ഞാനൊരു പാവം പാലാക്കാരന്‍

പിറന്നാൾ

>> Monday, January 2, 2023

അങ്ങനെ നീണ്ട 48 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു ഈ മനോഹരമായ ഭൂമിയിൽ പിറന്നു വീണിട്ട്. ഇത്രയും നാളുകൾ ജീവിക്കാൻ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നു. ഇനിയുള്ള ഓരോ ദിവസവും ബോണസായി കരുതേണ്ടിയിരിക്കുന്നു.

തിരിഞ്ഞു നോക്കുമ്പോൾ സംതൃപ്തി മാത്രം. ഒരു ആവറേജ് അല്ലെങ്കിൽ ബിലോ ആവറേജ് ആയിരുന്ന, വളർച്ചയിലും വിവേകത്തിലും അല്പം ലേറ്റ് ആയിരുന്ന ഞാൻ ഇന്ന് എന്റെ നേട്ടങ്ങളിലും കോട്ടങ്ങളിലും എല്ലാം ഒരു ചെറു പുഞ്ചിരിയോട് കൂടി കടന്നു പോകുന്നു. 

ഇന്നിപ്പോൾ ഈ പാതിരാത്രിയിൽ ഒറ്റക്കിരുന്നു പിന്തിരിഞ്ഞു നോക്കുമ്പോൾ സംതൃപ്തിയും സന്തോഷവും മാത്രം. എനിക്ക് ശരിയെന്നുതോന്നുന്നത്, സന്തോഷം തരുന്നത്, ആരെയും ദ്രോഹിക്കാൻ ഉദ്ദേശമില്ലാത്തത് ഒക്കെ ചെയ്തുകൊണ്ട്, ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ടു ജീവിക്കുന്നു. 

ലോകത്തിന്റെ കാഴ്ചപ്പാടിൽ ഒരുപക്ഷെ ഇന്നത്തെ സാഹചര്യങ്ങൾ വെച്ച് നോക്കിയാൽ ഒട്ടും സെക്യൂർ അല്ലാത്ത, ഒത്തിരി നേട്ടങ്ങളും സേവിങ്‌സും ഇല്ലാത്ത, ലഭിച്ച അവസരങ്ങൾ നന്നായി ഉപയോഗപ്പെടുത്താതെ പരാജിതനായ ഒരാളാണ് ഞാൻ. പലരുടെയും കണ്ണിൽ കഴിവുകളും അവസരങ്ങളും ഉപയോഗപ്പെടുത്താതെ ഒഴുകിപോയവൻ ആണ് ഞാൻ. അത്രക്കൊന്നും ഞാൻ ഉണ്ടായിരുന്നില്ല എന്നാണ് തോന്നുന്നത്, ഒരു പക്ഷെ എന്നെ പ്രോത്സാഹിപ്പിക്കാൻ പറയുന്നതാവാം.

ഞാൻ ഒരു പരാജിതൻ എങ്കിൽ,  എന്റെ പരാജയങ്ങൾക്ക് ഉത്തരവാദി ഞാൻ മാത്രമാണ്, എന്റെ കഴിവുകേടുകൾ തന്നെയാണ്. ഭാഗ്യത്തിനേയോ, ദൈവത്തിനെയോ, കാർന്നോന്മാരെയോ ഒന്നും പഴിചാരാതെ എന്റെ പരാജയങ്ങൾക്ക് ഞാൻ മാത്രമാണ് ഉത്തരവാദി എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. 

പക്ഷെ ഈ പരാജയങ്ങൾ ഒന്നും പരാജയം അല്ലെന്നും, എന്നെ സംബന്ധിച്ചിടത്തോളം ഒത്തിരി  വിജയങ്ങൾ എനിക്കുണ്ടെന്നും ഉള്ള ചിന്തകൾ ആയിരിക്കാം എന്നെ സന്തോഷത്തോടുകൂടി മുന്നോട്ടു നയിക്കുന്നത്. അല്ലെങ്കിൽ തന്നെ സ്വയം വിജയങ്ങൾ കണ്ടെത്താതെ പരാജിതനായി ആർക്കും മുന്നോട്ടു പോവാൻ ആവില്ലല്ലോ. 

കാലത്തിന്റെ കുത്തൊഴുക്കിൽ, വിലപ്പെട്ടത് എന്ന് കരുതിയിരുന്നത്തിൽ പലതും പതുക്കെ കൊഴിഞ്ഞുപോവുകയോ അല്ലെങ്കിൽ അകലുകയോ ചെയ്തു. ഭാര്യയും കുട്ടികളും ഇന്നിപ്പോൾ ജീവനും സ്വന്തവും എന്ന് കരുതി ജീവിക്കുന്നു. കുട്ടികളൊക്കെ പറക്കമുറ്റുമ്പോൾ അവരുടെ വഴികളിൽ തിരിഞ്ഞു പോകും, പോകണമല്ലോ...അമ്മയുടെ കൂടെ പഴയ കുട്ടിയായി ഒന്നുകൂടി കിടക്കണം, വയസ്സനും പക്വതയുള്ളവനും ആയപ്പോൾ എവിടെയോ അത് പോയി. പിന്നെ അല്പം സ്വാർത്ഥതയോടുകൂടി ആഗ്രഹിക്കുന്നു..... മരണം വരെ ഭാര്യ കൂടെയുണ്ടാവണം. 

പ്രാഞ്ചിയേട്ടനിൽ ഫ്രാൻസിസ് അസ്സീസി പറയുന്നപോലെ, ജീവിതമെന്നത് നമ്മൾ കാണുന്ന പോലെ ഒന്നുമല്ലല്ലോ. എന്നോട് സ്നേഹമുണ്ട് എന്ന് ഞാൻ വിചാരിക്കുന്ന കുറച്ചധികം ആളുകൾ.... കുടുംബം, സ്വന്തം, ബന്ധം, കൂട്ടുകാർ എന്ന് തുടങ്ങി പെട്ടെന്ന് പരിചയപ്പെടുന്നവർ വരെ എന്നോട് സ്നേഹത്തോടും ഇഷ്ടത്തോടും കൂടി പെരുമാറുമ്പോൾ എന്റെ ജീവിതം സഫലമായി എന്ന് കരുതുന്നു. 

ഒരു നല്ല മനുഷ്യനായി ആരെങ്കിലും എന്നെ കരുതുന്നു എങ്കിൽ അതായിരിക്കും എന്റെ നേട്ടം. സമ്പത്തോ കരിയറോ സ്ഥാനമാനങ്ങളോ ആയിരുന്നു എന്റെ നോട്ടമെങ്കിൽ ഒരു പക്ഷെ ഞാൻ വേറൊരാളായേനെ എന്ന് തോന്നുന്നു. നഷ്ടമെന്നു ഇന്നും തോന്നുന്നത് ഒരു കായികതാരം ആയില്ല എന്നുമാത്രം ആണ്. 

മക്കളിലൂടെ എങ്കിലും അത് സഫലമാകുമോ എന്നറിയില്ല, എങ്കിലും വളരെ സംതൃപ്തനായി  ഞാൻ മുന്നോട്ടു പോവട്ടെ. ആരെയെങ്കിലും ഞാൻ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അവരോടു ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. എന്തെങ്കിലും പിണക്കമോ പ്രയാസമോ എന്നോട് ഉള്ളവർ പറഞ്ഞാൽ ഞാൻ അവരെ വിളിച്ചു സംസാരിക്കാം, നേരിട്ട് കാണാം (പണം മാത്രം ചോദിക്കരുത്). ഒരു മനുഷ്യനെന്ന നിലയിൽ എനിക്കും പരിഭവങ്ങൾ ഒക്കെ ഉണ്ട്, പക്ഷെ അതെല്ലാം ഒരു മഞ്ഞുകണം പോലെ അലിഞ്ഞില്ലാതാവുന്നതു തന്നെ.  

ഇനി ബാക്കിയുള്ള കാലം മനസ്സിൽ നന്മയും സ്നേഹവും ആയി പോകാം. എല്ലാവരോടും ഒത്തിരി ഒത്തിരി നന്ദിയോടും സ്നേഹത്തോടും കൂടെ.....

സിനോജ് സിറിയക് 


Read more...

ഒരു "ന" കാര്യം

>> Monday, September 19, 2022

ഒരു "ന" കാര്യം 


അവധി ദിനം ആയിരുന്നുകൊണ്ടു കൊണ്ട് ഇന്നലെ ഉള്ള പിള്ളേരേം പെറുക്കി വണ്ടിയിൽ ഇട്ടു സകുടുംബം ഒരു യാത്ര പോയി. 

രാവിലെ വെള്ളയൊക്കെ കീറി ഉഷാറോടെ വന്ന പ്രഭാകരൻ പതുക്കെ കീറിയതൊക്കെ തുന്നിക്കെട്ടി വെറും രവിയായി തിരിച്ചു കയറുകയും അതേസമയം ചിലരൊക്കെ പുച്ഛിക്കുന്ന ശശി ഇന്നിത്തിരി ശോഭയോടെ വരുകയും ചെയ്തു. രവിയുടെ കൂടെ മഞ്ഞും മലയും മഴയും ആസ്വദിച്ച ഞങ്ങൾ പതുക്കെ ശശിയുടെ കൂടെ തിരികെ പോരുന്ന സമയം.

പെട്ടെന്നാണ് ചർച്ചകൾ ചൂടുപിടിച്ചത്. അതിനു കാരണം വണ്ടിയുടെ മുൻപിൽ നിന്നും മാറാതെ റോഡിൽ കിടന്ന ഒരു നായ.

ശരിക്കും ആരാണ് മലയാള അക്ഷരമാലയയിലെ "ന". എന്തുകൊണ്ട് ഒരേ അക്ഷരം ആയിട്ടും നായയുടെ "ന" യും ആനയുടെ "ന" യും നമ്മൾ വ്യത്യസ്തമായി ഉപയോഗിക്കുന്നു. 

നായയുടെ "ന" യുടെ കൂട്ടാളികൾ ആയി നന്മ, നന്ദി, നല്ലത് തുടങ്ങിയ പോസിറ്റീവ് വാക്കുകളും ഇടികിട്ടുമ്പോൾ വരുന്ന നീര് മുതൽ നര, നരകം, നാറി തുടങ്ങിയ നെഗറ്റീവ് വാക്കുകളും നിർവികാരങ്ങൾ ആയി നദി, നാരായം, നാരകം, നിതംബം ഒക്കെ വന്നു ആറാടിയപ്പോൾ ആനയുടെ "ന" മറ്റൊരു തലത്തിൽ ആയിരുന്നു.

ആദ്യാക്ഷരക്കൂട്ടുകൾ പഠിക്കുമ്പോൾ തന്നെ വരുന്ന പന മുതൽ പേന, പനി, വനം, മനസ്, കനം, കനവ്, ചെന, ചേന തുടങ്ങി ചൈന വരെ.

അപ്പോൾ ദേണ്ടെ വീണ്ടും പ്രശ്‍നം, രണ്ടു "ന" അടുപ്പിച്ചു വന്നാലോ? കാനനം , നനയുക, നിനവ്, ഖനനം ....

അവസാനം ഒരു തീരുമാനത്തിൽ എത്തി. "ന" യിൽ തുടങ്ങുന്ന വാക്കുകൾക്ക് നായയുടെ "ന" യും രണ്ടാമത് മുതൽ വരുന്ന "ന"കൾ ആനയുടെ "ന" യും ആയി ഉപയോഗിച്ചാൽ ശരിയാവുമോ?

നന്നായി നാട്ടിൽ നിന്നും നടന്നു നഗരത്തിൽ നനഞ്ഞെത്തിയത് ....



Read more...

ഏകാന്തത

>> Saturday, June 25, 2022


ഏകാന്തത എന്നു പറയുന്നത് ചിലർക്ക് ഒരു സ്വപ്നമാണ്. കേട്ടിട്ടില്ലേ, വനാന്തരങ്ങളിലും ഹിമാലയത്തിലും ഒക്കെ ഒറ്റയ്ക്ക് പോയി തപസ്സിരിക്കുന്ന മുനിമാരെ കുറിച്ച്? എന്നാൽ മറ്റുചിലർക്ക് ഏകാന്തത വളരെ മടുപ്പിക്കുന്ന, പേടിപ്പിക്കുന്ന, ഭ്രാന്ത് പിടിപ്പിക്കുന്ന ഒന്നാണ്. ചിലർക്കാകട്ടെ ഇത് വളരെ ആപേക്ഷികമാണ്. ഞാൻ ആ കൂട്ടത്തിൽ ആണ്, ഒറ്റപ്പെടലിനെ വേദന ആളിക്കത്തുമ്പോൾ ഓടി നാട്ടിലേക്ക് ചെല്ലും. അവിടെ ആകുമ്പോൾ ഭാര്യയുണ്ട്, അമ്മയുണ്ട്, പുരമുഴുവൻ ചിതറി നടക്കുന്ന പിള്ളേരുണ്ട്. പിന്നെ സഹോദരങ്ങൾ കുടുംബക്കാർ പിന്നെ അതൊന്നും പോരാഞ്ഞിട്ട് ആവശ്യത്തിലധികം കൂട്ടുകാരും. എൻറെ ഭാര്യക്ക് പക്ഷേ ഈ ലക്ഷുറി ഒന്നുമില്ല. അവളുടെ ഏകാന്തത എന്നുപറയുന്നത് ഒരു പക്ഷേ രാത്രിയുടെ, അല്ലേൽ പുലർച്ചയുടെ ഏതെങ്കിലും യാമങ്ങളിൽ എന്നോടൊപ്പം കഴിയുന്ന കുറച്ചു നിമിഷങ്ങൾ മാത്രമായിരിക്കാം.

കുറച്ചുദിവസം അവിടെ പാറിപ്പറന്നു നടന്ന് അവസാനം ദുബായിൽ നിന്നും കമ്പനിക്കാരും കടക്കാരും ഒക്കെ വിളി പതുക്കെ മുറുക്കുമ്പോൾ തിരികെ മണലാരണ്യത്തിലേക്ക്. ആവശ്യത്തിലധികം ഏകാന്തത എനിക്കിവിടെ ലഭിക്കുന്നത് കൊണ്ടു തന്നെ പലപ്പോഴും അത് മടുപ്പുളവാക്കുന്നതാണ്. ചിലപ്പോഴൊക്കെ ഫോൺ വിളികളിലൂടെ ആരുടെയൊക്കെയോ ഒപ്പമുണ്ടെന്ന് ഉള്ള ഒരു തോന്നലിൽ കഴിയും,  കിടക്കാൻ നേരം തലയിണയിൽ ഭാര്യയുടെ ഉടുപ്പിടുവിച്ച് കെട്ടിപ്പിടിച്ചു കിടക്കും. അങ്ങനെ നമുക്ക് നമ്മുടേതായ ചില പരിഹാര മാർഗ്ഗങ്ങൾ.

എന്നാൽ ചിലപ്പോഴൊക്കെ മനസ്സും മടുക്കുമ്പോൾ, ഏകനാണ് എന്ന ചിന്ത മനസ്സിനെ വല്ലാതെ വേദനിപ്പിക്കുമ്പോൾ, നേർചിന്തകളുടെയും വിഭ്രാന്തിയുടെയും വരമ്പത്തുകൂടി മനസ് ചഞ്ചലപ്പെട്ട് നടക്കുമ്പോൾ, വണ്ടിയുമെടുത്ത് രാത്രിയുടെ അന്ത്യയാമങ്ങളിൽ മരുഭൂമിയുടെ ഏതെങ്കിലും ഒരു ഒഴിഞ്ഞ കോണിൽ ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി കിടക്കാറുണ്ട്. അങ്ങനെ ഇന്നും നക്ഷത്രങ്ങളെ നോക്കി, അതൊക്കെ മരിച്ചുപോയ എന്റെ പ്രിയപ്പെട്ടവർ എന്നെ നോക്കി ചിരിക്കുന്നതാണ് എന്ന് വിചാരിച്ചു കൊണ്ട് വെറുതെ അങ്ങനെ കിടന്നു.

പെട്ടെന്ന് ഈ കഴിഞ്ഞ പ്രാവശ്യം നാട്ടിൽ പോയപ്പോളത്തെ ചില സംഭവങ്ങൾ എന്റെ ഓർമയിലേക്ക് പതുക്കെ തികട്ടി വന്നു. മൂത്ത മകൻ കുഞ്ഞു കറിയാച്ചൻ, അവന് ഇപ്പോൾ 15 വയസ്സ് ആയി, ഒത്തിരി വലുതായി. കാര്യം കൗമാരത്തിലേക്ക് കടന്നുവെങ്കിലും, ചാച്ചയുടെ കാലിന്റെ അറ്റത്തു എങ്കിലും ഒന്നു തൊട്ടുകൊണ്ട് കൂട്ടത്തിൽ കിടന്നോട്ടെ എന്ന് ചോദിച്ചു ഇപ്പോളും കൂടെ കിടക്കുന്ന ചെക്കൻ. നാട്ടിലുണ്ടായിരുന്ന എന്റെ അനിയൻ തിരിച്ചു ബാംഗ്ലൂരിലേക്ക് പോകുമ്പോൾ നീ പോരുന്നോടാ കൂടെ എന്ന് അവനോട് ചോദിച്ചു. "ഞാൻ പൊക്കോട്ടെ ചാച്ചേ" എന്ന് അവനെന്നോട് അനുവാദം ചോദിച്ചു. ഒന്നാലോചിച്ചിട്ട് ഞാൻ പൊക്കോളാൻ പറഞ്ഞു.

അങ്ങനെ രണ്ടു പേരും കൂടി ബാംഗ്ലൂർ പോയി. കാര്യം ബാക്കി നാലെണ്ണം കൂടെ ഉണ്ട് എങ്കിലും അവനെ ഭയങ്കരാമായി മിസ് ചെയ്തു. കാണാതെ പോയ ആടിനെ തിരക്കി നടന്ന ഇടയന്റെ മനസ് എനിക്ക് മനസ്സിലായി. കുറച്ച് ദിവസത്തേക്ക് വന്ന ഞാൻ കുഞ്ഞുങ്ങളിൽ ഒരാളെ പോലും  മിസ് ചെയ്തിരിക്കാൻ ഒട്ടും ആഗ്രഹിക്കുന്നില്ല. പക്ഷെ അവൻ അവിടെ ഒരാഴ്ച അടിച്ചുപൊളിച്ചു തിരിച്ചു വന്നു. ഇനി ആകെ ഒരാഴ്ച മാത്രം എനിക്ക് തിരികെ മടങ്ങാൻ. എന്തോ ചെറിയ കശപിശക്കിടയിൽ, അവൻ പരാതി പറഞ്ഞപ്പോൾ അമ്മ അവനോടു പറഞ്ഞു, മോനെ ചാച്ചക്ക് നീ പോയത് സങ്കടം ആയിരുന്നു, പിന്നെ നിന്റെ ആഗ്രഹം കണ്ടപ്പോൾ പൊക്കോട്ടെ എന്ന് വെച്ചതായിരുന്നു എന്ന്.

അവൻ ഓടി വന്നു എന്നോട് ചേർന്ന് നിന്നു പറഞ്ഞു, "ചാച്ച.. ഒന്ന് പറഞ്ഞിരുന്നെകിൽ ഞാൻ പോകില്ലായിരുന്നല്ലോ". ഞാൻ അവനോട് പറഞ്ഞു.

"മോനെ, നിനക്ക് പതിനഞ്ചു വയസായി. ഇനി നീ അപ്പനെയും അമ്മയെയും ഒക്കെ വിട്ടു പുറത്തു പോകേണ്ട സമയം ആയി. ഞങ്ങൾക്ക് എത്ര നാൾ പൊതിഞ്ഞു വെക്കാൻ പാറ്റും നിന്നെ? നിന്റെ വഴികളിൽ ഒരു തടസം ആയി ഞങ്ങൾ ഒരിക്കലും ഉണ്ടാവില്ല. ഒരു പ്രായം ആകുമ്പോൾ കോഴിയൊക്കെ കുഞ്ഞുങ്ങളെ കൊത്തിപ്പിരിച്ചു തനിയെ വിടും. ഞങ്ങൾക്ക് അങ്ങനെ വിടാൻ ഒരിക്കലും പറ്റില്ല, പക്ഷെ പോകുന്നത് ഒരിക്കലും തടസപ്പെടുത്തില്ല."

പൊട്ടിക്കരഞ്ഞുകൊണ്ട്‌ അവൻ എന്നെ കെട്ടിപ്പിടിച്ചു, കണ്ണുനീർ ധാരധാരയായി ഒഴുകി, ഏങ്ങലടികൾ നിയന്ത്രിക്കാൻ  സാധിച്ചില്ല. ഒരിക്കലും നിങ്ങടെ അടുത്തു നിന്നും ഞാൻ പോവില്ല എന്നവൻ പറഞ്ഞു. ഞാൻ പറഞ്ഞു, ഇതൊക്കെ പണ്ട് പറഞ്ഞതാണ് ഞങ്ങളും. ഇന്നിപ്പോൾ സ്വന്തം കുടുംബം ആകുമ്പോൾ എല്ലാം മാറും, മാറണം, അതാണ് ജീവിതം. അച്ഛനെയും അമ്മയെയും വിട്ടു ഭാര്യ ഭർത്താവിനോടും ഭർത്താവു ഭാര്യയോടും ചേരണം. അതാണ് പ്രകൃതി നിയമം.

അവന്റെ കരച്ചിലിൽ എനിക്ക് സങ്കടം തോന്നിയില്ല, പക്ഷെ തന്റെയൊപ്പത്തോളം വളർന്ന അവൻ എന്റെ നെഞ്ചിന്റെ ചൂടിൽ കിടന്നപ്പോൾ ഒരു നിർവൃതി തോന്നി.

പണ്ടൊരിക്കൽ നാല് കുട്ടികൾക്ക് നഷ്ടമായ ഒരു കരുതൽ, ഒരു ധൈര്യം, ഒരാശ്വാസം. ആ നഷ്ടത്തിന്റെ നാല്പതാം ഓർമയാണ് ഇന്ന്. ഇന്നും ആ നെഞ്ചിൽ ഒന്ന് ചേർന്ന് നിന്നു കരയാൻ കൊതിയുണ്ട്. വെറുതെ എന്റെ കണ്ണുകൾ നക്ഷത്രങ്ങൾക്കിടയിൽ പരതി നോക്കി. സ്വർഗത്തിൽ ഇപ്പോൾ ചാച്ചക്കു ഏകാന്തത ആയിരിക്കുമോ? അതോ നിരവധി നക്ഷത്രങ്ങളുടെ കൂടെ ഉല്ലാസവാനായി നടക്കുകയാണോ? ഞങ്ങളെ ഒക്കെ മിസ് ആകുന്നുണ്ടാവുമോ, അതോ മറന്നോ? ഒരിക്കലെങ്കിലും ഒന്ന് വന്നു കെട്ടിപ്പിടിക്കാൻ, ഏറ്റവും കുഞ്ഞായിരുന്നയാളെയെങ്കിലും ഒന്ന് നെഞ്ചോട് ചേർക്കാൻ തോന്നില്ലേ?  

ഈ  ഭൂമിയിൽ കുറച്ചു കാലം ജീവിച്ചു പ്രകൃതിയിലേക്ക് മടങ്ങിപ്പോയ ഞങ്ങളുടെ ചാച്ച, ഇന്നിപ്പോൾ അദ്ദേഹത്തെ ഓർക്കുന്നവർ വളരെ കുറവായിരിക്കാം. അമ്പതു വയസിനു മുകളിൽ പ്രായമുള്ള ജീവിച്ചിരിക്കുന്ന കുറച്ചു പേർക്ക് മാത്രം ഓർമയുള്ള ഒരു മുഖം. വല്ലപോലും ഒക്കെ ആ ചാച്ചയുടെ കഥകൾ ആരെങ്കിലും പറഞ്ഞു കേൾക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു വികാരം ആണ്. നൊമ്പരവും സന്തോഷവും പറഞ്ഞറിയിക്കാനാവാത്ത എന്തൊക്കെയോ ചേർന്ന ഒരു പ്രത്യേക അനുഭവം.

ഒത്തിരി ആളുകളിൽ നിന്നും സ്നേഹം ലഭിച്ചിട്ടുണ്ട്. ബന്ധുക്കളിൽ നിന്നും, സത്യം പറഞ്ഞാൽ കൂട്ടുകാരിൽ നിന്ന് വരെ കുറേശ്ശെ അതൊക്കെ ലഭിച്ചിട്ടുണ്ട്, അല്ലെങ്കിൽ ഞങ്ങൾ എടുത്തിട്ടുണ്ട്. എല്ലാം നന്ദിയോടെ ഓർക്കുന്നു. പക്ഷെ ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്. 





 



 

Read more...

ഉരുള

>> Sunday, January 30, 2022

ഭയങ്കര തണുപ്പ്, പുതപ്പു ഒന്നുകൂടി വലിച്ചിട്ടു അമ്മയെ നന്നായി കെട്ടിപിടിച്ചു കിടന്നു.  അമ്മയുടെ വയറിൽ ഉള്ള ഒരു കുഞ്ഞു മണി പോലെയുള്ള ഒരു കുരു പിടിച്ചു ഞെരടിക്കൊണ്ടു കിടക്കാൻ നല്ല സുഖം ആണ്. പക്ഷെ മുള്ളാൻ മുട്ടിയിട്ടു വയ്യ, അമ്മയോട് ചോദിച്ചു എന്നെ ഒന്ന് മുള്ളിക്കാൻ കൊണ്ടുപോകുമോ എന്ന്. അമ്മ എന്നെ ചേർത്ത് പിടിച്ചു അടുക്കളയുടെ പുറകിൽ ഉള്ള പതിനെട്ടാംപാത്തി തെങ്ങിന്റെ അടിയിൽ കൊണ്ടുപോയി നിക്കറിന്റെ സിബ് ഊരി തന്നു. അമ്മയോട് ചേർന്ന് നിന്ന് ഞാൻ നീട്ടി ഒഴിച്ചു. എന്റെ നിക്കർ നനഞ്ഞു, കെട്ടിപ്പിടിച്ച തലയിണയും. ഞാൻ സ്വപ്നത്തിൽ നിന്നും ഉണർന്നു. 

ഞാൻ അശ്വിൻ രവീന്ദ്രൻ, ആറാം ക്ലാസിൽ പഠിക്കുന്നു. അപ്പയുടെ കൂടെ അച്ഛവീടായ കാഞ്ഞിരപ്പള്ളിയിൽ താമസിക്കുന്നു. ഒരു കുഞ്ഞു കാന്താരി തുളസി എന്ന ചിന്നു ഉണ്ട് കൂടെ, ആറു വയസ്  ആയി അവൾക്ക്. എന്നെയും സ്നേഹത്തോടെ ചിലരൊക്കെ അച്ചു എന്ന് വിളിക്കും കേട്ടോ. 

അപ്പയെയും ചിന്നുവിനെയും കൂടാതെ അപ്പൂപ്പനും അമ്മൂമ്മയും ഉണ്ട്, പണിക്കാരി അമ്മിണിയമ്മ ഉണ്ട്, പിന്നെ വെട്ടുകാരൻ ചാക്കോ ചേട്ടൻ , വീട്ടിലെ പട്ടി കട്ടപ്പ അങ്ങനെ കുറച്ചുപേർ ആണ് ഇവിടുത്തെ ആളുകൾ. ഇപ്പൊ സ്‌കൂളും കാര്യങ്ങളും ഒന്നും ഇല്ല, കൊറോണ ആണല്ലോ. ഓൺലൈൻ ക്ലാസ് ആയതുകൊണ്ട് വീട്ടിൽ തന്നെ ഇരുപ്പാണ്, ആരും കാണാതെ കുറെ ഗെയിംസ് കളിക്കും, കാർട്ടൂൺ കാണും, യൂട്യൂബ് കാണും. ഇതൊക്കെ തന്നെ പരിപാടി. 

ബാംഗ്ളൂർ ആയിരുന്നു ഞങ്ങൾ, നാല് വർഷം മുമ്പ് എന്റെ അമ്മ മരിച്ചതിനു ശേഷം ആണ് അപ്പയുടെ വീടായ കാഞ്ഞിരപ്പള്ളിയിൽ എത്തിയത്. നിറയെ വെളിച്ചവും ആളുകളും ഉള്ള ബാംഗ്ലൂർ നിന്നും മരങ്ങളും ഇരുട്ടും നിറഞ്ഞ കാഞ്ഞിരപ്പള്ളിയിൽ. അവിടെ ഫ്ളാറ്റിലെ ജീവിതം എന്തോരം രസമായിരുന്നു എന്നറിയാമോ? എന്നും വൈകിട്ട് കളിക്കാൻ കുറെ കൂട്ടുകാർ. ചിലപ്പോൾ സാറയുടെ വീട്ടിൽ പോയി അവളുടെ മമ്മി തരുന്ന സ്വീറ്സ് ഒക്കെ കഴിച്ചു ഡോറ കാണും, സെക്യൂരിറ്റി അങ്കിളിനെ മണിയടിച്ചു പാർക്കിങ്ങിൽ ക്രിക്കറ്റ് കളിക്കും, സൈക്കിൾ ഓടിക്കും, അങ്ങനെ അടിപൊളി ആയിരുന്നു. ഇവിടെ ഇപ്പോൾ കളിക്കണമെങ്കിൽ ചിന്നു മാത്രം ഉണ്ട് കൂട്ട്, ചലപ്പോൾ അമ്മിണിയമ്മ ചെറുതായി കൊഞ്ചിക്കും. പക്ഷെ ചിന്നു കുശുമ്പ് കാണിച്ചു അവിടെയും വന്നു എന്നെ ഓടിക്കും. 

അപ്പൂപ്പനും അമ്മൂമ്മക്കും ഞാൻ ടാബും, ലാപ്ടോപ്പും ഒക്കെ യൂസ് ചെയ്യുന്നത് കാണുന്നതേ ദേഷ്യം ആണ്. നിന്റെ നല്ല കണ്ണാണ്, അത് സോഡാ ഗ്ലാസ് വെച്ച് ചത്ത മീനിന്റെ കണ്ണുപോലെയാകും എന്നൊക്കെ പറഞ്ഞു എപ്പോൾ കണ്ടാലും വഴക്കാണ്. ഞാൻ മൈൻഡ് ചെയ്യാറില്ല. ഉച്ചക്ക് അവർ ഉറങ്ങുന്ന സമയത്തു മുഴുവൻ കളിക്കും.

അപ്പോൾ രാവിലെ ഈ മൂത്രമൊഴിച്ച കാര്യം ഒന്ന് സോൾവ് ചെയ്യണം. ആരെയും അറിയിക്കാതെ പതുക്കെ നിക്കറും തലയിണക്കവറും ഊരി പതിയെ വാഷിംഗ് മെഷീന്റെ അടുത്ത് ചെന്നപ്പോൾ അവിടെയൊരു കെട്ട് തുണിയുമായി അമ്മിണിയമ്മ. രാവിലെ ശൂന്നു പോയി അല്ലെ അച്ചുക്കുട്ടാ എന്ന് പറഞ്ഞു ഒന്ന് കളിയാക്കി. ഞാൻ സങ്കടത്തോടെ ഡ്രെസ് കൊടുത്തിട്ടു തിരിഞ്ഞു നടന്നപ്പോൾ കൃത്യം ചിന്നു വന്നു, കാര്യം മനസിലായ അവൾ ഉറക്കെ അപ്പൂപ്പനോടും ഒക്കെ ചെന്ന് പറഞ്ഞു. നാണം കേട്ട  ഞാൻ കുളിക്കാൻ എന്ന പോലെ വേഗം ബാത്‌റൂമിൽ കയറി.

ഇവിടെ ആണെങ്കിൽ ചൂടുവെള്ളം, ഹീറ്റർ ഒന്നുമില്ല. പനി ഒക്കെ വരുമ്പോൾ അമ്മൂമ്മ വെള്ളം അനത്തി തരും. അല്ലാത്തപ്പോൾ തണുത്ത വെള്ളത്തിൽ കുളിക്കണം, അതാണ് ആരോഗ്യത്തിന് നല്ലതു എന്നാണു അമ്മൂമ്മയുടെ വാദം. അപ്പൂപ്പൻ ഒക്കെ ഇപ്പോളും ആരോഗ്യത്തോടെ ഇരിക്കുന്നത് അതുകൊണ്ടാണത്രെ. ഞാൻ പതുക്കെ കാലിൽ ഒക്കെ കുറേശെ കുറേശെ വെള്ളം ഒഴിച്ച് നിന്നിട്ടു ശ്വാസം ഒക്കെ വലിച്ചു പടേന്ന് വെള്ളം കോരി ദേഹത്തൊഴിക്കും. തണുപ്പ് കാരണം ഷവറിൽ നിന്ന് കുളിക്കാൻ പറ്റില്ല.

അങ്ങനെ കുളി ഒക്കെ ലാവിഷ് ആയി നടത്തി പതുക്കെ വന്നു മുറിയിൽ വന്നു ടാബ് ഓൺ ചെയ്തു ഇരുന്നപ്പോളേക്കും അപ്പയുടെ വിളി വന്നു, കഴിക്കാൻ. രാവിലെ ഭക്ഷണം എല്ലാവരും കൂടി ഇരുന്നാണ് കഴിക്കുക. എനിക്കാണെങ്കിൽ ഇന്ന് കിടന്നുമുള്ളിയത് കൊണ്ട് ആകെ വിഷമം. ചിന്നു ഉറപ്പായും കളിയാക്കും, കുറഞ്ഞത് വെറുതെ ചിരിക്കുക എങ്കിലും ചെയ്യും. അപ്പ വല്ലതും പറയുമോ ആവോ,  ശോ..എന്ത് ചെയ്യും?

പതുക്കെ ചമ്മലോടെ മേശയുടെ അടുത്ത് ചെന്നു. ഇങ്ങു വാടാ അച്ചുക്കുട്ടാ എന്ന് പറഞ്ഞു കൊണ്ട് അപ്പ ചേർത്ത് പിടിച്ചു. ഞാൻ അറിയാതെ കരഞ്ഞു പോയി. അപ്പാ പറഞ്ഞു സാരമില്ലെടാ മോനെ, അപ്പയും ചെറുപ്പത്തിൽ കിടന്നു മുള്ളുമായിരുന്നു. അത് കുറച്ചു കഴിയുമ്പോൾ മാറിക്കോളും. അപ്പൂപ്പൻ അപ്പയോടു പറഞ്ഞു: എടാ രവി.. നീയാ അമ്പലത്തിൽ ചെന്ന് നമ്പൂരിയുടെ കയ്യീന്ന് ഒരു ചരട് ജപിച്ചു തരാൻ പറ, അവൻ ശരിയായിക്കൊള്ളും.

രാവിലെ പുട്ടും കടലയും ആണ്, എനിക്ക് ഇഷ്ടമില്ല കടല. അമ്മയാണെങ്കിൽ ബാംഗ്ളൂർ വെച്ച് ചിക്കൻകറി വെച്ച് തരുമായിരുന്നു. ഇവിടെ വെജിറ്റേറിയൻ ആണ്, അമ്മ മരിച്ചതിൽ പിന്നെ നോൺ വെജ് ഒന്നും വെച്ചിട്ടില്ല. അപ്പക്കറിയാം എനിക്ക് കടല ഇഷ്ടം അല്ലെന്ന്. അമ്മിണിയമ്മയോടു പറന്ന് പഴം എടുപ്പിച്ചു പുട്ടു കുഴച്ചു ഉരുള ആക്കി തന്നു അപ്പാ. വല്ലപ്പോളും ഒക്കെ മാത്രമേ അപ്പ ഇങ്ങനെ ഒക്കെ സ്നേഹിക്കുകയുള്ളൂ. എന്റെ വിഷമം ഒക്കെ പതുക്കെ മാറി.   

ഞാനതുകൊണ്ടു ഇന്ന് ഡിവൈസ് ഒന്നും എടുക്കേണ്ട എന്ന് തീരുമാനിച്ചു, നല്ല കൊച്ചായി അങ്ങ് നിന്നേക്കാം. വല്ലപ്പോളും അല്ലേ ഈ സ്നേഹം ഒക്കെ കിട്ടുന്നത്. അമ്മ പോയെ പിന്നെ അപ്പയും ബാംഗ്ളൂർ ജീവിതം ഒക്കെ വിട്ടു ഒരു കാഞ്ഞിരപ്പള്ളിയിലെ വീട്ടിൽ നിന്നും അധികം എങ്ങോട്ടും  പോകാതെ ആയി. സാധാരണ ഞങ്ങടെ ആൾക്കാർ മരിച്ചാൽ ദഹിപ്പിക്കുകയാണ് പതിവ്, അമ്മയെ പക്ഷെ ദഹിപ്പിച്ചില്ല. വീടിന്റെ ഒരു സൈഡിൽ ഒരിടത്തു കുഴിച്ചിടുകയാണ് ചെയ്തത്. അമ്മൂമ്മ പറഞ്ഞു കേട്ടു, അവിടെ ഒരു വാഴ വെച്ചിട്ടു അതിന്റെ പഴം കിളികൾക്കു നൽകി എന്ന്. അങ്ങനെ  അമ്മയുടെ ശരീരം പ്രകൃതിയിൽ ലയിച്ചു ചേർന്ന് എന്ന്. 

അതിനടുത്തായി ഒരു മാവുണ്ട്. ഞാൻ അതിന്റെ ചുവട്ടിൽ പോയിനിന്നു.  ഇപ്പോൾ ആ നാടൻ മാവിലെ മാങ്ങാക്കു മധുരം കൂടി എന്ന് അമ്മൂമ്മ പറയാറുണ്ട്. പണ്ട് ഇതിലും പുളിയായിരുന്നു അതിലെ മാങ്ങക്ക് എന്നാണു അമ്മൂമ്മയുടെ അഭിപ്രായം. മിക്കവാറും അമ്മയുടെ ശരീരം ആ മാവും കൂടി കുറച്ചു വലിച്ചെടുത്തിട്ടുണ്ടാവും, അതായിരിക്കാം മധുരം കൂടിയത്. എനിക്കെന്തോ ആ മാവിനോട് വലിയ സ്നേഹം ആണ്. ഇത്തിക്കണ്ണി കയറി എന്ന് പറഞ്ഞു ആ മാവിന്റെ കൊമ്പുകൾ ഒരു മാസം മുമ്പ്  മുറിച്ചപ്പോൾ ഞാനെന്തോ അകത്തു പോയിരുന്നു വെറുതെ കുറച്ചു നേരം കരഞ്ഞു. പക്ഷെ ഇപ്പോൾ അതിന്റെ കൊമ്പുകളിൽ ഒക്കെ പുതിയ നാമ്പുകൾ വന്നു തുടങ്ങി. 

വെട്ടുകാരൻ ചാക്കോ ചേട്ടൻ ആ വഴി വന്നു. അച്ചുക്കുട്ടാ, പാലെടുക്കാൻ പോകുന്നകൂട്ടത്തിൽ വരുന്നോടാ എന്ന് ചോദിച്ചു. വീട്ടിൽ ഇരുന്നാൽ ടാബ് എടുത്തു എന്തെങ്കിലും ചെയ്യാൻ തോന്നും, അതിനാൽ ചാക്കോ ചേട്ടന്റെ കൂടെ പറമ്പിൽ കറങ്ങി. കറക്കം ഒക്കെ കഴിഞ്ഞ കൊണ്ട് നല്ല വിശപ്പ് ആയിരുന്നു. അല്ലെങ്കിൽ തന്നെ വണ്ണം വെക്കുന്നു എന്ന് പറഞ്ഞു അമ്മൂമ്മ ഇടക്കൊക്കെ ഭക്ഷണം കുറക്കാൻ പറയും, എനിക്കാണെങ്കിൽ അത് ദേഷ്യം ആണ്. എന്തായാലും ആവശ്യത്തിൽ കൂടുതൽ കഴിച്ചു.

ഊണൊക്കെ കഴിഞ്ഞു അമ്മൂമ്മയും അപ്പൂപ്പനും ഉറങ്ങാൻ പോയി. ചിന്നു അമ്മിണിയമ്മയുടെ കൂടെ എന്തൊക്കെയോ ചെയ്തു കൊണ്ട് നിൽക്കുന്നു. ഓൺലൈൻ ക്ലാസ് എന്ന് പറഞ്ഞു കൂടെ പഠിക്കുന്ന ജോസഫിന്റെ കൂടെ ഓൺലൈൻ ഗെയിം കളിച്ചാലോ എന്നൊരു തോന്നൽ വന്നു.  പിന്നെ അത്  വേണ്ടാ എന്ന് വെച്ച് അമ്മൂമ്മയുടെ സൈഡിൽ കയറി ഉറങ്ങാൻ കിടന്നു. ഞാൻ ചെറുതായി ഒന്ന് കെട്ടിപിടിച്ചു. അമ്മൂമ്മയ്ക്ക് കെട്ടിപ്പിടിക്കുന്നു പോയിട്ട് തൊടുന്നത് പോലും ഇഷ്ടം അല്ല. അങ്ങോട്ട് മാറിക്കിടക്കു ചെക്കാ, നീ വേണമെങ്കിൽ അപ്പൂപ്പനെ കെട്ടിപിടിച്ചോ എന്ന് പറഞ്ഞു. അപ്പൂപ്പന് ഒരു കുഴമ്പിന്റെ മണം ഉണ്ട്, എനിക്ക് അത് ഒട്ടും ഇഷ്ടം അല്ല. ഞാൻ പതുക്കെ അമ്മൂമ്മയുടെ കാലിന്റെ ഭാഗത്തു വെറുതെ കിടന്നു ഉറങ്ങി പോയി.

നാലുമണി കഴിഞ്ഞപ്പോൾ അമ്മിണിയമ്മ വന്നു എണീപ്പിച്ചു. നല്ല ഏത്തക്കാ ബോളി ഉണ്ടായിരുന്നു. അതും ചായയും കഴിച്ചു വീണ്ടും മാവിന്റെ ചോട്ടിൽ പോയി വെറുതെ കറങ്ങി തിരിഞ്ഞു നടന്നു. അവിടെ നിക്കുമ്പോൾ എന്തോ ഒരു സുരക്ഷിത ബോധം, അല്ലെങ്കിൽ നാട്ടിലെ എല്ലാ ജന്തുക്കളെയും, കട്ടപ്പ ഒഴിച്ച് എല്ലാത്തിനെയും എനിക്ക് പേടി ആണ്. പല്ലി, പാറ്റ, പാമ്പു, എട്ടുകാലി എന്നിങ്ങനെ എല്ലാം എന്റെ പേടി സ്വപ്‌നങ്ങൾ ആണ്. ത്രിസന്ധ്യക്ക് പറമ്പിൽ കറങ്ങി നടക്കാതെ വന്നു നാമം ജപിക്കെടാ എന്ന് പറഞ്ഞു അമ്മൂമ്മ വിളിച്ചു. അമ്മിണിയമ്മ പണിയൊക്കെ തീർത്തു അവരുടെ വീട്ടിൽ പോയി. 

അപ്പ കാഞ്ഞിരപ്പള്ളി ടൗണിൽ ഒക്കെ പോയിട്ട് വീട്ടിൽ വന്നിട്ടുണ്ട്. കൂടെ ആരൊക്കെയോ കൂട്ടുകാരും. അവർ ചായ്പ്പിന്റെ ഒരു സൈഡിൽ ഇരുന്നു കള്ളുകുടി തുടങ്ങി. അമ്മൂമ്മ ദേഷ്യപ്പെട്ടു അപ്പൂപ്പനോട് എന്തൊക്കെയോ പറഞ്ഞു വീട്ടിനുള്ളിൽ കയറി. അപ്പൂപ്പൻ അപ്പയുടെ അടുത്തോട്ടു പോകുന്നത് കണ്ടു ഞാനും പതുക്കെ പുറകെ ചെന്നു. അപ്പൂപ്പൻ ഇനി അപ്പയെയും കൂട്ടുകാരെയും വഴക്കു പറഞ്ഞു ഓടിക്കുമോ ആവോ?

പക്ഷെ അവിടെ ചെന്ന അപ്പൂപ്പന് അപ്പ ഒരു ഗ്ലാസ്സിൽ കുറച്ചു കള്ളു കൊടുത്തു, അതും കഴിച്ചു അപ്പൂപ്പൻ തിരിച്ചു പോയി. അവർ അവിടെ ഇറച്ചി കഴിക്കുന്നുണ്ട്, നല്ലമണം വന്നു. ഞാനും പതുക്കെ ചെന്ന് അവിടെ. എന്താടാ നിനക്ക് വേണോ ഒരു പെഗ് എന്ന് അപ്പ ചോദിച്ചു, ഞാൻ ചിരിച്ചുകൊണ്ട് ആ ഇറച്ചിയിൽ നോക്കി. അപ്പയുടെ കൂട്ടുകാരനെ സണ്ണി അങ്കിൾ എനിക്ക് ഒരു കഷ്ണം എടുത്തു തന്നു. സണ്ണി അങ്കിളിനു ഒരു ഉമ്മ കൊടുക്കാൻ തോന്നി എനിക്ക്. ഒരു പ്ളേറ്റിൽ പെറോട്ടയും കുറച്ചു ഇറച്ചിയും എടുത്തു തന്നു നീ ഇത് കഴിച്ചോടാ എന്ന് പറഞ്ഞു അപ്പ. ഒത്തിരി നാള് കൂടി ഞാൻ നോൺ വെജ് കഴിച്ചു. 

കഴിപ്പും കഴിഞ്ഞു അടുക്കളയിൽ ചെന്നപ്പോൾ പോയി സോപ്പിട്ടു കഴുകിയിട്ടു വാടാ എന്ന് പറഞ്ഞു അമ്മൂമ്മ ഓടിച്ചു. അതും കഴിഞ്ഞു ഞാൻ പതുക്കെ മുറിക്കകത്തു ചെന്നു. ചിന്നുവിന് ആണ് എന്നും അപ്പയുടെ കൂടെ കിടക്കാൻ അനുവാദം. എനിക്ക് ജനലിന്റെ അടുത്ത് ഒരു ചെറിയ കട്ടിൽ ആണ്. എനിക്കാണെങ്കിൽ ജനലും അതിന്റെ അപ്പുറെ ഉള്ള ഇരുട്ടും ഭയങ്കര പേടി ആണ്.

ചിന്നു കിടന്നു ഉറങ്ങി, അപ്പയും കൂട്ടുകാരും വർത്തമാനം പറയുന്ന ഒച്ചയും ബഹളവും കാരണം എനിക്ക് തത്കാലം വലിയ പേടി തോന്നിയില്ല. പേടിച്ചിട്ടാണെങ്കിലും വെറുതെ ജനലിൽ കൂടി ഞാൻ പുറത്തോട്ടു നോക്കി. നല്ല ഇരുട്ടാണ്. പക്ഷെ എനിക്ക് മാവ് ചെറുതായി ഇരുട്ടത്ത് കാണാം. സാധാരണ  വാഴയുടെ ഇലകൾ ഇളകുന്നത് കാണുമ്പോൾ എനിക്ക് പ്രേതം, പിശാചുക്കൾ ഒക്കെ ഓർമ വരും. കഴിഞ്ഞ ദിവസം അമ്മിണിയമ്മ പറയുന്ന യക്ഷിയുടെ കഥയും കൂടി കേട്ടപ്പോൾ പുതിയ ഒരു സാധനം കൂടി ആയി പേടിക്കാൻ. രാത്രിയായി കഴിഞ്ഞാൽ പിന്നെ എനിക്ക് ഭയങ്കര പേടിയാണ്, പേടിച്ചു വിറച്ചു ഇരിക്കുമ്പോളും അപ്പയുടെ കൂടെ കിടക്കാൻ എനിക്ക് യോഗം ഇല്ല. അപ്പയുടെ കൂടെ ചിന്നു കിടക്കുന്നതു കാണുമ്പോൾ സങ്കടം തോന്നും, ഇടക്കെങ്കിലും എന്നെ ഒന്ന് കിടത്തിയിരുന്നെങ്കിൽ എന്നോർക്കും.

ഞാൻ വെറുതെ ജനലിലൂടെ നോക്കി. വാഴയുടെ ഇലകൾ അനങ്ങുന്നുണ്ട്. ഹൃദയം നന്നായി മിടിക്കുന്നുണ്ട്. ഈ മരിച്ചു കഴിഞ്ഞവർ അല്ലെ പ്രേതങ്ങൾ ആകുന്നത്. അങ്ങനെ ആണെങ്കിൽ എന്റെ അമ്മയോട് ഒരു പ്രേതം ആയി ഇവിടെ വരാൻ പറഞ്ഞാലോ. അതാകുമ്പോൾ എനിക്ക് പേടിക്കണ്ടല്ലോ. അമ്മിണിയമ്മ പറഞ്ഞ ആ യക്ഷി ആയി വന്നാൽ മതി. വെളുത്ത സാരി ഒക്കെ ഉടുത്ത്, നല്ല സുന്ദരി ആയി വരട്ടെ. എന്നെ ഏതായാലും ഒന്നും ചെയ്യില്ല എന്ന് ഉറപ്പാണ്. യക്ഷിയായ അമ്മയെ ഒന്ന് ചേർത്ത് പിടിക്കണം. കൂട്ടികൊണ്ടു വന്നു അപ്പയും ചിന്നുവും കാണാതെ എന്റെ കട്ടിലിൽ കിടത്തണം,  ആ മടിയിൽ തല ചേർത്ത് കിടക്കണം. അമ്മയുടെ വയറിലെ കുഞ്ഞു മണിയിൽ ഞെരടണം. 

ഒരു യക്ഷിയായി എന്റെ അമ്മയെ കൊണ്ട് വരാൻ സുബ്രമണ്യ ഭഗവാനോട് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ ഒരു പേടിയും ഇല്ലാതെ വാതിൽ തുറന്നു മാവിൻ ചുവട്ടിലേക്ക് മെല്ലെ  നടന്നു.....അമ്മയുടെ കയ്യിൽ നിന്നും നെയ്യിട്ടു മൂപ്പിച്ച ഒരു ഉരുള ചോറ് കഴിക്കാനുള്ള കൊതിയോടെ....

 




Read more...

വിശാലേട്ടന്റെ വീട്

>> Wednesday, December 29, 2021

ഒരു വിർച്വൽ ലോകത്തിരുന്നു നാം തന്നെ നമുക്കിഷ്ടം ഉള്ള  മറ്റൊരു നമ്മെ വാർത്തെടുത്ത് ശരിക്കുള്ള നമ്മെ നാം മറന്നു പോകുന്ന ഇന്നത്തെ കാലം. സോഷ്യൽ മീഡിയായുടെ സ്വാധീനത്തിൽ ജീവിക്കുന്ന നമുക്ക് ഓരോ ദിവസവും പലതരത്തിൽ ഉള്ള പ്രലോഭനങ്ങൾ ഉണ്ടാകാറുണ്ട്.  അതിലൊന്ന് ആണ് ചലഞ്ച് എന്നും പറഞ്ഞു ഓരോരുത്തർ തുടങ്ങി വെക്കുന്ന ഓരോ പരിപാടികൾ. 25 വർഷത്തെ ഫോട്ടോ ചലഞ്ച്, ഉടുപ്പ് ചലഞ്ച്, മൊട്ടയടി ചലഞ്ച് എന്ന് തുടങ്ങി രാവിലെ പല്ലു തേക്കുന്നത് വരെ ചലഞ്ച് ആയി നടക്കുന്ന കാലത്തു ആണ് ഭാര്യയെ എടുത്തു പൊക്കൽ ചലഞ്ച് ഏതോ ഒരുത്തൻ ഇട്ടത്.  മകനോട് ഒരു ഫോട്ടോ എടുക്കെടാ എന്ന് പറഞ്ഞു നേരെ പോയി ഭാര്യയെ എടുത്തു ഒരു പൊക്കൽ. 

കല്യാണം കഴിഞ്ഞു വർഷങ്ങൾ കടന്നുപോയത്മനസ്സിന്റെ ഒരു കോർണറിൽ പോലും ആ സമയത്തു വരാതിരുന്നത് കാലത്തിന്റെ വികൃതി അല്ലെങ്കിൽ പ്രായം തലച്ചോറിലെ കോശങ്ങളോട് ചെയ്ത ചതി. കോശങ്ങളുടെയും പേശികളുടെയും കശേരുക്കളുടെയും ശേഷി കുറഞ്ഞ ഞാൻ പ്രായത്തോടൊപ്പം ബുദ്ധിയും അതിലും കൂടുതൽ ശരീരവും വളർന്ന അവളെ പൊക്കാൻ ആയി ശ്രമിച്ച വകയിൽ വെട്ടിയിട്ട വാഴത്തണ്ടു പോലെ നിലത്തു വീണു. നടു വെട്ടിയത് ആണത്രേ....

ഹൗവെവർ... കഴിഞ്ഞ ദിവസം കണ്ട മറ്റൊരു ചലഞ്ച് എന്നെ ഹഠാതാകര്ഷിച്ചു. എഴുത്തുകാരുടെ വീടിന്റെ ഗെയിറ്റിന്റെ മുൻപിൽ നിന്നുള്ള ഒരു പടം പിടിത്തം. 

വർഷങ്ങൾക്ക് മുൻപ് കൊടകരപുരണാം വായിച്ചു ചിരിച്ചു മണ്ണുകപ്പി ഒരു വലിയ വിശാലമനസ്കൻ ആകാനും, ബെർളിത്തരങ്ങൾ വായിച്ചു അതിരൂക്ഷ ആക്ഷേപഹാസ്യത്തിന്റെ വാക്താവ് ആകാനും നമ്മൾ ഇറങ്ങി പുറപ്പെട്ടു, വാഴക്കാവരയൻ എന്ന തൂലികാ നാമവും ആയി. 

പണ്ടത്തെ ഹരിതാഭയുടെയും പച്ചപ്പിന്റെയും സ്‌കൂളിലെ നൊസ്റ്റാൾജിയയുടെയും ഒക്കെ കാര്യങ്ങൾ വെറുതെ കുത്തിനിറച്ചു നമ്മളും എഴുത്തു തുടങ്ങി. കുഞ്ഞിലേ എന്താവണം എന്ന സ്വപ്നത്തിൽ പോലും,  ക്രിക്കറ്റ് വേണോ അതോ ഫുട്ബാൾ വേണോ എന്ന സെലക്ഷൻ പ്രയാസം ആയിരുന്ന പോലെ  നമ്മൾ കോമഡി, സെന്റി, പ്രണയം, പൈങ്കിളി എന്ന് തുടങ്ങി എല്ലാവരോടും പകയോടെ കുശ്‌വന്ദ സിങ് വരെ ആകാന് നോക്കി.   ഒരേ സമയം ഉത്തരത്തിലും ചോദ്യത്തിലും കക്ഷത്തിലും എല്ലാം  കൈവെക്കാൻ നോക്കി ആക്രാന്തം മൂലം  ഒന്നും ആകാതെ തേരാപാരാ നടക്കുന്നു. എന്നാലും ചെറുതായി എഴുതി വെറുപ്പിക്കൽസ് തുടരുന്നു.

ബെർളി എന്ന വൻവൃക്ഷത്തെ കുറിച്ച് ഒന്നും കേൾക്കാനേ ഇല്ല.  പക്ഷെ ജബൽ അലിയിലും പിന്നീട്  റാസ് അൽ ഖൈമയുടെ അപ്പുറെ ഉള്ള ഫുജൈറയിലും ഒരു രാജകുമാരൻ ആയിരുന്ന വിശാലമനസ്കനെ ഞാൻ കണ്ടു പിടിച്ചു. ഇടയ്ക്കിടെ കാണും, പക്ഷെ ബഹുമാനം കൊണ്ട് ഒരു ഫോട്ടോ പോലും എടുത്തിട്ടില്ല, പക്ഷെ ഈ എഴുത്തുകാരുടെ വീടിന്റെ മുൻപിൽ നിന്നുള്ള ഫോട്ടോ ചലഞ്ച് എനിക്കിഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം ഏതോ ഒരു ചേച്ചി വിശാലമനസ്കന്റെ കൊടകരയിലെ വീട്ടിൽ നിന്ന് ഫോട്ടോ എടുത്തപോലെ ഞാനും ഒരെണ്ണം എടുക്കാൻ തീരുമാനിച്ചു. ഭാര്യയും അമ്മയും പെങ്ങളും  പിള്ളേരും ഒക്കെ ആയി തൃശൂർ വരെ പോകുന്ന നേരം. ചാലക്കുടി കഴിഞ്ഞു, ഭാര്യയോട് ഫേസ്ബുക് നോക്കി വിശാലേട്ടന്റെ പോസ്റ്റ് എടുത്തു വീട് നോക്കാൻ പറഞ്ഞു. 

തൃശ്ശൂരിലേക്ക് പോകുന്ന വഴി  ഫ്ലൈ ഓവർ ഇറങ്ങുമ്പോൾ ഉടനെ ഇടതു വശത്തു ആണത്രേ, വീടിന്റെ ഫോട്ടോ നോക്കി നീല ഗൈയിട്ടും ആണെന്ന് പറഞ്ഞു. പക്ഷെ ഫ്ലൈ ഓവർ ഇറങ്ങി പുറകോട്ടു പതുക്കെ വണ്ടിയുമായി വന്നപ്പോൾ കണ്ട വിശാലമായ നീല ഗേറ്റ് പക്ഷെ വിശാലേട്ടന്റെ അല്ലായിരുന്നു, പക്ഷെ കഥയിൽ പലപ്പോഴും എവിടെയെക്കൊയോ കേട്ടത്‌പോലെ ഓര്മയുള്ള ഗോൾഡൻ ബാർ. എന്റെ കണ്ണുകൾ ഒരു ആവശ് ഖാൻ ആയി പെട്ടെന്ന് തിളങ്ങി എങ്കിലും അമ്മ കൂടെയുള്ളത് കൊണ്ട് ഞാൻ തിരിച്ചിറങ്ങി. പതുക്കെ മുൻപോട്ടു പോയ വഴിയിൽ ഇടതു സൈഡിൽ ഒരു വയസ്സനും വലതു സൈഡിൽ ഒരു സുന്ദരിയായ ചേച്ചിയും.  ക്രിക്കറ്റ് വേണോ ഫുട്ബാൾ വേണോ എന്ന കൺഫ്യുഷൻ അതിൽ ഇല്ലായിരുന്നു. വലതു വശത്തു നിന്ന ചേച്ചിയോട് വളരെ അഭിമാനത്തോടെ ചോദിച്ചു, ഞങ്ങൾ അങ്ങ് പാലായിൽ നിന്നും വരുവാണ്, ഈ കൊടകരപുരാണം എഴുതിയ സജീവ് ഇടത്തേടന്റെ വീട് എവിടെയെയാണ്? 

അല്ലെങ്കിലും സ്വന്തം നാട്ടിൽ ഒരു പ്രവാചകനെയും ആരും ബഹുമാനിച്ചിട്ടില്ല. കൊടകര ഇതാണ്, പറഞ്ഞ കക്ഷിയെ എനിക്കറീല്യ കേട്ടോ എന്ന് തൃശൂർ സ്ലാങ്ങിൽ മൊഴിഞ്ഞിട്ടു സുന്ദരി അവിടുന്ന് പോയി. എന്നാൽ അവളെ ഒന്ന് മനസ്സിലാക്കി കൊടുപ്പിച്ചിട്ടു തന്നെ കാര്യം എന്ന് വിചാരിച്ചു ബെർളിയെ പോലെ രൂക്ഷൻ ആയി ഇറങ്ങിയെങ്കിലും എന്നെ അറിയാവുന്ന ഭാര്യ വിളിച്ചു ഇങ്ങു പോരാൻ പറഞ്ഞു. 

എന്തായാലും ദൗത്യം അവസാനിപ്പിച്ചു ഞങ്ങൾ തൃശൂരിന് പോയി. പക്ഷെ ഞങ്ങൾ പാലാക്കാർ പരാജയപ്പെട്ടു പിന്മാറുന്നവർ അല്ലല്ലോ. മൂന്നാലു മണിക്കൂറിനു ശേഷം പോയ കാര്യം ഒക്കെ കഴിഞ്ഞു തിരിച്ചു വരുന്ന വഴി വീണ്ടും ഫ്ലൈ ഓവറിന്റെ താഴെക്കൂടെ വന്ന് യു ടേൺ അടിച്ചു. വീണ്ടും നീല ഗേറ്റിൽ ഒരു ചാഞ്ചാട്ടം ഉണ്ടായി എങ്കിലും മുൻപോട്ടു പോയി. ഫോട്ടോയിൽ കാണുന്ന വീട് കാണുന്നില്ല. വീണ്ടും ഹൈവേയിൽ കയറുന്നതിനു തൊട്ടു മുൻപ് അവിടെ കണ്ട വീട്ടിൽ ഒരു ചേട്ടൻ നിൽക്കുന്നു. ചേച്ചിമാരെ ഒന്നും കാണാഞ്ഞത് കൊണ്ട്, ചേട്ടനോട് ചോദിച്ചു. 

എടത്തേടൻമാർ അപ്പുറത്തെ സൈഡിൽ ഉണ്ടെന്നു തോന്നുന്നു എന്ന് പറഞ്ഞു ആ ചേട്ടനും പ്രവാചകന്റെ നാട്ടുകാരൻ ആയി, എനിക്ക് വാശി കൂടി. ഈ നാട്ടുകാരെ എന്റെ വിശാലേട്ടന്റെ ലോകം മുഴുവനും ഉള്ള പ്രശസ്തി അറിയിച്ചിട്ടേ കാര്യം ഉളളൂ എന്ന് വിചാരിച്ചു ഞാൻ തന്നെ അമേരിക്ക, ദുബായ് തുടങ്ങി അന്റാർട്ടിക്ക വരെയുള്ള സ്ഥലത്തു നിന്ന് ആണെന്ന് പറഞ്ഞു പ്രശസ്തൻ അന്വേഷണം തുടങ്ങാൻ തീരുമാനിച്ചു. വീണ്ടും യു ടേൺ അടിക്കാൻ വന്നപ്പോൾ ഒരു വണ്ടി പോലീസുകാർ നിൽക്കുന്നു. 

നേരെ വണ്ടി നിർത്തി ചോദിച്ചു, സാറെ ഈ കൊടകരപുരാണം എഴുതിയ വിശാലേട്ടന്റെ വീട് അറിയാമോ? 

വണ്ടികളുടെ ഒച്ചകാരണം കേൾക്കാഞ്ഞിട്ടു ആയിരിക്കും,  എന്താ സാറെ എന്ന് അവർ തിരിച്ചു ചോദിച്ചു. എന്നെ സാറെ എന്ന് പോലീസ് കാർ വിളിച്ച സന്തോഷത്തിൽ ഞാൻ പിന്നെ കൂടുതൽ ചോദിയ്ക്കാൻ പോയില്ല. ഇവിടെ യു ടേൺ എടുക്കാമോ എന്ന് ചോദിച്ചു വീണ്ടും കറങ്ങി ഗോൾഡൻ ബാറിന്റെ മുൻപിൽ വന്നു. 

വണ്ടി വളരെ പതുക്കെ മുമ്പോട്ടു പോകുമ്പോൾ രണ്ടു മൂന്നു അമ്മൂമ്മമാരും ഒരു സ്‌കൂളിൽ പഠിക്കുന്ന കുട്ടിയും അവിടെ നിൽക്കുന്നു. വണ്ടിയിൽ നിന്നും പെങ്ങൾ ആ കുഞ്ഞിനോട് ചോദിച്ചു. 

അവൾ വായനാശീലം ഉള്ളതും നാട്ടിലെ പ്രവാചകരെ ബഹുമാനം ഉള്ളവളും ആയതുകൊണ്ട് കൃത്യം ആയി പറഞ്ഞു തന്നു. നേരെ അവിടെ ചെന്നു. ഫോട്ടോയിൽ കാണുന്ന അതെ വീട് തന്നെ. പക്ഷെ വീടിന്റെ മുമ്പിൽ മൂന്നാലു ചെറുപ്പക്കാർ ഇന്നത്തെ ഫ്രീക്കൻ ലുക്കിൽ ഇരിക്കുന്നു. ഇനി വല്ല കഞ്ചാവോ അല്ലെങ്കിൽ പ്രശ്നക്കാരോ ആണോ ആവൊ. എന്തായാലും ധൈര്യം സംഭരിച്ചു ഗേറ്റിന്റെ മുമ്പിൽചെന്ന് അവരോടു ചോദിച്ചു, ചേട്ടന്മാരെ രണ്ടു ഫോട്ടോ എടുത്തു തരാമോ എന്ന്.

വളരെ സന്തോഷത്തോടെ അവർ ഫോട്ടോ എടുത്തു തന്നു. നിങ്ങൾ അറിയുമോ കൊടകരപുരാണം എഴുതിയ സജീവേട്ടനെ എന്ന് ചോദിച്ചപ്പോൾ  അവർ കൂട്ടത്തിൽ ഉള്ള ഒരുത്തനെ ചൂണ്ടി പറഞ്ഞു, ഇവന്റെ പാപ്പൻ ആണത്രേ. 

എന്തായാലും പുതു തലമുറയിൽ ഉള്ളവർ പറഞ്ഞു തന്നതിൽ നിന്നും മനസ്സിലായി, നാട്ടിലും വിലയുള്ള ഒരു പ്രവാചകൻ തന്നെ ആണ് നമ്മുടെ വിശാലേട്ടൻ.    


Read more...

യാത്ര

>> Thursday, December 2, 2021

 യാത്ര 

എനിക്കും ഭാര്യക്കും ഒത്തിരി ഇഷ്ടമാണ് യാത്രകൾ. അതിപ്പം തൊട്ടടുത്തുള്ള ഏതെങ്കിലും തോട്ടിലെ വെള്ളച്ചാട്ടം ആയാലും ശരി, അതിരപ്പിള്ളി ആയാലും ശരി, അതിനുള്ള ഒരു അവസരവും ഞങ്ങൾ പാഴാക്കാറില്ല. അങ്ങനെ ഈ പ്രാവശ്യം  നാട്ടിൽ ചെല്ലുമ്പോൾ വല്ല ആനക്കുളത്തോ പാഞ്ചാലിമേടോ എവിടെയെങ്കിലും ഒക്കെ പോകുന്ന ഹരിതാഭയും പച്ചപ്പും ഉള്ള  കാര്യങ്ങൾ വിചാരിച്ചു ഇവിടെ  ഇരിക്കുമ്പോൾ ആണ് ഭാര്യയുടെ കോൾ വന്നത്.

"ദേ അറിഞ്ഞോ, ആ വിജയേട്ടൻ മരിച്ചു."

ഞങ്ങൾക്ക് വ്യക്തിപരമായി അത്ര അറിവുള്ള ആളല്ല വിജയേട്ടനും മോഹനേടത്തിയും, പക്ഷെ അവരുടെ യാത്രകൾ എന്നും ഒരു പ്രചോദനം ആയിരുന്നു. അവൾ ആ പറഞ്ഞതിൽ എന്തോ ഒരു പാത്തിരിക്കുന്ന അർഥം ഇല്ലേ എന്ന ശങ്ക എനിക്ക് വന്നു. കാലേട്ടൻ വന്നു വാടാ മോനെ നമുക്ക് പാം,  നീയാ പോത്തിന്റെ പുറകിലോട്ടു കേറിക്കോ എന്ന് പറയുന്നതിന്റെ  മുമ്പ് വേണമെങ്കിൽ എന്തേലും ഒക്കെ നടത്തിക്കോ എന്നായിരിക്കാം അതിന്റെ ദ്വയാർത്ഥം. 

ഞാൻ കൂലംകുഷം ആയ പ്ലാനിങ് നടത്തി. ഡിസംബറിൽ നാഷണൽ ഡേ അവധികൾ ഉണ്ട്. ഒരു പത്തു ദിവസം അങ്ങ് പോകാം. അല്ലെങ്കിൽ തന്നെ ഈ ഉണ്ടാക്കുന്ന കാശൊക്കെ സൂക്ഷിച്ചു വെച്ചാൽ  ചത്ത് കഴിയുമ്പോൾ കാലേട്ടനു കൈക്കൂലി കൊടുക്കാൻ പോലും ഉപകാരപ്പെടില്ല എന്ന് പലരും ഉപദേശിച്ചത് ആണ്. എന്തായാലും ക്രെഡിറ്റ് കാർഡിൽ നിന്നും ലോൺ എടുത്തു ഒരു ട്രിപ്പ് പോകാൻ തീരുമാനിച്ചു.  കല്യാണം കഴിഞ്ഞ ആദ്യ ദിവസങ്ങളിൽ ഞാൻ വലിയ സംഭവം ആണെന്ന് കാണിക്കാൻ വേണ്ടി അവളെ പറഞ്ഞു കൊതിപ്പിച്ച കൊളറാഡോക്ക് ഒരു സർപ്രൈസ്‌ ടൂർ.

ഒരു പത്ത് പതിനഞ്ചു ദിവസം ഇങ്ങോട്ടു പോരെ എന്നും പറഞ്ഞു വളരെ സൂത്രത്തിൽ അവളെ വിളിച്ചു. പിള്ളേരെ ഒക്കെ നാട്ടിൽ അമ്മയെ ഏൽപ്പിച്ചു അവൾ ഇവിടെ പറന്ന് എത്തി. ഇവിടെ വന്നു കാച്ചിയ എണ്ണയും മുല്ലപ്പൂവും ചൂടുന്നത് ചിന്തിക്കാൻ പോലും പറ്റുന്നതിനു മുമ്പ് ഞങ്ങൾ ചിക്കാഗോ വഴി ഞങ്ങൾ ഡെൻവറിൽ എത്തി. അവിടെ റോക്കി മൗണ്ടൈൻസിന്റെ താഴെയുള്ള ഗോൾഡൻ എന്ന താഴ്‌വരയിൽ ഞങ്ങൾ ചെന്നു. 

സ്വർണ നിറത്തിൽ ഉള്ള ഇലകൾ കൊഴിഞ്ഞു കിടക്കുന്ന മനോഹരമായ ആ കൊച്ചു നഗരത്തിന്റെ കൈവഴികളിൽ കൂടി ഞങ്ങൾ കരങ്ങൾ ചേർത്ത് പിടിച്ചു നടന്നു. ഞങ്ങളുടെ പ്രായം പത്തുപതിനഞ്ചു വര്ഷം പുറകിലേക്ക് പോയി. ഇണക്കുരുവികളെ പോലെ ഞങ്ങൾ അവിടെപാറിപ്പറന്നു നടന്നു. കുറെ വര്ഷങ്ങള്ക്കു ശേഷം പിള്ളേരോ അറിയാവുന്ന ആളുകളോ ഇല്ലാത്ത സ്ഥലം ആയതു കൊണ്ട് അവൾ നന്നായി ആസ്വദിച്ചു, എന്റെ തുടയിൽ നുള്ളുകളുടെ പാടുകൾ കൂടി.

സാഹസപ്രിയരാണ് ഞങ്ങൾ രണ്ടും. സമയം ഒന്നും അധികം കളയാതെ ഞങ്ങൾ മഞ്ഞു നിറഞ്ഞു കിടക്കുന്ന റോക്കി മലനിരകളിലേക്കു വെച്ച് പിടിച്ചു. അവിടുത്തെ മഞ്ഞു മലകളിൽ മഞ്ഞുപൊടികൾ വാരിയെടുത്തു ഉണ്ടകളാക്കി ഞങ്ങൾ എറിഞ്ഞു കളിച്ചു, അപ്പം ചുട്ടുകളിച്ചു. പെട്ടെന്ന് ഒരു ചെങ്കുത്തായ മലയുടെ ചെരിവിൽ ചെന്ന് ഞാൻ വിളിച്ചു "വരൂ പ്രിയതമേ..."

ഓടി വന്ന അവൾ എന്നെ കെട്ടിപിടിച്ചു, പക്ഷെ എന്റെ കാല് വഴുതി ഞാൻ താഴേക്ക് പോയി. അവളുടെ കൈ വിടുവിച്ചു പോന്നത് കൊണ്ട് അവൾ സേഫ് ആയി. പാവം  മുകളിൽ നിന്ന് അലറി വിളിക്കുന്നത് ഞാൻ കണ്ടു, മലയുടെ സൈഡിൽ ഉള്ള ഒരു പാറയിൽ എന്റെ തല ഇടിച്ചു പിന്നെ വേദനയും കൂരിരുട്ടും മാത്രം.

പതുക്കെ എന്റെ കണ്ണുകൾ തെളിഞ്ഞു വന്നു. മൊത്തം ഇരുട്ടാണ്, നടുവിന് ഭീകര വേദന, എണീക്കാൻ പറ്റുന്നില്ല. ജനലിൽ നിന്നും ഉള്ള അരണ്ട വെളിച്ചത്തിൽ ഞാൻ പതുക്കെ ആ ഭീകര സത്യം മനസിലാക്കി. ഞാൻ ദുഫായിയിലെ എന്റെ വീട്ടിൽ ഏകനാണ്. കണ്ടത് ഒരു സ്വപനം ആയിരുന്നു. 

പക്ഷെ എനിക്ക് എണീക്കാൻ സാധിക്കുന്നില്ല, നെറ്റിയിൽ എന്തോ ഒഴുകി വരുന്നുണ്ട്. ചോരയാണെന്നു തോന്നുന്നു. അങ്ങനെ ഞാൻ മറ്റൊരു തുണിയുടുക്കാത്ത സത്യം കൂടി മനസിലാക്കി. ഞാൻ കട്ടിലിൽ നിന്നും സ്വപ്നം കണ്ടു താഴെ വീണു, തല പൊട്ടിയിട്ടുണ്ട്, നടുവിന് നല്ല വേദന ഉണ്ട്.  തൂക്കം നോക്കിയിട്ടു മാറ്റിവെക്കാൻ മടികൊണ്ടു  കട്ടിലിന്റെ അടുത്ത തന്നെ  വെച്ചിരുന്ന ത്രാസിൽ തട്ടിയായിരിക്കാം നടുവിന് വേദന. അതൊന്നു നീക്കാൻ പോലും പറ്റുന്നില്ല.

വലത്തേ കയ്യും കാലും അനങ്ങുന്നു പോലും ഇല്ല. കർട്ടന്റെ ഇടയിലൂടെ വരുന്ന നേർത്ത വെളിച്ചം മാത്രം. ഫോൺ കട്ടിലിൽ കിടപ്പുണ്ട്, അതൊന്നു എടുക്കാൻ സാധിക്കുമായിരുന്നു എങ്കിൽ ആരെയെങ്കിലും വിളിക്കാമായിരുന്നു. പക്ഷെ അനങ്ങാൻ ആവുന്നില്ല. 

ഇരുട്ടുമായി കണ്ണുകൾ താതാത്മ്യം പ്രാപിച്ചതുകൊണ്ടു ഇപ്പോൾ കുറച്ചൊക്കെ കാണാം. സമയം  പുലർച്ചെ മൂന്നുമണിയോട് അടുത്തിരിക്കുന്നു. നാടുവിന്റെ വേദന സഹിക്കാൻ വയ്യാതെ ഞാൻ കരയുകയാണ്. തലയിൽ നിന്നും വരുന്ന ചോരയും കണ്ണീരും കൂടി കലർന്ന് മുഖത്തുകൂടി ഒഴുകുന്നു. ഇങ്ങനെ കിടന്നാൽ ചോര വാർന്നു ഞാൻ മരിച്ചേക്കും. 

എന്റെ മക്കളുടെ ഓരോരുത്തരുടെയും മുഖം എന്റെ മനസ്സിൽ തെളിഞ്ഞു വന്നു. ആ കുഞ്ഞുങ്ങൾ  പറക്കമുറ്റുന്ന വരെയെങ്കിലും ഞാൻ ജീവിച്ചേ മതിയാവൂ. ചാച്ചേ എന്ന് വിളിച്ചു ചിരിച്ചുകൊണ്ട് എന്നും മിണ്ടുന്ന കുഞ്ഞേപ്പും തുമ്പിയും എനിക്ക് എന്തോ ഭ്രാന്തമായ ശക്തി തന്നു. അടുത്ത ഫ്ലാറ്റിൽ നിന്നും ആരെങ്കിലും ഒച്ച കേട്ട് വന്നെങ്കിൽ എന്ന് വിചാരിച്ചു  ഞാൻ ഉറക്കെ അലറി വിളിച്ചു. പ്ലീസ് ഹെല്പ് മി  എന്നൊക്കെ പറയണം എന്നുണ്ട്, പക്ഷെ സ്വരം മാത്രമേ വരുന്നുള്ളൂ....

പല പ്രാവശ്യം വിളിച്ചു, ഒരു അനക്കവും ഇല്ല, ആരും വരുന്നില്ല. എന്റെ തൊണ്ടവറ്റി വരണ്ടു. ഇത്തിരി വെള്ളം കിട്ടിയിരുന്നെങ്കിൽ... നിലത്തു വീണ ഉപ്പും ചവർപ്പും കലർന്ന രുചിയുള്ള ചോര നക്കി ഞാൻ തൊണ്ട നനച്ചു.   കട്ടിലിൽ കിടക്കുന്ന ഫോണിൽ ഒരു whatsapp മെസ്സേജ് വന്ന സ്വരം, എന്ത് ചെയ്യാൻ. അതൊന്നു എടുക്കാൻ സാധിച്ചിരുന്നെങ്കിൽ....

രക്തം പോയത് കൊണ്ടാവാം, തല കിറുങ്ങുന്നുണ്ട്. ഇനി അധിക സമയം പിടിച്ചു നിൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. എല്ലാവരെയും പിരിഞ്ഞു പോയെ പറ്റൂ എന്ന് തോന്നുന്നു. ഞാൻ പ്രതീക്ഷ കൈവിട്ടു, ഈ ഫ്ലാറ്റിൽ ആരും അറിയാതെ കിടന്നു മരിച്ചു പോകാൻ ആയിരിക്കും എന്റെ വിധി.

മനസ് പക്ഷെ  സഞ്ചരിച്ചു കൊണ്ടെയിരുന്നു. മരിച്ചു കിടക്കുന്ന എന്റെ മുമ്പിൽ കരഞ്ഞുകൊണ്ടു നിൽക്കുന്ന അമ്മയും സഹോദരങ്ങളും. അവരുടെ മടിയിൽ തളർന്നിരിക്കുന്ന എന്റെ കുഞ്ഞുങ്ങൾ. അകത്തെവിടെയോ ബോധം കേട്ട് കിടക്കുന്ന എന്റെ ഭാര്യ. ഇല്ല...അവരെ വിട്ടു എനിക്ക് പോകാനാവില്ല. എന്റെ ഫോൺ ഒന്ന് കിട്ടിയിരുന്നെങ്കിൽ മാത്രം മതിയായിരുന്നു?  കൂട്ടുകാർ, ബന്ധുക്കൾ... എല്ലാം ഇവിടെ ഉണ്ടായിട്ടും ഒന്നും ചെയ്യാനാവാതെ ഞാൻ പോകണമല്ലോ ദൈവമേ. നിരീശ്വരവാദി ആയ ഞാൻ ദൈവത്തെ ഒന്നൂടെ വിളിച്ചു, പ്ലീസ്, എനിക്ക് ഇത്തിരി കൂടി ജീവിക്കണം. ഒരു വഴി തുറക്കൂ....

പണ്ട് കൊറോണ വന്നപ്പോൾ ബെഡ്‌റൂമിൽ വെച്ചിരുന്ന ക്യാമറ ഇപ്പോളും ഉണ്ട്. ഇടക്കൊക്കെ ഭാര്യ അതിൽ നോക്കാറും ഉണ്ട്. അവളൊന്നു നോക്കിയിരുന്നെങ്കിൽ എന്ന് പ്രതീക്ഷിച്ചു അതിലേക്കു നോക്കി ഞാൻ കിടന്നു. എന്റെ കണ്ണുകൾ പതുക്കെ അടഞ്ഞു തുടങ്ങി, മടക്കയാത്ര ആരംഭിക്കാറായി എന്ന് തോന്നുന്നു.  ഭാര്യ ആ ക്യാമറ ഒന്ന് നോക്കും എന്ന ഒരു മങ്ങിയ പ്രതീക്ഷ മാത്രം വെച്ചുകൊണ്ട്, എല്ലാം കൈവിട്ട് ഞാൻ എന്റെ കണ്ണുകൾ പതിയെ അടച്ചു.

അങ്ങനെ പോകാൻ പറ്റാത്തതുകൊണ്ട്, എന്നെ സ്നേഹിക്കുന്നവരുടെ ഇഷ്ടം അത്ര വലുതായതുകൊണ്ടും അവൾ എന്നെ ക്യാമറയിലൂടെ നോക്കി കാണണം. ഫോൺ ഓഫ് ചെയ്യാത്ത, അടിച്ചു കോൺ തെറ്റി കിടക്കാത്ത ഏതെങ്കിലും കൂട്ടുകാർ എന്നെ ആശുപത്രിയിൽ എത്തിച്ചു ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരുമായിരിക്കും....  



Read more...

നല്ലനടപ്പ്

>> Saturday, September 4, 2021


നാട്ടിൽ വന്നിട്ട് രണ്ടു മാസം ആകുന്നു, തേരാപാരാ നടക്കുന്നതല്ലാതെ മുൻപോട്ടു എന്ത് ചെയ്യും എന്ന് ഒരു പിടുത്തവും ഇല്ലാതെ വെർതെ ഊഞ്ഞാലാടി നടക്കുന്ന കാലം. നല്ല മഴ,  കുഞ്ഞു തണുപ്പ്, സാദിഷ്ട ഭക്ഷണം, പോരാത്തതിന് പാലാ രൂപത കാരണം പ്രലോഭനവും പ്രചോദനവും. എന്റെ നിമ്നോന്നതങ്ങൾ തുടുത്തു,അഞ്ചാറു കിലോ തൂക്കം കൂടി. ടെൻഷനും ഷുഗറും ഒക്കെ ഉള്ളവർക്ക് ഫ്രീ ആയി വണ്ണം കുറയും എന്ന് കേട്ടിരുന്നു, ഒരു അങ്ങനെ ഒരു കൈ നോക്കണോ ആവോ.  

പണ്ടൊക്കെ എന്ത് നല്ല ശരീരം ആയിരുന്നു. ഒരു അമ്പതു കിലോ തൂക്കം, മെലിഞ്ഞ അത്‌ലറ്റിക് ടൈപ് ശരീരം. എല്ലോടു  ഉറച്ച മസിൽ. ചോര തിളയ്ക്കുന്ന ഞരമ്പുകൾ എഴുന്നു നിൽക്കുന്ന കൈ കാലുകൾ. ആരും കൊതിക്കുന്ന സൗന്ദര്യം, വിയർപ്പിന് പോലും സുഗന്ധം ഉണ്ടായിരുന്ന കാലം 

ശുഷ്കിച്ച മോന്ത ഇപ്പോൾ വീർപ്പിച്ചിട്ടു കാറ്റൂരി വിട്ട ആപ്പിൾ ബലൂൺ പോലെ ആയി. ഡോബർമാന്റെ പോലെ അകത്തോട്ടിരുന്ന വയർ ഇപ്പോൾ ബുൾ ഡോഗിന്റെ മോന്ത പോലെ പുറത്തോട്ട് ചാടി ചുക്കിച്ചുളിഞ്ഞു കിടക്കുന്നു. കറുത്ത ലാബ്രഡോറിന്റെ പോലത്തെ മുടിയും രോമകൂപങ്ങളും ഇപ്പോൾ ചക്കപ്പഴത്തിലെ ചകിണി കണക്കെ ആയി. ഇനി മോന്തായം വളയുന്ന പോലെ നടുവും കൂടിയേ വളയാൻ ഉള്ളൂ.

പതിവുപോലെ പാലായിൽ പോയി നവദ്വാര രസങ്ങളും, ആമാശയ കിഡ്‌നി കശേരുക്കളുടെ പ്രകടനം, ചോര നീരാക്കിയതിന്റെ പ്രതിഫലനം  ഒക്കെ നോക്കാനായി  ഒരു മൊത്തം ടെസ്റ്റിംഗ് നടത്തി. പതിവ് പോലെ തന്നെ കൊഴുപ്പ് (ക അല്ല) തന്നെ ഇത്തിരി പ്രശ്നക്കാരൻ . അപ്പോൾ തന്നെ തീരുമാനിച്ചു, ജീവിതക്രമത്തിൽ മാറ്റങ്ങൾ വരുത്തിയെ പറ്റൂ. 

അവസാനം തീരുമാനിച്ചുറപ്പിച്ചു, കാര്യം ഭൂലോകബോറാണ് നടപ്പ്. എങ്കിലും ഹരിതാഭയും പച്ചപ്പും ശുദ്ധവായുവും ആസ്വദിച്ചു ഇത്തിരിനടക്കുക... കുറച്ചു തൂക്കം കുറക്കുക.

എനിക്കില്ലാത്ത ചിട്ടയും നല്ല കാര്യങ്ങളും മക്കൾക്ക് ഉണ്ടാകട്ടെ എന്ന് ആഗ്രഹിച്ചതിൽ ഒരു തെറ്റ് പറയാൻ പറ്റില്ലല്ലോ. അങ്ങനെ രാവിലെ തന്നെ പിള്ളേരെയും വിളിച്ചു നടപ്പ് ആരംഭിച്ചു. പോകുന്ന  വഴി ഏതൊരു ശരാശരി അപ്പനെയും പോലെ  ഉപദേശങ്ങളുടെ ഭാണ്ഡക്കെട്ട് തുറന്ന് മുഷിഞ്ഞ കുറെ പഴയ ഉപദേശങ്ങളും പുട്ടിനു പീര പോലെ ആധുനികതയും കുത്തിനിറച്ചു ആവശ്യത്തിന് വിളമ്പി നടന്നു.     

ഞാൻ നിർത്താതെ എന്റെ അറിവ് വിസ്തരിച്ചു അവർക്ക് കൊടുത്തുകൊണ്ടേ ഇരുന്നു. ആനിക്കാവിളയുടെ ഷെൽഫ് ലൈഫ്, റബ്ബറിന്റെ കടും വെട്ട്, തെങ്ങിന് തടം  എടുക്കുന്നത് തുടങ്ങിയ വലിയ കൃഷി കാര്യങ്ങൾ മുതൽ  ചേമ്പിലയിൽ വെള്ളം തെറിക്കുന്നത്,  തൊട്ടാവാടി തൊടുമ്പോൾ വാടുന്നത് മുതലായ ലൈറ്റ് കാര്യങ്ങൾ വരെ  നമ്മുടെ വിഷയങ്ങൾ ആയി വന്നു.

 എന്തായാലും മൂന്നാലു ദിവസം ആയപ്പൊളേക്കും ഒരുത്തൻ ഒഴിച്ച് എല്ലാവരും നടത്തം നിർത്തി കാർട്ടൂണും ടീവി യും ആയി വീട്ടിൽ തന്നെ ഒതുങ്ങി. അതിതീവ്രം ആയ സ്നേഹം ഭക്ഷണത്തിനോട് ഉള്ളത് കൊണ്ടാവാം രണ്ടാമൻ കോക്കുവിന്  ഇത്തിരി തടി കൂടുതൽ ആണ്. ഇനി ഇത്തിരി അപ്പന്റെ കൂടെ നടന്നാൽ തിന്നുന്നതിനു കണക്കു പറയില്ലല്ലോ എന്നുകൂടി വിചാരിച്ചു ആവാം അവൻ കൂടെ പോരുന്നു. എന്തായാലും വണ്ണം കുറക്കാനുള്ള അവന്റെ ആത്മാർത്ഥതയിൽ എനിക്ക് അഭിമാനം തോന്നി. 

പല വഴികളിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നെങ്കിലും എനിക്ക് പ്രിയം ആയതു നല്ല കയറ്റവും ഇറക്കവും ഉള്ള ഒരു വഴി ആയിരുന്നു. അതിനൊരു കാരണം ഉണ്ട്. പണ്ട് കുറെ കാലം എന്റെ മനസ്സിൽ പ്രണയത്തിന്റെ ചെങ്കിരണങ്ങൾ ചൊരിഞ്ഞിരുന്ന ഒരു പെൺകൊച്ചിന്റെ വീടിന്റെ മുൻപിൽ കൂടിയാണ് നടത്തം എന്നുള്ളതാണ്. 

വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ വെറുതെ അവനോടു ചോദിക്കും, ഏതു റൂട്ട് വേണം എന്ന്, അവൻ എന്ത് പറഞ്ഞാലും പതുക്കെ ഞാൻ നമ്മുടെ റൂട്ട് തന്നെ തിരഞ്ഞെടുക്കും. കയറ്റം ഉള്ള വഴി നടക്കുമ്പോൾ ശ്വാസകോശത്തിന്റെ സ്പോഞ്ചു പോലെയുള്ള ഭാഗം കൂടുതൽ വികസിച്ചു അതിന്റെ ഇടയ്ക്കു കയറി ഇരിക്കുന്ന കരടും പൊടിയും ഇറങ്ങി പോകും, കയറുമ്പോളും ഇറങ്ങുമ്പോളും ഉള്ള മുട്ടിന്റെ പ്രത്യേക ഏക്ഷൻ ഒക്കെ മുട്ടുചിരട്ടക്കുള്ളിലെ ദ്രവങ്ങളെ നന്നായി ഉത്തേജിപ്പിക്കും എന്നൊക്കെ ഓരോ ദിവസവും ഓരോന്ന്  പറഞ്ഞു അവസാനം അവൻ രാവിലെ ഒന്നും പറയാതെ ആ വഴി തന്നെതിരിഞ്ഞു നടക്കാൻ  തുടങ്ങി. 

കല്യാണവും കഴിഞ്ഞു കുറെ പിള്ളേരും ആയി കെട്ടിയോന്റെ വീട്ടിലോ അല്ലെങ്കിൽ ലോകത്തിന്റെ ഏതെങ്കിലും കോണിൽ ജീവിക്കുന്ന ഒരു കിളവി പെണ്ണിന്റെ പഴയ വീടിന്റെ മുൻപിൽ കൂടി എന്തിനാണ് നടക്കുന്നത് എന്ന് എന്നോട് തന്നെ ചോദിച്ചാൽ എനിക്ക് ഒരു ഉത്തരവും കഴുക്കോലും ഇല്ല. എന്നാലും എന്തെങ്കിലും ഒരു കുഞ്ഞു സുഖം കാണുമായിരിക്കും....അല്ല ഉണ്ട്. 

പക്ഷെ ഉദ്ദേശിച്ചത് പോലെ സുഗമം അല്ലായിരുന്നു ആ യാത്രകൾ. ആദ്യത്തെ പ്രശ്‌നം ആ വഴി സൈഡിൽ തന്നെയുള്ള ഒരു വീട്ടിൽ ഉള്ള ഒരു പട്ടി ആയിരുന്നു. ആദ്യത്തെ ദിവസം ഞങ്ങൾ എല്ലാവരും കൂടി പോയപ്പോൾ അപ്രതീക്ഷിതം ആയി അവൻ ചാടി ഗെയ്റ്റിന്റെ അടുത്ത് വന്നു കുരച്ചു, അടുത്ത ദിവസം തന്നെ മക്കളിൽ രണ്ടു പേര് പിൻവലിഞ്ഞു. എന്റെയല്ലേ മക്കൾ. 

എന്തായാലും പട്ടിയുടെ അടുത്ത് കൂടി പോകുമ്പോൾ എങ്ങനെ വേണം എന്നുള്ളതിന് ഞാൻ കൂടെ വരാൻ തീരുമാനിച്ച കോക്കുവിന് ട്രെയിനിങ് കൊടുത്തു. കോച്ചിങ്ങിനു ഞാൻ ബെസ്റ്റാ...

1  ഉള്ളിൽ നല്ല ധൈര്യം വേണം..

2  ഉറച്ച കാൽ വെപ്പുകളോടെ വേണം നടക്കാൻ 

3  കുരച്ചു കൊണ്ട് വരുമ്പോൾ പട്ടിയുടെ കണ്ണിൽ നോക്കണം

4. പുറകിൽ നിന്ന് കുര കേട്ടാൽ ഓടരുത്, പേടിക്കാതെ നടക്കണം 

അവൻ എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി..എന്നിട്ടു ചോദിച്ചു- ചാച്ചേ .. നമുക്ക് കട്ടപ്പയെ (വീട്ടിലെ നാടൻ പട്ടി)  ആദ്യം ഒന്നഴിച്ചു വിട്ടാലോ?

അവനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല, പട്ടിക്കൂടിന്റെ അടുത്തുകൂടി പോകുമ്പോൾ ചുമ്മാ ഒരു കുശലം ആയി പോലും  "എന്നാ ഒണ്ട് കട്ടപ്പോ" എന്ന് ചോദിക്കാത്ത ഞാൻ എന്ത് പറയാൻ...

എന്തായാലും ഞാനും കോക്കുവും കൂടി നടപ്പു തുടർന്നു. എല്ലാ ദിവസവും പഴയ ഡ്രീം ഗേളിന്റെ വീടിന്റെ അവിടെ ചെല്ലുമ്പോൾ ആരും കാണാതെ ഒന്ന് പാളി നോക്കും, ഇനി കാർന്നോന്മാരെ കാണാൻ എങ്ങാനും അവൾ വന്നിട്ടുണ്ടാകുമോ, വെർതെ ഒന്ന് കാണാൻ പറ്റുമോ എന്നൊക്കെ ഉള്ള ഒരു കൗതുകത്തോടെ.. 

അവിടം കഴിഞ്ഞാൽ പിന്നെ ഉയർന്ന നെഞ്ചു താഴും, സ്പീഡ് കുറയും, മുഖത്തെ പ്രസന്നത മായും,  മൊത്തത്തിൽ ഉത്സാഹം കുറയും. എങ്കിലും രാവിലെ എണീക്കാനും നടക്കാൻ തുടങ്ങാനും അതൊരു പ്രചോദനം ആയിരുന്നു എന്ന് ഞാൻ നന്ദിയോടെ/ കൃതജ്ഞതയോടെ സ്മരിക്കുന്നു.

ഏതായാലും ആ നടപ്പിലൂടെ ഞാനും കോക്കുവും നല്ല സൃഹുത്തുക്കൾ ആയി, എന്റെ കത്തികൾ, ഊരിപ്പിടിച്ച വാളുകൾ, കൊളറാഡോയിലെ മഞ്ഞുമലകളിൽ തപസിരുന്നത്, കരാട്ടെ, കുങ്‌ഫു തുടങ്ങിയ വീരഗാഥകൾ ഒക്കെ അവൻ കേൾക്കും. മടുത്തു കഴിയുമ്പോൾ അവൻ ഒന്ന് രണ്ടു ടെക്കി ചോദ്യങ്ങൾ, എത്തിക്കൽ ഹാക്കിങ് ഇപ്പോൾ തന്നെതുടങ്ങിയാലോ, ക്രിപ്റ്റോ കറൻസി മൈനിങ് നടത്തിയാലോ എന്നൊക്കെ ചോദിച്ചു നമ്മളെ ലേശം സൈലന്റ് ആക്കും.

പിള്ളേർക്കൊക്കെ വിവരം വെച്ച് തുടങ്ങി. ഇനി അവരുടെ മുൻപിൽ ഹീറോയിൽ നിന്ന് സീറോ ആകാതിരിക്കാൻ എന്തെങ്കിലും വെറൈറ്റി സംഗതികളിൽ കയറി പിടിക്കണം.  എന്തെങ്കിലും പറഞ്ഞു എന്റെർറ്റൈൻ ചെയ്തില്ലെങ്കിൽ അവൻ നടപ്പു നിർത്തിയാൽ പിന്നെ ഒറ്റക്ക് നടക്കാൻ നമ്മുടെ ധൈര്യം ലോകപ്രശസ്തം ആണല്ലോ.

നാട്ടറിവുകളുടെ ഒരു എൻസൈക്ലോ പീഡിയ ആണ് എന്ന് വരുത്താൻ ഞാൻ ശ്രമം ആരംഭിച്ചു.  വളരെ നല്ലതു ആണെന്ന് പറഞ്ഞു മാട്ടേൽ നിന്നും ഒരു കണ്ണിതുള്ളി എടുത്തു അവന്റെ കണ്ണിൽ വെച്ച് കൊടുത്തു. ഇതൊക്കെ വെച്ചാൽ കണ്ണു പോകുമോ ചാച്ചേ എന്നവൻ സംശയത്തോടെ ചോദിച്ചു. ഹേയ്, ഒരു കുഴപ്പവുമില്ല, പഴയ ആൾക്കാർ ഒക്കെ ഇടയ്ക്കു വെച്ചോണ്ടിരുന്നത് ആണ്. നല്ല കുളിർമ കിട്ടും, പിന്നെ ഔഷധ ഗുണവും ഉണ്ട് എന്ന്ഞാൻ അടിച്ചു വിട്ടു. എന്തൊക്കെയാണ് അതിന്റെ ഗുണങ്ങൾ എന്ന് അവൻ തിരിച്ചു ചോദിച്ചു. ബബബ കൂടുതൽ വെക്കാതെ കുറെ ഗുണങ്ങൾ ഉണ്ട്, പിന്നെ പറയാം എന്ന് പറഞ്ഞു തത്കാലം അതിൽ നിന്നും ഊരി. അവന്റെ ചിരി ഒരു ഊശിയ ചിരി ആണോ ചില സമയങ്ങളിൽ എന്ന് സംശയം തോന്നാതിരുന്നില്ല. വീട്ടിൽ വന്നിട്ട് ഗൂഗിൾ അമ്മായിയോട് ചോദിക്കണം എന്താണ് ഗുണം എന്ന്. 

സംശയം ചോദിച്ചു വളരണം എന്ന് പറഞ്ഞു അവന്മാരെ പ്രോത്സാഹിപ്പിച്ചതിന്റെ ദൂഷ്യം ഇപ്പോളാണ് അറിയുന്നത്.  ചേമ്പിലയിൽ വെള്ളം പിടിക്കാത്തതിന്റെ ശാസ്ത്രം, കണ്ണിതുള്ളിയുടെ ഗുണഗണങ്ങൾ,  പെരിങ്ങലംഇല തേച്ചു കുളിച്ചാൽ ഉള്ള ഗുണം, കൂനംപാലയുടെ പാൽ ഒഴിച്ചാൽ മുള്ളു തനിയെ പൊങ്ങി വരുന്നതിന്റെ കാരണം, കമ്മ്യുണിസ്റ് പച്ച (എവിടുന്നു വന്ന സാധനം ആണോ അത്) മുറിവിൽ തേക്കുന്നതിന്റെ ഗുണം ഇങ്ങനെയൊക്കെ ഉള്ള നാടൻ അറിവുകൾ പകർന്നു കൊടുക്കുന്നത് തത്കാലം പെൻഡിങ്  വെച്ചു. ഇനി ഗൂഗിൾ തപ്പി അതൊക്കെ നന്നായി  മാനസിലാക്കിയിട്ട് വേണം ഡയലോഗ് അടിക്കാൻ, ഇല്ലെങ്കിൽ അവന്മാർ ചോദ്യം ചോദിച്ചു കുഴക്കും. മാത്രവുമല്ല കിട്ടുന്ന വിവരങ്ങളിൽ സത്യവും നുണയും ഏതാണെന്ന് അറിയാനും പറ്റില്ല, തള്ളുകളുടെ ലോകം ആണല്ലോ ഇപ്പോൾ ഇന്റർനെറ്റ്.

ഒരാഴ്ച കൂടി ഇങ്ങനെ നടന്നാൽ അവൻ എന്റെ അറിവിന്റെ അളവ് മനസിലാക്കി എന്നെ വെറും കൂതറ ആക്കും എന്ന് മനസിലായ ഞാൻ കളം മാറ്റി പിടിച്ചു. മഴക്കാലം ആയതിനാൽ വഴി സൈഡിലെ വെള്ളച്ചാലുകളിൽ കിടക്കുന്ന കാച്ചോൻ, നെറ്റിയെ പൊന്നൻ, വാഴക്കാവരയൻ തുടങ്ങിയ മീനുകളുടെ സ്വഭാവ വിശേഷങ്ങൾ, വെള്ളത്തിൽ ചാടി പടക്കം പൊട്ടിക്കുന്ന സൗണ്ട് ഉണ്ടാക്കാനുള്ള ട്രെയിനിങ്, ചേമ്പിന്റെ തണ്ടു എടുത്തു സൗണ്ട് ഉണ്ടാക്കൽ മുതലായ കലാ പരിപാടികളിലേക്ക് നമ്മൾ കടന്നു. ഇടവഴിയിലെ വെള്ളം റോഡ് ക്രോസ്സ് ചെയ്തു അപ്പുറത്തെ സൈഡിൽ പോകുന്ന സ്ഥലത്തു ആണ് കൂടുതൽ വെള്ളത്തിലെ ട്രെയിനിങ്. 

എന്നാൽ അവിടെയാണ് ചാച്ചേ ഞങ്ങൾ ഇന്നാള് സൈക്കിളിൽ വന്നപ്പോൾ പാപ്പി (മറ്റൊരു മകൻ) രണ്ടു പാമ്പിനെ ഒന്നിച്ചു  കണ്ടത് എന്ന് അവൻ പറഞ്ഞപ്പോൾ മുതൽ എന്റെ സകല ഗ്യാസും പോയി. പണ്ടാരം അടങ്ങാൻ ഒരു തരത്തിലും മനുഷ്യരെ ജീവിക്കാൻ സമ്മതിക്കില്ല എന്നായല്ലോ ഈ ജന്തുക്കളും ഉരഗങ്ങളും. 

ഭക്ഷണം കഴിക്കുമ്പോൾ മിണ്ടരുത്, തിന്നിട്ടു കുളിക്കുന്നവനെ കണ്ടാൽ കുളിക്കണം, പാലുകുടിച്ചിട്ട് നാരങ്ങാവെള്ളം കുടിക്കരുത് തുടങ്ങിയ ശീലുകളുടെ കൂടെ പറഞ്ഞു പഠിപ്പിച്ച കാര്യം ആയിരുന്നു റോഡിന്റെ വലതു വശം ചേർന്ന് നടക്കുക എന്നുള്ളത്. നടപ്പു തുടങ്ങിയ ഉടനെ തന്നെ വെറുതെ ഒരു ഓളത്തിനു പറഞ്ഞു വലതു വശത്തൂടെ മാത്രമേ നടക്കാൻ പാടുള്ളൂ, അതാണ് റോഡ് നിയമം. തിരുവായ്ക്ക് എതിർവാ ഇല്ലെങ്കിലും മൂന്നാലു ദിവസത്തെ നടപ്പു കഴിഞ്ഞപ്പോൾ മകന് ധൈര്യം ആയി. എന്തിനാണ് റോഡിന്റെ വലതു വശം ചേർന്ന് നടക്കുന്നത് എന്ന് അവൻ ചോദിച്ചു. അതിന്റെ കാര്യകാരണ സഹിതം ഞാൻ വിവരിച്ചു കൊടുത്തു. 

പക്ഷെ ഒരു ചെറിയ പ്രശ്‍നം ഉണ്ടായി, റോഡിന്റെ വലതു വശത്തു ആണ് പാപ്പി പാമ്പിനെ കണ്ട സ്ഥലം. പാമ്പിന്റെ കഥ കേട്ട അടുത്ത ദിവസം, അവിടെ എത്തുമ്പോൾ എങ്ങനെ ഇടത്ത് മാറി ഒഴിഞ്ഞു മാറും എന്ന് കൂലംകുശമായി ചിന്തിച്ച എനിക്ക് ഉദ്ദിഷ്ടകാര്യത്തിന്നു ഉപകാരസ്മരണ പോലെ യൂദാശ്ലീഹാ ഒരു ഐഡിയ തന്നു. അവിട എത്തിയപ്പോൾ തന്നെ മുന്നിൽ നിന്നും ഒരു വണ്ടി വന്നു. ഞാൻ കോക്കുവിനെ വിളിച്ചു ഇടതു സൈഡിൽ നിർത്തി. വണ്ടി നമ്മളെ ചേർന്ന് പോയി, സ്വാഭാവികം. അപ്പോൾ ഞാൻ  പറഞ്ഞു കൊടുത്തു, മോനെ ഇപ്പോൾ മനസിലായോ ഇടതു നിന്നാൽ പുറകിൽ നിന്ന് വരുന്ന വണ്ടി ഇടതു സൈഡിൽ കൂടി വരുമ്പോൾ നമ്മളെ ഇടിക്കാൻ സാധ്യത ഉണ്ട് എന്നുള്ള കാര്യം? അവനു വലിയ കാര്യമായി ഒന്നും പിടികിട്ടിയില്ല, പക്ഷെ എന്റെ പോളിസി വിജയിച്ചു... If you  cant  convince, then confuse them . 

അപ്പോൾ അവൻ ചോദിച്ചു, മുന്നിൽ നിന്ന് വരുമ്പോളോ? ഇന്നത്തെ വലതുവശം ഒഴിവായ ആശ്വാസത്തിൽ ഞാൻ പറഞ്ഞ അത് നാളെ കാണിച്ചു തരാം എന്ന്.

പിറ്റേ ദിവസം, ഭാഗ്യത്തിന് വണ്ടി മുന്നിൽ നിന്നും വന്നു. അപ്പോൾ വലതു വശത്തു കൂടി നടന്നാൽ നമുക്കും വണ്ടി കാണാം, അതുകൊണ്ടു നമുക്ക് വഴി ചേർന്ന് നടക്കാം എന്നുള്ളതാണ് റോഡിന്റെ വലതു വശം ചേർന്ന് നടക്കണം എന്ന നിയമം ഉണ്ടക്കിയത് എന്ന് പറഞ്ഞു കൊടുത്തു. അവൻ ഒന്ന് നെടുവീർപ്പെട്ടു ചോദിച്ചു, അത് വലതു വശത്തു നിന്ന് പറഞ്ഞു തരുകയാണെങ്കിൽ കൂടുതൽ നന്നായി മനസിലാകുമായിരുന്നല്ലോ ചാച്ചേ...ഞാൻ പ്ലിങ്ങി...

പക്ഷെ ഞാൻ പ്ളേറ്റ് മാറ്റി, നിനക്ക് ടീച്ചിങിൽ നല്ല ഭാവി ഉണ്ട്. തിങ്ക് എബൌട്ട് ഇറ്റ് വെൻ യൂ പ്ലാൻ എബൌട്ട് യുവർ കരീർ. എന്തായാലും മൂന്നാമത്തെ ദിവസം ഒന്നും പറയാതെ ഫോണിൽ കുത്തി ഇടതു വശത്തു കൂടി നടന്നിട്ടും അവൻ ഒന്നും പറഞ്ഞില്ല. അങ്ങനെ പാമ്പു വിഷയം ഒതുക്കത്തിൽ കൈകാര്യം ചെയ്തു.

ഇനി പട്ടി വിഷയം, ഒന്നാം ദിനം ഗേറ്റിൽ വന്നു കുരച്ച പട്ടി, പിറ്റേ ദിവസവും കുരച്ചെങ്കിലും തീവ്രത കുറവായിരുന്നു. എന്തായാലും ഗെയ്റ്റിന് അകത്തു കിടക്കുന്നു, പോരാത്തതിന് തുടലും ഉണ്ട്. എന്ത് പേടിക്കാൻ...നാലഞ്ചു ദിവസം ആയപ്പൊളേക്കും അവന്റെ കുര തീരെ ഇല്ലെന്നായി എന്ന് മാത്രമല്ല ആത്മവിശ്വാസത്തോടെ ഞാൻ അവനെ നോക്കാനും തുടങ്ങി. ഞാൻ മകനെ നോക്കി അഹങ്കാരത്തോടെ പറഞ്ഞു, കണ്ടോ, പട്ടികളെ നമ്മൾ എങ്ങനെ കീഴടക്കുന്നു എന്ന്?  ബാംഗ്ലൂരിൽ നിന്നും പണ്ട് അച്ചായൻ പഠിപ്പിച്ചു തന്ന കൈ മണപ്പിച്ചു പട്ടിയെ മെരുക്കുന്ന പണി ഒന്നുകൂടി ശ്രമിച്ചാലോ എന്നാലോചിച്ചു എങ്കിലും, പണ്ട് കട്ടപ്പയുടെഅടുത്ത് അതൊരു തോൽവി ആയതുകൊണ്ട് വേണ്ടാ എന്ന് വെച്ചു. 

അങ്ങനെ ഏഴാമത്തെ ദിവസം, പാമ്പിന്റെ സ്പോട്ടിൽ റോഡ് സൈഡിലെ കപ്പ കൃഷി നോക്കാനെന്ന വ്യാജേന ഇടതു വശം ചേർന്ന് നടന്നു. മെസ്സി psg യിൽ ചേരുമോ, ചേർന്നാൽ പത്താം നമ്പർ കിട്ടുമോ എന്നൊക്കെയുള്ള സംസാരത്തിൽ അവൻ അത് ശ്രദ്ധിച്ചില്ല.അങ്ങനെ ആ ഏരിയ സസ്കസ് ആയി കടന്നു. പട്ടിയുടെ സ്ഥലം, പതിവില്ലാതെ അവനും സ്നേഹത്തോടെ വാലാട്ടി, എന്റെ മനസ്സിൽ നല്ല ശകുനങ്ങളുടെ പൂത്തിരി കത്തി. മൂന്ന്, ഏഴ്, പതിമൂന്ന് തുടങ്ങിയ എന്റെ ഭാഗ്യ നമ്പറിൽ ഒന്നാണ് ഏഴ്. പോരാത്തതിന് ഞായറാഴ്ചയും. അവൾ അവളുടെ വീട്ടിൽ ഒന്ന് വരാനുള്ള സാധ്യത ഉണ്ട്. 

എന്റെ ശ്വാസോഛ്വാസം ഉയർന്നു, എന്തിനെന്നറിയാതെ ഹൃദയം പടപടാ മിടിച്ചുകൊണ്ടിരുന്നു, മനസ്സിൽ ഒരു കുളിർമ ഉണ്ടെങ്കിലും എന്തോ ഒരു അങ്കലാപ്പ്. അവസാനം അവളുടെ വീട് അടുത്തു, അല്ല അതിന്റെ മുൻപിൽ എത്തിക്കഴിഞ്ഞു. എന്നെ അമ്പരിപ്പിച്ചുകൊണ്ടു ആ വീടിന്റെ പൂമുഖത്തു ഒരു സ്ത്രീ നിൽക്കുന്നു, ആരാന്നു അത്രയ്ക്ക് അങ്ങ് പിടികിട്ടിയില്ല.  പ്രായത്തെക്കുറിച്ചും കണ്ണിന്റെ ശേഷിയെ കുറിച്ചും നല്ല ഗ്രാഹ്യം ഉള്ളതുകൊണ്ടാണ് പോക്കറ്റിൽ കണ്ണാടി വെച്ച് നടക്കുന്നത്. പക്ഷെ ഫുൾ ടൈം കണ്ണിൽ വെച്ചാൽ വല്ല പാമ്പിനെയോ ചേമ്പിനെയോ കാണും, അല്ലെങ്കിൽ പട്ടിയുടെ കണ്ണിലെ ശൗര്യവും വായിലെ പല്ലും കാണും, ആവശ്യമില്ലാതെ പേടിക്കും. അതുകൊണ്ടു ആവശ്യസമയത് മാത്രം വെക്കാനായി മടക്കി പോക്കറ്റിൽ സൂക്ഷിരിക്കുന്ന കണ്ണാടി എടുത്തു വെച്ചു സൂക്ഷിച്ചു നോക്കി.

അതേ..അതവൾ തന്നെ. ലേശം വണ്ണം വെച്ച്... അന്നത്തെ മെലിഞ്ഞ പ്രകൃതം ഒക്കെ മാറിയിരിക്കുന്നു. ഇപ്പോളത്തെ ഒരു വിദ്യാബാലൻ ടച്ച്. അവളുടെ സൗന്ദര്യത്തിനു ഒരു കോട്ടവും വന്നിട്ടില്ല. ഒരു കൊച്ചു കാറ്റ് പടിഞ്ഞാറുനിന്നും വീശി, മുറ്റത്തെ തൈ തെങ്ങിന്റെ ഓലകൾ കാറ്റിൽ ഇളകുന്നതിൻറെ ഇടയ്ക്ക് അവളുടെ മുഖം ബോംബെ സിനിമയിലെ മനീഷ കൊയ്‌രാളയുടെ പോലെ ഞാൻ കണ്ടു. ഉയിരേ എന്ന ഗാനം പശ്ചാത്തലത്തിൽ മനസ്സിൽ മുഴങ്ങിക്കൊണ്ടിരുന്നു. കാര്യം എന്നെ കണ്ടാൽ ലീല സിനിമയിലെ ജഗദീഷിനെ പോലെയാണ് ഇരിക്കുന്നത് എങ്കിലും, ഞാൻ എന്നെത്തന്നെ അരവിന്ദ് സാമിയെ പോലെ ആണെന്ന് അങ്ങ് സങ്കൽപ്പിച്ചു. 

പെട്ടെന്ന് ഒരു മുരൾച്ച കേട്ടു ഞാൻ തിരിഞ്ഞു നോക്കി, റോട്ട് വീലർ ഇനത്തിൽ പെട്ട ഒരു ഭീകരൻ നായ കോക്കുവിനെ നോക്കി മുരളുന്നു. ഞാൻ പഠിപ്പിച്ച ബാലപാഠങ്ങൾ മനസ്സിൽ ധ്യാനിച്ച് അവന് പട്ടിയുടെ കണ്ണുകളിലേക്ക് നോക്കി. അവൻറെ തീക്ഷ്ണമായ നോട്ടം താങ്ങാനാവാതെ പട്ടി എൻറെ നേരെ നോക്കി. എൻറെ ഉള്ളിലേ ധൈര്യശാലിയും അഭ്യാസിയും സടകുടഞ്ഞു എണീറ്റു. ഒന്നും നോക്കിയില്ല, ഇടത്തൊഴിഞ്ഞു വലത്തോഴിഞ്ഞു ഒരൊറ്റ ചാട്ടം, പിടിത്തം കിട്ടിയത് പേരകൊമ്പിൽ. വലിഞ്ഞു കയറി ഞാൻ രണ്ടു കവല മുകളിലേക്ക്. പട്ടി വിട്ടില്ല, താഴെ നിന്ന് എന്നെ നോക്കി കുരയോട് കുര. മാറിപ്പോടാ പട്ടി, എന്റെ അപ്പനെ നോക്കിയാണോ പട്ടീ നീ കുരക്കുന്നെഎന്നൊക്കെ  ചോദിച്ചു കോക്കൂ പട്ടിയെ ധൈര്യപൂർവം ഓടിക്കാൻ നോക്കുന്നുണ്ട്. അവന്റെ ധൈര്യത്തിലും വീര്യത്തിലും എനിക്ക് അഭിമാനം തോന്നി, അറിയാതെ മരത്തിൽ കയറി പോയതിൽ ലജ്ജയും. പക്ഷെ  ഒരു നല്ല കോച്ച് ഒരിക്കലും നല്ല കളിക്കാരൻ ആകണം എന്നില്ലല്ലോ അല്ലെ?

അവസാനം അവൾ ഓടി വന്നു. അവൾ ഓടി വരുന്നത് പേരക്കൊമ്പിൽ ഇരുന്നു കണ്ടു ഞാൻ അനുഭൂതിയോടെ ഇരുന്നു.  പട്ടിയുടെ കുര പോലും തബലയുടെ പശ്ചാത്തല സംഗീതം ആയി അനുഭവപ്പെട്ടു. സ്ലോ മോഷൻ റിയൽ ലൈഫിൽ ഉണ്ടായിരുന്നെങ്കിൽ എന്ന്ആത്മാർത്ഥമായി ആഗ്രഹിച്ചു. അവളുടെ കൂടെ ഒരു ആൺകുട്ടിയും പെൺകുട്ടിയും ഉണ്ടായിരുന്നു. ആൺകുട്ടി പട്ടിയെ പിടിച്ചു വലിച്ചു കൊണ്ട് പോയി. പോകുന്ന വഴിക്കും അവൻ എന്നെ തിരിഞ്ഞു നോക്കി കുരച്ചുകൊണ്ടേ ഇരുന്നു, ഒരു മുജ്ജന്മ ശത്രുവിനെ കണ്ടപോലെ. ആ സമയം, പെൺകുട്ടി കോക്കുവിനോട് ആരാധനയോടെ സംസാരിക്കുന്നു. അവരുടെ കണ്ണിൽ ഒരു തിളക്കം ഞാൻ കണ്ടു. എനിക്ക് സാധിക്കാതെ പോയത് എന്റെ മകന് നടക്കുമോ എന്ന പ്രതീക്ഷ എന്നെ ഹർഷപുളകിതൻ ആക്കി . ഞാൻ വീണ്ടും എന്റെ പഴയ പ്രേമഭാജനത്തെ നോക്കി. 

താഴോട്ട് ഇറങ്ങുന്നില്ലേ ചേട്ടാ എന്ന അവളുടെ ചോദ്യം ആണ് എന്നെ സ്വപ്നലോകത്തു നിന്നും  റിയാലിറ്റിയിലേക്ക് കൊണ്ട് വന്നത്. പേടിക്കേണ്ട ചേട്ടാ, പട്ടിയെ മോൻ കൊണ്ടുപോയി പിൻഭാഗത്ത് കെട്ടിയിട്ടു, ധൈര്യമായി ഇറങ്ങിപ്പോരേ...

പിന്നെ ഒന്നും നോക്കി ഇല്ല, എന്നിലെ ഹീറോ ഉണർന്നു. ഒന്നരയാൾ പൊക്കത്തിൽ നിന്നും ഒറ്റ ചാട്ടം. താഴെ വന്നു സുരക്ഷിതം ആയി ലാൻഡ് ചെയ്ത ഞാൻ എന്താ എന്റെ ഒരു ചാട്ടം എന്ന ഭാവത്തിൽ നിന്നു. പെട്ടെന്ന് അവൾ നാണത്തോടെ ചിരിച്ചുകൊണ്ട് തിരിഞ്ഞുനിന്നു. കല്യാണവും കഴിഞ്ഞു രണ്ടുമൂന്നു പിള്ളേരും ആയ അവളുടെ ഒരു നാണം,  എനിക്കാണെങ്കിൽ ഏതാണ്ട് പോലെ ആയി. പോ പെണ്ണെ എന്ന് പറഞ്ഞു ഒരു കുഞ്ഞു അടി കൊടുക്കാൻ എനിക്ക് തോന്നി.

അവളുടെ മകൾ ആണെങ്കിൽ കോക്കുവിനെ ആരാധനയോടെ നോക്കുന്നു. എന്റെ മനസ്സിൽ ഒരു ലഡു പൊട്ടാൻ തയാറായി നിന്നു. പക്ഷെ ഉടനെ തന്നെ കോക്കു ഓടി വന്നു എന്നെ വട്ടം കെട്ടിപിടിച്ചു. എന്തെടാ മോനെ എന്ന് സ്നേഹത്തോടും വാത്സല്യത്തോടും കൂടെ തലയിൽ തലോടി  ഞാൻ  ചോദിച്ചു. അവൻ ഉടൻ  പേരക്കൊമ്പ് എന്നെ ചൂണ്ടി കാണിച്ചു തന്നു. 

എന്റെ ലുങ്കി പേരകൊമ്പിൽ തൂങ്ങി കിടന്നു ആടുന്നു. പെട്ടെന്ന് ആണ് ഞാൻ ആ നഗ്ന സത്യം മനസിലാക്കിയത്, ഒരു പാലാക്കാരൻ (സീനിയേഴ്സ് ഫിലിം) ആയിട്ടാണ് ഞാൻ നിൽക്കുന്നതത്രെ...

എന്റെ പോന്നോ..... 








 



Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP