ഞാനൊരു പാവം പാലാക്കാരന്‍

സ്വർഗ്ഗം

>> Wednesday, November 14, 2018

നവംബർ ഒക്കെ ആയി, തണുപ്പൊക്കെ തുടങ്ങി. പതിവുപോലെ ആഴ്ചാവസാനം ആഘോഷിക്കാനായി ഞാനും സുരേഷ് ജോണും അനിൽ മാത്യുവും മരുഭൂമിയിൽ രാത്രികിടപ്പിനായി കുടുംബവുമൊത്തു യാത്ര പോയി. കുറച്ചു ഭക്ഷണം ഉണ്ടാക്കിയതും, പിന്നെ ചൂടോടെ ഉണ്ടാക്കാനുള്ള പാത്രങ്ങൾ, മുട്ട, എണ്ണ, കാപ്പിപ്പൊടി,പഞ്ചാര എന്ന് തുടങ്ങി കിടക്കാനുള്ള പുതപ്പ്, തലയിണ, പിള്ളേരുടെ കോണകം തുടങ്ങി അവശ്യവസ്തുക്കൾ പെണ്ണുങ്ങൾ എടുത്തപ്പോൾ ഞങ്ങൾ പുരുഷകേസരികൾ മദ്യപരദേവതകളെ പൂജിക്കാനുള്ള സാമഗ്രികൾ എടുത്തു. പണ്ടൊക്കെ തണുപ്പ് മാറ്റാൻ എന്തെങ്കിലും എങ്ങനെയെങ്കിലും മോന്തിയാൽ മതിയായിരുന്നു. ഇപ്പോൾ ഓരോരുത്തർക്കും അവനവന്റെ സാമ്പത്തിക, ശാരീരിക അവസ്ഥകളും, പിറ്റേദിവസത്തെ പ്രഭാത വിഭ്രാന്ത അവസ്ഥകളും അനുസരിച്ചു വിവിധ രീതികൾ ആയി. കല്യാണം കഴിക്കുന്നതിന്റെ മുമ്പുള്ള വലിയ ചോദ്യചിഹ്നം ആയിരുന്നു ആദ്യരാത്രി കഴിഞ്ഞു എങ്ങനെ മുറിക്കു പുറത്തിറങ്ങും, മറ്റുള്ളവരെ നോക്കും എന്നപ്രശനം. ഇന്നിപ്പോൾ രണ്ടെണ്ണം അടിച്ചിട്ട് രാവിലെ എങ്ങനെ തലവേദന ഇല്ലാതെ എണീക്കാം എന്നതായി കൂലംകുഷമായ ചിന്ത.

എന്തായാലും മരുഭൂമിയിലെ പരന്ന പ്രതലം തപ്പി കണ്ടു പിടിച്ചു, കുറ്റിച്ചെടികളും മരങ്ങളും ഒന്നും ഇല്ലാത്ത പ്രദേശം അല്ലെങ്കിൽ വല്ല പാമ്പോ ചേമ്പോ തേളോ പഴുതാരയോ മറ്റോ ഉണ്ടെങ്കിൽ പിന്നെ രാത്രിക്കു പണിയാകും. പിള്ളേരെ ഒക്കെ അഴിച്ചു വിട്ടു, സാധന സാമഗ്രികൾ എടുത്തു നിരത്തി. സുരേഷ് ജാക്ക് ഡാനിയേൽ ഒരു ഗ്ലാസിൽ എടുത്തു രണ്ടു ഐസും ഇട്ടു കുലുക്കി. അനിൽ ഒരു ഗ്ലാസിൽ അര നാരങ്ങാ പിഴിഞ്ഞ്, അതിൽ ഇത്തിരി ഉപ്പിട്ട്, ഒരു കാന്താരി ഞെരടി ചേർത്ത്, ഒരു രണ്ടു ബക്കാർഡി അങ്ങോഴിച്ചു കുറച്ചു സോഡയും ചേർത്ത് പതച്ചു. ഞാൻ നമ്മുടെ വൃദ്ധ സന്യാസി എടുത്തിട്ടു, കുറച്ചു നാരങ്ങാ നീരും ഇത്തിരി മിന്റ് ലീഫും ചേർത്ത് അതിൽ നിറച്ചു ജിൻജർ എയ്ൽ ഒഴിച്ച് മുണുങ്ങാനായി റെഡിയായി. മൂന്നുപേരും ആവേശത്തോടെ എന്തിനോ വേണ്ടി ഗ്ലാസ് കൂട്ടിമുട്ടിച്ചു മുട്ടിച്ചു, എന്തൊക്കെയോ പുലമ്പി. പിന്നെ നമ്മുടെ ലൈലാൻഡ്, ടാറ്റാ, വോൾവോ ബസുകൾ പോലെ പല രീതിയിൽ കഴിപ്പ് തുടങ്ങി.

രാത്രിക്കു നീളം പോരാ എന്ന പാട്ടും പാടി രാഷ്ട്രീയം, കല, കായികം, കുത്തിത്തിരുപ്പു, കുന്നായ്മ വർത്തമാനങ്ങൾക്കിടെ സമയം പോയതറിഞ്ഞില്ല. ക ഖ ഗ, ട ട്ട ഡാ ഒക്കെ മാറി നാക്ക് ഇപ്പോൾ വെറും യ ര ല വ മാത്രമേ പിടിക്കുന്നുള്ളൂ. പിള്ളേരൊക്കെ നനഞ്ഞ പട്ടി വെള്ളം കുടഞ്ഞു കളയുന്നപോലെ ഇടക്കൊക്കെ അടുത്തു വന്നു മണൽ തെറിപ്പിക്കുന്നു. ബുൾസെയിൽ ഉപ്പിനു പകരം പഞ്ചസാര വീണു തുടങ്ങി, എവിടെയൊക്കെയോ മുരൾച്ചകൾ കേട്ട് തുടങ്ങി. ഞാനും
നിദ്രതൻ പൊൻമയിൽപ്പീലിയിൽ വിരിഞ്ഞു നിന്നാടി, എൻജിൻ ഫുൾ സ്വിങ്ങിൽ ഓടിത്തുടങ്ങി.

ഇപ്പോൾ ഞങ്ങൾ ക്യൂവിലാണ്. വർഷങ്ങൾ കുറച്ചു കഴിഞ്ഞിരിക്കുന്നതായി തോന്നുന്നു, എന്നെ കണ്ടിട്ട് എനിക്ക് തന്നെ പ്രായം തോന്നുന്നു. മുടി മുഴുവൻ നരച്ചു, താടിയും. അനിലിന് ഫുൾ കഷണ്ടി ആയി, വയർ എട്ടാം മാസം പോലെയും. സുരേഷിന് മുഖവും ശരീരവും മുഴുവൻ ചുക്കും ചുളിവും. സ്വർഗത്തിലേക്കുള്ള പോക്കായിരുന്നു അത്. പത്രോസ് അവിടെ ഇരുന്നു ഓരോരുത്തർക്കും അവരോർക്കു വേണ്ട സ്വർഗ്ഗത്തിലേക്ക് തിരിച്ചു വിട്ടുകൊണ്ടിരിക്കുന്നു.തൊട്ടപ്പുറത്തെ മേശപ്പുറത്ത്  ചിത്രഗുപ്തനും ഇരുന്നു പെടാപ്പാടു പെടുന്നത് കാണാം, അതിനപ്പുറവും ആരൊക്കെയോ ഉണ്ട്. 

പത്രോസിന്റെ അടുത്തെത്തും വരെ ഞങ്ങൾ കത്തിവെച്ചുകൊണ്ടിരുന്നു. ആദ്യത്തെ പരിപാടി ഭക്ഷണം ആയതുകൊണ്ട് പത്രോസ് ഞങ്ങളുടെ താല്പര്യങ്ങൾ ചോദിച്ചു. പോത്തും പന്നിം താറാവും വരാലും പോരാഞ്ഞിട്ട് എട്ടുകാലിയെ വരെ ചുട്ടു തിന്നോണ്ടിരുന്ന അനിൽ ആകെ മാറിയിരിക്കുന്നു. പുള്ളി ഇപ്പോൾ വേഗൻ ആയത്രേ. നമ്പൂരിയായ ഭാര്യയുടെ ഭീഷണി കാരണം സുരേഷ് ബീഫ് മാത്രം കഴിക്കാത്ത വെജിറ്റേറിയൻ ആയി മാറി, ഇത്തിരി നാൾ കൂടെ ജീവിച്ചിരുന്നാൽ ഫുൾ വെജ് ആയേനെ. ഞാനെന്തായാലും രുചിയുള്ള എന്തും കഴിക്കുന്ന, അതിപ്പോ ഇത്തിരി തിരിച്ചു കടിച്ചാലും കുഴപ്പമില്ലാത്ത  കൂട്ടത്തിൽ ആണ് ഇപ്പോളും. അങ്ങനെ ഞങ്ങൾ മൂന്നു വഴിക്കായി.

ഈ സ്വർഗ്ഗം എന്നൊക്കെ വെച്ചാൽ ഫുൾ ടൈം സന്തോഷം ആണല്ലോ. അകത്തോട്ടു കയറിയാൽ പിന്നെ ഓരോരോ സന്തോഷത്തിനും ഓരോരോ വാതിൽ ആണ്. മാപ്പിൽ നോക്കിയപ്പോൾ എന്റെ മെസ്സിന്റെ വാതിൽ കുറച്ചപ്പുറത്താണ്, അത് കൊണ്ട് പോകുന്ന വഴിക്ക് ഓരോ വാതിലൂടെയും ഒന്ന് നോക്കീം കണ്ടും പോകാം എന്ന് വെച്ചു. ആദ്യമേ കണ്ടത് കുഞ്ഞു പിള്ളേരുടെ ഒരു ഹാൾ ആയിരുന്നു. കയ്യിൽ നല്ല റോസാപ്പൂവും പിടിച്ചു മഞ്ഞിന്റെ ഇടയിൽ നിന്ന് കർത്താവിനു സ്തോത്രം പാടുന്ന കൃസ്ത്യാനി കുഞ്ഞു പിള്ളേർ. കൂടെ ഇത്തിരി ഇരുന്നാലോ എന്ന് തോന്നിയെങ്കിലും പൊതുവെ ഒരു കൊതിയനായ ഞാൻ ഭക്ഷണം കഴിഞ്ഞിട്ടാവാം എന്ന് വെച്ചു. അടുത്ത വാതിലിൽ നോക്കിയപ്പോൾ അമ്മൂമ്മമാർ ഇരുന്നു നാമം ജപിക്കുന്നു. ഇതൊക്കെ കണ്ട എന്റെ മനസ്സിൽ സംശയങ്ങൾ തോന്നി, അല്ലേലും പണ്ടേ സംശയാലു ആണല്ലോ. ഈ സ്വർഗ്ഗത്തിൽ വന്നിട്ടും ഹാലേലൂയ പാടുകേം നാമം ജപിക്കുകേം ആണോ പരിപാടി? ശരിക്കും  ഉള്ള കാര്യം ആയിരിക്കുമോ?

അടുത്ത സ്ഥലത്തു ചെന്നപ്പോൾ സംഗതി മനസ്സിലായി. അവിടെ കുറെ കോളേജു പിള്ളേർ കിടന്നു സിനിമാറ്റിക് ഡാൻസ് കളിക്കുന്നു. ഇനിയിപ്പോ മറ്റു പല ഡാൻസും, പിന്നെ സന്തോഷം ഉണ്ടാക്കുന്ന പല കാര്യങ്ങളും കാണും എന്ന ഗൂഢ വിചാരവുമായി ഞാൻ നടന്നു മെസ്സിലെത്തി. ആവശ്യത്തിന് കഴിച്ചു. ഇനിയിപ്പോ കൊളസ്‌ട്രോൾ ഒന്നും നോക്കണ്ടല്ലോ, അതിനു കൊണ്ട് വെളിച്ചെണ്ണയിൽ ഒലത്തിയതും, നെയ്യിൽ മൂപ്പിച്ചതും, മുട്ടയുടെ ഉണ്ണിയും ഒക്കെ എടുത്തു നന്നായി അങ്ങ് തകർത്തു. 

ഭക്ഷണം കഴിഞ്ഞാൽ പിന്നെ വിശ്രമിക്കണമല്ലോ, നേരെ സ്വർഗ്ഗത്തിലെ ഗൂഗിൾ മാപ്പിൽ നോക്കി വിശ്രമിക്കാനുള്ള ഓപ്ഷൻസ്. പ്രകൃതി രമണീയമായ സ്ഥലങ്ങൾ, മഞ്ഞും മഴയും, തണുപ്പും ഇളംവെയിലും, സംഗീതവും നൃത്തവും അങ്ങനെ എല്ലാം തികഞ്ഞ ഒരു സ്വർഗ്ഗം തന്നെ ഈ സ്വർഗ്ഗം. അരുവിയുടെ തീരത്ത് കിളികളുടെ കളകളാരവം കേട്ട് അപ്സരസുകൾ കാലുതിരുമ്മി തന്നു കിടക്കാനുള്ള ഒരു സ്ഥലം കണ്ടു പിടിച്ചു. പോകുന്ന വഴിക്ക് ഒരു സിഗരറ്റ് വലിക്കുന്ന സ്ഥലം ഉണ്ടോ എന്ന് നോക്കണം എന്ന് വിചാരിച്ചെങ്കിലും ആദ്യത്തെ ദിവസം അല്ലെ എന്ന് കരുതി വേണ്ടന്ന് വെച്ചു.

അങ്ങനെ കാലും തിരുമ്മി ആ പാവം അസ്പര....അരസ്പ..., കോപ്പ്... ആ പെങ്കൊച്ചു ഇരിക്കുന്നതിന്റെ ഇടയ്ക്കു ഞാൻ അവൾക്കു ബോറടിക്കാതിരിക്കാനായി വിശേഷങ്ങൾ ചോദിച്ചു. അപ്പൊ അവളാണ് പറഞ്ഞത് പണ്ട് സ്വർഗ്ഗം ഇങ്ങനൊന്നും അല്ലാരുന്നു എന്ന്. ഇപ്പോൾ ഗൂഗിൾ ഒക്കെ വന്നതിൽ പിന്നെ സ്വർഗ്ഗത്തിലും കാര്യങ്ങൾ എല്ലാം എളുപ്പമായി.  പണ്ട് ഇവിടെ എന്തൊക്കെയുണ്ട്, എവിടെയാണ് ഓരോ കാര്യങ്ങളും ഉള്ളത് എന്നൊക്കെയറിയാൻ പ്രയാസമായിരുന്നു. ആൾക്കാർ ഒരിടത്തിരിക്കും, അവിടെ കുറെ സമയം സന്തോഷിച്ചു കഴിയുമ്പോൾ പതുക്കെ നടക്കും, ആ വഴിക്ക് ഇന്റെറസ്റ്റിംഗ് ആയ സ്ഥലം കണ്ടാൽ അവിടെ അങ്ങ് കയറുമായിരുന്നു. ഇപ്പൊ ജി പി എസ് പോയിന്റും മാപ്പും ഒക്കെ ഉള്ളത് കൊണ്ട് ചില സ്ഥലങ്ങളിൽ ഭയങ്കര ഇടിയാണത്രെ, നമ്മുടെ വീഗാലാൻഡിൽ ഒക്കെ നല്ല റൈഡിൽ കയറാൻ നിക്കുന്ന പോലെ. 

എന്തായാലും ഓരോയിടത്തും കയറി നമ്മൾ സ്വർഗീയ സുഖത്തിൽ ആറാടി നടന്നു. സുരേഷും അനിലും പോയിട്ട് നമ്മുടെ മരിച്ചു പോയ കാർന്നോന്മാരെയോ പരിചയക്കാരെയോ,  എന്തിനു സിൽക്ക് സ്മിതയെയോ ശ്രീദേവിയെയോ പോലും കാണണമെന്ന് തോന്നിയില്ല. മരിച്ചു കഴിഞ്ഞാൽ പിന്നെ നമുക്ക് സ്വന്തക്കാരും ബന്ധുക്കാരും ഒന്നുമില്ല എന്ന് പണ്ട് പറഞ്ഞേക്കുന്നതു സത്യമാ. അതുകൊണ്ടു തന്നെ എന്റെ ഭൂമിയിലെ ഭാര്യ നേരത്തെ തന്നെ ഇവിടെ എത്തിയിരുന്നെങ്കിലും ഞാൻ ചിന്തിച്ചു പോലുമില്ല.

അതിനിടക്ക് സ്വർഗ്ഗത്തിലും ചില മാറ്റങ്ങൾ നടന്നു. ജനസംഖ്യ ബാഹുല്യം കാരണം സ്വർഗ്ഗം മാനേജ് ചെയ്യാൻ പത്രോസും ചിത്രഗുപ്‌തനും എന്തിനേറെ പറയുന്നു ദൈവങ്ങൾ പോലും മടുത്തു. അങ്ങനെ മൈക്രോസോഫ്റ്റും ആപ്പിളും ഗൂഗിളും കൂടെ ഒരു സോഫ്റ്റ്‌വെയർ ഒക്കെ ഉണ്ടാക്കി. അങ്ങനെ തിക്കും തിരക്കും പണിത്തിരക്കും ഒക്കെ ഒഴിവായി, ദൈവങ്ങളും ജോലിക്കാരും ഫ്രീ ആയി. അങ്ങനെ അലസമായ അവരുടെ ഇടയിലേക്ക് മന്ദം മന്ദം നമ്മുടെ ഫേസ്ബുക്കും എത്തി, പിന്നാലെ വാട്സ്ആപ്പും. 

എല്ലാവര്ക്കും സന്തോഷമായി. ദൈവങ്ങളും സ്വർഗ്ഗത്തിലെ ജോലിക്കാരും മനുഷ്യന്മാരും അപ്സരസുകളും ഗന്ധർവന്മാരും അങ്ങനെ സകലരും ഫേസ്‍ബുക്കിൽ പണിയായി. നേരിട്ട് കണ്ടു കാര്യങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു അവിടുത്തെ ആൾക്കാർ ഒക്കെ ഇപ്പോൾ ഫേസ്ബുക് വഴി എല്ലാം കൈകാര്യം ചെയ്തു തുടങ്ങി. ഡാൻസും പാട്ടും തീറ്റയും കുടിയും പ്രാർത്ഥനയും പ്രണയവും എല്ലാം ഇപ്പോൾ ഫേസ്‍ബുക്കിലൂടെ ലൈവ് ആയി, ഓരോ ഹാളുകാരും പരസ്യം വരെ ഇട്ടു തുടങ്ങി. സ്വർഗ്ഗത്തിലുള്ള പഴയ കാമുകിമാരെ ഫേസ്ബുക്ക് വഴി തപ്പിയെടുത്തു വാട്സ്ആപ്പുവഴി സംസാരിച്ചു തുടങ്ങി.  പക്ഷെ അതിനിടയിൽ സുക്കൻ ഒരു കൊച്ചു പണി ചെയ്തിരുന്നു. ബിസിനസ് വികസിപ്പിക്കുന്നതിന് ഭാഗമായി നേരത്തെ തന്നെ വളരെ അഡ്വാൻസ്ഡ് ആയ നരകത്തിൽ നിന്നുള്ള അക്കൗണ്ടുകൾ കൂടി ഈ കൂട്ടത്തിൽ ചേർത്തു. അങ്ങനെ ഫേസ്ബുക് വാട്സാപ്പ്, സ്വർഗ്ഗം നരകം, ഇതെല്ലം ഒന്നായി.

അങ്ങനെ മൊത്തത്തിൽ ആൾക്കാർ സ്വർഗ്ഗത്തിലെ കാര്യങ്ങൾ ആസ്വദിക്കുന്നത് വരെ ഈ രണ്ടു മീഡിയ വഴി ആയി. സ്വർഗ്ഗത്തിൽ ഒരു പ്രതിമ ഉണ്ടാക്കി അതുകൊണ്ടു വരുമാനം ഉണ്ടാക്കുന്നതിന്റെ പറ്റി പറയുന്ന സ്വർഗ്ഗ സങ്കികൾ, സ്വർഗ്ഗത്തിലെ കമ്യുണിസ്റ്റുകളായ എ എം എസ്സിന്റെയും വി കെ ജിയുടെയും പ്രൊഫൈലിന് താഴെ വികട സരസ്വതി വിളമ്പിയവരോട് വൈരുദ്ധ്യാൽമിക സ്വർഗ്ഗീയതയുടെയും പെരിസ്‌ട്രോയിക്കയുടെയും ഇടയിലുള്ള അന്തർധാരയെക്കുറിച്ചു വിശദീകരിച്ചു വലഞ്ഞ സ്വർഗ്ഗ സഖാക്കൾ, സ്രാങ്കോ പിതാവിന്റെ പ്രൊഫൈലിന്റെ കീഴെയുള്ള വിശ്വസികളുടെ അടിപിടി. വനിതാ നായരുടെ കൂടെ നിൽക്കുന്ന ഫോട്ടോയുമായി തമ്മിൽ തല്ലുന്ന സ്വർഗ്ഗീയ കൊങ്ങികൾ. അങ്ങനെ എല്ലാം എല്ലാം ഇപ്പോൾ ഇതിലായി. ഞാനും മോശമല്ലല്ലോ. ആദ്യം മോഹമില്ലാത്ത വൈദ്യനെയും ദുർ ഗുരുവിനെയും ഫോളോ  ചെയ്തു, ഇപ്പോൾ പ്രൊഫ. സൗരയൂധചന്ദ്രനെയും അധികപ്രസംഗി ലക്ഷ്മണയേയും പിന്തുടരുന്നു. സ്വർഗ്ഗീയ മരുഭൂമിയിലെ ഡെസേർട്ട് ഡ്രൈവ് ക്ലബിൽ അംഗമായി, ഹെവൻ ഡെസേർട്ട് ഹാവ്‌ക്സ് (HDHOC) എന്നാണ് പേര്.

മൊത്തത്തിൽ ഒരു പന്തികേടൊക്കെ തോന്നിയെങ്കിലും ഞാനും വളരെ ആക്റ്റീവ് ആയി തന്നെ തുടർന്നിരുന്നു. പക്ഷെ പതുക്കെ പണി വന്നു തുടങ്ങി. ഞാൻ ഇട്ട പെറോട്ടയും ബീഫും കഴിക്കുന്ന ഫോട്ടോയിൽ ലൈക് ചെയ്തതിനു സുരേഷിന്റെ ഭാര്യ അവനെ ഇടിച്ചു. എന്റെ സ്‌കൂളിലെ വൺവേ കാമുകിയുടെ സ്വർഗ്ഗത്തിലെ പ്രൊഫൈൽ പിക്ചർ ഞാൻ ലൈക്കിയത് കണ്ട ഭാര്യ എന്നെ വാട്സ് ആപ്പിൽ, തെറി വിളിച്ചു. താറാവും പുട്ടും കൂട്ടിയടിക്കുന്ന ഫോട്ടോ ഇട്ടതോടെ അനിൽ അൺഫ്രണ്ട് ചെയ്തു. എല്ലാം ഉപേക്ഷിച്ചു വിഷണ്ണനായ ഞാൻ നിരാശയും വൈക്ളബ്യവും മാറ്റാനായി ഇത്തിരി കപ്പയും പന്നിക്കറിയും പ്ളേറ്റിൽ എടുത്തപ്പോളേഒരു പട്ടം ആൾക്കാർ വന്ന് അടിപൊട്ടിച്ചു. പുറത്തിറങ്ങി നോക്കിയപ്പോൾ ഊരിപ്പിടിച്ച തോക്കും ചുട്ടുപഴുപ്പിച്ച കുന്തവുമായി നിന്ന് ആക്രോശിച്ചവരുടെ  മുമ്പിൽ തന്നെ അനിലും ഉണ്ടായിരുന്നു. ഓടി പുറത്തിറങ്ങി ആദ്യം കണ്ട മുറിയിൽ കയറിയപ്പോൾ, ആരെടാ ബ്രൗൺ തെണ്ടി വെള്ളക്കാരുടെ സ്ഥലത്തു കയറുന്നതു എന്ന് പറഞ്ഞു എന്റെ മുഖത്തേക്ക് തിളച്ച വെള്ളം കാർഷർ പ്രഷർ വാഷർ വഴി ഒഴിച്ചു.

ആ ചൂടിൽ ഞാൻ ഉരുകിയൊലിച്ചു. ജാതി, വർണ്ണം, പാർട്ടി, മതം ഇതൊക്കെയുള്ള ഇതെന്തു സ്വർഗം എന്ന് വിലപിച്ചുകൊണ്ടു ഞാൻ അത് നിർത്താനായി ആ പ്രഷർ വാഷറിന്റെ അഗ്രത്ത് ഞെക്കി. പെട്ടെന്ന് മറ്റൊരു നിലവിളി ശബ്ദം കേട്ടു. അത് ഡയപ്പർ ഇടാതെ കിടന്ന കുഞ്ഞേപ്പിന്റേതായിരുന്നു....




   

Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP