ഞാനൊരു പാവം പാലാക്കാരന്‍

ഒരു ബാലന്റൈൻ ഡേ

>> Friday, February 15, 2019


ഒരു ബാലന്റൈൻ ഡേ

സർപ്രൈസുകൾ.... അതൊരു രസമാണ്, സുഖമാണ്. അങ്ങനെ ഈ പതിനാലിന് ഒരു സർപ്രൈസ് ആയി ഞാൻ നാട്ടിലെത്തി. അടുത്തയാഴ്ച വരുന്ന എന്നെയും അതിനു ശേഷം വരാനിരിക്കുന്ന തുമ്പിയെയും കാത്തിരിക്കുന്ന ഭാര്യ (നിറവയറുമായി). അവൻ ഒന്ന് വന്നാൽ സമാധാനം ആയി എന്ന് കരുതി ഇരിക്കുന്ന അമ്മ. കുറെ സമ്മാനങ്ങളും പൊതിക്കെട്ടുകളുമായി വരുന്ന എന്നെ കാത്തിരിക്കുന്ന മക്കൾ. അവരുടെ മുന്നിലേക്ക് ഒരു ഇടിവെട്ടു പോലെ ഞാൻ എത്തി. കൂട്ടുകാരൻ ടോമിച്ചനെ മാത്രം അറിയിച്ചുള്ള ഒരു വാലറ്റൻസ് ഡേ സ്പെഷ്യൽ എൻട്രി.

വൈകുന്നേരം ആണ് ഞാൻ എത്തിയത്. അതെന്നാടാ പറയാതെ വന്നത് എന്ന് ചോദിച്ചു അമ്മ. കറിയായും കോക്കുവും പാപ്പിയും ഓടി വന്നു കെട്ടി പിടിച്ചു. കുഞ്ഞേപ്പ് ചിരിച്ചു കൊണ്ട് ഇത്തിരി മാറി നിന്ന് നോക്കുന്നു, വിളിച്ചിട്ടും അവനു അടുത്ത് വരാൻ നാണം.

കറി ഒന്നും സ്പെഷ്യൽ ഇല്ലല്ലോടാ എന്ന് പറഞ്ഞു അമ്മക്ക് ചെറിയ വ്യസനം. ഞാൻ എന്ന പറമ്പിൽ നിന്ന് ഇത്തിരി നെച്ചിക്കറിയാൻ (നിത്യക്കാറിയൻ) പറിക്കാം എന്ന് പറഞ്ഞു അമ്മ മുറ്റത്തോട്ടിറങ്ങി. മുറിക്കകത്തു കയറിയ ഞാൻ പെട്ടെന്ന് ഭാര്യക്ക് ഒരു ഉമ്മ കൊടുത്തു, അവൾ കെട്ടിപിടിച്ചു എന്റെ ചെവിക്കു ഒരു കടിയും തന്നു. അപ്പോളേക്കും കുഞ്ഞേപ്പിന്റെ കീറ്റികൊണ്ടുള്ള മാസ് എൻട്രി. പിന്നെ അവളുടെ കയ്യിൽ പിടിച്ചു വയർ ഒക്കെ തടവി തുമ്പിയുടെ അനക്കം ഒക്കെ നോക്കി നിന്നപ്പോൾ ടോമിച്ചൻ വിളിച്ചു ചോദിച്ചു, ഞാൻ പോക്കോട്ടേന്ന്...

ഹേയ് ഞാനും ടൗണിനു വരുന്നു എന്ന് പതിവ് പോലെ പറഞ്ഞപ്പോൾ ഭാര്യ ഒന്ന് നോക്കിയിട്ടു കൈ പിടിച്ചു വയറ്റിൽ വെച്ചു.  എന്തിനോ വേണ്ടി തിളയ്ക്കുന്ന സാംബാർ പോലെ ഞാൻ ആ കൈ മാറ്റി ടോമിച്ചന്റെ കൂടെ പതുക്കെ കവലക്കിറങ്ങി. കയ്യിൽ കൊണ്ട് വന്ന കുപ്പികളിൽ നിന്നും ഒരു Ballantine എടുത്തു കവലയിൽ ചെന്നു ഓരോന്നടിച്ചു കത്തികൾ കുത്തിക്കേറ്റി കുറച്ചു സമയം.

അപ്പോളേക്കും പെങ്ങളും അളിയനും എത്തി. പിന്നെ അവർ കൊണ്ട് വന്ന പോർക്ക് ഫ്രൈ, ബീഫ് ഫ്രൈ, അതിന്റെ കൂടെയുള്ള സവോള ഒക്കെ കൂട്ടി വീണ്ടും കള്ളടി. അതിനു ശേഷം ഒരു സുഖത്തിനു അമ്മയുടെ കറിയും, ഭാര്യയുടെ വക ചമ്മന്തിയും കൂട്ടി ഇത്തിരി ചോറ്. അതിഥികൾ ഓരോരുത്തരായി പിരിഞ്ഞു.

കള്ളിന്റെ അളവ് കൂടിയതനുസരിച്ചു ഉച്ചസ്ഥായിയിലായ സംസാരത്തിന്റെ ഇടക്കും അമ്മയുടെ അടുത്ത് നിന്ന് നാട്ടുകാര്യവും കൃഷിക്കാര്യവും പറഞ്ഞു ടോമിച്ചൻ ഇരിപ്പുണ്ടായിരുന്നു. അവസാനം ഞങ്ങൾ രണ്ടും മാത്രം ആയി. പിള്ളേരെല്ലാം ഉറങ്ങി,ഭാര്യ വയറും തടവി അകത്തു കാത്തിരിക്കുന്നു.

അങ്ങനെ പോകാനായി മുറ്റത്തുനിന്ന ടോമിച്ചനുമായി അവസാന കവിൾ സംസാരിക്കുന്നതിന്റെ ഇടക്കാണ് എനിക്ക് ചെറിയ  ഒരു വേദന തോന്നിയത്. ഇടത്തെ തോളിനാണ് വേദന. പെട്ടെന്ന് തന്നെ മനസ്സിൽ ഒരു ബീപ് ബീപ് സൗണ്ട് വന്നു. രണ്ടു ദിവസം ആയി കുറച്ചു കിതപ്പ് കൂടുതൽ ഉണ്ടായിരുന്നു. കഴിഞ്ഞ പ്രാവശ്യം കൊളസ്‌ട്രോൾ ചെക്ക് ചെയ്തപ്പോൾ കൂടുതൽ ഉണ്ടായിരുന്നു, ട്രൈ ഗ്ലിസറൈഡ് ആണ് നല്ല കൂടുതൽ. അപ്പൻ നാല്പതാം വയസിൽ അറ്റാക്ക് വന്നു പോയത് കൊണ്ട് അതിലും നാല് വയസു മൂത്ത ഞാൻ സൂക്ഷിക്കണം എന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞിരുന്നു.

ഞാൻ പതുക്കെ ടോമിച്ചനോട് പറഞ്ഞു, "അതേ... എനിക്ക് ചെറിയ ഒരു പ്രയാസം തോന്നുന്നു, ചങ്കിനു ചെറിയ പ്രശ്നമുണ്ടോ എന്നൊരു സംശയം" ഓ.. അതൊന്നും ഇല്ലെടാ, യാത്രയുടെ ക്ഷീണം ആയിരിക്കും. നീ ഒരു കാര്യം ചെയ്യ്, നന്നായി രണ്ടു മൂന്നു പ്രാവശ്യം ചുമക്ക്. അപ്പോൾ രക്ത ഓട്ടം കൂടി ചെറിയ ബ്ലോക്ക് ഒക്കെ ഉണ്ടെങ്കിൽ മാറും എന്ന് ടോമിച്ചൻ.

കഴിഞ്ഞ രണ്ടു പ്രാവശ്യവും ജലദോഷം വന്നപ്പോൾ ചുമ വരുന്നതിനു മുമ്പേ മരുന്നടിച്ചു ചുമയെ നിർത്തിയ മണ്ടത്തരം ഓർത്തു ഞാൻ ലജ്ജിച്ചു. വർഷത്തിൽ രണ്ടു പ്രാവശ്യം ജലദോഷം വന്നാൽ, ഒരു നാല് നേരം നന്നായി ചുമച്ചാൽ ഹാർട്ട് പമ്പിങ് ഉഷാറാക്കി, ബ്ലോക്ക് ഒക്കെ എടുത്തു പള്ളേൽ കളയും എന്ന വലിയ സത്യം എന്ത് കൊണ്ട് ഒരു ശാസ്ത്രജ്ഞരും കണ്ടു പിടിച്ചില്ല എന്ന ചിന്തയിൽ ഞാൻ ഉള്ള ശക്തിയിൽ ഒരു നാല് ചുമ.

ഉടനെ എന്റെ ഉരത്തിന്റെ മുകൾ ഭാഗത്തായി ഒരു മുഴ പെട്ടെന്ന് വന്നു. ചുമക്കുമ്പോൾ അത് അനങ്ങുന്നു. അത് കണ്ട ടോമിച്ചൻ പറഞ്ഞു, ഇത് അറ്റാക്ക് തന്നെ. അമ്മേ... ഞാനും ഇവനും കൂടെ ഒന്നൂടെ കവലക്കു പോയിട്ട് വരാം എന്ന് പറഞ്ഞു പെട്ടെന്ന് തന്നെ ടോമിച്ചൻ എന്ന വണ്ടിയിൽ കയറ്റി. വണ്ടി തിരിക്കുന്ന വഴിക്ക് ഇനിയും പോകുവാണോ എന്നുള്ള ചോദ്യവും കണ്ണുകളിൽ നിറച്ചു ഭാര്യ ജനലില്ന്റെ അടുത്ത് വന്നു. ഞാൻ നിശബ്ദമായി യാത്ര ചോദിച്ചു.

ടോമിച്ചൻ ഹസാർഡ് ലൈറ്റും ഇട്ടു കാരിത്താസിലേക്ക് വണ്ടി പായിച്ചു. അതിന്റിടക്ക് ഞാൻ പരലോകം പോകാൻ റെഡിയായി തുടങ്ങി. ഇളയ മകൻ കുഞ്ഞേപ്പിന്റെ മകളുടെ മാമ്മോദീസ കൂടെ കണ്ടിട്ടേ ഞാൻ ഇവിടുന്നു പോകൂ എന്ന അമിത ആഗ്രഹങ്ങൾ ഒന്നുമില്ല. കുഞ്ഞേപ്പ് വരും... എല്ലാം ശെരിയാകും എന്ന് പറഞ്ഞിരുന്ന പോലെ തുമ്പി വരും, ഇത്തിരി കൂടുതൽ ശെരിയാകും എന്ന സ്വപ്നങ്ങളും ഇല്ല. അല്ലെങ്കിൽ തന്നെ ഇപ്പോൾ എന്താണ് തെറ്റ്? ഇനി ഇതിൽ കൂടുതൽ സന്തോഷം എന്ന് പറയുന്നത് എന്താണ്? എന്നാലും കുറച്ചു ദിവസം കൂടി ജീവിക്കാൻ തന്നുകൂടെ ദൈവമേ.... എന്റെ നക്ഷത്രം എത്തുന്ന വരെയെങ്കിലും അറ്റ് ലീസ്റ്റ്.

 പെട്ടെന്നാണ് വണ്ടി ബ്രേക്ക് ഇട്ടതു, മുമ്പിൽ ഒരു ജനക്കൂട്ടം. ഈ പാതിരാത്രിക്കും ഹർത്താലോ എന്ന് ചോദിച്ചു ടോമിച്ചൻ തലയിൽ കൈ വെച്ചു.

ഏറ്റവും മുമ്പിൽ നിന്നതു ഡൊമിനിങ്കോസ് ആയിരുന്നു. കൂടെ അപ്രേം, ഗ്രിഗോറിയോസ്, പ്രോത്താസീസ്, ബർണ്ണവായ്, ലംബെ, തെക്ല എന്ന് തുടങ്ങി സകല പുണ്യവതികളും വിശുദ്ധരും.... പെട്ടെന്ന് ആരോ ഡോർ തുറന്നു, ഞാൻ തലയുയർത്തി നോക്കി. അതാ കയ്യിൽ ഒരു ബാലന്റൈനും ആയി അയ്യപ്പ ബൈജു.......




Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP