ഞാനൊരു പാവം പാലാക്കാരന്‍

തോല്‍പ്പിക്കാന്‍ ആവില്ല മക്കളെ......

>> Saturday, August 9, 2014

കടുംവെട്ടായതിന്റെ ബാക്കിപത്രം എന്ന നിലയില്‍ സ്വയം പുകഴ്ത്തുന്നതാണ് എന്ന് കരുതരുത്, എന്‍റെ സ്വഭാവത്തില്‍ വളരെ നല്ല ഒത്തിരി കാര്യങ്ങള്‍ ഉണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് എന്‍റെ ഒടുക്കത്തെ വിനയം, പിന്നെ ഉറക്കത്തില്‍ പോലുമുള്ള മാന്യമായ, കുലീനമായ പെരുമാറ്റം. എന്റെ അപ്പന്‍ മരിച്ചു പോയില്ലായിരുന്നുവെങ്കില്‍ ഒരു പത്ത് വയസായപ്പോളെ എന്റെ പേര് വല്ല വിനീത് എന്നോ, വിധേയന്‍ എന്നോ, വിനയന്‍ എന്നോ മാറ്റിയേനെ (അന്ന് നമ്മുടെ സംവിധായകന്‍ വിനയന്‍ ഇത്ര വിനയന്‍ ആയില്ലായിരുന്നല്ലോ). അങ്ങനെ ഞാന്‍ എന്‍റെ കുലീനത്വവും വിനയവും ഒക്കെ ഭീകരം തന്നെ എന്ന് വിചാരിച്ചു വിജ്രുംഭിച്ചു നടക്കുന്ന സമയം.

അന്നൊരു വെള്ളിയാഴ്ച ആയിരുന്നു, ഞങ്ങള്‍ ഗള്‍ഫുകാര്‍ക്കൊക്കെ വെള്ളിയാഴ്ച ആണല്ലോ ഞായറാഴ്ച, ശരിക്കുള്ള ഞായറാഴ്ച ഞങ്ങള്‍ മറ്റു പല കാര്യങ്ങള്‍ക്കും ആണ് ഉപയോഗിക്കാറ്. തെറ്റിദ്ധരിക്കരുത്, വീക്കെണ്ട് കഴിഞ്ഞു ഹാങ്ങോവറുമായി ഓഫീസില്‍ ചെന്ന് ഹാങ്ങോവര്‍ ഉള്ള മേലുദ്യോഗസ്ഥന്റെ തെറി കേള്‍ക്കുന്ന കാര്യം ആണ് ഉദ്ദേശിച്ചത്.

അങ്ങനെ ആ വെള്ളിയാഴ്ച അതിരാവിലെ 11 മണിക്ക് തന്നെ എന്‍റെ മൂന്നാമന്‍ കാ‍ന്താരി പാപ്പി, അവന്‍റെ ലാണ്ട്ക്രൂയിസര്‍ എന്‍റെ ഡ്രൈനേജ് ഏരിയയുടെ പരിസരത്ത് കൂടെ, മരുഭൂമിയിലെ മണ്കൂനകളില്‍ എന്നപോലെ ഓടിച്ചപ്പോള്‍, ആ വണ്ടിയുടെ ഊരിപ്പോയ ടയറിന്റെ ഭാഗത്തുള്ള കമ്പി എന്‍റെ മേനിയില്‍ കൊച്ചു പോറലുകള്‍ ഏല്‍പ്പിച്ചപ്പോള്‍, മാന്യത ഒക്കെ മടക്കി നാലായി കക്ഷത്തില്‍ വെച്ചു, നാലഞ്ച് ബീപ് ചേര്‍ത്ത് അവന്‍റെ തന്തക്കും തന്തയുടെ അപ്പനും വരെ വിളിച്ചലറി എണീറ്റു. തലേന്നത്തെ 65% ആള്‍ക്കഹോള്‍ ഉള്ള ലബനീസ് ചാരായത്തിന്റെ ആയിരിക്കാം, വയറ്റിലും നല്ല കാളല്‍. ഒരു കടുംകാപ്പി തായോ എന്നു അടുക്കളയെ നോക്കി വിളിച്ചു കൂവി. കൊളസ്ട്രോള്‍ കുറയാന്‍ കാ‍ന്താരി അടിച്ചു കേറ്റിയപ്പോള്‍ ഓര്‍ക്കണമായിരുന്നു എന്ന് ഭാര്യയുടെ വക കടുംകാപ്പിയും ഉപദേശവും. ആ സമയത്ത് കാന്താരിക്കു പകരം വല്ല ഗോമൂത്രമോ സ്വമൂത്രമോ കുടിക്കാതിരുന്നത് എത്ര നന്നായി എന്നാശ്വസിച്ചു, മൂത്രം വീണ തൊട്ടാവാടി ഇലപോലെ ഞാന്‍ കട്ടിലില്‍ കൂമ്പി ഇരുന്നു.

എന്‍റെ ജീവിതത്തില്‍ മൂന്ന് എന്നാ സംഖ്യക്ക് ഒത്തിരി പ്രാധാന്യം ഉണ്ട്. ജന്മദിനം,മാസം, വര്ഷം എല്ലാം അക്കങ്ങള്‍ തമ്മില്‍ കൂട്ടിയാല്‍ മൂന്നാണ്, കുട്ടികളും മൂന്നുണ്ട് ( ഭാര്യ ഒന്നെ ഉള്ളു). പക്ഷെ മൂന്ന് പല കാര്യങ്ങളിലും പ്രശ്നക്കാരന്‍ ആണ്. ഒന്നി പിഴച്ചാല്‍ മൂന്ന്, മൂന്നു പേര് പോയാല്‍ മൂഞ്ചി പോകും (ഉദാഹരണം ലാല്‍ ജോസിന്‍റെ ലോക സമാധാന യാത്ര) അങ്ങനെ പലതുണ്ട്. ഈ മൂന്നാമന്‍ കുട്ടിച്ചാത്തനെ എങ്ങനെ എന്നെ പോലെ ഒരു മാന്യന്‍ ആക്കും എന്ന് വിചാരിച്ചു ഞാന്‍ വീണ്ടും കൂലംകുഷമായി ചിന്ത തുടങ്ങി, പാപ്പിയാകട്ടെ ഞാന്‍ അവനെ ശിക്ഷിക്കാനായി ചാരി വെച്ചിരിക്കുന്ന ചൂരവടിയില്‍ വന്നു മൂത്രമൊഴിച്ചു എന്നെ നാക്കും നീട്ടി കാണിച്ചു ഓടി പോയി.

അപ്പോളാണ് നമ്മുടെ സുഹൃത്ത് അനില്‍ എത്തിയത്. വാഴക്കവരയോ, ചുമ്മാ ചൊറിയും കുത്തി ഇരിക്കാതെ വാ,ചുമ്മാ എങ്ങോട്ടെങ്കിലും ഒരു ഡ്രൈവിനു പോകാം. വീട്ടിലിരുന്നാല്‍ ഇവന്മാരുടെ ഞോണ്ടല്‍ കാരണം ഭ്രാന്തു പിടിക്കും, എന്നാ പീക്കിരികളെ എല്ലാം റെഡി ആക്കി പോരെടീ എന്നു ഭാര്യക്ക് ഓര്‍ഡര്‍ കൊടുത്തിട്ടു നമ്മള്‍ റെഡി ആയി. എല്ലാത്തിനെയും പൊക്കി എടുത്ത് വണ്ടിയുടെ പിന്‍സീറ്റില്‍ ഭാര്യക്കൊപ്പം ഇരുത്തിയിട്ട് ഞങ്ങള്‍ യാത്ര തുടങ്ങി.

പുറകില്‍ നിന്നും വെടിയും പുകയും കരച്ചിലും ഒക്കെ കേള്‍ക്കുന്നുണ്ട്, ഞാനും അനിലും അതൊന്നും ശ്രദ്ധിക്കാതെ പാലസ്തീന്‍ ഇസ്രയേല്‍ വെടിയെക്കുറിച്ചു പറഞ്ഞു കൊണ്ടിരുന്നു. പാവം ഭാര്യ, വണ്ണം കുറക്കാന്‍ വേണ്ടി അതി രാവിലെ എണീറ്റ് ഓടുന്നതൊക്കെ വെറുതെയാ. ഇങ്ങനെ ഓരോ യാത്ര പോകുമ്പോള്‍ സന്താനങ്ങള്‍ മെതിക്കുന്നതിന്റെ ഭാഗമായുള്ള നീരാണ് അവളുടെ വണ്ണം എന്ന് തോന്നി പോകാറുണ്ട്.

നമ്മള്‍ ആണുങ്ങള്‍ക്ക് സുഖമല്ലേ,  ഒരു സുഖം കഴിഞ്ഞാല്‍ പിന്നെ വേദനിക്കുന്നതും പ്രസവിക്കുന്നതും വളര്‍ത്തുന്നതും ഒക്കെ പെണ്ണുങ്ങള്‍. കഴിഞ്ഞ ദിവസം നമ്മുടെ ഒരു ചേട്ടന്റെ വീട്ടില്‍ ചെന്നപ്പോള്‍, എന്‍റെ മാന്യന്മാര്‍ ആയ മൂന്നു പീക്കിരികളെ കണ്ട സന്തോഷത്തില്‍, പുള്ളിക്കാരന്‍ എന്‍റെ ഭാര്യയോടു പറഞ്ഞു.
 "ഇനി ഒരു പെണ്‍കുഞ്ഞും കൂടി ആയാല്‍ അടിപൊളി ആകും അല്ലെ".
അത് കേട്ടു ചേട്ടത്തി പറഞ്ഞു
"ഒന്ന് പതുക്കെ പറ മനുഷ്യ, അവന്‍ കേള്‍ക്കണ്ട, എന്തേലും ഒന്ന് കേള്‍ക്കാന്‍ നോക്കി നിക്കുവാ അവന്‍, ഈ പെങ്കൊച്ചിന്റെ കഷ്ടപാട് നിങ്ങള്‍ക്കറിയില്ലല്ലോ"
ചേട്ടന്‍റെ ഡയലോഗില്‍ ഒന്ന് വിജ്രുംഭിച്ച ഞാന്‍ ചേച്ചിയുടെ ഡയലോഗോടെ വീണ്ടും ഏതാണ്ട് തട്ടിയ തൊട്ടാവാടി ഇലപോലെ വീണ്ടും കൂമ്പി ഇരുന്നു.

അങ്ങനെ യാത്രയുടെ ഇടയില്‍ എപ്പോളോ പാമ്പ് കടിക്കാനായി മടിയെ കുറിച്ച് ഒരു സംസാരം വന്നു. എന്നെ സംബന്ധിച്ചിടത്തോളം ലോകത്തിലെ ഏറ്റവും മടിയില്ലാത്ത വ്യക്കിതി ആണ് ഞാന്‍. പക്ഷെ എന്‍റെ യോഗത്തിനു മറ്റാര്‍ക്കും ആ അഭിപ്രായം ഇല്ല എന്നു മനസിലായി. മദ്യപാനം കുറക്കാന്‍ ഞാന്‍ ഉപദേശിച്ചതിന്റെ പകരം വീട്ടിയതാവാം, എന്‍റെ ഭാര്യതന്നെയാണ്ഞാന്‍ ഇത്രയും മടിയനാവാന്‍ കാരണം എന്ന് വരെ ആ ദാരിദ്രവാസി അനില്‍ പറഞ്ഞു കളഞ്ഞു. മര്യാദക്ക് ഇത്തിരി സുഖിച്ചു ജീവിച്ചുകൊണ്ടിരുന്ന എന്നോടുള്ളസൂയ,അല്ലാതെന്താ. പക്ഷെ നമ്മള്‍ വിട്ടുകൊടുക്കില്ലല്ലോ. എടാ മക്കളെ, ഭാര്യേ.... ചാച്ചയുടെ മടിയില്ലാത്ത കാര്യങ്ങള്‍ എണ്ണി എണ്ണി പറയൂ... എന്നായി ഞാന്‍...

ഓരോരുത്തരും പറയാന്‍ തുടങ്ങി

കള്ളുകുടിക്കാന്‍ മടിയില്ല - കറിയാച്ചന്‍
ക്രിക്കറ്റ് കളിക്കാന്‍ പോകാന്‍ മടിയില്ല - കോക്കു
ഡെസേര്ട്ടില്‍ പോകാന്‍ മടിയില്ല - പാപ്പി
ഭക്ഷണം കഴിക്കാന്‍ ഒരു മടിയും ഇല്ല - ഭാര്യ

അങ്ങനെ ടിവി കാണാന്‍, വെറുതെ ഇരിക്കാന്‍, വായില്‍ നോക്കാന്‍ എന്ന് തുടങ്ങി അപ്പി ഇടാന്‍ വരെ ഒരു മടിയും ഇല്ല എന്ന് ഓരോരുത്തരും ലിസ്റ്റു വെച്ചു. ആ ലിസ്റ്റില്‍ ഉപകാരപ്രദമായ ഒരു കാര്യം പോലും ഇല്ലായിരുന്നു എന്നുള്ളത് എന്നെ വ്യസനിപ്പിച്ചു. അനില്‍ ഒരു ഓക്ലേഷിച്ച ചിരിയുമായി വണ്ടി ഓടിച്ചു കൊണ്ടേ ഇരുന്നു.

അപ്പോള്‍ നിങ്ങള്ക്ക് എല്ലാം ഞാന്‍ വെറും കൊള്ളരുതാത്തവന്‍ അല്ലെ? ഞാന്‍ സെന്റിമെന്റല്‍ ആയി. എടീ,നീ എന്നാല്‍ എന്‍റെ നല്ല കാര്യങ്ങള്‍ എന്തെങ്കിലും ഒക്കെ ഉള്ളത് പറയ്‌. എന്തെങ്കിലും ഒക്കെ ഗുണങ്ങള്‍ ഇല്ലാതെ നിങ്ങള്‍ എല്ലാരും എന്നെ സ്നേഹിക്കില്ലല്ലോ. ഭാര്യയും മക്കളും ഒക്കെ സ്നേഹിക്കുന്നുണ്ടെന്ന് എനിക്ക് സംശയം ഇല്ല താനും.

അവള്‍ ആലോചന തുടങ്ങി, ഞാന്‍ ഒന്ന് ഇളകി ഇരുന്നു. ഇപ്പൊ കേട്ടോ അനിലേ, എന്‍റെ ഗുണഗണങ്ങള്‍ എന്‍റെ  ഭാര്യയുടെ വായില്‍ നിന്ന് എന്ന ഭാവത്തില്‍ അനിലിനെ ഒന്ന് നോക്കി. മിനിറ്റുകള്‍ നീണ്ടു പോയി, വണ്ടി കല്‍ബാ ടണല്‍ കയറി ഇറങ്ങി, അവളുടെ കൈകള്‍ എന്നെ ആശ്വസിപ്പിച്ചു തലോടുന്നുണ്ട്‌. പക്ഷെ ഗുണഗണങ്ങള്‍ അങ്ങ് വരുന്നില്ല. ഭര്‍ത്താവിനെ മറ്റൊരാളുടെ മുമ്പില്‍ നാണം കെടുത്താതിരിക്കാന്‍ എതുഭാര്യയും ശ്രമിക്കും, ഇവളും കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. പക്ഷെ എന്തെങ്കിലും കൊള്ളാവുന്ന ഒരു ഗുണം പറയാന്‍ കിട്ടേണ്ടേ?

അങ്ങനെ ഡ്രൈവും കഴിഞ്ഞു ഫുജേറയില്‍ രണ്ടു കുപ്പിയും വാങ്ങി തിരിച്ചു വണ്ടിയില്‍ കയറി. അപ്പോള്‍ ഭാര്യ എന്നെ ദയനീയമായി നോക്കി. ഒന്നും കിട്ടുന്നില്ല വഴക്കാവരയാ എന്ന് അവള്‍ പറയാതെ പറഞ്ഞു.

സ്വന്തം വീട്ടുകാര്‍ നോക്കിയിട്ട് കാണാത്ത മഹത്വം നാട്ടുകാര്‍ നോക്കിയാല്‍ കാണുമോ?  വെറുതെയല്ല കഴിഞ്ഞയാഴ്ച ഓഫീസില്‍ നിന്നും മുതലാളിയുടെ തലതെറിച്ച മോന്‍ നീയൊക്കെ ഒരു പണിയും ചെയ്യുന്നില്ല എന്ന് കുറ്റം പറഞ്ഞത്. എന്തെങ്കിലും ഒരു നല്ല കാര്യം ചെയ്‌താല്‍ അതിന്‍റെ മേന്മ മുഴുവന്‍ മറ്റുള്ളവര്‍ക്ക്. നിനക്ക് ചായ ഞാന്‍ കൊണ്ടുവന്നു തന്നത് കൊണ്ടല്ലേ എന്ന് പറഞ്ഞു ഓഫീസ് ബോയ്‌ മുതല്‍ , നിനക്ക് ഞാന്‍ ജോലി തന്നത് കൊണ്ടല്ലേ എന്ന് പറഞ്ഞു മുതലാളി വരെ അതിന്‍റെ ക്രെഡിറ്റ്‌ എടുക്കും. കുറ്റം വന്നാലോ,സകല ദിക്കില്‍ നിന്നും ഊടുപാടു തെറിയും.

ജീവിതത്തില്‍ ഇന്നേ വരെ ആരും ഞാന്‍ ഭയങ്കര മിടുക്കനാണെന്നോ, കഴിവുള്ളവനാണെന്നോ പറഞ്ഞിട്ടില്ല. എന്നാല്‍ പാവമാണെന്നും, കഴകത്തില്ലാത്തവന്‍, എടുത്തു ചാട്ടക്കാരന്‍, പരാജിതന്‍, ഭാഗ്യമില്ലാത്തവന്‍ എന്നിങ്ങനെയുള്ള പല വിശേഷണങ്ങളും ചാര്‍ത്തുകയും ചെയ്യും. എന്തെങ്കിലും ഒരു നല്ല കാര്യം വന്നാല്‍ അതിനു ഉത്തരവാദികള്‍ പലരുണ്ടാവും, അല്ലെങ്കില്‍ അവന്‍റെ ഭാഗ്യം എന്ന് പറയും. അവഗണനയും ഒഴിവാക്കലും വിലയില്ലായ്മയും പലപ്പോഴും വിഷമിപ്പിച്ചിട്ടുണ്ട്.

പക്ഷെ ഭാര്യയുടെ മുമ്പില്‍ ഞാന്‍ വിഷമങ്ങളൊന്നും ഇല്ലാത്തവനായി, ലോകത്തിലെ ഏറ്റവും മിടുക്കനായി, ബുദ്ധിമാനായി നില്‍ക്കാന്‍ ശ്രമിച്ചിരുന്നു. എന്‍റെ കഴിവില്‍ മറ്റുള്ളവര്‍ ഭയന്നിട്ടാണ് എന്നെ പലപ്പോഴും അവഗണിക്കുന്നത് എന്ന് പറഞ്ഞ്‌, അവരുടെ മണ്ടത്തരങ്ങളും കുറവുകളും പറഞ്ഞ്‌, ഞാന്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചിരുന്നു.  

അതെല്ലാം വെറും പാഴ്ശ്രമങ്ങള്‍ ആയിരുന്നോ? വൃഥാവില്‍ ആയിപ്പോയോ? വിനയവും മാന്യതയും കൈവിട്ടു, സ്വയം പുകഴ്ത്തലും പൊങ്ങച്ചവും തുടങ്ങണമോ? മനസ്സ് കലങ്ങി മറിഞ്ഞു.

അങ്ങനെ വിഷണ്ണനായി വിഷാദനായി ഊഞ്ഞാലാടി വീട്ടില്‍ വന്നു കയറിയപ്പോള്‍ അനില്‍ ആശ്വസിപ്പിച്ചു, സാരമില്ല വാഴക്കാവരായാ വിട്ടുകള.

എന്‍റെ ഉള്ളിലെ രാജ രക്തം തിളച്ചു, ഞാന്‍ പറഞ്ഞു,

"അതൊന്നും വേണ്ടാ...സഹതാപം, അതുകൊണ്ട് പോയി നീ വേറെ ആര്‍ക്കേലും കൊടുത്തേക്ക്. നീയൊക്കെ എന്താ വിചാരിച്ചത്? ഞാന്‍ എന്താ വിഷമിച്ചിരിക്കുകയാണെന്നോ? കോപ്പാ....   ഞാന്‍ സിംഹം ആണ്. ആണ്‍ സിംഹങ്ങള്‍ രാജാവായി ഇരിക്കും, സിംഹിയാണ് ഇരപിടുത്തവും ബാക്കികാര്യങ്ങള്‍ നോട്ടവും ഒക്കെ. അതു പോലെ ഞാന്‍ രാജാവായി ഇവിടെ ഇരിക്കും, കാര്യങ്ങള്‍ ഒക്കെ മറ്റുള്ളവര്‍ നടത്തും. നിങ്ങള്‍ക്കൊന്നും അതിനു യോഗം ഇല്ല മോനെ, വെറുതെ അസൂയപ്പെട്ടിട്ട് കാര്യം ഇല്ല. വാഴക്കാവരയനെ  തോല്‍പ്പിക്കാന്‍ ആവില്ല മക്കളെ......"

പെട്ടെന്ന് ഒരു ഉപമയും ഉല്പ്രേഷയും ഒക്കെ എത്തിയതിന്‍ പേരില്‍ എനിക്ക് എന്നോട് തന്നെ ഒരു ബഹുമാനം തോന്നി. എന്നെ ഞാന്‍ തന്നെ വിമല്‍കുമാര്‍ എന്ന് വിളിച്ചാലോ എന്ന് വിചാരിച്ചു.

അപ്പോളാണ് കാ‍ന്താരി പാപ്പി കമ്പ്യുട്ടറിന്റെ സ്ക്രീന്‍ സേവര്‍ ആയി കിടന്ന പടം നോക്കി ചോദിച്ചത്. ഇതില്‍ ഏതാണ് ചാച്ചേ രായാവ് സിംഹം?

ആ പടം ദേണ്ടെ താഴെ...




അങ്ങനെ വീണ്ടും തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ വാഴക്കാവരയന്റെ ജന്മം ബാക്കിയായി......

Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP