ഞാനൊരു പാവം പാലാക്കാരന്‍

എന്റെ ഒരു ധൈര്യമേ...

>> Wednesday, February 18, 2009

അങ്ങനെ രണ്ടുമാസങ്ങള്‍ക്കു ശേഷം ഞാന്‍ എന്റെ ഭാര്യയുടെയും മക്കളുടെയും കൂടെ സന്തോഷവാനായി ജീവിക്കാന്‍ തുടങ്ങിയപ്പോളേക്കും നാശം പിടിച്ച പനി എത്തി. ദുബായിലിപ്പോള്‍ റിസെഷന്റെ കൂടെ വൈറല്‍ പനിയും എത്തിയിട്ടുണ്ടത്രെ. ഇതൊരു പ്രത്യേകതരം പനി, രാവിലെ അസ് ഫ്രെഷ് അസ് എ ലില്ലി. വൈകുന്നേരമാകുമ്പോള്‍ ഒടിഞ്ഞുമടങ്ങി ഒരു മൂലക്ക്.

തണുപ്പെന്നു പറഞ്ഞാല്‍ പണ്ട് മൈന്‍സ് പതിനഞ്ചില്‍ നിന്നപ്പോള്‍ ഇത്ര തണുത്തിട്ടില്ല. എന്നു വെച്ചാല്‍ അത്ര തണുപ്പുണ്ടായിട്ടല്ല, നമുക്കു തോന്നുവാണ്. കറിയാച്ചനെ ഒതുക്കത്തില്‍ ഉറക്കി അമ്മിഞ്ഞയില്‍ നിന്നും പിടിവിടാതുറങ്ങുന്ന കോക്കുവിന്റെ കൂടെ ഷെയറുചെയ്ത് ഞാന്‍ ഭാര്യയെ കെട്ടിപ്പിടിച്ചു തണുപ്പു മാറ്റിക്കിടന്നപ്പോളാണ് ഭാര്യ പതുക്കെ അമ്മയുടെ കൂടെ കുറച്ചുനാള്‍ നിന്ന വകയില്‍ മനസിലാക്കിയ എന്റെ
ഭയത്തെക്കുറിച്ച് ചോദിച്ചത്. വിറച്ചുകൊണ്ട് കിടക്കുന്നത് കണ്ടപ്പോള്‍ ഇനി പേടികൊണ്ടെങ്ങാനും ആണോ എന്നു സംശയിച്ചണോ ആവോ? പണ്ട് നാഗര്‍കോവിലില്‍ നിന്നും മറ്റും ഞാന്‍ ധൈര്യവാനാകാന്‍ കാരണമാകിയ ചില സംഭവങ്ങളുടെ ചുരുക്കം അമ്മ അവള്‍ക്കു പറഞ്ഞു കൊടുത്തിരുന്നു. ഇരുട്ടിലേക്കു
നോക്കാന്‍ പോലും ഭയമുണ്ടായിരുന്ന ഒരു കൌമാരക്കാരനില്‍ നിന്നും അപാര ധൈര്യവാനായ ഇന്നത്തെ എന്നിലേക്കുള്ള (ജീവിച്ചു പൊക്കോട്ടെ, പ്ലീസ്..) വളര്‍ച്ചയുടെ കാരണങ്ങള്‍ ഞാനവള്‍ക്ക് പറഞ്ഞുകൊടുത്തു.


മരണങ്ങള്‍ എന്നും എനിക്ക് പേടിയായിരുന്നു. അറിയാവുന്ന ആരെങ്കിലും മരിച്ചാല്‍ പിന്നെ കുറെ ദിവസത്തേക്ക് അവരെങ്ങാനും വരുമോ എന്ന പേടിയായിരുന്നു എനിക്ക്. എന്റെ മരിച്ചു പോയ ചാച്ച ഒഴിച്ച് ആരും മരിച്ചിട്ട് തിരിച്ചു വരുന്നതോ അല്ലെങ്കില്‍ സ്വപ്നത്തില്‍ പോലും വരുന്നത് എനിക്കിഷ്ടമല്ലായിരുന്നു. പക്ഷെ കൌമാരപ്രായത്തില്‍ ഏതൊരു ആണ്‍കുട്ടിയേയും പോലെ ഞാനും ധൈര്യവാന്‍ ആകാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അങ്ങനെ പ്രീഡിഗ്രീക്കു പഠിക്കുമ്പോളാണ് സ്വമനസാല്‍ ഒരു അപകടം കാണാന്‍ പോകുന്നത്.

രാവിലെ പത്രം വന്നതാദ്യം ഏടുക്കാന്‍ അനിയത്തിയുമായി അടിവെച്ചോടിയപ്പോളാണ് പത്രക്കാരന്‍ പറഞ്ഞത് ടൌണില്‍ അയ്യപ്പന്‍ വണ്ടിയുമായി ഇടിച്ച് നമ്മുടെ മില്ലുകാരന്റെ വണ്ടി കിടക്കുന്നു എന്ന്. നേരെ വിട്ടു പൈക ടൌണിലേക്ക്. അവിടെ ചെന്നപ്പോളോ...ഇടിച്ച ജീപ്പ് തലേംകുത്തിമറിഞ്ഞ് ഒരു വഴിക്കു കിടക്കുന്നു. ബസിനെ പുറകിലത്തെ ടയറിന്റെ അടിയില്‍ അതാ കിടക്കുന്നു ഞങ്ങള്‍ക്ക് സ്ഥിരം തേങ്ങാപൊതിക്കുമ്പോള്‍ തേങ്ങാപൊങ്ങ് തരാറുള്ള രാജു ചേട്ടന്‍. ഓ.. ആ കിടപ്പ് ഇപ്പോളും മനസില്‍ നിന്നും മാഞ്ഞിട്ടില്ല. ബ്രേക്കിട്ട ടയറിന്റെ അടിയില്‍ കൂടി നിരങ്ങിയ അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്നും പൊടിഞ്ഞു വീണ തരികള്‍ വര്‍ഷങ്ങള്‍ക്കു ശേഷവും എന്നില്‍ ചെറിയ ഭീതി ഉണര്‍ത്തിയിരുന്നു. ആ KMS മാത്രം മദിച്ചു നടന്ന തിരക്കേറിയ പൈകയുടെ രാജവീഥികളില്‍ KSRTC യുടെ ചൈയിന്‍ സര്‍വ്വീസും മറ്റു ബസുകളും
എത്തിയെങ്കിലും എന്റെ മനസില്‍ ആ വളവിങ്കല്‍ എത്തുമ്പോളെല്ലാം ആ സംഭവം എവിടെ നിന്നോ ഓടിയെത്തിയിരുന്നു. പെരുന്നാളിനു തോരണം കെട്ടാന്‍ പോകുമ്പോള്‍ പോലും ആള്‍ക്കാര്‍ 50 മീറ്റര്‍ അപ്പുറത്തെങ്ങാനും ആണെങ്കില്‍ ഞാന്‍ നടത്തത്തിനു ലേശം സ്പീഡ് കൂട്ടിയിരുന്നു.

അങ്ങനെ നാഗര്‍കോവിലില്‍ പഠിക്കുന്ന കാലം. സ്വന്തം വീടെന്ന സ്വപ്നം യാഥാര്‍ത്യമായപ്പോള്‍ നമ്മള്‍ ഹോസ്റ്റലും സാമ്പാറുമായി നാടുവിടേണ്ടിവന്നു. ആ വീട്ടില്‍ ഇതുവരെ ഒന്നു കൊതി തീരെ കിടക്കാന്‍ സാധിച്ചിട്ടില്ല. എന്തായാലും ആറുമാസത്തില്‍ കൂടുതല്‍ ഞാന്‍ ഇതുവരെ ആ വീട്ടില്‍ ചെല്ലാതിരുന്നത് ദുബായില്‍ വന്നശേഷം മാത്രം. എങ്കിലും 8 മാസത്തില്‍ കൂടുതല്‍ ഇന്നേവരെ പോകാതിരുന്നിട്ടില്ല. അതൊക്കെ
പോകട്ടെ, അങ്ങനെ നാഗര്‍കോവിലില്‍ നിന്നും വീട്ടിലേക്കു വന്ന ഒരു ദിവസം. രാത്രിയില്‍ 12 മണിക്ക് വരുന്ന ഒരു മലബാര്‍ ഫാസ്റ്റ് ഉണ്ടായിരുന്നു ആ സമയത്ത്. വൈകിട്ട് നാഗര്‍കോവിലില്‍ നിന്നും കയറ്ഇ ഒരു തരത്തില്‍ അതിന്റെ സമയത്ത് പാലായില്‍ എത്തി. അതു മിക്കവാറും ലേറ്റ് ആയിരിക്കും. അങ്ങനെ ചെറിയ
ചാറ്റല്‍മഴയില്‍ സുഖമായി ഉറങ്ങിക്കിടന്ന പലായിലെ ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍ഡില്‍ ഉണര്‍ന്നിരിക്കുന്ന കൊതുകിനോടും സ്വവര്‍ഗ്ഗമോഹികളായ വികടന്മാരോടും പോരാടി കാത്തിരുന്ന് അവസാനം ബസുവന്നു.


പലായില്‍ നിന്നും പണ്ട് പൈക വരെ വരാന്‍ കുറഞ്ഞത് 1 മണിക്കൂര്‍ എടുത്തിരുന്നത് രാത്രിക്കത്തെ ഈ ഫാസ്റ്റില്‍ കയറിയാല്‍ 10 മിനിറ്റുകൊണ്ട് എത്തും. അങ്ങനെ പാതിരാക്കു ശേഷം ഞാന്‍ പൈകയില്‍ വന്നിറങ്ങി. ചെറിയ ചാറ്റല്‍ മഴ. മരങ്ങളും മലകളും റബറും ഉള്ള നാടായതുകൊണ്ട് മഴ എന്നാരെങ്കിലും പറഞ്ഞാല്‍ അന്നേരേ കറണ്ടു പോകും. മഴ എന്ന സിനിമയുടെ പോസ്റ്റര്‍ വന്ന ഒരു മാസം മുഴുവന്‍ കറന്റില്ലായിരുന്നു ഞങ്ങളുടെ നാട്ടില്‍. പൈകയില്‍ ഇറങ്ങിയ ഞാന്‍ ചുറ്റും നോക്കി.

കുറ്റാകുറ്റിരുട്ട്. എങ്ങും ചീവീടുകളുടെയും തവളയുടെയും ശബ്ദം. മരങ്ങളുടെ ഇലയില്‍ നിന്നും വെള്ളം ഇറ്റിറ്റു വീഴുന്നതിന്റെയും ചാറ്റല്‍ മഴയുടെയും ശബ്ദം മാത്രം. പണ്ടാരടങ്ങാനായിട്ട് മാക്രി പിടിക്കാന്‍ പോലും ഒരു പെട്രോള്‍മാക്സിന്റെ വെളിച്ചം ഇല്ല. പൈക പട്ടണം പിന്നെ 8 മണിക്കേ ഉറങ്ങും. ഓട്ടോ അന്ന് രാത്രിയില്‍ 10 മണികഴിഞ്ഞാല്‍ പിന്നെ ഇല്ല. തട്ടുകട ബ്രാണ്ടിക്കട തുടങ്ങിയവ പൈകയെ
സംബന്ധിച്ചിടത്തോളം 10 മണിവരെയേ ഉള്ളൂ. എന്തിനേറെ പ്രേതങ്ങള്‍ പോലും 11 മണികഴിഞ്ഞ് പൈകയില്‍ പുറത്തിറങ്ങാറില്ല എന്നാണ് പറഞ്ഞുകേട്ടിട്ടുള്ളത്.

ഞാന്‍ പതുക്കെ പോസ്റ്റാഫീസിന്റെ അവിടേക്കു നടന്നു. അവിടെ നിന്നും അകത്തേക്കു കയറുന്ന വഴിയില്‍ കൂടെ വേണം എനിക്കു വീട്ടില്‍ പോകാന്‍. അന്നൌ അതിന്റെ തുടക്കത്തില്‍ ഉള്ള വര്‍ക് ഷോപ് കഴിഞ്ഞാല്‍ പിന്നെ ഒരു മലകയറി കഴിഞ്ഞാലേ വീടുകള്‍ ഉള്ളൂ. എന്തായാലും വര്‍ക് ഷോപ്പിന്റെ മുമ്പില്‍ ഒന്നു നിന്നു. ബാഗ് ഒക്കെ ഒന്ന് തോളില്‍ ഉറപ്പിച്ചു. കഴുത്തിലെ കൊന്ത ഒന്നു ചെക്ക് ചെയ്തു. മഴയും ഇരുട്ടും കൂടുതലായതു കാരണം സകലപുണ്യവാന്മാരുടെ പ്രാര്‍ത്ഥനയില്‍ തുടങ്ങാം എന്നു വെച്ചു. പേടിക്കണ്ട
സമയമാവുമ്പോള്‍ കൃത്യമായി അപകടമരണങ്ങളില്‍ മരിച്ചവരുടെ ഒക്കെ വികൃതരൂപങ്ങള്‍ മനസിലേക്ക് എവിടുന്നേലും ഓട്ടോ പിടിച്ചു വരും.

രണ്ടുസൈഡിലും റബര്‍ വളര്‍ന്നതു കൊണ്ട് മുകളിലേക്കു നോക്കിയാലും വഴി കാണില്ല. അല്ലെങ്കില്‍ നടുക്ക് ഒരു ചെറിയ ആകാശത്തിന്റെ വെളിച്ചം കാണാന്‍ പറ്റിയേനെ. പെട്ടെന്ന് ഇലകളെ അനക്കിക്കൊണ്ട് ഒരു വാവല്‍ പറന്നു പോയി. ശരീരത്തില്‍ കൂടി രക്തം അതിവേഗം പ്രസരിച്ചു. എനിക്ക് അതിഭീകരമായ അരോഗ്യം വന്ന പോലെ തോന്നി. ഈ നൂറു മീറ്റര്‍ ഓട്ടത്തിനും മറ്റും സ്റ്റാര്‍ട്ട് ചെയ്യാന്‍ വെടിപൊട്ടിക്കുന്ന പരിപാടിയുടെ മനശാസ്ത്രം ഇതായിരിക്കും എന്നാ തോന്നുന്നേ. പെട്ടെന്നുള്ള പേടിയില്‍ എന്താ ഓടാനുള്ള തോന്നലും ആരോഗ്യവും!

അവിടെ നിന്നും പത്തു സ്റ്റെപ് വെച്ചതേയുള്ളൂ, വീണിതല്ലോ കിടക്കുന്നു ഓടയില്‍. കടവാവല്‍ പറന്നതിന്റെ ഷോക്കില്‍ ചെറുതായി ദിശ മാറിപ്പോയതായിരുന്നു. എന്തായാലും കയ്യാലയില്‍ പിടിച്ചു ദിശ ശരിയാക്കി. എല്ലാ പുണ്യവാന്മാരെയും ഒന്നിച്ചു സുഖിപ്പിക്കാന്‍ നോക്കിയതിനാല്‍ ആയിരിക്കും ഈ തിരിച്ചടി എന്നുവിചാരിച്ചു കുന്തവുമായി നടക്കുന്ന ഗീവര്‍ഗീസ് പുണ്യവാളനെ തന്നെ പിടിച്ചു അടുത്തതായി.
ഉറച്ചകാല്‍ വെപ്പുകളുമായി ഞാന്‍ നടന്നു. ധൈര്യം മൂലമല്ല, പാമ്പൊക്കെ ഉണ്ടെങ്കില്‍ ഉറച്ചകാല്‍ വെപ്പുകള്‍ ഉണ്ടെങ്കില്‍ മാറിപ്പോകുമത്രെ. ഇനി അടുത്ത കടമ്പ ആദ്യത്തെ വീടായ കഴുതമാത്തുവിന്റെ വീട്ടിലെ കില്ലപട്ടിയാണ്. എന്തായാലും ഭാഗ്യത്തിന് തണുപ്പൊക്കെ ആയതിനാലായിരിക്കും അവന്‍ അവന്റെ അനക്കം കേല്‍ക്കുന്നില്ല. അടുത്ത പ്രശ്നം കാരാങ്കലെ ക്രൂരന്‍ പട്ടി, അവന്‍ അവരുടെ ഇറച്ചിക്കടയില്‍ മിച്ചം വരുന്ന
ഇറച്ചിമുഴുവന്‍ അടിച്ച് പല്ലിന്റെ ഇടകിള്ളാന്‍ നോക്കിയിരിക്കുവാരിക്കും. നമ്മുടെ ചന്തിയേലായിരിക്കും ഇന്നത്തെ കിള്ളല്‍. അതിനെ എങ്ങിനെ മറികടക്കും എന്ന ആലോചനയില്‍ ഞാന്‍ പതുക്കെ നടന്നു.

അതാ നമ്മുടെ തേങ്ങാക്കൊട്ടകയില്‍ ഒരു വെളിച്ചം. ചങ്കില്‍ കൂടി ഒരു മിന്നായം. ബസിന്റെ അടിയില്‍ കിടന്ന രാജുചേട്ടന്റെ രൂപം മനസിലൂടെ മിന്നായം പോലെ വന്നു. ദൈവമേ, പുള്ളിക്കാരന്‍ ഭൂമിയില്‍ നിന്നു പോകാതെ ഇവിടെതന്നെ കിടക്കുവാണോ? അതും ഈ രാത്രിയില്‍ തിരിയും കത്തിച്ചുവച്ച് ഞാന്‍ വരുന്നതു നോക്കി ഇരിക്കുവാണോ? ഞെട്ടിത്തരിച്ചു സ്തബ്ദനായിപ്പോയ ഞാനാകെ തളര്‍ന്നു. ഇരുട്ടായതുകൊണ്ട് കണ്ണില്‍കൂടി ഇരുട്ടു കയറിയോ എന്നറിയില്ല. പെട്ടെന്ന് പുറകില്‍ ഒരു മുറുമുറുപ്പ്, മാതാവേ, ഇനി വേറെ ഏതാ‍ണോ പുറകില്‍? അതു കാരാങ്കലെ പട്ടി, ഒറ്റ ചാട്ടം ഞാന്‍. തളര്‍ച്ച മാറി, ഹുസൈന്‍ ബോള്‍ട്ടിനെപോലെ ഞാന്‍ ഒറ്റവിടീല്‍. രണ്ടു ചാട്ടത്തിന് വീട്ടിലെത്തി. വീടിന്റെ ജനലിന്റെ ഷേഡില്‍ ചാടിപ്പിടിച്ച് തൂങ്ങിക്കിടന്ന് അമ്മയെ വിളിച്ചു. പട്ടി അഥവാ വന്നാലും കടിക്കരുതല്ലോ.

തേങ്ങാകൊട്ടക പൂട്ടിയതുകാരണം അതു ഒരു പാവത്തിനു വീടായി താമസിക്കാന്‍ കൊടുത്തതു ഞാനറിഞ്ഞില്ലല്ലോ. പിന്നെ കരണ്ടില്ലാത്ത അവരുടെ വീട്ടില്‍ മണ്ണെണ്ണവിളക്കിനെന്തു പവര്‍ക്കട്ട്?

Read more...

എന്റെ മീര 2

>> Monday, February 16, 2009

പ്രണയം അങ്ങനെ തലക്കു പിടിച്ചു. എന്തിലും ഏതിലും സൌന്ദര്യം കണ്ടുതുടങ്ങി. ബാംഗളൂര്‍ മുഴുവന്‍ പൂക്കളായതു പോലെ തോന്നി. എല്ലാവരും നല്ല മനുഷ്യരായി തോന്നി. പ്രഭാതത്തിലേക്ക് വര്‍ഷങ്ങള്‍ക്കു ശേഷം കണ്‍തുറന്നു നോക്കിയത് മീരയെ കണ്ടതിനു ശേഷം ആണ്. നൈറ്റ് ഷിഫ്റ്റു കഴിഞ്ഞു ബൈക്കില്‍ തണുത്തുറഞ്ഞു വരുമ്പോള്‍ പാതിയടഞ്ഞ കണ്ണുകള്‍ കൊണ്ട് പ്രാകിക്കൊണ്ട് കണ്ടിരുന്ന പ്രഭാതങ്ങള്‍ ഞാന്‍ ആസ്വദിച്ചു തുടങ്ങി.

മൂന്നാഴ്ചയിലൊരിക്കല്‍ നിര്‍ബന്ധമായും വന്നിരുന്ന നൈറ്റ് ഷിഫ്റ്റില്‍ ഞാന്‍ ഉറങ്ങാതിരിക്കാന്‍ വേണ്ടി മാത്രം ഉണ്ടാക്കിയിരുന്ന നിയമങ്ങളെ വരെ കാറ്റില്‍ പറത്തി ബാത്ത് റൂമിലെ ഇടനാഴിയില്‍ പോയിരുന്നുറങ്ങിയിരുന്ന ആളായിരുന്നു ഞാന്‍. അവിടെ പോകാന്‍ പാടില്ല എന്നാരും പറയില്ലല്ലോ? അതിനു കണക്കു വെക്കാനും പറ്റില്ലല്ലോ? പിന്നെ മിനിമം ടാര്‍ജറ്റ് ഒരു മണിക്കൂറുകൊണ്ട് തീര്‍ക്കുന്ന ഫാസ്റ്റസ്റ്റ് തൊഴിലാളി ആയിരുന്നു ഞാന്‍. ജൂനിയേര്‍സിനെയും സീനിയേര്‍സിനെയും ഉറങ്ങാനുള്ള ഐഡിയ കൊടുത്ത് പിഴപ്പിക്കുന്നവനായി ഞാന്‍. അതിനായി എന്തൊക്കെ നിയമങ്ങള്‍ ഉണ്ടാക്കിയിട്ടും എന്റെ നൈറ്റ് ഷിഫ്റ്റിലെ ഉറക്കത്തെ തോല്‍പ്പിക്കാനാവാത്ത കമ്പനിയിലെ സീനിയര്‍ മാനേജര്‍മാര്‍ എന്റെ മാറ്റം കണ്ടമ്പരന്നു. ഫുള്‍ റ്റൈം കമ്പ്യൂട്ടറിന്റെ മുമ്പില്‍ സുസ്മരവദനനായി ഇരിക്കുന്നു. ഉറക്കം ലവലേശമില്ല. രാവിലെ ബൈക്കില്‍ കയറി ചീറിപ്പായുന്ന ഞാന്‍ പതുക്കെ തണുത്ത കാറ്റിന്റെ സ്പര്‍ശനം പുലര്‍ച്ചെ കുളിച്ചിട്ടു വന്ന മീരയുടെ കരങ്ങളുടെ തണുപ്പായി ആസ്വദിച്ചു.

ഒറ്റക്കു ടെറസില്‍ ബ്ലാങ്കറ്റിന്റെ അടിയില്‍ കിടന്ന് നക്ഷത്രങ്ങളുടെയും നിലാവിന്റെയും കൂടെ കഥകള്‍ പറഞ്ഞ് ഞാനും മീരയും നടന്നുകൊണ്ടേയിരുന്നു. ബ്ലാങ്കറ്റും തലയിണയും ഒക്കെ എന്റെ സങ്കല്പങ്ങളില്‍ മീരയായി. ചേര്‍ന്നു കിടന്ന മീരയുടെ ചൂരിലും ചൂടിലും എന്റെ തണുപ്പ് അലിഞ്ഞില്ലാതായി. വര്‍ണ്ണിക്കാനാവാത്ത അനുഭൂതികളിലൂടെ ഞാന്‍ കടന്നു പോകുകയായിരുന്നു.

അന്നൊരു ശനിയാഴ്ച. നാളെയാണ് ഞാന്‍ മീരയേയും ജേക്കബിനെയും ശാലുവിനെയും കൂട്ടി ലഞ്ചിനും ടൈറ്റാനിക് സിനിമാ കണാനുമായി പോകുന്നത്. അന്നേരം വേണം എന്റെ പ്രണയം അവളോട് നേരിട്ടു പറയാന്‍. അതിപ്പോള്‍ പറയാനെന്തിരിക്കുന്നു എങ്കിലും ഒഫിഷ്യലി പറയണമല്ലോ? വീട്ടില്‍ ഒരു പടയുണ്ട്, നാളത്തെ പ്രണയ ഫിക്സിങിന്റെ ചിലവാണ്. എന്നെ കോരിത്തരിപ്പിക്കുന്ന ഡയലോഗുകള്‍ അടിച്ചു കൊണ്ട് അവര്‍ റമ്മടിച്ചു. ഞാന്‍ രോമാഞ്ചകിഞ്ചക കഞ്ചുകമണിഞ്ഞുകൊണ്ട് വീണ്ടും ടെറസിലേക്കു മാറി. എന്റെ പ്രണയ സാഫല്ല്യത്തിനായി സന്തോഷിക്കുന്ന കൂട്ടുകാര്‍. എത്ര നല്ലവരാണീ ഭൂമിയിലെ മനുഷ്യര്‍ എല്ലാം.

വീട്ടിലെ മദ്യപന്മാരുടെ സ്വരം കുറഞ്ഞുതുടങ്ങി, പട്ടികളുടെ കുരയുടെ ശബ്ദം കൂടി. ചെറിയ വാളുകളുടെയും മറ്റും ഡിസ്റ്റര്‍ബന്‍സ് ഒഴിച്ചാല്‍ സുന്ദരമായ രാത്രി. നാളെയാണ് എന്റെ ജീവിതത്തിലേക്ക് ഒരു പെണ്‍കുട്ടിയെ ഞാന്‍ ക്ഷണിക്കാന്‍ പോകുന്നത്. എന്തു പറയണം, എങ്ങിനെ പറയണം എന്നൊന്നും എനിക്കു വല്ല്യ ടെന്‍ഷന്‍ ഒന്നും ഇല്ലായിരുന്നു. കൂട്ടുകാര്‍ ഒക്കെ പല രീതികളും ഉപദേശിച്ചെങ്കിലും എനിക്ക് എന്റേതായ വഴികള്‍ എന്നും ഉണ്ടായിരുന്നു. സമയവും സാഹചര്യവും അനുസരിച്ച് അതു തനിയേ വന്നുകൊള്ളും. മിക്കവാറും രണ്ടു കല്ല്യാണം നടത്തേണ്ടി വരും. അവരുടെ വീട്ടുകാര്‍ക്കായി ഒരു ഹിന്ദുക്കല്ല്യാണവും ഞങ്ങളുടെ കുടുംബക്കാര്‍ക്കായി ഒരു ക്രിസ്ത്യാനിക്കല്ല്യാണവും. എന്റെ വീട്ടില്‍ അമ്മക്കും അളിയനും ഒന്നും കുഴപ്പം ഉണ്ടാവില്ല. പക്ഷെ കുടുംബക്കാര്‍ക്കൊക്കെ പ്രശ്നങ്ങള്‍ കാണും. ആരു നോക്കുന്നു അതൊക്കെ. എന്റെ വീട്ടിലെ കാര്‍ണവര്‍ ഞാന്‍ തന്നെ. ആര്‍ക്കും വേണ്ടാ എന്നു പറയാനുള്ള അധികാരം ഒന്നും ഇല്ലല്ലോ. അവള്‍ടെ വീട്ടില്‍ എന്തൊക്കെയാണാവോ പ്രശ്നങ്ങള്‍? എന്തേലും ആവട്ടെ. ഇത്തിരി ത്രില്‍ ഒക്കെ ഇല്ലെങ്കില്‍ പിന്നെന്തു രസം. മതങ്ങളും ഭാഷയും ഒന്നും പ്രണയത്തിനും സ്നേഹത്തിനും തടസമാവില്ലല്ലോ.
പലതും അലോചിച്ചു കിടന്നു. രാത്രിക്കു നീളം കൂടുതലാണെന്നു തോന്നി.

വെളുപ്പാങ്കാലത്ത് ഉറങ്ങിപ്പോയ എന്നെ കസിന്‍ ജോസി വന്ന് ഫെയര്‍ ആന്റ് ലവ് ലിയുമായി വന്നു വിളിച്ചു. കാളമിലന്‍ അവന്റെ നല്ല ഷര്‍ട്ട് തേച്ചു കൊണ്ടുവന്നു തന്നു. ബേളയനീഷ് അവന്റെ കൂള്‍ വാട്ടര്‍ പെര്‍ഫ്യൂം, ബേളയനീഷ് അവന്റെ പുതുതായി പെയിന്റടിച്ച് യെസ്ഡിയുടെ വീലിട്ട യമഹാ അങ്ങനെ എല്ലാവരും എന്നെ പരമാവധി സ്മാര്‍ട്ടാവാന്‍ സഹായിച്ചു. അങ്ങനെ എല്ലാ നല്ല സാധനങ്ങളുമായി ഞാന്‍ ഒരുങ്ങിയിറങ്ങീയ കൊച്ചിന്ദ്രന്‍സിനെപ്പോലെ ജേക്കബിന്റെ കൂടെ ബൈക്കുമായി അവളുടെ ഹോസ്റ്റലില്‍ ചെന്നു. ഹോസ്റ്റലിനെ മുമ്പില്‍ ചെന്ന് ജേക്കബ് പ്രത്യേക ട്യൂണില്‍ ഹോണ്‍ അടിച്ചിട്ട് ഞങ്ങള്‍ അടുത്ത ജംക്ഷനില്‍ ചെന്നു നിന്നു.

വളവുതിരിഞ്ഞ് അവര്‍ വരുന്നതു കണ്ടപ്പോള്‍ തന്നെ മനസില്‍ ആകെ ഒരു കുളിര്. എന്റെ കയ്യുടെ അകം ഒക്കെ ചെറുതായി വിയര്‍ത്തു. എന്തോ ഒരു കൊച്ചു നാണവും എനിക്കു വന്നു. എന്തായാലും ഈ പ്രാവശ്യം മീരക്കു ബൈക്കില്‍ കയറാന്‍ നാണമുണ്ടായില്ല.

ഞങ്ങള്‍ നേരെ തീയേറ്ററിലേക്കാണ് ആദ്യം പോയത്. ടൈറ്റാനിക്ക് റിലീസ് ആയിട്ട് രണ്ടാഴ്ച ആയതേ ഉള്ളൂ. കഴിഞ്ഞയാഴ്ച 350 രൂപാക്കാണ് ടിക്കറ്റ് ബ്ലാക്കില്‍ എടുത്തത്. ഇന്നെത്ര ആവുമോ അവോ?
മോര്‍ണിങ് ഷോക്കു ചെന്ന ഞങ്ങള്‍ക്ക് ബ്ലാക്കില്‍ ടിക്കറ്റു കിട്ടിയത് മാറ്റിനിക്ക്, അതും 300 രൂപ ഒരെണ്ണത്തിന്. അപ്പോഴേക്കും ഉച്ചയാകാറായി. അതും എടുത്ത് ഞങ്ങള്‍ നല്ലൊരു ഹോട്ടലിലേക്കു പോയി. അവിടെ ചെന്ന് നല്ല കുശാലായി ഭക്ഷണം. കാര്യം ചൈനീസ് ഡിഷുകള്‍ പോയിട്ട് നോര്‍ത്ത് ഇന്ത്യന്‍ പോലും നമുക്കറിയില്ലെങ്കിലും ജേക്കബ് അതൊക്കെ മാനേജ് ചെയ്തു. അങ്ങനെ അതും കഴിഞ്ഞു.

ഹോട്ടലിന്റെ ഗാര്‍ഡനില്‍ ഞങ്ങള്‍ക്ക് സംസാരിക്കാന്‍ ഉള്ള സമയവും സാഹചര്യവും തന്നുകൊണ്ട് ജേക്കബും ശാലുവും കുറച്ചകലേക്കു മാറി. ഞാന്‍ മീരയുടെ കയ്യില്‍ പിടിച്ച് ഒരു കോണിലേക്ക് ചൂണ്ടി പറഞ്ഞു, “നമുക്കവിടെ ഇരിക്കാം“.

മീര പറഞ്ഞു, “ ആയിക്കോട്ടെ”
എന്റെകയ്യില്‍ ചെറിയ നനവു തോന്നിയതു കാരണം ഞാന്‍ പിടി വിട്ടു. ഞങ്ങള്‍ ഒരു പുല്‍തകിടിയിലെ അരമതിലില്‍ ഇരുന്നു. ഞാനവളുടെ മുഖത്തേക്കു നോക്കി. അവള്‍ ചിരിച്ചു, ഞാനും.
ഞാന്‍ - “ എനിക്കു മീരയെ ഇഷ്ടമാനെന്നു മീരക്കറിയാമല്ലോ അല്ലേ?”
മീര - “കുറച്ചൊക്കെ”
ഞാന്‍ - “എന്നാല്‍ മീരയെ എനിക്കൊത്തിരി ഇഷ്ടമാണ്. എനിക്കു കല്യാണം കഴിക്കാന്‍ താല്പര്യമുണ്ട്.”
മീര - “ അതു നടക്കില്ല”
അതൊരു ഇടിമുഴക്കമായാണ് ഞാന്‍ കേട്ടത്.....വെടികൊണ്ടതുപോലെ ഞാന്‍ ഞെട്ടിപ്പോയി. എന്റെ നോട്ടം തഴേക്കായി. എന്റെ അപകര്‍ഷതാബോധം ഉണര്‍ന്നു. ഞാന്‍ അത്രക്കു മോശമാണോ? എങ്കിലും നിലത്തോട്ട്തന്നെ നോക്കി ഞാന്‍ ചോദിച്ചു.
ഞാന്‍ - “എന്നെ മീരക്കിഷ്ടമല്ലേ?”
മീര - “ ഇഷ്ടക്കുറവൊന്നുമില്ല”
ഞാന്‍ - “പിന്നെയെന്താ?”
മീര - “വാഴക്കാവരയന്‍ ഒന്നാലോചിച്ചു നോക്കിക്കേ, നമ്മള്‍ രണ്ടുപേരും രണ്ടുമതത്തില്‍ പെട്ടവര്‍. അമ്മക്കൊക്കെ വിഷമമാവില്ലേ? പിന്നെ ഇനി അനിയത്തിക്കും ഒക്കെ കല്യാണം വേണ്ടേ? ”
ഞാന്‍ - “അനിയത്തിയുടെ കല്യാണം കഴിഞ്ഞിട്ടു മതി നമ്മുടേത്, പിന്നെ അമ്മക്കു ഞാന്‍ കണ്ടുപിടിക്കുന്ന പെണ്ണിനെ ഇഷ്ടമാവും.”
മീര - “എനിക്കു മൂന്നനിയത്തിമാരുണ്ട്”
ഞാനവളെ വേദനയോടുകൂടി നോക്കി പറഞ്ഞു - “അതിനെനിക്ക് ഉത്തരമില്ല കുട്ടീ.“
എന്റെയനിയത്തിയുടെ കാര്യം പറഞ്ഞപ്പോളാ‍ണ് എന്റെ മനസില്‍ അവളുടെ അനിയത്തിമാരുടെ ചിത്രം വന്നത്. ആ ചൊദ്യത്തിനു എനിക്കു മറുപടി ഉണ്ടായിരുന്നില്ല. അതു മാത്രമാണോ കാരണം എന്നു ഞാന്‍ ചോദിച്ചു. അതിനവള്‍ പറഞ്ഞു.

“ നമ്മള്‍ പ്രണയിക്കാന്‍ തുടങ്ങുന്നതേ ഉള്ളൂ. പരസ്പരം ഇഷ്ടമാണ്, പക്ഷെ നമ്മുടെ ഇഷ്ടം ഒത്തിരി ആള്‍ക്കാരെ വേദനിപ്പിക്കും. എന്തിനാ അറിഞ്ഞുകൊണ്ട് നാം മറ്റുള്ളവരെ വേദനിപ്പിക്കണം. വാഴക്കാവരയന്‍ ഒത്തിരി നല്ല ചെക്കനാണ്, എന്നെക്കാളും നല്ല ഒരു പെണ്ണിനെ കിട്ടും. നമുക്കു നല്ല സുഹൃത്തുക്കളായിരുന്നു കൂടെ? “

സ്നേഹത്തിന്റെ മാത്രം പരവതാനിയിലൂടെ എന്റെ ചിന്തകള്‍ പായിച്ച എനിക്ക് മറ്റുള്ള യാഥാര്‍ത്യങ്ങളിലേക്ക് ചിന്തകളെ മറ്റാന്‍ സാധിച്ചില്ലായിരുന്നു എന്നുള്ളതായിരുന്നു വാസ്തവം. ഒരു വേഴാമ്പലിനെപ്പോലെ ഒന്നു പ്രണയിക്കാന്‍ കാത്തിരുന്ന ഞാന്‍ ഈ കാര്യത്തില്‍ പക്വമതിയല്ലാതെ പോയതാവാം.

ജേക്കബും ശാലുവും എത്തി. സിനിമക്കു സമയമായത്രേ. ഞങ്ങള്‍ തീയേറ്ററിലേക്കു പോയി. ജാക്കും റോസും പ്രണയിച്ചു നടന്ന സമയങ്ങള്‍ - ഞാനും മീരയുമായി ഞാന്‍ സങ്കല്പിച്ച നിമിഷങ്ങള്‍ - എന്നെ വേട്ടയാടി. അവസാനം റോസിന്റെ കയ്യില്‍ നിന്നും മരിച്ച ജാക്കിന്റെ കൈയ് വിട്ടപ്പോള്‍ എന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ നന്നായൊഴുകി. പക്ഷെ ഞാന്‍ മീരയുടെ എതിര്‍വശത്തേക്കാണ് ചെരിഞ്ഞിരുന്നത്.
പിന്നെയും ഞങ്ങള്‍ രണ്ടുമൂന്നു പ്രാവശ്യം പാര്‍ക്കിലിരുന്നു സംസാരിച്ചു. അവള്‍ക്കിത്തിരി വണ്ണം ഉണ്ടായിരുന്നു. അതുകൊണ്ട് അവളുടെ കൂട്ടുകാരികള്‍ പറഞ്ഞത്രേ നിങ്ങള്‍ തമ്മില്‍ ഒരു ചേര്‍ച്ചയുമില്ലെന്ന്. ശരിയായിരുന്നിരിക്കാം, പൊരുത്തങ്ങളെക്കാള്‍ പൊരുത്തക്കേടുകള്‍ ആയിരുന്നിരിക്കാം. എങ്കിലും കുറച്ചുനാള്‍ ഞാന്‍ അറിയാതെ പ്രണയിച്ചു പോയിരുന്നു.

പിന്നെ അതികം കാലം ബാംഗളൂരില്‍ തുടരാന്‍ എനിക്കായില്ല. എല്ലാം കൊണ്ടും അവിടം വെറുത്തു ഞാന്‍. ജോലി നിര്‍ത്തി ഞാന്‍ നാട്ടിലേക്കു വന്നു. ഇടക്ക് രണ്ടുമൂന്നു കത്തുകള്‍, കുനുകുനെ നല്ല ഭംഗിയുള്ള അക്ഷരങ്ങള്‍. കാലം പിന്നെയും ഒഴുകിക്കൊണ്ടിരുന്നു. പല ജീവിതാനുഭവങ്ങളിലൂടെയും കടന്നു പോയെങ്കിലും കാലം എന്നില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയില്ല. പക്ഷെ ജീവിതത്തിരക്കുകള്‍ക്കിടയില്‍ എവിടെയൊ എഴുത്തുകളും മറന്നു. അവളുടെ പഠിത്തവും കഴിഞ്ഞുകാണണം.

മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം എന്റെ അനിയത്തിയുടെ ഒത്തുകല്യാണ ദിവസം. അവളോട് പ്രാര്‍ഥനക്കും സ്തുതി കൊടുക്കാനുമായി വരാന്‍ പറഞ്ഞസമയം ചേച്ചി വന്നു പറഞ്ഞു, നിനക്കതാ ഒരു ഫോണ്‍ വന്നിരിക്കുന്നു. ഞാന്‍ ഫോണ്‍ എടുത്തു. അപ്പുറത്തു നിന്നും പറഞ്ഞു, “ ഞാന്‍ മീരയാണ് “
എനിക്കെന്താണ് പറയേണ്ടത് എന്നറിയില്ലായിരുന്നു. പിന്നെ പതുക്കെ കല്യാണ വിശേഷങ്ങള്‍ ഒക്കെ പറഞ്ഞു. അവളുടെ വിശേഷങ്ങള്‍ ചോദിച്ചു. സുഖമാണെന്നു പറഞ്ഞു.

നടുക്കത്തെ മുറിയില്‍ നിന്നും ആന്റി വിളിച്ചു, വാഴക്കാവരയാ..നീ എന്നാ എടുക്കുവാ അവിടെ സ്തുതി ചെല്ലാറായി. കാര്യം ലുക്കില്ലെങ്കിലും വീട്ടിലെ കാര്‍ന്നൊരല്ലേ ഞാന്‍. ഇവിടെ ഫോണില്‍ മിണ്ടിക്കൊണ്ടിരുന്നാല്‍ മതിയോ? ഞാന്‍ മീരയോടു പറഞ്ഞു, മീരാ.. സമയമായി, ഞാന്‍ വെച്ചോട്ടെ? അവള്‍ പറഞ്ഞു, - “ശരി വാഴക്കാവരയാ, അനിയത്തിക്ക് എന്റെ എല്ലാ മംഗളങ്ങളും അറിയിക്കുക” “ഉം...“ ഞാന്‍ മൂളി. “വെച്ചേച്ചു വാടാ ഇവിടെ പള്ളീല്‍ പോകാന്‍ താമസിക്കും“ എന്നു പറഞ്ഞു അമ്മാവന്‍ കയ്യില്‍ പിടിച്ചു വലിക്കുമ്പോള്‍ ഫോണിലൂടെ ഞാന്‍ കേട്ടു, “ I really miss you"

നേരെ പോയി മുഖം കഴുകി. പിന്നെ ഞാന്‍ വീണ്ടും പെങ്ങളുടെ ചേട്ടനായി, വീട്ടിലെ കാരണവരായി. രാത്രിയില്‍ തളര്‍ച്ചയോടെ അമ്മയോട് ചേര്‍ന്നു കിടന്നപ്പോള്‍ മീരയുടെ ഫോണ്‍ നമ്പര്‍ പോലും വാങ്ങാന്‍ പറ്റിയില്ലല്ലോ എന്നോര്‍ത്ത് സങ്കടം തോന്നി. എല്ലാത്തിനുമൊടുവില്‍ ഒരു സ്വരം മാത്രം എന്റെ കാതില്‍ മുഴങ്ങി.

I really miss you

Read more...

എന്റെ മീര.

>> Thursday, February 12, 2009

പ്രണയത്തെക്കുറിച്ചുള്ള വികാരങ്ങളും വിചാരങ്ങളും സങ്കല്പങ്ങള്‍ മാത്രമായി ഒതുങ്ങി നിന്നതിന് കാരണം ഒരു പക്ഷെ ഒരിക്കല്‍ No പറഞ്ഞാല്‍ പിന്നെ എന്നന്നേക്കുമായി അതു നഷ്ടപ്പെടുമല്ലോ എന്ന സംശയവും പിന്നെ വലിയ ഒരു നിലയില്‍ എത്താത്തതിന്റെ ആത്മവിശ്വാസക്കുറവും ആയിരുന്നു. എങ്കിലും ബാംഗളൂരില്‍ ജോലിയുടെ ഇടക്ക് വിദേശപര്യടനം ഒക്കെ കഴിഞ്ഞപ്പോള്‍ കുറച്ച് ആത്മവിശ്വാസം ഒക്കെ വന്നു. അങ്ങനെ ആരെ പ്രേമിക്കണം എന്ന വിചാരത്തില്‍ ഇരിക്കുന്ന സമയം.

പതിവുപോലെ ഒരു ഞായറാഴ്ച. എന്റെ കൂടെ താമസിക്കുന്ന വിദ്ധ്യാര്‍ഥികള്‍ക്ക് എല്ലാ ദിവസവും ഒരുപോലെയാണെങ്കിലും ജൊലി ചെയ്യുന്ന നമുക്ക് അങ്ങനെയല്ലല്ലോ. എന്തായാലും പതിവുപോലെ ചിക്കണും വാങ്ങി വീട്ടില്‍ വന്നപ്പോള്‍ അതാ അവിടിരിക്കുന്നു ജേക്കബിന്റെ ലൈന്‍ ശാലുവും അവളുടെ കൂടെ ഒരു പെണ്‍കൊച്ചും. പൊതുവെ എല്ലാ ആണുങ്ങളും തന്നെ വായിനോക്കികള്‍ ആണെങ്കിലും ഞാന്‍ ഇത്തിരി ഡീസന്റ് വായിനോക്കി ആണ്. കാരണം മറ്റുള്ളവര്‍ എന്നെക്കുറിച്ച് ചീത്തയായി വിചാരിക്കുന്നത് എനിക്കിഷ്ടമല്ല, അതു തന്നെ. ശാലുവിന്റെ കൂടെ വന്ന പെണ്‍കുട്ടി ഇത്തിരി സുന്ദരി ആയതുകൊണ്ട് തന്നെ എല്ലാവരും സദസില്‍ ഉണ്ട്. ജേക്കബ് എന്നെയും പരിചയപ്പെടുത്തി. അവളുടെ പേരു മീര ബാലചന്ദ്രന്‍.

എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും പാര വെച്ച് ഞാനാണ് വല്ല്യവന്‍ എന്നു കാണിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. എന്തായാലും നിങ്ങളുടെ ചിക്കണും കൂട്ടി ചോറുണ്ടിട്ട് പോകുന്നുള്ളൂ എന്നു ശാലു പറഞ്ഞപ്പോള്‍ പിന്നെ എല്ലാവര്‍ക്കും കുക്ക് ചെയ്യാനായി തിടുക്കം. എടാ വാഴക്കാവരയാ, വന്നു സവോളയും മുളകും അരിയെടാ എന്നു പറഞ്ഞ് ബേളയനീഷ് അവന്റെ സ്റ്റൈല്‍ കാ‍ണിച്ചു. ഉണ്ടയനീഷും റഷീദും ചിക്കണ്‍ വെക്കാനുള്ള ചീഫ് കുക്കുകളായി വലിയ പരിപാടികളിലേക്കും കടന്നു. പാവം ഞാന്‍, കാര്യം നല്ല കുക്ക് ആണുഞാന്‍ എങ്കിലും ഏറ്റവും ഊപ്പകളുടെ പണിയായ ഉള്ളീം സവോളേം പൊളിക്കുക അല്ലേ നമുക്കു കിട്ടിയത്. ആദ്യം കണ്ടവര്‍ക്കാണ് ആദ്യം പെണ്ണിനെ വീഴിക്കാനുള്ള ധാര്‍മിക അവകാശം, സോ ക്രമമനുസരിച്ച് വരുമ്പോള്‍ എന്റെ കാര്യം ഗോപി.

എന്തായാലും അടുക്കളയുടെ പുറത്ത് അരമതിലില്‍ ഇരുന്ന് ഉള്ളി പൊളിച്ചു കൊണ്ടിരുന്ന എന്റെ അടുക്കലേക്ക് അവള്‍ വന്ന് എന്റെ കൂടെ കൂടി. എനിക്ക് വല്ല്യ സന്തോഷം ആയി, മറ്റുള്ളവര്‍ക്ക് സങ്കടവും. ഞാന്‍ അവളോട് വീട്ടുകാര്യങ്ങളും പഠന കാര്യങ്ങളും ഒക്കെ തിരക്കി.

പാലക്കാട് ജില്ലയിലെ നെല്‍വയലുകളുടെ ഒരു ഗ്രാമം. അവിടെ ബിസിനസുകാരനായ അച്ഛനും ടീച്ചറായ അമ്മക്കും കൂടി നാലു മക്കള്‍, നാലും പെണ്ണുങ്ങള്‍. മീരയാണ് മൂത്തത്. ഇവിടെ ബാംഗ്ലൂരില്‍ LLB ക്കു പഠിക്കുന്നു. എന്റെ കാര്യങ്ങളും ഒക്കെ ചോദിച്ചു. ഞങ്ങള്‍ സിമ്പിളായിട്ടുള്ള ജീവിതകാര്യങ്ങളെക്കുറിച്ച് സംസാരിച്ചിരുന്ന് സവോളയും മുളകും എല്ലാം റെഡിയാക്കി. അവള്‍ പാചകം ഒക്കെ ഇഷ്ടമുള്ള ആളാണെന്നു പറഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു ഇത്തിരി പച്ചക്കറിയും തേങ്ങായും വാങ്ങി വന്നാല്‍ അവിയല്‍ വെക്കാമോ എന്ന്? അതിനെന്താ എന്നവള്‍ പറഞ്ഞു. പിന്നെ അവിയലും ചിക്കണും ഒക്കെ അവള്‍ തന്നെ പാകം ചെയ്തു. ബാംഗ്ലൂര്‍ ജീവിതത്തില്‍ അത്ര നല്ല ഭക്ഷണം ഞങ്ങള്‍ അതു വരെയും കഴിച്ചിട്ടില്ലായിരുന്നു.

എന്നെ ഉള്ളിയരിയാന്‍ വിട്ടതിനു എല്ലാവരെയും വാരി അവളുടെ ഇഷ്ടം കിട്ടിയതിന്റെ ജാടയില്‍ ഇരുന്നെങ്കിലും അവര്‍ തിരിച്ചടിച്ചു, നായരല്ലെ, നീ എങ്ങനെ ലൈന്‍ അടിക്കും? എന്തായാലും ഒരു സുഖം തോന്നി. വൈകിട്ട് എല്ലാവരും റമ്മടിച്ചുകൊണ്ടിരുന്ന സമയത്ത് ഞാന്‍ ബ്ലാങ്കറ്റുമാ‍യി ടെറസില്‍ നക്ഷത്രങ്ങളെ നോക്കി കിടന്നു. നല്ല അടക്കവും ഒതുക്കവും എളിമയും ഉള്ള കൊച്ച്. ക്രിസ്ത്യാനിയായിരുന്നെങ്കില്‍ പ്രണയിച്ചു കെട്ടാമായിരുന്നു.

പിറ്റേന്നു ശാലുവിനെ കണ്ടപ്പോള്‍ മീരയെ പ്രത്യേകം അന്വേഷിച്ചതായി പറയണം എന്നു പറഞ്ഞു. അതിനു പിറ്റെ ദിവസം മീരയും എന്നെ പ്രത്യേകം അന്വേഷിച്ചതായി പറഞ്ഞു എന്നു പറഞ്ഞപ്പോള്‍ കൂട്ടുകാര്‍ എല്ലാം കൂടി തീരുമാനിച്ചു, ഇവള്‍ തന്നെ നിന്റെ പ്രണയിനി. ഞാനും ആലോചിച്ചു, മതം എനിക്കൊരു പ്രശ്നമല്ല, എന്റെ വീട്ടുകാരെയും സമ്മതിപ്പിക്കാം. നായരുകൊച്ചായതു കൊണ്ട് രാവിലെ ഒക്കെ എണീറ്റ് കുളിച്ച് കുട്ടപ്പിയായി വരും, നല്ല ഭക്ഷണം ഉണ്ടാക്കിത്തരും. എല്ലാത്തിനും ഉപരി സൌന്ദര്യവും എളിമയും ഉള്ള ഒരു നല്ല കൊച്ച്. പിന്നെ എല്ലാം പെട്ടെന്നായിരുന്നു.

അടുത്ത ഞായറാഴ്ച മീരയേയും കൂട്ടി ശാലു വരും. വെറുതെ നമുക്ക് നല്ല ഭക്ഷണം ഉണ്ടാക്കാന്‍ എന്ന ഭാവത്തില്‍ ശാലു കൂട്ടുമത്രെ! എന്തായാലും ചിലവൊക്കെ എന്റെ വക. മട്ടണ്‍, കിങ് ഫിഷ് തുടങ്ങിയ വില കൂടിയ ഐറ്റംസ് ഒക്കെയുണ്ടെങ്കിലല്ലേ നമ്മുടെ സ്റ്റൈല്‍ കാണിക്കാന്‍ പറ്റൂ എന്നു ഉണ്ടയനീഷ്. എല്ലാം ഏറ്റു, വര്‍ഷങ്ങളായി പനി പിടിച്ചു കിടന്ന പ്രണയത്തിനുള്ള സാധ്യത ആല്ലേ തെളിഞ്ഞിരിക്കുന്നത്?

അങ്ങനെ അവള്‍ എത്തി, ഞങ്ങള്‍ ഒന്നിച്ചിരുന്ന് പാചകവും വാചകവും നടത്തി. ഇപ്രാവശ്യം അവള്‍ക്കും ചെറിയ നാണം. എല്ലാവരുടെയും മുമ്പില്‍ അവള്‍ ഒറ്റയായപോലെ തോന്നി. എത്ര മറച്ചാലും രണ്ടുപേര്‍ക്കും അറിയാമല്ലോ ഇതൊരു തിരക്കഥയുടെ ഭാഗം ആണെന്ന്. നല്ല രുചിയോടെ ഞങ്ങളെല്ലാവരും ഭക്ഷണം കഴിച്ചു. തുടര്‍ന്നാണ് തിരക്കഥയുടെ അടുത്ത ഭാഗം. മീരക്ക് അവളുടെ അങ്കിളിന്റെ വീട്ടില്‍ പോകണം. മിലിട്ടറിയില്‍ ആണ്, അതുകൊണ്ട് യലഹങ്കയിലാണ് താമസം. മൂന്നുമണിയാകുമ്പോള്‍ അവള്‍ പോകാനായി എഴുന്നേല്‍ക്കും,അപ്പോള്‍ ജേക്കബ് പറയും വാഴക്കാവരയാ..നീ അവളെ ഒന്നു കൊണ്ടുവിട്ടേക്ക്. അതായിരുന്നു പ്ലാന്‍.

ഭക്ഷണത്തിനു ശേഷം ചെറിയ പാട്ടുകളും തമാശകളുമായി ഞങ്ങള്‍ എല്ലാവരും കൂടിയിരുന്നപ്പോളും എന്റെ മനസില്‍ സന്തോഷത്തിന്റെ പൂക്കളായിരുന്നു. ആദ്യമായി ഇഷ്ടപ്പെട്ട ഒരു പെണ്ണിനെയും ബൈക്കിലിരുത്തി യാത്ര പോകുന്നു. ചെറിയ കാറ്റുമടിച്ച് ചേര്‍ന്നിരിക്കുന്ന പ്രണയിനിയേയും കൂട്ടി നഗരത്തിലൂടെ ഒരു യാത്ര. ഹാ..എത്ര റൊമാന്റിക് ആയ കാര്യം!

കാര്യങ്ങള്‍ മുറ പോലെ നടന്നു. പക്ഷെ വണ്ടിയില്‍ കയറുന്ന കാര്യത്തില്‍ അവള്‍ക്കൊരു മടി. അവള്‍ പറഞ്ഞു, “വാഴക്കാവരയാ..നമുക്കു ബസ് സ്റ്റോപ്പ് വരെ നടന്നു പോവാം. എന്നിട്ട് ഞാന്‍ അവിടുന്ന് തന്നേ പൊയ്ക്കോളാം. എനിക്കു ബൈക്കിലൊന്നും കയറി പരിചയമില്ല. പിന്നെ അവിടെ ചെല്ലുമ്പോള്‍ അവരെങ്ങാനും കണ്ടെങ്കില്‍ പിന്നെ അതും കുഴപ്പമല്ലേ.“ എസ്ക്യൂസുകളുടെ പ്രളയം. എന്റെ കൂട്ടുകാര്‍ ആരാ മക്കള്‍? അവര്‍ എല്ലാത്തിനും പോംവഴിയും കണ്ടുപിടിച്ചു.

അവസാനം അവര്‍ പറഞ്ഞു ഞങ്ങള്‍ മാറി നിന്നേക്കാം. അവരു വീട്ടിലേക്കു കയറി. അവള്‍ പിന്നെയും ബൈക്കിന്റെ സീറ്റില്‍ ചുരിദാര്‍ വെച്ചു തൂത്തുകൊണ്ട് നിന്നു. അവസാനം ഞാന്‍ മടുത്തിട്ടു പറഞ്ഞു, നീ എന്നാല്‍ ബസിനു പൊക്കോ എന്ന്. എന്റെ സങ്കടം കണ്ടു മനസലിഞ്ഞിട്ടാണോ ആവോ, അവള്‍ കയറി.

എത്രയോ ചെക്കന്മാര്‍ പെണ്ണുങ്ങളുമായി കറങ്ങുന്നതു കണ്ടു കൊതിവിട്ട ഞാന്‍ ഇതാ ഒരു സുന്ദരിയുമായി ബൈക്കില്‍. ഞാന്‍ ചുമ്മാ ചിരിച്ചോണ്ട് ബൈക്കോടിച്ചു. ഇടക്കവള്‍ പറഞ്ഞു, ഇത്തിരി മെല്ലെ പോയിക്കൂടെ, എനിക്കു ലേശം പേടിയുണ്ട് എന്ന്. സധാരണ പൂവാലന്മാര്‍ സ്പീഡില്‍ വിടുന്നപോലെ തട്ടാനും മുട്ടാനും വേണ്ടിയായിരുന്നില്ല ഞാന്‍ സ്പീഡില്‍ വിട്ടിരുന്നത്. പരിശുദ്ധപ്രണയത്തിന്റെ വാക്താവായിരുന്നു ഞാന്‍. പിന്നെ പോതുവെ ഇത്തിരി സ്പീഡുണ്ടായിരുന്നത് സന്തോഷം കൊണ്ട് ലേശം കൂടിയതാവാം. എന്തായാലും ഞാന്‍ സ്പീഡു കുറച്ചു. എന്തിനാ വേഗന്നു പോയി മീരയുടെ കൂടെ അത്രയും നേരം ഇരിക്കാനുള്ള സമയം കളയുന്നത്? ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്കു പുറത്ത് എന്നാണല്ലോ നമ്മുടെ നയം. അവസാനം എന്റെ സ്പീഡ് ഒത്തിരി കുറഞ്ഞു സൈക്കില്‍ വരെ ഓവര്‍ടേക്ക് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അവള്‍ പറഞ്ഞു, ഇത്തിരികൂടെയൊക്കെ സ്പീഡ് ആവാം, അല്ലെങ്കില്‍ നമ്മള്‍ ഒത്തിരി താമസിക്കും. പിന്നെ വര്‍ത്തമാനം ഒക്കെ പറഞ്ഞു രസിച്ച് ഞങ്ങള്‍ യെലഹങ്കയിലെത്തി.

അവള്‍ ഇറങ്ങി, എന്നോടു വരുന്നോ എന്നു ചോദിച്ചു. ഞാന്‍ പറഞ്ഞു വരാന്‍ എനിക്കു പ്രശ്നമില്ല, നിനക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ? അവള്‍ ഒന്നാലോചിച്ചു, എന്നിട്ടു പറഞ്ഞു. എന്തായാലും ഇവിടം വരെ വന്നതല്ലേ..കയറിയിട്ടു പോകാം. എന്റെ ക്ലാസ് മേറ്റ് ആണെന്നു പറഞ്ഞാല്‍ മതി.

ഞങ്ങള്‍ വീട്ടിലെത്തി. അവള്‍ എന്നെ പരിചയപ്പെടുത്തി. പാലാക്കാരനാണ് എന്നു പറഞ്ഞപ്പോള്‍ എന്തോ അവളുടെ കസിന്‍ ഒരുത്തന്‍ ഉണ്ടായിരുന്നവന് എന്നോടൊരു താല്പര്യം. LLB ത്രീ ഇയര്‍ ആണോ അതോ ഫൈവ് ഇയറിനാണൊ എന്ന് ചോദ്യം. ഈ 3 ഇയറും 5 ഇയറും ഒക്കെ എന്താ എന്നറിയില്ലാത്ത ഞാന്‍ ഒന്നു പരുങ്ങി. എങ്കിലും എന്റെ ഭാഗ്യ നമ്പര്‍ എന്നു വിചാരിച്ചിരുന്ന 3 തന്നെ അടിച്ചു. അപ്പോള്‍ ഡിഗ്രി എവിടയിരുന്നു എന്നടുത്ത ചോദ്യം. പ്രീഡിഗി പോയ പരിചയം ഉണ്ടായിരുന്നകൊണ്ട് പാലാ സെന്റ് തോമസ് എന്നടിച്ചു. അപ്പോളേക്കും മീര ഗ്ലാസില്‍ പെപ്സിയുമായി എത്തി. ഞാന്‍ അവളെ വേദനയോടു കൂടി ഒന്നു നോക്കി. ഇനി അടുത്ത ചോദ്യം എന്താ അവന്റെ വായില്‍ നിന്നും വരുന്നതെന്ന ടെന്‍ഷനില്‍. ഞാന്‍ കുറേശെ വിയര്‍ക്കുന്നതു കണ്ടിട്ടായിരിക്കാം അവള്‍ എന്റെ അടുത്തിരുന്നു.

പിന്നീടവരൊന്നും ചോദിച്ചില്ല. ഞാന്‍ യാത്ര പറഞ്ഞിറങ്ങി. അവള്‍ എന്റെ കൂടെ ഗൈറ്റിന്റെ അടുത്തുവരെ വന്നു. പിരിയാന്‍ ഇഷ്ടമില്ലായിരുന്നെങ്കിലും ഞങ്ങള്‍ പിരിഞ്ഞു. തിരിച്ചുള്ള എന്റെ വരവില്‍ സിഗ്നലുകളും ട്രാഫിക്കും ഒന്നും എനിക്കൊരു പ്രശ്നമേ അല്ലായിരുന്നു. പക്ഷെ പോലീസുകാര്‍ക്ക് അങ്ങനെയല്ലല്ലോ, *&%$ നന്‍ മകനേ എല്ലി ഹോക്ത്താരെ എന്നോ മറ്റോ ഒരു ഒച്ച കേട്ടു. കിട്ടി ഒരു 200 ഫൈന്‍. കൊടുത്തു ഞാന്‍ 300. അവര്‍ എന്നെ അത്ഭുതത്തോടെ നോക്കി. ആദ്യമായിട്ടയിരിക്കും ഫൈനിനു കരയാത്ത ഒരു മലയാളിയെ അവര്‍ കാണുന്നത്.

പിന്നീടുള്ള ദിനങ്ങള്‍. ഞാന്‍ കാണുന്ന എന്തിലും ഏതിലും സൌങര്യം. ഹൃദയം നിറഞ്ഞിരിക്കുന്ന ഒരവസ്ഥ. ഒറ്റക്കിരിക്കാന്‍ കൂടുതല്‍ ഇഷ്ടം. രാത്രിയില്‍ ഉറങ്ങാതെ ആകാശത്തു നോക്കി കിടക്കാന്‍ ഭയങ്കര രസം. അതിനായി രാത്രിയില്‍ പലതവണ അലാം വെച്ചെഴുന്നേല്‍ക്കും. എന്നിട്ട് ഞാനും മീരയുമായി സങ്കല്പങ്ങളില്‍ പ്രണയിച്ചു നടക്കും. എന്റെ പ്രണയം മീരയെ അറിയിക്കുന്നതും അവള്‍ നാണം കൊണ്ട് ഓടി മറയുന്നതും ഞാന്‍ മനക്കണ്ണില്‍ കണ്ടു. മൊബൈലും സൌകര്യങ്ങളും ഒന്നുമില്ലെങ്കിലും അടുത്തയാഴചയില്‍ ജേക്കബ് ഒരുക്കിത്തരുന്ന അവസരം വരെ എന്റെ സങ്കല്പലോകത്ത് ഞാന്‍ രാജകുമാരനായി പാറിനടന്നു. എത്ര മനോഹരമാണീ പ്രണയം, ഇതിലും നല്ല വേറെ എന്തു ഫീലിങാണ് ഈ ലോകത്തുള്ളത്?

Read more...

സ്വപ്നങ്ങളേ...

>> Thursday, February 5, 2009

വര്‍ഷം 2025. ലോകത്ത് ധാരാളം മാറ്റങ്ങള്‍ നടന്നു ഇതിനിടക്ക്, കേരളത്തിലും ഇന്ത്യയിലും ലോകത്തിലും. അച്യുതാനന്തന്റെ ചിത്രം ഇ എം എസ്സിന്റെയും എ കെ ജി യുടെയും ഇടക്കായി കമ്യൂണിസ്റ്റ് പാര്‍ട്ട് വെച്ചു. ഉമ്മന്‍ ചാണ്ടി കീറിയ ഷര്‍ട്ടില്‍ നിന്നും കീറിയ ജുബായിലേക്കു മാറി. അച്ചു ഉമ്മന്‍ കല്ല്യാണം ഒക്കെ കഴിച്ച് വണ്ണം ഒക്കെ വെച്ച് പത്മജയെപ്പോലെയായി. പിണറായി വിജയന്‍ ഷോള്‍ഡര്‍ പൊക്കി പിടിച്ച് മസിലുപിടിച്ചു സംസാരിച്ചു തുടങ്ങി. പ്രിയങ്കാ ഗാന്ധിയുടെ മുടി നരച്ചു തുടങ്ങി.

2008 ലെ സാമ്പത്തിക പ്രതിസന്ധിമൂലം തകര്‍ന്ന അമേരിക്ക പിന്നെ ഉയിര്‍ത്തെഴുന്നേറ്റതേ ഇല്ല. കരിമ്പിന്‍ ചണ്ടിയില്‍ ഫെര്‍മെന്റേഷന്‍ നടത്തി വെള്ളവുമായി മിക്സ് ചെയ്തുണ്ടാക്കിയ പുതിയ ജൈവ ഇന്ധനം ട്രിവാണ്ട്രത്തുള്ള ദാക്ഷായണി അബ്ദുള്ള കണ്ടുപിടിച്ചു, അതിന്റെ പേറ്റന്റും ഇന്ത്യക്ക്. പോരാത്തതിനു പാരിസ്ഥിതിക പ്രശ്നങ്ങള്‍ മൂലം ഇന്ത്യയില്‍ പെട്രോള്‍ നിരോധിച്ചു. സ്വര്‍ണ്ണത്തിന്റെ മൂല്യം അശേഷം ഇല്ലെന്നായി,പകരം കരിമണലിനായി മൂല്യം. സ്ത്രീകള്‍ കരിമണല്‍ മാലകള്‍ ധരിച്ചു. എല്ലാ വീട്ടിലും അലങ്കാര ലൈറ്റുകള്‍ ഇടണമെന്ന് ഗവണ്മെന്റ്. ഏറ്റവും കൂടുതല്‍ കറന്റ് ഉപയോഗിക്കുന്നവര്‍ക്ക് കേരളാ ഗവണ്മെന്റ് 10 കിലോ കരിമണല്‍ പ്രഖ്യാപിച്ചു.

കേരളത്തില്‍ കൊച്ചിക്കാണ് ഏറ്റവും മാറ്റങ്ങള്‍ ഉണ്ടായത്. അമിത ലൈംഗികതയുടെ ഫലമായി എന്ന കൊതുകുകള്‍ക്കുണ്ടാവുന്ന എയിഡ്സ് എന്ന ഒരു പ്രത്യേക പകര്‍ച്ചവ്യാധിമൂലം 2021 ല്‍ കൊച്ചിയിലെ കൊതുകള്‍ 90% വും ചത്തുമലച്ചു. ബാക്കി വരുന്ന 10% കൊതുകുകള്‍ക്ക് ലൈംഗികതയില്‍ താല്പര്യമില്ലാഞ്ഞതിനാലും സ്വവര്‍ഗ്ഗഭോഗികള്‍ ആയതിനാലും 2022നു മുമ്പായി കൊച്ചിയിലെ കൊതുകുകള്‍ ഒരെണ്ണമില്ലാതെ നശിച്ചു. കൊച്ചിയിലെ കനാലുകള്‍ എല്ലാം ശുദ്ധജലമൊഴുകുന്ന തോടുകളായി. അതില്‍ നിറയെ സ്വര്‍ണ്ണമത്സ്യങ്ങളും ഗപ്പിയും അങ്ങനെയുള്ള ലോകത്തു ലഭ്യമായ എല്ലാ അലങ്കാര മത്സ്യങ്ങളും. അതിനു തീരത്തുള്ള ഫ്ലാറ്റുകളിലെ തരുണീമണികള്‍ കുളിക്കുന്നതും ആ തോട്ടില്‍ തന്നെ. പണ്ടത്തെ ഈ കനാലിനൊക്കെ കറുപ്പായിരുന്നു എന്നു പറഞ്ഞവരെ കൊച്ചിക്കാര്‍ പൊട്ടന്മാരെന്നു വിളിച്ചു കളിയാക്കി. എന്തിനേറെ, കൊച്ചിയുടെ മണമടിക്കാനായി നമ്മുടെ ഫിലിം സ്റ്റാര്‍ സലിം കുമാറിന് ലോസ് ആഞ്ചലസ് വരെ പോകേണ്ടി വന്നു.

എണ്‍പതുകളില്‍ രണ്ടുകുട്ടികളുടെ അച്ഛനായി എത്രയോ പടങ്ങളില്‍ അഭിനയിച്ച മമ്മൂട്ടി ലാലുമാര്‍ രണ്ടായിരങ്ങളില്‍ കോളേജുകുമാരന്മാര്‍ ആയിട്ടാണ് അഭിനയിച്ചതെങ്കിലും ഇപ്പോള്‍ അവര്‍ സ്കൂള്‍ കുട്ടികളായി അഭിനയിക്കുന്നു. ഇരട്ടക്കുട്ടികള്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഡബില്‍ റോളില്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന ഇരട്ടകളായി അഭിനയിക്കുന്നു. മുക്തയെന്ന അമ്മൂമ്മയുടെ ശിക്ഷണത്തില്‍ രണ്ടാം ക്ലാസില്‍ വച്ചേ പ്രതിഭ തെളിയിച്ച ബ്രേക് ഡാന്‍സറായി മമ്മൂട്ടി സുന്ദരന്‍ എന്ന ചിത്രത്തിലും.

എന്റെ സ്വപ്നമായിരുന്ന, എന്നാല്‍ വളരെ വര്‍ഷങ്ങള്‍ സ്വപ്നം മാത്രമായിരുന്ന സ്വന്തം ബിസിനസ് സാമ്രാജ്യം ഞാന്‍ കേരളത്തില്‍ കെട്ടിപ്പടുത്തു. എന്റെ മൂത്തമകന്‍ കറിയാച്ചന്‍ ലോകഫുട്ബോളിലെ ഇതിഹാസമായി മാറിക്കഴിഞ്ഞു. കോക്കുവിനു ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമിലേക്കുള്ള സെലക്ഷന്‍ കിട്ടി, അടുത്ത മാസത്തെ ബര്‍മ്മയുമായുള്ള ടി10 മത്സരത്തിന്‍ തയ്യാറെടുക്കുന്നു. ടെസ്റ്റ് ക്രിക്കറ്റ് അഞ്ചു ദിവസത്തില്‍ നിന്നും ഒരു ദിവസമായി കുറച്ചു. അങ്ങനെ എത്ര എത്ര മാറ്റങ്ങള്‍!

ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും വീട്ടു പണിക്കും മറ്റുമായി വിദേശികള്‍ ഇന്ത്യയിലെത്തി. എന്റെ വീട്ടില്‍ കോക്കുവിന്റെ ക്രിക്കറ്റ് പരിശീലനത്തില്‍ അവന്‍ അടിച്ചുവിടുന്ന പന്തെടുക്കാനായി ഓസ്ട്രേലിയക്കാര്‍ സൈമണ്‍സിന്റെയും പോണ്ടിങിന്റെയും മക്കളെ രണ്ടെണ്ണത്തിനെ നിറുത്തിയിട്ടൂണ്ട്. നല്ല മര്യാദക്കാര്‍ പിള്ളേര്‍, നന്നായി പണിയെടുത്തോളും. കറിയാച്ചനെ സഹായിക്കാന്‍ വയസനാണെങ്കിലും ഡേവിഡ് ബെക്കാം നന്നായി പ്രയത്നിക്കുന്നു. ബോളുപെറുക്കാന്‍ ബെക്കാമിനു സ്പീഡു കുറവായതുകൊണ്ട് തിയറി ഹെന്റ്രിയെ കൊണ്ടുവന്നെങ്കിലും ഭാഷ ഒരു പ്രശ്നമായിരുന്നു.

പക്ഷെ വീട്ടിലെ പശൂനെ നോക്കാന്‍ കൊണ്ടുവന്ന കുവൈറ്റി രാജകുമാരന്മാര്‍ക്കായിരുന്നു ആദ്യം വല്ല്യ പ്രശ്നം. തലേലെ അവന്റെ കെട്ടഴിക്കാന്‍ പറ്റില്ലാത്രെ. കൊടുത്തു തെങ്ങേല്‍ കെട്ടിയിട്ട് അവന്മാര്‍ക്ക് ചാട്ടവാറു വെച്ച് 101 അടി. പിന്നെ വേനല്‍ക്കാലത്ത് അവന്റെ മുഴുവന്‍ അറബി ഡ്രസുമിട്ട് വേണം ജോലി ചെയ്യാനെന്നും തണുപ്പുകാലത്ത് നഗ്നമായി ജോലി ചെയ്യണമെന്നും നിര്‍ദ്ദേശവും കൊടുത്തു. നമ്മുടെ പാവം മലയാളികളെ എത്ര ഉപദ്രവിച്ചതാ ഇവന്മാരുടെ പൂര്‍വ്വികര്‍?

വിദ്ധ്യാഭ്യാസത്തിനെന്നും പറഞ്ഞ് ഇന്ത്യയില്‍ വന്നു നിയമവിരുദ്ധമായി ഭിക്ഷയെടുക്കുന്ന സകല അമേരിക്കക്കാരെയും ഇവിടെ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചു. അടുത്ത മാസം ഇന്ത്യയും പാക്കിസ്താനും ഒന്നാകും. മതത്തെക്കുറിച്ചു പറയുന്നവരെ പിശാചിനെപ്പോലെ കാണാന്‍ തുടങ്ങി ഇന്ത്യയിലെ ജനങ്ങള്‍. ബ്രിട്ടണില്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മില്‍ ഒടുക്കത്തെ അടി എന്നും. അതില്‍ മധ്യസ്ഥം നിക്കാന്‍ ചെന്ന ഇന്ത്യ പണ്ട് അവര്‍ നമ്മുടെ കയ്യില്‍ നിന്നും അടിച്ചുമാറ്റിയ കോഹിനൂര്‍ രത്നം തിരിച്ചു കൊണ്ടുവന്നു.

ഇത്രേം ഒക്കെ മതി. ഒന്നുറക്കെ ചിരിച്ചാല്‍ അന്നേരെ കിട്ടും തലമണ്ടക്കിട്ട് ഒരടി, നിഗളിക്കാതിരിക്കെടാ എന്നു പറഞ്ഞ്. ഒന്നു മനസ് നിറഞ്ഞ് ഒരു ദിവസം അഹങ്കരിച്ചിട്ട് ഒന്നു മരിച്ചാല്‍ മതിയാരുന്നു. ഇനി ഇത്രേം ഒക്കെ അഹങ്കരിച്ചു പറഞ്ഞതിന്റെ പേരില്‍ എന്റെ ജോലിയെങ്കിലും കുറഞ്ഞ പക്ഷം പോയിക്കിട്ടുവോ അവോ...

Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP