ഞാനൊരു പാവം പാലാക്കാരന്‍

ബാംഗ്ലൂര്‍ ഡൈയ്സ് 3

>> Wednesday, January 28, 2009

ബാംഗളൂരിലെ ജീവിതത്തിന്റെ ഒരു പ്രത്യേകത എന്താണെന്നു വെച്ചാല്‍ എവിടെ നോക്കിയാലും മലയാളി പെണ്‍കുട്ടികളെ കാണാം എന്നുള്ളതായിരുന്നു. നഴ്സിങിനും എഞ്ചിനീയറിങിനും എന്തിനേറെ, എല്‍ എല്‍ ബി ക്കുവരെ പെണ്ണുങ്ങള്‍ ബാംഗളൂരില്‍ പഠിക്കുന്നു. സിനിമാകാണാനും, ഷോപ്പിങിനും, ഭക്ഷണത്തിനും, കറങ്ങാന്‍ പോകാനും ഇതിനെല്ലാം പുറമേ എത്ര കള്ളുകുടിച്ചു മരിച്ചു കിടന്നാലും രാവിലെ എണീറ്റ് പള്ളിയില്‍ പോയി കുര്‍ബാന കാണാന്‍ വരെ ഹിങുക്കളും മുസ്ലീങ്ങളും ഉള്‍പ്പെടെയുള്ള ആണുങ്ങള്‍ മത സൌഹാര്‍ദ്ദത്തോടെ പോയിരുന്നതെന്തിനാ? സുങരിപ്പെണ്ണുങ്ങളെ കാണാന്‍. ആരെയെങ്കിലും വളച്ചൊടിച്ച് പ്രണയിച്ചു നടക്കാന്‍. ആരെയും പേടിക്കാതെ ഐസ്ക്രീമും തിന്നു നടക്കാന്‍. നേരിയ തണുപ്പും ആവശ്യത്തിനു സൌകര്യങ്ങളുമുള്ള ബാംഗളൂരിനെ എല്ലാ ചെറുപ്പക്കാര്‍ക്കും പ്രിയങ്കരമാക്കിയത് ഇതു തന്നെ.

അതുപോലെ തന്നെ ശരാശരി എല്ലാ ബലഹീനതകളുമുള്ളതായിരുന്നു എന്റെ സഹമുറിയന്മാരും. മോഡി ജംക്ഷനില്‍ ചുട്ടുവട്ടത്തുള്ള നാലു നഴ്സിങ് കോളേജിലെയും പെണ്ണുങ്ങളെ വായിനോക്കി നിന്നു കാണാതെ ആര്‍ക്കും ഒരു സമാധാനവും ഇല്ലായിരുന്നു. ആ സമയത്ത് എല്ലാവരുറ്റെയും വായില്‍ ഗോള്‍ഡ് ഫ്ലേക് കിങ് സൈസും, കയ്യില്‍ കോളയും കാണും, അവിടെയിരിക്കുന്ന ഏതെങ്കിലും ബൈക്ക് സ്വന്തം ബൈക്കെന്ന
ഭാവത്തില്‍ അതേല്‍ കാലും കയറ്റിവെച്ചു നില്‍ക്കും. ഏതെങ്കിലും പെണ്‍കുട്ടി അബദ്ധത്തില്‍ ണൊക്കിയാല്‍ പിന്നെ ദിവസവും കൂട്ടുകാരുടെ ബൈക്കുകള്‍ മാറി മാറി എടുത്ത് ഇതെല്ലാം എന്റേതെന്ന ഭാവത്തില്‍ ബസിനുപുറകേ വളരെ അത്യാവശ്യത്തിനെന്ന ഭാവേന ഭയങ്കര സ്പീഡില്‍ പോവുക ഇതൊക്കെ പതിവായുള്ള
ചെറിയ പൂവാല കലാപരിപാടികള്‍.

ഒരു ദിവസം ഞങ്ങള്‍ കള്ളടിച്ചു വീട്ടില്‍ വായിനോക്കാന്‍ പോകാതെ ഇരിക്കുന്ന സമയത്ത് ബേള അനീഷ് പറഞ്ഞു ഞാനൊന്നു പുറത്ത് പോയിട്ട് വരാം. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഈസ്റ്റ്വെസ്റ്റിലെ സ്മിത വിളിച്ചു. എന്തിനാ നിങ്ങളീ ചെറുക്കനെ ഇങ്ങനെ പൊട്ടന്‍ കളിപ്പിക്കുന്നത് എന്ന് ചോദിച്ചു.

ഈസ്റ്റ് വെസ്റ്റ് നേഴ്സിങ് കോളെജില്‍ നിന്നും പെണ്‍കുട്ടികള്‍ വരുന്ന വഴിയിലുള്ള ബേക്കറി ഞങ്ങളുടെ കൂട്ടുകാരുടെ ഒരു സങ്കേതം ആയിരുന്നു. എന്റെ സ്യൂട്ടും ഇട്ട് ഇന്റര്‍വ്യൂവിനു പോയിട്ടു തളര്‍ന്ന് വന്നതെന്ന ഭാവത്തില്‍ ബേക്കറിയുടെ മുമ്പില്‍ സ്മിതാ, ജീന, ബിങു എന്ന മൂവര്‍ സംഘത്തെ കാത്തിരുന്നു പുള്ളിക്കാരന്‍. അവനു സ്മിതയെ ഒരു ചെറിയ നോട്ടം ഉണ്ടായിരുന്നു എന്നതു വാസ്തവം. എന്നിട്ട് അവര്‍ വരുന്നതു കണ്ടപ്പോള്‍ അവന്‍ പോയി ഒരു കോക്ക കോള വാങ്ങി ബൈക്കില്‍ ചാരി ഒന്നും അറിയാത്തവനെപ്പോലെ
സ്റ്റൈലായി നിന്നു കുടിച്ചു.
പക്ഷെ ആ പെണ്ണുങ്ങള്‍ അവന്‍ അവരെ നോക്കിയിട്ടാണ് പോയി കോള വാങ്ങിയത് എന്നു കണ്ടിരുന്നു. നേരെ ഞങ്ങളെ വിളിച്ചു പറഞ്ഞു. പാവം ബേളയനീഷ്, പിന്നീട് എന്നും അവനെ കളിയാക്കാനേ നേരമുണ്ടായിരുന്നുള്ളൂ. നാണക്കേട് ഒന്നും തോന്നിയില്ലെങ്കിലും അവള്‍ ഇംപ്രെസ്സ്ഡ് ആവാഞ്ഞതില്‍ അവനു
സങ്കടം തോന്നി. ടെന്‍ഷന്‍ വന്നപ്പോള്‍ സ്ഥിരം വരാറുള്ള തലവേദനയുമെത്തി. കണ്ണിനകത്ത് വിക്സ് തേച്ച് തലകുത്തി നിന്നൊക്കെ അവന്‍ തലവേദന മാറ്റാന്‍ കിണഞ്ഞു ശ്രമിച്ചു. എന്തിനേറെ പറയുന്നു, ഒരാഴ്ചക്കുള്ളില്‍ അവനു പനിയും പിടിച്ചു.


കൂട്ടത്തിലൊരാള്‍ക്ക് എന്തെങ്കിലും ഒരു അസുഖം വന്നു ഹോസ്പിറ്റലില്‍ കൊണ്ടുപോകാന്‍ എന്തൊരു കൊതിയാണെന്നോ ബാംഗളൂരിലെ ചെറുപ്പക്കാര്‍ക്ക്? അവരോടുള്ള ഇഷ്ടക്കേടുകൊണ്ടല്ല, അതിന്റെ പേരില്‍ ഹോസ്പിറ്റലില്‍ പോയി കൂട്ടു കിടക്കാനും ആ വകയില്‍ ഏതെങ്കിലും നഴ്സുമാരെ ലൈന്‍ അടിക്കാന്‍ ഉള്ള സാധ്യതയും മുന്നില്‍ കണ്ടാണ് ഈ താല്പര്യം.

പതിവുപോലെ പനിവന്ന ബേളയുമായി ആരാണ് കൂട്ടുകിടക്കുന്നത് എന്നുള്ളതില്‍ അടിപിടിയുമായി സഹമുറിയന്മാര്‍ ഹോസ്പിറ്റലിലേക്കെത്തി. ബാംഗളൂരില്‍ ജോലിക്കു പുതിയതായി വന്ന എന്റെ നാഗര്‍കോവില്‍ സുഹൃത്തുക്കള്‍ അജിയും വിന്‍സിയും ഇവിടുത്തെ കഥകള്‍ പൊടിപ്പും തൊങ്ങലും വെച്ചു കേട്ടതിന്‍ പ്രകാരം ബേളയുടെ കൂടെ ഹോസ്പിറ്റലിലേക്കു പോയി. കൊതുകിന്റെയും മറ്റും ശല്യം ഒഴിവാക്കാനും തണുപ്പിനെ അകറ്റാനുമായി പുതപ്പും കയ്യില്‍ കരുതിയിരുന്നു. അവിടെ ചെന്നപ്പോളല്ലേ പൂരം.
ബേളയനീഷിനെ പരിചയമുള്ള എല്ലാവരും അവിടെയുണ്ട്. പാവം അജിയും വിന്‍സിയും മുന്‍ഗണനാക്രമത്തില്‍ പിന്നിലായിപ്പോയതു കൊണ്ട് തിരിച്ചു പോരേണ്ടി വന്നു. പനി നീളുകയാണെങ്കില്‍ രണ്ടു ദിവസത്തിനുള്ളില്‍ ഒരവസരം കിട്ടും എന്ന പ്രതീക്ഷയാല്‍ അവന്റെ പനി നീണ്ടു നീണ്ടു പോകണേ എന്നു പ്രാര്‍ഥിച്ചു കൊണ്ട് അവര്‍ അടുത്ത ബാറില്‍ കയറി.
എന്തൊക്കെ സ്വപ്നങ്ങളാണ് കണ്ടുകൂട്ടിയത്. എല്ലാം തകര്‍ന്നു. നിരാശ സഹിക്കാന്‍ വയ്യാതെ അവര്‍ നന്നായി കഴിച്ചു. രാത്രി പന്ത്രണ്ടരയായി, അവര്‍ ബാറില്‍ നിന്നും എഴുന്നേറ്റു. റോഡിന്റെ വീതിയളന്ന് അവര്‍ 790 എന്ന ഞങ്ങളുടെ വീട്ടിലേക്കു നടന്നു. വരുന്ന വഴിക്കാണ് അവര്‍ക്ക് തങ്ങളുടെ പൂര്‍വ്വികരായ റൂം മേറ്റ്സ് ചെയ്തതായി പറഞ്ഞു കേട്ട ചില മദ്യപാനവിനോദങ്ങളെക്കുറിച്ച് ഓര്‍മ്മ വന്നത്. വഴിയില്‍ കാണുന്ന
സാധനങ്ങള്‍, അതിപ്പോള്‍ ബോര്‍ഡായാലും, ചെരുപ്പുകുത്തിയുടെ ടയറായാലും എടുത്തു വീട്ടില്‍ കൊണ്ടുവരുക.

അവര്‍ ചുറ്റും നോക്കി. അതാ ഒരു പ്രൈവറ്റ് ഹോസ്പിറ്റല്‍. എന്നാല്‍ അവിടുത്തെ തന്നെ എന്തെങ്കിലും അടിച്ചു മാറ്റാം എന്നു വെച്ചു അവര്‍. ബോര്‍ഡ് നോക്കി, വല്ല്യ പാടാണ് ഊരിയെടുക്കാന്‍. അപ്പോളാണ് വിന്‍സി അവിടെയിരിക്കുന്ന ചെടികള്‍ കണ്ടത്. നല്ല ഒരു ചെടിയുടെ മൂട്ടില്‍ പിടിച്ച് പൊക്കിയെടുത്തു, ചെടി ചട്ടിയില്‍ നിന്നും ഊരിപോന്നു. അജി പറഞ്ഞു, നമുക്കു ചട്ടിയോടെ വേണം, അല്ലാതെ വളര്‍ത്താന്‍ നമുക്കു മണ്ണൊന്നുമില്ലല്ലോ ഇവിടെ? അങ്ങനെ രണ്ടുപേരും ഓരോ ചട്ടിയെടുത്ത് പുതപ്പില്‍ പൊതിഞ്ഞ് പാണ്ടിപ്പിള്ളേര്‍ സാധനങ്ങള്‍ ചുമക്കുന്നപോലെ തോളത്തിട്ടു. പതുക്കെ റൂമിലേക്കു നടന്നു. രണ്ട് പേരും വളരെ സന്തോഷവാന്മാരായിരുന്നു. ഇനി ചെടിയെ വെള്ളമൊഴിച്ച് വലര്‍ത്തുന്നതിനെക്കുറിച്ചൊക്കെ പ്ലാന്‍ ചെയ്തു നടക്കുന്ന സമയത്താണ് ഒരു ഹൊയ്സാലാ ജീപ്പ് വന്നത്.

അന്ന് ബാംഗളൂരില്‍ ഹൊയ്സാല ഇറങ്ങിയതേ ഉള്ളൂ. ഹൊയ്സാലാ എന്നു വെച്ചാല്‍ നമ്മുടെ ഹൈവേ പെട്രോള്‍ പോലെ. പക്ഷെ 1997 കാലഘട്ടങ്ങളില്‍ ഇംഗ്ലീഷ് സിനിമകളില്‍ മാത്രം കണ്ടിരിക്കുന്ന മുകളില്‍ ഒക്കെ ലൈറ്റ് വെച്ച പോലീസ് വണ്ടികള്‍ അന്നൊരു അത്ഭുതം ആയിരുന്നു. ഊപ്പ മഹീന്ദ്രായുടെ ജീപ്പില്‍ എസ് പി വന്നിറങ്ങുന്നതിലും ഗമയുണ്ടായിരുന്നു സാദാ പോലീസുകാരന്‍ ഇതില്‍ വന്നിറങ്ങുമ്പോള്‍. ആ വണ്ടിയും
അതിന്റെ ലൈറ്റും ഒക്കെ, ഹാ എന്താ ഒരു സ്റ്റൈല്‍.

സ്റ്റൈലൊക്കെ വെറുതെ കാണുമ്പോള്‍. ബെഡ് ഷീറ്റും അതിനകത്തോ എന്തോ സാധനങ്ങളുമായി ആടി പോകുന്ന അവരെ കണ്ടപ്പോള്‍ പോലീസുകാര്‍ക്ക് എന്തോ ഒരു പന്തികേട് തോന്നി. ഏന്‍ ലൈയ്? അവര്‍ ചോദിച്ചു. അതു കേട്ട താമസം ചെറിയവനായ വിന്‍സി കെട്ടു താഴെ ഇട്ടു. ചട്ടി പൊട്ടിയ ഒച്ചകേട്ടതും വെടിയൊച്ച കേട്ട അത്ലറ്റിനെ പോലെ അവന്‍ പാഞ്ഞു. പുറകേ അജിയും. ലൈറ്റും നിലവിളി ശബ്ദവും ഇട്ട് ഹൊയ്സാല പുറകേയും.

വിന്‍സി ഇടവഴി ഓടി കണ്ട ഒരു വീടിന്റെ ഗെയിറ്റു ചാടി അകത്തു ചെന്ന് അടുത്ത വീടിന്റെ മതില്‍ ചാടി രണ്ടുമൂന്നു ചാട്ടങ്ങള്‍ക്കു ശേഷം ഒരിടത്ത് ഒരു കാറിന്റെ പുറകില്‍ പാത്തിരുന്നു.

അജി നേരെ ഞങ്ങളുടെ പറ്റുകടയിലെ പണിക്കാര്‍ താമസിക്കുന്ന അവിടെ ചെന്നു അവരെ മെല്ലെ വിളിച്ചുനോക്കി. എവിടെ പണിയും കഴിഞ്ഞു തളര്‍ന്നുറങ്ങുന്ന അവര്‍ കതിനാ പൊട്ടിച്ചാലല്ലേ അറിയൂ. എന്താണു വഴി എന്നു ചിന്തിച്ച് അവന്‍ അവിടെ ഇരുന്നു.

കാറിന്റെ പുറകില്‍ ഇരുന്നു ശബ്ദങ്ങള്‍ ശ്രദ്ധിച്ച് ഇരുന്ന തന്റെ പുറകില്‍ ഒരു ചെറിയ തണുപ്പ്. തോക്കിന്റെ മെറ്റല്‍ ഭാഗം മുട്ടിയ പോലെ. വിന്‍സി തിരിഞ്ഞുനോക്കി. നല്ലൊരു ഡോബര്‍മാന്‍. ശ്വാസം നിന്നുപോയി എങ്കിലും പതുക്കെ അവന്റെ തലയില്‍ ഒന്നു തലോടി. പട്ടി ചിരിച്ചോ എന്നു രാത്രിയായതിനാല്‍ വിന്‍സിക്കു കാണാന്‍ സാധിച്ചില്ല, എങ്കിലും അവനെ കടിക്കുകയോ കുരക്കുകയോ ചെയ്തില്ല. എങ്കിലും അധിക അവിടെ
നിന്നാല്‍ പന്തിയല്ല എന്നു മനസിലാക്കിയ അവന്‍ പതുക്കെ കുഞ്ഞു പുള്ളേരെ വിളിക്കുന്ന പോലെ ടുട്ടൂ എന്നൊക്കെ വിളിച്ച് പതുക്കെ മതിലിന്റെ അടുത്തു വന്നു. ചാടാന്‍ ഉള്ള തയ്യാറെടുപ്പു നടത്തിയതേ പട്ടിക്കു മനസിലായി ഇവന്‍ സുഹൃത്തല്ലെന്ന്. ചാടിക്കടിച്ചു അവനെ, കയ്യിലും കാലിലുമെല്ലാം. പക്ഷെ ചന്തിയില്‍ പോലും ദശയില്ലാത്ത അവനെ ഒരിടത്തും കടിച്ചുപിടിച്ചു നിര്‍ത്താന്‍ ഡോബര്‍മാനു പറ്റിയില്ല. ചാടിയോടി അവന്‍, ഇത്തിരി കടികിട്ടിയെങ്കിലെന്താ, ഹൊയ്സാലയുടെ ഇടി കിട്ടിയില്ലല്ലോ...

അജി അരമണിക്കൂര്‍ കാത്തിരുന്നു. ഇനി ഇപ്പോള്‍ പോലീസുകാര്‍ പോയിക്കാണും, എന്നാലും ചെറിയ ഒരു പ്രിക്കോഷന്‍ എടുത്തേക്കാം. അവന്‍ നേരെ പാന്റൂരി. അടിയില്‍ ഹോസ്പിറ്റലിലെ പെണ്ണുങ്ങളെ ആകര്‍ഷിക്കാനായി ഇട്ടിരുന്ന ഉഗ്രന്‍ ബര്‍മുഡാ. ടീഷര്‍ട്ട് എടുത്ത് മറിച്ചിട്ടു. അവിടെ നിന്നും പതുക്കെ വീടിനെ ലക്ഷ്യമാക്കി നടന്നു. വീടിനു താഴെയായി ഹൊയ്സാല ലൈറ്റ് ഒക്കെ ഓഫ് ചെയ്ത് കിടക്കുന്നു. ഓ.. അവന്മാര്‍ കിടന്ന് ഉറങ്ങുന്നതായിരിക്കും. പിന്നെ എന്നെ കണ്ടാന്‍ അവര്‍ അറിയില്ലല്ലോ. ഉറച്ച
കാല്‍ വെപ്പുകളോടെ അവന്‍ നടന്നു.

കിടന്നുറങ്ങുകയായിരുന്ന ഞാന്‍ വാതിലില്‍ ഒരു മുട്ടു കേട്ടു. പൊതുവേ ഒരു ധൈര്യവാന്‍ അയിരുന്ന ഞാന്‍ ചോദിച്ചു, ആരാടാ അത്? പതുക്കെ ഒരു ശബ്ദം, എടാ ഞാനാടാ, വിന്‍സി പറഞ്ഞു, ഡോര്‍ തുറന്നപ്പോള്‍ അതാ കടിച്ചു പറിച്ച പാന്റ്സും ഇട്ട് പാവം വിന്‍സി. എടാ..പോലീസ് ഓടിച്ചപ്പോള്‍ പട്ടികടിച്ചതാ എന്നെന്തെക്കെയോ പറഞ്ഞു. എനിക്കൊന്നും മനസിലായില്ല. അവന്‍ പറഞ്ഞു, ഹൊയ്സാലാ താഴെക്കിടപ്പുണ്ട്, അവന്‍ പുറകു വശത്തുനിന്നും മതില്‍ ചാടിയാ വന്നത് എന്ന്. പണ്ടാരക്കാലന്മാര്‍ക്ക് വീടു മനസില്ലയെന്ന
തോന്നുന്നത് എന്ന്. അജിയെ കണ്ടില്ല എന്നും അവന്‍ പറഞ്ഞു.

വീണ്ടും കിടന്നപ്പോളാണ് താഴെ ഒരു ശബ്ദം കേട്ടത്, വിന്‍സി പറഞ്ഞു മിണ്ടാതെ കിടന്നോ. ഒരു കോളിങ്ബെല്ല് കേട്ടതോടെ മിണ്ടാതിരിക്കുകയൊന്നും വേണ്ടാ, നീ ഷെല്‍ഫില്‍ കയറി ഒളിച്ചിരുന്നോളാന്‍ പറഞ്ഞിട്ട് ഞാന്‍ വാതില്‍ തുറന്നു. പുറത്ത് അജിയും ഒരു പോലീസുകാരനും.

ഉറച്ച കാല്‍വെപ്പുകളോടെ ഒട്ടും പതറാതെ വന്ന അവനെ വന്നവഴിക്കേ പിടിച്ചു വണ്ടിയില്‍ കയറ്റി ഒന്നു പൊട്ടിച്ചപ്പോള്‍ അവന്റെ ഉറച്ചതെല്ലാം ഉരുകുകയും ഇനി എന്നെ തല്ലല്ലേ എന്നു പറഞ്ഞ് കാലുപിടിച്ചതിന്റെ ഫലമായി വെറും മൂന്നു തല്ലേ കിട്ടിയുള്ളുവത്രേ...

Read more...

കോക്കുവിന്റെ പിറന്നാള്‍

>> Saturday, January 24, 2009



നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ മുത്തായി...ഇന്നെന്റെ ഹാപ്പി ബര്‍ത്ത്ഡേ ആണ്. ഞാനീ മനോഹരലോകത്തു വന്നിട്ട് ഒരു വര്‍ഷമായി. എഴുന്നേറ്റു നില്‍ക്കാറായി, വര്‍ത്തമാനം പറയുന്നുണ്ടെങ്കിലും ആര്‍ക്കും മനസിലാവുന്നില്ല. അമ്മിഞ്ഞപ്പാലിന്റെ മണവും രുചിയും ഇപ്പോളും പ്രിയപ്പെട്ടത് എങ്കിലും ലോകത്തിന്റെ രുചികളിലേക്കും ഞാനിറങ്ങിയിരിക്കുന്നു.




ചാച്ചേ...കള്ളാ..ഭയങ്കരനാ കേട്ടോ... എന്നെ പറ്റിച്ചു അല്ലേ?.. ഇനി ഈ ജന്മത്ത് എന്റെ ഒന്നാം പിറന്നാള്‍ ആഘോഷിക്കാന്‍ സാധിക്കാതെ വരട്ടെ എന്നു ഞാന്‍ ശപിച്ചിരിക്കുന്നു.



ഫോണില്‍ക്കൂടിയുള്ള ഉമ്മയും ചക്കരവാക്കും വേണ്ടാ എനിക്ക്. ദിവസവും മൂന്നാലു പ്രാവശ്യം ഫോണ്‍ ചെയ്യുന്ന കാശുണ്ടെങ്കില്‍ എന്റെ ഹാപ്പി ബര്‍ത്ത്ഡേക്ക് വരാരുന്നല്ലോ?




അമ്മേടെ കൂടെ ഞാനും ഇന്നലെ കൊന്ത ചെല്ലി. എന്നെക്കൊണ്ട് ഒത്തിരി പ്രാര്‍ത്ഥിപ്പിച്ചാല്‍ ഞാന്‍ വല്ല പള്ളീലച്ചനും ആയിപ്പോകുമേ...




എന്റെ വല്ല്യപ്പനും വല്ല്യമ്മയും വാങ്ങിത്തന്ന സമ്മാനം കണ്ടോ? എനിക്കറിയാം ചാച്ചക്കും ഒത്തിരി ഇഷ്ടമുള്ളതായിരുന്നു ഇതെന്ന്. പക്ഷെ ഈ വണ്ടിപ്രാന്തന്‍ ചേട്ടന്‍ ഒന്നു മാറിയിട്ടു വേണ്ടേ എനിക്കു കിട്ടാന്‍?




പക്ഷെ ഞാനാരാ മോന്‍..? ചേട്ടനെ അപ്ഗ്രേഡ് ചെയ്ത് ഇതേലോട്ടാക്കി ഒരു പൊട്ടക്കണ്ണാടിയും കൊടുത്തു. എങ്കിലല്ലേ എനിക്കൊന്ന് ഓടിക്കാന്‍ പറ്റൂ? പക്ഷെ പുള്ളിക്കാരന് സ്റ്റാര്‍ട്ട് ചെയ്തു കൊടുക്കണം. പെട്രോളിനു വിലകുറഞ്ഞെന്നൊക്കെ പറഞ്ഞാലും ചിലവ് ഇത്തിരി കൂടുതലാ....




ഞങ്ങളൊക്കെ ഇവിടെ കേക്കു മുറിക്കുമ്പോള്‍ അവിടെ മുങ്ങാന്‍ പോകുന്ന സൂര്യനേം നോക്കി ആ നിമിഷങ്ങള്‍ ഒക്കെ സ്വപ്നം കണ്ടോ കെട്ടോ...



ചാച്ച സങ്കടപ്പെടണ്ടാ...ചാച്ചേടേ മനസില്‍ ഇതിലും വലിയ രൂപങ്ങളായി ഞങ്ങളോക്കെയുണ്ടെന്ന് അമ്മ പറഞ്ഞുതന്നിട്ടുണ്ട്. ഞങ്ങളെ 10 ദിവസത്തിനുള്ളില്‍ ചാച്ചേടെ അടുത്തു കൊണ്ടുപോകാം എന്ന് അമ്മ പറഞ്ഞു. കാത്തിരുന്നോ കേട്ടോ...

Read more...

കുട്ടപ്പായി കഥകള്‍ 2

>> Wednesday, January 21, 2009

നാട്ടിലെ ഏറ്റവും ചീത്തയാള്‍ ആരാണെന്ന് ആരോടു ചോദിച്ചാലും, ഒരു കുഞ്ഞു കൊച്ചിനോടു ചോദിച്ചാലും പറയും കുട്ടപ്പായി എന്ന്. അത്രക്കായിരുന്നു ആള്‍ക്കാര്‍ക്ക് എന്നോടുള്ള ബഹുമാനം. ചെറുപ്പം മുതല്‍ വളരെ പണിപ്പെട്ട് ഉണ്ടാക്കിയെടുത്ത ഒരു ഇമേജായിരുന്നു അത്. അതു നഷ്ടപ്പെടാതിരിക്കാന്‍ അവുന്നതും ശ്രമിക്കുന്നുമുണ്ട്.

ഏതു പെണ്ണിനെയും പകല്‍ നടുറോഡില്‍ വെച്ചുപോലും ബലാന്‍സംഗം ചെയ്യാന്‍മാത്രം ധൈര്യമുള്ളവന്‍, മദ്യപാനം, കഞ്ചാവടി, വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവന്‍ അങ്ങനെ നാട്ടുകാര്‍ വിശേഷണങ്ങള്‍ പലതും തന്നിരുന്നു. ഏറ്റവും പ്രധാനമായ വിശേഷണം ഒരിക്കലും സത്യം പറയില്ലാ എന്നുള്ളതായിരുന്നു. പല അപസര്‍പ്പക കഥകളിലേയും നായകന്‍, പല പോക്രിത്തരങ്ങളുടെയും ഉത്തരവാദി, ഊമക്കത്തുകളുടെയും അപവാദങ്ങളുടെയും സൃഷ്ടാവ് തുടങ്ങിയവ കൂടാതെ നാട്ടിലെ ഏറ്റവും സുങരിയായ പെണ്ണിനെ പ്രണയിച്ചു കറക്കി കൊണ്ടുനടക്കുന്നവന്‍ എന്ന പേരും എനിക്കുണ്ടായിരുന്നു. ബാക്കിയെല്ലാം ആള്‍ക്കാര്‍ക്കിഷ്ടം ആയിരുന്നെങ്കിലും അവസാനത്തേതു മാത്രം നാട്ടിലെ ചെറുപ്പക്കാര്‍ക്ക് അത്ര ഇഷ്ടപ്പെട്ടിരുന്നില്ല.

അങ്ങനെ നല്ല ഇമേജുമായി ഞാന്‍ ജീവിക്കുന്ന കാലം. എല്ലാ ചെറുപ്പക്കാരും വാശിയും വൈരാഗ്യവും തീര്‍ക്കാന്‍ കഥകള്‍ ഉണ്ടാക്കുന്നതില്‍ നായകന്‍ ഞാനായതിനാല്‍ എന്നോടു മിണ്ടാന്‍ തന്നെ എല്ലാവര്‍ക്കും പേടിയായിരുന്നു. അങ്ങനെയൊരു കാലഘട്ടത്തിലാണ് നാട്ടിലെ ഏറ്റവും സത്സ്വഭാവിയും ആസനത്തില്‍ ചുണ്ണാമ്പിട്ടിളക്കിയാലും ചിരിച്ചുകൊണ്ടിരിക്കുന്നവനുമായ വാഴക്കാവരയനുമായി ലോഹ്യം ആകുന്നത്. എന്നെ ഒഴിവാക്കാന്‍ പറ്റാഞ്ഞിട്ടാണോ അതോ എന്റെ സ്വഭാവത്തില്‍ എന്തെങ്കിലും ആകര്‍ഷണം തോന്നിയതു കൊണ്ടാണോ എന്നറിയില്ല ഞങ്ങള്‍ പതുക്കെ അടുത്തു.

ഞാനാണെങ്കില്‍ പള്ളിയില്‍ കയറണ്ട സമയത്ത് സൈക്കിളുകട ശശിച്ചേട്ടന്റെയും കശാപ്പുകാരന്‍ തോമ്മാച്ചന്റെയും അടുത്തിരുന്നു അവരുടെ ഭൂലോക നുണകളും തെറികളും ആസ്വദിച്ചു നടന്ന് അവരുടെ പട്ടയടിയില്‍ കമ്പനി ചേര്‍ന്ന് നടന്ന സമയത്ത്
വാഴക്കാവരയന്‍ എല്ലാ ദിവസവും പള്ളിയില്‍ പോയി മുട്ടില്‍നിന്നു പ്രാര്‍ത്ഥിച്ചു. വേദപാഠക്ലാസില്‍ വെച്ച് സാറുമ്മാരെയും ടീച്ചറുമാരെയും അനുസരിക്കാതിരുന്നപ്പോള്‍ അവന്‍ എല്ലാം അനുസരിച്ച് ദൈവത്തെ വിചാരിച്ചു നടന്നു. ബാക്കിയുള്ള പെണ്ണുങ്ങളുടെ കാര്യങ്ങള്‍ നോക്കിയതിനു കൂടെ വാഴക്കാവരയനെയും അളിയാ എന്നു വിളിച്ചപ്പോളും അവന്റെ ആറിയ തമാശകളെ ഞങ്ങള്‍ ആക്കി ചിരിച്ചപ്പോളും അവന്‍ പരിഭവിച്ചില്ല. അതേ സമയം എന്റെ കൂട്ടുകാരുടെ എല്ലാ പ്രശ്നങ്ങളിലും അടിപിടി മദ്യപാനക്കേസുകളില്‍ ഞാനായി നേതാവ്.

മറ്റൊരു പ്രത്യേകത എന്നു പറയുന്നത് ഞാന്‍ സത്യമേ പറയാറില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നോട് എവിടെ പോയതാണ് എന്ന് ചോദിക്കുമ്പോള്‍ ഞാന്‍ പാലാക്കു പോയി എന്നാണ് പറയുന്നതെങ്കില്‍ ഉറപ്പിക്കാം ഞാന്‍ പാലാക്കു മാ‍ത്രം പോയിട്ടില്ല എന്ന്. എനിക്കതും ഇഷ്ടമായിരുന്നു. കാരണം ആരോടെങ്കിലും സത്യം പറഞ്ഞാലും അവര്‍ വിശ്വസിക്കില്ലല്ലോ? എത്രയോ നുണകള്‍ പറഞ്ഞു ഞാന്‍ രസിച്ചിരിക്കുന്നു. വാഴക്കാവരയനാണെങ്കില്‍ ഗാന്ധിജിയുടെ കൊച്ചുമോനാണ്. വെറുതെ എന്തിനാണ് ഒരു നുണ പറഞ്ഞ് അതിനു സപ്പോര്‍ട്ടിങ് നുണകളുണ്ടാക്കി കഷ്ടപ്പെടുന്നത് എന്നാണ് അവന്റെ ചോദ്യം. എനിക്കാണെങ്കില്‍ കഷ്ടപ്പെടുന്നതു ഇഷ്ടമായതു കൊണ്ടായിരിക്കാം, വെറുതെ എന്തിനാ ഒരു സത്യം പറയുന്നത് എന്ന ചിന്തയായിരുന്നു. അവന്‍ നൂറു സത്യം പറഞ്ഞ് പിന്നെ ഒരു നുണ പറഞ്ഞു പിടിക്കപ്പെട്ടാലും അവന്‍ നുണയനായി. ഞാനൊരു സത്യം പറഞ്ഞാലോ? കുട്ടപ്പായി നല്ലവനായി എന്ന പേരും, ഞാനാരാ മോന്‍...

അങ്ങനെ വിപരീത ധ്രുവങ്ങളില്‍ സഞ്ചരിച്ചിരുന്ന ഞങ്ങള്‍ എങ്ങനെയോ സുഹൃത്തുക്കളായപ്പോള്‍ ഞാന്‍ കുറച്ചൊക്കെ ഭക്തിയിലേക്കും നിര്‍വികാരതയിലേക്കും പ്രപഞ്ചസത്യങ്ങളിലേക്കും അന്തസത്തയിലേക്കുമൊക്കെ മാറുകയും വാഴക്കാവരയന്‍ പള്ളീയേയും പട്ടക്കാരെയും ദൈവത്തേയുമൊക്കെ ഒരു റിബലായി നോക്കുകയും ചെയ്തു തുടങ്ങിയിരുന്നു.

അവന്‍ മുരിങ്ങൂരും, എറണാകുളത്തും, ഭരണങ്ങാനത്തും അവസാനം മലബ്ബാറിലുള്ള ഏതോ ധ്യാനസ്ഥലത്തു വരെ ധ്യാനം കൂടുകയും തല്ഫലമായി അവന്റെ പള്ളിയില്‍പ്പോക്കു വരെ നിലക്കുകയും ചെയ്തു. ഞാനാണെങ്കില്‍ പതുക്കെ കുര്‍ബാനയില്‍ ഒക്കെ പങ്കെടുത്തു തുടങ്ങുകയും ഭരണങ്ങാനത്തെയും മറ്റും അസ്സീസി അച്ചന്മാരൊക്കെ എന്റെ സുഹൃത്തുക്കള്‍ ആകുകയും ചെയ്തു.

അലാസ്കക്കു മീന്‍ പിടിക്കാന്‍ പോകാന്‍ വേണ്ടി പേപ്പറുകള്‍ ശരിയാക്കാനായി പൈസാ കൊടുക്കുകയും ആകാംക്ഷ സഹിക്കാന്‍ വയ്യാതെ നില്‍ക്കുമ്പോളാണ് പൊങ്ങൂട്ടില്‍ ഭാസിയുടെ വക കുമ്പാനിയിലുള്ള കണിയാരെ പറ്റി അറിയുന്നത്. ആദ്യം ഞാനും ഭാസിയുമായി പോയി. വിദേശയാത്ര കാണുന്നുണ്ടല്ലോ എന്നായി കണിയാര്. എന്നാപിന്നെ വാഴക്കാവരയന്റെയും ഒന്നു നോക്കമെന്നു വെച്ചു, അവന്റെയും ഇതേപോലെ പറയുകയാണെങ്കില്‍ ശരിയാണെന്ന് ഉറപ്പിക്കാമല്ലോ. കാരണം ഞങ്ങള്‍ ഒന്നിച്ചല്ലേ കൊടുത്തിരിക്കുന്നത്. കണിയാരു പറഞ്ഞു വാഴക്കാവരയന് പുറത്തു നിന്ന് എന്തോ ഒരു പേപ്പറുവന്നുകൊണ്ടിരിക്കുവാണെന്ന്. ഞങ്ങള്‍ ഖുശി ഖുശി.

അങ്ങനെയിരിക്കുമ്പോള്‍ ആണ് ആലപ്പുഴയില്‍ തപസ് ധ്യാനം ഉണ്ടെന്നറിയുന്നത്. മീന്‍പിടിക്കാന്‍ അല്ലേ പോകുന്നത്,പോരാത്തതിനു അവിടെ ഫുള്‍ റ്റൈം മൈനസിലാണത്രെ ടെമ്പറേച്ചര്‍. രാവിലെ മുതല്‍ കള്ളുകുടിച്ചിരുന്നാലല്ലേ മീന്‍ പിടിക്കാന്‍ പോകുമ്പോള്‍ തണുക്കാതെ ഇരിക്കുകയുള്ളൂ. അതാണെങ്കില്‍ പാപവുമല്ലേ. എന്നാപ്പിന്നെ അവിടെപ്പോയി നന്നായി ഒന്നു ധ്യാനിച്ചേക്കാം എന്നു വെച്ചു. വാഴക്കാവരയനും സമ്മതം. ഇനി ഇതും കൂടി കഴിഞ്ഞാല്‍ പിന്നെ വേറെ ധ്യാനം ഒന്നും കൂടാന്‍ ഇല്ലല്ലോ എന്നായിരുന്നു അവന്റെ ഭാവം. അങ്ങനെ ഞങ്ങള്‍ ബൈക്കില്‍ ആലപ്പുഴക്കു തിരിച്ചു.

കുട്ടാനാടിന്റെ ക്ഷണം സ്വീകരിക്കാതെ ആ വഴിക്കു പോകാന്‍ പറ്റുമോ? മദ്യം എരിവു തോന്നാതിരിക്കാന്‍ മാത്രം സേവിച്ച് ഞങ്ങള്‍ കരിമീന്‍, എരിമീന്‍, പൊരിമീന്‍ തുടങ്ങി തിന്നാവുന്നതെല്ലാം തിന്നു. ഇനി മൂന്നു ദിവസത്തേക്ക് പച്ചവെള്ളവും ചൂടുവെള്ളവും മാത്രമല്ലേ കിട്ടൂ. അപ്പോളാണ് വാഴക്കാവരയന്‍ ഒരു സത്യം പറഞ്ഞത്. അവനു വിശന്നിരിക്കാന്‍ വല്ല്യ പാടാണത്രെ. സമയാസമയത്ത് എന്തെങ്കിലും കിട്ടിയാല്‍ മതി, പക്ഷെ കിട്ടിയില്ലെങ്കില്‍ വല്ല്യ പ്രയാസം ആണത്രെ. അതിനാലാണ് ഈ പരീക്ഷണത്തിനു അവന്‍ മുതിരുന്നത്. ഇനി അലാസ്കയില്‍ കടല്‍ക്ഷോഭം ഒക്കെയുണ്ടായി കടലിലിറങ്ങാന്‍ പറ്റാതെ വന്നാല്‍ പിന്നെ ഐസുതിന്നു ജീവിതം നിലനിത്തണ്ടേ? അതിനുള്ള പരീക്ഷണം ആണത്രെ ഇത്.

എന്തായാലും അവിടെ ചെന്നു. രാത്രിയില്‍ ചെറിയ അത്താഴം ഒക്കെ അടിച്ചു കിടന്നു. രാവിലെ എണീറ്റ് ഹാളില്‍ ചെന്നു. ഭക്ഷണം എനിക്കൊരു പ്രശ്നമേ അല്ലായിരുന്നു. എങ്കിലും മൂന്നു ദിവസം കഴിക്കാന്‍ പാടില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരു ചെറിയ വിഷമം. വാഴക്കാവരയന്റെ മുഖം ആണെങ്കില്‍ കെ എം മാണി മരിച്ച വീട്ടില്‍ ചെല്ലുമ്പോളത്തെമാതിരിയാണ് രാവിലെ തന്നെ. ധ്യാനഗുരു ഉപവാസധ്യാനത്തിന്റെ ഗുണങ്ങളും അതുകൊണ്ട് ശാരീരികവും ആദ്ധ്യാത്മികവുമായ നേട്ടങ്ങളെ പറ്റി പറഞ്ഞു. വെള്ളം എത്ര വേണമെങ്കിലും കുടിക്കമെന്നു പറഞ്ഞെങ്കിലും ആദ്ധ്യാത്മികനായ ഞാന്‍ അധികം കുടിച്ചില്ല. ശാരീരികനായ വാഴക്കാവരയന്‍ ശരീരത്തിലെ ദുഷിപ്പുകള്‍ ഒക്കെ വിയര്‍പ്പിലൂടെ കളയാനായി വെള്ളം കുടിച്ചുകൊണ്ടേ ഇരുന്നു.

വൈകുന്നേരമായപ്പോളേക്കും നല്ല ക്ഷീണമുണ്ട്. വാഴക്കാവരയന്‍ ആണെങ്കില്‍ കാടിയോ ഓക്കേയോ പുല്ലോ ഒന്നുമില്ലെങ്കിലും സാരമില്ല ഇത്തിരി കച്ചിയെങ്കിലും കിട്ടിയാ മതി എന്ന പോലെയായി. അവിടെയുള്ള പേരയിലൊന്നും ഒരു പേരക്കാപോലും ഇല്ലാത്തതുകൊണ്ട് പേരയില ആയുര്‍വേദത്തില്‍ വയറിനു നല്ലതാണെന്നു പറഞ്ഞ് അവന്‍ രണ്ടുമൂന്ന് ഇല പറിച്ചു തിന്നു. വൈകിട്ടത്തെ കുര്‍ബാന കുമ്പസാരിച്ചിട്ട് ഒത്തിരി നാളായെങ്കിലും അവന്‍ വാങ്ങി കഴിച്ചു. എന്തായാലും രാത്രിയില്‍ സാധാരണ എത്ര ചീത്തവിളിച്ചാലും കേണുകരഞ്ഞാലും വരാത്ത നിദ്രാദേവി അന്ന് വേഗന്നു വന്നു.രണ്ടാമത്തെ ദിവസമല്ലേ മോനേ ദിവസം. നേരെ നില്‍ക്കാന്‍ പോലും വയ്യ. ശരീരം വിയര്‍ക്കാനായി ഡാന്‍സുചെയ്തു വിയര്‍ക്കാനായി ഗുരു പറഞ്ഞു. വാഴക്കാവരയന്‍ വെള്ളം കുടിക്കുന്നു, കൈകൊട്ടി പാടുന്നു, ഡാന്‍സു ചെയ്യുന്നു. ഞാന്‍ അധികം വെള്ളവും കുടിച്ചില്ല അധികം കൈ കൊട്ടിയും ഇല്ല. വെള്ളം കുടിച്ചാല്‍ പിന്നെ ഇടക്കു മുള്ളാന്‍ പോകണം. ശരീരത്തിലെ ദുഷിപ്പുകള്‍ മൂത്രത്തിലോടെയും വിയര്‍പ്പിലൂടെയും പോകുന്ന കാരണമാണത്രെ മൂത്രത്തിനൊക്കെ ഭയങ്കര നാറ്റം. നമ്മുടേതു സഹിക്കാം എന്തിനാ അവിടെ വരുന്ന ബാക്കിയുള്ളോരുടെ കൂടെ സഹിക്കുന്നത്?

വൈകുന്നേരമായി, വിശപ്പിന്റെ വിളി ഒട്ടും തന്നെയില്ല. വാഴക്കാവരയന്‍ പതുക്കെ ഊര്‍ജ്ജസ്വലനായിരിക്കുന്നു. ഇനി അവന്‍ ഒതുക്കത്തില്‍ വല്ലതും കഴിച്ചോ ആവോ. വൈകുന്നേരത്തെ മുള്ളാന്‍ പോക്ക് വളരെ ബുദ്ധിമുട്ടിയായിരുന്നു. അപ്പൂപ്പന്മാര്‍ ഒക്കെ വളഞ്ഞുനിന്ന് കൈ കയ്യാലക്കു താങ്ങുകൊടുത്തു മുള്ളുന്നത് എന്തു കൊണ്ടാണെന്നു മനസിലായി. മൂത്രപ്പുരയുടെ ഭിത്തിയില്‍ ഒരു കൈ കൊണ്ട് താങ്ങി ആടിനിന്ന് ഞാന്‍ വേദനയോടെ ശരീരത്തിലെ വിഷാംശങ്ങള്‍ കളഞ്ഞു. ഈ വിഷത്തിനൊക്കെ മഞ്ഞനിറം തന്നെയാണോ ആവോ? വെറുതെയല്ല മദ്യം വിഷമാണെന്നു പറയുന്നത്. എന്റെ മൂത്രം കൊടും വിഷമായിരിക്കും, നല്ല റമ്മിന്റെ നിറം.

മൂന്നാമത്തെ ദിനം രാവിലെ തന്നെ ഒരു പ്രസരിപ്പൊക്കെ ആയി. ഭക്ഷണം കഴിക്കാത്തതിന്റെ യാതൊരു ക്ഷീണവും ഇല്ല. വാഴക്കാവരയനും ക്ഷീണമില്ല. എങ്കിലും നല്ല പച്ചക്കപ്പയും അതിലെ കറിവേപ്പിലയും, ചുവന്ന മുളകുചാറും ഒക്കെ അവന്റെ മനസില്‍ എത്ര കണ്‍ ട്രോള്‍ചെയ്തിട്ടും മാറാതെ നില്‍ക്കുവാണത്രെ. പണ്ടാരക്കാലന്‍ അതൊക്കെ പറഞ്ഞപ്പോള്‍ യാതൊരു ആര്‍ത്തിയും ഇല്ലാത്ത എന്റെ മനസിലും കളറുകള്‍ വരാന്‍ തുടങ്ങി. ശരീരത്തിനു ഭക്ഷണം ആവശ്യമില്ലായിരുന്നു എങ്കിലും കൊതി ഒരു പ്രശ്നമായി തുടങ്ങി. ഒറ്റമോനായതുകൊണ്ട് എന്നും നിര്‍ബന്ധിച്ചു തന്നിരുന്ന ഭക്ഷണത്തെ എനിക്കൊരു ബാധ്യതയായിരുന്നത് ഇന്നാണ് ഒരു കൊതിയായി വന്നത്.

ഉച്ചക്കു മുമ്പായി കുമ്പസാരം. ഒരു നല്ല കുമ്പസാരം നടത്തി കുര്‍ബാനയും കൈക്കൊണ്ടാല്‍ നല്ലൊരു ധ്യാനവും കൂടി, മനസും ശരീരവും നന്നാക്കി വീട്ടില്‍ പോകാ‍മല്ലോ. വാടാ വാഴക്കാവരയാ, നമുക്ക് പോകാം കുമ്പസാരിക്കാന്‍? അവന്‍ പറഞ്ഞു, “ഓ..ഞാനെങ്ങും ഇല്ല. ഞാനിവിടെ ഇരുന്നു ഓം എന്ന് ഉച്ഛരിച്ചുകൊണ്ട് ഇരുന്നുകൊള്ളാം, എന്റെ ശ്വാസകോശവും ഒക്കെ കൂടെ ഒന്നു ശുദ്ധമാകട്ടെ”.

വാഴക്കാവരയന്റെ ഒരു പ്രത്യേക ഗുണം അവന്‍ ഒരു കാര്യത്തിനും ആരെയും ശല്ല്യപ്പെടുത്താറില്ല, ഒരു പേര്‍സണല്‍ കാര്യവും കിള്ളി ചോദിക്കാറില്ല. നമ്മള്‍ പറയുന്ന കാര്യങ്ങള്‍ വിശദമായി കേല്‍ക്കുകയും നല്ല പക്വമായ അഭിപ്രായങ്ങള്‍ പറയുകയും ചെയ്യും. നമുക്കു പറയാന്‍ താല്പര്യമില്ലാത്ത കാര്യങ്ങള്‍ അവന്‍ ചോദിക്കാറെ ഇല്ല.

ഞാനേതായാലും കുമ്പസാരിക്കാന്‍ പോയി. ഒരു നല്ല കുമ്പസാരം ഒക്കെ നടത്തി തിരിച്ചു വന്നു. കുമ്പസാരിച്ചപ്പോള്‍ മനസിനു ഒരു കുളിര്‍മ്മയും സമാധാനവും ഒക്കെയുണ്ട്, നീയും പോയൊന്നു കുമ്പസാരിക്കെടാ..“അവന്‍ പറഞ്ഞു ഞാനില്ല മോനേ..” പെട്ടെന്ന് അവനൊരു ചോദ്യം, നാലു വര്‍ഷം കൂടെ നടന്നിട്ടും ചോദിക്കാതിരുന്ന ചോദ്യം. “കുട്ടപ്പായി ശരിക്കും നരിതൂക്കിലെ റാണിയുമായി പ്രേമ ആയിരുന്നോ?....

അവനാരാ മോന്‍.. കുമ്പസാരിച്ചു വന്ന ഉടനേ ഞാന്‍ നുണ പറയില്ല എന്ന തന്ത്രപരമായ തീരുമാനമല്ലായിരുന്നോ അവന്റേത്? ഒരിക്കലും കാര്യങ്ങള്‍ ചൂഴ്ന്നു ചോദിക്കാറില്ലായിരുന്ന അവന്റെ മനസിലും രഹസ്യങ്ങള്‍ അറിയാനുള്ള ത്വര എല്ലാ മനുഷ്യരെയും പോലെ ഉണ്ടായിരുന്നു അല്ലേ? ഒരു സാധാരണ മനുഷ്യനെപ്പോലെ......

Read more...

എന്റെ തെറ്റുകള്‍

>> Wednesday, January 14, 2009

ചെറുപ്പത്തില്‍ കുമ്പസാരവും കുര്‍ബാനയും ഒക്കെ ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങള്‍ ആയിരുന്നു. ആദ്യകുര്‍ബാനയും മറ്റും ക്രിസ്ത്യാനികള്‍ വളരെ കാര്യമായി പണ്ടുമുതലേ ആഘോഷിച്ചിരുന്നു. അങ്ങനെ ആദ്യകുര്‍ബാനക്ക് മുമ്പായിട്ട് ഞാനും കുമ്പസാരിച്ചു. പാപങ്ങള്‍ ഒന്നും ഉണ്ടായിട്ടല്ല, അറിയാതെ വല്ല പാപവും ചെയ്തിട്ടുണ്ടേല്‍ അതു കുമ്പസാരിക്കുമ്പോള്‍ പറഞ്ഞില്ലേല്‍ പിന്നെ കുര്‍ബാന കൈക്കൊണ്ടാല്‍ ചാപദോഷം ആണെന്നാ കേട്ടിരിക്കുന്നത്. ഇന്നെങ്ങാനും ഒരു പാപവും ചെയ്തിട്ടില്ലെന്നു പറഞ്ഞാല്‍ രൂപക്കൂട്ടില്‍ കയറ്റി ഇരുത്താന്‍ ആണായിക്കൂടി ഒരുത്തനെ കേരളത്തിനു കിട്ടുമല്ലോ എന്നു കരുതി അച്ചന്മാര്‍ അപ്പോള്‍ തന്നെ തട്ടിക്കളയും എന്നാ തോന്നുന്നേ.

പാലാ രൂപതയുടെയും കാഞ്ഞിരപ്പള്ളി രൂപതയുടെയും ബോര്‍ഡറില്‍ ആയിരുന്നു അമ്മവീട്, അതിനാല്‍ സ്കൂള്‍ പാലാ രൂപതയിലും വേദപാഠം, പള്ളി എന്നിവ കാഞ്ഞിരപ്പള്ളി രൂപതയുടെ ഭാഗമായ ഇളങ്ങുളത്തും ആയിരുന്നു. ആദ്യം മുതലേ കുമ്പസാരം ഒരു പ്രശ്നമായിരുന്നു. വരി വരിയായി മുട്ടില്‍ കുത്തിനിന്ന് കാത്തിരുന്ന് അവസാനം അച്ചന്റെ അടുത്തുചെന്ന് ഉള്ള പാപങ്ങള്‍ ഒക്കെ പറയുക എന്നത് ചെറിയ ഒരു ടെന്‍ഷന്‍ ഉള്ള കാര്യമായിരുന്നു. എങ്കിലും കുമ്പസാരിച്ചു കഴിയുമ്പോള്‍ മനസ് ഒന്നു ശുദ്ധിയായതുപോലെയും പാപങ്ങളെല്ലാം മോചിക്കപ്പെട്ടതുകൊണ്ട് ഉള്ളില്‍ ഒരു കുളിര്‍മ്മയും ഒക്കെ തോന്നിയിരുന്നു.

ചെറുപ്പത്തില്‍ ഒരു പെര്‍ഫെക്ഷണലിസ്റ്റ് ആയിരുന്നതുകൊണ്ടാണോ എന്തോ ഞാന്‍ സങ്കല്പ കഥകള്‍ മറ്റുള്ള സഹോദരങ്ങളെ പറഞ്ഞുകേള്‍പ്പിക്കുന്നതൊഴിച്ചാല്‍ വേറെ നുണ പറഞ്ഞിരുന്നില്ല. കള്ളം എങ്ങാനും പറഞ്ഞാല്‍ പിന്നെ അതിനെ സപ്പോര്‍ട്ട് ചെയ്യാനുള്ള നുണകള്‍ എല്ലാം ഓര്‍ത്തുകൊണ്ട് ഇരിക്കണമല്ലോ എന്നതായിരുന്നു എന്നെ അതില്‍ നിന്നും പിന്തിരിപ്പിച്ചിരുന്ന കാര്യം. മാത്രവുമല്ല, കള്ളം പറഞ്ഞിട്ട് അതു പിന്നെ പൊളിക്കപ്പെട്ട് പലരും കൂടുതല്‍ അടി വാങ്ങുന്നത് വീട്ടിലും സ്കൂളിലും ഒക്കെ കണ്ടിട്ടുള്ളതിനാല്‍ റിസ്ക് എടുത്തിരുന്നില്ല. എങ്കിലും കുമ്പസാരിച്ചിട്ടുള്ള ഒരാഴ്ചത്തേക്ക് ഞാന്‍ സഹോദരങ്ങളെ “നീ കുമ്പസാരിച്ചതാ..നുണ പറയാന്‍ പാടില്ല“ എന്ന ഭീഷണി നടത്തി സത്യം പറയിപ്പിക്കാന്‍ ശ്രമിച്ചിരുന്നു എന്നു മാത്രം.

എങ്കിലും എന്റെ ആദ്യകാല പാപങ്ങള്‍ ഇതൊക്കെയായിരുന്നു.
* ഞാന്‍ കുമ്പസാരിച്ചിട്ട് 14 ദിവസമായി.
( എത്ര നാളായി കുമ്പസാരിച്ചിട്ട് എന്നു പറയണം എന്നുള്ളത്, അഞ്ചും ആറും വര്‍ഷം കൂടുമ്പോള്‍ കുമ്പസാരിക്കുന്നവരെ പിടിക്കാന്‍ അച്ചന്മാര്‍ ഉണ്ടാക്കിയ ഒരു നിയമം ആയിരുന്നു. ദിവസവും വേണമെങ്കില്‍ കുമ്പസാരിക്കാന്‍ റെഡിയായ നമ്മുടെ കണക്ക് ദൈവത്തിനെന്തിനാ?)
* ദൈവനാമം വൃദാ ഉപയോഗിച്ചിട്ടുണ്ട്
(ഈ പാപം ചെയ്തതാണെന്ന് ഉറപ്പില്ലെങ്കിലും സാധാരണ ഒന്നു രണ്ടുമാസത്തെ ഗ്യാപ് വന്നിട്ടുണ്ടെങ്കില്‍ മാത്രമേ ഉപയോഗിക്കാറുണ്ട്. കാരണം ഒന്നുകില്‍ ക്ലാസിലെ പിള്ളേര്‍ അല്ലെങ്കില്‍ സഹോദരങ്ങള്‍ സത്യം ആണെന്ന് ഉറപ്പിക്കാന്‍ ദൈവസത്യം ചെയ്യണം എന്നൊക്കെ നിര്‍ബന്ധം പിടിക്കാറുണ്ടല്ലോ?)
* മാതാപിതാക്കളെ അനുസരിക്കാതിരുന്നിട്ടുണ്ട്, ജോലികളില്‍ സഹായിക്കാതിരുന്നിട്ടുണ്ട്.
(കുഞ്ഞുപ്പാപ്പനും വല്ല്യമ്മയും പറയുന്ന ജതിക്കായ് പെറുക്കും ഒട്ടുപാലു പെറുക്കും ഷീറ്റെടുക്കലും എല്ലാം ചെയ്യുമെങ്കിലും അമ്മ പറയുന്നതെന്തെങ്കിലും ഞാന്‍ മടുത്തിട്ടല്ലേ അമ്മേ എന്ന ഒഴിവുകഴിവില്‍ ചെയ്യാതിര്‍ക്കാന്‍ സാധ്യതയുള്ളതുകൊണ്ടു മാത്രം പറയുന്ന പാപം)
* കള്ളം പറഞ്ഞിട്ടുണ്ട്
(സാധാരണ ചെയ്യാറില്ലെങ്കിലും സങ്കല്പങ്ങള്‍ പറഞ്ഞിരുന്നത് നുണകളായി കര്‍ത്താവു തെറ്റിദ്ധരിക്കുമോ എന്ന ഭയം കൊണ്ടു മാത്രം പറഞ്ഞിരുന്ന പാപം)
* കട്ടെടുത്തിട്ടുണ്ട്
(വല്ലപ്പോഴും ചേച്ചി അടിച്ചു മാറ്റുന്ന ബിസ്കറ്റിന്റെ പങ്കാളിയാകുന്നത്, ഒന്നിച്ചു കൂടി തേന്‍ കട്ടുകുടിക്കുന്നത്, അവലോസുണ്ട, ചിപ്സ് മുതലായ സാധനങ്ങള്‍ കഴിക്കുന്നത് ഇതൊക്കെ മാത്രം.)

എങ്കിലും ഇടക്കു അച്ചന്മാര്‍ക്കു ബോറടിക്കാതിരിക്കാന്‍ ഒരെണ്ണം കുറച്ചും അല്ലെങ്കില്‍ മാറ്റിയും ഒക്കെ പയറ്റിയിരുന്നു എന്നു മാത്രം.

ഇളങ്ങുളത്ത് ആദ്യമൊക്കെ എല്ലാവര്‍ക്കും പ്രായമായി റിട്ടയര്‍ ആയ കുത്തുവളച്ചേല്‍ അച്ചന്റെയടുത്ത് കുമ്പസാരിക്കുന്നതായിരുന്നു ഇഷ്ടം. ജീവിതകാലം മുഴുവന്‍ പല സ്ഥലങ്ങളില്‍ നിന്നുള്ള പലതരത്തില്‍ പലസൈസില്‍ ഉള്ള പാപങ്ങള്‍ കേട്ട എക്സ്പീരിയന്‍സുള്ളതിനാല്‍ ആരോടും വല്ല്യ ദേഷ്യമൊന്നും കാണിക്കാതെ നിര്‍വ്വികാരനായി കുമ്പസാരക്കൂട്ടില്‍ ഇരുന്നിരുന്നു എന്നതിനാലല്ല, പുള്ളിക്കാരന് ചെവി നന്നായി കേള്‍ക്കില്ല എന്നുള്ളതായിരുന്നു കാരണം.. അതിനാല്‍ വികാരിയച്ചന്റെയും കൊച്ചച്ചന്റെയും ക്യൂവില്‍ അഞ്ചുപേരുള്ളപ്പോളും കുത്തുവളച്ചേല്‍ അച്ചന്റെ ക്യൂവില്‍ ഇരുപത്തഞ്ചു പേര്‍ നിന്നിരുന്നത്. അവസാനം “കര്‍ത്താവായ ദൈവം നിന്റെ പാപങ്ങള്‍ മോചിച്ചിരിക്കുന്നു എന്നും പോയി പ്രായ്ചിത്തമായി കുറച്ചു സ്വര്‍ഗ്ഗസ്ഥനായ പിതാവും ഒക്കെ ചെല്ലുക എന്നു പറയുന്നതു മാത്രം ഉറക്കെയായിരുന്നു എന്നു മാത്രം. എങ്കിലും ബുദ്ധിമാനായ വെടിക്കുരു മാത്തന്‍ ആണ് അഞ്ചു സ്വര്‍ഗ്ഗസ്ഥനായ പിതാവേയും അഞ്ചു നന്മനിറഞ്ഞമറിയവും ആണ് പ്രായ്ചിത്തമെങ്കില്‍ അതു നല്ല കിടിലന്‍ പാപത്തിനായിരിക്കും എന്നും, അതിന്റെ എണ്ണം കുറവെങ്കില്‍ കുറഞ്ഞ പാപങ്ങള്‍ എന്നും ഡിഫൈന്‍ ചെയ്തത്. ആ വിവരം പിള്ളേരില്‍ നിന്നും പതുക്കെ കാര്‍ന്നോന്മാരിലും എത്തിയതിനാല്‍ ആയിരിക്കാം പതുക്കെ കുത്തുവളച്ചേലച്ചന്റെ ക്യൂ കുറയുകയും ക്രമേണ അച്ചന്‍ കുഷ്വന്ത് സിങിനേപ്പോലെ എല്ലാവരോടും പകയോടെ എന്ന സ്ഥിതിയിലേക്കത്തിയതും.

കാലം ശകലം പോലും പിറകോട്ടൊഴുകിയില്ല, നല്ല വേഗത്തില്‍ തന്നെ മുമ്പോട്ടുപാഞ്ഞു. അതിനൊപ്പിച്ച്
പ്രായവും മുമ്പോട്ടു പോയി. ആദ്യമായി പാലാ ന്യൂ തീയേറ്ററില്‍ കയറി. ഒരു സൈഡില്‍ മതിലിനെ മറയാക്കി മറുസൈഡില്‍ പുസ്തകം തോളത്തു വെച്ച് ആരും കാണില്ല എന്നുറപ്പു വരുത്തി തീയേറ്ററില്‍ കയറിയപ്പോളോ, ഇന്ദ്രജാലം സിനിമക്കു പോലും ഇല്ലാതിരുന്ന തിരക്കവിടെ. പകുതിക്കു വിടുന്നതിനു മുമ്പേ ഞാന്‍ തീയേറ്ററില്‍ നിന്നും ഇറങ്ങിയോടി എങ്കിലുംക്രമേണ എന്റെ പാപങ്ങളില്‍ ചീത്ത് പടങ്ങള്‍ കണ്ടു, അന്യരെക്കുറിച്ച് ചീത്തയായി വിചാരിച്ചു എന്നു തുടങ്ങിയ കട്ടിയായ പാപങ്ങള്‍ എത്തുകയും, കുമ്പസാരം പലരീതിയിലുള്ള ഭീതികള്‍ക്ക് കാരണമാകുകയും ചെയ്തു. (ഈ അച്ചന്മാര്‍ ഇനി ചെയ്തപാപങ്ങള്‍ വിസ്തരിച്ച് ചോദിക്കുകയും പുറത്തിറങ്ങി വല്ലോരോടും പറയുകയും ചെയ്താലോ എന്ന ഭയം. സില്‍ക് സ്മിതയും അനുരാധയും മുതല്‍ ഷക്കീലവരെ മനുഷ്യരല്ലേ, ചോദിക്കാനും പറയാനും ആള്‍ക്കാരില്ലേ?)

പിന്നെയും ഭൂമി സൂര്യനെ പലപ്രാവശ്യം വലം വെച്ചു. അങ്ങനെ കറങ്ങിത്തിരിഞ്ഞ് ഭൂമി വീണ്ടും 52 ഡിഗ്രീ അക്ഷാംശത്തില്‍ എത്തിയപ്പോള്‍ ഞാന്‍ ചാലക്കുടിയില്‍ ജീവിതമായി. എക്സല്‍ റെമഡീസ് എന്ന കമ്പനിയുടെ ഡി മാത്രമായിരുന്ന ഞാന്‍ എം ഡി യുടെ മരണം മൂലം എം ഡി ആകുകയും പാലാക്കാരന്റെ സ്ലാങ് മാറി ചാലക്കുടിയിലെ കലാഭവന്‍ മണിയുടെ സ്ലാങ് വരുകയും ചെയ്തു. ഇടക്കു കസ്റ്റമേര്‍സിനെ വിസിറ്റ് ചെയ്യാന്‍ പോകുന്ന സമയത്ത് എനിക്കു കൂട്ടായി വണ്ടിയോടിക്കാനും മറ്റും ഒരു വാട്ടം ആയി വരുന്ന തടിയന്‍ ജോളിയെ എല്ലാവരും റെസ്പെക്ട് ചെയ്യുന്നതും എന്നെ അവന്റെ വെറും ആശ്രിതന്‍ ആയി കാണുന്നതും എന്നില്‍ വലിയ കോമ്പ്ലെക്സ് ഉണ്ടാക്കിയിരുന്നു. എന്നാ എം ഡി ആയാലും സലിംകുമാര്‍ പറയുന്നപോലെ, “ലുക്കില്ലെന്നേയുള്ളൂ, എം ഡി ആണു ഞാന്‍, ഭയങ്കര ബുദ്ധിമാനാ“ എന്നൊക്കെ കസ്റ്റമേര്‍സിനോട് വിളിച്ചു പറയേണ്ടി വന്നത് എന്റെ വൈകല്യമായ എല്ലാവര്‍ക്കും തോന്നുന്ന ഒരു പാവം പയ്യന്‍ ലുക്ക് ആയിരുന്നു.

എന്തായാലും പറ്റുന്ന പോലെ എം ഡി ആയി ജീവിക്കുന്ന കാലം. ഒരു ഡിസംബര്‍ മാസം. പതിവുപോലെ കള്ളുകുടി സിഗരറ്റുവലി ഒക്കെ ഒന്നു നിര്‍ത്താന്‍ തോന്നി. അതിനുമുന്നോടിയായി പള്ളിയില്‍ പോയി കുമ്പസാരിച്ചു നല്ലപയ്യനായേക്കാം എന്നു വെച്ചു.

ചാലക്കുടിപ്പള്ളി എന്നൊക്കെ പറഞ്ഞാല്‍ വളരെ ഫെയ്മസ് പള്ളിയല്ലേ? അവിടെ രാവിലെ തന്നെ പോയി. കുമ്പസാരിക്കാന്‍ നല്ല ക്യൂ. ബിവറേജസ് കോര്‍പ്പറേഷന്റെ മുമ്പില്‍ ഒഴിച്ച് എവിടെ ക്യൂ കണ്ടാലും കലി വന്ന് അവിടെ നിന്നും പോകുന്ന ഞാന്‍ എന്തായാലും നന്നാവാന്‍ അല്ലേ എന്നു കരുതി നിന്നു. വികാരിയച്ചന്റെ മുമ്പിലാണ് ഞാന്‍ നിന്നത്, പഴയ കുത്തുവളച്ചേല്‍ അച്ചന്റെ ടൈപ് ആയിരിക്കും എന്നു കരുതി അവിടെ തന്നെ നിന്നു. അവസാനം എന്റെ ഊഴം വന്നു. എവിടെയോ പഴയ പെര്‍ഫെക്ഷണലിസ്റ്റിന്റെ ബാക്കി കിടന്നതിനാലാവാം സ്ഥിരം പാപങ്ങളുടെ കൂടെ സിഗരറ്റു വലിക്കാറുണ്ട്, കള്ളുകുടിച്ചിട്ടുണ്ട്, ചീത്ത പടങ്ങള്‍ കണ്ടിട്ടുണ്ട് തുടങ്ങിയവ ഒരു മേമ്പൊടിക്കു ചേര്‍ത്തു.

പാവം അച്ചന്‍, അദ്ദേഹത്തിന്റെ ധാര്‍മ്മികത ഉണര്‍ന്നു, പിന്നെ ഒരു ഗര്‍ജ്ജനം ആയിരുന്നു. “കുനിച്ചു നിര്‍ത്തി നിന്റെ കുണ്ടിക്കിട്ടു നല്ല പെട വെച്ചു തരികയാ വേണ്ടത്. ഇത്ര ചെറുപ്രായത്തിലെ നിനക്കില്ലാത്ത ദുശീലങ്ങളൊന്നും ഇല്ലല്ലോ? മര്യാദക്കു വല്ലതും പഠിച്ചു നടന്നാല്‍ നിനക്കു കൊള്ളാം”


പിന്നെ അദ്ദേഹത്തിന്റെ സോഫ്റ്റ് ആയ ഉപദേശങ്ങള്‍ പുറകേ. ഞാന്‍ ലുക് ഇല്ലാത്ത എം ഡി ആണെന്നൊന്നും പറഞ്ഞില്ല. കൈകൂപ്പി തലകുനിച്ചു നിന്ന് എല്ലാം കേട്ടു. അഞ്ചു സ്വര്‍ഗ്ഗസ്ഥനായതും അഞ്ചു നന്മനിറഞ്ഞ മറിയവും, അഞ്ചു ത്രീത്വസ്തുതിയും മുട്ടിന്മേല്‍ നിന്നു തന്നെ ചൊല്ലി അപ്പുറെ നിന്ന ഒറ്റപെണ്ണിനെ പോലും നോക്കാതെ ഒരു മുഴുവന്‍ കുര്‍ബാന കണ്ടു ഞാന്‍. ഒരു ശരാശരി ചെറുപ്പക്കാരനില്‍ നിന്നും എന്തെങ്കിലും നല്ലതേ എന്നില്‍ കാണാന്‍ സാധിക്കൂ, എങ്കിലും ഞാന്‍ തുറന്നു കുമ്പസാരിച്ചാല്‍ ഇത്ര പ്രശ്നമെങ്കില്‍ എങ്ങനെ ഒരു പാപി കുമ്പസാരിക്കും. പാവം സിസ്റ്റര്‍ സെഫിക്കെങ്ങാനും ഒന്നു കുമ്പസാരിക്കാന്‍ തോന്നിയാല്‍?

Read more...

കുട്ടപ്പായി കഥകള്‍ 1

>> Saturday, January 10, 2009

എന്റെ പേരു കുട്ടപ്പായി. പൈകയില്‍ എന്നെ അറിയാത്തവര്‍ വളരെ ചുരുക്കം. ജീവിതത്തെ കളിയായും കാര്യമായും പഠിച്ചു കൊണ്ടിരുന്ന ഞാന്‍ ജീവിതത്തെ കുറെയൊക്കെ മനസിലാക്കി വന്നപ്പോളാണ് വാഴക്കാവരയനുമായി കൂട്ടാവുന്നത്. അങ്ങനെ ഞാന്‍ ജീവിതവുമായും അവന്‍ ജോലിയുമായും അലഞ്ഞുതിരിഞ്ഞു നടക്കുന്നതിനിടയില്‍ ഒരു ഡിഗ്രി കൈയ്യില്‍ വന്നു. അപ്പോള്‍ വീണ്ടും അഹങ്കാരം, ഒരു മാസ്റ്റര്‍ ഡിഗ്രി കൂടെയെടുത്തേക്കാം, ഇത്തിരി സോഷ്യല്‍ വര്‍ക്കും കൂടിയായേക്കാം.

അതിനു ചേര്‍ന്നപ്പോളാണ് അടുത്ത പ്രശ്നം, സര്‍ട്ടിഫിക്കേറ്റ്, മാര്‍ക്കുലിസ്റ്റ്, റ്റി സി തുടങ്ങിയ സാധനങ്ങള്‍ വേണം, അതിനു യൂണിവേര്‍സിറ്റിയില്‍ ചെല്ലണം. പാലായില്‍ നിന്നും കാലിക്കട്ട് യൂണിവേര്‍സിറ്റിയില്‍ പോകുന്നത് അത്ര എളുപ്പ കാര്യമല്ലല്ലോ. പിന്നെ അവിടെ നിന്നും എന്തെങ്കിലും പേപ്പര്‍ കിട്ടണമെങ്കില്‍ എത്ര പ്രാവശ്യം പോകണം?

വാഴക്കാവരയന്റെ കൂട്ടുകാരനായ രാമപുരംകാരന്‍ ഫുട്ബോള്‍ താരം മനോജ് യൂണിവേര്‍സിറ്റിയിലാണ് M.PEd (Master in Physical Education) നു പഠിക്കുന്നത്. അങ്ങനെ ഞാനും വാഴക്കാവരയനും അവരുടെ കൂടെയായി യൂണിവേര്‍സിറ്റിയില്‍
ചെല്ലുമ്പോള്‍. അവര്‍ക്ക് ഞങ്ങള്‍ വെളുപ്പാന്‍ കാലത്ത് തന്നെ റമ്മുമായി എത്തുന്ന പാലാക്കാരായ അച്ചായന്മാര്‍. ഞങ്ങള്‍ക്ക് അവര്‍ യൂണിവേര്‍സിറ്റിയിലെ കാര്യങ്ങള്‍ പെട്ടെന്ന് ചെയ്തു തീര്‍ക്കാര്‍ വണ്ടിയും പരിചയവും ഉള്ള സീനിയര്‍ തല്ലിപ്പൊളികള്‍. ആവശ്യത്തിലധികം കള്ളും തമാശയും പൊങ്ങച്ചവുമായി എത്തുന്ന രണ്ട് നിരുപദ്രവകാരികളെ ആര്‍ക്കെങ്കിലും വെറുക്കാനാവുമോ? അങ്ങനെ രണ്ട് പ്രാവശ്യത്തെ സന്ദര്‍ശനം കൊണ്ട് യൂണിവേര്‍സിറ്റി പിള്ളേരുടെ, പ്രത്യേകിച്ച് M.PEd കുട്ടികളുടെ കണ്ണിലുണ്ണികളായി ഞങ്ങള്‍.

ഫുട്ബോള്‍ താരങ്ങള്‍, വോളീബോള്‍ കളീക്കാര്‍, ഗുസ്തിക്കാര്‍, ഓട്ടക്കാര്‍, ചാട്ടക്കാര്‍ തുടങ്ങി എന്തിനേറേ, ഖൊ ഖൊ കളിക്കുന്നവര്‍ വരെ അവിടെയുണ്ടായിരുന്നു. പുറത്തു താമസിച്ചിരുന്ന മനോജും സംഘവും കോളേജ് ഹോസ്റ്റലിലേക്ക് മാറി. കഴിഞ്ഞ പ്രാവശ്യം വാഴക്കാവരയന്‍ പോയതിനാല്‍ അവന് സ്ഥലം സ്ഥലം അറിയാം.

എറണാകുളം വരെ ഞങ്ങള്‍ ബൈക്കിനു വന്നു. അതിനിടയില്‍ പുതുതായി പാടേണ്ട പാരടി (ഭരണി) ഗാനങ്ങള്‍ ഞങ്ങള്‍ റെഡിയാക്കി. പഴയതിന്റെ ഒക്കെ സ്റ്റോക്ക് മൊത്തം തീര്‍ത്തിട്ടാണ് ആ തല്ലിപ്പോളി സ്പോര്‍ട്സ് കാരുടെ അടുത്ത് ഞങ്ങള്‍ പിടിച്ചു നിന്നത്. ഇനി പുതിയതില്ലെങ്കില്‍ അവന്മാര്‍ക്ക് നമ്മളെ ഒരു വിലിയില്ലെന്നായാലോ? പോരാത്തതിനു വിവരം ഇല്ലാത്ത തടിയന്മാര്‍ ആണെങ്കിലും ഗുസ്തിക്കാരൊക്കെ അല്ലേ, തൂക്കിയെടുത്തെറിഞ്ഞാലോ? വാഴക്കാവരയനെ ഇടക്കൊക്കെ അമേരിക്കയില്‍ പോയി വരുന്ന ഒരു സമ്പന്നനായിട്ടാണ് ഞാന്‍ അവതരിപ്പിക്കുന്നത്. എന്നെ അവന്‍ ഭയങ്കര ബുദ്ധിജീവി ആയിട്ടും, മലബാറിലും തമിഴ്നാട്ടിലും ഒക്കെ എസ്റ്റേറ്റ് ഉള്ളവനായും അവതരിപ്പിക്കുന്നു. ഈ പ്രാവശ്യം അവന്‍ അമേരിക്ക മാറ്റി അവന്റെ പെങ്ങള്‍ ഉള്ള
ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളിനെക്കുറിച്ച് അവള്‍ പറഞ്ഞകാര്യങ്ങളും അവിടത്തെ പള്ളിയും മറ്റു ക റെ വിവരങ്ങളും ഇന്റര്‍നെറ്റില്‍ നിന്നും ശേഖരിച്ചു വെച്ചു. വെറും നാടനാണെന്ന് വിചാരിച്ച് വില കുറയണ്ടാ എന്നു കരുതി ഞാന്‍ വാനില കൃഷിയെക്കുറിച്ച് ഗവേഷണം നടത്താന്‍ മഡഗാസ്കറിനു പോയതായി പറയാനും തീരുമാനിച്ചു.

എറണാകുളത്തു നിന്നും വയറു നറച്ചു ഫുഡും ആവശ്യത്തിനു കള്ളും വാങ്ങി രണ്ടുകുപ്പി റമ്മും വാങ്ങി ബാഗില്‍ വെച്ച് രാത്രി വണ്ടിയില്‍ കയറി. വാഴക്കാവരയന്‍ ആലുവ എത്തുന്നതിനു മുമ്പ് ഉറങ്ങി, ഞാന്‍ അവരോട് പറയേണ്ട പൊങ്ങച്ച നുണക്കഥകളുടെ മൂശയിലേക്കു കടന്നു.

വെളുപ്പിനെ മൂന്നരയായപ്പോള്‍ ഞങ്ങള്‍ യൂണിവേര്‍സിറ്റിയില്‍ എത്തി. നിറയെ മരങ്ങള്‍ തിങ്ങി നില്‍ക്കുന്ന വഴികള്‍ക്കിടയിലൂടെ വാഴക്കാവരയന്‍ എന്നെ അവരുടെ ഹോസ്റ്റലിലേക്കു നയിച്ചു. ഹോസ്റ്റല്‍ എന്നു വെച്ചാല്‍ വീട് ആണ്, അവിടെ ഇവര്‍ ആറുപേര്‍ താമാസിക്കുന്നു. അതുപോലത്തെ അയലോക്ക വീടുകളില്‍ മറ്റുള്ളവരും. വലിയ ലൈറ്റുകള്‍ ഉണ്ടെങ്കിലും ആകെ ഒരു ഭീകരാവസ്ഥ, നല്ല തണുപ്പും. ഞാന്‍ റമ്മിന്റെ കുപ്പി തുറന്ന് രണ്ടുകവിള്‍ അകത്താക്കി. വാഴക്കാവരയന്‍ എന്നെ തോല്‍പ്പിച്ചുകൊണ്ട് നാലെണ്ണം വിട്ടു. അങ്ങനെ ഞങ്ങള്‍ അവരുടെ വീടിന്റെ വാതിക്കല്‍ എത്തി. ഞാന്‍ പറഞ്ഞു, എന്തിനാ അവന്മാരെ ഇപ്പോള്‍ വിളിച്ചെഴുന്നേല്‍പ്പിച്ച് അവരുടെ ഉറക്കം കളയുന്നത്? പോലീസും പട്ടാളവും പോലെ രാവിലെ അഞ്ചുമണിക്കെഴുന്നേറ്റ് പ്രാക്റ്റീസിനു
പോകണ്ട പാവങ്ങളല്ലേ, നമുക്ക് തിണ്ണയില്‍ കിടന്നേക്കാം. ചാക്കും തടിയും കാര്‍ഡ് ബോര്‍ഡും എന്തിനേറെ ഷഡ്ഡി വരെ തലയിണയായി (അല്ലാതെ ഉപയോഗിക്കാറില്ല) വെക്കുന്നവരുടെ അടുത്ത് ഞങ്ങള്‍ വലിയ കോടീശ്വരന്മാര്‍ പുതപ്പും ഒക്കെയായിട്ടാണ്
ചെന്നത്.

നേരെ പത്രംവിരിച്ചു, കൊതുകില്‍ നിന്നും രക്ഷക്കായി വാഴക്കാവരയന്‍ നാലു സിഗരറ്റ് പൊട്ടിച്ചിട്ട് പുകച്ചു, പുതപ്പും പുതച്ച് ഉറക്കമായി. പതിവുപോലെ വെളുപ്പാന്‍കാല നിദ്രയിലേക്ക് ഞാനും വഴുതി വീണു.രാവിലെ ഒരു കിലുകില ഒച്ച, പുതപ്പു ദേഷ്യത്തോടെ തലയില്‍ നിന്നും മാറ്റി നോക്കിയ ഞാന്‍ ഒന്നാലോചിച്ചു, ഇതെന്താ സ്വപ്നമോ? വായില്‍ ബ്രഷും വെച്ച് ചുരിദാര്‍ ഇട്ട
രണ്ടെണ്ണം, മിഡിയിട്ട ഒരു പടപ്പത്തലച്ചി, നിക്കറിട്ട ഒരെണ്ണം, പിന്നെ നൈറ്റിയിട്ട മൂന്നെണ്ണം. എല്ലാം എന്നെ നോക്കി നില്‍ക്കുന്നു. അവര്‍ നോക്കിയപ്പോള്‍ നല്ല നീളത്തില്‍ ഒരാള്‍ പുതച്ചു മൂടി കിടക്കുന്നു, തലയുടെ സൈഡില്‍ ആയി കാല്‍ ഭാഗം കഴിഞ്ഞ ഒരു
കുപ്പി റം. അതും പെണ്ണുങ്ങളുടെ വീട്ടില്‍!. എനിക്കു ചമ്മാന്‍ പറ്റുമോ, ഞാന്‍ പുതപ്പു മുഖത്തേക്ക് വലിച്ചിട്ട് വീണ്ടും കിടന്നു. വാഴക്കാവരയനും സംഘവും അപ്പോളെക്കും എത്തി അവരെ കാര്യങ്ങള്‍ ബോധിപ്പിച്ചു. സ്പോട്സ്കാരികളും അത്യാവശ്യം ധൈര്യശാലികളും ആയിരുന്നതിനാല്‍ അവര്‍ ഒച്ചവെച്ചു ബഹളം വെക്കുകയോ ഒന്നും ചെയ്തതുമില്ല.

അതോടെ കുട്ടപ്പായിച്ചേട്ടന്‍ പെണ്ണുങ്ങളുടെ അടുത്തും പ്രശസ്ഥനായി എന്നു പറഞ്ഞാല്‍ മതിയല്ലോ. രാവിലെ എണീറ്റ് മുള്ളാന്‍ പോയ വാഴക്കാവരയന്‍ അലക്കിയിട്ടിരുന്ന ബ്രാ കാണുകയും തല്ഫലമായി അടുത്ത വീടുകളുടെ ചുറ്റുവട്ടത്ത് നിരീക്ഷണം
നടത്തിയിരിക്കുകയും അവസാനം ഗുസ്തിക്കാരന്‍ സിറിയക്കിന്റെ ബുള്ളറ്റ് കണ്ടുപിടിച്ച് അവനെ വിളിച്ച് കൊണ്ട്വരുന്നതിന്റെ ഇടക്കാണത്രെ ബാക്കിയെല്ലാം സംഭവിച്ചത്.എന്തായാലും രാവിലെ തന്നെ ഞങ്ങള്‍ റമ്മെടുത്ത് അവന്മാര്‍ക്ക് പ്രചോദനം നല്‍കുകയും
തല്ഫലമായി അവരുടെ അന്നത്തെ പ്രാക്ടീസ് മുടങ്ങുകയും ചെയ്തു.

വൈകുന്നേരങ്ങളില്‍ എന്നെയും വാഴക്കാവരയനെയും കാണാനായി അവരുടെ ഒത്തിരി കൂട്ടുകാര്‍ എത്തിയപ്പോള്‍ ഞങ്ങളുടെ പ്രശസ്തി ഞങ്ങള്‍ക്കു മനസിലാവുകയും ചെയ്തു. അങ്ങനെ ഞാന്‍ കയ്യില്‍ കരുതിയിരുന്ന കവടി എടുത്ത് അവരുടെ ജാതകം പറയുക എന്ന
പാതകം നടത്തുകയും വാഴക്കാവരയന്‍ മനസിന്റെ പ്രഹേളികകളെക്കുറിച്ച് കുറെ പൊട്ടന്മാരെ വെറും പൊട്ടന്മാര്‍ ആക്കുകയും ചെയ്തപ്പോളാണ് ഗുസ്തിക്കാരന്‍ സിറിയക് ഒരുത്തനെ കാണിച്ചത്. ഒരുത്തന്‍ ബൈക്കില്‍ വന്ന് റോഡില്‍ നിന്ന് പറയുന്നു, എടാ
ഞങ്ങള്‍ ഇപ്പോ വന്നേക്കാം എന്ന്. അവന്‍ അവരുടെ കൂട്ടത്തിലെ ഒരു മഹാ അങ്കാരിയും വിഷവും ആണത്രേ. ഖൊ ഖൊ കളിക്കാരനായി എത്തിയതാണ്, ഏറ്റു നില്‍ക്കാന്‍ ഊരില്ല, അല്ലരുന്നെങ്കില്‍ സിറിയക് രണ്ട് പൊട്ടീരു കൊടുത്ത് സൈഡിലിരുത്തിയേനെ. വായില്‍ നിന്നെ ഒന്നരക്കിലോയുള്ള ഡയലോഗേ വരൂ. നിങ്ങള്‍ക്കു പറ്റുമെങ്കില്‍ ഒരു പണി അവനിട്ട് കൊടുക്ക്.

വാഴക്കാവരയന്‍ പറഞ്ഞു, കുട്ടപ്പാ, നീ എന്തെങ്കിലും ഖൊ ഖൊയെക്കുറിച്ച് രണ്ടുമൂന്ന് പോയിന്റ്സ് പഠിക്ക്. ഞാന്‍ അവനെ ഖൊഖൊ സബ്ജെക്റ്റിലേക്ക് കൊണ്ടുവരാം. അപ്പോളേക്കും സഖാവെത്തി, പരിചയപ്പെട്ട വകയില്‍ വാഴക്കാവരയന്‍ അവനുമായി ഒന്നു ചെറുതായി കോര്‍ത്തു. ഖൊഖൊ ഒരു വൃത്തികെട്ട കളിയാണ്, ഒരു വകക്കും കൊള്ളില്ല എന്നൊക്കെ. അവനു സഹിക്കുമോ, ലോകത്തിലെ ഏറ്റവും നല്ല കളിയാണ് ഖൊ ഖൊ എന്നു പറഞ്ഞ് അവന്‍ തകര്‍ക്കാന്‍ തുടങ്ങി. നിങ്ങള്‍ക്കാര്‍ക്കും അറിയില്ലാത്തതു
കൊണ്ടാണ് എന്നൊക്കെയായി അവന്‍. സത്യമാണ്, നമുക്കാര്‍ക്കും അതിനെക്കുറിച്ച് ഒന്നും അറിയില്ലല്ലോ.

ഞാന്‍ ഇടപെട്ടു. സുഹൃത്തേ ആര്‍ക്കും അറിയില്ല എന്നൊന്നും പറയരുത്, അവര്‍ക്കിഷ്ടമില്ലാഞ്ഞിട്ടല്ലേ അങ്ങനെ പറഞ്ഞത്. അവന്‍ സമ്മതിക്കുമോ? അപ്പോള്‍ ഞാന്‍ പതുക്കെ തുടങ്ങി. 1863 ലോ മറ്റൊ ആണെന്നു തോന്നുന്നു, മഹാരാഷ്ട്രയിലെ ഖലോരാ എന്ന സ്ഥലത്തു നിന്നാണ് ഈ കളി ആരംഭിച്ചത്. 1950 കളില്‍ ഹൈദരാബാദില്‍ ആദ്യത്തെ ചാമ്പ്യന്‍ഷിപ്പു നടന്നു. പിന്നെ കളിയിലെ രണ്ടുമൂന്നു നിയമങ്ങളും. അതിന്റെ അളവുകളും മറ്റും പറഞ്ഞു. കബഡിയും മറ്റുമായുള്ള സാമ്യങ്ങളും. ഇത്രയും സത്യങ്ങളുടെ കൂടെ എന്റെ മനോധര്‍മ്മമനുസരിച്ച് അത്യാവശ്യം പൊടിപ്പും തൊങ്ങലും ചേര്‍ക്കുകയും ചെയ്തു. വിട്ടുതരാന്‍ മനസില്ലായിരുന്ന അവന്‍ തര്‍ക്കിച്ചു 1800 കളിലൊന്നും ഖൊ ഖൊ ഇല്ലായിരുന്നു എന്ന്. സിറിയക് പറഞ്ഞു എന്തിനാ തര്‍ക്കിക്കുന്നത്, നമ്മള്‍ക്ക് ബുക്കെടുത്ത് നോക്കാമല്ലോ?

എന്തൊരത്ഭുതം! ഞാന്‍ ആധികാരികമായി പറഞ്ഞതൊക്കെ ശരി. ഖൊ ഖൊ യെപ്പറ്റി കേരളാ സ്പോര്‍ട്സ് മിനിസ്ട്രിക്ക് ഒരു മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയ ആളാണ് ഞാന്‍ എന്നും KKFI (ഖൊ ഖൊ ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യ) ല്‍ മെബറായിരുന്നു എന്നും മറ്റും
വാഴക്കാവരയന്‍ ഫില്‍ ഇന്‍ ദ ബ്ലാങ്ക്സ് ചെയ്തപ്പോളേക്കും അവന്‍ തകര്‍ന്നു. എല്ലാവരും കൂടി അവനെ കളിയാക്കി ഒരു പരുവമാക്കി എന്നു പറയേണ്ടതില്ലല്ലോ..

ഷട്ടില്‍ കളിക്കാരന്‍ രാഘവന്‍ അവരുടെ പൊടിപിടിച്ചിരിക്കുന്ന ബുക്ക് കൊണ്ടു തന്നിരുന്നു, ഞാന്‍ അതുമായി ഒരു സിഗരറ്റും കത്തിച്ച് ബാത്ത് റൂമില്‍ കയറുകയും പേജ് ഒന്നു, നാല്‍പ്പത്താറ്, എഴുപത്തൊന്ന് എന്നിവ കവര്‍ ചെയ്ത് വര്‍ഷങ്ങള്‍, KKFI, കുറച്ചു നിയമങ്ങള്‍ ഒക്കെ പഠിച്ചിരുന്നു. ഒരിക്കലും ബുക്ക് നോക്കാതെ നടന്ന അവന്‍ അവസാനം തോല്‍ക്കികയല്ലാതെ വേറെ വഴിയില്ലല്ലോ...?

Read more...

മാലിനി

>> Tuesday, January 6, 2009

1984, പൈക ലിറ്റില്‍ ഫ്ലവര്‍ LP സ്കൂളിലെ നാലു B യില്‍ ഒരു നല്ല കുട്ടിയായി ഞാന്‍ പഠിക്കുന്ന കാലം. മൂന്നാം ക്ലാസില്‍ പഠിപ്പിച്ചിരുന്ന അന്നക്കുട്ടി ടീച്ചറിന്റെ അത്ര ഇഷ്ടമില്ല ഇപ്പോഴത്തെ ക്ലാസ് ടിച്ചര്‍ സോഫിയ ടീച്ചറിനെ, ചില ദിവസങ്ങളില്‍ ടീച്ചര്‍ കേട്ടേഴുത്ത് തെറ്റിച്ചാല്‍ അടിതരും. എങ്കിലും ചില ദിവസങ്ങളില്‍ ടീച്ചര്‍ ചേര്‍ത്തു പിടിച്ച് തെറ്റു പറഞ്ഞു തരുമ്പോള്‍ ഒത്തിരി സ്നേഹവും തോന്നാറുണ്ടായിരുന്നു.

ക്ലാസിലെ എന്നല്ല സ്കൂളിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ ഒരു തരം ശത്രുതയിലാണ് കഴിഞ്ഞിരുന്നത്. ഒരു പക്ഷെ നമ്മുടെ ഉള്ളില്‍ അദ്യമേ തന്നെ പരസ്പരം ഒരു ശത്രുത ഉണ്ടാക്കിയാല്‍ പിന്നെ കുറച്ചു നാളത്തേക്ക് ആണുങ്ങളും പെണ്ണുങ്ങളും അടിയുണ്ടാക്കുന്നതല്ലാതെ വേറെ കുഴപ്പങ്ങളൊന്നും ഉണ്ടാക്കില്ലല്ലോ.എന്നാലും ചില പെണ്ണുങ്ങളോട് നമുക്കൊരു സോഫ്റ്റ് കോര്‍ണര്‍ ഉണ്ടാവുക സ്വാഭാവികം. ഞങ്ങളുടെ ക്ലാസിലും പലര്‍ക്കും പലരോടും അങ്ങനെയുണ്ടായിരുന്നു, കൂട്ടത്തില്‍ എനിക്കും.

ഞങ്ങളുടെ ക്ലാസിലെ പുഴുപ്പല്ലന്‍ ബേബിയും, നാല് A യിലെ തവള രാജുവും ആയിരുന്നു സ്കൂളിലെ ഗുണ്ടകള്‍. എന്നു വെച്ചാല്‍ ആരെങ്കിലുമായി സ്ഥിരം വഴക്കുണ്ടാക്കുക, തങ്ങളുടെ ആരോഗ്യം മറ്റുള്ളവരെ ഇടിച്ചും ഓടിച്ചും കാണിക്കുക, ടീച്ചറുടെ അടി കരയാതെ നിന്നു വാങ്ങുക തുടങ്ങിയവയാണ് LP സ്കൂളിലെ ഗുണ്ടകളുടെ ലക്ഷണങ്ങള്‍. ഇവരെ ചുറ്റിപ്പറ്റി ഗുണ്ടകളാവാന്‍ പരിശ്രമിക്കുന്നവരുടെ ഒരു കൂട്ടവും ഉണ്ടാവും. ഇന്റര്‍വെല്ലിനു പോകുന്ന വൃത്തിയായ സ്ലെറ്റുകളുള്ള കുട്ടികളുടെ, പ്രത്യേകിച്ചും പെണ്‍കുട്ടികളുടെ സ്ലേറ്റില്‍ കുത്തിവരക്കുക, നീളമുള്ള കല്ലുപെന്‍സില്‍ ഒടിക്കുക, പെന്‍സിലില്‍ന്റെ മുന ഒടിക്കുഅക് ഇവരുടെ ചിലപ്രയോഗങ്ങള്‍. നമ്മള്‍ പൊതുവേ എല്ലാ കൂട്ടത്തിലും കൂടി ആരുമായും യാതൊരു പ്രശ്നവുമില്ലാതെ കഴിഞ്ഞു പോന്നു.

ഇന്റര്‍വെല്‍ എന്നു പറയുന്നത് ഒരു യുദ്ധം തന്നെയാണ്. ആദ്യം ഓടിച്ചെന്ന് മൂത്രമൊഴിക്കണം. അതിനായി സിമന്റുകൊണ്ടോക്കെ ഒരു ചാലുപോലെയുണ്ടാക്കി ഒരു മൂത്രപ്പുര ഉണ്ടാക്കിയിട്ടുണ്ടെങ്കിലും എല്ലാവര്‍ക്കും സ്കൂളിന്റെ അതിര്‍ത്തിയില്‍ ഉള്ള തോടിന്റെ മതിലില്‍ നിന്നു തോട്ടിലേക്കു മുള്ളുക എന്നുള്ളതാണ്. പിന്നെ അതിലും സ്പീഡില്‍ വന്ന് ഓട്ടപ്പിടുത്തം, ഗോലികളി, ഡ്രില്‍ പീരിയഡിന്റെ ബാക്കി വാശിയില്‍ ഒറ്റക്കാലേച്ചാട്ടം തുടങ്ങിയ കലാപരിപാടികള്‍. നമ്മുടെ ഗുണ്ടാ ഗാങ് ഏതെങ്കിലും അടിയുണ്ടാക്കിയിരിക്കുകയും ചെയ്യും.

അങ്ങനെ ഒരു ഇന്റര്‍വെല്‍, പതിവുപോലെ കയ്യാലയില്‍ പോയി തോട്ടിലേക്ക് ചെരിച്ചും വട്ടത്തിലും ഒക്കെ മൂത്രമൊഴിച്ചു രസിച്ച ശേഷം അന്ന് എന്നേക്കാളും കൂടുതല്‍ മുള്ളിയ സിജോയെ ഉച്ചക്കു മുള്ളി തോല്‍പ്പിക്കാന്‍ കൂടുതല്‍ വെള്ളം കുടിച്ചിട്ട് വന്ന് പുല്ലുകള്‍ക്കിടയിലൂടെ നടന്ന് പച്ച പുല്‍ച്ചാടിയെ പിടിക്കാന്‍ നോക്കി നടക്കുന്ന നേരം. അമ്മേ എന്നൊരു വിളികേട്ട് ഞാന്‍ ഞെട്ടിത്തിരിഞ്ഞു, കയ്യിലിരുന്ന ഉണക്കപ്പുല്‍ച്ചാടി (വരണ്ട നിറമുള്ളത്) ചാടിപ്പോയി. എന്റെ തൊട്ടു പിന്നിലായി വീണത് അവളായിരുന്നു.

വീഴ്ചയില്‍ പൊങ്ങിപ്പോയ പാവട അവള്‍ പിടിച്ചു താഴ്ത്തി. കമഴ്ന്നുതന്നെ അവള്‍ മുഖം പൊത്തി കിടന്നു കരഞ്ഞു. ആദ്യത്തെ ഞട്ടലില്‍ നിന്നും ഞാന്‍ മുക്തനായി, എഴുന്നേല്‍ക്കു കൊച്ചെ എന്നു പറഞ്ഞു അവളെ പിടിച്ചെഴുന്നേല്‍പ്പിച്ചു. അവള്‍ എന്റെ കണ്ണിലേക്കൊന്നു നോക്കിയ ശേഷം കരഞ്ഞുകൊണ്ടുതന്നെ ഓടിപ്പോയ്. അവളുടെ പുറകില്‍ നിന്ന തവള രാജുവും പല്ലന്‍ രാജേഷും വില്ലന്‍ ചിരി ചിരിക്കുന്നു. എന്താടാ തവളേ നീ കാണിച്ചേ എന്നു ചോദിക്കണം എന്നു വിചാരിച്ചെങ്കിലും പ്രതികരണശേഷി നന്നേ കുറവായിരുന്ന ഞാന്‍ മനസിലേ ചോദിച്ചുള്ളൂ. ഞാന്‍ ഇനി അവള്‍ തന്നത്താനെ വീണതായി ഞാന്‍ കരുതും എന്നു കരുതിയിട്ടാവും പല്ലന്‍ പറഞ്ഞു “ഞാന്‍ അവളുടെ സ്ലേറ്റില്‍ കുത്തിവരച്ചു എന്ന് ടിച്ചറിനോട് പറഞ്ഞ് എനിക്കിട്ട് അടി വാങ്ങിച്ചു തന്നു അവള്‍, അതിനു ഉന്തിയിട്ടതാ”‍.

പ്രതികാരം ചെയ്യുന്നതാണ് അന്നത്തെ ഹീറോകളുടെ ലക്ഷണം എങ്കിലും അവളുടെ കരഞ്ഞുകൊണ്ടുള്ള നോട്ടം എവിടെയോ ഉടക്കി കിടന്നു. പല്ലന്റെ കൂടെ മുന്ന് B ആണ് അവള്‍ പഠിക്കുന്നത്. പല്ലനും തവളയും ഒരു ക്ലാസില്‍ ആയിരുന്നു കഴിഞ്ഞ വര്‍ഷം. പക്ഷെ പല്ലന്‍ തോറ്റുപോയി.

പിന്നെകുറച്ചു നാളുകള്‍ക്ക് ശേഷം സ്കൂള്‍ അസംബ്ലിയില്‍ ഞങ്ങളുടെ രണ്ട് ലൈന്‍ അപ്പുറെ നിന്ന് ഒരു പെണ്‍കുട്ടി എന്നെ തിരിഞ്ഞു നോക്കി. ഒരു ഫ്ലാഷ് പോലെയാണ് കണ്ടതെങ്കിലും ആ കണ്ണുകള്‍ എനിക്കു മനസിലായി, അതവള്‍ തന്നെ. എന്തോ അവളെ ഒന്നു നന്നായി കാണാന്‍ എനിക്കു തോന്നി. അന്നു ഇന്റര്‍വെല്ലിന്റെ മണിയടിക്കാന്‍ രഞ്ചിത്തിനെ മണിയടിച്ച് ഞാന്‍ പോയി. അവളുടെ ക്ലാസിനു മുമ്പിലൂടെ ആണ് മണിയടിക്കാന്‍ പോകണ്ടത്. പക്ഷെ അവിടെ ചെന്ന് നേരെ മണിയടിച്ചതല്ലാതെ ക്ലാസില്‍ നോക്കാന്‍ എന്റെ മനസിന്റെ പ്രത്യേകതകള്‍ എന്നെ അനുവദിച്ചില്ല.

പിന്നെയും ഞാന്‍ ആ കാര്യത്തില്‍ വലിയ ശുഷ്കാന്തി കാണിച്ചില്ലെങ്കിലും ഇടക്കിടെ അവള്‍ വൈകുന്നേരങ്ങളില്‍ എന്റെ മനസില്‍ വന്നിരുന്നു,പ്രത്യേകിച്ച് അവളുടെ കണ്ണും ആ നോട്ടവും. എന്റെ അനിയത്തി പഠിക്കുന്ന ക്ലാസ് ആയതിനാല്‍ ഒരു ദിവസം അവളുടെ കൂടെ ഈ പെണ്‍കൊച്ചും നടക്കുന്നതു കണ്ടു. ഞാന്‍ ചോദിച്ചു,“നിന്റെ കൂട്ടുകാരിയാണോടി ഇത്?” അവള്‍ പറഞ്ഞു, “ഇപ്പോള്‍ കൂട്ടായതാ, പാവം കൊച്ചാ, മാലിനീന്നാ പേര്“. മാലിനി ഒന്നു ചിരിച്ചു കാണിച്ചു. കുഞ്ഞു പല്ലുകളും വലിയ തിളക്കമുള്ള കണ്ണുകളും നല്ല ഓമനത്തവും ഉള്ള ഒരു സുന്ദരിക്കുട്ടി. എനിക്കും അവളോട് കൂട്ടുകൂടാന്‍ തോന്നി.

തുലാമാസത്തിലെ മഴതോര്‍ന്ന ഒരുച്ച നേരത്ത് മൊട്ടപൊരിച്ചതും തേങ്ങാച്ചമ്മന്തിയും ഉപ്പുമാങ്ങാ ഉള്ളിയും മുളകും കൂട്ടി അരിഞ്ഞതും കൂട്ടി പൊതിച്ചോറ് കഴിച്ചിട്ട് സ്കൂളിന്റെ മുറ്റത്ത് വേള്ളത്തില്‍ കളിച്ചു കൊണ്ട് നടക്കുന്ന സമയം. കെട്ടിക്കിടക്കുന്ന തെളിഞ്ഞ വെള്ളം ചാടിച്ചെന്ന് ഒരു കാലുകൊണ്ട് തെറിപ്പിച്ച് മറ്റേകാലുകൊണ്ട് ആ തെറിക്കുന്ന വെള്ളത്തില്‍ തൊഴിക്കുമ്പോള്‍ കേല്‍ക്കുന്ന ശബ്ദം ആണ് ഞങ്ങളുടെ ഹരം.

അങ്ങനെ ആവേശത്തില്‍ വെള്ളത്തില്‍ പടക്കം പൊട്ടിച്ചു വന്നപ്പോളാണ് അപ്പുറത്തായി കടലാസു വള്ളം ഉണ്ടാക്കി ഒഴുക്കിക്കൊണ്ടിരുന്ന എന്റെ അനിയത്തിയുടെയും മാലിനിയുടെയും റാണിയുടെയും ദേഹത്തേക്ക് എന്റെ തൊഴിയില്‍ വെള്ളം തെറിച്ചത്. ഞാന്‍ ടീച്ചറിനോട് പറയും എന്നു പറഞ്ഞ് റാണി ചീറി, വീട്ടില്‍ ചെല്ലട്ടെ ഞാന്‍ കാണിച്ച് തരാമെന്നു പറഞ്ഞ് അനിയത്തിയും. സ്കൂളില്‍ നിന്നു ടിച്ചറിന്റെ അടി, വീട്ടില്‍ ചെല്ലുമ്പോള്‍ കുഞ്ഞുപ്പപ്പന്റെ അടി, എനിക്കു സങ്കടം വന്നു. ഇതു കലക്കവെള്ളം അല്ലല്ലോ, അതുകൊണ്ട് സാരല്ല, പോട്ടെന്നേ... നിന്റെ ചേട്ടനല്ലേ? മാലിനി പറഞ്ഞു.

ഞാന്‍ എന്തായാലും അവിടെ നിന്നു മുങ്ങി. അവള്‍ക്കെന്താ ആണുങ്ങളോട് ശത്രുതയില്ലാത്തെ? പാവം കൊച്ചായിട്ടയിരിക്കും. പിന്നീട് ചില്ലപ്പോളൊക്കെ ഞാന്‍ കാണുന്ന സ്വപ്നത്തില്‍ ഡോള്‍ഫിന്റെ കൂടെ നീന്താനും, മുയലിന്റെ കൂടെ ചാടാനും, അണ്ണാന്റെ കൂടെ കൊക്കൊ കായ് പറിക്കാനും കുരങ്ങച്ചനെ ആഞ്ഞിലിയില്‍ കയറ്റാനുമൊക്കെ അവളും കൂടെവന്നു.

അങ്ങനെ ശിശുദിനം വന്നു. സ്കൂളിന്റെ കോമ്പോണ്ടില്‍ കുറെ തണല്‍ മരങ്ങള്‍ വെച്ചു പിടിപ്പിക്കാനായി തീരുമാനിച്ചു. അതു നടാനും വെള്ളമൊഴിക്കാനും ഓരോ ക്ലാസില്‍ നിന്നും റാങ്കനുസരിച്ച് പിള്ളേരെയും നിഴ്കയിച്ചു. സ്കൂളിലേക്ക് നടക്കല്ലിറങ്ങിവരുന്ന സ്ഥലത്ത് ആദ്യം തന്നെ എന്റെ മരം. എല്ലാ തിങ്കളാഴ്ചയും എനിക്കു വെള്ളമൊഴിക്കാന്‍ ഡ്യൂട്ടി. ബാക്കി ദിവസങ്ങളില്‍ ഓരോ ക്ലാസില്‍ നിന്നും ഓരോരുത്തര്‍. ചൊവ്വാഴ്ച മൂന്നു B ക്കാണ് ഡ്യൂട്ടി. എന്റെ മരം നോക്കാന്‍ മാലിനി ആയിരുന്നെങ്കില്‍! രണ്ട് ദിവസം ഞങ്ങള്‍ രണ്ട് പേരും കൂടി മരം വളര്‍ത്തുന്നത് ഞാന്‍ സ്വപ്നംകണ്ടു.

മരം നടാന്‍ നേരം എന്റെ കൂടെ വന്നത് റാണി, അവള്‍ വളരെ ഉത്സാഹത്തോടുകൂടി എന്റെ കൂടെ നടാന്‍ കൂടി. നമുക്ക് എന്നും ഇതിന് വെള്ളം ഒഴിക്കണം ഞാന്‍ എല്ലാ ദിവസവും വെള്ളം ഒഴിക്കാം എന്നൊക്കെ അവള്‍ പറഞ്ഞു. എന്റെ അനിയത്തിയുടെയും മാലിനിയുടെയും ഒക്കെ മരത്തിനേക്കാള്‍ വലുതാവണം നമ്മുടെ മരം എന്നായിരുന്നു അവളുടെ ആഗ്രഹം. എന്റെ മരത്തില്‍നിന്നും കുറെ അകലെയായി സിജോയും മാലിനിയും കൂടി മരം നടുന്നതു ഞാന്‍ കണ്ടു.

വാശിയോടെ ഞങ്ങള്‍ മരത്തിന്റെ തൈയില്‍ വെള്ളമൊഴിയും മറ്റും നടത്തിക്കൊണ്ടിരുന്നു. മരങ്ങള്‍ വേരു പിടിച്ചു. മാലിനി മരത്തിനെ നന്നായി നോക്കിയിരുന്നു എങ്കിലും ചെറിയതായിരുന്നു അത്. ഞാന്‍ ഉച്ചക്കു ചോറുണ്ടിട്ടു ചോറ്റുപാത്രം കഴുകി വരുന്ന വഴിയില്‍ പാത്രത്തിലെ വെള്ളം അറിയാത്ത ഭാവത്തില്‍ മാലിനിയുടെ മരത്തിന്റെ ചുവട്ടില്‍ ആരും കാണാതെ ഒഴിച്ചിരുന്നു. ഒരു ദിവസം ഞാന്‍ ഒഴിക്കുന്നതു കണ്ട മാലിനി എന്നെ നോക്കി ചിരിച്ചു. അവളുടെ വിടര്‍ന്ന കണ്ണൂകള്‍ക്കൊപ്പം ആ കുഞ്ഞിപ്പല്ലുകളും എന്റെ മനസില്‍ പതിഞ്ഞു, നല്ല നിറഞ്ഞ ചിരി.

ഡിസംബറിന്റെ തണുപ്പില്‍ പിടിച്ചിരുന്നതിന്റെ ടെന്‍ഷന്‍ തീര്‍ക്കാന്‍ തോട്ടരികിലെ കയ്യാലയിലേക്ക് ഓടിച്ചെന്ന ഞാന്‍ ബാലന്‍സ് നഷ്ടപ്പെട്ട് തോട്ടിലേക്കു പറന്നു. നനഞ്ഞ യൂണിഫോമില്‍ തിരിച്ചു വന്നപ്പോള്‍ അനിയത്തിയുടെ അന്വേഷണങ്ങള്‍ക്കിടയില്‍ എന്താ പറ്റിയത് എന്ന ചോദ്യം കണ്ണുകളില്‍ വെച്ച് അവള്‍...

ക്രിസ്തുമസ് അവുധി കഴിഞ്ഞെത്തിയ സമയം. തണല്‍ മരത്തൈകള്‍ എല്ലാം മണ്ണില്‍ പിടിച്ചു കഴിഞ്ഞു. അന്ന് പതിവില്ലാതെ ജനുവരിയിലെ തണുപ്പില്‍ ഒരു മഴ പെയ്തു. ജനലിലൂടെ മഴയും കണ്ടുകൊണ്ടിരുന്ന സമയത്ത് വരാന്തയിലൂടെ മാലിനി ഒരു പാന്റൊക്കെ ഇട്ട ഒരാളുടെ കൂടെ ഹെഡ്മിസ്ട്രസിന്റെ റൂമിലേക്കു പോകുന്നു. കയ്യില്‍ ബാഗൊന്നുമില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ അവര്‍ തിരിച്ചു വന്നു. വരുന്ന വഴി ജനലിലൂടെ നോക്കി നിന്ന എന്നെ അവള്‍ ഒന്നു നോക്കി, അവള്‍ വീണ അന്നു നോക്കിയമാതിരി വേദനയുള്ള എന്നാല്‍ പിടിച്ചു വലിക്കുന്ന ഒരു നോട്ടം.

പോയവഴി അവള്‍ എന്റെ തൈമരത്തില്‍ ഒന്നു തലോടി. യാത്രപറഞ്ഞതാവാം. ഞങ്ങളുടെ എല്ലാവരുടെയും മരങ്ങള്‍ വളര്‍ന്നു. ചിലതൊക്കെ ആദ്യവര്‍ഷങ്ങളില്‍ തന്നെ വെട്ടിക്കളഞ്ഞു. എന്റെ മരം ദീര്‍ഘകാലം ഉണ്ടായിരുന്നു, നാലു വര്‍ഷം മുമ്പു റോഡിനു വീതി കൂട്ടിയ വകയില്‍ മുറിച്ചുമാറ്റുന്നതു വരെ. അവള്‍ നട്ട മരം ഇന്നും ആ സ്കൂളിനു തണലേകുന്നു. കഴിഞ്ഞ നവംബറില്‍ ഞാന്‍ ചെല്ലുമ്പോള്‍ നിറയെ പൂത്തു നില്‍ക്കുന്നു. മറന്നു പോയ എന്റെ മാലിനിയുടെ നോട്ടവും ചിരിയും എന്റെ മനസില്‍ വീണ്ടും.... നഷ്ടപ്പെട്ട വിലയേറിയ പലതിന്റെയും കൂടെ ചേര്‍ത്തുവെക്കാന്‍ ഒരു പവിഴം........

Read more...

വിധി

>> Sunday, January 4, 2009

ഈ വിധി അല്ലെങ്കില്‍ തലേവര എന്നൊക്കെ പറയുന്നതില്‍ എങ്ങനെ വിശ്വസിക്കാതിരിക്കും? അല്ലെങ്കില്‍ പിന്നെ ഈ ക്രിസ്തുമസും ന്യൂ ഇയറും ഈ ദുബായില്‍ എന്റെ മക്കളും ഭാര്യയുമില്ലാതെ അഘോഷിക്കാന്‍ ഇടയാതതെന്ത്? ആഘോഷിച്ചോ എന്നു ചോദിച്ചാല്‍ മറ്റുള്ളവരുടെ നോട്ടത്തില്‍ നല്ല ആഘോഷം തന്നെ. ഒരു പക്ഷെ സ്വര്‍ണ്ണ കട്ടിലില്‍ കിടന്നുറങ്ങുന്നതിലും എനിക്കിഷ്ടം പുല്പായില്‍ കിടന്നുറങ്ങുന്നതാവാം.


ക്രിസ്തുമസിനു ഉച്ചക്കു ഒരു കസിന്റെ വീട്ടില്‍ പോയി. അദ്ദേഹമാണെങ്കില്‍ ഒരു ബാങ്കില്‍ വളരെ വലിയ സ്ഥാനത്തിരിക്കുന്നുവെങ്കിലും അതിന്റെ അഹങ്കാരം ഒന്നുമില്ലാതെ കൊഞ്ചു ഫ്രൈ, പോര്‍ക്കു ഫ്രൈ, കട് ലേറ്റ്, മീന്‍ വറുത്തത്, സലാഡ് തുടങ്ങിയ കൊതിയൂറുന്ന വിഭവങ്ങള്‍ പണ്ടു വനിതയില്‍ വന്നതും പാചക
പുസ്റ്റകങ്ങളില്‍ വന്നതുമൊക്കെയായി ഷാപ്പു സ്റ്റൈലിലും, നാടന്‍ സ്റ്റൈലിലും ഒക്കെ കറങ്ങുന്ന ഒരു ഊണുമേശയില്‍ വെച്ചിരിക്കുന്നു. നാടന്‍ ചട്ടിയില്‍ വെച്ച മീന്‍ വറ്റിച്ചതും, കാഴിമോരുമൊക്കെ ഒന്നിനൊന്നു മെച്ചം. പുള്ളിക്കാരന്റെ ഭാര്യ ഉണ്ടാക്കിയിട്ടാണെന്നു തോന്നുന്നു സലാഡു മാത്രം എന്നത്തെയും പോലെ അങ്ങ് ഏറ്റില്ല. ജോണി വാക്കര്‍ ഗോള്‍ഡും, എന്റെ ഇഷ്ട ബ്രാന്‍ഡ് ആയ ബക്കാര്‍ഡി ലെമണും ബീയറും ഒക്കെയുണ്ടായിരുന്നെങ്കിലും കാര്‍ ഓടിച്ചുകൊണ്ട് വന്നതിനാല്‍ മദ്യം തൊട്ടില്ല. ടക്സിക്കു വന്നാല്‍ മതിയാരുന്നു, പാര്‍ക്കിങുനു തന്നെ മൂന്നു മണിക്കൂര്‍ ഇരുന്നപ്പോള്‍ 30 ദിര്‍ഹം പോയിക്കിട്ടി. പക്ഷെ ഭക്ഷണം, കുശാലായി അടിച്ചു കേറ്റി. വൈകിട്ട് സഹമുറിയന്‍ കെ കെ യുടെ കൂടെ അംബാസിഡര്‍ ബാറില്‍ പോയി നാലഞ്ചു ഡബിള്‍, ക്രിസ്തുമസ് ഖതം.


ന്യൂ ഇയറിനാണെങ്കില്‍ ക്രിക്കറ്റ് ക്ലബിലെ ഒരാള്‍ ഓര്‍ഗനൈസ് ചെയ്യുന്ന പാര്‍ട്ടി റമദാ ഹോട്ടലില്‍. ഇടക്കു ഷേക്ക് മുഹമ്മദ് പാലസ്തീനുകാര്‍ക്ക് ഐക്യദാര്‍ട്യം പ്രക്യാപിച്ചെങ്കിലും പിന്നീട് ഹോട്ടലുകാരുടെ കരച്ചില്‍ കേട്ട് അഘോഷനിരോധനം പിന്വലിച്ചു. കറുത്തതും വെളുത്തതും ചുവന്നതും (ബക്കാര്‍ഡി ബ്രീസര്‍) ആയ പല നിറത്തില്‍ പല തരത്തില്‍ ഉള്ള മദ്യങ്ങളും പലതരം ഭക്ഷണങ്ങളും. ഡാന്‍സ് ഫ്ലോര്‍ വിത്ത് സ്മോക്ക് ആന്റ് ലേസര്‍, നല്ല പാട്ടുകള്‍ അങ്ങനെ വേണ്ടതെല്ലാം. വന്നവര്‍ എല്ലാം ഭാര്യമാരും കുട്ടികളും ഒക്കെയായി ഡാന്‍സും പാട്ടും. എനിക്കെന്തോ ഏകാന്തത തോന്നി. അതു മാറ്റാന്‍ ബക്കാര്‍ഡി ഓറഞ്ച് ജ്യൂസൊഴിച്ച് അടിച്ചു കൊണ്ടേയിരുന്നു. പിന്നെ അവര്‍ എന്നെ ഡാന്‍സുമത്സരത്തിന്റെ ജഡ്ജിയാക്കി. പരിചയക്കാര്‍ കുറവായിരുന്നതു കൊണ്ട് തന്റേടത്തോടു കൂടി മാര്‍ക്കിട്ടു. അവസാനം ഒരു പത്തുമിനിറ്റ് ഡാന്‍സു ചെയ്തു നോക്കി, കിളവന്മാര്‍ വരെ മണിക്കൂറുകല്‍ ചാടിയപ്പോള്‍ ഞാന്‍ കാലു കഴച്ചതിനാല്‍ പിന്‍വാങ്ങി. എല്ലാം ഉണ്ടെങ്കിലും എന്തിന്റെയോ ഒരു കുറവ്.


ഇതിന്റെ രണ്ടിന്റെയും ഇടക്ക് എന്റെ ജന്മദിനം, കൂടെ കെകെയുടെ വക ഒരു പാര്‍ട്ടിയും ഒന്നിച്ചു നടത്തമെന്നു വെച്ചു. കാര്യം IT ആണെങ്കിലും സ്റ്റോക്കിന്റെ ഒക്കെ ഉത്തരവാദിത്വം എന്റെ തലേല്‍ ആയിപ്പോയി. അങ്ങനെ 27 മുതല്‍ തുടങ്ങിയ മാമാംഗത്തില്‍ എന്റെ ബര്‍ത്ത്ഡേ ആഘോഷിക്കാന്‍ ഞാനെത്തിയപ്പോള്‍ സമയം രാത്രി 11.30. അങ്ങനെ തിരക്കിട്ട ഒരാഴ്ച, നിറയെ ആഘോഷങ്ങള്‍, ശ്വാസം വിടാന്‍ പറ്റാത്ത പോലെ പണിയും.


ഇതിന്റിടക്ക് രണ്ട് ഔട് ഡോര്‍ ക്രിക്കറ്റ് മാച്ച്.ക്രിസ്തുമസിന്റെ പിറ്റേദിവസം ഷാര്‍ജയില്‍ നടന്ന കളിയില്‍ എന്തായാലും മാസങ്ങള്‍ക്കു ശേഷം ബൌള്‍ ചെയ്യാന്‍ ലഭിച്ചു. കളിക്കു മുമ്പ് പ്രാക്ടീസ് ചെയ്യാന്‍ അവസരം കിട്ടിയത് ടീമില്‍ പുതുതായി എത്തിയ താരങ്ങള്‍ കണ്ടത് ഭാഗ്യം, അവര്‍ റെക്കമന്റ് ചെയ്തു. ആദ്യത്തെ ഓവറില്‍ കിട്ടി വിക്കറ്റ് ഒന്ന്, പിന്നെ 2 ക്യാച്ച് ചാന്‍സുകളും. രണ്ടാമത്തെ ഓവറില്‍ ആദ്യത്തെ രണ്ടു ബോളും സിക്സ്, പക്ഷെ തന്ത്രപരമായ മൂന്നാം ബോളില്‍ അവന്‍ ക്യാച്ച് നല്‍കിയെങ്കിലും ഫീല്‍ഡര്‍ വിട്ടു കളഞ്ഞു. ആകെ ഒരു ക്യാച്ചാണ് ആ കളിയില്‍ ഞങ്ങളുടെ ടീം എടുത്തത്. ദുഷ്ടന്മാര്‍. എങ്കിലും എന്റെ പ്രശ്നമായിരുന്ന വൈഡ് രണ്ട് ഓവറില്‍ രണ്ടില്‍ തന്നെ ഒതുങ്ങി. ഏറ്റവും പ്രത്യേകത ടീമംഗങ്ങല്‍ക്ക് ഒരു വിശ്വാസം ലഭിച്ചു എന്നുള്ളതാണ്. അതിന്റെ ആവേശത്തില്‍ ഏഴാമനായി ഇറങ്ങിയ ഞാനും നിലയുറപ്പിച്ചിരുന്ന അനീഷും കൂടി അവിടെ ഞാന്നു നില്‍ക്കുകയും ആദ്യമായി ഞാന്‍ UAE ഇല്‍ ഒരു സിക്സടിക്കുകയും ചെയ്തു എന്നുള്ളത് മനസിനു കുളിര്‍മ്മ നല്‍കി. കാര്യം കളി തോറ്റെങ്കിലും ഭാര്യയെ വിളിച്ച് അരമണിക്കൂയ് സന്തോഷം പങ്കിട്ടു. (വേറെ ആര എന്റെ ഈ വാചകം കേള്‍ക്കുന്നത്?).

പിന്നെ ഒന്നാം തീയതി വൈകിട്ട് സബീല്‍ പാര്‍ക്കില്‍ ടെന്നീസ് ബോളില്‍ കളി. അവിടെ പ്രകടനം വീണ്ടും മെച്ചം. ബാറ്റിങില്‍ രണ്ടാമത്തെ ബോളില്‍ തന്നെ ഫോറടിച്ചു തുടങ്ങിയെങ്കിലും മൂന്നമത്തെ ബോളില്‍ ലോങോണില്‍ ക്യാച്ച്. പക്ഷെ ബൌളിങില്‍ എന്റെ ക്വോട്ട മുഴുവന്‍ എറിഞ്ഞു, അധികം റണ്‍സ് കൊടുക്കാതെ മൂന്നു വിക്കറ്റും. കളി ജയിക്കുകയും ചെയ്തു. നല്ല തുടക്കം പുതു വര്‍ഷത്തില്‍.


രണ്ടാം തീയതി വെള്ളിയാഴ്ചയായതിനാല്‍, വെറുതേ വീട്ടില്‍ കുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ ക്ലോസ് ചെയ്ത് 2009 ന്റെ ഫയല്‍ ഓപ്പണ്‍ ചെയ്തു, എല്ലാം കൃത്യമാക്കി. പിന്നെ ഒറ്റക്കിരുന്ന് ഇത്തിരി അലോചിച്ചു.


എന്തിനായിരുന്നു ഞാന്‍ കഴിഞ്ഞ വര്‍ഷം ജോലി മാറിയത്? സാമാന്യം തരക്കേടില്ലായിരുന്ന ജോലി, കമ്പനിയുടെ വക ഫാമിലി താമസം. രണ്ട് വര്‍ഷത്തിനിടെ പ്രസവിക്കാനായി നാട്ടില്‍ ആറുമാസം വീതം പോയി നിന്നു എങ്കിലും ബാക്കി കൂടെയും നിന്നല്ലോ. പക്ഷെ ജോലി മാറി, കൂടുതല്‍ കാശ്, വീടുമാത്രം
തന്നെയെടുക്കണം. ഓ അതിനിപ്പോള്‍ എന്താ ഇത്ര പ്രയാസം, ഷാര്‍ജയിലോ അജുമാനിലോ ഉമ്മല്‍ കോയിനിലോ എടുക്കാമല്ലോ. പിന്നെ പണ്ടാരം അടങ്ങി മൂന്നു വര്‍ഷം ചെയ്തു മടുത്ത ജോലി മാറി പുതിയ ജോലി, നല്ല കരിയര്‍, എല്ലാം ഞങ്ങളുടെ ഭാഗ്യം.


ജോലിക്കു കയറി, എന്തായാലും ഭാര്യ രണ്ടാമത്തെ പ്രസവത്തിനു നാട്ടിലല്ലേ, ഒരു അഞ്ചാറു മാസത്തേക്ക്ബാച്ചിലര്‍ ആയി നിന്നാല്‍ കുറച്ചു ക്യാഷ് ഉണ്ടാക്കാമല്ലോ എന്നെല്ലാവരുടെയും അഭിപ്രായം. ബുള്ളറ്റു വിറ്റേച്ച് വീണ്ടും സൈക്കിള്‍ വാങ്ങുന്നപോലെയാണെങ്കിലും ക്യാഷും ജീവിതത്തിനാവശ്യമല്ലേ. ജോലി മാറുന്നതിനു മുമ്പ് അന്വേഷിച്ചപ്പോള്‍ ഇന്റര്‍ നാഷണല്‍ സിറ്റിയില്‍ ഒരു ബെഡ് റൂം ഫ്ലാറ്റിനു 52K ഉണ്ടായിരുന്നത് ആറുമാസം കഴിഞ്ഞപ്പോള്‍ 75K ആയി. ബര്‍ദുബായില്‍ തന്നെ ഫ്ലാറ്റ് എടുക്കാമെങ്കില്‍ ഉച്ചക്കും വന്നു ഭാര്യയേയും മക്കളേയും കാണമല്ലോ എന്നാഗ്രഹിച്ചിരുന്ന എനിക്കു ഇവിടുത്തെ ഫ്ലാറ്റിന്റെ ഫ്ലാറ്റല്ലാത്തറേറ്റിന്റെ ഗ്രോത്ത് ഭ്രാന്താക്കി. കാര്യം നാലുമാസമേ നാട്ടില്‍ പോയിട്ട് അയിരുന്നുള്ളെങ്കിലും അവസാ‍നം നവംബറില്‍ നാട്ടിലേക്കു പോയി, മാസം ഫ്ലാറ്റിനു കൊടുക്കുന്ന റെന്റ് ഉണ്ടെങ്കില്‍ മാസത്തില്‍ തന്നെ മൂന്നുതവണ നാട്ടില്‍ പോയി വരാം. എന്തായാലും ഷാര്‍ജയില്‍ മറ്റും താമസിക്കുന്നതിലും ഭേദം അതു തന്നെ. പത്തു മണിക്കൂര്‍ ജോലിയും 4 മണിക്കൂര്‍ ട്രാഫിക്കും കഴിഞ്ഞിട്ട് പിന്നെ മക്കളേം ഭാര്യേം തെറിപറയാന്‍ ആയി
എന്തിനാ വീട്ടിലോട്ട് പോകുന്നത്, വീക്കെണ്ടില്‍ നാട്ടില്‍ പോയാ പോരെ?


എന്റെ കുഞ്ഞുങ്ങളെ കണ്ടപ്പോള്‍ തോന്നി, പൈസായിലെന്തു കാര്യം!. എന്തായാലും കിട്ടുന്ന ലക്ഷങ്ങള്‍ ഒക്കെ ലക്ഷങ്ങളായി തന്നെ പലവഴിക്കു പോകുന്നു. ഇവരുടെ ഈ പ്രായം കൂടെ നിന്നാസ്വദിച്ചില്ലെങ്കില്‍ ഈ ജന്മം തന്നെ പാഴ്. തിരിച്ചു വന്നാല്‍ ഉടനെ ഫ്ലാറ്റെടുക്കാം. സമ്പാദിക്കാന്‍ പറ്റിയില്ലെങ്കിലും വേണ്ടാ, ജീവിക്കാം. ഞങ്ങള്‍ തീരുമാനിച്ചു.


അവളുടെ വീട്ടിലെ കാറുമായി ഞങ്ങള്‍ കറങ്ങാല്‍ പോയതു കൊണ്ട് അവളുടെ പപ്പായും മമ്മിയും കൂടെ സ്കൂട്ടറില്‍ രാവിലെ ഒരു ശവമടക്കിനു പോയി. സ്കൂട്ടറിന്റെ മുമ്പിലത്തെ ടയര്‍ പഞ്ചര്‍, രണ്ടു പേരും റോഡില്‍. രണ്ടു പേര്‍ക്കും ഒടിവു, പൊള്ളല്‍ പിന്നെ ഓപ്പറേഷന്‍, കമ്പിയിടീല്‍ ഒക്കെയായി. ഞാന്‍ ചെന്നതു കാരണം അവര്‍ക്കങ്ങനെയൊരു യോഗമുണ്ടായി. പാവം അവരെ നോക്കാന്‍ ഞങ്ങള്‍ക്ക് ഉത്തരവാദിത്വം ഇല്ലേ? ഭാര്യക്കായി ആ ജോലി. ഇനി ഫെബ്രുവരി ആകുമ്പോള്‍ ആ ഡ്യൂട്ടി തീരുമായിരിക്കാം. റിസഷന്റെയും ഡിപ്രഷന്റെയും ഭാഗമായി റെന്റ് കുറയുമായിരിക്കാം എന്ന പ്രതിക്ഷ ഉണ്ടായിരുന്നു, എവിടെ? ഇപ്പോള്‍ താമസിക്കുന്ന ബാച്ചിലര്‍ ഹൌസിന്റെ വാടക കൂട്ടാനിരിക്കുവാ അറബി.


എന്തൊക്കെ ആയാലും വിധി എന്നൊരു കാര്യം കാണുമായിരിക്കാം. ചെറുപ്പത്തില്‍ അമ്മയുടെ കൂടെ പേടിയില്ലാതെ കെട്ടിപ്പിടിച്ചുറങ്ങാന്‍ കൊതിച്ചിരുന്ന ആ പാവം ചെക്കന് ഇന്നു വരെ സാധിച്ചില്ല കൊതി തീരെ കിടക്കാന്‍. സ്വന്തമായി ഒരു വീടായപ്പോളേക്കും പഠനവും ജോലിയുമായി ഊരുതെണ്ടാനായിരുന്നു അവനു വിധി. പലതരത്തിലുള്ള സഹമുറിയന്മാരുടെ കൂടെ സഹവസിച്ചു, പലരുടെയും സ്വപ്നമായിരുന്ന ബഅച്ചെലര്‍ ലൈഫ്. അന്നും കിട്ടുന്ന അവുധി ദിനങ്ങളില്‍ വീട്ടില്‍ വന്ന് അമ്മയുടെ പാവക്കാ തോരനും, തൊട്ടുനക്കിയും കൂട്ടി ചോറുണ്ണുമ്പോള്‍ കിട്ടുന്ന സുഖം എന്നും വീട്ടില്‍ നിന്നും കഴിക്കുന്നവര്‍ക്ക് അറിയില്ലല്ലോ.


പിന്നീട് ദൈവം എന്റെ ഇഷ്ടത്തിനനുസരിച്ച് ഭാര്യയും, കാമുകിയും , മകളും ചിലപ്പോളൊക്കെ അമ്മയുമാകുന്ന ഒരു പെണ്‍കൊച്ചിനെ കൈപിടിച്ചു തന്നു. എന്റെ കരവലയത്തില്‍ ഒതുങ്ങി കിടക്കാനും അവളുടെ നെഞ്ചില്‍ ചേര്‍ത്ത് എന്നെയുറക്കാനും രണ്ടു പിള്ളേര്‍ ആയിട്ടും അവള്‍ക്കു കഴിയുന്നു. എന്റെ കുഞ്ഞുപോത്തന്‍ എന്നെ കിടത്താതിരിക്കാനായി മാക്സിമം ഉറങ്ങാതിരിക്കുമെങ്കിലും ഞാനല്ലേ മോന്‍.


എങ്കിലും അതൊക്കെ എനിക്കു സ്കൂളില്‍ നിന്നു ലഭിക്കുന്ന ഓണം, ക്രിതുമസ്, വലിയവുധി പോലെ റേഷനാകുന്നതെന്തേ? എനിക്ക് അമ്മയും ഭാര്യയുമുണ്ട്, ഒന്നിച്ചു താമസിക്കാന്‍ മറ്റുള്ളവരുടെ കണ്ണിലെങ്കിലും അവസ്ഥയുമുണ്ട്. എന്നിട്ടും സാധിക്കുന്നില്ല, ഇതായിരിക്കാം വിധി..........


എത്രയൊ പേരുടെ ജീവിതം കണ്ടിട്ട് നാം തീരുമാനിച്ചിട്ടുണ്ട് അവനൊക്കെ എന്തിനാ ഇങ്ങനെ ജീവിക്കുന്നത് എന്ന്. ഓരോ മനുഷ്യന്റെയും അവസ്ഥ അവര്‍ക്കല്ലേ അറിയൂ. എന്റെ ഇവിടുത്തെ കൂട്ടുകാര്‍ക്ക് ന്യൂ ഇയര്‍ പാര്‍ട്ടിക്കു പോയ ഞാന്‍ ഭാഗ്യവാനായിരുന്നു. പക്ഷെ അവിടെ കണ്ട കുട്ടികളുടെ ഓട്ടവും ചാട്ടവും എന്റെ
മനസില്‍ കറിയാച്കന്റെയും കോക്കുവിന്റെയും ഓര്‍മ്മകള്‍ ഉണര്‍ത്തി വിഷമിപ്പിച്ചതേ ഉള്ളൂ. ചക്രവും പൂത്തിരിയുംകണ്ട് കുതിച്ചു ചാടുന്ന കോക്കു, ബലൂണും തോരണവും വാരി എറിഞ്ഞു നടക്കുന്ന കറിയാച്ചന്‍..... മനസു അവിടെക്കു തന്നെ പറക്കുന്നു, എപ്പോഴും.....


നേട്ടങ്ങളും സന്തോഷങ്ങളും ഒത്തിരിയുണ്ട് എന്റെ ജീവിതത്തില്‍. എങ്കിലും എന്നും എനിക്കു നഷ്ടമായിരുന്ന ചിലതുണ്ട്. ഏറ്റവും കൊതിക്കുന്ന ചിലത്. വിധിയെന്നു കരുതി ഞാന്‍ കാത്തിരിക്കുമ്പോള്‍ ഒരു പക്ഷേ എന്നന്നേക്കുമായി നഷ്ടമാവുമോ അത്? വിധിയെ തോല്പിക്കാന്‍ ഇറങ്ങിത്തിരിച്ചാല്‍ വലിയതു വന്ന്
തടയുമായിരിക്കാം എന്ന ഭയമാണ്. ധാരാളം അനുഭവങ്ങള്‍ എന്നെ അതു പഠിപ്പിച്ചിട്ടുണ്ട്. അമ്മയുടെ വിറകുപുര സ്വപ്നം അന്നു വരെ ആശുപത്രിയില്‍ കിടക്കാന്‍ കൊതിച്ചിരുന്ന ഞാന്‍ മൂന്നു പ്രാവശ്യത്തെ ആശുപത്രിവാസത്തിലൂടെ തകര്‍ത്തതു പോലെ...

Read more...

ദുബായിയുടെ ചില വേറിട്ട കാഴ്ചകള്‍

>> Thursday, January 1, 2009

അജ്മാനില്‍ നിന്നും ദുബായിയിലേക്കു വന്ന വഴിയില്‍ കണ്ട ഒരു സുന്ദര ദൃശ്യം.

ക്രിക്കറ്റ് ഗ്രൌണ്ടില്‍ നിന്നും സുനില്‍ ഒപ്പിയെടുത്ത ഒരു ദൃശ്യം

ഷര്‍ജയില്‍ നിന്നും ദുബായിലേക്കുള്ള വഴിയില്‍ എമിറേറ്റ്സ് റോഡില്‍ നിന്നും കിട്ടിയ ഒരു ചിത്രം


മഴ പെയ്തു തെളിഞ്ഞ ക്രീക്ക് സൈഡിലെ ഒരു കാഴ്ച. ആകെ ഒരു തെളിമ, കുളിര്‍മ.
വളരെ വിരളമായ ഒരു കാഴ്ച. മഴക്കാറു മൂടിനില്‍ക്കുന്ന ഈ കാഴ്ച, ഷേക്ക് സായിദ് റോഡില്‍ നിന്നും

മൂടിക്കെട്ടിയ ഈ അന്തരീക്ഷം, ഓള്‍ഡ് ടൌണ്‍ ഐലന്റില്‍ നിന്നും വരുന്ന വഴി കിട്ടിയ ഒരു അപൂര്‍വ്വ ദൃശ്യം

ഓള്‍ഡ് ടൌണ്‍ ഐലന്റില്‍ നിന്നുള്ള മറ്റൊരു കാഴ്ച

ഓള്‍ഡ് ടൌണ്‍ ഐലന്റില്‍ നിന്നുള്ള വേറൊരു കാഴ്ച

മഴ, ,എത്രയോ കൊതിയുള്ള ഈ കാഴച ഞങ്ങള്‍ ദുബായിക്കാര്‍ക്കും കിട്ട്യ് കഴിഞ്ഞയാഴ്ച.

മഴയുടെ മറ്റൊരു കാഴ്ച

മരുഭൂമിയില്‍ എന്തിനേയോ കാത്തിര്‍ക്കുന്ന ഒരു കുഞ്ഞിക്കിളി.

വീണ്ടും മരുഭൂമിയിലേക്ക് ഒരു യാത്ര. ചൂടും പൊടിയുമൊക്കെയെങ്കിലും ഇതിരു ഹരം തന്നെ.

ചില ദൃശ്യങ്ങള്‍ വളരെ സുന്ദരങ്ങളാണ്

കുട്ടിക്കളിയും ചാട്ടവും ഇന്നും മനസില്‍ ഒളിഞ്ഞുകിടക്കുന്നു.

Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP