ഞാനൊരു പാവം പാലാക്കാരന്‍

കോക്കു

>> Monday, March 23, 2009

രാവിലെ എണീക്കാന്‍ എന്താ ഒരു ബുദ്ധിമുട്ട്. പണ്ട് കേട്ടിരിക്കുന്നതും ശീലിച്ചിരുന്നതും പുലരുമ്മുമ്പെണീക്കണം, കുളിച്ച് വെളുത്ത മുണ്ടുടുക്കണം എന്നൊക്കെയായിരുന്നു.
(വെളുത്തമുണ്ടുടുത്തില്ലെങ്കിലും കുളിച്ച് ലുങ്കിയെങ്കിലും ഉടുത്തിരുന്നു.)ഇപ്പോള്‍ കിടക്കുന്നത് പുലര്‍ച്ചക്ക്, എഴുന്നേല്‍ക്കുന്നത് ബ്രഞ്ചിന്റെ സമയത്ത്.

എന്നാലും ഉറങ്ങാന്‍ പറ്റുവോ? കറിയാച്ചന്‍ ലേറ്റാ കിടന്ന് ലേറ്റാ വരുമ്പോള്‍ ഇളയവന്‍ കോക്കു ലേറ്റാ കിടന്ന് ലേറ്റസ്റ്റാ വരും. സാധാരണ കുഞ്ഞുങ്ങള്‍ ഒത്തിരി ഉറങ്ങുമെങ്കിലും കോക്കുവിന് ചുരുക്കത്തില്‍ ഉറക്കം വളരെ കുറവ്. മിക്കവാറും കുട്ടികള്‍ ഉറക്കത്തില്‍ കൈ വായില്‍ വെക്കും, അല്ലെങ്കില്‍ സുനാപ്പിയില്‍ പിടിക്കും, അമ്മയുടെ മുടിയില്‍ പിടിക്കും അങ്ങനെ എന്തെങ്കിലും ഒരു പ്രത്യേകത കാണും. കോക്കുവിന് പ്രിയം അമ്മിഞ്ഞയാണ്. എല്ലാവരും പിള്ളേരും അമ്മിഞ്ഞ കുടിക്കുമെങ്കിലും ഇവന്റെ ഇത്തിരി കടന്ന കുടിയാണ്. ഉറക്കത്തിലെങ്ങാനും അമ്മിഞ്ഞ അവന്റെ അവന്റെ വായില്‍ നിന്നും പോയാല്‍ പിന്നെ
അവിടെ മഴക്കാലത്തെ ചീവീടിന്റെ ഒച്ചയാണ്. ഉറക്കത്തില്‍ അവന്‍ തിരിയുമ്പോള്‍ അമ്മിഞ്ഞ അവന്റെ കൂടെ തിരിയാത്തതെന്താണ് എന്നാലോചിച്ച് ചില രാത്രികളില്‍ അവന്‍ നിര്‍ത്താതെ കരയും. പാവം എന്റെ ഭാര്യ, വേദനയാല്‍ പുളയാതിരിക്കാന്‍ അതു റബര്‍പാലുകൊണ്ടുണ്ടാക്കിയതല്ലല്ലോ, ഇതൊക്കെ വലിയുന്നതിനൊക്കെ ഒരു പരിധിയില്ലേ? അമ്മിഞ്ഞയില്‍ നിന്നു പിടി വിടുകയോ അല്ലെങ്കില്‍ കൂടുതല്‍ ഉറങ്ങുകയോ ചെയ്താല്‍ അവന്‍ ശടേന്നു വന്ന പോലെ മൂന്നാമതൊരെണ്ണം കൂടി വന്നാലത്തെ അവസ്ഥ
ആലോചിച്ചിട്ടാവാം. ചാച്ചക്കും അമ്മക്കും ഉത്തരവാദിത്വബോധം ഇല്ലെങ്കിലും അവനുണ്ടാവണമല്ലോ? അതായിരിക്കും പുതിയ കുടുംബാസൂത്രണം, മക്കള്‍ വഴി.

മറ്റുള്ളവര്‍ പിള്ളേരുടെ സമയത്തിനു അഡ്ജസ്റ്റ് ചെയ്ത് യാത്രകള്‍ പോലും ക്രമീകരിക്കുന്നത് കണ്ട് ഞങ്ങള്‍ തീരുമാനിച്ചിരുന്നു ഒരിക്കലും പിള്ളേരുടെ സൌകര്യത്തിന് ഞങ്ങള്‍ പെരുമാറില്ല എന്ന്. വന്ന് വന്ന് ഇപ്പോള്‍ ഒരു മാസമായപ്പോളേക്കും അവരുടെ സമയത്തിനനുസരിച്ചായി കാര്യങ്ങള്‍. വൈകുന്നേരം ചാച്ച വന്നിട്ടു പുറത്തു പോകാനായി ഫ്ലാറ്റിലെ ഒറ്റമുറിയില്‍ ജയിലിലെ പോലെ കഴിയുകയല്ലേ? പാവങ്ങള്‍!, എന്റെ വീട്ടിലും അവളുടെ വീട്ടിലും മുറ്റത്തും പറമ്പിലും എല്ലാവരുടെയും കൊഞ്ചിക്കലുകള്‍ ഏറ്റുവാങ്ങി
നടന്നിരുന്ന പിള്ളേരാ. ഇവിടെ ഇങ്ങനെ ജയിലിലായത്. ഒരു പണിയുമില്ലാതെ ചൊറിയും കുത്തിയിരുന്ന് ബ്ലോഗിക്കൊണ്ടിരുന്ന ഞാന്‍ അവര്‍ വന്നതോടെ ബ്ലോഗ് എന്ന വാക്കുപോലും കേട്ടിട്ടില്ലാത്തവനെ പോലെയായി. ക്രിക്കറ്റ് ടീം ഒക്കെ എപ്പോളേ എന്നെ മറന്നു.

അതെങ്ങനെയാ, എന്നു കുടുംബം വന്നാലും കെട്ടിയെടുക്കും ഞങ്ങളുടെ ഒരു ഓവര്‍സീസ് ഐ റ്റി ഡയറക്ടര്‍. കുടുംബമായി ജീവിക്കുന്നതിന്റെ പ്രയാസങ്ങള്‍ അറിയാത്ത തെണ്ടി. പണ്ടാരക്കാലനെ ഏതെങ്കിലും ഒരു കോന്തി വന്ന് വേഗന്നു ഒന്നു കെട്ടിവരിയാന്‍ അനുഗ്രഹിക്കണേ എന്റെ പൊന്നു മദ്യപരദേവതകളേ...അയാള്‍ വന്നാല്‍ പിന്നെ ഇത്രയും കാലം ചൊറികുത്തിയിരുന്നതിന്റെ മുഴുവന്‍ കേടും തീര്‍ത്ത് പണിയോട് പണി. ഈ
പ്രാവശ്യം രണ്ടാഴ്ചക്കു വന്നവന്‍ നാലാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുന്നു. അതും വെള്ളിയാഴ്ച പോലും ഒഴിവില്ലാതെ രാത്രി വരെ. ഞാന്‍ കൂട്ടിനെങ്കിലും ഇരുന്നില്ലെങ്കില്‍ എന്നെ ജോലീന്നെങ്ങാനും പിരിച്ചു വിട്ടാലോ?

ഇന്നലെ ഭാര്യയുമായി ഒന്നു സല്ലപിക്കാന്‍ കാത്തിരുന്നത് വെളുപ്പിനെ മൂന്നു മണി വരെ. മിക്കവാറും കാത്തിരുന്ന് ഞങ്ങളില്‍ ആരെങ്കിലും ഉറങ്ങിപോവുകയും ഉറങ്ങിക്കിടക്കുന്ന മറുഭാഗത്തെ നോക്കി നെടുവീര്‍പ്പെടുകയും ചെയ്യാനായിരുന്നു ഞങ്ങളുടെ വിധി. രാവിലെ എന്തായാലും ഇത്തിരി താമസിച്ചു പോകാം എന്നു കരുതിയപ്പോള്‍ കോക്കുച്ചേട്ടന്‍ ആറുമണിക്കേ ചീവീടായി അലാറം അലറിയടിച്ചു. പാവം ഭാര്യ, അവള്‍ തളര്‍ന്നുറങ്ങുന്നു. ഞാന്‍ ഡ്യൂട്ടി ഏറ്റെടുത്തു. വെറുതെയല്ല, ക്രിക്കറ്റ് കാണുകയും ചെയ്യാമല്ലോ. കറിയാച്ചന്‍ ഇടക്കെണീക്കുമ്പോള്‍ വീണ്ടും ഉറക്കാന്‍ കൊടുക്കാനായി ഒരു ടാങ്ക് പാലും റെഡിയാക്കി.
പാവം, അവള്‍ ഇത്തിരി നേരം കിടന്നുറങ്ങട്ടെ. രാവിലെ കോക്കു ഭയങ്കര ഊര്‍ജസ്വലനാണ്. എന്തിനാ രാവിലെ, ഫുള്‍ ടൈം ഊര്‍ജസ്വലനല്ലേ? ഒരു തരത്തില്‍ നീറും ചീവീടും ചേര്‍ന്ന ഒരു കൊച്ചു തെമ്മാടി.

എങ്കിലും നല്ല രസമാ കൊഞ്ചിക്കാനൊക്കെ. കറിയാച്ചന്‍ ശരിക്കും പാവമാ. രാവിലെ മിക്കവാറും ചിരിച്ചോണ്ട് ഒരു കൊച്ചു നാണത്തോടു കൂടിയാണ് പുള്ളിക്കാരന്‍ എണീറ്റു വരിക. പാലു എത്ര വേണമെങ്കിലും കുടിച്ചോളും, ഖരമായുള്ളത് ഒന്നും കഴിക്കില്ല. എന്നാല്‍ വെളിയില്‍ ഇറങ്ങിയാല്‍ ആരെങ്കിലും കഴിക്കുന്നിടത്തു പോയി നോക്കി നില്‍ക്കുന്നതു കണ്ടാല്‍ ആരും എന്തെങ്കിലും കൊടുത്തു പോകും. ഒരു ദിവസം ക്രിക്കറ്റു കളിക്കാന്‍ ഇന്‍സ്പോര്‍ട്സ് ക്ലബില്‍ വന്ന ഡാന്‍യൂബിന്റെ കളിക്കാരുടെ മട്ടണ്‍
ബിരിയാണി ഒരു പ്ലേറ്റ് ആണ് ഇഷ്ടന്‍ അടിച്ചത്. അടുത്തയാഴ്ച ഹോട്ടലില്‍ നിന്നും വാങ്ങി വീട്ടില്‍ കൊണ്ടുവന്ന സൂപ്പര്‍ മട്ടണ്‍ ബിരിയാണി അവന്‍ തൊട്ടു നോക്കിയില്ല. സമയമുണ്ടായിരുന്നെങ്കില്‍ പുറത്തൊക്കെ കൊണ്ടുപോയി കഴിപ്പിക്കാമായിരുന്നു.

കോക്കു കൊഞ്ചല്‍ ഒക്കെ ഇത്തിരി കുറച്ചു അമ്മ കിടക്കുന്ന ഭാഗത്തേക്ക് ഇത്തിരി കോണ്‍സെന്റ്രേറ്റ് ചെയ്യാന്‍ തുടങ്ങി. നല്ല വിശപ്പുകാരനാ, എന്തേലും ഉണ്ടാക്കി കൊടുത്തില്ലേല്‍ എന്നെ പിടിച്ചു തിന്നു കളയും. എന്നാല്‍ അതൊട്ടു ശരീരത്തില്‍ കാണാനും ഇല്ല. മൊത്തം ഊര്‍ജ്ജമായി പോവുകയായിരിക്കും. അടുക്കളയില്‍ കയറി ഇത്തിരി ബ്രഡും ബട്ടറും എടുത്തു, ഒരു ഏത്തക്കായും. അതു കൊണ്ടുവന്നപ്പോളേ പിടയെ കണ്ട കോഴിപ്പൂവന്‍ ചിറകടിക്കുന്ന പോലെ കൈ തുടക്കിട്ടടിച്ച് അവനെത്തി. അവന്‍ പിന്നെ എന്നാ വേണമെങ്കിലും തിന്നോളും. ഇടക്ക് ടിവിയില്‍ ഒരു ക്യാച്ച് എടുത്തതിന്റെ ആഘോഷങ്ങളില്‍ മുഴുകിയിരുന്നപ്പോള്‍ ഏത്തക്കായുടെ തൊലിയും കൂടി ചെക്കന്‍ തിന്നു. അട്ടയും കോഴിത്തീട്ടവും ഒക്കെ എടുത്തടിക്കുന്ന പിള്ളേരെക്കുറിച്ച് കേട്ടിട്ടുണ്ട്. ഇവന്‍ ആ ടൈപ്പ് ആകാനാണ് സാധ്യത.

പണ്ടോക്കെ പിള്ളേര്‍ റേഡിയോയില്‍ തൊടുകയാണെങ്കില്‍ ഇവന്‍ പാട്ടുകാരനാവും, പറമ്പില്‍ നടക്കുകയാണെങ്കില്‍ കൃഷിക്കാരനാകും എന്നൊക്കെ പറയുന്നപോലെയാണെങ്കില്‍ ഇവന്‍ തീര്‍ച്ചയായും മുന്‍സിപ്പാലിറ്റി ജോലിക്കാരനാകും. എഴിന്നേറ്റ് നടക്കാന്‍ തുടങ്ങിയ അന്നു മുതല്‍ വീട്ടിലെ വേസ്റ്റ് ബോക്സ് തപ്പുകയാണ് ഏറ്റവും താല്പര്യമുള്ള ജോലി. ബാത്തുറൂമില്‍ കയറിയാല്‍ ക്ലോസറ്റ് കഴുകുന്ന ബ്രഷിന്റെ
അടുത്തേക്കാണ് ആദ്യം പോവുക. ദൈവമേ... ഇവനെ പഠിപ്പിക്കാന്‍ വിടണോ ആവോ? എന്തിനാ വെറുതെ ക്യാഷ് കളയുന്നത്. അവന്‍ വയറ്റിലുണ്ടായിരുന്നപ്പോള്‍ നടക്കാനിറങ്ങുമ്പോള്‍ എപ്പോളും ഞാന്‍ വേസ്റ്റുബോക്സിന്റെ അടുത്തോടെയാണ് ഭാര്യയെ നടത്തുന്നത് എന്ന് അവള്‍ പരാതി പറയുമായിരുന്നു. അവര്‍ ആ സമയത്ത് ഒത്തിരി സെന്‍സിറ്റീവ് ആണല്ലോ മണത്തിനോട്. അങ്ങനെയാണെങ്കില്‍ കറിയാച്ചനെ വയറ്റില്‍ ഉണ്ടായിരുന്ന സമയത്ത് ഞങ്ങള്‍ കൂടുതലും ബാറിന്റെ അടുത്തുകൂടി നടന്നിരിക്കാനാണ് സാധ്യത. ഇന്നലെയും ഞാന്‍ രണ്ടെണ്ണം അടിച്ചപ്പോള്‍ അവന്‍ വന്നു. പിള്ളേരെ കൊതിപ്പിച്ചു നമ്മള്‍ അടിച്ചാല്‍ അവര്‍ക്ക്
അതിനോടൊരു പ്രതിപത്തി മനസില്‍ കാണുമെന്ന് എന്റെ അനുഭവം തന്നെ എന്നെ പഠിപ്പിച്ചതിനാല്‍ ഞാന്‍ അവനു കൊതി തോന്നുമ്പോള്‍ ഒരു കവിള്‍ കൊടുക്കും. അവന്‍ അതു മുഖം ചുളിച്ച് കുടിച്ചേച്ചു പോകും, പിന്നെ കുറേ നാളത്തേക്ക് ചോദിക്കില്ല. പക്ഷെ കഴിഞ്ഞ രണ്ടുമൂന്നു തവണയായി അവന്‍ മുഖം അത്ര ചുളിക്കാറില്ല. ഇന്നലെ രാത്രി ഭാര്യ പറഞ്ഞു, ഇനി മിക്കവാറും സ്കൂളില്‍ പോകുമ്പോള്‍ മകന് പാലിനു പകരം ബക്കാര്‍ഡി റം കൊടുത്തു വിടണമായിരിക്കും എന്ന്. ഞാന്‍ ആലോചിച്ചു നോക്കി. ബിസ്കറ്റുവേണോ
എന്നു ചോദിക്കുന്ന ടീച്ചറോട് “ഓ അതൊന്നും വേണ്ട, വല്ല അച്ചാറോ മീന്‍ ചാറോ ഉണ്ടെങ്കില്‍ താ” എന്നു പറയുന്ന കറിയാച്ചന്റെ മുഖം. ഇനി മേലില്‍ കുടിക്കാതിരിക്കാം എന്ന് എല്ലാ വാളിന്റെയും പിറ്റേദിവസം മനസിലെടുക്കുന്നപോലെ ഒന്നു കൂടി തീരുമാനിച്ചു.

ഭാര്യ എണീറ്റു. തൊണ്ടവരെ ബ്രെഡും ഏത്തപ്പഴവും അടിച്ചു കേറ്റിയ കോക്കു അമ്മയെ കണ്ടപ്പോള്‍ അമ്മിഞ്ഞാക്കു പോയി പിന്നേം. എല്ലാരും പറയും പിള്ളേരു കഴിക്കുന്നതിനു പറഞ്ഞാന്‍ പിന്നെ അവര്‍ കഴിക്കില്ലാന്ന്. ഒരു കാര്യവുമില്ല. നമ്മളു പറഞ്ഞില്ലേലും രണ്ടാം വയസുമുതല്‍ നെഗറ്റീവ് സ്വഭാവം കാണിക്കുമ്പോള്‍ പിള്ളേരു കഴിക്കാതാവും. അപ്പോള്‍ നമ്മള്‍ പറയും നമ്മുടെ ശത്രുക്കല്‍ പിള്ളേരുടെ കഴിപ്പുകണ്ട് പറഞ്ഞിട്ടുണ്ടാവും എന്ന്. കറിയാ ഉറക്കത്തില്‍ തന്നെ ആയിരുന്നകൊണ്ട് കോക്കുവിന്റെ കറവ കഴിഞ്ഞപ്പോള്‍ ഭാര്യ അടുക്കളയില്‍ കയറി. ഞാന്‍ പതുക്കെ പ്രഭാത കൃത്യങ്ങള്‍ ഒക്കെ
നടത്തി.

രാവിലെ പ്രാതല്‍ ആയി പുട്ടും ഏത്തപ്പഴം പുഴുങ്ങിയത്, മുട്ട ബുള്‍സൈ ()തുടങ്ങിയ സൈഡ് ഐറ്റംസുമായി ഇരുന്നപ്പോള്‍ കോക്കു വന്ന് എന്റെ പാത്രത്തിലും കൈയിട്ടു, ഭാര്യ ചൂടായി അവനോട്. ഭാര്യക്കു ഈയിടെ ഇത്തിരി ദേഷ്യം കൂടുന്നു, ഉറക്കക്കുറവും എന്റെ തിരക്കും കാരണമായിരിക്കും. ഞാന്‍ പറഞ്ഞു പിള്ളേരെ നമ്മള്‍ ടാക്കിള്‍ ചെയ്യണം. ഉദാഹരണത്തിനു ഞാന്‍ കഴിക്കാനിരിക്കുമ്പോള്‍ അവളോട് പറയും കറിയാച്ചന്
കൊടുക്കണ്ടാ എന്ന്. അപ്പോള്‍ കറിയാച്ചന് കഴിച്ചേ പറ്റൂ എന്ന വാശി. അതുപോലെ നമ്മള്‍ ബുദ്ധിപരമായി വേണം പിള്ളേരുടെ അടുത്ത് കാര്യങ്ങള്‍ നടത്താന്‍. അവള്‍ പറഞ്ഞു ശ്രമിക്കാമെന്ന്.

രാവിലെ ഇല്ലാത്ത സമയത്ത് ഷര്‍ട്ട് തേച്ചു. തേപ്പിച്ചു വച്ചിരുന്ന ഷര്‍ട്ട് എല്ലാം തിര്‍ന്നു. അതിനു കൊണ്ടുക്കൊടുക്കാന്‍ പോലും സമയം ഇല്ല. എന്തൊരു തിരക്കാണോ? ഇനി ആ കാലന്‍ ഒന്നു പോയിട്ടു വേണം എല്ലാം ശരിയാക്കാന്‍. അപ്പോളാണ് കോക്കുവിന് ഷര്‍ട്ട് ചുളുക്കണം. ഭാര്യക്കു ദേഷ്യം വന്നു. ഞാന്‍ പറഞ്ഞു, മോളേ.. നമ്മള്‍ ബുദ്ധിപരമായി നീങ്ങണം. ഞാന്‍ അവനെ കെട്ടിപ്പിടിച്ച് പറഞ്ഞു. “മോനേ..ചാച്ചക്ക് ഇടാന്‍ വേറെ ഷര്‍ട്ടില്ല കേട്ടോ, അമ്മക്കാണേല്‍ തേക്കാനും സമയമില്ല. എന്റെ മോന് തുണിയില്‍ കളിക്കണേല്‍ എന്റെ മുഷിഞ്ഞ ഷര്‍ട്ടു തരാം“ എന്നു പറഞ്ഞ് അവന് പഴയ ഒരെണ്ണം കൊടുത്തു. അവന്റെ മാറ്റം ഭയങ്കരം ആയിരുന്നു. അവന്‍ ആ മുഷിഞ്ഞ ഷര്‍ട്ട് എടുത്ത് ഭാര്യ മടക്കിവെക്കുന്നതു കണ്ടിട്ടാവണം, മടക്കിവെക്കാന്‍ ശ്രമിക്കുന്നു. ഭാര്യയുടെ മുഖത്ത് എന്റെ കെട്ടിയോന്റെ ഒരു ബുദ്ധിയേ എന്ന ഭാവം. എന്റെ മുഖത്ത് ഒരു ഗംഭീര ഭാവം. മിടുക്കന്‍ എന്നു പറഞ്ഞ് ഭാര്യ അവനു ഒരുമ്മ കൊടുത്തു. അവന്‍ സന്തോഷത്തോടെ
ചിരിച്ചു കൊണ്ട് ഓടി. അവന്റെ മുഖത്തെ കഴിച്ചതിന്റെ ബാക്കി കൊണ്ടുപോയി തുടച്ചിട്ട് വീണ്ടും ഉമ്മക്കായി വന്നു. തുടച്ചത് എന്റെ തേച്ചു വെച്ച ഷര്‍ട്ടിലാണെന്നു മാത്രം.

Read more...

കുട്ടപ്പായികഥകള്‍ 3- ഭാവി,ഭൂതം

>> Wednesday, March 4, 2009

അലാസ്കയിലെ മഞ്ഞുപൊടികള്‍ക്കിടയില്‍ ജോലിയന്വേഷിച്ചു പോകാനിരുന്ന സമയത്താണ് പൊതുവേ താല്പല്പര്യമുണ്ടായിരുന്ന ജ്യോതിഷകലകളില്‍ ഒന്നുകൂടി ശ്രദ്ധപതിപ്പിക്കുന്നത്. ഞാനും വാഴക്കാവരയനും പല്‍ഗുവും പിന്നെ കാരാങ്കനും ആയിരുന്നു ഇതിലെ പങ്കാളികള്‍. പല്‍ഗു ബാംഗളൂര്‍ ആയതിനാല്‍ അവന്‍ ഒഴിച്ചുള്ള മൂന്നുപേരും കണിയാന്റെ അടുത്തും ധ്യാനാഗുരുക്കളുടെ അടുത്തും ഒക്കെ ഒറ്റക്കും കൂട്ടായും ഒക്കെ പോയി കണ്‍സല്‍ട്ട് ചെയ്തു. ചുമ്മാ ചെറിയകാര്യം അല്ലല്ലോ? ഒന്നാമതെ അമേരിക്കയുടെ ഭാഗം. പോരാത്തതിന് ഉഷ്ണം പൂജ്യത്തിനു മുകളില്‍ എത്താനേ സാധ്യത ഇല്ല. പിന്നെ മലയാളം അവര്‍ക്കറിയില്ലല്ലോ, അവരെ പഠിപ്പിക്കാന്‍ ഒക്കെ വലിയ പ്രയാസമല്ലേ?


എന്തായാലും അലാസ്കയിലെ മീന്‍ പിടിത്തം നടന്നില്ല. നാഷണല്‍ ജോഗ്രഫിക്കില്‍ ജാക്കറ്റില്‍ പൊതിഞ്ഞുകയറി കൊടും കാറ്റിനോടും തണുപ്പിനോടും മല്ലടിച്ച് കൊച്ചു ബോട്ടില്‍ സ്രാവിനെ ഒക്കെ പിടിക്കുന്നതു കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് ആദ്യം ത്രില്ലു തോന്നിയിരുന്നു എങ്കിലും ഇവിടുത്തെ തുലാമാസത്തിലെ ഇടിപോലും പേടിയുള്ള വാഴക്കാവരയന്‍ ഒക്കെ എങ്ങിനെ ചൂണ്ടയിട്ട് സ്രാവിനെ പിടിക്കും എന്ന സംശയം പതുക്കെ തോന്നിത്തുടങ്ങി. പൈക തോട്ടിലെ കാച്ചവനേയും നെറ്റിയേപൊന്നനേയും പോലും പിടിക്കാന്‍ പറ്റാതെ വെറും വാഴക്കാവരയനെ മാത്രം പിടിച്ചു നടന്നവര്‍ പതുക്കെ കര്‍ത്താവുറങ്ങിയപ്പോള്‍ തോണിയിലിരുന്നു പേടിച്ച ശിഷ്യന്മാരെപ്പോലെ ആയി. എന്തായാലും കുറച്ചു കാശുപോയതൊഴിച്ചാല്‍ മറ്റു കുഴപ്പങ്ങളൊന്നും ഉണ്ടായില്ല. പിന്നെ ലോട്ടറി എടുത്ത് കാത്തിരിക്കുന്നപോലെ ഒരു സുഖവും കിട്ടി.


എന്തായാലും ആ സമയത്ത് ഞാന്‍ ബൈബിളും ഭഗവത് ഗീതയും കഴിഞ്ഞിട്ട് ഖുറാന്റെ മലയാളം പരിപാഷ വായിച്ചിരിക്കുന്ന സമയം. വാഴക്കാവരയന്‍ എവിടുന്നോ കവടി നിരത്തുന്ന ചിപ്പുകള്‍ കൊണ്ടുവന്നു. അപ്പോളാണ് ഒരു ഐഡിയാ തോന്നിയത്. ചെറുതായി ജ്യോതിഷ പരിപാടികള്‍ നടത്തിയാലോ എന്ന്. കൈനോട്ടക്കാരുടെ സൈക്കോളജി പഠിക്കുകയും ചെയ്യാം, വരുന്ന മനുഷ്യരുടെ ആക്രാന്തം കാണുകയും ചെയ്യാം. എന്തായാലും കവടിനിരത്തലും കൈനോട്ടവും വിവരമുള്ളവര്‍ക്കു മാത്രം തെറ്റുമനസിലാവുന്ന അസ്ഥാനത്തുള്ള സംസ്കൃത പ്രയോഗങ്ങളുമായി കുറച്ചു പേരുടെ ഭാവിയും ഭൂതവും ഒക്കെ പ്രവചിച്ചു.


കാര്യം ഹിന്ദുക്കള്‍ ഒക്കെയായിരുന്നെങ്കിലും കൂടുതല്പേര്‍ക്കും ആകെ അറിയാവുന്ന സംസ്കൃതം “ യേ സംസ്കൃത വാര്‍ത്തായേം സുയംതാ..പ്രവാചക ബലദേവാനന്ദ സാഗര“ എന്നുള്ളതായിരുന്നു. പിന്നെ പരിചയമുള്ളവരെ ഒക്കെ ഒതുക്കാല്‍ നമ്മുടെ ലോക്കല്‍ പൊതുവിജ്ഞാനം മാത്രം മതിയായിരുന്നു. നാട്ടിന്‍ പുറത്തെ അവരവരുടെ വീടുകളില്‍ പോലും അറിയില്ലാത്ത വിവരങ്ങള്‍ നാട്ടുകാര്‍ക്കല്ലേ അറിയാവുന്നത്. എന്തായാലും ഇത്തിരി ഒതുക്കാനുള്ളവരെ ഈ വഴിയില്‍ കൂടി ഒതുക്കുകയും ചെയ്തിരുന്നു എന്നതായിരുന്നു വാസ്തവം. DYSP ക്രിഷ്ണകുമാറിന്റെ സഹപാഠി എന്നവകാശപ്പെടുന്ന എന്നാല്‍ നഴ്സറിയില്‍ പോലും പോയിട്ടില്ലാത്ത ലോക്കല്‍ കമ്മറ്റി അംഗം സൈക്കിളുകട ശശി ആയിരുന്നു അതിലൊന്ന്. കമ്മ്യൂണിസ്റ്റുകാരനും അതിലുപരി ഒരടികിട്ടിയാല്‍ പത്തടി അങ്ങോട്ടു കൊടുത്തിട്ട് വരുന്നവനാണെന്നു പറയുകയും നായനാരും DYSP ക്രിഷ്ണകുമാറും ഒക്കെ ശശിയുടെ തോളില്‍ കയ്യിട്ടു നടക്കുന്നവരുമാണെന്നുള്ള കത്തി അസഹഷ്ണീയമായിരുന്നു. പാര്‍ട്ടിയുടെ എന്തെങ്കിലും കാര്യം പറഞ്ഞാല്‍ നന്നാക്കിക്കൊണ്ടിരിക്കുന്ന സൈക്കിള്‍ അവിടെ നിറുത്തിയിട്ട് പോയിരുന്ന ശശിയെ ഞാന്‍ കൈനോക്കി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കും എന്നു പറഞ്ഞത് പുള്ളിയെ കൊല്ലുന്നതിനു തുല്ല്യമായിരുന്നു.


ഒരു ദിവസം പൈകയിലെ എന്റെ ഓഫീസില്‍ വായനയുടെ ലോകത്തു നിന്നും ഇത്തിരി റെസ്റ്റ് എടുക്കാനായി ഇരിക്കുന്ന സമയം. നേരമ്പോക്ക് ഒന്നും കിട്ടാഞ്ഞതുകൊണ്ട് ശശിയോട് പണ്ട് ഒളിവില്‍ പോയ കാര്യം ഒന്നു ചോദിച്ചു. വേഗന്നു തന്നെ പണിതോണ്ടിരുന്ന സൈക്കിള്‍ സറ്റാന്‍ഡില്‍ കയറ്റി വെച്ച് ചായക്കടയില്‍ നിന്നും ചായയും പരിപ്പുവടയും വാങ്ങി ശശി കഥ പറയാന്‍ വന്നു. കഥകേള്‍ക്കുകയാണെങ്കില്‍ കാലുവരെ തിരുമ്മി തരും ശശി. എന്തായാലും അങ്ങനെ പരിപ്പുവടയും തിന്ന് ശശിയുടെ നുണകള്‍ കേട്ടിരിക്കുന്ന സമയത്താണ് വാഴക്കാവരയന്‍ അവന്റെ കൂടെ ജോലി ചെയ്യുന്ന തിരോന്തോരന്‍കാരന്‍ സുനിലുമായി എത്തുന്നത്. പരിചയപ്പെട്ടപ്പോള്‍ കഥമുറിഞ്ഞ വൈരാഗ്യത്തിലായിരിക്കാം ശശി പറഞ്ഞു ഞാന്‍ നല്ലൊരു കൈനൊട്ടക്കാരനാണ് എന്ന്. പിന്നെ ഒരു പരിചയവുമില്ലത്തവനെ കൈ നോക്കി എന്തു പറയും എന്നറിയാനുള്ള ഒരു ആകാംക്ഷയും കാണുമായിരിക്കാം.


പെട്ടെന്നു പറയാന്‍ പൊതുവേ നുണകള്‍ വായില്‍ തത്തിക്കളിക്കറുണ്ടെങ്കിലും അപ്പോള്‍ ഒന്നും വന്നില്ല. എന്തായാലും ഒന്നു പയറ്റാം എന്നു തീരുമാനിച്ചു. ദക്ഷിണയായ മഴുകുതിരിയും മൂന്നു വിത്സും വാങ്ങാനായി വാഴക്കാവരയനും സുനിലും കടയിലേക്കു പോയി. ശശി ഒന്നു നിവര്‍ന്നിരുന്നു. സുനില്‍ മെഴുകുതിരിയും സിഗരറ്റുമായെത്തി. വാഴക്കാവരയന്‍ ഒരു സുഹൃത്തിനെ കണ്ടിട്ട് വേഗന്നു വരാമെന്നു പറഞ്ഞ് അപ്പുറത്തോട്ട് പോയത്രേ. സുനില്‍ വന്നപ്പോള്‍ ഞാന്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുവാരുന്നു. ഞാന്‍ ഇരിക്കുവാന്‍ ആംഗ്യം കാണിച്ചു. ശശി മെഴുകുതിരി കത്തിച്ചു വെച്ചു. വിത്സ് രണ്ടെണ്ണം എന്റെ മുന്നിലേക്കും ഒരെണ്ണം സുനിലിന്റെ മുന്നിലേക്കും തിരിച്ചു വെച്ചു.


ഫോണ്‍ വിളി അവസാനിപ്പിച്ച് ഞാന്‍ കാര്യത്തിലേക്കു കടന്നു. സുനിലിന്റെ കൈ പിടിച്ച് മേശപ്പുറത്ത് നീട്ടി വെച്ചു. ഞാന്‍ ആ കൈകളില്‍ പിടിച്ച് രേഖകള്‍ ഹൃദിസ്തമാക്കുന്നപോലെ കൈ ഓടിച്ചു. പിന്നെ കണ്ണടച്ചു.


കണ്ണടച്ചു കൊണ്ടുതന്നെ ഞാന്‍ പറഞ്ഞു “കാലാഹിനാ പരിഗ്രസ്ഥമാം ലോകാഹ: നികടേ വസതി... ദര്‍ദ്ദുരന്‍.... കൊജഭന്‍.... സത്ഗമയാ”ഞാന്‍ പതുക്കെ കണ്ണു തുറന്നു, സുനിലിനെ നോക്കി പറഞ്ഞു.


“ചക്ഷുശ്രവണഗളസ്ഥമാണല്ലോ?....“ഒന്നും മനസിലാവാതെ സുനില്‍ കണ്ണുമിഴിച്ചു. മുഖം ഗൌരവത്തിലാക്കി ഞാന്‍ ഒന്നിരുത്തി നീട്ടി മൂളി “ഊം....“ പലകയും കവടിയും എടുത്തു. കവടി നിരത്തുന്നതിനിടയില്‍ തന്നെ ചോദിച്ചു “ നായരാണല്ലേ..?” അതേ എന്നു സുനില്‍ പറഞ്ഞു.


ഞാന്‍ അരുളി ”ശിവോ രക്ഷതു ഗീര്‍വാണഭാഷാരസാസ്വദതത്പരാന്‍“, “ശിവനേ വിചാരിച്ചുകൊള്ളൂ...”
ഞാന്‍ - “ഒറ്റമോനാണല്ലേ?....“
സുനില്‍ - “അതെ“
ഞാന്‍ - “അച്ഛന്‍ ദൈവവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണല്ലോ പ്രവര്‍ത്തിക്കുന്നത്?“
സുനില്‍ - “അതെ, ദേവസത്തിലാണ് ജോലി“ സുനിലിന്റെ മുഖത്ത് ചെറിയ ആശ്ചര്യം.
ഞാന്‍ - “അമ്മ അക്ഷരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായി കാണുന്നു, പത്രത്തിലാണോ?”
സുനില്‍ - “അല്ല, മലയാളം അദ്ധ്യാപികയാണ്”
ഞാന്‍ - “അതും അക്ഷരസംബന്ധിയായ കാര്യം തന്നെ”
ഞാന്‍ സൂക്ഷിച്ചു കവടിപലകയിലേക്കു നോക്കി പറഞ്ഞു “ ഒരു പ്രണയമല കയറിയിറങ്ങിയിരിക്കുന്നല്ലോ?” സുനില്‍ - വിടര്‍ന്ന കണ്ണുകളോടെ “മനസിലായില്ല?”
ഞാന്‍ - “ഒരു പ്രണയത്തിലാണ്, പക്ഷെ അതു ഉടനെ അവസാനിക്കാനാണ് സാധ്യത.”
സുനില്‍ ഒന്നും മിണ്ടിയില്ല, എങ്കിലും എന്തോ ചിന്തിക്കുന്നതായി തോന്നി.
ഞാന്‍ - “പുതിയ ജോലിയിലേക്കു മാറ്റം ഉടനെ കാണുന്നുണ്ടല്ലോ, അവിടെ മറ്റൊരു പ്രണയത്തിന്റെ തുടക്കവും കാണുന്നല്ലോ?, അപ്പോള്‍ നിലവിലുള്ള പ്രണയം നിലനില്‍ക്കില്ല”
സുനില്‍ സന്തോഷവാനായി.


പിന്നീടെല്ലാം പറഞ്ഞതു ഭാവിയായിരുന്നു. അതു കാത്തിരുന്നു കാണേണ്ടകാര്യങ്ങളല്ലെ. എന്തായാലും സുനില്‍ സന്തോഷവാനായി. വൈകുന്നേരം സുനിലിനു ഭയങ്കര നിര്‍ബന്ധം, പാലാക്കു പോണം. പിന്നെ അന്നു രാജധാനിയില്‍ ചിലവു മുഴുവന്‍ സുനിലിന്റെ വക.


രണ്ടുദിവസം കഴിഞ്ഞ് വാഴക്കാവരയന്‍ വിളിച്ചു. അവന്റെ ഓഫീസില്‍ നിന്ന് നാലഞ്ചു പേര്‍ അടുത്തയാഴ്ച വരുന്നുണ്ടത്രേ. നാട്ടിലും സൈക്കിളുശശിയുടെ വക നല്ല പബ്ലിസിറ്റി.


സുനിലിന്റെ കൂടെ ദക്ഷിണ വാങ്ങിക്കാന്‍ പോയ വാഴക്കാവരയന്‍ മുങ്ങിയത് അവന്റെ അമ്മാവന്റെ കടയില്‍ കയറി സുനിലിന്റെ ഡീറ്റെയിത്സ് എനിക്കു തരാന്‍. രണ്ടുമിനിറ്റിനുള്ളില്‍ അവന്റെ അച്ഛന്റെയും അമ്മയുടെയും കാര്യങ്ങളും സുനിലിന്റെ ജോലിയുടെ മാറ്റവും ഒക്കെ അവന്‍ പറഞ്ഞുതന്നു. ഒരു പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടതും എന്നാല്‍ അവളുടെ വീടു കണ്ടപ്പോള്‍ സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ അവനു താല്പര്യം കുറഞ്ഞതും അവന്‍ പറഞ്ഞു തന്നു. ചക്ഷുശ്രവണ ഗളസ്ഥമാം ദര്‍ദ്ദുരം ഭക്ഷണത്തിനപേക്ഷിക്കുന്നപോലെ, കാലാഹിനാ പരിഗ്രസ്ഥമാം ലോകവും അലോലചേതസാ ഭോഗങ്ങള്‍ തേടുന്നു എന്ന ഏഴാം ക്ലാസിലെ കവിതയുടെയും, ഉടിരാജമുഖി എന്ന സംസ്കൃത ശ്ലോകത്തിലെയും മറ്റും വാക്കുകള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി ഇത്തിരി സംസ്കൃതം പറഞ്ഞത് സുനിലിനെ ആദ്യം തന്നെ ഇമ്പ്രസ് ചെയ്യിപ്പിച്ചു. പിന്നെ അറിഞ്ഞുകൊണ്ടുതന്നെ ടീച്ചറായ അമ്മയുടെ കാര്യം ചെറിയ തെറ്റിലൂടെ അവതരിപ്പിച്ചതും അവന്റെ മനസിനു പാകത്തില്‍ പ്രണയ കാര്യങ്ങള്‍ പറഞ്ഞതും അവനെ എപ്പോ വിശ്വസിപ്പിച്ചു എന്നു പറയേണ്ടതില്ലല്ലോ.


പിന്നെ സുന്ദരമായ ഭാവി, അതാര്‍ക്കാ ഇഷ്ടമല്ലാത്തത്?

Read more...

എന്റെ ഒരു ധൈര്യമേ...

>> Wednesday, February 18, 2009

അങ്ങനെ രണ്ടുമാസങ്ങള്‍ക്കു ശേഷം ഞാന്‍ എന്റെ ഭാര്യയുടെയും മക്കളുടെയും കൂടെ സന്തോഷവാനായി ജീവിക്കാന്‍ തുടങ്ങിയപ്പോളേക്കും നാശം പിടിച്ച പനി എത്തി. ദുബായിലിപ്പോള്‍ റിസെഷന്റെ കൂടെ വൈറല്‍ പനിയും എത്തിയിട്ടുണ്ടത്രെ. ഇതൊരു പ്രത്യേകതരം പനി, രാവിലെ അസ് ഫ്രെഷ് അസ് എ ലില്ലി. വൈകുന്നേരമാകുമ്പോള്‍ ഒടിഞ്ഞുമടങ്ങി ഒരു മൂലക്ക്.

തണുപ്പെന്നു പറഞ്ഞാല്‍ പണ്ട് മൈന്‍സ് പതിനഞ്ചില്‍ നിന്നപ്പോള്‍ ഇത്ര തണുത്തിട്ടില്ല. എന്നു വെച്ചാല്‍ അത്ര തണുപ്പുണ്ടായിട്ടല്ല, നമുക്കു തോന്നുവാണ്. കറിയാച്ചനെ ഒതുക്കത്തില്‍ ഉറക്കി അമ്മിഞ്ഞയില്‍ നിന്നും പിടിവിടാതുറങ്ങുന്ന കോക്കുവിന്റെ കൂടെ ഷെയറുചെയ്ത് ഞാന്‍ ഭാര്യയെ കെട്ടിപ്പിടിച്ചു തണുപ്പു മാറ്റിക്കിടന്നപ്പോളാണ് ഭാര്യ പതുക്കെ അമ്മയുടെ കൂടെ കുറച്ചുനാള്‍ നിന്ന വകയില്‍ മനസിലാക്കിയ എന്റെ
ഭയത്തെക്കുറിച്ച് ചോദിച്ചത്. വിറച്ചുകൊണ്ട് കിടക്കുന്നത് കണ്ടപ്പോള്‍ ഇനി പേടികൊണ്ടെങ്ങാനും ആണോ എന്നു സംശയിച്ചണോ ആവോ? പണ്ട് നാഗര്‍കോവിലില്‍ നിന്നും മറ്റും ഞാന്‍ ധൈര്യവാനാകാന്‍ കാരണമാകിയ ചില സംഭവങ്ങളുടെ ചുരുക്കം അമ്മ അവള്‍ക്കു പറഞ്ഞു കൊടുത്തിരുന്നു. ഇരുട്ടിലേക്കു
നോക്കാന്‍ പോലും ഭയമുണ്ടായിരുന്ന ഒരു കൌമാരക്കാരനില്‍ നിന്നും അപാര ധൈര്യവാനായ ഇന്നത്തെ എന്നിലേക്കുള്ള (ജീവിച്ചു പൊക്കോട്ടെ, പ്ലീസ്..) വളര്‍ച്ചയുടെ കാരണങ്ങള്‍ ഞാനവള്‍ക്ക് പറഞ്ഞുകൊടുത്തു.


മരണങ്ങള്‍ എന്നും എനിക്ക് പേടിയായിരുന്നു. അറിയാവുന്ന ആരെങ്കിലും മരിച്ചാല്‍ പിന്നെ കുറെ ദിവസത്തേക്ക് അവരെങ്ങാനും വരുമോ എന്ന പേടിയായിരുന്നു എനിക്ക്. എന്റെ മരിച്ചു പോയ ചാച്ച ഒഴിച്ച് ആരും മരിച്ചിട്ട് തിരിച്ചു വരുന്നതോ അല്ലെങ്കില്‍ സ്വപ്നത്തില്‍ പോലും വരുന്നത് എനിക്കിഷ്ടമല്ലായിരുന്നു. പക്ഷെ കൌമാരപ്രായത്തില്‍ ഏതൊരു ആണ്‍കുട്ടിയേയും പോലെ ഞാനും ധൈര്യവാന്‍ ആകാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അങ്ങനെ പ്രീഡിഗ്രീക്കു പഠിക്കുമ്പോളാണ് സ്വമനസാല്‍ ഒരു അപകടം കാണാന്‍ പോകുന്നത്.

രാവിലെ പത്രം വന്നതാദ്യം ഏടുക്കാന്‍ അനിയത്തിയുമായി അടിവെച്ചോടിയപ്പോളാണ് പത്രക്കാരന്‍ പറഞ്ഞത് ടൌണില്‍ അയ്യപ്പന്‍ വണ്ടിയുമായി ഇടിച്ച് നമ്മുടെ മില്ലുകാരന്റെ വണ്ടി കിടക്കുന്നു എന്ന്. നേരെ വിട്ടു പൈക ടൌണിലേക്ക്. അവിടെ ചെന്നപ്പോളോ...ഇടിച്ച ജീപ്പ് തലേംകുത്തിമറിഞ്ഞ് ഒരു വഴിക്കു കിടക്കുന്നു. ബസിനെ പുറകിലത്തെ ടയറിന്റെ അടിയില്‍ അതാ കിടക്കുന്നു ഞങ്ങള്‍ക്ക് സ്ഥിരം തേങ്ങാപൊതിക്കുമ്പോള്‍ തേങ്ങാപൊങ്ങ് തരാറുള്ള രാജു ചേട്ടന്‍. ഓ.. ആ കിടപ്പ് ഇപ്പോളും മനസില്‍ നിന്നും മാഞ്ഞിട്ടില്ല. ബ്രേക്കിട്ട ടയറിന്റെ അടിയില്‍ കൂടി നിരങ്ങിയ അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്നും പൊടിഞ്ഞു വീണ തരികള്‍ വര്‍ഷങ്ങള്‍ക്കു ശേഷവും എന്നില്‍ ചെറിയ ഭീതി ഉണര്‍ത്തിയിരുന്നു. ആ KMS മാത്രം മദിച്ചു നടന്ന തിരക്കേറിയ പൈകയുടെ രാജവീഥികളില്‍ KSRTC യുടെ ചൈയിന്‍ സര്‍വ്വീസും മറ്റു ബസുകളും
എത്തിയെങ്കിലും എന്റെ മനസില്‍ ആ വളവിങ്കല്‍ എത്തുമ്പോളെല്ലാം ആ സംഭവം എവിടെ നിന്നോ ഓടിയെത്തിയിരുന്നു. പെരുന്നാളിനു തോരണം കെട്ടാന്‍ പോകുമ്പോള്‍ പോലും ആള്‍ക്കാര്‍ 50 മീറ്റര്‍ അപ്പുറത്തെങ്ങാനും ആണെങ്കില്‍ ഞാന്‍ നടത്തത്തിനു ലേശം സ്പീഡ് കൂട്ടിയിരുന്നു.

അങ്ങനെ നാഗര്‍കോവിലില്‍ പഠിക്കുന്ന കാലം. സ്വന്തം വീടെന്ന സ്വപ്നം യാഥാര്‍ത്യമായപ്പോള്‍ നമ്മള്‍ ഹോസ്റ്റലും സാമ്പാറുമായി നാടുവിടേണ്ടിവന്നു. ആ വീട്ടില്‍ ഇതുവരെ ഒന്നു കൊതി തീരെ കിടക്കാന്‍ സാധിച്ചിട്ടില്ല. എന്തായാലും ആറുമാസത്തില്‍ കൂടുതല്‍ ഞാന്‍ ഇതുവരെ ആ വീട്ടില്‍ ചെല്ലാതിരുന്നത് ദുബായില്‍ വന്നശേഷം മാത്രം. എങ്കിലും 8 മാസത്തില്‍ കൂടുതല്‍ ഇന്നേവരെ പോകാതിരുന്നിട്ടില്ല. അതൊക്കെ
പോകട്ടെ, അങ്ങനെ നാഗര്‍കോവിലില്‍ നിന്നും വീട്ടിലേക്കു വന്ന ഒരു ദിവസം. രാത്രിയില്‍ 12 മണിക്ക് വരുന്ന ഒരു മലബാര്‍ ഫാസ്റ്റ് ഉണ്ടായിരുന്നു ആ സമയത്ത്. വൈകിട്ട് നാഗര്‍കോവിലില്‍ നിന്നും കയറ്ഇ ഒരു തരത്തില്‍ അതിന്റെ സമയത്ത് പാലായില്‍ എത്തി. അതു മിക്കവാറും ലേറ്റ് ആയിരിക്കും. അങ്ങനെ ചെറിയ
ചാറ്റല്‍മഴയില്‍ സുഖമായി ഉറങ്ങിക്കിടന്ന പലായിലെ ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍ഡില്‍ ഉണര്‍ന്നിരിക്കുന്ന കൊതുകിനോടും സ്വവര്‍ഗ്ഗമോഹികളായ വികടന്മാരോടും പോരാടി കാത്തിരുന്ന് അവസാനം ബസുവന്നു.


പലായില്‍ നിന്നും പണ്ട് പൈക വരെ വരാന്‍ കുറഞ്ഞത് 1 മണിക്കൂര്‍ എടുത്തിരുന്നത് രാത്രിക്കത്തെ ഈ ഫാസ്റ്റില്‍ കയറിയാല്‍ 10 മിനിറ്റുകൊണ്ട് എത്തും. അങ്ങനെ പാതിരാക്കു ശേഷം ഞാന്‍ പൈകയില്‍ വന്നിറങ്ങി. ചെറിയ ചാറ്റല്‍ മഴ. മരങ്ങളും മലകളും റബറും ഉള്ള നാടായതുകൊണ്ട് മഴ എന്നാരെങ്കിലും പറഞ്ഞാല്‍ അന്നേരേ കറണ്ടു പോകും. മഴ എന്ന സിനിമയുടെ പോസ്റ്റര്‍ വന്ന ഒരു മാസം മുഴുവന്‍ കറന്റില്ലായിരുന്നു ഞങ്ങളുടെ നാട്ടില്‍. പൈകയില്‍ ഇറങ്ങിയ ഞാന്‍ ചുറ്റും നോക്കി.

കുറ്റാകുറ്റിരുട്ട്. എങ്ങും ചീവീടുകളുടെയും തവളയുടെയും ശബ്ദം. മരങ്ങളുടെ ഇലയില്‍ നിന്നും വെള്ളം ഇറ്റിറ്റു വീഴുന്നതിന്റെയും ചാറ്റല്‍ മഴയുടെയും ശബ്ദം മാത്രം. പണ്ടാരടങ്ങാനായിട്ട് മാക്രി പിടിക്കാന്‍ പോലും ഒരു പെട്രോള്‍മാക്സിന്റെ വെളിച്ചം ഇല്ല. പൈക പട്ടണം പിന്നെ 8 മണിക്കേ ഉറങ്ങും. ഓട്ടോ അന്ന് രാത്രിയില്‍ 10 മണികഴിഞ്ഞാല്‍ പിന്നെ ഇല്ല. തട്ടുകട ബ്രാണ്ടിക്കട തുടങ്ങിയവ പൈകയെ
സംബന്ധിച്ചിടത്തോളം 10 മണിവരെയേ ഉള്ളൂ. എന്തിനേറെ പ്രേതങ്ങള്‍ പോലും 11 മണികഴിഞ്ഞ് പൈകയില്‍ പുറത്തിറങ്ങാറില്ല എന്നാണ് പറഞ്ഞുകേട്ടിട്ടുള്ളത്.

ഞാന്‍ പതുക്കെ പോസ്റ്റാഫീസിന്റെ അവിടേക്കു നടന്നു. അവിടെ നിന്നും അകത്തേക്കു കയറുന്ന വഴിയില്‍ കൂടെ വേണം എനിക്കു വീട്ടില്‍ പോകാന്‍. അന്നൌ അതിന്റെ തുടക്കത്തില്‍ ഉള്ള വര്‍ക് ഷോപ് കഴിഞ്ഞാല്‍ പിന്നെ ഒരു മലകയറി കഴിഞ്ഞാലേ വീടുകള്‍ ഉള്ളൂ. എന്തായാലും വര്‍ക് ഷോപ്പിന്റെ മുമ്പില്‍ ഒന്നു നിന്നു. ബാഗ് ഒക്കെ ഒന്ന് തോളില്‍ ഉറപ്പിച്ചു. കഴുത്തിലെ കൊന്ത ഒന്നു ചെക്ക് ചെയ്തു. മഴയും ഇരുട്ടും കൂടുതലായതു കാരണം സകലപുണ്യവാന്മാരുടെ പ്രാര്‍ത്ഥനയില്‍ തുടങ്ങാം എന്നു വെച്ചു. പേടിക്കണ്ട
സമയമാവുമ്പോള്‍ കൃത്യമായി അപകടമരണങ്ങളില്‍ മരിച്ചവരുടെ ഒക്കെ വികൃതരൂപങ്ങള്‍ മനസിലേക്ക് എവിടുന്നേലും ഓട്ടോ പിടിച്ചു വരും.

രണ്ടുസൈഡിലും റബര്‍ വളര്‍ന്നതു കൊണ്ട് മുകളിലേക്കു നോക്കിയാലും വഴി കാണില്ല. അല്ലെങ്കില്‍ നടുക്ക് ഒരു ചെറിയ ആകാശത്തിന്റെ വെളിച്ചം കാണാന്‍ പറ്റിയേനെ. പെട്ടെന്ന് ഇലകളെ അനക്കിക്കൊണ്ട് ഒരു വാവല്‍ പറന്നു പോയി. ശരീരത്തില്‍ കൂടി രക്തം അതിവേഗം പ്രസരിച്ചു. എനിക്ക് അതിഭീകരമായ അരോഗ്യം വന്ന പോലെ തോന്നി. ഈ നൂറു മീറ്റര്‍ ഓട്ടത്തിനും മറ്റും സ്റ്റാര്‍ട്ട് ചെയ്യാന്‍ വെടിപൊട്ടിക്കുന്ന പരിപാടിയുടെ മനശാസ്ത്രം ഇതായിരിക്കും എന്നാ തോന്നുന്നേ. പെട്ടെന്നുള്ള പേടിയില്‍ എന്താ ഓടാനുള്ള തോന്നലും ആരോഗ്യവും!

അവിടെ നിന്നും പത്തു സ്റ്റെപ് വെച്ചതേയുള്ളൂ, വീണിതല്ലോ കിടക്കുന്നു ഓടയില്‍. കടവാവല്‍ പറന്നതിന്റെ ഷോക്കില്‍ ചെറുതായി ദിശ മാറിപ്പോയതായിരുന്നു. എന്തായാലും കയ്യാലയില്‍ പിടിച്ചു ദിശ ശരിയാക്കി. എല്ലാ പുണ്യവാന്മാരെയും ഒന്നിച്ചു സുഖിപ്പിക്കാന്‍ നോക്കിയതിനാല്‍ ആയിരിക്കും ഈ തിരിച്ചടി എന്നുവിചാരിച്ചു കുന്തവുമായി നടക്കുന്ന ഗീവര്‍ഗീസ് പുണ്യവാളനെ തന്നെ പിടിച്ചു അടുത്തതായി.
ഉറച്ചകാല്‍ വെപ്പുകളുമായി ഞാന്‍ നടന്നു. ധൈര്യം മൂലമല്ല, പാമ്പൊക്കെ ഉണ്ടെങ്കില്‍ ഉറച്ചകാല്‍ വെപ്പുകള്‍ ഉണ്ടെങ്കില്‍ മാറിപ്പോകുമത്രെ. ഇനി അടുത്ത കടമ്പ ആദ്യത്തെ വീടായ കഴുതമാത്തുവിന്റെ വീട്ടിലെ കില്ലപട്ടിയാണ്. എന്തായാലും ഭാഗ്യത്തിന് തണുപ്പൊക്കെ ആയതിനാലായിരിക്കും അവന്‍ അവന്റെ അനക്കം കേല്‍ക്കുന്നില്ല. അടുത്ത പ്രശ്നം കാരാങ്കലെ ക്രൂരന്‍ പട്ടി, അവന്‍ അവരുടെ ഇറച്ചിക്കടയില്‍ മിച്ചം വരുന്ന
ഇറച്ചിമുഴുവന്‍ അടിച്ച് പല്ലിന്റെ ഇടകിള്ളാന്‍ നോക്കിയിരിക്കുവാരിക്കും. നമ്മുടെ ചന്തിയേലായിരിക്കും ഇന്നത്തെ കിള്ളല്‍. അതിനെ എങ്ങിനെ മറികടക്കും എന്ന ആലോചനയില്‍ ഞാന്‍ പതുക്കെ നടന്നു.

അതാ നമ്മുടെ തേങ്ങാക്കൊട്ടകയില്‍ ഒരു വെളിച്ചം. ചങ്കില്‍ കൂടി ഒരു മിന്നായം. ബസിന്റെ അടിയില്‍ കിടന്ന രാജുചേട്ടന്റെ രൂപം മനസിലൂടെ മിന്നായം പോലെ വന്നു. ദൈവമേ, പുള്ളിക്കാരന്‍ ഭൂമിയില്‍ നിന്നു പോകാതെ ഇവിടെതന്നെ കിടക്കുവാണോ? അതും ഈ രാത്രിയില്‍ തിരിയും കത്തിച്ചുവച്ച് ഞാന്‍ വരുന്നതു നോക്കി ഇരിക്കുവാണോ? ഞെട്ടിത്തരിച്ചു സ്തബ്ദനായിപ്പോയ ഞാനാകെ തളര്‍ന്നു. ഇരുട്ടായതുകൊണ്ട് കണ്ണില്‍കൂടി ഇരുട്ടു കയറിയോ എന്നറിയില്ല. പെട്ടെന്ന് പുറകില്‍ ഒരു മുറുമുറുപ്പ്, മാതാവേ, ഇനി വേറെ ഏതാ‍ണോ പുറകില്‍? അതു കാരാങ്കലെ പട്ടി, ഒറ്റ ചാട്ടം ഞാന്‍. തളര്‍ച്ച മാറി, ഹുസൈന്‍ ബോള്‍ട്ടിനെപോലെ ഞാന്‍ ഒറ്റവിടീല്‍. രണ്ടു ചാട്ടത്തിന് വീട്ടിലെത്തി. വീടിന്റെ ജനലിന്റെ ഷേഡില്‍ ചാടിപ്പിടിച്ച് തൂങ്ങിക്കിടന്ന് അമ്മയെ വിളിച്ചു. പട്ടി അഥവാ വന്നാലും കടിക്കരുതല്ലോ.

തേങ്ങാകൊട്ടക പൂട്ടിയതുകാരണം അതു ഒരു പാവത്തിനു വീടായി താമസിക്കാന്‍ കൊടുത്തതു ഞാനറിഞ്ഞില്ലല്ലോ. പിന്നെ കരണ്ടില്ലാത്ത അവരുടെ വീട്ടില്‍ മണ്ണെണ്ണവിളക്കിനെന്തു പവര്‍ക്കട്ട്?

Read more...

എന്റെ മീര 2

>> Monday, February 16, 2009

പ്രണയം അങ്ങനെ തലക്കു പിടിച്ചു. എന്തിലും ഏതിലും സൌന്ദര്യം കണ്ടുതുടങ്ങി. ബാംഗളൂര്‍ മുഴുവന്‍ പൂക്കളായതു പോലെ തോന്നി. എല്ലാവരും നല്ല മനുഷ്യരായി തോന്നി. പ്രഭാതത്തിലേക്ക് വര്‍ഷങ്ങള്‍ക്കു ശേഷം കണ്‍തുറന്നു നോക്കിയത് മീരയെ കണ്ടതിനു ശേഷം ആണ്. നൈറ്റ് ഷിഫ്റ്റു കഴിഞ്ഞു ബൈക്കില്‍ തണുത്തുറഞ്ഞു വരുമ്പോള്‍ പാതിയടഞ്ഞ കണ്ണുകള്‍ കൊണ്ട് പ്രാകിക്കൊണ്ട് കണ്ടിരുന്ന പ്രഭാതങ്ങള്‍ ഞാന്‍ ആസ്വദിച്ചു തുടങ്ങി.

മൂന്നാഴ്ചയിലൊരിക്കല്‍ നിര്‍ബന്ധമായും വന്നിരുന്ന നൈറ്റ് ഷിഫ്റ്റില്‍ ഞാന്‍ ഉറങ്ങാതിരിക്കാന്‍ വേണ്ടി മാത്രം ഉണ്ടാക്കിയിരുന്ന നിയമങ്ങളെ വരെ കാറ്റില്‍ പറത്തി ബാത്ത് റൂമിലെ ഇടനാഴിയില്‍ പോയിരുന്നുറങ്ങിയിരുന്ന ആളായിരുന്നു ഞാന്‍. അവിടെ പോകാന്‍ പാടില്ല എന്നാരും പറയില്ലല്ലോ? അതിനു കണക്കു വെക്കാനും പറ്റില്ലല്ലോ? പിന്നെ മിനിമം ടാര്‍ജറ്റ് ഒരു മണിക്കൂറുകൊണ്ട് തീര്‍ക്കുന്ന ഫാസ്റ്റസ്റ്റ് തൊഴിലാളി ആയിരുന്നു ഞാന്‍. ജൂനിയേര്‍സിനെയും സീനിയേര്‍സിനെയും ഉറങ്ങാനുള്ള ഐഡിയ കൊടുത്ത് പിഴപ്പിക്കുന്നവനായി ഞാന്‍. അതിനായി എന്തൊക്കെ നിയമങ്ങള്‍ ഉണ്ടാക്കിയിട്ടും എന്റെ നൈറ്റ് ഷിഫ്റ്റിലെ ഉറക്കത്തെ തോല്‍പ്പിക്കാനാവാത്ത കമ്പനിയിലെ സീനിയര്‍ മാനേജര്‍മാര്‍ എന്റെ മാറ്റം കണ്ടമ്പരന്നു. ഫുള്‍ റ്റൈം കമ്പ്യൂട്ടറിന്റെ മുമ്പില്‍ സുസ്മരവദനനായി ഇരിക്കുന്നു. ഉറക്കം ലവലേശമില്ല. രാവിലെ ബൈക്കില്‍ കയറി ചീറിപ്പായുന്ന ഞാന്‍ പതുക്കെ തണുത്ത കാറ്റിന്റെ സ്പര്‍ശനം പുലര്‍ച്ചെ കുളിച്ചിട്ടു വന്ന മീരയുടെ കരങ്ങളുടെ തണുപ്പായി ആസ്വദിച്ചു.

ഒറ്റക്കു ടെറസില്‍ ബ്ലാങ്കറ്റിന്റെ അടിയില്‍ കിടന്ന് നക്ഷത്രങ്ങളുടെയും നിലാവിന്റെയും കൂടെ കഥകള്‍ പറഞ്ഞ് ഞാനും മീരയും നടന്നുകൊണ്ടേയിരുന്നു. ബ്ലാങ്കറ്റും തലയിണയും ഒക്കെ എന്റെ സങ്കല്പങ്ങളില്‍ മീരയായി. ചേര്‍ന്നു കിടന്ന മീരയുടെ ചൂരിലും ചൂടിലും എന്റെ തണുപ്പ് അലിഞ്ഞില്ലാതായി. വര്‍ണ്ണിക്കാനാവാത്ത അനുഭൂതികളിലൂടെ ഞാന്‍ കടന്നു പോകുകയായിരുന്നു.

അന്നൊരു ശനിയാഴ്ച. നാളെയാണ് ഞാന്‍ മീരയേയും ജേക്കബിനെയും ശാലുവിനെയും കൂട്ടി ലഞ്ചിനും ടൈറ്റാനിക് സിനിമാ കണാനുമായി പോകുന്നത്. അന്നേരം വേണം എന്റെ പ്രണയം അവളോട് നേരിട്ടു പറയാന്‍. അതിപ്പോള്‍ പറയാനെന്തിരിക്കുന്നു എങ്കിലും ഒഫിഷ്യലി പറയണമല്ലോ? വീട്ടില്‍ ഒരു പടയുണ്ട്, നാളത്തെ പ്രണയ ഫിക്സിങിന്റെ ചിലവാണ്. എന്നെ കോരിത്തരിപ്പിക്കുന്ന ഡയലോഗുകള്‍ അടിച്ചു കൊണ്ട് അവര്‍ റമ്മടിച്ചു. ഞാന്‍ രോമാഞ്ചകിഞ്ചക കഞ്ചുകമണിഞ്ഞുകൊണ്ട് വീണ്ടും ടെറസിലേക്കു മാറി. എന്റെ പ്രണയ സാഫല്ല്യത്തിനായി സന്തോഷിക്കുന്ന കൂട്ടുകാര്‍. എത്ര നല്ലവരാണീ ഭൂമിയിലെ മനുഷ്യര്‍ എല്ലാം.

വീട്ടിലെ മദ്യപന്മാരുടെ സ്വരം കുറഞ്ഞുതുടങ്ങി, പട്ടികളുടെ കുരയുടെ ശബ്ദം കൂടി. ചെറിയ വാളുകളുടെയും മറ്റും ഡിസ്റ്റര്‍ബന്‍സ് ഒഴിച്ചാല്‍ സുന്ദരമായ രാത്രി. നാളെയാണ് എന്റെ ജീവിതത്തിലേക്ക് ഒരു പെണ്‍കുട്ടിയെ ഞാന്‍ ക്ഷണിക്കാന്‍ പോകുന്നത്. എന്തു പറയണം, എങ്ങിനെ പറയണം എന്നൊന്നും എനിക്കു വല്ല്യ ടെന്‍ഷന്‍ ഒന്നും ഇല്ലായിരുന്നു. കൂട്ടുകാര്‍ ഒക്കെ പല രീതികളും ഉപദേശിച്ചെങ്കിലും എനിക്ക് എന്റേതായ വഴികള്‍ എന്നും ഉണ്ടായിരുന്നു. സമയവും സാഹചര്യവും അനുസരിച്ച് അതു തനിയേ വന്നുകൊള്ളും. മിക്കവാറും രണ്ടു കല്ല്യാണം നടത്തേണ്ടി വരും. അവരുടെ വീട്ടുകാര്‍ക്കായി ഒരു ഹിന്ദുക്കല്ല്യാണവും ഞങ്ങളുടെ കുടുംബക്കാര്‍ക്കായി ഒരു ക്രിസ്ത്യാനിക്കല്ല്യാണവും. എന്റെ വീട്ടില്‍ അമ്മക്കും അളിയനും ഒന്നും കുഴപ്പം ഉണ്ടാവില്ല. പക്ഷെ കുടുംബക്കാര്‍ക്കൊക്കെ പ്രശ്നങ്ങള്‍ കാണും. ആരു നോക്കുന്നു അതൊക്കെ. എന്റെ വീട്ടിലെ കാര്‍ണവര്‍ ഞാന്‍ തന്നെ. ആര്‍ക്കും വേണ്ടാ എന്നു പറയാനുള്ള അധികാരം ഒന്നും ഇല്ലല്ലോ. അവള്‍ടെ വീട്ടില്‍ എന്തൊക്കെയാണാവോ പ്രശ്നങ്ങള്‍? എന്തേലും ആവട്ടെ. ഇത്തിരി ത്രില്‍ ഒക്കെ ഇല്ലെങ്കില്‍ പിന്നെന്തു രസം. മതങ്ങളും ഭാഷയും ഒന്നും പ്രണയത്തിനും സ്നേഹത്തിനും തടസമാവില്ലല്ലോ.
പലതും അലോചിച്ചു കിടന്നു. രാത്രിക്കു നീളം കൂടുതലാണെന്നു തോന്നി.

വെളുപ്പാങ്കാലത്ത് ഉറങ്ങിപ്പോയ എന്നെ കസിന്‍ ജോസി വന്ന് ഫെയര്‍ ആന്റ് ലവ് ലിയുമായി വന്നു വിളിച്ചു. കാളമിലന്‍ അവന്റെ നല്ല ഷര്‍ട്ട് തേച്ചു കൊണ്ടുവന്നു തന്നു. ബേളയനീഷ് അവന്റെ കൂള്‍ വാട്ടര്‍ പെര്‍ഫ്യൂം, ബേളയനീഷ് അവന്റെ പുതുതായി പെയിന്റടിച്ച് യെസ്ഡിയുടെ വീലിട്ട യമഹാ അങ്ങനെ എല്ലാവരും എന്നെ പരമാവധി സ്മാര്‍ട്ടാവാന്‍ സഹായിച്ചു. അങ്ങനെ എല്ലാ നല്ല സാധനങ്ങളുമായി ഞാന്‍ ഒരുങ്ങിയിറങ്ങീയ കൊച്ചിന്ദ്രന്‍സിനെപ്പോലെ ജേക്കബിന്റെ കൂടെ ബൈക്കുമായി അവളുടെ ഹോസ്റ്റലില്‍ ചെന്നു. ഹോസ്റ്റലിനെ മുമ്പില്‍ ചെന്ന് ജേക്കബ് പ്രത്യേക ട്യൂണില്‍ ഹോണ്‍ അടിച്ചിട്ട് ഞങ്ങള്‍ അടുത്ത ജംക്ഷനില്‍ ചെന്നു നിന്നു.

വളവുതിരിഞ്ഞ് അവര്‍ വരുന്നതു കണ്ടപ്പോള്‍ തന്നെ മനസില്‍ ആകെ ഒരു കുളിര്. എന്റെ കയ്യുടെ അകം ഒക്കെ ചെറുതായി വിയര്‍ത്തു. എന്തോ ഒരു കൊച്ചു നാണവും എനിക്കു വന്നു. എന്തായാലും ഈ പ്രാവശ്യം മീരക്കു ബൈക്കില്‍ കയറാന്‍ നാണമുണ്ടായില്ല.

ഞങ്ങള്‍ നേരെ തീയേറ്ററിലേക്കാണ് ആദ്യം പോയത്. ടൈറ്റാനിക്ക് റിലീസ് ആയിട്ട് രണ്ടാഴ്ച ആയതേ ഉള്ളൂ. കഴിഞ്ഞയാഴ്ച 350 രൂപാക്കാണ് ടിക്കറ്റ് ബ്ലാക്കില്‍ എടുത്തത്. ഇന്നെത്ര ആവുമോ അവോ?
മോര്‍ണിങ് ഷോക്കു ചെന്ന ഞങ്ങള്‍ക്ക് ബ്ലാക്കില്‍ ടിക്കറ്റു കിട്ടിയത് മാറ്റിനിക്ക്, അതും 300 രൂപ ഒരെണ്ണത്തിന്. അപ്പോഴേക്കും ഉച്ചയാകാറായി. അതും എടുത്ത് ഞങ്ങള്‍ നല്ലൊരു ഹോട്ടലിലേക്കു പോയി. അവിടെ ചെന്ന് നല്ല കുശാലായി ഭക്ഷണം. കാര്യം ചൈനീസ് ഡിഷുകള്‍ പോയിട്ട് നോര്‍ത്ത് ഇന്ത്യന്‍ പോലും നമുക്കറിയില്ലെങ്കിലും ജേക്കബ് അതൊക്കെ മാനേജ് ചെയ്തു. അങ്ങനെ അതും കഴിഞ്ഞു.

ഹോട്ടലിന്റെ ഗാര്‍ഡനില്‍ ഞങ്ങള്‍ക്ക് സംസാരിക്കാന്‍ ഉള്ള സമയവും സാഹചര്യവും തന്നുകൊണ്ട് ജേക്കബും ശാലുവും കുറച്ചകലേക്കു മാറി. ഞാന്‍ മീരയുടെ കയ്യില്‍ പിടിച്ച് ഒരു കോണിലേക്ക് ചൂണ്ടി പറഞ്ഞു, “നമുക്കവിടെ ഇരിക്കാം“.

മീര പറഞ്ഞു, “ ആയിക്കോട്ടെ”
എന്റെകയ്യില്‍ ചെറിയ നനവു തോന്നിയതു കാരണം ഞാന്‍ പിടി വിട്ടു. ഞങ്ങള്‍ ഒരു പുല്‍തകിടിയിലെ അരമതിലില്‍ ഇരുന്നു. ഞാനവളുടെ മുഖത്തേക്കു നോക്കി. അവള്‍ ചിരിച്ചു, ഞാനും.
ഞാന്‍ - “ എനിക്കു മീരയെ ഇഷ്ടമാനെന്നു മീരക്കറിയാമല്ലോ അല്ലേ?”
മീര - “കുറച്ചൊക്കെ”
ഞാന്‍ - “എന്നാല്‍ മീരയെ എനിക്കൊത്തിരി ഇഷ്ടമാണ്. എനിക്കു കല്യാണം കഴിക്കാന്‍ താല്പര്യമുണ്ട്.”
മീര - “ അതു നടക്കില്ല”
അതൊരു ഇടിമുഴക്കമായാണ് ഞാന്‍ കേട്ടത്.....വെടികൊണ്ടതുപോലെ ഞാന്‍ ഞെട്ടിപ്പോയി. എന്റെ നോട്ടം തഴേക്കായി. എന്റെ അപകര്‍ഷതാബോധം ഉണര്‍ന്നു. ഞാന്‍ അത്രക്കു മോശമാണോ? എങ്കിലും നിലത്തോട്ട്തന്നെ നോക്കി ഞാന്‍ ചോദിച്ചു.
ഞാന്‍ - “എന്നെ മീരക്കിഷ്ടമല്ലേ?”
മീര - “ ഇഷ്ടക്കുറവൊന്നുമില്ല”
ഞാന്‍ - “പിന്നെയെന്താ?”
മീര - “വാഴക്കാവരയന്‍ ഒന്നാലോചിച്ചു നോക്കിക്കേ, നമ്മള്‍ രണ്ടുപേരും രണ്ടുമതത്തില്‍ പെട്ടവര്‍. അമ്മക്കൊക്കെ വിഷമമാവില്ലേ? പിന്നെ ഇനി അനിയത്തിക്കും ഒക്കെ കല്യാണം വേണ്ടേ? ”
ഞാന്‍ - “അനിയത്തിയുടെ കല്യാണം കഴിഞ്ഞിട്ടു മതി നമ്മുടേത്, പിന്നെ അമ്മക്കു ഞാന്‍ കണ്ടുപിടിക്കുന്ന പെണ്ണിനെ ഇഷ്ടമാവും.”
മീര - “എനിക്കു മൂന്നനിയത്തിമാരുണ്ട്”
ഞാനവളെ വേദനയോടുകൂടി നോക്കി പറഞ്ഞു - “അതിനെനിക്ക് ഉത്തരമില്ല കുട്ടീ.“
എന്റെയനിയത്തിയുടെ കാര്യം പറഞ്ഞപ്പോളാ‍ണ് എന്റെ മനസില്‍ അവളുടെ അനിയത്തിമാരുടെ ചിത്രം വന്നത്. ആ ചൊദ്യത്തിനു എനിക്കു മറുപടി ഉണ്ടായിരുന്നില്ല. അതു മാത്രമാണോ കാരണം എന്നു ഞാന്‍ ചോദിച്ചു. അതിനവള്‍ പറഞ്ഞു.

“ നമ്മള്‍ പ്രണയിക്കാന്‍ തുടങ്ങുന്നതേ ഉള്ളൂ. പരസ്പരം ഇഷ്ടമാണ്, പക്ഷെ നമ്മുടെ ഇഷ്ടം ഒത്തിരി ആള്‍ക്കാരെ വേദനിപ്പിക്കും. എന്തിനാ അറിഞ്ഞുകൊണ്ട് നാം മറ്റുള്ളവരെ വേദനിപ്പിക്കണം. വാഴക്കാവരയന്‍ ഒത്തിരി നല്ല ചെക്കനാണ്, എന്നെക്കാളും നല്ല ഒരു പെണ്ണിനെ കിട്ടും. നമുക്കു നല്ല സുഹൃത്തുക്കളായിരുന്നു കൂടെ? “

സ്നേഹത്തിന്റെ മാത്രം പരവതാനിയിലൂടെ എന്റെ ചിന്തകള്‍ പായിച്ച എനിക്ക് മറ്റുള്ള യാഥാര്‍ത്യങ്ങളിലേക്ക് ചിന്തകളെ മറ്റാന്‍ സാധിച്ചില്ലായിരുന്നു എന്നുള്ളതായിരുന്നു വാസ്തവം. ഒരു വേഴാമ്പലിനെപ്പോലെ ഒന്നു പ്രണയിക്കാന്‍ കാത്തിരുന്ന ഞാന്‍ ഈ കാര്യത്തില്‍ പക്വമതിയല്ലാതെ പോയതാവാം.

ജേക്കബും ശാലുവും എത്തി. സിനിമക്കു സമയമായത്രേ. ഞങ്ങള്‍ തീയേറ്ററിലേക്കു പോയി. ജാക്കും റോസും പ്രണയിച്ചു നടന്ന സമയങ്ങള്‍ - ഞാനും മീരയുമായി ഞാന്‍ സങ്കല്പിച്ച നിമിഷങ്ങള്‍ - എന്നെ വേട്ടയാടി. അവസാനം റോസിന്റെ കയ്യില്‍ നിന്നും മരിച്ച ജാക്കിന്റെ കൈയ് വിട്ടപ്പോള്‍ എന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ നന്നായൊഴുകി. പക്ഷെ ഞാന്‍ മീരയുടെ എതിര്‍വശത്തേക്കാണ് ചെരിഞ്ഞിരുന്നത്.
പിന്നെയും ഞങ്ങള്‍ രണ്ടുമൂന്നു പ്രാവശ്യം പാര്‍ക്കിലിരുന്നു സംസാരിച്ചു. അവള്‍ക്കിത്തിരി വണ്ണം ഉണ്ടായിരുന്നു. അതുകൊണ്ട് അവളുടെ കൂട്ടുകാരികള്‍ പറഞ്ഞത്രേ നിങ്ങള്‍ തമ്മില്‍ ഒരു ചേര്‍ച്ചയുമില്ലെന്ന്. ശരിയായിരുന്നിരിക്കാം, പൊരുത്തങ്ങളെക്കാള്‍ പൊരുത്തക്കേടുകള്‍ ആയിരുന്നിരിക്കാം. എങ്കിലും കുറച്ചുനാള്‍ ഞാന്‍ അറിയാതെ പ്രണയിച്ചു പോയിരുന്നു.

പിന്നെ അതികം കാലം ബാംഗളൂരില്‍ തുടരാന്‍ എനിക്കായില്ല. എല്ലാം കൊണ്ടും അവിടം വെറുത്തു ഞാന്‍. ജോലി നിര്‍ത്തി ഞാന്‍ നാട്ടിലേക്കു വന്നു. ഇടക്ക് രണ്ടുമൂന്നു കത്തുകള്‍, കുനുകുനെ നല്ല ഭംഗിയുള്ള അക്ഷരങ്ങള്‍. കാലം പിന്നെയും ഒഴുകിക്കൊണ്ടിരുന്നു. പല ജീവിതാനുഭവങ്ങളിലൂടെയും കടന്നു പോയെങ്കിലും കാലം എന്നില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയില്ല. പക്ഷെ ജീവിതത്തിരക്കുകള്‍ക്കിടയില്‍ എവിടെയൊ എഴുത്തുകളും മറന്നു. അവളുടെ പഠിത്തവും കഴിഞ്ഞുകാണണം.

മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം എന്റെ അനിയത്തിയുടെ ഒത്തുകല്യാണ ദിവസം. അവളോട് പ്രാര്‍ഥനക്കും സ്തുതി കൊടുക്കാനുമായി വരാന്‍ പറഞ്ഞസമയം ചേച്ചി വന്നു പറഞ്ഞു, നിനക്കതാ ഒരു ഫോണ്‍ വന്നിരിക്കുന്നു. ഞാന്‍ ഫോണ്‍ എടുത്തു. അപ്പുറത്തു നിന്നും പറഞ്ഞു, “ ഞാന്‍ മീരയാണ് “
എനിക്കെന്താണ് പറയേണ്ടത് എന്നറിയില്ലായിരുന്നു. പിന്നെ പതുക്കെ കല്യാണ വിശേഷങ്ങള്‍ ഒക്കെ പറഞ്ഞു. അവളുടെ വിശേഷങ്ങള്‍ ചോദിച്ചു. സുഖമാണെന്നു പറഞ്ഞു.

നടുക്കത്തെ മുറിയില്‍ നിന്നും ആന്റി വിളിച്ചു, വാഴക്കാവരയാ..നീ എന്നാ എടുക്കുവാ അവിടെ സ്തുതി ചെല്ലാറായി. കാര്യം ലുക്കില്ലെങ്കിലും വീട്ടിലെ കാര്‍ന്നൊരല്ലേ ഞാന്‍. ഇവിടെ ഫോണില്‍ മിണ്ടിക്കൊണ്ടിരുന്നാല്‍ മതിയോ? ഞാന്‍ മീരയോടു പറഞ്ഞു, മീരാ.. സമയമായി, ഞാന്‍ വെച്ചോട്ടെ? അവള്‍ പറഞ്ഞു, - “ശരി വാഴക്കാവരയാ, അനിയത്തിക്ക് എന്റെ എല്ലാ മംഗളങ്ങളും അറിയിക്കുക” “ഉം...“ ഞാന്‍ മൂളി. “വെച്ചേച്ചു വാടാ ഇവിടെ പള്ളീല്‍ പോകാന്‍ താമസിക്കും“ എന്നു പറഞ്ഞു അമ്മാവന്‍ കയ്യില്‍ പിടിച്ചു വലിക്കുമ്പോള്‍ ഫോണിലൂടെ ഞാന്‍ കേട്ടു, “ I really miss you"

നേരെ പോയി മുഖം കഴുകി. പിന്നെ ഞാന്‍ വീണ്ടും പെങ്ങളുടെ ചേട്ടനായി, വീട്ടിലെ കാരണവരായി. രാത്രിയില്‍ തളര്‍ച്ചയോടെ അമ്മയോട് ചേര്‍ന്നു കിടന്നപ്പോള്‍ മീരയുടെ ഫോണ്‍ നമ്പര്‍ പോലും വാങ്ങാന്‍ പറ്റിയില്ലല്ലോ എന്നോര്‍ത്ത് സങ്കടം തോന്നി. എല്ലാത്തിനുമൊടുവില്‍ ഒരു സ്വരം മാത്രം എന്റെ കാതില്‍ മുഴങ്ങി.

I really miss you

Read more...

എന്റെ മീര.

>> Thursday, February 12, 2009

പ്രണയത്തെക്കുറിച്ചുള്ള വികാരങ്ങളും വിചാരങ്ങളും സങ്കല്പങ്ങള്‍ മാത്രമായി ഒതുങ്ങി നിന്നതിന് കാരണം ഒരു പക്ഷെ ഒരിക്കല്‍ No പറഞ്ഞാല്‍ പിന്നെ എന്നന്നേക്കുമായി അതു നഷ്ടപ്പെടുമല്ലോ എന്ന സംശയവും പിന്നെ വലിയ ഒരു നിലയില്‍ എത്താത്തതിന്റെ ആത്മവിശ്വാസക്കുറവും ആയിരുന്നു. എങ്കിലും ബാംഗളൂരില്‍ ജോലിയുടെ ഇടക്ക് വിദേശപര്യടനം ഒക്കെ കഴിഞ്ഞപ്പോള്‍ കുറച്ച് ആത്മവിശ്വാസം ഒക്കെ വന്നു. അങ്ങനെ ആരെ പ്രേമിക്കണം എന്ന വിചാരത്തില്‍ ഇരിക്കുന്ന സമയം.

പതിവുപോലെ ഒരു ഞായറാഴ്ച. എന്റെ കൂടെ താമസിക്കുന്ന വിദ്ധ്യാര്‍ഥികള്‍ക്ക് എല്ലാ ദിവസവും ഒരുപോലെയാണെങ്കിലും ജൊലി ചെയ്യുന്ന നമുക്ക് അങ്ങനെയല്ലല്ലോ. എന്തായാലും പതിവുപോലെ ചിക്കണും വാങ്ങി വീട്ടില്‍ വന്നപ്പോള്‍ അതാ അവിടിരിക്കുന്നു ജേക്കബിന്റെ ലൈന്‍ ശാലുവും അവളുടെ കൂടെ ഒരു പെണ്‍കൊച്ചും. പൊതുവെ എല്ലാ ആണുങ്ങളും തന്നെ വായിനോക്കികള്‍ ആണെങ്കിലും ഞാന്‍ ഇത്തിരി ഡീസന്റ് വായിനോക്കി ആണ്. കാരണം മറ്റുള്ളവര്‍ എന്നെക്കുറിച്ച് ചീത്തയായി വിചാരിക്കുന്നത് എനിക്കിഷ്ടമല്ല, അതു തന്നെ. ശാലുവിന്റെ കൂടെ വന്ന പെണ്‍കുട്ടി ഇത്തിരി സുന്ദരി ആയതുകൊണ്ട് തന്നെ എല്ലാവരും സദസില്‍ ഉണ്ട്. ജേക്കബ് എന്നെയും പരിചയപ്പെടുത്തി. അവളുടെ പേരു മീര ബാലചന്ദ്രന്‍.

എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും പാര വെച്ച് ഞാനാണ് വല്ല്യവന്‍ എന്നു കാണിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. എന്തായാലും നിങ്ങളുടെ ചിക്കണും കൂട്ടി ചോറുണ്ടിട്ട് പോകുന്നുള്ളൂ എന്നു ശാലു പറഞ്ഞപ്പോള്‍ പിന്നെ എല്ലാവര്‍ക്കും കുക്ക് ചെയ്യാനായി തിടുക്കം. എടാ വാഴക്കാവരയാ, വന്നു സവോളയും മുളകും അരിയെടാ എന്നു പറഞ്ഞ് ബേളയനീഷ് അവന്റെ സ്റ്റൈല്‍ കാ‍ണിച്ചു. ഉണ്ടയനീഷും റഷീദും ചിക്കണ്‍ വെക്കാനുള്ള ചീഫ് കുക്കുകളായി വലിയ പരിപാടികളിലേക്കും കടന്നു. പാവം ഞാന്‍, കാര്യം നല്ല കുക്ക് ആണുഞാന്‍ എങ്കിലും ഏറ്റവും ഊപ്പകളുടെ പണിയായ ഉള്ളീം സവോളേം പൊളിക്കുക അല്ലേ നമുക്കു കിട്ടിയത്. ആദ്യം കണ്ടവര്‍ക്കാണ് ആദ്യം പെണ്ണിനെ വീഴിക്കാനുള്ള ധാര്‍മിക അവകാശം, സോ ക്രമമനുസരിച്ച് വരുമ്പോള്‍ എന്റെ കാര്യം ഗോപി.

എന്തായാലും അടുക്കളയുടെ പുറത്ത് അരമതിലില്‍ ഇരുന്ന് ഉള്ളി പൊളിച്ചു കൊണ്ടിരുന്ന എന്റെ അടുക്കലേക്ക് അവള്‍ വന്ന് എന്റെ കൂടെ കൂടി. എനിക്ക് വല്ല്യ സന്തോഷം ആയി, മറ്റുള്ളവര്‍ക്ക് സങ്കടവും. ഞാന്‍ അവളോട് വീട്ടുകാര്യങ്ങളും പഠന കാര്യങ്ങളും ഒക്കെ തിരക്കി.

പാലക്കാട് ജില്ലയിലെ നെല്‍വയലുകളുടെ ഒരു ഗ്രാമം. അവിടെ ബിസിനസുകാരനായ അച്ഛനും ടീച്ചറായ അമ്മക്കും കൂടി നാലു മക്കള്‍, നാലും പെണ്ണുങ്ങള്‍. മീരയാണ് മൂത്തത്. ഇവിടെ ബാംഗ്ലൂരില്‍ LLB ക്കു പഠിക്കുന്നു. എന്റെ കാര്യങ്ങളും ഒക്കെ ചോദിച്ചു. ഞങ്ങള്‍ സിമ്പിളായിട്ടുള്ള ജീവിതകാര്യങ്ങളെക്കുറിച്ച് സംസാരിച്ചിരുന്ന് സവോളയും മുളകും എല്ലാം റെഡിയാക്കി. അവള്‍ പാചകം ഒക്കെ ഇഷ്ടമുള്ള ആളാണെന്നു പറഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു ഇത്തിരി പച്ചക്കറിയും തേങ്ങായും വാങ്ങി വന്നാല്‍ അവിയല്‍ വെക്കാമോ എന്ന്? അതിനെന്താ എന്നവള്‍ പറഞ്ഞു. പിന്നെ അവിയലും ചിക്കണും ഒക്കെ അവള്‍ തന്നെ പാകം ചെയ്തു. ബാംഗ്ലൂര്‍ ജീവിതത്തില്‍ അത്ര നല്ല ഭക്ഷണം ഞങ്ങള്‍ അതു വരെയും കഴിച്ചിട്ടില്ലായിരുന്നു.

എന്നെ ഉള്ളിയരിയാന്‍ വിട്ടതിനു എല്ലാവരെയും വാരി അവളുടെ ഇഷ്ടം കിട്ടിയതിന്റെ ജാടയില്‍ ഇരുന്നെങ്കിലും അവര്‍ തിരിച്ചടിച്ചു, നായരല്ലെ, നീ എങ്ങനെ ലൈന്‍ അടിക്കും? എന്തായാലും ഒരു സുഖം തോന്നി. വൈകിട്ട് എല്ലാവരും റമ്മടിച്ചുകൊണ്ടിരുന്ന സമയത്ത് ഞാന്‍ ബ്ലാങ്കറ്റുമാ‍യി ടെറസില്‍ നക്ഷത്രങ്ങളെ നോക്കി കിടന്നു. നല്ല അടക്കവും ഒതുക്കവും എളിമയും ഉള്ള കൊച്ച്. ക്രിസ്ത്യാനിയായിരുന്നെങ്കില്‍ പ്രണയിച്ചു കെട്ടാമായിരുന്നു.

പിറ്റേന്നു ശാലുവിനെ കണ്ടപ്പോള്‍ മീരയെ പ്രത്യേകം അന്വേഷിച്ചതായി പറയണം എന്നു പറഞ്ഞു. അതിനു പിറ്റെ ദിവസം മീരയും എന്നെ പ്രത്യേകം അന്വേഷിച്ചതായി പറഞ്ഞു എന്നു പറഞ്ഞപ്പോള്‍ കൂട്ടുകാര്‍ എല്ലാം കൂടി തീരുമാനിച്ചു, ഇവള്‍ തന്നെ നിന്റെ പ്രണയിനി. ഞാനും ആലോചിച്ചു, മതം എനിക്കൊരു പ്രശ്നമല്ല, എന്റെ വീട്ടുകാരെയും സമ്മതിപ്പിക്കാം. നായരുകൊച്ചായതു കൊണ്ട് രാവിലെ ഒക്കെ എണീറ്റ് കുളിച്ച് കുട്ടപ്പിയായി വരും, നല്ല ഭക്ഷണം ഉണ്ടാക്കിത്തരും. എല്ലാത്തിനും ഉപരി സൌന്ദര്യവും എളിമയും ഉള്ള ഒരു നല്ല കൊച്ച്. പിന്നെ എല്ലാം പെട്ടെന്നായിരുന്നു.

അടുത്ത ഞായറാഴ്ച മീരയേയും കൂട്ടി ശാലു വരും. വെറുതെ നമുക്ക് നല്ല ഭക്ഷണം ഉണ്ടാക്കാന്‍ എന്ന ഭാവത്തില്‍ ശാലു കൂട്ടുമത്രെ! എന്തായാലും ചിലവൊക്കെ എന്റെ വക. മട്ടണ്‍, കിങ് ഫിഷ് തുടങ്ങിയ വില കൂടിയ ഐറ്റംസ് ഒക്കെയുണ്ടെങ്കിലല്ലേ നമ്മുടെ സ്റ്റൈല്‍ കാണിക്കാന്‍ പറ്റൂ എന്നു ഉണ്ടയനീഷ്. എല്ലാം ഏറ്റു, വര്‍ഷങ്ങളായി പനി പിടിച്ചു കിടന്ന പ്രണയത്തിനുള്ള സാധ്യത ആല്ലേ തെളിഞ്ഞിരിക്കുന്നത്?

അങ്ങനെ അവള്‍ എത്തി, ഞങ്ങള്‍ ഒന്നിച്ചിരുന്ന് പാചകവും വാചകവും നടത്തി. ഇപ്രാവശ്യം അവള്‍ക്കും ചെറിയ നാണം. എല്ലാവരുടെയും മുമ്പില്‍ അവള്‍ ഒറ്റയായപോലെ തോന്നി. എത്ര മറച്ചാലും രണ്ടുപേര്‍ക്കും അറിയാമല്ലോ ഇതൊരു തിരക്കഥയുടെ ഭാഗം ആണെന്ന്. നല്ല രുചിയോടെ ഞങ്ങളെല്ലാവരും ഭക്ഷണം കഴിച്ചു. തുടര്‍ന്നാണ് തിരക്കഥയുടെ അടുത്ത ഭാഗം. മീരക്ക് അവളുടെ അങ്കിളിന്റെ വീട്ടില്‍ പോകണം. മിലിട്ടറിയില്‍ ആണ്, അതുകൊണ്ട് യലഹങ്കയിലാണ് താമസം. മൂന്നുമണിയാകുമ്പോള്‍ അവള്‍ പോകാനായി എഴുന്നേല്‍ക്കും,അപ്പോള്‍ ജേക്കബ് പറയും വാഴക്കാവരയാ..നീ അവളെ ഒന്നു കൊണ്ടുവിട്ടേക്ക്. അതായിരുന്നു പ്ലാന്‍.

ഭക്ഷണത്തിനു ശേഷം ചെറിയ പാട്ടുകളും തമാശകളുമായി ഞങ്ങള്‍ എല്ലാവരും കൂടിയിരുന്നപ്പോളും എന്റെ മനസില്‍ സന്തോഷത്തിന്റെ പൂക്കളായിരുന്നു. ആദ്യമായി ഇഷ്ടപ്പെട്ട ഒരു പെണ്ണിനെയും ബൈക്കിലിരുത്തി യാത്ര പോകുന്നു. ചെറിയ കാറ്റുമടിച്ച് ചേര്‍ന്നിരിക്കുന്ന പ്രണയിനിയേയും കൂട്ടി നഗരത്തിലൂടെ ഒരു യാത്ര. ഹാ..എത്ര റൊമാന്റിക് ആയ കാര്യം!

കാര്യങ്ങള്‍ മുറ പോലെ നടന്നു. പക്ഷെ വണ്ടിയില്‍ കയറുന്ന കാര്യത്തില്‍ അവള്‍ക്കൊരു മടി. അവള്‍ പറഞ്ഞു, “വാഴക്കാവരയാ..നമുക്കു ബസ് സ്റ്റോപ്പ് വരെ നടന്നു പോവാം. എന്നിട്ട് ഞാന്‍ അവിടുന്ന് തന്നേ പൊയ്ക്കോളാം. എനിക്കു ബൈക്കിലൊന്നും കയറി പരിചയമില്ല. പിന്നെ അവിടെ ചെല്ലുമ്പോള്‍ അവരെങ്ങാനും കണ്ടെങ്കില്‍ പിന്നെ അതും കുഴപ്പമല്ലേ.“ എസ്ക്യൂസുകളുടെ പ്രളയം. എന്റെ കൂട്ടുകാര്‍ ആരാ മക്കള്‍? അവര്‍ എല്ലാത്തിനും പോംവഴിയും കണ്ടുപിടിച്ചു.

അവസാനം അവര്‍ പറഞ്ഞു ഞങ്ങള്‍ മാറി നിന്നേക്കാം. അവരു വീട്ടിലേക്കു കയറി. അവള്‍ പിന്നെയും ബൈക്കിന്റെ സീറ്റില്‍ ചുരിദാര്‍ വെച്ചു തൂത്തുകൊണ്ട് നിന്നു. അവസാനം ഞാന്‍ മടുത്തിട്ടു പറഞ്ഞു, നീ എന്നാല്‍ ബസിനു പൊക്കോ എന്ന്. എന്റെ സങ്കടം കണ്ടു മനസലിഞ്ഞിട്ടാണോ ആവോ, അവള്‍ കയറി.

എത്രയോ ചെക്കന്മാര്‍ പെണ്ണുങ്ങളുമായി കറങ്ങുന്നതു കണ്ടു കൊതിവിട്ട ഞാന്‍ ഇതാ ഒരു സുന്ദരിയുമായി ബൈക്കില്‍. ഞാന്‍ ചുമ്മാ ചിരിച്ചോണ്ട് ബൈക്കോടിച്ചു. ഇടക്കവള്‍ പറഞ്ഞു, ഇത്തിരി മെല്ലെ പോയിക്കൂടെ, എനിക്കു ലേശം പേടിയുണ്ട് എന്ന്. സധാരണ പൂവാലന്മാര്‍ സ്പീഡില്‍ വിടുന്നപോലെ തട്ടാനും മുട്ടാനും വേണ്ടിയായിരുന്നില്ല ഞാന്‍ സ്പീഡില്‍ വിട്ടിരുന്നത്. പരിശുദ്ധപ്രണയത്തിന്റെ വാക്താവായിരുന്നു ഞാന്‍. പിന്നെ പോതുവെ ഇത്തിരി സ്പീഡുണ്ടായിരുന്നത് സന്തോഷം കൊണ്ട് ലേശം കൂടിയതാവാം. എന്തായാലും ഞാന്‍ സ്പീഡു കുറച്ചു. എന്തിനാ വേഗന്നു പോയി മീരയുടെ കൂടെ അത്രയും നേരം ഇരിക്കാനുള്ള സമയം കളയുന്നത്? ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്കു പുറത്ത് എന്നാണല്ലോ നമ്മുടെ നയം. അവസാനം എന്റെ സ്പീഡ് ഒത്തിരി കുറഞ്ഞു സൈക്കില്‍ വരെ ഓവര്‍ടേക്ക് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അവള്‍ പറഞ്ഞു, ഇത്തിരികൂടെയൊക്കെ സ്പീഡ് ആവാം, അല്ലെങ്കില്‍ നമ്മള്‍ ഒത്തിരി താമസിക്കും. പിന്നെ വര്‍ത്തമാനം ഒക്കെ പറഞ്ഞു രസിച്ച് ഞങ്ങള്‍ യെലഹങ്കയിലെത്തി.

അവള്‍ ഇറങ്ങി, എന്നോടു വരുന്നോ എന്നു ചോദിച്ചു. ഞാന്‍ പറഞ്ഞു വരാന്‍ എനിക്കു പ്രശ്നമില്ല, നിനക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ? അവള്‍ ഒന്നാലോചിച്ചു, എന്നിട്ടു പറഞ്ഞു. എന്തായാലും ഇവിടം വരെ വന്നതല്ലേ..കയറിയിട്ടു പോകാം. എന്റെ ക്ലാസ് മേറ്റ് ആണെന്നു പറഞ്ഞാല്‍ മതി.

ഞങ്ങള്‍ വീട്ടിലെത്തി. അവള്‍ എന്നെ പരിചയപ്പെടുത്തി. പാലാക്കാരനാണ് എന്നു പറഞ്ഞപ്പോള്‍ എന്തോ അവളുടെ കസിന്‍ ഒരുത്തന്‍ ഉണ്ടായിരുന്നവന് എന്നോടൊരു താല്പര്യം. LLB ത്രീ ഇയര്‍ ആണോ അതോ ഫൈവ് ഇയറിനാണൊ എന്ന് ചോദ്യം. ഈ 3 ഇയറും 5 ഇയറും ഒക്കെ എന്താ എന്നറിയില്ലാത്ത ഞാന്‍ ഒന്നു പരുങ്ങി. എങ്കിലും എന്റെ ഭാഗ്യ നമ്പര്‍ എന്നു വിചാരിച്ചിരുന്ന 3 തന്നെ അടിച്ചു. അപ്പോള്‍ ഡിഗ്രി എവിടയിരുന്നു എന്നടുത്ത ചോദ്യം. പ്രീഡിഗി പോയ പരിചയം ഉണ്ടായിരുന്നകൊണ്ട് പാലാ സെന്റ് തോമസ് എന്നടിച്ചു. അപ്പോളേക്കും മീര ഗ്ലാസില്‍ പെപ്സിയുമായി എത്തി. ഞാന്‍ അവളെ വേദനയോടു കൂടി ഒന്നു നോക്കി. ഇനി അടുത്ത ചോദ്യം എന്താ അവന്റെ വായില്‍ നിന്നും വരുന്നതെന്ന ടെന്‍ഷനില്‍. ഞാന്‍ കുറേശെ വിയര്‍ക്കുന്നതു കണ്ടിട്ടായിരിക്കാം അവള്‍ എന്റെ അടുത്തിരുന്നു.

പിന്നീടവരൊന്നും ചോദിച്ചില്ല. ഞാന്‍ യാത്ര പറഞ്ഞിറങ്ങി. അവള്‍ എന്റെ കൂടെ ഗൈറ്റിന്റെ അടുത്തുവരെ വന്നു. പിരിയാന്‍ ഇഷ്ടമില്ലായിരുന്നെങ്കിലും ഞങ്ങള്‍ പിരിഞ്ഞു. തിരിച്ചുള്ള എന്റെ വരവില്‍ സിഗ്നലുകളും ട്രാഫിക്കും ഒന്നും എനിക്കൊരു പ്രശ്നമേ അല്ലായിരുന്നു. പക്ഷെ പോലീസുകാര്‍ക്ക് അങ്ങനെയല്ലല്ലോ, *&%$ നന്‍ മകനേ എല്ലി ഹോക്ത്താരെ എന്നോ മറ്റോ ഒരു ഒച്ച കേട്ടു. കിട്ടി ഒരു 200 ഫൈന്‍. കൊടുത്തു ഞാന്‍ 300. അവര്‍ എന്നെ അത്ഭുതത്തോടെ നോക്കി. ആദ്യമായിട്ടയിരിക്കും ഫൈനിനു കരയാത്ത ഒരു മലയാളിയെ അവര്‍ കാണുന്നത്.

പിന്നീടുള്ള ദിനങ്ങള്‍. ഞാന്‍ കാണുന്ന എന്തിലും ഏതിലും സൌങര്യം. ഹൃദയം നിറഞ്ഞിരിക്കുന്ന ഒരവസ്ഥ. ഒറ്റക്കിരിക്കാന്‍ കൂടുതല്‍ ഇഷ്ടം. രാത്രിയില്‍ ഉറങ്ങാതെ ആകാശത്തു നോക്കി കിടക്കാന്‍ ഭയങ്കര രസം. അതിനായി രാത്രിയില്‍ പലതവണ അലാം വെച്ചെഴുന്നേല്‍ക്കും. എന്നിട്ട് ഞാനും മീരയുമായി സങ്കല്പങ്ങളില്‍ പ്രണയിച്ചു നടക്കും. എന്റെ പ്രണയം മീരയെ അറിയിക്കുന്നതും അവള്‍ നാണം കൊണ്ട് ഓടി മറയുന്നതും ഞാന്‍ മനക്കണ്ണില്‍ കണ്ടു. മൊബൈലും സൌകര്യങ്ങളും ഒന്നുമില്ലെങ്കിലും അടുത്തയാഴചയില്‍ ജേക്കബ് ഒരുക്കിത്തരുന്ന അവസരം വരെ എന്റെ സങ്കല്പലോകത്ത് ഞാന്‍ രാജകുമാരനായി പാറിനടന്നു. എത്ര മനോഹരമാണീ പ്രണയം, ഇതിലും നല്ല വേറെ എന്തു ഫീലിങാണ് ഈ ലോകത്തുള്ളത്?

Read more...

സ്വപ്നങ്ങളേ...

>> Thursday, February 5, 2009

വര്‍ഷം 2025. ലോകത്ത് ധാരാളം മാറ്റങ്ങള്‍ നടന്നു ഇതിനിടക്ക്, കേരളത്തിലും ഇന്ത്യയിലും ലോകത്തിലും. അച്യുതാനന്തന്റെ ചിത്രം ഇ എം എസ്സിന്റെയും എ കെ ജി യുടെയും ഇടക്കായി കമ്യൂണിസ്റ്റ് പാര്‍ട്ട് വെച്ചു. ഉമ്മന്‍ ചാണ്ടി കീറിയ ഷര്‍ട്ടില്‍ നിന്നും കീറിയ ജുബായിലേക്കു മാറി. അച്ചു ഉമ്മന്‍ കല്ല്യാണം ഒക്കെ കഴിച്ച് വണ്ണം ഒക്കെ വെച്ച് പത്മജയെപ്പോലെയായി. പിണറായി വിജയന്‍ ഷോള്‍ഡര്‍ പൊക്കി പിടിച്ച് മസിലുപിടിച്ചു സംസാരിച്ചു തുടങ്ങി. പ്രിയങ്കാ ഗാന്ധിയുടെ മുടി നരച്ചു തുടങ്ങി.

2008 ലെ സാമ്പത്തിക പ്രതിസന്ധിമൂലം തകര്‍ന്ന അമേരിക്ക പിന്നെ ഉയിര്‍ത്തെഴുന്നേറ്റതേ ഇല്ല. കരിമ്പിന്‍ ചണ്ടിയില്‍ ഫെര്‍മെന്റേഷന്‍ നടത്തി വെള്ളവുമായി മിക്സ് ചെയ്തുണ്ടാക്കിയ പുതിയ ജൈവ ഇന്ധനം ട്രിവാണ്ട്രത്തുള്ള ദാക്ഷായണി അബ്ദുള്ള കണ്ടുപിടിച്ചു, അതിന്റെ പേറ്റന്റും ഇന്ത്യക്ക്. പോരാത്തതിനു പാരിസ്ഥിതിക പ്രശ്നങ്ങള്‍ മൂലം ഇന്ത്യയില്‍ പെട്രോള്‍ നിരോധിച്ചു. സ്വര്‍ണ്ണത്തിന്റെ മൂല്യം അശേഷം ഇല്ലെന്നായി,പകരം കരിമണലിനായി മൂല്യം. സ്ത്രീകള്‍ കരിമണല്‍ മാലകള്‍ ധരിച്ചു. എല്ലാ വീട്ടിലും അലങ്കാര ലൈറ്റുകള്‍ ഇടണമെന്ന് ഗവണ്മെന്റ്. ഏറ്റവും കൂടുതല്‍ കറന്റ് ഉപയോഗിക്കുന്നവര്‍ക്ക് കേരളാ ഗവണ്മെന്റ് 10 കിലോ കരിമണല്‍ പ്രഖ്യാപിച്ചു.

കേരളത്തില്‍ കൊച്ചിക്കാണ് ഏറ്റവും മാറ്റങ്ങള്‍ ഉണ്ടായത്. അമിത ലൈംഗികതയുടെ ഫലമായി എന്ന കൊതുകുകള്‍ക്കുണ്ടാവുന്ന എയിഡ്സ് എന്ന ഒരു പ്രത്യേക പകര്‍ച്ചവ്യാധിമൂലം 2021 ല്‍ കൊച്ചിയിലെ കൊതുകള്‍ 90% വും ചത്തുമലച്ചു. ബാക്കി വരുന്ന 10% കൊതുകുകള്‍ക്ക് ലൈംഗികതയില്‍ താല്പര്യമില്ലാഞ്ഞതിനാലും സ്വവര്‍ഗ്ഗഭോഗികള്‍ ആയതിനാലും 2022നു മുമ്പായി കൊച്ചിയിലെ കൊതുകുകള്‍ ഒരെണ്ണമില്ലാതെ നശിച്ചു. കൊച്ചിയിലെ കനാലുകള്‍ എല്ലാം ശുദ്ധജലമൊഴുകുന്ന തോടുകളായി. അതില്‍ നിറയെ സ്വര്‍ണ്ണമത്സ്യങ്ങളും ഗപ്പിയും അങ്ങനെയുള്ള ലോകത്തു ലഭ്യമായ എല്ലാ അലങ്കാര മത്സ്യങ്ങളും. അതിനു തീരത്തുള്ള ഫ്ലാറ്റുകളിലെ തരുണീമണികള്‍ കുളിക്കുന്നതും ആ തോട്ടില്‍ തന്നെ. പണ്ടത്തെ ഈ കനാലിനൊക്കെ കറുപ്പായിരുന്നു എന്നു പറഞ്ഞവരെ കൊച്ചിക്കാര്‍ പൊട്ടന്മാരെന്നു വിളിച്ചു കളിയാക്കി. എന്തിനേറെ, കൊച്ചിയുടെ മണമടിക്കാനായി നമ്മുടെ ഫിലിം സ്റ്റാര്‍ സലിം കുമാറിന് ലോസ് ആഞ്ചലസ് വരെ പോകേണ്ടി വന്നു.

എണ്‍പതുകളില്‍ രണ്ടുകുട്ടികളുടെ അച്ഛനായി എത്രയോ പടങ്ങളില്‍ അഭിനയിച്ച മമ്മൂട്ടി ലാലുമാര്‍ രണ്ടായിരങ്ങളില്‍ കോളേജുകുമാരന്മാര്‍ ആയിട്ടാണ് അഭിനയിച്ചതെങ്കിലും ഇപ്പോള്‍ അവര്‍ സ്കൂള്‍ കുട്ടികളായി അഭിനയിക്കുന്നു. ഇരട്ടക്കുട്ടികള്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഡബില്‍ റോളില്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന ഇരട്ടകളായി അഭിനയിക്കുന്നു. മുക്തയെന്ന അമ്മൂമ്മയുടെ ശിക്ഷണത്തില്‍ രണ്ടാം ക്ലാസില്‍ വച്ചേ പ്രതിഭ തെളിയിച്ച ബ്രേക് ഡാന്‍സറായി മമ്മൂട്ടി സുന്ദരന്‍ എന്ന ചിത്രത്തിലും.

എന്റെ സ്വപ്നമായിരുന്ന, എന്നാല്‍ വളരെ വര്‍ഷങ്ങള്‍ സ്വപ്നം മാത്രമായിരുന്ന സ്വന്തം ബിസിനസ് സാമ്രാജ്യം ഞാന്‍ കേരളത്തില്‍ കെട്ടിപ്പടുത്തു. എന്റെ മൂത്തമകന്‍ കറിയാച്ചന്‍ ലോകഫുട്ബോളിലെ ഇതിഹാസമായി മാറിക്കഴിഞ്ഞു. കോക്കുവിനു ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമിലേക്കുള്ള സെലക്ഷന്‍ കിട്ടി, അടുത്ത മാസത്തെ ബര്‍മ്മയുമായുള്ള ടി10 മത്സരത്തിന്‍ തയ്യാറെടുക്കുന്നു. ടെസ്റ്റ് ക്രിക്കറ്റ് അഞ്ചു ദിവസത്തില്‍ നിന്നും ഒരു ദിവസമായി കുറച്ചു. അങ്ങനെ എത്ര എത്ര മാറ്റങ്ങള്‍!

ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും വീട്ടു പണിക്കും മറ്റുമായി വിദേശികള്‍ ഇന്ത്യയിലെത്തി. എന്റെ വീട്ടില്‍ കോക്കുവിന്റെ ക്രിക്കറ്റ് പരിശീലനത്തില്‍ അവന്‍ അടിച്ചുവിടുന്ന പന്തെടുക്കാനായി ഓസ്ട്രേലിയക്കാര്‍ സൈമണ്‍സിന്റെയും പോണ്ടിങിന്റെയും മക്കളെ രണ്ടെണ്ണത്തിനെ നിറുത്തിയിട്ടൂണ്ട്. നല്ല മര്യാദക്കാര്‍ പിള്ളേര്‍, നന്നായി പണിയെടുത്തോളും. കറിയാച്ചനെ സഹായിക്കാന്‍ വയസനാണെങ്കിലും ഡേവിഡ് ബെക്കാം നന്നായി പ്രയത്നിക്കുന്നു. ബോളുപെറുക്കാന്‍ ബെക്കാമിനു സ്പീഡു കുറവായതുകൊണ്ട് തിയറി ഹെന്റ്രിയെ കൊണ്ടുവന്നെങ്കിലും ഭാഷ ഒരു പ്രശ്നമായിരുന്നു.

പക്ഷെ വീട്ടിലെ പശൂനെ നോക്കാന്‍ കൊണ്ടുവന്ന കുവൈറ്റി രാജകുമാരന്മാര്‍ക്കായിരുന്നു ആദ്യം വല്ല്യ പ്രശ്നം. തലേലെ അവന്റെ കെട്ടഴിക്കാന്‍ പറ്റില്ലാത്രെ. കൊടുത്തു തെങ്ങേല്‍ കെട്ടിയിട്ട് അവന്മാര്‍ക്ക് ചാട്ടവാറു വെച്ച് 101 അടി. പിന്നെ വേനല്‍ക്കാലത്ത് അവന്റെ മുഴുവന്‍ അറബി ഡ്രസുമിട്ട് വേണം ജോലി ചെയ്യാനെന്നും തണുപ്പുകാലത്ത് നഗ്നമായി ജോലി ചെയ്യണമെന്നും നിര്‍ദ്ദേശവും കൊടുത്തു. നമ്മുടെ പാവം മലയാളികളെ എത്ര ഉപദ്രവിച്ചതാ ഇവന്മാരുടെ പൂര്‍വ്വികര്‍?

വിദ്ധ്യാഭ്യാസത്തിനെന്നും പറഞ്ഞ് ഇന്ത്യയില്‍ വന്നു നിയമവിരുദ്ധമായി ഭിക്ഷയെടുക്കുന്ന സകല അമേരിക്കക്കാരെയും ഇവിടെ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചു. അടുത്ത മാസം ഇന്ത്യയും പാക്കിസ്താനും ഒന്നാകും. മതത്തെക്കുറിച്ചു പറയുന്നവരെ പിശാചിനെപ്പോലെ കാണാന്‍ തുടങ്ങി ഇന്ത്യയിലെ ജനങ്ങള്‍. ബ്രിട്ടണില്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മില്‍ ഒടുക്കത്തെ അടി എന്നും. അതില്‍ മധ്യസ്ഥം നിക്കാന്‍ ചെന്ന ഇന്ത്യ പണ്ട് അവര്‍ നമ്മുടെ കയ്യില്‍ നിന്നും അടിച്ചുമാറ്റിയ കോഹിനൂര്‍ രത്നം തിരിച്ചു കൊണ്ടുവന്നു.

ഇത്രേം ഒക്കെ മതി. ഒന്നുറക്കെ ചിരിച്ചാല്‍ അന്നേരെ കിട്ടും തലമണ്ടക്കിട്ട് ഒരടി, നിഗളിക്കാതിരിക്കെടാ എന്നു പറഞ്ഞ്. ഒന്നു മനസ് നിറഞ്ഞ് ഒരു ദിവസം അഹങ്കരിച്ചിട്ട് ഒന്നു മരിച്ചാല്‍ മതിയാരുന്നു. ഇനി ഇത്രേം ഒക്കെ അഹങ്കരിച്ചു പറഞ്ഞതിന്റെ പേരില്‍ എന്റെ ജോലിയെങ്കിലും കുറഞ്ഞ പക്ഷം പോയിക്കിട്ടുവോ അവോ...

Read more...

ബാംഗ്ലൂര്‍ ഡൈയ്സ് 3

>> Wednesday, January 28, 2009

ബാംഗളൂരിലെ ജീവിതത്തിന്റെ ഒരു പ്രത്യേകത എന്താണെന്നു വെച്ചാല്‍ എവിടെ നോക്കിയാലും മലയാളി പെണ്‍കുട്ടികളെ കാണാം എന്നുള്ളതായിരുന്നു. നഴ്സിങിനും എഞ്ചിനീയറിങിനും എന്തിനേറെ, എല്‍ എല്‍ ബി ക്കുവരെ പെണ്ണുങ്ങള്‍ ബാംഗളൂരില്‍ പഠിക്കുന്നു. സിനിമാകാണാനും, ഷോപ്പിങിനും, ഭക്ഷണത്തിനും, കറങ്ങാന്‍ പോകാനും ഇതിനെല്ലാം പുറമേ എത്ര കള്ളുകുടിച്ചു മരിച്ചു കിടന്നാലും രാവിലെ എണീറ്റ് പള്ളിയില്‍ പോയി കുര്‍ബാന കാണാന്‍ വരെ ഹിങുക്കളും മുസ്ലീങ്ങളും ഉള്‍പ്പെടെയുള്ള ആണുങ്ങള്‍ മത സൌഹാര്‍ദ്ദത്തോടെ പോയിരുന്നതെന്തിനാ? സുങരിപ്പെണ്ണുങ്ങളെ കാണാന്‍. ആരെയെങ്കിലും വളച്ചൊടിച്ച് പ്രണയിച്ചു നടക്കാന്‍. ആരെയും പേടിക്കാതെ ഐസ്ക്രീമും തിന്നു നടക്കാന്‍. നേരിയ തണുപ്പും ആവശ്യത്തിനു സൌകര്യങ്ങളുമുള്ള ബാംഗളൂരിനെ എല്ലാ ചെറുപ്പക്കാര്‍ക്കും പ്രിയങ്കരമാക്കിയത് ഇതു തന്നെ.

അതുപോലെ തന്നെ ശരാശരി എല്ലാ ബലഹീനതകളുമുള്ളതായിരുന്നു എന്റെ സഹമുറിയന്മാരും. മോഡി ജംക്ഷനില്‍ ചുട്ടുവട്ടത്തുള്ള നാലു നഴ്സിങ് കോളേജിലെയും പെണ്ണുങ്ങളെ വായിനോക്കി നിന്നു കാണാതെ ആര്‍ക്കും ഒരു സമാധാനവും ഇല്ലായിരുന്നു. ആ സമയത്ത് എല്ലാവരുറ്റെയും വായില്‍ ഗോള്‍ഡ് ഫ്ലേക് കിങ് സൈസും, കയ്യില്‍ കോളയും കാണും, അവിടെയിരിക്കുന്ന ഏതെങ്കിലും ബൈക്ക് സ്വന്തം ബൈക്കെന്ന
ഭാവത്തില്‍ അതേല്‍ കാലും കയറ്റിവെച്ചു നില്‍ക്കും. ഏതെങ്കിലും പെണ്‍കുട്ടി അബദ്ധത്തില്‍ ണൊക്കിയാല്‍ പിന്നെ ദിവസവും കൂട്ടുകാരുടെ ബൈക്കുകള്‍ മാറി മാറി എടുത്ത് ഇതെല്ലാം എന്റേതെന്ന ഭാവത്തില്‍ ബസിനുപുറകേ വളരെ അത്യാവശ്യത്തിനെന്ന ഭാവേന ഭയങ്കര സ്പീഡില്‍ പോവുക ഇതൊക്കെ പതിവായുള്ള
ചെറിയ പൂവാല കലാപരിപാടികള്‍.

ഒരു ദിവസം ഞങ്ങള്‍ കള്ളടിച്ചു വീട്ടില്‍ വായിനോക്കാന്‍ പോകാതെ ഇരിക്കുന്ന സമയത്ത് ബേള അനീഷ് പറഞ്ഞു ഞാനൊന്നു പുറത്ത് പോയിട്ട് വരാം. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഈസ്റ്റ്വെസ്റ്റിലെ സ്മിത വിളിച്ചു. എന്തിനാ നിങ്ങളീ ചെറുക്കനെ ഇങ്ങനെ പൊട്ടന്‍ കളിപ്പിക്കുന്നത് എന്ന് ചോദിച്ചു.

ഈസ്റ്റ് വെസ്റ്റ് നേഴ്സിങ് കോളെജില്‍ നിന്നും പെണ്‍കുട്ടികള്‍ വരുന്ന വഴിയിലുള്ള ബേക്കറി ഞങ്ങളുടെ കൂട്ടുകാരുടെ ഒരു സങ്കേതം ആയിരുന്നു. എന്റെ സ്യൂട്ടും ഇട്ട് ഇന്റര്‍വ്യൂവിനു പോയിട്ടു തളര്‍ന്ന് വന്നതെന്ന ഭാവത്തില്‍ ബേക്കറിയുടെ മുമ്പില്‍ സ്മിതാ, ജീന, ബിങു എന്ന മൂവര്‍ സംഘത്തെ കാത്തിരുന്നു പുള്ളിക്കാരന്‍. അവനു സ്മിതയെ ഒരു ചെറിയ നോട്ടം ഉണ്ടായിരുന്നു എന്നതു വാസ്തവം. എന്നിട്ട് അവര്‍ വരുന്നതു കണ്ടപ്പോള്‍ അവന്‍ പോയി ഒരു കോക്ക കോള വാങ്ങി ബൈക്കില്‍ ചാരി ഒന്നും അറിയാത്തവനെപ്പോലെ
സ്റ്റൈലായി നിന്നു കുടിച്ചു.
പക്ഷെ ആ പെണ്ണുങ്ങള്‍ അവന്‍ അവരെ നോക്കിയിട്ടാണ് പോയി കോള വാങ്ങിയത് എന്നു കണ്ടിരുന്നു. നേരെ ഞങ്ങളെ വിളിച്ചു പറഞ്ഞു. പാവം ബേളയനീഷ്, പിന്നീട് എന്നും അവനെ കളിയാക്കാനേ നേരമുണ്ടായിരുന്നുള്ളൂ. നാണക്കേട് ഒന്നും തോന്നിയില്ലെങ്കിലും അവള്‍ ഇംപ്രെസ്സ്ഡ് ആവാഞ്ഞതില്‍ അവനു
സങ്കടം തോന്നി. ടെന്‍ഷന്‍ വന്നപ്പോള്‍ സ്ഥിരം വരാറുള്ള തലവേദനയുമെത്തി. കണ്ണിനകത്ത് വിക്സ് തേച്ച് തലകുത്തി നിന്നൊക്കെ അവന്‍ തലവേദന മാറ്റാന്‍ കിണഞ്ഞു ശ്രമിച്ചു. എന്തിനേറെ പറയുന്നു, ഒരാഴ്ചക്കുള്ളില്‍ അവനു പനിയും പിടിച്ചു.


കൂട്ടത്തിലൊരാള്‍ക്ക് എന്തെങ്കിലും ഒരു അസുഖം വന്നു ഹോസ്പിറ്റലില്‍ കൊണ്ടുപോകാന്‍ എന്തൊരു കൊതിയാണെന്നോ ബാംഗളൂരിലെ ചെറുപ്പക്കാര്‍ക്ക്? അവരോടുള്ള ഇഷ്ടക്കേടുകൊണ്ടല്ല, അതിന്റെ പേരില്‍ ഹോസ്പിറ്റലില്‍ പോയി കൂട്ടു കിടക്കാനും ആ വകയില്‍ ഏതെങ്കിലും നഴ്സുമാരെ ലൈന്‍ അടിക്കാന്‍ ഉള്ള സാധ്യതയും മുന്നില്‍ കണ്ടാണ് ഈ താല്പര്യം.

പതിവുപോലെ പനിവന്ന ബേളയുമായി ആരാണ് കൂട്ടുകിടക്കുന്നത് എന്നുള്ളതില്‍ അടിപിടിയുമായി സഹമുറിയന്മാര്‍ ഹോസ്പിറ്റലിലേക്കെത്തി. ബാംഗളൂരില്‍ ജോലിക്കു പുതിയതായി വന്ന എന്റെ നാഗര്‍കോവില്‍ സുഹൃത്തുക്കള്‍ അജിയും വിന്‍സിയും ഇവിടുത്തെ കഥകള്‍ പൊടിപ്പും തൊങ്ങലും വെച്ചു കേട്ടതിന്‍ പ്രകാരം ബേളയുടെ കൂടെ ഹോസ്പിറ്റലിലേക്കു പോയി. കൊതുകിന്റെയും മറ്റും ശല്യം ഒഴിവാക്കാനും തണുപ്പിനെ അകറ്റാനുമായി പുതപ്പും കയ്യില്‍ കരുതിയിരുന്നു. അവിടെ ചെന്നപ്പോളല്ലേ പൂരം.
ബേളയനീഷിനെ പരിചയമുള്ള എല്ലാവരും അവിടെയുണ്ട്. പാവം അജിയും വിന്‍സിയും മുന്‍ഗണനാക്രമത്തില്‍ പിന്നിലായിപ്പോയതു കൊണ്ട് തിരിച്ചു പോരേണ്ടി വന്നു. പനി നീളുകയാണെങ്കില്‍ രണ്ടു ദിവസത്തിനുള്ളില്‍ ഒരവസരം കിട്ടും എന്ന പ്രതീക്ഷയാല്‍ അവന്റെ പനി നീണ്ടു നീണ്ടു പോകണേ എന്നു പ്രാര്‍ഥിച്ചു കൊണ്ട് അവര്‍ അടുത്ത ബാറില്‍ കയറി.
എന്തൊക്കെ സ്വപ്നങ്ങളാണ് കണ്ടുകൂട്ടിയത്. എല്ലാം തകര്‍ന്നു. നിരാശ സഹിക്കാന്‍ വയ്യാതെ അവര്‍ നന്നായി കഴിച്ചു. രാത്രി പന്ത്രണ്ടരയായി, അവര്‍ ബാറില്‍ നിന്നും എഴുന്നേറ്റു. റോഡിന്റെ വീതിയളന്ന് അവര്‍ 790 എന്ന ഞങ്ങളുടെ വീട്ടിലേക്കു നടന്നു. വരുന്ന വഴിക്കാണ് അവര്‍ക്ക് തങ്ങളുടെ പൂര്‍വ്വികരായ റൂം മേറ്റ്സ് ചെയ്തതായി പറഞ്ഞു കേട്ട ചില മദ്യപാനവിനോദങ്ങളെക്കുറിച്ച് ഓര്‍മ്മ വന്നത്. വഴിയില്‍ കാണുന്ന
സാധനങ്ങള്‍, അതിപ്പോള്‍ ബോര്‍ഡായാലും, ചെരുപ്പുകുത്തിയുടെ ടയറായാലും എടുത്തു വീട്ടില്‍ കൊണ്ടുവരുക.

അവര്‍ ചുറ്റും നോക്കി. അതാ ഒരു പ്രൈവറ്റ് ഹോസ്പിറ്റല്‍. എന്നാല്‍ അവിടുത്തെ തന്നെ എന്തെങ്കിലും അടിച്ചു മാറ്റാം എന്നു വെച്ചു അവര്‍. ബോര്‍ഡ് നോക്കി, വല്ല്യ പാടാണ് ഊരിയെടുക്കാന്‍. അപ്പോളാണ് വിന്‍സി അവിടെയിരിക്കുന്ന ചെടികള്‍ കണ്ടത്. നല്ല ഒരു ചെടിയുടെ മൂട്ടില്‍ പിടിച്ച് പൊക്കിയെടുത്തു, ചെടി ചട്ടിയില്‍ നിന്നും ഊരിപോന്നു. അജി പറഞ്ഞു, നമുക്കു ചട്ടിയോടെ വേണം, അല്ലാതെ വളര്‍ത്താന്‍ നമുക്കു മണ്ണൊന്നുമില്ലല്ലോ ഇവിടെ? അങ്ങനെ രണ്ടുപേരും ഓരോ ചട്ടിയെടുത്ത് പുതപ്പില്‍ പൊതിഞ്ഞ് പാണ്ടിപ്പിള്ളേര്‍ സാധനങ്ങള്‍ ചുമക്കുന്നപോലെ തോളത്തിട്ടു. പതുക്കെ റൂമിലേക്കു നടന്നു. രണ്ട് പേരും വളരെ സന്തോഷവാന്മാരായിരുന്നു. ഇനി ചെടിയെ വെള്ളമൊഴിച്ച് വലര്‍ത്തുന്നതിനെക്കുറിച്ചൊക്കെ പ്ലാന്‍ ചെയ്തു നടക്കുന്ന സമയത്താണ് ഒരു ഹൊയ്സാലാ ജീപ്പ് വന്നത്.

അന്ന് ബാംഗളൂരില്‍ ഹൊയ്സാല ഇറങ്ങിയതേ ഉള്ളൂ. ഹൊയ്സാലാ എന്നു വെച്ചാല്‍ നമ്മുടെ ഹൈവേ പെട്രോള്‍ പോലെ. പക്ഷെ 1997 കാലഘട്ടങ്ങളില്‍ ഇംഗ്ലീഷ് സിനിമകളില്‍ മാത്രം കണ്ടിരിക്കുന്ന മുകളില്‍ ഒക്കെ ലൈറ്റ് വെച്ച പോലീസ് വണ്ടികള്‍ അന്നൊരു അത്ഭുതം ആയിരുന്നു. ഊപ്പ മഹീന്ദ്രായുടെ ജീപ്പില്‍ എസ് പി വന്നിറങ്ങുന്നതിലും ഗമയുണ്ടായിരുന്നു സാദാ പോലീസുകാരന്‍ ഇതില്‍ വന്നിറങ്ങുമ്പോള്‍. ആ വണ്ടിയും
അതിന്റെ ലൈറ്റും ഒക്കെ, ഹാ എന്താ ഒരു സ്റ്റൈല്‍.

സ്റ്റൈലൊക്കെ വെറുതെ കാണുമ്പോള്‍. ബെഡ് ഷീറ്റും അതിനകത്തോ എന്തോ സാധനങ്ങളുമായി ആടി പോകുന്ന അവരെ കണ്ടപ്പോള്‍ പോലീസുകാര്‍ക്ക് എന്തോ ഒരു പന്തികേട് തോന്നി. ഏന്‍ ലൈയ്? അവര്‍ ചോദിച്ചു. അതു കേട്ട താമസം ചെറിയവനായ വിന്‍സി കെട്ടു താഴെ ഇട്ടു. ചട്ടി പൊട്ടിയ ഒച്ചകേട്ടതും വെടിയൊച്ച കേട്ട അത്ലറ്റിനെ പോലെ അവന്‍ പാഞ്ഞു. പുറകേ അജിയും. ലൈറ്റും നിലവിളി ശബ്ദവും ഇട്ട് ഹൊയ്സാല പുറകേയും.

വിന്‍സി ഇടവഴി ഓടി കണ്ട ഒരു വീടിന്റെ ഗെയിറ്റു ചാടി അകത്തു ചെന്ന് അടുത്ത വീടിന്റെ മതില്‍ ചാടി രണ്ടുമൂന്നു ചാട്ടങ്ങള്‍ക്കു ശേഷം ഒരിടത്ത് ഒരു കാറിന്റെ പുറകില്‍ പാത്തിരുന്നു.

അജി നേരെ ഞങ്ങളുടെ പറ്റുകടയിലെ പണിക്കാര്‍ താമസിക്കുന്ന അവിടെ ചെന്നു അവരെ മെല്ലെ വിളിച്ചുനോക്കി. എവിടെ പണിയും കഴിഞ്ഞു തളര്‍ന്നുറങ്ങുന്ന അവര്‍ കതിനാ പൊട്ടിച്ചാലല്ലേ അറിയൂ. എന്താണു വഴി എന്നു ചിന്തിച്ച് അവന്‍ അവിടെ ഇരുന്നു.

കാറിന്റെ പുറകില്‍ ഇരുന്നു ശബ്ദങ്ങള്‍ ശ്രദ്ധിച്ച് ഇരുന്ന തന്റെ പുറകില്‍ ഒരു ചെറിയ തണുപ്പ്. തോക്കിന്റെ മെറ്റല്‍ ഭാഗം മുട്ടിയ പോലെ. വിന്‍സി തിരിഞ്ഞുനോക്കി. നല്ലൊരു ഡോബര്‍മാന്‍. ശ്വാസം നിന്നുപോയി എങ്കിലും പതുക്കെ അവന്റെ തലയില്‍ ഒന്നു തലോടി. പട്ടി ചിരിച്ചോ എന്നു രാത്രിയായതിനാല്‍ വിന്‍സിക്കു കാണാന്‍ സാധിച്ചില്ല, എങ്കിലും അവനെ കടിക്കുകയോ കുരക്കുകയോ ചെയ്തില്ല. എങ്കിലും അധിക അവിടെ
നിന്നാല്‍ പന്തിയല്ല എന്നു മനസിലാക്കിയ അവന്‍ പതുക്കെ കുഞ്ഞു പുള്ളേരെ വിളിക്കുന്ന പോലെ ടുട്ടൂ എന്നൊക്കെ വിളിച്ച് പതുക്കെ മതിലിന്റെ അടുത്തു വന്നു. ചാടാന്‍ ഉള്ള തയ്യാറെടുപ്പു നടത്തിയതേ പട്ടിക്കു മനസിലായി ഇവന്‍ സുഹൃത്തല്ലെന്ന്. ചാടിക്കടിച്ചു അവനെ, കയ്യിലും കാലിലുമെല്ലാം. പക്ഷെ ചന്തിയില്‍ പോലും ദശയില്ലാത്ത അവനെ ഒരിടത്തും കടിച്ചുപിടിച്ചു നിര്‍ത്താന്‍ ഡോബര്‍മാനു പറ്റിയില്ല. ചാടിയോടി അവന്‍, ഇത്തിരി കടികിട്ടിയെങ്കിലെന്താ, ഹൊയ്സാലയുടെ ഇടി കിട്ടിയില്ലല്ലോ...

അജി അരമണിക്കൂര്‍ കാത്തിരുന്നു. ഇനി ഇപ്പോള്‍ പോലീസുകാര്‍ പോയിക്കാണും, എന്നാലും ചെറിയ ഒരു പ്രിക്കോഷന്‍ എടുത്തേക്കാം. അവന്‍ നേരെ പാന്റൂരി. അടിയില്‍ ഹോസ്പിറ്റലിലെ പെണ്ണുങ്ങളെ ആകര്‍ഷിക്കാനായി ഇട്ടിരുന്ന ഉഗ്രന്‍ ബര്‍മുഡാ. ടീഷര്‍ട്ട് എടുത്ത് മറിച്ചിട്ടു. അവിടെ നിന്നും പതുക്കെ വീടിനെ ലക്ഷ്യമാക്കി നടന്നു. വീടിനു താഴെയായി ഹൊയ്സാല ലൈറ്റ് ഒക്കെ ഓഫ് ചെയ്ത് കിടക്കുന്നു. ഓ.. അവന്മാര്‍ കിടന്ന് ഉറങ്ങുന്നതായിരിക്കും. പിന്നെ എന്നെ കണ്ടാന്‍ അവര്‍ അറിയില്ലല്ലോ. ഉറച്ച
കാല്‍ വെപ്പുകളോടെ അവന്‍ നടന്നു.

കിടന്നുറങ്ങുകയായിരുന്ന ഞാന്‍ വാതിലില്‍ ഒരു മുട്ടു കേട്ടു. പൊതുവേ ഒരു ധൈര്യവാന്‍ അയിരുന്ന ഞാന്‍ ചോദിച്ചു, ആരാടാ അത്? പതുക്കെ ഒരു ശബ്ദം, എടാ ഞാനാടാ, വിന്‍സി പറഞ്ഞു, ഡോര്‍ തുറന്നപ്പോള്‍ അതാ കടിച്ചു പറിച്ച പാന്റ്സും ഇട്ട് പാവം വിന്‍സി. എടാ..പോലീസ് ഓടിച്ചപ്പോള്‍ പട്ടികടിച്ചതാ എന്നെന്തെക്കെയോ പറഞ്ഞു. എനിക്കൊന്നും മനസിലായില്ല. അവന്‍ പറഞ്ഞു, ഹൊയ്സാലാ താഴെക്കിടപ്പുണ്ട്, അവന്‍ പുറകു വശത്തുനിന്നും മതില്‍ ചാടിയാ വന്നത് എന്ന്. പണ്ടാരക്കാലന്മാര്‍ക്ക് വീടു മനസില്ലയെന്ന
തോന്നുന്നത് എന്ന്. അജിയെ കണ്ടില്ല എന്നും അവന്‍ പറഞ്ഞു.

വീണ്ടും കിടന്നപ്പോളാണ് താഴെ ഒരു ശബ്ദം കേട്ടത്, വിന്‍സി പറഞ്ഞു മിണ്ടാതെ കിടന്നോ. ഒരു കോളിങ്ബെല്ല് കേട്ടതോടെ മിണ്ടാതിരിക്കുകയൊന്നും വേണ്ടാ, നീ ഷെല്‍ഫില്‍ കയറി ഒളിച്ചിരുന്നോളാന്‍ പറഞ്ഞിട്ട് ഞാന്‍ വാതില്‍ തുറന്നു. പുറത്ത് അജിയും ഒരു പോലീസുകാരനും.

ഉറച്ച കാല്‍വെപ്പുകളോടെ ഒട്ടും പതറാതെ വന്ന അവനെ വന്നവഴിക്കേ പിടിച്ചു വണ്ടിയില്‍ കയറ്റി ഒന്നു പൊട്ടിച്ചപ്പോള്‍ അവന്റെ ഉറച്ചതെല്ലാം ഉരുകുകയും ഇനി എന്നെ തല്ലല്ലേ എന്നു പറഞ്ഞ് കാലുപിടിച്ചതിന്റെ ഫലമായി വെറും മൂന്നു തല്ലേ കിട്ടിയുള്ളുവത്രേ...

Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP