ഞാനൊരു പാവം പാലാക്കാരന്‍

അമ്മ

>> Sunday, May 13, 2018

അമ്മ ദിനം, വനിതാ ദിനം, ഫെമിനിസ്റ്റുകൾ, ഓ എം കെ വി, മീൻ വറുത്തത് എന്നിങ്ങനെ പല കാര്യങ്ങൾ ദിവസേന കേട്ടിരുന്നപ്പോളാണ് സ്ത്രീകളെ പറ്റി എനിക്കുള്ള അഭിപ്രായം എന്തെന്ന് ഒന്ന് ചിന്തിച്ചത്. ചെറുപ്പകാലത്ത് അമ്മ, വല്യമ്മ, രണ്ടു പെങ്ങന്മാർ, സ്‌കൂളിലെ നിഷ്കളങ്ക / വൺവേ പ്രണയിനികൾ എന്നിങ്ങനെ തുടങ്ങി, മടിയനും അരസികനും ആയ എന്നെ സഹിച്ചു പൊറുത്തു, സന്തോഷകരമായ ഒരു ദാമ്പത്യം കൊണ്ടുപോകുന്നതിൽ വലിയ ഭാഗം വഹിക്കുന്ന ഭാര്യ എന്ന സ്ത്രീയിൽ എത്തി നിൽക്കുന്നു എന്റെ പെണ്ണുങ്ങളുമായുള്ള ബന്ധം. എങ്കിലും കൂട്ടിക്കിഴിച്ചു നോക്കുമ്പോൾ ആ സ്ത്രീയുടെ തട്ട് ഇപ്പോഴും ഇത്തിരി ഉയർന്നിരുന്നു. വേറെ ആരാകാൻ, എന്റെ അമ്മ തന്നെ.

പത്തറുപതു വർഷം മുമ്പ്, ആയിരത്തി തൊള്ളായിരത്തി അറുപതുകളിൽ പത്താം ക്ലാസൊക്കെ തന്നെ പെണ്ണുങ്ങൾക്ക് ഒരു വലിയ വിദ്യാഭ്യാസംആയിരുന്നിരിക്കണം. എന്നാൽ വിവേകമുണ്ടായിരുന്ന മാതാപിതാക്കൾക്ക് ജനിച്ചതിനാലാവണം, അമ്മ വീണ്ടും പഠിച്ചു.  ചങ്ങനാശേരി അസംഷനിൽ നിന്നും ഡിഗ്രിയെടുത്തു. അവിടെത്തന്നെ എസ് ബി കോളേജിൽ നിന്നും മാസ്റ്റർ ഡിഗ്രി എടുത്തു. തിരുവന്തപുരത്ത് നിന്നും ബി എഡും എടുത്തു. ഒരു കൊച്ചു ഗ്രാമത്തിൽ നിന്നും ഒരു പെൺകുഞ്ഞിന്, അന്നത്തെ കാലത്ത് എങ്ങനെ പഠനം തുടരാറായി എന്നുള്ളത് എനിക്ക് ഇന്നും ഒരു വലിയ ചോദ്യമാണ്.

ധൈര്യവതിയായിരിക്കണം അന്നത്തെ അമ്മ. ഹോസ്റ്റലുകളിൽ നിന്നു പഠിക്കാനും തനിയെ  യാത്ര ചെയ്യാനും ഒക്കെ കുറച്ചു ധൈര്യം ഒക്കെ വേണ്ടിയിരിക്കുമല്ലോ അന്നത്തെ കാലത്ത്. തിരുവനന്തപുരത്ത് നിന്നും പാലാക്കുള്ള ഏക വണ്ടിയിൽ വീട്ടിലേക്കു വരുമ്പോൾ അമ്മ മാത്രമായിരിക്കും ചില സമയങ്ങളിൽ സ്ത്രീയായുണ്ടാകുക. അന്നത്തെ നീണ്ട യാത്രയുടെ അവസാനം, വീടിന്റെ പടിക്കൽ നിർത്തി തരുന്ന പാലാ ഫാസ്റ്റിന്റെ ഡ്രൈവർ, അമ്മയും വല്യപ്പനും പതിനെട്ടാം പടി കയറുന്ന വരെ ലൈറ്റിട്ടു കൊടുത്തിരുന്ന സന്മനസ്. അവർക്കും ബഹുമാനം ആയിരുന്നിരിക്കാം ആ സ്ത്രീയെ. പിന്നീട് ഗുരുവായൂർ ലിറ്റിൽ ഫ്‌ളവർ കോളേജിൽ പഠിപ്പിക്കുകയും ചെയ്തു, കുറച്ചു നാൾ. ഇടക്കൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട് അമ്മയുടെ കൂടെ പഠിച്ച, പഠിപ്പിച്ച കൂട്ടുകാരികളുടെ ഒക്കെ കാര്യങ്ങൾ, ടീച്ചേഴ്സിന്റെ കാര്യങ്ങൾ, അവരുടെ കൊച്ചു കൊച്ചു രസങ്ങൾ.

വളരെ മിടുക്കിയായിരിക്കണം അമ്മ, അനിയത്തിമാർക്കും അനിയന്മാർക്കും ഒക്കെ മാതൃകയായിരുന്നിരിക്കണം. വലിയപ്പനും വലിയ ഇഷ്ടമായിരുന്നു അമ്മയെ എന്ന് കേട്ടിട്ടുണ്ട്. പിന്നീട് കല്യാണം, മൂന്നാലു കുഞ്ഞുങ്ങൾ, അങ്ങനെ ജീവിതം മറ്റൊരു ചാലിലൂടെ ഒഴുകാൻ തുടങ്ങിക്കാണും. എന്തായാലും അതിനു ശേഷമാണ് ഞങ്ങളുടെ ഓർമ്മയിൽ ഉള്ള ഇന്നത്തെ അമ്മയുടെ രൂപം പിറന്നത്.

ഭർത്താവ് മരിച്ചു, നാല് കുഞ്ഞുങ്ങളെയും തന്റെ മാതാപിതാക്കളെ ഏല്പിച്ചു, കിഴക്കൻ മലയോരങ്ങളിലെ എൽ പി സ്‌കൂളുകളിൽ പഠിപ്പിക്കാൻ പോയപ്പോൾ, നൊന്തുകരഞ്ഞുകൊണ്ടാവണം അവിടെ ഓരോ ആഴ്ചയും തള്ളി നീക്കിയത്. അവിടുത്തെ ഹെഡ്മാസ്റ്ററെക്കാളും യോഗ്യതകൾ ഉണ്ടായിരുന്നിട്ടും അമ്മ തുല്യ വേതനത്തിനു പരാതി പറഞ്ഞില്ല. വാരാന്ത്യത്തിൽ വീട്ടിലെത്തുമ്പോൾ കൂടെ കിടക്കാൻ അടിയുണ്ടാക്കുന്ന നാലുമക്കളെയും ഊഴം വെച്ചു ചേർത്തു കിടത്തുമ്പോൾ ആണാണോ പെണ്ണാണോ എന്നു തുന്നിച്ചു നോക്കിയിട്ടില്ലായിരുന്നു അമ്മ. മറിച്ചു, പെൺകുട്ടികൾക്ക് കല്യാണം കഴിഞ്ഞാൽകെട്ടി ചെല്ലുന്ന വീട്ടിൽ എങ്ങനെയാണെന്നറിയില്ല എന്ന് പറഞ്ഞു ഇടക്കൊക്കെ ചില അലവൻസും കൊടുത്തിരുന്നു. അമ്മവീട്ടിലെ ചടങ്ങുകൾക്കെല്ലാം നല്ല കാര്യപ്രാപ്തിയോടെ, എന്നാൽ ഒരു വിധവക്ക് സമൂഹത്തിലുണ്ടായിരുന്ന മുൻവിധികളെയും അശുഭ നിമിത്തങ്ങളെയും പറ്റി തികഞ്ഞ ബോധ്യത്തോടെ, അകത്തളങ്ങളിൽ മാത്രം നിറഞ്ഞു നിന്നപ്പോൾ, ഒന്നിലും അമ്മ  പരാതി പറഞ്ഞതായി അറിയില്ല. കുറച്ചു ബന്ധുക്കളെങ്കിലും ഞങ്ങളോടടുത്താൽ സഹായം കൊടുക്കേണ്ടി വരും എന്ന്ചിന്തിച്ചു അകന്നു നിന്നിരിക്കണം, പെരുമാറിയിരിക്കണം. പക്ഷെ ആരുടെയും കാര്യം ഒരു പരാതിയായി  പറഞ്ഞിട്ടില്ല, അതൊരു വിധിയായി കരുതിയാതെ ഉള്ളൂ.

ജീവിത യാത്രകൾക്കിടയിൽ ഏതെങ്കിലും മൂലയിൽ വെച്ചു എപ്പോളെങ്കിലും തന്റെ പഴയ സഹപാഠികളെ ഒക്കെ കണ്ടപ്പോഴൊന്നും, അവരുടെ ജീവിതാവസ്ഥയോ സാമ്പത്തികാവസ്ഥയോ ഒന്നും അമ്മയെ ഒരു താരതമ്യത്തിന് പ്രേരിപ്പിച്ചതായി അറിയില്ല. സമത്വം അല്ലെങ്കിൽ തുല്യത എന്നൊന്നില്ലെന്ന ജീവിത സത്യം പറഞ്ഞു തരാൻ അമ്മക്കല്ലാതെ വേറാർക്കു പറ്റും?

ടീച്ചർ, ടീച്ചറമ്മ, എന്നു തുടങ്ങി മമ്മി എന്ന് സ്വന്തം അമ്മയെ വിളിക്കുകയും അമ്മ എന്ന് എന്റെ അമ്മയെ വിളിക്കുകയും ചെയ്തിരുന്ന കുട്ടികൾ ഉണ്ടായിരുന്നു അവിടെ. അമ്മ ഉരുട്ടി നൽകുന്ന ചോറുരുളകൾക്ക് പ്രത്യേക രുചി ഉള്ളതായി പറഞ്ഞു കുട്ടികളായിരുന്നപ്പോൾ പലരും ആ കൈയ്യിൽ നിന്നും കഥകൾ കേട്ട് ഭക്ഷണം കഴിച്ചിട്ടുണ്ട്. ഇന്നും പലരുടെയും സ്നേഹവും ബഹുമാനവും കാണുമ്പോൾ സന്തോഷം തോന്നാറുണ്ട്.

ഇങ്ങനെയുള്ള നല്ല സ്ത്രീകളുടെ കൂടെ ജീവിക്കുമ്പോളാണ്, സ്ത്രീകളെ / വ്യക്തികളെ ബഹുമാനം തോന്നുന്നത്. മോശക്കാരായ സ്ത്രീകളും പുരുഷന്മാരും ലോകത്തിൽ പണ്ടും ഉണ്ട്, ഇന്നും ഉണ്ട്. ഇന്ദിരാ ഗാന്ധിയും മാർഗരറ്റ് താച്ചറും ഒന്നും പുരുഷന്മാർ അല്ലായിരുന്നു. അന്നത്തെ കാലത്ത് അവർക്കു ഓരോ രാജ്യങ്ങൾ ഭരിക്കാൻ സാധിച്ചു എന്നുള്ളപ്പോൾ, ഇന്നും ഫെമിനിസ്റ്റുകളായി ആൺ വർഗ്ഗത്തെ പഴിചാരി നടക്കുന്ന ചില പാഴ് ജന്മങ്ങളെ ഒക്കെ എന്ത് പറയാൻ.

ഇന്നിപ്പോൾ മക്കളുടെയും, കൊച്ചുമക്കളുടെയും ചെറിയ പ്രശ്നങ്ങളിൾ വേവലാതി പൂണ്ടിരിക്കുന്ന ഒരു കൊച്ചു കുട്ടിയായി മാറിക്കൊണ്ടിരിക്കുകയാണ് അമ്മ. പണ്ടത്തെ അമ്മയുടെ ഒരു നിഴൽ മാത്രമായിരിക്കണം ഇന്നത്തെ അമ്മ. ധൈര്യമൊക്കെ ചോർന്ന്, ആധിയും വ്യാധിയും ഒക്കെയായി ക്ഷീണിച്ചിരിക്കുന്നു.

സന്തോഷിക്കാൻ മറന്നു പോയ അമ്മയെ വീണ്ടും ഒന്ന് ചിരിപ്പിക്കാൻ, സന്തോഷത്തിന്റെ കുറച്ചു നാളുകളെങ്കിലും സമ്മാനിക്കാൻ, ഞങ്ങൾക്കാവുന്നില്ല. ജീവിതത്തിൽ ചില കാര്യങ്ങൾക്ക് ഒരു പക്ഷെ പരിഹാരങ്ങൾ ഉണ്ടാവില്ല. പക്ഷെ കുറച്ചു നാളുകൾ എങ്കിലും സന്തോഷത്തോടെ  കഴിയാൻ ആ അമ്മക്ക് പറ്റിയില്ലെങ്കിൽ, ജീവിതം എന്നത് ചിലർക്കെങ്കിലും വളരെ അർത്ഥമില്ലാത്തതായി തീരുമെന്നാണ് തോന്നുന്നത് .

പക്ഷെ ചിന്തകൾ ഇങ്ങനെ കൂലംകുഷമാകുമ്പോൾ, സ്വതവേ പരാജിതൻ എന്ന വിലയിരുത്തൽ ഉള്ള ഞാൻ, ഒരു വലിയ പരാജയംആണെന്ന് എനിക്ക് തന്നെ തോന്നുന്നു. ആ അമ്മക്ക് കളിക്കാനായി കുറച്ചു കളിപ്പാട്ടങ്ങൾ ഉണ്ടാക്കി എന്നത് മാത്രമാണ് ഞാൻ ചെയ്‌ത നല്ല കാര്യം. പക്ഷെ വല്ലപ്പോളും ഷോക്കേസിൽ നിന്നും പുറത്തെടുക്കാൻ കാത്തിരിക്കുന്ന കുട്ടികളെപ്പോലെ വെക്കേഷനും കാത്തിരിക്കണം....

Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP