ഞാനൊരു പാവം പാലാക്കാരന്‍

ഡിസംബറിന്റെ ഓര്‍മ്മകള്‍

>> Tuesday, December 23, 2008

വീണ്ടും ഒരു ക്രിസ്തുമസ് കാലം. എത്രയോ വര്‍ഷങ്ങളായി ഡിസംബര്‍ മനസിനു വളരെ കുളിര്‍മയുള്ള
മാസമായി നില്‍ക്കുന്നു! ജന്മം കൊണ്ട് ഒരു ക്രിസ്ത്യാനിയായിപ്പോയതു കൊണ്ടല്ല, പൈകയിലെ ആള്‍ക്കാരെ സംബന്ധിച്ചിടത്തോളം ഒരു ആഘോഷത്തിന്റെ മാസമാണിത്.

പൈകപ്പെരുന്നാള്‍, ക്രിസ്തുമസ്, ന്യൂ ഇയര്‍ തുടങ്ങി ഈ ചെറിയവന്റെ ജന്മദിനവും. അവസാനം പറഞ്ഞത് പൈകക്കാര്‍ ആഘോഷിക്കാറില്ല, ഇനി ഭാവിയില്‍ വല്ല വാഴക്കാവരയന്‍ ജയന്തിയും വരുമോ എന്നൊന്നും അറിയില്ല. എന്തായാലും ശിശുദിനമോ അല്ലെങ്കില്‍ സേവനവാരമോ ഒക്കെയായി ആഘോഷിക്കാനുള്ള സാധ്യത തുലോം കുറവ്. ഇനി അഥവാ അങ്ങനെവല്ലതും സംഭവിച്ചാല്‍ സകലമാന പിള്ളേരുടെയും ശാപം എനിക്കു കിട്ടും, ഒരവുധി ദിവസം വല്ല വീഗാലാന്റിലും പോകണ്ടതിനു പകരം സ്കൂളില്‍ വരാന്‍ ആര്‍ക്കാ താല്പര്യം? ചെറുപ്പത്തിലെ ഏറ്റവും വലിയ സങ്കടം അവുധിദിവസമായതിനാല്‍ ജീവിതത്തിലൊരിക്കലും ബര്‍ത്ത്ഡേക്ക് സ്കൂളില്‍ കൊണ്ടുപോയി മുട്ടായി കൊടുക്കാം പറ്റില്ലല്ലോ എന്നുള്ളതായിരുന്നു. എങ്കിലും ക്രിസ്തുമസിന് കിട്ടുന്ന കേക്കിന്റെ മിച്ചം എപ്പോളും ഉണ്ടായിരുന്നതു കൊണ്ട് എല്ലാ വര്‍ഷവും കേക്ക് മുറിച്ച് ആഘോഷിക്കാനുള്ള ഭാഗ്യം ഉണ്ടായിരുന്നു എന്നു മാത്രം.

അമ്മ വീട്ടില്‍ നിന്നു മാറി ഞങ്ങള്‍ സ്വന്തമായി താമസിക്കാന്‍ തുടങ്ങീയപ്പോളാണ് നന്നായി ഡിസംബര്‍ ആസ്വദിക്കാന്‍ സാധിച്ചത്. അന്നൊക്കെ ഡിസംബറില്‍ എല്ലാ ദിവസവും രാവിലെ എണീറ്റ് പള്ളിയില്‍ പോകും. പുതപ്പിന്റെ അടിയില്‍ നിന്നു എഴുന്നേല്‍ക്കാന്‍ ഭയങ്കര പ്രയാസം ആയിരുന്നെങ്കിലും കൊച്ചു വെളുപ്പിനെ തണുത്ത വെള്ളത്തില്‍ കുളിക്കുമ്പോള്‍ തണുപ്പും മാറി നല്ല ഫ്രെഷ് ആകും. പിന്നെ പള്ളിയിലേക്കുള്ള നടത്തം. റബറിന്റെ ഇലയില്‍നിന്നും കൊമ്പില്‍നിന്നും വീഴുന്ന മഞ്ഞുകണങ്ങള്‍. അതു ദേഹത്തു വീഴുമ്പോളുള്ള കുളിര്‍മ്മ. കൊന്തചൊല്ലിക്കൊണ്ട് പോകുന്ന ചട്ടയും കവണിയും ഉടുത്ത അമ്മച്ചിമാര്‍, വെള്ള ഷര്‍ട്ടും മുണ്ടുമണിഞ്ഞ അപ്പാപ്പന്മാര്‍. ആകെക്കൂടെ മഞ്ഞിന്റെ മൂടലും അതില്‍ തെളിയുന്ന വെണ്മയും. മിക്ക വീട്ടിലും ചാര്‍ത്തിയിരിക്കുന്ന നക്ഷത്രങ്ങള്‍ നേര്‍ത്ത മഞ്ഞിനിടയിലൂടെ കാണുമ്പോള്‍ ഉള്ള ഒരു സുഖം. സുങരിമാരായ പെണ്‍കുട്ടികളെ ആരെയെങ്കിലും വഴിയില്‍ കണ്ടാല്‍ കൂടുതല്‍ സംതൃപ്തമായി ആ പ്രഭാതം.

എല്ലാവര്‍ഷവും ക്രിസ്തുമസിനു മുമ്പുള്ള ഞായറാഴ്ചയായിരിക്കും പൈകപ്പെരുന്നാള്‍. എന്റെയൊക്കെ
ചെറുപ്പത്തില്‍ നാനാ മതസ്കരായ പൈക ലിറ്റില്‍ ഫ്ലവര്‍ എല്‍ പി സ്കൂളിലെ പിള്ളേരും, പൈകയിലെ
കച്ചവടക്കാര്‍, ചുമട്ടു തൊഴിലാളികള്‍ എന്നിവരും ഇടവകക്കാരും ചേര്‍ന്നുള്ള രണ്ടുമൂന്നാഴ്ചത്തെ
പരിശ്രമഫലമായാണ് തോരണം കെട്ടിയുണ്ടാക്കുക. പണ്ടൊക്കെ ഒരടി നീളമുള്ള കീറിയ
തോരണകഷണങ്ങള്‍ കെട്ടിയിട്ട നീളമുള്ള ചാക്കുനൂലില്‍ മൈദാകൊണ്ടുള്ള പശ തേച്ച് ഒട്ടിച്ചാണ്
തെക്കേപന്തല്‍ മുതല്‍ വടക്കേ പന്തല്‍ വരെയുള്ള റോഡ് അലങ്കരിക്കുന്നത്. അങ്ങനെ പിള്ളേരും നാട്ടുകാരും
കച്ചവടക്കാരും ചേര്‍ന്ന് ഒട്ടിച്ച് മടക്കിവെച്ചിരിക്കുന്ന തോരണം വ്യാഴാഴ്ച രാത്രിയില്‍ കെട്ടും. അതൊരു
ആഘോഷം തന്നെ, ഭക്തിയുള്ളവരും കള്ളുകുടിയന്മാരും ഒക്കെ ചേര്‍ന്നുള്ള ഒരു ആഘോഷം. ഉന്തു വണ്ടിയില്‍ ഏണി വെച്ചുകെട്ടിയും, കെ എം എസ് ബസിന്റെ മുകളില്‍ കയറിയും ഒക്കെ ആഘോഷമായ തോരണം കെട്ടല്‍. വെള്ളിയാഴ്ച മുതല്‍ അതിന്റെ അടിയിലൂടെ നടക്കുമ്പോള്‍ ഉള്ള ഒരു ഫീലിങ് . പരവതാനി വിരിച്ച് നമ്മെ ആനയിക്കുന്നതു പോലെയുള്ള ഒരു രാജകീയ സുഖം, കാറ്റത്തു തോരണം ഇളകുന്നതിന്റെ ഒരു സുങര ശബ്ദവും.

പിന്നെ പ്രസിദ്ധമായ പെരുന്നാളും ആഘോഷങ്ങളും. വെച്ചുവാണിക്കടകളിലൂടെ ഉള്ള തെണ്ടല്‍. ആപ്പിള്‍ ബലൂണ്‍ കൊണ്ടുള്ള വോളീബോള്‍ കളി. പൊങ്കുന്നം മത്തായിയുടെ ചെണ്ടമേളം, ആരാണ്ടുടെയൊക്കെ ബാന്റുമേളം, എന്റെ ഏറ്റവും പ്രിയ ഇനമായ വെടിക്കെട്ട്, പിന്നെ കാത്തിരുത്തി വെറുപ്പിച്ചിട്ട് കത്തിപ്പടരുന്ന കലാപരിപാടി. പണ്ടൊക്കെ യേശുദാസിനെയും ചിത്രയേയും പോലെയുള്ള പ്രശസ്തരും ചടങ്ങു കൊഴുപ്പിക്കാന്‍ മമ്മൂട്ടി ജയറാം തുടങ്ങിയവരും എത്തിയിരുന്ന പൈകയില്‍ ഇന്നിപ്പോള്‍ ആരാണാവോ വരുന്നത്? റബറിന്റെ വില കുറഞ്ഞതിനാല്‍ മിക്കവാറും മിമിക്രിയിലെ കുടിയന്‍ ബൈജുവായിരിക്കും.

പുല്‍ക്കൂടും ക്രിസ്തുമസ് ട്രീയുമായി പിന്നെ ഒരാഴ്ച. പാതിരാ കുര്‍ബാനയും സമ്മാനങ്ങളും, എല്ലാത്തിനും ശേഷം രാവിലെതുടങ്ങി സുഭിക്ഷമായ ഭക്ഷണവും. അതിഥികളായി എത്തിയിരിക്കുന്ന കസിന്‍സിന്റെ കൂടെ കളികള്‍. എല്ലാം ഒരു കാലം.

ഇന്നിപ്പോള്‍ ദുബായിയില്‍ ഒരു ഒറ്റയാനായി ക്രിസ്തുമസിനെ കാണുന്നു. മൈലുകളകലെ എന്റെ കോക്കു അവന്റെ ആദ്യത്തെ ക്രിസ്തുമസ് ആഘോഷിക്കും. കഴിഞ്ഞ ക്രിസ്തുമസും ഞാനിവിടെയായിരുന്നു. അതിനു മുമ്പുള്ള മിക്ക ക്രിസ്തുമസും ഞാന്‍ നാട്ടില്‍ കൂടിയിരുന്നു, എന്തു വിലകൊടുത്തും. ഇന്നിപ്പോല്‍ കൂട്ടുകാരുടെ കൂടെ കൂടണമോ അതോ ഒറ്റക്കിരുന്ന് ഒരു ഫുള്ളുമായി ഓര്‍മ്മകള്‍ അയവിറക്കണോ? എന്തായാലും മനസ് നാട്ടില്‍ തന്നെ. എന്തേ എനിക്ക് ദുബായിയുടെ കളറുകളും ആഘോഷങ്ങളും ഡാന്‍സ് ബാറുകളും ഒന്നും ആസ്വദിക്കാന്‍ സാധിക്കാത്തത്? ഓഫീസിലെ ഏകമലയാളിയായിട്ടും എന്റെ നാടിന്റെ ഓര്‍മ്മകള്‍, സുന്ദരനിമിഷങ്ങള്‍ എല്ലാം മനസില്‍ നിന്നും മായാത്തതെന്തേ? തിരികേ പോകാനായി ഞാന്‍ കൊതിക്കുന്ന പോലെ എന്റെ ഗ്രാമവും എന്നെ കൊതിക്കുന്നുണ്ടാവുമോ? അവിടെ ആരെങ്കിലും ഉണ്ടാവുമോ ഇപ്പോള്‍?

Read more...

ക്രിക്കറ്റും ഞാനും...

>> Friday, December 19, 2008

രണ്ടാം ക്ലാസുമുതല്‍ എന്റെ ബാല്യം എന്റെ അമ്മവീട്ടില്‍ ആയിരുന്നു. എന്റെ ചാച്ചയുടെ മരണ ശേഷം 2 മാസം കഴിഞ്ഞപ്പോള്‍ എന്റെ കുഞ്ഞുപ്പാപ്പന്‍ (അമ്മയുടെ അച്ഛന്‍) ആക്സിഡന്റായി കാലൊടിഞ്ഞ് വീട്ടിലിരുപ്പായി. വല്ല്യ പ്രതാപശാലിയും ബിസിനസുകാരനുമായ കുഞ്ഞുപ്പാപ്പന് വെറുതെയുള്ള വീട്ടിലിരുപ്പ് വളരെ ബുദ്ധിമുട്ടായിരുന്നു. അങ്ങനെ സന്ദര്‍ശകരൊന്നും ഇല്ല്ലാതെ ബോറടിച്ചിരിക്കുന്ന സമയങ്ങളില്‍ അദ്ദേഹം പലതരത്തില്‍ പലര്‍ സമ്മാനമായി നല്‍കിയ വടികളിലേതെങ്കിലും എടുത്ത് പതുക്കെ മുറ്റത്തേക്കും പറമ്പിലേക്കും മേല്‍നോട്ടത്തിനിറങ്ങും. അപ്പോള്‍ സഹായത്തിനായി എന്നെയും വിളിക്കും. നാലെണ്ണത്തില്‍ ആണായും മൂത്തതായും ഉള്ളവനാണു ഞാന്‍. കാര്യം കുഞ്ഞുപ്പാപ്പന്‍ വടി കുത്തി നടക്കാറായപ്പോള്‍ ഞാന്‍ വീഴാതെ നടക്കാറായതേ ഉള്ളെങ്കിലും പുള്ളിക്കാരനെ വീഴാതെ പിടിക്കേണ്ട ഉത്തരവാദിത്വം എനിക്കല്ലേ? ഭാഗ്യത്തിനെങ്ങാനും പുള്ളിക്കാരന്‍ നമ്മുടെ മണ്ടേലെങ്ങാനും അന്നു വീണാരുന്നെങ്കില്‍ സ്റ്റാമ്പായി ഭിത്തിയില്‍ കിടക്കാരുന്നു. അങ്ങനെ റബ്ബര്‍ഷീറ്റിന്റെ ഭംഗിനോക്കിയും കൊക്കോക്കായ് അണ്ണാന്‍ ചപ്പിയതിന്റെ ബാക്കി കണ്ട് നെടുവീര്‍പ്പെട്ട് നടക്കുന്നതിന്റെ ഇടക്ക് അദ്ദേഹത്തിന്റെ ഫുട്ബോള്‍ കളിയുടെ വീരഗാഥകള്‍ പറഞ്ഞിരുന്നു. ഒരു പക്ഷെ എന്നെ ബോറടിപ്പിക്കാതിരിക്കാനായിരിക്കാം. എന്തായാലും പെലെ, ഗാരിഞ്ച, ബെക്കന്‍ ബോവര്‍ തുടങ്ങിയ പേരുകള്‍ ഒക്കെ അദ്ദേഹത്തിനറിയാമായിരുന്നു. അന്നൊക്കെ നാട്ടിലെവിടെയാ ക്രിക്കറ്റുകളി?

അങ്ങനെ ഞാന്‍ ഒരു ഫുട്ബോള്‍ ആരാധകനായി. മറഡോണയുടെ തിളക്കവും സീക്കോ, സൊക്രട്ടീസ് തുടങ്ങിയ ബ്രസീലിയന്‍ താരങ്ങളുടെ തളര്‍ച്ചയും ഒക്കെ കണ്ട ഞാന്‍ ഒരു ഫുട്ബോള്‍ കളിക്കാരനാകുന്നത് സ്വപ്നം കണ്ട് തുടങ്ങി. മറഡോണയുടെയും കുഞ്ഞുപ്പപ്പന്റെയും ഇടങ്കാലനടികളുടെ വര്‍ണ്ണനകേട്ട് വലങ്കാലനായ ഞാനും ഇടങ്കലിനടി സഹോദരങ്ങളില്‍ പ്രാക്ടീസ് ചെയ്തു. കൂട്ടത്തില്‍ ഇത്തിരി കാന്താരി അനിയത്തിയായതിനാല്‍ എന്റെ സിസര്‍കട്ട് അനുഭവിക്കാന്‍ യോഗം കിട്ടിയത് അവള്‍ക്കായിരുന്നു. നെഹ്രു ട്രോഫിയില്‍ പാപ്പച്ചനും ക്രിഷ്ണാനുഡേയും കളിക്കുന്നതും, യു എസ് എസ് ആര്‍ ഇന്റെ എതാണ്ട് ചെങ്കോവ് നേടിയ ഗോളിലൂടെ അവര്‍ കിരീടം നേടുന്നതിന്റെയുമൊക്കെ കമന്ററി റേഡിയോയിലൂടെ കേട്ട് പുളകം കൊണ്ടുനടന്നു എങ്കിലും കളിക്കാന്‍ മാത്രം യോഗമുണ്ടായിരുന്നില്ല. കാരണം സിമ്പിള്‍, വീട്ടില്‍ ഫുട്ബോള്‍ ഇല്ലായിരുന്നു, സ്റ്റേഡിയവും. തേങ്ങയും മാങ്ങയും ഒന്നും ഫുട്ബോളായി ഉപയോഗിക്കാന്‍ പറ്റില്ലല്ലോ? കാര്യം പൊതിച്ച തേങ്ങാ കാണുമ്പോള്‍ കാല്‍ തരിക്കുമെങ്കിലും റൊണാല്‍ഡീഞ്ഞോ ഒക്കെ ചെറുപ്പത്തില്‍ പേപ്പറുകൊണ്ട് ബോളുണ്ടാക്കി പട്ടിയുമായി കളിച്ചാണ് ഇത്ര ഡ്രിബ്ബിളിങ് പാടവം ഉണ്ടാക്കിയതെന്നമാതിരിയുള്ള കഥകള്‍ ഒന്നും അന്ന് വരാതിരുന്നത് ഭാഗ്യം. അല്ലെങ്കില്‍ ഇപ്പോള്‍ സൂപ്പര്‍മാനെപ്പോലെ ഷഡ്ഡിയിട്ട് അഞ്ചാം നിലയില്‍ നിന്നും ചാടിയ കുട്ടി മരിച്ചു എന്നൊക്കെ പറയുന്നപോലെ തേങ്ങാകൊണ്ട് ഫ്രീ കിക്കെടുത്ത് കാലുപോയ വാഴക്കാവരയന്‍ എന്നു പറയേണ്ടിവന്നേനെ.


എവിടെയാണെങ്കിലും ഒറ്റക്കിരിക്കാന്‍ പേടിയുള്ള ഞാന്‍ കൂട്ടിനായി എന്റെ സങ്കല്പ ഫുട്ബോള്‍ കഥകള്‍ സഹോദരങ്ങളോടും അര്‍ഥസഹോദരങ്ങളോടും അവൈലബിലിറ്റി അനുസരിച്ച് പറഞ്ഞ് നിര്‍വൃതി അടഞ്ഞിരുന്നു. ഒരു പക്ഷെ കുഞ്ഞുപ്പാപ്പന്‍ പറയുന്നതും ഞാന്‍ അങ്ങനെയാവാം കേട്ടത്. അതിനാലാവാം ഒരു പക്ഷെ ഒരു സ്പോര്‍ട്സ് പ്രേമി ആയത്. എന്നും ഉറങ്ങാന്‍ കിടക്കുമ്പോള്‍ അന്നേ ഉണ്ടായിരുന്ന വനിതാ സങ്കല്പങ്ങള്‍ക്ക് വല്ല്യ സോഴ്സ് ഒന്നും കിട്ടിയില്ലെങ്കില്‍ അതു ഫുട്ബോളിലേക്കു മാറ്റിയിരുന്നു. പ്രണയവും ഫുട്ബോളും എന്റെ ജീവിതത്തില്‍ ഒരു പോലെയായിരുന്നു, വെറും സങ്കല്പങ്ങളില്‍ മാത്രം. എന്നാലെന്താ, ആര്‍ക്കും പറ്റാത്ത രീതിയില്‍ സങ്കല്പങ്ങളില്‍ എങ്കിലും ഞാന്‍ അര്‍മാദിച്ചിരുന്നു.

അങ്ങനെയിരിക്കുമ്പോളാണ് എന്നു ഇന്ത്യ ക്രിക്കറ്റില്‍ വേള്‍ഡ് കപ്പടിക്കുന്നത്. അങ്ങനെ നമ്മുടെ ഗ്രാമങ്ങളിലും വന്ന മാറ്റങ്ങളുടെ ഭാഗമായി എന്റെ ശ്രദ്ധയും അതിലേക്കു തിരിഞ്ഞു. അതാകുമ്പോള്‍ ഗ്രൌണ്ട് വേണമെന്നു നിര്‍ബന്ധമില്ല. റബറിന്റെ ഇടക്കു വേണമെങ്കിലും കളിക്കാം. റബര്‍ പന്തിനു കാശില്ലെങ്കില്‍ കടലാസിനകത്ത് കല്ലു വെച്ച് ഒട്ടുപാലുകൊണ്ട് ചുറ്റി ഉപയോഗിക്കാം. അതുമില്ലെങ്കില്‍ ഉണക്ക പേരക്കായും ഉപയോഗിക്കാം. ബാറ്റിനു തെങ്ങിന്‍ മടലിനെക്കാള്‍ പറ്റിയ വേറെന്താ ഉള്ളത്? അങ്ങനെ സഹോദരങ്ങളെയും കളി പഠിപ്പിച്ച് കളിക്കാന്‍ ആരംഭിച്ചു. മണിക്കല്ലിലെ അന്തോനിച്ചന്‍ നിയമങ്ങള്‍ ഒക്കെ പറഞ്ഞു തന്നിരുന്നു. എന്തായാലും ഫുട്ബോളു പോലെ സങ്കല്പം മാത്രമായി മാറിയില്ലെങ്കിലും ഒരു സ്റ്റിച്ചു ബോളില്‍ അറ്റ്ലീസ്റ്റ് ഒരു ഗ്ലൌ എങ്കിലും ഇട്ടൊന്നു കളിക്കാന്‍ കൊതിച്ചിരുന്നു. വലിയൊരു പുല്‍മൈതനത്ത് ഗ്ലൌവും പാഡുമൊക്കെ അണിഞ്ഞ് ബാറ്റുചെയ്യുന്ന കാലം ഞാന്‍ സ്വപ്നം കണ്ടു.

ഏഴാം ക്ലാസില്‍ അമ്മയുടെ സ്കൂളിലെ ഡിവിഷന്‍ പോകാതിരിക്കാന്‍ കാരക്കുളം UP സ്കൂളില്‍ ചെന്നപ്പോള്‍ അവിടെ ആദ്യമായി ക്രിക്കറ്റ് പിള്ളേരെ പഠിപ്പിച്ചു കളി തുടങ്ങിയ ക്രെഡിറ്റ് എനിക്കു ലഭിച്ചു.അങ്ങനെ കാലം കടന്നുപോയി, എട്ടാം ക്ലാസില്‍ വെച്ച് ഗ്രൌണ്ടില്‍ സ്റ്റിച്ച് ബോളില്‍ കളിപ്പിക്കാം എന്നു പറഞ്ഞ് ഒരു ദുഷ്ടന്‍ എന്നെ റബര്‍ തോട്ടത്തില്‍ കുറുക്കു വഴിക്കു നടന്നു പോയ വഴിക്കു പീഡിപ്പിച്ചതോടെ വല്ല്യ ശ്രമങ്ങള്‍ ഒക്കെ നിറുത്തിയ ഞാന്‍ പിന്നെ ഇടക്കൊക്കെ കിട്ടിയ അവസരങ്ങളിലൊക്കെ കളിക്കാറുണ്ടായിരുന്നെങ്കിലും പണ്ടത്തെ ഇന്ത്യയുടെ ഗതി തന്നെയായിരുന്നു എന്നും. കുരുവിക്കൂട്ടെ കൂട്ടുകാരുടെ ഒക്കെ കൂടെ കല്ലുവെച്ചു പേപ്പറില്‍ പൊതിഞ്ഞ് അതു രബര്‍പാലില്‍ മുക്കി സ്പെഷ്യല്‍ ആയിട്ടുണ്ടാക്കിയ കോര്‍ക്കുബോളിനെ തോല്‍പ്പിക്കുന്ന പന്തിലൊക്കെ ഇടക്കൊക്കെ കളിച്ചതു വിസ്മരിക്കുന്നില്ല. എന്നാലും സംതൃപ്തമായി യുവരാജിനെപ്പോലെ ഒക്കെ രണ്ട് സിക്സും ഫോറും അടിക്കാന്‍ കൊതിയായിരുന്നു എന്നും. കാര്യം നമ്മള്‍ എറിയുമ്പോള്‍ ഇടക്കൊക്കെ മറ്റുള്ളവര്‍ അടിക്കുമെങ്കിലും. അതെങ്ങനാ..ആദ്യമായി ടിവിയില്‍ കണ്ട കളിയില്‍ തന്നെ മിയാന്‍ദാദ് എന്റെ ഇഷ്ടതാരമായിരുന്ന ചേതന്‍ ശര്‍മ്മയെ ലാസ്റ്റ് ബോളില്‍ സിക്സറടിച്ചു ഇന്ത്യയെ തോല്‍പ്പിച്ചു. അതു തന്നെയായിരുന്നു നമ്മുടെ ഗതി എന്നും. പ്രതീക്ഷ ഒക്കെ തോന്നുമെങ്കിലും ഒരു രക്ഷയുമില്ലാത്ത ഒരു താരം.

പിന്നെയും വര്‍ഷങ്ങള്‍ കടന്നു പോയി, വര്‍ഷങ്ങള്‍ ചുമ്മാ സ്പീഡില്‍ പോക്കോണ്ടിരിക്കുവാ, അരോടും ചോദിക്കാതെ. എന്തായാലും അവസാനം ഞാന്‍ ദുബായില്‍ വന്നു. ജോലിയും പരമ ബോറടിയുമായി ബര്‍ദുബായിയിലെ മ്യൂസിയത്തിനടുത്തു താമസിക്കുന്ന കാലം. ഭക്ഷണം വല്ല്യ കുഴപ്പം ഇല്ലാത്ത രീതിയിലായിരുന്ന കാരണം ഇത്തിരി വണ്ണം വെച്ചു തുടങ്ങി. കല്ല്യാണം ഒന്നും കഴിച്ചിട്ടില്ലായിരുന്ന കാരണം ആദ്യം ക്രീക്ക് സൈഡിലൂടെ ഓട്ടം തുടങ്ങി, വല്ല പെണ്ണുങ്ങളും ആ വഴിക്കു ലൈന്‍ ഒത്താലോ എന്നൊരു പ്രതീക്ഷയും ഇല്ലതിരുന്നില്ല. എവിടെ, വെറുതെ ഓടി കാണുന്ന പെണ്ണുങ്ങളുടെ സൈഡില്‍ ഒക്കെ അവരറിയാത്ത പോലെ ചെന്ന് കാരാട്ടയിലെയും കുങ്ഫൂവിലെയും എക്സര്‍സൈസ് ഒക്കെ ചെയ്ത് അവസാനം തളര്‍ന്നു ഒഫീസില്‍ പോയിരുന്ന് ഉറക്കം തൂങ്ങുന്നതു മിച്ചം. മൂന്നു മാസം ഓട്ടവും പിന്നെ ഭക്ഷണമായി ലറ്റൂസും കബേജും കുക്കുമ്പറും വെട്ടിക്കൂട്ടി ബ്രെഡിന്റെ കൂടെ അടിച്ചതു മിച്ചം. പോരാത്തതിനു പരമ ബോറും. മൂന്നേ മൂന്നു മാസം, ഞാന്‍ നിര്‍ത്തി ആ പരിപാടി.

അപ്പോളാണ് ദൈവദൂതനെപ്പോലെ നമ്മുടെ ഓഫീസിലെ കണക്കന്‍ വിജുവിന്റെ സുഹ്രുത്ത് ജോര്‍ജ്ജ് ക്രിക്കറ്റുകളിക്കാരുണ്ടോ എന്നു ചോദിച്ച് വരുന്നത്. ചാടി വീണു ഞാന്‍. ചെന്നപ്പോള്‍ ഇന്‍ഡോര്‍ ക്രിക്കറ്റ് ആണ്. പകുതി വയസന്മാരും പകുതി യുവാക്കളും ആയി ഞങ്ങളുടെ ക്ലബ് ആദ്യത്തെ വര്‍ഷം 50 കളികളിച്ച് കെനിയയെക്കാളും മെച്ചമായി ഒരു ജയം സമ്പാദിച്ചു. മനസും കണ്ണും അപ്പുറത്തെ ക്രീസില്‍ ചെല്ലുമ്പോളും കാലു നിന്നിടത്തു നിന്നനങ്ങാത്ത കിളവന്മാരുടെ അടുത്ത് ഞാന്‍ ഭയങ്കര സ്പീഡില്‍ ഓടിയും ഡൈവു ചെയ്തും കളിക്കാരനായി. അകലെക്കൂടി പോകുന്ന പന്തില്‍ ജോണ്ടി റോഡ്സിനെ പോലെ പറന്നു പന്തില്‍ തൊടുക എന്നുള്ളത് എന്റെ പ്രധാന വിനോദം ആയി. നൂറില്‍ 99 പ്രാവശ്യവും പന്ത് നിലത്തിടുകയും ചെയ്തിരുന്നു എങ്കിലും എല്ലാവരും വന്ന് ഫണ്ടാസ്റ്റിക് എഫര്‍ട്ട് എന്നും മറ്റും റിയാലിറ്റി ഷോയിലെ ജഡ്ജിമാര്‍ പറയുന്ന പോലെ (Fantastic, marvelous, gorgeous, fabulous)പറയുകയും ചെയ്തിരുന്നു. അതില്‍ ആവേശം മൂത്ത് നേരെ കയ്യിലേക്കു വരുന്ന ക്യാച്ച് വരെ ഡൈവു ചെയ്ത് കളയുകയും തല്‍ഫലമായി ഇമേജിനു ഇത്തിരി ക്ഷീണം സംഭവിക്കുകയും ചെയ്തിരുന്നു എന്നുണ്ടായിരുന്നെങ്കിലും ബൌളിങ്ങും ബാറ്റിങ്ങും ഫീല്‍ഡിങ്ങും എല്ലാം എല്ലാവരും ചെയ്യേണ്ടി വരുന്ന ആ കളിയില്‍ എല്ലാം ചെയ്യാമായിരുന്നു എന്നൊരു മെച്ചം ഉണ്ടായിരുന്നു.

അങ്ങനെ തണുപ്പുകാലം ദുബായിയിലും വന്നു. ഞങ്ങളുടെ ടീമും ഔട്ട് ഡോര്‍ കളിക്കായി തയ്യാറെടുത്തു. ദുബായ്, ഷാര്‍ജ, അജ്മാന്‍ എന്നു തുടങ്ങി ഉമല്‍ക്കോയിനില്‍ വരെ നൂറുകണക്കിനു ക്രിക്കറ്റ് ഗ്രൌണ്ടുകള്‍ ഉണ്ടെന്ന വിവരം ഞാനങ്ങനെയാണ് അറിഞ്ഞത്. കളികള്‍ തുടങ്ങി. ഫാസ്റ്റ് ബൌളറായ ഞാന്‍ ഓപ്പണിങ് ബൌളര്‍. വളരെ സൂക്ഷിച്ചു ബാറ്റ് ചെയ്യുന്ന ഞാന്‍ ഓപ്പണിങ് ബാറ്റ്സ് മാന്‍. ഓ.. എന്റെ ദൈവമേ, ഞാന്‍ സന്തോഷം കൊണ്ട് മതി മറന്നു.

കുറച്ചു കളികള്‍ ഒക്കെ പിടിച്ചു നിന്നു. ബാറ്റിങ്ങില്‍ വല്ലപ്പോളും ഒരു ഫോര്‍ അടിക്കാന്‍ പറ്റുന്നതൊഴിച്ചാല്‍ വല്ല്യ മെച്ചമൊന്നുമുണ്ടായില്ല. ഗതികേടിനു ഞാന്‍ അടിക്കാന്‍ നോക്കിയാല്‍ ഔട്ടാകും, എല്ലാവരും കുറ്റം പറയും, നീയെന്തിനാ ആ ഷോട്ട് ഇപ്പോള്‍ കളിച്ചത്? പാവം ഞാന്‍, ടീമിലെ ദ്രാവിഡായിപ്പോയി. ബൌളിങില്‍ പിന്നെ ഞങ്ങളുടെ ടീമിനു അന്നു വേറെ ഓപ്ഷന്‍ ഇല്ലായിരുന്നു. കോണ്‍ക്രീറ്റ് പിച്ചില്‍ എത്ര വലിച്ചെറിഞ്ഞാലും ബാറ്റ് ചെയ്യുന്ന പരട്ട പച്ചകള്‍ സിക്സര്‍ അടിക്കുന്നത് സ്പിന്‍ വരുമ്പോള്‍ മാത്രമാണ് ഇത്തിരി മെരുങ്ങുന്നത്. എങ്കിലും ബോളിന്റെ മിനുസം മാറ്റുക എന്നുള്ള കടമ ഞങ്ങള്‍ പാവം ഫാസ്റ്റ് ബൌളേര്‍സ് എറിഞ്ഞും ചൊറിഞ്ഞും നടത്തികൊണ്ടിരുന്നു. ബാറ്റിങില്‍ പിന്നെ ഓപ്പസിറ്റ് ടീമിന്റെ ഓപ്പണിങ് ബൌളേര്‍സ് നല്ലതാണെങ്കില്‍ ചിലപ്പോള്‍ അവസരം കിട്ടും. ഒന്നുകില്‍ ആദ്യത്തെ ഓവറുകള്‍ പിടിച്ചു നില്‍ക്കാന്‍, അല്ലെങ്കില്‍ അവര്‍ ഔട്ടാകുമ്പോള്‍.

കാലം പിന്നെയും ഒഴുകി, ഈ പ്രവശ്യവും സ്പീഡില്‍ തന്നെ കുത്തിയൊഴുകുകയായിരുന്നു. എന്റെ ബൌളിങില്‍ എവിടെ നിന്നോ ഇര്‍ഫാന്‍ പത്താന്റെ സ്വിങ് കടന്നു വന്നു. എങ്ങനെയെറിഞ്ഞാലും സ്വിങ് ചെയ്ത് ഓഫ് സൈഡില്‍ കൂടി പോകുന്നു. കൂടുതല്‍ കണ്‍ട്രോള്‍ ചെയ്യുമ്പോള്‍ ലെഗ് സൈഡില്‍ വൈഡ്. അവസാനം ഒന്നുമല്ലെങ്കിലും പഴയ ഓപ്പണിങ് ബൌളറല്ലേ എന്നു കരുതി ക്യാപ്റ്റന്‍ ബോള്‍ പഴയതായപ്പോള്‍ തന്നു, അപ്പോളും തഥൈവ. ബാറ്റിങില്‍ ബാറ്റ് നേരെ പിടിക്കാന്‍ പോലും അറില്ലാതെ വന്നവര്‍ വരെ എന്നെ അവസാനം കുറ്റം പറയുന്നു, നീ പ്രീഡിറ്റര്‍മൈന്റ് ഷോട്ടണ് കളിക്കുന്നത്, ആ ബോള്‍ ഫ്ലികെ ചെയ്യണമായിരുന്നു എന്നൊക്കെ. മണ്ണാങ്കട്ട, അങ്ങനെ കറക്ടായി എല്ലാവരും ചെയ്യുവാരുന്നെങ്കില്‍ ആരെങ്കിലും ഔട്ടാകുമോ?
എന്നും കളി കഴിഞ്ഞു വന്നിരുന്ന് ചിന്തിക്കും. ആ ഷോട്ട് കളിക്കാതിരുന്നുവെങ്കില്‍? ഇന്‍ഡോര്‍ കളിയിലാണെങ്കില്‍ ഔട്ടായാലും 5 റണ്‍സ് കുറക്കുമെന്നേയുള്ളൂ. ബൌളിങിലാണെങ്കില്‍ ഒരു ദിവസം പത്തു മുപ്പത് ഓവര്‍ പ്രാക്ടീസ് എറിഞ്ഞ് എല്ലാം ഒന്നു ശരിയാക്കിയതാ, പിന്നെയും പോയി. പതുക്കെ എന്നെ ബൌളിങില്‍ നിന്നു തന്നെ ഒഴിവാക്കി. എന്തായാലും എന്നെ അവര്‍ ഒരിക്കലും ടീമില്‍ നിന്ന് ഒഴിവാക്കിയില്ല. എല്ലാ കളിക്കും വിളിക്കും, ഇന്നും.





ഇതാണ് ഇപ്പോളത്തെ എന്റെ അവസ്ഥ. എങ്കിലും തീയില്‍ കുരുത്തതല്ലേ ഞാന്‍, എവിടെയേലും പോയി ഇനിയും ഒന്ന് പ്രക്ടീസ് ചെയ്യാന്‍ അവസരം കിട്ടട്ടെ, തിരിച്ചു വരും ഞാന്‍.






ഇല്ലെങ്കില്‍ എന്റെ മകന്‍ കറിയാച്ചന്‍ ഇപ്പോളേ എറിയാന്‍ തുടങ്ങി. അവന്‍ കളിക്കുന്നത് കണ്ട് ആശ തീര്‍ക്കും ഞാന്‍.... ആശ തീര്‍ക്കും.....




ചാച്ചയുടെ പ്രയാസം കണ്ടിട്ട് എനിക്കു സങ്കടം വരുന്നു, എടുത്തു പൊക്കാന്‍ പാടാണ് ഈ ബാറ്റ്. എങ്കിലും ഞാന്‍ ശ്രമിച്ചു തുടങ്ങി കേട്ടോ.










ഇതു ഞാന്‍, എന്റെ അമ്മവീട്ടിലെ മിഷ്യന്‍പെരയുടെ മുമ്പില്‍. ഈ മിഷ്യന്‍പെരയുടെ മുമ്പിലത്തെ തൂണ്‍ ആയിരുന്നു ഞങ്ങളുടെ ആദ്യ കാല സ്റ്റംപ്സ്.













ഇതൊക്കെ ദുബായിയിലെ തുടക്കകാലം എന്നെ പോലെ തന്നെ ഞങ്ങളുടെ ടീമിനും എന്നെ വല്ല്യ പ്രതീക്ഷ ആയിരുന്നു.























ഇന്‍സ്പോര്‍ട്സിലെ ബൌളിങ്. സസൂക്ഷ്മം പുറകിലിരുന്ന് നിരീക്ഷിക്കുന്നത് കറിയാച്ചന്‍
ഫീല്‍ഡില്‍ ശ്രദ്ധയോടെ നില്‍ക്കുന്നതു കണ്ടോ?















കാലന്മാരായ മൊട്ടകള്‍ വന്ന് ഇങ്ങനെയൊക്കെ എറിഞ്ഞാല്‍ എങ്ങനാ നമ്മള്‍ രക്ഷപെടുക?
ആദ്യമൊക്കെ ഇതുപോലെ ഓപ്പണിങ് പെയര്‍ ആയിരുന്നു




വല്ലപ്പോളും കിട്ടുന്ന ഗപ്പുകളില്‍ ഒന്ന്

Read more...

ഓരോ ദിനങ്ങള്, 30 Nov

>> Monday, December 1, 2008

ലോകത്ത് ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ പുതിയ തീരുമാനങ്ങള്‍ എടുത്ത് പ്രാവര്‍ത്തികമാക്കാന്‍ തിരഞ്ഞെടുക്കുന്ന ദിവസം ആണ് ജനുവരി 1. ക്രിക്കറ്റുകളിക്കാരനായി ഇന്ത്യന്‍ ടീമില്‍ കളിക്കണം എന്നും സിനിമാനടനാകണം എന്നും സ്വപ്നം കണ്ടു നടക്കുന്നവരെപോലെയാണ് ഇതില്‍ ഭൂരിപക്ഷം പേരും,
ചുരുക്കം ചിലര്‍ക്കെല്ലേ ആ സ്വപ്ന സാക്ഷാല്‍ക്കാരം നടക്കൂ. വയസു 31 ആയപ്പോള്‍ ഏതായാലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നട്ടെല്ലാകാം എന്ന സ്വപ്നം ഞാന്‍ ഉപേക്ഷിച്ചു. സിനിമായില്‍ പിന്നെ വയസായാലും അഭിനയിക്കമല്ലോ. ജോസ് പ്രകാശ് ഒക്കെ എത്ര വയസായിട്ടും വില്ലനായി അഭിനയിച്ചു!


ആ‍കെ അലങ്കോലമായിരുന്നു നാ‍ട്ടില്‍ നിന്നും വന്നതിനു ശേഷമുള്ള രണ്ടാഴ്ചത്തെ ജീവിതം. മദ്യപാനം, പുകവലി, ഉറക്ക ക്ഷീണം, യാത്ര, ക്രിക്കറ്റുകളി അങ്ങനെ ആകെക്കൂടെ ഒരു തിരക്കിട്ട ജീവിതം. ഒരു പരിധിവരെ ഭാര്യയേയും എന്റെ കുഞ്ഞുങ്ങളേയും പിരിഞ്ഞതിന്റെ വ്യസനം കുറക്കാന്‍ അതു സഹായിച്ചു എന്നുള്ളതു വാസ്തവം. എങ്കിലും ഇതൊക്കെ ഒന്നു നിറുത്തി നന്നായി കൂടെ എന്ന് മനസില്‍ നിന്നും ഒരു വിളി.


ഇന്നലെ തന്നെ തീരുമാനിച്ചിരുന്നു കുടിയും വലിയുമൊക്കെ നിറുത്തണം ഒന്നാം തീയതി മുതല്‍ എന്ന്. അതുകൊണ്ടു തന്നെ 30-ആം തീയതി രാവിലെ എണീറ്റപ്പോള്‍ തന്നെ സഹമുറിയന്‍ കെ കെ വെച്ചിരുന്ന സിഗരറ്റ് ഒരെണ്ണം എടുത്തു കത്തിച്ചു കക്കൂസില്‍ പോയി. നിറുത്തുമ്പോള്‍ ആഘോഷിച്ചു വേണ്ടേ നിറുത്താന്‍. വളരെ നാളുകളായി ഉപേക്ഷിച്ച ശീലം ആയിരുന്നു എങ്കിലും നിറുത്തുന്നതിനു മുമ്പ് ഒന്നു ആസ്വദിച്ചു പോകാന്‍ ആഗ്രഹം. പാവം കെ കെ, ഇന്ന് മിക്കവാറും അവന്റെ അപ്പിയിടീല്‍ മുടങ്ങിയതു തന്നെ.


ഹോസ്റ്റല്‍ ജീവിതത്തില്‍ ആരംഭിച്ച് ഒരു ശീലമായ സിഗരറ്റുവലിച്ച് അപ്പിയിടല്‍ പിന്നെ വളരെ പാടുപെട്ടാണ് നിറുത്തിയത്. അവസാനം ആയപ്പോള്‍ സിഗരറ്റുവലിക്കാന്‍ അപ്പിയിടുകയും അപ്പിയിടാന്‍ ഗരറ്റുവലിക്കുകയും പിന്നെ ക്രമേണ സിഗരറ്റു വലിക്കുമ്പോള്‍ ഒക്കെ അപ്പിയിടാന്‍ മുട്ടുകയും ചെയ്തതോടെ പതുക്കെ രാവിലെ അതു ഒഴിവാക്കി. വെറും വയറ്റില്‍ ചൂടു വെള്ളം കുടിച്ചും, വായിക്കാന്‍ എന്തെങ്കിലും ഒക്കെ എടുത്തും പാടുപെട്ടാണ് അതൊഴിവാക്കിയത്. പിന്നെ ഇടക്കാലത്ത് അതു സിഗരറ്റും മാസികയും ഒപ്പം വേണമെന്നായി. എങ്കിലും ഇടക്കൊക്കെ ഒരെണ്ണം വലിച്ചു കൊണ്ടു പോകാറുണ്ട്.

രാവിലെ തന്നെ വലിച്ചപ്പോള്‍ ചങ്കിനൊക്കെ ഒരു പ്രയാസം. എനിക്കു പ്രത്യേകിച്ച് സുഖം ഒന്നും ഇല്ല വലിക്കുമ്പോള്‍, പിന്നെ എന്തിനാണാവോ വലിക്കുന്നത്. ഒരു ആക്ടിവിറ്റി തന്നെ , പോരാത്തതിനു വലിച്ചു കഴിയുമ്പോള്‍ കുറച്ചു ക്ഷീണം വരും എന്നല്ലാതെ വല്ല്യ മെച്ചമൊന്നുമില്ല. എന്നാലും ഇപ്പോളും മൂന്നലെണ്ണം വലിച്ചു കേറ്റുകേം ചെയ്യും, കള്ളു കുടിക്കുമ്പോള്‍ ചെയിന്‍ ആയിട്ടും.


വൈകിട്ടു വരുമ്പോള്‍ അടിക്കാനായി കെ കെ കൊണ്ടുവന്ന ടക്കീലയുടെ ഒരു പകുതി ഇരുപ്പുണ്ട്. അങ്ങനെ എല്ലാം പൂര്‍ത്തിയാക്കി നാളെ മുതല്‍ നന്നാവാം എന്നു വെച്ചു. വൈകിട്ടു ഓഫീസ് വിട്ടു വരുന്ന വഴി നേരെ ചേട്ടായിയുടെ വീട്ടില്‍ കയറി അവരെ ഇത്തിരി സഹായിച്ചു. വരുന്ന വഴി സിഡി കടയില്‍ കയറിയപ്പോള്‍ അതാ അവിടെ ഇരിക്കുന്നു യോഗാ സിഡി. ശില്പാ ഷെട്ടി ആണ് പഠിപ്പിക്കുന്നത്. പിന്നെ അമാന്തിച്ചില്ല, അതും എടുത്തു. നാളെ നല്ല കുട്ടിയായി യോഗായും ഒക്കെ ചെയ്തു തുടങ്ങാം. അവസാനത്തെ രണ്ടെണ്ണം ടിക്കാനായി ആര്‍ത്തിയോടെ ചെന്ന ഞാന്‍ കാണുന്നത് അച്ചായനും കെകെയും കൂടി തീര്‍ത്ത കുപ്പി. എങ്കിലും എന്റെ പ്രതിജ്ഞ ഒരു മാസം മുമ്പോട്ടാക്കിയില്ല. ദൈവമേ, നാളെ മുതല്‍ നല്ല കുട്ടിയായി ജീവിക്കാന്‍ അനുഗ്രഹിക്കണേ....

Read more...

ഒരു മാനേജരുടെ ആദ്യ വാരം

>> Wednesday, November 26, 2008

ദുബാ‍യില്‍ വന്ന് ജീവിതം ആരംഭിച്ച കാലം. ഒരു ഇന്റര്‍നാഷണല്‍ കോഫീഷോപ് ചെയിനിന്റെ IT മാനേജര്‍ എന്നൊക്കെയുള്ള പിടിച്ചാല്‍ പൊങ്ങാത്ത സ്ഥാനം കിട്ടി. അടിപൊളി ഓഫീസ്, നല്ല സ്റ്റൈലന്‍ മേശ, ഇരുന്നാല്‍ എന്റെ തലയില്‍ ഇന്ത്യന്‍ കോഫീഹൌസിലെ വെയിറ്ററുടെ തൊപ്പിയുണ്ടെങ്കില്‍ അതു വരെ താങ്ങുന്ന
പൊക്കത്തിലുള്ള ലതര്‍ കസേര. പണ്ട് ജോസ് പ്രകാശും ബാലന്‍ കെ നായരുമൊക്കെ കോട്ടും സ്യൂട്ടും ഒക്കെ ഇട്ടിരുന്ന സെറ്റപ്പ്. കാര്യം ടൈ ഒക്കെയുണ്ടായിരുന്നെങ്കിലും എനിക്കു തോന്നി ഒരു സ്യൂട്ടും കൂടി ആവാമായിരുന്നു എന്ന്.

UAE ഇല്‍ എല്ലാ സ്ഥലത്തും തന്നെ ഔട്ട് ലെറ്റുകള്‍. അതില്‍ നിറയെ റഷ്യന്‍, മൊറോക്കന്‍, സൌത്ത് ആഫ്രികന്‍, ഈജിപ്ഷ്യന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അതി സുന്ദരിമാരും, ഫിലിപ്പീന്‍സ് ശ്രീലങ്ക ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള സാധാരണ സുന്ദരിമാരും പിന്നെ കുറേ കോന്തന്‍ ആണുങ്ങളും അടങ്ങിയ ജോലിക്കാര് ആയിരുന്നു ഔട്ട് ലെറ്റില്‍ എങ്കിലും ഓഫീസില്‍ കൂടുതലും ഇന്ത്യാക്കാര്‍ ആയിരുന്നു. ഒരാഴ്ച മധുവിധു ആയിരുന്നു. എല്ലാവരും പരിചയപ്പെടുന്നു. വഴിയില്‍ കാണുമ്പോളെല്ലാം Hai, How are you എന്നു കാര്യമായി ചോദിക്കുന്നു, എന്നാല്‍ കാര്യമായി മറുപടി പറഞ്ഞേക്കാം എന്നു കരുതി ഐ ആം ഫൈന്, താങ്ക്സ്, ഹൌ എബൌട് യു എന്നു വലിച്ചു നീട്ടി ചോദിക്കുന്നതിനു മുമ്പ് അവര്‍ പോകുകയും ചെയ്യുന്നു.


ഒരാഴ്ച കഴിഞ്ഞു, ഓപ്പറേഷന്‍ മാനേജരുടെ സെക്രട്ടറിയുടെ മെയില്‍, പ്രതിമാസ മീറ്റിങ് ആണ് ഈ വ്യാഴാഴ്ച എന്ന്. എല്ലാ ഡിപാര്‍ട്ട്മെന്റ് ഹെഡുകളും ഔട്ട് ലെറ്റ് മാനേജേര്‍സും പങ്കെടുക്കുന്ന പരിപാടിയാണിതത്രേ. മൊറോക്കന്‍സും വെള്ളക്കാരികളും ഒക്കെ കൂടുതലും മാനേജര്‍മാരാണത്രെ. ഓഫീസിലുള്ളവര്‍ക്ക് ഇത്തരം പെണ്ണുങ്ങളുടെ കാര്യം പറയുമ്പോള്‍ തന്നെയുണ്ടാവുന്ന വായുറവയും കണ്ണിലെ തിളക്കവും കണ്ടപ്പോള് ‍തന്നെ മനസിലായി, എല്ലാം തകര്‍പ്പന്‍ സാധനങ്ങള്‍ തന്നെ. എന്റെയും കണ്ണുകള്‍ ഒക്കെ ചെറുതായി തിളങ്ങി, മജ്ജയും മാംസവുമുള്ള ഒരു മനുഷ്യനല്ലേ ഞാനും, പോരാത്തതിനു കല്ല്യാണവും കഴിച്ചിട്ടില്ല.


എന്തായാലും കുറക്കണ്ടാ എന്നു വെച്ചു. ഉള്ളതില്‍ തന്നെ ഏറ്റവും നല്ല ലൂയിസ് ഫിലിപ്പേട്ടന്റെ ഷര്‍ട്ടും ആരോന്റെ പാന്റും കസിന്റെ കയ്യില്‍ നിന്നും അടിച്ചു മാറ്റിയ ഗുച്ചിയുടെ ടൈയും ഒക്കെ കെട്ടി. ഷൂ പോളീഷ് ചെയ്തിട്ട് തിളക്കം പോരാഞ്ഞിട്ട് പ്ലാസ്റ്റിക് കൂടെടുത്ത് വീണ്ടും ഷൂവില്‍ തലോടി കണ്ണാടി പോലെയാക്കി. മുഖം വേണമെങ്കിലും ഇനി ഷൂവില്‍ കാണാം. മേശയുടെ അടിയിലൂടെ ഈ ഷൂവില്‍
വരുന്ന പ്രതി ബിംബങ്ങളിലൂടെ എന്തൊക്കെ കാണാന്‍ സാധിക്കും എന്ന തരത്തിലുള്ള ചില കുടില ചിന്തകളും എന്റെ മനസില്‍ വന്നു പോയി എന്നുള്ളതു വാസ്തവം. ശംബളം കിട്ടട്ടെ, ഇത്തിരി വീതിയുള്ള ഒരു ഷൂ തന്നെ വാങ്ങണം.

അങ്ങനെ ഓഫീസില്‍ ചെന്നു. ആകെ കൂടെ ബഹളം, എല്ലാവരും നല്ല സ്റ്റൈലന്‍ ഡ്രസ് ഒക്കെയിട്ട് സുന്ദരന്മാരും സുന്ദരികളുമായി ആഷ് പുഷ് അടിച്ചു നടക്കുന്നു. എനിക്കാണെങ്കില്‍ ഇംഗ്ലീഷില്‍ സംസാരിക്കാന്‍ അറിയാമെന്നല്ലാതെ സ്റ്റൈല്‍ ഒക്കെ ഇത്തിരി കുറവാണ്. പിന്നെ തമിഴന്മാര്‍ പറയുന്ന പോലെ ഐറണ്‍ബോക്സ്, തെലുങ്കര്‍ പറയുന്ന പോലെ ജീറോ എന്നൊന്നും പറയാറില്ലാ എന്നു മാത്രം. സത്യം
പറഞ്ഞാല്‍ ഇത്തിരി ഇന്‍ഫീരിയോരിറ്റി കോംബ്ലക്സ് ഒക്കെ തോന്നിയതു കാരണം ഞാന്‍ എന്റെ മുറിയില്‍ സീറ്റില്‍ തന്നെ ഇരുന്നു. താഴെയാണ് മീറ്റിങ് ഹാള്‍ എങ്കിലും കലപില ശബ്ദങ്ങമുഖരിതമാണ് അന്തരീക്ഷം.പിന്നെ അവര്‍ മുകളിലെ വിവിധ ഡിപാര്‍ട്ടുമെന്റില്‍ കയറി നടക്കുന്നതിന്റെ ഭാഗമായി കളറുകളും ഇടക്കൊക്കെ കാണുന്നുണ്ടെങ്കിലും ഞാന്‍ ഇത്തിരി ജാടയില്‍ തന്നെ ഒന്നും മൈന്റു ചെയ്യാതെ
ഇരുന്നു. അതാ വരുന്നു രണ്ടെണ്ണം. വഴി തെറ്റി കയറിയതായിരിക്കും എന്നു വിചാരിച്ചെങ്കിലും
അവര്‍ എന്റെ നേരെ തന്നെ വന്നു. പറഞ്ഞത് ഒന്നും മനസിലായില്ലാ എങ്കിലും IT മാനേജര്‍ എന്നു കേട്ടതു കാരണം ഞാന്‍ അറിയാവുന്ന സ്റ്റൈലില്‍ യാ യാ എന്നു ഇത്തിരി ബാസു കൂട്ടി പറഞ്ഞു. വെല്‍കം റ്റു അവര്‍ ഫാമിലി എന്നു പറഞ്ഞു അവര്‍ കൈ തന്നു. അവരുടെ എവിടെയാ നോക്കണ്ടത് എന്ന കണ്‍ഫ്യൂഷനിലാരുന്നെങ്കിലും ആ വെണ്ണപോലത്തെ കൈകളില്‍ പിടിച്ച് ഷെയ്ക് ഹാന്‍ഡ് കൊടുത്തപ്പോള്‍ വായില്‍ വെള്ളമയം ഉണ്ടായിരുന്നതേ ഇല്ല, എന്റെ ഹൃദയം പെരുമ്പറ കൊട്ടുകയായിരുന്നു. സുന്ദരിയായ പെണ്ണിന്റെ അടുത്ത് മുട്ടിടിച്ചു നില്‍ക്കുന്ന ഒരു പെണ്ണാച്ചി ആണായോ ഞാന്‍ അല്ലെങ്കില്‍ ഒരു ശരാശരി
വായിനോക്കി ആയിപ്പോയോ ആവോ?


മീറ്റിങ് തുടങ്ങി, ജാടയില്‍ തന്നെ ഞാനും ചെന്നു. നടുവിലത്തെ കസേരയില്‍ അധ്യക്ഷന്‍ ആയ ഓപ്പറേഷന്‍ മാനേജര്‍ വന്നിരുന്ന് ജനഗണമനയോ അറബിഗണമനയോ ഈശ്വരപ്രാര്‍ത്ഥനയോ ഒക്കെ നടത്തുമായിരിക്കും എന്നു വിചാരിച്ച് ഞാനിരുന്നു.അതാ വരുന്നു പുള്ളിക്കാരന്‍ കയ്യില്‍ ഒരു സിഗരറ്റുമായി. ഹായ് ഗയ്സ് അന്റ് ഗേള്‍സ്, മീറ്റ് അവര്‍ ന്യൂ ഐ റ്റി മാനേജര്‍ ******, പ്ലീസ് വെല്‍കം ഹിം. കാര്യം ആദ്യം സ്റ്റേജില്‍ കയറിയ മാതിരി ഒരു വിറയല്‍ ഒക്കെയുണ്ടായിരുന്നെങ്കിലും ഒരു ചെറു പുഞ്ചിരിയുമായി ഞാന്‍ ഒന്നെണീറ്റു നിന്നു എല്ലാവരെയും വിഷ് ചെയ്തു. എല്ലാവരും കൂടി എന്നെ നോക്കിയപ്പോല്‍ പ്രത്യേകിച്ച് അവിടെയുണ്ടായിരുന്ന ആറു വിവിധ ദേശക്കാരായ സുന്ദരികള്‍ എന്നെ നോക്കുന്നു എന്നറിഞ്ഞപ്പോള്‍ എനിക്കു നാണം തോന്നി. അതിനു ശേഷം എന്നോട് നടുവിലത്തെ കസേരയില്‍ ഇരിക്കാന്‍ പറഞ്ഞു. ഇത്തിരി കടുത്തുപോയി അത്.


ആദ്യം പുതിയ പ്ലാനുകളും പദ്ധതികളും ഒക്കെ ഓപ്. മാനേജര്‍ വിശദീകരിച്ചപ്പോളേക്കും ഞാന്‍ ആ കസേരയില്‍ സഭാകമ്പമൊക്കെ കുറച്ച് ഇത്തിരി എയര്‍ പിടിച്ചിരിക്കാറായി. ഇനി ഔട്ട് ലെറ്റ് പ്രശ്നങ്ങളിലേക്ക് കടക്കാം എന്നായി ഓപ്. മാനേജര്‍. അയ്യോ പിന്നീടോരു മാലപ്പടക്കമായിരുന്നു F*** കളുടെ. നീയെന്താ അതു ചെയ്യാതിരുന്നത്, നീ എന്തിനതു ചെയ്തു എന്ന് വാട്ടിലെന്റെയും വൈയുടെയും ഹൌവിന്റെയും എന്തിനേറെ സ്വന്തം പേരിന്റെ കൂടെ വരെ അദ്ദേഹം F*** ചേര്‍ത്തു. ഞാനും
വിചാരിച്ചു ഇവന്മാര്‍ ഒക്കെ മഹാ പോക്രികളായിട്ടായിരിക്കും ഇങ്ങനെ ചീത്ത പറയുന്നത്. വഴക്കു കേട്ട് കരഞ്ഞപോലെയിരുന്ന ഹിന്ദിക്കാരന്‍ പയ്യനോട് അത്ര സഹതാപം തോന്നിയില്ലെങ്കിലും കരഞ്ഞുപോയ ഫിലിപ്പിനോ പെണ്ണിനോട് സഹതാപം തോന്നാതിരുന്നില്ല. എന്തോ അദ്ദേഹം മൊറോക്കന്‍ സുന്ദരികളോട്
വെല്‍ ഡണ്‍ എന്നൊക്കെയേ പറയുന്നുള്ളൂ. സുന്ദരികളായതിനു പുറമേ ചിലപ്പോള്‍ നല്ല ജോലിക്കാരും ആയിരിക്കും, അല്ലെങ്കില്‍ അയാള്‍ക്ക് വല്ല ദുരുദ്വേഷവും കാണുമായിരിക്കാം.


നൌ ഐ റ്റി പ്രോബ്ലംസ് എന്നു പുള്ളി പറഞ്ഞു. എന്തായിരിക്കും ഐ റ്റി പ്രോബ്ലംസ് എന്ന് ആലോചിച്ച എനിക്ക് POS മെഷീനുകളിലുള്ള പൊടിയും വയര്‍ ലൂസായതും ഒക്കെയായ പ്രശ്നങ്ങളേക്കുറിച്ചുള്ള പരാതികളേ കിട്ടിയുള്ളൂ. ഓപ്പറേഷന്‍ മാനേജര്‍ എന്റെ നേരെ തിരിഞ്ഞു, യൂ ഗോ റ്റു ഓള്‍ ഔട്ട് ലെറ്റ്സ് ആന്റ് ക്ലീന്‍ ദ മെഷീന്‍സ് ഫര്‍സ്റ്റ്. എന്റെ മുഖം ചുളിഞ്ഞു. മാനേജരായ ഞാന്‍ കംപ്യൂട്ടര്‍ തുടക്കാനോ?
പിന്നെയൊരു ചാട്ടമായിരുന്നു പുള്ളി, നീയെന്താ ഇങ്ങനെ നോക്കുന്നത്? നിനക്കെന്താ ക്ലീന്‍ ചെയ്തു കൂടെ? എല്ലാ പണിക്കും അതിന്റെ അന്തസുണ്ട്, എന്റെ കാഴ്ച മങ്ങി, കേള്‍വി കുറഞ്ഞു. പിന്നെ പറഞ്ഞ ഡയലോഗുകള്‍ ഭാഗ്യത്തിനു കേള്‍ക്കേണ്ടി വന്നില്ല. സുന്ദരികളുടെ മുഖത്തൊക്കെ ഒരു സഹതാപച്ചിരി
അതിനിടയിലും ഞാന്‍ കണ്ട്.അങ്ങനെ എനിക്കു മനസിലായി, ഇവിടെ മനേജരും തൊഴിലാളിയും ക്ലീനറും എല്ലാം ഞാന്‍ തന്നെ. ടൈ തന്നെ ഒരു ഭാരമായി തോന്നി, അപ്പോള്‍ സ്യൂട്ടും കൂടി ഉണ്ടായിരുന്നെങ്കില്‍?


ഓപ്പറേഷന്‍ മാനേജര്‍ സുന്ദരികളെ ചീത്ത പറയാതിരുന്നത് അവരോടുള്ള ഇഷ്ടം കൊണ്ടോ അവരുടെ ജോലി നന്നായതു കൊണ്ടോ അല്ലായിരുന്നു. കമ്പനിയുടെ ഇവിടുത്തെ പാര്‍ട്നറിനു അവരുടെ സൌന്ദര്യത്തിലുള്ള പ്രത്യേക താല്പര്യം മൂലമായിരുന്നു.

അങ്ങനെ ഒരു തുടക്കം, പിന്നീട് ദുബായിലെ ജീവിതത്തിനെയും ജോലി രീതികളേയും കുറിച്ചുള്ള എത്രയോ തുണിയുടുക്കാത്ത സത്യങ്ങള്‍ ഈ വര്‍ഷങ്ങള്‍ കൊണ്ട് മനസിലാക്കി.

Read more...

കുമരകം യാത്രയും ചില ചിത്രങ്ങളും

>> Wednesday, November 19, 2008

അങ്ങനെ കുറെ നാളുകള്‍ക്കു ശേഷം ഞങ്ങള്‍ സഹോദരീസഹോദരങ്ങള്‍ ഒന്നിച്ചപ്പോള്‍ തിരക്കിനിടയിലും ഒരു ദിവസം യാത്ര പോകാനായി മാറ്റി വച്ചു. അങ്ങനെ ഞങ്ങള്‍ ഒരു ഹൌസ് ബോട്ട് എടുത്ത് ഒരു ദിവസം കുമരകം കുട്ടനാട് ഒക്കെ കറങ്ങി. കണ്ണീരു പോലത്തെ വെള്ളമൊന്നുമല്ലെങ്കിലും കണ്ണിനു കുളിര്‍മ്മയേകുന്നതു തന്നെ കാഴ്ചകള്‍. അതില്‍ ചിലതൊക്കെയേ ക്യാമറയില്‍ പതിഞ്ഞുള്ളൂ, മനസിലൊത്തിരിയുണ്ടെങ്കിലും.

















ഞങ്ങളേപ്പോലെ എത്രയോ ആള്‍ക്കാര്‍! മലയാളികളും, ഇന്ത്യാക്കാരും വിദേശീയരുമൊക്കെയായി. പണ്ടൊക്കെ കൊതുമ്പു വള്ളങ്ങളും സാധാരണ വള്ളങ്ങളുമായി നിറഞ്ഞിരുന്ന കായല്‍ ഇന്ന് കെട്ടു വള്ളങ്ങളാല്‍ നിറഞ്ഞിരിക്കുന്നു.















റോമല്‍ എന്ന ഞങ്ങളുടെ ആരോമല്‍, മക്കള്‍ തലമുറയിലെ ആദ്യ കണ്ണി, എല്ലാ പൊടികളുടെയും ചേട്ടായി. ഏകനായി ഒരു മൂലയിലിരുന്ന് കാഴ്ചകാണാന്‍ എല്ലാ തിരക്കുകള്‍ക്കിടയിലും അവന്‍ സമയം കണ്ടെത്തി. ഒരു പക്ഷെ ജീവിതത്തെക്കുറിച്ചായിരിക്കാം അവന്‍ ചിന്തിച്ചുകൊണ്ടിരുന്നത്.
















ചൂണ്ടയിടാനും ഇത്തിരി സമയം ചിലവഴിച്ചു ഞങ്ങളുടെ എയ്മി. കൊതുകും ചൂടും അവളെ ഒത്തിരി അലട്ടിയെങ്കിലും നാട്ടിലെ കുടുംബത്തില്‍ ലഭിക്കുന്ന സ്നേഹവും പങ്കുവെക്കലും അവളെയും വലിയ കുടുംബത്തിന്റെ നന്മകള്‍ പഠിപ്പിച്ചിരിക്കാം.




















ഊണിനു ശേഷം ഒന്നു മയങ്ങാന്‍ എ സി റൂം. കറിയാച്ചനും കോക്കുവും വിശ്രമത്തിനുള്ള പുറപ്പാട്.
















ഇന്നത്തെ വേട്ടക്കിറങ്ങിയ ഈ ചേട്ടന്റെ മനസില്‍ കായലിന്റെ ഭംഗിയോ തന്നെ നോക്കിയിരിക്കുന്ന നീര്‍കാക്കയുടെ ചിന്തകളോ ആയിരിക്കില്ല. ഇടതു വശത്തു വീശിയാല്‍ ഇഷ്ടം പോലെ മീന്‍ കിട്ടും എന്നു പറയുന്ന കമ്മ്യൂണിസ്റ്റുകാരോ, വലതുവശത്തു വീശാന്‍ പറയുന്ന കോണ്‍ഗ്രസുകാരോ, പണ്ട് കര്‍ത്താവ് ശിഷ്യന്മാരോട് പറഞ്ഞപോലെ ശരിയായ കാര്യങ്ങള്‍ പറയുന്നില്ലല്ലോ എന്ന ചിന്തയായിരിക്കാം.
















ചേട്ടായിയുടെ മേല്‍നോട്ടത്തില്‍ ബോട്ടോടിക്കുന്ന അമ്മു എന്ന ഞങ്ങളുടെ കാമ്യ. കാര്യപ്രാപ്തിയും ബുദ്ധിയും തന്റേടവുമുള്ള ഇവള്‍ ഒരു വാഗ്ദാനമായിരിക്കും.
















ഞങ്ങളുടെ കൊഞ്ചിക്കുട്ടി പൊന്നു എന്ന നന്ദന. മൂത്ത രണ്ടു സഹോദരങ്ങളേയും താഴെ കൃത്യമായ ഇടവേളകളില്‍ വന്നു കൊണ്ടിരിക്കുന്ന കസിന്‍സിനേയും കവച്ചു വെച്ച് എല്ലാവരുടെയും ഓമനയാകാന്‍ ഇത്തിരി കൊഞ്ചിയാലെന്താ കുഴപ്പം?

















കൂട്ടത്തില്‍ നടുക്ക് ഉയര്‍ന്നു നിന്നിരുന്നതായിരുന്നു ഞങ്ങള്‍ രണ്ടും, പറഞ്ഞിട്ടെന്താ...ഇടിവെട്ടേറ്റു കരിഞ്ഞ തലമണ്ടയുമായി ഇനി എന്തിനൊരു പാഴ് ജീവിതം?















കായല്‍ നിരപ്പിനു താഴെ ഒരു കൃഷിയിടം - R - Block. വര്‍ഷങ്ങള്‍ക്കു മുമ്പ് ജലനിരപ്പിലും സമുദ്രനിരപ്പിലും താഴെയായി ബണ്ടുകെട്ടി ഒരു വിളനിലം ഒരുക്കനുള്ള ഏതോ ഒരു മനുഷ്യന്റെ ഇച്ഛാശക്തിയും അറിവും അംഗീകരിക്കപ്പെടേണ്ടതു തന്നെ. മുതലാളിത്ത ക്രൂരതകളേയും തൊഴിലാളി ചൂഷണത്തേയും കുറിച്ചു വാചാലമാവുന്നവര്‍ മനസിലാക്കുക, താജ്മഹള്‍ ഉണ്ടാക്കാന്‍ എത്രയോ തൊഴിലാളികളെ ഷാജഹാന്‍ ചൂഷണം ചെയ്തിരിക്കാം. ഇന്ത്യന്‍ റെയില്‍വേ ഉണ്ടാക്കാന്‍ ബ്രിട്ടീഷുകാര്‍ എത്ര തൊഴിലാളികളെ ചൂഷണം ചെയ്തിരിക്കാം. ഇന്നും ഗള്‍ഫു നാടുകളില്‍ എത്രയോ ഇന്ത്യാക്കാര്‍ ചൂഷണത്തിനിരയാവുന്നു. ഇന്നു ഇടതു പക്ഷവും വലതു പക്ഷവും കൂടി ബുദ്ധിമാന്മാരെന്നഭിമാനിക്കുന്ന മലയാളികളെ എത്ര നാളുകളായി ചൂഷണം ചെയ്യുന്നു. ഒരു നല്ല റോഡോ, ആവശ്യത്തിനു ഇലക്ട്രിസിറ്റിയോ പോലും തരാനാവാതെ.


















അമ്മമ്മയുടെ പൊടിക്കൊച്ചും കോക്കുവും. ഒന്നോ രണ്ടോ മക്കളെ വളര്‍ത്താന്‍ പാടുപെടുന്ന ഇന്നത്തെ തലമുറക്കിടയില്‍ നാലുമക്കളെ ഒറ്റക്കു വളര്‍ത്തിയ പാവം അമ്മയാണ് എന്റെ മാതൃക. നാലു പറ്റുമെങ്കില്‍ അഞ്ചാക്കാനും !


















ചാച്ചയെ ഗോഡ്ഫാതര്‍ ആക്കിയതിനു ലിവിയക്ക് കറിയാച്ചന്റെ ചക്കരയുമ്മ.






ഏകനെങ്കിലും എല്ലാവര്‍ക്കുമൊപ്പം ഞാനും

Read more...

അവന്‍ മരിക്കുമോ ???

>> Tuesday, November 4, 2008

ഓഫീസില്‍ പതിവു പോലെ തിരക്കു പിടിച്ച ഒരു ദിവസം. മാനേജര്‍മാരുടെ പ്രതിമാസ മീറ്റിങ് നടക്കുന്നു. അതാ ഒരു ഇന്റര്‍നാഷണല്‍ കോള്‍, ബഹറിനില്‍ നിന്നും ആണ്. അതവനായിരുന്നു, ഞാന്‍ പറഞ്ഞു, എടാ ഇത്തിരി തിരക്കിലാണ് ഞാന്‍ പിന്നീട് വിളിക്കാം. അവന്‍ പറഞ്ഞു വളരെ അത്യാവശ്യം ആണ്, വിളിക്കാതിരിക്കരുത്. ഞാന്‍ സമ്മതിച്ചു. പക്ഷെ വൈകിട്ടു വീട്ടില്‍ ചെന്ന് ഭാര്യയെക്കൂട്ടി ഷോപ്പിങ്ങിനു പോയി എല്ലാം കഴിഞ്ഞ് കിടന്നപ്പോളാണ് ഓര്‍ത്തത്. വിളിക്കണോ, ഒത്തിരി ലേറ്റ് ആയി, എന്തായാലും അത്യാവശ്യമെന്നു പറഞ്ഞതല്ലേ, വിളിച്ചേക്കാം. വിളിച്ചപ്പോള്‍ പാവം എന്റെ വിളി വരാത്തതില്‍ സങ്കടപ്പെട്ടിരിക്കുകയായിരുന്നു. അവന്‍ കുറച്ചു കാര്യങ്ങള്‍ പറഞ്ഞു, ഞാനുമായി നേരത്തെ ഉണ്ടായിരുന്ന നല്ല ഒരു ആത്മബന്ധം ഓര്‍ത്തിട്ടാണ് അവന്‍ വിവരങ്ങള്‍ എന്നോട് പറഞ്ഞത്. ആശ്വസിപ്പിക്കാനല്ലാതെ ഒരു പരിഹാരം എനിക്കില്ലായിരുന്നു.


അവന്‍ പാവമായിരുന്നു. ഇടത്തരം കുടുംബത്തില്‍ പിറന്ന അവന്‍ സാധാരണ ഏതൊരു ഗള്‍ഫുകാരന്റെ മകനേയും പോലെ അപ്പന്‍ കഷ്ടപ്പെണ്ടുക്കുന്ന കാശിന്റെ വില അറിയാത്ത അലസനായിരുന്നു. പഠനത്തില്‍ വലിയ താല്പര്യം ഇല്ലാതിരുന്ന അവന്‍ സിനിമയും കൂട്ടുകാരും വോളിബോളും ഒക്കെയായി ജീവിതം ആസ്വദിച്ചു പോന്നു. മോഡിഫൈ ചെയ്ത ബൈക്കും അലക്കിതേച്ചു പശമുക്കിയ മുണ്ടുമുടുത്ത് അവന്‍ നാട്ടിലെ എല്ലാ ഉത്സവങ്ങളും പെരുന്നാളുകളും കൂടിനടന്നു. കൂട്ടുകൂടുമ്പോള്‍ അല്പസ്വല്പം മദ്യപിക്കുമെങ്കിലും എല്ലാവര്‍ക്കും അവനെ ഇഷ്ടമായിരുന്നു, കാരണം ആരോടും പരിഭവങ്ങളില്ലാത്ത, എപ്പോളും ചിരിക്കുന്ന ഒരു സുന്ദരനായിരുന്നു അവന്‍.


ഡിഗ്രിക്കു ശേഷം അപ്ടെക്കിലും NIIT യിലുമൊക്കെയായി കുറെ കമ്പ്യൂട്ടര്‍ പഠനവും ഒക്കെ നടത്തി ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട മൃദുലയെന്ന പാലക്കാടന്‍ പെണ്‍കുട്ടിയെ പ്രണയിച്ചു നടന്ന അവനു പെട്ടെന്നാണ് ജീവിതത്തില്‍ ഉത്തരവാദിത്വത്തോടുകൂടി നില്‍ക്കേണ്ട അവസ്ഥ വന്നത്. വര്‍ഷങ്ങളോളം ഗള്‍ഫില്‍ ജോലിചെയ്ത് കുടുംബത്തിനു വേണ്ടി ജീവിച്ച ആ പാവം അച്ഛന്‍ തിരിച്ചു വന്നു. ഗല്‍ഫിലെ ഏകാന്തവാസത്തിന്റെയും കുബ്ബൂസും സോസേജും ബര്‍ഗ്ഗറും ഒക്കെ അടിച്ച് ഒരു ബെഡ് സ്പേസില്‍ ഒതുങ്ങി ജീവിച്ചതിന്റെ പ്രതിഫലമായ കൊളസ്ട്രോള്‍, പ്രഷര്‍, പ്രമേഹം തുടങ്ങിയ അസുഖങ്ങളുടെ ഭാരത്താല്‍ ആ പാവം തിരികെ പോന്നു. കാര്യം സ്വത്തും സമ്പാദ്യങ്ങളും ഒക്കെയുണ്ടെങ്കിലും അവന്റെ ഇളയതായി നില്‍ക്കുന്ന രണ്ടു പെണ്‍കുട്ടികള്‍ക്കു പഠിക്കാനും കല്ല്യാണത്തിനും ഉള്ള കാര്യങ്ങളൊക്കെ ബാങ്കിലും ഇട്ടിട്ടുണ്ടെങ്കിലും മകനേകൂടി ഒരു വഴി ആക്കിയെങ്കിലല്ലേ ആ പാവം അച്ഛനു സമാധാനത്തോടുകൂടി ജീവിക്കാനാവൂ.


അങ്ങിനെ അവന്‍ ബഹറിനില്‍ എത്തിയത്. അമ്മാവന്‍ മുതല്‍ കൂട്ടുകാര്‍ വരെയായി ധാരാളം വേണ്ടപ്പെട്ടവര്‍ ഉണ്ട് മനാമയില്‍. എങ്കിലും ആദ്യമായി നാട്ടില്‍ നിന്നും കുറച്ചധികം നാളത്തേക്കു മാറി നില്‍ക്കുന്നത്. ഗള്‍ഫിലെ ജീവിത രീതികള്‍ അറിയാമായിരുന്ന അച്ഛന്‍ മകനു താമസിക്കാനായി ബെഡ് സ്പേസ് വരെ ഒരുക്കിയിരുന്നു. എന്നാല്‍ നാട്ടിലെ സുഖസമ്പന്നതയില്‍ ജീവിച്ച അവനു ഒരു ബെഡ് സ്പേസില്‍ ഒതുങ്ങുക എന്നുള്ളത് ചിന്തിക്കാന്‍ പോലുമാകുമായിരുന്നില്ല. അവിടെയും കൂട്ടുകാര്‍ തന്നെ രക്ഷ, മുണ്ടില്‍ നിന്നും പാന്റിലേക്കുമാറിയതൊഴിച്ചാല്‍ എല്ലാം പഴയതുപോലെ തന്നെ. റമ്മി, പരിയല്‍, ബാങ്ക് തുടങ്ങിയ ചീട്ടുകളികളും അത്യാവശ്യം വെള്ളമടിയുമായി അവന്‍ മനാമ തകര്‍ത്തു. ജോലി അന്വേഷണം അമ്മാവനും അച്ഛന്റെ കൂട്ടുകാരും നടത്തിക്കൊണ്ടിരുന്നു. അവനു ഒന്നിനും സമയം ഉണ്ടായിരുന്നില്ല എന്നതായിരുന്നു വാസ്തവം.

എല്ലാവരും രാവിലെ ജോലിക്കു പോകുമ്പോള്‍ അവന്‍ പത്തുമണിവരെ കിടന്നുറങ്ങി. പിന്നെ പതുക്കെ എണീറ്റ് അവന്റെ ദിവസം ആരംഭിക്കും. ആര്‍ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും അവര്‍ അവനെയും കൂട്ടും, പരോപകാരിയും നിര്‍ദ്ദോഷിയും ആണല്ലോ അവന്‍. ബയോഡാറ്റ അയക്കാനായി പോകുന്ന സമയത്ത് ഒരെണ്ണം പോലുമയക്കാതെ അവന്‍ മൃദുലയുമായി ചാറ്റ് ചെയ്തു. അങ്ങനെ പ്രണയം, ഭക്ഷണം, മദ്യം, ചീട്ടുകളി എന്നിവയൊക്കെയായി അവന്റെ ദിനങ്ങള്‍ നാട്ടിലെക്കാളും തിരക്കിലായിരുന്നു. ഒരു മാസമായിട്ടും നാട്ടുകാരെയും കൂട്ടുകാരെയും മുഴുവന്‍ കണ്ട് തീര്‍ന്നുമില്ല.


അങ്ങനെയിരിക്കുമ്പോളാണ് നാട്ടുകാരനും കൂട്ടുകാരനുമായ കുട്ടന്‍ അവനെ വിളിച്ചത്. കുട്ടന്‍ ഏതോ ഷിപ്പിലോ മറ്റോ ആണ് വര്‍ക്കുചെയ്യുന്നത്. മിക്കവാറും പുറത്തായിരിക്കും. കുട്ടന്റെ ഫ്ലാറ്റില്‍ പോയി അന്ന് നന്നായി അങ്ങു മിനുങ്ങി. രാവിലെ തുടങ്ങിയ മദ്യപാനം ഉച്ചക്കു സുഭിക്ഷമായ ഭക്ഷണത്തോടെ ഒന്നൊതുക്കി. അപ്പോള്‍ കുട്ടന്‍ പറഞ്ഞു, ബാടാ...താഴെ വരെ പോയിട്ടു വരാം.

അവര്‍ രണ്ടു പേരും കൂടി ഫ്ലാറ്റില്‍ നിന്നിറങ്ങി. അവര്‍ അടുത്ത നിലയിലെ ഫ്ലാറ്റില്‍ ചെന്നു ബെല്‍ അടിച്ചു, അവന്‍ വിചാരിച്ചു ഇനി കൂട്ടുകാരെ കൂട്ടാനായിരിക്കും. വാതില്‍ തുറന്ന ചേട്ടന്‍ കുട്ടനെ നോക്കി ചിരിച്ചു, കുട്ടന്‍ അവനെയും കൂട്ടി അകത്തേക്കു കയറി. അവനു ഒന്നും മനസിലായില്ല ആദ്യം. രണ്ടുമൂന്നു പെണ്ണുങ്ങള്‍ അവിടെയും ഇവിടെയും ആയി ഇരിക്കുന്നു. കുട്ടന്‍ ഒരു ചിരി ചിരിച്ചു, എന്നിട്ട് പറഞ്ഞു, ഏതാ വേണ്ടത് എന്നു പറയെടാ പൊട്ടാ. അവന്‍ നോക്കി, മിഡിയും ടീ ഷര്‍ട്ടുമിട്ട് ഒരു പെണ്ണ്, കണ്ടാലറിയാം പോക്കാണെന്ന്. ജീന്‍സും സ്ലീവ് ലെസ്സ് ടോപ്പുമിട്ട് അടുത്തവള്‍, അവള്‍ വന്നു അവന്റെ കുണ്ടിയില്‍ ഒരു ഞോണ്ട്. അവന്റെ മുഖം കുനിഞ്ഞു. അവന്‍ സോഫായില്‍ ഇരുന്നു. വല്ല്യപാവാടയും ബ്ലൌസും ഇട്ട് മുടിയൊക്കെ വിടര്‍ത്തിയിട്ട പെണ്ണ് അവന്റെ അടുത്തു വന്നിരുന്നു. അവനു കാര്യങ്ങള്‍ മനസിലായി, അവനു പോയാലോ എന്നു തോന്നി.

പക്ഷെ അവള്‍ അവന്റെ കയ്യില്‍ പിടിച്ചു, എന്നിട്ടു ചോദിച്ചു, പോകാം അകത്തേക്ക്? അവന്‍ അറിയാതെ മൂളിപ്പോയി. ഒരു മുറി, കട്ടിലും കസേരയും ഒക്കെയുള്ള തരക്കേടില്ലാത്ത സ്ഥലം. അവന്‍ പറഞ്ഞു, എനിക്കു വേണം എന്നില്ല. അവള്‍ ചോദിച്ചു, എന്താ ആദ്യമായിട്ടാ? ഏയ്..അല്ല എന്നു പറയണമെന്നുണ്ടായിരുന്നു അവന്, പക്ഷെ അവന്‍ പറഞ്ഞു, ഇങ്ങനെ ആദ്യായിട്ടാ‍. അവള്‍ കൂടെ അവനെ മുട്ടിയിരുന്നു. അവന്‍ ചോദിച്ചു, പേരെന്താ? അവള്‍ പറഞ്ഞു റെജീനാ. അവനു ദേഷ്യം വന്നു, മുഖം ചുളിച്ചുകൊണ്ട് അവന്‍ ചോദിച്ചു, ചുമ്മാ നുണ പറയാതെ പെണ്ണേ, നീയെന്താ കുഞ്ഞാലിക്കുട്ടീടെ അടുത്തൂന്നു വരുവാ..? അവന്റെ ദേഷ്യം മാറ്റാനായി അവന്റെ മുഖത്ത് ഒരുമ്മ കൊടുത്തുകൊണ്ട് അവള്‍ പറഞ്ഞു, അല്ലെടാ കണ്ണേ, എന്റെ ശരിക്കുള്ള പേരാ അത്.


പിന്നീട് അവള്‍ അവനെ മറ്റേതോ ലോകത്തേക്കു കൂട്ടിക്കൊണ്ടു പോയി. സംഭവം ഒക്കെ കഴിഞ്ഞു പുറത്തിറങ്ങി, കുട്ടന്‍ നേരത്തെ പരിപാടി ഒക്കെ കഴിഞ്ഞു നില്‍ക്കുന്നു. എന്തോ അവനോട് വെറുപ്പാണ് തോന്നിയത്. എങ്കിലും സിനിമകളിലും കഥകളിലും ഒക്കെയുള്ള ഒരു വേശ്യയായി അവളെ കാണാന്‍ അവനു സാധിച്ചില്ല. പിന്നെയും പോയി രണ്ടെണ്ണം അടിച്ചു, അപ്പോള്‍ അവനു തോന്നി ഒന്നു കൂടി പോകണമെന്ന്, കുട്ടന്‍ റെഡി. വീണ്ടും അവിടെ ചെന്നു, അവള്‍ മറ്റൊരുവന്റെ കൂടെ ആയിരുന്നു, അവന്‍ കാത്തിരുന്നു. വന്നും പോയും ഇരിക്കുന്ന പുരുഷന്മാര്‍, വരുന്നവരെ മയക്കാന്‍ നോക്കുന്ന പെണ്ണുങ്ങള്‍, അവന്‍ മുഖം കുനിച്ചിരുന്നു.
അവള്‍ വീണ്ടും തയ്യാറായി എത്തി.

അവര്‍ മുറിയിലേക്കു പോയി. അവന്‍ ചോദിച്ചു, ഇങ്ങനെ അടുപ്പിച്ചു നടത്താന്‍ നിങ്ങള്‍ക്കു പ്രയാസം ഇല്ലേ? അവള്‍ പറഞ്ഞു, പ്രയാസപ്പേട്ടിട്ട് കാര്യം ഇല്ലല്ലോ, ഇതൊരു ജോലിയായി ചെയ്യുന്നു. വരുന്നവരെ പരമാവധി തൃപ്തിപ്പെടുത്തുന്നു. അവന്‍ ചിന്തിച്ചു, ശരിയാണ്, അല്ലെങ്കില്‍ അവന്‍ വീണ്ടും വരില്ലാരുന്നല്ലോ. അവനു ധൃതിയില്ലായിരുന്നു, പക്ഷെ അവള്‍ക്കുണ്ടായൊരുന്നു. എങ്കിലും ഇടക്കുള്ള സ്നേഹസംഭാഷണങ്ങളില്‍ അവള്‍ അവളുടെ ഇടുക്കിനുള്ള ഒരു ചെറിയ തടിപ്പും വേദനേയേയും കുറിച്ചു പറഞ്ഞു. അവന്‍ അവള്‍ക്കു തിരുമ്മി കൊടുത്തു. അങ്ങനെ വീണ്ടും അവര്‍ നിര്‍വൃതിയുടെ ലോകത്തേക്കു മടങ്ങി. അവള്‍ അവന്റെ ഫോണ്‍ നംമ്പര്‍ വാങ്ങി. അവള്‍ ചോദിച്ചതിന്‍ പ്രകാരം അവന്‍ അവള്‍ക്കു കുറച്ചു കാശും കൊടുത്തു.


തിരികെ അവന്റെ താമസഥലത്തു വന്നു, ആരോടും വേശ്യാലയത്തില്‍ പോയ കാര്യം പറഞ്ഞില്ല. എങ്കിലും പിറ്റേന്ന് മദ്യത്തിന്റെ കെട്ടുവിട്ടപ്പോള്‍ അവനു മനസില്‍ കുറ്റബോധം തോന്നി. അന്നവന്‍ മൃദുലയെ ഫോണ്‍ വിളിച്ച് ഒത്തിരി സംസാരിച്ചു. അവന്‍ നിരാശനായിരുന്നു എന്നു മനസിലായ അവള്‍ ഒത്തിരി വര്‍ത്തമാനം പറഞ്ഞു, നിരാശയുടെ കാരണം അവള്‍ക്കറിയില്ലെങ്കിലും. അവനവളോട് ഒത്തിരി സ്നേഹംതോന്നി, ഇന്റര്‍നെറ്റ് കഫേയില്‍ പോയി ചാറ്റ് ചെയ്തു. പതിയെ വീണ്ടും അവന്‍ നോര്‍മല്‍ ലൈഫിലേക്ക് തിരിച്ചു വന്നു, ആ അപശിപ്ത നിമിഷം അവന്‍ മറന്നു.


ഒരാഴ്ച കഴിഞ്ഞു. അവനു മൂത്രമൊഴിക്കുമ്പോള്‍ ഒരു വേദന. എന്തോ പഴുപ്പ് ഉള്ള പോലെ. അവനു മനസിലായി, എന്തോ കുഴപ്പം സംഭവിച്ചിരിക്കുന്നു. എന്താ ചെയ്ക, അവസാനം അവന്‍ വിശ്വസിക്കാന്‍ പറ്റിയ ഒരു കൂട്ടുകാരനെ വിളിച്ച് വിവരം പറഞ്ഞു. അവര്‍ രണ്ടുപേരും കൂടി ഡോക്ടറെ കണ്ടു. ഡോക്ടര്‍ മൂന്നു ചോദ്യങ്ങള്‍ ചോദിച്ചു. പുറത്തു പോയി ലൈംഗിക ബന്ധം നടത്തിയോ? മദ്യപിച്ചിട്ടുണ്ടായിരുന്നോ?
കോണ്ടം സ്ലിപ് ആയോ? എല്ലാത്തിനും ഉത്തരം യേസ് എന്നായിരുന്നു അവന്. അപ്പോളേ മൂത്രം ടെസ്റ്റ് ചെയ്യാന്‍ പറഞ്ഞു, റിസള്‍ട് വന്നു, ഇന്‍ഫെക്ഷന്‍ ഉണ്ട്. അതിനു മരുന്നും കുത്തിവെപ്പും എടുത്തു. ഒരു മാസം കഴിഞ്ഞു വന്ന് രക്തം പരിശോധിക്കാന്‍ പറഞ്ഞു, വേറെ എന്തെങ്കിലും രോഗങ്ങളുണ്ടോ എന്നറിയാന്‍, മൂന്നു മാസം കഴിഞ്ഞു രക്തം നോക്കിയാല്‍ മാത്രമേ എച്ച് ഐ വി ഉണ്ടോ എന്നറിയാന്‍ സാധിക്കൂ.


അവന്‍ തകര്‍ന്നു പോയി. ഏതോ ഒരു നിമിഷത്തില്‍ സംഭവിച്ച ഒരു തെറ്റ്, അതിനിത്രയും ശിക്ഷ
വേണമായിരുന്നോ? ഇനി മൂന്നു മാസം കാത്തിരിക്കുന്നതെങ്ങനെ? അതിനു മുമ്പ് നോക്കിയാലും കാര്യം ഇല്ലല്ലോ. ഇനി അത്രയും നോക്കിയിരുന്ന് അതുണ്ടെങ്കില്‍? അവന്റെ മനസ് തളര്‍ന്നു തുടങ്ങി.


അവന്‍ ഇന്റര്‍നെറ്റില്‍ പരതി എയിഡ്സിനെക്കുറിച്ച് പഠനം തുടങ്ങി. എയിഡ്സ് രോഗാണു ശരീരത്തില്‍ പ്രവേശിച്ചു കഴിയുമ്പോള്‍ ശരീരത്തില്‍ ഉണ്ടാവുന്ന അന്റിബോഡി രക്തത്തില്‍ ഉണ്ടോ എന്നു നോക്കിയാണ് HIV ഇന്‍ഫെക്റ്റഡ് ആയോ എന്നു നോക്കുന്നത്. അതുണ്ടാവാന്‍ രണ്ടാഴ്ച മുതല്‍ ആറുമാസം വരെ എടുക്കാമെങ്കിലും മൂന്നു മാസം കഴിയുമ്പോല്‍ 97% ലഭിക്കും. ലക്ഷണങ്ങള്‍ എന്നു പറയുന്നത് ചിലതൊക്കെ അല്ലാതെയും വരുന്നതാണ്. പനി, ശരീരത്തില്‍ ചെറിയ തടിപ്പുകള്‍, ജലദോഷം തുടങ്ങി തലവേദന വരെ ഇതിന്റെ ലക്ഷണങ്ങളാണ്.

അവനാണെങ്കില്‍ ജലദോഷം, പനി പിന്നെ ദേഹത്തു റാഷസ് ഒക്കെ വന്നു ഈ ഒരാഴ്ചക്കുള്ളില്‍. പോരാത്തതിനു ആദ്യം വന്ന ഇന്‍ഫെക്ഷനും, അവന്‍ ഉറപ്പിച്ചു അവനു ഏകദേശം 90% HIV ഉണ്ട്.
ഇതു പറയാനായിരുന്നു എന്നെ വിളിച്ചത്. ഞാനെന്തു പറയാന്‍? അവനെ ആശ്വസിപ്പിച്ചു, നമുക്കിനി മൂന്നാം മാസം വരെ സമയം ഉണ്ടല്ലോ അറിയാന്‍, നിനക്കതൊന്നും വരില്ലേടാ എന്നൊക്കെയുള്ള ശരാശരി
ആശ്വാസവാക്കുകളല്ലാതെ എന്തു പറയാന്‍. പോരാത്തതിനു അവന്‍ എല്ലാ വിവരങ്ങളും ശേഖരിച്ചിരിക്കുന്നതു കാരണം നുണയൊന്നും പറയാനും പറ്റില്ലല്ലോ. അവിവേകം ഒന്നും കാട്ടരുത് എന്നു പറഞ്ഞു. ഇനി അതു എയിഡ്സ് ആയി വരാനായി 8 മുതല്‍ 10 വര്‍ഷം വരെ എടുക്കും എന്നും അതിനുള്ളില്‍ മരുന്നൊക്കെ ആകും എന്നുമൊക്കെ പറഞ്ഞു എന്നു മാത്രം.


എന്റെ വാക്കുകള്‍ ഒക്കെ ഒരു പ്രഹസനം മാത്രമായി മാറി. അവന്‍ പറഞ്ഞു, ഞാന്‍ എല്ലാത്തിനെയും കുറിച്ചു ആലോചിച്ചിട്ടുണ്ട്. ഒക്കെ നിന്നോടു പറയാം. പക്ഷെ ഇപ്പോള്‍ അതല്ല പ്രശ്നം. അവനു അമ്മാവന്‍ ഒരു ജോലി ശരിയാക്കിയിട്ടുണ്ട്. സാമാന്യം തരക്കേടില്ലാത്ത ജോലി. അതിനു കയറിയാല്‍ ഒരു മാസത്തിനകം ഉടനെ മെഡിക്കല്‍ ടെസ്റ്റ് ഉണ്ടാവും. അപ്പോളേക്കും ഈ പരിപാടിക്കു ശേഷം മൂന്നു മാസം കഴിയുമത്രേ. അപ്പോള്‍ പിറ്റിക്കപ്പേട്ടാലത്തെ അവസ്ഥ എന്തായിരിക്കും? അമ്മാവന്‍ അറിയും, പുള്ളിക്കാരന്റെ പരിചയക്കാരന്‍ ജോലി തന്നയാള്‍ അറിയും. നാട്ടില്‍ അമ്മവന്റെ വീട്ടുകാര്‍ അറിയും, അവരുടെ അകല്‍ച്ചയും പെരുമാറ്റവും മൂലം അവന്റെ വീട്ടില്‍ അറിയും. എത്ര മറച്ചാലും കാലം പലതരത്തില്‍ നാട്ടില്‍ അറിയിക്കും.


ഞാന്‍ പറഞ്ഞു, ഏതായാലും നിനക്ക് വിസിറ്റ് വിസ മാറാന്‍ രാജ്യത്തിനു പുറത്തു പോകണം. അപ്പോള്‍ പിന്നെ നാട്ടില്‍ ഒന്നു പോയിട്ടു വരാം എന്നു അമ്മാവനോട് പറയുക. നാട്ടില്‍ ചെന്നു ടെസ്റ്റ് ഒക്കെ നടത്തി കുഴപ്പമില്ലെങ്കില്‍ ബഹറിനു തിരിച്ചു വന്ന് ജോലിക്കു കയറുക, അല്ലെങ്കില്‍ നാട്ടില്‍ നിന്നു മാറാന്‍ ഇഷ്ടമില്ല എന്നു പറഞ്ഞു അവിടെ തന്നെ തല്‍ക്കാലം നില്‍ക്കുക. എയിഡ്സ് ഉള്ളവന്‍ എന്നു പറയുന്നതിലും ഭേതമാണല്ലോ ഉത്തരവാദിത്വം ഇല്ലാത്തവന്‍ എന്നു പറയുന്നത്.


ഒത്തിരി സമയം സംസാരിച്ചതിനാലും ഇന്റര്‍നാഷണല്‍ കോള്‍ ആയതിനാലും ബാക്കി അവന്‍ മെയില്‍ ചെയ്യാം എന്നു പറഞ്ഞു.ഒരാഴ്ചക്കു ശേഷം ഒരു മെയില്‍ കിട്ടി. അവന്‍ ഞാന്‍ പറഞ്ഞതു പോലെ നാട്ടില്‍ പോകാന്‍ തീരുമാനിച്ചു. പിന്നെ അവന്‍ എടുത്ത തീരുമാനങ്ങള്‍ ആ മെയിലില്‍ വിവരിച്ചിരുന്നു. അതിപ്രകാരമായിരുന്നു.


പ്രിയപ്പെട്ട ............,
നിന്നോടു സംസാരിച്ചപ്പോള്‍ എനിക്കൊത്തിരി ആശ്വാസം ലഭിച്ചു. എനിക്ക് ആരോടും പറയാനാവാതെ ഹൃദയം പൊട്ടുകയായിരുന്നു. ഇവിടെയുള്ളവരോട് പറഞ്ഞാല്‍ പിന്നെ ഒരു പക്ഷെ പേടി കാരണം അവര്‍ എന്റെ അടുത്തു പോലും വരില്ലായിരിക്കാം. അവര്‍ക്കു അടുപ്പമുള്ളവരെയും വിവരം പറഞ്ഞ് ഒഴിവാക്കും, പതുക്കെ അത് എല്ലാവരും അറിയും. നിന്നെ എനിക്കു വിശ്വാസം ഉള്ളതിനാലും ആരോടും പറയില്ല എന്നുറപ്പുള്ളതിനാലും പിന്നെ എന്റെ അടുത്തു വരാന്‍ നിനക്കു സാഹചര്യം ഇല്ലാത്തതിനാലുമാണ് നിന്നോട് ഈ വിവരം പറഞ്ഞത്. പറഞ്ഞതിനു ശേഷം എനിക്കുണ്ടായ ആശ്വാസം പറഞ്ഞറിയിക്കാനാവാത്തതാണ്. റോഡില്‍ ചീറിപ്പാഞ്ഞു വരുന്ന വണ്ടിക്കു മുമ്പിലേക്കു ചാടാനും, കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേക്കു ചാടാനുമൊക്കെയുള്ള പ്രലോഭനങ്ങള്‍ ഇടക്കൊക്കെ ഒരു ഇടിത്തീ പോലെ മനസില്‍ പലപ്പോളും വന്നെങ്കിലും എല്ലാം അറിയുന്ന വരെ കാത്തിരിക്കാനും സമചിത്തതയോടു കൂടി തീരുമാനങ്ങള്‍ എടുക്കാനും നിന്നോട് ഉള്ളു തുറന്നപ്പോള്‍ സാധിച്ചു എന്നു വാസ്തവം.


ഞാന്‍ എല്ലാ വശങ്ങളും ആലോചിച്ചു. എനിക്കു എയിഡ്സ് ഇല്ലായെങ്കില്‍ എല്ലാം ശുഭം. അതിനെക്കുറിച്ചു ഞാന്‍ പറയേണ്ട കാര്യം ഇല്ല. ഇനി എനിക്കുണ്ടെങ്കില്‍? ലോകത്ത് അതറിയാവുന്ന ഏക വ്യക്തി നീയായിരിക്കും. ടെസ്റ്റു ചെയ്യുന്നതൊക്കെ ഞാന്‍ ആര്‍ക്കും പിടി കൊടുക്കാതെ നടത്തിക്കൊള്ളാം. ഇനി അധവാ ടെസ്റ്റ് റിപ്പോര്‍ട്ട് ഗവണ്മെന്റിനു കൊടുക്കുമെങ്കിലും ഞാന്‍ കള്ളത്തരത്തില്‍ നടത്തിക്കൊള്ളാം. പക്ഷെ നിന്റെ വായില്‍ നിന്നു ആരും ഇതറിയരുത്.


ലോകത്ത് എത്രയോ ലക്ഷം ആള്‍ക്കാര്‍ നിത്യവും വേശ്യകളുടെ അടുത്തു പോകുന്നു. ആദ്യമായി, അതും സാഹചര്യം മൂലം അകപ്പെട്ടു പോയ എനിക്കു ഇതു വന്നാല്‍ അതു ദൈവം എന്നോടു കാട്ടുന്ന അനീതിയാണ്. ശരിയാണ്, ഞാന്‍ ജീവിതത്തില്‍ സീരിയസ് ആയി ഒരു കാര്യവും ചെയ്തിട്ടില്ല. പക്ഷെ ഒരു മനുഷ്യനും ഉപദ്രവം ചെയ്തിട്ടില്ല. വേശ്യാലയങ്ങള്‍ നടത്തുന്നവര്‍, ഗുണ്ടകള്‍, കൊലയാളികള്‍, കള്ളന്മാര്‍ ഇവരൊക്കെ അടങ്ങിയ ഈ സമൂഹത്തില്‍ ഇങ്ങനെയൊരു സംഭവം എനിക്കു വരാന്‍ മാത്രം ഞാന്‍ എന്തു തെറ്റാണ് ചെയ്തത്? എന്തായാലും നീ പേടിക്കണ്ടാ. ഞാന്‍ എന്റെ രക്തം ഒരു സിറിഞ്ചിലെടുത്ത് ലോകത്ത് പറ്റാവുന്നത്ര ആള്‍ക്കാര്‍ക്ക് പകര്‍ത്തി കൊടുത്ത് ഈ അസുഖം പടര്‍ത്തില്ല. അതിനുള്ള പ്രതികാരവാഞ്ച എനിക്കില്ല. എനിക്കു കൂടുതലും നിസംഗഭാവം ആണ്.


എനിക്കു വിഷമം ഉണ്ട്. എന്നെ ജീവനു തുല്യം സ്നേഹിക്കുന്ന എന്റെ അമ്മ. ചേട്ടായി എന്നും പറഞ്ഞു പുറകേ നടക്കുന്ന പെങ്ങന്മാര്‍. എന്റെ മനസില്‍ പ്രണയത്തിന്റെ മഴവില്ലു വിടര്‍ത്തിയ എന്റെ മൃദുല. എനിക്കു മാനസികമായി അധികം അടുപ്പം ഇല്ലെങ്കിലും എനിക്കു വേണ്ടി ഇക്കാലമത്രയും അധ്വാനിച്ചു ഈ സമ്പത്തെല്ലാം ഉണ്ടാക്കിയ എന്റെ അച്ഛന്‍. ഇവരെയൊക്കെ പിരിയേണ്ടി വരില്ലേ എന്നോര്‍ക്കുമ്പോള്‍ മനസു തകരുന്നു. പക്ഷെ വേറെ മാര്‍ഗ്ഗമില്ലല്ലോ?


ഞാന്‍ ഒരു രോഗിയായി ജീവിക്കാന്‍ തീരുമാനിച്ചാല്‍? എന്റെ അമ്മ എന്നെ ഉപേക്ഷിക്കില്ല. പക്ഷെ എത്ര നാള്‍. ഒരു പക്ഷെ ഈ വിവരം അറിഞ്ഞാല്‍ തന്നെ എന്റെ അച്ഛനോ അമ്മയോ ആരെങ്കിലും ഒരാള്‍ ഹൃദയം പൊട്ടി മരിക്കും. എന്റെ അനുജത്തിമാര്‍ എങ്ങിനെ പെരുമാറും എന്നെനിക്കറിയില്ല, ഒരു പക്ഷെ എന്നെ തൊടാന്‍ ഒക്കെ അവര്‍ക്കു പേടിയാകുമായിരിക്കാം. അവര്‍ എന്റെ അടുത്തു നിന്നും മാറി പോകുന്നത് എനിക്കു ഓര്‍ക്കാന്‍ കൂടി വയ്യ. പിന്നെ എങ്ങനെയെങ്കിലും ഈ വിവരം പുറത്തറിഞ്ഞാന്‍? അവരുടെ കല്ല്യാണം നാട്ടുകാരുടെ ഒറ്റപ്പെടുത്തല്‍ എനിക്കതൊന്നും ആലോചിക്കാന്‍ വയ്യ.


ആതമഹത്യ ചെയ്യാന്‍ എനിക്കു പേടിയില്ല ഇപ്പോള്‍. പക്ഷെ എന്നെ സ്നേഹിച്ചിട്ടു മാത്രം ഉള്ള ഒരാളെയും
വിഷമിപ്പിക്കാന്‍ എനിക്കു താല്പര്യം ഇല്ല. ആത്മഹത്യ ചെയ്തവന്റെ പെങ്ങള്‍ എന്ന പേരില്‍ ഒരു കല്ല്യാണ ആലോചന പോലും അവര്‍ക്കു മുടങ്ങാന്‍ പാടില്ല. അതിനാല്‍ ഞാന്‍ മറ്റൊരു വഴി കണ്ടു പിടിച്ചു. എന്റെ പറമ്പില്‍ പാമ്പുകള്‍ ധാരാളം ഉണ്ടെന്ന് നിനക്കറിയാമല്ലോ. കൂടുതല്‍ ഉള്ള സ്ഥലവും അതിന്റെ മാളങ്ങളും എനിക്കറിയാം. ഇന്നു വരെ എനിക്കു പേടിയായിരുന്നു അവറ്റകളെ. ഇന്നെനിക്ക് സ്നേഹം തോന്നുന്നു അവയോട്, അവരുടെ മാളത്തില്‍ കയ്യിട്ടു അതിനെ ഉപദ്രവിച്ചു കിട്ടുന്ന കടിയേറ്റു വേണം എനിക്കു മരിക്കാന്‍. ആര്‍ക്കും ഉപദ്രവം ഉണ്ടാക്കാതെ ഒരു മരണം.


പിന്നെ ജീവിതത്തില്‍ ഒരു ലക്ഷ്യവും നിറവേറ്റാതെ വെറുതേ ജീവിച്ചവനായി പോകാന്‍ ഞാനൊരുക്കമല്ലാ.
അതിനായി നിന്റെ ചെറിയ ഒരു സാമ്പത്തിക സഹായം എനിക്കു വേണം. ഞാന്‍ നാട്ടില്‍ ഒരു ബൈനോക്കുലര്‍ ഗണ്‍ ലഭിക്കാനുള്ള വഴി ഉണ്ടാക്കിയിട്ടുണ്ട്. ലോകത്തില്‍ സമാധാനത്തിനും നല്ല ജീവിതത്തിനും വിഹ്നമുണ്ടാക്കുന്ന ആള്‍ക്കാരുടെ ലിസ്റ്റ് ഞാന്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. ആ ലിസ്റ്റ് എന്റെ മാത്രം സൃഷ്ടി ആണ്. എന്റെ ശരിയും തെറ്റും വിലയിരുത്തലില്‍ നിന്നും ഉണ്ടായത്. ലോകത്തിലെ നേതാക്കന്മാരെ ഒന്നും ചെയ്യാന്‍ എനിക്കാവില്ല. എന്നാല്‍ നാട്ടിലെയും കേരളത്തിലെയും കുറെയെങ്കിലും ചീത്ത മനുഷ്യരെ നശിപ്പിക്കാന്‍ സാധിച്ചാല്‍ എന്റെ ജന്മം അത്രയുമെങ്കിലും സഫലമാകട്ടെ. രാഷ്ട്രീയത്തിലും സിനിമയിലും മതത്തിലും ഉദ്യോഗത്തിലും സാമൂഹ്യസേവനത്തിലും ഒക്കെയുള്ള എനിക്കറിയാവുന്നവരുടെ ഒരു ലിസ്റ്റ്. അതില്‍ ചിലപ്പോള്‍ നിനക്കു വേണ്ടപ്പെട്ടവരും കണ്ടേക്കാം. പക്ഷെ പിടിക്കപ്പെടില്ല ഞാന്‍. വേറെ ലക്ഷ്യങ്ങളൊന്നും ഇല്ലാത്തവനെ തോല്പിക്കാന്‍ ആര്‍ക്കാണ് സാധിക്കുക?


നീ ഇതാരോടെങ്കിലും പറയുമോ എന്ന ഭയം എനിക്കില്ല. ഈ അവസാന നാളുകളില്‍ ഞാന്‍ നല്ലതല്ലാത്തതൊന്നും ചെയ്യില്ല. എന്റെ വീട്ടില്‍ ഒരിക്കലും ഇതറിയരുത്, എങ്കിലും മൃദുല ഇതറിയണം, എന്റെ മരണശേഷം. എന്റെ മൃദുല ഒത്തിരി പാവമാണ്. എന്റെ മരണ ശേഷം അവള്‍ക്ക് കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി കൊടുക്കണം. നീ ഇനി എന്നാണോ നാട്ടില്‍ വരുന്നത് അന്നവളെ കാണണം.


തല്‍കാലം ഞാന്‍ നിര്‍ത്തുന്നു. ഇനി കാണുമോ ഇല്ലയോ എന്നറിയില്ല. മരണാനതര ജീവിതത്തെക്കുറിച്ച്
എനിക്കറിയില്ല. എങ്കിലും എന്തെങ്കിലും വഴിയുണ്ടെങ്കില്‍ എന്റെ നന്ദി ഞാന്‍ പ്രകാശിപ്പിച്ചിരിക്കും. പ്രേതമായി വന്നാല്‍ നിനക്കു പേടി ഉണ്ടെങ്കില്‍ പറയണേ, ഞാന്‍ വരാതിരുന്നോളാം.


എന്നു ഒത്തിരി സ്നേഹത്തോടും നന്ദിയോടും കൂടെ,
(ഒപ്പ്)...................


മെയില്‍ വായിച്ചതേ എനിക്കൊരു വിറയല്‍. എനിക്കെന്താ ചെയ്യാന്‍ പറ്റുക? ഞാനെന്താ പറയുക? അവന്‍
പറഞ്ഞതില്‍ അപ്പുറമായി എനിക്കൊന്നും പറഞ്ഞുകൊടുക്കാന്‍ ഇല്ല. ഞാനായിരുന്നെങ്കില്‍ എന്തു ചെയ്തേനേ?
അവന്‍ പറഞ്ഞതു പോലെ ആരെങ്കിലും എനിക്കു സിറിഞ്ചില്‍ കൊണ്ടു കുത്തിയാണെങ്കിലും എയിഡ്സ് തന്നെങ്കില്‍ ഞാന്‍ എന്തു തീരുമാനം എടുക്കും? ആലോചിക്കാന്‍ കൂടി വയ്യ. ജീവിതത്തില്‍ ഒരു തീരുമാനവും എടുക്കാതിരുന്ന അവന്‍ ഇപ്പോള്‍ എടുത്ത തീരുമാനങ്ങളില്‍ ഒരു കുറവ് കാണാന്‍ എനിക്കായില്ല. അവന്‍ ജീവിക്കണമെന്നു പറയാനും എനിക്കായില്ല.

Read more...

കൊളറാഡോയിലെ സാഹസികത

>> Tuesday, October 28, 2008

അങ്ങനെ പതിനൊന്നു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഞാന്‍ ആദ്യമായി കൊളറാഡോയില്‍ എത്തുന്നത്. രണ്ടാമതും നൂറാമതും ഒക്കെ എത്തണം എന്നാഗ്രഹമുണ്ടായിരുന്നെങ്കിലും പിന്നീടിതുവരെ കൊളറാഡോയില്‍ പോയിട്ട് ആ വന്‍കരയുടെ അടുത്ത പ്രദേശത്തുപോലും പോകാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടായിരിക്കാം ഇടക്കിടെ എന്റെ ചിന്തകളില്‍ കൊളറാഡോയും ഡെന്‍വറും ഒക്കെ തലപൊക്കി നോക്കുന്നത്.


പ്രകൃതി സുന്ദരമായ പ്രദേശം. എവിടെയും പച്ചപ്പ്, അങ്ങകലങ്ങളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന റോക്കി മൌണ്ടന്‍സ്. ഞാനും എന്റെ കൂടെ വന്ന ഒരു വട്ടനായ തെലുങ്കനും കൂടി ഡെന്‍വറിലുള്ള ഫ്രെഞ്ച് ക്വാര്‍ട്ടര്‍ അപ്പാര്‍ട്ടുമെന്റില്‍ താമസിക്കുന്നു. അന്നു ക്വാര്‍ട്ടര്‍ അടിക്കാനേ കപ്പാസിറ്റിയുള്ളൂ എന്നു മനസിലാക്കിയാവണം ഫ്രെഞ്ച് ക്വാര്‍ട്ടറില്‍ തന്നത്, അല്ലെങ്കില്‍ ഫ്രെഞ്ച് പൈന്റോ ഫ്രെഞ്ച് ഫുള്ളിലോ താമസിപ്പിച്ചിരുന്നേനെ. അവിടെയാണെങ്കില്‍ മഷിയിട്ടു നോക്കിയിട്ട് ഒരു മലയാളിയെ കാണാനില്ല. എനിക്കാണെങ്കില്‍ മലയാളവും അല്പം തമിഴും അല്ലാതെ മറ്റൊന്നും തന്നെ കാര്യമായി അറിയില്ല. കാര്യം ബോംബെയില്‍ അഞ്ചാറുമാസം തെണ്ടിയെങ്കിലും എനിക്കു ഹിന്ദി അറിയാമെന്നു വിചാരിച്ച് ആരെങ്കിലും പറഞ്ഞാല്‍ ഞാന്‍ തെണ്ടിയതു തന്നെ. അന്നൊക്കെ ഹിന്ദി എന്നു പറയുമ്പോള്‍ വരുന്നത് ആറാം ക്ലാസില്‍ പഠിച്ച മോട്ടെ മോട്ടെ അഞ്ചറുപഞ്ചറു ചൌഡീ സീറ്റു ലഗായി തുടങ്ങി ഇമ്പോസീഷന്‍ എഴുതിപഠിച്ച പദ്യത്തിലെ ചില വാക്കുകളും വാചകങ്ങളും ഒക്കെ മാത്രം. ഇംഗ്ലീഷിനോട് പണ്ടേ വെറുപ്പായിരുന്നു. സായിപ്പന്മാര്‍ അവര്‍ക്കു മലയാളം പഠിക്കാന്‍ വയ്യഞ്ഞിട്ട് നമ്മളില്‍ അടിച്ചേല്‍പ്പിച്ച ആഗോളവല്‍ക്കരണത്തിന്റെയും മുതലാളിത്തത്തിന്റെയും പ്രതീകമായിരുന്നതിനാല്‍ ഞാന്‍ ഒട്ടുംതന്നെ സംസാ‍രിക്കാന്‍ ശ്രമിച്ചിരുന്നില്ല. വിരോധികള്‍ ഇംഗ്ലീഷില്‍ സംസാരിക്കാനുള്ള പേടികൊണ്ടാണെന്നു പറയുമെങ്കിലും.


ഓഫീസില്‍ പോകുന്ന കാര്യം ഓര്‍ക്കുമ്പോള്‍ തന്നെ പേടി. മൂന്നാമത്തെ കല്യാണത്തിനായി ഒരുങ്ങിയിരിക്കുന്ന റിസപ്ഷനിസ്റ്റ് നീഗ്രോ പെണ്ണിനെ ഫേസ് ചെയ്യാനാണ് ഏറ്റവും പേടി. I love you എന്ന് ദിവസവും ഏതെങ്കിലും പെണ്ണിനോട് മനോരാജ്യത്തില്‍ പറഞ്ഞിരുന്ന എനിക്കു അവള്‍ അതു പറഞ്ഞാലും തന്തക്കു പറഞ്ഞാലും മനസിലാവില്ലാരുന്നതു കൊണ്ട് ഞാന്‍ എല്ലാത്തിനും ഒരു ചിരിയില്‍ ഒതുക്കി ഭയങ്കര ബിസിയായി എന്റെ റൂമിലേക്ക് ഓടിക്കയറും, ഒഴിച്ചിലുള്ളവന്‍ കക്കൂസില്‍ കയറുന്ന പോലെ. മൌനം വിദ്വാനു ഭൂഷണം എന്ന പഴഞ്ചൊല്ലില്‍ മുഴുവന്‍ പതിരാണെന്ന് എനിക്കു മനസിലായി. അല്ലെങ്കില്‍ ബാംഗ്ലൂരില്‍ നിന്ന് ഞാന്‍ ഭയങ്കര മിടുക്കന്‍ ആണെന്നു വിചാരിച്ച് അവര്‍ എന്നെ ഇങ്ങോട്ടു വിടുമായിരുന്നോ? ഇനിയിപ്പോള്‍ ഇവിടുത്തുകാരും ഞാന്‍ ഭയങ്കര ബുദ്ധിജീവിയാണെന്ന് വിചാരിച്ചിട്ടുണ്ടാവും. ആകെ മാസത്തില്‍ രണ്ടുമണിക്കൂര്‍ വിളിക്കാന്‍ കിട്ടുന്ന ISD മുഴുവന്‍ നാട്ടിലെ വീട്ടുകാരെയും കൂട്ടുകാരെയും വിളിച്ച് എന്റെ ആശ തീര്‍ത്തു ഞാന്‍. ഏറ്റവും പ്രയാസം പ്രൊജെക്ട് മാനേജര്‍ ജൂലിയറ്റിന്റെ മുമ്പില്‍ ഇരിക്കാനായിരുന്നു. മൈക്രോ മിഡിയുമിട്ട് കാലുംമേല്‍ കാലും കേറ്റിവെച്ച് അവള്‍ ഇരിക്കുമ്പോള്‍ ആ മുഖത്തേക്കു നോക്കാന്‍ ഞാന്‍ പെട്ട പാട്, തീക്കൂണ്ടത്തിലൂടെ നടക്കാന്‍ പറയുന്നതായിരുന്നു അതിലും ഭേദം. ധ്യാനം കൂടി കുടി നിറുത്തി വരുന്നവന്‍ ഷാപ്പിന്റെ മുമ്പിലെ ബസ് സ്റ്റോപ്പില്‍ ബസ്സുനിറുത്തുമ്പോള്‍, കള്ളിന്റെ ആ മണമടിക്കുമ്പോള്‍ പ്രയാസപ്പേടുന്ന പോലെ.


അങ്ങനെ ഒരുതരത്തില്‍ അഡ്ജസ്റ്റു ചെയ്ത് ജീവിക്കുമ്പോളാണ് ഷങ്കര്‍ എന്ന തമിഴനെ പരിചയപ്പെടുന്നത്. പുള്ളിക്കാരന്‍ അവിടെ പ്രൊഫസര്‍ ആണത്രേ. കാര്യം വലുപ്പത്തില്‍ ചെറുതായിരുന്നു എങ്കിലും കുഞ്ചാക്കോ ബോബനെപ്പോലെ സുന്ദരനായിരുന്നു അദ്ദേഹം. എന്തായാലും ഞങ്ങളെ ഒരു ദിവസം ക്ഷണിച്ചു, ഭക്ഷണത്തിനും സര്‍ക്കീട്ടിനുമായി. ഞാനും തെലുങ്കനും പിന്നീട് ഞങ്ങളേ സഹായിക്കാന്‍ വന്ന കന്നടക്കാരനും കൂടി പുള്ളിക്കരന്റെ വീട്ടില്‍ പോയി. ഭാര്യ അമേരിക്കക്കാരി ലിന്‍ഡ. അവരുടെ പൊരുത്തം ഭയങ്കരമായിരുന്നു. അവരെ ഒന്നിച്ചു കണ്ടപ്പോള്‍ എനിക്ക് ചില പഴചൊല്ലുകള്‍ മനസിലേക്ക് ഓടി വന്നു.

ആനവായി അമ്പഴങ്ങ - അദ്ദേഹം ലഡ്ഡു ഭാര്യയുടെ വായില്‍ വെച്ചുകൊടുത്തപ്പോള്‍അണ്ണാന്‍ മൂത്താലും മരംകേറ്റം മറക്കുമോ - അദ്ദേഹം ഉമ്മ കൊടുക്കാനായി തോളില്‍ പിടിച്ചു എത്തിക്കുത്തിയപ്പോള്‍ആന വളിവിടുന്നതു കണ്ട് അണ്ണാന്‍ മുക്കാമോ - പുള്ളിക്കാരി ദേഷ്യപ്പേട്ടപ്പോള്‍ അദ്ദേഹം തിരിച്ചു പറഞ്ഞപ്പോള്‍ആനപ്പുറത്ത് അണ്ണാന്‍ ഇരിക്കുന്നപോലെ - വൈകിട്ടു അവര്‍ കിടന്നുറങ്ങുന്നത് ആലോചിച്ചപ്പോള്‍


പക്ഷെ എന്തു പറഞ്ഞാലും അവര്‍ ഉണ്ടാക്കി തന്ന ഇഡലിയും എരിവില്ലാത്ത ചമ്മന്തിയും അന്നു തന്ന സന്തോഷം എത്ര വര്‍ണ്ണിച്ചാലും മതിയാവില്ല. ഞങ്ങളുടെ വലുപ്പം കണ്ട് അവര്‍ തന്ന നാലെണ്ണത്തിനു പകരം നാല്പതെണ്ണം കഴിക്കാനുള്ള ആര്‍ത്തിയുണ്ടായിരുന്നു എന്നു മാത്രം. അവര്‍ ഇനിയും വിളിക്കണേ എന്നു പ്രാര്‍ഥിച്ചെങ്കിലും അതുണ്ടായില്ല. എന്തായാലും ഞങ്ങള്‍ യാത്രക്കായി പുറപ്പെട്ടു.


ഞാനും തെലുങ്കനും കന്നടക്കാരനും കാറിന്റെ പുറകില്‍ ലിന്‍ഡ ഇരിക്കുന്നതിന്റെ ഓപ്പോസിറ്റ് സൈഡിലേക്കു തിങ്ങിയിരുന്നെങ്കിലും വണ്ടി ആ സൈഡിലേക്കു ചെരിഞ്ഞുതന്നെയിരുന്നു. ഒരു പക്ഷെ വര്‍ഷങ്ങളായി ഇരുന്നു വണ്ടിക്ക് ആ സൈഡിലേക്കു ചെരിവുണ്ടായതാവാം, എന്നും മുട്ടില്‍കുത്തിനില്‍ക്കുന്നവന്റെ മുട്ടില്‍ തഴമ്പു വരുന്നപോലെ. അവര്‍ കാര്യങ്ങളൊക്കെ വിവരിച്ചു തന്നുകൊണ്ടിരുന്നു, ഷങ്കര്‍ പറയുന്ന കാര്യങ്ങള്‍ മാത്രം മനസിലാക്കിക്കൊണ്ട് ഞാനും. ഒരു സൈഡില്‍ മലനിരകള്‍, ഹിമാലയത്തിന്റെ ഒക്കെ പടം കണ്ടതുപോലെയുള്ള മലകള്‍ നല്ല വെള്ളി നിറത്തില്‍ മഞ്ഞുപുതഞ്ഞ് തിളങ്ങുന്നു. താഴെ ആ മഞ്ഞുരുകി വരുന്ന നദി. ഇടക്കൊരിടത്ത് വണ്ടി നിറുത്തി.

ഞങ്ങള്‍ പുറത്തിറങ്ങി. അന്തരീക്ഷത്തില്‍ ചെറിയ തണുപ്പും ശരീരത്തില്‍ വെയിലടിക്കുമ്പോള്‍ ഉള്ള സുഖമുള്ള ചൂടും. കുറച്ചു ഫോട്ടോസ് എടുത്തു. എല്ലാ മരങ്ങളും ഇല പൊഴിച്ചുകൊണ്ടേയിരുന്നു. ഇലകള്‍ക്കെല്ലാം സ്വര്‍ണ്ണ നിറം. അതുകൊണ്ടുതന്നെ ആ സ്ഥലത്തിന്റെ പേരു ഗോള്‍ഡന്‍ എന്നാണത്രേ. അതിന്റെ മനോഹാരിത, കലണ്ടറിലെ ചിത്രങ്ങളെ പോലും തോല്‍പ്പിക്കുന്ന ഭംഗി, ഹോ..ഇനിയെന്നെങ്കിലും എവിടെയെങ്കിലും പോകണമെന്നുണ്ടെങ്കില്‍ അതവിടെ മാത്രം. അത്രക്കു മോഹിപ്പിക്കുന്ന മനോഹാരിത.


ഞാന്‍ കുറ്റിച്ചെടികള്‍ക്കിടയിലൂടെ താഴേക്കിറങ്ങി. കുഞ്ഞുകാലത്ത് വേള്‍ഡ് ഓഫ് സ്പോര്‍ട്സില്‍ കണ്ടിട്ടില്ലേ കുത്തിയൊഴുകുന്ന പുഴയില്‍ റബര്‍ ബോട്ടില്‍ തുഴഞ്ഞു പോകുന്നവരെ? അങ്ങനെ പാറക്കല്ലുകളെ പൊടിക്കാനെന്നപോലെ കുത്തി പതഞ്ഞൊഴുകുന്ന പുഴ. കാലങ്ങളായി ഒഴുകുന്ന വെള്ളത്തിന്റെ തലോടലേറ്റ് തേയ്മാനം സംഭവിച്ച പാറകള് ഇടക്കിടെ തലയുയര്‍ത്തി നില്‍ക്കുന്നു‍. ഞാന്‍ അതിനടുത്തേക്കു ചെന്നു. റോക്കി മലനിരകളില്‍ നിന്നും മഞ്ഞുരുകി വരുന്ന ജലമാണത്രേ അത്. വെള്ളത്തിനു നല്ല തണുപ്പ്. എന്റെ പുറകേ ഷങ്കറും ലിന്‍ഡയും പിന്നെ കന്നടക്കാരനായ ഉമാശങ്കറും. തെലുങ്കന്‍ ഈവക കാര്യങ്ങളില്‍ താല്പര്യമില്ലാത്തവനാകയാല്‍ മുകളില്‍ തന്നെ നിന്നു.


എല്ലാവരും കൂടി പുഴയുടെ അടുത്തു വന്നപ്പോള്‍ എനിക്കു കുറേശെ സാ‍ഹസികതയുടെ കൃമികടി തുടങ്ങി. നാലുപേരുടെ മുമ്പില്‍ ഞാനല്പം സാഹസികനാണെന്നു കാണിക്കാനുള്ള ഒരു പ്രകടനപരത എനിക്കു ജന്മനാ ഉള്ള ഒരു വൈകല്യമായിരുന്നു. എല്ലാവരും വെള്ളത്തില്‍ കാലൊക്കെ ഇട്ടും മുഖത്തു തണുത്ത ആ വെള്ളമൊഴിച്ചും ഒക്കെ ആ കുളിര്‍മയും ഫ്രെഷ്നെസ്സും അനുഭവിച്ചുകൊണ്ടിരുന്നു. ഷങ്കര്‍ തമിഴാ‍നായതു ഭാഗ്യം, സാധാരണ അമേരിക്കക്കാര്‍ കാണിക്കുന്നതു പോലെ അവിടെ കിടന്ന് ഉമ്മവെപ്പും തരികിട പണിയും കാണിക്കാതെ അവര്‍ നമ്മുടെ സിനിമയിലെ പോലെ വെള്ളം അങ്ങോട്ടും ഇങ്ങോട്ടും തെറിപ്പിച്ചും മറ്റും കളിച്ചുകൊണ്ടിരുന്നു, കുട്ടികളെപ്പോലെ.


ഞാന്‍ പതുക്കെ ഒരു പാറയില്‍ കയറി അതിന്റെ അറ്റത്തു പോയി. അവിടെ നിന്നും ഒരു മൂന്നടിമാറി അടുത്തപാറ, അതു ഇത്തിരി നീണ്ട് ഏകദേശം പുഴയുടെ മധ്യഭാഗം വരെ നീണ്ടുകിടക്കുന്നു. അതിനിടക്കു കൂടി വെള്ളം കുതിച്ചുപാഞ്ഞ് ഒരു അഞ്ചടി താഴ്ചയിലേക്ക് പതഞ്ഞു വീഴുന്നു. ഞാന്‍ പതിയെ മൂന്നടി അകലെയുള്ള പാറയുടെ അല്പം തഴ്ന്ന ഭാഗത്തേക്ക് കൈകള്‍ രണ്ടും കൊത്തി ചാഞ്ഞു. എന്നിട്ടു തവളയേപ്പോലെ അതിലേക്കു ചാടി, എന്റെ പുറകേ ഉമാശങ്കറും എന്റെ കൈ പിടിച്ചു ചാടി. കാര്യം ഷങ്കറിനു അല്പം ഭയമുണ്ടായിരുന്നെങ്കിലും ലിന്‍ഡക്ക് എങ്ങനെയും ഞങ്ങളുടെ കൂടെ വന്നേ പറ്റൂ. ഞങ്ങള്‍ രണ്ടുപേരും കൂടി ലിന്‍ഡയേയും വലിച്ചു കേറ്റി, പുറകേ ഷങ്കറിനെയും.


എന്തൊരു സുന്ദരമായ അനുഭവം! ഞങ്ങളുടെ ചുറ്റും പുഴ അടിച്ചു പൊളിച്ചൊഴുകുന്നു. പാറയില്‍ തട്ടിചിതറിയ ജലകണങ്ങള്‍ ഞങ്ങളുടെ ദേഹത്ത് അപ്പൂപ്പന്‍ താടിയേപ്പോലെ സ്പര്‍ശിച്ചു പോകുന്നു. മുകളില്‍ നിന്നുരുന്ന തെലുങ്കന്‍ ബോറടിച്ച് ഞങ്ങളുടെ ദൃഷ്ടിയില്‍ നിന്നു മാറി മലഞ്ചെരുവില്‍ പോയി കിടന്നു. ഏതെങ്കിലും മലയാളി പെണ്‍കൊടി എന്റെ കൂടെ ഉണ്ടായിരുന്നെങ്കില്‍...വെറുതെ ഇവിടിരുന്ന് അക്കുത്തിക്കുത്ത് കളിക്കാമായിരുന്നു, കല്ലു കളിക്കാമായിരുന്നു. ഞാന്‍ ഏതായാലും അവിടെ മലര്‍ന്നും കമഴ്ന്നും കിടന്ന് അന്നത്തെ എന്റെ സ്വപ്ന സുന്ദരി ആയിരുന്ന സിനിമാനടി ലിസിയുടെ കൂടെ സല്ലപിച്ചു.


കുറെ അധികം സമയം അങ്ങനെ ഇരുന്നു. ലിന്‍ഡയും ഷങ്കറും കത്തിവെച്ചു തീര്‍ന്നു, ഇനിയും മിണ്ടിയാല്‍ ഒരാഴ്ച പിണങ്ങിയിരിക്കേണ്ടിവരുമത്രേ. ഇനിയിപ്പോള്‍ തിരിച്ചു പോകണം. അപ്പോളാണ് പ്രശ്നം, ഇങ്ങോട്ടു വന്നപ്പോള്‍ പാറയുടെ താഴ്ന്നിരുന്ന സ്ഥലത്തോട്ടു എത്തിപിടിച്ചതു കാരണം വലിയ പ്രശ്നം ഇല്ലായിരുന്നു, അങ്ങോട്ട് അതു പറ്റില്ല, പോരാത്തതിനു കൈപിടിച്ചു വലിക്കാന്‍ പറ്റില്ല, കാരണം തൊട്ടു പുറകില്‍ വലിയ വെള്ളപ്പാച്ചില്‍ ഉണ്ട്. ബാലന്‍സ് തെറ്റിയാല്‍ അതില്‍ പോയതു തന്നെ. ഇങ്ങോട്ടു വന്നപ്പോള്‍ മുകളില്‍ കൂടി കയറി ആ ചെറിയ കല്ലില്‍ വന്നാണ് നടുവിലത്തെ പാറയില്‍ കയറിയത്. ഊട്ടിയിലെ കുട്ടിക്കുരങ്ങന്മാര്‍ സര്‍ക്കസ് കാണിക്കുന്നപോലെ ഞാന്‍ ഒന്നു ചാടി അപ്പുറത്ത് പോയി വന്നെങ്കിലും മറ്റുള്ളവര്‍ക്കു അത്ര ആത്മവിശ്വാസം വന്നില്ല. ഉമാശങ്കറിനു പ്രശ്നമില്ല, ബട്ട് ഈ തടിച്ചിയേയും നീര്‍ക്കോലി ഷങ്കറിനേയും അങ്ങോട്ട് കടത്തണമല്ലോ. ഈ പാറകള്‍ക്കിടയിലൂടെ കുത്തിയൊഴുകുന്ന വെള്ളം കണ്ടാല്‍ തന്നെ ഒരുമാതിരിപ്പെട്ടവര്‍ പ്രേതസിനിമാ കണ്ടിട്ട് സെമിത്തേരിയുടെ അടുത്തോടെ ഒറ്റക്കു നടക്കേണ്ടിവന്നവരെപ്പോലെ ആകും. അവസാനം ഞാനും ഉമയും കൂടി തീരുമാനിച്ചു, ഞാന്‍ അവിടെ പോയി കൈ പിടിക്കാം, ഉമ ഇവിടെ പാറയുടെ അറ്റത്തു നിന്ന് പാറയിലെ ഒരു വിടവില്‍ ചവുട്ടി അവരുടെ കൈ പിടിച്ച് എന്റെ കയ്യില്‍ തരും. (അല്ലെങ്കില്‍ എത്തില്ല, അവര്‍ക്കു പാറയുടെ അറ്റത്തു വരാനും പേടിയാണ്). പാറയുടെ വിടവില്‍ ചവുട്ടാന്‍ കാ‍ലുവെച്ച ഉമാശങ്കര്‍ കാലുതെറ്റി വെള്ളത്തിലേക്ക്, എന്തോ ഒരുള്‍പ്രേരണയാല്‍ ഞാന്‍ പുറകില്‍ നിന്നും കുതിച്ചു ചാടി ഒറ്റത്തള്ള്. അവനു പാറയില്‍ പിടുത്തം കിട്ടി, എനിക്കു അവന്റെ കാലിലും. ശക്തമായ ഒഴുക്കിലും ഞങ്ങള്‍ രക്ഷപെട്ടു.


ഇന്നും എനിക്കറിയില്ല, എന്തുകൊണ്ട് എനിക്കങ്ങനെ ചെയ്യാന്‍ അപ്പോള്‍ തോന്നി എന്ന്. ഞാന്‍ ചാടിയില്ലെങ്കില്‍ അവന്‍ ഒഴുകി അടുത്ത പാറയുടെ ഇടയില്‍ കുടുങ്ങി മരിച്ചേനെ. അവന്റെ കാലില്‍ എനിക്കു പിടുത്തം കിട്ടിയില്ലെങ്കില്‍ ഞാന്‍ ഏതേലും പാറയില്‍ പറ്റിയിരുന്നേനെ, അതുമല്ലെങ്കില്‍ രണ്ട് ഇന്ത്യന്‍ ശവങ്ങള്‍ കൊളറാഡോ ക്രീക്കില്‍ പൊന്തിയേനെ, അതിനടുത്ത മാസത്തിലെ കൂര്‍സ് ബീയറില്‍ ഞങ്ങളുടെ ശവത്തിന്റെ രുചി വന്നേനെ. (ആ നദിയിലെ വെള്ളമെടുത്താണ് കൂര്‍സ് ബീയര്‍ ഉണ്ടാക്കുന്നത്).


ഇതോടു കൂടി ലിന്‍ഡയും ഷങ്കറും പാതി ജീവനായി. തെലുങ്കനാണെങ്കില്‍ മലഞ്ചെരുവില്‍ കിടന്നുറങ്ങിപ്പോയി എന്നു തോന്നുന്നു. അന്നു മൊബൈല്‍ ഒന്നും സാധാരണമല്ലാത്തതുകൊണ്ട് പോലീസിനെ വിളിക്കാനും രക്ഷയില്ല. അവന്‍ വരുന്നതു വരെ കാത്തിരിക്കുകയേ രക്ഷ ഉള്ളൂ. അവസാനം ഞങ്ങള്‍ ഒരു വഴി കണ്ടു. വെള്ളം താഴേക്കു കുത്തി പതിക്കുന്നതിനു മുമ്പായി ഒരു ചെറിയ പാറ വെള്ളത്തില്‍ പൊങ്ങി നില്‍ക്കുന്നു. അതു ഏകദേശം നടുക്കായാണ്. ഞാന്‍ അവിടെ പാറ എന്റെ ഇടക്കായി ഇരുന്നു ലോക്കു ചെയ്തു. വെള്ളത്തിനു നല്ല തണുപ്പ്, ഒരു മിനിറ്റില്‍ കൂടുതല്‍ ഇരുന്നാല്‍ ഞാന്‍ അവിടെ മരവിച്ചു പോകും. പെട്ടെന്നു തന്നെ അവരോടു കൈ തരാന്‍ പറഞ്ഞു. ആദ്യം ഷങ്കര്‍ കൈ തന്നു, എന്റെ കയ്യില്‍ പിടിച്ചു ഒറ്റച്ചാട്ടം ചാടണം, അപ്പുറെ ഉമാശങ്കര്‍ കൈ നീട്ടിയിരിക്കുന്നു. ഷങ്കര്‍ രക്ഷപെട്ടു. അടുത്തത് ലിന്‍ഡ, ഒരു കുട്ടി ഐരാവതം.

എന്റെ കയ്യില്‍ പിടിച്ച് ഉമയുടെ കയ്യിലേക്ക് ആഞ്ഞ ലിന്‍ഡ അവിടം വരെ എത്തിയില്ല്, എന്നാല്‍ പുറപ്പെടുകയും ചെയ്തു. നേരെ വെള്ളത്തില്‍, പക്ഷെ ഒരു കൈ എന്റെ കയ്യിലുണ്ടായിരുന്നു. ഞാന്‍ രണ്ടുകയ്യും കൂട്ടി ആഞ്ഞു പിടിച്ചു, ലിന്‍ഡ എന്റെ കയ്യില്‍ കിടന്ന് ഒഴുക്കില്‍ കിടന്നു അങ്ങോട്ടും ഇങ്ങോട്ടും ആടി. ആ ആട്ടത്തിനിടയില്‍ ഉമാശങ്കറിനു അവളുടെ ഒരുകൈ കിട്ടി, അങ്ങനെ ഞങ്ങള്‍ അവളെ കരക്കടുപ്പിച്ചു. പേടിച്ചു ജീവന്‍ പോയി ആ പാവത്തിന്റെ, കയ്യില്‍ നിന്നും വിട്ടുപോകാതിരിക്കാം എന്നെ അവള്‍ നോക്കിയ നോട്ടം ഇന്നും മനസിലുണ്ട്.


ഒരു ദിവസം തന്നെ സംഭവിക്കാമായിരുന്നത് എത്ര അപകടങ്ങള്‍, എല്ലാം പ്രായത്തിന്റെ ചില എടുത്തു ചാട്ടങ്ങള്‍. ഇതൊക്കെ തന്നെ എല്ലാവരും ചെയ്യുന്നു, വളരെ ചുരുക്കം പേര്‍ അപകടത്തില്‍ പെടുന്നു. അവരുടെ പേരാണ് ഇടക്കു പത്രങ്ങളില്‍ വരുന്നത്, കുളിക്കാന്‍ ഇറങ്ങി മരിച്ചു, വാഴച്ചാലില്‍ മരിച്ചു എന്നൊക്കെ. ഇതൊക്കെ അറിയാമെങ്കിലും നാം വീണ്ടും ചെയ്യും, ഭൂരിപക്ഷവും രക്ഷപെടും. എല്ലാം ഏതോ ശക്തിയാല്‍ എഴുതപ്പെട്ട കാര്യങ്ങള്‍.

Read more...

ഞാനൊരു ശക്തയായ പെണ്ണ്, പക്ഷെ...

>> Wednesday, October 22, 2008

എന്റെ പേരു ദിവ്യ. കുറച്ചധികം വായനയും പുരോഗമന ചിന്താഗതികളുമുള്ള ഒരു തന്റേടിയായ പെണ്ണായിരുന്നു ഞാന്‍. എങ്കിലും പാലക്കാട്ടെ ടൌണിലെ സാധാരണ ഏതൊരു പെണ്‍കുട്ടിയേയും പോലെ മുരടിച്ച ജീവിതവുമായി മുന്നോട്ടു പോയപ്പോളാണ് എന്റെ ജീവിതത്തിലേക്ക് അവന്‍ ഒരു കുളിര്‍മഴയായി എത്തിയത്. സുന്ദരനും സൌമ്യനുമായ നിഖില്‍ എന്ന നിക്.

എന്റെ ഓഫീസിലേക്ക് ട്രാന്‍സ്ഫര്‍ ആയി വന്ന അവന്‍ നന്നായി സംസരിക്കുമായിരുന്നു. ആദ്യമൊക്കെ ജീവിതാനുഭവങ്ങള്‍ പകര്‍ന്നു തന്ന വിവേകത്തിന്റെ ഫലമായി ഞാന്‍ അവനെ അത്ര അടുപ്പിച്ചില്ല. പോരാത്തതിനു പണ്ട് എന്റെ കയ്യില്‍ തൊട്ടതിനു പുസ്തകം വെച്ചടികൊടുത്ത സോണിയുടെ കൂട്ടുകാരനാണത്രെ അവന്‍. കല്ലിനുമുണ്ടാകില്ലേ ആ സൌരഭ്യം. എന്നെ സംബന്ധിച്ചിടത്തോളം നമ്മുടെ നാട്ടിലെ എല്ലാ ആണുങ്ങളും പെണ്ണുങ്ങളോടടുക്കുന്നത് എതിര്‍ ലിംഗത്തോടുള്ള ആകര്‍ഷണം മൂലവും അവസരം കിട്ടിയാല്‍ മിനിമം ഒന്നു ഞോണ്ടുവെങ്കിലും ചെയ്യുന്നവരുമായിരിക്കും. കാര്യം ഗോണ്‍ വിത് ദ വിന്‍ഡിലെ സ്കാര്‍ലെറ്റിനെ പോലെ തന്റേടിയും എന്റേതായ കാഴ്ചപ്പാടുകള്‍ എല്ലാ കാര്യങ്ങളിലും ഉള്ളവളുമായിരുന്നെങ്കിലും നാടിന്റെ ചട്ടക്കൂടുകള്‍ എന്നേയും പലകാര്യങ്ങളിലും ബന്ധനസ്ഥയാക്കിയിരുന്നു, എന്നെ അരൊഗന്റ് ആക്കിയിരുന്നു

കാണുമ്പോള്‍ നല്‍കുന്ന സുന്ദരമായ ചിരിയുമായി അവന്‍ പതുക്കെ എന്റെ മനസില്‍ നിന്നും സാധാരണ ഒരു ചെറുക്കന്റെ ചിത്രം മാറ്റി ഒരു മാന്യനായ ഒരുവനായി. ഒഴിവുസമയങ്ങളില്‍ ഞങ്ങള്‍ ധാരാളം സംസാരിച്ചു. ഡോക്ടര്‍ ആകണമെന്നുണ്ടായിരുന്ന അവന്റെ ആഗ്രഹം കേട്ടപ്പോള്‍ ഞാനവന് മെഡിക്കല്‍ സ്റ്റുഡന്‍സിന്റെ കഥ പറയുന്ന എറിക് സീഗളിന്റെ ഡോക്ടര്‍ എന്ന നോവല്‍ വായിക്കാന്‍ നല്‍കി. വായിക്കാനുള്ള അവന്റെ താല്പര്യം മനസിലാക്കി ഗോഡ് ഫാദര്‍ ഉള്‍പ്പെടെയുള്ള നോവലുകള്‍ അവനു നല്‍കി. വിറ്റോ കാര്‍ലിയോണും മൈക്കിളും ഓരോരുത്തരുടെയും ഇഷ്ടങ്ങളായപ്പോള്‍ ആരാണ് മിടുക്കന്‍ എന്ന് ഞങ്ങള്‍ തര്‍ക്കിച്ചു. പല കഥകളിലേയും കഥാപാത്രങ്ങളുടെ മനസുകളെ ഞങ്ങല്‍ ഒന്നിച്ചിരുന്നു കീറിമുറിച്ചു. ജ്യോതിഷവും ദൈവങ്ങളും ആറ്റവും അണുക്കളുമൊക്കെ ഞങ്ങളുടെ വിഷയങ്ങളായി വന്നു. എങ്ങനെയോ ഞങ്ങള്‍ ഒത്തിരി അടുത്തു. എങ്കിലും അവന്‍ ആദ്യമേ പറഞ്ഞിരുന്നു, അവനോട് മിണ്ടാന്‍ പേടിക്കേണ്ടാ, അവന്‍ പ്രണയിക്കാന്‍ വന്നതല്ലാ എന്ന്. എന്നെ അവന്റെ പെണ്ണായി കാണാന്‍ അവനു വയ്യ, അവനു വേണ്ടത് പഴയകാല മിണ്ടാപ്രാണി ഭാര്യ ആണെന്ന്. ദുഷ്ടന്‍, ഇന്നത്തെ കാലത്ത് മിക്കവാറും അവനു കിട്ടിയതു തന്നെ. എന്നാലും എനിക്കു ധൈര്യമായി.

മാസങ്ങള്‍ക്കു ശേഷം ഒരു ദിവസം, അന്നു ഓഫീസിലെ ഞങ്ങളുടെ റൂമില്‍ ആരുമില്ലായിരുന്നു. അവന്‍ ചോദിച്ചു, ഞാന്‍ ഒരു കാര്യം ചോദിച്ചോട്ടെ എന്ന്. ചോദിച്ചോളൂ എന്നു ഞാന്‍. ചോദിച്ചാല്‍ സമ്മതിക്കുമോ എന്നവനു പേടി, ചോദിക്കാതെങ്ങനെയാ ഞാന്‍ പറയുക എന്നു ഞാന്‍. അത് ഇത്തിരി മോശം കാര്യമെന്നവന്‍, എങ്കില്‍ ചോദിക്കണ്ടായെന്നു ഞാന്‍. അവസാനം നീണ്ടപിടിവലികള്‍ക്കൊടുവില്‍ അവന്‍ പറഞ്ഞു അവനെന്നെ ഒന്നു കെട്ടിപ്പിടിക്കണം. തന്റേടിയായ ഞാന്‍ അവന്റെ കണ്ണൂകളില്‍ സൂക്ഷിച്ചു നോക്കി, അവന്‍ പറഞ്ഞു, ചുമ്മാതല്ലല്ലോ ചോദിച്ചിട്ടല്ലേ? ശരിയാണ്, കള്ളത്തരം കാണിക്കുന്നവര്‍ അറിയാത്ത ഭാവത്തില്‍ തോണ്ടും, പ്രശ്നമില്ലെങ്കില്‍ പിന്നെ ആഘോഷമായി, അതിപ്പോള്‍ എത്ര പരിചയമുള്ളവരായാലും. പക്ഷെ അവന്‍ നേരിട്ടു ചോദിച്ചു, ഉള്ള ആഗ്രഹം തുറന്നു പറഞ്ഞു. എനിക്കു നിരസിക്കാന്‍ തോന്നിയില്ല. എങ്കിലും പറഞ്ഞു, പോ ചെക്കാ..വല്ലവരും വരും, ഇതൊക്കെ കാണും എന്നിട്ടു വേണം ഇനി എന്റെ പേരു കളയാന്‍. സത്യത്തില്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്നോ ആവോ അവന്‍ എന്നെ ഇഷ്ടമാണെന്നുപറയും എന്ന്?


എങ്കിലും അവന്‍ ആള്‍ക്കാര്‍ പെട്ടെന്നു വന്നല്‍ കാണാതിരിക്കാനുള്ള രീതിയില്‍ ഒരു കോര്‍ണറില്‍ നില്‍ക്കാം എന്നും പെട്ടെന്നു കെട്ടിപ്പിടിച്ചു വിടാം, ആരും വരുന്നതിനുമുമ്പ് എന്നൊക്കെ പറഞ്ഞ് എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കി. ഞാന്‍ എന്റെ കസേരയില്‍ തലകുനിച്ചിരുന്നു. ആദ്യമായി എന്റെ അനുവാദത്തോടുകൂടി ഒരു പുരുഷന്‍ എന്റെ ശരീരത്തില്‍ തൊടുന്നു. അവന്‍ പുറകിലൂടെ വന്ന് എന്ന കെട്ടിപ്പിടിച്ചു. അവന്റെ മുഖം എന്റെ മുടിയില്‍ ചേര്‍ത്തു വെച്ചു, അവന്റെ ചുടുനിശ്വാസം എന്റെ കഴുത്തിലും പുറം ചെവിയിലുമായി പതിച്ചു. അങ്ങനെ തന്നെ കുറച്ചു നേരം ഇരിക്കാന്‍ എന്റെ മനസു വെമ്പി. എങ്കിലും അവന്‍ പെട്ടെന്നു തന്നെ മാറി. അവന്റെ മുഖത്ത് ഒരു കുറ്റബോധം കാണ്മാനായി. എനിക്കു അവനോട് ഒരു പിണക്കവും തോന്നിയില്ല. അവന്റെ സ്പര്‍ശനം ഒരു പക്ഷെ എനിക്കിഷ്ടമായിരുന്നിരിക്കാം.


എന്റെ അനുവാദത്തോടുകൂടിയല്ലാതെ എന്നെ തൊടുന്ന ഒരു മനുഷ്യനെയും ഞാന്‍ വെറുതെ വിട്ടിട്ടില്ല. പക്ഷെ ഇവന്‍, പതുക്കെ ആവശ്യങ്ങള്‍ കൂടി, ഒന്നും എതിര്‍ക്കാന്‍ എനിക്കായില്ല. അവന്റെ സാമീപ്യം, സ്പര്‍ശനം എല്ലാം എനിക്കിഷ്ടമായിരുന്നു. പെട്ടെന്നു തന്നെ അവനു സ്ഥലം മാറ്റമായി, എങ്കിലും ഞങ്ങളുടെ ബന്ധങ്ങള്‍ കൂടി, പക്ഷെ ഞങ്ങളുടെ പഴയ ഊഷ്മളത പതുക്കെ നഷ്ടമായി. അവനു ലൈംഗികതയില്‍ മാത്രമായി ശ്രദ്ധ. അവസാനം ഞാന്‍ പിടിച്ചു വെച്ചിരുന്ന എന്റെ ചാരിത്ര്യം എനിക്കു നഷ്ടമായി. ഒരു പക്ഷെ സാഹചര്യങ്ങളും അവസരങ്ങളും ഒന്നും ശരിയാവാഞ്ഞതിനാലാവാം, എല്ലാം വെറും പ്രഹസനങ്ങള്‍ മാത്രമായിരുന്നു. അവനും ഇതൊരു ആഗ്രഹമായിരുന്നതല്ലാതെ ആസ്വദിച്ചതായി തോന്നിയില്ല. അവസാനം എനിക്കു തോന്നി, ഇതിനൊരു അവസാനം വേണം.

ഞാന്‍ അവനോടു പറഞ്ഞു, ചെക്കാ, ഒരു കൂട്ടുകാരനായി നിന്നെ കാണാന്‍ ഇനി എനിക്കാവില്ല. നമ്മുടെ ജീവിതത്തില്‍ എന്തൊക്കെയോ സംഭവിച്ചു, പക്ഷെ ഇനി എനിക്കാവില്ല ഇങ്ങനെ പോകാന്‍. അവന്‍ പറഞ്ഞു, അവനെന്നെ ഒരു ഭാര്യയായി കാണാനാവില്ല. അവിടെ അവസാനിച്ചു എന്റെ ബന്ധം.


ഞാന്‍ അവസാനമായി അവനെഴുതി. ഇനി നമ്മള്‍ കാണില്ല, മിണ്ടില്ല. നിന്നോടെനിക്കു പരിഭവമില്ല, നിന്നെക്കുറിച്ചു നീ ഒത്തിരി വിലകുറച്ചു കാണണ്ട കാര്യവുമില്ല. എനിക്കു വന്ന മാറ്റങ്ങള്‍ നിനക്കറിയില്ല. പക്ഷെ നിന്നോടെനിക്കു പരിഭവമില്ല, നീ തന്ന നല്ല ഓര്‍മ്മകള്‍ ഉണ്ടെനിക്ക്. അതു മാത്രം മതിയെനിക്ക്.


ഞാന്‍ ജോലി ഉപേക്ഷിച്ചു, മറ്റൊരു നാട്ടിലെത്തി. അവന്റെ മെയിലുകള്‍ക്കു മറുപടി അയച്ചില്ല. എനിക്കു പരിഭവമില്ല,അവന്റെ ഭാഗത്തു തെറ്റുകളും ഇല്ല. എങ്കിലും എനിക്കിനി വേറൊരു ജീവിതം വേണ്ടാ. അവന്‍ അവനു പറ്റുന്ന ഒരു പെണ്ണുമായി ലോകത്തെവിടെയെങ്കിലും ജീവിക്കട്ടെ. എന്റെ തീരുമാനം ശക്തമായിരുന്നു, ഇപ്പോളും. എങ്കിലും ഞാനെപ്പോളോ ഒരു ശരാശരി സ്ത്രീയായി മാറിപ്പോയപോലെ.

Read more...

മക്കളുടെ ചിത്രങ്ങള്‍‍

>> Sunday, October 19, 2008






ചാച്ചക്കൊരു ചോക്കളേറ്റ് ഉമ്മ.


























എന്റെ മുഖത്തും കോണ്‍ഗ്രസുകാരന്റെ കള്ളലക്ഷണം, അല്ലേ?












ഞങ്ങടടുത്ത് വേഗം വരണേ ചാച്ചേ........ഞങ്ങള്‍ കാത്തിരിക്കാം....വഴക്കൊന്നും ഊണ്ടാക്കാതെ...










ഈ ജീവിതം എന്താണെന്നൊരു പിടിയും കിട്ടുന്നില്ലല്ലോ ദൈവമേ......

Read more...

ഒരു മദ്യപാനിയുടെ ചിന്തകള്‍

മദ്യപാനത്തെ ന്യായീകരിക്കാനല്ല ഇതെഴുതുന്നത്. എന്നാല്‍ മദ്യപിക്കുന്നവരെ കുറ്റപ്പെടുത്താനുമല്ല. ഞാനും
മദ്യപിക്കാറുണ്ട്. എന്നാല്‍ ദിവസവും അടിച്ചു പൂസായി നടക്കാറില്ല, മദ്യപിക്കാനായി വിറളിപിടിക്കാറില്ല, എന്നാല്‍ മദ്യപാനത്തെ ഒഴിവാക്കാറുമില്ല. ഇതൊരു തരം ആത്മപരിശോധനയാണ്, എന്റെ ചെയ്തികളെ ന്യായീകരിക്കാനുള്ള ശ്രമം.

പണ്ട് ഒരു കവിള്‍ ഇറക്കാനായി ശ്വാസം വിടാതെ കുടിച്ചിരുന്ന ഞാന്‍ ഇന്നിപ്പോള്‍ ജളുക് ജളുക് എന്ന് വലിച്ചു കുടിക്കാറായി, മദ്യത്തിന്റെ രുചി നോക്കാറായി. ബാലന്റൈനും, ബൊക്കാര്‍ഡി ലെമൊണും ഫേവറിറ്റ് ഡ്രിങ്ക്സ് ആയി. മാക്ഡവത്സ് സെലിബ്രേഷന്‍ നൊസ്റ്റാള്‍ജിക് ഡ്രിങ്ക് ആയി, പരിചയക്കാരില്‍ നിന്നും കിട്ടുന്ന വാറ്റുചാരായം പ്രെഷ്യസ് ഗിഫ്റ്റായി. എങ്കിലും എന്റെ ഭാര്യ എന്റെ മദ്യപാനം നിര്‍ത്തുന്നതിനായി പ്രാര്‍ഥന ചൊല്ലിത്തുടങ്ങിയില്ല, ധ്യാനത്തിനുപോകാന്‍ ആരും പറഞ്ഞുതുടങ്ങിയില്ല.


അമ്മവീട്ടില്‍ മദ്യപാനം ചീത്തസ്വഭാവമായി പരിഗണിച്ചിരുന്നതിനാല്‍ പ്രീഡിഗ്രി കഴിയുന്ന വരെ വല്ലപ്പോളും
അപ്പമുണ്ടാക്കാനായി വീട്ടില്‍ വാങ്ങുന്ന തെങ്ങിന്‍ കള്ളു മാത്രമേ കുടിച്ചിട്ടുള്ളൂ. വര്‍ഷങ്ങള്‍ക്കു മുമ്പ് K M
മാണിയെപ്പോലുള്ള വലിയ ആള്‍ക്കാര്‍ വരുമ്പോള്‍ കൊടുക്കാനായി വെച്ചിരുന്ന മദ്യം ഞങ്ങള്‍ പെങ്ങന്മാര്‍
ഉള്‍പ്പെടെ എടുത്തു അടപ്പിലൊഴിച്ചു അടിച്ചു നോക്കുകയും പകരം വെള്ളം ഒഴിച്ചു വെക്കുകയും ചെയ്തതൊഴിച്ചാല്‍ തരിശായിരുന്നു ഞങ്ങളുടെ ബാല്യ കൌമാരങ്ങള്‍. എന്നാല്‍ അവിടെ തുരിശടിയുടെ സമയത്തും കപ്പവാട്ടിന്റെ സമയത്തും പണിക്കാര്‍ക്കു കള്ളു കൊടുക്കുകയും ഞങ്ങള്‍ അവരെ മസ്കി അടിച്ചു അതില്‍ നിന്നും ഒന്നു രണ്ടുകവിള്‍ അടിക്കുകയും ചെയ്തിരുന്നു. ഒരിക്കല്‍ അവരാരും കാണാതെ അതില്‍ നിന്നും കുറച്ചു കള്ളെടുത്തു കുടിച്ച രണ്ടാം ക്ലാസുകാരനായ അനിയന്‍ നന്നായി പൂസാകുകയും വല്ല്യമ്മ അവനു മോരും വെള്ളം കൊടുത്തതും കുളിപ്പിച്ചതും ഇന്നും ഹാംഗോവര്‍ മാറ്റാനുള്ള പ്രാഥമിക പാഠങ്ങളായി നില്‍ക്കുകയും ചെയ്യുന്നു.


ഹോസ്റ്റല്‍ ജീവിതത്തിലാണ് ആദ്യമായി മദ്യപിക്കുന്നത്. മദ്യപാനം ഒരു കലയായി വളര്‍ന്നതും അക്കാലത്താണ്. കാര്യം വൈകുന്നേരം സ്കൂളുകഴിഞ്ഞ് വല്ല്യപ്പന്റെ കടയില്‍ വന്നു നില്‍ക്കുമ്പോള്‍ കാണുന്ന പട്ടയടിച്ചു തെറി പറഞ്ഞു നടക്കുന്ന പുല്ലന്‍ മാത്തു, ജോക്കര്‍ വാവ തുടങ്ങിയ തൊഴിലാളികളും, ഓയില്‍ മുണ്ട് നിലത്തോടെ വലിച്ചൊണ്ടു നടക്കുന്ന മുഴുക്കുടിയന്‍ ഡ്രൈവര്‍ ജോസഫും ഒക്കെ മനസില്‍ മദ്യപാനികളെക്കുറിച്ചുള്ള ചീത്ത ഇമേജുകളായിരുന്നു. എങ്കിലും വല്ലപ്പോളും വരുന്ന കപ്പലില്‍ ജോലി ചെയ്യുന്ന അമ്മാവനും സിനിമയില്‍ കാശുള്ള നായകനും വില്ലനും ഉള്‍പ്പെടെയുള്ളവര്‍ അടിക്കുന്ന സ്കോച്ചിനോട് അന്നൊക്കെ ഒരു വീരാരാധന ഉണ്ടായിരുന്നു എന്നത് സത്യം. അതിന്റെയൊക്കെ പ്രലോഭനത്താലാണ് കൂട്ടുകാരന്‍ എന്നെ പൂസാ‍ക്കാന്‍ തന്ന ഒരു ക്വാര്‍ട്ടര്‍ ബ്രാന്‍ഡി ആദ്യമായി
അടിച്ചു കേറ്റി മദ്യപാനകലക്ക് ഹരിശ്രീ കുറിച്ചത്. പിന്നീട് എത്രയോ കുപ്പികള്, തിരുവന്തപുരം ബസ്റ്റാന്‍ഡിന്റെ അടുത്തു വഴിസൈഡില്‍ വിറ്റിരുന്ന പട്ട മുതല്‍ തമിഴ് നാട്ടിലെ മാമ്പട്ട, ബാംഗ്ലൂരിലെ മൂലവെട്ടി തുടങ്ങി ഇപ്പോള്‍ ജാടയില്‍ അടിക്കുന്ന സ്കോച്ചു വരെ പലതരത്തില്‍, പലനിറത്തില്‍, പലവലുപ്പത്തില്‍ എത്രയോ കുപ്പികള്‍.


കുറെയൊക്കെ അടിച്ചു പൊളിച്ച യൌവ്വനത്തിനു ശേഷം വിവാഹം എത്തി. ഒരു ക്വാര്‍ട്ടര്‍ എന്നതില്‍ നിന്നും ഒരു കവിള്‍ കൂടുതല്‍ കഴിക്കാന്‍ സാധിക്കാതിരുന്ന ഞാന്‍ പൈന്റും കഴിഞ്ഞ് അര ലിറ്റര്‍ എങ്കിലും അടിച്ചാലേ തൃപ്തിയാകൂ എന്നെത്തി. എത്ര കള്ളുകുടിച്ചാലും, നടത്തം കുഴഞ്ഞാലും ബോധം പോവില്ല എന്നു വാദിച്ചിരുന്ന ഞാന്‍ ബോധമില്ലാത്ത അവസ്ഥ അനുഭവിക്കാറായി. ബ്ലാക് ഔട്ട് എന്ന അവസ്ഥ വെറും പ്രഹസനം ആണെന്നു വാദിച്ചിരുന്ന ഞാന്‍ ബ്ലാക് ഔട്ട് ആയി. ബുദ്ധിമുട്ടി കഴിക്കുന്ന സമയത്തു കൂടുതല്‍ ഉള്ള മദ്യം അപ്പോള്‍ തന്നെ പുറത്തു വന്നിരുന്നത് ഇപ്പോള്‍ കുറച്ചു സമയത്തിനു ശേഷമോ അല്ലെങ്കില്‍ പിറ്റേന്നു രാവിലെയോ ആയി. തലേന്നു കുടിച്ചാല്‍ പിറ്റേന്ന് ഫ്രെഷ് ആയിരുന്‍ ഞാന്‍ ഇപ്പോള്‍ പിറ്റേന്നു എഴുന്നേല്‍ക്കാന്‍ പോലും വയ്യാത്ത സ്ഥിതിയിലേക്കായി. എത്ര കുടിച്ചാലും വര്‍ത്തമാനത്തില്‍ സ്ഫുടത ഉണ്ടായൊരുന്ന എന്റെ നാക്കുകള്‍ കുഴഞ്ഞുതുടങ്ങി. എപ്പോള്‍ നിര്‍ത്തണം എന്നറിയാമായിരുന്ന എനിക്കു ഇപ്പോള്‍ ഒന്നുകില്‍ കുപ്പി തീരണം അല്ലെങ്കില്‍ വീണുറങ്ങണം അതുമല്ലെങ്കില്‍ പുറത്തിറക്കി വിടണം എന്ന അവസ്ഥ ചിലപ്പോളോക്കെ വന്നു തുടങ്ങി. അഞ്ചു പെഗ് വരെ നല്ല ഡീസന്റ് ആയി മര്യാദക്കു കഴിക്കുകയും അതിനു ശേഷം മദ്യം മദ്യത്തെ ശാപ്പിടറെ എന്ന ചൊല്ല് അന്വര്‍ത്തമാക്കി വര്‍ത്തമാനത്തിന്റെ തോത് അനുസരിച്ചു സേവയുടെ സ്പീഡ് കൂടിയും തുടങ്ങി. അങ്ങനെ ചുരുക്കത്തില്‍ പ്രായത്തിലും പക്വതയിലും സ്വഭാവത്തിലും വന്ന മാറ്റങ്ങള്‍ പോലെ എന്റെ മദ്യപാനത്തിനും മാറ്റങ്ങള്‍ വന്നു.

മദ്യപിച്ചിട്ടു ഭാര്യയെ മര്‍ദ്ദിക്കുന്നവരെ കണ്ടിട്ടുണ്ട്, കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നവരെ കണ്ടിട്ടുണ്ട്. മദ്യപിക്കാത്ത സമയത്ത് അവരുടെ സ്നേഹം കണ്ടിട്ടുണ്ട്. ഞാന്‍ ആ അവസ്ഥയിലെത്തുമോ എന്നറിയില്ല, ഇന്നു ഞാന്‍ മദ്യപിച്ചാല്‍ ഇത്തിരി കൊഞ്ചി പഞ്ചാര വര്‍ത്തമാനം കൂടുതല്‍ പറയുന്ന ഭാര്യയുടെ നല്ല ഭര്‍ത്താവാണ്, കുഞ്ഞുങ്ങളുടെ നല്ല ചാച്ചയാണ്. അതു മാറുന്ന നിമിഷം എനിക്കുണ്ടാവില്ല, ഉണ്ടാവാന്‍ അനുവദിക്കില്ല ഞാന്‍. എങ്കിലും പണ്ടുണ്ടായിരുന്ന പല കാര്യങ്ങളും മാറിയ പോലെ ഇതും മാറുമോ? ആ ചോദ്യം എന്നില്‍ മറ്റൊരു ചോദ്യം ചോദിച്ചു. എന്തിനു നീ മദ്യപിക്കുന്നു. എന്താണ് ഇത്ര റിസ്ക് എടുത്തു നീ കുടിക്കുന്നത്?


മദ്യപിക്കുന്നതിലും എനിക്കിഷ്ടം ഒരു സിനിമാ കാണാനാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ സിനിമാക്കു പോയേനെ. മദ്യപിക്കുന്നതിലും എനിക്കിഷ്ടം ഭക്ഷണം കഴിക്കാനാണെങ്കില്‍ ഞാന്‍ നല്ല ഹോട്ടലുകളില്‍ നിരങ്ങിയേനെ. മദ്യപിക്കുന്നതിലും എനിക്കിഷ്ടം പാര്‍ക്കില്‍ പോയിരുന്നു പ്രകൃതു ഭംഗി ആസ്വദിക്കാനാണെങ്കില്‍ അങ്ങനെ ചെയ്തേനെ. വായിനോക്കാനാണിഷ്ടമെങ്കില്‍ അതു ചെയ്തേനെ. ചുരുക്കം ചില അവസരങ്ങളില്‍ കൂട്ടുകാരുടെയൊ മറ്റോ നിര്‍ബന്ധത്തില്‍ പെട്ടു പോകുന്നതല്ലാതെ മിക്കവാറും ഇതു എന്റെ തന്നെ ആസക്തിയാണ്. അതായത് സത്യത്തില്‍ മദ്യപിക്കുന്നത് എനിക്കിഷ്ടമാണ്.


എല്ലാ മനിഷ്യരും അവനവന് സന്തോഷമുള്ള കാര്യങ്ങള്‍ ചെയ്യുന്നു, കുറഞ്ഞ പക്ഷം അതിനായി പരിശ്രമിക്കുന്നു. എല്ലാം സ്വന്തമാക്കാന്‍ ശ്രമിക്കുന്നവര്‍ ഓരോന്നും സ്വന്തമാക്കി സന്തോഷിക്കുന്നു. മറ്റുള്ളവര്‍ക്കു കൊടുക്കുന്നതില്‍ സന്തോഷിക്കുന്നവര്‍ അങ്ങനെ കൊടുക്കുമ്പോള്‍ സന്തോഷിക്കുന്നു. ഒരു വാങ്ങുന്നവനും ഒരു കൊടുക്കുന്നവനും ചേര്‍ന്നാല്‍ അവിടെ സന്തോഷം. ഭക്ഷണം കഴിക്കാന്‍ ചിലര്‍ക്കു സന്തോഷം, ഉണ്ടാക്കി മറ്റുള്ളവര്‍ക്കു വിളമ്പിക്കൊടുക്കാന്‍ മറ്റു ചിലര്‍ക്കു ഇഷ്ടം. പാട്ടു കേള്‍ക്കാം ചിലര്‍ക്കിഷ്ടം, മറ്റു ചിലര്‍ക്കു പാടാന്‍. എല്ലാവരും അതിനായി പരിശ്രമിക്കുന്നു. പാടാനറിയാത്തവര്‍ പാടിയാല്‍ നമുക്കിഷ്ടമില്ല, നമ്മള്‍ വാങ്ങാനാഗ്രഹമുള്ളവനെങ്കില്‍ അങ്ങനെയുള്ള മറ്റൊരുവനെ നമുക്കിഷ്ടമല്ല. അങ്ങനെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും കൂടിയ ഒന്നാണ് ജീവിതം.

ഇതിനിടയില്‍ നമുക്കിഷ്ടമുള്ള ഒന്നാണ് മദ്യപാനം. അതു നമുക്കു മറ്റെന്തിനേക്കാളും സന്തോഷം നല്‍കുന്നെങ്കില്‍ അതിനെന്താ തെറ്റ്? ഭാര്യയും കുട്ടികളുമായി ജീവിക്കുമ്പോള്‍ എനിക്കെന്നും കുടിക്കാന്‍ തോന്നാറില്ല. എന്നാല്‍ മാസത്തിലൊരിക്കല്‍ എങ്കിലും ഒന്നു കുടിക്കാന്‍ തോന്നും. ഡാഷാത്തവന്‍ ഡാഷുമ്പോള്‍ ഡാഷുകൊണ്ടാറാട്ട് എന്നു പറയുന്ന പോലെ ചിലപ്പോള്‍ അന്നു അതി ഭയങ്കരമായി കുടിക്കും, ചളവാക്കുകയും ചെയ്യും. അതു കഴിയുമ്പോള്‍ കുറച്ചു നാളത്തേക്കു കുടിക്കണ്ടാ എന്നു തോന്നും. അവരില്ലാത്തപ്പോള്‍ വല്ലാത്ത ശൂന്യത തോന്നും, വെറുതെ ഇരുന്നു ടെന്‍ഷന്‍ അടിക്കുന്നതിലും ഭേദമല്ലേ രണ്ടെണ്ണം അടിച്ച് കഥ പറഞ്ഞിരിക്കുന്നത്? പണ്ട് കള്ളടിച്ചു പാട്ടു പാടി നടന്നിരുന്നതിനു പകരം ഇന്നു കള്ളടിച്ച് മനുഷ്യസ്വഭാവത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചും ലോകത്തിന്റെ ഗതിയെക്കുറിച്ചും ഒക്കെ സംസാരിക്കുന്നു, അത്ര തന്നെ. എന്തായാലും ഞാനത് ആസ്വദിക്കുന്നു എന്നത് സത്യം.

എന്തായാലും ഞാന്‍ നോക്കിയിട്ട് ഇപ്പോള്‍ വലിയ കുഴപ്പം തോന്നുന്നില്ല. ഇനി കുഴപ്പം തോന്നുമ്പോള്‍ നിര്‍ത്താന്‍ പറ്റാതാവുമോ ആവോ? എന്തായാലും ഇതിലും എനിക്കിഷ്ടം മറ്റെന്തു തോന്നിയാലും ഞാന്‍ അതിലേക്കു മാറും, തീര്‍ച്ച. മറ്റുള്ളവരെ ഉപദ്രവിക്കുകയും അവര്‍ക്കൊരു ഭാരമാവുകയും ചെയ്യുന്നതിനു മുമ്പേ ഇതില്‍ നിന്നും അഴിവാകുകയും ചെയ്യും, അതിനെനിക്ക് മ:നശക്തി ലഭിക്കട്ടെ.

Read more...

ബാംഗ്ലൂര്‍ ഡൈയ്സ്2

>> Wednesday, October 15, 2008

എന്റെ ആദ്യ ബാംഗ്ലൂര്‍ കഥയായ Park വായിച്ചവര്‍ക്ക് അവിടുത്തെ ഞങ്ങളുടെ ജീവിതത്തിന്റെ ഏകദേശരൂപം കിട്ടിക്കാണുമെന്നു വിചാരിക്കുന്നു. വളരെ രസകരമായ ആ ജീവിതത്തിലേക്ക് വീണ്ടും ഒരു തിരിച്ചു പോക്ക്.

അങ്ങനെ ഞങ്ങള്‍ അവിടെ കാത്തിരുന്ന LLB അച്ചായന്മാര്‍ എത്തി. ബൈക്കുകള്‍ ഇറച്ചിക്കടയിലേക്കും
ബാറിലേക്കും ചീറിപ്പാഞ്ഞുകൊണ്ടിരുന്നു. റമ്മടിയും റമ്മികളിയും അനസ്യൂതം തുടര്‍ന്നുകൊണ്ടിരുന്നു. വിത്സിന്റെ പായ്ക്കറ്റുകള്‍ തുടരെ തുടരെ തീര്‍ന്നുകൊണ്ടിരുന്നു. ജോലികഴിഞ്ഞെത്തുന്ന സമയങ്ങളില്‍ ഞാനും ആവുന്ന പോലെയൊക്കെ പങ്കുചേര്‍ന്നു. പിറ്റേന്നു ജോലിസ്ഥലത്തു പോയിരുന്നു നാരങ്ങാവെള്ളവും മോരും കുടിച്ചും നാളെയും കടിക്കണമല്ലോ എന്നാലോചിച്ചും സമയം കളഞ്ഞു.


ഒരു ബിസിനസുകാരന്റെ ഏകമകനും സമ്പന്നനുമായ LLB ചേട്ടന്‍ അനിലേട്ടന് ‍, കൂട്ടത്തില്‍ പുതിയവനായ എന്നെ ബാംഗ്ലൂര്‍ നന്നായി ഒന്നു കാണിക്കണമെന്നൊരാഗ്രഹം. നാസയുടെ ആകൃതിയില്‍ ഉള്ള പബ്, അന്നത്തെ ഏറ്റവും പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായ അതു കാണിക്കാനായി അടുത്ത ഞായറാഴ്ച പോകാമെന്നേറ്റു. പഴയ നക്സലേറ്റ് എന്നവകാശപ്പെടുന്ന നിരാശകാമുകനും കവിയുമായ സുദീപ്, നമ്മുടെ സിനിമാനടന്‍ മരിച്ച കൃഷ്ണന്‍കുട്ടിനായരുടെ ക്ലോണ്‍. സരസനും തികഞ്ഞ മദ്യപാനിയും എന്നാല്‍ സര്‍വ്വോപരി രസികനുമായ ഉണ്ട സുനീഷ്, പിന്നെ ഞാനും. ഞങ്ങള്‍ നാലു പേരും കൂടി പോകമെന്നു തീരുമാനിച്ചു. മറ്റുള്ളവരെ സൂത്രത്തില്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത് അവര്‍ക്കു
ഒരു ഫുള്‍ റമ്മിന്റെ കാശിനെക്കാളും കൂടുതല്‍ കൊടുത്ത് ഒരു പിക്ചര്‍ ബീയര്‍ അടിക്കുന്നത് അവര്‍ക്കു
സഹിക്കില്ലാഞ്ഞിട്ടാണ്.

സഞ്ചാരത്തിലെ സന്തോഷ് കുളങ്ങര സ്പേസില്‍ പോകുന്നതിനു ത്രില്ലടിച്ചതിലും ആവേശത്തിലായിരുന്നു ഞാന്‍ നാസയില്‍ പോകാന്‍ തയ്യാറായത്‍. എങ്കിലും തലേന്നു ശനിയാഴ്ച മറ്റുള്ളവര്‍ ഒക്കെ മടക്കു മടക്കെന്നു ഗ്ലാസ് കാലിയാക്കുമ്പോള്‍ ഒരു കുപ്പി ഒറ്റക്കേടുത്തു വിഴുങ്ങാന്‍ മനസുണ്ടായിരുന്നെങ്കിലും ഞാന്‍ അന്നും സിപ്പുചെയ്തു തന്നെ കുടിച്ചു. അവരൊക്കെ വീണ്ടും പറഞ്ഞു, ഇവന്‍ തറവാടി തന്നെ, കണ്ടില്ലേ സിപ് ചെയ്തു കുടിക്കുന്നത്. ഒരു കവിള്‍ എന്നുള്ളത് ലേശം കൂടിയാല്‍ അതു പാടില്ലമോനേ എന്നു പറഞ്ഞു ആമാശയം അന്നനാളത്തില്‍കൂടിതന്നെ തിരിച്ചു വിടുന്ന കാലമായിരുന്നു അതെന്നും അല്ലാതെ ആക്രാന്തവും ആഗ്രഹവുമില്ലാഞ്ഞിട്ടല്ല എന്നും അവര്‍ക്കറിയില്ലല്ലോ? അന്നു വൈകിട്ടത്തെ വായിനോട്ടത്തില്‍ ഒരു കാശ്മീരി സുന്ദരി LLB ക്കാരില്‍ സുന്ദരനും 2 കുട്ടികളുടെ പിതാവുമായ സക്കീറിനെ നോക്കി ചിരച്ചിതിന്റെ സന്തോഷത്തില്‍ ആയിരുന്നു അവര്‍. എന്തായാലും ചിക്കന്‍ കറിയും ബീഫ് ഫ്രൈയും പച്ചമോരില്‍ പച്ചമുളകും സവോളയും ചതച്ചു ചേര്‍ത്തതും കൂട്ടി ചോറുണ്ട് ഗാനമേളയും കലാശക്കൊട്ടായി കൊടുങ്ങല്ലൂര്‍ ഭരണിയും തകര്‍ത്ത് ഒരോരുത്തരും വീണിടത്തു കിടന്നുറങ്ങി.


ഞായറാഴ്ച ആയിരുന്നതുകൊണ്ട് മറ്റുള്ളവര്‍ എന്നും ഉറങ്ങുന്ന പോലെ എനിക്കൊരു ദിവസമെങ്കിലും പത്തുമണി വരെ കിടന്നുറങ്ങാന്‍ സാധിക്കുമല്ലോ എന്ന സന്തോഷത്തില്‍ ആയിരുന്നു കിടന്നതെങ്കിലും സ്കൂളില്‍ നിന്നും ടൂര്‍ പോകുന്ന ദിവസം അതിരാവിലെ ആരും വിളിക്കാതെ എഴുന്നേല്‍ക്കുന്നപോലെ ഞാന്‍ നാലുമണിക്കേ എഴുന്നേറ്റുപോയി. ബുള്ളറ്റിന്റെയും യമഹായുടെയും കൈനറ്റിക് ഹോണ്‍ഡായുടെയും പോലെയുള്ള വിവിധതരം ശബ്ദത്തിലുള്ള കൂര്‍ക്കം വലികള്‍. ജനലില്‍കൂടി കടന്നു വരുന്ന അരണ്ടവെളിച്ചത്തില്‍ ഉയര്‍ന്നു താഴുന്ന കുടവയറുകള്‍. അതാ സുശീലിന്റെ വയറില്‍ ഒരു കുഞ്ഞെലി നിന്നു പൊങ്ങുകയും താഴുകയും ചെയ്യുന്നു. എലികള്‍ക്കു വീഗാലാന്‍ഡും ഡിസ്നിവേള്‍ഡും ഒന്നുമില്ലാത്തതിനാല്‍ ആ കുടവയറിന്റെ സീസോകളിയില്‍ ആ കുഞ്ഞെലിയും അഡ്വഞ്ചറസ് ആയതാവാം, നാഷണല്‍ ഹൈവേയുടെ നടുക്കു നടന്നു തെറിപറയുന്ന കുടിയന്മാരെപ്പോലെ സാഹസികനായി. ആ മുറിയിലെ വായുവിനുവരെ ഒരു
എലിയെയൊക്കെ പൂസാക്കാനുള്ള മദ്യത്തിന്റെ കണങ്ങള്‍ കാണുമല്ലോ. വിമാനം എയര്‍ഗട്ടറില്‍ വീഴുന്നപോലെ കൂര്‍ക്കം വലിയുടെ ഇടയിലുണ്ടായ ബ്രേക്കില്‍ പെട്ടെന്നു വയര്‍ താണതിന്റെ അഘാതത്തില്‍ പേടിച്ച് എലിക്കുഞ്ഞ് ഓടി മറഞ്ഞു. ഞാന്‍ ഒരു സിഗരറ്റും കത്തിച്ചു കക്കൂസില്‍ കയറി ചിന്താലോകത്തേക്കും കടന്നു.


രാവിലെ ഇക്കയുടെ കടയില്‍ പോയി ഒരു ബദാം മില്‍ക്കും ഒരു ബട്ടര്‍ ബണ്ണും അടിച്ചുകേറ്റി തുണിനനയും കുളിയും നടത്തി. ബാക്കി സഖാക്കള്‍ ഒക്കെ ഒന്‍പതു മുതല്‍ പതുക്കെ ഓരോരുത്തരായി എണീറ്റ് സിഗരറ്റ്, കടുംകാപ്പി ഇതൊക്കെ ക്രമത്തില്‍ ഉള്ളിലേക്കു കൊടുത്ത് തലേന്നത്തെ രസങ്ങളും മറ്റും പറഞ്ഞുചിരിച്ച് വയറിനു പ്രഷര്‍ കൊടുക്കുകയും പ്രഷറായവര്‍ വരിവരിയായി അതു കളയുകയും ചെയ്തു. പിന്നെ ഉച്ചയൂണിനുള്ള പരിശ്രമങ്ങള്‍, പരാക്രമങ്ങള്‍ പാത്രം കഴുകല്‍ ആന്റ് ഉച്ചയുറക്കം. പിന്നെ ഒരു നാലുമണികഴിയുമ്പോളേക്കും എഴുന്നേറ്റ് അന്നത്തെ കളക്ഷന്‍ എടുക്കാ‍ന്‍ വഴിയില്‍ പോക്ക്, പിന്നെ റമ്മും റമ്മിയും അതാണ് അവരുടെ ശരാശരി ജീവിതം. ഞായറാഴ്ച കളക്ഷനായി ഏതെങ്കിലും പള്ളിയില്‍ പോകും അത്ര തന്നെ. ഇന്നേതയാലും ഞങ്ങള്‍ നാലു പേരും കൂടി രണ്ടു ബൈക്കില്‍ MG റോഡിലേക്കു തിരിച്ചു.


പഴയ ബാംഗ്ലൂരും ഇപ്പോളത്തെ വിത്യാസങ്ങളും ഒക്കെ പൊടിപ്പും തൊങ്ങലും വെച്ച് അവര്‍ പറഞ്ഞുതന്നു.
ചിന്നസ്വാമി സ്റ്റേഡിയം. MG റോഡ് ഒക്കെ കടന്ന് ഞങ്ങള്‍ ഏതോ ഒരു ലോക്കല്‍ ബാറില്‍ പോയി നന്നായി
അടിച്ചു. (നാസായില്‍ കയറി പൂസാകാന്‍ നിന്നാല്‍ കളസം കീറിപ്പോകും) അങ്ങനെ ആ‍വശത്തിനു കള്ളും കുടിച്ച് ഷീക് കബാബ് എന്നു പറയുന്ന ഒരു സാധനവും അടിച്ചു കേറ്റി ഞങ്ങള്‍ നാസയിലേക്കു കുതിച്ചു. പണ്ടു ആവേശത്തില്‍ നാസായിലിരുന്നു ബീയര്‍ അടിച്ചു കയ്യിലെ കാശു തീര്‍ന്നപ്പോള്‍ മോതിരം പണയം വെച്ച് വകയില്‍ സുനീഷിനുണ്ടായിരുന്ന പരിചയക്കാരന്‍ വെയിറ്റര്‍ ഗൌതമിനെ തന്നെ വിളിച്ചു സപ്ലൈ ചെയ്യാന്‍. ഞാന്‍ വിചാരിച്ചു, ഇവന്മാരുടെയൊക്കെ കോണ്ടാക്ടുകളേ..

ഒരു അമണ്ടന്‍ പാത്രത്തില്‍ ബീയര്‍, കുത്തിതിന്നാന്‍ എന്തോ ഒരു സാധനം, ഒരു ഗുഹ പോലെ ഇടുങ്ങിയ സ്ഥലം. ഇതിനകത്തിരുന്നു പൂസായാല്‍ ചിലപ്പോള്‍ സ്പേസില്‍ ഒഴുകി നടക്കുന്നപോലെ കുഴഞ്ഞുനടക്കുമായിരിക്കും. എന്തായാലും ഒരു കവിള്‍ ബീയര്‍ അടിച്ചപ്പോളേക്കും അടിയില്‍നിന്നും പുകവരുന്നു. ദൈവമേ...ഇനി സ്പേസ് ഷിപ്പിനു തീപിടിച്ചതാണോ ആവോ? എണീറ്റ എന്നെ സുനീഷ് പിടിച്ചിരുത്തി പറഞ്ഞു, പേടിക്കണ്ടാ, ഇതു തീ പിടിക്കുന്നതല്ലാ, സ്മോക്ക് മെഷീനില്‍ നിന്നും വരുന്നതാണ്. ചമ്മിയെങ്കിലും ഇനി അടുത്തപ്രാവശ്യം വേറെ ആരെയെങ്കിലും കൊണ്ടുവരുമ്പോള്‍ കോമ്പന്‍സേറ്റ് ചെയ്യാമല്ലോ എന്നാശ്വസിച്ചു. ഇനിയിപ്പോള്‍ സിഗരറ്റുവലിക്കുന്നതിനു പകരം ഇതുക്കൂട്ടൊരെണ്ണം വാങ്ങിവെച്ചാല്‍ എല്ലാവര്‍ക്കും കൂടി ഒന്നിച്ചു വലിക്കാന്‍ പറ്റുമോ ആവോ? അല്ലെങ്കില്‍ പണ്ട് കപ്പത്തോട്ടത്തില്‍ എലിയെ പിടിക്കാന്‍ ചൂട്ടുകത്തിച്ചു മാളം പുകക്കുന്നതിനു പകരം ഇതുപയോഗിക്കാമല്ലോ. ഹേയ്..അപ്പോളേക്കും പലകളറിലിള്ള ഓരോ ലൈറ്റിന്റെ മുത്തുകള്‍ നമ്മുടെ ദേഹത്തു വീണിട്ട് തെറിച്ചു പോകുന്നു. ഇതു കൊള്ളാമല്ലോ. ആരും കാണാതെ ഒരെണ്ണത്തിനെ പിടിച്ചു വെക്കാന്‍ നോക്കി, രക്ഷയില്ലാ... ഇതാണത്രേ ലേസര്‍ ഷോ. എന്തായാലും നല്ല രസം. ആദ്യം അടിച്ച മദ്യത്തിന്റെയും പിന്നെ ഇവിടുന്നടിക്കുന്ന ബീയറിന്റെയും പരിണതഫലമായി ഞങ്ങളെല്ലാവരും തന്നെ കുഴഞ്ഞിരുന്നു. അടുത്ത ഷോക്കുകൂടി
ഇരിക്കണമെന്നുണ്ടായിരുന്നെങ്കിലും നല്ല പൂസായതിനാല്‍ ബില്ലു പറഞ്ഞു അനിലേട്ടന്‍ സെറ്റിലുചെയ്തു. പോകാന്‍ നേരം ഗൌതത്തിനു ബൈ പറഞ്ഞു നാക്കകത്തിടുന്നതിനു മുമ്പേ സുനീഷിന്റെ വയറ്റില്‍ കിടന്ന കുറെയധികം ഖരഗ്രാവകപദാര്‍ത്ഥങ്ങള്‍ അവനോടും ബൈ പറഞ്ഞു. അവര്‍ കഴുകാന്‍ പറയുന്നതിനു മുമ്പേ അവിടെനിന്നും ഓടിയിറങ്ങി.


സുനീഷ് ക്ഷീണിതനായ കാരണം സുദീപ് കൂട്ടിക്കൊണ്ടുപോയി വണ്ടിയുടെ അടുത്തു വെയിറ്റ് ചെയ്യാം എന്നു പറഞ്ഞു. അനില്‍ എന്നെ അടുത്ത സ്വീകരണസ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോയി. ഇരുണ്ട വെളിച്ചം, കുറച്ച് ആണുങ്ങളും പെണ്ണുങ്ങളും ചേര്‍ന്നു ഗാനമേള നടത്തുന്നു. പണ്ട് ഇതെല്ലാം കാബറെ നടന്നിരുന്ന സ്ഥലങ്ങളാണെന്ന് അനില്‍ പറഞ്ഞപ്പോള്‍ ഞാന്‍ മനസില്‍ ഒരു കുളിര്‍മ്മയോടെ നോക്കി. പാട്ടു പാടിക്കൊണ്ടിരുന്ന ഒരു മദാലസയായ ചേച്ചി എന്നെ നോക്കി ചിരിച്ചതായി തോന്നി. എനിക്കു ചരിതാര്‍ഥ്യമായി.

അങ്ങനെ ഞങ്ങള്‍ വണ്ടി വെച്ചിരുന്ന സ്ഥലത്തു ചെന്നപ്പോള്‍ സുനീഷ് വണ്ടിയില്‍ ആടിയാടി ഇരിക്കുന്നു. സുദീപ് പറഞ്ഞു നീ വണ്ടി എടുത്തോ, സുനീഷ് ഓള്‍റെഡി രണ്ടു പ്രാവശ്യം ബൈക്കു സ്റ്റാന്‍ഡില്‍ നിന്നു ഇറക്കി ഇരുന്ന വകയില്‍ വീണെന്ന്. എവിടെ, സുനീഷ് സമ്മതിക്കുമോ, നല്ലൊരു ബൈക്കോടിക്കലുകാരനായ അവനെ കൊച്ചാക്കുന്നതിനു തുല്ല്യമല്ലേ അത്. അവസാ‍നം ഞാന്‍ പുറകില്‍ കയറി. ബ്രിഗേഡ് റോഡില്‍ നിന്നും ഞങ്ങള്‍ ഇറങ്ങി.


നേരം ഒത്തിരി ലേറ്റായിരുന്നു, വണ്ടികള്‍ കുറവ്. അനിലിനെയും സുദീപിനെയും കണാഞ്ഞതിനാല്‍ ഒന്നുകൂടി MG റോഡു വഴി വന്നു അവരെ നോക്കാം എന്നു പറഞ്ഞു സുനീഷ് ഏതോ വഴി അങ്ങോട്ടു തിരിച്ചു. എന്തോ പന്തികേടു തോന്നി എനിക്ക്. ഡിവൈഡര്‍ ഉള്ള MG റോഡിന്റെ റോംഗ് സൈഡിലൂടെ ആണ് ഞങ്ങള്‍ സഞ്ചരിക്കുന്നത്. ബൈക്കാണെങ്കില്‍ കള്ളുകുടിയന്‍ ബൈജു നടക്കുന്നപോലെ വളഞ്ഞും പുളഞ്ഞും വിറച്ചും. അതാ വരുന്നു ഒരു മഞ്ഞ സെന്‍. അവര്‍ ഞങ്ങളുടെ വരവു കണ്ട് കാര്‍ നിര്‍ത്തി. സുനീഷും അതിന്റെ അടുത്തു കൊണ്ടുപോയി വണ്ടി നിര്‍ത്തി.


അതില്‍ നിന്നും രണ്ടു പഞ്ചാബികള്‍ ഇറങ്ങി വന്നു. സുനീഷിനെ പോലെ ഉണ്ടയായ അപ്പനും എന്നെ പോലെ കൊലുന്നനെയുള്ള മകനും. സുനീഷ് പറഞ്ഞു, ഇവന്മാര്‍ പഞ്ചാബികളാ, ഞാന്‍ കന്നട പറഞ്ഞ് അവന്മാരെ ഓടിക്കാം. എനിക്കു പ്രത്യേകിച്ച് അഭിപ്രായം ഒന്നും പറയാന്‍ തോന്നിയില്ല. എന്നാലും സ്വതസിദ്ധമായ വിപതിധൈര്യത്താല്‍ ഞാന്‍ പ്ലാന്‍ ചെയ്തു, ഒരു എമര്‍ജന്‍സിയില്‍ അവന്‍ അപ്പനെ നോക്കട്ടെ, ഞാന്‍ മകനെ കൈകാര്യം ചെയ്യാം എന്നു.

അവര്‍ വന്നു ചോദിച്ചു, ക്യാ ഹെയ് യാര്‍? കൈസെ ഗാഡി ചലാത്തെ ഹേ? സുനീഷ് കന്നടക്കാരനായി ഇത്തിരി അഹങ്കാരത്തോടെ തന്നെ ചോദിച്ചു, ഏനു? ഏക്കു? നമ്മ ഊരില്‍ ബങ് പിട്ട് നമ്മിട്ടെ ആട്ടം ആടാത്താകിറയാ..ഒതൈ ഒതൈ...മറ്റൊരു ചേട്ടന്‍ സംഭവസ്ഥലത്തേക്ക് സ്പീഡില്‍ നടന്നു വന്നു. കന്നടക്കാരും തമിഴന്മാരും ഒക്കെ നല്ല വര്‍ഗ്ഗസ്നേഹം ഉള്ളവരാണല്ലോ. ഈ പാവം പഞ്ചാബികളുടെ കാര്യം പോക്കു
തന്നെ. എല്ലാം വളരെ പെട്ടെന്നായിരുന്നു. വന്ന ചേട്ടന്‍ ഒന്നും ചോദിക്കാതെ കൈ നിവര്‍ത്ത് ഒരെണ്ണം കൊടുത്തു, സുനീഷിന്റെ കവിളത്ത്! ഒരടിയിലും കന്നട മറക്കാത്ത സുനീഷ് ഒന്നു തല കുടഞ്ഞു, സ്വല്പ ജാഗ കൊടി എന്നു പറഞ്ഞ് വണ്ടി ഒറ്റ വിടീല്‍.

ഒരടിയില്‍ ഇത്തിരി വെളിവായ അവന്‍ പറഞ്ഞു, നമ്മള്‍ രണ്ടാളും അല്ലാതെ വേറെ ആരും ഇതറിയണ്ടാ. പറഞ്ഞു തീര്‍ന്നതേ മുമ്പില്‍ നില്‍ക്കുന്നു നമ്മുടെ കൂടെ വന്നവര്‍. അവര്‍ സംഭവം കണ്ടിരുന്നു. വണ്‍വേ ആയിരുന്ന ബ്രിഗേഡ് റോഡില്‍ റോംഗ് സൈദിലൂടെ വന്ന ചേട്ടനാണ് വണ്ടി റോഡിന്റെ നടുക്കിട്ടു സുനീഷിനിട്ട് പൊട്ടിച്ചിട്ട് പോയതെന്ന്. വെറുതെ വന്ന് ഒരു രസത്തിന് ഒരെണ്ണം കൊടുത്തു അത്ര തന്നെ. കിട്ടേണ്ടവന് കിട്ടി, എനിക്കു ഞെട്ടലും. അതോടെ മനസിലായി, കന്നട പഠിച്ചാലും മര്യാദക്കു നടക്കുന്നതാ‍ണ് എവിടെയും ബുദ്ധി.

Read more...

ഭ്രാന്തന്‍ ചിന്തകള്‍

>> Sunday, October 12, 2008

മൂന്നാം ക്ലാസില്‍ പഠിക്കുമ്പോളാണ് ആദ്യമായി എനിക്കു ഭ്രാന്തു വരുന്നത്. പിന്നീട് വളര്‍ച്ചയുടെ പടവുകള്‍ കയറിയതിനിടയില്‍ തിരക്കായി ചിന്തകള്‍ വഴിമാറിപോയതിനാല്‍ ഭ്രാന്ത് വളരെ ചുരുക്കമായേ തലപൊക്കിയിരുന്നുള്ളൂ. എന്നാല്‍ ഇന്നലെ വീണ്ടും വന്നു. അതേ ഭ്രാന്ത്, എന്നാല്‍ കുറെയൊക്കെ മാറ്റങ്ങളോടെ.


ചെറുപ്പത്തില്‍ ഞാന്‍ ഭയങ്കര ദൈവവിശ്വാസിയായിരുന്നു. ചാച്ചയുടെ വീട്ടിലെ ഭൂമിക്കടിയിലുള്ള പത്തായപ്പുരയും, വീടിനു ചുറ്റുമുള്ള അമ്പലങ്ങളും, ആനകളും എഴുന്നള്ളത്തും, ശൂലം കുത്തിയ കാവടികളും ഒക്കെ പിഞ്ചുമനസില്‍ ഭയം നിറച്ചിരുന്നു. ചാച്ചയുടെ മരണശേഷം അമ്മവീട്ടിലെ അമ്മയേയും പിരിഞ്ഞുള്ള ജീവിതത്തിനിടക്ക് തട്ടിന്‍പുറത്തെ കണ്ടന്‍പൂച്ചയുടെ കരച്ചില്‍ മുതല്‍ പാമ്പ്, പട്ടി എന്നു തുടങ്ങി സ്വന്തം നിഴലിനെവരെ പേടിയായിരുന്ന ഞാന്‍ ദൈവവിശ്വാസി ആകാതെ എന്തു ചെയ്യാന്‍?


സാധാരണ മരിച്ചു കഴിഞ്ഞാല്‍ ക്രിസ്ത്യാനികളുടെ വിശ്വാസമനുസരിച്ച് മിക്കവാറും സ്വര്‍ഗ്ഗത്തില്‍ പോകും. ചെയ്ത പാപങ്ങള്‍ക്കനുസരിച്ച് കുറച്ചുകാലം ശുദ്ധീകരണസ്ഥലത്തുകിടക്കണം എന്നു മാത്രം. ഹിന്ദുക്കള്‍ക്ക് യമനും ചിത്രഗുപ്തനും എന്ന പോലെയായിരിക്കാം ക്രിസ്ത്യാനികള്‍ക്ക് പത്രോസോ അല്ലെങ്കില്‍ ഗബ്രിയേല്‍ മാലാഖയോ വാതിക്കല്‍ നിന്ന് സ്വര്‍ഗ്ഗവും നരകവും ശുദ്ധീകരണസ്ഥലത്തെ ദിവസങ്ങളും ഒക്കെ നിശ്ചയിക്കും. പാവം മരിച്ചുപോയ എന്റെ ചാച്ച എത്രത്തോളം പാപം ചെയ്തിട്ടുണ്ട് എന്നുള്ള ചോദ്യം എന്റെ മനസില്‍ ഒരു സംശയമായി കിടന്നു. നമ്മല്‍ ചൊല്ലുന്ന പ്രാര്‍ഥന അവര്‍ക്കു തണുത്ത ജലമായി നാക്കില്‍ വീഴുമെന്നുള്ള അറിവാല്‍ നന്നായി പ്രാര്‍ഥിക്കുകയും, ചാച്ചയെ എത്രയും വേഗം സ്വര്‍ഗ്ഗത്തില്‍ എത്തിക്കാനായി പറമ്പിലെ ജാതിയുടെ കമ്പില്‍ കാലില്‍ ഞാന്നുകിടന്ന് തലയും കുത്തി വരെ പ്രാര്‍ഥിച്ച എന്നിലേക്ക് ഒരു ദിവസമെന്റെ മരണത്തിന്റെ ചിന്തകള്‍ വന്നു.


പാപങ്ങള്‍ അറിഞ്ഞുകൊണ്ട് ഒന്നും ചെയ്യാത്തതിനാല്‍ കൂടിവന്നാല്‍ ഇത്തിരിനാല്‍ ശുദ്ധീകരണസ്ഥലത്തു കിടക്കേണ്ടിവരും. അപ്പോള്‍ വല്ല്യ കുഴപ്പമില്ല, അധികം പാപമൊന്നും ചെയ്യാനുള്ള സമയമായില്ലല്ലോ? എന്നാല്‍ ഈശോയും ദൈവവും ഒന്നും ഇല്ലെങ്കില്‍ എന്താവും നമ്മുടെ അവസ്ഥ? കുറച്ചുനാള്‍ ഒക്കെ അമ്മയും സഹോദരങ്ങളും ഒക്കെ ഓര്‍ക്കും. അതു കഴിഞ്ഞാലോ? ഞാന്‍ എന്നയാള്‍ ഈ ഭൂമിയിലില്ല, സൌരയൂധത്തിലില്ല. പത്തു വര്‍ഷം, ആയിരം വര്‍ഷം എന്നല്ല ഒരു നിമിഷം പോലും എന്റെ ഒരു വിധ അവസ്ഥകളും നിലവിലില്ല. മരിക്കുന്ന ആ നിമിഷത്തില്‍ നിന്നും എന്റെ എല്ലാക്കാര്യങ്ങളും തീര്‍ന്നു. എന്റെ മനസു വിങ്ങി, തേങ്ങി. ഞാനെന്ന ഒരവസ്ഥ ഇല്ലതാവുന്നതിനെ അംഗീകരിക്കാനാവുന്നില്ല. എല്ലാ മനുഷ്യരിലും ഞാനെന്നഭാവമാണ് മുന്നില്‍ നില്‍കുന്നത്, അതില്ലാതെ ജീവിക്കാനാവില്ല. ഞാനില്ലാതാവുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പോലുമാവുന്നില്ല. ആ അവസ്ഥയെക്കുറിച്ചു ചിന്തിച്ച് ആദ്യമായി എനിക്കു ഭ്രാന്തായി.


പലപ്പോഴും എന്റെ മനസ് ആ ചിന്തയെ, ആ യുക്തിയെ അംഗീകരിക്കാന്‍ ശ്രമിച്ചു. അപ്പോളോക്കെ എനിക്കു ഭ്രാന്തായി. പ്രാര്‍ഥനയിലും ദൈവ വിശ്വാസത്തിലും ഞാന്‍ വളര്‍ന്നു. ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ ഹിന്ദു ദൈവങ്ങളേയും ഇടക്കു കൂട്ടു പിടിച്ചു. അമര്‍ ചിത്രകഥയിലെ മഹര്‍ഷിമാരെപ്പോലെ പലരീതിയില്‍ തപസിനു ശ്രമിച്ചു. പിന്നീട് പ്രാക്ടിക്കാലിറ്റിയുടെ മൂശയിലിട്ട് ഞാന്‍ ആ ചിന്തകളെ കൊന്നു. ദൈവിക ചിന്തകളും മതവിശ്വാസങ്ങളും മാറി. മതത്തെ സംസ്കാരമെന്നും, ദൈവികശക്തി നമുക്കറിവില്ലാത്ത എന്തോ ഒരു ശക്തിയെന്നും ഒക്കെ സമാധാനിച്ചു ജീവിച്ചു പോന്നു.


എങ്കിലും ഇന്നലെ രാത്രിയില്‍ വീണ്ടും വന്നുപോയി ആ ചിന്ത. എന്റെ ഭാര്യ, മക്കള്‍ തുടങ്ങി എന്റെ ജീവിതത്തിലേക്കു പറിച്ചെറിയാനാവാത്ത വിധം വന്ന പുതിയ മുഖങ്ങള്‍. അവരെയൊക്കെ പിരിഞ്ഞ് ഞാനെന്ന ഒരാള്‍ ഈ പ്രപഞ്ചത്തിലേ ഇല്ലാതാവുന്ന ഒരു ദിനം, അയ്യോ വയ്യ. ഞാനില്ലാത്ത അവസ്ഥ, അതു മരണത്തിനു ശേഷമാണെങ്കില്‍ കൂടി അംഗീകരിക്കാനാവുന്നില്ല.


അങ്ങനെ വളരെ നാളുകള്‍ക്കു ശേഷം എനിക്കു വീണ്ടും ഭ്രാന്തായി. ഈ ഒരു ഭ്രാന്തില്ലായിരുന്നെങ്കില്‍? ഒരു പക്ഷെ ലോകത്തിലെ ഏറ്റവും ക്രൂരനായ ഒരു ഒരാളായേനെ ഞാന്‍. എന്റെ ഇഷ്ടം മാത്രം നോക്കി ജീവിച്ചാല്‍ പോരെ ഞാന്‍, ഒരു തനി മൃഗം ആയി? പല മനുഷ്യരേയും ദൈവത്തില്‍ വിശ്വസിപ്പിക്കേണ്ട ആവശ്യം ഇതായിരിക്കാം. എന്തായാലും ഞാനൊരു മൃഗമായി ഇനി മാറില്ല. ഇത്തിരി ഭ്രാന്തുണ്ടെങ്കിലും കുഴപ്പമില്ല, വിശ്വാസങ്ങള്‍ തെറ്റാണെങ്കിലുംസാരമില്ല. എനിക്കു മരണത്തിനുശേഷം ഒരു എക്സിസ്റ്റന്‍സ് വേണം.

Read more...

സന്തോഷിക്കാനും ഭയം

>> Saturday, October 11, 2008

മഞ്ഞിന്റെ നനവും ക്രിസ്തുമസ് നക്ഷത്രങ്ങളുടെ തിളക്കവും തണുപ്പും അവധി ദിനങ്ങളും ഉള്ള ഡിസംബര്‍ മാസം. ഞങ്ങള്‍ പൈകക്കാരെ സംബന്ധിച്ചിടത്തോളം പൈക പെരുന്നാള്‍, ക്രിസ്തുമസ്, ന്യൂ ഇയര്‍ തുടങ്ങി
ആഘോഷങ്ങളുടെ ഒരു സമയം ആണ് ഡിസംബര്‍. ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒരുമയോടെ എല്ലാ
അഘോഷങ്ങളും വിജയിപ്പിക്കുന്ന സ്ഥലം. (മുസ്ലീങ്ങളെ ഒഴിവാക്കിയതല്ല കേട്ടോ, അവിടെ മുസ്ലീം സഹോദരന്മാര്‍ ഇല്ലാഞ്ഞിട്ടാണ്).


അതിരാവിലെ കൈലി ഉടുത്ത് ഒരു തലേക്കെട്ടും കെട്ടി കട്ടന്‍കാപ്പിയും കട്ടന്‍ബീഡിയും വലിച്ച് റബ്ബറും വെട്ടി, അല്ലെങ്കില്‍ വെട്ടുകാരെകൊണ്ട് വെട്ടിച്ച്, പാലെടുക്കയും ഷീറ്റടിയും ഒക്കെ കഴിഞ്ഞ് ഷാപ്പില്‍ നിന്നും കള്ളും കപ്പയും പന്നിയും അല്ലെങ്കില്‍ തോമസുചേട്ടന്റെ മുറുക്കാങ്കടയില്‍ നിന്നും പട്ടയും മുട്ടയും അടിച്ചുകൊണ്ടിരുന്ന പഴയ തലമുറ പതുക്കെ മാറി. പാന്റും ഷര്‍ട്ടും ഒക്കെ ഇട്ട് പാലാ മഹാറാണി, മേരിയ, രാജധാനി തുടങ്ങി റോസ് മരിയ വരെയുള്ള ബാറുകളിലും, അല്ലെങ്കില്‍ ബീവറേജസ് കോര്‍പ്പറേഷനില്‍ നിന്നും വാങ്ങി, വീടുകളിലോ അല്ലെങ്കില്‍ പറമ്പിലോ ഇരുന്നു അവനവന്റെ സൌകര്യത്തിനടിക്കുന്ന തലമുറ പൈക കൈപ്പിടിയിലാക്കി. റബര്‍പ്പാലിന്റെയും ബീഡിയുടെയും മണം ബ്രൂട്ടിനും വിത്സിനും വഴിമാറി. കാലത്തിനനുസരിച്ച് പൈകയും ദാവണി മാറ്റി ജീന്‍സും സ്ലീവ് ലെസ്സ് ടീഷര്‍ട്ടുമിട്ടു. യേശുദാസും ചിത്രയും മമ്മൂട്ടിയുമൊക്കെ വന്നു കൊഴുപ്പിച്ചിരുന്ന പൈക പെരുന്നാള്‍ ക്രിമി ടോമിക്കും സിനിമാറ്റിക് ഡാന്‍സിനും വഴിമാറി.


അങ്ങനെ ഞങ്ങള്‍ കൂട്ടുകാര്‍ക്കും ചില മാറ്റങ്ങള്‍ ഉണ്ടായി. ഒരു കിലോമീറ്റര്‍ ചുറ്റളവിലുണ്ടായിരുന്ന ഞങ്ങള്‍ മൂന്നു പേര്‍ സമപ്രായക്കാരായിരുന്നെങ്കിലും ഉത്തമ സുഹൃത്തുക്കള്‍ ആകുന്നത് യൌവ്വനത്തിലെ തിരിച്ചടികള്‍ക്കിടയില്‍ സങ്കടങ്ങള്‍ പങ്കുവെച്ചാണ്. അവരുടെ കാര്‍ന്നവന്മാരുടെ കട്ടെടുത്ത ബീഡി വലിച്ചു പൊട്ടത്തരങ്ങളും സങ്കല്പങ്ങളും പറഞ്ഞു തള്ളിയ രാവുകള്‍ ഞങ്ങളേ മാനസികമായി ഒത്തിരി അടുപ്പിച്ചിരുന്നു. കാലത്തിന്റെ കുത്തൊഴുക്കില്‍ തെറിച്ചു വീണ മുത്തുകള്‍ വാരിക്കെട്ടി ഞങ്ങളും രക്ഷപെട്ടു തുടങ്ങി. ഇതിനിടെ പ്രഭാഷകനും പ്ലസ് റ്റു അധ്യാപകനും പോരാഞ്ഞിട്ടു ജേസീസ് പാലാ പ്രസിഡന്റുമായ മറ്റൊരു പൊട്ടനും ഞങ്ങളുടെ കൂടെ ചേര്‍ന്നിരുന്നു.


അങ്ങനെ രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു ഡിസംബര്‍. എന്നെക്കാളും മുമ്പേ എല്ലാ കൂട്ടുകാരും കല്ല്യാണം കഴിച്ചെങ്കിലും അവരെക്കാള്‍ മുമ്പേ ആദ്യത്തെ കുട്ടിയുണ്ടാക്കി അവരെ ഞാന്‍ തോല്പിച്ചു. ഞങ്ങളില്‍ രണ്ടു പേര്‍ക്ക് കുട്ടികളായി, മറ്റു രണ്ടുപേരും വിട്ടു തരില്ല എന്ന ഭാവത്തില്‍ ജനുവരിയിലും ഫെബ്രുവരിയിലുമായി കുട്ടികളെ പ്രതീക്ഷിച്ചിരിക്കുന്നു. അവരൊക്കെ അനുസരണയുള്ള ഭര്‍ത്താക്കന്മാര്‍ ആയി മദ്യപാനത്തിനു നോയമ്പ് എടുത്തിരിക്കുന്നു. എന്തായാലും അവര്‍ കാത്തിരുന്നു കാത്തിരുന്നു 24 ആം തീയതി ആയി. പ്രസവിച്ചതും പ്രസവിക്കാനായിരിക്കുന്നതുമായ ഭാര്യമാരോട് പാതിരാക്കുര്‍ബാനക്കു പോകുന്നു എന്നും പറഞ്ഞ് അവരിറങ്ങി, നോയമ്പു വീട്ടാന്‍. എനിക്കു പിന്നെ നോയമ്പേ ഇല്ലായിരുന്നല്ലോ.


ഒരു കുപ്പി സെലിബ്രേഷന്‍ റമ്മും രണ്ടു കെട്ടു ബീഡിയും കുറച്ചു ഓലപ്പടക്കം, കമ്പിത്തിരി, പൂവ്, ചക്രം ഇതെല്ലാം പഴയ ഓര്‍മ്മകള്‍ക്കായും പിന്നെ ഒരു ബൊക്കാര്‍ഡി ലെമൊണ്‍ പുതുമക്കായും കരുതി അവര്‍ മൂന്നു പേരും എന്നെ കൂട്ടാനെത്തി. രാത്രി എട്ടുമണിയോടുകൂടി ഞങ്ങള്‍ പൈകയില്‍ നിന്നും യാത്ര തിരിച്ചു. കുട്ടിക്കാനം ഏലപ്പാറ വഴിക്കു വിടാം എന്നു തീരുമാനിച്ചു പുറപ്പെട്ടു. പണ്ടൊക്കെ അഞ്ചു രൂപക്കു കഷ്ടപ്പെട്ടിരുന്ന ഞങ്ങള്‍ ഇന്നു ആവശ്യത്തിലധികം കാശുമായി അടിച്ചു പൊളിക്കാനിറങ്ങുന്നു. ഭാര്യയുടെയും മോന്റെയും കൂടെ ആദ്യത്തെ ക്രിസ്തുമസ് ആഘോഷിക്കാനാവാത്തതിന്റെ നഷ്ടബോധത്തേക്കാളേറെ എന്തോ ഒരു ചെറിയ ഭീതി എന്റെ മനസില്‍ ഉണ്ടായിരുന്നു എന്നതു സത്യം.


അങ്ങനെ പൊന്‍കുന്നം കഴിഞ്ഞപ്പോളേ ഞാന്‍ വീശാന്‍ തുടങ്ങി. അവര്‍ കുറച്ചു നേരം പിടിച്ചു നിന്നു.
മുണ്ടക്കയത്തിനു മുമ്പേ ക്രിസ്തു ജനിച്ച നസ്രത്തില്‍ ഇപ്പോള്‍ പന്ത്രണ്ടു മണി ആയെന്ന ന്യായത്തില്‍ അവരും തുടങ്ങി. കാര്‍ ഹൈറേഞ്ചിലൂടെ നീങ്ങി. പാതിരാകുര്‍ബാനക്കു പോകുന്നവരെ ഞങ്ങള്‍ കണ്ടുതുടങ്ങി. ഞങ്ങള്‍ വീട്ടുകാര്യങ്ങള്‍ ഒക്കെ മറന്ന് പഴയ കാലരീതിയിലേക്കു കടന്നു.കുട്ടിക്കാനത്തിനും ഏലപ്പാറക്കും ഇടക്കുവെച്ച് പലതവണകളായി കുപ്പി തീര്‍ത്തു. പടക്കങ്ങളും മറ്റും വഴിയിലിട്ടു പൊട്ടിച്ചു. ഞങ്ങള്‍ ലോകത്തെ മുഴുവന്‍ മറന്ന് ആഘോഷിച്ചു. കമ്പിത്തിരി കത്തിച്ചു ആകാശത്തേക്കു എറിഞ്ഞു. പണ്ടൊക്കെ ഒരു ലോറി നിറയെ പടക്കങ്ങള്‍ കിട്ടിയിരുന്നെങ്കില്‍ എന്നാലോചിച്ചിരുന്ന ഞങ്ങള്‍ കൊതി തീരെ
ആസ്വദിച്ചു പൊട്ടിച്ചു.

ഞങ്ങള്‍ മടക്കയാത്ര തുടങ്ങി. മദ്യം സിരകളില്‍ ചൂടുതന്നിരുന്നതിനാല്‍ തണുപ്പനുഭവപ്പെട്ടേ ഇല്ല. എന്നാല്‍ അതു ഞങ്ങളുടെ കൂട്ടത്തിലെ ഒരാളെ ഒത്തിരി ചൂടു പിടിപ്പിച്ചു. നല്ലൊരു ഡ്രൈവര്‍ ആയിരുന്ന അവന്‍ റാലി നടത്താന്‍ തുടങ്ങി. മാക്സിമം സ്പീഡില്‍ അവന്‍ സെക്കന്റിലും തേര്‍ഡിലും ഇട്ടു വളവുകള്‍ തിരിച്ചു, ടയറും ബ്രേക്കും കരിഞ്ഞ മണം വന്നു തുടങ്ങി. ഞങ്ങള്‍ എന്തു ചെയ്യാന്‍? പറയാവുന്നതിന്റെ പരമാവധി പറഞ്ഞു നോക്കി, ഭാര്യയേയും കുട്ടിയേയും ഒക്കെ ഓര്‍മ്മിപ്പിച്ചു. അവന്‍ ആസ്വദിച്ചു പായിക്കുകയാണ്. എനിക്കു വണ്ടിയില്‍ കയറിയപ്പോളേ തോന്നിയ ഭയം യഥാര്‍ത്യമായി. ഞാന്‍ എന്റെ ഭാര്യയെ ഓര്‍ത്തു, മകന്‍ കറിയാച്ചനെ ഓര്‍ത്തു. അമ്മയെ, സഹോദരങ്ങളെ ഒക്കെ ഓര്‍ത്തു. ഇതിനു സ്വാഭാവികമായ ഒരു അവസാനം ഇല്ലായെന്നറിയാം, ഞാനും പുറകില്‍ എന്റെ കൂടെയിരുന്ന കൂട്ടുകാരനും കൈപിടിച്ചിരുന്നു. ക്രിസ്തുമസ് രാത്രിയില്‍ അകാലചരമം അടഞ്ഞ നാലു യുവാക്കളെ നാളെ ഞങ്ങളുടെ ഗ്രാമം കാണുന്നതോര്‍ത്തു. വിധവകളായ നാലു ഭാര്യമാര്‍, രണ്ടു കുഞ്ഞുങ്ങള്‍ ഒന്നിച്ചു നടന്നു ഒന്നിച്ചു മരിച്ച നാലു കൂട്ടുകാര്‍ ഇതൊക്കെ നിമിഷാര്‍ഥത്തില്‍ മനസില്‍ വന്നു. അവസാനം അതു സംഭവിച്ചു.

ഒരു കൊടും വളവില്‍ തിരിച്ച വഴി മണലില്‍ നിരങ്ങിപ്പോയ കാര്‍ വിലങ്ങനെ വന്ന് കൊക്കയുടെ തടയായി വെച്ചിരുന്ന കലുങ്കില്‍ ഇടിച്ചു. അവന്‍ ഡോര്‍ തുറന്നു പുറത്തിറങ്ങി നിന്നു ചിരിച്ചു. ഞങ്ങള്‍ മൂന്നു പേരും തലകുനിച്ചു വണ്ടിയില്‍ തന്നെയിരുന്നു. അദ്ധ്യാപകനായ കൂട്ടുകാരന്‍ ഇറങ്ങി ഒരെണ്ണം പൊട്ടിച്ചു അവന്റെ കവിളത്ത്. അവന്‍ പിന്നെയും ചിരിച്ചു. അവന്റെ മനസില്‍ എന്തായിരുന്നെന്ന് ഞങ്ങള്‍ക്കു മനസിലായില്ല, ഇതു വരെ ചോദിച്ചിട്ടും ഇല്ല.


അവന്‍ ഒരു നല്ല ഡ്രൈവര്‍ ആയിരുന്നതിനാലും അവന്‍ സ്ഥിരം ബാംഗളൂര്‍ - പൈക യാത്ര ചെയ്തിരുന്ന കാര്‍ അയിരുന്നതിനാലും ഹാന്‍ഡ് ബ്രേക്കും പെഡല്‍ ബ്രേക്കും ചവിട്ടിയിരുന്നതിനാലും വണ്ടി ചെറുതായി ഇടിച്ചതേ ഉള്ളൂ. പക്ഷേ മദ്യത്തിന്റെ ലഹരിയിലായിരുന്ന അവന്റെ കണ്‍ട്രോള്‍ ചെറുതായി തെറ്റിയിരുന്നെങ്കില്‍?


മനസില്‍ യാത്രയുടെ തുടക്കത്തില്‍ വന്ന അശുഭ ചിന്ത ഒരു ചൂണ്ടുപലകയായിരുന്നോ? അതോ ചെറുപ്പം മുതലേ നേരിട്ട ചീത്ത അനുഭവങ്ങളുടെ ഭാഗമായി എനിക്കു സന്തോഷിക്കാന്‍ ഭയമായതാണോ? എനിക്കറിയില്ല.

Read more...

ചില ചിത്രങ്ങള്‍

>> Tuesday, October 7, 2008



ചക്കയും പ്ലാവും പിന്നെ പഴുത്ത പ്ലാവിലയും
ദുബായ് ക്രീക്സൈഡിലെ ഒരു മനോഹര ദൃശ്യം. അസ്തമയസൂര്യന്റെ കിരണങ്ങളുടെ പ്രതിഫലനം വെള്ളത്തിലും അതിന്റെ പ്രതിഫലനം കെട്ടിടത്തിലും




മരുഭൂമിയിലും പൂവിനു നിറവും സൌന്ദര്യവും



ഉണങ്ങിയതെങ്കിലും ജീവനുള്ളത്. ചില മനുഷ്യജന്മങ്ങളെപ്പോലെ.



ഇരട്ടക്കുട്ടികളുടെ അച്ഛന്‍ ആകണമെന്നായിരുന്നു ആഗ്രഹം, അത് ഒരു വയസിന്റെ വിത്യാസത്തില്‍ തീര്‍ത്തു.




ഇതു പോലത്തെ കല്ലന്തുമ്പി കുഞ്ഞുങ്ങളെ പിടിക്കാന്‍ എത്ര പൂമൊട്ടുകളുടെ പിറകെ പതുങ്ങിചെന്നിട്ടുണ്ടെന്നോ?







പ്രഭാതത്തില്‍ മഞ്ഞുകണങ്ങളോടെ ചെത്തി















ലെബനോനിലെ ഒരു മനോഹര കാഴ്ച







ഇത്ര ചെറുപ്പത്തിലേ കുരിശില്‍ കയറാനാണോ കറിയാച്ചാ..?










മരത്തിലും ശില്പിയുടെ കരവിരുത്.









എന്റെ കുഞ്ഞന്‍ കോക്കു













മനുഷ്യനൊഴികെ എല്ലാ ജീവികളിലും സൌന്ദര്യം ആണിന്. മനുഷ്യരില്‍ സൌന്ദര്യം സ്ത്രീക്ക്.












മഞ്ഞ്....എത്ര സുന്ദരവും നിര്‍മ്മലവും












കൊച്ചു കാന്താരിക്കും എത്ര ഭംഗി?














ചാച്ചേ..ഇവനും സ്ട്രോങാ......















ഇനിയെന്നു കാണും നിന്നെ.... i miss you so much...















Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP