ഞാനൊരു പാവം പാലാക്കാരന്‍

പൈക പെരുന്നാൾ - ഒരോർമ്മ

>> Wednesday, December 3, 2025

പൈക പെരുന്നാൾ - ഒരോർമ്മ

സകല തന്ത വൈബുകാരെയും പോലെ ഞാനും ആലോചിക്കുമ്പോൾ പഴയ പെരുന്നാൾ ആയിരുന്നു പെരുന്നാൾ. അന്നത്തെ ആ ഒരു കൂട്ടായ്മയും ആഘോഷവും ഇന്ന് ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ലായെന്നാണ് എന്റെ ഉത്തരം, ഒരു പക്ഷെ പുതിയകാലത്തിന്റെ തിമിർപ്പിലേക്ക് എനിക്കെത്തിനോക്കാൻ കഴിയാഞ്ഞിട്ടാവാം.

പൈക ലിറ്റിൽ ഫ്‌ളവർ എൽ പി സ്‌കൂളിൽ പഠിക്കുന്ന കാലം. പൈക പെരുന്നാളിന്റെ ഏറ്റവും ആകർഷണം അതിന്റെ തോരണം കെട്ട് ആണ്. തെക്കേ പന്തൽ മുതൽ വടക്കേ പന്തൽ വരെ ഏകദേശം ഒന്നര കിലോമീറ്റർ ദൂരം വെളുത്ത തോരണം ഒരു മീറ്റർ ഗ്യാപ്പിൽ റോഡിനു വിലങ്ങനെ കെട്ടും, സൈഡുവഴി ചുവന്ന തോരണവും.  കാറ്റടിക്കുമ്പോൾ തോരണ ഇതളുകളുടെ കുഞ്ഞു ഇളക്കവും, പേപ്പറിന്റെ ഒരു കിരുകിരാ ശബ്ദവും, അതിന്റെ അടിയിലൂടെ നടക്കുമ്പോൾ കിട്ടുന്ന ആ സുഖം ഇന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. നമുക്ക് തന്നെ നാമൊരു രാജകുമാരൻ ആയി തോന്നുമായിരുന്നു. ( പെൺകുട്ടികൾ സിൻഡ്രല്ല രാജകുമാരി ആയിട്ടും)

അതിനായുള്ള ഒരുക്കങ്ങൾ വളരെ വലുതായിരുന്നു. ആഴ്ചകൾക്കു മുമ്പേ തന്നെ സ്‌കൂൾ ഗൗണ്ടിൽ കമ്പു നാട്ടി അതിൽ ചാക്കുനൂൽ വലിച്ചു കെട്ടും. ആദ്യം അതിൽ നല്ല ചൂട് മാവ് തേച്ചു പിടിപ്പിക്കും, ഒരു ഇളം നീല കളർ ഒക്കെ ഉള്ള അത് കാണുമ്പോൾ സത്യത്തിൽ ഒരു പിടി എടുത്തു കഴിക്കാൻ തോന്നും.  പിന്നെ വെള്ളയും ചുമലയും നിറത്തിൽ ഉള്ള തോരണങ്ങൾ. ഡ്രിൽ പീരിയഡിൽ കുട്ടികളും വൈകുന്നേരങ്ങളിൽ പട്ടികയിലെ കച്ചവടക്കാരും തൊഴിലാളികളും നാട്ടുകാരും എല്ലാം കൂടി ഒട്ടിച്ചു വെക്കും. എക്‌സ്‌പീരിയൻസ് ഉള്ള ചേട്ടന്മാർ അത് ഭംഗിയായി തോരണം ഉടയാതെ മടക്കി കെട്ടി വെക്കും. പിന്നെ പെരുന്നാളിന് മുമ്പുള്ള വ്യാഴാഴ്ച, അന്നാണ് പ്രധാന പരിപാടി. ആദ്യകാലങ്ങളിൽ  അലവാങ്കും കമ്പി പാരയുമായി റോഡിന്റെ സൈഡ് മുഴുവൻ കുഴികൾ കുഴിച്ചു കമുകിൻ തടികൊണ്ട് വന്നാണ് ഇട്ടിരുന്നതെങ്കിൽ പിന്നീട് അത് വീപ്പയിൽ കാറ്റാടി മരക്കമ്പുകൾ ആയി. ഒരു സൈഡിൽ കെ എം എസിന്റെ ഒരു ബസിന്റെ മുകളിൽ കയറി തോരണം കെട്ടുമ്പോൾ മറ്റേ സൈഡിൽ ഏണി വെച്ചുകെട്ടി വലിഞ്ഞു കയറി കെട്ടും. എനിക്കൊക്കെ ആകെ ബസിന്റെ ബെല്ലടിക്കാൻ കിട്ടുന്ന ഏക അവസരം. അടിച്ചു കൊതി തീർക്കും അന്ന് ഞങ്ങൾ പിള്ളേർ.

അന്നൊക്കെ പാലാ പള്ളിയിൽ പോയിട്ട് കേരളത്തിൽ ഒരുങ്ങി പള്ളിയിലും അങ്ങനെ ഒരു തോരണം കെട്ട് ഇല്ല എന്നാണ് ഞങ്ങൾ വിശ്വസിച്ചു വന്നിരുന്നത്. ഇന്നിപ്പോൾ തിളങ്ങുന്ന തോരണവും ലൈറ്റും ഒക്കെയായി എല്ലാവരും മുമ്പിലായി, പൈകയിൽ ഇനിയിപ്പോൾ നടക്കുമോ എന്ന് പോലും സംശയം ആണ്. യേശുദാസ്, ചിത്ര, മമ്മൂട്ടി അങ്ങനെ പ്രഗത്ഭർ വന്നിരുന്നു അന്നൊക്കെ പെരുന്നാളിന്. ചെമ്പിളാവും കൊങ്ങാണ്ടൂരും രണ്ടു സെറ്റായി മത്സര വെടിക്കെട്ട്, ഗർഭം കലക്കിയും അമിട്ടും വാണവും മാലയും ഒക്കെയായി തിമിർപ്പ്. അമിട്ടിൽ നിന്നും കുടയൊക്കെ വരുന്നത് കാണുമോൾ ഒരു പാരച്യൂട്ട് പോലെ അതിൽ തൂങ്ങി ഒന്ന് കറങ്ങാൻ തോന്നിയിരുന്നത് എനിക്ക് മാത്രമാണോ ആവോ? പിന്നെ പൊൻകുന്നം മത്തായിയുടെയും പല പ്രഗത്ഭരുടേയും ഒക്കെയായി ചെണ്ടമേളം, ബാന്റുമേളം, ഇതിന്റെ എല്ലാം കൂടെ നെഞ്ചുവിരിച്ചു നാട്ടിലെ ചേട്ടന്മാരുടെ എല്ലാം നിയന്ത്രിച്ചുള്ള നടപ്പ്, ശബരിമല വണ്ടികളുടെ തിരക്ക്...... എല്ലാം മനസ്സിൽ ഇങ്ങനെ മിന്നി തെളിയുന്നു...

അവസാനം വീട്ടിലേക്ക് തിരിച്ചു പോകുമ്പോൾ, നേർത്ത മഞ്ഞിൽ നക്ഷത്രങ്ങൾ മാത്രം പുഞ്ചിരിച്ചു നിൽക്കുന്ന വീടുകൾ. എന്തൊരു സുന്ദര ഓർമ്മകൾ. 

ഇനി വരുന്നൊരു തലമുറക്ക് ...

ഇതൊക്കെ കൂടാൻ സാധ്യമോ  ...

Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP