ഞാനൊരു പാവം പാലാക്കാരന്‍

എന്റെ മക്കൾ

>> Saturday, January 30, 2010

വെറുതെയിരിക്കുന്ന മനസ് ചെകുത്താന്റെ പടിപ്പുര ആണെന്നല്ലേ പറയാറ്. വല്ലപ്പോളുമൊക്കെ അങ്ങനെ ആകാറുണ്ടെങ്കിലും പൊതുവേ ഞാന്‍ ഡീസന്റ് ആണ്. ചിലദിവസങ്ങളില്‍ ഭയങ്കര സന്തോഷവും തമാശും മറ്റുചില ദിവസങ്ങളില്‍ ഭയങ്കര സെന്റിമെന്റ്സും ആണ്. തുലാമാസത്തിലെ ദിവസങ്ങള്‍ പോലെ, ചിലപ്പോള്‍ നല്ല വയില്‍ അല്ലെങ്കില്‍ ഇടിവെട്ടി മഴയും. മിക്കവാറും ആളുകള്‍ക്ക് ഫീല്‍ ചെയ്യുന്ന കാര്യങ്ങള്‍ അല്ലെങ്കില്‍ വലുതെന്നു തോന്നുന്ന കാര്യങ്ങള്‍ എനിക്കു പുല്ലാണ്, എന്നാല്‍ ആര്‍ക്കും വലിയ പ്രശ്നമില്ലാത്ത കാര്യങ്ങള്‍ എനിക്കു വലുതും, ചുരുക്കം പറഞ്ഞാല്‍ സമൂഹത്തിനു ചേരാത്തവന്‍.



വെറുതെ ഒരു വെള്ളിയാഴ്ച വീട്ടിലിരുന്നപ്പോള്‍ മനസില്‍ നിറയെ എന്റെ കുട്ടികള്‍ കണ്ണുനിറച്ചുകൊണ്ട് കടന്നു വന്നു, എത്രയൊക്കെ വേണ്ടെന്നു വെച്ചിട്ടും. അവര്‍ ഓടി നടന്ന് എന്റെ ഫ്ലാറ്റ്, അവരുടെ കളിപ്പാട്ടങ്ങള്‍, അവര്‍ കുത്തിവരച്ച ഭിത്തികള്‍. ഇപ്പോളും അവരുടെ മൂത്രത്തിന്റെ ചെറിയ മണമുള്ള കിടക്ക. അവരില്‍ നിന്ന് പിരിഞ്ഞ് നില്‍കാന്‍ തുടങ്ങിയിട്ട് ഒരു മാസമേ ആയുള്ളൂ. എങ്കിലും വയ്യ,മനസില്‍ ഭയങ്കര നഷ്ടബോധം. നാട്ടിലവര്‍ക്ക് ഇപ്പോള്‍ ഒത്തിരി ആള്‍ക്കാരുണ്ട്, ഞാനല്ലേ ഇവിടെ ഒറ്റക്കായി പോയത്. ഭാര്യയേയോ കറിയാച്ചനേയോ അമ്മിഞ്ഞപിടി വിട്ടു കിടക്കുന്ന സമയത്ത് കോക്കുവിനേയോ കെട്ടിപ്പിടിച്ചു കിടന്നിരുന്ന ഞാന്‍ ഇന്ന് ഉറക്കത്തില്‍ എന്റെ തന്നെ വായില്‍നിന്നുരുകിവരുന്ന ലാവയുടെ മണമുള്ള തലയിണയില്‍ കെട്ടിപ്പിടിച്ച് ഉറങ്ങാന്‍ ശ്രമിക്കുന്നു.




അമ്മയുടെ സ്നേഹം ആണ് കുട്ടികള്‍ക്ക് ഏറ്റവും ആവശ്യം. അച്ഛന്റെ സ്നേഹത്തിലും കൂടുതല്‍ കുട്ടികള്‍ക്ക് ആവശ്യം അച്ഛന്റെ സംരക്ഷണവും അധികാരവുമായിരിക്കാം. മൂത്തവന്‍ കറിയാച്ചന് ഇടക്കൊക്കെ ചാച്ച വേണം എന്നായി, പ്രത്യേകിച്ച് ആരെങ്കിലും വഴക്കു പറയുമ്പോള്‍. കോക്കുവിന് ഇനി ഒരു 3 മാസം ഞാന്‍ കാണാതിരുന്നാല്‍ ചാച്ച ആരാണെന്നു പോലും മറന്നു പോയേക്കും. ഞാന്‍ ഇനിയും എന്റെ മക്കള്‍ക്ക് അന്യനായി പോകുമോ എന്ന ഭയം എന്നെ വേദനിപ്പിക്കുന്നു.


രണ്ടാംക്ലാസില്‍ വച്ചേ എന്റെ ചാച്ചയെ നഷ്ടപ്പെട്ട എനിക്ക് നന്നായറിയാം അച്ഛനില്ലെങ്കിലത്തെ വിഷമങ്ങള്‍. പക്ഷെ അമ്മയുടെ സ്നേഹം അതിലും വലുതാണ്. എന്റെ മക്കള്‍ ഒന്നുമെല്ലെങ്കിലും അമ്മയുടെ സ്നേഹം നന്നായി അനുഭവിക്കാന്‍ യോഗമുള്ളവര്‍ തന്നെ, അതില്‍ ഞാന്‍ ആശ്വസിക്കാന്‍ ശ്രമിക്കുന്നു.

പക്ഷെ ആത്യന്തികമായി മനുഷ്യന്‍ സെല്‍ഫിഷ് ആണ്, ഞാനും. മനുഷ്യര്‍ക്ക് സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹം ഉണ്ട്. എനിക്കു സ്നേഹിക്കാന്‍ എന്റെ മക്കള്‍ എന്റെ അടുത്തു വേണം. അവരുടെ സ്നേഹം കൂടി കിട്ടിയാല്‍ കൃതാര്‍ത്ഥനായി. പക്ഷെ കൂട്ടുകാരും മറ്റുമായി തകര്‍ത്തു വാരി നടന്ന ബാച്ചിലര്‍ ലൈഫ് എനിക്ക് മടുത്തു പോയിരിക്കുന്നു. എന്റെ മക്കള്‍ക്ക് നല്ലതു പറഞ്ഞുകൊടുക്കാനും, തെറ്റുചെയ്യുമ്പോള്‍ ശിക്ഷിക്കാനും വാത്സല്യം തോന്നുമ്പോള്‍ വാരി ഉമ്മ വെക്കാനും അവര്‍ എന്റെയൊപ്പം വേണം.

വെടിക്കെട്ട് കാണുമ്പോള്‍ എന്റെ തോളില്‍ അമര്‍ത്തി പിടിച്ചിരിക്കുന്ന കോക്കു, വെള്ളത്തില്‍ ഇറങ്ങുമ്പോള്‍ കഴുത്തില്‍ മുറുക്കി പിടിക്കുന്ന കറിയാച്ചന്‍. വണ്ടിയില്‍ കയറ്റി പുറത്ത് കൊണ്ടുപോകാന്‍ എന്നു പറയുമ്പോള്‍ അവര്‍ പകരമായി തരുന്നതെങ്കിലും സ്നേഹത്തിന്റെ ചുവയുള്ള ഉമ്മകള്‍. അമ്മ വഴക്കുപറയുമ്പോള്‍ ചാച്ചേ എന്നു വിളിച്ച് ഓടി അടുത്തു വരുന്ന മക്കളേ ചേര്‍ത്തുപിടിക്കുമ്പോള്‍ ഉള്ള ഒരു സുഖം. അവരുടെ നിശ്വാസത്തിലെ പാലിന്റെ മണം. എല്ലാറ്റിനും ഉപരി ആ ഇളം മേനിയില്‍ കെട്ടിപ്പിടിക്കുമ്പോളുള്ള ആ ചൂട്. ഇതൊക്കെ അവര്‍ ചെയ്യുമ്പോള്‍ എനിക്കുണ്ടാകുന്ന ഒരു തരം നിര്‍വൃതി, അതല്ലേ ഏതൊരു അച്ഛന്റെയും ഏറ്റവും വലിയ സംതൃപ്തി? ഇതെല്ലാം നഷ്ടപ്പെടുത്തി എന്തു നേടാനാണ് ഞാന്‍ ഇവിടെ ഇനി നില്‍ക്കുന്നത്?
എന്നെപോലെ ഒത്തിരി അച്ഛന്മാര്‍ ഈ മരുഭൂമിയില്‍ ഉണ്ടാകാം. എനിക്കൊരു മാസമെങ്കില്‍ ഒരു വര്‍ഷവും രണ്ടു വര്‍ഷവും ഉള്ള പാവം അച്ഛന്മാര്‍. കുട്ടികള്‍ക്ക് പട്ടിണി നിന്നു വാങ്ങുന്ന കളിപ്പട്ടങ്ങള്‍ അവര്‍ എറിഞ്ഞു പൊട്ടിച്ചാനന്ദിക്കുമ്പോളും നോവാത്ത പാവങ്ങള്‍. അതിനാല്‍ തന്നെ എന്റെ വിഷമം തുലോം കുറവ്.

വലുതാകും തോറും നമ്മില്‍ നിന്നകന്നു പോകും മക്കള്‍, അതിനാല്‍ തന്നെ അവര്‍ക്കും നമുക്കും വേണ്ടത് സമ്പത്തല്ല, സാമീപ്യമാണ്. ഇന്നു നഷ്ടപെടുന്ന നിമിഷങ്ങള്‍ ഇനിയൊരിക്കലും തിരിച്ചു വരില്ല. പണവും സുഖസൌകര്യങ്ങളും വരാനും പോകാനും ഒരു സമയവും ആവശ്യമില്ല എന്ന് അനുഭവ ജ്ഞാനമുള്ള ഞാന്‍ ഇതെന്തായാലും നഷ്ടപ്പെടുത്തില്ല. ദൈവം മറ്റുപലര്‍ക്കും നല്‍കാത്തതും നമുക്കു കനിഞ്ഞു നല്‍കിയതുമായ ഏറ്റവും വലിയ സമ്പത്ത് കൊതി തീരെ അനുഭവിക്കാതെ മറ്റു സുഖങ്ങല്‍ തേടി പൊകുന്നതെന്തേ മനുഷ്യന്‍.

പിരിഞ്ഞിരിക്കുന്ന സമയത്താണ് പലതിന്റെയും വില നമ്മള്‍ അറിയുന്നത്. അതു പോലെ തന്നെ പല വസ്തുതകളും മനസിലാക്കുന്നത് മാറി നില്‍ക്കുമ്പോളാണ്. ദൈവം തിരിച്ചറിവു നല്‍കാനായി ഓരോ സാഹചര്യങ്ങള്‍ ഒരുക്കുന്നതായിരിക്കാം. ചെറുപ്പം മുതലേ വലിയ ബുദ്ധിമാന്‍ ആകാനായി ദൈവത്തോട് പ്രാര്‍ഥിച്ചിരുന്നത് ജ്ഞാനം തരണേ എന്നായിരുന്നു. സോളമന്‍ ദൈവത്തോട് അറിവു ചോദിച്ചപ്പോള്‍ അതിന്റെ കൂടെ സമ്പത്തും ഫ്രീ ആയി കിട്ടിയതുകൊണ്ട് അതും കൂട്ടത്തില്‍ പോരും എന്ന കള്ള വിചാരവും ഉണ്ടായിരുന്നിരിക്കാം അതില്‍. എന്തായാലും വലരെയധികം കയറ്റിറക്കങ്ങള്‍ നിറഞ്ഞ ജീവിതം തന്ന് എന്റെ തിരിച്ചറിവുകളിലേക്ക് ദൈവം എന്നെ നടത്തിക്കൊണ്ടേ ഇരിക്കുന്നു.

Read more...

നിറങ്ങളേ.....പാടൂ

>> Friday, January 29, 2010

Read more...

റഷ്യന്‍ സുന്ദരികള്‍

>> Wednesday, January 27, 2010

ഒരു തരത്തില്‍ സമാധാനമായി ഒന്നു ജീവിച്ചു വന്നപ്പോളാ‍ണ് അടുത്ത പ്രശ്നം ജോലിയുടെ രൂപത്തില്‍ അവതരിച്ചത്. പുറമേ നല്ല വിനയാന്വിതനെങ്കിലും അകമേ നല്ല അഹങ്കാരിയായ ഞാന്‍ ജോലി എനിക്കു പുല്ലാണെന്നും പറഞ്ഞ് വലിച്ചെറിഞ്ഞു. ഭാര്യയേയും കുട്ടികളേയും നാട്ടിലാക്കി പുതിയ അന്വേഷണവും തുടങ്ങി. മാസം മൂന്നായെങ്കിലും ജോലിയുടെ കാര്യം ഗോപി. ആ പിന്നെ, വാഴക്കാവരയനോടാ ജോലിയുടെ വാശി? ഞാന്‍ പോയി ചുമ്മാ വീട്ടിലിരിക്കും, എന്റെ ഭാര്യ്ക്കും മക്കള്‍ക്കും അവള്‍ടെ മാതാപിതക്കളും അമ്മയിഅമ്മയും ചിലവിനു കൊടുക്കും, കളി എന്നോടാണോ?



അല്ലേലും ഒരിടത്തും സ്ഥിരമായി നില്‍ക്കുന്ന സ്വഭാവം ഇല്ലാത്തവനാണ് ഞാന്‍. എന്നാ പിന്നെ ഇനി നാട്ടിലേക്ക് ഒന്നൂടെ പോയേക്കാം എന്നു മനസില്‍ തോന്നി തുടങ്ങി. എന്തെല്ലാം പ്രശ്നങ്ങള്‍ , വണ്ടി വില്‍കണം - അതിനിനി വിറ്റുകിട്ടുന്ന കാശ് പോരാതെ കയ്യില്‍ നിന്നും ലക്ഷങ്ങള്‍ മുടക്കണം. ഫ്ലാറ്റ് ഒഴിവാകണേല്‍ രണ്ടു മാസത്തെ വാടക ഫൈന്‍ കൊടുക്കണം. എന്തു ചെയ്താലും കയ്യില്‍ നിന്ന് കാശ് പോകും. നാട്ടില്‍ പോയി പൂക്കളുടെയും പുഴുക്കളുടെയും ഫോട്ടോ എടുക്കുന്നതും, തോട്ടില്‍ ചാടുന്നതും, ചക്കപ്പഴം തിന്നുന്നതുമൊക്കെ മനസില്‍ വിരിഞ്ഞെങ്കിലും മുമ്പു പറഞ്ഞ കാര്യങ്ങളൊക്കെ ചെയ്ത് ഒഴിവായില്ലേല്‍ വീട്ടില്‍ ചക്കപ്പഴം തിന്നോണ്ടിരിക്കുമ്പോള്‍ വല്ലോരും വന്ന് കൊങ്ങാക്കു പിടിച്ച്
ചക്കക്കുരുവും വയറ്റിലാക്കി തരും എന്നാണ് കേട്ടറിവ്. വയറ്റില്‍ ചക്കക്കുരു കിടന്ന് കിളിര്‍ത്ത് പ്ലാവായി ആരാണ്ടുടെ മുതുകില്‍ ആലുകിളുത്തപോലെ ഒക്കെ നിന്നാലത്തെ അവസ്ഥ ആലോചിച്ചപ്പോള്‍ പേടിയായി, അങ്ങനെ ശ്രമങ്ങള്‍ തുടങ്ങി. കാര്യം പേടിച്ചുതൂറിയും ഉണ്ണാക്കനുമാണെങ്കിലും പിള്ളേരുടെ മുമ്പില്‍ ഭയങ്കര ധൈര്യശാലിയും ബുദ്ധിമാനുമായാണ് ഇപ്പോള്‍ നില്‍ക്കുന്നത്. സ്കൂളില്‍ പോയി അവര്‍ക്കു ബുദ്ധിവരുമ്പോള്‍ അതൊക്കെ മാറുമെങ്കിലും ഇപ്പോളേ അവരുടെ മുമ്പില്‍ വെച്ച് തല്ലുകൊള്ളുന്നത് മോശമല്ലേ.എന്തായലും വണ്ടിയും വീടും വില്‍ക്കാനായി പരസ്യവും നല്‍കി.

വണ്ടി ഫ്രീ ആയി കൊടുക്കുമോന്ന് ആരും ചോദിക്കുന്നില്ല, ഭാഗ്യം. പക്ഷെ ലോണ്‍ ക്ലോസ് ചെയ്യണമെങ്കില്‍ ബാങ്കുകാര്‍ക്ക് ഇതുവരെ കിട്ടുമായിരുന്ന പലിശയുടെ എന്തോ ഒരു പലിശ കൊടുക്കണമത്രേ. ഹോ ഇക്കണക്കിന് മരിക്കുവാണേല്‍ പോലും ഇവന്മാര്‍ നരകത്തിലോട്ട് വിടുമെന്നു തോന്നുന്നില്ല. കുറേ നാള്‍ കൂടെ ജീവിക്കുന്നതിനുള്ള കാശ് തന്നിട്ട് പോയാല്‍ മതിയെന്ന് ആത്മാവിനോട് വരെ പറഞ്ഞുകളയും, തെണ്ടികള്‍.

വീടിന്റെയാണ് പ്രശ്നം കൂടുതല്‍. വാങ്ങാന്‍ ആരും വരുന്നില്ല. ഷെയറിങിനു കൊടുക്കാം എന്നു വെച്ചപ്പോള്‍ വിളിക്കുന്നതു മുഴുവന്‍ പെണ്ണുങ്ങള്‍. കാര്യം ഒരു രണ്ടു പേണ്ണുങ്ങളൂടെ കൂടെ നില്‍ക്കാന്‍ എനിക്ക് ബുദ്ധിമുട്ടൊന്നും ഇല്ല. പോരാത്തതിനു ഞാന്‍ ആരെയും ആക്രമിക്കുകയൊന്നും ഇല്ല, ഇനി അവര്‍ക്കു എന്നെ ആക്രമിക്കണം എന്നുണ്ടെങ്കില്‍ അതിനു പോലും ഞാന്‍ എതിരു നില്‍ക്കുകയില്ല. പക്ഷെ അതൊക്കെ അവര്‍ക്കു തോന്നണ്ടേ? കാര്യം കെട്ടി രണ്ടു പിള്ളേരൊക്കെ ആയെങ്കിലും സ്നേഹം കൊണ്ട് ഭാര്യ വീര്‍പ്പുമുട്ടിക്കാറുണ്ടെങ്കിലും ഏതൊരു ശരാശരി ആണിനെയും പോലെ നല്ല പെണ്ണുങ്ങളെ ഒക്കെ കാണുമ്പോള്‍ ഒന്നു നോക്കുകയും, ഇവളെ ഇന്നൊന്നു കിട്ടിയാല്‍ കൊള്ളാമായിരുന്നു എന്നൊക്കെ തോന്നുകയും ചെയ്യാറുണ്ട്. എന്നും ചോറുണ്ണുന്നവന് ഒരു ബിരിയാണി ഒക്കെ കാണുമ്പോള്‍ അല്ലെങ്കില്‍ അതിന്റെ മണമടിക്കുമ്പോള്‍ ഒരു കൊതി തോന്നുന്നത് സ്വാഭാവികം. ഞാന്‍ ബിരിയാണി തിന്നാന്‍
പോകാറില്ല, പക്ഷെ ഇപ്പോള്‍ പട്ടിണി ആയതിനാല്‍ ചോറില്ലെങ്കില്‍ ഒരു ബിരിയാണി ആയാലും തരക്കേടില്ല എന്നു മനസില്‍ ചിലപ്പോള്‍ തോന്നിയാല്‍ കുറ്റം പറയാന്‍ പറ്റുമോ?

അങ്ങനെ ഇടക്കിടെ വരുന്ന പെണ്ണുങ്ങളുടെ വിളി ഒക്കെ ആസ്വദിച്ച് ഇങ്ങനെ ഇരിക്കുന്ന കാലത്താണ് അവള്‍ വിളിച്ചത്. ഫ്ലാറ്റ് നോക്കാന്‍ അവള്‍ക്ക് താല്പര്യമുണ്ടത്രേ. കൂടുതലൊന്നും വിവരിക്കാതെ വന്നു കണ്ടിട്ട് കാര്യങ്ങള്‍ സംസാരിക്കാം എന്നു ഞാന്‍. കസാക്കിസ്ഥാന്‍ ഉസ്ബെസ്കിസ്ഥാന്‍ എന്നൊക്കെ പറയുന്നപോലെ ഏതോ ഒരു സ്ഥാനില്‍ നിന്നുള്ളവളാണ് അവള്‍. എന്തായാലും അവള്‍ക്ക് മലയാളം സംസാരിക്കാന്‍ പറ്റുമായിരിക്കും, കാരണം അവളുടെ രാജ്യത്തിന്റെ പേര്‍ അങ്ങനെയാണ്. മനസില്‍ സങ്കല്പങ്ങള്‍ ഉരുത്തിരിയാന്‍ തുടങ്ങി, സുന്ദരിയായിരിക്കും അവള്‍.

അങ്ങനെ അവള്‍ ഇന്നലെ വിളിച്ച്, വൈകിട്ടു വരട്ടെ എന്ന് ചോദിച്ചു കൊണ്ട്, സന്തോഷം എന്നു ഞാന്‍. അവള്‍ വരുന്നതിന് അരമണിക്കൂര്‍ മുമ്പേ വീട്ടിലെത്തി. ആകെ ഒരു മണം ആണ് വീട്ടില്‍, അതെങ്ങനാ മൂന്നു ദിവസം മുമ്പുള്ള മീനിന്റെ അവശിഷ്ടങ്ങള്‍ വേസ്റ്റ് ബോക്സില്‍. വേഗം പാര്‍ക് അവന്യൂവിന്റെ ബോഡീ സ്പ്രേ എടുത്ത് ഒരു റൌണ്ട് അടിച്ചു. ദൈവമേ, ഒരണ്ടര്‍വെയര്‍ കസേരയില്‍,മറ്റൊരെണ്ണം മേശയുടെ പുറത്ത്, കട്ടിലില്‍ രണ്ടെണ്ണം അങ്ങനെ അവിടെയും ഇവിടെയുമായി ധാരാളം. വല്ല കാള്‍വിന്‍ കെന്‍ ഒക്കെയായിരുന്നെങ്കില്‍ പുറത്തിട്ടാലും ഒരു ഗമ ഉണ്ടായിരുന്നു, ഇതിപ്പോള്‍ നമ്മള്‍ ഇതൊക്കെ ഉപയോഗിക്കുന്ന ആളാണ് എന്നും കുറേ സ്റ്റോക്ക് ഉണ്ട് എന്നും പ്രൂവ് ചെയ്യാം എന്നു മാത്രം. എല്ലാം കൂടി വാരിക്കൂട്ടി ഒരു ഷെല്‍ഫിനകത്ത് വെച്ചു. ഇനി അവരെങ്ങാനും ആ ഷെല്‍ഫ് തുറന്നാല്‍, ടി വി ഇല്‍ ഇപ്പോള്‍ കാണിക്കുന്ന ഒരു റേസറിന്റെ പരസ്യം പോലെ ആകും എന്നു മാത്രം. ബെഡ് ഒക്കെ ഒന്നു വിരിച്ചു ഒരു ചെറിയ വൃത്തി ഒക്കെ ആക്കി. ഇനി അവള്‍ക്കെങ്ങാനും ഒന്നു കിടക്കെണമെന്നു തോന്നിയാലോ? എല്ലാം പ്രതീക്ഷിച്ചിരിക്കണമല്ലോ, മണവാളനെ കാത്തിരുന്ന കന്യകമാരുടെ ഉപമ വഴി കര്‍ത്താവു വരെ പറഞ്ഞിരിക്കുന്നത് അതല്ലേ?

അഞ്ചരയായപ്പോല്‍ അവള്‍ വിളിച്ചു, റൂട്ട് പറഞ്ഞത് അവള്‍ക്ക് നന്നായി മനസിലാകാഞ്ഞതുകൊണ്ട് ഞാന്‍ ബുര്‍ജുമാന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നു അവരെ വീട്ടിലേക്ക് കോണ്ടുപോക്കോളാം എന്ന് പറഞ്ഞു. ചിലപ്പോള്‍ ഞാന്‍ മലയാളം പറഞ്ഞാല്‍ മനസിലായേനെ. എന്തായാലും അങ്ങനെ ഞാന്‍ മെട്രോ സ്റ്റേഷനില്‍ കാത്തു നിന്നു. അതാ വരുന്നു നമ്മുടെ അങ്കിളിന്റെ കൂട്ടുകാരന്‍ ഒരു പെന്തക്കോസ്ത് ആയ ജോണ്‍സാര്‍. എന്തുണ്ട് മോനേ വിശേഷം, പുതിയ ജോലി വല്ലതും ആയോ എന്നൊക്കെ ചോദ്യം. എനിക്കൊരു അപകടം മണത്തു, അവള്‍ വരുമ്പോള്‍ ജോണ്‍സാര്‍ തെറ്റിദ്ധരിക്കാന്‍ ഇടയുണ്ട്. അപ്പോള്‍ അവള്‍ ഫോണ്‍ വിളിച്ചു, ഞങ്ങള്‍ റോഡ് ക്രോസ് ചെയ്യാന്‍ നില്‍ക്കുന്നു, അവിടെയുള്ള ഷൂമാര്‍ട്ടിന്റെ മുമ്പില്‍ ആണോ നില്‍ക്കുന്നത് എന്ന്. ദൈവമേ ഒന്നില്‍ കൂടുതല്‍ ഉണ്ടെന്നാ തോന്നുന്നേ, മിക്കവാറും ജോണ്‍ സാര്‍ വിചാരിക്കും രണ്ടു റഷ്യന്‍ പെണ്ണുങ്ങളെ ഭാര്യയില്ലാത്ത തക്കം നോക്കി പൂശാന്‍ കൊണ്ടു പോകുകയായിരിക്കും ഞാന്‍ എന്ന്. കാര്യം അങ്ങനെയൊക്കെ ആള്‍ക്കാര്‍ സിനിമയില്‍ ഒക്കെ കാണിക്കുന്ന കണ്ട് ഒരാ‍ഗ്രഹം ഒക്കെയുണ്ടെങ്കിലും ഇതിപ്പോള്‍ അങ്കിള്‍ അറിയും എന്നൊക്കെയുള്ള ടെന്‍ഷന്‍ എനിക്കു വരാന്‍ തുടങ്ങി. എന്തായാലും ഞാന്‍ ഫോണില്‍ തന്നെ യേസ്, ആള്‍ റൈറ്റ് എന്നൊക്കെ പറയുന്ന കേട്ടപ്പോള്‍ ജോണ്‍ സാര്‍ പോകുവാ എന്ന് ആംഗ്യം കാണിച്ച് പോയി.

ആശ്വാസമായി നിന്നപ്പോള്‍ അതാ വരുന്നു രണ്ടു സുന്ദരികള്‍. വന്നയുടനെ സലാം ആലിക്കും എന്നു പറഞ്ഞ് കൈ തന്നു. കൃതാര്‍ഥനായി ഞാന്‍ വഴി കാണിച്ച് നടന്നു. ഒരു 150 മീറ്റര്‍ മാത്രമേ എന്റെ ഫ്ലാറ്റിലേക്കുള്ളൂ. രണ്ടുപേരുടെയും നടുക്കായി കേരളത്തെക്കുറിച്ചും ഒക്കെ വിവരിച്ചുകൊണ്ട് ഞാന്‍ നടന്നു. ഫ്ലാറ്റില്‍ കയറി, അവര്‍ മൊത്തത്തില്‍ ഒന്നു നോക്കി. ഞാന്‍ അവര്‍ ഇരിക്കുമോ കിടക്കുമോ എന്നൊക്കെ ആലോചിച്ച് നിന്നു. റെന്റ് നെഗോഷ്യേറ്റ് ചെയ്യുമോ എന്ന് അവര്‍, ഇല്ല എന്ന് ഞാന്‍. റെന്റ് കൂടുതല്‍ എന്നു പറഞ്ഞ് അവര്‍ പതുക്കെ നടന്നു. എല്ലാം പ്രതീക്ഷയും നശിച്ച് ഞാന്‍ ഫ്ലാറ്റില്‍ ഇരുന്നു.

ഒന്നു വലിച്ചേക്കാം എന്നു കരുതി സിഗരറ്റ് നോക്കിയപ്പോള്‍ തീര്‍ന്നിരിക്കുന്നു. അതു വാങ്ങാന്‍ കടയിലേക്കിറങ്ങിയപ്പോള്‍ ഭാര്യയുടെ കൂട്ടുകാരികള്‍ ആയിരുന്ന അപ്പുറത്തെ ഫ്ലാറ്റിലെ മാലതിയും ആര്യയും എന്നെ നോക്കി പുച്ഛത്തോടെ ഒരു ആക്കിയ ചിരി.

ഞാന്‍ രണ്ട് റഷ്യാക്കാരികളുടെ കൂടെ ഫ്ലാറ്റിലേക്ക് പോകുന്നത് അവര്‍ കണ്ടിരിക്കാം, അവസാനം എല്ലാം തകര്‍ന്നവനെപ്പോലെ അരമണിക്കൂറിനു ശേഷം പുറത്തേക്ക്. ആരാണെങ്കിലും സംശയിക്കില്ലേ? ബിരിയാണി പോയിട്ട് ചോറു പോലും ഉണ്ടിട്ട് ആഴ്ചകളായി, വയറു നിറച്ചു വലിച്ചു കേറ്റിയിട്ട് അവശനായി റെഡ് ബുള്‍ അടിക്കാന്‍ പുറത്തു പോകുവെന്നായിരിക്കും അവര്‍ വിചാരിച്ചിട്ടുണ്ടാവുക.

വേറെ നല്ല ജോലി കിട്ടി ഭാര്യയുമായി ഇനിയും ഈ ഫ്ലാറ്റില്‍ തന്നെ താമസിക്കേണ്ടി വരുമോ ആവോ?

Read more...

കത്തുന്ന മരങ്ങള്‍....

>> Tuesday, January 26, 2010

മരത്തിനു തീ പിടിച്ചപ്പോള്‍....





സൂര്യനെ പകുത്തൊരു മരം

Read more...

മദ്യപാനം- ഒരു കല

>> Sunday, January 24, 2010

അങ്ങനെ നാട്ടില്‍ ചെന്ന ഞാന്‍ വീണ്ടും വീടും പറമ്പും തോടും തോട്ടിലെ വാഴക്കാവരയനേയും ഒക്കെ കണ്ടുനടന്നാല്‍ മാത്രം പോരല്ലോ? ഏറ്റവും വലിയ കലാപരിപാടി എന്നു പറയുന്നത് വിവിധ തരക്കാരായ നമ്മുടെ അഭ്യുദയകാംക്ഷികളുടെ കൂടെയിരുന്നുള്ള മദ്യപാനം ആണ്. സ്വന്തക്കാര്‍, അയല്‍വക്കം, മുതിര്‍ന്ന കൂട്ടുകാര്‍, സമപ്രായക്കാര്‍, ഇളപ്രായക്കാര്‍ എന്നിങ്ങനെ പല സെറ്റുകള്‍. നാട്ടില്‍ ചെന്നാല്‍ കള്ളുകുടിച്ചാല്‍ എന്താന്നറിയില്ല പൂസാകാന്‍ വലിയ പ്രയാസം. അവിടുള്ളവര്‍ അങ്ങനെ നല്ല അന്തസ്സുള്ള ഒരു കുടിയനായി എന്നെ പ്രമോട്ട് ചെയ്തു.

അങ്ങനെ എന്റെ ഇളപ്രായക്കാരെങ്കിലും സാറന്മാരും ഡാഷന്മാരും പ്രത്യുത സമൂഹത്തില്‍ അറിയപ്പെടുന്നവരുമായ പാലാസാര്‍, പ്രിയന്‍സാര്‍, ശാന്തന്‍ എന്നിവരുടെ കൂടെയുള്ള കൂടലിനായി പദ്ധതിയിട്ടു. ആര്‍ക്കും സ്കോച്ചിനോട് വലിയ പ്രതിപത്തിയൊന്നുമില്ലെങ്കിലും നമ്മള്‍ വരുമ്പോള്‍ അതൊരു ചടങ്ങാണല്ലോ. വീട്ടിലിരുന്നു മദ്യപിച്ചാല്‍ പെമ്പ്രന്നോര്‍മാര്‍ടെ ഗുണങ്ങളും ഒതുക്കത്തില്‍ ദോഷങ്ങളും പറയാന്‍ പറ്റില്ലല്ലോ.

അങ്ങനെ പാലായിലെ ഒരു ബാറിന്റെ ഓണറിനെ വിളിച്ച് പാലാസാര്‍ ഒരു ഏ സി റൂം ഏര്‍പ്പാട് ചെയ്തു, അവിടെ ഇരുന്ന് ഞങ്ങള്‍ക്ക് സ്കോച്ച് അടിക്കാനുള്ള അനുവാദവും വാങ്ങിച്ചു. മൂന്നാം നിലയിലെ റൂമിലേക്കു കയറിപോയപ്പോള്‍ ഞാന്‍ വിചാരിച്ചു ഇനി ഇതെല്ലാം ഇറങ്ങുന്നതിനെക്കുറിച്ച്. പോകുന്നവഴിക്കുതന്നെ പാലാസാര്‍ വഴിയില്‍ കണ്ട വെയ്റ്ററോട് പറഞ്ഞു “ എടാ ബിജു, ഞങ്ങള്‍ ആ എ സി റൂമില്‍ കാണും നീ വേഗന്ന് അങ്ങോട്ട് വാ” സാറിന്റെ ഓരോ ബന്ധങ്ങളേ എന്നു മനസില്‍ വിചാരിച്ച് ഞാനും

ഞങ്ങള്‍ അവിടെ ചെന്നു, ഒരു മേശയും ആറുകസേരയും ഒരു ബെഡ്ഡും. വാളുവെക്കാനും മറ്റു സൌകര്യങ്ങള്‍ക്കുമായും വാഷ്ബേസനും ബാത്ത്റൂമും. ഗ്ലാസും സോഡായും ഐസുമായി ബിജുവെത്തി. ബീഫ് ഡബിള്‍ ഫ്രൈ, ബട്ടര്‍ ചിക്കന്‍ ഒക്കെ അവര്‍ ഓഡര്‍ ചെയ്തപ്പോള്‍ ഞാന്‍ ഒരു ഊണും മീന്‍ കറിയും പറഞ്ഞു. പതുക്കെ കാര്യപരിപാടികളിലേക്ക് കടന്നു. ഔപചാരികമായി പണ്ടു സിസറും ബീഡിയും വലിച്ചു നടന്നകാലത്തെ ഓര്‍മ്മയില്‍ സിസേര്‍സ് പറഞ്ഞ് അടി തുടങ്ങി.

ഞാന്‍ ഇത്തിരി മുമ്പേ അങ്ങു പോകുവാണേ എന്നു പാലാസാര്‍. എന്താടാ ഭാര്യ പ്രശ്നമാണോ എന്നു ഞാന്‍ ചോദിച്ചു. എടാ പൊട്ടാ അതെല്ലെടാ അവന്‍ വലി നിര്‍ത്തിയില്ലേ, ഇപ്പോള്‍ മുറുക്കല്ലേ അവന്റെ ശീലം. അപ്പോള്‍ അവന്‍ മുറുക്കാന്‍ തുടങ്ങുമ്പോള്‍ പിന്നെ നമ്മള്‍ അവനെ ഓവര്‍ടേക്ക് ചെയ്യുന്നകാരണം അവന്‍ ആദ്യം ഇത്തിരി മുമ്പേ പോയി അവിടെ നില്‍ക്കും. കല്യാണത്തിനൊക്കെ വീഡിയോ വണ്ടിക്കാര്‍ പോകുന്നപോലെ. ബാറില്‍ കയറുന്നതിനു മുമ്പ് മൂന്നുമുറുക്കനെങ്കിലും പാലാസാര്‍ വാങ്ങിച്ചിരിക്കും. എന്തായാലും ലാര്‍ജ് മൂന്നെണ്ണം പടപടാ എന്നു പിടിച്ചു, പാലാസാര്‍ അഞ്ചും. പാലാസാര്‍ ബാത്ത് റൂമില്‍ ചെന്ന് ബക്കറ്റില്‍ പകുതി വെള്ളം നിറച്ചു കസേരയുടെ അടുത്തു വെച്ചു. പതുക്കെ മുറുക്കു തുടങ്ങി, തുപ്പല്‍ ബക്കറ്റിലേക്കും. പൊതുവേ മടിയുടെ കാര്യത്തില്‍ വളരെ പുരോഗമിച്ചിരുന്ന ഞങ്ങളുടെ പ്രതീകമായിരുന്നു സാര്‍. എണീറ്റുപോയി തുപ്പാന്‍ അവന്റെ പട്ടി പോകും. അവസാനം ബക്കറ്റില്‍ ഇത്തിരി വെള്ളമൊഴിച്ചിട്ടാല്‍ മതിയല്ലോ.  മുറുക്കുന്നത് വായ്ക്കും പല്ലിനും നല്ലതാണെന്നാണ് ആയുര്‍വെദത്തില്‍ പറയുന്നതത്രേ. മുറുക്കുന്നതിനാല്‍ സാറിന്റെ വായും ശുദ്ധം, നന്നായി കഴുകാത്തതിനാല്‍ പിന്നീട് ആ ബക്കറ്റ് ഉപയോഗിക്കുന്നവരുടെ പലസ്ഥലങ്ങളും ശുദ്ധം.

ഭക്ഷണവുമായി ബെയറര്‍ ബിജുവെത്തി. ശാന്തന്‍ ആദ്യമേതന്നെ അവനൊരെണ്ണം ഊറ്റിക്കൊടുത്തു. പണ്ടൊക്കെ ഹോട്ടലിലോ ബാറിലോ കയറിയാല്‍ ഗ്ലാസും പ്ലേറ്റുമൊക്കെ രണ്ടാമതു കഴുകിക്കുക, സപ്ലെയേര്‍സിനോട് ജാഡയില്‍ സംസാരിക്കുക എന്നതൊക്കെ അവന്റെ സ്റ്റൈല്‍ ആയിരുന്നു. പിന്നീട് അവന്റെ അനിയന്‍ ഹോട്ടല്‍ മാനേജുമെന്റിനു പോയതില്‍ പിന്നെ അവന്റെ പെരുമാറ്റമേ മാറിപ്പോയി. അവരോടുള്ള ബഹുമാനംകൊണ്ടൊന്നുമല്ല, ഇത്തരക്കാര്‍ക്കിട്ടു കൊടുക്കുന്ന പണി ശാന്തനു മനസിലായത് അപ്പോളാണ്. തുപ്പിയിട്ടും എച്ചിലിട്ടും മറ്റുപലതരത്തിലും അവരുടെ പ്രതികാരത്തിന്റെ കഥകള്‍ കേട്ടപ്പോള്‍ ശാന്തന്‍ വിനയാന്വിതനായി, അത്രയേ ഉള്ളൂ.

ഗ്ലാസുകള്‍ കാലിയായിക്കൊണ്ടേ ഇരുന്നു,സ്കോച്ചു തീര്‍ന്ന് നാടന്‍ സ്കോച്ചും എത്തി. അതാ പ്രിയന് ഭാര്യയുടെ ഫോണ്‍, മച്ചാന്‍ നുണയുടെ ആദ്യ വെടി പൊട്ടിച്ചു, ഞങ്ങള്‍ ചോറുണ്ണാന്‍ വേണ്ടി പോകാന്‍ തുടങ്ങുന്നു എന്ന്.സത്യമാ, അവന്‍ ചോറുണ്ടില്ല. എല്ലാവരും ഭാര്യമാരോട് നുണപറഞ്ഞിട്ടേ മദ്യപിക്കാന്‍ എത്തൂ. ഇന്നു പിന്നെ പ്രിയന്‍ പറഞ്ഞു എന്നെ കാണാന്‍ വരുന്നകാര്യം. അതിനാല്‍ ഉച്ചക്കുതന്നെ കള്ളടി തുടങ്ങിയോ എന്നറിയാന്‍ ഭാര്യ വിളിച്ചതാ.

കല്യാണം കഴിക്കുന്നതിനു മുമ്പ് കള്ളടിച്ചാല്‍ എപ്പോളെങ്കിലും പെണ്ണുങ്ങളുടെ കാര്യത്തിലെത്തും സംസാരം. പിന്നെ കുളിരണിയിക്കുന്ന സങ്കല്പങ്ങളും ഒക്കെയായി സുഖമുള്ള വര്‍ത്തമാനങ്ങള്‍. ഇന്നിപ്പോള്‍ ഭാര്യമാരെ ഇടക്ക് അവരുടെ വീട്ടിലയക്കാന്‍ കാരണം നോക്കിയിരിക്കുകയാണ് എല്ലാവരും. ചക്കയും മാങ്ങയും പഴുക്കുന്ന വരെയല്ലേ സുഖമുള്ളൂ, പഴുത്തുപോയാല്‍.. അല്ലെങ്കില്‍ ചീഞ്ഞാല്‍ പിന്നെ...? പൂക്കുകയും കായ്ക്കുകയും ചെയ്തതിനു ശേഷം ചക്കക്കുരുവും മാങ്ങാണ്ടിയും വരെ പാകിയില്ലെ എല്ലാവരും.
അവനവന്റെ വീരഗാഥകളും കിടപ്പറയിലെ അങ്കം വെട്ടലുകളും മറ്റും റസൂല്‍ പൂക്കുട്ടിയുടെ സൌണ്ട് എഫക്ടില്‍ വിവരിച്ചു എല്ലാവനും. ആരാ മോശം, ഒരാള്‍ വാള്‍ പയറ്റിന്റെ കാര്യം പറഞ്ഞാല്‍ മറ്റവന്‍ കുന്തമേറ്, അടുത്തവന്‍ ദ്വന്തയുദ്ധം. പക്ഷെ എല്ലാവരും യുദ്ധത്തില്‍ ജയിച്ച് തോറ്റവരോട് കരുണയുള്ളവരാകും. ഒരു കാര്യം മനസിലായി, ഒരൊറ്റയാളിന്റെ വീട്ടില്‍ചെന്ന് ഭാര്യയോട് ഗ്ലാസും വെള്ളവും എടുക്കാന്‍ പറയാന്‍ പറ്റില്ല എന്ന്.

വീണ്ടും ഓരോരോ ഫോണ്‍ വിളികള്‍ വരുന്നു, ചിലതു വരുമ്പോള്‍ പുറത്തുപോയി സംസാരിക്കുന്നു, ഇനി ഫോണില്‍ കൂടി മറ്റുള്ളവരുടെ മണമെങ്ങാനും അവിടെ ചെന്നാലോ എന്ന് പേടിച്ചിട്ടായിരിക്കും. അല്ലേലും അവനവന്റെ വായിലെ നാറ്റം ആര്‍ക്കറിയാം. എന്തായാലും കള്ളുകുടിയുടെ കാര്യത്തില്‍ എല്ലാവര്‍ക്കും ഇത്തിരി രക്തസമ്മര്‍ദ്ദം ഉണ്ടെന്നും എന്നാല്‍ അതിന്റെ പേരില്‍ ആരും ഒരു തുള്ളിപോലും കുറച്ചിട്ടില്ലെന്നും മനസിലായി.

എന്നിലെ എം എസ് ഡബ്യൂ കാരന്‍ ഉണര്‍ന്നു. ഞാന്‍ പതുക്കെ കൌണ്‍സലിങ് ആരംഭിച്ചു. ഒരു സാറിനെ ടാര്‍ജറ്റ് ചെയ്തു നീങ്ങിയപ്പോള്‍ തന്നെ മറ്റുള്ളവരും കൂടെ വന്നു. എല്ലാവര്‍ക്കും ഇതിനെക്കുറിച്ച് ഒരു ചര്‍ച്ച ആവശ്യമാണെന്നും മനസിലായി. ഭാര്യയുടെ സുന്ദരമുഖം മാത്രം വിവരിച്ചിരുന്ന എല്ലാവര്‍ക്കും അവരുടെ അത്ര സുന്ദരമല്ലാത്ത മുഖത്തെപറ്റിയും പറയേണ്ടി വന്നു. പണ്ടത്തെക്കാലമൊന്നും അല്ലല്ലോ എന്ന ആശ്വാസവും. വെറുതെ അടുക്കളപ്പണിയും നോക്കി നടന്ന പണ്ടത്തെക്കാലത്തായിരുന്നേല്‍ നമ്മള്‍ കൊടുക്കുന്ന ചവിട്ടും വാങ്ങി മിണ്ടാതെ അവിടെ കിടന്നേനെ. കുതിരക്കു കൊമ്പ് കൊടുത്തുപോയില്ലേ, ഇനി പറഞ്ഞിട്ടെന്തു കാര്യം.

അവസാനം കാര്യം മനസിലായി. കൂട്ടുകാരന്റെ അപ്പനു ആശുപത്രിയില്‍ കൂട്ടിരിക്കാന്‍, അവന്റെ വണ്ടിയുടെ ആക്സില്‍ ഒടിഞ്ഞത് നന്നാക്കാന്‍, അല്ലേല്‍ സഹപ്രവര്‍ത്തകന്റെ അമ്മായിപ്പന്റെ സ്വന്തക്കാരന്റെ മരണവീട് സന്ദര്‍ശനം എന്നിങ്ങനെ താമസിക്കുന്നതിനു കാരണം പലത്. കള്ളുകുടിയെക്കുറിച്ച് അക്ഷരം മിണ്ടില്ല. ഭാര്യ ഉറങ്ങിക്കഴിയുമ്പോള്‍ വന്നു പതുക്കെ കിടന്നാല്‍ അവര്‍ അറിയില്ലെന്നാ വിചാരം. നല്ല പൂസായാല്‍ ഭാര്യയുടെ അടുത്തു കിടക്കുമ്പോള്‍ എല്ലാവര്‍ക്കും ചെറുതായി എങ്കിലും തണുക്കും, അല്ലേലും കള്ളുകുടിച്ചാല്‍ പിന്നെ ഇടക്കിടക്കു മൂത്രമൊഴിക്കാന്‍ തോന്നും. ക്രമേണ അടച്ചു വെച്ച വാ തുറക്കും, തുറന്നു പോകും. അപ്പോ ശശി ആരായി? അല്ലെങ്കില്‍ തന്നെ കറണ്ടുപോയി ശരീരം വിയര്‍ക്കുമ്പോള്‍ മണം വരും. ഇതൊന്നുമല്ലേല്‍ രാവിലെ ഒരു വായിക്കോട്ടാ വിട്ടാല്‍ പൊളിയുന്ന
നുണയല്ലേ ഇതൊക്കെ?

ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ചോര്‍ക്കാതെ, അല്ലെങ്കില്‍ കള്ളി വെളിച്ചത്താകാനുള്ള സാധ്യതകളെക്കുറിച്ചോര്‍ക്കാതെ നുണകള്‍ പറയുന്നതാണ് പ്രശ്നം. ഇങ്ങനെയുള്ള പൊളിയുന്ന നുണകള്‍ പറയാതെ കള്ളുകുടിക്കനുള്ള കാരണം നല്ല ഒരു നുണയായി നമ്മള്‍ തന്ത്രപരമായി ഉണ്ടാക്കണം. ഉദാഹരണത്തിന് കൂട്ടുകാരന്റെ ഭാര്യയുയുടെ വഴക്കും അവന്റെ സങ്കടവും കേള്‍ക്കാന്‍, അതിന്റെ പ്രശ്നം തീര്‍ക്കാന്‍ അവന്റെ കൂടെ ഒരെണ്ണം അടിക്കേണ്ടി വന്നു. വേറൊരു പെണ്ണിന്റെ കുറ്റമല്ലേ, ഏതു പെണ്ണിനും ഇഷ്ടപ്പെടും. മാത്രവുമല്ല, ഒരെണ്ണം ഒക്കെ അടിക്കുന്നത് വലിയ തെറ്റായി അവര്‍ക്കു കാണാന്‍ പറ്റില്ല. ഇല്ലെങ്കില്‍ സമൂഹത്തിലെ ഏതെങ്കിലും ഉന്നതന്റെ,അല്ലെങ്കില്‍ സിനിമാ നടന്റെ ഒക്കെ കൂടെ ഇരുന്നപ്പോള്‍ കമ്പനിക്ക് രണ്ടെണ്ണം അടിക്കാതിരിക്കാന്‍ പറ്റിയില്ല എന്ന മാതിരിയുള്ള നുണകള്‍ വേണം തട്ടി വിടാന്‍. അവര്‍ക്കും എവിടേലും പോയി രണ്ട് ഗുണ്ടടിക്കാനുള്ള പ്രജോദനം നല്‍കേണ്ടേ? എനിക്കു മദ്യം വേണ്ടെന്നുണ്ടായിരുന്നു, പക്ഷെ നിര്‍ബന്ധിതനായി പോയി എന്നൊക്കെ വേണം തട്ടിവിടാന്‍. എങ്ങനെ ഇത്തരം സന്ദര്‍ഭങ്ങളില്‍ എങ്ങനെ അടിക്കാതെ ഊരിപ്പോരാം എന്നതിനു അവരുടെ ഉപദേശം കൂടി ചോദിക്കുവാനെങ്കില്‍ അവര്‍ക്ക് ഒത്തിരി സന്തോഷം ആകും. മാത്രവുമല്ല അവരുടെ ചിന്ത ഏതു
ലൈന്‍ ആണെന്ന് അറിയുകയും ചെയ്യാം. നല്ല പൂസായെങ്കില്‍ പറയണം ഇന്നു മൂന്നെണ്ണം അടിക്കാന്‍ മോഹന്‍ ലാല്‍ നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ അടിച്ചു പോയെന്ന്. നല്ല വായനാശീലം ഉള്ള പെണ്ണുങ്ങളാ‍ണേല്‍ മാറ്റാരുടെയെങ്കിലും പേരാ നല്ലത്. എന്തായാലും മൂന്നു ലാര്‍ജില്‍ കൂടുതല്‍ ഒരിക്കലും പറയരുത്.

അതെങ്ങനാ, വലിയ വീരവാദം ഒക്കെ അടിച്ച് ആദ്യം പെമ്പ്രന്നോരോട് പറയും ഞാന്‍ ഒരു ഫുള്‍ അടിച്ചാലും പയറുപോലെ നില്‍ക്കും എന്ന്. എന്നിട്ട് നാലുകാലില്‍ വരുമ്പോള്‍ ഭാര്യ വിചാരിക്കും ഇന്നൊരു നാലു ഫുള്‍ എങ്കിലും അടിച്ചു കാണും എന്ന്. കാശ്, കരള്, മാനം മുതലായ കാര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഏതു ഭാര്യക്കാ സഹിക്കുന്നത്?

അതു കൊണ്ട് രണ്ടോ മൂന്നോ അടിച്ചാല്‍ പൂസാകും എന്നു മാത്രമേ പറയാവൂ. രണ്ടാണോ മൂന്നാണോ അതോ പത്താണോ നമ്മള്‍ അടിച്ചത് എന്ന് അളന്നു നോക്കാനുള്ള യന്ത്രമൊന്നുമില്ലല്ലോ അവരുടെ കയ്യില്‍?
എല്ലാവരും ചിന്തിച്ചു, എത്ര വാസ്തവമായ കാര്യങ്ങള്‍! എന്റെ ബുദ്ധിയില്‍ അവര്‍ അത്ഭുതപ്പെട്ടു, ദുബായിയില്‍ പോയാല്‍ ബുദ്ധിവരുമെന്ന് അവര്‍ക്കും മനസിലായി. പാക്കിസ്താന്റെ കയ്യിലെ അണുബോംബിനെക്കുറിച്ചും, സക്കറിയാ പിണറായി വിവാദത്തെക്കുറിച്ചും ഒക്കെ ചിന്തിച്ചു നടന്ന സമയത്ത് സ്വന്തം കാര്യം ചിന്തിക്കാതെ നടന്നതിന്റെ അല്ലെങ്കില്‍ അതിനായി ബുദ്ധി ഉപയോഗിക്കാത്തതിന്റെ ഫലം, ഞാന്‍ കത്തിക്കയറി.

അവസാനം എനിക്കും വന്നു ഒരു കോള്‍, ഭാര്യയാണ്. ഞാനും പുറത്തേക്കിറങ്ങി, ഇന്നു എത്തുവോ എന്നാണ് അവള്‍ക്കറിയേണ്ടത്. അവന്മാര്‍ക്കു തോന്നിക്കാണും ഇത്ര വിദ്വാനായ ഞാന്‍ എന്തിനാ പുറത്തോട്ട് പോയത് എന്ന്. ങാ ... പഴയ നമ്പറുകള്‍ ഒന്നും ഇപ്പോള്‍ ഏക്കുന്നില്ല, ഇവന്മാരോട് ഉപദേശിച്ച സമയത്ത് സ്വയം നിലനില്‍ക്കാനുള്ള ഒരു നുണ കണ്ടുപിടിച്ചായിരുന്നെങ്കില്‍!!!

Read more...

കുറച്ചു പൂക്കള്‍

>> Saturday, January 23, 2010




കുളിച്ചീറനണിഞ്ഞ സുന്ദരിയെപ്പോലെ... ഒളിച്ചിരിക്കുന്ന സുന്ദരപുഷ്പം



ചെറുതെങ്കിലും മനോഹരി


പറമ്പിലെ പാഴ്ചെടിയെങ്കിലും


ഒരുകാലത്ത് വീടുകളിലെ പൂന്തോട്ടത്തില്‍ വിരിഞ്ഞു നിന്നവള്‍


പുറമ്പോക്കിലെ സുന്ദരി


പട്ടണങ്ങളും കാടും തേടിപോകാതെ വീട്ടിലെ ചുറ്റുവട്ടങ്ങളില്‍ നിന്നും കണ്ട ചില സുന്ദരിപ്പൂക്കള്‍

Read more...

ചായക്കടയിലെ മാനേജര്‍

>> Wednesday, January 13, 2010


വര്‍ഷങ്ങള്‍ക്കു മുമ്പ് ദുബായില്‍ വന്ന് ജോലിക്കു കയറിയ സമയം. കാര്യം ജോലി കംപ്യൂട്ടര്‍ തുടക്കുകയും മിനുക്കുകയും ആണെങ്കിലും സ്ഥാനം മനേജര്‍ ആണ്. ഒരു അമേരിക്കര്‍ ചായക്കടയുടെ ഐ ടി മാനേജര്‍ ആയി ഇത്തിരി ഗമയില്‍ ഒക്കെ നടക്കുന്ന കാലം.അന്നൊക്കെ ഞാന്‍ തന്നെ പണ്ടൊരു കഥയില്‍ പറഞ്ഞപോലെ നല്ല സുന്ദരികളായ വിവിധ നാട്ടിലെ പെണ്ണുങ്ങളും മറ്റും ജോലി ചെയ്യുന്നുണ്ട്. ഇന്നിപ്പോള്‍ കുറെ ഫിലിപ്പിനോസ് മാത്രം. എന്തായാലും ആദ്യം അവിടുത്തെ പി ഓ എസ് (ഔട്ട്ലെറ്റുകളില്‍ ഉപയോഗിക്കുന്ന ടച് സ്ക്രീന്‍  ഉള്ള  കമ്പ്യൂട്ടര്‍) നന്നാക്കാന്‍ പോയപ്പോള്‍ അവിടുത്തെ സുന്ദരി “ഡു യു ലൈക് റ്റു ഡ്രിങ്ക് സംതിങ്” എന്നു ചോദിച്ചപ്പോള്‍ വളരെ ഗമയില്‍ തന്നെ നോ താങ്ക്സ് എന്നു ഇത്തിരി ബാസ് കൂട്ടി പറഞ്ഞു ഞാന്‍, ആഗ്രഹം ഉണ്ടായിരുന്നെങ്കിലും. പിന്നീട് ഞങ്ങളുടെ ഡ്രൈവര്‍ വരെ അവിടുന്ന് നല്ല സാധനങ്ങള്‍ കഴിക്കുകയും കാപ്പിയും ചായയും കുടിക്കുകയും ചെയ്യുന്നത് കണ്ടെങ്കിലും ഞാന്‍ അതിനു ശ്രമിച്ചേ ഇല്ല. കാരണം ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല, അവര്‍ കസ്റ്റമേര്‍സിനോട് അതു വേണൊ, ഇതു വേണൊ എന്നൊക്കെ ചോദിക്കുന്നത് കേള്‍ക്കുമ്പോള്‍ എന്തിനാ വെറുതെ ഉള്ള ഇമേജ് കളയുന്നത് എന്ന് വിചാരിച്ചിട്ടാണ്.

എന്തായാലും മാസം ഒന്നു കഴിഞ്ഞു, ഇതുവരെ ഒരു സാധനവും രുചിച്ചു നോക്കാൻ പോലും പറ്റിയില്ല. ഡ്രൈവര്‍മാരോട് ചോദിച്ചു പഠിക്കാം എന്നു വെച്ചാല്‍ എന്റെ സകല വിലയും പോവില്ലെ? ഇല്ലാത്ത എയര്‍ ഒക്കെ വീര്‍പ്പിച്ച്, ടൈ ഒക്കെ ഇറുക്കി കെട്ടി ശ്വാസം വിടാതെയാണ് നടക്കുന്നത്. പോരാത്തതിന് സകല പീറകളും ആഷ് പുഷ് ഡയലോഗ് ആണ് പറയുന്നതും. മൗനം വിദ്വാനു ഭൂഷണം എന്ന മലയാള
പഴമൊഴിയില്‍ ഇറുകിപിടിച്ച് ഞാന്‍ പറ്റുന്നിടത്തോളം മിണ്ടാതിരുന്നു. എല്ലാരും കൂടി തമാശ പറയുമ്പോള്‍ അവർ ചിരിക്കുന്ന കൂടെ ഞാനും ചിരിച്ചു. എങ്കിലും പൊതുവേ മറ്റുള്ളവരുടെ കൂടെയുള്ള പരിപാടികള്‍ മാറ്റിവെച്ച് വലിയ തിരക്കുകാരനും ജാഡക്കാരനുമായി ഞാന്‍ കുറച്ചു നാള്‍ നടന്നു.

എന്തായാലും കാലക്രമേണ ഞാനും കപ്പൂച്ചിനോ,അമേരിക്കാനോ എന്നൊക്കയുള്ളത് കാപ്പി ആണെന്നും അവിടെ ഐസ് ഇട്ട കാപ്പിയും ചായയും വരെ കിട്ടുമെന്നും മനസിലാക്കി. സാന്‍ഡ് വിച്ചിനൊക്കെ ചിക്കണും മറ്റും അളന്നാണ് ഉപയോഗിക്കുന്നതെന്നുമുള്ള വിവരങ്ങള്‍ ഞാന്‍ നാട്ടില്‍ കൂട്ടുകാരെ വരെ വിളിച്ച് അറിയിച്ച് സ്വയം സുഖം കണ്ടെത്തിയെങ്കിലും ഞാന്‍ ആകെ കുടിക്കുന്നത് ഫ്രെഷ് ഓറഞ്ച് ജ്യൂസ് മാത്രം. വെറും കാപ്പിക്കു വരെ അവര്‍ സ്കിമ്ഡ് മില്‍ക് വേണോ, കടുപ്പം എത്ര ഷോട്ട് വേണം എന്നൊക്കെയുള്ള കൊണഷ്ട് ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യും. പഞ്ചസാര വെള്ളയാണോ, ബ്രൌണ്‍ ആണോ വേണ്ടത് എന്ന കണ്‍ഫ്യൂഷനും പിന്നെ എടുത്തത് പഞ്ചസാരയാണോ ഉപ്പാണോ എന്നൊക്കെയുള്ള സംശയങ്ങളും ഒക്കെ കാരണം ഞാന്‍ ആ പണിക്കു പോയതേ ഇല്ല. ആരെങ്കിലും എടുക്കുന്നതും കഴിക്കുന്നതും നോക്കി നിന്നാല്‍ അതും മോശമല്ലേ, നമ്മള്‍ കൊതിവിട്ടു നോക്കുവാണെന്ന് വല്ല മാദമ്മക്കും തോന്നിയാല്‍ നമ്മുടെ ഇന്‍ഡ്യാക്കരന്റെ അല്ലെ മാനം പോകുന്നത്?

നമ്മുടെ ചായക്കടയില്‍ ചെന്നിരുന്ന് “ ഒരു കാലിച്ചായേം രണ്ടു പരിപ്പുവടേം“ എന്നു പറയുന്നതിനു പകരം എന്തൊക്കെ കാര്യങ്ങളാ ഇവിടെ ചെയ്യേണ്ടത്? പിന്നെ കാശു കൂടുതല്‍ കൊടുക്കണം താനും. വെറുതെയല്ല സാധാരണക്കാര്‍ ഫൈവ് സ്റ്റാറില്‍ ഒന്നും കയറാത്തത്. നമ്മുടെ പാവം എ കെ ആന്റണി
ഡെല്‍ഹിയില്‍ കഞ്ഞികുടിച്ചോണ്ടിരുന്നതിന്റെ ഗുട്ടന്‍സ് ഒക്കെ ചിലപ്പോല്‍ ഇതായിരിക്കും.

ഡാറ്റാബേസില്‍ നിന്നും ഓരോന്നിന്റെയും റസീപ്പി ഒക്കെ എടുത്ത് ഏതൊക്കെ ഐറ്റങ്ങള്‍ ഉണ്ടെന്നും മറ്റും പഠിച്ചു. ട്രൈനിങിനു വരുന്ന പുതിയ സ്റ്റാഫിനു കൊടുക്കുന്ന ട്രൈനിങ് ഒളിഞ്ഞു നിന്നു കേട്ട് കാപ്പിയെക്കുറിച്ചും ചായയെക്കുറിച്ചും പഠിച്ചു. പക്ഷെ അവര്‍ എന്താ കുടിക്കാന്‍ വേണ്ടത് എന്നതിനു പകരം ഓറഞ്ചു ജ്യൂസ് എടുക്കട്ടെ എന്നു ചോദിക്കന്‍ തുടങ്ങി. അവസാനം ഞാന്‍ രണ്ടും കല്‍പിച്ച് ഒരു ദിവസം ഗെറ്റ് മി വണ്‍ കപ്പൂച്ചിനോ പ്ലീസ് എന്നു പറഞ്ഞു. അങ്ങനെ കാലക്രമേണ ഞാനും കാപ്പിയും ചായയും ഒക്കെ കുടിച്ചു തുടങ്ങി.

അങ്ങനെ രണ്ടുമാസത്തിനുള്ളില്‍ തന്നെ ഞാന്‍ ഹോസ്പിറ്റാലിറ്റി ഫീള്‍ഡില്‍ പിടിച്ചു നില്‍ക്കാറായി. പാസ്തയും സാലഡും സാന്‍ഡ് വിച്ചുമൊന്നും കഴിക്കുന്നില്ലെങ്കിലും, കാപ്പിയും ഐസ് ബ്ലെന്‍ഡഡുമൊക്കെ കുടിക്കാറായി. നാശം ഇതെന്താ ശരിയാവാത്തത്, പണ്ടാരമടങ്ങാനിതു വര്‍ക്കുചെയ്യുന്നില്ലല്ലോ എന്നതിനൊക്കെ പകരം ഫ*, ഷി*മൊക്കെ എന്റെ വായിലും വന്നുതുടങ്ങി. എന്തിനു...ബബിള്‍ഗം വരെ ചവച്ചു തുടങ്ങി.

അങ്ങനെ ഒരു ദിവസം ഞാന്‍ ഓപ്പറേഷന്‍ മാനേജരുടെ കൂടെ അലൈന്‍ എന്ന സ്ഥലത്തുള്ള ഔട്ട്ലെറ്റില്‍ പോയി. പുള്ളിക്കാരനാനെങ്കില്‍ ഒരു വാചകത്തില്‍ ഒരു എഫ്* എങ്കിലും ഉപയോഗിച്ചില്ലെങ്കില്‍ ആ വാചകം തെറ്റാണെന്നുള്ള ഗ്രാമറുകാരന്‍‍. സ്കൂബ ഡൈവിങും റേസിങും ഒക്കെ പുള്ളി വാ തോരാതെ സംസാരിച്ചപ്പോള്‍ ഞാന്‍ കേട്ടിരുന്നു. വല്ല ക്രിക്കറ്റോ ഫുട്ബോളോ ചാക്കിൽ ചാട്ടമോ ആയിരുന്നെങ്കില്‍ ഞാന്‍ കാണിച്ചു കൊടുത്തേനെ.

പുള്ളിക്കാരന്‍ അവിടെ ചെന്ന് അവിടുത്തെ സ്റ്റാഫിനെ കുറെ എഫ്* വിളിച്ചു കഴിഞ്ഞ് നിര്‍വൃതിയോടെ ഇരുന്നു. ഞാന്‍ എന്റെ ചെറിയ തുടക്കലും വൃത്തിയാക്കലും നടത്തി. അവസാനം പുള്ളിക്കാരന്‍ പറഞ്ഞു, ലെറ്റ്സ് ഈറ്റ് സംതിങ്. എന്റെ മനസില്‍ ഒരു ചെറിയ ചോദ്യച്ചിഹ്നം വന്നു. ഞാന്‍ പറഞ്ഞു, ഞാന്‍ വല്ലതും കുടിച്ചോളാം, ഐ അം നോട്ട് ഹങ്രി നൌ. പുള്ളി സമ്മതിച്ചില്ല, അവസാനം സെയ്ഫ് ആയ കാര്യം എന്ന നിലക്ക് ഞാന്‍ ഒരു ചിക്കണ്‍ സാന്‍ഡ് വിച്ച് പറഞ്ഞു. പുള്ളി എന്തൊക്കെയോ കുറേ മാങ്ങാത്തൊലി ഇട്ട പാസ്തായും. വാ ഇവിടെ ഇരിക്കൂ എന്നു പറഞ്ഞ് എന്നെ പുള്ളിയുടെ ടേബിളില്‍ തന്നെ ഇരുത്തി.

പുള്ളിക്കാരന്‍ പതുക്കെ കുറെ പാക്കറ്റുകള്‍ പൊട്ടിച്ച് പാസ്തായില്‍ ഇട്ടു ഇളക്കി. ഞാനാരാ മോന്‍, ഈതൊന്നും ഇടാതിരിക്കനല്ലേ ഞാന്‍ സാന്‍ഡ് വിച്ച് പറഞ്ഞത്. എന്തായാലും ഞാനും കത്തിയും മുള്ളും എടുത്തു. അപ്പോള്‍ പ്രശ്നം, ഇതു മുറിക്കുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും തെന്നുന്നു, അകത്തെ സാധനങ്ങള്‍ പുറത്തു വരുന്നു, ആകെ കോലാഹലം. ആഞ്ഞു മുറിച്ചപ്പോള്‍ കത്തി രണ്ടു പ്രാവശ്യം താഴെ വീണു. എസി യുടെ തണുപ്പിലും ഞാന്‍ വിയര്‍ത്തു, കൈകള്‍ ഒക്കെ വിറച്ചും തുടങ്ങി. വായില്‍ ഒരു കഷണം വെക്കുമ്പോള്‍ അതിന്റെ പകുതി താഴെ പോകുന്നു.

നാട്ടിലായിരുന്നെങ്കില്‍ ചോറെടുത്ത് ഉരുട്ടി അല്ലെങ്കില്‍ കപ്പ എടുത്ത് ഇത്തിരി മീഞ്ചാറില്‍ മുക്കി അങ്ങോട്ട് തട്ടിയാല്‍ മതിയാരുന്നു. ഞാന്‍ ക്ഷമ നശിക്കാതെ വീണ്ടും പരിപാടി തുടരാന്‍ തന്നെയായിരുന്നെങ്കിലും എന്റെ മാനേജറുടെ ക്ഷമ നശിച്ചു. വാട്ട് തെ എഫ്* ആര്‍ യു ഡൂയിങ് എന്ന ആദ്യത്തെ എഫ്* കേട്ടു. ഞാന്‍ ഒരു വളിച്ച ചിരിയുമായി അങ്ങേരെ നോക്കി. കൈകൊണ്ട് എടുത്തു കഴിക്കെടേ എന്ന് ഇംഗ്ലീഷില്‍ ഒരു എഫ്* കൂടി അനുബന്ധമായിപ്പറഞ്ഞുകൊണ്ട് ഇടിവെട്ടുന്ന ശബ്ദത്തില്‍ ആ പണ്ടാരക്കാലന്‍ പറഞ്ഞപ്പോള്‍ പൂർത്തിയായി. ഇയാൾക്ക് വെടി പൊട്ടുന്ന പോലെയല്ലാതെ ഇത്തിരി മര്യാദക്ക് പറഞ്ഞുകൂടേ

കാത്തു സൂക്ഷിച്ച കസ്തൂരി മാമ്പഴം കാക്ക കൊത്തി പോയി എന്ന പോലെ, പോയ മാനത്തിന്റെ പേരില്‍ പിന്നെ ഞാന്‍ ഒരിക്കലും കഴിക്കാതിരുന്നിട്ടില്ല. എപ്പോള്‍ പോയാലും ഔട്ലെറ്റില്‍ നിന്ന് എന്തെങ്കിലും കഴിച്ച് കഴിച്ചു അവസാനം ഇന്നത്തെ പാസ്തായിലെ കോഴി വെന്തില്ല എന്നു വരെ പറയാനുള്ള ഏക്കം ആയി. മാനം പോയാലെന്താ, തിന്നാനുള്ള പേടി മാറിയില്ലെ?

Read more...

ശശി 1

>> Tuesday, January 12, 2010

അങ്ങനെ പൈകയെ പിരിഞ്ഞിരുന്ന ഏറ്റവും നീണ്ട കാലയളവിനു ശേഷം, അവുധിക്കു വന്നു ഭാര്യയുടെ ശാരീരിക വ്യതിയാനങ്ങള്‍ കണ്ടു ഞെട്ടുന്ന പാവം ഗള്‍ഫുകാരനെ പോലെ പൈകക്കുവന്ന വന്ന മാറ്റങ്ങള്‍ തേടി ഞാന്‍ നടന്നു. കുട്ടപ്പായി പോയതോടെ ജീവനില്ലാതായ ഞങ്ങളുടെ കത്തിമുക്കിനു ഡോക്ടര്‍ സാബുവും, ബിജുവും ഒക്കെ കൂടി ക്രിതൃമശ്വാസോഛ്വാസം നല്‍കി നിലനിര്‍ത്താന്‍ നോക്കുന്നു. പുതിയ കുറച്ചു ലഡുക്കളും ജിലേബികളും ഒക്കെ പൈകയില്‍ പുതുതായി എത്തി എന്ന മാറ്റം മാത്രം.


നാട്ടില്‍ ചെന്നപ്പോള്‍ മുതല്‍ എന്തെന്നില്ലാത്ത ആക്രാന്തം ആണ് ഭക്ഷണത്തോട്. അതിനാല്‍ തന്നെ ആദ്യം സാബു വൈദ്യന്റെ അടുത്ത് ചെന്ന് രണ്ടു വായുഗുളിക ചവച്ചരച്ച് ദശമൂല ജീരകാരിഷ്ടം കുടിച്ചു. കാമില്ലാരി കഴിക്കുന്നത് കുടിയന്മാര്‍ക്കു നല്ലതാണ് എന്ന പരസ്യം പോലെ ഈ മരുന്നു തീറ്റഭ്രാന്തന്മാര്‍ക്കും കഴിക്കാവുന്നതാണ്. ഏതോ ഹതഭാഗ്യന്‍ കാലിന്റെ വേദന പറഞ്ഞ് ഡോക്ടറിന്റെ അടുത്ത് എത്തിയപ്പോള്‍ ഇനി ഒരാഴ്ചത്തേക്കുള്ള തിരുമ്മിന്റെ കണക്കുകൂട്ടലില്‍ ഇരുന്ന സാബുഡോക്ടറിന്റെ അവിടെനിന്നു പതുക്കെ ഒന്നു മൂത്രമൊഴിക്കാനായി ഞാന്‍ എണീറ്റു ചന്തയുടെ ഭഗത്തേക്കു പോയി.

പൈകയിലും കംഫര്‍ട്ട് സ്റ്റേഷന്‍! നമ്മുടെ നാട്ടിലെന്തിനാ ഇതൊക്കെ എന്ന ശരാശരി മലയാളിയുടെ ചിന്തയുമായി അതിന്റെ ഭിത്തിയില്‍ തന്നെ റ യും ന യും വരച്ചു കഴിഞ്ഞു അവസാനത്തെ രോമാഞ്ചവും അനുഭവിച്ചു തിരിച്ചു നടന്നപ്പോളാണ് ഇരുട്ടത്തിരിക്കുന്ന സൈക്കിളു ശശിയെ കണ്ടത്.

“എന്താ സഖാവേ ഇരുട്ടത്തിരിക്കുന്നത്? ബള്‍ബ് അടിച്ചു പോയോ?” ഞാന്‍ ചോദിച്ചു.

ഹേയ്, ഒരു ലോക്കല്‍ കമ്മറ്റി മെംബര്‍ എന്ന നിലയില്‍ ഒരു മാതൃക കാണിക്കുകയാണ് എന്നു ശശി. ഏതായാലും ആറുമണികഴിഞ്ഞ് പണിയുന്നില്ല, പിന്നെ എന്തിനാ കറണ്ട് കണക്ഷന്‍? എടുത്തു കഴിഞ്ഞാ ഇവിടെ തന്നെ ഇരിക്കും, അതുകൊണ്ട് വേണ്ടാ എന്നു വെച്ചു.

പാവം ശശിച്ചേട്ടന്‍, ഞാന്‍ കാണുമ്പോള്‍ മുതല്‍ യാതൊരു മാറ്റവും ഇല്ലാത്തയാള്‍. അന്നുമുതല്‍ ആ സൈക്കിളു റിപ്പയര്‍ ചെയ്യുന്ന കടക്കു ഒരു മാറ്റവും വന്നിട്ടില്ല, ശശിക്കും. കറ തീര്‍ന്ന കമ്മ്യൂണിസ്റ്റ് ആയ ശശി, പാര്‍ട്ടിയുടെ ഭരണം വരുമ്പോള്‍ ഷര്‍ട്ടിടും, മുണ്ട് മടക്കിക്കുത്താതെ നിവര്‍ന്നു നിന്നു സംസാരിക്കും. കോണ്‍ഗ്രസ്സ് ഭരിക്കുമ്പോള്‍ ഷര്‍ട്ടില്ലാതെ മുണ്ടു മടക്കിക്കുത്തി പണിയും. അങ്ങനെ കേരളത്തിലെ ജനങ്ങളുടെ വിവരമില്ലായ്മ അനുസരിച്ച് ശശി നിവരുകയും കുനിയുകയും ചെയ്തുകൊണ്ടേ ഇരുന്നു, വര്‍ഷങ്ങളായി.

വാ മോനേ ഇരിക്കു എന്നു പറഞ്ഞ് ശശി കുരണ്ടി വലിച്ചിട്ടു, ഒരു ഇരുപതു വര്‍ഷത്തില്‍ കൂടുതലായി ശശിയുടെ കടയിലെ അതിഥികള്‍ക്കുള്ള ഇരിപ്പിടം. അതില്‍ ഇരുന്നപ്പോളേ നായനാര്‍, പി കെ വി, കെ എം മാണി, ഡി വൈ എസ് പി അശോക് കുമാര്‍ എന്നിവര്‍ ഒക്കെ എന്റെ സൈഡില്‍ ഇരിക്കുന്നതായി തോന്നി. ഇങ്ങനെയുള്ള അസംഖ്യം മഹാന്മാര്‍ വന്നിരിന്നിട്ടുള്ള കുരണ്ടിയാണ് അത്. ഇവര്‍ ഒക്കെ കുരണ്ടിയില്‍ ഇരുന്നതിന്റെ കഥകള്‍ ശശിയുടെ ഓര്‍മ്മക്കുറവിനനുസരിച്ച് പലപ്രാവശ്യം കേല്‍ക്കുകയും ചെയ്തു. നായനാരെയും മറ്റും ഒളിവില്‍ താമസിപ്പിച്ചതു മുതലുള്ള കഥകള്‍കൊണ്ട് ഞങ്ങളെ ഭാവനയുടെ ലോകത്തേക്ക് കൈ പിടിച്ചു നടത്തിയ മഹാന്‍ കൂടിയാണ് ഈ ശശി.

ഞാന്‍ ഇരുന്നു, ശശി ഒരു ബീഡി കത്തിച്ചു, പിന്നെ ഒരു തിരിയും. എന്നാ ഉണ്ട് ശശിച്ചേട്ടാ വിശേഷം? സുഖമൊക്കെയല്ലേ എന്നു ഞാന്‍. സുഖമാണെന്നും കടയും പാര്‍ട്ടി പ്രവര്‍ത്തനവും ഒക്കെയായി നല്ലതിരക്കെന്നും ശശി. വീട്ടിലെ കറിയെല്ലാം തീര്‍ത്തതിനാല്‍ അമ്മ വീണ്ടും കോഴിയെ അടുപ്പത്തു വെച്ചതേ ഉള്ളൂ. ഇനി ഇതു വേവുന്നതു വരെ ഇവിടെയെങ്ങാനും ഇരിക്കാം എന്നു ഞാനും, ഒരു ഇരയെ കിട്ടിയ ആവേശത്തില്‍ ശശിയും.

ജോലി ഒക്കെ എങ്ങനെ പോകുന്നു മോനേ എന്നു ശശിച്ചേട്ടന്‍ ചോദിച്ചു. വലിയ മെച്ചമൊന്നുമില്ല, ഒന്നു മാറണം എന്നു വിചാരിക്കുന്നു എന്നു ഞാന്‍. അവിടുത്തെ സാമ്പത്തിക മാന്ദ്യം ഒക്കെ ശശി വായിച്ചിരുന്നു എന്നും ഇതൊക്കെ മുതാളിത്ത വ്യവസ്ഥിതിയുടെ പ്രശ്നമാണെന്നും വിവരിച്ചു. ഞാന്‍ പതുക്കെ അന്തിപത്രം ഒന്നെടുത്തു നോക്കി, സ്ഫോടനവിവരങ്ങളായിരുന്നു പത്രത്തില്‍. ഞാന്‍ താല്പര്യത്തോടെ അതു വായിക്കുന്ന കണ്ട് ശശി പറഞ്ഞു, മോനേ, ഇവന്മാര്‍ക്കൊന്നും നേരെ ചൊവ്വെ കാര്യങ്ങള്‍ ചെയ്യാന്‍ അറിയില്ല. ഇതൊക്കെ പണ്ട് ഞങ്ങള്‍ ചെയ്ത പോലെ ചെയ്യണം.

ശശി ഇതുവരെ കേള്‍ക്കാതിരുന്ന കഥയിലേക്കു കടന്നു. കോണ്‍ഗ്രസ്സ് ഭരിക്കുന്ന അടിയന്തിരാവസ്ഥകാലം, അത്യാവശ്യം ബോംബ് ഒക്കെ നമ്മുടെ ഇവിടെയും സൂക്ഷിച്ചിരുന്നു. ഒന്നാമത്തെ കാര്യം ഇവിടെ ആരും തപ്പി നോക്കാന്‍ വരില്ല. പക്ഷെ മുഖ്യമന്ത്രിക്ക് എവിടെനിന്നോ ഒരു ഇന്‍ഫര്‍മേഷന്‍ കിട്ടി,പൈകയില്‍ ഒരു ശശിയുടെ വീട്ടില്‍ ബോംബ് ഒളിപ്പിച്ചു വച്ചിരിക്കുന്നു. പാലായില്‍ നിന്നും പൊന്‍കുന്നത്തു നിന്നും പോലീസ് ലൈറ്റും നിലവിളി ശബ്ദവും ഇട്ടു പാഞ്ഞുവന്നു. നമ്മുടെ ചാരന്‍ വഴി വിവരം അറിഞ്ഞ ഞാന്‍ സൈക്കിളില്‍ വിട്ടു ചെന്ന് ബോംബ് ഒളിപ്പിക്കാന്‍ വഴി നോക്കി. ബോംബുകള്‍ എടുത്ത് കുഞ്ഞാപ്പന്‍ എന്ന സഖാവിന്റെ കയ്യില്‍ കൊടുത്ത് തോടിന്റെ അക്കരെ പൊന്തക്കാട്ടിലെ രഹസ്യ അറയില്‍ വെച്ചോളാന്‍ പറഞ്ഞു.

പോലീസിന്റെ വണ്ടികളുടെ ഒച്ച കേള്‍ക്കാറായപ്പോളാണ് നമ്മുടെ മോന്‍ ഒരു ബോംബ് കയ്യില്‍ പിടിച്ചു നടക്കുന്നത് കണ്ടത്. കുഞ്ഞാപ്പു പോകുകയും ചെയ്തു, ഇതെവിടെ ഒളിപ്പിക്കും എന്നു നോക്കിയപ്പോളാണ് കഞ്ഞിക്കലം എടുത്തുകൊണ്ട് പുറത്തോട്ട് പോകുന്ന ഭാര്യയെ കണ്ടത്. നേരെ ആ ബോംബു അതിനകത്തിട്ടു, അവള്‍ അത് പ്ലാവിന്റെ ചോട്ടില്‍ കൊണ്ട് പോയി വെച്ച്. പോലീസുകാര്‍ വന്നു വീടു മുഴുവന്‍ തപ്പി, എന്തുകിട്ടാന്‍? ഞാനാരാ മോന്‍.

അവരുടെ അന്വേഷണം ഒക്കെ കഴിഞ്ഞ് ഞാന്‍ സൈക്കിള്‍ അവിടെ വെച്ചിട്ട് നടന്നു പൈകക്കു പോയി. പൈകയില്‍ എത്തിയപ്പോള്‍ എല്ലാവരും എന്നെ ബഹുമാനത്തോടു കൂടി നോക്കുന്നു, എല്ലാവരുടെയും മുഖത്ത് ഒരു ഭയവും. ഒരാള്‍ ഒതുക്കത്തില്‍ പറയുന്ന കേട്ടു, ഇവന്റെ കയ്യിലും ചിലപ്പോള്‍ ബോംബ് കാണും എന്ന്.

ഇതൊക്കെ എങ്ങനെ ഇവര്‍ അറിഞ്ഞു എന്നു ഞാന്‍ അത്ഭുതപ്പെട്ടു കടയില്‍ എത്തിയപ്പോള്‍ ഒരു ജീപ്പ് വന്നു, കേറെടാ ശശീ എന്നൊരു വിളി,സഖാവ് കടയാടി ആയിരുന്നു അതില്‍. ഞാന്‍ ചാടി കയറി, വണ്ടി പാഞ്ഞു, ചേറ്റുതോടിന്റപ്പറെ ഉള്ള ഒരു ഒളി സങ്കേതത്തിലേക്ക്.

ശശി കഞ്ഞിക്കലത്തില്‍ ഇട്ട ബോംബ് ഒരു പ്ലാവിന്‍ ചുവട്ടില്‍ ആണ് വെച്ചത്. കൃത്യം അതില്‍ ഒരു ചക്ക വീഴുകയും ആ ബോംബ് പൊട്ടുകയും ചെയ്തു. ഹോ..നാട്ടുകാര്‍ ഒക്കെ ലോകാവസാനം ആണെന്നു കരുതി പോയത്രെ...

Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP