ഞാനൊരു പാവം പാലാക്കാരന്‍

ഡിസംബറിന്റെ ഓര്‍മ്മകള്‍

>> Tuesday, December 23, 2008

വീണ്ടും ഒരു ക്രിസ്തുമസ് കാലം. എത്രയോ വര്‍ഷങ്ങളായി ഡിസംബര്‍ മനസിനു വളരെ കുളിര്‍മയുള്ള
മാസമായി നില്‍ക്കുന്നു! ജന്മം കൊണ്ട് ഒരു ക്രിസ്ത്യാനിയായിപ്പോയതു കൊണ്ടല്ല, പൈകയിലെ ആള്‍ക്കാരെ സംബന്ധിച്ചിടത്തോളം ഒരു ആഘോഷത്തിന്റെ മാസമാണിത്.

പൈകപ്പെരുന്നാള്‍, ക്രിസ്തുമസ്, ന്യൂ ഇയര്‍ തുടങ്ങി ഈ ചെറിയവന്റെ ജന്മദിനവും. അവസാനം പറഞ്ഞത് പൈകക്കാര്‍ ആഘോഷിക്കാറില്ല, ഇനി ഭാവിയില്‍ വല്ല വാഴക്കാവരയന്‍ ജയന്തിയും വരുമോ എന്നൊന്നും അറിയില്ല. എന്തായാലും ശിശുദിനമോ അല്ലെങ്കില്‍ സേവനവാരമോ ഒക്കെയായി ആഘോഷിക്കാനുള്ള സാധ്യത തുലോം കുറവ്. ഇനി അഥവാ അങ്ങനെവല്ലതും സംഭവിച്ചാല്‍ സകലമാന പിള്ളേരുടെയും ശാപം എനിക്കു കിട്ടും, ഒരവുധി ദിവസം വല്ല വീഗാലാന്റിലും പോകണ്ടതിനു പകരം സ്കൂളില്‍ വരാന്‍ ആര്‍ക്കാ താല്പര്യം? ചെറുപ്പത്തിലെ ഏറ്റവും വലിയ സങ്കടം അവുധിദിവസമായതിനാല്‍ ജീവിതത്തിലൊരിക്കലും ബര്‍ത്ത്ഡേക്ക് സ്കൂളില്‍ കൊണ്ടുപോയി മുട്ടായി കൊടുക്കാം പറ്റില്ലല്ലോ എന്നുള്ളതായിരുന്നു. എങ്കിലും ക്രിസ്തുമസിന് കിട്ടുന്ന കേക്കിന്റെ മിച്ചം എപ്പോളും ഉണ്ടായിരുന്നതു കൊണ്ട് എല്ലാ വര്‍ഷവും കേക്ക് മുറിച്ച് ആഘോഷിക്കാനുള്ള ഭാഗ്യം ഉണ്ടായിരുന്നു എന്നു മാത്രം.

അമ്മ വീട്ടില്‍ നിന്നു മാറി ഞങ്ങള്‍ സ്വന്തമായി താമസിക്കാന്‍ തുടങ്ങീയപ്പോളാണ് നന്നായി ഡിസംബര്‍ ആസ്വദിക്കാന്‍ സാധിച്ചത്. അന്നൊക്കെ ഡിസംബറില്‍ എല്ലാ ദിവസവും രാവിലെ എണീറ്റ് പള്ളിയില്‍ പോകും. പുതപ്പിന്റെ അടിയില്‍ നിന്നു എഴുന്നേല്‍ക്കാന്‍ ഭയങ്കര പ്രയാസം ആയിരുന്നെങ്കിലും കൊച്ചു വെളുപ്പിനെ തണുത്ത വെള്ളത്തില്‍ കുളിക്കുമ്പോള്‍ തണുപ്പും മാറി നല്ല ഫ്രെഷ് ആകും. പിന്നെ പള്ളിയിലേക്കുള്ള നടത്തം. റബറിന്റെ ഇലയില്‍നിന്നും കൊമ്പില്‍നിന്നും വീഴുന്ന മഞ്ഞുകണങ്ങള്‍. അതു ദേഹത്തു വീഴുമ്പോളുള്ള കുളിര്‍മ്മ. കൊന്തചൊല്ലിക്കൊണ്ട് പോകുന്ന ചട്ടയും കവണിയും ഉടുത്ത അമ്മച്ചിമാര്‍, വെള്ള ഷര്‍ട്ടും മുണ്ടുമണിഞ്ഞ അപ്പാപ്പന്മാര്‍. ആകെക്കൂടെ മഞ്ഞിന്റെ മൂടലും അതില്‍ തെളിയുന്ന വെണ്മയും. മിക്ക വീട്ടിലും ചാര്‍ത്തിയിരിക്കുന്ന നക്ഷത്രങ്ങള്‍ നേര്‍ത്ത മഞ്ഞിനിടയിലൂടെ കാണുമ്പോള്‍ ഉള്ള ഒരു സുഖം. സുങരിമാരായ പെണ്‍കുട്ടികളെ ആരെയെങ്കിലും വഴിയില്‍ കണ്ടാല്‍ കൂടുതല്‍ സംതൃപ്തമായി ആ പ്രഭാതം.

എല്ലാവര്‍ഷവും ക്രിസ്തുമസിനു മുമ്പുള്ള ഞായറാഴ്ചയായിരിക്കും പൈകപ്പെരുന്നാള്‍. എന്റെയൊക്കെ
ചെറുപ്പത്തില്‍ നാനാ മതസ്കരായ പൈക ലിറ്റില്‍ ഫ്ലവര്‍ എല്‍ പി സ്കൂളിലെ പിള്ളേരും, പൈകയിലെ
കച്ചവടക്കാര്‍, ചുമട്ടു തൊഴിലാളികള്‍ എന്നിവരും ഇടവകക്കാരും ചേര്‍ന്നുള്ള രണ്ടുമൂന്നാഴ്ചത്തെ
പരിശ്രമഫലമായാണ് തോരണം കെട്ടിയുണ്ടാക്കുക. പണ്ടൊക്കെ ഒരടി നീളമുള്ള കീറിയ
തോരണകഷണങ്ങള്‍ കെട്ടിയിട്ട നീളമുള്ള ചാക്കുനൂലില്‍ മൈദാകൊണ്ടുള്ള പശ തേച്ച് ഒട്ടിച്ചാണ്
തെക്കേപന്തല്‍ മുതല്‍ വടക്കേ പന്തല്‍ വരെയുള്ള റോഡ് അലങ്കരിക്കുന്നത്. അങ്ങനെ പിള്ളേരും നാട്ടുകാരും
കച്ചവടക്കാരും ചേര്‍ന്ന് ഒട്ടിച്ച് മടക്കിവെച്ചിരിക്കുന്ന തോരണം വ്യാഴാഴ്ച രാത്രിയില്‍ കെട്ടും. അതൊരു
ആഘോഷം തന്നെ, ഭക്തിയുള്ളവരും കള്ളുകുടിയന്മാരും ഒക്കെ ചേര്‍ന്നുള്ള ഒരു ആഘോഷം. ഉന്തു വണ്ടിയില്‍ ഏണി വെച്ചുകെട്ടിയും, കെ എം എസ് ബസിന്റെ മുകളില്‍ കയറിയും ഒക്കെ ആഘോഷമായ തോരണം കെട്ടല്‍. വെള്ളിയാഴ്ച മുതല്‍ അതിന്റെ അടിയിലൂടെ നടക്കുമ്പോള്‍ ഉള്ള ഒരു ഫീലിങ് . പരവതാനി വിരിച്ച് നമ്മെ ആനയിക്കുന്നതു പോലെയുള്ള ഒരു രാജകീയ സുഖം, കാറ്റത്തു തോരണം ഇളകുന്നതിന്റെ ഒരു സുങര ശബ്ദവും.

പിന്നെ പ്രസിദ്ധമായ പെരുന്നാളും ആഘോഷങ്ങളും. വെച്ചുവാണിക്കടകളിലൂടെ ഉള്ള തെണ്ടല്‍. ആപ്പിള്‍ ബലൂണ്‍ കൊണ്ടുള്ള വോളീബോള്‍ കളി. പൊങ്കുന്നം മത്തായിയുടെ ചെണ്ടമേളം, ആരാണ്ടുടെയൊക്കെ ബാന്റുമേളം, എന്റെ ഏറ്റവും പ്രിയ ഇനമായ വെടിക്കെട്ട്, പിന്നെ കാത്തിരുത്തി വെറുപ്പിച്ചിട്ട് കത്തിപ്പടരുന്ന കലാപരിപാടി. പണ്ടൊക്കെ യേശുദാസിനെയും ചിത്രയേയും പോലെയുള്ള പ്രശസ്തരും ചടങ്ങു കൊഴുപ്പിക്കാന്‍ മമ്മൂട്ടി ജയറാം തുടങ്ങിയവരും എത്തിയിരുന്ന പൈകയില്‍ ഇന്നിപ്പോള്‍ ആരാണാവോ വരുന്നത്? റബറിന്റെ വില കുറഞ്ഞതിനാല്‍ മിക്കവാറും മിമിക്രിയിലെ കുടിയന്‍ ബൈജുവായിരിക്കും.

പുല്‍ക്കൂടും ക്രിസ്തുമസ് ട്രീയുമായി പിന്നെ ഒരാഴ്ച. പാതിരാ കുര്‍ബാനയും സമ്മാനങ്ങളും, എല്ലാത്തിനും ശേഷം രാവിലെതുടങ്ങി സുഭിക്ഷമായ ഭക്ഷണവും. അതിഥികളായി എത്തിയിരിക്കുന്ന കസിന്‍സിന്റെ കൂടെ കളികള്‍. എല്ലാം ഒരു കാലം.

ഇന്നിപ്പോള്‍ ദുബായിയില്‍ ഒരു ഒറ്റയാനായി ക്രിസ്തുമസിനെ കാണുന്നു. മൈലുകളകലെ എന്റെ കോക്കു അവന്റെ ആദ്യത്തെ ക്രിസ്തുമസ് ആഘോഷിക്കും. കഴിഞ്ഞ ക്രിസ്തുമസും ഞാനിവിടെയായിരുന്നു. അതിനു മുമ്പുള്ള മിക്ക ക്രിസ്തുമസും ഞാന്‍ നാട്ടില്‍ കൂടിയിരുന്നു, എന്തു വിലകൊടുത്തും. ഇന്നിപ്പോല്‍ കൂട്ടുകാരുടെ കൂടെ കൂടണമോ അതോ ഒറ്റക്കിരുന്ന് ഒരു ഫുള്ളുമായി ഓര്‍മ്മകള്‍ അയവിറക്കണോ? എന്തായാലും മനസ് നാട്ടില്‍ തന്നെ. എന്തേ എനിക്ക് ദുബായിയുടെ കളറുകളും ആഘോഷങ്ങളും ഡാന്‍സ് ബാറുകളും ഒന്നും ആസ്വദിക്കാന്‍ സാധിക്കാത്തത്? ഓഫീസിലെ ഏകമലയാളിയായിട്ടും എന്റെ നാടിന്റെ ഓര്‍മ്മകള്‍, സുന്ദരനിമിഷങ്ങള്‍ എല്ലാം മനസില്‍ നിന്നും മായാത്തതെന്തേ? തിരികേ പോകാനായി ഞാന്‍ കൊതിക്കുന്ന പോലെ എന്റെ ഗ്രാമവും എന്നെ കൊതിക്കുന്നുണ്ടാവുമോ? അവിടെ ആരെങ്കിലും ഉണ്ടാവുമോ ഇപ്പോള്‍?

Read more...

ക്രിക്കറ്റും ഞാനും...

>> Friday, December 19, 2008

രണ്ടാം ക്ലാസുമുതല്‍ എന്റെ ബാല്യം എന്റെ അമ്മവീട്ടില്‍ ആയിരുന്നു. എന്റെ ചാച്ചയുടെ മരണ ശേഷം 2 മാസം കഴിഞ്ഞപ്പോള്‍ എന്റെ കുഞ്ഞുപ്പാപ്പന്‍ (അമ്മയുടെ അച്ഛന്‍) ആക്സിഡന്റായി കാലൊടിഞ്ഞ് വീട്ടിലിരുപ്പായി. വല്ല്യ പ്രതാപശാലിയും ബിസിനസുകാരനുമായ കുഞ്ഞുപ്പാപ്പന് വെറുതെയുള്ള വീട്ടിലിരുപ്പ് വളരെ ബുദ്ധിമുട്ടായിരുന്നു. അങ്ങനെ സന്ദര്‍ശകരൊന്നും ഇല്ല്ലാതെ ബോറടിച്ചിരിക്കുന്ന സമയങ്ങളില്‍ അദ്ദേഹം പലതരത്തില്‍ പലര്‍ സമ്മാനമായി നല്‍കിയ വടികളിലേതെങ്കിലും എടുത്ത് പതുക്കെ മുറ്റത്തേക്കും പറമ്പിലേക്കും മേല്‍നോട്ടത്തിനിറങ്ങും. അപ്പോള്‍ സഹായത്തിനായി എന്നെയും വിളിക്കും. നാലെണ്ണത്തില്‍ ആണായും മൂത്തതായും ഉള്ളവനാണു ഞാന്‍. കാര്യം കുഞ്ഞുപ്പാപ്പന്‍ വടി കുത്തി നടക്കാറായപ്പോള്‍ ഞാന്‍ വീഴാതെ നടക്കാറായതേ ഉള്ളെങ്കിലും പുള്ളിക്കാരനെ വീഴാതെ പിടിക്കേണ്ട ഉത്തരവാദിത്വം എനിക്കല്ലേ? ഭാഗ്യത്തിനെങ്ങാനും പുള്ളിക്കാരന്‍ നമ്മുടെ മണ്ടേലെങ്ങാനും അന്നു വീണാരുന്നെങ്കില്‍ സ്റ്റാമ്പായി ഭിത്തിയില്‍ കിടക്കാരുന്നു. അങ്ങനെ റബ്ബര്‍ഷീറ്റിന്റെ ഭംഗിനോക്കിയും കൊക്കോക്കായ് അണ്ണാന്‍ ചപ്പിയതിന്റെ ബാക്കി കണ്ട് നെടുവീര്‍പ്പെട്ട് നടക്കുന്നതിന്റെ ഇടക്ക് അദ്ദേഹത്തിന്റെ ഫുട്ബോള്‍ കളിയുടെ വീരഗാഥകള്‍ പറഞ്ഞിരുന്നു. ഒരു പക്ഷെ എന്നെ ബോറടിപ്പിക്കാതിരിക്കാനായിരിക്കാം. എന്തായാലും പെലെ, ഗാരിഞ്ച, ബെക്കന്‍ ബോവര്‍ തുടങ്ങിയ പേരുകള്‍ ഒക്കെ അദ്ദേഹത്തിനറിയാമായിരുന്നു. അന്നൊക്കെ നാട്ടിലെവിടെയാ ക്രിക്കറ്റുകളി?

അങ്ങനെ ഞാന്‍ ഒരു ഫുട്ബോള്‍ ആരാധകനായി. മറഡോണയുടെ തിളക്കവും സീക്കോ, സൊക്രട്ടീസ് തുടങ്ങിയ ബ്രസീലിയന്‍ താരങ്ങളുടെ തളര്‍ച്ചയും ഒക്കെ കണ്ട ഞാന്‍ ഒരു ഫുട്ബോള്‍ കളിക്കാരനാകുന്നത് സ്വപ്നം കണ്ട് തുടങ്ങി. മറഡോണയുടെയും കുഞ്ഞുപ്പപ്പന്റെയും ഇടങ്കാലനടികളുടെ വര്‍ണ്ണനകേട്ട് വലങ്കാലനായ ഞാനും ഇടങ്കലിനടി സഹോദരങ്ങളില്‍ പ്രാക്ടീസ് ചെയ്തു. കൂട്ടത്തില്‍ ഇത്തിരി കാന്താരി അനിയത്തിയായതിനാല്‍ എന്റെ സിസര്‍കട്ട് അനുഭവിക്കാന്‍ യോഗം കിട്ടിയത് അവള്‍ക്കായിരുന്നു. നെഹ്രു ട്രോഫിയില്‍ പാപ്പച്ചനും ക്രിഷ്ണാനുഡേയും കളിക്കുന്നതും, യു എസ് എസ് ആര്‍ ഇന്റെ എതാണ്ട് ചെങ്കോവ് നേടിയ ഗോളിലൂടെ അവര്‍ കിരീടം നേടുന്നതിന്റെയുമൊക്കെ കമന്ററി റേഡിയോയിലൂടെ കേട്ട് പുളകം കൊണ്ടുനടന്നു എങ്കിലും കളിക്കാന്‍ മാത്രം യോഗമുണ്ടായിരുന്നില്ല. കാരണം സിമ്പിള്‍, വീട്ടില്‍ ഫുട്ബോള്‍ ഇല്ലായിരുന്നു, സ്റ്റേഡിയവും. തേങ്ങയും മാങ്ങയും ഒന്നും ഫുട്ബോളായി ഉപയോഗിക്കാന്‍ പറ്റില്ലല്ലോ? കാര്യം പൊതിച്ച തേങ്ങാ കാണുമ്പോള്‍ കാല്‍ തരിക്കുമെങ്കിലും റൊണാല്‍ഡീഞ്ഞോ ഒക്കെ ചെറുപ്പത്തില്‍ പേപ്പറുകൊണ്ട് ബോളുണ്ടാക്കി പട്ടിയുമായി കളിച്ചാണ് ഇത്ര ഡ്രിബ്ബിളിങ് പാടവം ഉണ്ടാക്കിയതെന്നമാതിരിയുള്ള കഥകള്‍ ഒന്നും അന്ന് വരാതിരുന്നത് ഭാഗ്യം. അല്ലെങ്കില്‍ ഇപ്പോള്‍ സൂപ്പര്‍മാനെപ്പോലെ ഷഡ്ഡിയിട്ട് അഞ്ചാം നിലയില്‍ നിന്നും ചാടിയ കുട്ടി മരിച്ചു എന്നൊക്കെ പറയുന്നപോലെ തേങ്ങാകൊണ്ട് ഫ്രീ കിക്കെടുത്ത് കാലുപോയ വാഴക്കാവരയന്‍ എന്നു പറയേണ്ടിവന്നേനെ.


എവിടെയാണെങ്കിലും ഒറ്റക്കിരിക്കാന്‍ പേടിയുള്ള ഞാന്‍ കൂട്ടിനായി എന്റെ സങ്കല്പ ഫുട്ബോള്‍ കഥകള്‍ സഹോദരങ്ങളോടും അര്‍ഥസഹോദരങ്ങളോടും അവൈലബിലിറ്റി അനുസരിച്ച് പറഞ്ഞ് നിര്‍വൃതി അടഞ്ഞിരുന്നു. ഒരു പക്ഷെ കുഞ്ഞുപ്പാപ്പന്‍ പറയുന്നതും ഞാന്‍ അങ്ങനെയാവാം കേട്ടത്. അതിനാലാവാം ഒരു പക്ഷെ ഒരു സ്പോര്‍ട്സ് പ്രേമി ആയത്. എന്നും ഉറങ്ങാന്‍ കിടക്കുമ്പോള്‍ അന്നേ ഉണ്ടായിരുന്ന വനിതാ സങ്കല്പങ്ങള്‍ക്ക് വല്ല്യ സോഴ്സ് ഒന്നും കിട്ടിയില്ലെങ്കില്‍ അതു ഫുട്ബോളിലേക്കു മാറ്റിയിരുന്നു. പ്രണയവും ഫുട്ബോളും എന്റെ ജീവിതത്തില്‍ ഒരു പോലെയായിരുന്നു, വെറും സങ്കല്പങ്ങളില്‍ മാത്രം. എന്നാലെന്താ, ആര്‍ക്കും പറ്റാത്ത രീതിയില്‍ സങ്കല്പങ്ങളില്‍ എങ്കിലും ഞാന്‍ അര്‍മാദിച്ചിരുന്നു.

അങ്ങനെയിരിക്കുമ്പോളാണ് എന്നു ഇന്ത്യ ക്രിക്കറ്റില്‍ വേള്‍ഡ് കപ്പടിക്കുന്നത്. അങ്ങനെ നമ്മുടെ ഗ്രാമങ്ങളിലും വന്ന മാറ്റങ്ങളുടെ ഭാഗമായി എന്റെ ശ്രദ്ധയും അതിലേക്കു തിരിഞ്ഞു. അതാകുമ്പോള്‍ ഗ്രൌണ്ട് വേണമെന്നു നിര്‍ബന്ധമില്ല. റബറിന്റെ ഇടക്കു വേണമെങ്കിലും കളിക്കാം. റബര്‍ പന്തിനു കാശില്ലെങ്കില്‍ കടലാസിനകത്ത് കല്ലു വെച്ച് ഒട്ടുപാലുകൊണ്ട് ചുറ്റി ഉപയോഗിക്കാം. അതുമില്ലെങ്കില്‍ ഉണക്ക പേരക്കായും ഉപയോഗിക്കാം. ബാറ്റിനു തെങ്ങിന്‍ മടലിനെക്കാള്‍ പറ്റിയ വേറെന്താ ഉള്ളത്? അങ്ങനെ സഹോദരങ്ങളെയും കളി പഠിപ്പിച്ച് കളിക്കാന്‍ ആരംഭിച്ചു. മണിക്കല്ലിലെ അന്തോനിച്ചന്‍ നിയമങ്ങള്‍ ഒക്കെ പറഞ്ഞു തന്നിരുന്നു. എന്തായാലും ഫുട്ബോളു പോലെ സങ്കല്പം മാത്രമായി മാറിയില്ലെങ്കിലും ഒരു സ്റ്റിച്ചു ബോളില്‍ അറ്റ്ലീസ്റ്റ് ഒരു ഗ്ലൌ എങ്കിലും ഇട്ടൊന്നു കളിക്കാന്‍ കൊതിച്ചിരുന്നു. വലിയൊരു പുല്‍മൈതനത്ത് ഗ്ലൌവും പാഡുമൊക്കെ അണിഞ്ഞ് ബാറ്റുചെയ്യുന്ന കാലം ഞാന്‍ സ്വപ്നം കണ്ടു.

ഏഴാം ക്ലാസില്‍ അമ്മയുടെ സ്കൂളിലെ ഡിവിഷന്‍ പോകാതിരിക്കാന്‍ കാരക്കുളം UP സ്കൂളില്‍ ചെന്നപ്പോള്‍ അവിടെ ആദ്യമായി ക്രിക്കറ്റ് പിള്ളേരെ പഠിപ്പിച്ചു കളി തുടങ്ങിയ ക്രെഡിറ്റ് എനിക്കു ലഭിച്ചു.അങ്ങനെ കാലം കടന്നുപോയി, എട്ടാം ക്ലാസില്‍ വെച്ച് ഗ്രൌണ്ടില്‍ സ്റ്റിച്ച് ബോളില്‍ കളിപ്പിക്കാം എന്നു പറഞ്ഞ് ഒരു ദുഷ്ടന്‍ എന്നെ റബര്‍ തോട്ടത്തില്‍ കുറുക്കു വഴിക്കു നടന്നു പോയ വഴിക്കു പീഡിപ്പിച്ചതോടെ വല്ല്യ ശ്രമങ്ങള്‍ ഒക്കെ നിറുത്തിയ ഞാന്‍ പിന്നെ ഇടക്കൊക്കെ കിട്ടിയ അവസരങ്ങളിലൊക്കെ കളിക്കാറുണ്ടായിരുന്നെങ്കിലും പണ്ടത്തെ ഇന്ത്യയുടെ ഗതി തന്നെയായിരുന്നു എന്നും. കുരുവിക്കൂട്ടെ കൂട്ടുകാരുടെ ഒക്കെ കൂടെ കല്ലുവെച്ചു പേപ്പറില്‍ പൊതിഞ്ഞ് അതു രബര്‍പാലില്‍ മുക്കി സ്പെഷ്യല്‍ ആയിട്ടുണ്ടാക്കിയ കോര്‍ക്കുബോളിനെ തോല്‍പ്പിക്കുന്ന പന്തിലൊക്കെ ഇടക്കൊക്കെ കളിച്ചതു വിസ്മരിക്കുന്നില്ല. എന്നാലും സംതൃപ്തമായി യുവരാജിനെപ്പോലെ ഒക്കെ രണ്ട് സിക്സും ഫോറും അടിക്കാന്‍ കൊതിയായിരുന്നു എന്നും. കാര്യം നമ്മള്‍ എറിയുമ്പോള്‍ ഇടക്കൊക്കെ മറ്റുള്ളവര്‍ അടിക്കുമെങ്കിലും. അതെങ്ങനാ..ആദ്യമായി ടിവിയില്‍ കണ്ട കളിയില്‍ തന്നെ മിയാന്‍ദാദ് എന്റെ ഇഷ്ടതാരമായിരുന്ന ചേതന്‍ ശര്‍മ്മയെ ലാസ്റ്റ് ബോളില്‍ സിക്സറടിച്ചു ഇന്ത്യയെ തോല്‍പ്പിച്ചു. അതു തന്നെയായിരുന്നു നമ്മുടെ ഗതി എന്നും. പ്രതീക്ഷ ഒക്കെ തോന്നുമെങ്കിലും ഒരു രക്ഷയുമില്ലാത്ത ഒരു താരം.

പിന്നെയും വര്‍ഷങ്ങള്‍ കടന്നു പോയി, വര്‍ഷങ്ങള്‍ ചുമ്മാ സ്പീഡില്‍ പോക്കോണ്ടിരിക്കുവാ, അരോടും ചോദിക്കാതെ. എന്തായാലും അവസാനം ഞാന്‍ ദുബായില്‍ വന്നു. ജോലിയും പരമ ബോറടിയുമായി ബര്‍ദുബായിയിലെ മ്യൂസിയത്തിനടുത്തു താമസിക്കുന്ന കാലം. ഭക്ഷണം വല്ല്യ കുഴപ്പം ഇല്ലാത്ത രീതിയിലായിരുന്ന കാരണം ഇത്തിരി വണ്ണം വെച്ചു തുടങ്ങി. കല്ല്യാണം ഒന്നും കഴിച്ചിട്ടില്ലായിരുന്ന കാരണം ആദ്യം ക്രീക്ക് സൈഡിലൂടെ ഓട്ടം തുടങ്ങി, വല്ല പെണ്ണുങ്ങളും ആ വഴിക്കു ലൈന്‍ ഒത്താലോ എന്നൊരു പ്രതീക്ഷയും ഇല്ലതിരുന്നില്ല. എവിടെ, വെറുതെ ഓടി കാണുന്ന പെണ്ണുങ്ങളുടെ സൈഡില്‍ ഒക്കെ അവരറിയാത്ത പോലെ ചെന്ന് കാരാട്ടയിലെയും കുങ്ഫൂവിലെയും എക്സര്‍സൈസ് ഒക്കെ ചെയ്ത് അവസാനം തളര്‍ന്നു ഒഫീസില്‍ പോയിരുന്ന് ഉറക്കം തൂങ്ങുന്നതു മിച്ചം. മൂന്നു മാസം ഓട്ടവും പിന്നെ ഭക്ഷണമായി ലറ്റൂസും കബേജും കുക്കുമ്പറും വെട്ടിക്കൂട്ടി ബ്രെഡിന്റെ കൂടെ അടിച്ചതു മിച്ചം. പോരാത്തതിനു പരമ ബോറും. മൂന്നേ മൂന്നു മാസം, ഞാന്‍ നിര്‍ത്തി ആ പരിപാടി.

അപ്പോളാണ് ദൈവദൂതനെപ്പോലെ നമ്മുടെ ഓഫീസിലെ കണക്കന്‍ വിജുവിന്റെ സുഹ്രുത്ത് ജോര്‍ജ്ജ് ക്രിക്കറ്റുകളിക്കാരുണ്ടോ എന്നു ചോദിച്ച് വരുന്നത്. ചാടി വീണു ഞാന്‍. ചെന്നപ്പോള്‍ ഇന്‍ഡോര്‍ ക്രിക്കറ്റ് ആണ്. പകുതി വയസന്മാരും പകുതി യുവാക്കളും ആയി ഞങ്ങളുടെ ക്ലബ് ആദ്യത്തെ വര്‍ഷം 50 കളികളിച്ച് കെനിയയെക്കാളും മെച്ചമായി ഒരു ജയം സമ്പാദിച്ചു. മനസും കണ്ണും അപ്പുറത്തെ ക്രീസില്‍ ചെല്ലുമ്പോളും കാലു നിന്നിടത്തു നിന്നനങ്ങാത്ത കിളവന്മാരുടെ അടുത്ത് ഞാന്‍ ഭയങ്കര സ്പീഡില്‍ ഓടിയും ഡൈവു ചെയ്തും കളിക്കാരനായി. അകലെക്കൂടി പോകുന്ന പന്തില്‍ ജോണ്ടി റോഡ്സിനെ പോലെ പറന്നു പന്തില്‍ തൊടുക എന്നുള്ളത് എന്റെ പ്രധാന വിനോദം ആയി. നൂറില്‍ 99 പ്രാവശ്യവും പന്ത് നിലത്തിടുകയും ചെയ്തിരുന്നു എങ്കിലും എല്ലാവരും വന്ന് ഫണ്ടാസ്റ്റിക് എഫര്‍ട്ട് എന്നും മറ്റും റിയാലിറ്റി ഷോയിലെ ജഡ്ജിമാര്‍ പറയുന്ന പോലെ (Fantastic, marvelous, gorgeous, fabulous)പറയുകയും ചെയ്തിരുന്നു. അതില്‍ ആവേശം മൂത്ത് നേരെ കയ്യിലേക്കു വരുന്ന ക്യാച്ച് വരെ ഡൈവു ചെയ്ത് കളയുകയും തല്‍ഫലമായി ഇമേജിനു ഇത്തിരി ക്ഷീണം സംഭവിക്കുകയും ചെയ്തിരുന്നു എന്നുണ്ടായിരുന്നെങ്കിലും ബൌളിങ്ങും ബാറ്റിങ്ങും ഫീല്‍ഡിങ്ങും എല്ലാം എല്ലാവരും ചെയ്യേണ്ടി വരുന്ന ആ കളിയില്‍ എല്ലാം ചെയ്യാമായിരുന്നു എന്നൊരു മെച്ചം ഉണ്ടായിരുന്നു.

അങ്ങനെ തണുപ്പുകാലം ദുബായിയിലും വന്നു. ഞങ്ങളുടെ ടീമും ഔട്ട് ഡോര്‍ കളിക്കായി തയ്യാറെടുത്തു. ദുബായ്, ഷാര്‍ജ, അജ്മാന്‍ എന്നു തുടങ്ങി ഉമല്‍ക്കോയിനില്‍ വരെ നൂറുകണക്കിനു ക്രിക്കറ്റ് ഗ്രൌണ്ടുകള്‍ ഉണ്ടെന്ന വിവരം ഞാനങ്ങനെയാണ് അറിഞ്ഞത്. കളികള്‍ തുടങ്ങി. ഫാസ്റ്റ് ബൌളറായ ഞാന്‍ ഓപ്പണിങ് ബൌളര്‍. വളരെ സൂക്ഷിച്ചു ബാറ്റ് ചെയ്യുന്ന ഞാന്‍ ഓപ്പണിങ് ബാറ്റ്സ് മാന്‍. ഓ.. എന്റെ ദൈവമേ, ഞാന്‍ സന്തോഷം കൊണ്ട് മതി മറന്നു.

കുറച്ചു കളികള്‍ ഒക്കെ പിടിച്ചു നിന്നു. ബാറ്റിങ്ങില്‍ വല്ലപ്പോളും ഒരു ഫോര്‍ അടിക്കാന്‍ പറ്റുന്നതൊഴിച്ചാല്‍ വല്ല്യ മെച്ചമൊന്നുമുണ്ടായില്ല. ഗതികേടിനു ഞാന്‍ അടിക്കാന്‍ നോക്കിയാല്‍ ഔട്ടാകും, എല്ലാവരും കുറ്റം പറയും, നീയെന്തിനാ ആ ഷോട്ട് ഇപ്പോള്‍ കളിച്ചത്? പാവം ഞാന്‍, ടീമിലെ ദ്രാവിഡായിപ്പോയി. ബൌളിങില്‍ പിന്നെ ഞങ്ങളുടെ ടീമിനു അന്നു വേറെ ഓപ്ഷന്‍ ഇല്ലായിരുന്നു. കോണ്‍ക്രീറ്റ് പിച്ചില്‍ എത്ര വലിച്ചെറിഞ്ഞാലും ബാറ്റ് ചെയ്യുന്ന പരട്ട പച്ചകള്‍ സിക്സര്‍ അടിക്കുന്നത് സ്പിന്‍ വരുമ്പോള്‍ മാത്രമാണ് ഇത്തിരി മെരുങ്ങുന്നത്. എങ്കിലും ബോളിന്റെ മിനുസം മാറ്റുക എന്നുള്ള കടമ ഞങ്ങള്‍ പാവം ഫാസ്റ്റ് ബൌളേര്‍സ് എറിഞ്ഞും ചൊറിഞ്ഞും നടത്തികൊണ്ടിരുന്നു. ബാറ്റിങില്‍ പിന്നെ ഓപ്പസിറ്റ് ടീമിന്റെ ഓപ്പണിങ് ബൌളേര്‍സ് നല്ലതാണെങ്കില്‍ ചിലപ്പോള്‍ അവസരം കിട്ടും. ഒന്നുകില്‍ ആദ്യത്തെ ഓവറുകള്‍ പിടിച്ചു നില്‍ക്കാന്‍, അല്ലെങ്കില്‍ അവര്‍ ഔട്ടാകുമ്പോള്‍.

കാലം പിന്നെയും ഒഴുകി, ഈ പ്രവശ്യവും സ്പീഡില്‍ തന്നെ കുത്തിയൊഴുകുകയായിരുന്നു. എന്റെ ബൌളിങില്‍ എവിടെ നിന്നോ ഇര്‍ഫാന്‍ പത്താന്റെ സ്വിങ് കടന്നു വന്നു. എങ്ങനെയെറിഞ്ഞാലും സ്വിങ് ചെയ്ത് ഓഫ് സൈഡില്‍ കൂടി പോകുന്നു. കൂടുതല്‍ കണ്‍ട്രോള്‍ ചെയ്യുമ്പോള്‍ ലെഗ് സൈഡില്‍ വൈഡ്. അവസാനം ഒന്നുമല്ലെങ്കിലും പഴയ ഓപ്പണിങ് ബൌളറല്ലേ എന്നു കരുതി ക്യാപ്റ്റന്‍ ബോള്‍ പഴയതായപ്പോള്‍ തന്നു, അപ്പോളും തഥൈവ. ബാറ്റിങില്‍ ബാറ്റ് നേരെ പിടിക്കാന്‍ പോലും അറില്ലാതെ വന്നവര്‍ വരെ എന്നെ അവസാനം കുറ്റം പറയുന്നു, നീ പ്രീഡിറ്റര്‍മൈന്റ് ഷോട്ടണ് കളിക്കുന്നത്, ആ ബോള്‍ ഫ്ലികെ ചെയ്യണമായിരുന്നു എന്നൊക്കെ. മണ്ണാങ്കട്ട, അങ്ങനെ കറക്ടായി എല്ലാവരും ചെയ്യുവാരുന്നെങ്കില്‍ ആരെങ്കിലും ഔട്ടാകുമോ?
എന്നും കളി കഴിഞ്ഞു വന്നിരുന്ന് ചിന്തിക്കും. ആ ഷോട്ട് കളിക്കാതിരുന്നുവെങ്കില്‍? ഇന്‍ഡോര്‍ കളിയിലാണെങ്കില്‍ ഔട്ടായാലും 5 റണ്‍സ് കുറക്കുമെന്നേയുള്ളൂ. ബൌളിങിലാണെങ്കില്‍ ഒരു ദിവസം പത്തു മുപ്പത് ഓവര്‍ പ്രാക്ടീസ് എറിഞ്ഞ് എല്ലാം ഒന്നു ശരിയാക്കിയതാ, പിന്നെയും പോയി. പതുക്കെ എന്നെ ബൌളിങില്‍ നിന്നു തന്നെ ഒഴിവാക്കി. എന്തായാലും എന്നെ അവര്‍ ഒരിക്കലും ടീമില്‍ നിന്ന് ഒഴിവാക്കിയില്ല. എല്ലാ കളിക്കും വിളിക്കും, ഇന്നും.





ഇതാണ് ഇപ്പോളത്തെ എന്റെ അവസ്ഥ. എങ്കിലും തീയില്‍ കുരുത്തതല്ലേ ഞാന്‍, എവിടെയേലും പോയി ഇനിയും ഒന്ന് പ്രക്ടീസ് ചെയ്യാന്‍ അവസരം കിട്ടട്ടെ, തിരിച്ചു വരും ഞാന്‍.






ഇല്ലെങ്കില്‍ എന്റെ മകന്‍ കറിയാച്ചന്‍ ഇപ്പോളേ എറിയാന്‍ തുടങ്ങി. അവന്‍ കളിക്കുന്നത് കണ്ട് ആശ തീര്‍ക്കും ഞാന്‍.... ആശ തീര്‍ക്കും.....




ചാച്ചയുടെ പ്രയാസം കണ്ടിട്ട് എനിക്കു സങ്കടം വരുന്നു, എടുത്തു പൊക്കാന്‍ പാടാണ് ഈ ബാറ്റ്. എങ്കിലും ഞാന്‍ ശ്രമിച്ചു തുടങ്ങി കേട്ടോ.










ഇതു ഞാന്‍, എന്റെ അമ്മവീട്ടിലെ മിഷ്യന്‍പെരയുടെ മുമ്പില്‍. ഈ മിഷ്യന്‍പെരയുടെ മുമ്പിലത്തെ തൂണ്‍ ആയിരുന്നു ഞങ്ങളുടെ ആദ്യ കാല സ്റ്റംപ്സ്.













ഇതൊക്കെ ദുബായിയിലെ തുടക്കകാലം എന്നെ പോലെ തന്നെ ഞങ്ങളുടെ ടീമിനും എന്നെ വല്ല്യ പ്രതീക്ഷ ആയിരുന്നു.























ഇന്‍സ്പോര്‍ട്സിലെ ബൌളിങ്. സസൂക്ഷ്മം പുറകിലിരുന്ന് നിരീക്ഷിക്കുന്നത് കറിയാച്ചന്‍
ഫീല്‍ഡില്‍ ശ്രദ്ധയോടെ നില്‍ക്കുന്നതു കണ്ടോ?















കാലന്മാരായ മൊട്ടകള്‍ വന്ന് ഇങ്ങനെയൊക്കെ എറിഞ്ഞാല്‍ എങ്ങനാ നമ്മള്‍ രക്ഷപെടുക?
ആദ്യമൊക്കെ ഇതുപോലെ ഓപ്പണിങ് പെയര്‍ ആയിരുന്നു




വല്ലപ്പോളും കിട്ടുന്ന ഗപ്പുകളില്‍ ഒന്ന്

Read more...

ഓരോ ദിനങ്ങള്, 30 Nov

>> Monday, December 1, 2008

ലോകത്ത് ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ പുതിയ തീരുമാനങ്ങള്‍ എടുത്ത് പ്രാവര്‍ത്തികമാക്കാന്‍ തിരഞ്ഞെടുക്കുന്ന ദിവസം ആണ് ജനുവരി 1. ക്രിക്കറ്റുകളിക്കാരനായി ഇന്ത്യന്‍ ടീമില്‍ കളിക്കണം എന്നും സിനിമാനടനാകണം എന്നും സ്വപ്നം കണ്ടു നടക്കുന്നവരെപോലെയാണ് ഇതില്‍ ഭൂരിപക്ഷം പേരും,
ചുരുക്കം ചിലര്‍ക്കെല്ലേ ആ സ്വപ്ന സാക്ഷാല്‍ക്കാരം നടക്കൂ. വയസു 31 ആയപ്പോള്‍ ഏതായാലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നട്ടെല്ലാകാം എന്ന സ്വപ്നം ഞാന്‍ ഉപേക്ഷിച്ചു. സിനിമായില്‍ പിന്നെ വയസായാലും അഭിനയിക്കമല്ലോ. ജോസ് പ്രകാശ് ഒക്കെ എത്ര വയസായിട്ടും വില്ലനായി അഭിനയിച്ചു!


ആ‍കെ അലങ്കോലമായിരുന്നു നാ‍ട്ടില്‍ നിന്നും വന്നതിനു ശേഷമുള്ള രണ്ടാഴ്ചത്തെ ജീവിതം. മദ്യപാനം, പുകവലി, ഉറക്ക ക്ഷീണം, യാത്ര, ക്രിക്കറ്റുകളി അങ്ങനെ ആകെക്കൂടെ ഒരു തിരക്കിട്ട ജീവിതം. ഒരു പരിധിവരെ ഭാര്യയേയും എന്റെ കുഞ്ഞുങ്ങളേയും പിരിഞ്ഞതിന്റെ വ്യസനം കുറക്കാന്‍ അതു സഹായിച്ചു എന്നുള്ളതു വാസ്തവം. എങ്കിലും ഇതൊക്കെ ഒന്നു നിറുത്തി നന്നായി കൂടെ എന്ന് മനസില്‍ നിന്നും ഒരു വിളി.


ഇന്നലെ തന്നെ തീരുമാനിച്ചിരുന്നു കുടിയും വലിയുമൊക്കെ നിറുത്തണം ഒന്നാം തീയതി മുതല്‍ എന്ന്. അതുകൊണ്ടു തന്നെ 30-ആം തീയതി രാവിലെ എണീറ്റപ്പോള്‍ തന്നെ സഹമുറിയന്‍ കെ കെ വെച്ചിരുന്ന സിഗരറ്റ് ഒരെണ്ണം എടുത്തു കത്തിച്ചു കക്കൂസില്‍ പോയി. നിറുത്തുമ്പോള്‍ ആഘോഷിച്ചു വേണ്ടേ നിറുത്താന്‍. വളരെ നാളുകളായി ഉപേക്ഷിച്ച ശീലം ആയിരുന്നു എങ്കിലും നിറുത്തുന്നതിനു മുമ്പ് ഒന്നു ആസ്വദിച്ചു പോകാന്‍ ആഗ്രഹം. പാവം കെ കെ, ഇന്ന് മിക്കവാറും അവന്റെ അപ്പിയിടീല്‍ മുടങ്ങിയതു തന്നെ.


ഹോസ്റ്റല്‍ ജീവിതത്തില്‍ ആരംഭിച്ച് ഒരു ശീലമായ സിഗരറ്റുവലിച്ച് അപ്പിയിടല്‍ പിന്നെ വളരെ പാടുപെട്ടാണ് നിറുത്തിയത്. അവസാനം ആയപ്പോള്‍ സിഗരറ്റുവലിക്കാന്‍ അപ്പിയിടുകയും അപ്പിയിടാന്‍ ഗരറ്റുവലിക്കുകയും പിന്നെ ക്രമേണ സിഗരറ്റു വലിക്കുമ്പോള്‍ ഒക്കെ അപ്പിയിടാന്‍ മുട്ടുകയും ചെയ്തതോടെ പതുക്കെ രാവിലെ അതു ഒഴിവാക്കി. വെറും വയറ്റില്‍ ചൂടു വെള്ളം കുടിച്ചും, വായിക്കാന്‍ എന്തെങ്കിലും ഒക്കെ എടുത്തും പാടുപെട്ടാണ് അതൊഴിവാക്കിയത്. പിന്നെ ഇടക്കാലത്ത് അതു സിഗരറ്റും മാസികയും ഒപ്പം വേണമെന്നായി. എങ്കിലും ഇടക്കൊക്കെ ഒരെണ്ണം വലിച്ചു കൊണ്ടു പോകാറുണ്ട്.

രാവിലെ തന്നെ വലിച്ചപ്പോള്‍ ചങ്കിനൊക്കെ ഒരു പ്രയാസം. എനിക്കു പ്രത്യേകിച്ച് സുഖം ഒന്നും ഇല്ല വലിക്കുമ്പോള്‍, പിന്നെ എന്തിനാണാവോ വലിക്കുന്നത്. ഒരു ആക്ടിവിറ്റി തന്നെ , പോരാത്തതിനു വലിച്ചു കഴിയുമ്പോള്‍ കുറച്ചു ക്ഷീണം വരും എന്നല്ലാതെ വല്ല്യ മെച്ചമൊന്നുമില്ല. എന്നാലും ഇപ്പോളും മൂന്നലെണ്ണം വലിച്ചു കേറ്റുകേം ചെയ്യും, കള്ളു കുടിക്കുമ്പോള്‍ ചെയിന്‍ ആയിട്ടും.


വൈകിട്ടു വരുമ്പോള്‍ അടിക്കാനായി കെ കെ കൊണ്ടുവന്ന ടക്കീലയുടെ ഒരു പകുതി ഇരുപ്പുണ്ട്. അങ്ങനെ എല്ലാം പൂര്‍ത്തിയാക്കി നാളെ മുതല്‍ നന്നാവാം എന്നു വെച്ചു. വൈകിട്ടു ഓഫീസ് വിട്ടു വരുന്ന വഴി നേരെ ചേട്ടായിയുടെ വീട്ടില്‍ കയറി അവരെ ഇത്തിരി സഹായിച്ചു. വരുന്ന വഴി സിഡി കടയില്‍ കയറിയപ്പോള്‍ അതാ അവിടെ ഇരിക്കുന്നു യോഗാ സിഡി. ശില്പാ ഷെട്ടി ആണ് പഠിപ്പിക്കുന്നത്. പിന്നെ അമാന്തിച്ചില്ല, അതും എടുത്തു. നാളെ നല്ല കുട്ടിയായി യോഗായും ഒക്കെ ചെയ്തു തുടങ്ങാം. അവസാനത്തെ രണ്ടെണ്ണം ടിക്കാനായി ആര്‍ത്തിയോടെ ചെന്ന ഞാന്‍ കാണുന്നത് അച്ചായനും കെകെയും കൂടി തീര്‍ത്ത കുപ്പി. എങ്കിലും എന്റെ പ്രതിജ്ഞ ഒരു മാസം മുമ്പോട്ടാക്കിയില്ല. ദൈവമേ, നാളെ മുതല്‍ നല്ല കുട്ടിയായി ജീവിക്കാന്‍ അനുഗ്രഹിക്കണേ....

Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP