ഞാനൊരു പാവം പാലാക്കാരന്‍

അമ്പിളിചേച്ചി

>> Friday, December 15, 2017

പണ്ടു പണ്ടൊരു ഒരു ശനിയാഴ്ച ദിവസം. പഠനം ആറാം ക്ലാസിൽ. ഇന്നത്തെപോലെ സ്പെഷ്യൽ ക്ലാസും ട്യുഷനും ഒന്നും ഇല്ലാത്തതു  കാരണം പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ മുറ്റത്തുകൂടി തേരാപാരാ നടക്കുന്നു.പയ്യെ ആരും അറിയാതെ തോട്ടിൽ ചാടാൻ പോകാൻ തോർത്ത് എങ്ങനെ അടിച്ചു മാറ്റാം എന്ന കൊനഷ്ടു ചിന്തയുമായി മാട്ടേൽ ചാരിനിന്നു ആലോചന തുടങ്ങിയതേ വല്യമ്മയുടെ വിളി വന്നു.


"എടാ... നീയാ പടിഞ്ഞാറേ ചെരുവിൽ നിക്കുന്ന ആടിനേം കുഞ്ഞുങ്ങളേം കൂടെ താഴത്തെ തൊട്ടിയിലേക്ക് ഒന്ന് മാറ്റിക്കെട്ട്. റബറേൽ കെട്ടിയാൽ അതിന്റെ തൊലിപോകും, അതുകൊണ്ടു ആ കയ്യാലേൽ ചാരിവെച്ചേക്കുന്ന അലവാങ്കും കൂടെ എടുത്തോ കെട്ടിയിടാനായി. അവിടെ ഇച്ചിരെ തൊട്ടാവാടി നിപ്പുണ്ട്, അതും തിന്നോളും പിന്നെയാ കൂഴപ്ലാവിന്റെ പഴുത്ത ഇലയും കൊടക്കമ്പിയെ കോർത്ത് കൊടുത്താ അതും തിന്നോളും. നീ അവിടെ നിന്ന് അതുങ്ങളെ തീറ്റിച്ചിട്ടേ വരാവൂ... വല്ല നരിയോ കില്ലപ്പട്ടിയോ വന്നോ ആട്ടിൻകുട്ടികളെ പിടിക്കും, രണ്ടു ദിവസമേ ആയിട്ടുള്ളൂ..."


കിട്ടി നല്ല കട്ട പണി. പടിഞ്ഞാറേ ചെരുവ് നമ്മുടെ പേടി സ്വപ്നം ആണ്. അവിടെ നിന്നാൽ വീട് കാണാൻ പറ്റില്ല, വിളിച്ചാലും കേക്കില്ല. പോരാത്തതിന് പാറയും പൊത്തും കുഴിയും പള്ളയും ഒക്കെ ഉള്ളതുകൊണ്ട് അവിടെ ഇല്ലാത്ത ജീവികൾ ഒന്നും ഇല്ല. എന്നോടെങ്ങാനും രണ്ടാം പാൽ എടുക്കാൻ പറഞ്ഞാൽ ആ ഭാഗത്തുള്ള റബറിനെ നമ്മൾ നൈസ് ആയി ഒഴിവാക്കി വെട്ടുകാരന് കുറച്ചു കൂടുതൽ ചണ്ടിപാൽ കിട്ടാനുള്ള വഴി ഉണ്ടാക്കും, അത്ര തന്നെ. ഒരിക്കൽ അതിന്റെ അടുത്തതോടെ പോയ എന്നെ, പെറ്റുകിടന്ന ഒരു കില്ലപ്പട്ടി ഓടിച്ചിട്ട് അധികം കാലം ആയില്ല. ഇനി പേടിയാണെന്ന് പറഞ്ഞാൽ, പിന്നെ നീയൊക്കെ എന്തിനാ ആണാണെന്നു പറഞ്ഞു നടക്കുന്നത് എന്ന് ചോദിച്ചു പെങ്ങളെയും അനിയനേം കൂടെ വിടും. എല്ലാരും കൂടി നമ്മളെ വെറും കിഴങ്ങൻ ആക്കും, ആക്കാനായി ഇനി ഒന്നും ബാക്കി ഇല്ലെങ്കിലും. പതുക്കെ സൂത്രത്തിൽ അവിടെ നിൽക്കുന്ന കുഞ്ഞു ആഞ്ഞിലിയേ കയറാൻ വരുന്നോ എന്ന് ചോദിച്ചിട്ടു അവർക്കാർക്കും നോ ഇന്റെറസ്റ്റ്. കഴുത്തേൽ കിടക്കുന്ന രാത്രിക്കു തിളങ്ങുന്ന കൊന്തക്ക് സപ്പോർട്ടിനായി, വാച്ചിലെ കിടന്ന കൈക്കോടാലിയുടെ പിടി എടുത്തു മുകളിൽ ഒരു കുഞ്ഞുപലകയും വെച്ച് ചാക്കുനൂലിട്ടു കെട്ടി ഒരു കുഞ്ഞു തടിക്കുരിശാക്കി ചങ്കേൽ മുട്ടിച്ചുവെച്ചു, ആടിനെയും അഴിച്ചു ഞാൻ യാത്രയായി.


അവിടെച്ചെന്നു തള്ളയെ ഒരു കവുങ്ങിൽ കെട്ടിയിട്ടു, തെളിച്ചിട്ടിരുന്ന ജാതിയുടെചോട്ടിൽ  ആട്ടിൻകുട്ടികളുടെ ചാട്ടം കണ്ടു കിടന്നു. വെറുതെ നിന്ന നിൽപ്പിൽ മുകളിലോട്ടു പൊങ്ങും, സ്പ്രിങ്ങു കാലിന്റടിയിൽ പിടിപ്പിച്ച പോലെ. ഉണ്ടായിട്ടു രണ്ടു ദിവസം കഴിയുമ്പോളെ ആട്ടിൻകുട്ടികൾ ഇതുപോലെ ചാടും. നാലുമാസം മുമ്പുണ്ടായ ആന്റിയുടെ മോൻ ഇന്നലെ കമിഴ്ന്നു തുടങ്ങി എന്ന് പറഞ്ഞു എന്തൊരു ബഹളം ആയിരുന്നു! ഇനി അവനൊന്നു എണീറ്റ് നടക്കണമെങ്കിൽ എത്രനാൾ കഴിയണം? ഇവിടെ ഉണ്ടായിട്ടു വെറും രണ്ടു ദിവസം കഴിഞ്ഞ ആട്ടിൻകുട്ടി ചുമ്മാ സ്പ്രിങ്ങുപോലെ ചാടുന്നു. ഇനി ആട്ടിൻപാൽ നേരിട്ട് കുടിച്ചാൽ ഇതുപോലെ ചാടാൻ പറ്റുമോ ആവൊ? ഒന്ന് ട്രൈ ചെയ്താലോ എന്നാലോചിച്ചു എന്റെ നോട്ടം അകിടിൽ ചെന്നു. പിന്നെ മുഖം ഉയർത്തി ആട്ടിൻ തള്ളയെ ഒന്ന് നോക്കിയപ്പോൾ അതിന്റെ ഒരു നോട്ടം.., ഇവനേതാ ഈ അയറ്റപ്പെഴ എന്ന ഭാവത്തിൽ.....കോപ്പ്, വെറുതെ നോക്കിയത് മിച്ചം.  സ്പ്രിങ്ങുപോലെ ചാടാനുള്ള ആഗ്രഹം ഞാൻ ഏതായാലും ഉപേക്ഷിച്ചു.


വെറുതെ നിന്നാൽ ഉള്ള ചെകുത്താന്റെയും പാമ്പിന്റെയും പട്ടിയുടെയും ചിന്ത തന്നെ മനസ്സിൽ വരും. വല്ല കൊച്ചരുവായോ നമ്പക്കത്തിയോ എടുത്തിരുന്നേൽ വാഴക്കൈ വെട്ടി പട പടാ ഒച്ചയുണ്ടാക്കുന്ന സുനാ ഉണ്ടക്കാരുന്നു, കത്തിയുടെ ഒരു ധൈര്യവും കിട്ടിയേനെ, ഒച്ച കേട്ടു ജന്തുക്കൾ പിശാചുക്കൾ ഒക്കെ മാറി പോകുകയും ചെയ്തേനെ. ഇനി എന്നാ പിന്നെ വല്ലോ മരത്തേലും കയറാം. ഏതു മരത്തിൽ കയറി കായ് കനികൾ ഭക്ഷിക്കാം എന്ന ചിന്തയുമായി ഒരു ജാതിക്കാ തൊണ്ടെടുത്ത് കടിച്ചുകൊണ്ട് ഞാൻ അങ്ങോട്ടും ഇങ്ങോട്ടും ഒന്ന് ഉലാത്തി. അതാ നിക്കുന്നു നമ്മുടെ കുഞ്ഞാഞ്ഞിലി. ആടേ നീ വേണേൽ നിന്റെ പിള്ളേരെ നോക്കിക്കോ, ഞാൻ ആനിയെ കേറാൻ പോവ്വാ എന്നും പറഞ്ഞു ഞാൻ പറമ്പിന്റെ കൊണേലുള്ള ആഞ്ഞിലിയെ ലക്ഷ്യമാക്കി നടന്നു. ചെറിയ ആഞ്ഞിലിയാണേലും നിറച്ചു കായ്ച്ചിട്ടുണ്ട്. പാകമായതും പച്ചയും പടുവിളയും പെർലിക്കിനും എല്ലാം ഉണ്ട്.


പതുക്കെ തോർത്ത് ചുരുട്ടി തായിപ്പിരി ആക്കി ആനിയിൽ കയറി. നല്ല രണ്ടു ആനിക്കാവിള പറിച്ചു കവലയിൽ ചാരിയിരുന്നു പതുക്കെ തീറ്റ തുടങ്ങി. കുരു അതിന്റെ കൂഞ്ഞിലിൽ തന്നെ വെച്ച് പഴം വലിച്ചെടുത്തു തിന്നുന്ന അതിനൂതന സാങ്കേതിക വിദ്യ പരീക്ഷിച്ചുകൊണ്ടിരിക്കുമ്പോളാണ് അപ്പുറത്തെ പറമ്പിൽ നിന്നും കരിയിലയനങ്ങുന്ന ഒച്ചകേട്ടതു.  കില്ലപ്പട്ടി, പാമ്പ്, ചെകുത്താൻ, യക്ഷി, പോത്തിൻകാല് അങ്ങനെ ഒത്തിരി ചിന്തകൾ നിമിഷങ്ങൾക്കുള്ളിൽ പൊങ്ങിവന്നു, നനുത്തപൂടകൾ എല്ലാം ശടേന്ന് പൊങ്ങിക്കഴിഞ്ഞു. ചെറിയ പേടിയോടെ ആനിയുടെ കവലയിൽ മുറുക്കിപിടിച്ചു തിരിഞ്ഞു നോക്കി.


അഴിച്ചിട്ട മുടിയും, സെറ്റുസാരിയും കണ്ടപ്പോൾ ആദ്യം ഒന്ന് ഞെട്ടി, പിന്നെ ആഞ്ഞു ശ്വാസം വിട്ടു. അയലോക്കത്ത് വാടകക്ക് താമസിക്കാൻ വന്ന വീട്ടിലെ ബാലൻ സാറിന്റെ മകൾ അമ്പിളി ചേച്ചി ആയിരുന്നു അത്. ബാലൻസാർ തൃശൂർ പാലക്കാട് സൈഡിൽ ഉള്ള നെന്മാറയിൽ നിന്നും വന്നതാണ്, പഞ്ചായത്തിലോ വില്ലേജിലോ മറ്റോ ആണ് ജോലി. മലബാറിന് പോയ കൂഞ്ഞൂഞ്ഞുചേട്ടന്റെ സ്ഥലം വാങ്ങിയ വേലിക്കര പാക്കരൻ ആണ് അവർക്കു വാടകക്ക് കൊടുത്തിരിക്കുന്നത്.


അമ്പിളിചേച്ചി ഒരു നല്ല ചേച്ചിയാണ്. സമയം താമസിച്ചിട്ടും പ്രീഡിഗ്രിക്കു പാലാ അൽഫോൻസായിൽ വല്യപ്പനാണ് സീറ്റു വാങ്ങിക്കൊടുത്തത്. എന്നും രാവിലെ പാലുവാങ്ങാൻ വീട്ടിൽ വരും അമ്പിളിചേച്ചി. കുളിച്ചു മുടിയും ഈറനായിട്ടു ചന്ദനവും ഒക്കെ നെറ്റിയിൽ തേച്ചു വരുന്നത് കാണാൻ തന്നെ ഒരു സുഖമാണ്. സാധാരണ അയലോക്കത്തുള്ളവർ എടാ, ചെക്കാ, പൂയ് എന്നൊക്കെ നമ്മളെ വിളിക്കുമ്പോൾ അമ്പിളിചേച്ചി എന്നെ മോനെ എന്നെ വിളിക്കൂ. കണ്ടാൽ നമ്മുടെ സിനിമാ നടി ശ്രീദേവിയുടെ ഒരു ലുക്കും, ആള് നല്ല സുന്ദരിയാണ്. അല്ലെങ്കിൽ തന്നെ മൊത്തത്തിൽ ഒരു അഴുകൊഴമ്പനായി ഓമനത്തവും ഇല്ല, ശൂരത്തവും ഇല്ല, കാശിനു കൊള്ളാത്തവൻ, ഉണ്ണാക്കൻ, ഓക്കൻ എന്ന് എനിക്ക് തന്നെ തോന്നിയിരുന്ന സമയത്ത് നമ്മടെ ആരെങ്കിലും മോനെ എന്നൊക്കെ വിളിച്ചാൽ നമുക്കുണ്ടാകുന്ന സുഖം പറഞ്ഞാൽ ആർക്കു മനസിലാകാൻ !


ഈ നേറ്റിയിടുന്ന ഉടുപ്പ് മാറ്റി പെരുന്നാപ്പൊടി ഇട്ടോണ്ട് വരുവാരുന്നേ ഇത്തിരി കൂടി ആത്മവിശ്വാസം വന്നേനെ. എന്തായാലും പോട്ടെ, പേടിയൊക്കെ മാറിയ ഞാൻ വേഗം ഉഷാറായി.   ആനിയുടെ മണ്ടേൽ ഇരുന്നു തന്നെ വിളിച്ചു. "ചേച്ചിയേ പൂയ്....ആനിക്കാവെള വേണോ? "


ആനിയുടെ മുകളിൽ എന്നെ കണ്ട ചേച്ചി പേടിയോടെ പറഞ്ഞു. "എന്തൂട്ടാ മോനെ ഈ കാട്ടണത്, താഴെ ഇറങ്ങു, കണ്ടിട്ട് പേടിയാവണു."


നല്ല രണ്ടു ആനിക്കാവിളയും പറിച്ചു ഞെട്ടിൽ കടിച്ചു പിടിച്ചു ഞാൻ ഇത്തിരി ഷോ ഒക്കെ കാണിച്ചു വീരശൂര പരാക്രമി ആകാനുള്ള ശ്രമത്തോടെ താഴേക്കിറങ്ങി. കഴിഞ്ഞ ആഴ്‌ച ഏതോ പയ്യൻ ആഞ്ഞിലിയിൽ നിന്നും വീണു കാലൊടിഞ്ഞതാ, മോൻ സൂക്ഷിച്ചിറങ്ങൂ എന്നൊക്കെ പറഞ്ഞു ചേച്ചി, പക്ഷെ ഞാൻ ഒരു കുരങ്ങച്ചനെപ്പോലെ ഞാന്നും നിരങ്ങിയും താഴെയെത്തി.


അവരുടെ പറമ്പിന്റെ ഏറ്റവും താഴത്തെ തൊട്ടിയിൽ ഉള്ള ലൂവിയിൽ നിന്നും അച്ചാറിടാൻ ലൂവിക്കാ പറിക്കാൻ വന്നതായിരുന്നു ചേച്ചി. ഞങ്ങളുടെ പറമ്പിന്റെ ഇടയിൽ ഒരാൾ താഴ്ച ഉള്ള ഒരു ഇടവഴി ഉണ്ട്. നാടൻ കല്ലുകൾ അടുക്കിവെച്ച പഴയ ഇടവഴി ആയതു കൊണ്ടും, താഴ്ച ഉള്ളതുകൊണ്ടും അപ്പിടി ഇലയും പള്ളയും ആണ് ഇടവഴിയിൽ. മഴ തുടങ്ങിയാൽ പിന്നെ ഒച്ചും അട്ടയും ഇഷ്ടം പോലെ. കല്ലിന്റെ ഇടയിലെല്ലാം വലിയ പൊത്തുള്ളതുകൊണ്ടു പാമ്പു കാണും എന്ന പേടിയിൽ ഞാൻ ആ ഏരിയായിലേക്കെ പോകത്തില്ല.


ഞാൻ ആനിക്കാവിളയുമായി ഇടവഴിയുടെ അടുത്ത് ചെന്നു. ചേച്ചി അപ്പുറെ നിക്കുന്നതുകൊണ്ടു പേടി തോന്നിയില്ല. നമ്മുടെ അടുത്ത ഹീറോയിസം കാണിക്കാനായി ഇടവഴി ചാടാനുള്ള പുറപ്പാട് കണ്ട ചേച്ചി പറഞ്ഞു വേണ്ട എന്ന്. ആനിക്കാവിള അങ്ങോട്ട് ഇട്ടു കൊടുത്താൽ മതി എന്ന് പറഞ്ഞു. നമ്മൾ സമ്മതിക്കുമോ? ഇതൊക്കെ ദെന്തു, ഇതിനപ്പുറം കടന്നവനാണ് ഈ  കെ കെ ജോസപ്പ് എന്ന സ്റ്റൈലിൽ ആണ് നമ്മൾ. പക്ഷെ ഇത്തിരി വിവരവും സ്നേഹവും ഉള്ളതുകൊണ്ട് ചേച്ചി സമ്മതിച്ചില്ല. ആനിക്കാവിള എറിഞ്ഞിട്ടു കൊടുത്താൽ അത് ചിതറിപോകും, മരത്തിൽ നിന്നും പറിക്കുമ്പോൾ സാധാരണ പഞ്ചാര ചാക്ക് ഒരു പ്രത്യേക രീതിയിൽ ആട്ടിയാണ് അത് പിടിക്കുക എന്നുള്ള എന്റെ വാദങ്ങളൊന്നും വിലപ്പോയില്ല. മൂന്നാലു തൊട്ടി താഴെയുള്ള നടക്കല്ലു കയറി വരാമെന്നു അവർ സ്നേഹപൂർവ്വം നിർബന്ധിച്ചപ്പോൾ ഞാൻ വഴങ്ങി.


ഇനി എന്ത് കോനാകൃതി ആണ് ചേച്ചിയുടെ മുമ്പിൽ കാണിച്ചു വീരനാകുക എന്ന് വിചാരിച്ചു അടുത്തുള്ള കാമുകിൽ ചാരി ഞാൻ ചേച്ചി വരുന്നതും കാത്ത് നിന്നു. ഞങ്ങളുടെ പറമ്പിൽകൂടി താഴെനിന്നുള്ള ചേച്ചിയുടെ വരവ് ഞാൻ ഇങ്ങനെ നോക്കി നിന്നു. കാണാൻ എന്തൊരു ഭംഗിയായിരുന്നെന്നോ. ഞങ്ങൾ ക്രിസ്ത്യാനികൾ മാലാഖ എന്നെ പറയാൻ പാടുള്ളു എങ്കിലും അമ്പിളിച്ചേച്ചിയെ കണ്ടാൽ ഒരു ദേവിയെ പോലെ ഇരുന്നു. ആറാൻക്ലാസിൽ മാത്രം ആയ എനിക്ക് മറ്റുവിധ (മറ്റേപ്പണി) ചിന്തകൾ ഒന്നും ആകാനുള്ള ശാരീരിക വലുപ്പം ഒന്നും ഇല്ലാതിരുന്നതുകൊണ്ടു ഉറപ്പിക്കാം അത് വളരെ നല്ല ഒരു ഇഷ്ടം ആയിരുന്നുഎന്ന്. വെറുതെ അടുത്തു നിക്കാൻ, മിണ്ടാൻ, ആ മോനെ വിളി കേക്കാൻ, ഒരു തലോടൽ വാങ്ങാൻ ഒക്കെയുള്ള ഒരു ഇഷ്ടം.


"എന്തൂട്ടാ മോനെ നിങ്ങ ഈ ആഞ്ഞിലിയെ ആനിയെന്നും അതിന്റെ കായെ ആനിക്കാ എന്നും വിളിക്കുന്നത് "  എന്ന് ചേച്ചിയുടെ ചോദ്യം. നമ്മൾ കോട്ടയം കാർ അച്ചടി ഭാഷയുടെ ആൾക്കാരാണല്ലോ. അപ്പോൾ എന്താണ് ഒരു കാരണം പറയുക എന്നാലോചിച്ചു. പിന്നെ ആധികാരികമായി പറഞ്ഞു. " അതായത് ഈ കൊള്ളാവുന്ന മരങ്ങൾ എല്ലാം രണ്ടക്ഷരത്തിൽ ആണല്ലോ, ഉദാഹരണത്തിന് മാവ്, പ്ലാവ്, തേക്ക്, ഈട്ടി, തെങ്ങ്, പന, ജാതി, വാഴ, പേര.... മിടുക്കനാണല്ലോ എന്ന് പറഞ്ഞു ചേച്ചി ചിരിച്ചു. എനിക്കും സന്തോഷമായി, ഞാൻ വിള ചേച്ചിക്ക് കൊടുത്തു. അതിന്റെ ഞെട്ടിൽ പിടിച്ചു തൊലി പൊളിച്ചു കളയുന്നതിന്റെ ഇടക്ക് ചേച്ചി ചോദിച്ചു, " അപ്പോൾ ഈ കായക്ക് നിങ്ങൾ എന്തിനാ ആനിക്കാവിള എന്ന നീളമുള്ള പേരിട്ടത്? ചക്ക, തേങ്ങാ, മാങ്ങാ എന്നിങ്ങനെ അല്ലെ മറ്റുള്ളവയുടെ പേരുകൾ


എനിക്ക് ദേഷ്യം വന്നു. "ഓറഞ്ച്, ആപ്പിൾ, മുന്തിരിങ്ങ, ചാമ്പങ്ങ, കൈതച്ചക്ക,സപ്പോട്ടക്ക, ഇളുമ്പിപുളിക്ക, വാഴക്ക അങ്ങനെ എത്ര എണ്ണം വേണം? എന്റെ പൊന്നു ചേച്ചി, പേരിന്റെ നീളം നോക്കി നിക്കാതെ വേണേ ഇത് കഴിക്കു."


ഒരെണ്ണം അമ്പിളിചേച്ചി കഴിച്ചുകഴിഞ്ഞു, മുഖം കണ്ടപ്പോൾ മനസിലായി ചേച്ചിക്ക് അത് നന്നായി ഇഷ്ടപ്പെട്ടു എന്ന്. എന്നാൽ ഒരു രണ്ടെണ്ണം കൂടി പറിച്ചു തരാം എന്ന ജാടയിൽ മരത്തിൽ കയറാൻ പോയ എന്നെ ചേച്ചി വിലക്കി. ഇനി എന്ത് കാണിച്ചു ഞാൻ വീരനാകും എന്നാലോചിച്ചു ചേച്ചി തൊലി കളയുന്നതും നോക്കി ഇരുന്നപ്പോളാണ് അടുത്ത ബുദ്ധി തെളിഞ്ഞത്. ഈ ആനിക്കാവിള കഴിക്കുന്നതിനും ഒരു ചെറിയ പ്രത്യേകത രീതി ഉണ്ട്. വെറുതെ എടുത്തു കഴിച്ചിട്ട് കുരു തുപ്പിക്കളയുന്നതല്ല അതിന്റെ രീതി. കുരു അതിന്റെ ഞെട്ടിൽ തന്നെ നിർത്തി ചുള വലിച്ചെടുത്തു തിന്നണം.


അങ്ങനെ കുരു കൂഞ്ഞിലിൽ നിർത്തി ചുള വലിച്ചു തിന്നാൻ അമ്പിളി ചേച്ചിക്ക് പരിശീലനം നടത്തുന്ന സമയത്താണ് കന്നുകാലിക്കൂടിന്റെ സൈഡിൽ കൂടി വന്ന വെട്ടുകാരൻ അന്തോനി ഞങ്ങളെ കണ്ടത്. എന്റെ മുമ്പിൽ മുട്ടുകുത്തി നിന്ന് പൊക്കം അഡ്ജസ്റ് ചെയ്തു ആനിക്കാവിള തിന്നോണ്ടിരുന്ന അമ്പിളിചേച്ചിയെ കണ്ട അന്തോണി അലറി...... "എന്നതാടി പിശാശേ നീ ഞങ്ങടെ ചെക്കനെ കാണിക്കുന്നേ, വീട്ടി പോടീ **&@#$%^% " പെട്ടെന്ന് അമ്പിളിചേച്ചി ഞെട്ടി മാറി.


മൂക്കുമുട്ടെ കള്ളും പോരായ്മയുണ്ടേൽ കഞ്ചാവും അടിക്കുന്ന ആളാണ് വെട്ടുകാരൻ അന്തോനി. പെന്പ്രന്നോരുടെ കൂമ്പിന് ആവശ്യത്തിന് ഇടിയും മുതുകത്ത് അത്യാവശ്യം ചവിട്ടും കഴിഞ്ഞു വന്ന അന്തോനിക്കു ഞങ്ങളെ കണ്ടപ്പോൾ പിശകു തോന്നിയതിൽ അത്ഭുതം  ഇല്ല. വീട്ടിൽ വന്നു ഈ വേണ്ടാതീനം പറഞ്ഞു കേൾപ്പിച്ചു വല്യപ്പന്റെ കയ്യിൽ നിന്നും രണ്ടു കുപ്പിക്കുള്ള കാശ് വാങ്ങാം എന്ന് വിചാരിച്ച അന്തോനിക്കു പക്ഷെ തെറ്റി. കരണക്കുറ്റിക്ക് രണ്ടു പെട വെച്ച് കൊടുത്ത് ആട്ടിയിറക്കി വിട്ടു അന്തോനിയെ.


പക്ഷെ നേരെ ഷാപ്പിൽ ചെന്ന അന്തോനി വിവരം പരസ്യമാക്കി, അതോടെ കാര്യങ്ങൾ പതുക്കെ കൈവിട്ടു പോയി. രാത്രിയിൽ ബാലൻസാർ വീട്ടിൽ വന്നു. വല്യപ്പനും അമ്മാവനും ഒക്കെ കൂടി എന്തൊക്കെയോ തീരുമാനിച്ചു. ആ രാത്രിയിൽ തന്നെ അവർ ഞങ്ങളുടെ ഗ്രാമം ഉപേക്ഷിച്ചു പോയി.


പക്ഷെ അതോടെ എന്റെ കാര്യവും പരുങ്ങലിൽ ആയി. സകല ആൾക്കാരും ഒതുക്കത്തിൽ പറയുന്നത് കേട്ട് എന്റെ കൊച്ചുമനസ് വിഷമിച്ചു. കവലകളിലും സ്‌കൂളിലും ഒക്കെ ഞാൻ പ്രശസ്തൻ ആയി. തോട്ടിൽ ചാടാൻ പോകുമ്പോൾ കേൾക്കാം തുണിയലക്കികൊണ്ടിരിക്കുന്ന അമ്മച്ചിമാരുടെ കുശുകുശുപ്പു. ബസിൽ നിന്നപ്പോൾ ഏതോ ചേച്ചി സുനാപ്പിക്കൊരു ഞൊട്ടു തന്നു. പലപ്പോഴും ആൾക്കാരെ നേരെ നോക്കാൻ തന്നെ പേടിയായി, എല്ലാവരും എന്നെ ആക്കി ചിരിക്കുന്നപോലെ ഒരു തോന്നൽ. ആണുങ്ങൾ കുറേക്കൂടി പ്രശ്നക്കാരായിരുന്നു. കുനിഞ്ഞുള്ള നടത്തത്തിനിടയിൽ കേട്ടിട്ടുണ്ട് "ഈ പീക്കിരിയാ ആ ചരക്കിനെ പൂശിയ തെണ്ടി, ഇവന്റെയൊക്കെ ഒരു ഡാഷ് യോഗം " എന്നൊക്കെ പറയുന്നത്. കൂടാതെ തുടയിൽ പിടിക്കാനും ഞെക്കാനും മറ്റും വന്നതും ചോദിച്ചതും ആയ ഒരു പറ്റം നാറികളും.


കാലം ഒഴുകിപൊക്കോണ്ടിരുന്നു. മാറ്റങ്ങൾ എനിക്കും വന്നു, ആൾക്കാരെ ഒക്കെ നേരെ നോക്കാനുള്ള ആമ്പിയറായി. കുടുംബവും ചറപറാ കുട്ടികളും ഒക്കെ ആയി. അങ്ങനെ ഒരു അവധിക്കാലം, ഞാനും അനിലും സുരേഷും ചേർന്ന് പറമ്പിക്കുളത്തിനു ഒരു യാത്ര പോയത്. പെരുമഴയത്തുള്ള രാത്രിയിലെ നീണ്ട വണ്ടി ഓടീരിനു ശേഷം, വെളുപ്പാൻകാലമായപ്പോളേക്കും ഏതോ ഒരു ഗ്രാമപ്രദേശം ആയി. സുരേഷും അനിലും നല്ല ഉറക്കം, കുറെ നേരം കമ്യുണിസ്റ്റും ബിജെപിയും കോൺഗ്രസും ആയി ചേരി തിരിഞ്ഞു കുറച്ചു നേരം അടി ഉണ്ടാക്കിയെങ്കിലും അവർ രണ്ടും എപ്പോളോ ഉറങ്ങി. വിശന്നിട്ടാണേ വയ്യ. നേരം പരപരാ വെളുക്കന്നതേ ഉള്ളൂ. വണ്ടി പതിയെ സൈഡിലേക്ക് ഒതുക്കി.


ഭാര്യ ഉണ്ടാക്കി തന്ന പൊതി പതുക്കെ തുറന്നു അടുത്തു കണ്ട പീടികയുടെ തിണ്ണയിൽ ഇരുന്നു. കപ്പയും ഉണക്കമീൻ ഇടിച്ചു തേങ്ങയും കാന്താരിയും കൂടി തിരുമ്മിയതും  കടൂമാങ്ങയും കൂടി ഇലയിൽ പൊതിഞ്ഞു തന്നതാ പാവം രാത്രിക്കു. പ്രകൃതി സൗന്ദര്യവും ആസ്വദിച്ചു പച്ചക്കപ്പയും കൂട്ടാനും കഴിച്ചപ്പോളേക്കും പ്രകൃതിയുടെ വിളി വന്നു. കടത്തിണ്ണയിൽ ഉറച്ചിരുന്നു ഈ വിളിക്കെന്തുത്തരം എന്നാലോചിച്ചു മാനത്തേക്ക് നോക്കുമ്പോളാണ് സ്ഥലത്തിന്റെ പേര് കണ്ടത്, നെന്മാറ.


പ്രഭാതസൂര്യന്റെ പൊൻകിരണങ്ങൾ പെയ്തൊഴിഞ്ഞ മഴയുടെ അവശേഷിപ്പുകളായ മഴത്തുള്ളികളിൽ തട്ടി ചിന്നിചിതറുന്ന ആ പുലരിയിൽ, കുളികഴിഞ്ഞീറനണിഞ്ഞ മുടിയിഴകളുമായി വരുന്ന അമ്പിളിചേച്ചിയെ എനിക്കോർമ്മ വന്നു. ഈ നെന്മാറയുടെ പൊൻവീഥികളിലൊന്നിൽ മന്ദം മന്ദം നടന്നുവരുന്ന ചേച്ചിയെ സങ്കല്പിച്ചു ഞാൻ നിക്കുമ്പോൾ അതാ പടിഞ്ഞാറേ കോണിൽ നിന്നും ഒരു ചേട്ടൻ തലേക്കെട്ടും കെട്ടി നടന്നു വരുന്നു.


" ചേട്ടോ... ഈ സർക്കാരിൽ ഉണ്ടാരുന്ന ഒരു ബാലൻ സാറിനെ അറിയാമോ, ഈ ഏരിയായിലെങ്ങാണ്ടാ പുള്ളിക്കാരന്റെ വീട്? "


"അയ്യോ മോനേ, ബാലേട്ടൻ മരിച്ചു പോയി. പഞ്ചയാത്തിലൊക്കെ വർക്ക് ചെയ്തിരുന്ന സാറല്ലേ, മരണം നടന്നിട്ടു നാലുവർഷം കഴിഞ്ഞു, അവരുടെ വീട് ഒരു മൂന്നുകിലോമീറ്റർ അപ്പുറത്താണ്.അദ്ദേഹത്തിന്റെ  മോൾ അമ്പിളിക്കൊച്ചു ആ പറമ്പിന്റെ അപ്പുറത്താണ് താമസിക്കുന്നത്."


നന്ദ്രി ചേട്ടാ എന്ന് പറഞ്ഞു ഞാൻ ചേട്ടനെ യാത്രയാക്കി. വേഗന്നുതന്നെ അനിലിനെയും സുരേഷിനെയും വിളിച്ചു. അമ്പിളി എന്ന് കേട്ടതേ അനിൽ ചാടി എണീറ്റു, സുരേഷ് ചാടാതെയും എണീറ്റു. എന്റെ പഴയ പീഡനകഥയിലെ അമ്പിളിചേച്ചിയുടെ വീട് ദാണ്ടെ എവിടെയാ, പോയി അവരെയും കണ്ടു ഒന്ന് ഫ്രഷ് ആയിട്ട് പോകാം. രാവിലെ എങ്ങനെയാടാ വല്ല വീട്ടിലും കേറി ചെല്ലുന്നേ എന്ന് സുരേഷ് ചോദിച്ചെങ്കിലും അനിൽ ഡബിൾ ഒക്കെ.


ഞങ്ങൾ ആ വീട്ടിലേക്കു കയറി ചെന്നു. വാതിൽ തുറന്ന അമ്മച്ചിയോടു പറഞ്ഞു ഞങ്ങൾ അമ്പിളിചേച്ചിയുടെയും ബാലൻ സാറിന്റെയും പരിചയക്കാർ ആണ്, ഈ വഴി വന്നപ്പോൾ കയറിയതാണ് എന്നൊക്കെ. അവർ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു, അമ്പിളി അമ്പലത്തിൽ പോയിരിക്കുകയാണ്, ഇപ്പോൾ വരും, നിങ്ങളിരിക്കൂ, ഞാൻ ചായ ഇടാം എന്ന് പറഞ്ഞു അവർ മോനെ എന്ന് വിളിച്ചു. പത്തിരുപതു വയസുള്ള ഒരു ജിമ്മൻ ചെറുക്കൻ വന്നു. അമ്മച്ചി പറഞ്ഞു മോനെ നിന്റെ അമ്മയോട് ഒത്തിരി താമസിക്കാതെ വരാൻ പറയു, അങ്ങു കോട്ടയത്ത് നിന്നും ഇവരൊക്കെ വന്നിട്ടുണ്ടെന്ന് പറയൂ എന്നും.


ആ ചെറുക്കനെ കണ്ടതോടെ അനിലിന്റെ താല്പര്യം ഒക്കെ പോയി. എന്നാലും ഭിത്തിയിലിരിക്കുന്ന ഫോട്ടോ കണ്ടപ്പോൾ പതുക്കെ ഒന്ന് തപ്പി നോക്കാം, എങ്ങാനും ബിരിയാണി കിട്ടിയാലോ എന്ന ഭാവത്തിൽ അവൻ മൊബൈൽ എടുത്ത് അതിൽ ചൊറിയാൻ തുടങ്ങി. എന്തായാലും പുള്ളി അവസാനം അമ്പിളിചേച്ചിയുടെ ഫേസ്ബുക് കണ്ടു പിടിച്ചു. "ദേണ്ടടാ നിന്റെ ചേച്ചി, ആള് കൊള്ളാല്ലോ...   മകനെ കണ്ടപ്പോൾ ഞാൻ വിചാരിച്ചു കടുംവെട്ട്‌ ആണെന്ന്. ഇത് ചേച്ചി സൂപ്പറാണല്ലോ "


ദിദൊക്കെ എന്ത്...എന്ന ഭാവത്തിൽ ഞാൻ അത് വാങ്ങി നോക്കി. ചേച്ചിയുടെ പ്രൊഫൈലിൽ താഴെയുള്ള പോസ്റ്റുകൾ കണ്ടപ്പോൾ എന്റെ ഗമ പതുക്കെ കുറഞ്ഞു കൈ വിറക്കാൻ തുടങ്ങി. നല്ല കറ തീർന്ന പോസ്റ്റുകൾ. മദർ തെരാസാ മതം മാറ്റിയതും, ഗോവയിൽ ഫ്രാൻസിസ് സേവ്യർ ഹിന്ദുക്കളെ തല്ലിക്കൊന്നു മതം മാറ്റിയതും, നോർത്ത് ഇന്ത്യയിലെ മതം മാറ്റവും ഉൾപ്പടെ ക്രിസ്ത്യാനികൾക്കിട്ടു നല്ല പണി. പണ്ടു അന്തോനി കൊടുത്ത പണി ഇപ്പോൾ എനിക്കിട്ടു പാഴ്‌സലായി കിട്ടുവോ ദൈവമേ എന്ന ചിന്തയിലായി ഞാൻ.


പതുക്കെ മുങ്ങിയാലോ എന്നു അനിലിനോട് ചോദിച്ചു, അവൻ പറഞ്ഞു ഇനി പ്രയാസമാ. ഇനി മുങ്ങിയാലും പണി തരാനാണേൽ അവർക്കു പറ്റും. ഞാൻ ഒന്നുമല്ലേലും നാട്ടിലെ ശാഖേടെ വിവരം ഒക്കെ പറഞ്ഞു നോക്കാം. നീ ഘർ വാപ്പസി ചെയ്യാൻ പോവ്വാ എന്നൊക്കെ പറഞ്ഞു രക്ഷപെടാം എന്ന രീതിയിൽ അവൻ ധൈര്യം തന്നെങ്കിലും അവനും എനിക്കും സുരേഷിനും നല്ല പേടി തോന്നി. ടി പി വധത്തിലെ അമ്പത്താറു വെട്ടിന്റെ ഫോട്ടോ, ജോസഫ് മാഷിന്റെ കയ്യുടെ പടം ഒക്കെ മനസ്സിൽ വന്നു. അത്രേം നേരം വിരിഞ്ഞിരുന്ന ഞാൻ പിന്നെ കുനിഞ്ഞിരുന്നു. ഇന്നേ വരെ ആൾബലത്തിന്റെ പേരിൽ ആരെയും അടിക്കാൻ പോയിട്ടില്ല, ആളെക്കണ്ടു പേടിച്ചു അഭിമാനം പണയം വെച്ചിട്ടുമില്ല. പക്ഷെ മതവും രാഷ്ട്രീയവും മൂലം ഭ്രാന്തുപിടിച്ച ജനക്കൂട്ടം ശരിക്കും പറഞ്ഞാൽ ഇളക്കിവിട്ട കടന്നൽകൂട് പോലെയാണ്, കിട്ടുന്നിടത്തു കുത്തും.


പെട്ടന്ന് മുറ്റത്ത് വണ്ടി വന്നു നിന്നു. ഏതു വഴി ഓടാൻ പറ്റും എന്നു ഞാൻ ചുറ്റും വെപ്രാളത്തിൽ നോക്കി. കാലുകൾ അനങ്ങുന്നില്ല, അവർ രണ്ടു പേരും എഴുന്നേൽക്കുന്നത് കൺകോണിലൂടെ കണ്ടു ഞാനും അറിയാതെ എണീറ്റു. വാതിക്കൽ എത്തിയ ചേച്ചി ഞങ്ങളെ മൂന്നുപേരെയും മാറി മാറി നോക്കി, എന്നെയാണ് തിരയുന്നത് എന്ന് മനസ്സിലായി എന്റെ കാലുകൾ ഇടറി, ചുണ്ടുകൾ വരണ്ടു. ചേച്ചിയുടെ നോട്ടം എന്നിൽ തറഞ്ഞു, എന്റെ നേരെ നടന്നു വന്നു, തുറിച്ചു നോക്കികൊണ്ട്‌ തന്നെ.


ഞാൻ കണ്ണടച്ചു, കൊച്ചരിവായുമായി വരുന്ന വെളിച്ചപ്പാടിനെ പോലെ, ചുവന്ന കണ്ണുകളുമായി വന്നു ചേച്ചി എന്റെ തലയറുക്കും. കണ്ണുകൾ ഇറുക്കിയടച്ചു തന്നെ മാപ്പു പറയാനായി ഞാൻ കൈ കൂപ്പി. കൂപ്പാനായി കൈ അടുത്തുവരുന്നതിനു മുമ്പേ തന്നെ ചേച്ചി എന്നെ കെട്ടിപിടിച്ചു, ഞാൻ പക്ഷെ കണ്ണ് തുറന്നില്ല. ഇനി ഡൻകൽ  സിനിമയിലെ പോലെ വല്ല ഗുസ്തിക്കാരി ആയി എന്നെ പിടിച്ചു നിലത്തടിക്കാൻ ആണെങ്കിലോ?


പക്ഷെ എന്റെ നിറുകയിൽ തലോടുകയായിരുന്നു ചേച്ചി. ഞാൻ കണ്ണ് തുറന്നു ആത്മാർത്ഥമായി ചേച്ചിയെ കെട്ടി പിടിച്ചു. ഒരു ആറാംക്ലാസുകാരൻ കൊച്ചു പയ്യനായി ഞാൻ. എന്തൂട്ടെടാ മോനേ, സുഖാണോ...നിനക്കെത്ര പിള്ളേരുണ്ട്.... ഭാര്യേടെ നാടെവിടെയാ.....ചോദ്യങ്ങൾ... കുശലാന്വേഷണങ്ങൾ...


ചേച്ചി ഇത്തിരി വണ്ണം വെച്ചിട്ടുണ്ട്, നര നാന്നായിട്ടുണ്ട്. എങ്കിലും ഐശ്വര്യം ഒട്ടും കുറഞ്ഞിട്ടില്ല. അടുക്കളയിൽ ചെന്നു പാതകത്തിൽ കയറിയിരുന്നു ചേച്ചി ചുട്ടുകൊണ്ടിരുന്ന ദോശ ചൂടോടെ ചമ്മന്തിയൊഴിച്ചു കഴിച്ചപ്പോൾ, ആർത്തിയോടെ വയറുനിറച്ചു കഴിച്ച കപ്പയും അനുസാരികളുടെയും തികട്ടൽ വന്നതേയില്ല. ഈ സമയമെല്ലാം എന്നെ കൊല്ലാൻ കൊണ്ടുപോയതാണോ വളർത്താൻ കൊണ്ടുപോയതാണോ എന്നറിയാതെ ടെൻഷൻ അടിച്ചിരിക്കുവാരുന്നു അനിലും സുരേഷും. അവർക്കുള്ള ദോശയുമായി ഡൈനിങ് ടേബിളിൽ എത്തിയപ്പോൾ ആണ് അവർക്കു സമാധാനം ആയതു.

അങ്ങനെ കുറച്ചു സ്നേഹം നിറഞ്ഞ വർത്തമാനങ്ങൾ, താടി വടിക്കാനും മുടി കറുപ്പിക്കാനും ഉള്ള ഉപദേശവും, ഭാര്യയും കുഞ്ഞുങ്ങളുമായി വരാനുള്ള ക്ഷണവും ഒക്കെ തന്നുചേച്ചി ഞങ്ങളെ യാത്രയാക്കി.


ഞങ്ങൾ പറമ്പിക്കുളത്തിനുള്ള യാത്ര തുടർന്നു. അപ്പോഴും, ആ ഫേസ്ബുക് പ്രൊഫൈലും അതിലെ പോസ്റ്റുകളും ഇപ്പോൾ കണ്ട ചേച്ചിയും ഒരു പിടികിട്ടാപ്പുള്ളിയായി അനിലിനും സുരേഷിനും നീറി നിന്നു. എന്റെ മനസ്സിൽ സ്നേഹം നിറഞ്ഞ ഒരു മനുഷ്യജന്മം ചിരിച്ചുകൊണ്ടേയിരുന്നു.....ഒരു സംശയവുമില്ലാതെ.


Read more...

പാവപ്പെട്ട മദ്യപാനി... (പാവം പ്രവാസി)

>> Sunday, September 17, 2017


അങ്ങനെ കുറച്ചു നാളുകൾക്കു ശേഷം വാഴക്കാവരയൻ ഒന്നു നാട്ടിൽ പോകുകയാണ്. കാര്യം എട്ടു പത്തു ദിവസത്തേക്ക് ആരോഗ്യസംബന്ധിയായ കാര്യങ്ങൾക്കാണ്‌ പോകുന്നതെങ്കിലും, ഒരു പാവം പ്രവാസിയുടെ നാട്ടിലേക്കുള്ള യാത്രയല്ലേ. പതിവുപോലെ വീട്ടുകാര്, കൂട്ടുകാര്, നാട്ടുകാര് അങ്ങനെ കള്ളു കുടിക്കാനും കുടിപ്പിക്കാനും ഉള്ള ലിസ്റ്റു നോക്കുന്പോളേ ചങ്കിലൊരു വലിവാ... എത്ര കുപ്പി കൊണ്ടുപോയാലും തികയില്ല.

എല്ലാം പെട്ടെന്നായിരുന്നു. ആരോടും വിളിച്ചു പറയാൻ നിന്നില്ല, ടിക്കറ്റ് എടുത്ത്, എയർപോർട്ടിൽ ചെന്നു. ചെക്കിൻ ചെയ്തു കഴിഞ്ഞപ്പോൾ ഫ്‌ളൈറ് ഒരു മണിക്കൂർ ലേറ്റ്. ഡ്യൂട്ടി ഫ്രീയിലൂടെ ഒന്ന് കറങ്ങി. ഓഫറുകളും ബ്രാൻഡുകളും ഒക്കെ കണ്ടു ആകെ കൺഫ്യൂഷൻ. കൊച്ചിയിൽ ആണ് റേറ്റ് കുറവ്, അതിനാൽ ഇവിടെ നിന്നും എന്തേലും സ്പെഷ്യൽ ആയിട്ടുള്ളത് കൊണ്ട് പോകണം. രണ്ടെണ്ണം ഒതുക്കമുള്ളതു വാങ്ങിയാൽ ലാപ്‌ടോപ്‌ ബാഗിൽ ഒതുക്കിയിടാം. പിന്നെ അവിടെ അവിടെ ചെന്ന് ഒന്നുമറിയാത്ത പോലെ രണ്ടെണ്ണം കൂടെ വാങ്ങാം. എന്നാലും ഇനി ബാക്കി കുപ്പികൾക്കു എന്ത് ചെയ്യും എന്ന വേദനയുമായി നേരെ ചെന്ന് ലോഞ്ചിൽ കയറി. ഒരു ക്രെഡിറ്റ് കാർഡ് ഉള്ളത് കൊണ്ട് ഫ്രീ ആയി കള്ളടിക്കാം, ഫളൈറ് ലേറ്റായ വിഷമവും മാറും, കുപ്പി തിരഞ്ഞെടുക്കാൻ ഒരു ഡിസിഷൻ മേക്കിങ് കപ്പാസിറ്റിയും കിട്ടും.

നേരെ ചെന്നത് ബാറിന്റെ അടുത്ത്, കുപ്പികൾ പലതിരിക്കുന്നതിൽ നിന്നും എന്ത് വേണം എന്ന് കൺഫ്യൂഷൻ. ഒട്ടും അമാന്തിച്ചില്ല, ജാക്ക് ഡാനിയേൽ ഒരെണ്ണം എടുത്ത് രണ്ടു ഐസും ഇട്ടു പോയി ഒരു സോഫയിൽ മലർന്നിരുന്നു. ആ പ്രേമം സിനിമയിലെ മലർ മിസ്സുണ്ടായിരുന്നേൽ ഈ മലർന്നിരിക്കുന്ന സമയത്ത് രണ്ടു മലർ വർത്തമാനം പറയാരുന്നു. ഒന്ന് കഴിഞ്ഞു, രണ്ടും മൂന്നും പെട്ടെന്ന് കഴിഞ്ഞു. ഇനിയും കഴിയാൻ നിന്നാൽ പഴയ പോലല്ല, കരളും പാൻക്രിയാസും ഒക്കെ വീങ്ങാൻ തുടങ്ങിയോ എന്ന സംശയം ഉള്ളത് കൊണ്ടും, അയ്യപ്പ ബൈജു സ്‌റ്റെയ്‌ലിൽ വിമാനത്തിൽ കയറാനുള്ള ചമ്മലും ഓർത്തു വെറുതെ സോഡാ എടുത്ത് കുടുച്ചുകൊണ്ടിരുന്നു. ഒരു മലരും മിണ്ടാൻ വന്നില്ലെങ്കിലും അപ്പോളേക്കും ഒരു കോട്ടിട്ട സാർ വന്നു. പുള്ളി അദാനിയായപ്പോൾ ഞാൻ അംബാനിയായി, പാവപ്പെട്ട വേദനിക്കുന്ന കോടീശ്വരനാമാരായ ഞങ്ങൾ പ്രായസങ്ങൾ പങ്കുവെച്ചു, വീണ്ടും ഈരണ്ടടിച്ചു.

നിങ്ങൾ അവിടെ താമസിക്കാൻ പോവ്വാണോ, ഫളൈറ്റിൽ കയറാൻ സമയമായി എന്ന് പുള്ളിക്കാരന്റെ ഭാര്യ ഫോണിലൂടെ പറഞ്ഞപ്പോൾ ഞങ്ങൾ പിരിഞ്ഞു. ഓടി ഡ്യൂട്ടി ഫ്രീയിൽ ചെന്ന് ഓടിച്ചിട്ടു നോക്കിയപ്പോൾ ദാണ്ടെ ഇരിക്കുന്നു 89% ആൽക്കഹോൾ ഉള്ള അബ്സെന്റെ. എല്ലാ പ്രാവശ്യവും എന്തെങ്കിലും വെറൈറ്റി സാധനം കൊണ്ട് പോകാറുണ്ട്, ഈ പ്രാവശ്യത്തെ സ്പെഷ്യൽ അതാവട്ടെ. രണ്ടെണ്ണം എടുത്ത് നേരെ ബാഗിന്റെ ഉള്ളിൽ ഭദ്രമായി വെച്ചു. ഓടിച്ചെന്നു വിമാനത്തിൽ കയറി, നമ്മുടെ സീറ്റ് ലക്ഷ്യമാക്കി നടക്കുന്പോൾ ദേണ്ടെ ബിസിനസ് ക്‌ളാസിൽ ഇരിക്കുന്നു നമ്മുടെ പഴയ കഥാപാത്രം അദാനി. പുള്ളി ശരിക്കും ഒരു അദാനി ആയിരുന്നു, ഞാൻ ഞാനല്ലാത്ത ഭാവത്തിൽ നേരെ പിന്നിൽ പോയി എന്റെ ഒടുങ്കല്ലി സീറ്റിൽ ഇരുന്നു.

വിമാനം പൊങ്ങി, ഡ്രിങ്ക്സ് കൊണ്ട് വന്നു. എന്റെ അടുത്തിരുന്ന യുവമിഥുനങ്ങൾ ബിയറും വിസ്കിയും പറഞ്ഞപ്പോൾ  ഞാൻ ജസ്റ്റ് വാട്ടർ എന്ന് പറഞ്ഞു മര്യാദ രാമനായി. നാട്ടിൽ ചെന്ന് കൂട്ടുകാർക്ക് അബ്സെന്റെ ഒഴിച്ച് കൊടുത്തു വീരനാകുന്ന കിനാവുകണ്ടു ഞാൻ ഒറ്റ ഉറക്കം,അത് കഴിഞ്ഞെഴുന്നേൽക്കുന്പോൾ അടുത്തിരിക്കുന്ന മിഥുനങ്ങൾ മൂക്കിലും ചെവിയിലും പഞ്ഞി വെച്ചിരിപ്പുണ്ട്. ജാക് ഡാനിയേലിന്റെ മണം, എന്റെ കൂർക്കം വലി. എന്തായാലും അവരെ ചിരിച്ചു കാണിക്കാനൊന്നും നിന്നില്ല. ഇറങ്ങി, നേരെ ഡ്യൂട്ടി ഫ്രീയിൽ ചെന്നു. പുതിയ ടെർമിനൽ ഒക്കെ ആയതുകൊണ്ടായിരിക്കും, അവിടെ എല്ലാത്തിനും വിലക്കൂടുതൽ, ദുബൈയിൽ എന്നെ നോക്കി ചിരിച്ചോണ്ടിരുന്ന ഓഫാറുകളെ ഓർത്തു നഷ്ടസ്വപ്നങ്ങളേ പാടി രണ്ടെണ്ണം വാങ്ങി. എന്റെ കയ്യിൽ ആകെ കൊച്ചീന്ന് വാങ്ങിയ രണ്ടു കുപ്പിയെ ഉള്ളു എന്ന ഭാവം പ്രത്യേകം മുഖത്ത് വരുത്തി വെളിയിൽ വന്നു, വീട്ടിൽ ചെന്നു.

വൈകിട്ട് അളിയൻ, അയൽവക്കത്തെ ചേട്ടൻ എന്നിവർ വന്നപ്പോൾ നമ്മൾ എടുത്തു വെച്ചു, 89 ശതമാനം ഉള്ള നമ്മുടെ പുലിയെ. സാധനം വെടിക്കെട്ടാ, ഇതൊക്കെ ചുമ്മാ ബ്രാണ്ടിയടിക്കുന്ന പോലല്ല അടിക്കേണ്ടത് എന്നൊക്കെ മുഖപ്രസംഗം നടത്തി ഞാൻ കുഞ്ഞു ഗ്ലാസ്സിൽ കുറച്ചൊഴിച്ചു ഒരു ലൈറ്റർ എടുത്തു. തീകത്തിക്കാനാണെങ്കിൽ വേണ്ട മോനെ എന്ന് പറഞ്ഞു അളിയൻ കൈ കാണിച്ചു തന്നു. ഒരു കൊച്ചു പൊള്ളലിന്റെ പാട്. എന്റെകൂട്ടുകാരൻ രതീഷ് രണ്ടാഴ്ച മുന്പ് തായ്‌ലൻഡ് ടൂർ കഴിഞ്ഞു വന്നപ്പോൾ കൊണ്ട് വന്നു തകർത്ത സാധനം തന്നെയായിരുന്നു അത്. അയലോക്കത്തെ ചേട്ടൻ പുള്ളിയുടെ മനോഹരമായ മീശ കളഞ്ഞു ക്ളീൻ ഷേവായതിനും കാരണം പിടി കിട്ടി. ശശി ആയി ... എന്നാലും .......

അത് പോയ അണ്ണാന്റെ കണക്കു ഒന്നു തകർന്നെങ്കിലും ഞാൻ വിട്ടില്ല. ഓ എന്റെ അമ്മേ...പിന്നെ സ്വന്തം ഭാഷായായോണ്ട്  ഒരു റിലാക്സേഷൻ ഉണ്ട്....എന്ന മന്ത്രി ഭാര്യയുടെ വചനം പോലെ ഞാൻ പ്ലാൻ ബി പുറത്തെടുത്തു . വേറൊരു രീതിയും ഉണ്ട്, ആംസ്റ്റർഡാമിൽ ഒക്കെ ഈ രീതിയാണ് ഫോളോ ചെയ്യുന്നത്. ഒരു ഫോർക്കിൽ ഷുഗർ ക്യൂബ് വെച്ചിട്ടു അതിന്റെ മുകളിലൂടെ കുറേശ്ശെ ഒഴിച്ച് വേണം കുടിക്കാൻ. ഒന്ന് ഉഷാറായ ഞാൻ വീട്ടിൽ തപ്പി ഒരു തരത്തിൽ ഫോർക് കണ്ടു പിടിച്ചു, പക്ഷെ ഊരു തെണ്ടിയുടെ ഓട്ട ഗ്രാമത്തിൽ എവിടെയാ ഷുഗർ ക്യൂബ്. പകരം പഞ്ചാസാര പാത്രത്തിൽ തപ്പിയപ്പോൾ വെള്ളം നനഞ്ഞുണ്ടായ രണ്ടു കട്ട കിട്ടി ഭാഗ്യത്തിന്, എടുത്ത് ഫോർക്കിൽ വെച്ച് അതിലൂടെ ഒഴിച്ച് ആശാ തീത്തു ഞാൻ. പക്ഷെ ഓരോന്ന് കഴിഞ്ഞപ്പോൾ നീ വേറെയേതേലും കുപ്പി എടുക്കാൻ പറഞ്ഞു എന്നെ പൂർണ്ണമായും പരാജയപ്പെടുത്തി അവർ. മഞ്ചു തിന്നാനായി എന്റെ ജീവിതം ബാക്കി.

അവർ മൂന്നാലെണ്ണം കഴിഞ്ഞു പോയി. ഉറങ്ങാൻ സമയവും ആയില്ല, മാത്രമല്ല വന്ന ചൂടിൽ തന്നെ ആരോടേലും രണ്ടു ഡയലോഗ് വിടാതെ എങ്ങനെ ഇരിക്കും?രതീഷ് എന്നെ എയർപോർട്ടിൽ നിന്നും കൊണ്ടുവന്ന ഉടനെ ഒരു കുപ്പിയും എടുത്തോണ്ട് പോയിരുന്നു. അവനെ വിളിച്ചപ്പോൾ അവൻ കവലയിൽ പോകുന്നു, കൂട്ടുകാരുടെ അടുത്തു ഇപ്പോൾ ചെല്ലും എന്ന് പറഞ്ഞു. വേറെ ആരും ഈ രാത്രിയിൽ ഇനിഎന്റെ വെടി കേൾക്കാൻ വരാനില്ലാത്ത കൊണ്ട് അവിടെ പോയി എന്തേലും പോച്ചാ അടിക്കാം എന്ന് വിചാരിച്ചു വണ്ടി എടുത്തു.

മോനെ.. പോലീസ് ചെക്കിങ്ങ് നന്നായിട്ടുണ്ട്, നീ വന്ന ഉടനെ വണ്ടി എടുത്തിറങ്ങണോ എന്ന് അമ്മ ചോദിച്ചു. നമ്മടെ കവല വരെയേ ഉള്ളു അമ്മെ, അവിടെ ആര് വന്നു പിടിക്കാനാ.... എന്നും പറഞ്ഞു ഞാൻ വണ്ടിയെടുത്ത് ഇറങ്ങി.

നേരെ കവലയിൽ ചെന്നു, കുരിശുപള്ളിയുടെ അപ്പുറത്തതായാണ് അവർ കൂടുന്നത് എന്നറിയാം. കുരിശുപള്ളിയുടെ അടുത്ത് വണ്ടി ഇട്ടിട്ടു വെളിയിൽ ഇറങ്ങി. ചെറുതായി വേച്ച് പോകുന്നുണ്ടോ എന്ന് ഒരു സംശയം. കള്ളടിച്ച സ്ഥിതിക്ക് കുരിശു പള്ളി മാതാവിനെ നാളെ ബഹുമാനിക്കാം മുൻപോട്ടു നോക്കിയപ്പോൾ ഞാൻ ഞെട്ടി. മുന്പിലായി നിർത്തിയിട്ടിരിക്കുന്ന ഒരു പോലീസ് ജീപ്പും അതിലിരുന്നു എന്നെ നോക്കുന്ന ഒരു പോലീസുകാരനും.

ഞാൻ കുരിശുപള്ളിയുടെ ഗ്രില്ലിന്റെ നേരെ ഒരു നേർ രേഖ മനസ്സിൽ വരച്ചു, ഒരു തരത്തിൽ വീഴാതെ ചെന്ന് കന്പിയിൽ രണ്ടു കയ്യും വിരിച്ചു പിടിച്ചുകൊണ്ടു നിന്ന് പ്രാർത്ഥന തുടങ്ങി. ഞാൻ നന്മ നിറഞ്ഞ മറിയവും, എത്രയും ദയയുള്ള മാതാവും ചൊല്ലി നോക്കി. പോലീസ് ജീപ്പ് അനങ്ങുന്നില്ല. ആരൊക്കെയോ വന്നു പോലീസിൽ ജീപ്പിൽ കയറുന്നു, ഞാൻ അങ്ങോട്ട് നോക്കാനേ പോയില്ല. അപ്പോൾ ആ വണ്ടിയിൽ ഇരുന്ന പോലീസുകാരൻ മറ്റുള്ളവരോട് പറയുന്നു, ദേണ്ടെ ഈ പുള്ളിയും നല്ല വീലാ, ഇങ്ങേരെ കൂടെ അങ്ങ് കൊണ്ട് പോയേക്കാം. ഞാൻ വിയർത്തു, വന്ന ഉടനെ തന്നെ രാത്രിയിൽ പോയി സ്റ്റേഷനിൽ ഇരിക്കേണ്ട ഗതികേട് എന്നിൽ വിഹ്വലതകൾ ഉണ്ടാക്കി. എന്റെ മുണ്ടിന്റെ മടിക്കുത്ത് അഴിയുന്നുണ്ടോ എന്നൊരു സംശയം, പിടി ഗ്രില്ലിൽ നിന്നും വിട്ടാൽ വീഴുമോ എന്ന ഭയം. മുണ്ടില്ലാതെ കുരിശുപള്ളിയുടെ ഗ്രില്ലിൽ പിടിച്ചു നിൽക്കുന്ന എന്നെ പടം ഏതെങ്കിലും ദ്രോഹികൾ മൊബൈലിൽ എടുത്ത് സോഷ്യൽ മീഡിയയിൽ ഇട്ടാൽ.... ഹെന്റമ്മോ... നല്ല റിലാക്സേഷൻ ആയേനെ...
പെട്ടെന്നു മൊബൈൽ ശബ്ദിച്ചു, അതെടുക്കണോ വേണ്ടയോ എന്ന് ശങ്കിച്ചെങ്കിലും വേറെ വഴിയില്ലാത്തതു കൊണ്ട് എടുത്തു. നോക്കിയപ്പോൾ രതീഷാണ്. "എടാ.....,നീ തിരിഞ്ഞു നോക്കരുത്. ഞങ്ങളെ പോലീസ് പിടിച്ചു, ഏതോ ഒരു പുലർകാല മോൻ ഒറ്റികൊടുത്തതാ. "

ഞാൻ ചോദിച്ചു...."അപ്പോൾ നീയും പോലീസ് ജീപ്പിൽ ഉണ്ടോ.?"
അവൻ പറഞ്ഞു.. " ഇല്ല.. രണ്ടു പേര് കയറിയിട്ടുണ്ട്, ഞങ്ങൾ പുറകിലത്തെ കാറിൽ ഉണ്ട്.നീ അവിടെ തന്നെ നിന്നോ. അല്ലേൽ പോലീസുകാർ കൊണ്ട് പോകും."

ഞാൻ ചോദിച്ചു എത്ര നേരം ഇങ്ങനെ നിക്കണം? ഇവിടെ വന്നു പിടിച്ചോണ്ട് പോകില്ലേ എന്ന്.

അവൻ പറഞ്ഞു " ഒരു അന്പത്തി മൂന്നുമണിജപം ഒക്കെ ചെല്ലി അവിടെങ്ങാനും നിൽക്ക്, അല്ലേൽ അവന്മാരു പിടിച്ചോണ്ടു പോകും. പ്രാർത്ഥിച്ചോണ്ടിരിക്കുന്നവനെ അവർ പിടിക്കില്ല, കാരണം ഒടുക്കത്തെ വർഗീയതയാ ഇപ്പോൾ ഇവിടെ. അന്പത്തി മൂന്നുമണിയും കൊണ്ടും അവന്മാർ പോകുന്നില്ലേൽ നൂറ്റന്പത്തി മൂന്നുമണി ചെല്ലിക്കോ. ഞങ്ങൾ ഏതായാലും പോയിട്ട് വരാം."

ചെറുപ്പത്തിൽ മുട്ടേകുത്തി നിന്നു ലുത്തിനിയ ചെല്ലിയാ ഏതോ ക്രിസ്ത്യാനി പോലീസുകാരൻ ആയിരിക്കും ഡ്രൈവർ, എന്തായാലും ഇത്തിരി ഉറക്കെ പഴയ ഓർമ്മ വെച്ചു ഒരു രഹസ്യം ചൊല്ലാൻ തുടങ്ങിയപ്പോളേ അവർ വണ്ടി സ്റ്റാർട്ട് ചെയ്‌തു. ഞാൻ പതുക്കെ പിടി വിട്ടു തിരിഞ്ഞു നോക്കി. ഭാഗ്യം പോലീസുകാർ അടിച്ചുവിട്ടു പോകുകയാ. ഇനി രതീഷിനെയും കൂട്ടുകാരനേം രക്ഷിക്കണമല്ലോ. വേഗന്നുതന്നെ ഫോൺ എടുത്തു, ആരെ വിളിക്കണം? പരിചയം ഉള്ള പോലീസ്, എമ്മല്ലേ, മന്ത്രി ഏതു വേണം? വെറും ചീളു കള്ളു കേസിനു എങ്ങനാ വല്ലോരേം വിളിക്കുന്നത് എന്നാലോചിപ്പോൾ സ്ഥലത്തെ കൊച്ചു മുതലാളി ശങ്കരൻകുട്ടി എന്റടുത്ത് വന്നു. എന്റെ വാഴക്കാവരയാ, ഞാൻ പോലീസ് വണ്ടിക്കു കൈ കാണിച്ചതാ, അവന്മാരെ നിർത്തിച്ചു ഇറക്കിവിടാൻ. പക്ഷെ അവന്മാർ നിർത്തിയില്ല. പെട്ടെന്ന് തന്നെ പുള്ളിക്കാരൻ ലയൺസ് ക്ലബ് പ്രസിഡന്റിനെ വിളിച്ചു,രതീഷിന്റെ അമ്മാവനെ വിളിച്ചു, പിന്നെ ആരെയൊക്കെയോ വിളിച്ചു കാര്യങ്ങൾ ഡിസ്കസ് ചെയ്യുന്നു. ശങ്കരങ്കുട്ടിയുടെ ആത്മാർഥത എന്നെ ഹടാതാകർഷിച്ചു.

എന്തായാലും അരമണിക്കൂറിനുള്ളിൽ രതീഷും കൂട്ടുകാരും തിരിച്ചു വന്നു. എനിക്ക് റിലാക്സേഷൻ ആയി. ശങ്കരൻകുട്ടിയോട് നന്ദി പറയാം എന്ന് കരുതി തിരിഞ്ഞപ്പോൾ പുള്ളിയെ കാണാനില്ല. ഞാൻ കണ്ടു, ഞാനേ കണ്ടുള്ളു എന്ന നവ്യ നായർ രീതി ആയോ എന്ന് വർണ്ണ്യത്തിൽ ആശങ്ക വെച്ചപ്പോളേക്കും രതീഷ് പറഞ്ഞു , വാ വന്നുവണ്ടിയിൽ കയറു, ഞാൻ കൊണ്ട് വിടാം. എനിക്ക് ദേഷ്യം വന്നു, അതെന്ന കോപ്പിനാ, നീയും കള്ളടിച്ചു ഞാനും അടിച്ചു, നിന്നെ ആണെങ്കിൽ പോലീസും പിടിച്ചു.പിന്നെ നീ എന്തിനാ എന്നെ കൊണ്ട് വിടുന്നത്?

അവൻ പറഞ്ഞു, എന്റെ പൊന്നു കൂടെപ്പിറപ്പേ, ഞാൻ അടിച്ചിട്ടില്ല, കുപ്പി തുറന്നു ഒരുത്തൻ അടിച്ചപ്പോളേക്കും അവന്മാർ വന്നതാ. ഇനി നിന്നെ ഇന്ന് തന്നെ ഇറക്കാൻ വരാൻ ഒന്നും ഞങ്ങൾക്ക് പറ്റില്ല. എന്തായാലും ഇന്ന്  മുഴുവൻ മഞ്ച് മുട്ടായി ആയിരുന്നു. അവൻ പറയുന്ന പോലെ വീട്ടിൽ പോയേക്കാം.

വീട്ടിൽ ചെന്ന് തണുത്ത വെള്ളത്തിൽ ഒരു കുളി ഒക്കെകഴിഞ്ഞു മുറ്റത്തിറങ്ങിയപ്പോൾ അവിടെ വണ്ടിയിൽ ഇരുന്നു അടിക്കുന്നു രതീഷും കൂട്ടരും. ഞാൻ ചോദിച്ചു, "അപ്പോൾ നിങ്ങടെ സ്കോച്ചു പോലീസുകാർ കൊണ്ടുപോയില്ലേ?"

"ഇല്ലെടാ, ഒരു രണ്ടു പെഗ് അവന്മാർ എടുത്തു. ബാക്കി തിരിച്ചു തന്നു. ഏതോ തക്കാളി മോൻ അവരെ വിളിച്ചു പറഞ്ഞിട്ട് വന്നതാ. ഞങ്ങളെ ഊതി വിസിൽ അടിപ്പിക്കാൻ നോക്കിയിട്ടു ആരുടേം ഒച്ച വന്നില്ല. ആകെ രണ്ടെണ്ണം ആക്രാന്തത്തിൽ അടിച്ച രമേശിന്റെ ഊതലിൽ പോലും വിസിൽ അടിച്ചില്ല."
ഞാൻ " അതെന്ന യാത്രം കേടായിരുന്നോ"
രമേശ് " ഞാൻ അകത്തൂന്ന് ശ്വാസം വിടാതെ വായിൽ എയർ പിടിച്ചിട്ടു അത് പുറത്തോട്ടു വിട്ടു. അപ്പോൾ ഒച്ച വന്നില്ല"
ഞാൻ " അപ്പൊ പിന്നെ എന്ന മലരാനാ നിങ്ങളെ പിടിച്ചോണ്ട് പോയത്?"
രതീഷ് " പബ്ലിക് ആയി മദ്യപിച്ചതിനു"
ഞാൻ " പക്ഷെ നിങ്ങൾ ഊതിയപ്പോൾ വിസിൽ അടിച്ചില്ലല്ലോ"
കേസില്ലാ വക്കീൽ മനോജ് " നമ്മുടെ കുപ്പി ആൾറെഡി പൊട്ടിച്ചു, രണ്ടു പെഗ് എടുക്കുകയും ചെയ്‌തു. അപ്പോൾ നമ്മളെ അവർക്കു കൊണ്ട് പോകാതെ പറ്റില്ല."
ഞാൻ "പിന്നെ നിങ്ങളെ ഉടനെ വിട്ടതോ"
രതീഷ് "അവർക്കു മനസിലായി ഞങ്ങൾ കുഴപ്പക്കാർ അല്ല, നമുക്കിട്ടു പണി തന്നതാണെന്നു. പക്ഷെ വിവരം വിളിച്ചു പറഞ്ഞ ആൾ അവിടെ തന്നെ കാണും അത് കൊണ്ട് ഞങ്ങളെ കൊണ്ട് പോകാതെ പറ്റില്ല. കാര്യം മനസിയത് കൊണ്ട് അവന്മാർ രണ്ടു പെഗ് എടുത്തിട്ട് കുപ്പിയും തിരിച്ചു തന്നു. പിന്നെ എപ്പോൾ എങ്കിലും രണ്ടു എം എച് വാങ്ങി കൊടുത്താൽ മതി എന്ന് പറഞ്ഞു."

ഞാൻ " ഏതു കുടുംബത്തിൽ പിറന്നവനായിരിക്കും ഇത് ചെയ്തത്? എന്തായാലും ശങ്കരൻകുട്ടി അന്നേരം ആരെയൊക്കെയോ വിളിച്ചു നിങ്ങളെ രക്ഷിക്കാൻ നോക്കുന്നുണ്ടാരുന്നു. ലയൺസ് പ്രസിഡന്റിനെയും വേറെ ആരാണ്ടെ ഒക്കെ. നിങ്ങളെ രക്ഷിക്കാൻ പോലീസ് വണ്ടിക്കു കൈ കാണിച്ചെന്ന അദ്ദേഹം പറഞ്ഞത്."

ദേഷ്യം കാരണം കയ്യിലിരുന്ന ഗ്ളാസ് വലിച്ചെറിഞ്ഞു രതീഷ്  " ആ പിത്രുശൂന്യൻ ആണ് വിളിച്ചു പറഞ്ഞത്. അവൻ പോലീസ് വണ്ടിക്കു കൈ കാണിച്ചപ്പോൾ നിർത്തണ്ടാ എന്ന് പറഞ്ഞത് ഞങ്ങളാ. ഒരു മാസം  മുന്പ് അങ്ങനെ നാട്ടുകാര് കൂടി പോലീസ് വണ്ടിയിൽ നിന്നും ഇറക്കിയ മേവടയിലെ കുഞ്ഞുമോനെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തിരിക്കുവാ. നമുക്കിട്ടു ആ പണി തരാൻ നോക്കിയതാ തെണ്ടി. അല്ലാതെ സ്നേഹിച്ചതല്ല."

പെട്ടെന്ന് തന്നെ അവന്മാർ പ്രസിഡന്റിനെ വിളിച്ചു വരാൻ പറഞ്ഞു. ഞാൻ മനസിലാകാത്ത പോലെ അവരെ നോക്കി. അപ്പോൾ രതീഷ് പറഞ്ഞു.

ഇവിടുത്തെ ഏറ്റവും വലിയ നോട്ടീസ് ആണ് പ്രസിഡന്റ്. നമ്മളെ പിടിച്ച വിവരം നാട് മുഴുവൻ പാട്ടാക്കാനാണ് ശങ്കരൻ പ്രസിഡന്റിനെ വിളിച്ചത്. ഇപ്പോൾ നമ്മൾ വിളിച്ചു അവനു രണ്ടെണ്ണം കൊടുത്താൽ ആക്കാര്യം സോൾവ് ആകും. പിന്നെ അവനു പറയാം പറ്റില്ലല്ലോ നമ്മൾ രാത്രിയിൽ സ്റ്റേഷനിൽ ആയിരുന്നു എന്ന്.

എന്റെ വാ പൊളിഞ്ഞു തന്നെ ഇരുന്നു. രതീഷ് പറഞ്ഞു. " എടാ, ഇവിടെ ജീവിക്കണേൽ വലിയ പാടാ. പണി എതിലേയാ വരുന്നതെന്ന് നാല് പാടും നോക്കിയിരിക്കണം. നീയൊക്കെ അവിടെ രണ്ടെണ്ണം അടിച്ചേച്ചു ഇരുന്നു മഞ്ഞും മലയും മണ്ണും മഴയും ക്ലാരയും ഒക്കെ ഓർത്ത് നൊസ്റ്റി അടിക്കുന്ന പോലെ അല്ല കാര്യങ്ങൾ. പണ്ടത്തെ പോലെ കുനിയുവൊന്നും വേണ്ട ഇപ്പോൾ. നിവർന്നു നിൽക്കുന്പോൾ തന്നെ അണ്ണാന്റെ പോയ സാധനം പോകും."

എന്തിനോ എന്റെ കരങ്ങൾ ഞാനറിയാതെ ചില അവയവങ്ങൾ തിരഞ്ഞു....



Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP