ഞാനൊരു പാവം പാലാക്കാരന്‍

എനിക്ക് വയസായപ്പോള്‍

>> Monday, June 29, 2009

രാവിലെ എണീക്കാനേ തോന്നുന്നില്ല, ക്ഷീണം പോലെ. വയസ് അറുപത്തിമൂന്നായില്ലേ, ഇനിയിപ്പോള്‍ ഇത്തിരി ക്ഷീണമൊക്കെ കാണുമായിരിക്കും. കല്ല്യാണം കഴിച്ച സമയത്തു തന്നെ ലേശം വണ്ണമുണ്ടായിരുന്ന ഭാര്യക്ക് ഇപ്പോള്‍ പാകത്തിനു വണ്ണം. അന്നു ഡോബര്‍മാന്റെ കണക്ക് വയര്‍ അകത്തോട്ട് വളഞ്ഞിരുന്ന എനിക്ക് ഇപ്പോള്‍ എട്ടുമാസ ലക്ഷണം. അതിന്റെയൊക്കെ ആയിരിക്കും ഈ ക്ഷീണം. ഉടുത്തിരുന്ന ലുങ്കി ചുളുങ്ങി കട്ടിലിന്റെ ഒരു കോണില്‍ കിടപ്പുണ്ട്. ചെറുപ്പത്തില്‍ മറ്റുള്ളവരുടെ കൂടെ കിടക്കുമ്പോള്‍ ലുങ്കിയുടെ അറ്റം കെട്ടിയിട്ട് കിടക്കുമായിരുന്നു, അല്ലെങ്കില്‍ അഴിഞ്ഞുപോവുമ്പോള്‍ ആരെങ്കിലും കാണില്ലേ. കല്ല്യാണം ഒക്കെ കഴിഞ്ഞപ്പോള്‍ പിന്നെ അതിന്റെ ആവശ്യമില്ലല്ലോ. അല്ലെങ്കിലും നഗ്നനായി ഭാര്യയുടെ ശരീരത്തിന്റെ ചൂടും ചൂരുമേറ്റു കിടക്കുകയല്ലേ അതിന്റെ സുഖം.

നേരെ അടുക്കളയിലേക്ക് ചെന്നു. ഇഡലിയും ചമ്മന്തിയും ഉണ്ടാക്കി പാത്രത്തില്‍ വെച്ചിട്ട് ഭാര്യാമണി പാവക്കാത്തോരനും അടുപ്പത്ത് വെച്ച് എന്തോ ആലോചിച്ചു നില്പാ‍ണ്. പതുക്കെ ചെന്ന് ഭാര്യയുടെ പുറകില്‍ ബ്ലൌസ് മറക്കാതിരുന്ന ഭാഗത്ത് ഒന്നു കയ്യോടിച്ചു. ഞെട്ടിത്തിരിഞ്ഞ അവള്‍ തുടയില്‍ ഒരു നുള്ള്. ഹോ, പൊള്ളിപ്പോയി. പണ്ടേ അവള്‍ക്കുള്ളതാ ഈ നുള്ളല്‍, മനുഷ്യന്റെ എടപാടുതീരും. അവള്‍ ചോദിച്ചു, “പാലും കാപ്പി വേണൊ അതോ കട്ടന്‍ കാപ്പി മതിയോ?”. ഞാന്‍ പറഞ്ഞു കട്ടന്‍ മതി.

ഇനി പാലുകുടിച്ച് കൂടുതല്‍ പോഷകം അകത്തോട്ട് ചെന്നാല്‍ പിന്നെ അതായിരിക്കും അരയിഞ്ചു വയറും, ഇരുന്നൂറ്റംബത് കൊളസ്ട്രോളുമൊക്കെയായി വരുന്നത്. തിണ്ണയില്‍ ചെന്നു നോക്കി, പത്രം എത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വരെ ജോലിയുമായി ഗള്‍ഫിലായിരുന്ന കാലത്ത് ആദ്യം ഓഫീസില്‍ ചെന്നാല്‍ നോക്കുക ഇന്റര്‍നെറ്റില്‍ പത്രമായിരുന്നു. എന്തിനേറെ, കൊച്ചു കാലത്ത് പോലും എഴുന്നേല്‍റ്റാല്‍ പിന്നെ പത്രം കണ്ടില്ലേല്‍ ഒരു സുഖവുമില്ല. അന്നു മാന്‍ഡ്രേക്കും ഫാന്റവുമായിരുന്നു എങ്കില്‍ ഇപ്പോള്‍ അച്യുതാനന്തനും പിണറായിയുമായി എന്നു മാത്രം.

പത്രവുമായി ചാരുകസേരയിലിരുന്നു ഒരു കവിള്‍ കാപ്പി കുടിച്ചപ്പോളേ വയറ്റില്‍ നിന്നു വിളി വന്നു. കാപ്പി അവിടെ വെച്ചു പത്രവുമായി നേരെ ചിന്താമുറിയിലേക്കു കയറി. ആദ്യകാലത്തു സിഗരറ്റുവലിച്ചു തുടങ്ങിയ ശീലം, പിന്നീട് വലി നിറുത്തിയപ്പോല്‍ എന്തെങ്കിലും വായിക്കാന്‍ കൊണ്ടുപോകണം എന്നായി.അവസാനം സിഗരറ്റും വായനയും എല്ലാംകൂടിയായി. അല്ലെങ്കില്‍ തന്നെ ഏറ്റവും കൂടുതല്‍ കോണ്‍സെന്റ്റേഷന്‍ കിട്ടുന്ന സമയവും സ്ഥലവും ആണ് അത്. അല്ലെങ്കില്‍ തന്നെ ഒരു മനുഷ്യന്റെ ജീവിതത്തില്‍ എത്രയോ സുപ്രധാന കാര്യങ്ങളുടെ ചിന്തകള്‍ക്ക് തിരി കൊളുത്തിയിരിക്കുന്നത് ഈ സ്ഥലത്തു നിന്നായിരിക്കും? ബാല്യത്തില്‍ സിനിമാനടനും, ഫുട്ബോളുകാരനും, ഡ്രൈവറുമൊക്കെയായി സങ്കല്പത്തില്‍ മേഞ്ഞിരുന്നത് കൌമാരം ആയപ്പോളേക്കും സിനിമാനടികളും നാട്ടിലെ സുന്ദരികളുമായി മാറി. പിന്നീടതിന് എന്തൊക്കെ വ്യതിയാനങ്ങള്‍. ഇടക്കാലത്ത് പഠനം വരെ അതിനകത്താക്കിയിരുന്നു.

ഒരു പത്തുമണി കഴിയുവാരുന്നേല്‍ മച്ചുവും, ദാസനും, ജോസും, പാലാ സാറും എത്തിയേനെ. അവന്മാര്‍ ഒക്കെ രാവിലെ കിടന്ന് ഉറങ്ങും. ഇന്നലത്തെ ചീട്ടുകളിയില്‍ രൂപാ ആയിരത്തി അഞ്ഞൂറാ പോയത്. ഇന്നെന്താകുമോ ആവോ. സ്ഥിരം പരിപാടി ആയതുകൊണ്ടും ഒരേ ആള്‍ക്കാര്‍ ആയതുകൊണ്ടും കാശ് ആര്‍ക്കും അധികം പോവില്ല. എല്ലാം ഇവിടെ തന്നെ കിടന്നു കറങ്ങിക്കോളും. പിന്നെ മച്ചുവും സാറും തമ്മിലുള്ള അടി സഹിക്കാന്മേലന്നേ ഉള്ളൂ. പണ്ടും അവന്മാര്‍ അങ്ങനെ ആയിരുന്നു.

മക്കളും എല്ലാം ദൂരെ ആയതിന്റെ വിഷമം തീര്‍ക്കുന്നത് വീണ്ടും ഒത്തു ചേര്‍ന്ന ഈ പഴയകാല സുഹൃത്തുക്കളുടെ പുനസംഗമത്തിലാണ്. എല്ലാവനും വയസായെങ്കിലും സ്വഭാവം പഴയ പോലെ തന്നെ. ഇടക്കാലത്തു കുറഞ്ഞിരുന്ന സിഗരറ്റുവലി ഉഷാറായെന്നു മാത്രം. ഒരു വിത്സും കത്തിച്ചു വീണ്ടും തിണ്ണയില്‍ വന്ന് കാലും പൊക്കി അരഭിത്തിയില്‍ വെച്ച് വഴിയിലേക്ക് കണ്ണും നട്ടിരുന്നു.
പുറത്തൊരു കൈവന്നപ്പോള്‍ ഞെട്ടിപ്പോയി. ഭാര്യയായിരുന്നു. എന്റെ ഞെട്ടല്‍ കണ്ട് അവളും ഞെട്ടി. എന്നിട്ട് പറഞ്ഞു, ഇത്ര വയസായിട്ടും പേടി മാറിയില്ല, ബാക്കിയൊള്ളോരെ കൂടെ പേടിപ്പിക്കുവാ. ഇങ്ങനെ ഞെട്ടിയാല്‍ വല്ല ഹാര്‍ട്ട് അറ്റാക്കും വരും, വയസായെന്ന് ഓര്‍ത്തോണം. പതുക്കെ അവളെ ചേര്‍ത്തു നിര്‍ത്തി. അവളുടെ വിയര്‍ത്ത് വയറില്‍ തല ചേര്‍ത്തപ്പോള്‍ നല്ല തണുപ്പ്. എന്റെ മുടിയിഴകളിലൂടെ വിറലോടിച്ച് അവല്‍ നിന്നു. അവള്‍ക്കറിയാം എനിക്കതൊത്തിരി ഇഷ്ടമാണെന്ന്. എനിക്കു കൂട്ടുകാരെങ്കിലും ഉണ്ട്, അവള്‍ക്ക് ഞാനല്ലാതെ ആരുമില്ലല്ലോ ഇപ്പോള്‍. മക്കളും കുഞ്ഞുമക്കളും വരുമ്പോളല്ലേ അവള്‍ക്ക് എന്തെങ്കിലും ഉള്ളത്. ഇപ്പോള്‍ കൂടുതലും ഒറ്റക്കു ചിന്തിക്കുന്നതുകാണാം. ഞാന്‍ പോകുന്നതിനു മുമ്പ് പോകണം എന്നാണവളുടെ ആഗ്രഹം. എനിക്കാണെങ്കില്‍ അവള്‍ ഇല്ലാതെ ഒരു നിമിഷം പോലും പറ്റില്ല താനും. ഒരുമിച്ചു പോകാന്‍ പറ്റുകയായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.

അതാരാണപ്പാ ഒരു പരിചയമില്ലാത്ത വണ്ടി വരുന്നത്? ദാസനും ഉണ്ടല്ലോ വണ്ടിയില്‍. ഓ.. നമ്മുടെ ശാന്തന്‍ എത്തിയിരിക്കുന്നു അമേരിക്കയില്‍ നിന്നും. ദാ എത്തിക്കഴിഞ്ഞു ബാക്കി പരിവാരങ്ങള്‍. കെട്ടിപ്പിടുത്തവും കുശലവും മക്കള്‍ പുരാണവും ഒക്കെ കൈമാറി. പാലാസാര്‍ വന്ന ഉടനെ തന്നെ കള്ളുകുടിക്കുള്ള സെറ്റപ്പ് റെഡിയാക്കുന്നു. ഭാര്യയോട് പോത്ത് ഉലത്താനും, സവോള അരിഞ്ഞ് സാലഡ് ഉണ്ടാക്കാനും ഓര്‍ഡര്‍ കൊടുത്തിട്ട് പുള്ളികാരന്‍ കവലക്കു പോയി. ഇനി സിഗരറ്റ്, സോഡ, ഐസ്, മുറുക്കാന്‍ മുതലായ സാധനങ്ങളുമായി എത്തിക്കോളും. കള്ളുകുടി തുടങ്ങുന്നതിനു മുമ്പ് എല്ലാം റെഡിയായിരിക്കണം എന്നുള്ളത് സാറിന്റെ നിര്‍ബന്ധം ആണ്. അന്യായ വലിക്കാരനായിരുന്ന സാറു കല്ല്യാണം കഴിഞ്ഞതോടെ വലി നിര്‍ത്തിയെങ്കിലും പകരം മുറുക്കാന്‍ തുടങ്ങി. രണ്ടെണ്ണം കഴിയുമ്പോല്‍ തുടങ്ങും മുറുക്ക്. പിറ്റേ ദിവസം ഭാര്യ ചീത്ത പറയും എന്നു മാത്രം, മുറ്റം നിറച്ചും മുറുക്കാന്‍ തുപ്പലല്ലേ.

ജോസ് കൊണ്ടുവന്ന മുന്തിരിങ്ങ ആദ്യം നിരത്തിവെച്ചു. ഇപ്പോള്‍ വയസന്മാര്‍ക്ക് കൊളസ്ട്രോളും മറ്റുമായതു കൊണ്ട് ഇറച്ചി കുറച്ചു കഴിച്ച് പഴങ്ങള്‍ കൂട്ടി കള്ളുകുടിക്കുകയാണ് പതിവ്. പ്രമേഹക്കാരനായ മച്ചു മൂന്നു പെഗ്ഗിനുള്ള മരുന്നായ ഒരു ഡോസ് ഇന്‍സുലിന്‍ മടിക്കുത്തില്‍ എടുത്തു നിന്നും സിറിഞ്ചില്‍ നിറച്ചു. ഇനി ചിയേര്‍സ് പറയാന്‍ ഗ്ലാസ് എടുക്കുമ്പോല്‍ അവന്‍ ഒരു സ്റ്റൈല്‍ ആയി ഒരു സെക്കന്‍ഡ് എന്നു പറഞ്ഞ് സിറിഞ്ച് എടുത്ത് മുണ്ട്മാറ്റി തുടയില്‍ ഒരു കുത്തുണ്ട്. എന്നതാന്നു പറഞ്ഞാലും അവന്‍ കാര്യങ്ങളെല്ലാം സ്റ്റൈലായേ ചെയ്യൂ, പണ്ടും ഇന്നും.

ശാന്തന്‍ കൊണ്ടുവന്ന ഷിവാസ് രണ്ടെണ്ണം പെട്ടെന്നു തന്നെ കഴിഞ്ഞു. വയസന്മാര്‍ക്കെല്ലാം നല്ല കപ്പാസിറ്റിയ ഇപ്പോള്‍. എനിക്കാണെങ്കില്‍ പണ്ടത്തെ പോലെ പറ്റുന്നില്ല. ഒരു നാലെണ്ണം കഴിഞ്ഞാല്‍ പിന്നെ വര്‍ത്തമാനവും അടിയും കൂടും. ഭാര്യയോട് പറഞ്ഞിട്ടുണ്ട് വാണിങ് തരണം എന്ന്. പൂസായാല്‍ പിന്നെ തര്‍ക്കവും ഫിലോസഫിയും കൂടുതലാകും. പിന്നെ രാവിലെ ആണ് പ്രശ്നം, ഒരു ദിവസം പോക്കാ. ഹാങ് ഓവര്‍ മാറ്റാന്‍ എത്ര കാര്യങ്ങളാ പരീക്ഷിച്ചിരിക്കുന്നത്. നാരങ്ങാവെള്ളം, കരിക്ക്, പഴയന്‍ കഞ്ഞി, ഏത്തക്കാ പുഴുങ്ങിയത്, മോരു തുടങ്ങിയ എല്ലാം പരീക്ഷിച്ചാലും ഒരു ദിവസം പോക്കാ.

റമ്മികളിച്ച് കാശുപോയപ്പോള്‍ മച്ചു പറഞ്ഞു ഇനി പരിയല്‍ കളിക്കാം. എല്ലാവരും തയ്യാര്‍. ഇനി കാശ് വരവും പോക്കും പെട്ടെന്നാവും. കളിമൂത്തു. എന്റെ അടുത്തിരുന്ന ജോസ് രണ്ട് ഗുലാന്‍ വച്ച് രണ്ടാസിനെ രണ്ടു പ്രാവശ്യം ഓടിച്ചു. എന്താന്നു പറഞ്ഞാലും ഇതൊക്കെ കുറച്ചു ധൈര്യവും ഭാഗ്യവും തന്നെ. അതാ അടുത്ത കൈ ഇട്ടത് ഉഷാറായി. രണ്ടിടത്തും പരിയലു കയറി എന്നുറപ്പ്. ഒരു കളറും വെച്ചോണ്ടിരുന്ന ഞാന്‍ CPI യുടെയും CPM ഇന്റെയും ഇടക്കുപെട്ട ജനദാദള്‍ പോലെ പോയ കാശിന്റെ സങ്കടത്തില്‍ ഇരുന്നു.

കളി വാശിയായി. കഴിഞ്ഞ ഉടക്കിന്റെ സമയത്ത് കടം വാങ്ങിയുള്ള കളി നിരോധിച്ചിരുന്നു. അവസാനം പാലാസാറിന്റെ കാശു തീര്‍ന്നു. മച്ചു വീണ്ടും കാശുവെച്ചു. പാലാസാറ് പറഞ്ഞു, കയ്യെനിക്കാണ്, മൂന്നാസു കയറി. മച്ചു വിട്ടില്ല, മൂന്നാസുകാരന് മറിക്കാന്‍ പറയാന്‍ പറ്റില്ല. ഒന്നുകില്‍ കൈ വിടണം, അല്ലെങ്കില്‍ മറ്റെയാള്‍ മറിപ്പിക്കണം. മൂന്നാസു കയറിയ പാലാസാര്‍ വിടുവോ? രണ്ട് പേരും വഴക്കായി. അവസാനം കയ്യാങ്കളി ആയപ്പോള്‍ ഞങ്ങള്‍ ചാടി വീണു. ഇനി മേലില്‍ ഈ നാറിയുടെ കൂടെ കളിക്കാന്‍ ഇല്ല എന്നു പറഞ്ഞ് പാലാസാര്‍ പോയി. മുശടു ന്യായം പറഞ്ഞിരുന്ന മച്ചുവിനോടും മിണ്ടാതെ പൊക്കോളാന്‍ പറഞ്ഞു. അത്രയും ആയപ്പോളേക്കും ഭാര്യ എത്തി. ഇനി മേലില്‍ ഇവിടെ കള്ളു കുടിയും ചീട്ടുകളിയും നടത്തിപ്പോകരുതെന്നു അവളുടെ ഓര്‍ഡര്‍. എല്ലാവരും മിണ്ടാതെ എഴുന്നേറ്റു. ജോസ് പറഞ്ഞു, “ഇതിപ്പോള്‍ വീട്ടില്‍ കയറിയേക്കരുത് എന്നു പറഞ്ഞപോലായല്ലോ?”. ഞാന്‍ ചിരിച്ചു. എല്ലാ അവന്മാരും വയസായാലും പിള്ളേരുടെ കണക്കുതന്നെ. വെറുതെയല്ല പണ്ട് കാര്‍ന്നവന്മാര്‍ പിള്ളേരെ കൂട്ടത്തില്‍ കൂട്ടാതിരുന്നത്. ഈ പിള്ളേരു സ്വഭാവം ഒക്കെ കണ്ടാല്‍ പിള്ളേര്‍ക്ക് അവരോടുള്ള വില പോകില്ലേ?

എന്തായാലും രാത്രിയില്‍ ഒരു സങ്കടം, നാളെ മുതല്‍ എന്തു ചെയ്യും. കിടക്കാന്‍ നേരം ഭാര്യ പറഞ്ഞു, “സങ്കടമായല്ലേ?, ഞാന്‍ അങ്ങനെ പറഞ്ഞത് ഇഷ്ടമായില്ലേ?” ഞാന്‍ പറഞ്ഞു, “കുഴപ്പമില്ലെടി, ഇടക്കൊരു കണ്ട്രോള്‍ നല്ലതാ.”

രാത്രി പന്ത്രണ്ടരക്കു ഫോണ്‍. സൂര്യനാണ്, ഐക്യരാഷ്ട്രസഭയുടെ ഒരു മാസത്തെ എന്തോ പരിപാടിക്കു ശേഷം ജനീവയില്‍ നിന്നും വരുന്നതാണത്രെ. നാളെ എയര്‍പോര്‍ട്ടില്‍ ചെല്ലാനാണ് വിളിച്ചത്. ഇവിടുത്തെ പിണക്കം ഒന്നും പറയണ്ടാ എന്നു വെച്ചു. ഇനിയിപ്പോള്‍ ആരെയാ കൂട്ടത്തില്‍ കൊണ്ടുപോകാന്‍ വിളിക്കേണ്ടത്? മച്ചൂനെ വിളിച്ചാല്‍ പാലാസാര്‍ പിണങ്ങുമൊ എന്നൊക്കെയൊരു ചെറിയ ഭയം. എന്തായാലും ഭാര്യയേയും കൂട്ടി അങ്ങു പോകാമെന്നു വെച്ചു.

ഭാര്യ രാവിലെ മുതലേ ഉഷാറാണ്. അല്ലേലും അവള്‍ പണ്ടേ യാത്രക്കു തല്പരയാണ്. എനിക്കാണെങ്കില്‍ മറ്റു വാനരന്മാരോട് പറയാത്തതിന്റെ ഒരു ചെറിയ വിമ്മിഷ്ടം ഉണ്ട്. അങ്ങനെ പതുക്കെ വൈകിട്ട് നാലുമണിക്ക് പുറപ്പെട്ടു. പോകുന്ന വഴി അങ്കമാലിയിലെ അങ്കിളിന്റെ വീട്ടിലും ഒന്നു കയറാമല്ലോ.

പതിനൊന്നു മണിക്കാണ് വിമാനം. കൃത്യം പതിനൊന്നായപ്പോള്‍ അവിടെ എത്തി. വണ്ടി പാര്‍ക്ക് ചെയ്ത് അവിടെ കാത്തിരിക്കുന്നവരുടെ കൂടെ എത്തി നോക്കി നില്‍പ് തുടങ്ങി. ഹോ, ഭയങ്കര ബോറിങാ ഈ പരിപാടി, നോക്കി നോക്കി മടുത്തു പോകും. അപ്പോളതാ പുറകില്‍ നിന്നും ഒരടി, മിന്നലിന്റെ പുറകേ ഇടി വരുന്ന പോലെ “ -- മോനെ, ഞങ്ങളോട് മിണ്ടാതെ നീ ഒറ്റക്കു പോരും അല്ലേടാ..”
പലാസാറിന്റെ തോളില്‍ തൂങ്ങി മച്ചു. വളിച്ച ചിരിയുമായി ബാക്കിയെല്ലാ വാനരന്മാരും. അല്ലേല്‍ തന്നെ സ്കൂളില്‍ അടിയുണ്ടാക്കിയാല്‍ കൂടിയാല്‍ ഒരു ദിവസം, അതില്‍ കൂടുതല്‍ എവിടെ പോകാനാ.

Read more...

Toilet ഉപയോഗത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

>> Tuesday, June 9, 2009

കക്കൂസ് ഉപയോഗത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ - ലോകത്തില്‍ ആദ്യത്തേത്

അങ്ങനെ വളെരെയധികം ആലോചനകള്‍ക്കു ശേഷം ഞാന്‍ തീരുമാനിച്ചു, ഈ കൃത്യം ഞാന്‍ തന്നെ നിര്‍വിഹിക്കാം എന്ന്. വിവരസാങ്കേതിക വിദ്യ ഇത്രയധികം പുരോഗമിച്ചിരിക്കുന്ന ഈ കാലഘട്ടത്തില്‍ ജീവിക്കുന്ന നമുക്ക് എന്തിനെയും ഏതിനെയും കുറിച്ചുള്ള വിവരങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഇന്റര്‍നെറ്റിലും അല്ലാതെയും ലഭ്യമാണ്. നല്ല ഉറക്കം ലഭിക്കാന്‍ എത്ര ഡിഗ്രി ചെരിഞ്ഞു കിടക്കണം എന്നും, മറ്റുള്ളവന്റെ ഉറക്കം കളയാന്‍ എങ്ങിനെ കിടക്കണം എന്നും, റൊമാന്റിക് സ്വപ്നങ്ങള്‍ കാണാന്‍ തല എത്രത്തോളം ചെരിച്ചു വെക്കണം എന്നും പറഞ്ഞു തരാന്‍ മാസികകള്‍ മത്സരിക്കുന്നു. കഷണ്ടിയും അസൂയയും വരെ മാറ്റാന്‍ മരുന്നുകളും, ഭ്രാന്ത് മാറ്റാന്‍ വരെ ഡോക്ടര്‍മാര്‍ ടിവിയിലൂടെ ചികിത്സിക്കുകയും ചെയ്യുന്ന ഈ കാലത്ത് ഈയൊരു കാര്യത്തിനു മാത്രം ഒരു വിവരവും ലഭ്യമല്ല. സി ഐ എ, മൊസാദ് മുതല്‍ ഇങ്ങ് കണ്ണൂരിലെ അടുത്ത സി പി എം അറ്റാക്കിനെ പറ്റി വരെ ഇന്റെര്‍നെറ്റില്‍ വിവരം ഉണ്ടെങ്കിലും ഇതിനെ കുറിച്ചു മത്രം ങ്ങാഹാ. ഏങ്കിലും ലോകത്തിലെ ലക്ഷക്കണക്കിനു മനുഷ്യരുടെ കീറമുട്ടിയായ ഈ പ്രശ്നത്തിനു ഒരു ചെറിയ മാര്‍ഗ്ഗരേഖ നല്‍കാന്‍ ശ്രമിക്കുകയണു ഞാനിവിടെ. അതെ ഞാന്‍ പറഞ്ഞു വരുന്നതു അതിനെക്കുറിച്ചു തന്നെ, അപ്പിയിടല്‍ alias മലവിസര്‍ജജനം.

എവിടെയാണു ഇതിനെക്കുറിച്ചുള്ള പുസ്തകങ്ങള്‍? സയാഹ്ന ക്ലാസുകള്‍, സെമിനാറുകള്‍? പുലരും മുമ്പെ വഴി വക്കില്‍ വിരിഞ്ഞ പുഷ്പങ്ങളെ പോലെ പല നിറത്തില്‍ പല തരത്തില്‍ കാര്യം സാധിക്കുന്ന തമിഴരേയും, ലോക്കല്‍ ട്രൈനിലെ ആള്‍ക്കാരെ നോക്കി അവരുടെ വലുപ്പത്തിനനുസ്രതമായി വയറ്റില്‍ പ്രഷര്‍ കൊടുക്കുന്ന ബോംബെ ചേരിയേയും നമുക്കു ഒഴിവാക്കാം. കൊക്കോ ഇലയിയിലും തോട്ടിന്‍ കരയിലും കാര്യം സാധിക്കുകയും തേരകത്തിന്‍ ഇലയോ അബന്ധത്തില്‍ ചൊറിചുണങ്ങിന്‍ ഇലയോ ഉപയോഗിച്ച് ക്ലീന്‍ ചെയ്തിരുന്ന ബാല്യകാലവും നമുക്കു മറക്കാം.


മലയാളം മീഡിയത്തിലും നാടന്‍ English മീഡിയത്തിലും പഠിച്ചുവളര്‍ന്ന് Eng, Med, IT, Nursing മുതലായ മേഖലകളില്‍ നൈപുണ്യം നേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന സാധാരണ മലയാളികല്‍ക്ക് ഇതൊരു സഹായമാകുമെങ്കില്‍ ഞാന്‍ കൃതാര്‍ഥനായി. ബസ് സ്റ്റാന്റിലെ ഓര്‍ഗാനിക് കക്കൂസുകളും train ലെ ഊഞ്ഞാല്‍ കക്കൂസുകളും ഉപയോഗിച്ചു ശീലിച്ച നമുക്ക് ലോകത്തിലെ ഏതു കക്കൂസും പുല്ലാണെന്നു വിചാരിച്ചു പോയാല്‍ കുഴഞ്ഞു പോകും. ( ചാഞ്ചാടിയാടുന്ന train ലെ കക്കൂസുകളില്‍ ബാലന്‍സു ചെയ്തിരുന്നു 3” വ്യാസത്തിലുള്ള ദ്വാരത്തില്‍ കൂടി കൃത്യമായി പാളത്തില്‍ നിക്ഷേപിക്കുന്ന നിങ്ങളെ അംഗീകരിക്കുന്നു, സ്റ്റേഷനില്‍ എത്തുമ്പോള്‍ അവിടുത്തെ യാത്രക്കരുടെ ബുദ്ധിമുട്ടും നമ്മുടെ വയറിന്റെ ബുദ്ധിമുട്ടും തമ്മിലുള്ള പിടിവലിയില്‍ decission making എന്ന കടമ്പ seconds നുള്ളില്‍ നിര്‍വ്വഹിക്കുകയും ചെയ്യുന്ന നിങ്ങളെ ബഹുമാനിക്കുന്നു.) ഇറങ്ങെടാ വേഗം എന്നാക്രോശിച്ചുകൊണ്ട് വാതിലില്‍ മുട്ടി നില്‍ക്കുന്ന നാടന്‍ ആള്‍ക്കരെ അല്ല നമ്മല്‍ അഭിമുകീകരിക്കുന്നത്, മുല്ലപ്പെരിയാര്‍ ഡാമിനെക്കളും പരിതാപകരമായ സ്തിതിയില്‍ നില്‍ക്കുമ്പോളും അച്യുതാനന്തനെ പോലെ ചിരിച്ചു നില്‍ക്കുന്ന സംസ്കാര സമ്പന്നരെന്നഭിമാനിക്കുന്ന ഒരു ജനതയെയാണ് നാം ഫേസ് ചെയ്യുന്നത്. എന്തായാലും ആദ്യമായി കക്കൂസുകളെ ഒന്നു തരംതിരിക്കാം നമുക്ക്.


1. നാടന്‍ ക്ലോസറ്റ് വിത്ത് ബക്കറ്റ് ആന്റ് മഗ്
2. യൂറോപ്യന്‍ ക്ലോസറ്റ് വിത്ത് ബക്കറ്റ് ആന്റ് മഗ്
3. യൂറോപ്യന്‍ ക്ലോസറ്റ് വിത്ത് പേപ്പര്‍, felxible and pointed pipe ( വിത്തൌട്ട് ബക്കറ്റ് ആന്റ് മഗ്)
4. യൂറോപ്യന്‍ ക്ലോസറ്റ് വിത്ത് പേപ്പര്‍ only

ക്ലാസ്സ് 1 ഉം 2 ഉം നമുക്ക് സുപരിചിതങ്ങളാണ്. അതിനാല്‍ ഈ ലേഖനത്തില്‍ കൂടുതലും പ്രതിപാധിക്കുന്നത് 3 ഉം 4 ഉം ക്ലാസ്സില്‍ പെട്ട കക്കൂസുകളെ ആണ്.

തയ്യറെടുപ്പുകല്‍

സിഗരറ്റ്, ലൈറ്റര്‍, വീഡിയോ ഗെയിം, മൊബൈല്‍, പത്രം, മാസിക, പഴയ പേപ്പറുകള്‍ (വല്ലഭന് പുല്ലും ആയുധം) എന്നിങ്ങനെ ഓരോരുത്തരുടെയും താല്പര്യത്തിനും അവസ്ഥക്കും അനുസരിച്ചു സാധനങ്ങള്‍ തിരഞ്ഞെടുക്കുക. smoke detector കാരണം സിഗരറ്റ് ഉപയോഗിക്കാന്‍ പറ്റാത്തവര്‍ക്ക് ഏതെങ്കിലും നോവലുകള്‍ തിരഞ്ഞെടുക്കവുന്നതാണ്. ബലം പ്രയോഗിക്കേണ്ടവര്‍ക്ക് യുദ്ധ കഥകളും, ലൂസ് മോഷന്‍ ഉള്ളവര്‍ക്ക് പെട്ടന്നു നിര്‍ത്താനായി പ്രേതകഥകളും അല്ലാത്തവര്‍ക്ക് ഖസാക്കിന്റെ ഇതിഹാസവും തിരഞ്ഞെടുക്കാം.

കക്കൂസ് സെലക്ഷന്‍

വീടുകളിലും ഹോട്ടെലുകളിലും ഇതൊരു പ്രശ്നമല്ലാ എങ്കിലും പൊതുസ്തലങ്ങളില്‍ ഇതൊരു പ്രശ്നമായേക്കാം. എന്തായാലും ഇവിടെ നാം ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക.

Check 1 - ബാഗ്, വസ്ത്രങ്ങള്‍ മുതലായവ തൂക്കിയിടാനായി hook, clip എന്നിങ്ങനെ എന്തെങ്കിലും ഉണ്ടോ?
Check 2 - വാതിലില്‍ന്റെ താഴെ ഒരടിയില്‍ കൂടുതല്‍ ഗ്യാപ് ഉണ്ടോ?
Check 3 - ഇരിക്കാന്‍ പാകത്തിന് പൊട്ടാത്തതും വൃത്തിയുള്ളതുമായ സീറ്റ് ആണോ?
Check 4 - വയറ്റിലെ കോളിളക്കങ്ങളും പൊറിയും ഞരക്കങ്ങളും സീല്‍ക്കാരങ്ങളും മറക്കാനാവശ്യമായ ശബ്ദമലിനീകരണം ഉള്ള സ്ഥലമാണോ?

പ്രാരംഭ നടപടികള്‍

‍ആദ്യമായി ടിഷ്യു ഉപയോഗിച്ച് നാം ഇരിക്കുന്ന പ്ലാസ്റ്റിക് സീറ്റ് വൃത്തിയാക്കുക. കമ്പ്യൂട്ടര്‍ കീബോര്‍ഡിനെക്കാളും ബാക്ടീരിയ കുറഞ്ഞാതാണിതെന്നു അമേരിക്കന്‍ ശാസ്ത്രഞ്ഞ്ജര്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോള്‍ കമ്മ്യൂണിസ്റ്റ് അല്ലേ കേരളം ഭരിക്കുന്നതു, അതിനാല്‍ ഇതു അമേരിക്കന്‍ മീഡിയാ സിന്‍ഡിക്കേറ്റ് ആയി തള്ളിക്കളയുന്നു. ഇനി പാന്റ്, അടിവസ്ത്രങ്ങല്‍ എന്നിവ അവനോന്റെ തിരക്കിനനുസരിച്ച് ഒന്നിച്ചോ രണ്ടായോ താഴോട്ടാക്കുക. കാല്പാദത്തിന്റെ അവിടം വരെ ഊരിവക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം, കാരണം കാലുകള്‍ അകത്തിവച്ച് ഒരു സുഗമമായ വഴി ഉണ്ടാക്കികൊടുക്കുവാനുള്ള കടമ നമ്മുടേതാണ് എന്നു മറക്കേണ്ട. നമ്മുടെ മുണ്ടായിരുന്നുവെങ്കില്‍ എത്ര എളുപ്പമായിരുന്നു അല്ലേ?

കര്‍മ്മപരിപാടികള്‍

1. നിശബ്ദമായ കക്കൂസുകള്‍ ആണെങ്കില്‍, വെള്ളത്തിലേക്ക് അപ്പിക്കഷണങ്ങള്‍ ഊളിയിടുന്ന ശബ്ദം നിങ്ങളെ ആശങ്കാകുലരാക്കുന്നുണ്ടാകാം. നിങ്ങളുടെ കര്‍ത്തവ്യം ആരംഭിക്കുന്നതിനു മുമ്പു തന്നെ കുറച്ചു ടിഷ്യൂ എടുത്ത് ക്ലോസെറ്റ് ലെ വെള്ളത്തില്‍ ഇടുക. ആവേശത്തോടെയെത്തുന്ന ഇരന്മിയെത്തുന്ന ബീജങ്ങളെ പോലെ ആര്‍ത്തലച്ചു വരുന്ന ആദ്യത്തെ കണ്മണികള്‍ സാന്ദ്രത കൂടിയ പേപ്പറില്‍ പതിക്കുകയും സാന്ദ്രത കുറഞ്ഞ വെള്ളത്തിന്റെ നാനാഭാഗങ്ങളിലേക്കു മര്‍ദ്ദം വ്യാപിക്കുന്നതിന്റെ ഫലമായി ശബ്ദം ഇല്ലാതവുകയും ചെയ്യുന്നു. അങ്ങനെ അതൊരു സൈലന്‍സര്‍ ആയി പ്രവര്‍ത്തിക്കുന്നു, നിങ്ങള്‍ സമാധാനത്തോടെ ആ‍രംഭിക്കുന്നു.

2. വളരെ നിശബ്ദമായ കക്കൂസുകള്‍ ആണെങ്കില്‍ നിങ്ങളുടെ ശ്വാസോച്ഛ്വാസം വരെ പുറത്തുനില്‍ക്കുന്നവര്‍ക്കു കേള്‍ക്കാമോ എന്ന ഭയം നിങ്ങളെ അലട്ടാം. അതിനായി ചില പോംവഴികള്‍
* ബക്കറ്റ് ഉണ്ടെങ്കില്‍ അതില്‍ വെള്ളം നിറക്കുക
* ഫ്ലഷ് അടിക്കുക, അതു റീഫില്‍ ആകുന്നതു വരെ വെള്ളം വീഴുന്ന ശബ്ദം ഉണ്ടാവും
* മന്ത്രിമാരുടെ പൈലറ്റ് വാഹനം പോലെ വളിക്കു മുമ്പേ ഒരു ചുമയോ, തുമ്മലോ നടത്തുക.
* ഇതൊന്നുമല്ലെങ്കില്‍ പൂച്ച പാലു കുടിക്കുന്ന പോലെ 2 ചെവിയിലും വിരലിട്ട് കേഴ്വി അടക്കുക

3. അങ്ങനെ പ്രാരംഭ ബുദ്ധിമുട്ടുകള്‍ തരണം ചെയ്തു ആശ്വാസത്തോടെയിരിക്കുന്ന നിങ്ങള്‍ക്ക് ഇരമ്പിയടിക്കുന്ന കൊടുംകാറ്റുപോലെ ക്ലോസെറ്റ് ലെ ആദ്യ ബാച്ചിന്റെ രൂക്ഷഗന്ധം അലോരസപ്പെടുത്താം. അതു വീട്ടിലായാലും പുറത്തായാലും നിങ്ങളുടെ ഇമേജിനു കോട്ടം തട്ടിയേക്കാം. അതിനാല്‍ മലം മുഴുവന്‍ ശേഖരിച്ചിട്ടു ഫ്ലഷ് ചെയ്യുന്നതിനു പകരം ഇടക്കിടെ ഫ്ലഷ് ചെയ്യുക. പ്രത്യേകിച്ച് ആദ്യ ബാച്ചിനു ശേഷം. ഇതു നിങ്ങള്‍ക്ക് സമാധാനത്തോടെയുള്ള മലവിസര്‍ജ്ജനം നല്‍കുകയും next customer നിങ്ങളെ പ്രാകാതിരിക്കുന്നതിന് സഹായിക്കുകയും ചെയ്യും.

4. പുറത്തുനില്‍ക്കുന്നവരുടെ വ്യഥ, അത്യാവശ്യക്കരുടെ reminders ഒക്കെ നിങ്ങളുടെ സുഗമമായ വിസര്‍ജ്ജനത്തിന് തടസമായേക്കാം. ചുമയോ അല്ലെങ്കില്‍ അറിയാത്തപോലെവാതിലില്‍ ഉരഞ്ഞുള്ള നടപ്പോ ഒക്കെയാവാം അത്. Forget them. നാട്ടിലായിരുന്നെങ്കില്‍ ആരെടാ അകത്ത് ? അവനെന്ന അതിനകത്ത് ഉറങ്ങുവാണോ തുടങ്ങിയ ആക്രോശങ്ങള്‍ കേട്ടേനെ.

അങ്ങനെ അവസാനത്തെ അപ്പിക്കുട്ടനും പുറത്തെത്തിക്കഴിഞ്ഞാല്‍ നമുക്ക് അടുത്ത ഘട്ടത്തിലേക്കു കടക്കാം. ബക്കറ്റ് ആന്റ് മഗ് ഉള്ളവര്‍ ഭാഗ്യവാന്മാര്‍, കഴുകാന്‍ പൈപ്പ് ഉള്ളവരും ഭാഗ്യവാന്മാര്‍ എന്തുകൊണ്ടെന്നാല്‍ അവര്‍ക്കു ടിഷ്യു വെള്ളം ഒപ്പാനുള്ളതാകുന്നു. Car service station ലെ പൈപ്പിനെക്കാളും ശക്തിയിലും pointed ആയും വെള്ളം വരുന്ന പൈപ്പ് ഉള്ള സ്ഥലമാണെങ്കില്‍ സൂക്ഷിക്കണം, വെള്ളത്തിന്റെ കൂടെ ഒരുപക്ഷെ ചെറിയ കഷണങ്ങള്‍ കൂടി തെറിച്ചു പുറത്ത് പോകാം. എന്തായാലും ടിഷ്യു മാത്രമുള്ളവര്‍ holder ഇല്‍ നിന്നും ആവശ്യത്തിനു ടിഷ്യു എടുക്കുക. ഒരു മുഴുവന്‍ റോള്‍ ഒരുമിച്ചു തീര്‍ക്കുന്നവരും, ഒരു ടിഷ്യുവിന്റെ layers രണ്ടായി കീറി ഉപയോഗിക്കുന്നവരും ഉണ്ടാകാം (പിശുക്കന്മാരും ധാരാളികളും). സാധാരണ ആവശ്യത്തിന് 5 മീറ്റര്‍ മതിയാവും.

5. ചിലപ്പോള്‍ നമ്മെ പറ്റിച്ചുകൊണ്ട് നിന്നെ വിട്ടുപിരിയാന്‍ എനിക്കു വയ്യ എന്ന വാശിയില്‍ ചില കഷണങ്ങള്‍ തൂങ്ങി കിടപ്പുണ്ടാകം. ചെറുതായി കുണ്ടി ഒരു കുലുക്കല്‍, അല്ലെങ്കില്‍ ടിഷ്യു കൊണ്ട് ഒരു ചെറിയ തോണ്ടല്‍ ഈ പ്രശ്നം സോള്‍വ് ചെയ്യും. പക്ഷെ വളരെ സൂക്ഷിച്ചു ചെയ്യേണ്ട ഒരു കാര്യമാണിത്. കാരണം വെള്ളത്തിലല്ലാതെ ഇതെവിടെ വീണാലും ഇവന്‍ വിട്ടു പിരിയാന്‍ പ്രയാസം കണിക്കാം.

6. ടിഷ്യു എടുത്ത് കട്ടി കൂടാന്‍ വീണ്ടി ഒന്നോ രണ്ടോ ആയി മടക്കി കൈയ്ക്കകത്തു വെച്ച് പ്രശ്നമേഖലയില്‍ ചെറുതായി അമര്‍ത്തി തുടക്കുക. വേണമെങ്കില്‍ രണ്ടു വശങ്ങളും ഉപയോഗിക്കവുന്നതാണ്. ഈ പ്രവര്‍ത്തനം നിങ്ങള്‍ക്കു തൃപ്തി ആകുന്നവരെ തുടരുക, holder ലെ ടിഷ്യു തീരാതെ സൂക്ഷിക്കുക. നമുക്കു ഒരു ആത്മവിശ്വാസത്തിനുവേണ്ടി അല്‍പ്പം വെള്ളം ടിഷ്യുവില്‍ മുക്കി തുടക്കുന്നത് നല്ലതാണ്.

7. ഇനി മുമ്പോട്ടു തുടക്കണോ? പിന്നോട്ടു തുടക്കണോ? എന്ന confussion ഉണ്ടെങ്കില്‍ ഓര്‍ക്കുക, അങ്ങനെ പ്രത്യേക നിയമങ്ങള്‍ ഒന്നും ഇല്ല. പെണ്ണുങ്ങള്‍ക്കു പൊതുവേ മുമ്പോട്ടു തുടക്കാന്‍ അത്ര താല്പര്യം കാണില്ല, എന്നാല്‍ ആണുങ്ങള്‍ മുമ്പോട്ടു കുറച്ചു തുടച്ചതിനു ശേഷം ദിവസം മുഴുവന്‍ നില്‍ക്കുന്ന freshness നു വേണ്ടി ഇത്തിരി വെള്ളം കൂട്ടി പുറകോട്ടു തുടച്ചു നിര്‍ത്തുകയാണ് സാധാരണ ചെയ്യാറ്.

8. ചിലപ്പോള്‍ നമ്മള്‍ പരിപാടി തുടങ്ങികഴിയുമ്പോളാണ് ടിഷ്യു ഇല്ലാ എന്നറിയുന്നതെങ്കില്‍ പരിഭ്രാന്തരാകരുത്. ഒരു നിമിഷം കണ്ണടച്ച് മനസിനെ ശാന്തമാക്കുക. എന്നിട്ട് എവിടെയെങ്കിലും കൈയ് തുടക്കനുള്ള പേപ്പര്‍ ടൌവ്വല്‍ ഉണ്ടോ എന്നു നോക്കുക. അതു sandpaper പോലെയാണെങ്കിലും അത്യാവശ്യസന്ദര്‍ഭങ്ങളില്‍ വേറെ വഴിയില്ലല്ലോ? ഇനി അതും ഇല്ലെങ്കില്‍ നമ്മുടെ ബാഗ്, പോക്കറ്റ്, പേഴ്സ് എന്നിവിടങ്ങളില്‍ എവിടെ നിന്നെങ്കിലും അല്പം പേപ്പര്‍ തപ്പിയെടുക്കുക. അത്യാവശ്യസമയങ്ങളില്‍ visiting card വരെ വളരെ ഉപയോഗപ്രദം ആണ്. ഇനി അതും ലഭ്യമല്ലെങ്കില്‍ പിന്നെ തൂവാല, അടിവസ്ത്രം, സോക്സ് ഇതിലേതെങ്കിലും അടിയന്തിരമായി ഉപയോഗിക്കുകയല്ലതെ വേറെ മാര്‍ഗ്ഗമില്ല.

9. ഇനിയാണ് നമ്മള്‍ ഫ്ലഷ് ചെയ്യണ്ട സമയം. പൊതുവേ വലിയ പ്രശ്നങ്ങള്‍ ഉണ്ടാവാറില്ലെങ്കിലും ചിലപ്പോള്‍ നാരങ്ങാവെള്ളത്തിലെ കുരു പോലെ എത്ര നോക്കിയാലും പിടികിട്ടാത്ത ചില കഷണങ്ങള്‍ പൊങ്ങി കിടക്കാം. എത്ര ഫ്ലഷ് ചെയ്താലും അവന്‍ നമ്മെ നോക്കി ചിരിച്ചുകൊണ്ടു അവിടെ കിടക്കും. നിസാരമായി എടുക്കരുത്, നിങ്ങള്‍ക്കു ശേഷം നിങ്ങളുടെ ബോസ് അല്ലെങ്കില്‍ പുതിയ ബന്ധുക്കള്‍ ആണ് കയറുന്നതെങ്കില്‍ നിങ്ങളുടെ ഇമേജിനെക്കുറിച്ച് ഒന്നു ചിന്തിച്ചു നോക്കൂ. പക്ഷെ പോംവഴി ഉണ്ട്. ഒരു ചെറിയ കഷണം ടിഷ്യു അതിന്റെ മുകളില്‍ ഇടുക, 5 നിമിഷം കാത്തിരിക്കുക, വീണ്ടും ഫ്ലഷ് ചെയ്യുക, ആ ടിഷ്യു നമ്മെ കബളിപ്പിച്ചുകിടന്ന കുരുവിനെയും കൊണ്ടു അഗാധ ഗര്‍ത്തത്തിലേക്കു പൊയ്മറയും.

10. ചിലപ്പോള്‍ നാം മറ്റൊരു വലിയ പ്രശ്നത്തെ അഭിമുകീകരിക്കേണ്ടിവരാം, ഫ്ലഷ് വര്‍ക്ക് ചെയ്യാതെ വരുക. വലിയൊരു നിര പുറത്ത് കാത്ത് നില്‍കുന്നുണ്ടെങ്കില്‍ പരിഭ്രമിക്കരുത്, സമചിത്തതയോടെ കര്യങ്ങള്‍ നേരിടേണ്ട സമയം ആണിത്. അവിടെ കിട്ടവുന്നതില്‍ നിന്നും ഏറ്റവും വലിയ പാത്രം എടുക്കുക, mug, glass, plastic cover, സോപ്പ് പെട്ടി എന്നിങ്ങനെ എന്തും ഉപയോഗിക്കാം (കൈക്കുമ്പിളിലും വെള്ളം എടുക്കവുന്നതാണ്). എന്നിട്ട് പൂര്‍വാധികം ശക്തിയോടുകൂടി അതില്‍ വെള്ളം നിറച്ച് ഒഴിക്കുക. ക്ലോസെറ്റ് ലെ കീടങ്ങള്‍ പോകുന്ന വരെ repeat this step.

11. അടുത്ത കസ്തമറിന് കൈയ്മാറുന്നതിനു മുമ്പ് അവസാനമായി ഒരു ചെക്ക് അപ് നടത്തുക. ക്ലോസെറ്റില്‍ എവിടെയെങ്കിലും മലം തെന്നിപ്പോയതിന്റെ പാട് അവശേഷിക്കുണ്ടോ എന്ന്. അതു ക്ലീന്‍ ചെയ്യുന്നതിനാണ് Toilet ബ്രഷ് ഉള്ളത്. ഇതും വളരെ ശ്രദ്ധാപൂര്‍വ്വം ചെയ്യണ്ട പ്രവര്‍ത്തിയാണ്. അതു ഇരിക്കുന്നത് തന്നെ ഒരു സൂപ്പ് ബൌള്‍ പോലത്തെ സാധനത്തിലാണ്. ചെറിയ കഷണങ്ങള്‍ ചാറിന്റെ കൂടെ ഉണ്ടാവാം. അതുപോലെ തന്നെ, അതുപയോഗിക്കുമ്പോള്‍ കഷണങ്ങള്‍ തെറിച്ചു വീഴാനും സാധ്യത ഉണ്ട്. എങ്കിലും ഉപയോഗിക്കാതെ വഴി ഇല്ല. ഫ്ലഷ് ചെയ്യുന്നതിനു മുമ്പായി ബ്രഷ് ഒന്നു ക്ലോസെറ്റ് ലെ വെള്ളത്തില്‍ കറക്കി ക്ലീന്‍ ചെയ്ത് യഥാസ്താനത്തു വക്കുക. ഇനി അഥവാ ബ്രഷ് ഇല്ലെങ്കില്‍ നിങ്ങള്‍ കുഴഞ്ഞതു തന്നെ. എങ്കിലും സ്വര്‍ഗ്ഗത്തില്‍ സ്ഥാനം വേണം എന്നുള്ളവര്‍ക്ക് പേന, വിരല്‍ ഇവയിലേതിലെങ്കിലും അല്പം ടിഷ്യു ചുറ്റി തുടക്കവുന്നതാണ്.

12. അവസാനമായി കൈയ്കള്‍ നന്നായി കഴുകുക, മണം ഉണ്ടോ എന്നു നോക്കവുന്നതാണ്. ഫാന്‍, ജനാലകള്‍ എന്നിവ ഉണ്ടെങ്കില്‍ തുറന്നിടുക. അവിടെയുള്ള room freshner, spray, shaamboo, mouth wash, paste ഇവയില്‍ എന്തെങ്കിലും ഉപയോഗിച്ച് അധികരിച്ചുനില്‍കുന്ന മണം മാറ്റാവുന്നതാണ്.

എന്തായാലും ഒത്തിരി പ്രയാസപ്പെട്ടിട്ടാണെങ്കിലും ഇത്രയുമെങ്കിലും ചെയ്യാന്‍ സാധിച്ചതില്‍ ഞാന്‍ സന്തോഷവാനാണ്. നിങ്ങല്‍ക്കും ഇതില്‍ വേണ്ട മാറ്റങ്ങളും, ചേരുവകളും ചേര്‍ത്ത് അഖിലലോക ജനതകളുടെ ഈ അന്താരാഷ്ട്ര പ്രശ്നത്തിനു ഒരു കൈയ് സഹായിക്കാവുന്നതാണ്.

Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP