ഞാനൊരു പാവം പാലാക്കാരന്‍

നിറം

>> Friday, March 22, 2024

കറുപ്പിനാണോ വെളുപ്പിനാണോ അതോ ഇനി നീല പച്ച ചുവപ്പ് ഇതിലെതിനാണ് സൗന്ദര്യം എന്നുള്ളതൊക്കെ ആപേക്ഷികം ആയിരിക്കാം. ഒരു വെളുത്ത സുന്ദരി, പെറ്റ തള്ള പോലും സഹിക്കുന്ന ഒരാൾ, സമൂഹത്തിൽ പ്രസിദ്ധനായ മറ്റൊരാളെ കുറിച്ച് ആക്ഷേപിച്ചു പറഞ്ഞതിന് ശേഷം വന്നിരുന്നു ന്യായീകരിക്കുന്നത് കാണുമ്പോൾ അവജ്ഞ തോന്നുന്നു. 

ആ സ്ത്രീക്ക് ചാലക്കുടിയിൽ ഉള്ള കറുത്ത നിറമുള്ള വേറൊരു നൃത്താദ്ധ്യാപകന്റെ പേരോ ചിത്രമോ ആരെങ്കിലും ഒന്ന് കൊടുത്തിരുന്നെങ്കിൽ ഇരുന്നുള്ള ആ മെഴുകൽ ചിലപ്പോൾ കുറഞ്ഞേനേ. എത്ര അപഹാസ്യമാണ് അവരുടെ വാചകങ്ങളും ചേഷ്ടകളും. ഇനി അതും ഇഷ്ടപ്പെടുന്നവർ ഉണ്ടാകുമോ ആവോ?

പ്രമുഖ മനഃശാസ്ത്രജ്ഞൻ ശ്രീ വാഴക്കാവരയൻ അതിനെക്കുറിച്ചു ഇങ്ങനെ അഭിപ്രായപ്പെട്ടു. 

ഒരു പ്രായം കഴിയുമ്പോൾ മനുഷ്യന്, പ്രത്യേകിച്ച് സ്ത്രീക്കും പുരുഷനും ഉണ്ടാകുന്ന ഒരു പ്രശ്നമാണിത്. ഒരു 35 വയസ്സുമുതൽ 45 വയസ്സുവരെ ആണ് സാധാരണ ഒരാളുടെ ഏറ്റവും നല്ല പ്രായം. അവരുടെ കഴിവുകൾ അവരുടെ തന്നെ എക്സ്പെരിയെൻസും ആയി ഇഴകിച്ചേർന്ന് അവരുടെ പെർഫോമൻസിന്റെ ഉച്ചസ്ഥായിയിൽ ആയിരിക്കും അതിനിടയിൽ ( ഏറ്റക്കുറച്ചിലുകൾ ഉണ്ടാവാം ).

ആ പ്രായം കടന്നതിനു ശേഷം ഉള്ളവരുടെ പെരുമാറ്റത്തിൽ പൊതുവെ കാണുന്ന ഒരു പ്രവണത ആണ് സ്വയം പുകഴ്ത്തലും മറ്റുള്ളവരെ കുറ്റം പറച്ചിലും. ഏതോ ഒരു നൃത്തദ്ധ്യാപിക ഒരിക്കൽ ഇങ്ങനെ മറ്റൊരാളെ കളിയാക്കിയിരുന്നു, അവരുടെ പ്രശ്‍നം ഒന്ന്പഠിച്ചു  നോക്കിയപ്പോൾ ആണ് കുറച്ചു കാര്യങ്ങൾ മനസിലായത്.

ആയ കാലത്തു ലാസ്യ ഭംഗിയും സൗന്ദര്യവും കൈമുതലായി ഉള്ള സമയത്തു ആളുകൾ അവരുടെ പുറകെ മണത്തു നടന്നിരുന്നു. അതവരെ ഉന്മാദാവസ്ഥയിൽ എത്തിച്ചിരുന്നു. കാലം മാറി കോലം മാറിയപ്പോൾ മറ്റുള്ളവരുടെ മണപ്പിക്കൽ കുറഞ്ഞപ്പോൾ മാനസികമായി സമ്മർദ്ദം ഉണ്ടാകുകയും, തദ്വാരാ മറ്റുള്ളവരെ പുലഭ്യം പറയുന്നത് അവർക്കൊരു ആശ്വാസം ആകുകയും ചെയ്തു. അവരുടെ ഉള്ളിൽ തുളുമ്പിവന്നിരുന്ന അസൂയ കുശുമ്പ് വെറുപ്പ് അപകർഷതാബോധം ഇതൊക്കെ രൂപമാറ്റം സംഭവിച്ചു പുറത്തേക്ക് ദുർഗന്ധം വമിപ്പിച്ചു വന്നുകൊണ്ടേയിരുന്നു. പൊതിഞ്ഞു വെച്ചിരിക്കുന്ന മാലിന്യത്തിന്റെ മൂടി തുറക്കുമ്പോളത്തെ ഒരു വിഷവാതകത്തിന്റെ പരക്കൽ ആയി ഇതിനെ കണ്ടാൽ മതി. 

ഇത് ആ മനഃശാസ്ത്രജ്ഞന്റെ അഭിപ്രായം ആണ്, പഠിപ്പും വിവരവും ഒക്കെ ഉള്ളവരല്ലേ, ചിലപ്പോൾ നേരായിരിക്കും. 

ചുറ്റും നോക്കിയപ്പോൾ എനിക്കും അതിന്റെ ലാഞ്ചന കാണിക്കുന്ന പലരെയും കാണുവാൻ സാധിച്ചു. ഒന്ന് ഉള്ളിലേക്ക് തിരിഞ്ഞുനോക്കിയപ്പോൾ തിരിച്ചറിവ് ഉണ്ടായത്, ദൈവമേ എനിക്കും 45 കഴിഞ്ഞിട്ട് ഇത്തിരി വർഷം കഴിഞ്ഞല്ലോ..... പക്ഷെ ബുദ്ധിയും ശരീരവും പതുക്കെ വളർന്ന ഒരാളെന്ന സ്ഥിതിക്ക് കുറച്ചു കൂടെ കിട്ടുവോ ആവോ....

Read more...

ആത്മവിശ്വാസം

>> Sunday, March 10, 2024

 ആത്മവിശ്വാസം 



ശാന്തസുന്ദരമായ അലാം അടികേട്ട്  പെലകാലേ നേരത്തെ എണീറ്റു. ഇന്ന് സന്തോഷവും സമാധാനവും വേണമെന്ന് നിർബന്ധം ഉണ്ടായിരുന്നത്കൊണ്ട് ഒരു 5 മിനിറ്റ് ധ്യാനത്തിൽ ഇരുന്നു. ഭാര്യയെ വീഡിയോ കോൾ ചെയ്തു പിള്ളേരും ഒക്കെയായി കുശലം പറഞ്ഞു, കൊഞ്ചിച്ചു മൊത്തത്തിൽ കളം ഈസിയാക്കി. ചൂടുവെള്ളത്തിൽ കുളിച്ചു കുട്ടപ്പനായി, സുന്ദരനായി, സുമുഖനായി അങ്ങോട്ട് ഒരുങ്ങി.

ഇന്നൊരു പ്രധാനപ്പെട്ട മീറ്റിങ് ഉണ്ട്. സുപ്രധാന മീറ്റിങ്ങുകൾ ഉള്ള സമയത്തു നല്ല ഡ്രസ്സ് എടുത്തു വെച്ച്, നന്നായി ഒരുങ്ങി ഒക്കെ പോകുകയാണെങ്കിൽ നമ്മുടെ സ്വതസിദ്ധമായ ഇന്ഫീരിയോരിറ്റി കോംപ്ലക്സ് കുറച്ചൊക്കെ മാറിക്കിട്ടും. ഈ ഡീൽ സെറ്റ് ആക്കിയിട്ടു വേണം രണ്ടു മാസത്തെ ശമ്പള കുടിശിക ജീവനക്കാർക്ക് കൊടുക്കാൻ. ബുർജ് ഖലീഫയുടെ ചോട്ടിൽ ഓഫിസ്, നല്ല ചിക്കിലി ഉള്ള കമ്പനി, ചിട്ടി കമ്പനിക്കാർ പറയുന്നപോലെ ചേർന്ന് കിടന്നാൽ രണ്ടുകൂട്ടർക്കും നല്ലതാണെങ്കിലും നമുക്ക് ഇത്തിരി സുഖം കൂടും. പോരാത്തതിന് നമ്മളോട് ഡീൽ ചെയ്യുന്നത് ഒരു തരുണീമണിയും. 

കുളിച്ചതിനു ശേഷം വന്നു മുടിയിലും മേശയിലും താടിയിലും ലേശം ഡെക്കറേഷൻ, സാധാരണ നന്നായി ഒന്ന് ഡെക്കറേറ്റ് ചെയ്‌താൽ ക്ളീൻ ഷേവ് അടിക്കേണ്ടി വരുന്നതാണ്, എന്തോ എല്ലാം ശരിയായി. അലമാരി തുറന്ന് ഇന്ന് വരെ എടുക്കാതെ വെച്ചിരുന്ന പുതുമണം ഉള്ള ബനിയൻ, കഴിഞ്ഞ മാസം നാട്ടിൽ നിന്നും വാങ്ങിയ മകന്റെ റെക്കമെന്റേഷനിൽ  ഉള്ള ഏതോ വിലകൂടിയ മറ്റിരിയലിൽ ഉള്ള അണ്ടർവെയർ (300 നു പകരം 900 കൊടുക്കേണ്ടി വന്നു, പക്ഷെ ഇടാൻ ഒരു സുഖം ഒക്കെയുണ്ട്), വീടിനു താഴെയുള്ള ബംഗാളി തേച്ചു വെടുപ്പാക്കിയ ഷർട്ട്, നാല് കിലോ കുറഞ്ഞതിന്റെ പേരിൽ മാത്രം പൃഷ്ഠവും തുടയും കയറാൻ സമ്മതിച്ച പാന്റ് ഇതെല്ലാം വലിച്ചു കയറ്റി ഒന്ന് നിവർന്നു നിന്നു.    

രാവിലെ രണ്ടു മൊട്ട ബുൾസൈ, ഒരു ഏത്തക്ക പുഴുങ്ങിയത്, ഒരു ഗ്ലാസ് പാല്. പ്രാതൽ പോഷകസമൃദ്ധം, ആരോഗ്യദായകം.

രാവിലെ പതിവില്ലാതെ എല്ലാം ശരിയായി സ്മൂത്തായി വരുന്നു. ഒരു തുണിയെടുത്തു പൊടിപിടിച്ച ക്ളാർക്സ് ഷൂവിന്റെ പേര് തെളിഞ്ഞുവരുന്നപോലെ തുടച്ചു, ഡിയോറിന്റെ പിശുക്കി ഉപയോഗിക്കുന്ന പെർഫ്യൂം എടുത്തു മീശയുടെയും താടിയുടെയും ഇടക്ക് ഒരു തുള്ളി തേച്ചു, മൊത്തത്തിൽ ബിന്ദു പണിക്കർ പറയുന്നപോലെ ഒരു മറ്റേ ലുക്കിൽ അങ്ങിറങ്ങി.

ഗൂഗിൾ മാപ് നോക്കി, ട്രാഫിക് ഇല്ല. ഇപ്പോൾ ഇറങ്ങിയാൽ പതിനഞ്ചു മിനിട്ടു മുമ്പ് എവിടെയെത്താം, മാനസികമായി തയാറെടുത്തു തരുണീമണിയെ കാണാം, കച്ചവടം കൈക്കലാക്കാം.

ലിഫ്റ്റിൽ കയറിയപ്പോൾ ആ കണ്ണാടിയിൽ നോക്കിയ ഞാൻ ഞെട്ടിപ്പോയി. എന്തൊരു തേജസ് ആൻഡ്  ഓജസ്. നേരത്തെ ആയ സുന്ദരന്റെയും സുമുഖന്റെയും കൂടെ സുശീലനും സരസനും കൂടി  ആയാൽ ഇന്ന് ഞാൻ പൊളിക്കും. 

 ഉന്മേഷത്തോടെ സുസ്‌മേരവദനൻ ആയി ഞാൻ ചെന്ന് വണ്ടി തുറന്നു. മരുഭൂമിയിൽ പോകുന്നതിനായി  ഫുട്‍സ്റ്റെപ് ഒക്കെ എടുത്തു ദൂരെക്കളഞ്ഞിരുന്നതു കൊണ്ട് കയറാൻ ഇത്തിരി പ്രയാസം ഉണ്ട്. ഡോർ  തുറന്നു വണ്ടിയിലേക്ക് ചാടിക്കയറി.

എന്തോ ഒരു സ്വരം കേട്ടു, സീറ്റിലിരുന്ന ഞാൻ ഒന്ന് കുനിഞ്ഞു നോക്കിയതോടെ എന്റെ സകല ഊർജവും ഒഴുകി പോയി. പാന്റിന്റെ ഏറ്റവും പ്രാധാന്യമുള്ള ഭാഗം കീറിപോയിരിക്കുന്നു. മകന്റെ ഉപദേശത്തിൽ വാങ്ങിയ വിലകൂടിയ ഫ്ലൂറസെന്റ് കളറിലുള്ള സാധനം സ്വിമ്മിങ് പൂളിലെ വെള്ളം ഓളംതല്ലുന്നപോലെ തെളിഞ്ഞു കാണുന്നു. 

ചാടിയിറങ്ങി ഓടിച്ചെന്നു പാന്റുമാറി വല്ല ജീൻസും ഇട്ടു വരാം എന്ന് കരുതി ഇറങ്ങിയപ്പോൾ കണ്ടു, വണ്ടിയുടെ ഒരു ടയറും പഞ്ചർ.





 




 

Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP