ഞാനൊരു പാവം പാലാക്കാരന്‍

കൂടുമാറ്റം

>> Monday, July 6, 2026

അങ്ങനെ രണ്ടാമത്തെ പുത്രനെയും കൊത്തിപ്പിരിച്ചു ബാംഗ്ളൂരിന് വിട്ടു. 95 ഇൽ ബാംഗ്ലൂരിലെ   സുവർണ്ണകാലത്ത് അവിടെ കഴിഞ്ഞതിന്റെ നോസ്റ്റു ആയിരിക്കാം, കുഞ്ഞിക്കൂനനിലെ വിമൽകുമാറിനെ പോലെ ഇപ്പോളും ബാംഗ്ലൂർ എന്ന് വിളിക്കാനാണിഷ്ടം.

എല്ലാ മാതാപിതാക്കൾക്കും മക്കളെ പഠിപ്പിക്കുന്ന കാര്യത്തിൽ, അവരുടെ ഭാവിയുടെ കാര്യത്തിൽ വലിയ ഉത്കണ്ഠയും ശ്രദ്ധയും ഒക്കെയുണ്ടാകും. പിള്ളേരെ ബാംഗ്ലൂർ വിട്ടാൽ പിഴച്ചുപോകുമോ, കള്ളും കഞ്ചാവും കാമവുമായി കറങ്ങി നടക്കുമോ, എന്നിങ്ങനെ നൂറായിരം ചിന്തകൾ. നമ്മുടെ പിള്ളേരെ നമുക്ക് പോലും വിശ്വസിക്കാൻ കൊള്ളില്ലെങ്കിൽ പിന്നെ എന്തുപറയാൻ എന്നാണ് ആ കാര്യത്തിൽ എന്റെ ടേക്.  

മൂത്തമകന്റെ അഡ്മിഷനോ, യാത്രയാക്കാനോ, കോളേജ് കാണാനോ ഒന്നും ഞാൻ പോയതേ ഇല്ല. രണ്ടാമന്റെ ടെസ്റ്റ് സമയം ആയപ്പോൾ കൂടെ പോയി, അന്നേരം നാട്ടിൽ ഉണ്ടായിരുന്നു. പക്ഷെ എല്ലാത്തിനെയും പെറുക്കിയെടുത്തു മസിനഗുഡി വഴി ബാംഗ്ലൂർ ട്രിപ്പ് അടിച്ചു പോയി വന്ന, പിന്നെ അവനെ യാത്രയാക്കുന്നതിനു മുമ്പേ ദുഫായിക്ക് തിരിച്ചു പോന്ന കശ്മലൻ ആണ് ഞാൻ. എന്ത് മലമറിച്ചാലും മത്തായിക്ക് മലരാണ് എന്ന നിലയിൽ റിലാക്സ് ജീവിതം നയിക്കുന്ന ഒരുത്തൻ എന്നാണ് എന്നെക്കുറിച്ചു പൊതുവിൽ ഒരു ധാരണ. ശറപറാ പിള്ളേരുള്ളതുകൊണ്ടാകും ശുഷ്‌കാന്തി ആ കാര്യത്തിലല്ലാതെ പിള്ളേരുടെ കാര്യത്തിൽ തീരെ ഇല്ലാ എന്ന് വിരോധികൾ പറയുന്നുണ്ട്, ഞാൻ മൈൻഡ് ചെയ്യാറില്ല.

രണ്ടാമനെ കോളേജിലും ഹോസ്റ്റലിലും കൊണ്ടുപോയി സെറ്റ് ആക്കാൻ ഭാര്യയും മൂത്തമകനും (എന്റെ സ്ഥാനത്തു നിന്ന്) ബാംഗ്ലൂർ പോയി. ഹോസ്റ്റലിൽ അവനെ നിർത്തിയിട്ടു പോന്നപ്പോൾ എനിക്ക് പകരം മൂത്തവൻ കരഞ്ഞു, ഭാര്യ പിന്നെ തൊട്ടാൽ പൊട്ടും ഇംഗ്ലീഷ് മൊട്ട ആണല്ലോ. മൂത്തവൻ അവന്റെ ഹോസ്റ്റലിലേക്ക് പോകുന്നതിനു മുമ്പ് അമ്മയെ ബസ് കയറ്റി വിടാൻ മജെസ്റ്റിക്കിനു പോകുന്നു, റോഡ് അടപടലം ബ്ലോക്ക്. പിന്നെ മെട്രോ, ഓട്ടോ, ഓട്ടം അങ്ങനെ ഒരു തരത്തിൽ മടിവാളക്കടുത്തുള്ള ഏതോ പമ്പിൽ വെച്ച് ബസ് പിടിച്ചു കയറ്റി വിട്ടു. ഞാൻ ഇവിടെ കൂട്ടുകാരുടെ കൂടെ ഓരോന്നടിച്ചു IPL ഫൈനൽ കണ്ടുകൊണ്ടിരുന്നു....

പിള്ളേർക്കൊക്കെ പക്വത ഉണ്ടാകണമെങ്കിൽ അവർ സ്വയം ചെയ്തു ശീലിക്കണം എന്നാണല്ലോ അതിന്റെ ഒരു ഇത്. ഒന്നാമൻ പോയപ്പോൾ രണ്ടാമന് കുടുംബനാഥൻ ആകാനുള്ള അവസരം കിട്ടി, ഇപ്പോൾ മൂന്നാമൻ ആ റോളിലേക്ക് കടക്കുന്നു. അവനും പക്വതയുള്ള, കാര്യപ്രാപ്തിയുള്ള, സ്വയം പര്യാപ്തതയുള്ള ഒരു വ്യക്തിയാവട്ടെ.

ഏതായാലും പിറ്റേ ദിവസം ഒന്നാം തീയതി ആയതുകൊണ്ട് ഒന്ന് നന്നാവാൻ തീരുമാനിച്ചു, 24 ആം തീയതി വരെ മദ്യവും മദിരാക്ഷിയും പുകപടലങ്ങളും എല്ലാം നിർത്തി ഇത്തിരി ഓറയുമായി ഒന്ന്  ജീവിക്കാം എന്ന് തീരുമാനിച്ചു. 10 മണിക്ക് മുമ്പ് കിടക്കുന്നു, പെലകാലെ എണീക്കുന്നു, ഓടുന്നു, ഡംബിൾസ് അടിക്കുന്നു, അങ്ങനെ വലിയ വലിയ പ്ലാനുകൾ.

പക്ഷെ പാതിരാത്രി കഴിഞ്ഞപ്പോൾ ഭാര്യയുടെ ഫോൺ, രണ്ടാമന് ഹോസ്റ്റലിൽ ശർദ്ദിൽ ആണെന്ന്. അവന്റെ ഫ്ലോറിൽ ബാത്രൂം റെഡി അല്ലാത്തതുകൊണ്ട് താഴത്തെ ഫ്ലോറിൽ പോയി ശർദ്ദിച്ചു അവിടെ തന്നെ ഇരിക്കുന്നു. റൂമിലെ കൂടെയുള്ളവന്റെ ഉറക്കം ശല്യപ്പെടുത്താതെ ഇരിക്കാൻ അവിടെ ഇരിക്കുകയാണ് അദ്ദേഹം. എത്ര മാന്യന്മാരാണ് ഇവരൊക്കെ, ഞാനൊക്കെയാണെങ്കിൽ പുറം തിരുമിക്കാനായി എങ്കിലും വെറുതെ ഒരുത്തനെ വിളിച്ചേനെ. രണ്ടു മണിക്കൂർ അവനു സപ്പോർട്ടുമായി ഞാനും ഭാര്യയും വീഡിയോ കോളിൽ ഇരുന്നു. സത്യത്തിൽ രണ്ടെണ്ണം അടിക്കാൻ അന്നേരം ഭീകരമായി തോന്നി, പിടിച്ചു നിന്നു.

പത്തുമുത്തഞ്ചു വർഷം മുമ്പ് ഞാൻ തമിഴ്‌നാട്ടിൽ പഠിക്കാൻ പോയപ്പോൾ,  തനിയെ അന്യനാട്ടിൽ പോകുന്ന എന്നെ യാത്രയാക്കിയ അമ്മയും സഹോദരങ്ങളും എങ്ങനെ അന്ന് കിടന്നുറങ്ങിയിരിക്കും?  ഇടയ്ക്കിടെ വരുന്ന എന്റെ കത്തുകൾ കിട്ടുമ്പോൾ അവർ എന്തൊരു ഫീലോടുകൂടി ആയിരിക്കും അത് വായിച്ചിരിക്കുക! 

ചിന്തകൾ കാട് കയറുന്നു. എന്നെ കൈപിടിച്ച് കൂടെ കൊണ്ടുപോകാൻ കൂടെ അച്ഛനില്ലാതെ ഇരുന്നതിന്റെ അതേ വിധി തന്നെ ആയിരിക്കുമോ എന്റെ മക്കൾക്കും കാലം കൊടുക്കുന്നത്. കൂടെ കൊണ്ടുപോയി കെട്ടിപിടിച്ചു യാത്ര പറഞ്ഞു, അവർക്കു ധൈര്യം കൊടുത്തു പോരാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. ഹൃദയം എന്നുംതന്നെ വിങ്ങി നിറഞ്ഞിരിക്കുകയായിരുന്നു, IPL ഫൈനലിന്റെ ഒരു ബോളുപോലും എന്റെ മനസ്സിൽ ഓർമയിൽ ഇല്ല. ഞാനും മനസ്സുകൊണ്ടു കൂടെയുണ്ടായിരുന്നു എന്റെ പൊന്നു മക്കളേ. നിങ്ങളെ മറന്നൊരു ദിവസം പോലുമില്ല, ഞാൻ കെട്ടിപ്പിടിച്ചുറങ്ങുന്ന തലയിണകൾ ഊഴം വെച്ച് നിങ്ങളിലോരോരുത്തരും തന്നെയാണ് ഇന്നും. 

അവർ കുറേശ്ശേ ഇനി അവരുടെ ലോകത്തേക്ക് പോകും, സ്വയം പര്യാപ്തമാകും. സുഹൃത്തുക്കളും കാമുകിമാരും ഉണ്ടാവും, എന്നന്നേക്കുമായി നമ്മുടെ ഇന്നത്തെ മക്കളല്ലാതാവും...ആവട്ടെ, അങ്ങനെ ആകണമല്ലോ ജീവിതം.

ഒരു പക്ഷെ ഞാനിവിടെ ഇരുന്നതു പോലെ ആയിരിക്കുമോ 44 വർഷങ്ങളായി വടക്കുംമുറി കറിയാച്ചനും ഏതോ ഒരു മുന്തിരിത്തോട്ടത്തിൽ ഇരിക്കുന്നത് ? 

ഒടിഞ്ഞു അകത്തിരുന്ന ഒരു മുള്ള് ഞാൻ കൂനമ്പാല ഇലയൊടിച്ച് അതിന്റെ ഞെട്ടിലെ പാലൊഴിച്ചു പുറത്തെടുത്തു, ഉണങ്ങിയ മുറിപ്പാടുകളിലെ തടിപ്പിൽ തൊട്ടാൽ  കൊച്ചു നോവുണ്ട്, സാരമില്ല. എന്നാൽ ചിലരുടെ കരിയാത്ത മുറിവുകളിൽ ഇന്നും ചോര കിനിയുന്നുണ്ടാവാം, ഒരു പക്ഷെ അവർ പോലുമറിയാതെ....

രചന, സംഗീതം, ക്രീയേഷൻ  - വാഴക്കാവരയൻ  

കൈ പിടിക്കേണ്ട കാലം കാറ്റെടുത്തു പോയി 

വഴിയറിയാതെ ഞാൻ ഏകനായി തേങ്ങി 

നിഴലിൽ ചാരി പതറി  ഉഴറി നടക്കവേ 

ഉണങ്ങിയ മുറിവെന്നു കാലവും ചൊല്ലി 


കാലം പോകവേ മുറിവുകൾ മായുമെങ്കിലും,

മുറിപ്പാടുകളിൽ ഇന്നും ചോര കിനിയും...

ദൈവത്തിൻ തോട്ടത്തിൽ നീ നടക്കുമ്പോൾ,

തിരിഞ്ഞൊന്നു നോക്കണം ചാച്ചേ, ഇന്നുമിവിടെ...


ഏഴാം വയസ്സിൽ പൊട്ടിയ പട്ടം,

നെഞ്ചോട് ചേർത്തൊരു കുഞ്ഞ് 

പൊടിയാൻ തുടങ്ങിയ മങ്ങിയനിറമുള്ള

കടലാസ് പട്ടം പിടിച്ചൊരു വയസൻ കുഞ്ഞ് 


മഴവില്ലു മാഞ്ഞൊരു മാനം, ഓർമ്മയിൽ ഒളിയുന്ന രേഖകൾ 

കോറിവരച്ചു നിൻ രൂപം, ജലരേഖകളായി മാഞ്ഞുപോയ് 

നിഴലുകൾ ചേർത്ത് വരച്ചു, തേടി പല മുഖങ്ങളിലും 

അവരറിയാതെ, ഞാൻ പറയാതെ ഹൃദയം ചോർത്തി.




Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP