ഞാനൊരു പാവം പാലാക്കാരന്‍

ആത്മവിശ്വാസം

>> Sunday, March 10, 2024

 ആത്മവിശ്വാസം 



ശാന്തസുന്ദരമായ അലാം അടികേട്ട്  പെലകാലേ നേരത്തെ എണീറ്റു. ഇന്ന് സന്തോഷവും സമാധാനവും വേണമെന്ന് നിർബന്ധം ഉണ്ടായിരുന്നത്കൊണ്ട് ഒരു 5 മിനിറ്റ് ധ്യാനത്തിൽ ഇരുന്നു. ഭാര്യയെ വീഡിയോ കോൾ ചെയ്തു പിള്ളേരും ഒക്കെയായി കുശലം പറഞ്ഞു, കൊഞ്ചിച്ചു മൊത്തത്തിൽ കളം ഈസിയാക്കി. ചൂടുവെള്ളത്തിൽ കുളിച്ചു കുട്ടപ്പനായി, സുന്ദരനായി, സുമുഖനായി അങ്ങോട്ട് ഒരുങ്ങി.

ഇന്നൊരു പ്രധാനപ്പെട്ട മീറ്റിങ് ഉണ്ട്. സുപ്രധാന മീറ്റിങ്ങുകൾ ഉള്ള സമയത്തു നല്ല ഡ്രസ്സ് എടുത്തു വെച്ച്, നന്നായി ഒരുങ്ങി ഒക്കെ പോകുകയാണെങ്കിൽ നമ്മുടെ സ്വതസിദ്ധമായ ഇന്ഫീരിയോരിറ്റി കോംപ്ലക്സ് കുറച്ചൊക്കെ മാറിക്കിട്ടും. ഈ ഡീൽ സെറ്റ് ആക്കിയിട്ടു വേണം രണ്ടു മാസത്തെ ശമ്പള കുടിശിക ജീവനക്കാർക്ക് കൊടുക്കാൻ. ബുർജ് ഖലീഫയുടെ ചോട്ടിൽ ഓഫിസ്, നല്ല ചിക്കിലി ഉള്ള കമ്പനി, ചിട്ടി കമ്പനിക്കാർ പറയുന്നപോലെ ചേർന്ന് കിടന്നാൽ രണ്ടുകൂട്ടർക്കും നല്ലതാണെങ്കിലും നമുക്ക് ഇത്തിരി സുഖം കൂടും. പോരാത്തതിന് നമ്മളോട് ഡീൽ ചെയ്യുന്നത് ഒരു തരുണീമണിയും. 

കുളിച്ചതിനു ശേഷം വന്നു മുടിയിലും മേശയിലും താടിയിലും ലേശം ഡെക്കറേഷൻ, സാധാരണ നന്നായി ഒന്ന് ഡെക്കറേറ്റ് ചെയ്‌താൽ ക്ളീൻ ഷേവ് അടിക്കേണ്ടി വരുന്നതാണ്, എന്തോ എല്ലാം ശരിയായി. അലമാരി തുറന്ന് ഇന്ന് വരെ എടുക്കാതെ വെച്ചിരുന്ന പുതുമണം ഉള്ള ബനിയൻ, കഴിഞ്ഞ മാസം നാട്ടിൽ നിന്നും വാങ്ങിയ മകന്റെ റെക്കമെന്റേഷനിൽ  ഉള്ള ഏതോ വിലകൂടിയ മറ്റിരിയലിൽ ഉള്ള അണ്ടർവെയർ (300 നു പകരം 900 കൊടുക്കേണ്ടി വന്നു, പക്ഷെ ഇടാൻ ഒരു സുഖം ഒക്കെയുണ്ട്), വീടിനു താഴെയുള്ള ബംഗാളി തേച്ചു വെടുപ്പാക്കിയ ഷർട്ട്, നാല് കിലോ കുറഞ്ഞതിന്റെ പേരിൽ മാത്രം പൃഷ്ഠവും തുടയും കയറാൻ സമ്മതിച്ച പാന്റ് ഇതെല്ലാം വലിച്ചു കയറ്റി ഒന്ന് നിവർന്നു നിന്നു.    

രാവിലെ രണ്ടു മൊട്ട ബുൾസൈ, ഒരു ഏത്തക്ക പുഴുങ്ങിയത്, ഒരു ഗ്ലാസ് പാല്. പ്രാതൽ പോഷകസമൃദ്ധം, ആരോഗ്യദായകം.

രാവിലെ പതിവില്ലാതെ എല്ലാം ശരിയായി സ്മൂത്തായി വരുന്നു. ഒരു തുണിയെടുത്തു പൊടിപിടിച്ച ക്ളാർക്സ് ഷൂവിന്റെ പേര് തെളിഞ്ഞുവരുന്നപോലെ തുടച്ചു, ഡിയോറിന്റെ പിശുക്കി ഉപയോഗിക്കുന്ന പെർഫ്യൂം എടുത്തു മീശയുടെയും താടിയുടെയും ഇടക്ക് ഒരു തുള്ളി തേച്ചു, മൊത്തത്തിൽ ബിന്ദു പണിക്കർ പറയുന്നപോലെ ഒരു മറ്റേ ലുക്കിൽ അങ്ങിറങ്ങി.

ഗൂഗിൾ മാപ് നോക്കി, ട്രാഫിക് ഇല്ല. ഇപ്പോൾ ഇറങ്ങിയാൽ പതിനഞ്ചു മിനിട്ടു മുമ്പ് എവിടെയെത്താം, മാനസികമായി തയാറെടുത്തു തരുണീമണിയെ കാണാം, കച്ചവടം കൈക്കലാക്കാം.

ലിഫ്റ്റിൽ കയറിയപ്പോൾ ആ കണ്ണാടിയിൽ നോക്കിയ ഞാൻ ഞെട്ടിപ്പോയി. എന്തൊരു തേജസ് ആൻഡ്  ഓജസ്. നേരത്തെ ആയ സുന്ദരന്റെയും സുമുഖന്റെയും കൂടെ സുശീലനും സരസനും കൂടി  ആയാൽ ഇന്ന് ഞാൻ പൊളിക്കും. 

 ഉന്മേഷത്തോടെ സുസ്‌മേരവദനൻ ആയി ഞാൻ ചെന്ന് വണ്ടി തുറന്നു. മരുഭൂമിയിൽ പോകുന്നതിനായി  ഫുട്‍സ്റ്റെപ് ഒക്കെ എടുത്തു ദൂരെക്കളഞ്ഞിരുന്നതു കൊണ്ട് കയറാൻ ഇത്തിരി പ്രയാസം ഉണ്ട്. ഡോർ  തുറന്നു വണ്ടിയിലേക്ക് ചാടിക്കയറി.

എന്തോ ഒരു സ്വരം കേട്ടു, സീറ്റിലിരുന്ന ഞാൻ ഒന്ന് കുനിഞ്ഞു നോക്കിയതോടെ എന്റെ സകല ഊർജവും ഒഴുകി പോയി. പാന്റിന്റെ ഏറ്റവും പ്രാധാന്യമുള്ള ഭാഗം കീറിപോയിരിക്കുന്നു. മകന്റെ ഉപദേശത്തിൽ വാങ്ങിയ വിലകൂടിയ ഫ്ലൂറസെന്റ് കളറിലുള്ള സാധനം സ്വിമ്മിങ് പൂളിലെ വെള്ളം ഓളംതല്ലുന്നപോലെ തെളിഞ്ഞു കാണുന്നു. 

ചാടിയിറങ്ങി ഓടിച്ചെന്നു പാന്റുമാറി വല്ല ജീൻസും ഇട്ടു വരാം എന്ന് കരുതി ഇറങ്ങിയപ്പോൾ കണ്ടു, വണ്ടിയുടെ ഒരു ടയറും പഞ്ചർ.





 




 

Read more...

ക്രിസ്തുമസ് കരോൾ

>> Friday, December 29, 2023

ഡിസംബർ മാസം ആകെ കൂടെ മനസ്സിൽ ഒരു കുളിരുള്ള, മഞ്ഞും നക്ഷത്രങ്ങളും പെരുന്നാളും ക്രിസ്തുമസും ന്യൂ ഇയറും കൂടെ എന്റെ പിറന്നാളും ഒക്കെയുള്ള ഒരു സുഖമുള്ള സമയമാണ്. ഈ വയസാംകാലത്തു ഇതൊന്നും വലിയ കാര്യമല്ലെങ്കിലും പഴയ ഓർമ്മകളിലെ ഒത്തിരി സുഖമുള്ള ഒരു കൊച്ചോർമ്മ.


ഞാൻ എട്ടാം ക്‌ളാസിൽ പഠിക്കുന്ന, എല്ലിന്റെ മണ്ടേൽ കുറച്ചു ഞരമ്പുകൾ തെളിഞ്ഞുവരാൻ തുടങ്ങിയ, മസിലും മീശയും വേണമെന്ന് കൊതിക്കുന്ന, കാണുന്ന സുന്ദരിമാരെ ഒക്കെ പ്രേമിക്കണം എന്നൊക്കെ തോന്നുന്ന ഒരു തീ പിടിച്ച കാലം.

 ഡിസംബർ ആയി, അമ്മാവനോട് സ്ഥിരം കൊണ്ടുവരുന്ന 5 കാലുള്ള നക്ഷത്രം അല്ലാതെ പത്തു പന്ത്രണ്ട് കാലുള്ള പുതിയ ടൈപ്പ് കൊണ്ടുവരാമോ എന്ന് ചോദിച്ചെങ്കിലും ഏറ്റില്ല. പക്ഷെ പുള്ളി ഈ പ്രാവശ്യം രണ്ടെണ്ണം കൊണ്ടുവന്നു, സ്ഥിരം ഉള്ള ചൊമലയും പിന്നെ ഒരു വെള്ളയും. എന്നിട്ടു രാത്രിക്ക് ഒരു കുഞ്ഞു ബൾബ് വയറിൽ സെറ്റുചെയ്‌തു രണ്ടു നക്ഷത്രവും കെടും ഓഫാകും സ്റ്റൈലിൽ ഫിറ്റു ചെയ്തു.  ആ കുഞ്ഞു ബൾബാണത്രെ വലിയ രണ്ടെണ്ണത്തിനെ മിന്നിക്കുന്നത്. എന്തായാലും അവസാനം എന്റെ അപേക്ഷ മാനിച്ചു പിറ്റേ ദിവസം ഒരു കുഞ്ഞു നക്ഷത്രം ആ കുഞ്ഞു ബൾബിനും ഇട്ടു, ഞാൻ ഹാപ്പിയായി.

അങ്ങനെ പൈകപെരുന്നാൾ കഴിഞ്ഞു, ഇനി ക്രിസ്തുമസിന്റെ ആഘോഷങ്ങൾ. എന്തായാലും ഈ പ്രാവശ്യം കരോൾ പരിപാടിക്ക് രാത്രിയിൽ പോകാൻ വീട്ടിൽ നിന്നും പെർമിഷൻ കിട്ടി, പക്ഷെ 23 നും 24 നും മാത്രം.

അങ്ങനെ 23 ആം തീയതി നാലുമണിക്ക് വീട്ടിൽ നിന്നും സുന്ദരാനാകാൻ ഉള്ള ശ്രമവും ആയി തോട്ടിലേക്കിറങ്ങി. തലയിൽ എണ്ണയും തേച്ചു കാലു വെള്ളത്തിൽ ഇട്ടു കുറച്ചു നേരം ഇരുന്നു. കല്ലേമുട്ടിയും വാഴക്കാവരയനും വന്നു കുതിർന്ന കാലിലെ ഇളകിയ കോശങ്ങൾ കൊറിച്ചു തിന്നു. 

റോഡിലൂടെ ഒരു ബസ് പാഞ്ഞുപോകുന്ന സ്വരം കേട്ടു, ഒച്ച കേട്ടിട്ട് മണ്ണടിശ്ശാല ആണെന്ന് തോന്നുന്നു. kms ആണ് ഞങ്ങടെ നാട്ടിൽ എല്ലാ ബസുകളും, പിന്നെ പേരിനു കുറച്ചു മണക്കടവ്, തിരോന്തോരം, വഴിക്കടവ് ട്രാൻസ്‌പോർട് ബസുകളും. എല്ലാ kms ബസിന്റെയും നിറവും രൂപവും ഏകദേശം ഒരുപോലെ ആണെങ്കിലും അതിൽ ഒരു പ്രത്യേകത ഉള്ള ബസ് ആയിരുന്നു മണ്ണടിശ്ശാല ബസ്. അതിന്റെ ഗ്രില്ലിന്റെ രൂപം ഒരു പൂമ്പാറ്റയുടെ പോലെ ആയിരുന്നു. 

കാല് വെള്ളത്തിൽ ഇട്ടുകൊണ്ട് തന്നെ പതുക്കെ പാറപ്പുറത്തു മലർന്നു കിടന്നു. മീനുകൾ കാലിന്റെ മുട്ടുവരെ ഇക്കിളി ആക്കികൊണ്ടിരുന്നു. മണ്ണടിശാല ബസിന്റെ പൂമ്പാറ്റ ഗ്രില്ലിനു പകരം ഒരു സുന്ദരി പെണ്ണിന്റെ ചുണ്ടിന്റെ ഷേപ്പിൽ ഗ്രില്ലുവെച്ച ഒരു ബസ്, അതായിരുന്നു എന്റെ സ്വപ്നം. അന്നത്തെ ഒരു കോമിക് കഥാപാത്രം ആയിരുന്ന മക്കു എന്ന കാറിന്റെ പോലെ സന്തോഷം വരുമ്പോൾ ചിരിച്ചും ദേഷ്യം വരുമ്പോൾ കിറി കോട്ടിയും ഒക്കെ മാറ്റാവുന്ന ഗ്രില്ലുള്ള ഒരു ബസ്. നമ്മുടെ ബൊച്ചേ ഒക്കെ സ്വപ്നം കാണുന്നതിന് മുമ്പേ മറഡോണയെ കൊണ്ടുവന്ന് തോളിൽ കയ്യിട്ട് പാലായിലൂടെ നടന്ന്, എന്റെ ബസ്സിൽ കയറ്റി, മക്കുവിന്റെ പോലെ ചിരിക്കുന്ന ഗ്രിൽ ഉള്ള ബസ്സിൽ കയറ്റി പൈകയിൽ കൊണ്ടുവരുന്നതും, ഈ തോട്ടിൽ ഇരുത്തി മറഡോണയുടെ കാലിൽ ഈ കുഞ്ഞു മീനുകളെ കൊണ്ട് കടിപ്പിക്കുന്നതും ഒക്കെസ്വപ്നം കണ്ടു കുറച്ചു നേരം ഇരുന്നു. 

അപ്പോളേക്കും തുണി അലക്കാനായി അപ്പുറത്തെ വീട്ടിലെ ചേച്ചി വന്നു. പിന്നെ പെട്ടെന്ന് പഴയ നീല പാരഗൺ ചെരുപ്പ് എടുത്തു കല്ലിട്ടുരച്ചു നല്ല കളറുവെപ്പിച്ചു, ഒന്ന് മുങ്ങിപ്പൊങ്ങി  പെരിങ്ങിലത്തിന്റെ ഇലയും പറിച്ചു ദേഹവും തേച്ചു വൃത്തിയായി കരോളിന്‌ പോകാൻ ഇറങ്ങി.

നേരം ഇരുണ്ടു കഴിയുമ്പോളാണ് കരോൾ പരിപാടി ആരംഭിക്കുന്നത് തന്നെ. എനിക്കാണെങ്കിൽ ഇരുട്ടിനെ ഒടുക്കത്തെ പേടിയും. പിന്നെ ഇത്രയും പേരുള്ളതാണ് ഒരാശ്വാസം. ഓരോ വീട്ടിലും കയറാനായി ഉൾപ്രദേശത്തുകൂടി ഒക്കെ പോകുന്ന സമയത്തു ഞാനും നല്ല ഉറക്കെ പാടും, അപ്പോൾ പേടിക്ക് ഒരാശ്വാസം കിട്ടുകയും ചെയ്യും.

പക്ഷെ കരോളിന് പോകുമ്പോളും എനിക്ക് വലിയ രസം ഒന്നുമില്ല, കാരണം പാടാൻ അറിയാവുന്നവർ ഓരോ വീട്ടിലും ചെല്ലുമ്പോൾ നന്നായി പാടും, കൊട്ടാൻ അറിയാവുന്നവർ നന്നായി കൊട്ടും, ഡാൻസ് കളിക്കുന്നവർ ക്രിസ്തുമസ് പാപ്പാ ആയും അല്ലാതെയും തുള്ളും. എനിക്കാണെങ്കിൽ സ്വപ്നം കാണാൻ അല്ലാതെ ഇതിലൊന്നിലും ഒരു കഴിവും ഇല്ല. എന്റെ കൂട്ടുകാരായ ജോണിയും സാജനും പ്രിൻസും ഒക്കെ ഒടുക്കത്തെ കലാകാരന്മാരും. പക്ഷെ എനിക്ക് കുറച്ചു കഴിഞ്ഞപ്പോൾ ഒരു ഡ്യൂട്ടി കിട്ടി. എല്ലാ വീട്ടിലും കയറി ഒരു പാട്ടും ഡാൻസും കഴിഞ്ഞു നേർച്ച ഇട്ടിട്ട് ഉണ്ണീശോയെ മുത്തുന്ന ഒരു പരിപാടി ഉണ്ട് കരോളിന്‌. എന്നെക്കൊണ്ട് വേറെ ഒരു ഗുണവും ഇല്ലാത്തതുകൊണ്ട് ആ പണി കിട്ടി. അപ്പോളാണ് നമ്മുടെ ജോണിയുടെ ഹൃദയത്തിന്റെ കല്പടവുകളിൽ എവിടെയോ കാലിട്ടുരച്ച ഒരു സുന്ദരിയുടെ വീട്ടിൽ നമ്മൾ കയറാൻ പോകുന്നത്. ജോണി എന്റെ അടുത്ത് വന്നു പതുക്കെ ചോദിച്ചു, "എടാ, എന്റെ സീനയുടെ വീടാണ്, ഉണ്ണീശോയെ ഞാൻ പിടിച്ചോട്ടെ?"

"ഇതുകൂടി പിടിക്കാൻ ഇല്ലേൽ പിന്നെ ഞാൻ എന്ന കാണാൻ ആണ് ഈ പരിപാടിക്ക് വരുന്നത്? നിനക്കൊക്കെ പാടാനും ആടാനും അറിയാമല്ലോ." പ്രത്യേകിച്ച് കാര്യം ഒന്നും ഇല്ലെങ്കിലും ഞാൻ വെറുതെ ഒരു ജാട വെച്ചു.  പക്ഷെ അവൻ ആ സമയത്തു എന്റെ മർമ്മത്തു തന്നെ ഒരു കുത്തു തന്നു. "എടാ, നാളെയാണ് നമ്മൾ ജാൻസിയുടെ വീട്ടിൽ ഒക്കെ പോകുന്നത്. അവിടെ ചെല്ലുമ്പോൾ എന്ത് വിലകൊടുത്തും നിന്നെ കൊണ്ട് ഉണ്ണീശോയെ ഞാൻ പിടിപ്പിച്ചോളാം." അത് എന്റെ മനസ്സിൽ ഒരു കുഞ്ഞു കുളിരു പെയ്യിച്ചു. ഞാൻ ഉള്ളുനിറഞ്ഞ സന്തോഷത്തോടെ ഉണ്ണീശോക്ക് ഒരു ഉമ്മയും കൊടുത്തു അവനു കൈമാറി. 

സീനയുടെ വീട്ടിൽ ചെന്നു, അവളുടെ അപ്പനും അമ്മയും ചേച്ചിയും ചേട്ടനും ഒക്കെ വന്ന് ഉണ്ണീശോക്ക് ഉമ്മ കൊടുത്തു. ജോണിയുടെ കണ്ണുകൾ പിന്നെയും അകത്തേക്ക് ആകാംക്ഷയോടെ നീണ്ടു, ഇനി ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചു. എവിടെ?, ഇളയ മോൾ ഉറങ്ങിപ്പോയി എന്ന് അവളുടെ അപ്പൻ പറഞ്ഞതോടെ ഇളിഭ്യനായി പതുക്കെ ജോണി തിരിച്ചിറങ്ങി. 

ഞാൻ ആശ്വസിപ്പിക്കാൻ ആയി ജോണിയുടെ തോളിൽ കയ്യിട്ടു ഒന്ന് ചെറുതായി ചിരിച്ചു. "പട്ടിത്തെണ്ടി, കളിയാക്കി ചിരിക്കുന്നോടാ" എന്ന് പറഞ്ഞു ജോണി എന്നെ നാല് തെറി, പിന്നെ "നാളെ കോപ്പാണ് നിന്നെ ജാൻസിയുടെ വീട്ടിൽ ചെല്ലാൻ സഹായിക്കുന്നത്" എന്ന് പറഞ്ഞു കലിതുള്ളി നിക്കുവാണ് അവൻ. 

ഒരു അരമണിക്കൂർ കഴിഞ്ഞു നോക്കിയിട്ടും അവന്റെ ചൂട് ആറുന്നില്ല, എനിക്കാണെങ്കിൽ വെറുതെ ഇരുന്ന മനസ്സിൽ അവൻ ആശ തരുകയും ചെയ്തു. അവസാനം അവനെ ഭീഷണിയുടെ വകയിൽ ഒന്ന് പിടിക്കാൻ തീരുമാനിച്ചു.

പണ്ട് നാലാം ക്‌ളാസിൽ പഠിക്കുന്ന സമയത്തു ഞങ്ങൾ എല്ലാവരും നിക്കാറാണ് ഇടുന്നത്. അന്ന് ഇന്നത്തെ പോലെ സിബ് ഒന്നും ഇല്ല, രണ്ടു ബട്ടൻസ് കാണും അവിടെ. ഇന്റർവെല്ലിനു മുള്ളാൻ പോകുമ്പോൾ അതൊന്നും തുറന്ന് ഒഴിക്കുന്ന പരിപാടി ഞങ്ങൾക്കില്ല. ഓടിപോയി നിക്കറിന്റെ സൈഡിൽ കൂടി കൈകേറ്റി സുനാപ്പി എടുത്ത് മുള്ളലാണ് പരിപാടി. എത്രയും പെട്ടെന്ന് ഒഴിച്ചാൽ പിന്നെ എന്തേലും ഇത്തിരി ഓടാനും കളിക്കാനും സമയം കിട്ടും. 

പക്ഷെ ജോണിക്ക് അന്ന് ഒരു പാന്റ് കിട്ടി, സിബൊക്കെ ഉള്ള പാന്റ്. അങ്ങനെ അതിന്റെ വർണനയും ആയി അത് മുമ്പോട്ടും പിറകോട്ടും ഒക്കെ വലിച്ചിട്ട് ഷോ നടത്തുന്ന സമയത്താണ് അത് സംഭവിച്ചത്. സിബിൽ അതുടക്കി. പിന്നെ അന്ന് വൈകുന്ന വരെ വേദന സഹിച്ചു ജോണി ക്‌ളാസിൽ ഇരുന്നു. ഞാനും രാജുമോൻ TT യും മാത്രമാണ് അതറിഞ്ഞത്. അവൻ വാങ്ങി തരാമെന്നു പറഞ്ഞ പ്യാരി  മുട്ടായിയുടെ ഓഫാറിൽ ഞങ്ങൾ രണ്ടും അത് ഒരു രഹസ്യമായി ദൃശ്യം സിനിമയിലെ പോലെ സൂക്ഷിച്ചു.

പക്ഷെ ദൃശ്യത്തിന് രണ്ടാം ഭാഗം ഇറങ്ങിയപോലെ ഇതും തക്ക സമയത്തു പുറത്തെടുക്കാൻ ഞാൻ നിര്ബന്ധിതൻ ആയി. നാലുവർഷം മുമ്പത്തെ കാര്യം പറഞ്ഞു എന്നെ നീ ഭീഷണിപ്പെടുത്തുവാണോ എന്നൊക്കെ ആദ്യം ഒന്ന് ചോദിച്ചെങ്കിലും അവൻ പതുക്കെ വഴങ്ങി. അതുമാത്രമല്ല, രാത്രിക്ക് സ്വന്തം വീട്ടിലോട്ട് പോലും കേറി പോകാൻ പേടിയുള്ള എന്നെ അവൻ വീടിന്റെ പതിനെട്ടാം പടിവരെ കേറ്റിവിടുകയും ചെയ്തു.

അങ്ങനെ 24 ആം തീയതി. കരോളുമായി ഞാൻ ജാൻസിയുടെ വീട്ടിൽ ചെല്ലുന്നതും അവൾ എന്നെ നോക്കുന്നതും ഒക്കെ എന്റെ മനസ്സിനെ ഭീകരമായി ഉന്മത്തനാക്കി. അമ്മയുടെ കാല് പിടിച്ചു പുതിയ ഒരു ചെരുപ്പ് വാങ്ങി. പാരഗൺ വേണ്ടെന്ന് വെച്ച് ഈവാ ഹവായിയുടെ ഒരു കറുത്ത ചെരുപ്പ് വാങ്ങി. ഇഞ്ചയും ചെമ്പരത്തി ഇലയും കൂടി ഇടിച്ചു താളിയുണ്ടാക്കി തോട്ടിൽ ചെന്ന് തലയിൽ തേച്ചു തലയുടെ പുറവും, ഇഞ്ച ഇട്ടുരച്ചു തൊലിയുടെ പുറവും വൃത്തി ആക്കി. 

വൈകുന്നേരം വെള്ളയും ചുവപ്പും ചെക്കിൽ ഉള്ള ഷർട്ടിട്ട്, പശമുക്കി തേച്ച മുണ്ടുടുത്തു വല്യപ്പന്റെ പോൻഡ്‌സ് ഡ്രീം ഫ്‌ളവർ പൗഡറും ഇട്ട്, ഇത്തിരി ഹെയർ ഓയിലും തലയിൽ തേച്ചു സന്ദരനായി ഞാൻ ഇറങ്ങി.

കരോളിന്റെ കൂടെ പല വീടുകൾ കയറിയെങ്കിലും ഞാൻ വളരെ യാന്ത്രികമായി കൂടെ നടന്നുകൊണ്ടേയിരുന്നു. അവസാനം ജാൻസിയുടെ വീടിന്റെ അടുത്തുള്ള ഇടവഴിയിൽ എത്തി. അപ്പോളാണ് ശ്രദ്ധിച്ചത്, ജാൻസിയുടെ വീട്ടിൽ കയറുമ്പോൾ ക്രിസ്തുമസ് പപ്പാ ആകാനും, ചെണ്ടകൊട്ടാനും മുൻ നിരയിൽ ഡാൻസ് കളിക്കാനും, എന്തിനേറെ പറയുന്നു ഉണ്ണീശോയെ പിടിക്കാനും വരെ നല്ല തിരക്ക്. ഞാൻ ജോണിയെ ഒന്ന് നോക്കി.

അവൻ അന്തസ്സുള്ളവൻ ആയിരുന്നു, നേതൃത്വ പാടവവും. ഓരോന്നും ഓരോരുത്തർക്ക് വീതിച്ചു നൽകി, ഉണ്ണീശോയെ എനിക്കും.

സമയം ഏകദേശം പത്തര, അങ്ങനെ അവളുടെ വീട്ടിലേക്ക് പതിയെ കയറുന്നു, ഡ്രംസിന്റെ സ്വരം ഉച്ചസ്ഥായിയിൽ എത്തി, യുവാക്കൾ ആവേശത്താൽ ആറാടുകയാണ്, കാരണം ജാൻസിയും അവളുടെ ചേച്ചിയും നല്ല സുന്ദരിമാർ ആയിരുന്നു. 

ജാൻസിയുടെ അച്ഛൻ തോമസ് ചേട്ടനും അമ്മ ലീലാമ്മ ചേച്ചിയും ചേച്ചി ജൂലിയും ഇറങ്ങി വന്നു. ഒരു പാട്ട് അവിടെ നിന്ന് കൂടെയുള്ള യുവാക്കൾ പാടി ആടി. ഡ്രമ്മിന്റെ മുഴക്കത്തെക്കാൾ ഉച്ചത്തിൽ എന്റെ ഹൃദയം ഇടിച്ചു, ജാൻസി എവിടെ?

ശാന്ത രാത്രി തിരുരാത്രി എന്ന പാട്ടു കഴിഞ്ഞു,  ജോണിയുടെ വക ഉണ്ണി പിറന്നു എന്ന ലൈൻ ഒന്നൂടെ പാടി നോക്കി. ജാൻസിയെ കാണുന്നില്ല. ജോണിയെപ്പോലെ എനിക്കും ഈ ഗതി ആയല്ലോ എന്ന നിരാശ എന്നെ ബാധിച്ചു. ഞാൻ കുനിഞ്ഞ ശിരസ്സുമായി ഉണ്ണീശോയുമായി വീടിന്റെ നടകൾ കയറി.

അപ്പോൾ അവളുടെ ചേച്ചി ജൂലി ചോദിച്ചു, ഒരു പാട്ടുകൂടെ തുടങ്ങാമോ, ജാൻസി പാതിരാകുർബാനക്ക് പോകാനായി കുളിച്ചോണ്ടിരിയ്ക്കുവാ, ഇപ്പൊ വരും.

ഒരു പാട്ടോ, ഒരുലോഡ് പാട്ടു ജൂലിക്ക് വേണ്ടി പാടാൻ തയ്യാറായി ചേട്ടന്മാരും ജൻസിക്കുവേണ്ടി പാടാനും ആടാനും അനിയന്മാരും ഒരു അംബാസിഡർ കാറിനെ പോലെ സദാ തയ്യാറായി നിൽക്കുവല്ലേ. അടുത്ത പാട്ട് തുടങ്ങി - പുൽക്കുടിലിൽ, കൽത്തൊട്ടിലിൽ, മറിയത്തിന്  പൊൻമകനായ്.....

അവസാനം അവൾ ഓടി വന്നു, ഒരു മിഡിയും ടോപ്പുമിട്ട് മുടിയൊക്കെ പാറിപ്പറന്ന്. ഇത്രയും സുന്ദരിയായി അവളെ കണ്ടിട്ടേ ഇല്ലായിരുന്നു. പെട്ടെന്ന് തന്നെ പാട്ടും ഡാൻസും എന്തുകൊണ്ടോ അറിയാതെ നിന്ന് പോയി.

നിനക്ക് വേണ്ടി കാത്തുനിന്നതാ ഈ ചേട്ടന്മാർ എന്ന് ജൂലിച്ചേച്ചി പറഞ്ഞതോടെ പാട്ടുകാരും കൊട്ടുകാരും ഡാൻസുകാരും  ഊർജസ്വലരായി യഹൂദിയായിലെ എന്ന ഗാനത്തിലേക്ക് കടക്കുകയും ഞാൻ ഉണ്ണീശോയുമായി സിറ്റൗട്ടിലേക്ക് കയറുകയും ചെയ്തു.

തോമസുചേട്ടനും ലീലാമ്മച്ചേച്ചിയും ജൂലിയും ഉണ്ണീശോക്ക് ഉമ്മ കൊടുത്തു. ജാൻസി എത്തി, എന്റെ മുഖത്തേക്ക് നോക്കി ഒരു നല്ല ചിരി ചിരിച്ചു. എന്നിട്ട് എന്റെ കൈകൾ ചേർത്ത് പിടിച്ചു ഉണ്ണീശോയെ നെഞ്ചോട് ചേർത്ത് ഒരു നല്ല ഉമ്മ കൊടുത്തു. 

ജീവിതത്തിൽ അന്ന് വരെ അനുഭവിക്കാത്ത ഒരു സുഖമുള്ള അനുഭവം, ഉണ്ണീശോക്കല്ല, എനിക്കാണ് അവൾ ആ ഉമ്മ തന്നത് എന്ന് സത്യമായിട്ടും എനിക്ക് തോന്നി. മഞ്ഞിലോ വെണ്ണയിലോ ഒക്കെ തൊടുന്നപോലെയുള്ള മർദ്ദവമായ, കുളിരുള്ള ഒരു ഫീൽ. പിന്നീടെത്ര ക്രിസ്തുമസ്സും കരോളും ഒക്കെ കൂടിയാലും ഇന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഒരു ഓർമ്മ.

ഇന്നിപ്പോൾ അവൾ സിസ്റ്റർ ജാൻസിയായി കൽക്കട്ടയിൽ ഉണ്ട്. ഭാര്യയും കുട്ടികളും ഒക്കെയായി ഒരു ക്രിസ്തുമസിന് ഇന്ത്യയുടെ കിഴക്കൻ തീരം വഴി ഒരു യാത്ര പോകണം. കൽക്കട്ടയിൽ എത്തുമ്പോൾ അവരുടെ ആശ്രമത്തിൽ ഒരു ദിവസം അതിഥിയായി കഴിയണം...







Read more...

ഞരമ്പ്

>> Sunday, December 3, 2023

മരുഭൂമിയിലെ കൂട്ടുകാരുടെ ഒരു ഒത്തുചേരൽ. കലാപരിപാടികൾ, പാചകം, സമ്മാനദാനം, കളികൾ അങ്ങനെ നിരവധി കലാപരിപാടികൾ. 

എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ പോലെ തലങ്ങും വിലങ്ങും ഓടി നടന്നു. മര്യാദക്ക് നടക്കുന്ന കാര്യങ്ങൾ  വെറുതെ നിയന്ത്രിച്ചു കുളമാക്കുന്ന കല്യാണവീട്ടിലെ അമ്മാവനെ പോലെ ഞാൻ തേരാപാരാ നടന്നു വെറുപ്പിച്ചുകൊണ്ടിരുന്നു, എന്നെക്കൊണ്ടാവുന്ന പോലെ.  അവസാനം ബാർബിക്യൂ നടക്കുന്ന സ്ഥലത്തുനിന്നു അവർ എണീപ്പിച്ചു വിട്ടപ്പോൾ ഇനി എവിടെപ്പോയി അലമ്പുണ്ടാക്കും എന്ന വ്യഥയുമായി കറങ്ങി നടന്നപ്പോൾ അതാ അവിടെ ഒരു മൂലക്ക് കുറച്ചു ആരോഗ്യദൃഢഗാത്രരായ ചെറുപ്പക്കാരെപോലെ ഇരിക്കുന്ന മധ്യവയസ്കരും ( അവരുമായി ചെറിയ പരിചയം മാത്രം), കൂടെ നല്ല സുന്ദരിമാരായ മൂന്നാലു തരുണീമണികളും (എന്റെ പ്രായം ഏകദേശം അൻപതാകാറായി, പോരാത്തതിന് നേർത്ത ഇരുട്ടും). 

നേരെ അങ്ങോട്ട് വെച്ചു പിടിപ്പിച്ചു, അവർ നല്ല രസമായി എന്തൊക്കെയോ കാര്യങ്ങൾ സംസാരിച്ചു ചിരിച്ചു കളിച്ചു നിൽക്കുകയാണ്. പോരാത്തതിന് എന്റെ കൂട്ടത്തിൽ വന്ന സതീർത്യന് പിള്ളേച്ചൻ വരെ അവിടെ അവരുടെകൂടെ പിള്ളകളിച്ചു നിൽക്കുന്നു. എനിക്ക് അതത്ര പിടിച്ചില്ല. എന്താ നിങ്ങൾ ഇങ്ങനെ മാറി നിൽക്കുന്നത്? അവിടെ ഭക്ഷണം ഒക്കെ തീരാറായി, വേഗന് ചെന്ന് കഴിക്കൂ കുട്ടികളെ എന്നൊക്കെ പറഞ്ഞു ഞാൻ കാരണവരായി. 

ഈ മരപ്പാഴിനെ എങ്ങനെ ഒഴിവാക്കാം ഏന് വിചാരിച്ചായിരിക്കും, അതിലെ ഒരാൾ പതുക്കെ എന്നെ പൊക്കിയടിച്ചു. അതിൽ ഒന്ന് രണ്ടുപേർ എന്റെ കഥകൾ വായിച്ചുണ്ട്. ഇദ്ദേഹം വലിയ എഴുത്തുകാരൻ ആണ്, ഭയങ്കര രസമാണ് സാറിന്റെ എഴുത്ത്, നമ്മളൊക്കെ ഒറ്റ ഇരുപ്പിൽ വായിച്ചു തീർക്കും എന്നൊക്കെ പറഞ്ഞു അവർ അങ്ങ് പുകഴ്ത്തി. എനിക്കങ്ങു നാണം വന്നു, ഇതൊക്കെയെന്ത് എന്ന ഭാവത്തിൽ ഞാൻ നമ്രശിരസ്കനായി നിന്നു. പ്രോത്സാഹനം കൂടിയപ്പോൾ ആ കൂട്ടത്തിലെ സുന്ദരിയായ ഒരു ജുവതി, കഴിഞ്ഞ ദിവസം കണ്ട ഏതോ ഹിന്ദി സിനിമയിൽ എഴുത്തുകാരെ കുറിച്ച് പറയുന്നുണ്ട് എന്ന് പറഞ്ഞു. ആ വാക്ക് പറയാൻ എനിക്ക് പറ്റില്ല എന്ന് പറഞ്ഞപ്പോൾ സത്യത്തിൽ വെറും പോഴന്മാരാണ് എഴുത്തുകാർ എന്നാണ് അവർ ഉദ്ദേശിച്ചത് എന്ന് മനസ്സിലായി. നമ്രത ശിരോസ്കർ ആയിരുന്ന എന്റെ ശിരോഭാഗം ചെറുതായി ഒടിഞ്ഞു. 

പിള്ളേച്ചൻ പക്ഷെ വിട്ടില്ല, ആ വാക്ക് പറഞ്ഞേ പറ്റൂ എന്ന് വാശി. ഇയാൾ ഉള്ള ആത്മവിശ്വാസം കൂടി കളഞ്ഞേ അടങ്ങൂ എന്നു മനസ്സിൽ ശപിച്ചു നിന്നപ്പോൾ എന്റെ കഥയുടെ ആരാധകനായിരുന്നു ഒരാൾ ഓരോ കഥയുടെ രസമുള്ള ഭാഗങ്ങൾ പറയാൻ തുടങ്ങി. എത്രയോ നല്ല കഥകൾ എഴുതിയ ഒരാളാണ് ഞാൻ, എന്നിട്ടും എന്റെ കൊച്ചിന്റെ സുനയിൽ ഉറുമ്പു കടിച്ച കഥയാണ് അവൻ പറയുന്നത്. മനുഷ്യന്റെ തൊലിയുരിയുന്ന കാര്യങ്ങൾ തന്നെയാണല്ലോ കർത്താവെ ഇന്ന് വരുന്നത്.ഭാഗ്യത്തിന് കൂട്ടത്തിൽ ഒരാൾ, എഴുത്തുകാർ വലിയ മനുഷ്യരാണ്, അനുഭവ സമ്പത്തും ക്രിയേറ്റിവിറ്റിയും ഒക്കെ ഉണ്ടെങ്കിലേ എഴുതാൻ പറ്റൂ എന്നൊക്കെ പറഞ്ഞു ചെറുതായി വീണ്ടും ആശ്വസിപ്പിച്ചു. ശരിക്കും പുള്ളി അനുഭവസമ്പത്ത് എന്നുദ്ദേശിച്ചതു ഉറുമ്പു കടിച്ച കാര്യമാണോ ആവോ? പക്ഷെ പിള്ളേച്ചൻ വിട്ടില്ല, ആ സിനിമയിൽ കണ്ട സ്വഭാവരീതി എന്താണ് എന്ന് പറയാതെ വിടില്ല എന്ന ഭാവം. 

എന്തോ എന്നോട് സഹതാപം തോന്നിയിട്ടാവണം മറ്റൊരാൾ പറഞ്ഞു, എനിക്ക് ലിങ്ക് അയച്ചു തരണം, എല്ലാവരും രസമുള്ള എഴുത്ത് എന്നോകെ പറയുമ്പോൾ ഒന്ന് നോക്കണമല്ലോ. കൂടാതെ പത്മരാജൻ ഭരതൻ ഇവർ ഒക്കെ നല്ല എഴുത്തുകാരായിരുന്നു എന്നും എത്ര മനോഹരം ആയിരുന്നു അവരുടെ കഥകൾ എന്നൊക്കെയായി അദ്ദേഹത്തിന്റെ വിവരണം.  പിള്ളേച്ചൻ വിടുമോ? അവരൊക്കെ നല്ല കഥകളെ ഒരാവശ്യവും ഇല്ലാതെ സിനിമയിൽ ഞരമ്പ് സീനുകളും കാണിച്ചു വൾഗർ ആക്കിയവരാണ്. ഞരമ്പുകളാണ് കഥയെഴുത്തുകാർ എന്നൊക്കെ പറഞ്ഞു അടിച്ചു കീറുകയാണ്.

അധികം കുളമാകുന്നതിനു മുമ്പ് പോയേക്കാം എന്ന് വിചാരിച്ചു വീണ്ടും ഭക്ഷണം വിളമ്പുന്നിടത്തു ചെന്ന് അവിടെ മര്യാദക്ക് വിളമ്പിക്കൊണ്ടിരുന്ന ഇക്കയെ മാറ്റി അവിടെ നിന്ന് ഒരു ചിക്കൻ വിളമ്പുമ്പോൾ ഒരെണ്ണം അകത്തോട്ടും എന്ന രീതിയിൽ കേറ്റിക്കൊണ്ടിരുന്നപ്പോൾ ആണ് നമ്മുടെ ജുവതികൾ കഴിക്കാനായി എത്തിയത്. അതിലൊരു സുന്ദരി എന്നെക്കണ്ടപ്പോൾ നല്ല ഒരു ചിരിയോടെ പറഞ്ഞു. "ആ കൊള്ളാല്ലോ ...ഞരമ്പ് ഇവിടെ വിളമ്പാനും എത്തിയോ" എന്ന്. 

ഞാൻ എന്റെ രണ്ടു സൈഡിലും വിളമ്പാൻ നിന്നവരെ ദയനീയമായി ഒന്ന് നോക്കി. ഒരു പ്രത്യേക അവജ്ഞയോടെ അവർ രണ്ടുപേരും ഓരോ അടി മാറിനിന്നു. ഞാൻ ഒരു ചെറിയ തളർച്ചയോടെ നിലത്തേക്കിരുന്നു. 





Read more...

ഓണം - ഓർമ്മയുടെ ശലകങ്ങളിലെ ഒരേട്...

>> Tuesday, October 17, 2023


ഹരിതാഭയും പച്ചപ്പും ഒക്കെ സ്വപ്നം കണ്ടു നടക്കുന്ന ഏതൊരു ശരാശരി  പ്രവാസിമലയാളിയെയും പോലെ  ഓണത്തെ കുറിച്ച് പറയുമ്പോൾ എനിക്കും ഗതകാല സ്മരണകളെ പൊടി തപ്പിയെടുക്കേണ്ടതായി വരും. അങ്ങനെ ഓർമ്മയുടെ ആഴങ്ങളിൽ മുങ്ങാംകുഴിയിട്ടു അടിത്തട്ടിൽ പരതി കണ്ടെടുത്ത ശലകങ്ങളിലെ ഒരേട്...


അന്ന് ഞാൻ അഞ്ചാം ക്‌ളാസിൽ  പഠിക്കുന്നു. ഞങ്ങളുടെ പറമ്പിന്റെ കരോട്ടുഭാഗത്തുള്ള ഒരു ചെരുവിൽ ആണ് കുട്ടൻ ചേട്ടനും രാധിക ചേച്ചിയും അവരുടെ മകൾ  ദീപ്തി ചേച്ചിയും കൂടി താമസിക്കുന്നത്.  അവർ തൃശൂർ - പാലക്കാട് ഭാഗത്തുനിന്നും വന്നവർ ആണ്. 


ഞാൻ പണ്ടേ ഭീകര ധൈര്യവാൻ ആയതു കൊണ്ടും, വീട്ടിൽ നിന്ന് കുറച്ച്  മോളിൽ ആയതുകൊണ്ടും, കയറ്റം കഴിഞ്ഞുള്ള ചെരിവിൽ ഉള്ള ഒറ്റപ്പെട്ട സ്ഥലം ആയതുകൊണ്ടും എനിക്ക് ഏറ്റവും പേടിയുള്ള ഭാഗമായിരുന്നു അത്. സത്യത്തിൽ അവർ അവിടെ താമസിക്കാൻ വന്നപ്പോൾ വല്യ ആശ്വാസമായി, ദൈവങ്ങൾക്ക് ദേഷ്യവും. റബറിന്റെ രണ്ടാം പാൽ എടുക്കാനും പശുവിനെ മാറ്റിക്കെട്ടാനും ഒക്കെ ആ വഴി  പോകുമ്പോൾ ചൊല്ലിക്കൊണ്ടിരുന്ന നിരവധിയനവധി പ്രാർത്ഥനകൾ അവർ വന്നതോടെ ശുഷ്കിച്ചുപോയി, പേടിയില്ലെങ്കിൽ പിന്നെ ദൈവത്തിനും ഏജന്റുമാർക്കും എന്തുവില. 


ദീപ്തി ചേച്ചിയെ എനിക്ക് ഒത്തിരി ഇഷ്ടമാണ്. കാണുമ്പോൾ ഒക്കെ തന്നെ "ഹേയ് ആരപ്പാ ഇത്, എന്തൂട്ടെടാ മോനെ നീ കഴിച്ചെ.." എന്നൊക്കെ തൃശൂർ ഭാഷയിൽ (പാട്ടുകാരി ജോത്സ്നയെ പോലെ) നീട്ടി ചോദിക്കുകയും, വീട്ടിൽ നിന്നും എന്തെങ്കിലുമൊക്കെ കഴിക്കാൻ എടുത്ത് തരുകയും ചെയ്യുമായിരുന്നു. നമ്മുടെ വീട്ടിൽ ആണെങ്കിൽ സ്ഥിരം "കഴുത" "ഓക്കൻ" "ഉണ്ണാക്കൻ" "എരപ്പ"  "പരട്ട" വിളികൾ കേട്ട് മനസ്സ് കംപ്ലീറ്റ് മുരടിച്ചു നിൽക്കുന്ന നമുക്ക് ഒരു കുളിർമഴയാണ് ഈ മോനെ, കുട്ടാ വിളികൾ. എപ്പോഴും സന്തോഷവതിയാണ്  ദീപ്തി ചേച്ചി, പോരാത്തതിന് നമ്മളെ ചേർത്ത് നിർത്തുമ്പോൾ നല്ല മുല്ലപ്പൂവിന്റെ മണവും. (അന്ന് കാച്ചിയ എണ്ണയുടെ മണം അറിയില്ലായിരുന്നു, പോരാത്തതിന് കോഴിക്കുഞ്ഞിൽ നിന്നും പൂവനിലേക്കുള്ള പ്രയാണം ആരംഭിച്ചിട്ടും ഇല്ലായിരുന്നു.) മുടിയിൽ എപ്പോഴും മുല്ല മൊട്ടുകളോ പൂക്കളോ കാണും, വീടിൻറെ മുറ്റത്തും ഒത്തിരി മുല്ല ചെടികൾ ഉണ്ട്. 


അങ്ങനെ ഓണം അടുത്തു. നമ്മള് കഷ്ടപ്പെട്ട് പറമ്പിൽ കൂടെ നടന്ന് തൊട്ടാവാടിയുടെയും തുമ്പയുടെയും, പിന്നെ അതിലെയും ഇതിലേയും കാണുന്ന കാക്കിരി പൂക്കിരി പൂക്കൾ ഒക്കെ പറിച്ചു, കോമ്പസിന് പകരം മോര് കലക്കുന്ന കടകോൽ  കുത്തി നിർത്തി ചരടിൽ കല്ലുപെൻസിൽ വെച്ച് ഒരു വൃത്തം ഒക്കെ ഉണ്ടാക്കി ഒരു പൂക്കളം അങ്ങ് ഇടും. ശരിക്കും ഈ കാർന്നോന്മാർക്ക് അങ്ങ് മൈസൂർ വൃന്ദാവൻ ഗാർഡൻ പോലെ പറമ്പിൽ മുഴുവൻപൂച്ചെടികൾ വെച്ചാൽ എന്തായിരുന്നു കുഴപ്പം? ഇതിപ്പോ ഒരുമാതിരി  കോപ്പിലെ ഒണക്ക മണം ഉള്ള റബർ മരങ്ങളും അതിലും ഭയങ്കരമായി എല്ലുംവണ്ടി പോകുമ്പോളത്തെ മണമുള്ള കുറെ ചണ്ടിപാലും ഒട്ടുപാലും. എന്തായാലും അങ്ങനെ പൂക്കൾ തപ്പി പറമ്പിലൂടെ തേരാപാരാ നടന്നു കരോട്ടുഭാഗത്തു എത്തി.


അവിടെ ചെന്നപ്പോൾ മനസ്സിൽ ഉരുണ്ടുകൂടിയ പേടിയുടെ വിവിധ ഭാവങ്ങളെ തളർത്താനും, വിശപ്പിന്റെ മുകുളങ്ങൾ ഒട്ടും തളരാതെ ഉണർന്നതിനാലും പതുക്കെ ദീപ്തിച്ചേച്ചിയുടെ വീടിന്റെ ഭാഗത്തേക്ക് ഒന്ന് എത്തി നോക്കി. അവിടെ വലിയ ഒരു പൂക്കളം, കളം ഒക്കെ വരച്ചു നല്ല ഭംഗിയിൽ ഇട്ടുകൊണ്ടിരിക്കുന്നു ചേച്ചി. എന്നെ കണ്ടതും "വാടാ കുട്ടാ, ഈ പൂക്കളം ഉണ്ടാക്കാൻ ഒന്ന് കൂടിയേ" എന്ന് പറഞ്ഞു ചേച്ചി വിളിച്ചു.


അവരുടെ പൂക്കളം ഓൾമോസ്റ്റ് തീർന്നു. പണ്ട് നമ്മുടെ ഒരു സുഹൃത്ത് ഉണ്ടായിരുന്നു. ബാച്ചലർ ആയി താമസിക്കുന്ന സമയത്ത്, നമ്മൾ പാത്രം കഴുകി, പച്ചക്കറിയോ ഇറച്ചിയോ മീനോ ഒക്കെ വെട്ടി വൃത്തിയാക്കി, കറി ഒക്കെ വെച്ച്  തീരാറാകുമ്പോൾ ഈ കക്ഷി വന്ന് ഇത്തിരി ഉപ്പും വെളിച്ചെണ്ണയും ഒക്കെ മേമ്പൊടി ചേർത്ത് , എല്ലാരും വന്നു കഴിക്കൂ എന്ന് പറയും. എന്ന് വെച്ചാൽ ഈ കാണുന്നതെല്ലാം ഉണ്ടാക്കിയത് താനാണ് എന്നും ആദ്യം മുതൽ ഇതൊക്കെ ചെയ്തവൻ ഉണ്ണാക്കൻ ആണെന്നും അർത്ഥം. അത് പോലെ വെറുതെ ദീപ്തി ചേച്ചിയെ ആക്കണ്ടല്ലോ എന്ന് വിചാരിച്ചു ആട്ടുകട്ടിലിൽ ഇരുന്നു ചെറുതായി ആടിക്കൊണ്ട് ഞാൻ മൊഴിഞ്ഞു,  "ഇത് നല്ല രസമുണ്ടല്ലോ കാണാൻ, ഞാനായിട്ട് ഇത് തൊട്ടു നശിപ്പിക്കുന്നില്ല"


അവർ പാലായിൽ പോയി പൂക്കളം ഇടാനുള്ള പൂക്കൾ കുറച്ചൊക്കെ വാങ്ങി, ബാക്കി അവരുടെ പറമ്പിൽ നിൽക്കുന്നതും എല്ലാം കൂട്ടിയാണ് ഇടുന്നത്. വീട്ടിൽ കാര്യം കുറെ റോസും, ബോഗെൻ വില്ലയും, വേറെ പൊങ്ങച്ച പൂവുകളായ ഓർക്കിഡും വേറെ എന്താണ്ടൊക്കെയോ ഒക്കെ ഉണ്ടെങ്കിലും നമുക്ക് പറിക്കാൻ അനുവാദം ഉള്ളത് വല്ല ജമന്തിയും ബാൾസവും മുസാണ്ടയും അമ്മ കറമ്പിയും ഒക്കെ മാത്രം. എന്നാലും എവർഗ്രീനിന്റെ ഇല പൊടിച്ചും, തൊട്ടാവാടിയുടെ പൂവ് പൊടിയാക്കിയും ഒക്കെ എന്തെങ്കിലും ചെയ്യും.


വെറുതെ നോക്കി നിന്നു ബോറടിക്കണ്ട എന്നോർത്തിട്ടാവും, ദീപ്തി ചേച്ചി പറഞ്ഞു "മോനെ ദാ ആ തെക്കുവശത്തെ മാവിൽ ഊഞ്ഞാൽ കെട്ടിയിട്ടുണ്ട്, പോയിരുന്നു ആടിക്കൊ". കുരങ്ങനിൽ നിന്നും പരിണമിച്ചതിൽ എന്തോ മിച്ചം കിടക്കുന്ന ഒരാളായതുകൊണ്ടാവാം മരംകേറ്റം, അതിന്റെ കമ്പിൽ നിന്നും ഞാന്നു അടുത്ത മരത്തിൽ കയറ്റം, ചാട്ടം തുടങ്ങിയ സാഹസിക പ്രവർത്തികൾ നമുക്ക് അന്ന് വളരെ പ്രിയങ്കരം ആയിരുന്നു. ഓടിച്ചെന്നു ഊഞ്ഞാലിൽ കയറി. നമ്മുടെ വീട്ടിൽ ഒരു കൊച്ചു ചക്കര കയറിൽ തെങ്ങും മടൽ വെട്ടിവെച്ചുള്ള ഒണക്ക ഊഞ്ഞാൽ മാത്രമേ ഉണ്ടാക്കാറുള്ളു, ഊഞ്ഞാലിൽ കയറി കയ്യും കാലും ഓടിക്കേണ്ട എന്നതാണ് വീട്ടുകാരുടെ ലൈൻ. 


ഇത് നല്ല തടി ഷേപ്പിൽ കട്ട് ചെയ്‌തു നല്ല ബലമുള്ള കയറിൽ കെട്ടിയ വലിയ ഊഞ്ഞാൽ. ഞാൻ പതുക്കെ അതിൽ കയറി ഇരുന്നു ആടാൻ തുടങ്ങി. ശരിക്കും പറഞ്ഞാൽ ഊഞ്ഞാലിൽ ഇരുന്നു ആടാനൊന്നും നമുക്കറിയില്ലല്ലോ. അത് കണ്ടു ദീപ്തി ചേച്ചി വന്നു - "എന്റെ കുട്ടാ, നിനക്ക് ഊഞ്ഞാലാടാൻ അറിയില്ല അല്ലേ? ഞാൻ കാണിച്ചു തരാം"


പിന്നെ ചേച്ചി ഊഞ്ഞാലിൽ കയറി നിന്നു ചെറുതായി ആടിയിട്ടു , കാലിന്റെ മുട്ട് പതിയെ മടക്കി മുന്നോട്ട് ആഞ്ഞപ്പോൾ ഊഞ്ഞാൽ കൂടുതൽ മുന്നോട്ട് നീങ്ങി. അങ്ങനെ ക്രമേണ നല്ല ആയത്തിൽ ആടിയിട്ട് എന്നോട് പറഞ്ഞു "ഇങ്ങനെ ആണ് ഊഞ്ഞാൽ  ആടുന്നത് " എന്ന്. ഒരു പുതിയ കാര്യം പഠിച്ച ആവേശത്തിൽ ഞാൻ പ്രയത്നം ആരംഭിച്ചു. വളരെ പെട്ടെന്ന് തന്നെ ഞാൻ പ്രഗത്ഭൻ ആയി.  പണ്ട് സൈക്കിൾ ചവിട്ടു പഠിച്ച സമയത്തു ഒരുസൈക്കിൾ (അന്ന് ഒരുസൈക്കിൾ, മുക്കാസൈക്കിൾ, അരസൈക്കിൾ ഒക്കെയായിരുന്നു ഉണ്ടായിരുന്നത്) കമ്പിയുടെ ഇടവഴി കാലിട്ടു ഓടിച്ചു തുടങ്ങിയ അന്ന് തന്നെ പാലകയുടെ ഒരു സൈഡ് ഇഷ്ടിക വെച്ച് പൊക്കി സൈക്കിൾ ജമ്പ് ചെയ്യിപ്പിച്ച സാഹസികൻ ആയിരുന്നു ഞാൻ.  ആ ഞാൻ ഇടക്കൊന്നു ഒറ്റക്കൈ വിട്ടു ആടി നോക്കി, വലിയ കുഴപ്പമില്ല.


അങ്ങനെ ഊഞ്ഞാലാട്ടം സ്പീഡ് കൂടി ഏകദേശം അർദ്ധവൃത്താകൃതിയിൽ ആയി. ദീപ്തി ചേച്ചി പറഞ്ഞു, മോനെ ആവേഷ് ഖാൻ ആകാതിരിക്കൂ, മര്യാദരാമൻ ആകൂ എന്നൊക്കെ. എന്നോടാണോ കളി, ഞാൻ ആരാ മോൻ. പുറകോട്ടു വന്ന് മുകളിൽ എത്തിയപ്പോൾ കൂടുതൽ ആവേശത്തതിൽ മുട്ട് വളച്ചു മുന്നോട്ടു കുതിച്ചു. പക്ഷെ ആ കുതിപ്പിൽ എന്റെ കാൽ ഊഞ്ഞാലിൽ നിന്നും തെന്നി പോയി. കയറിൽ പിടിവിടാതെ ഞാൻ കിടന്നു. പക്ഷെ താഴെ എത്തിയപ്പോൾ കാൽ മടക്കി വെച്ചിട്ടും മുട്ട് നിലത്തുരഞ്ഞു. സാൻഡ്‌പേപ്പർ ഇട്ടു തുരുമ്പിൽ ഉരക്കുന്ന ഒരു പ്രത്യേകതരം ഒച്ച അന്നേരം എന്റെ കാതുകളിൽ മുഴങ്ങി. ABS ഒന്നും ഇല്ലാത്തതുകൊണ്ട് മുട്ടുകൊണ്ടു മണലിൽ നിരങ്ങിയെങ്കിലും ഞാൻ മുൻപോട്ടു പൊക്കോണ്ടിരുന്നു. അവസാനത്തെ ഒരു രണ്ടുമൂന്നു മീറ്റർ കയറിൽ നിന്നും പിടിവിട്ടു ഒരു ഗ്രിപ്പിനു വേണ്ടി കയ്യും മുഖവും കൂടി ചേർത്ത് മണ്ണിൽ ഉരച്ചാണ് ഞാൻ മുകളിലേക്ക് പൊങ്ങാതെ നിന്നത്. എന്തായാലും മുട്ടിലെ അര  ഇഞ്ചു കനത്തിൽ തൊലിയുടെ കട്ട പോയി വെളുത്ത നിറത്തിൽ കാണാമായിരുന്നു. പോരാത്തതിന് ഓണത്തിന് പായസവും മറ്റും വെക്കാനായി ചെമ്പും വാർപ്പും ഒക്കെ ചാരവും കാരവും ഇട്ടു കഴുകിയ ഭാഗത്തുകൂടി നിരങ്ങിയതിനാൽ നല്ല നീറ്റിലും. മുഖത്ത് കുറച്ച്  ഭാഗത്തെ തൊലിയും പോയി. ഒരുമാസം മുമ്പ് സൈക്കിളെന്ന് വീണു കാലിലെ തൊലി പോയത് ഇപ്പോഴും വെളുത്തിരിപ്പുണ്ട്. എൻറെ മുഖത്ത് മുഴുവൻ വെള്ളപ്പാണ്ട് വന്നു എൻറെ സൗന്ദര്യമൊക്കെ നശിച്ചു ഒരു സിനിമാനടൻ ആകാനുള്ള മോഹം ഇപ്പോൾ പൊലിഞ്ഞു പോകൂല്ലോ  ഈശോയെ എന്ന് വിചാരിച്ച് ഞാൻ സങ്കടപ്പെട്ടു. ചേച്ചിയും കുട്ടൻചേട്ടനും കൂടി മുറിവൊക്കെ കഴുകി ഇത്തിരി കമ്മ്യുണിസ്റ്റുപള്ള ചതച്ചു മുറിവിൽ തേച്ചു തന്നു.


അന്നൊക്കെ വീണിട്ടു വീട്ടിൽ ചെല്ലുവാണെങ്കിൽ ആദ്യം ഒരു അടിയാണ് കിട്ടുക. അത് ഒരു മാതിരി ഫ്രൂട്ട് സാലഡിന്റെ മുകളിൽ ഐസ് ക്രീമിട്ടു തരുന്ന പോലെയാണ്. മുറിവിന്റെ വേദനയാണോ അടിയുടെ  വേദനയാണോ കൂടുതൽ എന്നറിയാതെ വരും. ഞാൻ കൊണ്ട് വിടാണോടാ മോനെ എന്ന് ദീപ്തി ചേച്ചി ചോദിച്ചു, വെറുതെ അടി കിട്ടുന്നത് എന്തിനാ അവരെക്കൂടി കാണിക്കുന്നത് എന്നോർത്ത് വേണ്ട എന്ന് പറഞ്ഞു ഞാൻ ഇറങ്ങി.


പക്ഷെ വീട്ടിൽ ചെന്നാൽ അടി ഉറപ്പ്, അത് ഒരു വീരനെപോലെ ചെന്ന് വാങ്ങാൻ ഞാൻ വീരപ്പൻ അല്ലല്ലോ. അങ്ങനെ കറങ്ങി തിരിഞ്ഞു കപ്പ തോട്ടത്തിൽ ചെന്ന് പന്നിയെലിയുടെ പൊത്തിന്റെ കണക്കും എടുത്തു കുറെ നേരം നടന്നിട്ടും അടിവാങ്ങാനുള്ള വീരപ്പൻ ആയില്ല. അവസാനം പടിഞ്ഞാട്ടുള്ള ആഞ്ഞിലിയുടെ കീഴെ തണലുപറ്റി വല്ല ആനിക്കാവിളയും തലയിൽ വീണു മറ്റൊരു ന്യുട്ടൺ ആവുന്നത് സ്വപ്നം കണ്ടു അറിയാതെ ഉറങ്ങി പോയി.


പെട്ടെന്നാണ് ഒരാരവം ഞാൻ കേട്ടത്, ഞെട്ടി കണ്ണുതുറന്ന് നോക്കുമ്പോൾ ഒരു ഗ്രാമം മുഴുവൻ എത്തിയിട്ടുണ്ട്. സങ്കടവും രോഷവും ആശ്വാസവും നിറഞ്ഞ മുഖത്തോടെ വീട്ടുകാർ, ഭാഗ്യത്തിന് കയ്യിൽ ചൂരലോന്നും കണ്ടില്ല. 


വീഴ്ചയുടെ വേദനയും, വിശപ്പിന്റെ ആധിക്യവും കാരണം നോം ന്യുട്ടൺ ആകാതെ തന്നെ മൂന്നാലു മണിക്കൂർ ഉറങ്ങിയത്രേ. 


Read more...

ചോനോനുറുമ്പു

>> Saturday, June 24, 2023

രാവിലെ ഒരു കടുംകാപ്പിയും എടുത്തു മുറ്റത്തെ ഇളം മഞ്ഞ റോസപ്പൂവിലെ വെള്ളത്തുള്ളിയെ നോക്കി അതിന്റെ സൗന്ദര്യം നുകർന്ന്, ചൂട് കാപ്പി ഊതി ഊതി കുടിച്ചുകൊണ്ടിരുന്നപ്പോൾ ആണ് കുഞ്ഞേപ്പ് അവന്റെ നിക്കറിനകത്തു കൊതുകു കടിച്ചു എന്ന് പറഞ്ഞു കരഞ്ഞുകൊണ്ട് ഓടി വന്നത്.

 ജീൻസിന്റെ നിക്കറാണ് ഇട്ടിരിക്കുന്നത്. എന്നാലും അതിനകത്തു കയറി കടിക്കുന്ന കൊതുകോ? കൊതുകിനും കൃമികടി എന്ന് കേട്ടിട്ടുണ്ട്, പക്ഷെ കൊതുകിനും AI വന്നതായി അറിഞ്ഞില്ല.

ഞാൻ മടിയിൽ ഇരുത്തി നോക്കട്ടെ എന്നുപറഞ്ഞു അവന്റെ നിക്കറൂരി. ചൊമന്ന കടിയൻ  ഉറുമ്പു അവന്റെ കുഞ്ഞു കുണ്ടിയിലും സുനാപ്പിയിലും ഒക്കെ കടിച്ചിരിക്കുന്നു. സുനാപ്പിയുടെ തൊലിയുടെ അറ്റം ഉറുമ്പോക്കെ കടിച്ചാൽ വീർത്തു കുമിള പോലെ വരും, ഭയങ്കര വേദനയും ആണ്. ഉറുമ്പിനെ ഓരോന്നായി പിടിച്ചു ഞെരടി കൊന്നു. പാവം ബുദ്ധൻ എവിടെയോ ഇരുന്നു തേങ്ങുന്നുണ്ടാവും എന്റെ കൊലകൾ കണ്ട്.

ഞാൻ പിന്നെ ഉറുമ്പുകളെ കുറിച്ചായി ക്‌ളാസ്. നിന്നെ കടിച്ച ഉറുമ്പിന്റെ പേരാണ് കടിയൻ ഉറുമ്പ്. ചെറിയ ഉറുമ്പാണ്, ഇളം ചൊമല നിറം ആണ്, പക്ഷെ നല്ല വേദനയും നീറ്റലും ആണ് കടിച്ചാൽ. നീയിന്നലെ ചോക്കലേറ്റ് കഴിച്ചിട്ട് നിക്കറിൽ തേച്ചത് കാരണം ആണ് അത് നിക്കറിൽ വന്നത്. പിന്നെ ജീവികൾ അല്ലെ, അതിന്റെ ശത്രുക്കൾ ആണെന്ന് കണ്ടാൽ അത് കടിക്കും. 

എന്റെ നെഞ്ചിൽ ചാരികിടന്നു സുനാപ്പിൽ മെല്ലെ തഴുകി അകലങ്ങളിലേക്ക് കണ്ണും നട്ട്‌ അവൻ ചോദിച്ചു, " സുനാപ്പി കണ്ടാൽ ശത്രു ആണെന്ന് ഉറുമ്പിന് തോന്നുമോ? " (tv യിൽ വെടിയും പൊകയും കാണുന്നതിന്റെ ആഫ്റ്റർ എഫ്ഫെക്ട്സ്) 

"അല്ല ചാച്ചേ... എന്തിനാ ഈശോ ഈ ഉറുമ്പിനെയും കൊതുകിനെയും ഒക്കെ ഉണ്ടാക്കിയത്?" 

ഞാൻ പറഞ്ഞു, "മോനെ, ഉറുമ്പിലും നല്ല ആൾക്കാർ ഉണ്ട്. നീയിപ്പോൾ പഞ്ചസാര പാത്രത്തിൽ ഒക്കെ ഇരിക്കുന്ന ഒരു കറുത്ത ഉറുമ്പിനെ കണ്ടിട്ടില്ലേ? "

അവൻ ഒന്നാലോചിച്ചിട്ടു പറഞ്ഞു " ശരിയാ ചാച്ചേ, അതിനെ ഞാനും തുമ്പിയും അതിനെ ഇക്കിളി ഉറുമ്പെന്നാ വിളിക്കുന്നെ. നമ്മുടെ ദേഹത്തോടെ ഓടിക്കളിക്കുമ്പോൾ അപ്പിടി ഇക്കിളി ആകും. പാവം ഉറുമ്പാണ് അത്, കടിക്കത്തില്ല"

ഞാൻ പറഞ്ഞു "അതാണ് ചാച്ച പറഞ്ഞത്, ഉറുമ്പിലും നല്ലതും ചീത്തയും ഉണ്ട്. ചാച്ചയൊക്കെ കുഞ്ഞായിരുന്നപ്പോൾ അതിനെ സ്നേഹ ഉറുമ്പു എന്നാണ് വിളിച്ചിരുന്നത്. ഒരിക്കലും കടിക്കില്ല. പക്ഷെ ചില ഉറുമ്പുകൾ കടിക്കും. ഉദാഹരണത്തിന് നിങ്ങളുടെ ഇക്കിളിയുറുമ്പിന്റെ വലിയതാണ് കട്ടുറുമ്പ്, അത് പണ്ട് നമ്മുടെ മാവിന്റെ ചോട്ടിൽ കുറെ കൂട്ടം കൂടി ഉണ്ടായിരുന്നില്ലേ? അതിന്റെ ഒരു മൂത്ത സാധനം ആണ് കട്ടുറുമ്പ്, കടിച്ചാൽ നല്ല വേദനയാ.. പിന്നെ അതിലും വലുപ്പം കൂടിയ ഒരെണ്ണം ഉണ്ട്, ചൊട്ടൻ എന്ന് വിളിക്കുന്ന ഒരു ഭീകര സാധനം. നിന്നെ ഇപ്പോൾ കടിച്ച ചൊമല കുഞ്ഞുറുമ്പിന്റെ കടി പോലെ അല്ല. പൊകഞ്ഞു ഇരിക്കും. വിരലൊക്കെ നീര് വെച്ച് വീർത്തു ഇരിക്കും. കുഞ്ഞേപ്പ് വീർത്തിരിക്കുന്ന സുനാപ്പിയിൽ ഒന്നൂടെ നോക്കി.

പിന്നെയും അകലങ്ങളിലേക്ക് നോട്ടം ഇട്ട കുഞ്ഞേപ്പ് ചോദിച്ചു, " അപ്പോൾ ഈ ചൊമന്ന കടിയനുറുമ്പിന്റെ വലുതായിരിക്കും അല്ലെ നീറ്, പേരയിലും ചാമ്പയിലും എല്ലാം മുഴുവൻ അതാണ്. എനിക്കിട്ടു ഇടക്കെല്ലാം കടി കിട്ടും."

അവന്ന് തുടർന്നു " അപ്പൊ ഈ ചെറുതായിരിക്കുമ്പോൾ ഇക്കിളിയൊക്കെ ഇടുന്ന ചാച്ചേടെ സ്നേഹ ഉറുമ്പോക്കെ വലുതാകുമ്പോൾ കട്ടുറുമ്പും ചൊട്ടനും ഒക്കെ ആയി കടി തുടങ്ങും അല്ലെ? അപ്പൊ ചേട്ടന്മാരൊക്കെ ഇത്തിരി കഴിയുമ്പോൾ വലിയ ഉറുമ്പുകളെ പോലെ കടിയും തല്ലും ഒക്കെ തുടങ്ങുമോ?"

എവിടെയോ ഒരു കൊച്ചു വിലക്കം വന്നു എനിക്ക്. വിഷമത്തോടെ ഞാൻ ചോദിച്ചു. "അങ്ങനെ ആണേൽ ചാച്ചയും അമ്മയും ഒക്കെ ചൊട്ടനെ പോലെ വലിയ വേദന ഉള്ള കടി തരുന്നവരാണോ?"

കുഞ്ഞേപ്പ് ഇന്ന് ഫുൾ ആലോചനാ മൂഡിൽ ആണ്. അതോ ഇനി അവന്റെ സുനാപ്പിയുടെ തൊലിയുടെ വേദന അവനെ ആഴത്തിൽ ചിന്തിപ്പിക്കുന്നതാണോ ആവോ? അവൻ പറഞ്ഞു "ചിലപ്പോൾ അമ്മ വഴക്കു പറയുമ്പോൾ ചൊട്ടൻറെ കണക്കായോ എന്ന് തോന്നും. പക്ഷെ ചാച്ച കുഴപ്പമില്ല കേട്ടോ, സ്നേഹയുറുമ്പാണ്."

വിഷയം മാറ്റാൻ ഞാൻ അവനെ പതുക്കെ കൈപിടിച്ച് മുറ്റത്തേക്ക് കൊണ്ട് പോയി. പടിഞ്ഞാറേ മാട്ടേലോട്ടു ചെന്ന് ചാരി നിന്ന് അറ്റത്തു നിക്കുന്ന മാവിൽ നോക്കിയപ്പോൾ ആണ് ശ്രദ്ധിച്ചത് അതിൽ ഇപ്പോൾ ചോനൻ (ജോനോൻ) ഉറുമ്പാണ്‌. അമ്മ ഇടയ്ക്കു പറഞ്ഞിരുന്നു, നീറിനെ ഓടിക്കാൻ ചോനൻ ഉറുമ്പിനെ കേറ്റി വിറ്റാൽ മതിയെന്ന്.

ഞാൻ പിന്നെ കുഞ്ഞേപ്പിനോട് പറഞ്ഞു. ഈ കടിക്കുന്ന നീറിനെ ഒക്കെ ഓടിക്കാൻ ഈ ചോനൻ ഉറുമ്പിന് പറ്റും. പക്ഷെ ചോനൻ നമ്മുടെ കൂട്ടുകാരൻ ആണ്. കടിക്കില്ല, മറ്റേ കറമ്പൻ കുഞ്ഞിന്റെ അത്ര ഇക്കിളി ഒന്നും ഇല്ല, പക്ഷെ സ്നേഹം ഉള്ളവനാണ്"

"നേരാണോ ചാച്ചേ? ഞാൻ നീറിന്റെ കുഞ്ഞാണെന്നു കരുതി കുറെ എണ്ണത്തിനെ കൊന്നിട്ടുണ്ട്. പാവം, നമ്മുടെ ഫ്രണ്ട്‌സ് ആയിരുന്നല്ലേ?  ഇനി ഞാൻ കൊല്ലില്ല കേട്ടോ."

അങ്ങനെ പതുക്കെ മുമ്പോട്ടു നടന്ന് പട്ടിക്കൂടിന്റെ അടുത്ത് ചെന്നപ്പോളാണ് അവിടെ പലകയിൽ ഇരിക്കുന്ന കുറച്ചു ചിതലിനെ കണ്ടത്. എന്റെ വിശ്വവിജ്ഞാന കെട്ടഴിക്കാൻ വെമ്പിയ ഞാൻ ചിതലിനെ കുറിച്ചും പിന്നെ മഴക്കാലവും വേനൽക്കാലവും വരുമ്പോൾ അതിന്റെ മുന്നറിയിപ്പായി വരുന്ന ഈയലിനെ പറ്റിയും ഒക്കെ ആ കുഞ്ഞു മനസ്സിന്റെ മുമ്പിൽ വിളമ്പി. 

അവസാനം എവിടെയോ കേട്ടു മറന്ന കഥയിലെ നുറുങ്ങുകൾ എന്ന പോലെ, അടമഴ വരുന്നതിനു മുമ്പും വലിയ വേനൽ വരുന്നതിനു മുമ്പും വയസായ ചിതലുകൾ ഈയലുകളായി മാറും എന്നും, മണ്ണിൽ നിന്നും പുറത്തു വന്നു എന്തിനെന്നറിയാതെ ആകാശത്തേക്ക് പറന്നു പൊന്തുമെന്നും, ചിലതൊക്കെ വിളക്കിന്റെയും പ്രകാശത്തിന്റെയും പുറകെപോയി ഒടുങ്ങി തീരുമെന്നും, മറ്റുള്ളവ ആകാശത്തിലേക്ക് പറന്നുയർന്ന്, അവസാനം ഉയരത്തിൽ വെച്ച്  മരിച്ചു പ്രകൃതിയിൽ അലിയും എന്നൊക്കെ ആ കുഞ്ഞു മനസ്സിന്റെ ചിന്തകളിലേക്ക് എന്തിനെന്നറിയാതെ പകർന്നു വെച്ചു.

അവൻ എന്നോട് ചോദിച്ചു. "അപ്പോൾ ചാച്ചയും വയസായാൽ ഇത് പോലെ പറന്നു പൊങ്ങി ആകാശത്തിലേക്കാണോ പോവുക?"

ഞാൻ പറഞ്ഞു, "ഇല്ലെടാ കുഞ്ഞേപ്പേ... ചാച്ച ഒരു ചോനൻ ഉറുമ്പിനെ പോലെ നിങ്ങളെ കടിക്കാൻ വരുന്ന നീറിനെയും ചൊട്ടനെയും ഒക്കെ ഓടിക്കുന്ന ഒരു കുഞ്ഞു സ്നേഹ ഉറുമ്പായിരിക്കും, എന്നും, എപ്പോളും."  അവൻ സ്നേഹത്തോടെ എന്നെ ഇറുക്കി കെട്ടിപിടിച്ചു.

ഞങ്ങൾ നാല് കുട്ടികൾക്ക് ഒരു ചോനൻ ഉറുമ്പിനെ പോലെ നിക്കേണ്ട ആൾ ഒരു ഈയാം പാറ്റയെപോലെ പറന്നുയർന്ന് എരിഞ്ഞു തീർന്നിട്ട് ഇന്ന് 41 വർഷം.....




Read more...

പിറന്നാൾ

>> Monday, January 2, 2023

അങ്ങനെ നീണ്ട 48 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു ഈ മനോഹരമായ ഭൂമിയിൽ പിറന്നു വീണിട്ട്. ഇത്രയും നാളുകൾ ജീവിക്കാൻ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നു. ഇനിയുള്ള ഓരോ ദിവസവും ബോണസായി കരുതേണ്ടിയിരിക്കുന്നു.

തിരിഞ്ഞു നോക്കുമ്പോൾ സംതൃപ്തി മാത്രം. ഒരു ആവറേജ് അല്ലെങ്കിൽ ബിലോ ആവറേജ് ആയിരുന്ന, വളർച്ചയിലും വിവേകത്തിലും അല്പം ലേറ്റ് ആയിരുന്ന ഞാൻ ഇന്ന് എന്റെ നേട്ടങ്ങളിലും കോട്ടങ്ങളിലും എല്ലാം ഒരു ചെറു പുഞ്ചിരിയോട് കൂടി കടന്നു പോകുന്നു. 

ഇന്നിപ്പോൾ ഈ പാതിരാത്രിയിൽ ഒറ്റക്കിരുന്നു പിന്തിരിഞ്ഞു നോക്കുമ്പോൾ സംതൃപ്തിയും സന്തോഷവും മാത്രം. എനിക്ക് ശരിയെന്നുതോന്നുന്നത്, സന്തോഷം തരുന്നത്, ആരെയും ദ്രോഹിക്കാൻ ഉദ്ദേശമില്ലാത്തത് ഒക്കെ ചെയ്തുകൊണ്ട്, ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ടു ജീവിക്കുന്നു. 

ലോകത്തിന്റെ കാഴ്ചപ്പാടിൽ ഒരുപക്ഷെ ഇന്നത്തെ സാഹചര്യങ്ങൾ വെച്ച് നോക്കിയാൽ ഒട്ടും സെക്യൂർ അല്ലാത്ത, ഒത്തിരി നേട്ടങ്ങളും സേവിങ്‌സും ഇല്ലാത്ത, ലഭിച്ച അവസരങ്ങൾ നന്നായി ഉപയോഗപ്പെടുത്താതെ പരാജിതനായ ഒരാളാണ് ഞാൻ. പലരുടെയും കണ്ണിൽ കഴിവുകളും അവസരങ്ങളും ഉപയോഗപ്പെടുത്താതെ ഒഴുകിപോയവൻ ആണ് ഞാൻ. അത്രക്കൊന്നും ഞാൻ ഉണ്ടായിരുന്നില്ല എന്നാണ് തോന്നുന്നത്, ഒരു പക്ഷെ എന്നെ പ്രോത്സാഹിപ്പിക്കാൻ പറയുന്നതാവാം.

ഞാൻ ഒരു പരാജിതൻ എങ്കിൽ,  എന്റെ പരാജയങ്ങൾക്ക് ഉത്തരവാദി ഞാൻ മാത്രമാണ്, എന്റെ കഴിവുകേടുകൾ തന്നെയാണ്. ഭാഗ്യത്തിനേയോ, ദൈവത്തിനെയോ, കാർന്നോന്മാരെയോ ഒന്നും പഴിചാരാതെ എന്റെ പരാജയങ്ങൾക്ക് ഞാൻ മാത്രമാണ് ഉത്തരവാദി എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. 

പക്ഷെ ഈ പരാജയങ്ങൾ ഒന്നും പരാജയം അല്ലെന്നും, എന്നെ സംബന്ധിച്ചിടത്തോളം ഒത്തിരി  വിജയങ്ങൾ എനിക്കുണ്ടെന്നും ഉള്ള ചിന്തകൾ ആയിരിക്കാം എന്നെ സന്തോഷത്തോടുകൂടി മുന്നോട്ടു നയിക്കുന്നത്. അല്ലെങ്കിൽ തന്നെ സ്വയം വിജയങ്ങൾ കണ്ടെത്താതെ പരാജിതനായി ആർക്കും മുന്നോട്ടു പോവാൻ ആവില്ലല്ലോ. 

കാലത്തിന്റെ കുത്തൊഴുക്കിൽ, വിലപ്പെട്ടത് എന്ന് കരുതിയിരുന്നത്തിൽ പലതും പതുക്കെ കൊഴിഞ്ഞുപോവുകയോ അല്ലെങ്കിൽ അകലുകയോ ചെയ്തു. ഭാര്യയും കുട്ടികളും ഇന്നിപ്പോൾ ജീവനും സ്വന്തവും എന്ന് കരുതി ജീവിക്കുന്നു. കുട്ടികളൊക്കെ പറക്കമുറ്റുമ്പോൾ അവരുടെ വഴികളിൽ തിരിഞ്ഞു പോകും, പോകണമല്ലോ...അമ്മയുടെ കൂടെ പഴയ കുട്ടിയായി ഒന്നുകൂടി കിടക്കണം, വയസ്സനും പക്വതയുള്ളവനും ആയപ്പോൾ എവിടെയോ അത് പോയി. പിന്നെ അല്പം സ്വാർത്ഥതയോടുകൂടി ആഗ്രഹിക്കുന്നു..... മരണം വരെ ഭാര്യ കൂടെയുണ്ടാവണം. 

പ്രാഞ്ചിയേട്ടനിൽ ഫ്രാൻസിസ് അസ്സീസി പറയുന്നപോലെ, ജീവിതമെന്നത് നമ്മൾ കാണുന്ന പോലെ ഒന്നുമല്ലല്ലോ. എന്നോട് സ്നേഹമുണ്ട് എന്ന് ഞാൻ വിചാരിക്കുന്ന കുറച്ചധികം ആളുകൾ.... കുടുംബം, സ്വന്തം, ബന്ധം, കൂട്ടുകാർ എന്ന് തുടങ്ങി പെട്ടെന്ന് പരിചയപ്പെടുന്നവർ വരെ എന്നോട് സ്നേഹത്തോടും ഇഷ്ടത്തോടും കൂടി പെരുമാറുമ്പോൾ എന്റെ ജീവിതം സഫലമായി എന്ന് കരുതുന്നു. 

ഒരു നല്ല മനുഷ്യനായി ആരെങ്കിലും എന്നെ കരുതുന്നു എങ്കിൽ അതായിരിക്കും എന്റെ നേട്ടം. സമ്പത്തോ കരിയറോ സ്ഥാനമാനങ്ങളോ ആയിരുന്നു എന്റെ നോട്ടമെങ്കിൽ ഒരു പക്ഷെ ഞാൻ വേറൊരാളായേനെ എന്ന് തോന്നുന്നു. നഷ്ടമെന്നു ഇന്നും തോന്നുന്നത് ഒരു കായികതാരം ആയില്ല എന്നുമാത്രം ആണ്. 

മക്കളിലൂടെ എങ്കിലും അത് സഫലമാകുമോ എന്നറിയില്ല, എങ്കിലും വളരെ സംതൃപ്തനായി  ഞാൻ മുന്നോട്ടു പോവട്ടെ. ആരെയെങ്കിലും ഞാൻ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അവരോടു ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. എന്തെങ്കിലും പിണക്കമോ പ്രയാസമോ എന്നോട് ഉള്ളവർ പറഞ്ഞാൽ ഞാൻ അവരെ വിളിച്ചു സംസാരിക്കാം, നേരിട്ട് കാണാം (പണം മാത്രം ചോദിക്കരുത്). ഒരു മനുഷ്യനെന്ന നിലയിൽ എനിക്കും പരിഭവങ്ങൾ ഒക്കെ ഉണ്ട്, പക്ഷെ അതെല്ലാം ഒരു മഞ്ഞുകണം പോലെ അലിഞ്ഞില്ലാതാവുന്നതു തന്നെ.  

ഇനി ബാക്കിയുള്ള കാലം മനസ്സിൽ നന്മയും സ്നേഹവും ആയി പോകാം. എല്ലാവരോടും ഒത്തിരി ഒത്തിരി നന്ദിയോടും സ്നേഹത്തോടും കൂടെ.....

സിനോജ് സിറിയക് 


Read more...

ഒരു "ന" കാര്യം

>> Monday, September 19, 2022

ഒരു "ന" കാര്യം 


അവധി ദിനം ആയിരുന്നുകൊണ്ടു കൊണ്ട് ഇന്നലെ ഉള്ള പിള്ളേരേം പെറുക്കി വണ്ടിയിൽ ഇട്ടു സകുടുംബം ഒരു യാത്ര പോയി. 

രാവിലെ വെള്ളയൊക്കെ കീറി ഉഷാറോടെ വന്ന പ്രഭാകരൻ പതുക്കെ കീറിയതൊക്കെ തുന്നിക്കെട്ടി വെറും രവിയായി തിരിച്ചു കയറുകയും അതേസമയം ചിലരൊക്കെ പുച്ഛിക്കുന്ന ശശി ഇന്നിത്തിരി ശോഭയോടെ വരുകയും ചെയ്തു. രവിയുടെ കൂടെ മഞ്ഞും മലയും മഴയും ആസ്വദിച്ച ഞങ്ങൾ പതുക്കെ ശശിയുടെ കൂടെ തിരികെ പോരുന്ന സമയം.

പെട്ടെന്നാണ് ചർച്ചകൾ ചൂടുപിടിച്ചത്. അതിനു കാരണം വണ്ടിയുടെ മുൻപിൽ നിന്നും മാറാതെ റോഡിൽ കിടന്ന ഒരു നായ.

ശരിക്കും ആരാണ് മലയാള അക്ഷരമാലയയിലെ "ന". എന്തുകൊണ്ട് ഒരേ അക്ഷരം ആയിട്ടും നായയുടെ "ന" യും ആനയുടെ "ന" യും നമ്മൾ വ്യത്യസ്തമായി ഉപയോഗിക്കുന്നു. 

നായയുടെ "ന" യുടെ കൂട്ടാളികൾ ആയി നന്മ, നന്ദി, നല്ലത് തുടങ്ങിയ പോസിറ്റീവ് വാക്കുകളും ഇടികിട്ടുമ്പോൾ വരുന്ന നീര് മുതൽ നര, നരകം, നാറി തുടങ്ങിയ നെഗറ്റീവ് വാക്കുകളും നിർവികാരങ്ങൾ ആയി നദി, നാരായം, നാരകം, നിതംബം ഒക്കെ വന്നു ആറാടിയപ്പോൾ ആനയുടെ "ന" മറ്റൊരു തലത്തിൽ ആയിരുന്നു.

ആദ്യാക്ഷരക്കൂട്ടുകൾ പഠിക്കുമ്പോൾ തന്നെ വരുന്ന പന മുതൽ പേന, പനി, വനം, മനസ്, കനം, കനവ്, ചെന, ചേന തുടങ്ങി ചൈന വരെ.

അപ്പോൾ ദേണ്ടെ വീണ്ടും പ്രശ്‍നം, രണ്ടു "ന" അടുപ്പിച്ചു വന്നാലോ? കാനനം , നനയുക, നിനവ്, ഖനനം ....

അവസാനം ഒരു തീരുമാനത്തിൽ എത്തി. "ന" യിൽ തുടങ്ങുന്ന വാക്കുകൾക്ക് നായയുടെ "ന" യും രണ്ടാമത് മുതൽ വരുന്ന "ന"കൾ ആനയുടെ "ന" യും ആയി ഉപയോഗിച്ചാൽ ശരിയാവുമോ?

നന്നായി നാട്ടിൽ നിന്നും നടന്നു നഗരത്തിൽ നനഞ്ഞെത്തിയത് ....



Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP