ഞാനൊരു പാവം പാലാക്കാരന്‍

മേതിൽ

>> Tuesday, March 17, 2026

 മേതിലിന്റെ അഭിമുഖം കണ്ടു. സാഹിത്യവുമായി വലിയ ബന്ധം  ഇല്ലാത്തതുകൊണ്ട് തന്നെ അദ്ദേഹത്തെ അറിയില്ലായിരുന്നു, അദ്ദേഹത്തിന്റെ വലുപ്പവും അറിയില്ല, പക്ഷെ സ്വന്തം ജീവിതം Total Waste എന്ന് പറഞ്ഞപ്പോളും, കാമുവിന്റെ വാക്കുകളോട് യോജിച്ചു It is absurd എന്ന് പറഞ്ഞപ്പോളും ഒക്കെ ഒരു വലിയ വ്യക്തിയോടുള്ള ആരാധനയോടെയുള്ള അകലമാണ് തോന്നിയത്.

എന്നാൽ അദ്ദേഹത്തിന്റെ കയ്യിലെ ബാൻഡിനെ കുറിച്ച് പറഞ്ഞപ്പോൾ ഞാൻ അദ്ദേഹത്തോട് അങ്ങ് ചേർന്ന് നിന്നു. ബ്രെസ്റ് ക്യാൻസർ ബാധിച്ച അദ്ദേഹത്തിന്റെ മകളുടെ തലയിലെ മുടികൾ കൊഴിഞ്ഞു മൊട്ടക്കുട്ടിയായതിനു ശേഷം, വളർന്നു വന്ന മുടിയിഴകൾ കെട്ടിവെക്കാൻ ഉപയോഗിച്ച ഒരു കൊച്ചു ബാൻഡ് ( അദ്ദേഹത്തിന്റെ ഭാഷയിൽ നൂൽബന്ധം) ആണ് അദ്ദേഹം കയ്യിലണിഞ്ഞിരിക്കുന്നത്. ഇനിയും വിട്ടുപിരിയാൻ പറ്റാത്ത ഒരു സ്നേഹത്തിന്റെ, വേദനയുടെ മുറിപ്പാട്. പദ്മരാജന്റെ വരികൾ പോലെ - ഭ്രാന്തന്റെ കാലിലെ മുറിവിൽ ഉരയുന്ന ചങ്ങലയുടെ ഒറ്റക്കണ്ണി പോലെ.

മരിച്ചുപോയ എന്റെ ഒരു കൂട്ടുകാരന്റെ അമ്മയെ ഇന്നലെ എന്റെ ഭാര്യ ആകസ്മികമായി നാട്ടിൽ വെച്ച് കണ്ടിരുന്നു. ആ മകനെപ്പറ്റി കരഞ്ഞുകൊണ്ട് ഭാര്യയുടെ തോളിൽ ചാരി കരഞ്ഞ ആ അമ്മയും അങ്ങനെ അറ്റുപോകാത്ത ബന്ധത്തിന്റെ കയ്‌പേറിയ നുകങ്ങളും താങ്ങി നടക്കുന്നവരാകാം. അങ്ങനെയൊന്നും കാണാനിടവരരുതേ ഒരാൾക്കും....


Read more...

Punch - കുഞ്ഞുകുരങ്ങൻ

>> Wednesday, February 25, 2026


Punchഎന്ന കുട്ടിക്കുരങ്ങന്റെ Punch



Punch എന്ന കുഞ്ഞുകുരങ്ങന്റെ കഥയും, അമ്മയുടെ മടിയിലെന്നപോലെ പാവയെ ചേർത്ത് പിടിച്ച ആ നിർമല നിമിഷവും കണ്ടപ്പോൾ, ആ നൊമ്പരം ഫീൽ ചെയ്തപ്പോൾ,  ഞാനെന്റെ കുട്ടികളെ ഓർത്തു. എന്റെ തന്നെ ബാല്യമോർത്തു.

അമ്മയില്ലാതിരുന്ന നാളുകളിൽ അമ്മയുടെ അമ്മയെ "അമ്മ" എന്ന് തന്നെ വിളിച്ച്, ആ മിനുസമുള്ള വയറിലെ പാലുണ്ണിയിൽ ഞെരടി കിടന്ന ബാല്യമാണ് എനിക്ക് റിലേറ്റ് ചെയ്യാൻ സാധിച്ചത്. ഇന്നിപ്പോൾ രണ്ടും മൂന്നും തലയിണകളെ മാറിമാറി ചേർത്തുപിടിക്കുമ്പോൾ, ഞെരടാൻ ഒരു പാലുണ്ണിപോലും ഇല്ലെങ്കിലും, മക്കൾക്ക് കൊടുക്കാൻ പറ്റാത്ത സ്നേഹമാണ് ചുരത്തി തുളുമ്പുന്ന മുലപ്പാലുപോലെ മനസ്സിൽ മുന്നിൽ നിൽക്കുന്നത്.

ഞാൻ ചെല്ലൂമ്പോളുള്ള അവരുടെ സന്തോഷം, എന്റെ പെട്ടിയിലെ ചോക്കലേറ്റിന്റെ മധുരം മാത്രമല്ല എന്ന തിരിച്ചറിവാണ്,  ഞാൻ പോകുമ്പോൾ നിറയുന്ന അവരുടെ കണ്ണീരിന്റെ കനം. 


Read more...

മണിയൻ

>> Saturday, February 14, 2026


എന്റെ പേര് മണിയൻ, ഞാനൊരു ഈച്ചയാണ്. "ഈ" എന്ന സിനിമയിൽ കണ്ടമാതിരി വളരെ ബുദ്ധിയും ശക്തിയും ഒന്നുമുള്ള സൂപ്പർഹീറോ ഒന്നുമല്ല. കൊച്ചിയിൽ കൂടി സന്തോഷത്തോടെ പഴത്തിലും പലഹാരത്തിലും ഒക്കെ നക്കി നടന്നിരുന്ന എന്നെ ആ പിഷാരടി എന്ന് പറയുന്ന ദുഷ്ടൻ പിടിച്ചു കാറിനകത്തിട്ടു കേശവദാസപുരത്ത് ഇറക്കിവിട്ടതാണ്. മൃഗസ്നേഹിയും ജീവജാലങ്ങളോട് കരുണയും ഉള്ളവൻ ആണത്രേ, ഞാനിനി എങ്ങനെ പറന്ന് തിരിച്ചു കൊച്ചിക്കു വരും? എന്റെ പ്രണയിനിയെ കാണും? ഞാനാണെങ്കിൽ അവൾക്ക് ഈ വാലന്റൈൻസ് ദിനത്തിൽ ഒരു വടയുടെ തരി കൊണ്ടുവന്നു കൊടുക്കാമെന്ന് പറഞ്ഞിരുന്നതാണ്.

നമ്മൾ ജീവികൾ ദിവാകരൻ പൊങ്ങിവരുന്നതിനു മുമ്പേ എണീറ്റ് പണി തുടങ്ങുമല്ലോ. നിങ്ങൾ മനുഷേന്മാരെ പോലെ പല്ലുതേച്ചു കുളിക്കേണ്ട കാര്യമില്ല, പ്രാഥമിക കൃത്യങ്ങൾ ഒക്കെ വരുന്നപോലെ കൈകാര്യം ചെയ്താലും മതി. എന്റെ മണിക്കുട്ടിക്ക് കൊച്ചിയിൽ പോയി എങ്ങനെ വടയിലെ തരി കൊടുക്കും എന്ന ചിന്തയിൽ, ഇന്നലെ രാത്രി ഏതോ ഉന്നതകുലജാതൻ, വെജിറ്റേറിയൻ ഹോട്ടലിൽ പോയി പാർസൽ വാങ്ങി ബെൻസ് കാറിലിരുന്ന് കഴിച്ചിട്ട് റോഡരികിൽ വലിച്ചെറിഞ്ഞ വടയുടെ നടുക്കത്തെ തുളയിൽ ചന്തി താങ്ങി ഞാൻ ആലോചിച്ചുകൊണ്ടേയിരുന്നു.

സങ്കടം സഹിക്കാൻ വയ്യാതെ ഞാൻ ദൈവം തമ്പുരാനോട് ഉള്ളുരുകി പ്രാർത്ഥിച്ചു. തിരുവനന്തപുരം അല്ലെ എന്ന് കരുതി ശ്രീപദ്മനാഭനോട് പ്രാർത്ഥിച്ചു, കണ്ണീർചിന്തി ഏത്രയും ദയയുള്ള മാതാവേ എന്ന പ്രാർത്ഥന ചൊല്ലി, പിന്നെ അറിയാവുന്ന എല്ലാ ദൈവങ്ങളോടും ചറപറാ പ്രാർത്ഥിച്ചു...

അത്ഭുദമെന്നു പറയട്ടെ, ഒരു ഡിഫൻഡർ വണ്ടി വന്ന് ഞാനിരുന്നു വടയുടെ അടുത്തായി പാർക്ക് ചെയ്തു, അതിന്റെ ചില്ലു തുറന്ന് ഒരു സുന്ദരൻ എന്നെ മാടി വിളിച്ചു, എന്നിട്ടു ചോദിച്ചു. നിന്നെയല്ലേ കഴിഞ്ഞ ദിവസം ആ പിഷാരടി കൊച്ചീന്ന് ഇവിടെ കൊണ്ടുവന്നു വിട്ടത്? ഞാൻ കണ്ണീരോടെ കൈകൂപ്പി  അദ്ദേഹത്തോട് പറഞ്ഞു, അതെ സാർ, എന്നെ രക്ഷിക്കൂ...

അദ്ദേഹം എന്നെ വിളിച്ചു, വണ്ടിയിൽ കയറ്റി, ഞാൻ ഡാഷ്ബോർഡിൽ കയറി മുമ്പിലത്തെ ഗ്ലാസിലൂടെ കാഴ്ചകൾ കണ്ട് കൊച്ചിയെത്തി. ഞാൻ നന്ദി പറഞ്ഞു കൊണ്ട് അവിടെ ഇറങ്ങി, താങ്കളെ ദൈവം ആണ് അയച്ചത്, ഒരു ദൈവദൂതൻ ആണ് താങ്കൾ, വിരോധമില്ലെങ്കിൽ അങ്ങയുടെ പേര് പറയാമോ?

അദ്ദേഹം ഒരു ചെറു പുഞ്ചിരിയോടെ മറുപടി പറഞ്ഞു. ഞാൻ മമ്മൂട്ടി...

എല്ലാ പ്രണയിക്കുന്നവർക്കും  പ്രണയം മനസ്സിൽ കൊണ്ടുനടക്കുന്നവർക്കും സ്നേഹം  നിറഞ്ഞ  വാലന്റൈൻസ് ദിനാശംസകൾ  


Read more...

ദുർമേദസ്

>> Tuesday, January 6, 2026

ഈ ഡിസംബറിൽ പിറന്നത് ശക്തമായ ചില തീരുമാനങ്ങളുമായാണ്. കള്ളുകുടിക്കില്ല, നാട്ടിൽ പിള്ളേരുമായി കൂടുതൽ സമയം ചെലവഴിക്കണം, പ്രായമായ ബന്ധുമിത്രാതികളെ ഒക്കെ കാണണം അങ്ങനെ കുറെ പ്ലാനും പദ്ധതിയും. അതിൽ പ്രധാനം ആരോഗ്യപരിപാലനം ആൻഡ് മദ്യപാന നിയന്ത്രണം.

എട്ടാം തീയതി നാട്ടിലേക്ക്, എയർപോർട്ടിൽ വെച്ച് എട്ടുവർഷം കൂട്ടിലിട്ട സിംഗിൾ മാൾട്ട് പൊട്ടിച്ചടിച്ചു ആദ്യത്തെ പ്രതിജ്ഞ പൊട്ടി. എന്നിട്ടും കംപ്ലീറ്റ് വിട്ടില്ല, വീട്ടിൽ തന്നെ കഴിവതും കൂടി, പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കി, നല്ല പിള്ളയായി പെരുന്നാളും ക്രിസ്തുമസും ന്യൂ ഇയറും ഒക്കെ ഘോഷിച്ചു. അങ്ങനെ ജനുവരി ആയി. തിരിച്ചു പോകാറായി.

മലന്നു കിടന്ന് മൊബൈലിൽ ഞോണ്ടിക്കൊണ്ടിരുന്ന എന്റെ വയറ്റിൽ കയറി ഇരുന്നു കുഞ്ഞേപ്പ് പറഞ്ഞു, ചാച്ചേടെ വയറു അമ്മേടെ വയറിനേക്കാൾ വലുതായല്ലോ എന്ന്. വണ്ണത്തിന്റെ പേരിൽ അവളെ എന്നും ബോഡി ഷെയിമിങ് നടത്തുന്ന എനിക്കിട്ട് തിരിച്ചൊരെണ്ണം കിട്ടിയ സന്തോഷത്തിൽ ഭാര്യയും കൂടെ കൂടി. അഞ്ചുപെറ്റ എന്റെ വയറിനേക്കാൾ മടക്കാണല്ലോ ചാച്ചക്കിപ്പോൾ. ശരിയാണ്, വയറിന്റെ അടിയിൽ ഒരു മടക്കു വരെ രൂപപ്പെട്ടു.

ഏറ്റവും പ്രയാസം ഷഡി ഇടാനാണ്, പട്ടി മുള്ളാൻ നിക്കുന്നപോലെ കഷ്ടിച്ച് നിന്ന് ഒരു കാലിൽ ഇടും. പിന്നെ കട്ടിലിൽ മലന്നു കിടന്നു കാലുപൊക്കി വേണം അടുത്ത തുളയിൽ കാലിടാൻ. അങ്ങനെ ഓരോരോ കഷ്ടപ്പാടുകൾ. എന്തായാലും പതിവുപോലെ മെഡിക്കൽ ചെക്കപ്പിനായി മാർ സ്ലീവായിലേക്ക് പോയി.

നാല്പതാം വയസ്സിൽ അറ്റാക്ക് വന്നു മരിച്ച അപ്പൻ, സോ ഫാമിലി ഹിസ്റ്ററി കോളം ടിക് അടിച്ചു. ഇരുപത് വർഷം മുമ്പ് നടത്തിയ കൊളസ്‌ട്രോൾ പരിശോധനയിൽ ട്രൈഗ്ലിസറൈഡ് എഴുന്നൂറ്റി ചില്വാനും (കൂട്ടത്തിൽ നോക്കിയ മച്ചുവിന് അതിൽ കൂടുതൽ ഉണ്ടായിരുന്നത്കൊണ്ട് ആശ്വാസം). രണ്ടാമത്തെ കോളവും ടിക്. തൂക്കം തൊണ്ണൂറ്റിമൂന്ന്, അടുത്ത കോളവും ടിക്. നിനക്കെപ്പോ അറ്റാക്ക് വന്നു എന്നു ചോദിച്ചാൽ മതി എന്ന ചോദ്യം കേൾക്കാൻ തുടങ്ങി വർഷങ്ങളായി.

ആദ്യമൊക്കെ എന്റെ ഹീറോ മോഹനൻ വൈദ്യൻ, മരുന്നൊക്കെ എന്റെ പട്ടി കഴിക്കും. കറന്നെടുത്ത പശുവിൽ പാലിൽ ഉറയൊഴിച്ചു തൈരാക്കി, അതിനെ കടഞ്ഞെടുത്തു മോരാക്കി, അതിൽ കാന്താരിയും കറിവേപ്പിലയും ഇട്ടുവെച്ചു പിറ്റേദിവസം പല്ലുപോലും തേക്കുന്നതിനു മുമ്പ് വെറും വയറ്റിൽ സേവിച്ചവനാണ് ഞാൻ. വായിൽ രാത്രിയിൽ പാത്തിരുന്നു വളരുന്ന ബാക്ടീരിയ വയറിനു നല്ലതാണ് എന്ന് പണ്ട് ആയുർവേദത്തിൽ പറഞ്ഞിട്ടുണ്ടത്രെ. ഇന്നിപ്പോൾ വയറ്റിലെ ചത്തുപോയ നല്ല ബാക്ടീരിയ ഉണ്ടാക്കാൻ ഒരു കെട്ട് കാശുകൊടുത്തു പ്രോബയോട്ടിക് ഒക്കെ വാങ്ങി തിന്നുന്ന മനുഷ്യരെ കാണുമ്പോൾ എന്റെ ആയുർവേദത്തെ ഞാൻ ഇപ്പോളും ചുമ്മാ നമിക്കും.

പിന്നെ സദ്ഗുരു, കുറെ മുറി വൈദ്യന്മാർ, മുറി ശാശ്ത്രജ്ഞർ ഒക്കെ തുടങ്ങി അവസാനം അഗസ്റ്റസ് മോറിസിലും രവിചന്ദ്രനിലും ഒക്കെ എത്തി നിക്കുന്ന ഞാൻ ആധുനിക ശാസ്ത്രത്തിന്റെ ബഹുമാനിച്ചു തുടങ്ങി.അതിനാൽ എപ്പോൾ നാട്ടിൽ വന്നാലും ചെക്കപ്പ് നടത്തി ഉടനെ അറ്റാക്ക് വരില്ല എന്നുറപ്പിക്കും, പിന്നെ മൂന്നു മാസം അർമാദിച്ചു തിന്നും.

എന്നാൽ ഈ പ്രാവശ്യം ജീവിതം ഇത്തിരി ചിട്ടയാക്കിയില്ലേൽ കോഞ്ഞാട്ടയാകും എന്ന് മനസിലായി. കാർഡിയാക് ഡോക്ടർ വിശദമായി കാര്യങ്ങൾ പറഞ്ഞു തന്നു. ഷുഗർ ബോഡറാണ്, ലിവർ വീർത്തു തുടങ്ങി, ഇനി നോക്കിയേ പറ്റൂ. ഇസിജി, ട്രെഡ്മിൽ, എക്കോ ഇതൊക്കെ കഴിഞ്ഞ പ്രാവശ്യം നോക്കിയതുകൊണ്ടു ഒരു പുതിയ ടെസ്റ്റ് ഈ പ്രാവശ്യം തന്നു, കാൽസ്യം സ്കോർ നോക്കാൻ.

കാര്യം കാശിത്തിരി പോകുമെങ്കിലും അവിടെ പോയി ഒറ്റയ്ക്ക് കിടക്കുമ്പോൾ രാത്രിക്കു കാഞ്ഞുപോകുമോ എന്ന പേടി ഇത്തിരി കുറക്കാമല്ലോ എന്ന് കരുതി അതിനു റെഡിയായി.പെണ്ണുങ്ങളുടെ നൈറ്റി പോലെ ഒരു ഡ്രസും ഇട്ട് അവിടെ വെയിറ്റ് ചെയ്‌തപ്പോൾ ഒരു ഏഴു വയസുകാരൻ കൊച്ചും അമ്മയും കൂടി അവിടെ വന്നു.

കൊച്ചിന്റെ കയ്യിൽ ഒരു കുഞ്ഞു ലാൻഡ് ക്രൂയിസർ ടോയ് ഉണ്ട്. വയസ് അമ്പത് കഴിഞ്ഞെങ്കിലും വണ്ടി കണ്ടാൽ എന്റെ മനസിലെ കുട്ടി ഉണരും. വെറുതെ ആ കൊച്ചിനെ നോക്കി ചിരിച്ചു വണ്ടി എടുത്തോട്ടെ എന്നൊക്കെ ചോദിച്ചു കളിപ്പിച്ചു നിന്നപ്പോൾ അവരുടെ ടെസ്റ്റിന്റെ ഊഴമെത്തി. ആ കുഞ്ഞിന്റെ നെറ്റിയിൽ ഒരു കുരിശുവരച്ചു അമ്മ അവനെ അകത്തേക്ക് കടത്തിവിട്ടു. ഞാൻ ചോദിച്ചു എന്താണ് മോന് പറ്റിയത്. അവർ പറഞ്ഞു, ബ്രെയിൻ ട്യൂമർ. വേദനയും ദൈന്യതയും നിറഞ്ഞ ആ കണ്ണുകളിലേക്ക് എനിക്ക് പിന്നെ നോക്കാൻ കഴിഞ്ഞില്ല.

വെറുതെ തിന്നും കുടിച്ചും അർമാദിച്ചും കൊളസ്ട്രോളും ഷുഗറും ഉണ്ടാക്കി ഹോസ്പിറ്റലിൽ കയറി നടക്കുന്ന ഞാനൊക്കെ എന്തൊരു ജന്മമാണെന്ന പുച്ഛം തോന്നി. കുറ്റബോധത്തോടെ തലകുനിച്ചുരുന്ന എന്റെ അടുത്ത കസേരയിൽ അവൻ കളിച്ചുകൊണ്ടിരുന്ന ലാൻഡ് ക്രൂയിസർ അപ്പോളും ഇരിക്കുന്നുണ്ടായിരുന്നു.

Read more...

Messi - കേരളത്തിൽ വരുമോ ?

>> Wednesday, December 17, 2025



മെസി കേരളത്തിൽ വരുമോ എന്ന ചോദ്യവുമായി മരം മുറിക്കാനൊന്നും പോകാൻ എനിക്ക് സമയമില്ല. ഇവിടെ ലോക്കൽ കളങ്ങളിൽ തായം കളിച്ചു നില്ക്കാൻ താല്പര്യവുമില്ലാത്തതു കൊണ്ട്, പണ്ടത്തെ ഗതികിട്ടാ ജന്മങ്ങൾ ഒക്കെ ഒളിച്ചോടി വന്മരങ്ങൾ ആയ ബോംബേയിലേക്ക് ( ഇന്നത്തെ മുബൈ അത്ര ഗുമ്മില്ല) നേരെ വിട്ടു, ഇന്നലെ രാത്രിക്കു തന്നെ.

ദുബായിയിൽ എന്നോട് വളരെ സ്നേഹം ഉള്ള നല്ലവനായ ഒരു രാജകുമാരൻ ആയ ഷെയ്ഖ് ജെമിനി അൽ സിറിയക് എനിക്ക് മെസ്സിയെ കാണാനുള്ള ഒരു അവസരം ഉണ്ടാക്കി തന്നു. മെസ്സിയുടെ മാനേജരുടെ ക്ഷണപ്രകാരം ഞാൻ അദ്ദേഹത്തെ കാണാനായി മുംബൈയിൽ ചെന്നു. 

പലരുടെയും കൂടെ നിന്ന്, കുറച്ചകലെ നിന്ന് എങ്കിലും ഒന്ന് നേരിൽ കാണണം, അദ്ദേഹത്തിന്റെ ഇടം കാലിൽ ഒന്ന് സ്പര്ശിക്കണം പറ്റുമെങ്കിൽ അദ്ദേഹത്തെ ശല്യപ്പെടുത്താതെ ഒരു ഫോട്ടോ എടുക്കണം. അത്രയൊക്കെയേ ഉള്ളൂ മോഹങ്ങൾ. 

പക്ഷെ വളരെ ഒതുക്കത്തിൽ ഒട്ടും തന്നെ ഇടിച്ചു കയറാതെ മര്യാദക്ക് നിക്കുന്ന മാന്യനായ എന്നെ മെസ്സി യുടെ കൂടെ നിൽക്കുന്ന ഡി പോൾ പ്രത്യേകം ശ്രദ്ധിച്ചു, മെസ്സിയുടെ ചെവിയിൽ എന്തോ സ്വകാര്യം പറഞ്ഞു. പെട്ടെന്ന് മെസ്സി എന്നെ നോക്കി ചിരിച്ചു,  കൈപൊക്കി ഇങ്ങോട്ടു വാ എന്ന് കാണിച്ചിട്ട് പറഞ്ഞു.  "Hola, Sr. Sinoj. Valoro sinceramente sus evaluaciones realistas y sus comentarios reflexivos sobre mi juego, así como su clara comprensión y percepción del fútbol." എന്ന് പറഞ്ഞാൽ നിങ്ങളിൽ  സ്പാനിഷ് അറിയിതില്ലാത്തവർക്ക് വേണ്ടി ഞാൻ ഇംഗ്ലീഷിൽ പറയാം. (Hello Mr. Sinoj, I genuinely value your realistic assessments and thoughtful comments on my game, along with your clear understanding and perception of football).

മെസ്സിയുടെ ഇൻസ്റ്റാഗ്രാമിൽ വരുന്ന ലക്ഷക്കണക്കിന് വരുന്ന കമന്റുകളിൽ നിന്ന് എന്റെ കമന്റ്സ് പ്രത്യേകം ശ്രദ്ധിക്കാറുണ്ട് മെസ്സി എന്നും, അതിനു വലിയ വിലകൊടുക്കാറുണ്ട് എന്നും. എനിക്കങ്ങു നാണം വന്നു. എന്നെ കെട്ടിപിടിച്ചു ചേർത്ത് നിർത്തി അദ്ദേഹംചോദിച്ചു, മക്കളിൽ ആരെയെങ്കിലും ഒരാളെ ഫുട്‍ബോൾ താരം ആക്കുമോ? ഞാൻ പറഞ്ഞു, "എന്ത് ചെയ്യാനാ എന്റെ മെസ്സി, ഏറ്റവും ഇളയതിനെ എങ്കിലും ഒരു സ്‌പോർട്സ് താരം ആക്കണം എന്ന ആഗ്രഹമുണ്ടായിരുന്നു. ആർക്കും വലിയ താല്പര്യം കാണുന്നില്ല." അങ്ങനെ രണ്ടു കവിൾ സംസാരിച്ചു, മെസ്സിയുടെ കൂടെ പെറോട്ടയും പോത്ത് ഉലത്തിയതും കഴിച്ചു സന്തോഷത്തോടെ തിരിച്ചു പോന്നു. ആരോഗ്യത്തിൽ ശ്രദ്ധയുള്ളതുകൊണ്ടു മെസ്സി ഒരു പെറോട്ടയെ കഴിച്ചുള്ളൂ, പക്ഷെ പോത്ത് തേങ്ങാക്കൊത്ത് ഇട്ട് വെളിച്ചെണ്ണയിൽ ഉലത്തിയത് പുള്ളിക്ക് നന്നായി ഇഷ്ടപ്പെട്ടു. ഞാൻ റെസിപ്പീ അയച്ചുകൊടുക്കാം എന്ന് സുവാരസിനോട് പറഞ്ഞിട്ടുണ്ട്.

അങ്ങനെ രാവിലെ ആണ് തിരിച്ചു വീട്ടിൽ എത്തിയത്. പണ്ട് ഞാനൊക്കെ ചെറുപ്പത്തിൽ പൈക കുരിശുപള്ളി മാതാവിനോട് പ്രാർത്ഥിച്ചപ്പോൾ ഫുട്‍ബോൾ വേണോ ക്രിക്കറ്റ് വേണോ എന്ന കൺഫ്യൂഷൻ കാരണം മാതാവിനും കൺഫ്യൂഷൻ ആയി, രണ്ടും കിട്ടാതെ പോയ ആളാണ്. വേൾഡ് കപ്പ് നു പകരം കുറച്ചു ഗപ്പുകൾ കിട്ടിയത് വീട്ടിൽ ഉണ്ട്. എല്ലാവനും വല്ല X ബോക്സിലും മറ്റും കളിക്കാനും കളി കാണാനും ഇഷ്ടമാണ്. മെനക്കെടാൻ ഒരുത്തനും താല്പര്യം ഇല്ല.

അവസാനത്തെ തരിയോട് നിനക്കെന്താണ് ആഗ്രഹം എന്ന് ചോദിച്ചപ്പോൾ (വല്ല ഡോക്ടറോ, എഞ്ചിനീയറോ, പൈലറ്റോ മറ്റോ പറയും എന്ന് വെറുതെ പ്രതീക്ഷിച്ചു) അവൾ പോലും പറയുവാണ്‌, എനിക്ക് കല്യാണം കഴിച്ചു എന്റെ ചേട്ടന്റെ കൂടെ കുറച്ചു പിള്ളേരും ആയി ജീവിച്ചാൽ മതിയെന്ന്. 

എല്ലാത്തിനെയും കലിപ്പോടെ രാവിലെ തന്നെ സ്‌കൂളിൽ പറഞ്ഞു വിട്ടു, ഭാര്യയോട് ഒതുക്കത്തിൽ ഒന്ന് പറഞ്ഞു " എടീ, മെസ്സി ഒരാഗ്രഹം പറഞ്ഞാരുന്നു. ഇപ്പോൾ ഉള്ള പിള്ളേർക്കൊന്നും ഫുട്‍ബോൾ കളിയ്ക്കാൻ താല്പര്യം ഇല്ല, എന്നാ ചെയ്യുമെടീ...?"


ശേഷം ശുഭം....



Read more...

പൈക പെരുന്നാൾ - ഒരോർമ്മ

>> Wednesday, December 3, 2025

പൈക പെരുന്നാൾ - ഒരോർമ്മ

സകല തന്ത വൈബുകാരെയും പോലെ ഞാനും ആലോചിക്കുമ്പോൾ പഴയ പെരുന്നാൾ ആയിരുന്നു പെരുന്നാൾ. അന്നത്തെ ആ ഒരു കൂട്ടായ്മയും ആഘോഷവും ഇന്ന് ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ലായെന്നാണ് എന്റെ ഉത്തരം, ഒരു പക്ഷെ പുതിയകാലത്തിന്റെ തിമിർപ്പിലേക്ക് എനിക്കെത്തിനോക്കാൻ കഴിയാഞ്ഞിട്ടാവാം.

പൈക ലിറ്റിൽ ഫ്‌ളവർ എൽ പി സ്‌കൂളിൽ പഠിക്കുന്ന കാലം. പൈക പെരുന്നാളിന്റെ ഏറ്റവും ആകർഷണം അതിന്റെ തോരണം കെട്ട് ആണ്. തെക്കേ പന്തൽ മുതൽ വടക്കേ പന്തൽ വരെ ഏകദേശം ഒന്നര കിലോമീറ്റർ ദൂരം വെളുത്ത തോരണം ഒരു മീറ്റർ ഗ്യാപ്പിൽ റോഡിനു വിലങ്ങനെ കെട്ടും, സൈഡുവഴി ചുവന്ന തോരണവും.  കാറ്റടിക്കുമ്പോൾ തോരണ ഇതളുകളുടെ കുഞ്ഞു ഇളക്കവും, പേപ്പറിന്റെ ഒരു കിരുകിരാ ശബ്ദവും, അതിന്റെ അടിയിലൂടെ നടക്കുമ്പോൾ കിട്ടുന്ന ആ സുഖം ഇന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. നമുക്ക് തന്നെ നാമൊരു രാജകുമാരൻ ആയി തോന്നുമായിരുന്നു. ( പെൺകുട്ടികൾ സിൻഡ്രല്ല രാജകുമാരി ആയിട്ടും)

അതിനായുള്ള ഒരുക്കങ്ങൾ വളരെ വലുതായിരുന്നു. ആഴ്ചകൾക്കു മുമ്പേ തന്നെ സ്‌കൂൾ ഗൗണ്ടിൽ കമ്പു നാട്ടി അതിൽ ചാക്കുനൂൽ വലിച്ചു കെട്ടും. ആദ്യം അതിൽ നല്ല ചൂട് മാവ് തേച്ചു പിടിപ്പിക്കും, ഒരു ഇളം നീല കളർ ഒക്കെ ഉള്ള അത് കാണുമ്പോൾ സത്യത്തിൽ ഒരു പിടി എടുത്തു കഴിക്കാൻ തോന്നും.  പിന്നെ വെള്ളയും ചുമലയും നിറത്തിൽ ഉള്ള തോരണങ്ങൾ. ഡ്രിൽ പീരിയഡിൽ കുട്ടികളും വൈകുന്നേരങ്ങളിൽ പട്ടികയിലെ കച്ചവടക്കാരും തൊഴിലാളികളും നാട്ടുകാരും എല്ലാം കൂടി ഒട്ടിച്ചു വെക്കും. എക്‌സ്‌പീരിയൻസ് ഉള്ള ചേട്ടന്മാർ അത് ഭംഗിയായി തോരണം ഉടയാതെ മടക്കി കെട്ടി വെക്കും. പിന്നെ പെരുന്നാളിന് മുമ്പുള്ള വ്യാഴാഴ്ച, അന്നാണ് പ്രധാന പരിപാടി. ആദ്യകാലങ്ങളിൽ  അലവാങ്കും കമ്പി പാരയുമായി റോഡിന്റെ സൈഡ് മുഴുവൻ കുഴികൾ കുഴിച്ചു കമുകിൻ തടികൊണ്ട് വന്നാണ് ഇട്ടിരുന്നതെങ്കിൽ പിന്നീട് അത് വീപ്പയിൽ കാറ്റാടി മരക്കമ്പുകൾ ആയി. ഒരു സൈഡിൽ കെ എം എസിന്റെ ഒരു ബസിന്റെ മുകളിൽ കയറി തോരണം കെട്ടുമ്പോൾ മറ്റേ സൈഡിൽ ഏണി വെച്ചുകെട്ടി വലിഞ്ഞു കയറി കെട്ടും. എനിക്കൊക്കെ ആകെ ബസിന്റെ ബെല്ലടിക്കാൻ കിട്ടുന്ന ഏക അവസരം. അടിച്ചു കൊതി തീർക്കും അന്ന് ഞങ്ങൾ പിള്ളേർ.

അന്നൊക്കെ പാലാ പള്ളിയിൽ പോയിട്ട് കേരളത്തിൽ ഒരുങ്ങി പള്ളിയിലും അങ്ങനെ ഒരു തോരണം കെട്ട് ഇല്ല എന്നാണ് ഞങ്ങൾ വിശ്വസിച്ചു വന്നിരുന്നത്. ഇന്നിപ്പോൾ തിളങ്ങുന്ന തോരണവും ലൈറ്റും ഒക്കെയായി എല്ലാവരും മുമ്പിലായി, പൈകയിൽ ഇനിയിപ്പോൾ നടക്കുമോ എന്ന് പോലും സംശയം ആണ്. യേശുദാസ്, ചിത്ര, മമ്മൂട്ടി അങ്ങനെ പ്രഗത്ഭർ വന്നിരുന്നു അന്നൊക്കെ പെരുന്നാളിന്. ചെമ്പിളാവും കൊങ്ങാണ്ടൂരും രണ്ടു സെറ്റായി മത്സര വെടിക്കെട്ട്, ഗർഭം കലക്കിയും അമിട്ടും വാണവും മാലയും ഒക്കെയായി തിമിർപ്പ്. അമിട്ടിൽ നിന്നും കുടയൊക്കെ വരുന്നത് കാണുമോൾ ഒരു പാരച്യൂട്ട് പോലെ അതിൽ തൂങ്ങി ഒന്ന് കറങ്ങാൻ തോന്നിയിരുന്നത് എനിക്ക് മാത്രമാണോ ആവോ? പിന്നെ പൊൻകുന്നം മത്തായിയുടെയും പല പ്രഗത്ഭരുടേയും ഒക്കെയായി ചെണ്ടമേളം, ബാന്റുമേളം, ഇതിന്റെ എല്ലാം കൂടെ നെഞ്ചുവിരിച്ചു നാട്ടിലെ ചേട്ടന്മാരുടെ എല്ലാം നിയന്ത്രിച്ചുള്ള നടപ്പ്, ശബരിമല വണ്ടികളുടെ തിരക്ക്...... എല്ലാം മനസ്സിൽ ഇങ്ങനെ മിന്നി തെളിയുന്നു...

അവസാനം വീട്ടിലേക്ക് തിരിച്ചു പോകുമ്പോൾ, നേർത്ത മഞ്ഞിൽ നക്ഷത്രങ്ങൾ മാത്രം പുഞ്ചിരിച്ചു നിൽക്കുന്ന വീടുകൾ. എന്തൊരു സുന്ദര ഓർമ്മകൾ. 

ഇനി വരുന്നൊരു തലമുറക്ക് ...

ഇതൊക്കെ കൂടാൻ സാധ്യമോ  ...

Read more...

തലവേദന

>> Sunday, September 28, 2025

തലവേദന 

 കഴിഞ്ഞ ദിവസം വീഡിയോ കോൾ  ചെയ്തു സൊള്ളികൊണ്ടിരുന്നപ്പോൾ വെറുതെ ഒരു രസത്തിനു പിള്ളേരെ ഒന്ന് കിള്ളി. ജെൻ സീ യും ജെൻ ആൽഫയും എല്ലാം വീട്ടിൽ തന്നെ ഉള്ളതുകൊണ്ട് പുതിയ കാലഘട്ടത്തിൽ എങ്ങനെ കുട്ടികൾ ലോകത്തെ കാണുന്നു നോക്കാമല്ലോ, അത് കൗതുകരമാണല്ലോ. 

ഏറ്റവും പീട്ടക്കാ ആയ തുമ്പിയോട് തന്നെ ചോദിച്ചു, എടീ നിനക്ക് റിയൽ ആയിട്ടുള്ള ചാച്ചയെ ആണോ അതോ വിർച്യുൽ ആയിട്ടുള്ള ചാച്ചയെ ആണോ ഇഷ്ടം? അവൾ ആദ്യം പറഞ്ഞു റിയൽ, ഞാൻ പിന്നെയും ഒന്ന് കിള്ളി. ഇപ്പൊ ചാച്ചാ റിയൽ ആയിട്ടുള്ളതാണെങ്കിൽ ചിലപ്പോൾ നിങ്ങൾ മൊബൈൽ യൂസ് ചെയ്യുമ്പോൾ വഴക്കു പറയും, ഇടയ്ക്കു ടെൻഷൻ ഉള്ളപ്പോൾ മോന്ത വീർപ്പിച്ചു ഇരിക്കും,  പിന്നെ വിയർപ്പ് നാറ്റം ഈത്താ ഒലിപ്പ്‌ തുടങ്ങിയ കാര്യങ്ങൾ, കള്ള് കുടിച്ചാലുള്ള ഉപദേശവും കഥകളും, അങ്ങനെ എത്രയോ പ്രശ്നങ്ങൾ ഉണ്ട്? ഇങ്ങനെ ആണെങ്കിൽ കുഴപ്പമില്ലല്ലോ? അവൾ ചിരിച്ചുകൊണ്ടുപറഞ്ഞു, അതും ഒരു കണക്കിന് ശരിയാണ്. 

അപ്പോളേക്കും ഞങ്ങടെ ബോബനും മോളിയിലെ ബോബനായ കുഞ്ഞേപ്പ് ഇടയ്ക്കു കയറി പറഞ്ഞു.  "അങ്ങനാണേൽ വീഡിയോ കോളിനെക്കാളും നല്ലതു AI ചാച്ച ആണ്. ഞങ്ങൾക്കിഷ്ടമുള്ള രീതിയിൽ ചാച്ചയെ കാണാല്ലോ". മിടുക്കനാ അവൻ, ചാറ്റ് GPT യോട് ജെൻഡർ വരെ ചോദിച്ചവനാ. ഒരു പക്ഷെ അതായിരിക്കാം ആൽഫ കിഡ്സ്.

കട്ടിലിൽ കിടന്നിട്ട് ഉറക്കം വരുന്നില്ല, ഇവർക്കൊക്കെ നമ്മൾ ഒരു പ്രധാനിയല്ലാതെ വരുന്ന അവസ്ഥയെ എങ്ങനെ താങ്ങും ആവോ?  ശരിയാണ്, അവർക്ക് റിയൽ ആയി കാര്യങ്ങൾ കാണണമെന്ന് വലിയ താല്പര്യം ഇല്ല. ഈഫൽ ടവരോ, താജ് മഹാളോ, പിരമിഡുകളോ ഒന്നും അവർക്ക് ഒരു അട്രാക്ഷൻ അല്ലാതായി. എന്തിനു, എന്റെ ജെൻ സീ  ചെറുക്കൻ ഇവിടെ വന്നപ്പോൾ ബുർജ് ഖലീഫ പോലും അവനൊരു താല്പര്യമേ അല്ലായിരുന്നു. കാരണം നേരിട്ട് കാണുന്നതിലും നല്ല വ്യൂസ് അവരൊക്കെ പലതരം സൂപ്പർ ക്യാമറകളിൽ എടുത്ത വിഡിയോയിലൂടെ കണ്ടിട്ടുണ്ട്. ഐസ്‌ലാൻഡിലെ മഞ്ഞു അവിടെ പോയി -15 ഡിഗ്രി ഇൽ നിൽക്കാതെ റൂം ടെമ്പറേച്ചറിൽ അനുഭവിക്കാമെങ്കിൽ അതല്ലേ നല്ലത് എന്നായിരിക്കാം അവരുടെ ചിന്ത. അടിസ്ഥാനപരമായി വിർച്യുൽ ആൻഡ് റിയൽ വേൾഡ് ഡിഫറെൻസ് നമുക്കാണ്, അവർക്കത് കാണില്ല. 

ഒന്നാലോചിച്ചു നോക്കിക്കേ, അച്ഛനും അമ്മയും കാമുകിയും ഭാര്യയും കൂട്ടുകാരും ഒക്കെ ഇഷ്ടമുള്ള നിറത്തിൽ, രൂപത്തിൽ, മണത്തിൽ, വികാരത്തിൽ ഒക്കെ നമ്മുടെ ഇഷ്ടത്തിന് മാത്രം പെരുമാറുന്ന രീതിയിൽ കിട്ടുമെങ്കിൽ അതല്ലേ അവർക്ക് ഇഷ്ടപ്പെടുക? ബീറ്റാ കിഡ്സ് ആകുമ്പോൾ അത് വളരെ സാധാരണം ആകുമായിരിക്കാം. ഏതായാലും ഒരു പത്തു വർഷം കൂടി കഴിയുമ്പോൾ നമ്മുടെ കാര്യം കട്ടപ്പൊക.

അങ്ങനെ ഒരു കാര്യവും ഇല്ലാതെ വെറുതെ ഓരോന്ന് കുത്തിപ്പൊക്കീട്ട് ടെൻഷൻ അടിച്ച് അവസാനം രണ്ടെണ്ണം അടിച്ചിട്ട് കട്ടിലിൽ കയറി കിടന്നു


ഇനിയുള്ള കാര്യങ്ങൾ പ്രായപൂർത്തിയായവർക്ക് വേണ്ടി ഉള്ളതുകൊണ്ട് ആവശ്യമുള്ളവർ മാത്രം വായിക്കുക. അങ്ങനെ രാവിലെ ഒരു ചെറിയ ആലസ്യത്തോട് കൂടി എഴുന്നേറ്റപ്പോഴാണ് ഒരു കൂട്ടുകാരൻറെ ഭാര്യയുടെ കോൾ.

"എടാ ഒന്ന് വേഗന്ന് ഈ ഹോസ്പിറ്റൽ വരെ ഒന്ന് വരാമോ, നിൻറെ കൂട്ടുകാരനെ എമർജൻസിയിൽ കയറ്റിയിട്ടുണ്ട്". ഞാൻ ചോദിച്ചു "എന്നാ പറ്റി?" അവൾ പറഞ്ഞു "അതൊക്കെ നീ വാ വന്നിട്ട് ഞാൻ പറയാം.."

രാവിലെ ടെൻഷനായി, വേഗം ഉടുപ്പും വലിച്ച് കേറ്റിയിട്ട് വണ്ടിയിൽ കയറി ട്രാഫിക് ഇടയിലൂടെ കുത്തിത്തിരിച്ച് ഒരൊറ്റ വിടീൽ. ഇനിയിപ്പം വല്ലതും സംഭവിച്ചാൽ ദൈവമേ എന്തൊക്കെ കാര്യങ്ങൾ ചെയ്യേണ്ടിവരും? ബോഡി നാട്ടിൽ കയറ്റി വിടണം, അവളേം പിള്ളേരേം ഒക്കെ വിടണം, ദൈവമേ ഒന്നും സംഭവിക്കരുതേ.. എന്നൊക്കെ ആലോചിച്ചു  ടെൻഷൻ അടിച്ചു.

എന്താണ് പ്രശ്നം എന്നുള്ളത് അവളോട് പറയുന്നുമില്ല, അറ്റാക്ക് ആണോ സ്ട്രോക്ക് ആണോ അതോ ഇനി വല്ല ആക്സിഡൻറ് ആണോ ആകെ ഒരു വല്ലായ്മ. ചുമ്മാ കുളിമുറിയിൽ ഒന്ന് തെന്നി വീണാ മതിയല്ലോ

ഞാൻ ആശുപത്രിയിൽ എത്തി, ഓടി എമർജൻസിയിൽ ചെന്നു. അവൾ ടെൻഷനോട് അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുന്നുണ്ട്. ഞാൻ ചോദിച്ചു, "എന്നാടീ പ്രശ്നം". അവൾ പറഞ്ഞു "എംആർഐ ചെയ്യാൻ കേറ്റിയിരിക്കുകയാണ് . നീ വന്നേ" എന്ന് പറഞ്ഞ് എന്നെ വിളിച്ച് ഒരു ഒഴിഞ്ഞ കോണിലേക്ക് പോയി. എൻറെ ചെവിയിൽ വളരെ സങ്കടത്തോടുകൂടി പറഞ്ഞു "രാവിലെ ഒന്ന് സ്നേഹിച്ചു കൊണ്ടിരുന്നപ്പോൾ പറ്റിയത് ആണ്".

എനിക്കൊന്നും പിടികിട്ടിയില്ല, സാധാരണ ആളുകൾക്ക് ടെൻഷൻ വരുമ്പോൾ ആണ് സ്ട്രോക്കൊക്കെ വരുന്നത്. ഇതിപ്പോ സ്നേഹിക്കുന്നതിനിടയ്ക്കും സ്ട്രോക്ക് വരുമോ. എനിക്കാണേൽ സ്നേഹിക്കാൻ ആവേശം കൂടുതൽ ഉള്ള ആളാണുതാനും. 

അവൾ പറഞ്ഞു "എന്റെ പൊന്നു മനുഷ്യേനെ.. രാവിലെ ഇതിയാണ് ഒരു മോഹം, അങ്ങനെ സ്‌നേഹിച്ചു കൃത്യം സമയം ആയപ്പോൾ തലപൊട്ടിപോകുന്ന പോലെ വേദന വന്നു. സ്‌ട്രോക്കിന്റെ ലക്ഷണങ്ങൾ ഒക്കെയായി തോന്നിയതുകൊണ്ട് നേരെ എമർജൻസിയിൽ കൊണ്ടുവന്നു. തലയിലേക്ക് രക്ത ഓട്ടം കൂടുതൽ വന്നപ്പോൾ വല്ല ഞരമ്പും പൊട്ടിയതാവുമോ ദൈവമേ..."

അവൾ ടെൻഷനിൽ ആണ്, പൊതുവെ മടിയനായ അവനാകെ രക്തം തലയിൽ കയറുന്നത് ഈ സമയത്തല്ലേ, അതുകൊണ്ടാരിക്കും അല്ലാതെ അവനൊരു ഞരമ്പൻ ഒന്നുമല്ലല്ലോ എന്നൊക്കെ ചളം അടിച്ചെങ്കിലും അവൾ ടെൻഷനിൽ തന്നെ ആയിരുന്നു.

അവസാനം അവനെ MRI ചെയ്തിടത്തു നിന്നും ഇറക്കി, ഞങ്ങൾ ഓടി ചെന്നു. ടെൻഷനടിച്ചു കിടക്കുന്ന അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ എനിക്ക് സത്യത്തിൽ ചിരിയാണ് വരുന്നത്. എത്ര ഒതുക്കി വെച്ചിട്ടും അതെന്റെ മുഖത്തു പ്രകടമായിരുന്നു. അവൻ അവളോട് ചോദിച്ചു, "നീ ഇവനോട് കാര്യം പറഞ്ഞാരുന്നോ?" അവൾ ഒന്ന് നീട്ടി മൂളി.

പെട്ടെന്ന് ഡോക്ടർ വന്നു വലിയ കുഴപ്പങ്ങൾ ഒന്നും കാണുന്നില്ല, പേടിക്കേണ്ട വല്ല പ്രൈമറി ഓർഗാസമിക്  ഹെഡെക്ക് അല്ലെങ്കിൽ മൈഗ്രൈൻ വല്ലതും ആയിരിക്കും എന്ന് പറഞ്ഞു. ഞാനും അവളും കുറച്ചു റീലാക്സഡ് ആയി, ഓർക്കുമ്പോൾ ഓർക്കുമ്പോൾ ഒക്കെ ഒരു ചെറു പുഞ്ചിരി മുഖത്ത് വരുന്നുണ്ട്. ഞാൻ തിരിച്ചിറങ്ങാൻ നേരം അവൻ ദേഷ്യത്തോടെ പറഞ്ഞു, "ചിരിച്ചോടാ മുതുമലരെ നീ... നിനക്കെങ്ങാനും ആണ് ഈ അവസ്ഥയെങ്കിൽ ഒന്നാലോചിച്ചു നോക്ക്."

ഞാൻ വണ്ടിയിൽ കയറി  ഇരുന്നു വെറുതെ ആലോചിച്ചു നോക്കി. ഈ സ്ഥാനത്തു ഞാനായിരുന്നു എങ്കിലോ? എങ്ങാനും ഇങ്ങനെ സംഭവിച്ചു മരിച്ചു പോയിരുന്നു എങ്കിലോ?

പത്രത്തിലോ കുറഞ്ഞപക്ഷം ഓൺലൈൻ മാധ്യമങ്ങളിലോ വന്നേനെ ഒരു വാർത്ത. ഒറ്റക്കായതുകൊണ്ടു ഭാര്യയെ സ്നേഹിച്ചു എന്ന് പറയാൻ പറ്റില്ലല്ലോ. പ്രത്യേക അവസ്ഥയിൽ തലയിൽ രക്തസ്രാവം കൂടി ഞരമ്പ് പൊട്ടിച്ചിതറി പ്രമുഖ വ്യവസായിയും പാലാ അസോസിക്കേഷന്റെ ദുഫായിലെ  പ്രസിഡന്റും ആയ വാഴക്കാവരയൻ അന്തരിച്ചു!. 

പണ്ടൊക്കെ രഹസ്യങ്ങൾ മൂടി വെക്കാൻ എളുപ്പമായിരുന്നു, കാശും സ്വാധീനവും ഉണ്ടെങ്കിൽ. ഇപ്പോളും ആ വ്യർത്ഥവിചാരത്തിൽ കുഞ്ഞുകുഞ്ഞു കാര്യങ്ങളിൽ പോലും നുണപറഞ്ഞു വല്യ രഹസ്യക്കാർ ആയി ഇരുന്നിട്ട് സ്വന്തം വില കളയുന്ന ഒത്തിരി പേരെ എനിക്കറിയാം. ഇന്നിപ്പോൾ നമ്മുടെ വീട്ടിലെ കാര്യങ്ങൾ നമ്മളറിയും മുമ്പേ വിദേശത്തിരിക്കുന്നവർ വരെ അറിയും. അപ്പോൾ ഇത്  കാട്ടുതീ പോലെ നാട്ടിൽ പരക്കും, അടക്കിനു വരുന്ന സകലരും ഊറി ചിരിക്കും. 

എന്റെ കൂട്ടുകാർ ഉൾപ്പടെ പലരും എന്റെ ശവശരീരത്തിനു മുമ്പിൽ നിൽക്കുമ്പോൾ അറിയാതെ ഊറിച്ചിരിക്കും. വല്ല രാഷ്ട്രീയ നേതാക്കളോ അല്ലെങ്കിൽ പള്ളീലച്ചനോ വല്ലതും എന്റെ ഗുണഗണങ്ങൾ വാഴ്ത്തുമ്പോൾ ചിലപ്പോൾ ഭാര്യപോലും ചിരിച്ചു ഇതോർത്ത് പോകുമായിരിക്കാം. എന്റെ കുട്ടികളെ പോലും നാട്ടുകാർ കളിയാക്കുമായിരിക്കാം, ദേണ്ടെ മറ്റേ തലപൊട്ടിച്ചിതറി മരിച്ചുപോയ പുള്ളിയുടെ മകൻ എന്ന് പറഞ്ഞ്. ഭീകരം.....കോപ്പിലെ ഒരു ഓരോരോ സങ്കൽപ്പങ്ങൾ...

നേരെ മൊബൈൽ എടുത്തു ഒരു മെസ്സേജ് അയച്ചു, അളിയാ... ഐ ആം ദി സോറി... ഞാൻ ഇനി ഇതോർത്തു ചിരിക്കില്ല.....










Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP