളിരിൽ ഞാൻ അവളുമായുള്ള ചെറുചൂടുള്ള ഓർമകളെ / സങ്കല്പങ്ങളെ തഴുകി പള്ളിയിലേക്ക് നടക്കും. ഓരോ വീടുകളിലും തെളിഞ്ഞു നിൽക്കുന്ന നക്ഷത്രങ്ങൾ മഞ്ഞിന്റെ ഇടയിലൂടെ മിന്നി മിന്നി കത്തും. എന്തൊരു ഫീൽ ആയിരുന്നു അത്.

പള്ളിയിൽ ചെന്നാൽ മാതാവിനോട് മുട്ടിപ്പായി പ്രാർത്ഥിക്കും. അവളെ എനിക്ക് ഒത്തിരി ഇഷ്ടമാണ്, അവളെ എനിക്ക് തന്നെ തരണം, ഞാൻ പൊന്നു പോലെ നോക്കിക്കൊള്ളാം എന്നൊക്കെ പ്രാർത്ഥിക്കുന്ന കൂട്ടത്തിൽ  സഹായിക്കാനായി പോകുന്ന കുഞ്ഞൂഞ്ഞ് അവളെ അടിച്ചു മാറ്റരുതേ എന്നും കൂടി പ്രാർത്ഥിച്ചിരുന്നു.

എന്നെപറ്റി ഇടക്കൊക്കെ അവളോട് പറയാറുണ്ട് എന്ന് കുഞ്ഞൂഞ്ഞു പറഞ്ഞു. "എനിക്ക് ഒരു കൂട്ടുകാരൻ ഉണ്ട്, ആ ചേട്ടൻ ആള് സൂപ്പറാണ്, സുന്ദരൻ, സുമുഖൻ, സുശീലൻ. പോരാത്തതിനു ഭയങ്കര ബുദ്ധിയും." ഇങ്ങനെയൊക്കെയാണ് എന്നെപ്പറ്റി അവളോട് പറഞ്ഞിരിക്കുന്നത് എന്നാണ് കുഞ്ഞൂഞ്ഞ് പറഞ്ഞത്. ഞാൻ ആണെങ്കിൽ അങ്ങു വല്ലാണ്ടായി പോയി. പിന്നെ ഞാൻ നടക്കുമ്പോൾ ഒക്കെ ഇത്തിരി സ്ലോ മോഷൻ ആയി എന്നാണു തോന്നുന്നത്. 

കരാട്ടെയിൽ  ഒരു 10 പുഷ് up കഴിഞ്ഞ് ഒടിഞ്ഞുതൂങ്ങിയ ഇരുന്ന ഞാൻ പുഷ്പം പോലെ 25 എണ്ണം ഒക്കെ ചുമ്മാ പയറു പോലെ ചെയ്യാൻ തുടങ്ങി. ആവേശത്തിൽ ബ്ലോക്ക് പഠിപ്പിച്ചുകൊണ്ടിരുന്ന കുഞ്ഞൂഞ്ഞിനിട്ട് വരെ  ഇടികൊടുത്തു. ബാബു ആന്റണിയുടെ സിനിമകൾ കണ്ടു, മുടി നീട്ടി വളർത്താൻ തുടങ്ങി. വീട്ടിൽ മുറ്റത്ത് ബാൾസവും മുസാണ്ടയും ജമന്തിയും കട്ട റോസും പിന്നെ നക്ഷത്രമുല്ലയും വരെ പൂത്തു.

ആ സമയത്തു വൈകിട്ട് പാലായിൽ ഞാൻ കോളേജിലെ അവസാനത്തെ പീരീഡ് കട്ട് ചെയ്തു അവൾ കയറുന്ന ബസ്സിന്റെ മുമ്പിലും സൈഡിലും കൂടെ വെറുതെ സ്ലോമോഷനിൽ ഉലാത്തും. ഞാൻ പക്ഷെ ബസിലേക്ക് നോക്കത്തില്ല. എന്നെ ബുദ്ധിമുട്ടില്ലാതെ, നാണമില്ലാതെ അവൾ കണ്ടോട്ടെ എന്ന ചിന്തയായിരുന്നു മനസ്സിൽ. 

അങ്ങനെ ഡിസംബറിലെ രണ്ടാം ആഴ്ചയിൽ ഒരു സുദിനം, ഞാൻ ക്‌ളാസ് ഒക്കെ കഴിഞ്ഞു വീട്ടിൽ വന്നപ്പോൾ പെങ്ങൾ ഒരു കത്തെടുത്തു തന്നു, ഇന്നാടാ ഒരു എഴുത്തുണ്ട്, വല്ല പ്രേമലേഖനവും ആയിരിക്കും. ചുമ്മാ കൊതിപ്പിക്കാതെ എന്ന് പറഞ്ഞു ഞാൻ കത്ത് വാങ്ങി ഇനി എങ്ങാനും ബിരിയാണി കിട്ടിയാലോ എന്ന് വിചാരിച്ചു മുറ്റത്തെ പേരയുടെ മണ്ടേൽ കയറി പൊട്ടിച്ചു. 

എന്നെ വിറക്കാൻ തുടങ്ങി, എന്റെ കരങ്ങൾ വിയർത്തു, അതവളുടെ കത്തായിരുന്നു. കുറച്ചു വരികൾ മാത്രം, മനോഹരമായ കൈയക്ഷരത്തിൽ ഒരു കവിത പോലെ അവൾ കുത്തികുറിച്ചിരിക്കുന്നു. അവൾ എന്നെ കണ്ടിട്ടുണ്ട്, എനിക്ക് അവളെ ഇഷ്ടമാണെന്നു ഒരാൾ അവളോട് പറഞ്ഞിട്ടുണ്ട്. നമുക്ക് ഉണ്ണീശോയോടു പ്രാർത്ഥിച്ചു തീരുമാനം എടുക്കാം. എന്നൊക്കെ...

ആ പേരക്കൊമ്പിൽ ചാരിയിരുന്നു ഞാൻ എത്ര പേരയില തിന്നു എന്ന് എനിക്ക് പോലും ഓർമയില്ല. ആ കത്തെടുത്തു ഞാൻ ലോഗരിതം ടേബിളിന്റെ അകത്തു വെച്ചു. പിറ്റേന്ന് കരാട്ടെ ക്‌ളാസ് തുടങ്ങാൻ വേണ്ടി കാത്തിരുന്നു. അവസാനം കുഞ്ഞൂഞ്ഞു വന്നു. ഓടി ചെന്ന് അവനെ കെട്ടിപിടിച്ചു കാര്യം പറഞ്ഞു. എടാ ഭയങ്കരാ... നീ പണി പറ്റിച്ചല്ലോ... എന്തായാലും നല്ല കാര്യം, ഇത്ര വേഗം വീഴും എന്ന് വിചാരിച്ചില്ല എന്നൊക്കെ പറഞ്ഞു. വളരെ സംയമനത്തോടെ കൈകാര്യം ചെയ്യണം, അവിവേകവും ആക്രാന്തവും ഒന്നും കാണിക്കരുത് എന്നൊക്കെ ഉപദേശിച്ചു. 

പിന്നീടുള്ള ദിവസങ്ങൾ സുന്ദരങ്ങൾ ആയിരുന്നു. മനസ് നിറഞ്ഞു തുളുമ്പി ഇരുന്നു. രാവിലെ എണീറ്റ് പള്ളിയിൽ പോകും, നേർത്ത മഞ്ഞിലൂടെ വീടുകളിലെ ചുവന്ന നക്ഷത്രങ്ങൾ നോക്കി എന്റെ പ്രണയിനി കൂടെയുണ്ടെന്ന് മനസ്സിൽ സങ്കല്പിച്ചു പ്രണയ ഗാനങ്ങളും മൂളി പള്ളിയിൽ ചെല്ലും. ഉണ്ണീശോയോടും റെക്കമെൻഡേഷൻ ആയി മാതാവിനോടും മുട്ടിപ്പായി പ്രാർത്ഥിക്കും. വീട്ടിൽ വന്നു പ്രത്യേകം നാട്ടു വളർത്തിയ നക്ഷത്ര മുല്ലക്ക് വെള്ളം ഒഴിക്കും, അമ്മയെ അടുക്കളയിൽ സഹായിക്കും. അങ്ങനെ ആകെ മൊത്തം ഒരു നല്ല മോൻ.

അങ്ങനെ പൈക പെരുന്നാൾ എത്തി.  ഞാനും പെങ്ങന്മാരും ഒക്കെ പ്രദിക്ഷണത്തിന്റെ കൂടെ നടക്കുന്നു. ഞാൻ ആണെങ്കിൽ ഒരു മുത്തുകുടയുംപിടിച്ചിട്ടുണ്ട്. അപ്പോളാണ് വഴി സൈഡിൽ മുൻപിലായി അവൾ നിൽക്കുന്നത് കണ്ടത്. എല്ലാം മാതാവിന്റെ അനുഗ്രഹം എന്ന് വിചാരിച്ചു അവളെ ചിരിച്ചു കാണിച്ചു, അവൾ തിരിച്ചും. എന്റെ മനസ് സന്തോഷത്താൽ തുള്ളിച്ചാടി. അവളുടെ അടുത്ത് എത്തുന്ന വരെയുള്ള സമയം എനിക്ക് യുഗങ്ങൾ ആയി തോന്നി. അവളുടെ അടുത്ത് വന്നപ്പോൾ ഞാൻ പതുക്കെ അവളുടെ നേരെ ചെന്ന് പറഞ്ഞു, കത്ത് കിട്ടി കേട്ടോ, ഒത്തിരി ഇഷ്ടായി...

ഏതു കത്ത്? ഞാൻ നിന്ന നിൽപ്പിൽ ഉരുകി. കൂടെ നിന്ന പെങ്ങൾ അവളോട്  നിനക്കിവനെ  അറിയാമോ എന്ന് ചോദിച്ചു. എനിക്കറിയില്ല, കണ്ടിട്ട് പോലുമില്ല ഇവനെ എന്ന് അവൾ പെങ്ങളോട് പറഞ്ഞു. പെങ്ങൾ എന്നെ രൂക്ഷമായി നോക്കി, ഞാൻ ഒന്നും മിണ്ടിയില്ല. പെങ്ങളുടെയും ഒന്നും നോട്ടം ഏറ്റു വാങ്ങാൻ ആവാതെ ഞാൻ മുത്തുകുടയും മടക്കിവെച്ചു ഒരു വേണു നാഗവള്ളിയായി ഇരുട്ടത്ത് വീട്ടിൽ പോയിരുന്നു ഒത്തിരി കരഞ്ഞു. ജീവിതം അവസാനിപ്പിച്ചാലോ എന്ന് തോന്നി. 

പെങ്ങളും അവളും കൂട്ടുകാരികൾ ആയിരുന്നു, എന്റെ സൈഡിൽ നിന്ന പെങ്ങളെ ആണ് അവൾ ചിരിച്ചു കാണിച്ചത്.  പിറ്റേ ദിവസം കുഞ്ഞൂഞ്ഞു കരാട്ടേക്ക് എത്തുന്നത് ഞാൻ കാത്തിരുന്നു. പെരുന്നാളൊക്കെ അടിപൊളിയായിരുന്നോ ചെറുക്കാ  എന്നൊക്കെ ചോദിച്ചു ആള് കയറി വന്നു. ഞാൻ നേരെ ചെന്ന് കുത്തിന് പിടിച്ചു ചോദിച്ചു, ആരെടാ കുഞ്ഞൂഞ്ഞേ ആ കത്ത് എഴുതിയത്? 

മറുപടി ഒരു വെടല ചിരി മാത്രം ആയിരുന്നു......അങ്ങനെ ജീവിതത്തിൽ ആദ്യമായി ഞാൻ ഒരു ബ്രൂസ് ലീ ആയി മാറി....



 

Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP