കുറച്ചു പൂക്കള്‍
>> Saturday, January 23, 2010
പട്ടണങ്ങളും കാടും തേടിപോകാതെ വീട്ടിലെ ചുറ്റുവട്ടങ്ങളില്‍ നിന്നും കണ്ട ചില സുന്ദരിപ്പൂക്കള്‍ Read more...
അങ്ങനെ പൈകയെ പിരിഞ്ഞിരുന്ന ഏറ്റവും നീണ്ട കാലയളവിനു ശേഷം, അവുധിക്കു വന്നു ഭാര്യയുടെ ശാരീരിക വ്യതിയാനങ്ങള്‍ കണ്ടു ഞെട്ടുന്ന പാവം ഗള്‍ഫുകാരനെ പോലെ പൈകക്കുവന്ന വന്ന മാറ്റങ്ങള്‍ തേടി ഞാന്‍ നടന്നു. കുട്ടപ്പായി പോയതോടെ ജീവനില്ലാതായ ഞങ്ങളുടെ കത്തിമുക്കിനു ഡോക്ടര്‍ സാബുവും, ബിജുവും ഒക്കെ കൂടി ക്രിതൃമശ്വാസോഛ്വാസം നല്‍കി നിലനിര്‍ത്താന്‍ നോക്കുന്നു. പുതിയ കുറച്ചു ലഡുക്കളും ജിലേബികളും ഒക്കെ പൈകയില്‍ പുതുതായി എത്തി എന്ന മാറ്റം മാത്രം.
നാട്ടില്‍ ചെന്നപ്പോള്‍ മുതല്‍ എന്തെന്നില്ലാത്ത ആക്രാന്തം ആണ് ഭക്ഷണത്തോട്. അതിനാല്‍ തന്നെ ആദ്യം സാബു വൈദ്യന്റെ അടുത്ത് ചെന്ന് രണ്ടു വായുഗുളിക ചവച്ചരച്ച് ദശമൂല ജീരകാരിഷ്ടം കുടിച്ചു. കാമില്ലാരി കഴിക്കുന്നത് കുടിയന്മാര്‍ക്കു നല്ലതാണ് എന്ന പരസ്യം പോലെ ഈ മരുന്നു തീറ്റഭ്രാന്തന്മാര്‍ക്കും കഴിക്കാവുന്നതാണ്. ഏതോ ഹതഭാഗ്യന്‍ കാലിന്റെ വേദന പറഞ്ഞ് ഡോക്ടറിന്റെ അടുത്ത് എത്തിയപ്പോള്‍ ഇനി ഒരാഴ്ചത്തേക്കുള്ള തിരുമ്മിന്റെ കണക്കുകൂട്ടലില്‍ ഇരുന്ന സാബുഡോക്ടറിന്റെ അവിടെനിന്നു പതുക്കെ ഒന്നു മൂത്രമൊഴിക്കാനായി ഞാന്‍ എണീറ്റു ചന്തയുടെ ഭഗത്തേക്കു പോയി.
പൈകയിലും കംഫര്‍ട്ട് സ്റ്റേഷന്‍! നമ്മുടെ നാട്ടിലെന്തിനാ ഇതൊക്കെ എന്ന ശരാശരി മലയാളിയുടെ ചിന്തയുമായി അതിന്റെ ഭിത്തിയില്‍ തന്നെ റ യും ന യും വരച്ചു കഴിഞ്ഞു അവസാനത്തെ രോമാഞ്ചവും അനുഭവിച്ചു തിരിച്ചു നടന്നപ്പോളാണ് ഇരുട്ടത്തിരിക്കുന്ന സൈക്കിളു ശശിയെ കണ്ടത്.
“എന്താ സഖാവേ ഇരുട്ടത്തിരിക്കുന്നത്? ബള്‍ബ് അടിച്ചു പോയോ?” ഞാന്‍ ചോദിച്ചു.
ഹേയ്, ഒരു ലോക്കല്‍ കമ്മറ്റി മെംബര്‍ എന്ന നിലയില്‍ ഒരു മാതൃക കാണിക്കുകയാണ് എന്നു ശശി. ഏതായാലും ആറുമണികഴിഞ്ഞ് പണിയുന്നില്ല, പിന്നെ എന്തിനാ കറണ്ട് കണക്ഷന്‍? എടുത്തു കഴിഞ്ഞാ ഇവിടെ തന്നെ ഇരിക്കും, അതുകൊണ്ട് വേണ്ടാ എന്നു വെച്ചു.
പാവം ശശിച്ചേട്ടന്‍, ഞാന്‍ കാണുമ്പോള്‍ മുതല്‍ യാതൊരു മാറ്റവും ഇല്ലാത്തയാള്‍. അന്നുമുതല്‍ ആ സൈക്കിളു റിപ്പയര്‍ ചെയ്യുന്ന കടക്കു ഒരു മാറ്റവും വന്നിട്ടില്ല, ശശിക്കും. കറ തീര്‍ന്ന കമ്മ്യൂണിസ്റ്റ് ആയ ശശി, പാര്‍ട്ടിയുടെ ഭരണം വരുമ്പോള്‍ ഷര്‍ട്ടിടും, മുണ്ട് മടക്കിക്കുത്താതെ നിവര്‍ന്നു നിന്നു സംസാരിക്കും. കോണ്‍ഗ്രസ്സ് ഭരിക്കുമ്പോള്‍ ഷര്‍ട്ടില്ലാതെ മുണ്ടു മടക്കിക്കുത്തി പണിയും. അങ്ങനെ കേരളത്തിലെ ജനങ്ങളുടെ വിവരമില്ലായ്മ അനുസരിച്ച് ശശി നിവരുകയും കുനിയുകയും ചെയ്തുകൊണ്ടേ ഇരുന്നു, വര്‍ഷങ്ങളായി.
വാ മോനേ ഇരിക്കു എന്നു പറഞ്ഞ് ശശി കുരണ്ടി വലിച്ചിട്ടു, ഒരു ഇരുപതു വര്‍ഷത്തില്‍ കൂടുതലായി ശശിയുടെ കടയിലെ അതിഥികള്‍ക്കുള്ള ഇരിപ്പിടം. അതില്‍ ഇരുന്നപ്പോളേ നായനാര്‍, പി കെ വി, കെ എം മാണി, ഡി വൈ എസ് പി അശോക് കുമാര്‍ എന്നിവര്‍ ഒക്കെ എന്റെ സൈഡില്‍ ഇരിക്കുന്നതായി തോന്നി. ഇങ്ങനെയുള്ള അസംഖ്യം മഹാന്മാര്‍ വന്നിരിന്നിട്ടുള്ള കുരണ്ടിയാണ് അത്. ഇവര്‍ ഒക്കെ കുരണ്ടിയില്‍ ഇരുന്നതിന്റെ കഥകള്‍ ശശിയുടെ ഓര്‍മ്മക്കുറവിനനുസരിച്ച് പലപ്രാവശ്യം കേല്‍ക്കുകയും ചെയ്തു. നായനാരെയും മറ്റും ഒളിവില്‍ താമസിപ്പിച്ചതു മുതലുള്ള കഥകള്‍കൊണ്ട് ഞങ്ങളെ ഭാവനയുടെ ലോകത്തേക്ക് കൈ പിടിച്ചു നടത്തിയ മഹാന്‍ കൂടിയാണ് ഈ ശശി.
ഞാന്‍ ഇരുന്നു, ശശി ഒരു ബീഡി കത്തിച്ചു, പിന്നെ ഒരു തിരിയും. എന്നാ ഉണ്ട് ശശിച്ചേട്ടാ വിശേഷം? സുഖമൊക്കെയല്ലേ എന്നു ഞാന്‍. സുഖമാണെന്നും കടയും പാര്‍ട്ടി പ്രവര്‍ത്തനവും ഒക്കെയായി നല്ലതിരക്കെന്നും ശശി. വീട്ടിലെ കറിയെല്ലാം തീര്‍ത്തതിനാല്‍ അമ്മ വീണ്ടും കോഴിയെ അടുപ്പത്തു വെച്ചതേ ഉള്ളൂ. ഇനി ഇതു വേവുന്നതു വരെ ഇവിടെയെങ്ങാനും ഇരിക്കാം എന്നു ഞാനും, ഒരു ഇരയെ കിട്ടിയ ആവേശത്തില്‍ ശശിയും.
ജോലി ഒക്കെ എങ്ങനെ പോകുന്നു മോനേ എന്നു ശശിച്ചേട്ടന്‍ ചോദിച്ചു. വലിയ മെച്ചമൊന്നുമില്ല, ഒന്നു മാറണം എന്നു വിചാരിക്കുന്നു എന്നു ഞാന്‍. അവിടുത്തെ സാമ്പത്തിക മാന്ദ്യം ഒക്കെ ശശി വായിച്ചിരുന്നു എന്നും ഇതൊക്കെ മുതാളിത്ത വ്യവസ്ഥിതിയുടെ പ്രശ്നമാണെന്നും വിവരിച്ചു. ഞാന്‍ പതുക്കെ അന്തിപത്രം ഒന്നെടുത്തു നോക്കി, സ്ഫോടനവിവരങ്ങളായിരുന്നു പത്രത്തില്‍. ഞാന്‍ താല്പര്യത്തോടെ അതു വായിക്കുന്ന കണ്ട് ശശി പറഞ്ഞു, മോനേ, ഇവന്മാര്‍ക്കൊന്നും നേരെ ചൊവ്വെ കാര്യങ്ങള്‍ ചെയ്യാന്‍ അറിയില്ല. ഇതൊക്കെ പണ്ട് ഞങ്ങള്‍ ചെയ്ത പോലെ ചെയ്യണം.
ശശി ഇതുവരെ കേള്‍ക്കാതിരുന്ന കഥയിലേക്കു കടന്നു. കോണ്‍ഗ്രസ്സ് ഭരിക്കുന്ന അടിയന്തിരാവസ്ഥകാലം, അത്യാവശ്യം ബോംബ് ഒക്കെ നമ്മുടെ ഇവിടെയും സൂക്ഷിച്ചിരുന്നു. ഒന്നാമത്തെ കാര്യം ഇവിടെ ആരും തപ്പി നോക്കാന്‍ വരില്ല. പക്ഷെ മുഖ്യമന്ത്രിക്ക് എവിടെനിന്നോ ഒരു ഇന്‍ഫര്‍മേഷന്‍ കിട്ടി,പൈകയില്‍ ഒരു ശശിയുടെ വീട്ടില്‍ ബോംബ് ഒളിപ്പിച്ചു വച്ചിരിക്കുന്നു. പാലായില്‍ നിന്നും പൊന്‍കുന്നത്തു നിന്നും പോലീസ് ലൈറ്റും നിലവിളി ശബ്ദവും ഇട്ടു പാഞ്ഞുവന്നു. നമ്മുടെ ചാരന്‍ വഴി വിവരം അറിഞ്ഞ ഞാന്‍ സൈക്കിളില്‍ വിട്ടു ചെന്ന് ബോംബ് ഒളിപ്പിക്കാന്‍ വഴി നോക്കി. ബോംബുകള്‍ എടുത്ത് കുഞ്ഞാപ്പന്‍ എന്ന സഖാവിന്റെ കയ്യില്‍ കൊടുത്ത് തോടിന്റെ അക്കരെ പൊന്തക്കാട്ടിലെ രഹസ്യ അറയില്‍ വെച്ചോളാന്‍ പറഞ്ഞു.
പോലീസിന്റെ വണ്ടികളുടെ ഒച്ച കേള്‍ക്കാറായപ്പോളാണ് നമ്മുടെ മോന്‍ ഒരു ബോംബ് കയ്യില്‍ പിടിച്ചു നടക്കുന്നത് കണ്ടത്. കുഞ്ഞാപ്പു പോകുകയും ചെയ്തു, ഇതെവിടെ ഒളിപ്പിക്കും എന്നു നോക്കിയപ്പോളാണ് കഞ്ഞിക്കലം എടുത്തുകൊണ്ട് പുറത്തോട്ട് പോകുന്ന ഭാര്യയെ കണ്ടത്. നേരെ ആ ബോംബു അതിനകത്തിട്ടു, അവള്‍ അത് പ്ലാവിന്റെ ചോട്ടില്‍ കൊണ്ട് പോയി വെച്ച്. പോലീസുകാര്‍ വന്നു വീടു മുഴുവന്‍ തപ്പി, എന്തുകിട്ടാന്‍? ഞാനാരാ മോന്‍.
അവരുടെ അന്വേഷണം ഒക്കെ കഴിഞ്ഞ് ഞാന്‍ സൈക്കിള്‍ അവിടെ വെച്ചിട്ട് നടന്നു പൈകക്കു പോയി. പൈകയില്‍ എത്തിയപ്പോള്‍ എല്ലാവരും എന്നെ ബഹുമാനത്തോടു കൂടി നോക്കുന്നു, എല്ലാവരുടെയും മുഖത്ത് ഒരു ഭയവും. ഒരാള്‍ ഒതുക്കത്തില്‍ പറയുന്ന കേട്ടു, ഇവന്റെ കയ്യിലും ചിലപ്പോള്‍ ബോംബ് കാണും എന്ന്.
ഇതൊക്കെ എങ്ങനെ ഇവര്‍ അറിഞ്ഞു എന്നു ഞാന്‍ അത്ഭുതപ്പെട്ടു കടയില്‍ എത്തിയപ്പോള്‍ ഒരു ജീപ്പ് വന്നു, കേറെടാ ശശീ എന്നൊരു വിളി,സഖാവ് കടയാടി ആയിരുന്നു അതില്‍. ഞാന്‍ ചാടി കയറി, വണ്ടി പാഞ്ഞു, ചേറ്റുതോടിന്റപ്പറെ ഉള്ള ഒരു ഒളി സങ്കേതത്തിലേക്ക്.
ശശി കഞ്ഞിക്കലത്തില്‍ ഇട്ട ബോംബ് ഒരു പ്ലാവിന്‍ ചുവട്ടില്‍ ആണ് വെച്ചത്. കൃത്യം അതില്‍ ഒരു ചക്ക വീഴുകയും ആ ബോംബ് പൊട്ടുകയും ചെയ്തു. ഹോ..നാട്ടുകാര്‍ ഒക്കെ ലോകാവസാനം ആണെന്നു കരുതി പോയത്രെ...
രാവിലെ മോന്റെ കരച്ചില്‍ കേട്ടാണ് എഴുന്നേറ്റത്. മണി പത്തായി, ഒന്നെഴുന്നേറ്റ് ഈ പിള്ളേരെ ഒന്നു നോക്കിക്കൂടെ മനുഷ്യാ എന്നു ഭാര്യ സാധാരണ പറയാറില്ലെങ്കിലും, മനസില്‍ അങ്ങനെയൊക്കെ വിചാരിക്കുമല്ലോ എന്നു കരുതി ഞാന്‍ എണീറ്റു. ഈ പ്രാവശ്യം നാട്ടില്‍ വന്നതില്‍ പിന്നെ ഇങ്ങനെയാണ്, നല്ല ഉറക്കം തന്നെ. ഒരു കോട്ടുവായും ഇട്ട് മുറ്റത്തേക്കിറങ്ങി തെക്കുവശത്തെ പതിനെട്ടാം പാത്തി തെങ്ങിന്റെ ചുവട്ടിലേക്ക് നോക്കിയപ്പോള്‍ അതാ അപ്പുറത്തു മോൻ കിണുങ്ങി നില്‍ക്കുന്നു, തൊട്ടാവാടികൂട്ടത്തില്‍ ചെന്നു പൂ പറിക്കാന്‍ കയ്യിട്ടപ്പോള്‍ മുള്ളു കൊണ്ടു കരഞ്ഞതാണവന്‍. എന്റെ ഓര്‍മ്മകള്‍ കുറേ പിന്നിലേക്ക് പോയി.
അന്നു വീട്ടില്‍ മുസാണ്ട, ബാള്‍സം, ബൊഗേന്‍ വില്ല, ജമന്തി തുടങ്ങിയ അനേകം ചെടികള്‍ ഉണ്ടെങ്കിലും അമ്മയുടെ ഇഷ്ടം എന്നും റോസിനോടായിരുന്നു. നാല്പതില്‍പരം ഇനത്തിൽ ഉള്ള റോസച്ചെടികള്‍ അമ്മയും അമ്മാവനും കൂടി വീട്ടില്‍ നട്ടുപിടിപ്പിച്ചു. എവിടെ പുതിയ പൂവുകണ്ടാലും അതിന്റെ പൂവെങ്കിലും രണ്ടിതള്‍ താഴെവച്ചു വാങ്ങി വീട്ടില്‍ കൊണ്ടു വന്ന് കാട്ടുറോസിൽ ബഡ് ചെയ്തു പിടിപ്പിക്കും. അന്നേ ഞാന്‍ അത്ദുതപ്പെട്ടിരുന്നു, ഇത്രയും മനോഹരം ആയ ചെടികള്‍ക്കെന്തിനാ ഈ മുള്ളെന്ന്?
അങ്ങനെ എന്റെ ഭാര്യേ, നിന്റെ മറ്റൊരു ജന്മദിനം കൂടി കഴിയുന്നു. ആദ്യ രണ്ടു ജന്മദിനങ്ങളും ഞാന്‍ നേരത്തെ നല്‍കിയ സമ്മാനങ്ങളുടെ നിറവയറുമായി ആഘോഷിച്ച നിനക്ക് കഴിഞ്ഞ ജന്മദിനത്തില്‍ എന്നെ വിളിച്ച് ഓര്‍മ്മിപ്പിക്കേണ്ടി വന്നു എന്നത് ഒരു വിരോധാഭാസമായി തോന്നിയിരിക്കാം. നിന്റെ അടുത്തില്ലായിരുന്നതിനാലും ജോലിയുടെ പ്രശ്നങ്ങളില്‍ പെട്ട് മറന്നു പോയതായിരുന്നെങ്കിലും നിനക്ക് അതൊരു പ്രതീക്ഷയായിരുന്നു. എന്തായാലും ഈ പ്രാവശ്യം രാവിലെ തന്നെ എഴുന്നേറ്റ് ഒരു പൊട്ടെങ്കിലും സമ്മാനമായി ഞാന്‍ തരും എന്നു പ്രതീക്ഷിച്ചു നീ. നാട്ടിലെ ആറക്കശംബളം വാങ്ങുന്ന ഒരുവന്‍ കുറഞ്ഞ പക്ഷം ഒരു ഡയമണ്ട് മോതിരം എങ്കിലും സമ്മാനമായി തരും എന്നു പ്രതീക്ഷിക്കാന്‍ നിനക്കു സാധിക്കുമായിരിക്കാം.
വെറും ഒരു ചുംബനവുമായി രാവിലെ നിന്നെ ആശംസകള്‍ അറിയിച്ചപ്പോള്‍ നിനക്ക് നിരാശ തോന്നിയിരുന്നോ? എന്റെ മനസിലെ വിലപിടിച്ച ഒരു ബിംബമായി മാറിയ നിനക്ക് വെറുമൊരു
സമ്മാനത്തില്‍ ഒതുക്കാനുള്ള മനസ് എനിക്കില്ല. വേദനിക്കുന്ന ഒരു കോടീശ്വരനായ എനിക്ക് വിലയേറിയ ഒരു സമ്മാനം വാങ്ങി തരാനുള്ള അവസ്ഥ ഉണ്ടോ എന്നത്, കണക്കുകള്‍ കൈകാര്യം ചെയ്യുന്നതു വഴി നിനക്കറിയാവുന്നതുമാണല്ലോ? അതിനാല്‍ തന്നെ രാവിലെ ഒരു സര്‍പ്രൈസ് ഗിഫ്റ്റുമായി നിന്നെ വിളിച്ചെഴുന്നേല്‍പ്പിച്ച് നിന്നെ വിഷ് ചെയ്യാന്‍ എനിക്കു സാധിച്ചില്ല എന്നുള്ളതില്‍ ഞാന്‍ നിന്നോട് ക്ഷമ ചോദിക്കുന്നു.
ഭര്‍ത്താവിനെ ഭരിച്ചു നില്‍ക്കുന്ന ഇന്നത്തെ ഒരു ശരാശരി ഭാര്യയുടെ ജീവിതത്തില്‍ നിന്നും മാറി, വിനയവും അനുസരണയും കൊണ്ട്, പഴമയുടെ വാക്താവായ ഒരു മൂരാച്ചി ഭര്‍ത്താവിന്റെ മനസുള്ള എന്റെ സ്നേഹാദരവു പിടിച്ചു വാങ്ങിയ നിന്നെ എനിക്കു ഒരുപാടിഷ്ടമാണ്, ബഹുമാനമാണ്. സ്ത്രീയുടെ ശക്തി എന്താണെന്ന് എന്നെ മനസിലാക്കി തരുന്നതില്‍ എന്റെ അമ്മയുടെ പാതയില്‍ തന്നെ, എന്റെ പ്രതീക്ഷക്കള്‍ക്കും അപ്പുറമായി ഇന്നത്തെ തലമുറയില്‍ നിന്നും നിന്നെ ലഭിച്ചത് എന്റെ ഭാഗ്യമായി ഞാന്‍ കരുതുന്നു. ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടത്തിലൂടെയാണ് ഞാന്‍ സഞ്ചരിക്കുന്നത് എന്നു ഞാന്‍ മനസിലാക്കുന്നു.
നീ എന്റെ എല്ലാമാണ്. എന്റെ പൊന്നമ്മയുടെ മടിയില്‍ തലവെച്ചു കിടക്കുമ്പോള്‍ കിട്ടുന്ന വാത്സല്യം വരെ എനിക്കു നല്‍കുന്ന നിന്നെ എനിക്കൊത്തിരി ഇഷ്ടമാണ്. ചെറുപ്പത്തില്‍ തന്നെ ചാച്ചയെ നഷ്ടപ്പെട്ട് അമ്മയുടെ നാലായി വീതിക്കപ്പെട്ട സ്നേഹവും സാഹചര്യങ്ങളാല്‍ നഷ്ടപ്പെട്ട എനിക്ക് ഇതെല്ലാം ഒന്നായി നല്‍കുന്ന നിന്നെ രത്നങ്ങള്‍ കൊണ്ട് തുലാഭാരം നടത്തിയാലും മതിയാവില്ല കൊച്ചേ. വിലമതിക്കാനാവാത്ത ഒന്നാണെനിക്കു നീ. ഒരു കൊച്ചു സമ്മാനത്തില്‍ ഒതുങ്ങില്ല നീ.
രാവിലെ ഞാന്‍ തന്ന ഉമ്മയില്‍ എല്ലാം അടങ്ങിയിരുന്നു. ഒത്തിരി നാള്‍ നിന്നോടും മക്കളോടും കൂടെ ഇതേ സ്നേഹത്തില്‍ ജീവിക്കുവാന്‍ ദൈവമേ എന്നെയും അനുഗ്രഹിക്കണമേ....
Digeus Registry Cleaner speeds up your computer by cleaning errors in your Windows. It removes the junk that accumulates in your Windows Registry, fixes Windows errors which results in speeding up your computer. With Digeus Registry Cleaner you just need a few mouse clicks and your computer will become as good as a brand new one.
© Blogger templates Inspiration by Ourblogtemplates.com 2008
Back to TOP