ഞാനൊരു പാവം പാലാക്കാരന്‍

കഷണ്ടിയും അസൂയയും - മരുന്നായോ ആവോ

>> Saturday, July 18, 2026

കഷണ്ടിയും അസൂയയും  - മരുന്നായോ ആവോ 

കാലചക്രം ഇങ്ങനെ മുന്നോട്ടുരുളുന്നു, പണ്ടൊക്കെ ഉന്തുവണ്ടിയിലും കാളവണ്ടിയിലും ഒക്കെ ഇഴഞ്ഞു പോയിരുന്ന കാലം ഇന്നിപ്പോൾ പിടിവിട്ട പാച്ചിലാണ്. കാര്യം വല്ല ഫെരാരിയിലും ലംബോർഗിനിയിലും കേറി കാലത്തിന്റെ കൂടെ വെടിക്കെട്ടുപോലെ പോകണം എന്നായിരുന്നു ആഗ്രഹം എങ്കിലും ഇതിപ്പോൾ ഒരു മാതിരി കാറ്റൂരിയ ബലൂൺ പോലെ അല്ലെങ്കിൽ നൂലുപൊട്ടിയ പട്ടം പോലെ ഒരുമാതിരി മണാകുണാ പോക്കാണ്.

അങ്ങനെ മുഖത്ത് ചുളിവുകൾ വന്നു, മുടിയിഴകൾ നരച്ചു, മുട്ടിനും നടുവിനും ചെറുവേദനകൾ തുടങ്ങി. ചുളിവുകൾ താടി വളർത്തിയും മുട്ടിന്റെയും നടുവിന്റെയും പ്രശ്‍നം ഉള്ളിലൊതുക്കിയ കുഞ്ഞു സീൽക്കാരങ്ങളിലും ഒതുക്കി. പക്ഷെ അമ്മൂമ്മക്ക്‌ കുണുക്കൊരു ഇണക്കമെന്ന് പറയുന്നപോലെ നര ഞാനൊരു അലങ്കാരമായി കൊണ്ട് നടന്നു. മാനസികവളർച്ചക്കൊപ്പം തന്നെ ശാരീരിക വളർച്ചയും മെല്ലെയായിരുന്നത് കൊണ്ടു അമ്പതുകഴിഞ്ഞിട്ടും മനസ്സിൽ മുപ്പതേ ആയിട്ടുള്ളൂ. അപ്പോൾ നര ഒരു അനുഗ്രഹമാണ്, തിരിച്ചറിവും . മേമ്പൊടിയായി ഇപ്പോൾ വല്ലയിടത്തും ഒക്കെ ചെല്ലുമ്പോൾ ഒരു കൊച്ചു ബഹുമാനവും.

എന്റെ സൗന്ദര്യത്തിലും ലുക്കിലും അതീവ ശ്രദ്ധാലുവാണ് എന്റെ ഭാര്യ. ഒരിക്കൽ അവൾ പറഞ്ഞതനുസരിച്ചു മുടിക്ക് കറുത്ത കളറടിച്ചു, എനിക്ക് നാണമായിരുന്നു എങ്കിലും. ആരാധകർ, പ്രത്യേകിച്ച് സ്ത്രീകൾ അത് മോശം മോശം മോശം എന്ന് പറഞ്ഞതോടെ പിന്നീടതിന് മുതിർന്നതേ ഇല്ല.

അങ്ങനെയിരുന്നപ്പോൾ ആണ് സ്ലോട്ടർ കഴിഞ്ഞു തടിവെട്ടാൻ തുടങ്ങിയ റബർ തോട്ടം പോലെ എന്റെ തലയിൽ അവിടെയും ഇവിടെയും കഷണ്ടി വന്നത്. എന്റെ ഭാര്യ അസ്വസ്ഥയായി. ഞാനിവിടെ ദുബായിൽ ഒറ്റയ്ക്ക് നിൽക്കുമ്പോൾ എന്റെ സൗന്ദര്യത്തിൽ ശ്രദ്ധയില്ലാതെ നടന്നാൽ പറ്റില്ല എന്ന് പറഞ്ഞു അവൾ അതിനുള്ള പോംവഴികൾ തേടിത്തുടങ്ങി. കൊട്ടത്തേങ്ങ പോലത്തെ പേട്ട് തലയുള്ള ഞാൻ മുടിയും താടിയും കൂടി പോയാൽ വെറും ഓഞ്ഞ ലൂക്കാണെന്നു അറിയാവുന്നതുകൊണ്ട് ഞാനും എതിരു നിന്നില്ല.

അങ്ങനെ പാറേപ്പള്ളിയിൽ ധ്യാനകേന്ദ്രത്തിന്റെ അടുത്തുള്ള ഒരു പ്രശസ്തനായ ഡോക്ടറിന്റെ അടുത്തുനിന്നും മരുന്ന് വാങ്ങി ഒരു സുഹൃത്തുവഴി അവൾ ഇവിടെയെത്തിച്ചു. രാവിലെയും വൈകിട്ടും തലയിൽ തേപ്പിക്കാൻ അവൾ മറക്കാതെ ഓർമ്മിപ്പിച്ചു.

ഒന്ന് രണ്ടുമാസങ്ങൾ കഴിഞ്ഞു. എനിക്ക് മൊത്തത്തിൽ ഒരു ഊർജക്കുറവ്. തൊലിപ്പുറത്തു തേക്കുന്ന മരുന്നുകൊണ്ട് ഊർജം കുറയാൻ സാധ്യതയില്ല എന്ന് എന്റെ സയന്റിഫിക് ടെമ്പർ പറഞ്ഞു എങ്കിലും ചാറ്റ് gpt യെക്കാളും മുന്തിയ സാധനം എന്ന് മകൻ പറഞ്ഞ ക്ലോഡ്ഇൽ ചോദിച്ചു.

അപ്പോൾ പുള്ളി പറയുകയാണ്, ഇത് ഉപയോഗിച്ചാൽ ചിലകാര്യങ്ങളിൽ ഉഷാർ കുറയും എന്ന്. ഒറ്റയ്ക്ക് താമസിക്കുന്ന എന്റെ ആരോഗ്യത്തിലും സൗന്ദര്യത്തിലും ഉള്ള എന്റെ ഭാര്യയുടെ പ്രത്യേക  ശുഷ്‌കാന്തി തിരിച്ചറിഞ്ഞ ഞാൻ സത്യത്തിൽ ഒരു നാഗവല്ലിയെ തിരിച്ചറിയുകയായിരുന്നു..






Read more...

കൂടുമാറ്റം

>> Monday, July 6, 2026

അങ്ങനെ രണ്ടാമത്തെ പുത്രനെയും കൊത്തിപ്പിരിച്ചു ബാംഗ്ളൂരിന് വിട്ടു. 95 ഇൽ ബാംഗ്ലൂരിലെ   സുവർണ്ണകാലത്ത് അവിടെ കഴിഞ്ഞതിന്റെ നോസ്റ്റു ആയിരിക്കാം, കുഞ്ഞിക്കൂനനിലെ വിമൽകുമാറിനെ പോലെ ഇപ്പോളും ബാംഗ്ലൂർ എന്ന് വിളിക്കാനാണിഷ്ടം.

എല്ലാ മാതാപിതാക്കൾക്കും മക്കളെ പഠിപ്പിക്കുന്ന കാര്യത്തിൽ, അവരുടെ ഭാവിയുടെ കാര്യത്തിൽ വലിയ ഉത്കണ്ഠയും ശ്രദ്ധയും ഒക്കെയുണ്ടാകും. പിള്ളേരെ ബാംഗ്ലൂർ വിട്ടാൽ പിഴച്ചുപോകുമോ, കള്ളും കഞ്ചാവും കാമവുമായി കറങ്ങി നടക്കുമോ, എന്നിങ്ങനെ നൂറായിരം ചിന്തകൾ. നമ്മുടെ പിള്ളേരെ നമുക്ക് പോലും വിശ്വസിക്കാൻ കൊള്ളില്ലെങ്കിൽ പിന്നെ എന്തുപറയാൻ എന്നാണ് ആ കാര്യത്തിൽ എന്റെ ടേക്.  

മൂത്തമകന്റെ അഡ്മിഷനോ, യാത്രയാക്കാനോ, കോളേജ് കാണാനോ ഒന്നും ഞാൻ പോയതേ ഇല്ല. രണ്ടാമന്റെ ടെസ്റ്റ് സമയം ആയപ്പോൾ കൂടെ പോയി, അന്നേരം നാട്ടിൽ ഉണ്ടായിരുന്നു. പക്ഷെ എല്ലാത്തിനെയും പെറുക്കിയെടുത്തു മസിനഗുഡി വഴി ബാംഗ്ലൂർ ട്രിപ്പ് അടിച്ചു പോയി വന്ന, പിന്നെ അവനെ യാത്രയാക്കുന്നതിനു മുമ്പേ ദുഫായിക്ക് തിരിച്ചു പോന്ന കശ്മലൻ ആണ് ഞാൻ. എന്ത് മലമറിച്ചാലും മത്തായിക്ക് മലരാണ് എന്ന നിലയിൽ റിലാക്സ് ജീവിതം നയിക്കുന്ന ഒരുത്തൻ എന്നാണ് എന്നെക്കുറിച്ചു പൊതുവിൽ ഒരു ധാരണ. ശറപറാ പിള്ളേരുള്ളതുകൊണ്ടാകും ശുഷ്‌കാന്തി ആ കാര്യത്തിലല്ലാതെ പിള്ളേരുടെ കാര്യത്തിൽ തീരെ ഇല്ലാ എന്ന് വിരോധികൾ പറയുന്നുണ്ട്, ഞാൻ മൈൻഡ് ചെയ്യാറില്ല.

രണ്ടാമനെ കോളേജിലും ഹോസ്റ്റലിലും കൊണ്ടുപോയി സെറ്റ് ആക്കാൻ ഭാര്യയും മൂത്തമകനും (എന്റെ സ്ഥാനത്തു നിന്ന്) ബാംഗ്ലൂർ പോയി. ഹോസ്റ്റലിൽ അവനെ നിർത്തിയിട്ടു പോന്നപ്പോൾ എനിക്ക് പകരം മൂത്തവൻ കരഞ്ഞു, ഭാര്യ പിന്നെ തൊട്ടാൽ പൊട്ടും ഇംഗ്ലീഷ് മൊട്ട ആണല്ലോ. മൂത്തവൻ അവന്റെ ഹോസ്റ്റലിലേക്ക് പോകുന്നതിനു മുമ്പ് അമ്മയെ ബസ് കയറ്റി വിടാൻ മജെസ്റ്റിക്കിനു പോകുന്നു, റോഡ് അടപടലം ബ്ലോക്ക്. പിന്നെ മെട്രോ, ഓട്ടോ, ഓട്ടം അങ്ങനെ ഒരു തരത്തിൽ മടിവാളക്കടുത്തുള്ള ഏതോ പമ്പിൽ വെച്ച് ബസ് പിടിച്ചു കയറ്റി വിട്ടു. ഞാൻ ഇവിടെ കൂട്ടുകാരുടെ കൂടെ ഓരോന്നടിച്ചു IPL ഫൈനൽ കണ്ടുകൊണ്ടിരുന്നു....

പിള്ളേർക്കൊക്കെ പക്വത ഉണ്ടാകണമെങ്കിൽ അവർ സ്വയം ചെയ്തു ശീലിക്കണം എന്നാണല്ലോ അതിന്റെ ഒരു ഇത്. ഒന്നാമൻ പോയപ്പോൾ രണ്ടാമന് കുടുംബനാഥൻ ആകാനുള്ള അവസരം കിട്ടി, ഇപ്പോൾ മൂന്നാമൻ ആ റോളിലേക്ക് കടക്കുന്നു. അവനും പക്വതയുള്ള, കാര്യപ്രാപ്തിയുള്ള, സ്വയം പര്യാപ്തതയുള്ള ഒരു വ്യക്തിയാവട്ടെ.

ഏതായാലും പിറ്റേ ദിവസം ഒന്നാം തീയതി ആയതുകൊണ്ട് ഒന്ന് നന്നാവാൻ തീരുമാനിച്ചു, 24 ആം തീയതി വരെ മദ്യവും മദിരാക്ഷിയും പുകപടലങ്ങളും എല്ലാം നിർത്തി ഇത്തിരി ഓറയുമായി ഒന്ന്  ജീവിക്കാം എന്ന് തീരുമാനിച്ചു. 10 മണിക്ക് മുമ്പ് കിടക്കുന്നു, പെലകാലെ എണീക്കുന്നു, ഓടുന്നു, ഡംബിൾസ് അടിക്കുന്നു, അങ്ങനെ വലിയ വലിയ പ്ലാനുകൾ.

പക്ഷെ പാതിരാത്രി കഴിഞ്ഞപ്പോൾ ഭാര്യയുടെ ഫോൺ, രണ്ടാമന് ഹോസ്റ്റലിൽ ശർദ്ദിൽ ആണെന്ന്. അവന്റെ ഫ്ലോറിൽ ബാത്രൂം റെഡി അല്ലാത്തതുകൊണ്ട് താഴത്തെ ഫ്ലോറിൽ പോയി ശർദ്ദിച്ചു അവിടെ തന്നെ ഇരിക്കുന്നു. റൂമിലെ കൂടെയുള്ളവന്റെ ഉറക്കം ശല്യപ്പെടുത്താതെ ഇരിക്കാൻ അവിടെ ഇരിക്കുകയാണ് അദ്ദേഹം. എത്ര മാന്യന്മാരാണ് ഇവരൊക്കെ, ഞാനൊക്കെയാണെങ്കിൽ പുറം തിരുമിക്കാനായി എങ്കിലും വെറുതെ ഒരുത്തനെ വിളിച്ചേനെ. രണ്ടു മണിക്കൂർ അവനു സപ്പോർട്ടുമായി ഞാനും ഭാര്യയും വീഡിയോ കോളിൽ ഇരുന്നു. സത്യത്തിൽ രണ്ടെണ്ണം അടിക്കാൻ അന്നേരം ഭീകരമായി തോന്നി, പിടിച്ചു നിന്നു.

പത്തുമുത്തഞ്ചു വർഷം മുമ്പ് ഞാൻ തമിഴ്‌നാട്ടിൽ പഠിക്കാൻ പോയപ്പോൾ,  തനിയെ അന്യനാട്ടിൽ പോകുന്ന എന്നെ യാത്രയാക്കിയ അമ്മയും സഹോദരങ്ങളും എങ്ങനെ അന്ന് കിടന്നുറങ്ങിയിരിക്കും?  ഇടയ്ക്കിടെ വരുന്ന എന്റെ കത്തുകൾ കിട്ടുമ്പോൾ അവർ എന്തൊരു ഫീലോടുകൂടി ആയിരിക്കും അത് വായിച്ചിരിക്കുക! 

ചിന്തകൾ കാട് കയറുന്നു. എന്നെ കൈപിടിച്ച് കൂടെ കൊണ്ടുപോകാൻ കൂടെ അച്ഛനില്ലാതെ ഇരുന്നതിന്റെ അതേ വിധി തന്നെ ആയിരിക്കുമോ എന്റെ മക്കൾക്കും കാലം കൊടുക്കുന്നത്. കൂടെ കൊണ്ടുപോയി കെട്ടിപിടിച്ചു യാത്ര പറഞ്ഞു, അവർക്കു ധൈര്യം കൊടുത്തു പോരാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. ഹൃദയം എന്നുംതന്നെ വിങ്ങി നിറഞ്ഞിരിക്കുകയായിരുന്നു, IPL ഫൈനലിന്റെ ഒരു ബോളുപോലും എന്റെ മനസ്സിൽ ഓർമയിൽ ഇല്ല. ഞാനും മനസ്സുകൊണ്ടു കൂടെയുണ്ടായിരുന്നു എന്റെ പൊന്നു മക്കളേ. നിങ്ങളെ മറന്നൊരു ദിവസം പോലുമില്ല, ഞാൻ കെട്ടിപ്പിടിച്ചുറങ്ങുന്ന തലയിണകൾ ഊഴം വെച്ച് നിങ്ങളിലോരോരുത്തരും തന്നെയാണ് ഇന്നും. 

അവർ കുറേശ്ശേ ഇനി അവരുടെ ലോകത്തേക്ക് പോകും, സ്വയം പര്യാപ്തമാകും. സുഹൃത്തുക്കളും കാമുകിമാരും ഉണ്ടാവും, എന്നന്നേക്കുമായി നമ്മുടെ ഇന്നത്തെ മക്കളല്ലാതാവും...ആവട്ടെ, അങ്ങനെ ആകണമല്ലോ ജീവിതം.

ഒരു പക്ഷെ ഞാനിവിടെ ഇരുന്നതു പോലെ ആയിരിക്കുമോ 44 വർഷങ്ങളായി വടക്കുംമുറി കറിയാച്ചനും ഏതോ ഒരു മുന്തിരിത്തോട്ടത്തിൽ ഇരിക്കുന്നത് ? 

ഒടിഞ്ഞു അകത്തിരുന്ന ഒരു മുള്ള് ഞാൻ കൂനമ്പാല ഇലയൊടിച്ച് അതിന്റെ ഞെട്ടിലെ പാലൊഴിച്ചു പുറത്തെടുത്തു, ഉണങ്ങിയ മുറിപ്പാടുകളിലെ തടിപ്പിൽ തൊട്ടാൽ  കൊച്ചു നോവുണ്ട്, സാരമില്ല. എന്നാൽ ചിലരുടെ കരിയാത്ത മുറിവുകളിൽ ഇന്നും ചോര കിനിയുന്നുണ്ടാവാം, ഒരു പക്ഷെ അവർ പോലുമറിയാതെ....

രചന, സംഗീതം, ക്രീയേഷൻ  - വാഴക്കാവരയൻ  

കൈ പിടിക്കേണ്ട കാലം കാറ്റെടുത്തു പോയി 

വഴിയറിയാതെ ഞാൻ ഏകനായി തേങ്ങി 

നിഴലിൽ ചാരി പതറി  ഉഴറി നടക്കവേ 

ഉണങ്ങിയ മുറിവെന്നു കാലവും ചൊല്ലി 


കാലം പോകവേ മുറിവുകൾ മായുമെങ്കിലും,

മുറിപ്പാടുകളിൽ ഇന്നും ചോര കിനിയും...

ദൈവത്തിൻ തോട്ടത്തിൽ നീ നടക്കുമ്പോൾ,

തിരിഞ്ഞൊന്നു നോക്കണം ചാച്ചേ, ഇന്നുമിവിടെ...


ഏഴാം വയസ്സിൽ പൊട്ടിയ പട്ടം,

നെഞ്ചോട് ചേർത്തൊരു കുഞ്ഞ് 

പൊടിയാൻ തുടങ്ങിയ മങ്ങിയനിറമുള്ള

കടലാസ് പട്ടം പിടിച്ചൊരു വയസൻ കുഞ്ഞ് 


മഴവില്ലു മാഞ്ഞൊരു മാനം, ഓർമ്മയിൽ ഒളിയുന്ന രേഖകൾ 

കോറിവരച്ചു നിൻ രൂപം, ജലരേഖകളായി മാഞ്ഞുപോയ് 

നിഴലുകൾ ചേർത്ത് വരച്ചു, തേടി പല മുഖങ്ങളിലും 

അവരറിയാതെ, ഞാൻ പറയാതെ ഹൃദയം ചോർത്തി.




Read more...

വാഹന ഇൻഷുറൻസ് - പ്രശ്നങ്ങൾ

>> Thursday, April 16, 2026

കേരളത്തിൽ ( ഒരു പക്ഷെ ഇന്ത്യയിൽ തന്നെ) വാഹന ഇൻഷുറൻസ് സംബന്ധമായ കാര്യങ്ങളെ കുറിച്ച് വലിയ അറിവില്ല. പക്ഷെ പ്രാക്ടിക്കൽ ആയിട്ടുള്ള ഒരു വലിയ പ്രശ്‍നം ഉണ്ട്.

ഒരു വാഹനാപകടം നടന്നു കഴിഞ്ഞാൽ ഉണ്ടനെ ഇവിടെ നടക്കുന്നത് എന്താണ്. ഒന്നുകിൽ കുറ്റക്കാരാണെന്ന് നാട്ടുകാരോ അല്ലെങ്കിൽ അപകടത്തിൽ പെട്ടവരിൽ കയ്യൂക്കുള്ളവരോ മറുപക്ഷത്തു നിന്ന് ഒരു തുക വാങ്ങും. ഇല്ലെങ്കിൽ അവനവന്റെ ഇൻഷുറൻസിൽ നിന്നും ആ മൈന്റെനൻസിനുള്ള തുക വസൂലാക്കും. അങ്ങനെയാണോ നാം ചെയ്യേണ്ടത്?

ശരിക്കും ഒരു അപകടം നടന്നാൽ പോലീസ് എത്തി ആരാണ് കുറ്റക്കാർ എന്ന് കണ്ടുപിടിക്കുക, അതിൽ തർക്കം ഉണ്ടെങ്കിൽ കോടതിയിൽ വ്യവഹാരത്തിനു പോകുക, കുറ്റക്കാരായ ആളിന്റെ ഇൻഷുറൻസിൽ നിന്നും തുക വസൂലാക്കുക,  ചെയ്യേണ്ടത്.

എന്നാൽ പോലീസ് എത്തിയാൽ ഉണ്ടാകുന്ന കാലതാമസം,  വാഹനം കൊണ്ടുപോയി ഗതാഗത വകുപ്പിന്റെ പരിശോധനയ്ക്കുള്ള കാലതാമസം, അതിനുശേഷം ഉണ്ടാകുന്ന കോടതി വ്യവഹാരങ്ങളുടെ താമസവും പ്രയാസങ്ങളും എല്ലാം കാരണം എല്ലാവരും അവനവന്റെ ഇൻഷുറൻസിൽ നിന്നും കാശു വാങ്ങി പണി തീർക്കുകയാണ് പതിവ്. 

ഒന്നാലോചിച്ചു നോക്കൂ, നമ്മുടെ ഭാഗത്തു ഒരു തെറ്റുമില്ലെങ്കിൽ കൂടി നമ്മുടെ ഇൻഷുറൻസിൽ നിന്നും നമ്മുടെ പ്രശ്നമെന്ന രീതിയിൽ ചിലവഴിക്കുന്ന നമ്മൾ.

ഇത്രയും വാഹനങ്ങളുള്ള ഈ കാലത്ത്, ഭീമമായ ഇൻഷുറൻസ് തുക ഫുൾ ഇൻഷുറൻസ് ആയിട്ടും തേർഡ് പാർട്ടി ഇൻഷുറൻസ് ആയിട്ടും അടക്കുന്ന നമ്മൾ അങ്ങനെ ചെയ്യേണ്ട കാര്യമുണ്ടോ? ഭരണരംഗത്ത് ഇരിക്കുന്നയാളുകൾ ഇതൊക്കെ സുഗമമായി നടക്കേണ്ട ഒരു സിസ്റ്റം ഉണ്ടാക്കണ്ടേ? കാലത്തിനനുസരിച്ചു മാറ്റങ്ങൾ വരുത്തേണ്ട നിയമങ്ങളും നിർദ്ദേശങ്ങളും അല്ലേ ഗതാഗതവകുപ്പും മന്ത്രിമാരും ഉണ്ടാക്കേണ്ടത്?

ഈ ചൂടുകാലത്തു പോലും ഒന്ന് ഗ്ലാസ് ടിന്റ് ചെയ്യുന്നതിനുള്ള പ്രശ്നവും ടൂറിസ്റ്റു ബസിന്റെ വെള്ള കളറും, വാഹനങ്ങൾ മോഡിഫൈ ചെയ്യുന്നതിനുള്ള എതിർപ്പും ഒക്കെയാണോ നമുക്ക് വേണ്ടത്?

( നിലവിൽ ഉള്ള ഹെൽമെറ്റ് നിയമം തന്നെ പരിഹസിച്ചുകൊണ്ട് നിരത്തിൽ തലങ്ങും വിലങ്ങും പായുന്ന ബൈക്കുകൾ കേരളത്തിലെ പല നഗരങ്ങളിലും ഇപ്പോളും കാണുന്നു. എന്ത് നിയമ വ്യവസ്ഥയാണോ ഇത്.)

Read more...

വാഗമൺ - ചില നിർദേശങ്ങൾ / ചിന്തകൾ

>> Tuesday, April 14, 2026

ഞാൻ പണ്ടുമുതലേ സ്ഥിരമായി പൊക്കോണ്ടിരുന്ന സ്ഥലമാണ് വാഗമൺ. എന്തുകൊണ്ടോ ഭയങ്കര ഇഷ്ടമാണ് ആ സ്ഥലത്തോട്. ഇന്നലെയും ആ വഴിക്ക് ഒന്ന് പോയി. നല്ല തിരക്കാണ്, ധാരാളം പേര് വരുന്നുണ്ട് ഒരു ഇടദിവസം ആയിട്ടുകൂടി. അവിടെ ഒരു അഡ്വെഞ്ചർ പാർക്ക് ഒക്കെ വന്നിട്ടുണ്ട്. 

പക്ഷെ എനിക്ക് കുറച്ചു കാര്യങ്ങൾ നിർദേശിക്കാൻ തോന്നുന്നു. 

ഏറ്റവും മനോഹരവും ആകർഷകവും ആയ ഒരു സ്ഥലം പൈൻമരക്കാടുകൾ ആണ്. പക്ഷെ അവിടെ മുഴുവൻ നീല പടുത ഇട്ട കുടിലുകൾ പോലുള്ള കുറെ കടകൾ വളരെ ചീപ്പ് ആയ ഒരു പരിപാടി ആണ്. അവിടെ നിന്നും വാഗമൺ ജംക്ഷൻ വരെ ഇടക്കൊക്കെ അങ്ങനെയുള്ള കുറെ കൊച്ചു കടകളും വീടുകളും കാണാം. 

പരിഹാരം 

1. അവിടെയുള്ള ജനങ്ങളെ ബോധവത്കരിച്ചു സർക്കാർ തന്നെ ഒരേ രീതിയിലുള്ള കടകളും കെട്ടിടങ്ങളും പണിയുക. റോഡിനോട് ചേർന്നിരിക്കുന്ന കെട്ടിടങ്ങൾക്കും വീടുകൾക്കും നഷ്ടപരിഹാരം കൊടുത്തുകൊണ്ട് തന്നെ അവരെ ഒഴിപ്പിക്കുക. ഇപ്പോൾ കടയുള്ളവർക്കും വീടുള്ളവർക്കും സ്ഥലം നല്കുന്നവർക്കും സർക്കാർ പണിയുന്ന കെട്ടിടങ്ങളിൽ ഉടമസ്ഥാവകാശമോ അല്ലെങ്കിൽ ലീസ് അവകാശമോ കൊടുക്കുക.

2. അഥവാ രാഷ്ട്രീയവും അല്ലാതെയും ഉള്ള പ്രശ്നങ്ങൾ മൂലം ആളുകൾ ഇതിനു സഹകരിക്കുന്നില്ല എങ്കിൽ, ഇപ്പോളത്തെ റോഡിനു സമാന്തരമായി മറ്റൊരു പുതിയ റോഡ് നിർമ്മിക്കുക. ഈ വിവരം പറയുമ്പോൾ തന്നെ ഇപ്പോൾ പിന്മാറാൻ കൂട്ടാത്തവർ മാറും എന്നാണ് പ്രതീക്ഷ. പുതുതായി നിർമ്മിക്കുകയാണെങ്കിൽ അടുത്ത 30 വർഷത്തേക്കുള്ള മുൻകരുതൽ എടുത്തുകൊണ്ട് തനിമയും ഭംഗിയും നിലനിർത്തി തന്നെ ഉണ്ടാക്കണം. 

സർക്കാർ പണം മുടക്കി നല്ല പോലെ പ്ലാൻ ചെയ്തു നടത്തിയാൽ മാത്രമേ ഭാവിയിലേക്ക് കൂടി മനോഹരമായി പോകാനുള്ള ഒരു പദ്ധതി ആയി അത് മാറ്റാൻ സാധിക്കുകയുള്ളൂ.

അതോടൊപ്പം തന്നെ മാറ്റേണ്ട ഒരു വലിയ അഭംഗി ആണ് തലങ്ങും വിലങ്ങും തൂങ്ങിയാടി കിടക്കുന്ന  ഇലട്രിക്കൽ ലൈനുകൾ. അതുകൂടി ഭൂമിക്കടിയിലൂടെ ആക്കുകയാണെങ്കിൽ തനതായ ഭംഗി നിലനിൽക്കും.

അങ്ങനെ കുറച്ചു വൃത്തിയും വെടിപ്പും ആക്കി നിലനിർത്തുകയാണെങ്കിൽ, മെച്ചപ്പെട്ട പൊതുശൗചാലയ സൗകര്യങ്ങൾ, അനാവശ്യമായ വിളിച്ചു കൂവിയുള്ള ആളുകളെ പറ്റിക്കുന്ന ഗൈഡുകളുടെ വിളയാട്ടങ്ങൾ, തദ്ദേശീയരുടെ മാന്യമായ പെരുമാറ്റം ഇവയൊക്കെ ഉണ്ടാവുകയാണെങ്കിൽ വളരെ മനോഹരമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാൻ സാധിക്കും.


Read more...

മേതിൽ

>> Tuesday, March 17, 2026

 മേതിലിന്റെ അഭിമുഖം കണ്ടു. സാഹിത്യവുമായി വലിയ ബന്ധം  ഇല്ലാത്തതുകൊണ്ട് തന്നെ അദ്ദേഹത്തെ അറിയില്ലായിരുന്നു, അദ്ദേഹത്തിന്റെ വലുപ്പവും അറിയില്ല, പക്ഷെ സ്വന്തം ജീവിതം Total Waste എന്ന് പറഞ്ഞപ്പോളും, കാമുവിന്റെ വാക്കുകളോട് യോജിച്ചു It is absurd എന്ന് പറഞ്ഞപ്പോളും ഒക്കെ ഒരു വലിയ വ്യക്തിയോടുള്ള ആരാധനയോടെയുള്ള അകലമാണ് തോന്നിയത്.

എന്നാൽ അദ്ദേഹത്തിന്റെ കയ്യിലെ ബാൻഡിനെ കുറിച്ച് പറഞ്ഞപ്പോൾ ഞാൻ അദ്ദേഹത്തോട് അങ്ങ് ചേർന്ന് നിന്നു. ബ്രെസ്റ് ക്യാൻസർ ബാധിച്ച അദ്ദേഹത്തിന്റെ മകളുടെ തലയിലെ മുടികൾ കൊഴിഞ്ഞു മൊട്ടക്കുട്ടിയായതിനു ശേഷം, വളർന്നു വന്ന മുടിയിഴകൾ കെട്ടിവെക്കാൻ ഉപയോഗിച്ച ഒരു കൊച്ചു ബാൻഡ് ( അദ്ദേഹത്തിന്റെ ഭാഷയിൽ നൂൽബന്ധം) ആണ് അദ്ദേഹം കയ്യിലണിഞ്ഞിരിക്കുന്നത്. ഇനിയും വിട്ടുപിരിയാൻ പറ്റാത്ത ഒരു സ്നേഹത്തിന്റെ, വേദനയുടെ മുറിപ്പാട്. പദ്മരാജന്റെ വരികൾ പോലെ - ഭ്രാന്തന്റെ കാലിലെ മുറിവിൽ ഉരയുന്ന ചങ്ങലയുടെ ഒറ്റക്കണ്ണി പോലെ.

മരിച്ചുപോയ എന്റെ ഒരു കൂട്ടുകാരന്റെ അമ്മയെ ഇന്നലെ എന്റെ ഭാര്യ ആകസ്മികമായി നാട്ടിൽ വെച്ച് കണ്ടിരുന്നു. ആ മകനെപ്പറ്റി കരഞ്ഞുകൊണ്ട് ഭാര്യയുടെ തോളിൽ ചാരി കരഞ്ഞ ആ അമ്മയും അങ്ങനെ അറ്റുപോകാത്ത ബന്ധത്തിന്റെ കയ്‌പേറിയ നുകങ്ങളും താങ്ങി നടക്കുന്നവരാകാം. അങ്ങനെയൊന്നും കാണാനിടവരരുതേ ഒരാൾക്കും....


Read more...

Punch - കുഞ്ഞുകുരങ്ങൻ

>> Wednesday, February 25, 2026


Punchഎന്ന കുട്ടിക്കുരങ്ങന്റെ Punch



Punch എന്ന കുഞ്ഞുകുരങ്ങന്റെ കഥയും, അമ്മയുടെ മടിയിലെന്നപോലെ പാവയെ ചേർത്ത് പിടിച്ച ആ നിർമല നിമിഷവും കണ്ടപ്പോൾ, ആ നൊമ്പരം ഫീൽ ചെയ്തപ്പോൾ,  ഞാനെന്റെ കുട്ടികളെ ഓർത്തു. എന്റെ തന്നെ ബാല്യമോർത്തു.

അമ്മയില്ലാതിരുന്ന നാളുകളിൽ അമ്മയുടെ അമ്മയെ "അമ്മ" എന്ന് തന്നെ വിളിച്ച്, ആ മിനുസമുള്ള വയറിലെ പാലുണ്ണിയിൽ ഞെരടി കിടന്ന ബാല്യമാണ് എനിക്ക് റിലേറ്റ് ചെയ്യാൻ സാധിച്ചത്. ഇന്നിപ്പോൾ രണ്ടും മൂന്നും തലയിണകളെ മാറിമാറി ചേർത്തുപിടിക്കുമ്പോൾ, ഞെരടാൻ ഒരു പാലുണ്ണിപോലും ഇല്ലെങ്കിലും, മക്കൾക്ക് കൊടുക്കാൻ പറ്റാത്ത സ്നേഹമാണ് ചുരത്തി തുളുമ്പുന്ന മുലപ്പാലുപോലെ മനസ്സിൽ മുന്നിൽ നിൽക്കുന്നത്.

ഞാൻ ചെല്ലൂമ്പോളുള്ള അവരുടെ സന്തോഷം, എന്റെ പെട്ടിയിലെ ചോക്കലേറ്റിന്റെ മധുരം മാത്രമല്ല എന്ന തിരിച്ചറിവാണ്,  ഞാൻ പോകുമ്പോൾ നിറയുന്ന അവരുടെ കണ്ണീരിന്റെ കനം. 


Read more...

മണിയൻ

>> Saturday, February 14, 2026


എന്റെ പേര് മണിയൻ, ഞാനൊരു ഈച്ചയാണ്. "ഈ" എന്ന സിനിമയിൽ കണ്ടമാതിരി വളരെ ബുദ്ധിയും ശക്തിയും ഒന്നുമുള്ള സൂപ്പർഹീറോ ഒന്നുമല്ല. കൊച്ചിയിൽ കൂടി സന്തോഷത്തോടെ പഴത്തിലും പലഹാരത്തിലും ഒക്കെ നക്കി നടന്നിരുന്ന എന്നെ ആ പിഷാരടി എന്ന് പറയുന്ന ദുഷ്ടൻ പിടിച്ചു കാറിനകത്തിട്ടു കേശവദാസപുരത്ത് ഇറക്കിവിട്ടതാണ്. മൃഗസ്നേഹിയും ജീവജാലങ്ങളോട് കരുണയും ഉള്ളവൻ ആണത്രേ, ഞാനിനി എങ്ങനെ പറന്ന് തിരിച്ചു കൊച്ചിക്കു വരും? എന്റെ പ്രണയിനിയെ കാണും? ഞാനാണെങ്കിൽ അവൾക്ക് ഈ വാലന്റൈൻസ് ദിനത്തിൽ ഒരു വടയുടെ തരി കൊണ്ടുവന്നു കൊടുക്കാമെന്ന് പറഞ്ഞിരുന്നതാണ്.

നമ്മൾ ജീവികൾ ദിവാകരൻ പൊങ്ങിവരുന്നതിനു മുമ്പേ എണീറ്റ് പണി തുടങ്ങുമല്ലോ. നിങ്ങൾ മനുഷേന്മാരെ പോലെ പല്ലുതേച്ചു കുളിക്കേണ്ട കാര്യമില്ല, പ്രാഥമിക കൃത്യങ്ങൾ ഒക്കെ വരുന്നപോലെ കൈകാര്യം ചെയ്താലും മതി. എന്റെ മണിക്കുട്ടിക്ക് കൊച്ചിയിൽ പോയി എങ്ങനെ വടയിലെ തരി കൊടുക്കും എന്ന ചിന്തയിൽ, ഇന്നലെ രാത്രി ഏതോ ഉന്നതകുലജാതൻ, വെജിറ്റേറിയൻ ഹോട്ടലിൽ പോയി പാർസൽ വാങ്ങി ബെൻസ് കാറിലിരുന്ന് കഴിച്ചിട്ട് റോഡരികിൽ വലിച്ചെറിഞ്ഞ വടയുടെ നടുക്കത്തെ തുളയിൽ ചന്തി താങ്ങി ഞാൻ ആലോചിച്ചുകൊണ്ടേയിരുന്നു.

സങ്കടം സഹിക്കാൻ വയ്യാതെ ഞാൻ ദൈവം തമ്പുരാനോട് ഉള്ളുരുകി പ്രാർത്ഥിച്ചു. തിരുവനന്തപുരം അല്ലെ എന്ന് കരുതി ശ്രീപദ്മനാഭനോട് പ്രാർത്ഥിച്ചു, കണ്ണീർചിന്തി ഏത്രയും ദയയുള്ള മാതാവേ എന്ന പ്രാർത്ഥന ചൊല്ലി, പിന്നെ അറിയാവുന്ന എല്ലാ ദൈവങ്ങളോടും ചറപറാ പ്രാർത്ഥിച്ചു...

അത്ഭുദമെന്നു പറയട്ടെ, ഒരു ഡിഫൻഡർ വണ്ടി വന്ന് ഞാനിരുന്നു വടയുടെ അടുത്തായി പാർക്ക് ചെയ്തു, അതിന്റെ ചില്ലു തുറന്ന് ഒരു സുന്ദരൻ എന്നെ മാടി വിളിച്ചു, എന്നിട്ടു ചോദിച്ചു. നിന്നെയല്ലേ കഴിഞ്ഞ ദിവസം ആ പിഷാരടി കൊച്ചീന്ന് ഇവിടെ കൊണ്ടുവന്നു വിട്ടത്? ഞാൻ കണ്ണീരോടെ കൈകൂപ്പി  അദ്ദേഹത്തോട് പറഞ്ഞു, അതെ സാർ, എന്നെ രക്ഷിക്കൂ...

അദ്ദേഹം എന്നെ വിളിച്ചു, വണ്ടിയിൽ കയറ്റി, ഞാൻ ഡാഷ്ബോർഡിൽ കയറി മുമ്പിലത്തെ ഗ്ലാസിലൂടെ കാഴ്ചകൾ കണ്ട് കൊച്ചിയെത്തി. ഞാൻ നന്ദി പറഞ്ഞു കൊണ്ട് അവിടെ ഇറങ്ങി, താങ്കളെ ദൈവം ആണ് അയച്ചത്, ഒരു ദൈവദൂതൻ ആണ് താങ്കൾ, വിരോധമില്ലെങ്കിൽ അങ്ങയുടെ പേര് പറയാമോ?

അദ്ദേഹം ഒരു ചെറു പുഞ്ചിരിയോടെ മറുപടി പറഞ്ഞു. ഞാൻ മമ്മൂട്ടി...

എല്ലാ പ്രണയിക്കുന്നവർക്കും  പ്രണയം മനസ്സിൽ കൊണ്ടുനടക്കുന്നവർക്കും സ്നേഹം  നിറഞ്ഞ  വാലന്റൈൻസ് ദിനാശംസകൾ  


Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP