ഞാനൊരു പാവം പാലാക്കാരന്‍

Showing posts with label നര്‍മ്മം. Show all posts
Showing posts with label നര്‍മ്മം. Show all posts

കണ്ടുമുട്ടൽ

>> Friday, August 21, 2020

ഇന്ന് ഒരു വെള്ളിയാഴ്ച. ഉച്ചിയിലേക്ക് എത്താറായ സൂര്യൻ, പത്ത് നാപ്പത്തഞ്ച് ഡിഗ്രി ചൂടുള്ള തൻറെ രശ്മികൾ (പശുപാലൻ അല്ല കേട്ടോ) വെറുതെ അലസനായി കട്ടിലിൽ മലർന്നു കിടക്കുന്ന എന്റെ നിതംബത്തിലേക്ക് ജനലിലൂടെ തൊടുത്തുവിട്ടു കൊണ്ടിരുന്നു. സഹികെട്ട് ഞാൻ എണീറ്റു. പല്ലൊക്കെ വെറുതെ തേച്ചപോലെ വരുത്തി അടുപ്പത്ത് ലേശം കട്ടനിട്ടു. മണി പതിനൊന്നര ആയി, ഇനി എന്തു കുൽസിത പ്രവർത്തിയിലാണ്  ഇന്ന് ഏർപ്പെടുന്നത് എന്ന് ആലോചിച്ചു കൊണ്ടിരുന്നു.

പെട്ടെന്നാണ് മൊബൈൽ ശബ്ദിച്ചത്. എടുത്തു നോക്കിയപ്പോൾ പരിചയമില്ലാത്ത നമ്പർ, നല്ല പച്ചകളും ലോട്ടറി അടിച്ചു എന്ന് പറയാൻ വിളിച്ചതായിരിക്കും എന്ന് വെച്ച് എടുത്തില്ല.

വീണ്ടും ദേണ്ടെ അടിക്കുന്നു. കഷ്ടകാലത്തു എന്നാ കോപ്പാണോ എന്ന് ശങ്കിച്ച്  ഇടത്തെ കൈ കൊണ്ട് ഫോൺ എടുത്തു വലത്തേ ചെവിയിൽ വെച്ച് ഞാൻ വലംകൈയ്യാൽ പൃഷ്ഠം ചൊറിഞ്ഞു ത്രികോണേ എന്ന ഷേപ്പിൽ നിന്ന് ഒരു ഹാലോ അങ്ങ് കാച്ചി.

അതാ അപ്പുറത്തു നിന്നും ഒരു കിളി നാദം, ഹാലോ.... പെട്ടെന്ന് തന്നെ ഞാൻ ഡീസന്റ് ആയി. നിവർന്നു നിന്ന് നെഞ്ചുംകൂട് അകത്തോട്ടു പിടിച്ചു, ടൈ കെട്ടി സ്യൂട്ടും ഇട്ടു നിൽക്കുന്ന ഭാവത്തിൽ ഒരു ഗുഡ് മോർണിംഗ് അങ്ങോട്ട് കൊടുത്തു. 

കിളി - "എന്നെ ഓർക്കുന്നുണ്ടോടാ നീ?"

എന്റെ മനസ് ദ്രുതഗതിയിൽ വർക്ക് ചെയ്തു. എടാ എന്ന് വിളിക്കണമെങ്കിൽ ഒന്നെങ്കിൽ മൂത്തവർ ആയിരിക്കും, അല്ലെങ്കിൽ പിന്നെ അത്ര സുഹൃത് ബന്ധം ഉള്ളവർ ആയിരിക്കണം. ചിന്തിച്ചിട്ട് ഒരന്തവും കിട്ടിയില്ല, അബദ്ധങ്ങൾ പറ്റാതെ നോക്കുകയും ചെയ്യണമല്ലോ.....

കിളി - " എന്റെ പൊന്നു വാഴക്കാവരയാ.... ഓർത്തു ടെൻഷൻ അടിക്കേണ്ട....നിങ്ങൾടെ കൂടെ പ്രീഡിഗ്രിക്ക് ട്യൂഷൻ പഠിച്ച ആളാണ് ഞാൻ. മുടി ഒക്കെ സ്റ്റെപ് കട്ട് ചെയ്ത....

ഞാൻ - എന്റെ പൊന്നേ.... ഇപ്പൊ പിടികിട്ടി... ഇവിടെ ദുബായ് ഇൽ ആണോ? എന്റെ നമ്പർ എങ്ങനെ കിട്ടി.

കിളി - അതൊക്കെ കിട്ടി മോനെ, ഈ സോഷ്യൽ മീഡിയ യുഗത്തിൽ അതിനാണോ പാട്. അതൊക്കെ പോട്ടെ...എന്തൊക്കെയുണ്ട് വിശേഷം...?

ഞാൻ - ഓ... എന്നാ പറയാനാ.... ഇങ്ങനെയൊക്കെ പോകുന്നു.

കിളി - അതേ... ഇന്ന് ഫ്രീ ആണോ, എങ്കിൽ ഉച്ചക്ക് എന്റെ കൂടെ ഒരു ലഞ്ചിന്‌ വരാമോ?

അവൾ ചോദിച്ചു തീരുന്നതിനു മുമ്പേ എന്റെ ഉത്തരം - പിന്നെന്താ, ഫ്രീ അല്ലെങ്കിൽ ഫ്രീ ആക്കാമല്ലോ... 

കിളി - എന്നാൽ ഉച്ചക്ക് സിറ്റി സെന്ററിൽ കാണാം..

ലഡു പൊട്ടിയ ഞാൻ വരും വരായ്കകളെ കുറിച്ച് ആലോചിക്കാതെയാണ്  മറുപടി കൊടുത്തത്. ഇനി എന്തെങ്കിലും ഉടായിപ്പ് ആണോ? 

ഹേയ്... ആവില്ല. വളരെ നല്ല പെൺകുട്ടി ആയിരുന്നു അവൾ, എനിക്കിഷ്ടമായിരുന്നു ഒത്തിരി. കാര്യം സ്റ്റെപ് കട്ട് ഒക്കെ ആയിരുന്നെങ്കിലും സുന്ദരി ആയിരുന്നു, കെട്ടി കഴിഞ്ഞു അവളുടെ മുടി ഒക്കെ നീട്ടി വളർത്തി, നല്ല ശാലീന സുന്ദരി ആക്കാം എന്നായിരുന്നു അന്നത്തെ എന്റെ സ്വപ്നങ്ങളുടെ പ്ലാൻ...

എനിക്കിഷ്ടമാണെന്ന് അവളോട് ഞാൻ പറഞ്ഞിട്ടില്ല. എന്തിനു, അങ്ങനെ മനസിലാക്കാൻ ഞാൻ ഒരു അവസരം പോലും കൊടുത്തിട്ടില്ല. അതൊക്കെ കുടുംബത്തിൽ പിറന്നവരുടെ പണിയല്ല എന്ന മിഥ്യാ ധാരണ കാരണം എത്ര സുന്ദരികളോട് എന്റെ ഇഷ്ടം പറയാതെ പോയത്. ആ... ഇനി അതൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം. അവൾക്ക് എന്നെ ഇഷ്ടമായിരുന്നു ആവോ.. 

പക്ഷെ എന്റെ മെഡുല്ല ഒബ്ലാന്കെറ്റ വീണ്ടും വീണ്ടും വാണിംഗ് തന്നു കൊണ്ടിരുന്നു. എന്തിനായിരിക്കും എന്നെ വിളിച്ചത്? ഈ വയസാം കാലത്തു എന്തിനാണ് എന്നെ കാണണമെന്ന് പറഞ്ഞത്? എന്തായാലും ലൈംഗിക ദാരിദ്ര്യം അല്ലെങ്കിൽ പ്രണയ രാഹിത്യം അനുഭവിക്കുന്ന ഒരുത്തൻ ആണെന്ന് കരുതി ആവില്ല. ഒരു സ്നേഹവും സുഹൃത്ബന്ധവും ഒക്കെ തോന്നിയിട്ടാവണം. കെട്ടിയോനും പിള്ളേരും ഒക്കെ കൂടെ കാണുമോ ആവോ?  എന്തായാലും വളരെ ഡീസന്റ് ആയി വേണം പെരുമാറാൻ എന്ന് ഞാൻ തീരുമാനിച്ചു.

കുളിച്ചു കുട്ടപ്പനായി കക്ഷത്തിൽ പൗഡറും ഇട്ട്, നല്ല ഷർട്ടും പാന്റും ഒക്കെ ഇട്ടു ഒരു കേട്ട് പെർഫ്യൂമും അടിച്ചു കേറ്റി സുന്ദരനായി. പോരാത്തതിന് വായിൽ ഇത്തിരി മൗത്ത് വാഷ് എടുത്ത് കുലുക്കുഴിഞ്ഞ് എന്തിനോ തിളയ്ക്കുന്ന സാമ്പാർ പോലെ മൊത്തത്തിൽ അഴകിയ രാവണൻ ആയി.

നേരെ സിറ്റി സെന്ററിൽ  ചെന്നു, ഞാൻ അവിടെ എത്തിയ കാര്യം അവളെ വിളിച്ചു പറഞ്ഞു. നേരെ പോയി ചില്ലീസിൽ ഇരുന്നോ , ദാ... അഞ്ചു മിനിറ്റിനുള്ളിൽ അവൾ എത്താം എന്നു പറഞ്ഞു. എത്ര സീറ്റ് വേണം എന്ന് ചോദിച്ചപ്പോൾ അവൾ ചോദിച്ചു, "എന്റെ പൊട്ടൂസെ, ഞാൻ ഒറ്റക്കാണ് വന്നിരിക്കുന്നത്, നിന്റെ കൂടെ ഒരു ലോഡ് ആൾക്കാരുണ്ടോ?" ഞാൻ വീണ്ടും ബ്ലിങ്കസ്യാ....

 എന്തായാലും പോയി ചില്ലീസിൽ ഒരു കോർണറിൽ ഇരുന്നു. എന്തിനോ വേണ്ടി ഹൃദയം തുടിച്ചുകൊണ്ടിരുന്നു. മനസ് പെട്ടെന്ന് തന്നെ പഴയ പ്രീഡിഗ്രി കാലത്ത് ചെന്നെത്തി. ഇവിടെ പുറത്തു കൊടും ചൂടാണെങ്കിലും അകത്തു നല്ല കുളിരുന്ന തണുപ്പ്. പണ്ട് ട്യൂഷൻ സെന്ററിൽ മഴക്കാലത്തു ചെറിയ കുളിരും ആയി തടി ബെഞ്ചിൽ ഇരുന്നകാലം മനസ്സിൽ തികട്ടി വന്നു. 

എന്നും ഞാനും സജിയും ആയിരുന്നു ട്യൂഷൻ ക്ലാസിൽ ആദ്യം എത്തുന്നത്. കർക്കിടകത്തിലെ കുഞ്ഞു കുളിരിൽ, ട്യൂഷൻക്ലാസിലെ തടി ബെഞ്ചിൽ ആ തണുത്ത തടിയുടെ നനഞ്ഞ ഗന്ധവുമായി അവിടെ പെൺകുട്ടികൾ വരുന്നത് കാത്തുള്ള ആ ഇരിപ്പ്, അതിന്റെ ഒരു സുഖം! അവർ വരുന്നതിനു മുമ്പ് മനസ്സിൽ കൂടി തുള്ളിച്ചാടി നടക്കുന്ന വിവിധ വികാരങ്ങൾ, ഇഷ്ടമുള്ളവരുടെ മുഖം മനസിൽ വിചാരിച്ചു ഡെസ്കിൽ കുത്തിവരക്കുന്ന വികൃതികൈകൾ.

പതുക്കെ പോക്കറ്റിൽ നിന്നും പേനയെടുത്തു ഒന്നും അറിയാത്ത പോലെ ചില്ലീസിലെ ഡെസ്കിൽ ഒന്നു വരച്ചു, നാട്ടിലെ ഡിസ്കിന്റെ ആ മണം ഫീൽ ചെയ്യാനായി  ചെറുതായി ഒന്ന് കുനിഞ്ഞു നോക്കാം വിചാരിച്ചപ്പോളാണ് അവൾ കയറി വന്നത്. 

ഒരു മിഡിയും ടോപ്പും ആണ് വേഷം, നീണ്ട മുടി വിടർത്തിയിട്ടിരിക്കുന്നു. വിടർന്ന ആ കണ്ണുകളിൽ നല്ല തിളക്കം. എന്റെ ഹൃദയം വീണ്ടും ആ പതിനാറു വയസുകാരന്റെ പോലെ ഇടിച്ചു തുടങ്ങി. അവൾ കൈകൾ നീട്ടി, കരങ്ങൾ ഗ്രഹിച്ചു. അവൾ അതഭുതം കൂറി ചോദിച്ചു, "നിന്റെ കൈയ്യെന്താടാ തണുത്തു വിറച്ചിരിക്കുന്നതു?" ഞാൻ എന്ത് പറയാൻ, എന്റെ ചങ്കിൽ തൊട്ടാൽ അത് ഇടിച്ചു മരിക്കുന്നതു അറിയാമായിരുന്നു.

അവൾ "എടാ... പണ്ട് ഒരിക്കൽ ഒരാഴ്ചത്തെ പനി കഴിഞ്ഞു ഞാൻ  ക്ലാസിൽ വന്നപ്പോൾ നിന്നോട്  നോട്ട്സ് ചോദിച്ചപ്പോൾ നീ നിന്ന മാതിരി തന്നെ ആണല്ലോ ഇപ്പോളും നിൽക്കുന്നേ, ഒരു മാറ്റവുമില്ലേ നിനക്ക്? "

ഞാൻ "എനിക്ക് അന്ന് നിന്നെ കണ്ടത് പോലെ തന്നെയാണ് ഇപ്പോളും ഫീൽ ചെയ്യുന്നത്, സെയിം ഓൾഡ് ഫീൽ "

ഞങ്ങൾ ഫുഡ് പറഞ്ഞു, കഴിച്ചു തുടങ്ങി. എന്റെ പ്ലേറ്റിൽ നിന്നും വളരെ സ്വാതന്ത്ര്യത്തോടെ അവൾ എടുത്തു കഴിക്കുന്നുണ്ടായിരുന്നു. എത്രയോ കാലം ഒന്നിച്ചു അടുപ്പമുണ്ടായിരുന്ന പോലെ ആയിരുന്നു അവളുടെ പെരുമാറ്റം. താമസിയാതെ എന്റെ സങ്കോചവും മാറി, ഒത്തിരി കളിതമാശകൾ പറഞ്ഞു പഴയ കാലത്തേക്ക് തിരിച്ചു പോയി. ഇടയ്ക്കു അവൾ ഓർഡർ ചെയ്തതിൽ ഒരു നുള്ളു ബീഫ് ഇത്തിരി ബാർബിക്യു സോസിൽ മുക്കി "ഇതൊന്നു കഴിച്ചു നോക്കെടാ, സൂപ്പറാ"  എന്നും പറഞ്ഞു എന്റെ  വായിൽ വെച്ച് തന്നു. എനിക്കൊട്ടും ഇഷ്ടമില്ലാതിരുന്ന ആ സോസിനു പോലും ഗംഭീര രുചി. ചുറ്റും നടക്കുന്നതൊന്നും അറിയാതെ, ഒന്നിനെക്കുറിച്ചും വേവലാതി ഇല്ലാതെ, മനസ്സിൽ നിറഞ്ഞു തുളുമ്പിയ സന്തോഷത്തോടെ, ലോകത്തെ ഏതോ മനോഹരമായ പൂന്തോട്ടത്തിൽ ഞങ്ങൾ മാത്രം എന്ന പോലെ പഴയ പ്രീഡിഗ്രി കാലത്തേ ഞാനും അവളും മാത്രമായി കുറച്ചു സമയം...

ഭക്ഷണം കഴിച്ചു ഞങ്ങൾ പുറത്തേക്കിറങ്ങി, എന്റെ കൈകൾ പിടിച്ചു അവൾ നടന്നു. ഒരു മഞ്ഞുകാല പുലരിയിൽ, മൃദുലമായ ഒരു റോസിന്റെ ഇതളിൽ തൊട്ടുനടക്കുന്ന ഒരു ഫീലിംഗ്. അവൾ എന്നോട് ചോദിച്ചു, "നിനക്കെപ്പോളാ പോകേണ്ടത്?". 

എനിക്കിങ്ങനെ സമയം തീരരുതേ എന്നേ ഉള്ളൂ...അപ്പോളാണ്...സമയം ഒരു പ്രശ്നവും അല്ലെന്നു ഞാൻ പറഞ്ഞു. 

അവൾ - "എന്നാൽ നമുക്ക് ബീച്ച് വരെ ഒന്ന് പോയാലോ?"
ഞാൻ - " ഈ ചൂടത്തോ?"

അവൾ - "എനിക്കൊരു ആഗ്രഹം, അഞ്ചു മാണി ഒക്കെ കഴിയുമ്പോൾ ചൂട് കുറയും, പോയി നോക്കാം."

എന്തായാലും അവളുടെ കൂടെ കുറച്ചു സമയം കൂടി ചിലവഴിക്കാം എന്നുള്ളതിനാൽ നേരെ ബീച്ചിലേക്ക് വിട്ടു. അവിടെ അവളുടെ കൈ പിടിച്ചു തീരത്തു കൂടി നടന്നപ്പോൾ ചൂടൊന്നും അറിഞ്ഞേ ഇല്ല. അവിടെയുള്ള ഒരു  ചെറിയ മുനമ്പിലേക്ക്എന്റെ കൈ പിടിച്ചു അവൾ നടന്നു. അവൾ ഒരു മൂളിപ്പാട്ട് മൂളുന്നുണ്ടായിരുന്നു "മൂവന്തി താഴ്‌വരയിൽ..." ആ സുന്ദരമായ ഈണത്തിൽ ലയിച്ചു,
ഒരു മുളംതണ്ടായി അവളുടെ ചുണ്ടത്തെ പാട്ടിന്റെ ഈണങ്ങൾ ഞാനേറ്റു വാങ്ങി, ആ ചൂടത്തും... ഒരു കുളിരായ്, വെണ്മുത്തുകളായ് എന്റെ മനസ്സിന്റെ മൺകൂടിനുള്ളിൽ അവളുടെ സാമീപ്യം നിറഞ്ഞു നിന്നു.   

ആ മുനമ്പിൽ നിന്ന് ഇളം കാറ്റിന്റെ തഴുകലിൽ മുഴുകി അങ്ങനെ നിന്നപ്പോൾ അവൾ ചോദിച്ചു, "നമുക്കൊന്ന് ജാക്കും റോസും ആയാലോ?" അവൾ പെട്ടെന്ന് ഏറ്റവും തുഞ്ചത്ത് ചെന്ന് നിന്ന് കൈകൾ വിരിച്ചു പിടിച്ചു നിന്നു. അവളുടെ പുറകിൽ ചെന്ന് ഞാൻ അവളെ കെട്ടിപിടിച്ചു നിന്നു. മാന്യതയുടെ മൂടുപടത്തിൽ നിൽക്കാനുള്ള ശ്രമത്തിൽ എന്റെ കൈകൾ അവളുടെ സ്തനങ്ങളിൽ മുട്ടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. 

പെട്ടെന്നാണ് അവൾ കുഴഞ്ഞു വീണത്. അവളെ വാരിയെടുത്തു ഞാൻ തീരത്തേക്ക് നടന്നു. ആളുകൾ കൂടി.  എന്ത് പറ്റി, വൈഫ് ആണോ, അസുഖം എന്തെങ്കിലും ഇങ്ങനെയുള്ള അവരുടെ ചോദ്യങ്ങൾക്ക് എനിക്കും ഉത്തരം ഇല്ലായിരുന്നു. ആരോ വിവരം അറിയതിനെ തുടർന്ന് ബീച്ചിലെ ആംബുലൻസ് എത്തി.  

അവർ പേരും വിവരങ്ങളും ചോദിച്ചു, അവളുടെ പേര് പോലും ഞാൻ മറന്നു പോയി. ആളുകൾ സംശയത്തോടെ എന്നെ നോക്കുന്നു, പ്രത്യേകിച്ച് രണ്ടു മലയാളികൾ. ഇതേതോ അവിഹിത കേസ് ആണോ ചേട്ടാ എന്ന് ചോദിച്ചു ഒതുക്കത്തിൽ രണ്ടു ഫോട്ടോയും എടുത്തു. എന്റെ ചങ്കിടിച്ചു.

ഞാൻ അവളുടെ ഫോൺ എടുത്തു നോക്കി. ഭാഗ്യം, സ്ക്രീൻ ലോക്ക് ഒന്നും ഇല്ലായിരുന്നു.  ഡാഡി എന്ന് കണ്ട നമ്പറിൽ നല്ല ഭയത്തോടെ ആണെങ്കിലും വിളിച്ചു.വഴിയിൽ വെച്ച് കണ്ടതാണ് എന്ന് പറയാം എന്ന് വിചാരിച്ചു. ഞാൻ കുഴഞ്ഞു വീണ കാര്യംപറഞ്ഞപ്പോൾ എന്നോട് ചോദിച്ചു വാഴക്കാവരയൻ ആണോ എന്ന്.  ഞാൻ ഞെട്ടി, ഇവൾ വീട്ടിലൊക്കെ പറഞ്ഞിട്ടാണോ എന്റടുത്തോട്ടു പോന്നത്? 

അദ്ദേഹം പേരും വിവരങ്ങളും പറഞ്ഞു തന്നു. വേഗന്ന് അവിടെ അടുത്തുള്ള ഒരു ഹോസ്പിറ്റലിന്റെ പേരും അവിടെ കാണേണ്ട ഡോക്ടറിന്റെ പേരും തന്നു. അവർ അങ്ങോട്ടേക്ക് എത്തിക്കൊള്ളാം എന്നും  പറഞ്ഞു.

ഹോസ്പിറ്റലിൽ എത്തി, അവൾക്ക് ശ്വാസം ഉണ്ടെന്നു മാത്രം. അവളെ കൊണ്ടുപോയി, ഞാൻ പുറത്തു നിർവികാരനായി കാത്തു നിന്നു. കുറച്ചു നിമിഷങ്ങൾക്കകം അവളുടെ ഭർത്താവും രണ്ടു കുട്ടികളും എത്തി. ഒരു ചെറിയ ചമ്മലോടെ ഞാൻ ചിരിച്ചു. അദ്ദേഹം എന്റെ കൈ പിടിച്ചു, എന്നിട്ടു പറഞ്ഞു. അവൾക്ക് ക്യാൻസർ ആണ്, സ്റ്റേജ് ഫോർ ആയി. പാവം ഒരു പെണ്ണാണ് അവൾ, കലപില സംസാരിച്ചുകൊണ്ടു എല്ലാവരെയും സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു നല്ല സ്ത്രീ. സംസാരിക്കാൻ ഒത്തിരി ഇഷ്ടമായിരുന്നു അവൾക്ക്, എന്നോട് പഴയ കാര്യങ്ങൾ ഒക്കെ ഇങ്ങനെ വിശദമായി പറയുമായിരുന്നു.  നിങ്ങളെ പഠിച്ചുകൊണ്ടിരുന്ന സമയത്തു  ഒത്തിരി ഇഷ്ടമായിരുന്നു അവൾക്ക്.  ഇവിടെ ഉണ്ടെന്നറിഞ്ഞപ്പോൾ പോയി ഒന്ന് കണ്ടു മിണ്ടിയേച്ചു വരാൻ ഞാൻ ആണ്  പറഞ്ഞു വിട്ടത്.  

നിറഞ്ഞ കണ്ണും വിങ്ങിപൊട്ടാറായ ഹൃദയവും ആയി ,ആ കുഞ്ഞുങ്ങളെ ഒന്ന് കെട്ടിപിടിച്ചു ഞാൻ അവിടെനിന്നും ഇറങ്ങി. 



   

Read more...

തോല്‍പ്പിക്കാന്‍ ആവില്ല മക്കളെ......

>> Saturday, August 9, 2014

കടുംവെട്ടായതിന്റെ ബാക്കിപത്രം എന്ന നിലയില്‍ സ്വയം പുകഴ്ത്തുന്നതാണ് എന്ന് കരുതരുത്, എന്‍റെ സ്വഭാവത്തില്‍ വളരെ നല്ല ഒത്തിരി കാര്യങ്ങള്‍ ഉണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് എന്‍റെ ഒടുക്കത്തെ വിനയം, പിന്നെ ഉറക്കത്തില്‍ പോലുമുള്ള മാന്യമായ, കുലീനമായ പെരുമാറ്റം. എന്റെ അപ്പന്‍ മരിച്ചു പോയില്ലായിരുന്നുവെങ്കില്‍ ഒരു പത്ത് വയസായപ്പോളെ എന്റെ പേര് വല്ല വിനീത് എന്നോ, വിധേയന്‍ എന്നോ, വിനയന്‍ എന്നോ മാറ്റിയേനെ (അന്ന് നമ്മുടെ സംവിധായകന്‍ വിനയന്‍ ഇത്ര വിനയന്‍ ആയില്ലായിരുന്നല്ലോ). അങ്ങനെ ഞാന്‍ എന്‍റെ കുലീനത്വവും വിനയവും ഒക്കെ ഭീകരം തന്നെ എന്ന് വിചാരിച്ചു വിജ്രുംഭിച്ചു നടക്കുന്ന സമയം.

അന്നൊരു വെള്ളിയാഴ്ച ആയിരുന്നു, ഞങ്ങള്‍ ഗള്‍ഫുകാര്‍ക്കൊക്കെ വെള്ളിയാഴ്ച ആണല്ലോ ഞായറാഴ്ച, ശരിക്കുള്ള ഞായറാഴ്ച ഞങ്ങള്‍ മറ്റു പല കാര്യങ്ങള്‍ക്കും ആണ് ഉപയോഗിക്കാറ്. തെറ്റിദ്ധരിക്കരുത്, വീക്കെണ്ട് കഴിഞ്ഞു ഹാങ്ങോവറുമായി ഓഫീസില്‍ ചെന്ന് ഹാങ്ങോവര്‍ ഉള്ള മേലുദ്യോഗസ്ഥന്റെ തെറി കേള്‍ക്കുന്ന കാര്യം ആണ് ഉദ്ദേശിച്ചത്.

അങ്ങനെ ആ വെള്ളിയാഴ്ച അതിരാവിലെ 11 മണിക്ക് തന്നെ എന്‍റെ മൂന്നാമന്‍ കാ‍ന്താരി പാപ്പി, അവന്‍റെ ലാണ്ട്ക്രൂയിസര്‍ എന്‍റെ ഡ്രൈനേജ് ഏരിയയുടെ പരിസരത്ത് കൂടെ, മരുഭൂമിയിലെ മണ്കൂനകളില്‍ എന്നപോലെ ഓടിച്ചപ്പോള്‍, ആ വണ്ടിയുടെ ഊരിപ്പോയ ടയറിന്റെ ഭാഗത്തുള്ള കമ്പി എന്‍റെ മേനിയില്‍ കൊച്ചു പോറലുകള്‍ ഏല്‍പ്പിച്ചപ്പോള്‍, മാന്യത ഒക്കെ മടക്കി നാലായി കക്ഷത്തില്‍ വെച്ചു, നാലഞ്ച് ബീപ് ചേര്‍ത്ത് അവന്‍റെ തന്തക്കും തന്തയുടെ അപ്പനും വരെ വിളിച്ചലറി എണീറ്റു. തലേന്നത്തെ 65% ആള്‍ക്കഹോള്‍ ഉള്ള ലബനീസ് ചാരായത്തിന്റെ ആയിരിക്കാം, വയറ്റിലും നല്ല കാളല്‍. ഒരു കടുംകാപ്പി തായോ എന്നു അടുക്കളയെ നോക്കി വിളിച്ചു കൂവി. കൊളസ്ട്രോള്‍ കുറയാന്‍ കാ‍ന്താരി അടിച്ചു കേറ്റിയപ്പോള്‍ ഓര്‍ക്കണമായിരുന്നു എന്ന് ഭാര്യയുടെ വക കടുംകാപ്പിയും ഉപദേശവും. ആ സമയത്ത് കാന്താരിക്കു പകരം വല്ല ഗോമൂത്രമോ സ്വമൂത്രമോ കുടിക്കാതിരുന്നത് എത്ര നന്നായി എന്നാശ്വസിച്ചു, മൂത്രം വീണ തൊട്ടാവാടി ഇലപോലെ ഞാന്‍ കട്ടിലില്‍ കൂമ്പി ഇരുന്നു.

എന്‍റെ ജീവിതത്തില്‍ മൂന്ന് എന്നാ സംഖ്യക്ക് ഒത്തിരി പ്രാധാന്യം ഉണ്ട്. ജന്മദിനം,മാസം, വര്ഷം എല്ലാം അക്കങ്ങള്‍ തമ്മില്‍ കൂട്ടിയാല്‍ മൂന്നാണ്, കുട്ടികളും മൂന്നുണ്ട് ( ഭാര്യ ഒന്നെ ഉള്ളു). പക്ഷെ മൂന്ന് പല കാര്യങ്ങളിലും പ്രശ്നക്കാരന്‍ ആണ്. ഒന്നി പിഴച്ചാല്‍ മൂന്ന്, മൂന്നു പേര് പോയാല്‍ മൂഞ്ചി പോകും (ഉദാഹരണം ലാല്‍ ജോസിന്‍റെ ലോക സമാധാന യാത്ര) അങ്ങനെ പലതുണ്ട്. ഈ മൂന്നാമന്‍ കുട്ടിച്ചാത്തനെ എങ്ങനെ എന്നെ പോലെ ഒരു മാന്യന്‍ ആക്കും എന്ന് വിചാരിച്ചു ഞാന്‍ വീണ്ടും കൂലംകുഷമായി ചിന്ത തുടങ്ങി, പാപ്പിയാകട്ടെ ഞാന്‍ അവനെ ശിക്ഷിക്കാനായി ചാരി വെച്ചിരിക്കുന്ന ചൂരവടിയില്‍ വന്നു മൂത്രമൊഴിച്ചു എന്നെ നാക്കും നീട്ടി കാണിച്ചു ഓടി പോയി.

അപ്പോളാണ് നമ്മുടെ സുഹൃത്ത് അനില്‍ എത്തിയത്. വാഴക്കവരയോ, ചുമ്മാ ചൊറിയും കുത്തി ഇരിക്കാതെ വാ,ചുമ്മാ എങ്ങോട്ടെങ്കിലും ഒരു ഡ്രൈവിനു പോകാം. വീട്ടിലിരുന്നാല്‍ ഇവന്മാരുടെ ഞോണ്ടല്‍ കാരണം ഭ്രാന്തു പിടിക്കും, എന്നാ പീക്കിരികളെ എല്ലാം റെഡി ആക്കി പോരെടീ എന്നു ഭാര്യക്ക് ഓര്‍ഡര്‍ കൊടുത്തിട്ടു നമ്മള്‍ റെഡി ആയി. എല്ലാത്തിനെയും പൊക്കി എടുത്ത് വണ്ടിയുടെ പിന്‍സീറ്റില്‍ ഭാര്യക്കൊപ്പം ഇരുത്തിയിട്ട് ഞങ്ങള്‍ യാത്ര തുടങ്ങി.

പുറകില്‍ നിന്നും വെടിയും പുകയും കരച്ചിലും ഒക്കെ കേള്‍ക്കുന്നുണ്ട്, ഞാനും അനിലും അതൊന്നും ശ്രദ്ധിക്കാതെ പാലസ്തീന്‍ ഇസ്രയേല്‍ വെടിയെക്കുറിച്ചു പറഞ്ഞു കൊണ്ടിരുന്നു. പാവം ഭാര്യ, വണ്ണം കുറക്കാന്‍ വേണ്ടി അതി രാവിലെ എണീറ്റ് ഓടുന്നതൊക്കെ വെറുതെയാ. ഇങ്ങനെ ഓരോ യാത്ര പോകുമ്പോള്‍ സന്താനങ്ങള്‍ മെതിക്കുന്നതിന്റെ ഭാഗമായുള്ള നീരാണ് അവളുടെ വണ്ണം എന്ന് തോന്നി പോകാറുണ്ട്.

നമ്മള്‍ ആണുങ്ങള്‍ക്ക് സുഖമല്ലേ,  ഒരു സുഖം കഴിഞ്ഞാല്‍ പിന്നെ വേദനിക്കുന്നതും പ്രസവിക്കുന്നതും വളര്‍ത്തുന്നതും ഒക്കെ പെണ്ണുങ്ങള്‍. കഴിഞ്ഞ ദിവസം നമ്മുടെ ഒരു ചേട്ടന്റെ വീട്ടില്‍ ചെന്നപ്പോള്‍, എന്‍റെ മാന്യന്മാര്‍ ആയ മൂന്നു പീക്കിരികളെ കണ്ട സന്തോഷത്തില്‍, പുള്ളിക്കാരന്‍ എന്‍റെ ഭാര്യയോടു പറഞ്ഞു.
 "ഇനി ഒരു പെണ്‍കുഞ്ഞും കൂടി ആയാല്‍ അടിപൊളി ആകും അല്ലെ".
അത് കേട്ടു ചേട്ടത്തി പറഞ്ഞു
"ഒന്ന് പതുക്കെ പറ മനുഷ്യ, അവന്‍ കേള്‍ക്കണ്ട, എന്തേലും ഒന്ന് കേള്‍ക്കാന്‍ നോക്കി നിക്കുവാ അവന്‍, ഈ പെങ്കൊച്ചിന്റെ കഷ്ടപാട് നിങ്ങള്‍ക്കറിയില്ലല്ലോ"
ചേട്ടന്‍റെ ഡയലോഗില്‍ ഒന്ന് വിജ്രുംഭിച്ച ഞാന്‍ ചേച്ചിയുടെ ഡയലോഗോടെ വീണ്ടും ഏതാണ്ട് തട്ടിയ തൊട്ടാവാടി ഇലപോലെ വീണ്ടും കൂമ്പി ഇരുന്നു.

അങ്ങനെ യാത്രയുടെ ഇടയില്‍ എപ്പോളോ പാമ്പ് കടിക്കാനായി മടിയെ കുറിച്ച് ഒരു സംസാരം വന്നു. എന്നെ സംബന്ധിച്ചിടത്തോളം ലോകത്തിലെ ഏറ്റവും മടിയില്ലാത്ത വ്യക്കിതി ആണ് ഞാന്‍. പക്ഷെ എന്‍റെ യോഗത്തിനു മറ്റാര്‍ക്കും ആ അഭിപ്രായം ഇല്ല എന്നു മനസിലായി. മദ്യപാനം കുറക്കാന്‍ ഞാന്‍ ഉപദേശിച്ചതിന്റെ പകരം വീട്ടിയതാവാം, എന്‍റെ ഭാര്യതന്നെയാണ്ഞാന്‍ ഇത്രയും മടിയനാവാന്‍ കാരണം എന്ന് വരെ ആ ദാരിദ്രവാസി അനില്‍ പറഞ്ഞു കളഞ്ഞു. മര്യാദക്ക് ഇത്തിരി സുഖിച്ചു ജീവിച്ചുകൊണ്ടിരുന്ന എന്നോടുള്ളസൂയ,അല്ലാതെന്താ. പക്ഷെ നമ്മള്‍ വിട്ടുകൊടുക്കില്ലല്ലോ. എടാ മക്കളെ, ഭാര്യേ.... ചാച്ചയുടെ മടിയില്ലാത്ത കാര്യങ്ങള്‍ എണ്ണി എണ്ണി പറയൂ... എന്നായി ഞാന്‍...

ഓരോരുത്തരും പറയാന്‍ തുടങ്ങി

കള്ളുകുടിക്കാന്‍ മടിയില്ല - കറിയാച്ചന്‍
ക്രിക്കറ്റ് കളിക്കാന്‍ പോകാന്‍ മടിയില്ല - കോക്കു
ഡെസേര്ട്ടില്‍ പോകാന്‍ മടിയില്ല - പാപ്പി
ഭക്ഷണം കഴിക്കാന്‍ ഒരു മടിയും ഇല്ല - ഭാര്യ

അങ്ങനെ ടിവി കാണാന്‍, വെറുതെ ഇരിക്കാന്‍, വായില്‍ നോക്കാന്‍ എന്ന് തുടങ്ങി അപ്പി ഇടാന്‍ വരെ ഒരു മടിയും ഇല്ല എന്ന് ഓരോരുത്തരും ലിസ്റ്റു വെച്ചു. ആ ലിസ്റ്റില്‍ ഉപകാരപ്രദമായ ഒരു കാര്യം പോലും ഇല്ലായിരുന്നു എന്നുള്ളത് എന്നെ വ്യസനിപ്പിച്ചു. അനില്‍ ഒരു ഓക്ലേഷിച്ച ചിരിയുമായി വണ്ടി ഓടിച്ചു കൊണ്ടേ ഇരുന്നു.

അപ്പോള്‍ നിങ്ങള്ക്ക് എല്ലാം ഞാന്‍ വെറും കൊള്ളരുതാത്തവന്‍ അല്ലെ? ഞാന്‍ സെന്റിമെന്റല്‍ ആയി. എടീ,നീ എന്നാല്‍ എന്‍റെ നല്ല കാര്യങ്ങള്‍ എന്തെങ്കിലും ഒക്കെ ഉള്ളത് പറയ്‌. എന്തെങ്കിലും ഒക്കെ ഗുണങ്ങള്‍ ഇല്ലാതെ നിങ്ങള്‍ എല്ലാരും എന്നെ സ്നേഹിക്കില്ലല്ലോ. ഭാര്യയും മക്കളും ഒക്കെ സ്നേഹിക്കുന്നുണ്ടെന്ന് എനിക്ക് സംശയം ഇല്ല താനും.

അവള്‍ ആലോചന തുടങ്ങി, ഞാന്‍ ഒന്ന് ഇളകി ഇരുന്നു. ഇപ്പൊ കേട്ടോ അനിലേ, എന്‍റെ ഗുണഗണങ്ങള്‍ എന്‍റെ  ഭാര്യയുടെ വായില്‍ നിന്ന് എന്ന ഭാവത്തില്‍ അനിലിനെ ഒന്ന് നോക്കി. മിനിറ്റുകള്‍ നീണ്ടു പോയി, വണ്ടി കല്‍ബാ ടണല്‍ കയറി ഇറങ്ങി, അവളുടെ കൈകള്‍ എന്നെ ആശ്വസിപ്പിച്ചു തലോടുന്നുണ്ട്‌. പക്ഷെ ഗുണഗണങ്ങള്‍ അങ്ങ് വരുന്നില്ല. ഭര്‍ത്താവിനെ മറ്റൊരാളുടെ മുമ്പില്‍ നാണം കെടുത്താതിരിക്കാന്‍ എതുഭാര്യയും ശ്രമിക്കും, ഇവളും കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. പക്ഷെ എന്തെങ്കിലും കൊള്ളാവുന്ന ഒരു ഗുണം പറയാന്‍ കിട്ടേണ്ടേ?

അങ്ങനെ ഡ്രൈവും കഴിഞ്ഞു ഫുജേറയില്‍ രണ്ടു കുപ്പിയും വാങ്ങി തിരിച്ചു വണ്ടിയില്‍ കയറി. അപ്പോള്‍ ഭാര്യ എന്നെ ദയനീയമായി നോക്കി. ഒന്നും കിട്ടുന്നില്ല വഴക്കാവരയാ എന്ന് അവള്‍ പറയാതെ പറഞ്ഞു.

സ്വന്തം വീട്ടുകാര്‍ നോക്കിയിട്ട് കാണാത്ത മഹത്വം നാട്ടുകാര്‍ നോക്കിയാല്‍ കാണുമോ?  വെറുതെയല്ല കഴിഞ്ഞയാഴ്ച ഓഫീസില്‍ നിന്നും മുതലാളിയുടെ തലതെറിച്ച മോന്‍ നീയൊക്കെ ഒരു പണിയും ചെയ്യുന്നില്ല എന്ന് കുറ്റം പറഞ്ഞത്. എന്തെങ്കിലും ഒരു നല്ല കാര്യം ചെയ്‌താല്‍ അതിന്‍റെ മേന്മ മുഴുവന്‍ മറ്റുള്ളവര്‍ക്ക്. നിനക്ക് ചായ ഞാന്‍ കൊണ്ടുവന്നു തന്നത് കൊണ്ടല്ലേ എന്ന് പറഞ്ഞു ഓഫീസ് ബോയ്‌ മുതല്‍ , നിനക്ക് ഞാന്‍ ജോലി തന്നത് കൊണ്ടല്ലേ എന്ന് പറഞ്ഞു മുതലാളി വരെ അതിന്‍റെ ക്രെഡിറ്റ്‌ എടുക്കും. കുറ്റം വന്നാലോ,സകല ദിക്കില്‍ നിന്നും ഊടുപാടു തെറിയും.

ജീവിതത്തില്‍ ഇന്നേ വരെ ആരും ഞാന്‍ ഭയങ്കര മിടുക്കനാണെന്നോ, കഴിവുള്ളവനാണെന്നോ പറഞ്ഞിട്ടില്ല. എന്നാല്‍ പാവമാണെന്നും, കഴകത്തില്ലാത്തവന്‍, എടുത്തു ചാട്ടക്കാരന്‍, പരാജിതന്‍, ഭാഗ്യമില്ലാത്തവന്‍ എന്നിങ്ങനെയുള്ള പല വിശേഷണങ്ങളും ചാര്‍ത്തുകയും ചെയ്യും. എന്തെങ്കിലും ഒരു നല്ല കാര്യം വന്നാല്‍ അതിനു ഉത്തരവാദികള്‍ പലരുണ്ടാവും, അല്ലെങ്കില്‍ അവന്‍റെ ഭാഗ്യം എന്ന് പറയും. അവഗണനയും ഒഴിവാക്കലും വിലയില്ലായ്മയും പലപ്പോഴും വിഷമിപ്പിച്ചിട്ടുണ്ട്.

പക്ഷെ ഭാര്യയുടെ മുമ്പില്‍ ഞാന്‍ വിഷമങ്ങളൊന്നും ഇല്ലാത്തവനായി, ലോകത്തിലെ ഏറ്റവും മിടുക്കനായി, ബുദ്ധിമാനായി നില്‍ക്കാന്‍ ശ്രമിച്ചിരുന്നു. എന്‍റെ കഴിവില്‍ മറ്റുള്ളവര്‍ ഭയന്നിട്ടാണ് എന്നെ പലപ്പോഴും അവഗണിക്കുന്നത് എന്ന് പറഞ്ഞ്‌, അവരുടെ മണ്ടത്തരങ്ങളും കുറവുകളും പറഞ്ഞ്‌, ഞാന്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചിരുന്നു.  

അതെല്ലാം വെറും പാഴ്ശ്രമങ്ങള്‍ ആയിരുന്നോ? വൃഥാവില്‍ ആയിപ്പോയോ? വിനയവും മാന്യതയും കൈവിട്ടു, സ്വയം പുകഴ്ത്തലും പൊങ്ങച്ചവും തുടങ്ങണമോ? മനസ്സ് കലങ്ങി മറിഞ്ഞു.

അങ്ങനെ വിഷണ്ണനായി വിഷാദനായി ഊഞ്ഞാലാടി വീട്ടില്‍ വന്നു കയറിയപ്പോള്‍ അനില്‍ ആശ്വസിപ്പിച്ചു, സാരമില്ല വാഴക്കാവരായാ വിട്ടുകള.

എന്‍റെ ഉള്ളിലെ രാജ രക്തം തിളച്ചു, ഞാന്‍ പറഞ്ഞു,

"അതൊന്നും വേണ്ടാ...സഹതാപം, അതുകൊണ്ട് പോയി നീ വേറെ ആര്‍ക്കേലും കൊടുത്തേക്ക്. നീയൊക്കെ എന്താ വിചാരിച്ചത്? ഞാന്‍ എന്താ വിഷമിച്ചിരിക്കുകയാണെന്നോ? കോപ്പാ....   ഞാന്‍ സിംഹം ആണ്. ആണ്‍ സിംഹങ്ങള്‍ രാജാവായി ഇരിക്കും, സിംഹിയാണ് ഇരപിടുത്തവും ബാക്കികാര്യങ്ങള്‍ നോട്ടവും ഒക്കെ. അതു പോലെ ഞാന്‍ രാജാവായി ഇവിടെ ഇരിക്കും, കാര്യങ്ങള്‍ ഒക്കെ മറ്റുള്ളവര്‍ നടത്തും. നിങ്ങള്‍ക്കൊന്നും അതിനു യോഗം ഇല്ല മോനെ, വെറുതെ അസൂയപ്പെട്ടിട്ട് കാര്യം ഇല്ല. വാഴക്കാവരയനെ  തോല്‍പ്പിക്കാന്‍ ആവില്ല മക്കളെ......"

പെട്ടെന്ന് ഒരു ഉപമയും ഉല്പ്രേഷയും ഒക്കെ എത്തിയതിന്‍ പേരില്‍ എനിക്ക് എന്നോട് തന്നെ ഒരു ബഹുമാനം തോന്നി. എന്നെ ഞാന്‍ തന്നെ വിമല്‍കുമാര്‍ എന്ന് വിളിച്ചാലോ എന്ന് വിചാരിച്ചു.

അപ്പോളാണ് കാ‍ന്താരി പാപ്പി കമ്പ്യുട്ടറിന്റെ സ്ക്രീന്‍ സേവര്‍ ആയി കിടന്ന പടം നോക്കി ചോദിച്ചത്. ഇതില്‍ ഏതാണ് ചാച്ചേ രായാവ് സിംഹം?

ആ പടം ദേണ്ടെ താഴെ...




അങ്ങനെ വീണ്ടും തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ വാഴക്കാവരയന്റെ ജന്മം ബാക്കിയായി......

Read more...

ഒരു മാനേജരുടെ ജനനം.....

>> Tuesday, November 19, 2013

മനുഷ്യന്‍റെ ആജ്ഞാശക്തിയും മറ്റുള്ളവരെ മാനേജ് ചെയ്യാനുള്ള കഴിവും കുറെയൊക്കെ ജന്മസിദ്ധമാണ്. ഒരു ദാശാബ്ദത്തോളമായി എന്തെങ്കിലും ഒക്കെ ഒരു മാനേജര്‍ എന്ന പദം ജോലിസ്ഥാനത്തിനോപ്പം ചേര്‍ത്തുവെച്ചു നടക്കുന്നവനാണ് ഈയുള്ളവന്‍ എങ്കിലും, അതിനും എത്രയോ വര്‍ഷങ്ങള്‍ മുമ്പ് തന്നെ എന്റെ ആജ്ഞാശക്തിയും, ഭരിക്കുന്നതിനുള്ള കഴിവും എല്ലാവരും മനസിലാക്കിയിരുന്നു. കാര്യം ഭയങ്കര ലുക്കും ബുദ്ധിയും സൗന്ദര്യവും ഒക്കെയാണെങ്കിലും ഒരു കുഞ്ഞു കരിയില പോലും ഞാന്‍ മാനേജ് ചെയ്യാന്‍ ചെന്നാല്‍ സഹിക്കില്ല.

പക്ഷെ അതൊന്നും എന്റെ കഴിവ് കേടായിരുന്നില്ല. ഞാന്‍ ജോലി ചെയ്യുന്ന കമ്പനി,  അല്ലെങ്കില്‍ കൂടെ ജോലി ചെയ്യുന്ന ആള്‍ക്കാര്‍, ഇതിന്റെയൊക്കെ കുഴപ്പം ആയിരുന്നു. ആദ്യം ഞാന്‍ കാര്യങ്ങള്‍ ഒരു മാനേജര്‍ എന്ന നിലക്ക് ജോലിക്കാര്‍ക്ക് പറഞ്ഞു കൊടുക്കും. പക്ഷെ ദൈവം അനുഗ്രഹിച്ചു എന്റെ കീഴില്‍ ജോലി ചെയ്യുന്ന ഒരുത്തനും അത് ചെയ്യാനുള്ള കഴിവ് കാണില്ല. പിന്നെ ഞാന്‍ തന്നെ അത് ചെയ്തു കാണിക്കും. അങ്ങനെ ക്രമേണ അത് എന്‍റെ ജോലിയായി തീരുകയും എന്‍റെ കീഴില്‍ ഉള്ളവര്‍ വെടിയും പറഞ്ഞിരിക്കുകയും ചെയ്യും. പത്തിരുപതു വര്‍ഷം ജീവിതത്തിലും, പിന്നെ ഒരു ഇരുപതു വര്ഷം ജോലിയും ജീവിതവും കൂടി ഒന്നിച്ചു നടത്തിയിട്ടും എന്റെ ഗതി അത് തന്നെ. എന്തിനു പറയുന്നു, വെറും ഒരു പട്ടിക്കുഞ്ഞു പോലും ഞാന്‍ ട്രെയിനിംഗ് നല്‍കിയാല്‍ ണ്ടാം ദിവസം എന്നെ തിരിച്ചു ഓടിച്ചിട്ട്‌ കടിക്കുമായിരുന്നു. 

അങ്ങനെ ഏകദേശം മൂന്നുവര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ ഈ വിഷയം നന്നായി ഒന്നു വിശകലനം ചെയ്തു. എന്താണ് എന്റെ കുറവ്, അല്ലെങ്കില്‍ പ്രശ്നം? അതിനുള്ള കാരണം എന്ത്? അത് എങ്ങനെ പരിഹരിക്കാം. അങ്ങനെ ഞാന്‍ പ്രശ്നത്തിന്‍റെ മൂലകാരണം തേടി എന്‍റെ ചെറുപ്പകാലത്തേക്ക് ഒന്ന് തിരിച്ചു പോയി. 

അതിപുരാതന ജന്മികുടുംബത്തില്‍ (ഹോ എന്തൊരു സുഖം), മഹാ ക്രൂരന്മാരുമായ വലിയപ്പന്റെയും വലിയമ്മയുടെയും കൂടെ ജീവിച്ച ഒരു ബാല്യം. അപ്പനില്ലാത്ത ഞങ്ങള്‍ നാലുമക്കളെ ക്രൂരമായി ദ്രോഹിക്കുകയായിരുന്നു അവരുടെ വിനോദം. പഠിക്കുക, കുരിശു വരക്കുക, മിണ്ടാതിരുന്നു ഭക്ഷണം കഴിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഞങ്ങളെ ചെയ്യിച്ചു. രാവിലെ കുളിക്കാനും പല്ലു തേക്കാനും നിര്‍ബന്ധിച്ചു. ഞങ്ങളുടെ നിര്‍ദോഷ വിനോദങ്ങള്‍ക്ക് എത്രയെത്ര ക്രൂരമര്‍ദ്ദനങ്ങള്‍... വല്ല്യപ്പന്റെ തോര്‍ത്തെടുത്ത് കാലില്‍ കെട്ടി കമുകില്‍ കയറിയതിനു തുടയില്‍ തിരുമ്മിയ വല്യമ്മ. വാട്ടര്‍ ടാങ്കില്‍ കയറി കുളിച്ചതിനു പുളിവാര്‍ കൊണ്ട് തുടയില്‍ തഴുകിയ വല്യപ്പന്‍. പത്ത് മിനുറ്റ് വെള്ളത്തില്‍ കിടന്നാല്‍ ഏതു കുഞ്ഞും മൂത്രമൊഴിക്കുമെങ്കിലും അരമണിക്കൂര്‍ ടാങ്കില്‍ കിടന്ന ഞാന്‍ സത്യമായും ഒഴിച്ചില്ല, ബാക്കി മൂന്നു പേരും ഇല്ലാ എന്നാണു പറഞ്ഞതും. അല്ലെങ്കിലും ആ വെള്ളം കുടിക്കാന്‍ ഉപയോഗിക്കുന്നില്ലായിരുന്നു, പല്ലു തേച്ചു കുളുക്കുഴിയാനും, കഴിക്കുന്നതിനു മുമ്പ് കൈ കഴുകാനും, പിന്നെ കുളിക്കാനും ഒക്കെയാണ് അതുപയോഗിച്ചിരുന്നത്.

കൊച്ചുമക്കളായ ഞങ്ങളോട് ഇങ്ങനെയായിരുന്നു എങ്കില്‍ വീട്ടിലെ ജോലിക്കരോടുള്ള സമീപനം പറയണോ? ആരോഗ്യസ്വാമി, അന്നമ്മ, ഗണേശന്‍, സരസന്‍, സുന്ദരന്‍ അങ്ങനെ എത്ര പേര്‍,  എത്രയോ ജന്മങ്ങള്‍. ഞാനൊക്കെ ഒന്ന് ഏറ്റു നിന്ന്  തൂറ്റാറായപ്പോളെക്കും അത് വരെ സഹായി ആയി നിന്നിരുന്ന ആരോഗ്യസ്വാമി കല്യാണം ഒക്കെയായി പിരിഞ്ഞു പോകാറായി. മൂക്കളയും ഒലിപ്പിച്ചു, വിര പോലെ ഇരുന്ന ഇവനോക്കെ, നാല് നേരം വല്ലതും കഴിച്ചു ഇത്തിരി ആരോഗ്യം ഒക്കെ വന്നപ്പോളേക്കും കെട്ടാന്‍ പോകുന്നു എന്നായിരിക്കും ബൂര്‍ഷ്വാസികള്‍ ആയിരുന്ന വല്യപ്പനും വല്യമ്മയും ഒക്കെ അന്ന് പറഞ്ഞിരിക്കുക. എന്തായാലും ആരോഗ്യസ്വാമി നന്ദി ഉള്ളവനായിരുന്നു. ഒരു തമിഴന്‍ പയ്യനെ പുള്ളിക്കാരന്‍ ഒപ്പിച്ചു തന്നു. എന്നെക്കാള്‍ പ്രായം കുറഞ്ഞ ഗണേശന്‍. എന്റെ രണ്ടിരട്ടി ഭക്ഷണം കഴിക്കും, ഒരു വലിയ മനുഷ്യന്റെ പണിയും ചെയ്യും. വന്നു ആദ്യത്തെ ദിവസം രാത്രി തന്നെ ചായിപ്പില്‍ നിന്നും അവന്‍റെ നെച്ചത്തടിച്ചുള്ള കരച്ചില്‍ കേട്ടു ഞങ്ങള്‍ ചെന്നപ്പോള്‍ ആ കുഞ്ഞു പയ്യന്‍ വാവിട്ടു കരയുകയാണ്, നാടും വീടും ഒക്കെ വിട്ടു പോന്നതിന്റെ വിഷമത്തില്‍. രണ്ടാഴ്ചമുമ്പ് വീട്ടില്‍ കൊണ്ട് വന്ന നാടന്‍ അല്‍സേഷന്‍ ക്രോസ് ആയ ടിപ്പുവും ഇത് പോലെ തന്നെ ആയിരുന്നു ആദ്യത്തെ രണ്ടു ദിവസം. ഗണേശനെ വിളിച്ചു വല്യപ്പന്റെ മുറിയില്‍ കിടത്തിയതല്ലാതെ അവനെ തമിഴ്നാട്ടിലേക്ക് കൊണ്ട് പോയി  വിടാഞ്ഞതില്‍ പ്രതിക്ഷേധിച്ചു ഞാന്‍ അന്ന് രാത്രിയില്‍ പാല് കുടിച്ചില്ല,അതാരും ശ്രദ്ധിച്ചും ഇല്ല. എന്തായാലും രണ്ടാഴ്ച കഴിഞ്ഞതോടെ ടിപ്പുവിന്‍റെ കണക്കു ഗണേശനും എന്നെ ഭരിക്കാന്‍ തുടങ്ങി.

കോടാലി കൊണ്ട് വിറകു കീറുക, കൈക്കോടാലി കൊണ്ട് മരക്കമ്പ് മുറിക്കുക, വാക്കത്തി കൊണ്ട് പ്ലാവില ഇറക്കുക, ചക്ക ഇടാന്‍ പ്ലാവില്‍ കയറുക, അരിവാ കൊണ്ട് പുല്ലരിയുക, വാളുകൊണ്ട് തടി അറക്കുക, മമ്മട്ടി തൂമ്പാ കൊണ്ട് പുല്ലു കിളക്കുക, തൂമ്പാ കൊണ്ട് വാഴയ്ക്ക് തടം എടുക്കുക തുടങ്ങിയ ഗ്ലാമര്‍ പണികള്‍ ഒക്കെ വളരെ വേഗം ഗണേശന്‍ ചെയ്യാന്‍ തുടങ്ങി. നമുക്കാണെങ്കില്‍ ഈ പണിയായുധങ്ങള്‍ ഒക്കെ എടുത്ത് ഗണേശനു കൊടുക്കുന്ന ഒരു മാതിരി ഊഞ്ഞാലാടിയ ഡ്യുട്ടിയും, ഒരു മാതിരി പ്രൈവറ്റ് ബസിലെ കിളിയുടെ പോലത്തെ ജോലി.

അങ്ങനെ എല്ലാ രീതിയിലും ഞങ്ങള്‍ക്ക് എതിരായിരുന്ന വല്യപ്പനും വല്യമ്മക്കും എതിരായി, പണിക്കാരുമായി വളരെ നല്ല സ്നേഹത്തിലും ബന്ധത്തിലുമായി. ജോലിക്കാര്‍ ഞങ്ങളുടെ കാര്‍ന്നോന്മാര്‍ക്ക് നല്‍കിയ പണികള്‍ക്കൊക്കെ ഞങ്ങള്‍ നല്ല പിന്തുണയും കൊടുത്തിരുന്നു. അടിച്ചു കോണ്‍തെറ്റി ജീപ്പുകൊണ്ട് പോയി ഓടയില്‍ താഴ്ത്തിയതിനു ഡ്രൈവര്‍ തോമസുചേട്ടനെ പിരിച്ചു വിട്ട നടപടിക്കെതിരെ പ്രതിക്ഷേധിച്ചു ഞാന്‍ ജീപ്പിന്റെ കാറ്റ് രണ്ടു പ്രാവശ്യം ഊരിവിട്ടു. മഴ പെയ്ത സമയത്ത് പാല്‍ എടുക്കാതെ, അയല്‍വക്കത്തെ പണിക്കാരി ജാനുവുമായി വര്‍ത്തമാനം പറഞ്ഞ റബര്‍ വെട്ടുകാരന്‍ ചാക്കോയെ വഴക്ക് പറഞ്ഞതിന്,  ആണിയുമായി റബറിന്റെ പട്ടയില്‍ കുത്തി വരച്ചു. അങ്ങനെ സാഹചര്യവും ദേഷ്യവും വിരോധവും അനുസരിച്ച്  ടാങ്കില്‍ പോയി നിരന്നു നിന്ന് മൂത്രമൊഴിക്കുക, ക്ടാവിനെ അഴിച്ചു വിട്ടു പശുവിന്‍റെ പാല് കുടിപ്പിക്കുക, എലിപ്പെട്ടിയില്‍ വീണ എലിയെ തുറന്നു വിടുക അങ്ങനെ ഞങ്ങളാല്‍ ചെയ്യാവുന്ന പണികള്‍ ഞങ്ങളും കൊടുത്തുകൊണ്ടിരുന്നു.

അപ്പോള്‍ അങ്ങനെ ദരിദ്രരുടെയും പീഡിതരുടെയും ആരാധകന്‍ ആയിപോയതാണ്‌ എനിക്ക് ഇങ്ങനെ മാനേജ് ചെയ്യാനുള്ള കഴിവ് കുറയാന്‍ കാരണം എന്ന് ഞാന്‍ മനസിലാക്കി. അങ്ങനെ മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ഗള്‍ഫില്‍ നിന്നും നാട്ടില്‍ വന്നു എന്തേലും ഒക്കെ ബിസിനസ്ചെ യ്യാമെന്ന ചീറ്റിയ പ്ലാനും കഴിഞ്ഞു, വെറുതെ തേരാപാര നടക്കുന്ന സമയം. ഇനിയിപ്പോള്‍ ബാല്യകാലത്തേക്ക്‌ തിരിച്ചുപോയി ജോലിക്കാരെ ഒക്കെ പീഡിപ്പിക്കുകയും മാനേജ് ചെയ്യുകയും ഒക്കെ ചെയ്യാമെന്ന് വെച്ചാല്‍ വലിയ പാടല്ലേ? അന്നേരമാണ് എന്‍റെ അമേരിക്കയിലുള്ള സുഹൃത്ത് സണ്ണി പ്രോജക്റ്റ് മാനേജ്മെന്റ് കോഴ്സിനെ പറ്റി പറയുന്നത്. അങ്ങനെ ഞാനും മാനേജര്‍ ആകാന്‍ പഠനം തുടങ്ങി.

സ്കോപ്, കോസ്റ്റ് ആന്‍റ് ടൈം ഒക്കെ മാനേജ് ചെയ്യാനും ഉള്ള പഠനമൊക്കെ തീവ്രമായി നടക്കുന്ന സമയം. കയ്യിലാണെങ്കില്‍ ജീവിതകോസ്റ്റ് നടത്താന്‍ ഒന്നുമില്ല, പഠിക്കാന്‍ ടൈം ഒട്ടുമില്ല, ഇതൊക്കെ ചെയ്താലും വലിയ സ്കോപ്പും ഇല്ല. എന്നിട്ടും ഞാന്‍ പഠിക്കാന്‍ ശ്രമിച്ചു, അതും പോരാഞ്ഞിട്ട് ഭാര്യയെ വിഷ്വല്‍ ബേസിക്കും പഠിപ്പിച്ചു. എന്തായാലും അതിന്‍റെ ഇടക്ക് നല്ല രണ്ടു മഴ പെയ്തു, പിള്ളേര്‍ നന്നായി ഉറങ്ങി, ഭാര്യയുടെ ബേസിക് വിഷ്വല്‍ കണ്ടു എന്‍റെ സ്കോപ്പും പോയി. എട്ടൊമ്പതു  മാസങ്ങള്‍ക്ക് ശേഷം എനിക്ക് പി എം പി (Project Management) സര്‍ട്ടിഫിക്കേറ്റ്  കിട്ടി, പാപ്പി ഭൂജാതനും ആയി.

അങ്ങനെ മീനച്ചിലാര്‍ വീണ്ടും ഒഴുകി, മാണിസാര്‍ വീണ്ടും മന്ത്രിയായി, പിസി ജോര്‍ജ്ജുമായി വരെ ഒന്നിച്ചു,  ഞാനും വീണ്ടും ദുഫായില്‍ എത്തി, പഴയ കമ്പനിയില്‍ തന്നെ ജോലിക്കും കയറി. സകല ലോകത്തെയും, എന്റെ കമ്പനിയേയും, വഴിയില്‍ കാണുന്ന അഹങ്കാരികളായ അറബികളെയും മാനേജ് ചെയ്യുന്ന സ്വപ്‌നങ്ങള്‍ ഒക്കെ മടക്കി കക്ഷത്തില്‍ വെച്ചു ഞാന്‍ സമാധാനമായി ജീവിതം നടത്തി തുടങ്ങി. ടിവിയില്‍ നികേഷും വേണുവും വീണയും ഹാര്‍മോണിയവും ഒക്കെ തകര്‍ക്കുമ്പോള്‍, ഞാനും ഭാര്യയുടെയും മക്കളുടെയും അടുത്ത് തകര്‍പ്പ് നടത്തി. കേരളത്തിലെ രാഷ്ട്രീയത്തെയും, ജനങ്ങളെയും, ഈ വാര്‍ത്ത വായിക്കുന്നവരേയും ഒക്കെ ഞാന്‍ അവളുടെ മുമ്പില്‍ മാനേജ് ചെയ്തു ആശ തീരത്തു. അവള്‍ക്കറിയാവുന്ന ഗണേശനെയും, ശാലുമേനോനെയും ഒക്കെ സോളാറും, ടി പിയും, പാക്കിസ്ഥാനും ഒക്കെയായി ചേര്‍ത്ത് വെച്ചു ഞാന്‍ വേണുവിനെയും നികേഷിനെയും ഒക്കെ ചിലപ്പോള്‍ ചീത്തവിളിച്ചും, മറ്റു ചിലപ്പോള്‍ അനുകൂലിച്ചും വീട്ടില്‍ ഒരു പുലിയായി.  ഞാന്‍ ഒരു സംഭവം ആണെന്ന് വിവരമില്ലാത്ത അവളും എട്ടും പൊട്ടും തിരിയാത്ത മക്കളും വിചാരിക്കുന്നുണ്ടാവും എന്ന് സങ്കല്‍പിച്ചു ഞാനും പുളകം കൊണ്ടു. എന്തായാലും എന്‍റെ ഭാര്യക്കും മക്കള്‍ക്കും ഒക്കെ ഒരു ബഹുമാനം ഉണ്ട് എന്നാണു എന്റെ ഒരു (തെറ്റി) ധാരണ.

 ഇളയവന്‍ ആയ പാപ്പി (രണ്ടു വയസ്) പക്ഷെ ആളൊരു ധിക്കാരിയും, ആരെയും വക വെക്കാത്തവനും ആണ്. വീട്ടില്‍ ഒരു സംഭവം ആയ ഈ എന്നെ പോലും പേടിയില്ലതാനും. ഈ ജീസസ് ക്രൈസ്റ്റ് നു  യേശുക്രിസ്തു എന്നൊരു പേരുള്ളത് മൂപ്പര്‍ക്കറിയാമോ എന്ന് പ്രാഞ്ചിയേട്ടന്‍ സംശയിച്ചെങ്കിലും,  നമ്മുടെ പാപ്പി ദേഷ്യത്തോടെ "യ ര ല വ ഷ സ ഹ " ഇങ്ങനെ ഏതു അക്ഷരം ഉപയോഗിച്ചാലും ഭാര്യക്കും മൂത്ത പിള്ളേര്‍ക്കും (കറിയാച്ചന്‍ , കോക്കു) ഒരു സംശയവും കൂടാതെ മനസ്സിലാവും. പക്ഷെ അവന്‍ കുഞ്ഞല്ലേ, ക്ഷമിച്ചേരെ, വിട്ടുകളയെടാ എന്നൊക്കെ പറഞ്ഞു അവന്‍റെ കൊച്ചുകൊച്ചു പിടിവാശിയും വഴക്കും ഒക്കെ ഞാനും സമ്മതിച്ചു കൊടുത്തിരുന്നു.

അങ്ങനെ തുമ്മലും ചീറ്റലും ഒക്കെയായി ജീവിതം മുമ്പോട്ട്‌ പോകുന്നു. അങ്ങനെ ഇരുന്നപ്പോള്‍ ആണ് നമ്മുടെ കൂട്ടുകാരന്‍ സുരേഷ് അവന്‍റെ പിള്ളേര്‍ക്ക് സ്കൂട്ടര്‍ എന്ന് പറയുന്ന ഒരു സാധനം വാങ്ങിച്ചു കൊടുത്തു. രണ്ടു വീലും ഒരു ഹാന്റിലും, ഉള്ള ഒരു കാലുകൊണ്ട്‌ ചവിട്ടിത്തള്ളി ഓടിക്കുന്ന ഒരു കുന്ത്രാണ്ടം. നമ്മുടെ വീട്ടിലും കിടക്കപ്പൊറുതി ഇല്ലെന്നായി. അവസാനം ഞാനുമൊരെണ്ണം വാങ്ങി.

കാര്യം നേരെ നിന്നാല്‍ കാറ്റടിച്ചു താഴെവീഴുന്ന കോലം ആണെങ്കിലും പാപ്പി ആദ്യം തന്നെ അതില്‍ തന്റെ ഉടമസ്ഥാവകാശം സ്ഥാപിച്ചു. അങ്ങനെ ഒരു സായാഹ്നം, ഞാന്‍ പതിവ് പോലെ നികേഷും വേണുവുമായി ചാനലില്‍ മാറി മാറി സംവാദം നടത്തുന്നു. കോക്കു എന്റെ കൂടെയിരുന്നു ടിവിയിലെ വാര്‍ത്ത മാറ്റി കാര്‍ട്ടൂണ്‍ ആക്കാനുള്ള ശ്രമം നടത്തുന്നു, കറിയാച്ചന്‍ സ്കൂട്ടറില്‍ ചൊറിയുന്നു. പെട്ടെന്നാണ് പാപ്പി ഉറക്കം ഒക്കെ അവസാനിപ്പിച്ചു രംഗപ്രവേശം നടത്തിയത്. "കാ" "ശു" "മാ" എന്ന് എന്തൊക്കെയോ രൂക്ഷമായി കറിയാച്ചനോട് പറഞ്ഞു, അതോടെ അവന്‍ ആ സ്കൂട്ടറും പാപ്പിക്ക് കൊടുത്ത് എന്റെ മടിയില്‍ വന്നിരുന്നു.

എന്തായാലും അഞ്ചുമിനിറ്റിനുള്ളില്‍ രണ്ടു പ്രാവശ്യം അവന്‍ എന്റെ കാലില്‍ വണ്ടി കയറ്റി. കാര്യം ജീവന്‍ പോകുന്ന വേദനയായിരുന്നു എങ്കിലും, ആദ്യത്തെ പ്രാവശ്യം ഞാന്‍ രൂക്ഷമായി നോക്കിയെങ്കിലും അവന്‍ എന്നെ നോക്കിയതു പോലുമില്ല. പക്ഷെ രണ്ടാമത്തെ പ്രാവശ്യം അതി ഭീകരമായ വേദനയില്‍ എന്റെ കുരു പൊട്ടി. ഞാന്‍ ജ്വലിച്ചു കൊണ്ട് എണീറ്റു. ഗള്‍ഫില്‍ ഒക്കെ, മര്യാദക്ക് വണ്ടിയില്‍ പോകുന്ന നമ്മുടെ പുറകില്‍ വന്നു ലൈറ്റും മിന്നിച്ചു ഹോണും അടിച്ചു നമ്മളെ അടുത്ത ട്രാക്കിലോട്ടു മാറ്റിയ ശേഷം രൂക്ഷമായിനോക്കുന്ന അറബി പിള്ളേരുടെ കണക്ക് അവന്‍ എന്നെ നോക്കിയപ്പോള്‍ ഞാന്‍ അറിയാതെ സോറി പറഞ്ഞു പോയി. പിന്നെ കാലു രണ്ടും എടുത്തു സോഫയില്‍ വെച്ചു വണ്ടി കയറിയ ഭാഗം തിരുമ്മി വീണ്ടും വാര്‍ത്തയില്‍ ലയിച്ചു.

അങ്ങനെ വണ്ടി ഓടിച്ചു മടുത്ത പാപ്പി അവസാനം ഇത്തിരി വെള്ളം എടുത്തു ബോറടി മാറ്റാന്‍ ഭാര്യയുടെ പിന്‍ഭാഗത്ത് ഒഴിക്കുകയും, അവള്‍ എന്തോ പറയുകയും,  അതില്‍ പ്രതിക്ഷേധിച്ച് അവന്‍ സ്കൂട്ടര്‍ കൊണ്ട് വന്നു ടിവിയെ ലക്ഷ്യമാക്കി എറിയുകയും ചെയ്തു. അവനു നല്ല ആരോഗ്യം ആയതുകൊണ്ട് എന്‍റെ ടിവി രക്ഷപെട്ടു. എന്തായാലും ആകെ ചൂടായത് കൊണ്ടാവും,  അവന്‍ ഏഴാം പ്രാവശ്യം കുളിമുറിയില്‍ കയറി വീണ്ടും കുളി തുടങ്ങി.

സാഹചര്യം മനസ്സിലാക്കിയ കോക്കു പതുക്കെ സ്കൂട്ടര്‍ എടുത്തു. കറിയാച്ചനും പുറകെ ചാടി.രണ്ടു പേരും അടിയായി. ഞാന്‍ ഇടപെട്ടു. "എന്താടാ പ്രശ്നം?". കോക്കു പറഞ്ഞു "ഞാന്‍ ഓടിക്കാന്‍ നേരം ചേട്ടാ വന്നു ചേട്ടായ്ക്ക് വേണം എന്ന് പറയുകയാണ്‌" എന്ന്. ഞാന്‍ തീരുമാനം എടുത്തു, കറിയാച്ചനോട് പറഞ്ഞു "കോക്കു ഇത്തിരി നേരം ഓടിച്ചിട്ട്‌ നിനക്ക് തരും ഒക്കേ?" നീതിനിര്‍വ്വഹണം നടത്തി കൃതാര്‍ഥനായി ഞാന്‍ ഇരുന്നത്തെ വീണ്ടും അവിടെ ബഹളം. ഞാന്‍ ചൂടായി കറിയാച്ചനെ വഴക്ക് പറഞ്ഞു. അപ്പോള്‍ കറിയാച്ചന്‍ പറഞ്ഞു " ഞാന്‍ ഓടിച്ചോണ്ടിരുന്നപ്പോള്‍ പാപ്പി വന്നു വാങ്ങിയതാ, അപ്പോള്‍ എനിക്കല്ലേ ആദ്യം കിട്ടേണ്ടത്?" ഞാന്‍ ആലോചിച്ചപ്പോള്‍ അതും ശരിയാണ്. ഞാന്‍ കോക്കുവിനോട് പറഞ്ഞു, " മോനെ, ചേട്ടാ ഇത്തിരി നേരം ഓടിക്കട്ടെ, അത് കഴിയുമ്പോള്‍ ചാച്ച വാങ്ങി തരാം." അവന്‍ അതിനു സമ്മതിച്ചില്ല, ഞാന്‍ ചൂടായി, വടിയെടുത്തു, രണ്ടു പേരും കരച്ചിലും ആയി. ഞാന്‍ അടുത്ത അടവെടുത്തു. നിങ്ങളില്‍ ചാച്ചയോടു കൂടുതല്‍ സ്നേഹം ഉള്ളവര്‍ ഇപ്പോള്‍ ആശയടക്കം ചെയ്യുക എന്ന് പറഞ്ഞു. രണ്ടു പേരും നല്ല സ്നേഹവും സെന്റിമെന്റ്സും ഒക്കെയുള്ള പിള്ളേരായിരുന്നു. പക്ഷെ രണ്ടു പേരും സ്കൂട്ടറില്‍ നിന്നും പിടി വിട്ടില്ല. ടി വി യില്‍ ആണെങ്കില്‍ നികേഷിന്റെ ഒപ്പം ചര്‍ച്ചക്ക് പിസി ജോര്‍ജും എത്തി. എങ്ങനെ ഇതൊന്ന് ഒതുക്കും എന്നാലോചിച്ചപ്പോള്‍ ആണ്  നിന്നപ്പോള്‍ ഒരു ശബ്ദം കേട്ടത്.

പണ്ടത്തെ മൂട്സ് പ്ലീസ് എന്ന പരസ്യം പോലെ,  ബാത്ത്റൂമിന്റെ വാതില്‍ തുറന്നു ഉറച്ച പാദങ്ങളോടെ പാപ്പി എത്തി. എന്താടാ പ്രശ്നം എന്ന രീതിയില്‍ കറിയായെയും കോക്കുവിനെയും നോക്കി. ഒരു നിമിഷം അവന്‍ എന്തോ ഒന്നാലോചിച്ചു. പിന്നെ "മാ", "പാ" എന്നോക്കെ കോക്കുവിനോട് രൂക്ഷമായി പറഞ്ഞു. എന്തായാലും "ഇവിടെ താടാ" എന്നാണ് പറഞ്ഞതെന്ന് കോക്കുവിനു മനസിലായി, അവന്‍ സ്കൂട്ടറില്‍ നിന്നും പിടി വിട്ടു. അടുത്തതായി പാപ്പി കറിയാച്ചനെ ഇത്തിരി മയത്തില്‍ നോക്കി, "വേണേല്‍ എടുത്തു ഓടിച്ചോ" എന്നാണ് അവന്‍ ഉദ്ദേശിച്ചതെന്നു കറിയാച്ചനും മനസ്സിലായി.  എല്ലാം ഒരു ചോദ്യ ചിഹ്നത്തോടെ നോക്കി കണ്ട എനിക്കും ഒരു കാര്യം മനസ്സിലായി. എന്‍റെ പി എം പി മാനേജ്മെന്‍റ്  പഠനത്തിന്‍റെ ഗുണം മുഴുവന്‍ ഒരു "ബീജം" കൊണ്ടുപോയ കാര്യം.....






Read more...

ചാറ്റിങ്ങും ലൈനും പിന്നെ പ്രേതവും....

>> Tuesday, August 13, 2013

ഈ സംഭവം നടക്കുന്നത് ഏകദേശം പത്ത് പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പാണ്. അന്ന് ഇന്നത്തെ പോലെ ഫേസ്ബുക്കും ട്വിറ്ററും ഒന്നുമില്ല. എന്തിനു മൊബൈലും എസ് എം എസും എം എം എസ്സും ഒക്കെ പതുക്കെ വ്യാപകമായി വരുന്നതേ  ഉള്ളൂ.  എങ്കിലും പ്രേമിക്കാനുള്ള ത്വരയും പെണ്ണുങ്ങളോടുള്ള താല്പര്യവും അന്നത്തെ ആണുങ്ങള്‍ക്കും കുറവൊന്നും ഇല്ലായിരുന്നു എന്ന് മാത്രവുമല്ല,  ആക്രാന്തം ഇത്തിരി കൂടുതലും ആയിരുന്നു. വയാഗ്രയോക്കെ കഷ്ടിച്ച് അങ്ങ് എത്തി എങ്കിലും സാധാരണക്കാരന് ആകെ ഇത്തിരി യാഹൂ ചാറ്റും വല്ല പടങ്ങളും ഒക്കെ തന്നെയായിരുന്നു ആശ്വാസം.

അങ്ങനെ ഞാന്‍ എറണാകുളത്ത് പുതിയ ജോലിയില്‍ പ്രവേശിക്കുന്നു, കൊച്ചു കടവന്ത്രയില്‍ ഒരു വീട് പോയി നോക്കുന്നു. ബ്രോക്കറിന്റെ വിവരണം അതി ഭയങ്കരം ആയിരുന്നു. രണ്ടു നില വീടാണ്, സില്‍മാ നടി ദിവ്യാ ഉണ്ണിയുടെ വീടിന്‍റെ പത്ത് വീട് ഇപ്പുറത്താണ്, താഴത്തെ ഫ്ലോറില്‍ ഒരു ഫാമിലി ഉണ്ട്, ഇത്തിരി നടന്നാല്‍ കടവന്ത്ര എത്തുകയും ചെയ്യും. പിന്നെ പട്ടണം ആണെങ്കിലും വീടിന്‍റെ ഒരു സൈഡില്‍ ഒരു പഴയ സര്‍പ്പക്കാവ് ആണ്, അതിനാല്‍ മരങ്ങളും ഇഷ്ടം പോലെ ചെടികളും ഒക്കെ ഉള്ളതുകൊണ്ട് ഫ്രീ ആയി ധാരാളം ഓക്സിജനും കിട്ടുമത്രേ. അവന്‍റെ വാചകം ഒക്കെ കേട്ട് എന്റെ മനസ്സില്‍ വെറുതെ ലഡ്ഡുക്കള്‍ ഒക്കെ ചുമ്മാ ടഗ ടാഗാന്നു പൊട്ടിക്കൊണ്ടിരുന്നു. ദിവ്യ ഉണ്ണി രാവിലെ വെറുതെ ജോഗ് ചെയ്യുമ്പോള്‍ എന്നെ കണ്ടു ഇഷ്ടപെടുന്നതും താഴത്തെ ഫ്ലോറില്‍ താമസിക്കുന്ന അതി സമ്പന്നമായ കുടുംബത്തിലെ അതിസുന്ദരിയായ മകള്‍ എന്റെ ഗ്ലാമറും കഴിവും ബുദ്ധിയും ഒക്കെകണ്ടു പ്രണയ പരവശയാകുന്നതും ഒക്കെ നല്ല മുഴുത്ത ലഡുവായി ഞൊടിയിടകൊണ്ട് പൊട്ടിക്കഴിഞ്ഞു.

അങ്ങനെ അത്യാവശ്യം പൊട്ടലും ചീറ്റലും ഒക്കെ കഴിഞ്ഞു എന്ന് മനസിലായപ്പോള്‍ അവന്‍ പറഞ്ഞു. അവിടെ ഒരുത്തന്‍ ആത്മഹത്യ ചെയ്തു എന്നൊക്കെ പറയുന്നുണ്ട്, സംഗതി ചുമ്മാ പറയുന്നതാ. ഒരുത്തന്‍ അവിടുന്നും വിഷം കഴിച്ചിരുന്നു, പക്ഷെ അവനെ വലിയ താമസമില്ലാതെ ആശുപത്രിയില്‍ കൊണ്ട് പോകുകയും ചെയ്തു. എന്നിട്ട് ആളു മരിച്ചോ എന്ന് ഞാന്‍ ചോദിച്ചു. ഓ.. രണ്ടു മൂന്നു ദിവസം കിടന്നിട്ടാണ് വടിയായത്. അങ്ങനെയൊക്കെ നോക്കിയാല്‍ നമുക്ക് എവിടെയേലും താമസിക്കാന്‍ പറ്റുവോ? പിന്നെ നമ്മളെ പോലുള്ള ചെറുപ്പക്കാര്‍ക്ക് അതൊന്നും പ്രശ്നമല്ലല്ലോ. കാര്യം ബ്രോക്കര്‍ നമ്മളെ പോലെ എന്ന് ബഹുവചനത്തില്‍ പറഞ്ഞെങ്കിലും അവിടെ ഞാന്‍ ഏകനായി വേണമല്ലോ കിടക്കാന്‍.! , പോരാത്തതിന് എനിക്കാണെങ്കില്‍ ചെറുപ്പം മുതലേ അപാര ധൈര്യവും.

അപ്പൊ അതാണ്‌ വാടക കുറവും പിന്നെ ഒരു ബാച്ചിലറിന് വീട് തന്നതും. എന്തായാലും ഞാന്‍ നോക്കിയപ്പോള്‍ പ്രായം പത്തിരുപത്തെട്ടു കഴിഞ്ഞു. ഇനിയും പേടിയും പ്രേതവും ഒക്കെയായി ഇരുന്നാല്‍ ശരിയാവില്ല. പോരാത്തതിന് നേരത്തെ പൊട്ടിയ ലഡു ഏതെങ്കിലും ശരിക്കും പൊട്ടിയാല്‍ അത് ബോണസ്‌ ആകുകയും ചെയ്യും.

അങ്ങനെ വീട് കാണാന്‍ ചെന്നു. ആത്മവിശ്വാസം ഒക്കെ നല്ലത് തന്നെ. പക്ഷെ അതിസുന്ദരിയായ ഒരു മകളുള്ള കോടീശ്വരന്‍, ഒരു വീടിന്‍റെ താഴത്തെ നിലയില്‍ വാടകയ്ക്ക്മു താമസിക്കും എന്നും, മുകളിലത്തെ നിലയില്‍,  ഞാന്‍ എന്ന ബാച്ചിലറിനെ താമസിക്കാന്‍ അനുവദിക്കും എന്നൊക്കെ വിചാരിച്ചത് ഇത്തിരി ഓവര്‍ ആയി പോയി എന്ന് മനസ്സിലായി. അങ്ങനെ താഴത്തെ വീട്ടുകാരുടെ സെറ്റപ്പ് കണ്ടപ്പോളേ കോടീശ്വരന്‍ തകര്‍ന്നു, ലഡുവിന്‍റെ ആദ്യപകുതിയും. ഇനി പാവപ്പെട്ടവള്‍ ആണെങ്കിലും ഒരു സുന്ദരി പെങ്കൊച്ചു ഉണ്ടായിരുന്നാല്‍ മതിയായിരുന്നു. ആകെ കാണാന്‍ സാധിച്ചത് നല്ല ചൂടും ചൂരും ഉള്ള, നന്നായി കുരക്കുന്ന ഒരു പോമറേനിയന്‍പട്ടിയെ ആണ്.

എന്തായാലും വീട് നല്ല അടിപൊളി തന്നെ. അപ്പോള്‍ തന്നെ അഡ്വാന്‍സും കൊടുത്ത് കരാര്‍ എഴുതാന്‍ പറഞ്ഞു. പിറ്റേ ദിവസം തന്നെ താക്കോലും കിട്ടി,  അത്യാവശ്യം കട്ടില്‍, പെട്ടി, ലൊട്ടുലൊടുക്കു സാധനങ്ങളും ആയി വീട് കയ്യടക്കി. പട്ടണം ആയതുകൊണ്ട് തന്നെ ടിവി,ഇന്റര്‍നെറ്റ് തുടങ്ങിയ കാര്യങ്ങളൊക്കെ ശീഹ്രം നടന്നു.

അങ്ങനെ പാലായില്‍ നിന്നും എത്തിയ കൂട്ടുകാര്‍ വീടൊക്കെ അടിച്ചു കഴുകി വൃത്തിയാക്കി. ഞാനും കുട്ടപ്പായിയും കൂടി ബീവരേജസില്‍ പോയി കുപ്പിയും തട്ടുകടയില്‍ നിന്നും ഭക്ഷണവും വാങ്ങി വന്നു, അവിടെ കുടിയും പാട്ടും ഒക്കെയായി തകര്‍ത്തു വാരി കിടന്നുറങ്ങി. പിറ്റേ ദിവസം ഉച്ചക്ക് മുമ്പേ അവര്‍ യാത്ര പറഞ്ഞു പാലാക്ക് പോയി.  വീടിന്‍റെ ഉടമസ്ഥ ബോംബെക്കാരി ഒരു ചേച്ചിയാണ്, അവര്‍ ഇപ്പോള്‍ നാട്ടില്‍ അവുധിക്ക് വന്നിട്ടുണ്ട്. ചിലപ്പോള്‍ രണ്ടു ദിവസത്തിനുള്ളില്‍ എന്നെകാണാന്‍ ഇതിലെ വരുമായിരിക്കും എന്നും ഡോക്കുമെന്റ്സ് ഒക്കെ റെഡി ആക്കിയ ആ ചേച്ചിയുടെ ആങ്ങള പറഞ്ഞു.

അങ്ങനെ അവസാനം ഞാന്‍ ഒറ്റക്കായി, അന്നൊരു ഞായറാഴ്ചയും. യാഹൂ ചാറ്റില്‍ കുറെ പരത്തി നോക്കി, ഒരു രക്ഷയും കിട്ടിയില്ല. മനസ്സില്‍ ആണെങ്കില്‍ എത്ര വിചാരിച്ചിട്ടും അവിടെകിടന്നു വിഷം അടിച്ച  ആളുടെ വിചാരം മാറുന്നുമില്ല. അവസാനം ഞാന്‍ തീരുമാനിച്ചു, ഇത്രയും പ്രായം ഉള്ള ഞാന്‍ ഇങ്ങനെ ഭയപ്പെടുന്നതില്‍, ഒരു ഭീരുവായി ഇരിക്കുന്നതില്‍ ഒരു അര്‍ത്ഥവും ഇല്ല. ധൈര്യവാനാകൂ, ആണത്വം കാണിക്കൂ, ചഞ്ചലലത കൈവെടിയൂ മകനെ എന്നൊക്കെ സ്വയം പറഞ്ഞു ഞാന്‍ പെട്ടെന്ന് തന്നെ ഉഷാറായി.

പിന്നെ ഒട്ടും താമസിച്ചില്ല. നേരെ കടവന്ത്ര ജങ്ക്ഷനില്‍ പോയി കര്‍ത്താവിന്റെയും മാതാവിന്റെയും ഓരോ രൂപം വാങ്ങി പള്ളിയില്‍ കൊണ്ട് പോയി വെഞ്ചരിച്ചു. തിരിച്ചു പോരുന്ന വഴി ഒരു പൈന്റും വാങ്ങി വീട്ടിലെത്തി.  രൂപം ഒക്കെ ഭിത്തിയില്‍ ആണി അടിച്ചു വെച്ചു, ഒരു ലുത്തിനിയ ചെല്ലി, പൈന്റു തുറന്നു സെലിബ്രേഷന്‍ തുടങ്ങി. പൈന്റു തീരുന്നതിനു മുമ്പേ ഞാന്‍ തീര്‍ന്നു. ഒരു പ്രേതത്തിന്റെയും ശല്യം ഇല്ലാതെ ഞാന്‍ കിടന്നുറങ്ങി.

പുതിയ ജോലിയായതുകൊണ്ട് ഓഫീസില്‍ തല കാണിച്ചു വീണ്ടും വീട്ടില്‍ വന്നു. പോരുന്ന വഴി ഒരു ധൈര്യത്തിന് ഒരു പൈന്റും കൂടി വാങ്ങി. നേരെ വീട്ടില്‍ വന്നിരുന്നു ചാറ്റ് ഓണ്‍ ചെയ്തു. കുറെ പേജുകള്‍ കയറി നിരങ്ങി നോക്കി. പെണ്ണുങ്ങള്‍ക്ക്‌ ഒക്കെ ഹായ്, ഹലോ, ഹേയ് അങ്ങനെ പല രീതിയില്‍ വിളിച്ചു നോക്കി, നോ രക്ഷ. ഇനി അഥവാ ആരെങ്കിലും ഒന്ന് മറുപടി തന്നാല്‍ തന്നെ asl ചോദിച്ചു നമ്മള്‍ ആണാണ് ഇന്ത്യാക്കാരന്‍ ആണ് എന്നറിയുമ്പോള്‍ വിട്ടു പോകും. അങ്ങനെ വിഷണ്ണനായി ഇരിക്കുമ്പോളാണ് ഒരു പെണ്കിളിയുടെ മെസ്സേജ്, "ഹലോ..."

ഞാന്‍ കുളിരണിഞ്ഞു, കണ്ണില്‍ കൂടി ആനന്ദാശ്രുക്കള്‍ വന്നു. ആക്രാന്തം കൊണ്ട് ഒരു തീരുമാനം എടുക്കാന്‍ പറ്റുന്നില്ല, ഹായ് വേണോ അതോ ഹേയ് വേണോ അല്ലെങ്കില്‍ ഹലോ ആയാലോ. അവസാനം സിമ്പിള്‍ ആയി ഒരു ഹായ് വെച്ചു. അപ്പോള്‍ അവളുടെ ചോദ്യം.

"Are u Jose Pothen?"

ഞാന്‍ വീണ്ടും വിഷണ്ണനായി. എന്റെ ഐ ഡി പോത്തന്‍ എന്നാണു, പക്ഷെ ഞാന്‍ പോത്തന്‍ ജോസ് അല്ല. ആറ്റു നോറ്റിരുന്നു ഒരു പെണ്ണ് വന്നതാ, അതിപ്പോളെ പോകുവല്ലോ എന്ന ഭയം ഒന്നാമത്. നുണ പറഞ്ഞാലും അധികം പിടിച്ചു നില്‍ക്കാന്‍ പറ്റില്ലല്ലോ എന്നുള്ള തിരിച്ചറിവ് മറുവശത്ത്. അങ്ങനെ വിഷാദനായി ഒരു മിനിറ്റ് ആലോചിച്ചു. പിന്നെ രണ്ടുംകല്‍പ്പിച്ചു ഞാന്‍ പറഞ്ഞു.
"No I am not, may I know who is this?"
അപ്പോള്‍ മറുപടി വന്നു. "  I am sorry, i was just checking whether you are my school classmate Jose Pothen or not. Sorry and Bye"

ഡിം ... എല്ലാം തീര്‍ന്നു.

ഇനി എന്തു ചെയ്യും? സോറിയും ബൈ യും പറഞ്ഞു പോയ പെണ്ണിനെ ഇനി എങ്ങനാ ഒന്ന് കയ്യിലാക്കുന്നത്? എന്തായാലും ഓണ്‍ ലൈന്‍ ആയി കിടപ്പുണ്ട് അവള്‍, ഒന്നൂടെ ക്നോക്ചെയ്തു നോക്കാം.

"R u Malayali?"

ദേണ്ടെ... അവളുടെ മറുപടി വരുന്നു....

"Yea, but I live in Bangalore."

ലഡ്ഡു പിന്നെയും പൊട്ടി. ഞാനും ബംഗ്ലൂരില്‍ ജോലി ചെയ്തിരുന്നു എന്നും പിന്നെ വിദേശ രാജ്യങ്ങള്‍ ഒക്കെ കറങ്ങി മടുത്തപ്പോള്‍ എല്ലാം മതിയാക്കി അവസാനം നാട്ടില്‍ തന്നെ ജീവിക്കാനുള്ള കൊതികൊണ്ട് വന്നതാണെന്നും ഒക്കെ അങ്ങ് കീച്ചി. മലയാളത്തോട് അത്രക്കങ്ങു താല്പര്യം ആയതു കൊണ്ട് ഇംഗ്ലീഷ് മാറ്റി  മംഗ്ലീഷ് ആക്കി. ഇനി ഇംഗ്ലീഷ് ഡിക്ഷ്ണറി ഒന്നും നോക്കാതെ മലയാളത്തില്‍ സംസാരിക്കുകയും ചെയ്യാമല്ലോ എന്ന ആശ്വാസത്തില്‍ ഞാന്‍ ഉഷാറായി. ഒരു രക്ഷയും ഇല്ലാതെ കൊച്ചിയില്‍ വന്നു കൊതുക് കടി കൊള്ളുന്നതാണെന്നു നമുക്ക് പറയാന്‍ പറ്റുമോ? ഇത്രയും ഒക്കെ പറഞ്ഞപ്പോളെക്കും അവള്‍ പറഞ്ഞു. "My Amma is back and she may not like chatting with boys. So lets talk some other time"

വീണ്ടും ഗ്യാസ് പോയ ബലൂണ്‍ പോലെ, അല്ലെങ്കില്‍ ഏതാണ്ട് പോയ അണ്ണാനെ പോലെ, ഞാന്‍ ഒരു നിമിഷം സ്തബ്ദനായി.  ഒരു നിരാശാ കാമുകനാകാനായി എന്റെ താടിയിലെ രോമങ്ങള്‍ തരിക്കുന്നത് ഞാന്‍ അറിഞ്ഞു. ബീവറെജസിലെ
കുപ്പികള്‍ എന്നെ മാടി വിളിക്കുന്നത്‌  കണ്ടു. എങ്കിലും ഒരു അവസാന ശ്രമം എന്ന നിലക്കും പിന്നീട് സംസാരിക്കാം എന്ന് പറഞ്ഞതിനാലും ഞാന്‍ ചോദിച്ചു. " ഫ്രെണ്ട് ആയി ആട് ചെയ്തോട്ടെ?"

എന്റെ മനസ്സില്‍ കുളിര്‍മഴ പെയ്യിച്ചു കൊണ്ട്, നിറയെ ലഡ്ഡുകുഞ്ഞുങ്ങള്‍ നിരന്ന ഒരു ബേക്കറി തുറന്നു കൊണ്ട് അവള്‍ പറഞ്ഞു.  "Ohh sure..."

 അങ്ങനെ ഞാന്‍ വെറുതെ ഇരിക്കുമ്പോള്‍ കണ്ടിരുന്ന കോടീശ്വരന്‍ ആകുന്ന പകല്‍കിനാവുകളില്‍ മാറ്റം വരുത്തി. അവളുടെ അപ്പന്‍ സ്വിട്സര്‍ലാണ്ടില്‍ ആയതിനാല്‍ ഞാനും സ്വിസ് ബാങ്കില്‍ അക്കൌണ്ട് എടുത്തു. അവള്‍ക്കും നാട്ടിന്‍പുറം ഇഷ്ടമായതിനാല്‍ സുന്ദരിയായ അവളുടെ കൂടെ നാട്ടിന്‍ പുറത്തെ റബര്‍ തോട്ടത്തില്‍ ആടിനെ മേയിച്ചു നടന്നു. ഫോട്ടോ കാണാത്തത് കൊണ്ട് അവള്‍ക്കു ആരുടെ മുഖം കൊടുക്കണം എന്നാ കാര്യത്തില്‍ കണ്ഫ്യുഷന്‍ ഉണ്ടായിരുന്നു,അത് കൊണ്ട് ഓരോ സീനിലും അവളുടെ മുഖം വേറെ വേറെ ആയിരുന്നു. അവള്‍ മലയാളത്തെ സ്നേഹിക്കുന്നതു കൊണ്ട് എന്റെ ഇന്ഗ്ലീഷ് ഭാഷയോടുള്ള സഭാകമ്പം അല്ലെങ്കില്‍ അത് സംസാരിക്കാനുള്ള കോംപ്ലക്സ് മാറി കിട്ടി.

അങ്ങനെ ഇരുന്നപ്പോള്‍ ആണ് നമ്മുടെ ഭവനത്തിന്‍റെ ഉടമസ്ഥയായ ബോംബേക്കാരി ചേച്ചി വരുന്നത്. ഇത്തിരി നന്നായി വര്‍ത്തമാനം പറയുന്ന ഒരു പാവം സ്ത്രീ. വെറുതെ ആറുമാസം ബോംബേയില്‍ കറങ്ങി നടന്നതു കൊണ്ട് ചുമ്മാ വാഷി, ചെമ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളും ജൂഹു ബീച്ചും, ഗോരായി ബീച്ചും ഒക്കെ ഞാനും വര്‍ത്തമാനത്തില്‍ ചേര്‍ത്ത്. അങ്ങനെ വലിയ വലിയ കാര്യങ്ങളൊക്കെ സംസാരിച്ചു സംസാരിച്ചു വന്നതിന്റെ കൂട്ടത്തില്‍ എത്ര നിയന്ത്രിച്ചിട്ടും എന്റെ മനസ്സില്‍ ഇടയ്ക്കിടെ തികട്ടി വന്നുകൊണ്ടിരുന്ന ആ ചോദ്യം ഞാന്‍ ചോദിച്ചു.

"ഇവിടെ ആരാണ്ട് ആത്മഹത്യ ചെയ്തിരുന്നു അല്ലെ?". വളരെ നിസ്സാരമായി ചേച്ചി പറഞ്ഞു, അവന്‍ അതാ ആ ജനലില്‍ കയറുകെട്ടി  മുകളിലേക്ക് കയറിട്ടിട്ടു ടെറസ്സില്‍ കയറി കുരുക്കിട്ടു താഴേക്ക്‌ ഒറ്റച്ചാട്ടം, താഴെ താമസിക്കുന്നവര്‍ ഒച്ച കേട്ടു വന്നു നോക്കുമ്പോള്‍ ജനില്‍ തൂങ്ങി നിപ്പുണ്ട്. എന്റെ അടി വയറ്റില്‍ ഒരു കാളല്‍. പിന്നെ ചേച്ചി പറഞ്ഞതൊന്നും ഞാന്‍ കേട്ടില്ല. എന്റെ ബെഡ് റൂമിലെ ജനലിന്റെ കാര്യമാ ചേച്ചി വളരെ നിസ്സാരമായി പറഞ്ഞത്.  യാത്ര പറഞ്ഞു പോകുമ്പോള്‍ ചേച്ചിക്ക് ഒരു നല്ല ധൈര്യമുള്ള പയ്യന്‍ വാടകയ്ക്ക് വന്നതിന്റെ സന്തോഷം. എനിക്ക് എങ്ങനെ ഞാനിനി ഇവിടെ ഉറങ്ങും എന്ന ചിന്തയും.

എന്നെ അങ്ങനെ ആര്‍ക്കും തോല്‍പ്പിക്കാനാവില്ല. ഞാന്‍ ഒരു നാലെണ്ണം വെള്ളമൊഴിക്കാതെ അങ്ങ് വീശി. ബെഡ് റൂമിന്റെ വശത്തേക്ക് ഞാന്‍ അറിയാതെ പോലും തല തിരിച്ചില്ല. കമ്പ്യുട്ടറില്‍ വന്നു ടൈപ്പ് ചെയ്ത ഹിസ്റ്ററി ഒന്ന് കൂടി നോക്കി. ലുങ്കിയും പുതച്ചു, കീബോര്‍ഡിനെ കെട്ടിപിടിച്ചു ശുഭ ചിന്തകളോടെ ഞാന്‍ കിടന്നുറങ്ങി. അല്ല പിന്നെ, ഞാന്‍ ആരാ മോന്‍.....

പിറ്റേന്ന് ഓഫീസില്‍ നിന്നും തിരിച്ചു വരാനും യാഹൂ ചാറ്റ് ഓണ്‍ ചെയ്യാനും ഞാന്‍ വീര്‍പ്പുമുട്ടി ഇരുന്നു. ഓടിക്കിതച്ചു വീട്ടില്‍ കയറി, തുണി പോലും മാറാതെ കമ്പ്യുട്ടര്‍ ഓണ്‍ ചെയ്തു. അതൊക്കെ ഒന്ന് ഓണ്‍ ആയി ഇന്റര്‍നെറ്റ് കണക്ടാകാന്‍ എടുത്ത സമയം എന്നെ സംബന്ധിച്ചിടത്തോളം യുഗങ്ങളായി തോന്നി. പാന്‍റും ഷര്‍ട്ടും ഊരിയപ്പോളെക്കും ചാറ്റ് ഓണ്‍ ആയി വന്നു. ഊരിയ തുണി കാലുകൊണ്ട്‌ തോണ്ടി ഒരു മൂലയില്‍ ഇട്ടപ്പോളെക്കും ഞാന്‍ കണ്ടു, അതാ എന്റെ ഫ്രെണ്ട് ലിസ്റ്റില്‍ അവള്‍ ഓണലൈന്‍ ആയി കിടക്കുന്നു.

ഹോ... ആകെ ഒരു രോമാഞ്ചകഞ്ചുകകിഞ്ചകം അണിഞ്ഞു ഞാന്‍ പുളകിതനായി. പിന്നെ സമയം കളഞ്ഞില്ല... നേരെ ഒരു ഹലോ കൊടുത്തു. ഒരു അഞ്ചു മിനിറ്റ് വെയിറ്റ് ചെയ്യാമോ എന്ന് അവളുടെ അപേക്ഷ. ഓ ഷുവര്‍  എന്ന് പര്‍നാജു ഞാന്‍. അഞ്ചു മിനിറ്റോ... എത്ര നേരം വേണമെങ്കില്‍ ഞാന്‍ കാത്തിരിക്കുമല്ലോ. പക്ഷെ ആ കാത്തിരിപ്പിനുള്ളില്‍, വെറുതെ ഇരുന്നു കസേരയില്‍ കാലിട്ടിളക്കിയ വകയില്‍ കസേരയുടെ കാലിളകി കിട്ടി.

പിന്നെ അവിടെ നടന്നത് ഒരു മണിക്കൂര്‍ നീണ്ട സല്ലാപം. നിഷ്കളങ്കവും പരിശുദ്ധവുമായ പ്രണയത്തിന്‍റെ മുത്തുകള്‍ എന്‍റെ മനസ്സില്‍ വാരിവിതറിയ കൊച്ചു കൊച്ചു കാര്യങ്ങളുടെ കൈമാറ്റം. അവള്‍ ഒരു സുഹൃത്തായി എന്നെ  കണ്ടുകൊണ്ടു, സഭ്യതയുടെയും കുലീനത്വത്തിന്റെയും അതിര്‍വരമ്പുകള്‍ക്കുള്ളില്‍  നിന്നുകൊണ്ട് തുറന്നു സംസാരിച്ചപ്പോള്‍ എന്റെ മനസ്സില്‍ പ്രണയം മൊട്ടിടുന്നത് സ്വാഭാവികം. ഒരു ഉണക്ക ബ്രെഡ്‌ എങ്കിലും കിട്ടിയാല്‍ മതി എന്ന് വിചാരിച്ചു വിശന്നിരിക്കുന്നവന് ബിരിയാണി കിട്ടിയാലുള്ള അവസ്ഥ.
 
അവളുടെ പേര് സെലിന്‍. ബാംഗളൂരില്‍ BCA ക്ക് പഠിക്കുന്നു. അച്ഛന്‍ ബിസിനസ്സുകാരന്‍. സ്വിറ്റ്സര്‍ലന്‍ഡിലും സ്വീഡനിലും ഒക്കെയായി പറന്നു കിടക്കുന്ന ബിസിനസ് സാമ്രാജ്യത്തിന്‍റെ ഉടമ. അമ്മ ഇത്തിരി ഓര്‍ത്തഡോക്സ് ആയ വീട്ടമ്മ. ഇവരും സെലിന്റെ നാലാം ക്ലാസ് വരെ സ്വിറ്റ്സര്‍ലന്‍ഡില്‍ ആയിരുന്നു. പിന്നെ നാട്ടില്‍ വന്നു മുത്തച്ഛന്റെ കൂടെ വാഴക്കുളത്തും. ഇപ്പോള്‍ മുത്തച്ഛന്‍റെ മരണവും സെലിന്റെ പഠനവും കാരണം ബാംഗളൂരില്‍ താമസം. ദൈവത്തില്‍ നന്നായി വിശ്വസിക്കുകയും,  ഉണ്ണീശോയുടെ, പ്രത്യേകിച്ച് ചേര്‍പ്പുങ്കല്‍ പള്ളിയിലെ കുടത്തേലുണ്ണിയുടെ നൊവേന ദിവസേന ചെല്ലുകയും ചെയ്യുന്ന ഒരു നല്ല കുട്ടി. ഫോട്ടോ ചോദിക്കുന്നത് മര്യാദകേട് ആകുമല്ലോ എന്ന് വിചാരിച്ചു. വോയിസ്‌ ചാറ്റ് ചെയ്താലോ എന്ന് ഒതുക്കത്തില്‍ ചോദിച്ചപ്പോള്‍ അടുത്ത ഞായറാഴ്ച ആകട്ടെ, അവസരം കിട്ടുകയാണെങ്കില്‍ അപ്പോള്‍ നോക്കാം എന്നും പറഞ്ഞു.  അങ്ങനെ ഇനി ഞായറാഴ്ച സംസാരിക്കാം എന്ന രീതിയില്‍ ഞങ്ങള്‍ ബൈ പറഞ്ഞു. കര്‍ത്താവേ.. ഇനി ഞായറാഴ്ച വരെ ഞാനെങ്ങനെ കാത്തിരിക്കും...?

എന്തായാലും ഇത്രയും നേരം സംസാരിച്ചതില്‍  നിന്നും അവള്‍ നല്ലൊരു കുട്ടിയാണെന്ന് മനസ്സിലായി. സിറ്റി ലൈഫിനോടോ, പാര്‍ട്ടികളോടോ വലിയ അഭിനിവേശം ഇല്ലാത്ത, മഴയേയും മണ്ണിനെയും സ്നേഹിക്കുന്ന, വായന ഇഷ്ടപ്പെടുന്ന, മലയാളത്തെ ഇഷ്ടപ്പെടുന്ന ഒരു നല്ല കൊച്ച്.

വളരെ സംതൃപ്തിയോടെ, നിറഞ്ഞ മനസ്സോടെ ഞാന്‍ എണീറ്റു. അപ്പുറത്തെ മേശയില്‍ നിന്നും പകുതി കാലിയായ പൈന്റു കുപ്പി എന്നെ നോക്കി ചിരിച്ചു. പോടാ ചീത്ത ചെക്കാ എന്നാ മട്ടില്‍ പുച്ഛത്തോടെ ആ കുപ്പിയെ നോക്കി ഞാന്‍ പുറത്തിറങ്ങി. ജങ്ങ്ഷനില്‍ ചെന്നപ്പോള്‍ ബിവറേജസില്‍ പതിവിനു വിപരീതമായി ഒട്ടും തിരക്കില്ല. എങ്കിലും ആ പ്രലോഭാനത്തിലും ഞാന്‍ വീണില്ല. നേരെ ഹോട്ടലില്‍ കയറി ഒരു നെയ്‌ റോസ്റ്റും വടയും കഴിച്ചു തിരിച്ചു  നടന്നു. മഴ ചെറുതായി തൂളുന്നുണ്ട്, ഒരു പുഷ്പവൃഷ്ടി പോലെ. വീട്ടില്‍ വന്നു ബെഡ് റൂമില്‍ കയറി. ആദ്യമായി സര്‍പ്പക്കാവിലെക്കുള്ള ജനല്‍ തുറന്നു. ഒരു കസേരയെടുത്ത്‌ ജനലിന്റെ സൈഡില്‍ ഇട്ടു ഞാന്‍ ഇരുന്നു.

ത്രിസന്ധ്യാ സമയം.  മഴത്തുള്ളികളാല്‍ സ്നാനം ചെയ്തു വൃത്തിയായി നില്‍ക്കുന്ന ഇലകളാല്‍ നിറഞ്ഞ കുറച്ചു പടുമരങ്ങള്‍... അതില്‍ സര്‍പ്പങ്ങളെപോലെ  പടര്‍ന്നു കയറിയിരിക്കുന്ന വള്ളികളും, കുറ്റിചെടികളും കാട്ടുപൂക്കളും നിറഞ്ഞ സര്‍പ്പക്കാവ്. ഭയത്തിനു പകരം വന്യമായ ഒരു സൌന്ദര്യം ആണ് ഞാന്‍ അവിടെ കണ്ടത്. പ്രേത ചിന്തകള്‍ അപ്പോളും തികട്ടി വന്നെങ്കിലും അതിന്റെ രൂപവും ഭാവവും മാറി. കണ്ണും തുറിച്ചു നില്‍ക്കുന്ന ആണിന്‍റെ ഭാവത്തിനു പകരം സുന്ദരിയായ യക്ഷി ആണ് മനസ്സില്‍ വരുന്നത്. കാവിലെ മരത്തില്‍ വന്നു വെള്ളസാരിയുടുത്ത് ദ്രംഷ്ടകള്‍ ഒന്നും കാണിക്കാതെ വശ്യമായി ചിരിക്കുന്ന സുന്ദരി യക്ഷികള്‍.. അവര്‍ക്ക് സിനിമാ നടി ലിസിയുടെയും, ദിവ്യാ ഉണ്ണിയുടെയും ഒക്കെ രൂപമായിരുന്നു. അങ്ങനെ എന്തിലും ഏതിലും സൌന്ദര്യം.\\

രാത്രിയായി, ഉറങ്ങാനേ തോന്നുന്നില്ല. സ്വപ്നലോകം അല്ലെങ്കില്‍ സങ്കല്പലോകം അത്രയധികം സുന്ദരം തന്നെ. അങ്ങനെ ബാത്ത് റൂമില്‍ കയറി കഴുകാനായി കുതിര്‍ത്ത് വെച്ചിരുന്ന തുണി നനക്കാന്‍ തുടങ്ങി. അപ്പോളും മനസ് നിറയെ അവളായിരുന്നു. അണ്ടര്‍വയര്‍ നനച്ചു പിഴിയുമ്പോള്‍, മനസ്സില്‍ അവള്‍ക്കു പൂച്ചെണ്ട് നല്‍കുകയായിരുന്നു. ഷര്‍ട്ട് നനച്ചു  ഹാങ്ങറില്‍ തൂക്കുമ്പോള്‍ അവളുടെ ചുരിദാറിന്റെ ഹോള്‍ നേരെയിടുകയായിരുന്നു. അങ്ങനെ ജീവിതത്തില്‍ ആദ്യമായി എന്റെ തുണി സന്തോഷത്തോടെ നനച്ചു. അയ ഒന്നും കെട്ടിയിട്ടില്ലായിരുന്നത് കൊണ്ട് മുറിക്കകത്ത് തന്നെ എല്ലാം വിരിച്ചിട്ടു ഉറങ്ങാന്‍ കിടന്നു.

അന്ന് ആദ്യമായി ബെഡ് റൂമില്‍ കിടന്നു. മഴയുടെ തണുപ്പില്‍,പ്രണയത്തിന്‍റെ തരിപ്പില്‍ ഞാന്‍ കിടന്നു. മദ്യത്തിന്‍റെ സഹായമില്ലാതെ,ഭയപ്പാടേതുമില്ലാതെ,  തലയിണ കാലിന്റിടയില്‍ വെച്ചു മൂടിപ്പുതച്ചു കിടന്നു ഞാനുറങ്ങി.

ഇടക്കെപ്പോളോ ഒന്നുണര്‍ന്നു. മൂത്രമൊഴിക്കാന്‍ അതി ഭയങ്കരമായി തോന്നുന്നു. പുതപ്പിനടിയില്‍ ആണെങ്കിലും, കാലിന്റിടയില്‍ തലയിണ ഉണ്ടെങ്കിലും ആദ്യം വന്നത് തൂങ്ങിച്ചത്തവന്‍റെ ഓര്‍മ്മയാണ്. ആ മുറിയിലാണല്ലോ കിടക്കുന്നത് എന്നോര്‍ത്തപ്പോള്‍, സര്‍പ്പക്കവിലെക്കുള്ള ജനല്‍ തുറന്നാണല്ലോ എന്നോര്‍ത്തപ്പോള്‍ ശരീരം മൊത്തം ഒരു തണുപ്പ്. അതോടെ മൂത്ര ശങ്ക കൂടുകയും ചെയ്തു. എന്നാ പിന്നെ ആ പെങ്കൊച്ചിന്റെ ഓര്‍മ്മ ആദ്യം കൊണ്ടു വരാന്‍ മേലാരുന്നോ വൃത്തികെട്ട മനസ്സേ എന്ന് വിചാരിച്ചു  ഞാന്‍ സെലിനെ ഓര്‍ത്തു, അവളുടെ പ്രണയം ഓര്‍ത്തു. രണ്ടും കല്‍പിച്ചു ഞാന്‍ പുതപ്പു മാറ്റി.

അതാ വെളുത്ത ഷര്‍ട്ട്‌ ധരിച്ച ഒരു മനുഷ്യന്‍ എന്റെ മുറിയില്‍ തൂങ്ങി നിന്നാടുന്നു.... എന്റമ്മോ... എന്ന ഒരു വലിയ ശബ്ദം അറിയാതെ എന്നില്‍ നിന്നും പുറത്ത് വന്നു. താഴത്തെ വീട്ടുകാരുടെ പട്ടി അത് കേട്ടു കുരച്ചു. അനങ്ങാന്‍ വയ്യാതെ ആണെങ്കിലും ഒരു കൈ കഴുത്തില്‍ കിടന്ന കൊന്തയിലെ കുരിശു രൂപത്തിലേക്ക് നീണ്ടു.... മരിച്ച വിശ്വാസികളുടെ ആത്മാവിനു തമ്പുരാന്‍റെ മനോഗണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയാകണമേ എന്ന് പ്രാര്‍ഥിച്ചു കൊണ്ട് ഒന്ന് കൂടി ഞാന്‍ ആ തൂങ്ങിയാടുന്ന രൂപത്തെ നോക്കി.

നനച്ചുപിഴിഞ്ഞ് കുടഞ്ഞിട്ടിരുന്ന വെളുത്ത ഷര്‍ട്ട്, ഹാങ്ങറില്‍ കിടന്നു എന്നെ നോക്കി ചിരിച്ചു കൊണ്ട് ഇളംകാറ്റില്‍ ആടിക്കൊണ്ടിരുന്നു. അപ്പോളും ഞാനറിയാതെ തീര്‍ന്ന എന്റെ ശങ്കകള്‍ എന്നെ തണുപ്പിച്ചും കൊണ്ടിരുന്നു....




Read more...

Lelam Reloaded

>> Tuesday, December 11, 2012

നേരാ പോലീസേ, പാപ്പച്ചന്‍ ബാറില്‍ കയറിയിട്ടില്ല. ചെത്തുകാരനായിരുന്നു എന്റെ അപ്പന്‍. ....... . പനയില്‍ കയറി മാട്ടം പൊക്കിയ റപ്പായി ചേട്ടന്റെ കരണത്തിനിട്ടു ഒന്ന് പൊട്ടിച്ചിട്ട് അപ്പന്‍ ബാറില്‍ കയറുമ്പോള്‍ എനിക്കൊമ്പത് വയസ്സ്. ബാറില്‍ നിന്നും അപ്പനെ ശവം പോലെ ദാ ഇങ്ങനെ കയ്യിലോട്ടു വാങ്ങിക്കുമ്പോ അന്നെന്റെ പത്താമത്തെ പിറന്നാളാ. 

ഉടുമുണ്ടില്‍ ചുറ്റി കെട്ടി വെളുപ്പിന് മൂന്നുമണിക്ക് എന്റെ അപ്പനെയീ ബസ്‌ സ്ടാന്റില്‍ കൊണ്ടേ കിടത്തുമ്പോള്‍ എന്റെ കണ്ണിന്റെ മുന്നില്‍ ഇപ്പോളും നുഴറ്റുവാ പോലീസേ, ദാണ്ടെ, ഈ നീളത്തിലുള്ള നാരങ്ങാ അച്ചാറിന്റെ പീസ്, അപ്പന്റെ മൂക്കീന്നും വായീന്നും. അന്ന് മൂക്ക് പൊത്തി കൊണ്ടാ ഇത് പോലത്തെ തൊപ്പി വെച്ച പോലീസുകാര് അപ്പന്റെ കുണ്ടിക്കിട്ടു തോണ്ടിയത്, എടുത്ത്‌ ഓടേല്‍ തള്ളിക്കൊളാന്‍. 

ആ, പിന്നെ ബിവറെജസില്‍ എടുത്തുകൊടുക്കാന്‍ നില്കുന്നവര്‍ക്ക് പൈന്റ് കൊടുക്കുന്ന കാര്യം., അതുമൊരു കഥയാ.. പതിനൊന്നാമത്തെ വയസില്‍ അപ്പന്‍ കിടക്കുന്നതിന്റെ ഇടതു ഭാഗത്ത്‌ വാള് വെച്ചിരുന്ന അമ്മച്ചിയെയും കിടത്തിയിട്ട് , മീനച്ചിലാറു നീന്തി കയറി പൂട്ടിക്കിടന്ന ബീവരെജസിന്റെ മുമ്പില്‍ എങ്ങനെ അപ്പന്റെയും അമ്മച്ചിയുടെയും ഹാന്ഗ് ഓവര്‍ മാറ്റും എന്നോര്‍ത്ത്‌ വിഷണ്ണനായി നിന്ന എനിക്ക് ഒരു പൈന്റ് തന്നത് പോലീസും പട്ടാളവും ഒന്നുമല്ല, ബീവരെജസില്‍ എടുത്തു കൊടുക്കാന്‍ നിന്ന ഒരു മുഴുക്കുടിയനാ. അതിന്റെ സ്മരണയിലാ പോലീസേ എന്റെയീ കുപ്പി ദാനം.

ഹ, കഴിഞ്ഞില്ല. ഇനിയുമുണ്ട് കള്ളു പാരമ്പര്യം. കേട്ടോ സര്‍ക്കിളെ, എന്റെ അപ്പന്‍ ഓള്‍ഡ്‌ മങ്കടിച്ചു വാളുവെക്കുന്ന സമയത്ത്‌ ദേ, ഈ നില്‍ക്കുന്ന മാട്ടേല്‍ ശശിയുടെ അപ്പനും പെമ്പളക്കും, കുഞ്ഞപ്പന്‍ പോലീസിന്റെ ഷാപ്പിലാ പണി. പണീന്നു വെച്ചാല്, പോലീസിനെ കുടിപ്പിക്കണം, പെടുപ്പിക്കണം, പുറം തിരുമ്മി വാള് വെപ്പിച്ചു കിടത്തണം, പിന്നേ... ഛീ.. മിണ്ടിപ്പോകരുത്. സര്‍ക്കിള് കണ്ടു കാണും. ഇവന്റെ ബാക്കി ഷാപ്പുകളുണ്ടല്ലോ . ബ്രാഞ്ചുകള്. നാലിന്റെയും വില്പന ഗുളിക പൊടിച്ച മൂത്ത കള്ളാ...കുടിച്ചാ പിന്നേ പാമ്പിന്റെ ജാതി ഇഴച്ചിലും ....കുടിക്കുന്ന കള്ളിന്റെ കൊണം..

ഹ.. നിന്റപ്പനല്ലെടാ.. അപ്പന്‍റപ്പന്‍ മിക്സ് ചെയ്ത കഥയാ ഞാനീപറയുന്നത്. നില്ല് സര്‍ക്കിളേ, ഏമാന്‍ എന്നാതാടാ രണ്ടാമത്‌ ഇംഗ്ലീഷില്‍ പറഞ്ഞേ? എന്നതാ? ഫ്ഹ! ഹോളണ്ട് അല്ലേടാ ഹോളിക്ക്, ആള്‍ക്കഹോളിക്ക്. ആ അത് തന്നെ. അതിന്റെ കുറവ് പാപ്പച്ചന്‍ സഹിച്ചോളാം. കേട്ടോ സര്‍ക്കിളേ, കള്ളിന്റെ കാര്യത്തിലുമതെ, കര്‍ത്താവിന്റെ കച്ചവടത്തിലുമത്തെ. എനിക്കൊരു പോലീസിന്റെയും എടനില വേണ്ടാ...മനസ്സില്‍ വെച്ചോ സര്‍ക്കിളേ, I am Alcoholic, വാടാ.!!

Read more...

ധാന്യമണിയും അതിലെ പേരും

>> Monday, January 2, 2012

ഒന്നര വര്ഷം മുമ്പ് ദുഫായില്‍ നിന്നും നാട്ടിലേക്ക് പോന്നപ്പോള്‍ വന്‍ സ്വപ്നങ്ങളായിരുന്നു മനസ്സില്‍ . ലീലാ കൃഷ്ണന്‍ നായരെപോലെ ഭാര്യയുടെ പേരില്‍ ഒരു ഹോട്ടല്‍ തുടങ്ങണം, ധീരുഭായ് അംബാനിയെ പോലെ ഒരു ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തണം (പറയുമ്പോള്‍ എല്ലാം പറയണമല്ലോ, ഞാന്‍ മുകേഷ്‌ അംബാനിയെ പോലെ ചിന്തിക്കാന്‍ എന്റെ അപ്പന്‍ ധീരുഭായ്‌ അംബാനിയെ പോലെ ചിന്തിച്ചില്ലല്ലോ). അങ്ങനെ പല വിധ സാമ്രാജ്യത്ത ചിന്തകളുമായി ഞാന്‍ നാട്ടിലെത്തി. ആദ്യ കാലങ്ങളില്‍ കുളിച്ചിട്ടു തന്നെ കോണകം പുരപ്പുറത്ത് ഇട്ടു. മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞപ്പോള്‍ കുളിക്കാതെയും ഇട്ടു, ഇപ്പോള്‍ പുരപ്പുറത്ത് കാണാനേ ഇല്ല. എന്തൊക്കെയായിരുന്നു സ്വപ്‌നങ്ങള്‍ ! എല്‍ ആന്‍ഡ്‌ ടി പോലെ ഒരു വന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി, ഒരു ഇന്‍ഡോര്‍ സ്പോര്‍ട്സ്‌ കോംപ്ലക്സ്‌, കമ്പത്ത് മുന്തിരിത്തോട്ടം അങ്ങനെ തുടങ്ങി എന്തൊക്കെ പ്ലാന്‍ ചെയ്തു. ചക്കക്കുരു മാങ്ങയും കൂട്ടി വലിച്ചു വാരി തിന്നിട്ടു വയറും തടവും ഉച്ചയുറക്കത്തിനു കിടന്നപ്പോള്‍ ചക്കക്കുരുവില്‍ നിന്ന് പാചക ഗ്യാസ്‌ ഉണ്ടാക്കുന്നതിനെ പറ്റി വരെ ചിന്തിച്ചു. രാവിലെ ബീഡിയും വലിച്ചു ചിന്തിക്കാന്‍ ഇരുന്നപ്പോള്‍ നല്ല വെടിചില്ലന്‍ കെമിക്കല്‍ ടോയിലെറ്റ്‌ ബസ്‌ സ്റ്റാന്റിലും പൊതു സ്ഥലങ്ങളിലും അങ്ങ് ഫിറ്റു ചെയ്തു കാശുണ്ടാക്കിയാലോ എന്ന് വിചാരിച്ചു. ആ കാര്യം മാത്രം മുട്ടിയാല്‍ പിന്നെ 100 അല്ല 1000 ആണെന്ന് പറഞ്ഞാലും ആള്‍ക്കാര്‍ ഉപയോഗിക്കുമല്ലോ.


അങ്ങനെ ചിന്തിച്ചു ചിന്തിച്ചു ഒരു അന്തവും ഇല്ലെന്നായി, എന്നാല്‍ പിന്നെ ചിന്തിക്കാതെ എന്ത് കുന്തം എങ്കിലും വരട്ടെ എന്ന് വിചാരിച്ചു. അവസാനം പഠിക്കാന്‍ പോയി, വയസാന്‍ കാലത്ത്‌ കണ്ണില്‍ ഈര്‍ക്കിലി കുത്തിവെച്ചു പഠിച്ചു. ഇത്തിരി കാലതാമസം ഉണ്ടായെങ്കിലും പരീക്ഷ പാസായി. പിന്നെ ജോലി അന്വേഷണം. അങ്ങനെ ഇത്യാതി കാര്യങ്ങളാല്‍ എന്റെ ഒന്നര വര്ഷം കഴിഞ്ഞു കിട്ടി, കയ്യിലെ കാശും തീര്‍ന്നു കിട്ടി. ഇത് വരെ മറ്റു സീരിയസ് കാര്യങ്ങള്‍ മാത്രം പ്രാര്‍ഥിച്ചു കൊണ്ടിരുന്ന അമ്മ, അമ്മായിയമ്മ, സഹോദര കളത്രസഹിതം അവരുടെ പ്രാര്‍ഥനയില്‍ എന്നെയും ഓര്‍ത്തു തുടങ്ങി. കാലക്രമേണ അവരുടെ തീക്ഷ്ണത കൂടി, ഭാര്യേടെ മൂടും ചൊറിഞ്ഞു നടക്കുന്ന ഇവനൊരു ജോലി വാങ്ങി കൊടുക്കണേ കര്‍ത്താവേ എന്ന് അവര്‍ മുട്ടിപ്പായി പ്രാര്‍ത്ഥന തുടങ്ങി.


വാഴക്കാവരയന്റെ കാര്യത്തില്‍ ദൈവം കര്‍ത്താവ് ഒരു തീരുമാനം എടുത്തു വെച്ചിട്ടുണ്ട്. അതൊന്നു മൂത്ത് പാകമായി വരട്ടെ എന്ന് കരുതി ഇരിക്കുമ്പോളാണ് നാനാഭാഗത്തു നിന്നും തീറു പ്രാര്‍ത്ഥന. ഒരു ഭാഗത്ത് ബിസിനസ് തുടങ്ങാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ മറുഭാഗത്ത്‌ ജോലിക്ക് വേണ്ടി, നമ്മളാണേല്‍ ആരേം ബുദ്ധിമുട്ടിക്കാതെ വല്ല ലോട്ടറിയും അടിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു. അങ്ങനെ ദൈവം ആകെ പൊറുതി മുട്ടി ചിന്തിച്ചു, ഈ പണ്ടാരക്കാലനെ ഒന്ന് രക്ഷപെടുത്താം എന്ന് വിചാരിച്ചാല്‍ ഇവരെല്ലാം കൂടി അതിനു സമ്മതിക്കില്ലല്ലോ.


പാലാ രൂപതയിലെ അച്ചായന്മാര്‍ക്കൊക്കെ ദൈവീക കാര്യങ്ങളിലെക്കാള്‍ കൂടുതല്‍ ശ്രദ്ധ ഭക്ഷിക്കാനും പാനം ചെയ്യാനും ആണെന്ന് മുറവിളി തുടങ്ങിയിട്ട് നാളുകളായി. അതെങ്ങനാ, മെത്രാന്മാര്‍ക്ക് വരെ അതിനെ താല്പര്യം ഉള്ളൂ, പിന്നെ സക്കറിയ, ബെര്‍ളി തുടങ്ങിയ സാഹിത്യകാരന്മാരുടെ സ്വാധീനവും. അങ്ങനെ മണ്ണ്, മാംസം, മദ്യം, മദിരാശി തുടങ്ങിയ 'മ' കാര്യങ്ങളോടുള്ള മമതയുമായി നടക്കുന്ന പാലാക്കാരെ ഒന്ന് നന്നാക്കാന്‍ ബിഷപ്‌ ഹൌസിലെ ഏതോ ഒരു നല്ല കത്തനാര്‍ വിചാരിച്ചു. ബോളീവുഡില്‍ ഈയിടെ സല്‍മാന്‍ ഖാന്റെ പുതിയ സിനിമാ ബോഡിഗാര്‍ഡ്‌ ഭയങ്കര ഹിറ്റായത് കൊണ്ട് അച്ചന്മാര്‍ നേരെ ചെന്ന് അട്ടപ്പാടിയില്‍ ധ്യാനിപ്പിച്ച്‌ തകര്ത്തോണ്ടിരുന്ന സേവ്യര്‍ ഖാന്‍ എന്ന ഗുരുവിനെ വിളിച്ചു നേരെ ഭരണങ്ങാനത്തിന് കൊണ്ട് വന്നു. അങ്ങനെ അല്‍ഫോന്‍സാമ്മയുടെ മടിത്തട്ടില്‍ സല്‍മാന്‍ ഖാന്റെ ..സോറി സേവ്യര്‍ ഖാന്റെ ധ്യാനം.


ധ്യാനം കൂടാന്‍ ബന്ധുക്കള്‍ സുഹൃത്തുക്കള്‍ അങ്ങനെ അഭ്യുതയകാംക്ഷികളുടെ നിര്‍ബന്ധം സഹിക്ക വയ്യാതെ ഞാന്‍ ഞെളിപിരി കൊണ്ട് നില്‍ക്കുന്ന സമയം. പോരാത്തതിന് കഴിഞ്ഞ ദിവസം ഐ ബി എമ്മില്‍ ഇന്റര്‍വ്യുവിനു ചെന്നപ്പോള്‍ രണ്ടാം റൌണ്ടില്‍ തീരുമാനം പിന്നെ അറിയിക്കാം എന്ന് പറഞ്ഞു ജോലിക്കാര്യം പെന്ടിങ്ങില്‍ വെച്ചിരിക്കുന്ന കൂതറ തമിഴന്റെ മനസ് മാറ്റാന്‍ ഞാനും മനസ്സില്‍ പ്രാര്‍ഥിക്കുന്ന സമയം. എന്നാ പിന്നെ രണ്ടും കല്പിച്ച് ഖാന്റെ പരിപാടി ഒന്ന് കൂടിയേക്കാം എന്ന് വെച്ചു. ഒരു സേഫ്ടിക്ക് വേണ്ടി കറിയാച്ചനെയും കൂടെ കൂട്ടി.


നിരനിരയായി പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹങ്ങള്‍ക്കിടയില്‍ ഒരു പാര്‍ക്കിംഗ് ഒപ്പിച്ചു പതുക്കെ പള്ളിയുടെ അടുത്ത് ചെന്നപ്പോള്‍ അവിടെ ഒടുക്കത്തെ തിരക്ക്‌........... ദൈവമേ ഈ വന്നവര്‍ എല്ലാം കൂടി അങ്ങേക്ക്‌ അര ആപ്ലിക്കേഷന്‍ വെച്ചു തന്നാല്‍ പോലും അങ്ങ് എന്ന് അത് പ്രോസസ് ചെയ്തു തീര്‍ക്കുമോ? ഇനി എന്തായാലും ഞാനും കൂടി ഒരെണ്ണം ലോട്ടറിക്ക് ഒരു ആപ്ലികേഷന്‍ തരുന്നില്ല എന്റെ ദൈവമേ എന്ന് മനസ്സില്‍ വിചാരിച്ചു ഞാന്‍ അങ്ങോട്ട്‌ നടന്നു. അവിടെ നല്ല അച്ചടക്കത്തോടു കൂടി പതിയായിരക്കണക്കിനു ആള്‍ക്കാര്‍ കൂടിയിരിക്കുന്നു. അച്ഛന്‍ ഒരു കാലു പൊക്കി ഹാലെലൂയ പറയാന്‍ പറയുമ്പോള്‍ അവര്‍ രണ്ടു കാലും പൊക്കി പറയുന്നു. ഇത്രയും അച്ചടക്കവും അനുസരണയും ഇതിനു മുമ്പ് ഞാന്‍ ബീവരെജസിന്റെ ക്യൂവില്‍ മാത്രമേ കണ്ടിട്ടുള്ളൂ.


ഞാന്‍ അവിടെ ചെന്ന് കയറിയതെ അച്ചന്റെ സംസാരം പുതിയ ടോപ്പിക് ആയി. "ഇനി നാം പഠിക്കാന്‍ പോകുന്ന വചനം മരണത്തെ കുറിച്ചാണ്", നമ്മുടെ ഖാന്‍ പ്രഭാഷണം തുടങ്ങി. മരിക്കാതെ എങ്ങനെ ജീവിക്കാം എന്ന് കൂലംകുഷമായി ചിന്തിച്ചു കൊണ്ടിരിക്കുന്ന എനിക്ക് ഇത് തന്നെ വരണം. "അരപ്പട്ടയും മുറുക്കി വിളക്കും കത്തിച്ചു നിങ്ങള്‍ സദാ ജാഗരൂകരായിരിക്കുവിന്‍ ", ഇതാണത്രേ മരണത്തെക്കുറിച്ച് ബൈബിളില്‍ ഒരിടത്ത് പറഞ്ഞിരിക്കുന്നത്. അത് ഈ നിമിഷം ആണോ അതോ നാളെയാണോ എന്നൊന്നും ദൈവത്തിനല്ലാതെ വേറെ ആര്‍ക്കും അറിയില്ലത്രേ. വേലയും കൂലിയും ഇല്ലാത്തതിന്റെ വേദനയില്‍ ഇരുന്ന എനിക്ക് ചിന്തിക്കാന്‍ ഇനി ഒരു കാരണം കൂടി ആയി. മൂന്നു പിള്ളേരെ ഉണ്ടാക്കി വിട്ടതല്ലാതെ ഒരു കോപ്പും ഉണ്ടാക്കിയില്ല. ഉടനെയെങ്ങാനും പോയാല്‍ പിള്ളാര്‍ക്ക് കഞ്ഞികുടിക്കാന്‍ പോയിട്ട് എന്റെ ശവമടക്ക് നടത്താന്‍ പോലും കാശുണ്ടാക്കിയിട്ടില്ല. മക്കള്‍ക്കും കേട്ടിയോള്‍ക്കും എന്തേലും മെച്ചമുണ്ടാകാന്‍ ഒരു ഇന്‍ഷുറന്‍സ്‌ പോലും ഇത് വരെ എടുത്തിട്ടില്ല.  മനസ്സില്‍ കൂടി ഒരു കൊള്ളിയാന്‍ പാഞ്ഞു, അത് ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും തേരുതെരെ പാഞ്ഞു.


ഇതെല്ലാം കേട്ടിട്ട് ഇനി മകന്റെ ചോദ്യങ്ങള്‍ മരണത്തെക്കുറിച്ച് വല്ലതും ആയിരിക്കുമോ എന്ന സംശയത്തോടെ ഞാന്‍ കറിയാച്ചനെ നോക്കി. ഭാഗ്യം, അവന്‍ മരണത്തെകുറിച്ചൊന്നും ഉള്ള അച്ചന്റെ വാചകം കേള്‍ക്കുന്നില്ല. അവിടെ അമ്മമാരുടെ മടിയില്‍ ഇരിക്കുന്ന വേറെ പെണ്‍ കൊച്ചുങ്ങള്‍ എന്ത് ചെയ്യുന്നു എന്നുള്ള നോട്ടവുമായി അവന്‍ വായിനോക്കി നിന്നു. ഇടയ്ക്കു എല്ലാവരും കൈ പൊക്കി ഹാലെലൂയ പറയാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ മടിച്ചു ചുറ്റും നോക്കി. ഞാനൊഴിച്ചു സകല മനുഷ്യരും കൈപൊക്കി ആഞ്ഞു തകര്‍ക്കുവാ, കറിയാച്ചന്‍ ഉള്‍പ്പെടെ. പിന്നെ ഞാനും അമാന്തിച്ചില്ല, കൈ ഒരു പാതി പൊക്കത്തില്‍ വെച്ച് രണ്ടു ഹാലേലൂയ അങ്ങ് കാച്ചി. എന്തായാലും ആ ഹാലെലൂയക്ക്‌ ശേഷം അച്ഛന്‍ ഒരു മരണത്തെക്കുറിച്ച് പറഞ്ഞു വന്ന വഴിയില്‍ കാര്യം ഭക്ഷണത്തെ കുറിച്ചായി.


അച്ചന്റെ ഒരേയൊരു ചിറ്റപ്പന്റെ ഒരേയൊരു മകന്റെ കല്യാണം, അന്ന് അച്ചന്‍ സെമിനാരിയില്‍ ഫാദര്‍ ഖാന്‍ ആകാന്‍ പഠിക്കുന്നു. അന്നൊക്കെ വീട്ടുകാര്‍ എല്ലാം കൂടി സഹകരിച്ചു ഉണ്ടാക്കുകയാണല്ലോ സദ്യ. തലേന്ന് തന്നെ അപ്പത്തിനു മാവും കുഴച്ചു വെച്ച്, ഉലത്തനും പിരളനും റോസ്റ്റിനും വേണ്ട പക്ഷി മൃഗാദികളെ തല്ലിക്കൊന്നും എല്ലാവരും കിടക്കാന്‍ പോയി. വിഭവങ്ങളെ ഓരോന്നിനെ കുറിച്ചും വിശദമായി പറഞ്ഞപ്പോള്‍ കറിയാച്ചന്റെ മനസ്സില്‍ പോലും ഒരു ലഡു പൊട്ടി. വെളുപ്പിനെ മൂന്നുമണിക്ക്‌ എണീറ്റ്‌ നമ്മുടെ ഖാന്റെ ചിറ്റപ്പന്‍ വറക്കലിനും പൊരിക്കലിനും ചുടലിനും സ്റ്റാര്‍ട്ട്‌ പറഞ്ഞ് ഒരു കടുംകാപ്പിയും കുടിച്ചു ഇരുന്ന വഴി കാഞ്ഞു പോയത്രേ. നോയമ്പുകാലത്ത് നല്ല കോഴീടെം പോത്തിന്റെം കാര്യം പറഞ്ഞിട്ട് അച്ചന്‍ പിന്നേം മരണത്തെലോട്ടു വരുവാണോ എന്ന് ശങ്കിച്ചെങ്കിലും പുള്ളി ഭക്ഷണകാര്യത്തില്‍ തന്നെ തുടര്‍ന്നു. അത്രേം അപ്പത്തിന്റെ മാവും കോഴിയും പോത്തും വെറുതെ പോയല്ലോ എന്ന് സാധാരണക്കാരെ പോലെ ചിന്തിക്കാതെ അത് മൂലം അയല്‍വക്കത്തെ എത്രയോ വീടുകളില്‍ രണ്ടു ദിവസത്തേക്ക് അപ്പവും ചിക്കണും ഫ്രീയായിക്കൊടുത്ത ദൈവത്തിനു അച്ചന്‍ ഒരൊറ്റ സ്തോത്രം അങ്ങ് കൊടുത്തു. ഇന്നിപ്പോള്‍ ഫ്രിഡ്ജും സൌകര്യങ്ങളും വന്നതൊന്നും ഓര്‍ക്കാതെ അയല്‍വക്കത്തെ കല്യാണത്തലേന്നു അവിടുത്തെ കാരണവര്‍ ചാകണേ എന്ന് വിചാരിച്ചാണോ ആവോ എല്ലാവരും നല്ല സ്തോത്രം തന്നെ തകര്‍ത്തു. പാലാക്കാര്‍ക്ക് ഇത് തന്നെ താല്പര്യം ഉള്ള വിഷയം എന്ന് മനസിലായ ഖാന്‍ വീണ്ടും അടുത്ത കഥ, ഇത്തവണ ചപ്പാത്തിയും താറാമ്മൊട്ടയും ആയിരുന്നു വിഭവം. അത് സൈലന്റ് വാലിയിലെ കാക്കകള്‍ക്ക് കൊടുത്ത കഥയും പിന്നെ ഓരോ ധാന്യമണിയിലും അത് കഴിക്കേണ്ടവന്റെ പേരെഴുതിയ കാര്യവും ഒക്കെ പറഞ്ഞു. കറിയാച്ചന്‍ വായിനോട്ടം ഒക്കെ നിര്‍ത്തി പതുക്കെ എന്നോട് പറഞ്ഞു, "ചാച്ചേ.... നമുക്ക് വല്ലോം കഴിച്ചാലോ?..."


ഇപ്പോള്‍ നമ്മള്‍ പ്രാര്‍ത്ഥിക്കുവാണ്, ഭക്ഷണം ഒക്കെ അത് കഴിഞ്ഞാവാം എന്ന് ഞാന്‍ പറഞ്ഞു.  അച്ചന്‍ ഉള്ള കോഴീടെം മൊട്ടേടേം കാര്യം പറഞ്ഞകൊണ്ട് കറിയാച്ചന്  അത്രേം മാറ്റം ഉണ്ടായി. അപ്പോളേക്കും അച്ചന്‍ അടുത്ത ടോപ്പിക് എടുത്തിട്ടു, മരണം കഴിഞ്ഞാല്‍ പിന്നെ വിധി ആണല്ലോ?  നമ്മള്‍ ചെയ്ത പാപങ്ങള്‍ അനുസരിച്ച് നമ്മളെ സ്വര്‍ഗ്ഗം നരകം തുടങ്ങിയ സ്ഥലങ്ങളിലേക്ക് അയക്കും, അതാണ്‌ വിധി. മദ്യപന്മാരെ പുകവലിക്കാരെ എന്നൊക്കെ തുടങ്ങി കള്ളന്മാര്‍ക്കും കൊലപാതകികള്‍ക്കും ഒക്കെ ശിക്ഷ വിധിക്കുന്ന കാര്യം പറയാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ കറിയാച്ചനെയും കൂട്ടി തിരിച്ചു നടന്നു. മദ്യപന്മാരെ ശൂലത്തില്‍ കുത്തി എരിതീയുടെ മുകളില്‍ നിര്‍ത്തുമെന്നും പുകവലിക്കാരുടെ മൂലത്തില്‍ ബീടിപ്പടക്കം വെച്ചു പൊട്ടിക്കും എന്നൊക്കെയുള്ള ശിക്ഷയെങ്ങാനും നമ്മുടെ ഖാന്‍ പറഞ്ഞാല്‍ പിന്നെ കറിയാച്ചന്‍ നമുക്കിട്ടു പണി തരും. നമ്മളാണേല്‍ സങ്കടം വരുമ്പോളും സന്തോഷം വരുമ്പോളും ബോറടിക്കുമ്പോളും എല്ലാം ഓരോ പെഗ് വിടുന്ന പാര്‍ട്ടിയാ.  പിള്ളേരല്ലേ... ഇനി ഞാന്‍ വീട്ടിലിരുന്നു കള്ളടിക്കുമ്പോള്‍ ദൈവത്തിന്റെ പണി കുറക്കാന്‍ അവന്‍ കോക്കുവിനെയും പാപ്പിയും കൂടെ കൂട്ടി നമ്മളെ വല്ല ശൂലത്തിലും കയറ്റിയാലോ? എന്നാലും വേണ്ടിയില്ല, മറ്റേ ബീടിപ്പടക്കത്തിന്റെ പണി ചെയ്‌താല്‍ തെണ്ടി പോകില്ലേ? എതോക്കെയായാലും റിസ്ക്‌ എടുക്കണ്ടാ എന്ന് വിചാരിച്ചു ഞങ്ങള്‍ തിരിച്ചു വീട്ടില്‍ വന്നു.


തിരിച്ചു വീട്ടില്‍ വന്നപ്പോള്‍ ധ്യാനത്തിന് പോകാന്‍ കെട്ടിയോന്റെ മനസിന്‌ മാനസാന്തരം  നല്‍കിയ യൂദാശ്ലീഹായ്ക്ക് ഒരു ഒരു നൊവേന കൂടി ചൊല്ലി അവള്‍ നല്ല നെയ്മീന്‍ മാപ്പാസ്‌ ഉണ്ടാക്കി വെച്ചിരിക്കുന്നു. ഇപ്പോള്‍ മീന്കടക്കാര്‍ വരെ സ്വര്‍ണ്ണം തൂക്കുന്ന ത്ലാസ്‌ ആണ് ഉപയോഗിക്കുന്നത്. അത് കൊണ്ടും പിന്നെ നെയ്മീന്‍ ആയതുകൊണ്ടും ഞാന്‍ നാലു കഷണം എണ്ണി വാങ്ങിച്ചു, എന്നിട്ടും 638 ഗ്രാം തൂക്കമുണ്ടായിരുന്നു. അങ്ങനെ നല്ല ചൂട് ചപ്പാത്തിയും മീന്‍ മപ്പാസും അവള്‍ വിളമ്പി വെച്ചു. ധ്യാനത്തിന് പോയപ്പോള്‍ കോക്കുവിനെ കൊണ്ടുപോകാതിരുന്നതിനു അവന്‍ പിണങ്ങി കിടന്നു ഉറങ്ങി പോയി, അവനു ഇത്തിരി കഴിഞ്ഞു വിളിച്ചു കൊടുക്കാം എന്ന് പറഞ്ഞു ഞങ്ങള്‍ മൂന്നുപേരും കഴിക്കാന്‍ ഇരുന്നു.


നല്ല രുചിയുള്ള മീനായിരുന്നത് കൊണ്ട് കറിയാച്ചന്‍ ആദ്യമേ തന്നെ അവന്റെ മീന്‍ തിന്നു. പിന്നെ പതുക്കെ കൊക്കുവിനു വച്ചിരുന്ന മീന്‍ കഷണത്തിലേക്ക് ദൃഷ്ടി പായിച്ചു. അയ്യോ മോനെ, അത് കോക്കുവിനു വെച്ചിരിക്കുന്നതാ, നീ എന്റെതെടുത്തോ എന്ന് പറഞ്ഞു ഭാര്യ അവളുടെ പുണ്യപ്രവര്‍ത്തികളുടെ എണ്ണം ഒന്ന് കൂട്ടി. ധ്യാനം കൂടിയതിന്റെ അറിവ് ഞാനും അച്ചന്റെ വാക്കുകള്‍ കടമെടുത്ത്‌ അങ്ങ് പ്രയോഗിച്ചു. എടീ പെണ്ണേ...ഓരോ ധ്യാനമണിയിലും അത് കഴിക്കേണ്ടവന്റെ നാമം എഴുതിയിട്ടുണ്ടാവും, ആ മീന്‍ കഷണത്തില്‍ കറിയാച്ചന്റെ പേരായിരിക്കും എഴുതിയിരുന്നത്. ഹോ, എന്റെ ഭര്‍ത്താവ് ധ്യാനം കൂടിയതിന്റെ ഫലം വചനങ്ങളിലൂടെ വരുന്നല്ലോ എന്നോര്‍ത്ത്‌ അവള്‍ വീണ്ടും തോത്രം ചൊല്ലി. കറിയാച്ചന്റെ കണ്ണ് വീണ്ടും അടുത്ത മീനിലേക്ക് പോയപ്പോള്‍ ഞാന്‍ പറഞ്ഞു, മോനെ, അതില്‍ കോക്കുവിന്റെ പേരാ എഴുതിയിരിക്കുന്നെ, അത് നോക്കണ്ടാ എന്ന്.


അങ്ങനെ ഞങ്ങള്‍ ഭക്ഷണം കഴിഞ്ഞു എണീറ്റു. ഞാന്‍ പതിവുപോലെ ഒരു പുകയും എടുത്ത്‌ മുറ്റത്ത്‌ കൂടി തെക്ക് വടക്ക്‌ ഉലാത്തി, ഭാര്യ കോക്കുവിനെ എണീപ്പിച്ചു കുളിപ്പിച്ച് കുട്ടപ്പനാക്കി കഴിക്കാന്‍ കൊണ്ട് വന്നു. അവിടെ വന്നു നോക്കിയപ്പോള്‍ മീന്‍ കഷണം അവിടില്ല. പ്രിയതമ സങ്കടത്തോടെ പറഞ്ഞു, എന്റെ വാഴക്കാവരയാ... നമ്മുടെ കോക്കുവിനു വെച്ച മീന്‍ പൂച്ച എടുത്തെന്നാ തോന്നുന്നേ, അവിടെ കാണുന്നില്ലല്ലോ. ഞാന്‍ ഒരു ഷെര്‍ലക് ഹോംസിനെ പോലെ രണ്ടു പുക ആഞ്ഞെടുത്ത്‌ അന്വേഷണം ആരംഭിച്ചു. അകത്തെ മുറിയില്‍ ഇരുന്ന്‍ കാറെടുത്ത് വളരെ ആവേശത്തോടെ ഓടിക്കുന്ന കറിയാച്ചനെ കണ്ടപ്പോള്‍ അവന്റെ മനസ്സില്‍ ഒരു ലഡു നേരത്തെ പൊട്ടിയ ലക്ഷണം തോന്നി. ഞാന്‍ ഈര്‍ക്കിലി ഒരെണ്ണം എടുത്തു, ഒന്നു വിരട്ടി, അവന്‍ സത്യം പറഞ്ഞു. ഭാര്യക്ക് ദേഷ്യം വന്നു, അവള്‍ ദേഷ്യത്തോടെ കറിയാച്ചനിട്ടു ഒരെണ്ണം കൊടുത്തു.


കരയുന്ന കറിയാച്ചനെ കണ്ടപ്പോള്‍ ധ്യാനം കൂടി അരൂപി കയറിയ എനിക്ക് വിഷമം തോന്നി. ഞാന്‍ അവനെ വിളിച്ചു അടുത്തിരുത്തി ഉപദേശിച്ചു. മോനെ... നിന്നോട് ഞാന്‍ പറഞ്ഞതല്ലേ അതില്‍ കോക്കുവിന്റെ പേരാണ് എഴുതിയിരിക്കുന്നത്, പിന്നെന്തിനാ അതെടുത്തത്? അതല്ലേ അമ്മ തല്ലിയത്? അപ്പോള്‍ അവന്‍ വിങ്ങിപ്പൊട്ടി പറഞ്ഞു.


"നിങ്ങള്‍ അപ്പുറത്തോട്ടു പോയപ്പോള്‍ ഞാന്‍ ആ മീനില്‍ ഒന്നൂടെ നോക്കി. അപ്പോള്‍ പെട്ടെന്ന് അതില്‍ എന്‍റെ പേര് ഒന്നു വന്നപോലെ തോന്നി, അത് മാറുന്നതിനു മുമ്പേ ഞാന്‍ പെട്ടന്നങ്ങു കഴിച്ചതാണ്".


ഒന്നും മനസിലാകാതെ മനസ്സില്‍ ചോദ്യചിഹ്നവുമായി ഇരുന്ന കോക്കുവിന്റെ ചിന്ത അപ്പോള്‍ ഇങ്ങനെയായിരിക്കാം " ദൈവത്തിന്റെ പണി അപ്പോള്‍ ഈ മീന്‍ കഷണത്തില്‍ പേരെഴുതുകയാണോ...."

Read more...

പാപ്പിയുടെ സൈറ്റടി

>> Wednesday, November 16, 2011

ഒരു കുട്ടി അമ്മയുടെ ഉദരത്തില്‍ കിടക്കുന്ന സമയത്ത് തന്നെ അവരുടെ  സ്വഭാവത്തിന്റെയും കഴിവുകളുടെയും സിദ്ധികളുടെയും രൂപീകരണവും മറ്റും നടക്കുമെന്നാണല്ലോ വിദഗ്ധ മതം. അതിനാല്‍ തന്നെ ഇന്നത്തെ തലമുറയിലെ പുതു മാതാപിതാക്കള്‍ അവര്‍ പ്ലാന്‍ ചെയ്തിരിക്കുന്ന ഒന്നോ രണ്ടോ കുട്ടികളെ അവര്‍ക്കാവശ്യമുള്ള കഴിവുകള്‍ ഒക്കെ തികഞ്ഞതാക്കി തീര്‍ക്കുവാന്‍ വേണ്ടി അമ്മയുടെ ഗര്‍ഭാവസ്ഥയില്‍ തന്നെ പരിശ്രമിക്കുകയും ചെയ്യുന്നു.

ഞാനും വിത്യസ്ഥനായില്ല, അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ആദ്യത്തെ പുത്രന്‍ കറിയാച്ചനെ ഉദരത്തില്‍ വഹിച്ചു കൊണ്ട് എന്റെ വാമഭാഗം ജീവിക്കുന്ന കാലം. ആദ്യത്തെ കുട്ടി ആണാണോ പെണ്ണാണോ എന്നൊന്നും പറയില്ല, അത് ഒരു ത്രില്‍ ആയി ഇരിക്കട്ടെ എന്ന് ഡോക്ടര്‍ പറഞ്ഞു. നമുക്കിപ്പോള്‍ ഏതായാലും കുഴപ്പം ഇല്ല, പക്ഷെ നമുക്ക് ഇഷ്ടമുള്ള രീതിയില്‍ കൊച്ചിനെ ഡെവലപ് ആക്കി എടുക്കണമെങ്കില്‍ കുട്ടിയുടെ സെക്സ് ഏതാണെന്ന് അറിയണമല്ലോ. അതിനാല്‍ തന്നെ കഴിവുകള്‍ ഉണ്ടാക്കുന്നതിലും കൂടുതല്‍ വേണ്ടാത്ത കഴിവുകള്‍ ഉണ്ടാകാതെ വരാന്‍ ഞാന്‍ ശ്രദ്ധിച്ചു. ശോഭനയുടെ ഡാന്‍സ്‌ പ്രോഗ്രാം കാണാന്‍ വേണ്ടി ഭാര്യ താല്പര്യം പറഞ്ഞപ്പോള്‍ ഞാന്‍ അതൊന്നും വേണ്ട എന്ന് പറഞ്ഞു. ഡാന്‍സ്‌ പ്രോഗ്രാം ഒക്കെ കണ്ടു രസിച്ചു നടന്നു അവസാനം ഉണ്ടാകുന്നത് ഒരു ചെറുക്കന്‍ എങ്ങാനും ആയാല്‍ അവന്‍ വല്ല തോം തോം ആയി പോകുവോ എന്നാ പേടി ഒരു വശത്ത്. ഇനി ആണാണ് എന്ന് കരുതി ഇത്തിരി ഊരും ഉശിരും ഉണ്ടായിക്കോട്ടെ എന്ന പ്രതീക്ഷയില്‍ റെസിലിംഗ് ഒക്കെ കാണിച്ചാലോ, പെണ്ണായാല്‍ തീര്‍ന്നില്ലേ കഥ. അങ്ങനെ ത്രില്‍ ഒക്കെ ടെന്‍ഷന്‍ ആയി മാറി. എന്തായാലും ഒരു അഡ്ജസ്റ്റുമെന്റ് എന്നാ രീതിയില്‍ ഇത്തിരി പാട്ട്, പിന്നെ ലേശം സ്പോര്‍ട്സ്‌ ഒക്കെയായി ഞങ്ങള്‍ മുമ്പോട്ടുപോയി.

ആദ്യം ഞങ്ങള്‍ പാട്ടില്‍ കൊണ്സട്രെറ്റ് ചെയ്യാം എന്ന് വെച്ചു. എന്റെ വീട്ടില്‍ ഞാന്‍ മൂളിപ്പട്ടെങ്ങാനും പാടിയാല്‍ തൊഴുത്തിലെ പശു വരെ അവിടെക്കിടന്നു അമറും. പക്ഷെ അവള്‍ കോളേജില്‍ നിന്ന് ഒക്കെ പാടിയിട്ടുള്ളതാണെന്ന് എന്നോട് പറഞ്ഞു. കട്ടിലില്‍ ചാരിയിരുന്നു കണ്ണടച്ചു അവള്‍ ദര്‍ബാര്‍ രാഗത്തില്‍ ഒരു കാച്ചു കാച്ചി. നിത്യ വിശുദ്ധയാം കന്യാമറിയമേ എന്ന പാട്ട്.  ആദ്യത്തെ ചരണം കഴിഞ്ഞപ്പോള്‍ തന്നെ കൂടുതല്‍ ഷഡ്ജവും സംഗതിയും കീറുന്നതിനു മുമ്പേ ഞാന്‍ അതങ്ങു നിര്‍ത്തിച്ചു. വിശദമായി ചോദിച്ചപോള്‍ ആണ് അറിയുന്നത് ഒരു പ്രോഗ്രാമില്‍ പ്രാര്‍ഥനാ ഗാനം മറ്റു പന്ത്രണ്ടു പേരുടെ കൂടെ പാടിയതാണ് എന്ന്. പിന്നെ ആ ഉത്തരവാദിത്വം ഞാന്‍ അങ്ങ് ഏറ്റെടുത്തു.

ഒരു രണ്ടു മൂന്നു മാസം ആ ചെയ്ത്ത്‌ അങ്ങ് തുടര്‍ന്നു. ഒരു വെള്ളിയാഴ്ച (ഗള്‍ഫിലെ അവധി ദിനം) ചേട്ടായിയുടെ വീട്ടില്‍ ചെറുതായി ഒന്ന് കമ്പനി കൂടി അവിടെ തന്നെ കിടന്നപ്പോള്‍ ഞാന്‍ വീണ്ടും അന്നത്തെ ഫേവറിറ്റ് പാട്ടായിരുന്ന സുന്ദരിയെ വാ എന്നാ ആല്‍ബത്തിലെ ചെമ്പകമേ എന്നാ പാട്ട് ഭാര്യയുടെ വയറ്റില്‍ തലവെച്ച് പാടി. അനു പല്ലവി കഴിഞ്ഞു രാധ പല്ലവി തുടങ്ങിയപ്പോളേക്കും  ചേട്ടായി വാതിലില്‍ മുട്ടി. ഗര്‍ഭിണിയായ ആ പെണ്ണിനെ വെറുതെ ശല്യപ്പെടുത്താതെടാ ചെക്കാ എന്ന് പറഞ്ഞപ്പോള്‍ ആ പണി അങ്ങ് നിര്‍ത്തി. ഇനി കൊച്ചുണ്ടായി കഴിഞ്ഞു  മിണ്ടാന്‍ തുടങ്ങുമ്പോള്‍ ഇതുകൂട്ടു പാട്ടാണ് പാടുന്നതെങ്കില്‍ ഞാന്‍ തന്നെ അത് സഹിക്കണ്ടേ? എങ്കിലും അത്യാവശ്യം കഴിവുകള്‍ ഒക്കെ ഉണ്ടാകാന്‍ വേണ്ടി ഞാന്‍ ക്രിക്കറ്റ് കളിക്കാന്‍ പോകുമ്പോള്‍ അവളെയും കൊണ്ട് പോയി. ഡിസ്കവറി ചാനല്‍ ഇടക്കൊക്കെ കണ്ടു, ഫാഷന്‍ ടീവി ഒഴിവാക്കി ശാലോം ഇടക്കൊക്കെ വെക്കാന്‍ തുടങ്ങി. അങ്ങനെ സീമന്ത പുത്രന്‍ കറിയാച്ചന്‍ പിറന്നു.

എന്തായാലും വലിയ തരക്കേടില്ല. എന്റെ ചെമ്പകമേ എന്നാ പാട്ട് കേട്ടാല്‍ ഇന്നും അവന്‍ ഉറങ്ങും. അത്യാവശ്യം ക്രിക്കറ്റും ഫുട്ബോളും കളിക്കും. പിന്നെ അത്യാവശ്യം നുണക്കഥകളും പറയും. എന്തായാലും രണ്ടാമത്തെ കുട്ടി ആണാണെന്നു അഞ്ചാം മാസത്തിലെ സ്കാനിങ്ങില്‍ തന്നെ ഡോക്ടര്‍ പറഞ്ഞു. പിന്നെ അവനെ ഒരു ചുണക്കുട്ടന്‍ ആക്കാനുള്ള ശ്രമങ്ങള്‍ . ഒരു ക്രിക്കറ്റ്‌ താരം ആക്കാന്‍ ശ്രമിക്കാം എന്ന് വെച്ച് കളിക്കാന്‍ ചെല്ലുമ്പോള്‍ അവിടെ ക്ലബില്‍ നമ്മളെക്കാലും നല്ല കളിക്കാര്‍ എത്തിയിരിക്കുന്നു പക്ഷെ വിട്ടു കൊടുത്തില്ല. പ്രായം മറന്നു ഞാന്‍ പറന്നു കളിച്ചു. കയ്യുടെയും കാലിന്റെയും മുട്ടിലെ തൊലി ഉരഞ്ഞു പൊളിഞ്ഞു. അത് കണ്ടു പാവം ഭാര്യയുടെ കണ്ണുകള്‍ നിറഞ്ഞു എങ്കിലും എല്ലാം നമ്മുടെ മകന് വേണ്ടി അല്ലെ എന്ന് പറഞ്ഞു ഞാന്‍ അവളെ സമാധാനിപ്പിച്ചു. ആരെടാ എന്ന് ചോദിച്ചവരോടൊക്കെ എന്തെടാ എന്ന് ചോദിച്ചു. അങ്ങനെ ആകെ കൂടെ ഒരു തകൃതം ഒക്കെ കാണിച്ചു.

അങ്ങനെ കോക്കു പിറന്നു വീണു. ഇന്നും അവന്‍ നടക്കുന്ന വഴി എല്ലാം അതിലേം ഇതിലേം ഇടിച്ചു വീഴും. കാലിലെ തൊലി പോകാത്ത ദിവസങ്ങളില്ല. ഇവിടെ വാടാ എന്ന് പറഞ്ഞാല്‍ പോടാ എന്ന് പറയും. പക്ഷെ നല്ല തകൃതം ഉണ്ട് എന്തായാലും.

അങ്ങനെ വര്‍ഷങ്ങള്‍ കഴിഞ്ഞു. ഞങ്ങളുടെ മാവ് വീണ്ടും പൂത്തു. ഇത്തവണ നാട്ടില്‍ ആയതിനാല്‍ ആണ്കുട്ടിയാണോ അല്ലെങ്കില്‍ പെണ്ണാണോ എന്നൊന്നും അറിയാന്‍ പറ്റില്ലല്ലോ? പിന്നെ അവള്‍ക്കാണെങ്കില്‍ രണ്ടു പിള്ളേരെ സ്കൂളില്‍ വിടുന്നതിന്റെയും മേയ്ക്കുന്നതിന്റെയും തിരക്കുകള്‍ . ഞാന്‍ വേലയും കൂലിയും ഇല്ലാത്തതിന്റെ വലിയ തിരക്കില്‍ . അതിന്റെ ഒക്കെ ഇടക്ക് വയറ്റില്‍ വളരുന്ന കൊച്ചിന്റെ കഴിവുകള്‍ ഉത്തേജിപ്പിക്കാന്‍ എവിടെ സമയം.

എന്തായാലും കഴിഞ്ഞ ആഴ്ച ഭാര്യ പ്രസവിച്ചു. യേശു കര്‍ത്താവിന്റെ ശരീരത്തില്‍ അടിച്ച ആണിയുടെ എണ്ണം മൂന്നായിരുന്ന കൊണ്ടാവാം സത്യാ ക്രിസ്ത്യാനിയായ എനിക്ക് മൂന്നാമത്തെ മകനായി സുന്ദരനായ പാപ്പി പിറന്നു. ഗര്‍ഭാവസ്ഥയില്‍ പ്രത്യേകിച്ച് പരിശീലനം ഒന്നും കൊടുക്കാത്തതിനാല്‍ ആയിരിക്കാം, അവന്‍ വളരെ ശാന്തന്‍ .

എന്റെ കയ്യില്‍ ഇത്തിരി കാശുണ്ടെന്നു തോന്നിയതിനാലും, അവിടെ രോഗികള്‍ കുറവായിരുന്നതിനാലും മഞ്ഞ നിറം, മറ്റു അല്ലറ ചില്ലറ പഴികളും പറഞ്ഞു ആശുപത്രിയില്‍ ഞങ്ങളെ നാലഞ്ചു ദിവസം നിര്‍ത്തി. സുന്ദരിമാരായ രണ്ടു മൂന്നു നഴ്സുമാര്‍ ഉണ്ടായിരുന്നതിനാലും മറ്റു ജോലികള്‍ ഒന്നും ഇല്ലായിരുന്നതിനാലും ഞാനും ആശുപത്രിയില്‍ തന്നെ കൂടി. നല്ല വണ്ണം ഉള്ള റീമ എന്നാ നഴ്സിനെ കാണുമ്പോള്‍ പാപ്പിക്ക് എപ്പോളും വലിയ സന്തോഷം ആണ്. ഉറക്കം ആണെങ്കിലും റീനയുടെ ശബ്ദം കേള്‍ക്കുമ്പോള്‍ പാപ്പി കണ്ണ് തുറക്കും. രണ്ടു മാസം മുമ്പ് അവള്‍ക്ക് പ്രീമച്വര്‍ പെയിന്‍ വന്നപ്പോള്‍ ഞാന്‍ റീമയെ ലൈന്‍ അടിക്കാന്‍ നോക്കിയതാണോ കാരണം എന്ന് എന്റെ ഭാര്യ സംശയിച്ചു. അങ്ങനാണെന്കില്‍ അവന്‍ സുന്ദരിയായ ബിന്ദുവിനെ വേണമല്ലോ നോക്കാന്‍ എന്ന് ഞാനും ശങ്കിച്ചു.

അങ്ങനെ അവസാനത്തെ ദിവസം, പാപ്പി പാലുകുടി ഒക്കെ കഴിഞ്ഞു എന്റെ മടിയില്‍ വിശ്രമിക്കുന്നു. എനിക്ക് ബാംഗ്ലൂര്‍ നിന്നും ഒരു കോള്‍ ,പക്ഷെ അവിടെ നല്ല റേഞ്ച് ഇല്ല. അപ്പോളാണ് റീമ അവിടെ വന്നത്. പാപ്പി അപ്പോള്‍ തന്നെ ഉഷാറായി റീമയെ ചിരിച്ചു കാണിച്ചു. ഞാന്‍ റീമയോട് പറഞ്ഞു, ഇതെന്നാ കോപ്പ് ഹോസ്പിടല്‍ ആണ്, മൊബൈല്‍ ന് റേഞ്ച് പോലും ഇല്ലല്ലോ എന്ന്. അപ്പോള്‍ റീമ പറഞ്ഞു, ഈ നിലയില്‍ വോഡാഫോണിന് മാത്രമേ റേഞ്ച് ഉള്ളു അവളുടെ കണക്ഷന്‍ അതാണെന്ന്. ഉടനെ എന്റെ മടിയില്‍ കിടന്ന പാപ്പി ഒന്ന് തുള്ളിച്ചാടി.  ഇവനെന്താ ഈ വോഡാഫോണ്‍ എന്ന് കേട്ടപ്പോള്‍ തുള്ളുന്നത് എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവന്‍ വീണ്ടും തുള്ളിച്ചാടി. എന്റെ മനസ്സില്‍ ഒരു ചോദ്യചിഹ്നം പൊട്ടി, ഭാര്യയുടെ മനസ്സില്‍ ഒരു ലഡുവും പൊട്ടി.
അവള്‍ എന്റെ ചെവിയില്‍ പറഞ്ഞു.. അതേ... ഞാനിപ്രാവശ്യം ഏറ്റവും കൂടുതല്‍ കണ്ട ടീവി പ്രോഗ്രാം വോഡാഫോണ്‍ കോമഡി സ്റ്റാര്‍ ആണു ചേട്ടാ......


                              ഫോട്ടോ എടുക്കുന്ന റീമയെ സൈറ്റ്‌ അടിച്ചു കാണിക്കുന്ന പാപ്പി.


Read more...

ഒരു തിരോന്തോരം യാത്ര

>> Tuesday, August 16, 2011


വൈകുന്നേരം പിള്ളേരെ ഒക്കെ ഒന്നുറക്കി പതുക്കെ ഒരു സ്ലീപിംഗ് പില്‍ അടിച്ചേക്കാം എന്ന് കരുതി ഇരിക്കുമ്പോളാണ് കസിന്റെ ഫോണ്‍ വന്നത്. എടാ... നീ നാളെ മാമ്മോദീസാക്ക് പോകുന്നില്ലേ എന്ന്? വലിയപ്പന്റെ മോന്റെ മകളുടെ മകന്റെ കൊച്ചിന്റെ മാമ്മോദീസാ, അതും ഞാന്‍ പാലായില്‍ നിന്നും തിരുവനന്തപുരത്ത് ചെല്ലണം. അവരാണെങ്കില്‍ നമ്മള്‍ വിളിക്കുന്ന പരിപാടിക്കൊക്കെ വരും, ഞാനിവിടെ ഉണ്ടെന്നും കൂടി അറിഞ്ഞ കാരണം പോകാതെ പറ്റില്ല. ശരിക്കും മറന്നു പോയ കാര്യം കസിന്‍ വിളിച്ചു ഓര്‍മ്മിപ്പിച്ചപോള്‍ പിന്നെ പോയേക്കാം എന്ന് വെച്ചു.


അങ്ങനെ മാസങ്ങള്‍ക്ക് ശേഷം രാവിലെ നാലുമണിക്ക് എണീറ്റു. കുളിച്ചു കുറി തൊട്ട് ബാഗില്‍ അത്യാവശ്യം വസ്ത്രം, ക്യാമറ തുടങ്ങിയ സാധനങ്ങള്‍ കുത്തിക്കയറ്റി. ഒരു വഴിക്ക് പോകുവല്ലേ, ഇനി അവിടെ വല്ലയിടത്തും കിടക്കേണ്ടി വന്നാല്‍ കുറഞ്ഞ പക്ഷം അണ്ടര്‍വയര്‍ എങ്കിലും നമ്മള്‍ കൊണ്ട് പോകണമല്ലോ. അങ്ങനെ കൃത്യം നാലരക്ക് വീട്ടില്‍ നിന്നും ഇറങ്ങി. നാല് അമ്പതിന് പാലായില്‍ നിന്നും ഉള്ള ട്രാന്‍സ്പോര്‍ട്ട് ബസില്‍ കയറിയാല്‍ ആറു പത്തിന്റെ വഞ്ചി നാട് കിട്ടും. എല്ലാം ശുഭാകരവും ആകും. 


കുറ്റാകുറ്റിരുട്ട്, ചീവീടിന്റെയും മാക്രിയുടെയും ശബ്ദം മാത്രം. നല്ല തണുപ്പും അത്യാവശ്യം മഞ്ഞും ഉണ്ട്. ആള്‍ക്കാര്‍ കൊതിവിട്ടും കണ്ണ് വെച്ചും ചുമക്കു കുറച്ച് ആശ്വാസം വന്നെങ്കിലും ശബ്ദം ടകോ ടകോ എന്ന് തന്നെ. ഒരു ഷാള്‍ എടുത്തു കഴുത്തില്‍ ചുറ്റി ഹെല്‍മറ്റ്‌ റിവ്യു മിററില്‍ തൂക്കിയിട്ടു ഞാന്‍ നമ്മുടെ കറുത്ത യമഹാ സ്റ്റാര്‍റ്റ് ചെയ്തു. ചീവീടും മാക്രിയും നിശബ്ദരായി, കൂട്ടില്‍ കിടന്ന ശ്വാനന്‍ ടിപ്പു ഞെട്ടിയെഴുന്നേറ്റു കുരച്ചു. എന്നും അഞ്ചു മണിക്കെഴുന്നേല്‍ക്കുന്ന അയല്‍വക്കത്തെ ലീല ദൈവമേ പത്തുമണിയായല്ലോ എന്ന് വിലപിച്ചു കൊണ്ട് ചാടി എണീറ്റു. ചുമ്മാ ഒരു യാഗാശ്വത്തെ പോലെ യമഹാ അങ്ങോട്ട്‌ കുതിച്ചു പാഞ്ഞു, അല്ലാതെ എനിക്ക് പേടിയുണ്ടായിട്ടൊന്നുമല്ല.


കുട്ടിക്കാട്ടുകാരുടെ മുമ്പിലത്തെ വളവില്‍ പണ്ട് പാണ്ടി വണ്ടി കയറി ചത്തുപോയ കുഞ്ഞന്റെ അപകട സ്ഥലത്ത് എത്തുന്നതിനു തൊട്ടു മുമ്പ് തന്നെ കണ്ണിലെ കാഴ്ച മറയുന്നു. ദൈവമേ, വെളുപ്പിനെ നാലര ആയിട്ടും പ്രേത പിശാചുക്കള്‍ കയറിപോകാന്‍ മറന്നു പോയോ? അതോ പട്ടിണി ആയതുകൊണ്ട് ഒരഞ്ച് മിനിട്ട് കൂടി നോക്കിയിട്ട് പോകാം എന്ന് കരുതി സൊറപറഞ്ഞിരുന്നതാണോ? എന്തായാലും ആദ്യത്തെ ഞെട്ടലില്‍ ചാടി കഴുത്തിലെ മാലയിലെ കുരിശില്‍ പിടിച്ചു, അപ്പോളാണ് മനസിലായത്‌ കണ്ണാടിയില്‍ മഞ്ഞു പിടിച്ചതായിരുന്നു എന്ന്. പിന്നെ ഓരോ രണ്ടു മിനിട്ടിലും വിരലുകള്‍ വൈപ്പറാക്കി ഞാന്‍ പാലായ്ക്ക് വെച്ചു പിടിച്ചു. 


വിളക്കുംമരുത്  കവലയിലെ ഗട്ടറില്‍ ചാടി ഞാനും വണ്ടിയും അടുത്ത ഓടയില്‍ ചെന്നപ്പോളാണ് റോഡിനു രണ്ടാഴ്ചക്കുള്ളില്‍ വന്ന മാറ്റം ഞാന്‍ തിരിച്ചറിഞ്ഞത്‌. കഴിഞ്ഞ ആഴ്ചയിലെ വെള്ളപൊക്കത്തില്‍ റോഡില്‍ കയറിയ ഊപ്പയും വരാലും ഒക്കെ പിള്ളാര്‍ക്ക് ഗോലി കളിക്കാന്‍ വേണ്ടി റോഡിലെ മെറ്റലും ടാറും കൊണ്ട് പോയ വിവരം. ബഡ്ജറ്റ്‌ അവതരിപ്പിച്ച മാണി എല്ലാം പാലാക്ക്‌ കൊണ്ടുപോയി ഒണ്ടാക്കി എന്ന് പറഞ്ഞ ദാരിദ്ര്യവാസികളെ തെറി വിളിച്ചു കൊണ്ട്, അപ്പോള്‍ ഇത് പോലും ഇല്ലാത്ത മറ്റു സ്ഥലങ്ങളെ ഓര്‍ത്തുകൊണ്ട് ഞാന്‍ വണ്ടി നിവര്‍ത്തി വീണ്ടും കയറി ഇരുന്നു. എന്തായാലും വണ്ടിക്കും നമ്മുടെ കണ്ണിനും ഒക്കെ പ്രായമായ യാഥാര്‍ത്ഥ്യം അംഗീകരിച്ചു കൊണ്ട് ഞാന്‍ വേഗത കുറച്ച് പാലായ്ക്ക് പാഞ്ഞു. 


നാല് അമ്പതിന്റെ ട്രാന്‍സ്പോര്‍ട്ട് പോയെങ്കിലും അഞ്ചു പത്തിനുള്ള മൂലമറ്റത്ത് നിന്നും തിരുവനന്തപുരത്തിനുള്ള ഫാസ്റ്റ്‌ കിട്ടി. ചാടിക്കയറി ഒരു സീറ്റില്‍ ഇരിപ്പറപ്പിച്ചു, വണ്ടി നിറച്ചും ആളുണ്ട്. മൂക്കില്‍ നിന്നും ചുരണ്ടിയെടുത്ത അയിരുകള്‍ വിരലുകള്‍ കൊണ്ട് ഗോളമാക്കി രസിച്ചു കൊണ്ടിരുന്ന കണ്ടക്ടര്‍ വന്നു ടിക്കറ്റ് തന്നു, ഓ ഇതൊന്നും വേണ്ട എന്ന് പറയണം എന്നുണ്ടായിരുന്നെങ്കിലും ഒന്നും മിണ്ടാതെ വാങ്ങി പോക്കറ്റിലിട്ടു അവിടിരുന്നു. കൊടാരമറ്റത്തു നിന്നും കയറിയ മൂന്നു സ്ത്രീകളുടെ ഒന്നിന്റെ കയ്യില്‍ ഒരു കുഞ്ഞു കൊച്ച്. കയറി അടുത്ത് കണ്ട കമ്പിയില്‍ പിടിച്ചു അവര്‍ നേരെ താഴെ ഇരുന്ന ചെറുപ്പക്കാരനെ നോക്കി അധികാരത്തോടെ ചോദിച്ചു, ഒരു സ്ത്രീ കുട്ടിയുമായി കയറിയത് കണ്ടില്ലേ ചെറുക്കാ എന്ന്. ഞാന്‍ തിരുവനന്തപുരത്തിനു പോകാനുള്ളതാണ് എന്ന് പറഞ്ഞു പയ്യന്‍ അവിടെ തന്നെ ഇരുന്നു. ഇവനൊക്കെ എന്ത് സംസ്കാരം ആണ് എന്ന് പറഞ്ഞു ഒന്ന് രണ്ടു പേര്‍ സ്ത്രീയുടെ പക്ഷം കൂടി, ബാക്കിയുള്ളവര്‍ ഉറക്കം നടിച്ചു. എന്തായാലും അവരുടെ നോട്ടം എന്റെ മേലെ പതിഞ്ഞപോള്‍ ഞാന്‍ പതുക്കെ എണീറ്റു കൊടുത്തേച്ചു. ആ പയ്യന്‍ എന്നോട് പറഞ്ഞു, അവന്‍ മൂലമറ്റത്ത് നിന്നും കയറിയതാണ്, പാതി ഉറക്കത്തില്‍ ആണ്, ഇപ്പോള്‍ എണീറ്റു കൊടുത്താല്‍ പിന്നെ തിരുവനന്തപുരം വരെ നില്‍ക്കാന്‍ പറ്റാത്തത് കൊണ്ടാണ് എന്നൊക്കെ. അതും ന്യായം തന്നെ. 


എന്തായാലും കോട്ടയം നാഗമ്പടം എത്തി. അവിടെ ഇറങ്ങി പ്രവറ്റ് സ്റ്റാന്‍ണ്ട് വഴി റെയില്‍വേ ട്രാക്കിലേക്ക് കയറിയപ്പോള്‍ അവിടം മുഴുവന്‍ വിജനം, ഇരുട്ട് അപ്പോളും മാറിയിട്ടില്ല. ടിക്കറ്റ്‌ എടുത്ത്‌ പതിവിനു വിപരീതമായി സമയത്തെത്തിയ ട്രിയിനില്‍ കയറി ആരും ഇല്ലാത്ത ഒരു ക്യാബിനില്‍ ഇരുന്നു. ദുഫായില്‍ നിന്നും പടം പിടുത്തക്കാരന്‍ ജിമ്മിയുടെ ഉപദേശപ്രകാരം ക്യാമറ എടുത്ത്‌ കയ്യില്‍ വെച്ചു, തോക്ക് റെഡി ആണെങ്കില്‍ മാത്രമല്ലേ സമയത്ത്‌ വെടി വെക്കാന്‍ പറ്റൂ.


വണ്ടി ചങ്ങനാശ്ശേരി എത്തി, കുറച്ചു ആള്‍ക്കാര്‍ കയറാനുണ്ട്. ദൈവമേ വല്ല കടും വെട്ടും വന്നു അടുത്തിരിക്കരുതെ, നല്ല സുന്ദരി പെണ്ണുങ്ങള്‍ വല്ലതും ഇരിക്കണേ എന്നുള്ള എന്റെ പ്രാര്‍ത്ഥന  ദൈവം പതിവില്ലാതെ അങ്ങ് കേട്ടേച്ചു. ഒരു മദാലസ വന്നു എന്റെ എതിരെ ഇരുന്നു, കൂടെ അവളുടെ അപ്പനും. ഓടുന്ന കുതിര പുറത്തിരുന്നു പറക്കുന്ന പക്ഷിയെ വെടിവെച്ചിടുന്ന നായകനെ പോലെ ഓടുന്ന ട്രെയിനില്‍ ഇരുന്നു ഞാന്‍ ചുമ്മാ ഫോട്ടോ എടുത്തു കളിച്ചു. ചെറിയ മയക്കം ഒക്കെ മാറി ഞാന്‍ ഉഷാറായി വന്നപോളെക്കും അവള്‍ പതുക്കെ ഉറക്കം തൂങ്ങി. 


എന്തായാലും ആയുധം പുറത്തെടുത്തു പോയില്ലേ, ചുമ്മാ എന്തേലും ഒക്കെ എടുത്തോണ്ടിരിക്കാം എന്ന് കരുതി ഞാന്‍ ഫോട്ടോ എടുക്കല്‍ തുടര്‍ന്നു. ചെങ്ങന്നൂരില്‍ ട്രെയിന്‍ നിറുത്തിയപ്പോള്‍ ഞാന്‍ ആവേശത്തോടു കൂടി വളഞ്ഞു നിന്ന് ഫോട്ടോ എടുക്കുന്നു. പെണ്ണിന്റെ അപ്പന്‍ എന്നെ സംശയത്തോട് കൂടി നോക്കുന്നു. ഞാന്‍ പെണ്ണിനെ നോക്കിയപ്പോള്‍ അവളുടെ മാറില്‍ നിന്നും ചുരിദാര്‍ കുറച്ചു മാറി കിടക്കുന്നു. പെട്ടെന്ന് എന്റെ മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നി, പക്ഷെ അവള്‍ടെ അപ്പന് തോന്നിയത്‌ അതൊരു കള്ള ലക്ഷണം  ആണെന്നാ. താനെന്തോന്നാടോ ഈ ഫോട്ടോ എടുക്കുന്നത് എന്ന് ചോദിക്കേണ്ട താമസം എതിര്‍ വശത്തിരുന്ന എന്റെ സൌഭാഗ്യത്തില്‍ അസൂയ പൂണ്ടിരുന്ന ചെറുപ്പക്കാരും കൂടി. ഞാന്‍ പുറത്തെ ഫോട്ടോയാ എടുത്തത്‌ എന്ന് പറഞ്ഞെങ്കിലും പെട്ടെന്ന് തന്നെ അതൊരു 144 പ്രഖ്യാപിച്ച ഒരു പ്രശ്ന ബാധിത പ്രദേശം ആയി മാറി. 


എന്റെ പോന്നു ചേട്ടാ ഇതിലെ ഫോട്ടോ എടുത്തു നോക്കി കൊള്ളാന്‍ പറഞ്ഞപ്പോള്‍ അപ്പന്‍ പറയുന്നു എനിക്കീ കോപ്പൊന്നും നോക്കാന്‍ അറിയില്ല എന്ന്. എന്തേലും കാണാമല്ലോ എന്നും പിന്നെ ആദ്യത്തെ കീറ് കൊടുത്തു പെണ്‍കുട്ടിയുടെ മുമ്പില്‍ ഹീറോ ആകാമല്ലോ എന്നും വിചാരിച്ച് ചെറുപ്പക്കാരില്‍ ഒരുത്തന്‍ മുമ്പോട്ട്‌ വന്നു, ഞാന്‍ നോക്കാം എന്നാ വാഗ്ദാനവുമായി. അവനൊരു കിണ്ടിയും അറിയില്ലെങ്കിലും ഞാന്‍ ഫോട്ടോകള്‍ ഓരോന്നായി കാണിച്ചു. 


പ്ലാറ്റ്‌ഫോര്‍മില്‍ ഇരുന്നു അപ്പൂപ്പന്റെ പുറം ചൊറിയുന്ന അമ്മൂമ്മ, വടയുടെ അവശിഷ്ടം തിന്നുന്ന കാക്ക, ചെളിയില്‍ ചാടിക്കളിക്കുന്ന പട്ടിക്കുട്ടികള്‍ , ട്രെയിനില്‍ നിന്നും പുറത്തേക്ക് തള്ളുന്ന അവശിഷ്ടത്തിന്റെ സുന്ദര ചിത്രം. ഒരു നല്ല പടമെങ്കിലും എടുത്തുകൂടെ ശവമേ നിനക്ക് എന്നാ ചോദ്യം എനിക്കാ കണ്ണുകളില്‍ കാണാമായിരുന്നു. 


എല്ലാവരും സീറ്റില്‍ പോയിരുന്നു. ഞാനും പെണ്‍കുട്ടിയുടെ അപ്പനും പരിചയപ്പെട്ടു, അങ്ങനെ പെണ്‍കുട്ടിയേയും. എന്റെ ക്യാമറ വാങ്ങി നോക്കിയ ചെറുപ്പക്കാരന്‍ വാങ്ങി വെച്ചിരുന്ന പൂരി മസാലയില്‍ ഒന്ന് നോക്കി, പിന്നെ പതുക്കെ അത് പുറത്തേക്കെറിഞ്ഞു. 

Read more...

എന്തിനു നീ വോട്ടു ചെയ്തു?

>> Saturday, April 30, 2011


ഓരോ തവണയും നിങ്ങളൊക്കെ പോയി വോട്ടു ചെയ്തു ഓരോത്തന്മാരെ ജയിപ്പിച്ചു വിട്ടിട്ട് എന്ത് മണ്ണാങ്കട്ട നേടി? നാടിനും നാട്ടുകാര്‍ക്കും വേണ്ടി ഞങ്ങള്‍ കുറെ ഉലത്തുന്നുണ്ട് എന്ന് പറയുന്ന ഈ ഡാഷ് മക്കള്‍ എന്നാ കോപ്പാ ഇവിടെ ചെയ്തിരിക്കുന്നത്? പണ്ട് ബ്രിട്ടീഷുകാര്‍ നമ്മളെ കട്ടുമുടിച്ചു എന്ന് പറയന്നു. അതിനു മുമ്പ് ഫ്രെഞ്ചുകാരും പോര്‍ട്ടുഗീസുകാരും അതിനോക്കെയും മുമ്പ്‌ മുഗളന്മാരും പാര്‍സികളും ഒക്കെയായി ഇവിടെ ഭരണവും കൊള്ളയും അങ്ങനെ പലതും നടത്തി. അവരൊക്കെ ഇവിടെയെന്തെങ്കിലും ചെയ്തതിന്റെ അവശിഷ്ടങ്ങലെന്കിലും കാണാനുണ്ട്. ഇന്നത്തെ രാഷ്ട്രീയക്കാര്‍ സേവിച്ചു സേവിച്ചു നൂറു തലമുറയ്ക്ക് കഴിയാനുള്ളത് ഉണ്ടാക്കി അത് കൊണ്ട് പോയി ഗള്‍ഫു നാടുകളിലോ അല്ലെങ്കില്‍ കള്ളപണം നിക്ഷേപിക്കാന്‍ പറ്റിയ എവിടെയേലും കൊണ്ട് പോയി അമുക്കി വെച്ചിരിക്കുന്നു. അറിഞ്ഞ പണത്തിന്റെ കണക്കില്‍ നിന്ന് തന്നെ ഇന്ത്യയിലെ ഓരോ കുടുംബത്തിനും ഒന്നര ലക്ഷം വച്ച് വിതരണം ചെയ്യാനുള്ള പണം, അറിയാനുള്ളത് അതിലും എത്രയേറെ?


സംസ്കാരമുള്ള, കുലീനത്വവും വിനയവുമുള്ള, വിവരവും വിദ്യാഭ്യാസവുമുള്ള, അന്തസ്സും അഭിമാനവുമുള്ള ഏതെന്കിലും ഒരു ചെറുപ്പക്കാരന്‍ ഇന്ന് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ വരുന്നുണ്ടോ? ഇന്ന് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ എല്ലാം തന്തയില്ലത്തവന്മാരും നികൃഷ്ടരും ശുംഭാന്മാരും ഒക്കെയാണെന്നൊന്നും ഞാന്‍ പറയുന്നില്ല. പക്ഷെ പറയുന്ന വാക്കിന് പഴംചാക്കിന്റെ വിലപോലുമില്ലാതെ, സ്വന്തം തന്തയുടെ പോലും മുഖത്ത് നോക്കി പുഴുത്ത നുണ പറയുന്നവരാണ് ഭൂരിപക്ഷം എന്നാ കാര്യത്തില്‍ വലിയ സംശയം ഒന്നും ആര്‍ക്കും ഉണ്ടാവാന്‍ വഴിയില്ല.

കോണ്ഗ്രസ്സ് എന്നാല്‍ ഇന്ത്യക്ക്‌ സ്വാതന്ത്ര്യം ഉണ്ടാക്കി തന്ന പാര്‍ട്ടി, അന്തസും അഭിമാനവും കുടുംബ മഹിമയും ഒക്കെയുള്ള ആള്‍ക്കാര്‍ കോണ്ഗ്രസിനെ പിന്തുണക്കണം. തൊഴിലാളികളും അടിച്ചമര്‍ത്തപെട്ടവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ പാര്‍ട്ടി, പാവപ്പെട്ടവന്റെ കണ്ണീരോപ്പാനുള്ള പാര്‍ട്ടി. ഇതൊക്കെ മാറിമറിഞ്ഞു രണ്ടു പേരും ഒന്നിച്ചു ഭരണം നടത്താന്‍ തുടങ്ങിയിട്ട കാലം കുറച്ചായി. ഇടയ്ക്കു ഓരോപാര്ട്ടിയിലും മാറിവരുന്ന നേതൃസമവാക്യങ്ങല്‍ക്കനുസൃതമായി പുറത്തുവരുന്ന ചില അഴിമതിക്കഥകള്‍ , അതൊക്കെ ഒഴിച്ച് നിര്‍ത്തിയാല്‍ ഇടതു പക്ഷവും വലതു പക്ഷവും ഒന്നിച്ചു നിന്ന് തന്നെ കട്ടുതിന്നുന്നു. ഭരിക്കുന്നവര്‍ക്ക്‌ 70%, മറ്റവര്‍ക്ക്  30%. ഇതൊന്നുമറിയാതെ കഴുത്ത ജനങ്ങള്‍ പിന്നെയും വോട്ടു ചെയ്യുന്നു. നാണമില്ലേ നിങ്ങള്‍ക്ക് ?


രാജഭരണവും പട്ടാലഭരണവും എകാതിപതികളും ഒക്കെ തരാത്ത എന്ത് സുഖവും മെച്ചവും ആണ് നിങ്ങള്‍ക്ക്‌ ഈ ജനാതിപത്യം തരുന്നത്? അധികാരം ജനങ്ങളിലേക്ക്‌... എന്നാ മാങ്ങാത്തോലിയാണ് നിങ്ങള്‍ക്കുള്ളത്? വോട്ടു ചോദിക്കാന്‍ നേരം വന്നു കാലു പിടിക്കുന്ന ഒരു തൊട്ടിത്തരം, അത് കഴിഞ്ഞാല്‍ ഗര്‍വിന്റെയും അഹന്കാരത്തിന്റെയും മൂര്‍ത്തീ ഭാവങ്ങള്‍ .


ഞങ്ങള്‍ ജനിച്ചത് കോണ്ഗ്രസുകാരായിട്ടാണ്, അതിനാല്‍ തന്നെ ഞങ്ങള്‍ എല്ലാം നേതാക്കളാണ്. ഒരിക്കല്‍ ഒരു സ്ഥാനം കിട്ടിയാല്‍ പിന്നെ അതിലും വലുത് എന്നും കിട്ടണം, ഇല്ലെങ്കില്‍ അവര്‍ വന്നിരുന്നു കരഞ്ഞുകൊണ്ട് തെറി പറയും. വലിച്ചു പറിച്ചു കളഞ്ഞാലും, ഉടല്‍ പറിഞ്ഞു പോയാലും കടി വിടാതെ ചോര തുപ്പി കളയുന്ന തോട്ടപ്പുഴുവിനെ പോലെ ഇവര്‍ ചാകാറായാലും പോവില്ല. പശ തേച്ചുപിടിപ്പിച്ച മുണ്ട് ഒന്ന് കുനിഞ്ഞു നിന്ന് എടുത്ത്‌ മടക്കിക്കുത്താന്‍ പോലും മടിയുള്ളവര്‍ . അവരൊക്കെ രാജ്യത്തിനു വേണ്ടി എന്നാ ചെയ്യാനാ? അഞ്ചുവര്‍ഷം കൂടുമ്പോള്‍ കിട്ടുന്ന ഭരണത്തിന്റെ ഉച്ചിഷ്ടം കഴിക്കാനായി വെയിലുകാഞ്ഞിരിക്കുന്ന കഴുതപ്പുലികള്‍ .


പിന്നെ കുറച്ചു ബുദ്ധിമാന്മാരായ പൊട്ടന്മാര്‍ .  പാര്‍ട്ടി എന്ത് പറഞ്ഞാലും അത് ശരിയാണ്, ബാക്കി എല്ലാം തെറ്റ് എന്ന് മനസ്സില്‍ ഫെവിക്കോള്‍ വെച്ച് പിടിപ്പിച്ചിരിക്കുന്ന ചിന്തകന്മാര്‍ . പാര്‍ട്ടി തീരുമാനത്തിനു എതിരായി ആരെങ്കിലും സംസാരിച്ചാല്‍ , ലോകത്തുള്ള എന്തെങ്കിലും സംഭവം അതിനെ ന്യായീകരിക്കാന്‍ ഉണ്ടോ എന്ന് മാത്രം ചിന്തിക്കാന്‍ ബുദ്ധി വര്‍ക്ക് ചെയ്യിക്കുന്ന പാവം ബുജികള്‍ . പിന്നെ പറയുന്ന എന്തും ചെയ്യാന്‍ , അതിപ്പോള്‍ കൊള്ളയോ കൊലയോ ബലാത്സംഗമോ ആയികൊള്ളട്ടെ, അതിനായി തയ്യാറായി നില്‍ക്കുന്ന കുറച്ചു ഗുണ്ടകള്‍ .


പിന്നെ ഇന്ത്യയിലെ മുസ്ലീങ്ങളുടെ മുഴുവന്‍ കണ്ണീരൊപ്പാന്‍ ഒരു പാര്‍ട്ടി, കോഴിക്കോട് എയര്‍പോര്‍ട്ട് വരെ അവര്‍ക്ക് സ്വന്തം. കേരളത്തിലെ ക്രിസ്ത്യാനികളുടെ മുഴുവന്‍ പ്രതിനിധി മറ്റൊരു പാര്‍ട്ടി. മെത്രാന്മാരും കന്യാസ്ത്രീകളും ദിനരാത്രങ്ങള്‍ ഉപവസിച്ചു പ്രാര്‍ഥിച്ചു വിജയിപ്പിക്കുന്ന കേരളാ പാര്‍ട്ടി. പിന്നെ ചെറുപ്പത്തില്‍ കേട്ട മണ്ണാങ്കട്ടയും കരിയിലയും കഥയിലെ പോലെ മറ്റു കുറെ പാര്‍ട്ടികള്‍ , കാറ്റടിച്ചു, കരിയില പറന്നു പോയി, മഴ പെയ്തു മണ്ണാങ്കട്ട ഒലിച്ചു പോയി.


കാശിനും കാശും പൂശിനു പൂശും ഉണ്ടെങ്കില്‍ ഇന്നീ നാട്ടില്‍ എന്തും നടക്കും.  കോടതിയോ നിയമങ്ങളോ ഒന്നും ഒരുപ്രശ്നവും അല്ല. ഐസ്ക്രീം, അഭയാ, ശാരി, ഇടമാലയാര്‍ കേസിലെ പണ്ട് ആത്മഹത്യ (എന്ന് പറയുന്ന)ചെയ്ത കുടുംബം, ഈയിടെ മരിച്ച മലബാര്‍ സിമന്റിലെ കുടുംബം, ഇതൊക്കെ എവിടെ തെളിയാന്‍ എന്ത് നടക്കാന്‍ . പണ്ട് മുരളി ഒരു സിനിമയില്‍ പറഞ്ഞപോലെ... അവനൊക്കെ കാറും ബാറും പൂ......ഛീ പൂത്ത കാശും കൊടുത്ത്‌ ഇട്ടേക്കുവല്ലേ ഇവിടുത്തെ സകല നിയമത്തെയും. എട്ടൊമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതി, പക്ഷെ പാസ്സ്പോര്‍ട്ടിനും യാത്ര ചെയ്യുന്നതിനും ഒരു പ്രയാസവുമില്ല. പിടികിട്ടാപ്പുള്ളി ആണെങ്കിലും വായും പൊളിച്ചു നടക്കുന്നതിന്റെ ഫോട്ടോ വരെ പത്രത്തില്‍ വരുമെന്കിലും പോലീസ്‌ പിടിക്കില്ല. എങ്ങനെ വിശ്വസിക്കും നിങ്ങള്‍ ഈ നിയമത്തെയും പോലീസിനെയും. പാവപ്പെട്ടവനെ പോലീസ്‌ പിടിക്കാന്‍ എല്ലാ മാര്‍ഗ്ഗവും നോക്കും, വീട്ടുകാരെ പിടിച്ചു ഇടിചെന്കിലും അവനെ പിടിക്കും. അതിപ്പം ഏതേലും പിടിയുള്ളവന്‍ കള്ളക്കേസ്‌ കൊടുത്താലും മതി. ഇവന്മാരെ ഇതു പോലീസ്‌ പിടിക്കാന്‍ ,ഇനി പിടിച്ചു ജയിലില്‍ ഇട്ടാല്‍ വരും പരോളും പൊക്കി പിടിച്ച്.


ചാനലില്‍ കാണാം എന്നും കുറെ പ്രകടങ്ങള്‍ . നിങ്ങളുടെ പാര്‍ട്ടി പീഡിപ്പിചില്ലേ പറഞ്ഞാല്‍ പണ്ട്  മറ്റേ കൂട്ടര്‍ നഴ്സറിയില്‍ വെച്ച്  കാലില്‍ മൂത്രമൊഴിച്ച കാര്യം വരെ പറഞ്ഞു അതിനെ ന്യായീകരിക്കുന്ന കുറെ വാഗ്മികള്‍ . നിങ്ങള്‍ അവനെ കൊന്നില്ലേ എന്ന് ചോദിച്ചാല്‍ അവന്‍ പണ്ട് ഒരു വിട്ടിലിനെ കൊന്ന കാര്യം പറഞ്ഞു ന്യായം വെക്കുന്നവര്‍ . അടുത്തുകൂടി പോകുന്ന പെണ്ണിന്റെ കുണ്ടിയില്‍ തോണ്ടിയിട്ട് കണ്ണീരോട് കൂടി ഞാന്‍ അങ്ങനെ ചെയ്യില്ലാ എന്ന് പറയുന്നവര്‍ , ദൈവത്തെ വിളിച്ചു ആണയിടുന്നവര്‍ , ചുവന്നു തുടുത്ത പയ്യന്മാരെ സില്‍ബന്തികളായി കൂടെ കൊണ്ട് നടക്കുന്നവര്‍ . അറപ്പാണ് ഇവരെ, ഈ വര്‍ഗ്ഗത്തെ.


തിരുവല്ലയില്‍ നിന്നും പാലായ്ക്ക് വരാന്‍ ഹെലിക്കോപ്ടര്‍ വേണം, പ്രചാരണത്തിനു. പ്ഫൂ... അവന്റെ മണ്ഡലത്തിലെ ഒരുത്തന്റെ ജീവന്‍ രക്ഷിക്കാന്‍ എന്നെങ്കിലും ഒരു ഹെലികോപ്ടര്‍ ഉപയോഗിച്ചിരുന്നു എങ്കില്‍ .....സാധാരണ ജനത്തിനു ഗുണം കിട്ടുന്ന എന്തെങ്കിലും ഒരു ഉപയോഗം ഈ ഹെലികോപ്ടര്‍ എന്നാ സാധനം കൊണ്ടുണ്ടായോ ഈ നാട്ടില്‍ ? ഉണ്ടായി, കുറെ എന്‍ഡോസള്‍ഫാന്‍ തളിച്ചു. പിന്നെ ഏതെങ്കിലും കൊമ്പന്റെ അപ്പന്‍ ചത്താല്‍ കുറച്ചു പൂ വിതറാനും. പാവപ്പെട്ട പട്ടാളക്കാര്‍ മാത്രമേ ഈ ഹെലികോപ്ടര്‍ തകര്‍ന്നു മരിക്കുന്നുള്ളല്ലോ ദൈവമേ...


ഇനിയും ഉണ്ട് ചില കൂട്ടര്‍ , വരിയുടച്ച പട്ടിയുടെ പോലെ. പണ്ടൊക്കെ ഞങ്ങളുടെ നാട്ടില്‍ ആണ്‍ പട്ടിയെ പിടിച്ച് കെട്ടി അതിന്റെ വരി ഉടച്ചു കളയും. അതിലെയും ഇതിലേയും നടക്കുന്ന കൊടിച്ചിപട്ടിയുടെ പുറകെ പോകുമെന്ന് പേടിച്ചിട്ടല്ല, വരിയുടച്ചാല്‍ പിന്നെ അവനു ഭയങ്കര ശൌര്യം ആണത്രേ. കൂട്ടിലിട്ടടച്ചാല്‍ പിന്നെ കിടന്നു കുരച്ചോളും, ഭരണപക്ഷത്തോ പ്രതിപക്ഷത്തോ എവിടാണേലും. പക്ഷെ കൂട്ടിനു വെളിയില്‍ വന്നിട്ടുവേണ്ടേ എന്തേലും കാണിക്കാന്‍ .


 പിന്നെ സര്‍ക്കാര്‍ ജോലിക്കാര്‍ , പഠിച്ചു കഷ്ടപ്പെട്ട് പീ എസ് സീ എഴുതി കാത്തിരുന്നു പറ്റുമെങ്കില്‍ ആര്‍കെങ്കിലും കുറച്ചു കാശും കൊടുത്ത്‌ കയ്യും കാലും പിടിച്ചു കയറും. പിന്നെയാണ് മോനെ ജീവിതം. രാവിലെ തോന്നുമ്പോള്‍ ജോലിക്ക് പോകാം, ഇഷ്ടം പോലെ കൈക്കൂലി വാങ്ങാം. ജീവിത കാലം മുഴുവന്‍ അവന്റെ അപ്പന്റെ തറവാട്ടു സ്വത്ത്‌ പോലെ അടുപ്പത്തിരുന്നു സാധിക്കുനോ അല്ലെങ്കില്‍ നടവാതിക്കള്‍ കൊണ്ട് പോയി കോണ... ശ്ശി... കുഴലപ്പം വരെ ഉണക്കാന്‍ ഇടുന്ന തരത്തിലേക്ക് മാറാന്‍ അവനു വേണ്ടത്‌ ദിവസങ്ങളോ അല്ലെങ്കില്‍ മണിക്കൂറുകളോ മാത്രം. പഞ്ചിംഗ് മഷീന്‍ വച്ചാല്‍ ദിവസങ്ങള്‍ക്കകം അത് വലിച്ചു ദൂരെ എറിയും, യുണിയന്‍ മെമ്പര്‍ ആയാല്‍ പിന്നെ എന്നാ കുന്നായ്മ കാണിച്ചാലും അവര്‍ നോക്കി കൊള്ളും. നികുതി കൊടുക്കുന്ന പണം കൊണ്ട് അത് തന്നവരുടെ തന്നെ തലമണ്ടയില്‍ കയറിയിരുന്നു ചെണ്ടകൊട്ടാന്‍ കിട്ടുന്ന ഒരവസരം. നിങ്ങള്‍ കൊടുക്കുന്ന വോട്ടു പോലെ തന്നെ നിങ്ങള്‍ കൊടുക്കുന്ന നികുതിയും സ്വാഹ. അതിനും ഒത്താശ രാഷ്ട്രീയക്കാര്‍ , വന്‍ കൊള്ളകള്‍ നടത്താന്‍ അവര്‍ എറിഞ്ഞു കൊടുക്കുന്ന അപ്പക്കഷണങ്ങള്‍ തിന്നു അവരുടെ പൃഷ്ടം താങ്ങിനടക്കുന്ന വൃത്തികെട്ട കീടങ്ങളാണ് കൂടുതല്‍ സര്‍ക്കാര്‍ ജോലിക്കാരും.


കമ്പ്യുട്ടര്‍ വല്‍ക്കരിച്ചാല്‍ നഷടമാകുന്ന ജോലിക്കാരുടെ കണക്ക് പറഞ്ഞു അതിനെ എതിര്‍ക്കും. ജനങ്ങള്‍ക്ക്‌ ക്ഷേമം ഉണ്ടാകുന്ന എന്ത് പരിപാടിയും എതിര്‍ക്കും, ക്ഷേമം ഉണ്ടാകുന്നതിനു എതിരായിട്ടൊന്നും അല്ല. കിട്ടുന്ന നക്കാപ്പിച്ച ശമ്പളത്തിന്റെ (കിമ്പളം വെച്ച് നോക്കുമ്പോള്‍ )കൂടെ കിട്ടുന്ന കാശ് നിന്ന് പോകുമല്ലോ എന്ന പേടികൊണ്ട്, രാഷ്ട്രീയക്കാര്‍ക്ക്‌ വന്‍ കള്ളത്തരം കാണിക്കാനുള്ള അവസരവും.


പിന്നെ കുറെ മത സംഘടനകള്‍ , എന്തേലും പറഞ്ഞു എപ്പോളും ഇളക്കികൊണ്ടിരിക്കും. അല്ലേല്‍ ഒരു പട്ടിയും കൂടെ നില്‍ക്കില്ല എന്നറിയാം. ഇവന്മാര്‍ ഒക്കെ കൊണ്ട് പോകുന്ന കാശ് എത്രയാണെന്ന് ദൈവത്തിനു പോലും അറിയത്തില്ലായിരിക്കാം. ആയിരക്കണക്കിന് രൂപയുടെ ബ്ലേഡ്‌ നിക്ഷേപം ഉള്ള രൂപതകള്‍ , വിദേശരാജ്യങ്ങളില്‍ വരെ തോട്ടങ്ങള്‍ ഉള്ളവര്‍ സംഘടനകള്‍ , സ്വന്തമായി കൊലയാളി സംഘങ്ങള്‍ ഉള്ളവര്‍ . ഇവരൊക്കെ ഏതു ദൈവത്തെയാണ്‌ നമുക്ക് കാണിച്ചു തരുന്നത്? 


നന്നായി പ്രവര്‍ത്തിക്കുന്ന ആധുനിവല്‍ക്കരിച്ച ഒരു ഗവര്‍ന്മേന്റ്റ്‌ സ്ഥാപനം.  ജനങ്ങള്‍ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുന്ന സമയാ സമയത്ത് ഓഫീസില്‍ വരുന്ന സെക്രട്ടറിയേറ്റ്. നിയമ വിരുദ്ധമായി ചെയ്യുന്നതെന്തും പിടിക്കപ്പെടും എന്ന പേടിയുള്ള ഉദ്യോഗസ്ഥവൃന്ദവും ജനങ്ങളും. സമയ ബന്ധിതമായി തീരുന്ന ഇടപാടുകള്‍ . മനുഷ്യമനസുകള്‍ക്ക് മാത്രം ആശ്വാസം പകരാനുള്ള മതങ്ങള്‍ . സേവനം മാത്രം ലക്ഷ്യമായുള്ള രാഷ്ട്രീയം. ഹെലികോപ്ടറില്‍ പറന്നു അപകടസ്ഥലത്തേക്ക് വരുന്ന പോലീസ്‌. ദിവസങ്ങള്‍ക്കുള്ളില്‍ തീരുമാനം ഉണ്ടാവുന്ന കോടതികള്‍ . കുഴിയില്ലാത്ത റോഡുകള്‍ , ആവശ്യത്തിന് മാത്രം മരുന്നുതരുന്ന, സൌകര്യങ്ങള്‍ ഉള്ള ആശുപത്രികള്‍ . എല്ലാം വെറും സ്വപ്‌നങ്ങള്‍ മാത്രമായിരിക്കാം.


ഇവിടെയും ഒരു മാറ്റം വരുമായിരിക്കാം. അഭ്യസ്തവിദ്യരും ആത്മാഭിമാനികളും സത്യസന്തരും ആയ ഒരു കൂട്ടം ചെറുപ്പക്കാര്‍ വരുമായിരിക്കാം. ചുറ്റും നില്‍ക്കുന്നവരുടെ സങ്കടങ്ങള്‍ ഇല്ലാതാക്കുന്നതില്‍ സന്തോഷവും സമാധാനവും കാണുന്ന ഒരു തലമുറ വരുമായിരിക്കാം. ഇന്നീ നേടുന്നതൊന്നും നേട്ടമല്ലെന്നും പണവും അധികാരവും എന്നുമുണ്ടാവില്ലെന്നും ചിലര്‍ക്ക് തിരിച്ചറിവുണ്ടാകുമായിരിക്കാം. ജനപ്രതിനിധികള്‍ സേവനം ചെയ്യാനുള്ളവരാണെന്നും ജനങ്ങള്‍ അവര്‍ക്ക് പാദസേവ ചെയ്യാനുള്ളതല്ല എന്നും തിരിച്ചറിയുമായിരിക്കാം.


നമുക്കൊന്നുണരേണ്ടേ കൂട്ടരേ.... ഒരു മാറ്റം വേണ്ടേ നമുക്കും? തിരഞ്ഞെടുപ്പില്‍ അസാദുവോ അല്ലെങ്കില്‍ ഇവര്‍ ആരും വേണ്ടെന്നെങ്കിലും പറയാനുള്ള ഒരു അവസരം? അത് പോലും തരില്ല ഇക്കൂട്ടര്‍ . പണ്ട് ഇടമറ്റം എന്നാ സ്ഥലത്തെ മടുത്ത നാട്ടുകാര്‍ അവസാനം പഞ്ചായത്തിലേക്ക് തിരഞ്ഞെടുത്തത്‌ മുണ്ടന്‍ ശങ്കരനെ, എലിയെ വേട്ടയാടി തിന്നുകൊണ്ട് നടന്ന എഴുത്തും വായനയും അറിയില്ലാത്ത ഒരു പാവത്തെ.  അങ്ങനെയെങ്കിലും ചെയ്യാനുള്ള യോഗമില്ലെങ്കില്‍ പിന്നെ പോകരുത് നിങ്ങള്‍ ഈ പേക്കൂത്തിനു. കാത്തിരുന്നോ ഇനി മെയ്‌ ആകാന്‍ ......

Read more...

വ്യായാമം

>> Tuesday, February 8, 2011

ഒരു കാലമുണ്ടായിരുന്നു... എത്ര ചക്കപ്പുഴുക്കും പാളയന്‍കോടന്‍ പഴവും വലിച്ചു കേറ്റിയാലും, പശുവിനു കൊടുക്കുന്ന പിണ്ണാക്കും ഒകെയും വരെ കഴിച്ചിട്ടും ഡോബര്‍മാന്‍ പട്ടിയുടെ വയറുപോലെ അകത്തോട്ടു വീര്‍ക്കുന്ന വയറുമായി നടന്നിരുന്ന ഞാന്‍ . ഒരു പാന്റിട്ടാല്‍ കുണ്ടിയില്ലാത്തതിനാല്‍ ഊര്‍ന്നു നിലത്തോട്ടു പോരാതിരിക്കാന്‍ റബര്‍ ബാന്റിട്ടിരുന്ന ഞാന്‍ . അതെല്ലാം പോയില്ലേ......

കാലം മാറി, പുതിയ സ്വിഫ്ടിനു പുറകില്‍ വാലുവെച്ചു ഡിസയര്‍ ആക്കി, ഇന്ടിക്കാ കാറിനും കുണ്ടി ഫിറ്റ്‌ ചെയ്ത് ഇന്‍ഡിഗോ ആക്കി. കാലത്തിന്റെ തികവില്‍ എനിക്കും റബര്‍ ബാന്റില്ലാതെ പാന്‍റും ജീന്‍സും എന്തിനു പറയുന്നു ബര്‍മുഡ വരെ ഇടാറായി. ഭാര്യ തുടരെ രണ്ടു പ്രസവിച്ചപ്പോള്‍ എന്നാ പിന്നെ നീയും ഈ വയറിന്റെ സുഖം ഒന്നറിഞ്ഞോ എന്ന് ദൈവം വിചാരിച്ചതാവാം, അത്ഭുതം, എനിക്കും കുടവയര്‍ വന്നു. 

പണ്ട് മുതലേ മലയാളികള്‍ക്കും തമിഴന്മാര്‍ക്കും ഇത്തിരി വണ്ണമുള്ള പെണ്ണുങ്ങളെ ആയിരുന്നല്ലോ ഇഷ്ടം. അത് മനസിലാക്കിയിട്ടോ എന്തോ എന്റെ ഭാര്യയും ഇത്തിരി വണ്ണം വെച്ചു. കുറക്കാന്‍ പറ്റുമോ നമ്മള്‍ ആണുങ്ങള്‍ക്ക്? ഞാനും അങ്ങ് തകര്‍ത്തു. ഇത്തിരി കൊളസ്ട്രോള്‍ ഒക്കെ വന്നെങ്കിലെന്താ എനിക്ക് ഭാര്യയുടെ മുമ്പില്‍ പിടിച്ചു നില്‍ക്കാറായി. 

ചുമ്മാ പയറുപോലെ ഏതു മരത്തേലും വലിഞ്ഞു കയറിയിരുന്ന എനിക്ക് ഇപ്പോള്‍ ഒരു കയറ്റം പോലും കയറാന്‍ മേലന്നായി. ഉരഞ്ഞുരഞ്ഞു ജീന്‍സിന്റെ വരെ തുടഭാഗം തേഞ്ഞു തീരുന്നു. രണ്ടു നാഴി അരിയുടെ ചോറുണ്ട് കഴിയുമ്പോള്‍ പോലും അധ്വാന ഭാരത്താല്‍ കിതയ്ക്കുന്നു, എന്തിനാ അധികം പറയുന്നേ, മര്യാദക്കൊന്നു ശ്വാസം വലിച്ചാല്‍ മടുക്കും, അത് കാരണം രാത്രിക്ക് മടുത്തു ശ്വാസം നിന്ന് പോകാതിരിക്കാനായി ജനറേറ്റര്‍ വച്ചിരിക്കുകയാ....കൂര്‍ക്കം....

അവസാനം ടീവീ യില്‍ വാവ്‌.... എന്നും പറഞ്ഞു മാദാമ്മയും സായിപ്പും മലയാളത്തില്‍ വിവരിക്കുന്ന വണ്ണം കുറയ്ക്കുന്ന യന്ത്രം ഒക്കെ കണ്ടപ്പോള്‍ ഭാര്യ പറഞ്ഞു, നമ്മള്‍ക്കും വണ്ണം ഒക്കെ ഒന്ന് കുറക്കേണ്ടേ?

പിന്നേ..... വേണം, നമ്മള്‍ക്ക് വീണ്ടും മുന്തിരി തോപ്പുകളില്‍ രാപാര്‍ക്കാം, ആട്ടിന്‍ കുട്ടികളുടെ (മാന്‍ പേട ഒക്കെ ഇപ്പോള്‍ എവിടെ കിട്ടാനാ) കൂടെ ഓടിക്കളിക്കാം, ഒന്നുമില്ലേലും തുടയുരയാതെ ഇത്തിരി സൊറ പറഞ്ഞു നടക്കുകയെന്കിലും ചെയ്യാമല്ലോ എന്ന് വിചാരിച്ചു ഞങ്ങള്‍ മെലിയാന്‍ തീരുമാനിച്ചു.

നാളെ രാവിലെ നാലുമണിക്ക് തന്നെ വിളിച്ചു എണീല്‍പ്പിക്കൂ എന്ന് പറഞ്ഞു ഞാന്‍ കിടന്നു.  എങ്ങനെയാ, വല്ലോ സാധനവും വാങ്ങണ്ടേ എക്സര്‍സൈസ് ചെയ്യാന്‍ എന്ന് പ്രിയതമ. നീ വിളിക്കെടീ പെണ്ണെ എന്ന് പറഞ്ഞു  ഞാന്‍ ജനറേറ്റര്‍ ഓണ്‍ ചെയ്തു.

രാവിലെ നാലുമണിക്ക്‌ എണീറ്റ്‌ ഇവരെ രണ്ടുപേരേം ഒറ്റയ്ക്ക് വിട്ടാല്‍ ഇത്രയും നാള്‍ ശ്രദ്ധയോടെ നോക്കിയതെല്ലാം വൃഥാവില്‍ ആകുമല്ലോ എന്ന് വിചാരിച്ചു കോക്കു (ഇളയ സന്താനം) മൂന്നെ മുക്കാലിനു തന്നെ എണീറ്റു. അടുത്ത സന്തതി ഉണ്ടാകാതിരിക്കാനുള്ള പ്രകൃതിയുടെ ഗര്‍ഭനിരോധന മാര്‍ഗ്ഗം ആണ് അവന്‍ . 

എന്തായാലും അവനെ പറ്റിച്ചു ഞങ്ങള്‍ പഠനമുറിയില്‍ എത്തി. ഞാന്‍ പതുക്കെ ലാപ്‌ ടോപ്‌  ഓണ്‍ ചെയ്തു ഒരു സിഡി അതില്‍ ഇട്ടു. ഇതിയാന് രാവിലെ എന്നാത്തിന്റെ സൂക്കേടാ എന്നാ സംശയത്തില്‍ അവള്‍ എന്നെ നോക്കി. ഞാന്‍ പറഞ്ഞു ഇത് യോഗായുടെ സിഡി ആണ്. 

പ്രകൃതി രമണീയമായ ആലപ്പുഴയുടെ തീരത്തിരുന്നു ശില്പാ ഷെട്ടി യോഗാ പഠിപ്പിക്കുന്നു. ഞാന്‍ ആത്മാര്‍ഥമായി ശില്‍പ്പ ഷെട്ടിയെ നോക്കി പഠിക്കാന്‍ ശ്രമിച്ചു. എന്റെ ഭയങ്കരമായ ശ്രദ്ധ കണ്ടപ്പോള്‍ ഭാര്യക്ക്‌ അതത്ര ഇഷ്ടപെട്ടില്ല. അല്ലേലും ഒരു പട്ടിക്ക് വേറൊരു പട്ടിയെ കാണരുതല്ലോ. നമ്മക്ക് വല്ല എക്സര്സൈസും ചെയ്യാം എന്ന് പറഞ്ഞു അവള്‍ സ്കൂളിലെ ഡ്രില്‍ പീരിയഡില്‍ ചെയ്തിരുന്ന കൈ കറക്കല്‍ ഒക്കെ ചെയ്തു. പഴയ കരാട്ടെ കുംഫൂ ഗുരുക്കളേയും ബ്രൂസ് ലീ ബാബു ആന്റണി തുടങ്ങിയ വീരന്മാരെയും മനസ്സില്‍ ധ്യാനിച്ച്‌ ഞാന്‍ അവളെ നല്ല എക്സര്സൈസുകള്‍ പഠിപ്പിക്കുകയും സ്വയം ചെയ്യുകയും ചെയ്തു. 

പഠനമുറിയില്‍ വെളിച്ചം കണ്ടു അമ്മ അടുക്കളയില്‍ പോയി ഒരു കട്ടന്‍ ഒക്കെ അനത്തി.  ഈ വയസാന്‍ കാലത്തും വെളുപ്പിനെ കുത്തിയിരുന്നു പഠിക്കുന്ന മകന് ഒരു ഗ്ലാസ്‌ കട്ടനുമായി ചാരിയിട്ടിരുന്ന വാതില്‍ തുറന്നു അമ്മ. 

വയറു കുറക്കാനുള്ള എക്സര്‍സൈസ് കട്ടിലില്‍ കിടന്നു ചെയ്തിട്ട് കിതച്ചു കിടക്കുന്ന എന്നെയും ഭാര്യയേയും കണ്ടു അമ്മ ഞെട്ടി. കിതപ്പോടെ ഞാനും ഭാര്യയും ഒരു വളിച്ച ചിരി ചിരിച്ചു, എന്നിട്ട് പറഞ്ഞു ഞങ്ങള്‍ രാവിലെ ഇത്തിരി എക്സര്‍സൈസ് ചെയ്യുവാ...... 

ഉവ്വ ഉവ്വ..... കൊച്ചു വെളുപ്പാന്‍ കാലത്ത്  കട്ടിലില്‍ മലന്നു കിടന്നല്ലേ എക്സര്‍സൈസ് ചെയ്യുന്നേ.....

  

Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP