ഞാനൊരു പാവം പാലാക്കാരന്
കൊഴിഞ്ഞുപോയെങ്കിലും.....
>> Tuesday, December 8, 2009
തൊട്ടാവാടി
>> Sunday, December 6, 2009
രാവിലെ മോന്റെ കരച്ചില് കേട്ടാണ് എഴുന്നേറ്റത്. മണി പത്തായി, ഒന്നെഴുന്നേറ്റ് ഈ പിള്ളേരെ ഒന്നു നോക്കിക്കൂടെ മനുഷ്യാ എന്നു ഭാര്യ സാധാരണ പറയാറില്ലെങ്കിലും, മനസില്‍ അങ്ങനെയൊക്കെ വിചാരിക്കുമല്ലോ എന്നു കരുതി ഞാന്‍ എണീറ്റു. ഈ പ്രാവശ്യം നാട്ടില്‍ വന്നതില്‍ പിന്നെ ഇങ്ങനെയാണ്, നല്ല ഉറക്കം തന്നെ. ഒരു കോട്ടുവായും ഇട്ട് മുറ്റത്തേക്കിറങ്ങി തെക്കുവശത്തെ പതിനെട്ടാം പാത്തി തെങ്ങിന്റെ ചുവട്ടിലേക്ക് നോക്കിയപ്പോള്‍ അതാ അപ്പുറത്തു മോൻ കിണുങ്ങി നില്ക്കുന്നു, തൊട്ടാവാടികൂട്ടത്തില് ചെന്നു പൂ പറിക്കാന്‍ കയ്യിട്ടപ്പോള്‍ മുള്ളു കൊണ്ടു കരഞ്ഞതാണവന്. എന്റെ ഓര്‍മ്മകള്‍ കുറേ പിന്നിലേക്ക് പോയി.
അന്നു വീട്ടില്‍ മുസാണ്ട, ബാള്‍സം, ബൊഗേന്‍ വില്ല, ജമന്തി തുടങ്ങിയ അനേകം ചെടികള്‍ ഉണ്ടെങ്കിലും അമ്മയുടെ ഇഷ്ടം എന്നും റോസിനോടായിരുന്നു. നാല്പതില്പരം ഇനത്തിൽ ഉള്ള റോസച്ചെടികള്‍ അമ്മയും അമ്മാവനും കൂടി വീട്ടില്‍ നട്ടുപിടിപ്പിച്ചു. എവിടെ പുതിയ പൂവുകണ്ടാലും അതിന്റെ പൂവെങ്കിലും രണ്ടിതള്‍ താഴെവച്ചു വാങ്ങി വീട്ടില്‍ കൊണ്ടു വന്ന് കാട്ടുറോസിൽ ബഡ് ചെയ്തു പിടിപ്പിക്കും. അന്നേ ഞാന്‍ അത്ദുതപ്പെട്ടിരുന്നു, ഇത്രയും മനോഹരം ആയ ചെടികള്ക്കെന്തിനാ ഈ മുള്ളെന്ന്?
ബാല്യകാലത്തു എപ്പോളോ കാലില്‍ തൊട്ടാവാടിയുടെ മുള്ളുകൊണ്ടു വേദനിച്ചപ്പോൾ അമ്മ പറഞ്ഞു, കണ്ടോ.. തൊട്ടാവാടിയുടെ ഇലകള്‍ കൈകൂപ്പി ക്ഷമ ചോദിക്കുന്നത്? എന്തോ അതിൽ പിന്നെ എനിക്കു വലിയ ഇഷ്ടമായിരുന്നു തൊട്ടാവാടിയോട്. പിന്നീട് തൊട്ടാവാടിയെ ഒട്ടും വേദനിപ്പിക്കാതെ ശ്രദ്ധിക്കും . ഇളം വയലറ്റ് കളറില്‍ ഒരു സൂര്യനെപോലെ നില്ക്കുന്ന അതിന്റെ പൂക്കള്‍ എനിക്കിഷ്ടമായിരുന്നു. അതിന്റെ നാരുകള്‍ പറിച്ചു കളഞ്ഞ് ഒരു കൊച്ചു ചക്ക പോലെയുള്ള അതിന്റെ അകഭാഗം തിന്നുമ്പോള്‍ നല്ല രസമായിരുന്നു.പക്ഷെ തൊട്ടാവാടിയെക്കൊണ്ട് ക്ഷമ പറയിക്കാതെ അതു പറിച്ചെടുക്കാനായിരുന്നു പ്രയാസം. ഇങ്ങനെ ഒരു സാധനം, ഒന്നു തൊട്ടാല്‍ മതി അങ്ങു ക്ഷമ പറയും. ഞങ്ങടെ ക്ളാസിലെ സൗമ്യയെ എല്ലാവരും തൊട്ടാവാടി എന്നാണ് വിളിക്കുന്നത്, അവളുടെ തന്നെ ക്ലാസിലെ ജോമോൻ ഇഷ്ടമാണെന്നു പറഞ്ഞതിന് അവൾ ഭയങ്കര കരച്ചിൽ ആയിരുന്നു. പിന്നെ അത് കഴിഞ്ഞുഇതല്ലേ നമ്മടെ ജോമോൻ പ്രേമിച്ച പെണ്ണ് എന്ന് കുട്ടികൾ പറയുമ്പോൾ എല്ലാം തന്നെ അവൾ കരയും. പക്ഷെ അവള് കൈകൂപ്പുന്നത് ഞാന്‍ ഇതു വരെ കണ്ടിട്ടില്ല.
തൊട്ടാവാടി കണ്ടാല്‍ ഓടി വന്നു ചവിട്ടി മെതിച്ച് എത്ര ക്ഷമപറഞ്ഞാലും കേള്‍ക്കാതെ ആർത്തിയോടെ അതു തിന്നുന്ന ആട്ടുമ്മാമയെ എനിക്കിഷ്ടമല്ലായിരുന്നു. പക്ഷെ ആ ആടു പ്രസവിച്ചപ്പോള്‍ എനിക്കു സന്തോഷമായി, നല്ല മൂന്നു ആട്ടിന്‍ കുട്ടികള്‍. അതില്‍ ഒന്നിന്റെ താടിക്ക് രണ്ട് കുണുക്കും. ചുമ്മാ നിന്ന നില്പ്പില് എത്ര പൊക്കത്തില്‍ ആണ് ആട്ടിന്‍ കുട്ടികള്‍ ചാടുന്നതെന്നറിയാമോ? പിന്നെ എന്റെ കളി അവയുടെ കൂടെയായി. ഞാന്‍ എത്ര നോക്കിയിട്ടും അവരുടെ വേഗതയോ, ചാടാനുള്ള ശക്തിയോ എനിക്കില്ലാത്തപോലെ തോന്നി. ഞാന്‍ അമ്മയുടെ അടുത്തു ചെന്ന് ചോദിച്ചു, അവര്‍ക്കെങ്ങനെയാണ് ഇത്ര ശക്തി കുഞ്ഞായിരിക്കുമ്പോളേ കിട്ടിയത് എന്ന്.
ഓര്‍മ്മകളില്‍ നിന്ന് വീണ്ടും തിരിച്ചു വന്നു. വാടിനില്ക്കുന്ന തൊട്ടാവാടികളിൽ മോന്റെ താല്പര്യം കുറഞ്ഞപ്പോള്‍ അവന് വടിയുമായി അവിടെ കണ്ട ഇലകള്‍ ഒക്കെ അടിച്ചു നടന്നു. അപ്പോൾ തൊട്ടാവാടി വീണ്ടും ഊര്‍ജ്ജസ്വലയായി എഴുന്നേറ്റു. ഉണർന്നു നിൽക്കുന്ന തൊട്ടാവാടിയെ കണ്ടപ്പോൾ വീണ്ടും മകന് രസം കയറി വടിയുമായി വന്ന് അതിനി അടിച്ചു. ഒരു മാതിരി ഇത്തിരി സന്തോഷം ഉണ്ടായി ആസ്വദിക്കുമ്പോളേക്കും തലമണ്ടക്കിട്ടു കൊട്ട് തരുന്ന ദൈവത്തിന്റെ കണക്ക്. പാവം തൊട്ടാവാടി വീണ്ടും കൈക്കൂപ്പി ക്ഷമ പറഞ്ഞുകൊണ്ട് തലതാഴ്ത്തി. മകനായിട്ടും എനിക്ക് അവനോടു ദേഷ്യം വന്നു, മറ്റുള്ളവരെയുടെ വേദനയില്‍ ചിരിക്കുന്ന മനുഷ്യരുടെ തലമുറതന്നെയോ ഇവനും?
പെട്ടെന്ന് ഒരു ഉരുളന്‍ കല്ലില്‍ ചവിട്ടി അവന് ആ തൊട്ടാവാടി കൂട്ടത്തിലേക്കു തന്നെ വീണു. അവൻ മുള്ളുകൊണ്ട് കരഞ്ഞു. ഞാന്‍ അവനെ എണീപ്പിച്ചു, ഒന്നു രണ്ടിടങ്ങളില്‍ ചോര പൊടിഞ്ഞിട്ടുണ്ട്. അവനെ ആശ്വസിപ്പിച്ച് ഞാന്‍ ആ തൊട്ടാവാടികൂട്ടത്തിനടുത്തുള്ള പാറക്കല്ലില്‍ ഇരുന്നു.
ആശംസകള്‍
>> Monday, October 5, 2009
അങ്ങനെ എന്റെ ഭാര്യേ, നിന്റെ മറ്റൊരു ജന്മദിനം കൂടി കഴിയുന്നു. ആദ്യ രണ്ടു ജന്മദിനങ്ങളും ഞാന്‍ നേരത്തെ നല്കിയ സമ്മാനങ്ങളുടെ നിറവയറുമായി ആഘോഷിച്ച നിനക്ക് കഴിഞ്ഞ ജന്മദിനത്തില് എന്നെ വിളിച്ച് ഓര്‍മ്മിപ്പിക്കേണ്ടി വന്നു എന്നത് ഒരു വിരോധാഭാസമായി തോന്നിയിരിക്കാം. നിന്റെ അടുത്തില്ലായിരുന്നതിനാലും ജോലിയുടെ പ്രശ്നങ്ങളില്‍ പെട്ട് മറന്നു പോയതായിരുന്നെങ്കിലും നിനക്ക് അതൊരു പ്രതീക്ഷയായിരുന്നു. എന്തായാലും ഈ പ്രാവശ്യം രാവിലെ തന്നെ എഴുന്നേറ്റ് ഒരു പൊട്ടെങ്കിലും സമ്മാനമായി ഞാന്‍ തരും എന്നു പ്രതീക്ഷിച്ചു നീ. നാട്ടിലെ ആറക്കശംബളം വാങ്ങുന്ന ഒരുവന് കുറഞ്ഞ പക്ഷം ഒരു ഡയമണ്ട് മോതിരം എങ്കിലും സമ്മാനമായി തരും എന്നു പ്രതീക്ഷിക്കാന്‍ നിനക്കു സാധിക്കുമായിരിക്കാം.
വെറും ഒരു ചുംബനവുമായി രാവിലെ നിന്നെ ആശംസകള്‍ അറിയിച്ചപ്പോള്‍ നിനക്ക് നിരാശ തോന്നിയിരുന്നോ? എന്റെ മനസിലെ വിലപിടിച്ച ഒരു ബിംബമായി മാറിയ നിനക്ക് വെറുമൊരു
സമ്മാനത്തില്‍ ഒതുക്കാനുള്ള മനസ് എനിക്കില്ല. വേദനിക്കുന്ന ഒരു കോടീശ്വരനായ എനിക്ക് വിലയേറിയ ഒരു സമ്മാനം വാങ്ങി തരാനുള്ള അവസ്ഥ ഉണ്ടോ എന്നത്, കണക്കുകള്‍ കൈകാര്യം ചെയ്യുന്നതു വഴി നിനക്കറിയാവുന്നതുമാണല്ലോ? അതിനാല്‍ തന്നെ രാവിലെ ഒരു സര്‍പ്രൈസ് ഗിഫ്റ്റുമായി നിന്നെ വിളിച്ചെഴുന്നേല്‍പ്പിച്ച് നിന്നെ വിഷ് ചെയ്യാന്‍ എനിക്കു സാധിച്ചില്ല എന്നുള്ളതില്‍ ഞാന്‍ നിന്നോട് ക്ഷമ ചോദിക്കുന്നു.
ഭര്‍ത്താവിനെ ഭരിച്ചു നില്ക്കുന്ന ഇന്നത്തെ ഒരു ശരാശരി ഭാര്യയുടെ ജീവിതത്തില്‍ നിന്നും മാറി, വിനയവും അനുസരണയും കൊണ്ട്, പഴമയുടെ വാക്താവായ ഒരു മൂരാച്ചി ഭര്‍ത്താവിന്റെ മനസുള്ള എന്റെ സ്നേഹാദരവു പിടിച്ചു വാങ്ങിയ നിന്നെ എനിക്കു ഒരുപാടിഷ്ടമാണ്, ബഹുമാനമാണ്. സ്ത്രീയുടെ ശക്തി എന്താണെന്ന് എന്നെ മനസിലാക്കി തരുന്നതില്‍ എന്റെ അമ്മയുടെ പാതയില്‍ തന്നെ, എന്റെ പ്രതീക്ഷക്കള്‍ക്കും അപ്പുറമായി ഇന്നത്തെ തലമുറയില്‍ നിന്നും നിന്നെ ലഭിച്ചത് എന്റെ ഭാഗ്യമായി ഞാന്‍ കരുതുന്നു. ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടത്തിലൂടെയാണ് ഞാന്‍ സഞ്ചരിക്കുന്നത് എന്നു ഞാന്‍ മനസിലാക്കുന്നു.
നീ എന്റെ എല്ലാമാണ്. എന്റെ പൊന്നമ്മയുടെ മടിയില്‍ തലവെച്ചു കിടക്കുമ്പോള്‍ കിട്ടുന്ന വാത്സല്യം വരെ എനിക്കു നല്കുന്ന നിന്നെ എനിക്കൊത്തിരി ഇഷ്ടമാണ്. ചെറുപ്പത്തില്‍ തന്നെ ചാച്ചയെ നഷ്ടപ്പെട്ട് അമ്മയുടെ നാലായി വീതിക്കപ്പെട്ട സ്നേഹവും സാഹചര്യങ്ങളാല്‍ നഷ്ടപ്പെട്ട എനിക്ക് ഇതെല്ലാം ഒന്നായി നല്കുന്ന നിന്നെ രത്നങ്ങള്‍ കൊണ്ട് തുലാഭാരം നടത്തിയാലും മതിയാവില്ല കൊച്ചേ. വിലമതിക്കാനാവാത്ത ഒന്നാണെനിക്കു നീ. ഒരു കൊച്ചു സമ്മാനത്തില്‍ ഒതുങ്ങില്ല നീ.
രാവിലെ ഞാന്‍ തന്ന ഉമ്മയില്‍ എല്ലാം അടങ്ങിയിരുന്നു. ഒത്തിരി നാള് നിന്നോടും മക്കളോടും കൂടെ ഇതേ സ്നേഹത്തില്‍ ജീവിക്കുവാന്‍ ദൈവമേ എന്നെയും അനുഗ്രഹിക്കണമേ....
സന്ധ്യ
>> Saturday, October 3, 2009
കറിയാച്ചന് ആരംഭിച്ചു.
>> Thursday, October 1, 2009
അങ്ങനെ കറിയാച്ചനും വിദ്യ ആരംഭിച്ചു. ഇടക്കു പറഞ്ഞു കൊടുക്കുന്നതു പെട്ടെന്നു പഠിക്കുന്നു എന്ന് അമ്മ. മൊത്തത്തില്‍ രണ്ടാഴ്ചയായി നല്ല വളര്‍ച്ച പോലെ തോന്നി. ഡയപ്പറിന്റെ ഉപയോഗം പൂര്‍ണ്ണമായി നിര്‍ത്തി. സ്വതവേ ഉണ്ടായിരുന്ന നാണം (പ്രത്യേകിച്ച് ഇളയവന് വന്ന് ഓവര്‍ടേക്ക് ചെയ്തപ്പോള്‍) കുറേശ്ശെ മാറുന്നതിന്റെ ലക്ഷണങ്ങള്‍. വര്‍ത്തമാനം കുറച്ചുകൂടി മനസിലാവാന്‍ തുടങ്ങി. വണ്ടികള്‍ എന്റെ ഭാര്യയേക്കാളും നന്നായി മനസിലാക്കാന്‍ തുടങ്ങി. എന്തിന്, ചാച്ചക്ക് പൈസ ഉണ്ടാക്കി ഒരു നിസാന്‍ പെട്രോള്‍ വരെ വാങ്ങിച്ചു തരാമെന്ന് അവന് പറഞ്ഞു തുടങ്ങി.
കുഞ്ഞവന്‍ കോക്കു വളരെ ചടുലതയും വികൃതിയും ഉള്ളവനാകയാല്‍ എല്ലാവരും അവനെ ഇഷ്ടപ്പെടുകയും താലോലിക്കുകയും ചെയ്യുന്നതിനാല്‍ കറിയാച്ചന് കുറച്ച് നാണം കുണുങ്ങിയായി
ഒതുങ്ങിപോയി എന്നുള്ളതായിരുന്നു സത്യം. എന്തിനു പറയുന്നു, കോക്കു ചെയ്യുന്ന വികൃതി ഞാന്‍ പോലും തമാശയായി ചിരിക്കുകയും അതു തന്നെ കറിയാ ചെയ്താല്‍ അംഗീകരിക്കാതിരിക്കുകയും ചെയ്യുന്നു. രണ്ടാമനായതിനാല്‍ തന്നെ കോക്കു എല്ലാം ചോദിച്ചും വഴക്കുണ്ടാക്കിയും നേടുകയും എല്ലാവരെയും ചിരിച്ചും ഉമ്മകൊടുത്തും കയ്യിലെടുക്കുമ്പോള്‍ കറിയാച്ചന് വായും പൊളിച്ച് ചെറിയ അസൂയയോടുകൂടി നില്ക്കുന്നതു കാണാം. പ്രായത്തില്‍ ഒരു വര്‍ഷത്തെ വിത്യാസമേ ഉള്ളെങ്കിലും അവന് ചേട്ടനായി പോയില്ലേ. മനപൂര്‍വ്വം അല്ലെങ്കില്‍ പോലും കറിയാച്ചനു നഷ്ടപ്പെടുന്ന കുറെയേറെ കാര്യങ്ങളില്‍ അങ്ങനെ പലത്.
ഇതൊക്കെ നന്നായി മനസിലാക്കുന്ന ഒരു വിവരമുള്ള പിതാവ് (സ്വയം എങ്കിലും ഇത്തിരി ബഹുമാനം വേണ്ടേ?) അതിനനുസരിച്ച് മക്കളെ നോക്കണമല്ലോ? അങ്ങനെ കോക്കു നേരത്തെയുറങ്ങിയ ഇന്നലെ കറിയാച്ചനെ ഇത്തിരി കൊഞ്ചിക്കാം എന്നു വെച്ചു. ഒരു അരമണിക്കൂര്‍ ഒക്കെയല്ലേ നമ്മുടെ മാക്സിമം. പോരാത്തതിന് കോക്കു ഉറങ്ങിയതിനാല്‍ നമുക്കുള്ള കന്നിമാസത്തിന്റെ വിളിയും. പതുക്കെ ലൈറ്റ് ഒക്കെ കെടുത്തിയിട്ടാവാം ഇനിയുള്ള കൊഞ്ചിക്കല്‍ എന്നു വെച്ചു. ആ വഴിക്കവന്‍ ഉറങ്ങിയാല്‍ ഒരു വെടിക്കു രണ്ടു പക്ഷിയല്ലേ.
ആദ്യം ഒരു പാട്ടു പാടിനോക്കി “ചാഞ്ചാടുയാടി ഉറങ്ങു നീ..” അവന് പറഞ്ഞു “ചാച്ചേ..പാട്ടു വേണ്ട”. മുറിയില്‍ ചെറിയൊരു വെളിച്ചത്തിനായി ബാത്ത് റൂമില്‍ തെളിച്ചിട്ടിരിക്കുന്ന ലൈറ്റില്‍ നിന്നും വരുന്ന പ്രകാശം നോക്കി അവനിരിക്കുന്നു. അതെന്തായാലും അതിന്റെ സൌന്ദര്യം ആസ്വദിക്കുകയല്ലാ എന്ന് എനിക്കു മനസിലായി, കാരണം എന്റെ പേടി അതേ പടി കിട്ടിയതു അവനാണ്.
എന്നാ പിന്നെ ഒരു കഥ പറയാം എന്നു വെച്ചു. ഇന്നു സിഡിയില്‍ കണ്ട കടുവായുടെ കഥ തന്നെയാവട്ടെ എന്നു വെച്ചു. അതാകുമ്പോള്‍ അവനും സങ്കല്പിക്കാന് എളുപ്പമുണ്ടാവുമല്ലോ? ഞാനും അവനും കൂടി പജീറോയില്‍ കാട്ടില്‍ പോകുന്നു, അതിനെ സാഹസികതയും സംഭവങ്ങളും ചേര്‍ന്ന് അടിപൊളിയാക്കുന്നു, കൂട്ടത്തില്‍ നമ്മളെ വലിയ ആള് ആക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ചാച്ച എന്നു പറഞ്ഞാല്‍ ഭയങ്കര സംഭവം ആണ് എന്നു വരുത്തേണ്ടത് നമ്മുടെ ആവശ്യം ആണല്ലോ, നിലനില്‍പ്പിന്റെ ഭാഗവും. അങ്ങനെ ധൈര്യവാന്, അതിശക്തിമാന്‍, ഹീമാന്‍, സ്പൈഡര്മാന്, കലമാന്‍ എന്നു തുടങ്ങി ലോകത്തിലെ എല്ലാ
ഹീറോയിസവും ഉള്ളയാളാണ് അവന്റെ അപ്പന് എന്ന കാര്യം കഥയില്‍ ഊട്ടി ഉറപ്പിച്ചുകൊണ്ട്
കൊടൈക്കനാലിലെ കാട്ടിലൂടെ ഞാന്‍ മുന്നേറിക്കൊണ്ടിരുന്നു.
കഥയുടെ പകുതിയായപ്പോള്‍ (എന്റെ വീരഗാഥകള്‍ പറയുമന്നത് അവസാനിക്കണമെങ്കില്‍ ഇത്തിരി പുളിക്കും) ഞാന്‍ കടുവയെ കറക്കിയെറിയുന്ന സീന്‍. ഞാന്‍ അതു കറിയാച്ചനു വിവരിച്ചു കൊടുത്തു. അതിസാഹസികമായ ആ വിവരണത്തിലേക്ക്
കറിയാച്ചനെ പിടിക്കാനായി വന്ന കടവുയെ ഞാന്‍ സൂക്ഷിച്ചു നോക്കി. പിന്നെ പതുക്കെ കറിയാച്ചനെ എന്റെ പിന്നിലേക്ക് മാറ്റി. ഞാന്‍ രൂക്ഷമായി കടുവയേ ഒന്നു നോക്കി, പക്ഷെ കടുവാ ഒരു ഭീകരനായിരുന്നു. അവന് മുമ്പോട്ടു വന്നു. പിന്നെ അമാന്തിച്ചില്ല, കറക്കിയൊരു ഏറ്.
കറിയാച്ചന് “ കതുവ ചാച്ചയെ എഞ്ഞു അല്ലേ?...”
ഒന്നു ചമ്മിയെങ്കിലും വെളിച്ചം കുറവല്ലേ, ഞാന്‍ പറഞ്ഞു. “അല്ലെടാ ചാച്ചയാ എറിഞ്ഞത്“
അവന് വിടുന്നില്ല, “അല്ല, ചാച്ചയെ കതുവാ എരിഞ്ഞു ”
അപ്പോളേക്കും പാതി ഉറക്കത്തില്‍ ഞങ്ങളുടെ കഥ ആസ്വദിച്ചു കിടന്ന പ്രിയതമയുടെ അടക്കിയ ചിരി പൊട്ടിത്തെറിച്ചു പോയി. അതുകേട്ട് അവള് കരയുകയാണെന്ന് വിചാരിച്ചു കറിയാച്ചന്റെ
അടുത്ത ഡയലോഗ് “അമ്മ കരയണ്ട, ഞാനുണ്ടല്ലോ കൂടെ”
ഞാനും ചിരിച്ചു, അല്ലാതെന്തു ചെയ്യാന്‍. അവള് പറഞ്ഞു, “വിദ്യ ആരംഭിച്ചതിന്റെ ഗുണം കണ്ടോ? എന്തായാലും അപ്പന്റെ മകന് തന്നെ”
ധൈര്യവാന്, ശക്തിമാന്, ഹീമാന്‍, സ്പൈഡര്മാന് ഇതിന്റെ ഒക്കെ കൂടെ അവന് എന്നെ പൂ..മോന്, പി..മോന്, ക..മോന് എന്നൊന്നും വിളിക്കാതിരുന്നാല്‍ മതിയായിരുന്നു..!
ഞാന്‍ ഒരു ഡോക്ടര്‍
>> Tuesday, September 29, 2009
പത്തറുപത് വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ഗ്രാമത്തില്‍ ജനിച്ച് അവിടുത്തെ എല്ലാ സാഹചര്യങ്ങളോടും പൊരുതി വന്നവനാണ് ഞാന്‍. രാവിലെ എണീറ്റ് കന്നുകാലിത്തൊഴുത്തില്‍ പോയി ചാണകം വാരി, പശുവിനെയും കറന്ന് വീട്ടിലെ പണികളും ഒക്കെ ചെയ്തു വളര്‍ന്ന ഞാന്‍ അതിന്റെ കൂടെ ചെറുതായി പഠിക്കുകയും ചെയ്തു. കച്ചവടക്കാരനും ദീര്‍ഘദര്‍ശിയുമായിരുന്ന അപ്പന്റെ നിര്‍ബന്ധപ്രകാരം എങ്ങനെയോ ഞാനും പഠിച്ചു, പിന്നീട് ഡോക്ടര്‍ ആയി. കൂട്ടത്തില്‍ പഠിച്ച പലരും സിംഗപ്പൂരിനും അമേരിക്കക്കും ഒക്കെ പോയപ്പോള്‍ അപ്പന്റെ നിര്‍ബന്ധപ്രകാരം നാട്ടില്‍ തന്നെ ഞാന്‍ നിന്നു പോയി. അതിനാല്‍ തന്നെ ഒരു സാധരണ ഡോക്ടര്‍ ആയി ജീവിച്ചു, പുറത്തുനിന്നും സമ്പന്നരായ കൂട്ടുകാരെ ഒക്കെ പിന്നീട് കണ്ടപ്പോള്‍ നിരാശ തോന്നിയെങ്കിലും മലയാളം പറയുന്ന മലയാളിത്തമുള്ള മക്കളെയെങ്കിലും കിട്ടി എന്നു ഞാനിന്നാശ്വസിക്കുന്നു.
അങ്ങനെ ഗവണ്മെന്റ് ഡോക്ടര്‍ ആയി ഞാന്‍ ജോലി ചെയ്തുവരുന്ന വഴിക്കു തന്നെ കല്യാണവും കഴിഞ്ഞു,ക്രമേണ കുട്ടികളും ആയി. കേരളത്തിന്റെ അങ്ങോളമിങ്ങോളം ഉള്ള ഗ്രാമങ്ങളില്‍ ജോലി ചെയ്തു. അവരുടെ ഒക്കെ ബഹുമാനവും സ്നേഹാദരവും ഒക്കെ എന്നെ എന്റെ ജോലിയില്‍ ഉത്സാഹഭരിതനാക്കി. എവിടെ ചെന്നാലും ബഹുമാനവും സ്ഥാനവും ഉണ്ടാവും. ദൈവത്തെപ്പോലെ കാണുന്ന എത്രയോ മനുഷ്യര്‍. സ്നേഹത്തോടെ സന്തോഷത്തോടെ വാഴക്കുലയും മാങ്ങയും കൈതച്ചക്കയും ഒക്കെ കൊണ്ടുവന്ന് തരുന്ന പാവപ്പെട്ടവര്‍ മുതല്‍ സ്കോച്ച് വിളമ്പി സല്‍ക്കരിക്കുന്ന നാട്ടിലെ പ്രമാണിമാര്‍ വരെ. ഫീയറ്റു കാറും പിന്നെ മാരുതിയും ഒക്കെയായി വണ്ടിയും താമസിക്കുന്നിടത്ത് ഫ്രിഡ്ജ്, മിക്സി, വാഷിങ് മെഷീന്, ടി വി തുടങ്ങിയ സൌകര്യങ്ങളും. എല്ലാവരും കൊതിക്കുന്ന ജീവിതം.
പക്ഷെ ആരും കാണാത്ത ചില ഭാഗങ്ങള്‍ കൂടിയുണ്ട് ഈ ജീവിതത്തിന്. ഗവണമെന്റ് ഹോസ്പിറ്റലിലെ പരിമിതമായ സൌകര്യങ്ങളില്‍ ഉള്ള ചികിത്സ. പിന്നെ വീട്ടില്‍ വന്നാലും കാണാന്‍ വരുന്ന രോഗികള്‍, രോഗങ്ങള്‍ക്കും അപകടങ്ങള്‍ക്കും സമയം ഇല്ലല്ലോ? മൂന്നല്ലെങ്കില്‍ അഞ്ചു വര്‍ഷം കൂടുമ്പോള്‍ ക്വാര്‍ട്ടേര്‍സ് എന്ന കൊച്ചു വീട്ടില്‍ നിന്നും എല്ലാം കെട്ടിപ്പെറുക്കി കേരളത്തിലെ മറ്റൊരു കോണിലേക്കുള്ള യാത്ര. കുട്ടികളുടെ സ്കൂള്‍ മാറ്റം മുതല്‍ നാട്ടിലെ സംസാരരീതികള്‍ക്കും സംസ്കാരത്തിനും വരെ മാറ്റങ്ങള്‍. ഏതൊരു നേട്ടത്തിനും അതിന്റേതായ കോട്ടങ്ങളും ഉണ്ടാകാം. അതിനാല്‍ തന്നെ കുറെയൊക്കെ നമ്മള് അഡ്ജസ്റ്റു ചെയ്യേണ്ടിവരും. എന്നാല്‍ സാധാരണ മനുഷ്യജന്മങ്ങളായ നമുക്കും മനസും വികാരങ്ങളും ജീവിതവും ഇല്ലേ? പ്രൈവറ്റ് പ്രാക്ടീസ് നടത്തി ലക്ഷങ്ങള്‍ സമ്പാദിക്കുന്ന ഒരു ഡോക്ടറിന്റെ കാര്യമല്ല ഇത്. സ്കാനിങിനും ടെസ്റ്റുകള്‍ക്കും മറ്റും എഴുതിക്കൊടുത്ത് കാറും വീടും സമ്പാദിക്കുന്ന ഇന്നത്തെ ഡോക്ടര്‍മാരുടെ കഥയല്ല ഇത്. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള, സാധാരണക്കാര്‍ പോലും കയറാത്ത പ്രൈമറി ഹെല്‍ത്ത് സെന്ററുകളും മറ്റുമടങ്ങുന്ന സാധാരണ ഗവണ്മെന്റ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാരുടെ ജീവിതം, മജ്ജയും മാംസവുമുള്ള സാധാരണ മനുഷ്യരുടെ കാര്യം. എന്റെ ഓര്‍മ്മയില്‍ വന്ന ഒന്നു രണ്ടു കാര്യങ്ങള്‍.
എല്ലാവരെയും പോലെ ഒന്നാമത്തെ കുട്ടിയുടെ ഒന്നാം ജന്മദിനം ഞാനും ആഘോഷിച്ചേക്കാമെന്നു വെച്ചു. ഞാനന്നു ജോലി ചെയ്യുന്നത് പുത്തഞ്ചിറ എന്ന ഗ്രാമത്തില്‍. പാലക്കാട്ടുള്ള എന്റെ ഭാര്യയുടെ വീട്ടുകാരും പാലായിലുള്ള എന്റെ വീട്ടുകാരും എത്തിയിട്ടുണ്ട്. പുത്തഞ്ചിറയില്‍ എത്തിയിട്ട് ഒരു മാസമേ ആയുള്ളൂ, അതിനാല്‍ തന്നെ ഒരു കൊച്ചു വീടാണ് തല്ക്കാലം കിട്ടിയിരിക്കുന്നത്. ക്വാര്‍ട്ടേര്‍സ് ഒന്നും ഇല്ലാത്തതുകൊണ്ട് അവരെ അവിടെ താമസിപ്പിക്കാനും വയ്യ. ഉച്ചക്ക് കേക്ക് മുറിച്ച് ഊണും കഴിച്ചിട്ട് എല്ലാവര്ക്കും തിരിച്ചു പോകണം. അങ്ങനെ കേക്ക് മുറിക്കാനായി ഞാന്‍ ഉച്ചക്ക് ഞാന്‍ വീട്ടിലെത്തി. കാര്‍ന്നവന്മാരോട് ഒന്നു കുശലം പറഞ്ഞ് ഭാര്യയോട് കേക്ക് എടുക്കാന്‍ പറഞ്ഞപ്പോളാണ് ഹോസ്പിറ്റലില്‍ നിന്ന് അറ്റന്‍ഡര്‍ ദാമു ഓടി വന്നത്. തെക്കേത്തിലെ ഭാസ്കരന് പ്ലാവില്‍ നിന്നും താഴെ വീണ് ഹോസ്പിറ്റലില്‍ കൊണ്ടുവന്നിരിക്കുന്നു. ഞാന്‍ ചോദിച്ചു, ഒരു 10 മിനിറ്റു കഴിഞ്ഞു വന്നാല്‍ മതിയോ? ദാമു പറഞ്ഞു, “സീരിയസ് ആണെന്നാ തോന്നുന്നേ, ബ്ലീഡിങ് ഉണ്ട്”. എന്നാല്‍ പിന്നെ നിങ്ങള്‍ കേക്ക് മുറിച്ചോളൂ എന്ന് പറഞ്ഞ് ഞാന്‍ ദാമുവിന്റൊപ്പം തിരിച്ചു.
ആശുപത്രിയില്‍ എത്തിയപ്പോള്‍ ഭാസ്കരനെ കൊണ്ടുവന്നതില്‍ ഒരുത്തന്റെ ചോദ്യം, “ ഇവിടെ മനുഷ്യന് ചാകാന്‍ കിടക്കുമ്പോള്‍ ആണ് അവന്റെ ബര്‍ത്ത് ഡേ പാര്‍ട്ടി”. ഒന്നും മിണ്ടിയില്ല എങ്കിലും അവനെ ഒന്നു നോക്കി ഞാന്‍. പന്ത്രണ്ടരമുതല്‍ അഞ്ചുവരെ വിശ്രമം ഉള്ള ഞാന്‍ ഒരു പ്രസവക്കേസിനു താമസിച്ചതിനാല്‍ ഒന്നര ആയപ്പോളാണ് വീട്ടില്‍ പോയത്. എന്റെ കൊച്ചിന്റെ ബര്‍ത്ത് ഡേ ആണെന്ന് ഉണ്ടാകാന്‍ പോകുന്ന കൊച്ചിനറിയില്ലല്ലോ. ഭാസ്കരന് പ്രധാനമായി ഉണ്ടായിരുന്ന ചുമലിലെ മുറിക് തുന്നിക്കെട്ടി. പിന്നെ ഭാസ്കരനെ കട്ടിലില്‍ ഒന്നു തിരിച്ചു കിടത്തി കാല് ഒന്നു തിരിച്ചു നോക്കി, വേദന കൊണ്ട് ഭാസ്കരന് കരഞ്ഞു പോയി. ഒടിവുണ്ട്, അപ്പോളാണ് കൂട്ടത്തില്‍ വന്നവന്റെ അടുത്ത ഡയലോഗ്, “ പാര്‍ട്ടി കൂടാന്‍ പറ്റാത്തതിന്റെ ദേഷ്യം ഡോക്ടര്‍ രോഗിയുടെ നേര്‍ക്ക് തീര്‍ക്കുവാനെന്നാ തോന്നുന്നേ”. എല്ലാവരോടും ഇറങ്ങിപോകാന്‍ പറഞ്ഞ് ഞാന്‍ പണിയില്‍ വ്യാപൃതനായി. ഡോക്ടര്‍മാര്‍ക്ക് ഈ പാര്‍ട്ടി ഒന്നും പറഞ്ഞിട്ടില്ലേ ആവോ? എന്തായാലും വികാരവുമായി നിന്നാല്‍ പണി തീരില്ലല്ലോ, മറ്റുള്ളവരുടെ ജീവന് വെച്ചു കളിക്കാന്‍ പറ്റില്ലല്ലോ. അങ്ങനെ അതു വെച്ചു കെട്ടാനും ഒക്കെയായി കുറെ സമയം എടുത്തു. എല്ലാം കഴിഞ്ഞ് രാത്രി എട്ടുമണിയായി ഹോസ്പിറ്റലില്‍ നിന്നിറങ്ങിയപ്പോള്‍. നേരെ കവലയില്‍ ചെന്ന് ഒരു കേക്ക് കൂടി വാങ്ങിയേക്കാം, കാര്യം വീട്ടുകാര്‍ ഒക്കെ കേക്ക് മുറിച്ച് പോയി കാണുമെങ്കിലും ഞാന്‍ അച്ഛനല്ലേ, ഒന്നു കൂടി മുറിച്ചാഘോഷിക്കാം. കവലയിലെ കൊച്ചു ബേക്കറിയില്‍ ചെന്ന് ഒരു കൊച്ചു കേക്കുമായി വീട്ടില്‍ ചെന്നപ്പോളേക്കും കൊച്ച് ഉറങ്ങിയിരുന്നു. എത്ര കഴുകിയാലും പോകാത്ത ചോരയുടെ മണമുള്ള കൈയ്യുമായി ഞാന്‍ ഭാര്യയെ കെട്ടിപ്പിടിച്ചു കിടന്നു.
മറ്റൊരു സമയം, ഞാന്‍ പത്തനംതിട്ടക്കടുത്തുള്ള ഇലവനംതിട്ട എന്ന സ്ഥലത്തു ജോലി ചെയ്യുന്നു. ആശുപത്രിയിലെ തിരക്കും പിള്ളേരുടെ പഠിത്തവും ഒക്കെയായി ജീവിതം തിരക്കിട്ടു പോകുന്നു. ഒരു ഡോക്ടര്‍ എന്നതിനൊപ്പം തന്നെ ഒരു ഭര്‍ത്താവായും അച്ഛനായും ജീവിക്കാന്‍ ഞാന്‍ നന്നായി പാടുപെടുന്നുണ്ടായിരുന്നു. മരണങ്ങളോ, വലിയ അപകടങ്ങളോ ഒക്കെ കണ്ടുകഴിഞ്ഞു വന്ന് അതൊക്കെ മറന്ന് ഭാര്യയുടെ അടുത്ത് ഒരു ഭര്‍ത്താവായി ഇരിക്കാന്‍ എന്റെ മനസ് കല്ലൊന്നുമല്ലായിരുന്നു. എങ്കിലും വലിയ തിരക്കുകളൊന്നുമില്ലായിരുന്ന ഒരു ദിവസം. നല്ല മഴയുണ്ടായിരുന്നു, ഹോസ്പിറ്റലില്‍ തിരക്കില്ലായിരുന്നതിനാല്‍ നേരത്തെ വീട്ടില്‍ വന്നു. മഴയുടെ ചെറിയ തണുപ്പില്‍ പിള്ളേരൊക്കെ പുതപ്പിനടിയില്‍ കിടന്ന് ഉറങ്ങുയപ്പോള്‍ ഞാനും ഭാര്യയും അടുത്തിരുന്നു. യുവമിഥുനങ്ങളായി ഞങ്ങള്‍ വീണ്ടും കെട്ടിപ്പിടിച്ചു. ഡെറ്റോളും, പാരസിറ്റാമോളും, ചോരയും, പഴുപ്പുമൊക്കെ മനസില്‍ നിന്നും മാഞ്ഞു. മുല്ലപ്പൂവും മഞ്ഞും മര്‍മ്മരങ്ങളുമൊക്കെ മനസില്‍ നിറഞ്ഞു. ശരീരം ശരീരത്തൊട് ചേരുന്ന സമയം, കതകില്‍ വലിയ മുട്ട്. ഞാന്‍ തിരിഞ്ഞു കിടന്നു, വീണ്ടും വാതിലില്‍ മുട്ട്, കൂടെ തന്നെ സംസാരവും “ഡോക്ടറെ..ഞങ്ങള്‍ പോലീസ് ആണ്... ഒരു ആക്സിഡന്റ് കേസ്”
ഞാന്‍ ഡ്രസ് മാറി ഇറങ്ങി, അവരുടെ കൂടെ ഹോസ്പിറ്റലില്‍ ചെന്നു. ചോരയില്‍ കുളിച്ച് ഒരു മധ്യവയസ്കന്. ചെന്നപ്പോളേ നല്ല മദ്യത്തിന്റെ മണം. “മദ്യപിച്ചതിനാല്‍ ബ്ലീഡിങ് നില്‍ക്കാനും പാടാണല്ലോ”ഞാന്‍ പോലീസുകാരനോട് പറഞ്ഞു. “നിന്റെ അപ്പനാടാ കള്ളുകുടിച്ചിരിക്കുന്നത്, പ***&%$#, ത$%&*..... ഞങ്ങടെ കാശു കൊണ്ടല്ലേ നാറീ നീയൊക്കെ അന്തസായിട്ട് ജീവിക്കുന്നത്“ എല്ലാം കേട്ടു, എന്തു പറയാന്‍, ഞാന്‍ എന്റെ ജോലി ചെയ്തു.
യുദ്ധങ്ങളും, പകര്‍ച്ചവ്യാദികളും, തീവ്രവാദവുമൊക്കെ തീതുപ്പുന്ന ഇന്നത്തെ കാലത്ത് ഇതൊക്കെ മൃദുലവികാരമുള്ളവര്‍ക്കുള്ള വേദനകളാവാം. പക്ഷെ ഞങ്ങളും മനുഷ്യരാണ്, ജീവിതത്തില്‍ ഒത്തിരി നഷ്ടങ്ങള്‍ ഉള്ള പച്ചയായ മനുഷ്യര്‍. ഇതുപോലെ എത്രയോ സംഭവങ്ങള്‍. സിനിമാ തിയേറ്ററിലും, വല്ലപ്പോളും സ്വന്തം വീട്ടിലും ഭാര്യയുടെ വീട്ടിലും പോകുമ്പോള്‍ മാത്രം ലഭിക്കുന്ന ഉറക്കവും, കുഞ്ഞു കുഞ്ഞു ജീവിത മുഹൂര്‍ത്തങ്ങളും ഒഴിച്ചു നിര്‍ത്തിയാല്‍ ഒരു പ്രത്യേക ജീവിതം. പഴുത്ത വ്രണങ്ങളും കീറിമുറിച്ച യോനീമുഖവും ചോരയും ചലവും കണ്ടതിനു ശേഷവും വന്ന് ഭാര്യയുമായി കിടപ്പറ പങ്കിടണം, കുട്ടികളെ താലോലിക്കണം. എന്നും മനുഷ്യരുടെ വേദനയേറിയ മുഖം മാത്രം കാണാന്‍ വിധിക്കപ്പെട്ടവര്‍!
വര്‍ഷങ്ങളുടെ സര്‍വ്വീസിനു ശേഷം ഒരു പനിയോ ചെറിയ അസുഖങ്ങളോ കാണുമ്പോള്‍ നമുക്കുണ്ടാകുന്ന നിസംഗഭാവത്തെ, ഡോക്ടര്‍ക്ക് നമ്മളെ നോക്കാന്‍ ശ്രദ്ധയില്ല എന്നു മറ്റുള്ളവരെക്കൊണ്ട് പറയിക്കാതിരിക്കാന്‍ വേണ്ടി അഭിനയിക്കാന്‍ ശ്രമിക്കുമ്പോള്‍ മനസില്‍ എല്ലാം ഒരു ശൂന്യത തന്നെ. ഡോക്ടര്‍മാരുടെ സമരത്തെക്കുറിച്ചും അവരുടെ മന:സാക്ഷിയില്ലാത്ത പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഒക്കെ ഘോരഘോരം പ്രസംഗിക്കുന്നതും എഴുതുന്നതും കണ്ടപ്പോള്‍ എന്തെങ്കിലും എഴുതണം എന്നു തോന്നി. എല്ലാം ശരിയാണെന്നല്ല, ആരെങ്കിലും ഒക്കെ എന്തെങ്കിലും നല്ലതു പറയേണ്ടേ? പൈസയെക്കാളും കൂടുതല്‍ ചാരിതാര്‍ഥ്യവും ബഹുമാനവും ഉള്ള ഒരു ജോലി, അല്ലെങ്കില്‍ സേവനം എന്നതില്‍ നിന്നും ഈ പ്രൊഫഷന് ഒത്തിരി മാറിയെങ്കിലും ഇന്നും അങ്ങനെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നിരവധി ആളുകള്‍ ഉണ്ടെന്നു നാം മറക്കാന്‍ പാടില്ല. പ്രതിഫലം (ബഹുമാനമോ, അംഗീകാരമോ, ചാരിതാര്‍ഥ്യമോ, പണമോ)ഏതെങ്കിലും ലഭിക്കേണ്ടേ...?
കറിയാച്ചന്റെ വിദ്യാരംഭം
>> Monday, September 28, 2009
സാധാരണ ലേറ്റ് ആയി ചാച്ചക്കും അമ്മക്കും കൂട്ടിരിക്കുന്ന ഡ്യൂട്ടി എനിക്കണല്ലോ, അതിനാല്‍ തന്നെ രാവിലെ അമ്മ വിളിച്ചപ്പോള്‍ എണീക്കാന്‍ എന്തു പാടായിരുന്നെന്നോ? ഞാന്‍ രാത്രിയില്‍ കഷ്ടപ്പെട്ട് ഉറക്കമിളച്ചിരിക്കുന്നതല്ലേ?, ചാച്ചയേയും അമ്മയേയും ഒന്നുറക്കാന്‍ എന്തു പാടാണെന്നോ? അനിയന് കോക്കു പ്രത്യേകം പറഞ്ഞിട്ടുണ്ട് രാത്രിയില്‍ സൂക്ഷിച്ചോണം എന്ന്. പകലും രാവിലെയും അവന് നോക്കിക്കോളും. അല്ലേലും ഇനി ഒരു വാവയും കൂടി വന്നാല്‍ അവനല്ലേ കൂടുതല്‍ നഷ്ടം.
അരിയൊക്കെ ഒരു പാത്രത്തില്‍ എടുത്തു വെച്ച് എന്നെ മടിയില്‍ ഇരുത്തി. എന്നിട്ട് നാക്കു നീട്ടാന്‍ പറഞ്ഞ് നാക്കില്‍ ഒരു കുരിശു വരച്ചു. പിന്നെ ഓം എന്നു പറയാന്‍ പറഞ്ഞു. എന്നിട്ട് എന്നെക്കൊണ്ട് ആ അരിയില്‍ എഴുതിച്ചു, “ഹരിശ്രീ യേശുവേ നമ: അവിഘ്ന മസ്തു”. പിന്നെ ഒന്നു കൂടി എഴുതിച്ചു, “ഹരിശ്രീ ഗണപതായേ നമ: അവിഘ്ന മസ്തു”. ഒന്നു ക്രിസ്ത്യാനി ആയതുകൊണ്ടും അടുത്തത് ഇന്ത്യാക്കാരന് ഹിന്ദു ആയതുകൊണ്ടും ആണെന്നാണ് പറഞ്ഞത്. വിശാലമായി പിന്നീട് പറഞ്ഞുതരാമെന്നും പറഞ്ഞിട്ടുണ്ട്. പിന്നീട് അരിയില്‍ തന്നെ അ ആ ഇ ഈ യും പിന്നെ ABCD യും എഴുതിച്ചു.
അതിന്റെ ചിത്രങ്ങള്‍ കണ്ടു കൊള്ളൂ. ചടങ്ങിന്റെ സമയത്ത് ആരും ഫോട്ടോ എടുത്തില്ല കേട്ടോ, പക്ഷെ അതു കഴിഞ്ഞപ്പോള്‍ ഒന്നു കൂടി ഫോട്ടോക്കായ് ഇരുന്നതാണ് ഇതൊക്കെ.
ആറാമിന്ദ്രിയം
>> Wednesday, September 23, 2009
സംഭവം നടക്കുന്നത് വര്‍ഷങ്ങള്‍ക്കു മുമ്പാണ്. അതായത് ഞാന്‍ പ്രീഡിഗ്രിക്കു പഠിക്കുന്ന കാലഘട്ടം. പാലാ സെന്റ് തോമസ് അന്നും മെന്‍സ് കോളേജ് ആയിരുന്നതു കൊണ്ട് കോളേജിനകത്ത് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. സമരം നടത്താനോ നേതാവാകാനോ ഉള്ള ഏക്കമില്ല. സ്പോര്‍ട്സില്‍ താല്പര്യമുണ്ടെങ്കിലും ആരും ഒന്നിനും കൂട്ടുന്നുമില്ല. പോരാത്തതിന് സ്വന്തമായി ധാരാളമായുണ്ടായിരുന്ന ഈഗൊയും ഇന്ഫീരിയോരിറ്റി കോമ്പ്ലെക്സും.
വായിനോക്കി വേണമെങ്കില്‍ അല്‍ഫോന്‍സാ കോളേജിന്റെ മുമ്പില്‍ നില്ക്കാം. പക്ഷെ ഭയങ്കര അഭിമാനിയായി പോയി, വല്ല പെണ്ണുങ്ങളും ഞാന്‍ ഒരു വായിനോക്കി ആണെന്നു വിചാരിച്ചു പോയാല്‍ പിന്നെ ജീവിച്ചിട്ട് കാര്യമുണ്ടോ? ഇന്നാലോചിക്കുമ്പോളാ മനസിലാകുന്നത്, അന്നും ഞാന്‍ ഒരു പൊട്ടന് ആയിരുന്നു. അതെല്ലാം നഷ്ടമായില്ലേ?
എന്നാലും സങ്കല്പങ്ങളില് ഞാന്‍ നല്ല ഒരു വായിനോക്കി ആയിരുന്നു. കാരണം കാണാന്‍ തരക്കേടില്ലാത്ത എല്ലാ പെണ്ണുങ്ങളേയും എനിക്കിഷ്ടം ആയിരുന്നു. ചില ദിവസങ്ങളില്‍ കിടക്കാന്‍ നേരം ഇന്നത്തെ സങ്കല്പം ആരുടെ കൂടെ ആവണം എന്ന കാര്യത്തില്‍ വല്ലാത്ത പിടിവലി തന്നെ നടന്നിരുന്നു. ചില സമയങ്ങളില്‍ ഒരാളില്‍ കേന്ദ്രീകരിക്കാം എങ്കിലും മിക്കവാറും അന്നു കണ്ടതില്‍ ഏറ്റവും നല്ലതിനെയാണ് ഞാന്‍ എന്റെ സങ്കല്പ പ്രണയിനിയായി സാധാരണ തിരഞ്ഞെടുക്കാറ്.
എന്തായാലും നേരിട്ട് പോയി ഇഷ്ടമുള്ള പെണ്ണുങ്ങളോട് മിണ്ടാനോ പ്രണയാഭ്യര്‍ഥന നടത്താനോ ഉള്ള ധൈര്യം ഇല്ലാത്തതിനാല്‍ പലപ്പോളും അതിനുള്ള ഒരു സന്ദര്‍ഭം സിനിമയിലെ പോലെ വന്നു കിട്ടാനായി ഞാന്‍ പ്രാര്‍ഥിച്ചിരുന്നു. അന്നൊക്കെ ഒരു ഭക്തനായ ഞാന്‍ ചില ഞായറാഴ്ച കൂടാതെ ഇട ദിവസങ്ങളിലൊക്കെ പള്ളിയില്‍ പോയിരുന്നു. അങ്ങനെ ഒരു ദിവസം ഞാന്‍ നടക്കുമ്പോള്‍ അവളെ കണ്ടു, വലിയവീട്ടിലെ റോസിലിനെ. വിടര്‍ന്ന കണ്ണുകളും കോലന്‍ മുടിയുമുള്ള അവളെ എനിക്കിഷ്ടമായിരുന്നു, കാരണം രാവിലെ കുളിച്ചിട്ടു പള്ളിയില്‍ വരുന്ന ചുരുക്കം ചില ക്രിസ്ത്യാനിപ്പെണ്ണുങ്ങളില്‍ ഒരുവളായിരുന്നു റോസിലിന്. എന്റെ മുമ്പിലായി നടന്നു പോയ അവളെ കുറച്ചു നാളുകള്‍ക്കു ശേഷം കണ്ടപ്പോള്‍ തീരുമാനിച്ചു, എന്റെ സങ്കല്പങ്ങളിലെ നായികയായി ഇനി കുറച്ചു നാളത്തേക്ക് ഇനി ഇവള് തന്നെ.
ആന്നു രാത്രിയിലെ സങ്കല്പത്തില് പിറ്റേന്നു രാവിലെ ഞാന്‍ പള്ളിയില്‍ പോകുന്ന വഴിക്ക് അവളെ മുമ്പില്‍ പോകുന്നതായി കാണുന്നു. ഞാന്‍ സ്പീഡില്‍ നടന്ന് അവളെ ഓവര്‍ടേക്കു ചെയ്യുന്നു. അപ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഞാന്‍ അവളെ നോക്കുന്നതേ ഇല്ല എന്നുള്ളതാണ്. ഞാന്‍ സ്പീഡില്‍ നടക്കുന്നത് അവളുടെ മുമ്പില്‍ കയറാനാണെന്ന് ആര്‍ക്കും മനസിലാവാനും പാടില്ല എന്നുള്ളതും ഞാന്‍ ശ്രദ്ധിക്കേണ്ടതാണ്. അവളുടെ മുമ്പില്‍ ചെന്നു കഴിയുമ്പോള്‍ ഞാന്‍ ഒരു കൊച്ചു കല്ലില്‍ തട്ടി അബദ്ധത്തിലെന്നപോലെ വീഴുന്നു. അങ്ങനെ വീഴുമ്പോള്‍ ഒന്നും പറ്റാതെ എന്റെ പ്രത്യേക ഡൈവിങ് സ്കില്‍ ഉപയോഗിച്ച് തലയുംകുത്തി മറിഞ്ഞ് നില്‍ക്കണം. അപ്പോള്‍ അവള് പാവം എന്ന സഹതാപത്തോടെ എന്നെ നോക്കും, വല്ലതും പറ്റിയോ എന്നു അവളുടെ നല്ല സ്വഭാവം വെച്ച് ചോദിക്കുകയും ചെയ്യും. ഹേയ് ഒന്നും പറ്റിയില്ല എന്നു വളരെ കൂളായി ഞാന്‍ പറഞ്ഞ് അവളെ ഒന്നു ചിരിച്ചു കാണിച്ച് ഞാന്‍ പള്ളിയിലേക്ക് പോകും. അവള്‍ക്ക് എന്നോട് ഒരു ആരധനയും പ്രണയവും ഒക്കെ തോന്നും. സങ്കല്പം അങ്ങനെ തരക്കേടില്ലാതെ പോയി, പിന്നെ ഞങ്ങള്‍ പ്രണയിച്ച് പതുക്കെ ഉറക്കത്തിലേക്കും.
രാവിലെ തന്നെ എണീറ്റ് കുളിച്ചു കുട്ടപ്പനായി ഷര്‍ട്ടും മുണ്ടുമുടുത്തപ്പോളാണ് ഓര്‍ത്തത്, ഇനി തലയും കുത്തി വീഴുമ്പോള്‍ മുണ്ട് മാറിപ്പോയി വല്ലതും ഒക്കെ കണ്ടാല്‍ ചിലപ്പോള്‍ അവള് നാണമായി നോക്കാതെ പോയാലോ? മുണ്ട് മാറ്റി ജീന്‍സ് എടുത്ത് ഇട്ടു. പുറത്തേക്ക് ഇറങ്ങിയപ്പോള്‍ മുറ്റമടിച്ചോണ്ടിരുന്ന അമ്മ ചോദിച്ചു, നീ എന്താ ഇന്നും പള്ളിയില്‍ പോകുന്നേ, ക്ലാസില്‍ പോകണ്ടേ? ഞാന്‍ പറഞ്ഞു,“ഓ, ചുമ്മാ പോകാന്‍ തോന്നി, അത്ര തന്നെ”. പാവം അമ്മ വിചാരിച്ചു വല്ല പരിശുദ്ധാത്മാവും അവന്റെ തലയില്‍ വന്നിറങ്ങിയിട്ടുണ്ടാവും എന്ന്. പതുക്കെ മെയില്‍ റോഡിലെത്തിയപ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും കണ്ണോടിച്ചു. നേരെയുള്ള റോഡ് ആയതിനാല്‍ എവിടെയുണ്ടെങ്കിലും കാണാം. ഒന്നു നോക്കിയിട്ട് അവളെ കാണാനില്ല. മനസില്‍ ഒരു നൊമ്പരം. കയ്യാലയുടെ അടുത്ത് നിന്ന് ഒന്നു മൂത്രമൊഴിച്ച് ഇത്തിരെ സമയം കളഞ്ഞു, അതിനും ഒരു പരിധിയില്ലേ? അപ്പോളാണ് പുളിമരത്തിലെ മത്തായിച്ചേട്ടന് വന്നത്. പിന്നെ നാട്ടുവാര്‍ത്തകള്‍ ഒക്കെ പറഞ്ഞ് പള്ളിയിലേക്ക് പോകേണ്ടി വന്നു. കുര്‍ബാനയുടെ ഇടക്ക് ഇരിക്കുന്ന സമയത്ത് സീറ്റു നോക്കുന്ന വ്യാജേന ഒളികണ്ണിട്ട് നോക്കികൊണ്ടിരുന്നെങ്കിലും നാലാമത്തെ പ്രാവശ്യമാണ് അവളെ കണ്ടുപിടിച്ചത്. ശ്ശൊ, ഇന്നു മിസ് ആയല്ലോ എന്നോര്‍ത്ത് അടുത്തതെന്തു വഴി എന്നാലോചിച്ച് കുര്‍ബാന കൂടി.
കുര്‍ബാന കഴിഞ്ഞു വരുമ്പോള്‍ അവളെ കാത്തു നിന്നാല്‍ കാര്യമില്ല. അവള് സെമിത്തേരിയില്‍ കയറി അമ്മൂമ്മയുടെ കല്ലറയില്‍ പ്രാര്‍ഥിച്ചിട്ടാണ് വരുക. ഞാനും പോയി പ്രാര്‍ഥിക്കാം എന്നു വെച്ചാല്‍ എന്റെ അത്ര ബന്ധമുള്ളവരാരും തന്നെ അവിടെ കല്ലറേല് കിടപ്പില്ല. അങ്ങനെ ആദ്യ ദിവസം ഗോവിന്ദ. അല്ലേലും നമ്മള് പോയി അവളുടുത്ത് മന:പൂര്‍വ്വം വീണാല്‍ അതു കൃത്രിമമായി ഉണ്ടാക്കുന്നതല്ലേ? ആകസ്മികമായി സംഭവിക്കുന്നതാകണം, എങ്കിലേ ഇതു തന്നെയാണ് നമ്മുടെ പെണ്ണ് എന്നുറപ്പിക്കാന്‍ പറ്റൂ. ഇനി ഇവളൊന്നുമല്ലാതെ മാധുരി ദീക്ഷിത് വല്ലതുമാണോ നമ്മുടെ പെണ്ണ് എന്നു നമുക്കറിയില്ലല്ലോ.
തുലാമാസമായിരുന്നതിനാല്‍ അന്നു വൈകിട്ട് മഴ പെയ്തു. മഴയത്തു കുളിക്കാനുള്ള മനസിന്റെ വിളിയെ മിന്നലിനോടും ഇടിയോടും ഉള്ള പേടിയെന്ന പ്രായോഗിക ബുദ്ധിയാല്‍ അതിജീവിച്ച് ജനലിലൂടെ മുറ്റത്തേക്കു പതിക്കുന്ന വെള്ളത്തുള്ളികളെ കയ്യിലിരിക്കുന്ന കട്ടങ്കാപ്പി ഊതിക്കുടിച്ച് നോക്കിയിരുന്ന സമയത്ത് അടുത്ത സങ്കല്പം എത്തിയത്. രാവിലെ പള്ളിയില്‍ പോകുന്ന വഴിക്ക് ഞാന്‍ അവളുടെ മുമ്പില്‍ കൂടി നടക്കുന്ന സമയത്ത് ഒരു ടാങ്കര്‍ ലോറി (അന്നൊന്നും ടിപ്പര്‍ ലോറി ഇല്ലായിരുന്നു) വന്ന് എന്റെ ദേഹത്തു ചെളിവെള്ളം തെറിപ്പിക്കുന്നു. സാധാരണ ഒരു പാലാക്കാരനെപ്പോലെ അന്നേരം ഞാന്‍ മ, പു, ത ഒന്നും പറയാതെ പ്രെയിസ് ദ ലോര്‍ഡ് എന്നു പറയുന്നു, അതില്‍ അവള് ആകൃഷ്ടയാകുന്നു. വല്യ സംഭവം ഒന്നുമല്ലായിരുന്നെങ്കിലും മഴയും തണുപ്പും ഒക്കെയുള്ളതിനാലും, ഡൈയിലി സങ്കല്പങ്ങള് നടത്തി ഉറവ വറ്റിയതിനാലും ഇതിലും കാമ്പുള്ളതൊക്കെ കിട്ടാന്‍ പ്രയാസമായിരുന്നു.
പക്ഷെ പിറ്റേന്ന് ഹര്‍ത്താല്‍ ആയിപോയി. പക്ഷെ ഞാന്‍ വിട്ടില്ല, പകല്‍ മുഴുവന്‍ സങ്കല്പിച്ചു. അവളെ പിടിക്കാന്‍ വരുന്ന പാണ്ടിയെ തല്ലിയോടിക്കുന്ന ഹീറോ ആയി നോക്കി. ബൈക്കില്‍ എത്തി മാല പറിക്കുന്നവനെ സ്ലോ മോഷനില്‍ പൊങ്ങി വണ്ടിയില്‍ നിന്നും തൊഴിച്ചു വീഴിച്ച് പിടിക്കുന്നതായും, എന്റെ പിടിവിട്ട് ഓടുന്ന അവനെ അവന്റെ ബൈക്ക് എടുത്ത് മുന്‍വശം പൊക്കി ഓടിച്ച് പിടിക്കുന്നതായും സങ്കല്പിച്ചു. അവന് ഓടിയെങ്കിലല്ലേ സ്വന്തമായി ബൈക്ക് ഇല്ലാത്ത എനിക്ക് ബൈക്ക് ഓടിക്കാനും അഭ്യാസം നടത്തനും പറ്റൂ. ഇതെല്ലാം സങ്കല്പങ്ങള് മാത്രമായി തന്നെ അവശേഷിച്ചു. അവളുടെ മുമ്പിലും പിന്നിലും നടക്കുന്നതല്ലാതെ ഒന്നു നേരെ നോക്കാന്‍ പോലും എനിക്കു പറ്റിയുമില്ല. എന്തിനും ഏതിനും ഒരു അവസാനം വേണ്ടേ? എന്നും രാവിലെ പള്ളിയില്‍ പോയി അതും മടുത്തു.
അങ്ങനെ ഞാന്‍ തീരുമാനിച്ചു, ഇനി കുറച്ചു നാളത്തേക്ക് വൈകുന്നേരം പാലാ സെന്റ് മേരീസില്‍ നിന്നും ഞങ്ങളുടെ ബസില്‍ വരുന്ന പത്താം ക്ലാസുകാരി ലീനയെ പ്രണയിക്കാം. അങ്ങനെ ഞാന്‍ പതുക്കെ ലീനയിലേക്ക് പ്രണയം വഴിമാറ്റി ഒഴുക്കി. ഇടദിവസങ്ങളിലെ പള്ളിയില്‍ പോക്ക് ഒഴിവാക്കാന്‍ തീരുമാനിച്ചു എങ്കിലും അന്നൊരു ദിവസം കൂടി പോയേക്കാം എന്നു വെച്ചു, ദൈവം ഇനി ഞാന്‍ വായിനോക്കാന്‍ തന്നെയാണ് പള്ളിയില്‍ വരുന്നതെന്നു വിചാരിച്ചാലോ?
ഇനി പള്ളിയില്‍ വരവിനു ഒരു ഗ്യാപ് ഉണ്ടല്ലോ എന്നു വിചാരിച്ച് ഒരു കുമ്പസാരവും നടത്തി. സ്ഥിരം പാപങ്ങളൊക്കെ തന്നെ പറഞ്ഞതിനാല്‍ അച്ചനും വേഗന്ന് അഞ്ചു സ്വര്‍ഗ്ഗസ്ഥനായ പിതാവേ പ്രായ്ചിത്തവും തന്ന് എണീപ്പിച്ചു വിട്ടു. അങ്ങനെ കുര്‍ബാന സ്വീകരിക്കുന്ന സമയമായി. ഞാനും പതുക്കെ ക്യൂവില്‍ നിന്നു. ഒരു പകുതിയായപ്പോളാണ് ഞാന്‍ ശ്രദ്ധിച്ചത്, എന്റെ ഏകദേശം അതേ ഭാഗത്തായാണ് സ്ത്രീകളുടെ ക്യൂവില്‍ റോസലിന് നില്‍ക്കുന്നത്. പെട്ടെന്ന് എന്റെ ആറാമിന്ദ്രിയം മന്ത്രിച്ചു, നീ കുര്‍ബാന സ്വീകരിച്ചതിനു ശേഷം അവളാണ് സ്വീകരിക്കുന്നതെങ്കില്‍ അവള് നിന്റെ പെണ്ണാണ്. ആറാമിന്ദ്രിയം പറഞ്ഞത് ശരിയെന്ന് തീരുമാനിക്കുന്നതിനു മുമ്പ് ഞാന്‍ ഒന്നു എണ്ണി നോക്കി, മുമ്പില്‍ നിന്നും ക്രമത്തില്‍ ഒരാണിനു കൊടുത്ത് ഒരു പെണ്ണിനു കൊടുത്തു വരുമ്പോള്‍ സംഗതി ശരിയാണ്. അപ്പോള്‍ ഞാന്‍ കുര്‍ബാന സ്വീകരിച്ചു കഴിയുമ്പോള്‍ അവള് സ്വീകരിക്കും. ആറാമിന്ദ്രിയത്തിന്റെ കണ്ടുപിടുത്തം ശരിവെച്ച് ഞാന്‍ നമ്രശിരസ്കനായി നിന്നു.
കല്യാണ ദിവസം എന്റെ സൈഡില്‍ നാണിച്ചു നില്ക്കുന്ന റോസലിനെ ഞാന്‍ മനസില്‍ കണ്ടു. ഞാന്‍ പതുക്കെ ഒളികണ്ണിട്ട് നോക്കി, അവള് ഭക്തി പുരസരം കൈകൂപ്പി നില്ക്കുന്നു. എന്റെ ഹൃദയം വല്ലാതെ ഇടിച്ചു. എന്റെ പെണ്ണാകാന്‍ പോകുന്നവള്, എന്റെ ജീവിതത്തിന്റെ ഭാഗമാകാന്‍ പോകുന്നവള്. കല്യാണത്തിനും ഇതു പോലെ ഞാന്‍ കുര്‍ബാന കൈക്കൊണ്ടു കഴിയുമ്പോള്‍ അവളും കൈക്കൊള്ളും, അതിന്റെ റിഹേര്സല് പോലെ ഇന്ന്.
നല്ല സന്തോഷം തോന്നി മനസിന്, അതു പോലെ തന്നെ എന്റെ ആറാമിന്ദ്രിയത്തില്‍ അഭിമാനവും. പള്ളീലച്ചനു ഇത്തിരി പതുക്കെ കുര്‍ബാന കൊടുത്താല്‍ എന്താ എന്നൊക്കെ എന്റെ മനസ് ചോദിച്ചു, കാരണം ക്യൂ വേഗത്തില്‍ നീങ്ങുന്നതായി തോന്നി. ഞാന്‍ അവളെ ഒന്നുകൂടി ഒളികണ്ണിട്ട് നോക്കി, ഇനി അവളും എന്നെ പോലെ തന്നെ ഇതു വിചാരിക്കുന്നുണ്ടാവുമോ ആവോ? എന്തായാലും ഇതു കഴിയുമ്പോള്‍ ഇവള് എന്റെ പെണ്ണെന്ന് ദൈവം നമുക്ക് സൂചന തന്നതായി ഉറപ്പിക്കാം എന്നും, ധൈര്യമായി അവളോട് പ്രണയം വെളിവാക്കാം എന്നും വിചാരിച്ചു. ഇനി അഥവാ അവള് എതിരു പറഞ്ഞാലും ഭാവിയില്‍ എന്റടുത്തു തന്നെ വരുന്നവള്‍ അല്ലേ, അപ്പോള്‍ മാനേജ് ചെയ്യമല്ലോ.
അങ്ങനെ അച്ചന്റെ അടുത്ത് എത്താറായി. പെട്ടെന്നാണ് ആ ശബ്ദം കേട്ടത്. ഞാന്‍ നോക്കിയപ്പോള്‍ “ഒന്നു പുറകോട്ട് മാറിക്കെ കൊച്ചെ“ എന്നു പറഞ്ഞ് ഒറോതച്ചേടത്തി റോസലിന്റെ സ്ഥാനത്തു കയറി. റോസലിന് വളരെ വിനയപൂര്‍വ്വം ചേടത്തിക്കു വഴിമാറിക്കൊടുത്തു. എന്റെ മനസില്‍ നിന്നും ഒരു കല്യാണപ്പെണ്ണ് പതുക്കെ ഇറങ്ങിപ്പോയി. ആദ്യം ഇനി ഒറോതച്ചെടത്തിയായിരിക്കുമോ എന്റെ പെണ്ണ് എന്നു ഞാന്‍ സംശയിച്ചെങ്കിലും എന്റെ മനസാരാ മോന്! നമ്മുടെ പ്രശ്നം എന്റെ കല്യാണ പെണ്ണ് ആരെന്നുള്ളതല്ലായിരുന്നല്ലോ, റോസലിന് എന്റെ പെണ്ണ് ആണോ എന്നുള്ളതായിരുന്നല്ലോ എന്ന് വീണ്ടും ആറാമിന്ദ്രിയം പിറുപിറുത്തു. റോസലിന് അല്ല എന്റെ പെണ്ണ്, അതുകൊണ്ടാണ് അവസാനനിമിഷത്തില്‍ ചേടത്തി വഴി മുടക്കിയത് എന്നാശ്വസിച്ചു ഞാന്‍. എന്റെ ആറാമിന്ദ്രിയവും ഒരു നിശ്വാസം വിട്ടു.
ഫ്രൂട്ട് സലാഡ്
>> Tuesday, September 8, 2009
ഇതു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കഥയാണ്. പൈക എന്ന ചെറിയ പട്ടണവും (അങ്ങനെയും പറയാം) അതിനോട് ചേര്‍ന്നുള്ള നിരവധി ഗ്രാമങ്ങളും അടങ്ങിയ പാലായുടെ പ്രാന്തപ്രദേശമായ ഇവിടുത്തെ ചെറുപ്പക്കാരും സാധാരണ നാട്ടിന്‍പുറത്തുകാരെപോലെ അന്നൊന്നും അധികം പഠിക്കാറില്ലായിരുന്നു എന്നതാണ് സത്യം. അത്യാവശ്യം കുറച്ചു റബറും കൊക്കോയും മറ്റു കൃഷികളും ഒക്കെ ഉണ്ടാവും, പിന്നെ കുറച്ചുപേര്‍ക്ക് പൈകയില്‍ കച്ചവടവും. വൈകുന്നേരമാകുമ്പോള്‍ പൈകക്കിറങ്ങുക, അവിടെ തങ്ങള്‍ക്കു പരിചയമുള്ള കടയിലും മറ്റും ചെന്ന് അത്യാവശ്യം ഗോസിപ്പുകള്‍ കേള്‍ക്കുക, പറയുക എന്നതൊക്കെയാണ് ഒരു ശരാശരി മനുഷ്യന്റെ ജീവിതെ രീതി.
കാലം മുമ്പോട്ടു പോയതനുസരിച്ച് പൈകയിലും മാറ്റങ്ങള്‍ വന്നു. ചെറുപ്പക്കാര്‍ വിദ്യാഭ്യാസം കുറഞ്ഞവരെങ്കിലും CD, DB തുടങ്ങിയ ബ്രാന്‍ഡുകളുടെ ഷര്‍ട്ടുകള്‍ വരെ ഇടാന്‍ തുടങ്ങി. ബോംബെയില്‍ മാത്രം കിട്ടുന്ന ഷര്‍ട്ടായതിനാല്‍ ഏറ്റവും ഡിമാന്റ് സി ഡി ഷര്‍ട്ടിനായിരുന്നു. എങ്കിലും മാറ്റമില്ലാതിരുന്നത് ഒന്നിനുമാത്രം, ചെറുപ്പക്കാരുടെ വായിനോട്ടം, കുളിസീന്‍ കാണല്‍, തോണ്ടല് ആന്റ് പ്രണയശ്രമങ്ങള്‍. പൈകക്കും പാലാക്കും അപ്പുറം ഒരു പട്ടണം പോലും കാണാത്ത അവര്‍ എന്തു ചെയ്യാന്‍? ബോംബെയിലെയും ഗള്‍ഫിലെയും അമേരിക്കയിലെയും ഒക്കെ കഥകള്‍ കേട്ട് ഒരു ഡ്രൈവറോ വേലക്കാരനോ ആയി അവിടെയൊക്കെ പോകാന്‍ ഓരോരുത്തരും കൊതിച്ചു. എന്തിനുപറയുന്നു, സെന്റ് തെരേസ്സാസിന്റെ ഹോസ്റ്റലിലെ പാല്‍ക്കാരനെങ്കിലുമാകാന്‍ അവര്‍ കൊതിച്ചു. നാട്ടിലെ മരങ്ങളൊക്കെ പൂക്കുകയും പരാഗണം നടത്തുകയും ചിലതൊക്കെ കായിക്കുകയും ചെയ്തെങ്കിലും കല്യാണം കഴിക്കുന്ന വരെ വരിയുടച്ച (കപ്പായെടുത്ത) പട്ടിയുടെ കണക്ക് ശൂരന്മാരായി നടക്കാനായിരുന്നു നാട്ടിലെ ചെറുപ്പക്കാരായ ആണുങ്ങളുടെ വിധി. എങ്കിലും കിട്ടിയ അവസരങ്ങളിലൊക്കെ ആണുങ്ങള് അവരുടെ ശൂരത്വം തെളിയിച്ചു കൊണ്ടിരുന്നു. പ്രധാനമായും ബസു സമരം ഉള്ളപ്പോള്‍ കെ എസ് ആര് ടി സി ബസിലും, പൈക-പാലാ പെരുന്നാളിന്റെയൊക്കെ പ്രദിക്ഷണത്തിനും, ഓണത്തിനും ക്രിസ്തുമസിനും തീയേറ്ററിലും എന്നു തുടങ്ങി അവസരങ്ങള്‍ കിട്ടുമ്പോളൊക്കെ ചെറുപ്പക്കാര്‍ അതുവരെ കഴിച്ച വെണ്ടക്കായുടെയും മുരിങ്ങക്കായുടെയും തരിപ്പ് മാറ്റിയിരുന്നു.
അവനവന്റെ സ്വഭാവത്തെക്കുറിച്ച് നല്ല ബഹുമാനം ഉള്ളതിനാലായിരിക്കാം ആണുങ്ങള്‍ക്കാര്‍ക്കും തന്നെ സ്വന്തം പെങ്ങന്മാരുടെ കാര്യം വരുമ്പോള്‍ കൂട്ടുകാരെ ആരെയും തന്നെ വിശ്വാസം ഇല്ലായിരുന്നു. സൈക്കിളില്‍ വലിയ ഒരു കയറ്റം എഴുന്നേറ്റു നിന്നു ചവിട്ടിക്കയറ്റിയപ്പോള്‍ സൈക്കിളിന്റെ ചെയിന്‍ പൊട്ടുകയും സീറ്റിനു മുമ്പുള്ള കമ്പിയില്‍ തന്റെ വൃഷണങ്ങള്‍ കൂഴപ്ലാവിലെ തള്ളച്ചക്കയും പിള്ളച്ചക്കയും പാറപ്പുറത്തു വീണപോലെ ചിതറുകയും ചെയ്ത രാജുവിനെ പോലും ആര്‍ക്കും വിശ്വാസം ഇല്ലായിരുന്നു. പാവം, ഒരിക്കല്‍ എല്ലാവരും കൂടി നിന്നെ ഇനി ധൈര്യമായി വീട്ടില്‍ കയറ്റാമല്ലോ എന്നു കളിയാക്കിയപ്പോള്‍ നിലനില്‍പ്പിനായി “എന്റെ നാക്കുള്ളിടത്തോളം കാലം ഞാന്‍ പിടിച്ചു നില്ക്കും“ എന്നു പറഞ്ഞതിന്റെ ഭാഗമായാണ് അവനെയും വിശ്വാസമില്ലാതായത്.
എന്തായാലും പൈകയിലും സമീപപ്രദേശങ്ങളിലും ഉള്ള പുരോഗമനവാദികള്‍ അക്കാലത്ത് മലബാറില്‍ സ്ഥലം വാങ്ങി. ചെറിയ വിലക്ക് ഏക്കറുകള്‍ വാങ്ങിക്കൂട്ടി അവിടെ അധ്വാനിച്ച് റബറും കുരുമുളകും കമുകും ഒക്കെ വിളയിച്ച് അവര്‍ സമ്പന്നരായി. കറന്റു പോലും ഇല്ലാത്ത സ്ഥലത്ത് ക്ഷീണം മാറ്റാന്‍ വാറ്റും അത്യാവശ്യം നായാട്ടും വെടിവെപ്പും ഒക്കെയായി ആണുങ്ങള് അവിടെ പൊന്നു വിളയിച്ചു. നാട്ടുകാര്‍ തിരിച്ചറിയാന്‍ ഇല്ലാത്തതിനാല്‍ ഇടക്കൊക്കെ വേറെ ചിലതും വിളഞ്ഞതായി പരദൂഷണം കേട്ടുവെങ്കിലും കമ്യൂണിസ്റ്റുകാരന് മുതലാളിമാരോടുള്ള വിരോധം പോലെയെ മുതലാളിമാര്‍ അതിനെ കരുതിയിരുന്നുള്ളൂ. ക്രമേണ മലബാറിലും സൌകര്യങ്ങല്‍ ആയിത്തുടങ്ങി. കുടിലുകള്‍ക്കു പകരം വീടുകള്‍ ആയി, കുടുംബത്തിലെ പെണ്ണുങ്ങളും സ്ഥലം കാണാനും മറ്റുമായി അവിടെ പോയി ഒന്നു രണ്ടു ദിവസമോ അല്ലെങ്കില്‍ ഒരാഴ്ചയും മറ്റും താമസിച്ചു തുടങ്ങി.
അങ്ങനെയൊരു ദിവസം, നടുപ്പാതിയിലെ ബിജു അവന്റെ ഇളയ പെങ്ങള് ബിന്ദു എലിയാസ് കുഞ്ഞിയുമായി ബന്തടുക്കയിലേക്കു പോകാന്‍ റെഡിയായിരിക്കുന്നു. ബന്തടുക്കയിലെ അവരുടെ വീടിനടുത്തുള്ള അമ്പലത്തില്‍ ഉത്സവം ആണ്. അമ്മയും ചേച്ചിയും ഒക്കെ രണ്ടുദിവസം മുമ്പേ പോയിരുന്നു. കുഞ്ഞിക്ക് എണ്ട്രന്സ് കോച്ചിങ് ഉള്ളതു കാരണം ബിജു വെയിറ്റ് ചെയ്തു കൊണ്ടുപോകുകയാണ്. രാത്രിയില്‍ കണ്ണൂര്‍ എക്സ്പ്രസില്‍ കയറിയാല്‍ രാവിലെ കണ്ണൂരെത്തി ബാക്കി യാത്ര തുടരാം. അങ്ങനെ രണ്ടുപേരും കൂടി കോട്ടയം റയില്‍വേ സ്റ്റേഷനില്‍ എത്തി. ബുക്കിങും ബര്‍ത്തും കാര്യങ്ങളും ഒക്കെയുണ്ടെങ്കിലും ഇത്തിരി നേരത്തെ പോന്നു. സ്റ്റേഷനിലെത്തി ബാഗും ഒക്കെ വെച്ച് കുഞ്ഞിയെ പൈകക്കാരനായ സ്റ്റേഷന്മാസ്റ്ററുടെ കെയറോഫില്‍ അവിടെ ഫര്സ്റ്റ് ക്ലാസുകാരുടെ വിശ്രമ സങ്കേതത്തില്‍ കയറ്റി ഇരുത്തി ബിജു പതുക്കെ പുറത്തിറങ്ങി. ട്രൈയിന് അര മണിക്കൂര്‍ ലേറ്റാണത്രെ, പോയി ഒരു നിപ്പന്‍ അടിച്ചിട്ടു വരുവാണെങ്കില്‍ ട്രൈനിലെ പണ്ടാരക്കുലുക്കത്തിനിടക്ക് ഉറങ്ങാന്‍ പറ്റും. നേരെ റെയില്‍വേ സ്റ്റേഷനെതിരെയുള്ള ബാറിനെ ലക്ഷ്യമാക്കി ബിജു നടന്നു.
നേരെ കൌണ്ടറില്‍ ചെന്ന് ഒരു ഹണിബീയും ഒരു മുട്ട പുഴുങ്ങിയതും ശടേന്നു പിടിപ്പിച്ചിട്ട് അടുത്തത് പറഞ്ഞിട്ട് ഒരു സിഗരറ്റുകത്തിച്ചു. “ഡേയ് ബിജുവേ” എന്ന വിളികേട്ട് ബിജു തിരിഞ്ഞു നോക്കുമ്പോള്‍ അതാ നില്ക്കുന്നു സമപ്രായക്കാരനും റബര്‍ കച്ചവടത്തില്‍ നമ്മുടെ പ്രതിയോഗിയുമായ കറുപ്പുങ്കല്‍ ഷിബു. അവനും കണ്ണൂരിനു പോരുന്നത്രേ. എന്തായാലും രണ്ടുപേരും കൂടി പിന്നെയും രണ്ടെണ്ണം വിട്ടു. പുറത്തിറങ്ങി റയില്‍വേ സ്റ്റേഷനില്‍ എത്തി. കയറിയപ്പോളേ പൈകക്കാരന്‍ സ്റ്റേഷന് മാസ്റ്റര്‍ കുഞ്ഞൂഞ്ഞ് അവിടെ നില്ക്കുന്നു. എന്നാപ്പിന്നെ രണ്ടുപേരുടെയും ടിക്കറ്റ് ഒന്നിച്ചക്കാം എന്നു പറഞ്ഞ് കുഞ്ഞൂഞ്ഞ് ആ കര്‍ത്തവ്യവും നടത്തി.
ട്രൈയിന് എത്തി, എല്ലാവരും കയറി. അത്യാവശ്യം തിരക്കുണ്ട് ട്രൈയിനില്‍, സീറ്റ് അങ്ങനെ കാര്യമായി കാലിയില്ല. കുറെ നേരം കൂടി റബറിന്റെ ഇറക്കുമതിയെക്കുറിച്ചും, പുതുതായി 105 നു പകരം വന്ന 311 ഇനം റബറിന്റെ ദൂഷ്യവും എന്നു വേണ്ട, കൃത്രിമ റബറ് പ്ലാസ്റ്റിക്കു പോലെയാണെന്നും അതിനു പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടെന്നു വരെ അവര്‍ സംസാരിച്ചു. അടുത്തിരുന്ന സെക്രട്ടറിയേറ്റ് ജീവനക്കാരനെ തങ്ങളുടെ സമ്പത്തിനെക്കുറിച്ചും ബിസിനസിനെക്കുറിച്ചും ഒക്കെ അവര്‍ വര്‍ണ്ണിച്ച് അവശനാക്കിക്കളഞ്ഞു. പതുക്കെ ബിജുവിന് ഉറക്കം വന്നു തുടങ്ങി. അപ്പോളാണ് ബിജു ഒരു വര്‍ഷം മുമ്പ് ഷിബുവുമായി നടത്തിയ യാത്ര ഓര്‍മ്മിച്ചത്. അന്ന് അവരുടെ കമ്പാര്‍ട്ട്മെന്റില്‍ ഉണ്ടായിരുന്ന ഒരു പെണ്‍കൊച്ചിനെ വെളുപ്പാങ്കാലത്ത് മുകളിലത്തെ ബര്‍ത്തില്‍ നിന്നും വളരെ കഷ്ടപ്പെട്ട് ഞെക്കുകയും അവസാനം താന്‍ മൂത്രമൊഴിക്കാന്‍ പോയപ്പോള്‍ രണ്ടുപേരും കൂടി മൂത്രപ്പുരയില്‍ നിന്നും ഒന്നിച്ചിറങ്ങി വരുന്നതു കണ്ടതും ബിജു ഞെട്ടലോടെ ഓര്‍ത്തു.
എത്ര നേരം എന്നു പറഞ്ഞാ ഉറങ്ങാതിരിക്കുന്നത്, പോരാത്തതിന് ഹണി ബീക്ക് ഉറക്കം വന്നു തുടങ്ങി. കുഞ്ഞിയുടെ കണ്ണുകളും തൂങ്ങുന്നു. എന്നാ പിന്നെ കിടന്നേക്കാം എന്നു വെച്ചപ്പോള്‍ ഷിബുവിനെ പേടിച്ചിട്ട് ഉറക്കം വരുന്നുമില്ല. കുഞ്ഞിയെ വല്ലോ ഞോണ്ടുകയോ പിടിക്കുകയോ ചെയ്യുമ്പോള്‍ അവള് വല്ല കരയുകയോ മറ്റോ ചെയ്താല്‍ ട്രയിനില്‍ എല്ലാവരും അറിയുകയും ചെയ്യും. ഉറക്കവും വരുന്നു, എന്താ ഒരു വഴി?
പൈകക്കാരനല്ലേ, ബുദ്ധിക്കു വല്ല കുറവും ഉണ്ടോ? ബിജു നേരെ കുഞ്ഞിയോട് രഹസ്യമായി പറഞ്ഞു. എടീ, ഈ ഷിബുവിനെ വിശ്വസിക്കാന്‍ കൊള്ളത്തില്ല. അവന് നിന്നെ ഉപദ്രവിക്കുകയാണെങ്കില്‍ നീ ബഹളമുണ്ടാക്കാതെ എന്നോട് പറഞ്ഞാന്‍ മതി, ഞാന്‍ അവനെ വിളിച്ച് ബാത്ത് റൂമിന്റെ അവിടെ കൊണ്ടുപോയി അവന്റെ പ്രവര്‍ത്തിയുടെ ഗ്രേഡ് അനുസരിച്ച് ഇടി കൊടുത്തോളാം. ട്രൈയിനിലുള്ള ആരും അറിയുകേം ഇല്ല, നാണക്കേടും ഇല്ല. അതു കൊള്ളാമല്ലോ, ചേട്ടന്റെ ഒരു ബുദ്ധിയേ എന്ന് കുഞ്ഞി എലിയാസ് ബിന്ദുവിനും തോന്നി. പക്ഷെ ബിന്ദുവിന് ഒരു സംശയം തോന്നി, മുകളിലത്തെ ബര്‍ത്തില്‍ കിടക്കുന്ന ബിജുവിനോട് എങ്ങനെ ഇതു പറയും? എന്റെ അവിടെ പിടിച്ചു എന്നൊക്കെ പറയുന്നതു കേട്ടാല്‍ മറ്റുള്ളവര്‍ അറിയില്ലേ? ബിജുവിന്റെയല്ലേ ബുദ്ധി, അവന് പറഞ്ഞു. അവന് നിന്റെ കയ്യില്‍ പിടിക്കുവാനെങ്കില്‍ അന്നേരം പറയണം ചേട്ടാ പഴം താ എന്ന്. ആപ്പിള്‍, കൈതച്ചക്ക, ഓറഞ്ച്, കപ്പളങ്ങ അങ്ങനെ ഓരോ സ്ഥലത്തിനും ഓരോ പേര് പറഞ്ഞുകൊടുത്തു.
സമയം കുലുങ്ങി കുലുങ്ങി പോയി. ബിജു കൂര്‍ക്കം വലിച്ചുറങ്ങി, കുഞ്ഞി കൂര്‍ക്കം വലിക്കാതെയും. ഷിബുവിനു മാത്രം ഉറക്കം വന്നില്ല, നേരെ എതിരെ കിടക്കുന്നത് കുഞ്ഞിയല്ലേ. ശരീരത്തിനു മൊത്തം വലിപ്പക്കുറവുണ്ടെങ്കിലും ദൈവം അവന്റെ കൈയ്ക്കുമാത്രം നല്ല നീളം കൊടുത്തിരുന്നു, സായ്പിനു ചിമ്പാന്സിയില് ഉണ്ടായപോലെ. അവസാനം അവന് പതുക്കെ കുഞ്ഞിയുടെ കയ്യില്‍ തൊട്ടു. കുഞ്ഞി പതുക്കെ പറഞ്ഞു, ചേട്ടാ പഴം. ഇവള്‍ക്കെന്താ ഉറക്കത്തില്‍ പിച്ചും പേയും പറയുന്ന സ്വഭാവം ഉണ്ടോ എന്നമ്പരന്ന ഷിബു ഒന്നമാന്തിച്ചെങ്കിലും പിന്നെ പതുക്കെ അവളുടെ തുടയില്‍ കൈ വച്ചു. അപ്പോള്‍ കുഞ്ഞി പറഞ്ഞു, ചേട്ടാ കൈതച്ചക്ക. ഷിബു അതൊന്നു മൈന്റ്റു ചെയ്തില്ല, പതുക്കെ പ്രവര്‍ത്തനമേഖല വ്യാപിപ്പിച്ചു. കുഞ്ഞിയുടെ പിച്ചും പേയും ഹണിബീയുടെ കുത്തേറ്റുകിടക്കുന്ന ബിജു എങ്ങിനെയറിയാന്‍. അവസാനം സഹികെട്ട് കുഞ്ഞി ഉറക്കെ വിളിച്ചു, ചേട്ടാ...
കമ്പാര്‍ട്ടുമെന്റിലെ എല്ലാവരും എണീറ്റു, കൂടെ ബിജുവും. ചുവന്ന മുഖവുമായി ഇരുന്ന കുഞ്ഞി പറഞ്ഞു, “ചേട്ടാ, ഫ്രൂട്ട് സലാഡ്”.
അപ്പുറത്തിരുന്ന ചേച്ചി പറഞ്ഞു,“പാവം സ്വപനം കണ്ടതാ”, എല്ലാവരും ചിരിച്ചു. അപ്പോളും ഒരാള്‍ മാത്രം ഉറക്കമെണീറ്റില്ല, മറ്റാരുമല്ല ഷിബു.
കുട്ടപ്പയി കഥകള്‍ 5, വീഡിയോ
>> Monday, August 31, 2009
വര്‍ഷങ്ങള്‍ക്കു മുമ്പ് വീഡിയോ ക്യാമറ ഒക്കെ നാട്ടില്‍ നല്ല പ്രചാരത്തിലേക്കെത്തുന്ന കാലം. കല്യാണങ്ങള്‍ക്ക് വീഡിയോ ഉണ്ട് എന്നു പറയുന്നത് ഒരു വല്ല്യ ആര്‍ഭാടം ആയിരുന്ന കാലം. അന്നാണ് നെല്ലിമല രാജുവിന് അവന്റെ അമേരിക്കയിലുള്ള ചേട്ടന് ഒരു വീഡിയോ ക്യാമറ കൊണ്ടുപോയി കൊടുക്കുന്നത്. അതോടെ അവന് നാട്ടില്‍ സ്റ്റാര്‍ ആയി. അതുവരെ കുട്ടപ്പായി ചേട്ടാ എന്നു വിളിച്ചുകൊണ്ടു നടന്ന അവന് പിന്നീട് കുട്ടാപ്പായി, കുട്ടപ്പാ എന്നൊക്കെയായി വിളി. ഒരു രണ്ടു വര്‍ഷം മുമ്പു വരെ ഒരു മാരുതി കാര്‍ ഉള്ളതിന്റെ പേരില്‍ എന്നെ ധാരാളം കല്യാണങ്ങള്‍ വിളിക്കുകയും ഞാന്‍ ചെറുക്കന്റെയോ പെണ്ണിന്റെയോ കൂടെ കല്യാണ വണ്ടിയില്‍ ഡ്രൈവര്‍ ആയി പോകുകയും ചെയ്തിരുന്ന (അന്നൊക്കെ ഡ്രൈവര്‍ എന്നാല്‍ ഇന്നത്തെ പൈലറ്റ് പോലെയായിരുന്നു) ഷൈന്‍ ചെയ്യുകയും ചെയ്തിരുന്ന കാലം ഇന്നവനായി. പിന്നെ ചടങ്ങുകള്‍ എല്ലാം അവനു അടുത്തു നിന്നു കാണാം. പിന്നെ സുന്ദരിമാരെ അവനു ഒരു പ്രശ്നവുമില്ലാതെ വായില്‍ നോക്കാം. പെണ്ണുങ്ങളും ചേച്ചിമാരും ഒക്കെ അവനെ സ്നേഹത്തോടെ, ആരാധനയോടെ നോക്കുന്നത് ഞങ്ങല്ക്ക് അത്ര ഇഷ്ടപ്പെട്ടില്ല. കാരണം അവന് ഞങ്ങളെ ബഹുമാനം ഇല്ലായിരുന്നു എന്നതു തന്നെ.
അങ്ങനെ ഞങ്ങളുടെ സ്ട്രോങ് കൂട്ടുകാരനായ പുലിതൂക്കില്‍ മാത്തന്റെ കല്ല്യാണം. അന്നൊക്കെ ബാച്ചലേര്‍സ് പാര്‍ട്ടിക്ക് ഇന്നത്തെയത്രത്തോളം സാമൂഹിക അംഗീകാരം ലഭിച്ചിട്ടില്ല, അതു പോലെ തന്നെ കാറ്ററിങുകാരും അന്നില്ല. കോക്കി എന്നു വിളിക്കുന്ന പ്രശസ്തനായ കുക്ക് തന്റെ പരിവാരങ്ങളുമായി തലേദിവസം വന്ന് സദ്യ തയ്യാറാക്കുന്നു. നാട്ടുകാരും കൂട്ടുകാരും വീട്ടുകാരുമെല്ലാം ഒന്നിച്ച് ഒരേപോലെ സഹകരിച്ച് ഇതെല്ലാം ഒരാഘോഷമാക്കി മാറ്റുന്നു. നാട്ടിലെ പല യുവാക്കള്‍ക്കും സമാധാനമായി ഒരു രാത്രി അര്മാദിക്കാനും, പലര്‍ക്കും കൌമാരലീലകള്‍ ആരംഭിക്കാനുമായുള്ള ഒരവസരം തന്നെയായിരുന്നു ഇങ്ങനത്തെ പരിപാടികള്‍.
അങ്ങനെ ഞങ്ങള്‍ അലമ്പന്മാരുടെ സെറ്റ് ദേഹണ്ഡത്തിനായി മാത്തന്റെ വീട്ടിലെത്തി. ചെന്നപ്പോള്‍ തന്നെ പന്തല്‍ ഇടുന്നതിനായി സഹകരിച്ചു. അപ്പോള്‍ ആണ് പുറകില്‍ നിന്ന് ഒരു വിളി, “ഡാ കുട്ടാപ്പായി....”. ഞാന്‍ നോക്കിയപ്പോല്‍ മാത്തന്റെ ചേട്ടന് ചേക്കു എന്നു വിളിക്കുന്ന ജയിംസ് ആണ്. ബോംബെയില്‍ നിന്നും കല്ല്യാണം പ്രമാണിച്ച് എത്തിയതാണ്. നാട്ടിലെ ക്രൂരനും വഷളനുമായ വിക്രമന്മാരില്‍ പ്രധാനിയായി അറിയപ്പെടുന്ന എന്നെ ചേക്കു വിളിച്ചത് കോഴിയെ കൊല്ലാനാണ്. അല്ല, അതിനിപ്പോള്‍ പുള്ളിക്കാരനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. പൈകയുടെ സമീപ പ്രദേശങ്ങളില്‍, എന്തിന് പാലായില്‍ പോലും ഒരു ആത്മഹത്യയോ കൊലപാതകമോ (പ്രത്യേകിച്ച് ചെറുപ്പക്കാരികള്‍) നടന്നിട്ടുണ്ടെങ്കില്‍ ആളുകള്‍ എന്നെ സംശയിക്കുന്ന കാലമല്ലേ? എന്നാല്‍ നാക്കുകൊണ്ടല്ലാതെ കൊല്ലാന്‍ എനിക്കാകില്ലെന്നു പറഞ്ഞാല്‍ നമ്മുടെ ഇമേജ് മുഴുവന്‍ പോകില്ലെ എന്നു കരുതി അങ്ങോട്ട് നടന്നു. കാര്യം ഇതു പോലെ ചിറമിക്കലിനു പോകുമ്പോള്‍ കുറെ കോഴിയുടെ പപ്പു പറിച്ചിട്ടുണ്ടെന്നല്ലാതെ കൊല്ലല്‍ നമുക്ക് പരിചയമുള്ള പണിയല്ല. എന്തായാലും കോഴിയെ അല്ലെ, പോത്തിനെ ഒന്നും കൊല്ലാന്‍ പറഞ്ഞില്ലല്ലോ എന്നു വിചാരിച്ച് പുറകോട്ട് പോകുന്ന വഴിക്കാണ് കറുപ്പുങ്കല്‍ ജോസുകുട്ടി വരുന്നതു കണ്ടത്. ജിമ്മിലൊക്കെ പോയി ആരെയെങ്കിലും മസിലുകാണിക്കാനായി നടക്കുന്ന അവനെ വിളിച്ചു. ആദ്യമേ തന്നെ ഒരു കോഴിയെ എടുത്ത് കഴുത്തിന്റെ താഴെ പിടിച്ച് കരിക്കീന്റെ മണ്ട കണ്ടിക്കുന്നപോലെ ഒറ്റ മുറി. കയ്യിലിരുന്നു ചോര ചീറ്റുന്ന കോഴിയെ വളമിടാനായി തളമെടിത്തു വെച്ചിരുന്ന തെങ്ങിന്റെ ചുവട്ടിലേക്ക് ഒറ്റ ഏറ്. ജീവിതത്തില്‍ ആദ്യമായും അവസാനമായും ഒരു കോഴിയെ കൊന്നു. ചോര ചീറ്റിക്കോണ്ടുള്ള കോഴിയുടെ പിടച്ചില്‍ എത്രയോ രാത്രികളില്‍ പിന്നീട് എനിക്ക് പ്രശ്നമായിട്ടുണ്ട് എന്നെനിക്കു മാത്രമേ അറിയൂ. എന്തായാലും ഒരെണ്ണത്തിനു ശേഷം ജോസുകുട്ടിയോട് പറഞ്ഞു, “ഇതു പോലെ അങ്ങു തട്ടിക്കോ, നിന്റെ മസിലിന്റെ കൂടെ മനസിനും ഇത്തിരി മസിലു വരട്ടെ” അതു കേള്‍ക്കണ്ട താമസം ഡംബിള്‍സ് എടുക്കുന്ന ആവേശത്തോടെ അവന് കോഴികളെ കൊന്നെറിഞ്ഞു. ഞാന്‍ ആശ്വാസത്തോടെ വീണ്ടും മുന്‍ വശത്തേക്കു നടന്നു.
അവസാനം മാത്തെന്റെ അനിയന് ബെന്നി വിളിച്ച പ്രകാരം വീടിന്റെ കരോട്ടുള്ള ചെരുവിലേക്കു പോയി. മാത്തന്റെ കൂട്ടുകാരന് രവി പ്രത്യേകം തയ്യാറാക്കിയ ചാരയം കന്നാസിലും, പോത്തിന്റെ കരള്‍ ഫ്രൈ ചെയ്തത്, ചള്ളാസ് (സവോളയും പച്ചമുളകും വിനാഗിരിയില്‍ മുക്കിയത്), നാരങ്ങാ അച്ചാല്‍, കപ്പ എന്നിവ വാഴയിലയിലും അവിടെ റെഡിയായിരിക്കുന്നു. ഞാന്‍ ഷര്‍ട്ട് ഊരി ജാതിയില്‍ തൂക്കിയിട്ടു. താഴത്തെ കിണറ്റില്‍ നിന്നും ഒരു തൊട്ടി വെള്ളവുമായി വിഷ്ണുവും സദ്യക്കുള്ള കുപ്പി ഗ്ലാസില്‍ നിന്നും നാലെണ്ണം അടിച്ചു മാറ്റി റ്റോമിയും വന്നു. പതുക്കെ കന്നാസ് തുറന്ന് ഒന്നു മണത്തു, ഹാ...എന്തരനുഭൂതി, കന്നാസിന്റെ അടപ്പില്‍ തന്നെ ഒന്നു രുചിച്ചു. മണത്തും തൊട്ടും നിക്കാതെ എടുത്തു മാട്ടെടാ കുട്ടപ്പാ എന്നു ജോണി കനത്തു. നേരെ അര ഗ്ലാസ് ഊറ്റി, ഒരു കവിള് അകത്താക്കി. കുടല് ഒരു സുഖമുള്ള നീറ്റലുമായി ചാരായം ആമാശയത്തിലെത്തി. കയ്യിട്ട് വെള്ളത്തൊട്ടിയില്‍ നിന്നും ഒരു കവിള് വെള്ളം കുടിച്ചു. പിന്നെ പടപടാന്ന് ഒരു നാലെണ്ണം. ആദ്യത്തെ ആ മടുപ്പൊക്കെ മാറി ഉഷാറായി. ഊഴം കഴിയുന്നവര്‍ വീണ്ടും പണിയിലേക്ക് മാറുന്നു, മടുക്കുമ്പോള്‍ വീണ്ടും വന്ന് ആരോഗ്യം വീണ്ടെടുക്കുന്നു.
പന്തലില്‍ കസേരയും ഡെസ്കും തയ്യാറാക്കി കഴിഞ്ഞ് പിന്നെ പതുക്കെ കുശിനിയില്‍ സവോളയുടെ തൊലികളയാനും, വെളുത്തുള്ളി പൊളിക്കാനും ഞാന്‍ കൂടി. ചുമ്മാതല്ല, ഉള്ളി പൊളിക്കാനായി പാമ്പുവള്ളിയിലെ റാണിയും ഉണ്ടായിരുന്നു.
അങ്ങനെ ചാരായം, ബീഡി വലി, അത്യാവശ്യം വായി നോട്ടം, അതില്ലെല്ലാം ഉപരിയായി എന്റെ സങ്കല്പത്തിലെ നുണക്കഥകള്‍ മറ്റുള്ളവരെ കേള്‍പ്പിക്കുന്നതിലുമായി ഇരുന്നപ്പോളാണ് നെല്ലിമല രാജു എത്തിയത്, കയ്യില്‍ ക്യാമറയുമായി. അതു കണ്ടപ്പോളേ റാണിക്കൊരു നാണം, എനിക്കു കലിയും. “രാജുമോന് എത്തിയോ“ എന്നൊരു ശബ്ദം, നോക്കിയപ്പോള്‍ ചേക്കുവാണ്. “നീയിങ്ങു വാ, രണ്ട് സ്കോച്ച് അടിക്കുന്നോ“ രാജുവിനോട് ചേക്കുവിന്റെ ചോദ്യം. എനിക്കു ചൊറിഞ്ഞു വന്നു, വെറുതെ ചൊറിഞ്ഞിട്ടെന്താ കാര്യം അവന് അകത്തു പോയി മാത്തന്റെ അമ്മാവന് അമേരിക്കക്കാരന് കുഞ്ഞേട്ടന്റെ കൂടെയിരുന്നു സ്കോച്ച് അടിച്ചു. ഞാന്‍ ഇവിടെയിരുന്നു കിഴങ്ങിന്റെ തൊലി ചിരണ്ടി. പത്തുമിനിറ്റു കഴിഞ്ഞപ്പോള്‍ അവന് പുറത്തു വന്നു, ക്യാമരയും ഓണാക്കിയാണ് വരവ്. പതുക്കെ പ്രധാന കോക്കിയുടെയും ഒക്കെ എടുത്തെങ്കിലും അവന്റെ ലക്ഷ്യം പെണ്ണുങ്ങളാണെന്ന് എനിക്കു മാനസിലായി. തെണ്ടി, എന്റെ റാണിയുടെ വരെ അവന് എടുക്കും എന്നെനിക്കു മനസിലായി. ഞാന്‍ ഏതായാലും ഇത്തിരി അവളുടെ സൈഡിലേക്ക് ഒന്നു വലിഞ്ഞിരുന്നു. വീഡിയോ കാണുമ്പോള്‍ റാണിയുടെ മുഖം കഴിഞ്ഞാല്‍ എന്റേതു വരുമല്ലോ. അവന് വന്നു റാണിയുടെ ഇത്തിരി കൂടുതല്‍ സമയം എടുത്തു. റാണി മുഖം കുനിച്ച് ഉള്ളി പൊളിക്കുന്നതില്‍ ശ്രദ്ധിച്ചു. ഞാന്‍ മുഖം ഒക്കെ തോര്‍ത്തു കൊണ്ട് തുടച്ച് മസില് ഒക്കെ ഇത്തിരി വികസിപ്പിച്ച് കിഴങ്ങു വെച്ചിട്ട് ക്യാരറ്റില്‍ പിടിച്ചു ചിരണ്ടി. അവളുടെ വീഡിയോ എടുത്തു കഴിഞ്ഞാല്‍ പിന്നെ ഞാനാണല്ലോ എന്നോര്‍ത്ത് കുളിരു കോരി ഞാന്‍ ചിരണ്ടി. പരമ നാറി എന്നെ ഒന്നു നോക്കുക പോലും ചെയ്യാണ്ട് ക്യാമറയുമായി അടുത്ത ലൊക്കേഷനിലേക്ക് പോയി.
അതെനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അവന് എന്നെ ചേട്ടാ വിളി മാറ്റിയത് ഞാന്‍ ക്ഷമിച്ചു. പക്ഷെ ഇതു സഹിക്കാന്‍ പറ്റില്ല. നേരെ ഒരെണ്ണം കൂടി വിടാനായി ജാതി ചുവട്ടില്‍ ചെന്നപ്പോല്‍ അവിടെ രവിയും ബെന്നിയും മുതലാളി എന്നു വിളിക്കുന്ന ജോയിച്ചനുമുണ്ട്. നേരെ കാര്യം പറഞ്ഞു. രവി പറഞ്ഞു, ഞാന്‍ ഏറ്റെടാ കാര്യം, നാളെ മുതല്‍ അവന്റെ അഹങ്കാരം മാറിക്കൊള്ളും.
രാവിലെ നല്ല ഫ്രെഷ് ആയി തന്നെ എണീറ്റു, ചാരയത്തിന്റെ ഒരു ഗുണമേ! പശ മുക്കി വടിവാക്കിയ ഷര്‍ട്ടും മുണ്ടുമുടുത്ത് കല്യാണവീടിനെ ലക്ഷ്യമാക്കി പുറപ്പെട്ടു. എങ്കിലും മനസില്‍ ഇന്നലെ രാജുവില്‍ നിന്നേറ്റ അപമാനത്തിന്റെ ചെറിയ നോവ് ഉണ്ടായിരുന്നു. ചെറുക്കനെ ഒരുക്കാനും മറ്റും നമുക്ക് റോള്‍ ഉണ്ടല്ലോ. കഴുവേറി രാജു ആണ് വീഡിയോക്കാരന്. ചെറുക്കന്റെ ഷര്‍ട്ടിന്റെ ബട്ടന്‍സ് ഒരെണ്ണം ഇട്ടിട്ട് ഞാന്‍ പള്ളിയിലേക്ക് തിരിച്ചു. അവിടെ ഹോള്‍ അറേഞ്ച് ചെയ്യണം തുടങ്ങിയ പണികളുണ്ട്. എല്ലാം റെഡിയാക്കിയാലേ താലികെട്ടെങ്കിലും കാണാന്‍ പറ്റൂ.
പണി ഒക്കെ തീര്‍ത്തിട്ട് പുറഹ്ത്റ്റു വന്നു. പെണ്ണു വീട്ടുകാര്‍ എത്തി പള്ളിയില്‍, ഇഷ്ടം പോലെ ചരക്കുകള്‍ ഉണ്ട് അവരുടെ കൂടെ. കല്യാണ വണ്ടിക്ക് മുമ്പേ ജീപ്പില്‍ മന്ത്രിയുടെ പൈലറ്റ് വണ്ടി വരുന്നതു പോലെ ജീപ്പില്‍ ഫോട്ടോക്കാര്‍ എത്തി. അതിനു പിറകിലായി സ്വന്തം അംബാസിഡറില്‍ രാജുവും അതിനു പുറകിലായി ചെറുക്കന്റെ മാരുതിയും എത്തി. മാത്തന് എന്നെ നോക്കി, എല്ലാം ശരിയാണോ എന്ന ചോദ്യത്തൊടെ. ഞാന്‍ എങ്കില്‍ അടുത്തു ചെന്ന് എല്ലാം ഓകെ യാണെന്നു പറഞ്ഞേക്കാം എന്നു വിചാരിച്ചു ചെന്നപ്പോളേക്കുംരാജു വന്നു പറഞ്ഞു, ചെറുക്കന്റെ അളിയനും പെങ്ങളും കൂട്ടത്തില്‍ നില്ക്കൂ എന്ന്. ഞാന്‍ വീണ്ടും തിരിച്ചു നടന്നു.
പുതിയകുടുമ്പത്തില്‍ കതിരുകള്‍ വിരിയുന്നു എന്ന പാട്ടുമായി കല്യാണം ആരംഭിച്ചു. താലികെട്ട് ഉടനെ നടക്കും, അതു കഴിഞ്ഞ് പ്രസംഗം കുര്‍ബാന തുടങ്ങിയ നമുക്കവശ്യമില്ലാത്ത കാര്യങ്ങള്‍. ആ സമയത്തു വേണം വിളംബാനുള്ള കാര്യങ്ങളൊക്കെ തയ്യാറാക്കാന്‍. എന്തായാലും എനിക്കിത്തിരി പൊക്കമുള്ളതിനാല്‍ താലികെട്ടുമ്പോള്‍ ചെറുക്കന്റെ കൈ വിറക്കുന്നുണ്ടോ എന്നൊക്കെ നോക്കാനായി അടുത്തു തന്നെ നിന്നു. ഈ പണ്ടാരമടങ്ങിയ ഫോട്ടോക്കാരും മറ്റും അവരെ സ്വസ്ഥമായി ഒന്നു കെട്ടാനും സമ്മതിക്കില്ല. പക്ഷെ രാജുവിനെന്തോ ഒരു വൈക്ലബ്യം മുഖത്ത്. ഇന്നലെ ഉള്ള സ്കോച്ച് എല്ലാം അടിച്ചു കേറ്റിയിട്ടാരിക്കും, അങ്ങനെ തന്നെ വരണം അവന്. താലികെട്ടിനുള്ള ഒരുക്കങ്ങളായി.
ഞാന്‍ നോക്കുമ്പോല്‍ രാജു പതുക്കെ ചെറുക്കന്റെ ചേട്ടന് ചേക്കുവിനോട് എന്തോ പറയുന്നു. ചേക്കുവിന്റെയും മുഖം വാടി, എങ്കിലും എന്തോ ചൂടായി രാജുവിനോട് പറഞ്ഞു. രാജു വീണ്ടും വീഡിയോ പിടുത്തം തുടങ്ങി. പെട്ടെന്ന് രവി എന്നോട് ഇത്തിരി ഉറക്കെ തന്നെ പറഞ്ഞു. “ദേണ്ടെടാ..രാജുവിന്റെ പാന്റിന്റെ പുറകില്‍ ഒരു ബംഗ്ലാദേശിന്റെ പടം പോലെ എന്തോ“
രാവിലെ ക്ഷീണം മാറാനായി രാജുവിനു കൊടുത്ത ചാരായത്തില്‍ എന്തോ ചേര്‍ത്തതിന്റെ ഫലം അനുഭവിച്ചതായിരുന്നു രാജു. താലികെട്ടിന്റെ സമയത്ത് വീഡിയോക്കാരന് പോയാല്‍ പിന്നെ എന്തു ഷൂട്ട് ചെയ്യാനാ? അതിനാല്‍ മസിലു പിടിച്ചു ഷൂട്ട് ചെയ്തതിന്റെ ഫലം, പിടി വിട്ടു പോയി, പുറകില്‍ ഒരു ബംഗ്ലാദേശിന്റെ ഭൂപടം വരുകയും ചെയ്തു. എന്തായാലും അതില്‍ പിന്നെ അവന്റെ വീഡിയോ പിടുത്തം നിലക്കുകയും കുറച്ചു നാളേക്ക് ഏതു കല്യാണത്തിനു വീഡിയോക്കാരെ കണ്ടാലും നാട്ടുകാര്‍ ഈ കഥ പറയുകയും ചെയ്തതിനാല്‍ പിന്നീട് ഒരു കല്യാണം പോലും അവനു പൈകയില്‍ കൂടാന്‍ പറ്റിയിട്ടില്ല.
കുട്ടപ്പായി കഥകള്‍ 4, മടി
>> Monday, August 17, 2009
കാലും മടക്കി വെച്ച് ഈ വെള്ളത്തില്‍ ഇങ്ങനെ ഒന്നും പേടിക്കാതെ കിടക്കാന്‍ എന്തു സുഖം! പുറത്തു നിന്ന് എന്തോ സ്വരം ഒക്കെ കേള്‍ക്കുന്നുണ്ട്. വരാറായെന്നാ തോന്നുന്നത് എന്നോക്കെ.എനിക്കും ഒരു തള്ളല്‍ ഒക്കെ തോന്നുന്നു. അവസാനം തള്ളല്‍ രൂക്ഷമായപ്പോല്‍ ഞാന്‍ പതുക്കെ ഒരു വാതില്‍ പോലെ കണ്ട സ്ഥലത്തേക്കു നീങ്ങീ. അവിടെ ചെന്നപ്പോളോ, തല കടക്കുന്നില്ല. അമ്മ കരയുന്ന ഒച്ച കേള്‍ക്കാം, എന്നെ പുറത്തേക്കിടാന്‍ ഉള്ള ശ്രമം ആണ്. ഒന്നു മൂടി ശ്രമിക്കണോ എന്നൊന്ന് ആലോചിച്ചു. ഓ പിന്നെ, വേറെ പണി ഒന്നും ഇല്ലേ, ഞാന്‍ അവിടെ തന്നെ കിടന്നു. പിന്നെ ഡോക്ടര്‍മാര്‍ വയര്‍ കീറി എന്നെ പുറത്തെടുത്തു, മുപ്പതില്‍ പരം വര്‍ഷങ്ങള്‍ക്കു മുമ്പ്. അങ്ങനെ കുട്ടപ്പായി എന്ന ഞാന്‍ ഭൂമിയിലെത്തി, എന്റെ കൂടെപ്പിറപ്പായി മടിയും. ജനിച്ച ഉടനെ തന്നെ എന്താ ഇവന് കരയാത്തത് എന്നു ഡോക്ടര്‍ ചോദിച്ചോണ്ട് നോക്കി. വെറുതെ എന്തിനാ കരഞ്ഞ് അത്രയും ഊര്‍ജ്ജം കളയുന്നത് എന്നു വിചാരിച്ച് ഞാന്‍ കണ്ണും അടച്ചു കിടന്നു. അവസാനം ഒരു മുതുക്കി നേഴ്സ് വന്ന് എന്നെ കലേപിടിച്ചു പൊക്കി കുണ്ടിയില്‍ ഒന്നു നുള്ളിയപ്പോള്‍ ഞാന്‍ അറിയാതെ കരഞ്ഞുപോയി. പക്ഷെ അന്നു ഞാന്‍ മറ്റൊരു പാഠം പഠിച്ചു, കരച്ചിലിന്റെ ഗുണം.
അങ്ങനെ മടിയും വാശിയുള്ള കരച്ചിലുമായി ഞാന്‍ എന്റെ ബാല്യകാലം ചിലവിട്ടു. ഭക്ഷണം ചവച്ചരക്കാനുള്ള മടി കൊണ്ട് ഞാന്‍ അമ്മയും പെങ്ങന്മാരും അരച്ചു തരുന്ന ഭക്ഷണമേ കഴിച്ചിരുന്നുള്ളൂ. കാര്യം ഒറ്റമോനായിരുന്നെങ്കിലും എല്ലാത്തിനും ഒരു പരിധിയില്ലേ? അങ്ങനെ അവര്‍ മടുത്തപ്പോള്‍ ഞാന്‍ ഭക്ഷണം ചവച്ചു കഴിക്കാന്‍ തുടങ്ങി, കാരണം മടിയാണെന്നു കരുതി വിശപ്പിനു ഒരു കുറവില്ലായിരുന്നു. എങ്കിലും കൂടുതലും പാലുകുടിക്കാനായിരുന്നു താല്പര്യം, അധികം ചവക്കേണ്ടല്ലോ. എല്ലുള്ള കോഴിയിറച്ചി (പ്രത്യേകിച്ച് കഴുത്തിന്റെ ഭാഗം), മുള്ളുള്ള മീന്‍(മത്തി, നത്തോലി), ഉണക്കിറച്ചി, അവല്, എന്തിനേറെ ബബിള്‍ഗം പോലും ഞാന്‍ ഇഷ്ടപെട്ടിരുന്നില്ല. പക്ഷെ എന്റെ സ്വപനങ്ങളില്‍ കുരുവില്ലാത്ത മുന്തിരി, തൊലിയില്ലാത്ത ആപ്പില്‍, തൊലിയും കുരുവും ഇല്ലാത്ത ഓറഞ്ച്, ചകിണിയും മുളഞ്ഞിയും (അരക്ക്) മടലും ചക്കക്കുരുവും ഇല്ലാത്ത ചക്കപ്പുഴം എന്നിങ്ങനെ പലതരം പഴങ്ങളും നിറഞ്ഞു നിന്നിരുന്നു. എങ്കിലും ഞാന്‍ സഹജീവികളോട് സ്നേഹമുള്ളവനായിരുന്നു. പൊക്കമുള്ള ആഞ്ഞിലിയില്‍ പഴുത്തു കിടക്കുന്ന ആനിക്കാവിള കണ്ടപ്പോള്‍ ഒരു കുരങ്ങനുണ്ടായിരുന്നെങ്കില്‍ അവനെ കയറ്റി വിട്ട് അതു പറിപ്പിക്കാമായിരുന്നു എന്ന് എന്റെ കൂട്ടുകാര്‍ സങ്കല്പിച്ചപ്പോള് ഞാന്‍ അങ്ങനെയല്ല ചിന്തിച്ചത്. സാധാരണ കുരങ്ങനുപകരം കപീഷായിരുന്നെങ്കില്‍ അവനെ മരത്തില്‍ പോലും കയറ്റാതെ വാലു നീട്ടി ആനിക്കവിള പറിപ്പിക്കാമല്ലോ എന്നായിരുന്നു എന്റെ ചിന്ത.
ഞാന്‍ ഏതാണ്ട് അഞ്ചാം ക്ലാസു വരെ കട്ടിലില്‍ കിടന്നു മൂത്രമൊഴിച്ചിരുന്നു, അല്ലേല്‍ തന്നെ ഉറങ്ങുമ്പോള്‍ മൂത്രമൊഴിക്കാന്‍ തോന്നിയാല്‍ എഴുന്നേറ്റുപോയി മൂത്രമൊഴിക്കാന്‍ ഒക്കെ ആര്‍ക്കാ തോന്നുന്നത്. പിന്നീട് അതിന്റെ നാറ്റം ഒരു ബുദ്ധിമുട്ടായപ്പോള്‍ ഞാന്‍ ഒരു വഴി കണ്ടെത്തി. ഈ സുനാപ്പി തന്നെ പുറത്തുപോയി മുള്ളീട്ട് വരുവായിരുന്നെങ്കില്‍ എന്ന് ഞാന്‍ കൊതിച്ചിരുന്ന കാലം. ഇത്രയും കണ്ടുപിടുത്തങ്ങള്‍ നടത്തുന്ന ശാസ്ത്രഞ്ജര്‍ക്ക് എന്തു കൊണ്ട് ഇങ്ങനത്തെ ഉപകാരപ്രദമായ കാര്യങ്ങല്‍ ചെയ്തുകൂടാ എന്നായിരുന്നു എന്റെ ചിന്ത.അത്യാവശ്യങ്ങള്‍ അല്ലെ കണ്ടുപിടുത്തങ്ങളുടെ അമ്മ (ഇനി ഇതു ഇംഗ്ലീഷില്‍ ടൈപ്പുചെയ്യാനും മടിയാണ് ). വീട്ടിലെ ചെടി നനക്കുന്ന ഹോസ് ഒരു ജീപ്പുകയറി പൊട്ടിയപ്പോള്‍ അതിന്റെ നീളമുള്ള ഒരു കഷണം എടുത്ത് എന്റെ കട്ടിലില്‍ നിന്നും ജനലിലേക്കിട്ടു. പക്ഷെ ആദ്യത്തെ തവണ ജനലിന്റെ ഉയരവും കട്ടിലിന്റെ ഉയരവും തമ്മിലുള്ള അന്തരം കാരണം എന്റെ മൂത്രം ഒഴിക്കല് തീര്‍ന്നപ്പോള്‍ ഓസ് മൂത്രം തിരിച്ചു കട്ടിലിലേക്ക് തന്നെ ഒഴിച്ചു. എങ്കിലും ഫിസിക്സിലെ സിദ്ധാന്തങ്ങള്‍ ഉപയോഗിച്ച് ഉയരവും അകലവും ക്രമീകരിച്ച് ഞാന്‍ അതില്‍ വിജയിച്ചു, കിടന്നുകൊണ്ട് സാധിക്കുന്നതിനു പകരം ചെറുതായി ഒന്നു പൊങ്ങണം എന്നു മാത്രം.
മടിയനാണെങ്കിലും ഒറ്റമോനായതിന്റെ സ്നേഹം വീട്ടുകാര്‍ക്കുണ്ടായിരുന്നതു കൊണ്ട് ഞാന്‍ തെങ്ങു പോലെ ഒത്തിരി വളര്‍ന്നു പൊങ്ങി (പനങ്കള്ളിലും ലഹരി തെങ്ങിന് കള്ളിനല്ലേ? ). അങ്ങനെ ഞാന്‍ വലുതായി, കൂടെ എന്റെ മടിയും. മീശയുണ്ടെങ്കില്‍ ഷേവ് ചെയ്യാന്‍ പ്രയാസമായതു കൊണ്ട് ഞാന്‍ ക്ലീന്‍ ഷേവ് ആയി നടന്നു, മുടി ചീകാന്‍ മടിയായതുകാരണം ഞാന്‍ മുടി പറ്റെ വെട്ടിച്ചു. ഇതു രണ്ടും ബാര്‍ബര്‍ ഷോപ്പിലാണ് ചെയ്യുന്നതെങ്കിലും എന്റെ സഹജീവികളുടെ മടിയുടെ കാര്യത്തില്‍ വരെ ഞാന്‍ ശ്രദ്ധിച്ചിരുന്നു എന്നു നിങ്ങള്‍ക്കു മനസിലായില്ലേ? ബീഡി വലിച്ചിട്ട് പുക ഞാന്‍ പുറത്തേക്ക് വിട്ടിരുന്നില്ല, മദ്യത്തില്‍ വെള്ളം ചേര്‍ത്തിരുന്നില്ല, എന്തിനു പറയുന്നു, ഇടിച്ചു പതം വരുത്തി വായിലിട്ട മുറുക്കാന്‍ തുപ്പാന്‍ പോലും എനിക്കു മടിയായിരുന്നു. എഴുതാന്‍ മടിയായതിനാല്‍ സാമൂഹ്യപാഠം, മലയാളം എന്നിവയില്‍ മാര്‍ക്കു കുറവും എന്റെ ഒടുക്കത്തെ ബുദ്ധികാരണം കണക്ക്, കെമിസ്ട്രി എന്നിവക്കു മാര്‍ക്കു കൂടുതലും ആയിരുന്നു. ഒരിക്കല്‍ കൈയ്യൊടിഞ്ഞപ്പോള്‍ പരീക്ഷ എഴുതാതെ പറഞ്ഞുകൊടുത്തതിന്റെ സുഖം അറിഞ്ഞപ്പോള്‍ എല്ലാ പരീക്ഷക്കു മുമ്പും കയ്യൊടിക്കാന്‍ തോന്നിയിരുന്നെങ്കിലും വേദന എന്നെ ആ സാഹസത്തില്‍ നിന്നും പിന്തിരിപ്പിച്ചു.
അങ്ങനെ ജീവിതമാകുന്ന പുഴ മുമ്പോട്ടൊഴുകി. മഴക്കാലത്തെപ്പോലെ കുത്തിയൊഴുകിയൊന്നുമല്ല, വേനല്‍ക്കാലത്തെ മീനച്ചിലാറുപോലെ അതിലെയും ഇതിലെയും ഇത്തിരി ഇത്തിരിയായി ചാലുകളിലൂടെയും ഓലികളിലൂടെയും മന്ദം മന്ദം ഒഴുകി. അവസാനം എന്റെ ജന്മവും പരാഗണം നടത്താനും പൂക്കാനും കായ്ക്കാനുമൊക്കെ കാലമെത്തി. ആദ്യരത്രിയും ഹണിമൂണും ഒക്കെ സങ്കല്പ്പിക്കുന്നതിനു പകരം ഭാര്യയെ ജൊലിക്കു വിട്ട് ജീവിതം എങ്ങനെ മടിപിടിച്ചിരിക്കാം എന്നതിനെക്കുറിച്ചായിരുന്നു എന്റെ സങ്കല്പം. രാവിലെ പത്തു മണിവരെ കിടന്നുറങ്ങണം. പിന്നെ എണീറ്റ് ഒരു ഗ്ലാസ് വെള്ളവുമായി ബാല്‍ക്കണിയില്‍ പോയി നിന്ന് ഒരു മണിക്കൂര്‍ കൊണ്ട് കുടിക്കണം. ഡയറ്റിങ് ഒക്കെ വേണ്ടേ, ചുമ്മാ വല്ല കൊളസ്ട്രോളോ പ്രമേഹമോ വന്നാല്‍ പിന്നെ രാവിലെ ഓടാന്‍ ഒക്കെ പോകേണ്ടി വന്നാലോ? പിന്നെ ഒരു മണിക്കൂര്‍ ബാത്ത് ടബില്‍ കിടന്ന് നോവല്‍ ഒക്കെ വായിച്ചു ഒരു കുളി. പിന്നെ സോഫായില്‍ വന്നു കിടന്ന് ഉച്ചവരെ ടി വി കാണണം. ഉച്ചക്ക് ഭാര്യ ഉണ്ടാക്കി വെച്ചിരിക്കുന്ന ഭക്ഷണം എടുത്തു ഓവനില്‍ വെച്ച് ചൂടാക്കി കഴിക്കണം. ഒരു വേലക്കാരത്തി കൂടി ആവാം, അപ്പോള്‍ പിന്നെ പാത്രം ഒന്നും കഴുകേണ്ടിയും വരില്ലല്ലോ. പിന്നെ ഉച്ച മയക്കം. വൈകിട്ട് സ്വിമ്മിങ് പൂളിലെ ഒഴുകുന്ന കിടക്കയില്‍ കിടന്ന് ഭാര്യ തരുന്ന പെഗ്ഗും കാഷ്യൂ നട്ടും കഴിക്കണം. നീന്താനൊക്കെ എന്റെ പട്ടി പോകും. പിന്നെ വീണ്ടും അത്താഴം കഴിച്ച് കാമലീലകളുമായി കിടന്നുറങ്ങണം. ആഹാ...എത്ര സുഖം
ജീവിതത്തിലെ വലിയ കാര്യങ്ങല്‍ക്കു മുമ്പ് ദൈവത്തെ വിളിക്കണമല്ലോ? അങ്ങനെ ഞാന്‍ വീണ്ടും ഒരു ധ്യാനത്തിനു പോയി. പോട്ടയിലൊക്കെ പോയാല്‍ ഇടക്ക് എണീറ്റ് നിന്ന് കൈകൊട്ടി പാടേണ്ടിവരുമല്ലോ എന്നോര്‍ത്ത് ഞങ്ങളുടെ അടുത്തുള്ള ഭരണങ്ങാനം അസീസ്സിയില്‍ പോയി. അവിടെ ചെന്ന് കൌണ്‍സിലിങിന്റെ സമയത്ത് എന്തേലും ഒരു പ്രശ്നം പറഞ്ഞില്ലേല്‍ എന്നെ കൌണ്‍സില്‍ ചെയ്യാന്‍ വന്നവന് എന്തു വിചാരിക്കും എന്നു വിചാരിച്ച് കല്യാണക്കാര്യവും മടിയുടെ കാര്യവും ഒക്കെ പറഞ്ഞു. അദ്ദേഹം മടിയനായ ഒരാളുടെ കഥ പറഞ്ഞു. കല്യാണത്തിനു ശേഷം സെക്സിന്റെ കാര്യത്തില്‍ പോലും മടിയനായിരുന്ന പുള്ളിക്കാരനിട്ട് ഭാര്യ കൊടുത്ത പണിയുടെ കഥ(പിന്നെ, എന്റെ പട്ടി പറയും ആ കഥയിവിടെ). ഞാന്‍ ഞെട്ടിപ്പോയി, ശക്തമായ തീരുമാനങ്ങള്‍ എടുത്തു ഞാന്‍.
അങ്ങനെ ഒരാഴ്ചത്തെ ധ്യാനം ഒക്കെ കഴിഞ്ഞ് രാത്രിയില്‍ തന്നെ വീട്ടില്‍ ചെന്നു. സമാധാനമായി കിടന്നുറങ്ങി. രാവിലെ അഞ്ചു മണിക്കേ എണീറ്റു, അടുക്കളയില്‍ ചെന്ന് ഒരു കട്ടന്‍ കാപ്പി തനിയെ എടുത്തു കുടിച്ചു! അടുക്കളയില്‍ ഒച്ച കേട്ടു വന്ന അമ്മ അതു കണ്ടു ഞെട്ടി, പരിശുദ്ധാത്മാവ് മകനെ അനുഗ്രഹിച്ചതാണോ ഇതു? മുറ്റത്തിറങ്ങിയപ്പോള്‍ രാത്രിക്കു പട്ടി കൊണ്ടു വന്നിട്ട പന്നിയെലിയെ കമ്പുകൊണ്ട് തോണ്ടി മതിലിനു താഴെ ഇട്ടു. തൂമ്പാ എടുത്ത് കുഴികുത്തി, അവനെ മണ്ണിട്ട് മൂടി അവസാനം കല്ലുവരെ ചുമന്നു അതിന്റെ മുകളില്‍ വെച്ചു. എന്താ മനസിനു ഒരു സുഖം ഇത്തിരി പണി ഒക്കെ ചെയ്തപ്പോള്‍. പിന്നെ തണുത്ത വെള്ളത്തില്‍ ഒരു കുളി. പ്രാതലിന് കുശാലായി പുട്ടും പോത്തിറച്ചുയും അടിച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും ഒന്നു കിടക്കാന്‍ തോന്നി. എങ്കിലും മടി ഒഴിവാകാനായി പൈക വരെ ഒന്നു പോയേക്കാം എന്നു വെച്ചു. സാധനം വല്ലതും വാങ്ങാനുണ്ടോ എന്നന്വേഷിച്ചപ്പോള്‍ അമ്മ പറഞ്ഞു ഞാന്‍ പണിക്കാരനോട് പറഞ്ഞോളാം എന്ന്. എന്നതാ വേണ്ടത് എന്നു പറ, ഞാന്‍ വാങ്ങാം എന്നായി ഞാന്‍. സാധനങ്ങളുടെ ലിസ്റ്റ് തന്നു. ഇന്നു ഉച്ചക്കു വരുന്ന അമ്മയുടെ സഹോദരന്റെ മകള്‍ക്കും കെട്ടിയോനും ഉള്ള സദ്യക്കുള്ള സാധനങ്ങളാണ്.
ഒരു മൂളിപ്പാട്ടുമായി ഞാന്‍ കാറില്‍ കയറി പൈകയിലേക്കു തിരിച്ചു. കെ എം എസിന്റെ പമ്പിന്റെ അവിടെ എത്തിയപ്പോള്‍ ആണ് പെട്രോള്‍ തീരാറായല്ലോ എന്നോര്‍ത്തത്. സാധാരണ മടി കാരണം അതു ചെയ്യാറില്ല, ഒരു കിലോമീറ്റര്‍ തിരിച്ചു പോയാല്‍ വീട്ടില്‍ ചെല്ലും. മാത്രവുമല്ല തീരാറാകുമ്പോള്‍ പപ്പാ പെട്രോള്‍ അടിക്കുകയും ചെയ്യും. ഇന്ന് എന്തായാലും പെട്രോള്‍ ഒക്കെ അടിച്ചേക്കാം എന്നു വെച്ചു. അവിടെ പെട്രോള്‍ അടിച്ചുകൊണ്ടിരുന്നപ്പോള്‍ ആണ് എന്റെ സഹപാഠൊയായ കുഞ്ചപ്പന്‍ എന്നെ വിളിച്ചത്. ഒരാഴ്ച കഴിഞ്ഞായിരുന്നു അവനെ കണ്ടിട്ട്. അവന്റെ ഓഫീസില്‍ ചെന്നപ്പോള്‍ അവന് അകത്തോട്ട് വിളിച്ചു. അറിയാതെ അങ്ങോട്ട് പോയി. നാടന്‍ വാറ്റും, നാരങ്ങാ അച്ചാറും അവിടെ എന്നെ നോക്കി ചിരിച്ചു കൊണ്ടിരിക്കുന്നു. പെട്ടെന്ന് ഒരു ചിറക്കടി ശബ്ദം കേട്ടു, പരിശുദ്ധാത്മാവ് പറന്നു പോയതാണെന്നാ തോന്നുന്നേ...
കുട്ടികളും മൊബൈലും
>> Monday, August 10, 2009
കുട്ടികള്‍ക്കു മൊബൈല്‍ വേണോ? പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ വഴി ഉണ്ടാവുന്ന ദോഷങ്ങള്‍, അതിനേക്കുറിച്ചുള്ള ചര്‍ച്ചകള്‍, അതു നിരോധിക്കേണ്ടതിന്റെ ആവശ്യകത എന്നിങ്ങനെ ദിവസേന ഒരോരോ വാഗ്വാദങ്ങള്‍! ഞാനും ഒന്നു ചിന്തിച്ചു. ഇന്നത്തെ കാലത്തെക്കുറിച്ചും, കാലത്തിനനുസരിച്ചു മാറേണ്ടതിനെക്കുറിച്ചും, കൌമാരത്തിലെ ചിന്തകളും മാതപിതാക്കളുടെ ചിന്തകളും, പിന്നെ എല്ലാത്തിലും ഉപരിയായി, നിഷ്പക്ഷമായി, പ്രായോഗികതയെ കണക്കിലെടുത്തുകൊണ്ട് ഒരു വിശകലനം.
പലരുടെയും വാദം പണ്ടത്തെ കാലത്ത് അനാശ്യാസപ്രവര്‍ത്തികള്‍ കുറവായിരുന്നു എന്നാണ്. ഇന്ന് സ്വവര്ഗ്ഗരതിക്കാര്, കുട്ടികളെ പീഡിപ്പിക്കുന്നവര്‍, മക്കളെ പീഡിപ്പിക്കുന്നവര്‍, പരസ്ത്രീഗമനം ഇതൊക്കെ വളരെയധികം വര്‍ദ്ധിച്ചിരിക്കുന്നു എന്നാണ് വിശ്വാസം. എന്നാല്‍ ജനസംഖ്യയില്‍ വന്ന വര്‍ദ്ധനവും, വിവരങ്ങള്‍ ജനങ്ങളിലേക്കെത്തുന്നതില്‍ വന്ന വേഗവും, വിവിധ ടെക്നോളജികള്‍ മൂലം ഇത്തരം വാര്‍ത്തകള്‍ കൂടുതല്‍ പരക്കുന്നതും അല്ലാതെ വലിയ മാറ്റം ഉണ്ടോ എന്നു സംശയമാണ്. നൂറ്റാണ്ടുകള്‍ മുമ്പെഴുതിയ പുരാണങ്ങളിലും മതഗ്രന്ധങ്ങളിലും എന്തിനേറെ ഗ്രീക്ക് മിത്തുകളിലും എല്ലാ പുരാണ സംസ്കാരങ്ങളിലും ഇങ്ങനെയുള്ള പല സംഭവങ്ങളും കാണാന്‍ കഴിയും. 15 വര്‍ഷം മുമ്പ് മെക്സിക്കോയില്‍ ഒരു അച്ഛന് 20 വര്‍ഷം സ്വന്തം മകളെ പീഡിപ്പിച്ചതായി കണ്ടുപിടിച്ചാന്‍ ആ വാര്‍ത്ത ഈ കൊച്ചു കേരളത്തില്‍ എത്തില്ലായിരുന്നു, ചിലപ്പോള്‍ മെക്സിക്കോയുടെ പുറത്തു പോലും. ഇന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ അതു ലോകം മുഴുവന്‍ പരക്കുന്നു. അതല്ലാതെ മനിഷ്യന്റെ ചെയ്തികളില്‍, അവന്റെ വൈകൃതങ്ങളില്‍, ടെക്നോളജികൊണ്ടുണ്ടായ ചില മാറ്റങ്ങള്‍ അല്ലാതെ വലിയ മാറ്റങ്ങള്‍ ഉണ്ടോ? കൊച്ചുപുസ്തകത്തിനു പകരം ബ്ലൂഫിലിമും, നാട്ടിലെ സുന്ദരികളായവരെ പറ്റി സങ്കല്പ കഥകള്‍ക്കു പകരം അവരറിയാതെയുള്ള അവരുടെ മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങളും അല്ലെങ്കില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങളും, വൈബ്രേറ്ററും കുറച്ചു സെക്സ്വല്‍ ഉപകരണങ്ങളും വന്നതല്ലാതെ എന്തു മാറ്റമാണ് സമൂഹത്തില്‍ വന്നിരിക്കുന്നത്?
മൊബൈലിനെ എതിര്‍ക്കുന്നവര്‍ എല്ലാവരും തന്നെ മാതപിതാക്കള്‍ അല്ലെങ്കില്‍ പക്വതയോടുകൂടി ചിന്തിക്കുന്നവര്‍ ആണ്. പക്ഷെ അവര്‍ എന്തു കൊണ്ട് കുട്ടികളുടെ മനസിനെക്കുറിച്ച് അല്ലെങ്കില്‍ അവരുടെ ചിന്തകളെ കണക്കിലെടുക്കുന്നില്ല എന്ന് മനസിലാകുന്നില്ല. നമ്മളുടെ ചെറുപ്പത്തിലേക്ക് അല്ലെങ്കില്‍ കൌമാരത്തിലേക്ക് ഒന്നു പുറകോട്ട് പോയി നോക്കൂ.
പ്രായപൂര്‍ത്തിയായ ഏതൊരു ആണ്‍കുട്ടിയും പെണ്ണിനെക്കുറിച്ചുള്ള വിവരങ്ങളില്‍ അതീവ തല്പരന് ആയിരിക്കും. ഒരു പെണ്‍കുട്ടിയുടെ ശരീരത്തിലെ പ്രധാന ഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ താല്പര്യമില്ലാത്ത ഏത് ആണ്‍കുട്ടിയാണുള്ളത്? പേടികൊണ്ട് ചിലര്‍ മര്യാദക്കിരിക്കുന്നതല്ലാതെ താല്പര്യമില്ലാത്തവര് (ഹോമോസെക്സ്വത്സിനെ ഒഴിവാക്കുന്നു) വളരെ കുറവായിരിക്കും. അപ്പോള്‍ കൌമാരപ്രായക്കാരില്‍ ജിജ്ഞാസയും സെക്സിനോടുള്ള അമിത ആവേശവും ഉണ്ടാവും. കല്യാണം കഴിച്ച് അല്ലെങ്കില്‍ സെക്സില്‍ എല്ലാം ആസ്വദിച്ചു കഴിയുമ്പോള്‍ വെറുതെ ഒന്നു തൊടുന്നതിന്റെ സുഖം അല്ലെങ്കില്‍ അതിനുള്ള ആഗ്രഹം, ഒരു പെണ്ണിന്റെ നഗ്നതയുടെ ചെറിയ ഒരംശം കാണുന്നതിനായുള്ള താല്പര്യം ഇതൊക്കെ ഒഴിവായിപ്പോകുമ്പോള്‍ കൌമാരക്കാരായ നമ്മുടെ മക്കളിലും സഹോദരങ്ങളിലും ഇതിനുള്ള താല്പര്യം നമ്മള് കാണാതിരിക്കരുത്. നമ്മള് തന്നെ നമ്മുടെ അന്നത്തെ വികാരവിചാരങ്ങളിലേക്ക് സത്യസന്ധമായി ഒന്ന് ആത്മ പരിശോധന നടത്തണം. എത്രയോ ഫാന്റസികള്‍, എത്രയോ വേണ്ടാത്ത ചിന്തകള്‍ ഉണ്ടായിരുന്നവരായിരുന്നു നമ്മള്? നമ്മള് ചെയ്തോ എന്നല്ല, കുറഞ്ഞ പക്ഷം നമ്മുടെ മനസിലെങ്കിലും പലതും ഉണ്ടായിരുന്നു. അവസരം കിട്ടാഞ്ഞതിനാല്‍ പലരും നല്ല മനുഷ്യരായി ഇരുന്നു എന്നു മാത്രം. നാലിലും അഞ്ചിലും ഒക്കെ പഠിക്കുമ്പോള്‍ പോലും വനിതയില്‍ അന്നുണ്ടായിരുന്ന ഏഞ്ചല്‍ ഫോമിന്റെ പാന്റീസിന്റെ പരസ്യത്തില്‍ ആരും കാണാതെ നോക്കി കിടക്കുമ്പോള്‍ ഉണ്ടായിരുന്ന ഒരു സുഖം, വല്യപാവാടയും ബ്ലൊവ്സുമിട്ട് മൊന്തയില്‍ പാലൊഴിച്ചു തന്നിരുന്ന ചേച്ചിയുടെ അമ്മിഞ്ഞയില് നോക്കാനുള്ള മോഹം എന്നിങ്ങനെ ഓര്‍മ്മവെച്ചപ്പോള്‍ തന്നെ സെക്സിന്റെ വിചാരങ്ങളും ചിന്തകളും ഉണ്ടായിരുന്ന ഞാന്‍ ഏകനല്ല എന്ന് എനിക്കറിയാം. എന്നില്‍ നിന്നും വിത്യസ്തരായ സാധാരണക്കാരായ ഒരാളെപോലും ഞാന്‍ കണ്ടിട്ടില്ല.
പെണ്‍കുട്ടികളുടെ ജീവിത രീതികളും ഇന്ന് ഒത്തിരി മാറി. പണ്ടൊക്കെ വീടിന്റെ ഉമ്മറത്തേക്കു പോലും പ്രത്യക്ഷപ്പെടാതിരുന്ന പെണ്‍കുട്ടിള്‍ ഇന്ന് ആണ്‍കുട്ടികളെ പോലെ തന്നെ എല്ലാ കാര്യങ്ങളിലും ഇടപെട്ടു തുടങ്ങി. അടിച്ചമര്‍ത്തപെട്ട് ചുവരുകള്‍ക്കിടയില്‍ കഴിഞ്ഞിരുന്ന അവര്‍ പുറം ലോകം കണ്ടുതുടങ്ങി.പുരുഷന്മാരെക്കാലും എത്രയോ മടങ്ങ് സെക്സ് ആസ്വദിക്കാന്‍ കഴിയുന്ന സ്ത്രീയെ പണ്ടത്തെ സമൂഹം പലരീതിയില്‍ അടിച്ചമര്‍ത്തിയിരുന്നു. എന്തിനേറെ പറയുന്നു സ്ത്രീ സൌന്ദര്യത്തിനു മാറ്റു കൂട്ടുന്നു എന്നു നാം അവകാശപ്പെടുന്ന കമ്മലിനും മൂക്കുത്തിക്കും വരെയുണ്ട് ഇത്തരം അടിച്ചമര്‍ത്തലില്‍ പങ്ക്. എന്തിലും വൈകൃതങ്ങളും പുതുമയും കണ്ടെത്തുന്ന ഇന്നത്തെ തലമുറയില്‍ ചിലര്‍ അതു പുക്കിളിലും ചുണ്ടിലും മറ്റു പലസ്ഥലങ്ങളിലും കുത്തുന്നുണ്ടെങ്കിലും സ്ത്രീയുടെ വികാരങ്ങളെ അടിച്ചമര്‍ത്തുന്നതായി എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. കമ്മലും മൂക്കുത്തിയും ഇപ്പോളും ഉണ്ടെങ്കിലും അവളുടെ ലോകം നന്നായി മാറിയിരിക്കുന്നു ഇന്ന്. ടി വി, ഇന്റര്‍നെറ്റ്, മറ്റു മാധ്യമങ്ങള്‍, വിദ്ധ്യാഭ്യാസം തുടങ്ങി എല്ലാ മേഖലകളിലും അവള്‍ക്കുണ്ടായ അഭിവൃത്തി അവളുടെ വൈകാരിക തലങ്ങളെയും ബാധിച്ചിരിക്കാം. പണ്ടൊക്കെ കിടക്കയില്‍ പുരുഷന്റെ ചടുലപ്രവര്‍ത്തനങ്ങളില്‍ അവളുടെ വികാരങ്ങളുടെ തുടക്കമെത്തുമ്പോള്‍ തന്നെ തന്റെ പണിയും തീര്‍ത്ത് വിജയ ശ്രീലാളിതനായി പോകുന്ന പുരഷനെ നോക്കി നെടുവീര്‍പ്പെട്ടിരുന്ന സ്ത്രീ ഇന്ന് അവളുടെ വികാരങ്ങളെ കുറിച്ചും ബോധവതിയാണ്. ഋതുമതിയാകുന്നതോടെ അമ്മയാകാനും സെക്സിനും ശാരീരികമായി തയ്യാറാവുന്ന പെണ്‍കുട്ടി ഇന്ന് പണ്ടത്തെപ്പോലെ ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിയവളല്ല. അവളുടെ ലോകവും വലുതായിരിക്കുന്നു, അവളുടെ വികാരങ്ങളെക്കുറിച്ചു അവളും ബോധവതിയായിരിക്കുന്നു എന്ന് എല്ലാവരും മനസിലാക്കണം. സാഹചര്യങ്ങളും മനോഭാവങ്ങളും മാറിയതിനാല്‍ ഇന്നത്തെ പെണ്‍കുട്ടികളും സെക്സിന്റെ കാര്യത്തില്‍ ഒരു പക്ഷെ മാതാപിതാക്കളുടെ കാഴ്ചപാടില്‍ നിന്നും വിത്യസ്തരായിരിക്കാം. പെണ്‍കുട്ടികളുടെ ചിന്തകളെക്കുറിച്ച് എനിക്കറിയില്ല, എങ്കിലും അമ്മമാരായിരിക്കുന്ന സ്ത്രീകള്‍ ഒന്നു ആത്മപരിശോധന നടത്തി നോക്കൂ അവരുടെ കൌമാരത്തിലെ ചിന്തകളും മറ്റും.
അപ്പോള്‍ മൊത്തത്തില്‍ ചിന്താഗതി മാറി. ജീന്‍സും മൈക്രോ മിഡിയുമൊക്കെ നിഷിദ്ധമായിരുന്ന പഴയകാലത്തെ പെണ്‍കുട്ടികള്‍ അവര്‍ക്കിഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ തുടങ്ങി. ഒറ്റക്കിരുന്നു സ്വയം ഭോഗം നടത്തിയിരുന്ന ആണ്‍കുട്ടികള്‍ ഇപ്പോള്‍ പെണ്‍കുട്ടികളെ പ്രാപിച്ചു തുടങ്ങി. അങ്ങനെ അല്ലെന്നു വിശ്വസിക്കുന്ന അല്ലെങ്കില്‍ കണ്ണടച്ചിരിക്കുന്ന മുതിര്‍ന്നവര്‍ ഈ മാറ്റത്തെ അംഗീകരിച്ചെ പറ്റൂ. സമൂഹത്തില്‍ ധാരാളമായ മാറ്റങ്ങള്‍ വന്നു. മാനസികവും ശാരീരികവുമായ പൊരുത്തക്കേടുകള്‍ കിടപ്പുമുറിയുടെ അതിര്‍ത്തിയില്‍ നിന്നും കുടുംബത്തിലേക്കും കോടതിയിലേക്കും വിവാഹമോചത്തിലേക്കും മാറി. വിവാഹമോചനങ്ങള്‍ കൂടി എന്നു പരിതാപപ്പെടുന്നവര്‍ എന്തു കൊണ്ട് പൊരുത്തക്കേടുകള്‍ കൊണ്ട് വീര്‍പ്പുമുട്ടി ജീവിതം അരോചകമായി ആര്‍ക്കോ വേണ്ടി നശിപ്പിച്ചു തീര്‍ത്ത അല്ലെങ്കില്‍ ഇപ്പോളും തീര്‍ത്തുകൊണ്ടിരിക്കുന്ന പഴയ ജന്മങ്ങളെ കാണുന്നില്ല?
അതൊക്കെ പോകട്ടെ, നമുക്കു മൊബൈലിലേക്കു തിരിച്ചു വരാം. ഇപ്പോളത്തെ കുട്ടികളും മൊബൈലും എന്ന വിഷയത്തിലെ ചോദ്യങ്ങള്‍ ഇതൊക്കെയാണ്.
1 ഏന്തിനാണ് കുട്ടികള്‍ക്ക് മൊബൈല്‍?
2 വീട്ടില്‍ നിന്നും സ്കൂളിലേക്കും തിരിച്ചും, കൂടി വന്നാല്‍ ട്യൂഷനും മാത്രം ഉള്ള കുട്ടികളെ ഇടക്ക് ആരാണ് വിളിക്കേണ്ടത്?
3 അതില്‍ തന്നെ ക്യാമറ ഉള്ള മൊബൈല്‍ എന്തിന്?
4 സ്കൂളില്‍ മൊബൈല്‍ നിരോധിച്ചു കൂടെ?
5 മാതാപിതാക്കള്‍ എന്തിനാണ് കുട്ടികള്‍ക്ക് മൊബൈല്‍ വാങ്ങി കൊടുക്കുന്നത്?
6 സ്കൂളിലെ മൊബൈല്‍ ഉപയോഗത്തിനെതിരെ നിയമം ഉണ്ടാക്കിക്കൂടെ?
ഇതിനു കുട്ടികള്‍ തിരിച്ചൊരു ചോദ്യം ചോദിച്ചാലോ?
1 രാവിലെ ജോലിക്കു പോയി തിരിച്ചു വരുന്ന ജോലിക്കാര്‍ക്ക് എന്തിനാ മൊബൈല്‍? ജോലിയൊന്നുമില്ലാത്ത വീട്ടമ്മമാര്‍ക്ക് എന്തിനാ മൊബൈല്‍?
2 വളരെ യാത്രയുള്ള ബിസിനസുകാര്‍ക്കും സെയിത്സ് റപ്രസെന്റിറ്റീവ്മാര്‍ക്കും ഒഴിച്ച് ജോലിയും ബിസിനസുമായി കഴിയുന്നവര്‍ക്ക് എന്തിനാ മൊബൈല്‍?
3 എന്തിനാ ഈ ക്യാമറ ഉള്ള മൊബൈല്‍? വഴിക്കു മുഴുവന്‍ ഫോട്ടോ എടുക്കാനോ? എന്ന പിന്നെ ഒരു ക്യാമറാ കൊണ്ടു നടന്നാല്‍ പോരെ?
4 ബ്ലൂ ഫിലിം, ചീത്ത പുസ്തകങ്ങള്‍ , സിഗരറ്റ്, മയക്കു മരുന്ന് ഒക്കെ സ്കൂളില്‍ നിരോധിച്ചതാണ്. എന്നിട്ടും ഇതൊക്കെ സ്കൂളില്‍ ഉണ്ടല്ലോ?
5 മാതപിതാക്കള്‍ എന്തിനാ വാങ്ങിക്കൊടുക്കുന്നത് എന്ന് ഇതുവരെ ഏതേലും മാതാപിതാക്കളോട് ചോദിച്ചിട്ടുണ്ടോ?
6 മൊബൈലില്‍ അനാവശ്യം സ്കൂളില്‍ മാത്രമേ നിരോധിക്കാന്‍ പാടുള്ളോ?
ഇതൊക്കെ തര്‍ക്കുത്തരങ്ങളായി തോന്നാം. പക്ഷെ എന്തെങ്കിലും കാര്യമുണ്ടോ എന്നൊന്നു ചിന്തിച്ചുകൂടെ?
ഓരോരുത്തരും അവനവന്റെ സാഹചര്യങ്ങല്‍ക്കനുസരിച്ചാണ് ജീവിക്കുന്നത്. ഇന്നത്തെ അണുകുടുംബത്തില്‍ അച്ഛനും അമ്മയും ജോലിക്കു പോകുകയും, മക്കള്‍ പഠിക്കുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ കുട്ടികള്‍ക്ക് മൊബൈല്‍ കൊടുക്കുന്നുണ്ടാവാം. അല്ലെങ്കില്‍ തന്നെ മാരുതി ഇവിടുള്ളപ്പോള്‍ എന്തിനാ പൈസായുള്ളവര്‍ ബെന്‍സ് വാങ്ങുന്നത് എന്ന് ചോദിക്കുന്നപോലെയല്ലെ കുട്ടികള്‍ക്കെന്തിനാ മൊബൈല്‍ എന്നു ചോദിക്കുന്നത്? പുതിയ സാങ്കേതിക വിദ്യകളെയും സൌകര്യങ്ങളേയും കുറ്റം പറയുന്നതിനു പകരം അതിന്റെ അടിസ്ഥാനപരമായ കരണങ്ങള്‍ കണ്ടെത്തുകയല്ലേ വേണ്ടത്? ലൈംഗികതയും മറ്റും സ്വന്തം മക്കളോട് തുറന്നു പറയാന്‍ സാധിക്കാത്ത മാതാപിതാക്കളും, മക്കളുടെ വളര്‍ച്ചയേയും, അവരുടെ വിത്യസ്തമായ കാലഘട്ടത്തേയും അംഗീകരിക്കാതെ ഇങ്ങനത്തെ കാരണങ്ങള്‍ കണ്ടെത്തുന്നതില്‍ കഴമ്പുണ്ടോ? നമ്മുടെ സമൂഹം അധപതിക്കുന്നുണ്ടോ ഉണ്ടെങ്കില്‍ അതിന്റെ കാരണങ്ങളെന്ത് എന്ന് കണ്ടു പിടിക്കനല്ലേ നാം ശ്രമിക്കേണ്ടത്? രാഷ്ട്രീയക്കാര്‍ നമ്മളില്‍ ഒരാളാണെന്നും, അവര്‍ നമ്മള് തിരഞ്ഞെടുത്തവരാണെന്നും മറന്ന് അവര്‍ മുഴുവന്‍ മോശമാണെന്നും തെണ്ടികളാണെന്നും നാം പറയുന്ന പോലെ.
പിന്നെ ഒരാളെ മനപ്പൂര്‍വ്വം ദ്രോഹിക്കണം എന്നു വെച്ചാല്‍ എത്രയോ വഴികളാണുള്ളത് ഇന്ന്. അതിനു മൊബൈല്‍ ഫോണ്‍ വേണമെന്നില്ലല്ലോ. ഒരു പെണ്‍കുട്ടിയുടെ മുഖം മാത്രം കിട്ടിയാല്‍ എന്താണ് ഇവിറ്റെ ചെയ്യാന്‍ പറ്റാത്തത്? ഇന്നത്തെ കാലഘട്ടത്തില്‍ ഒരു ഫോട്ടോ പുറത്താകാന്‍ എത്രയോ സാഹചര്യങ്ങളുണ്ട്? നമ്മുടെ ഉപയോഗ ശൂന്യമായ കൊമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്കില്‍ നിന്നും ഡിലീറ്റ് ചെയ്ത മെമ്മറി കാറ്ഡില് നിന്നുമൊക്കെ വിവരങ്ങള്‍ ശേഖരിക്കാന്‍ വളരെ എളുപ്പം ആണല്ലോ ഇന്ന്. നമുക്കുപരിചയമുള്ള ഒരു പെണ്‍കുട്ടിയുറ്റെ നഗ്ന ഫോട്ടോ കണ്ടാല്‍ അതു കൃത്രിമമാണോ എന്നൊന്നും വിശദമായി പരിശോധിക്കാന്‍ ചിലപ്പോള്‍ മിനക്കെട്ടു എന്നു വരില്ല. പ്രാഥമിക നിരീക്ഷണത്തില്‍ ശരിയായതെന്നു തോന്നിയാല്‍ മാത്രം മതിയാവും. അവളുടെ നഗ്നമായ ശരീരത്തിലെ പ്രത്യേകതകള്‍ നമുക്കറിയില്ലല്ലോ. സ്വന്തം ഭര്‍ത്താവിന് പടം കൃത്രിമമാണെന്നു മനസിലായാലും മറ്റുള്ളവര്‍ക്ക് മനസിലാവില്ലല്ലോ. എന്റെ ഭാര്യയുടെ ആ ഭാഗം ഇങ്ങനെയല്ല എന്നൊന്നും ആര്‍ക്കും വിശദീകരിക്കാന്‍ പറ്റില്ലല്ലോ? അതിനാല്‍ തന്നെ അത്യാവശ്യം ഒരു മാനസിക വളര്‍ച്ചയാണ് നമുക്കുണ്ടാകേണ്ടത്. നമ്മുടെ മക്കള്‍ക്കാണ് ഈ ഗതി വരുന്നതെങ്കില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ഉടനെ പ്രതികരിക്കുന്നതിനു പകരം കാര്യങ്ങള്‍ മനസിലാക്കാന്‍ പക്വതയോടു കൂടിയ ഒരു സമീപനം ആണ് ആവശ്യം.
പിന്നെ സാങ്കേതിക വിദ്യയുടെ വികസനത്തിനു പുറം തിരിഞ്ഞു നില്‍ക്കുന്നത് ശരിയാണെന്നു തോന്നുന്നില്ല. അങ്ങിനെയാണെങ്കില്‍ പെണ്‍കുട്ടികളെ സ്കൂളില്‍ വിടാതിരിക്കുക, അല്ലെങ്കില്‍ പര്‍ദ്ദ പോലത്തെ മുഴുവനും മറക്കുന്ന വസ്ത്രങ്ങള്‍ ധരിപ്പിക്കുക, സ്ത്രീകള്‍ക്ക് പ്രത്യേകം സൌകര്യങ്ങള്‍ എല്ലായിടത്തും ഒരുക്കുക, മൊബൈല്‍ ഫോണ്‍, ക്യാമറ തുടങ്ങിയ സാധനങ്ങള്‍ സ്തീകളുടെ അടുത്ത് കൊണ്ടുവരാതിരിക്കുക തുടങ്ങിയ നിബന്ധനകള്‍ കൊണ്ടു വരേണ്ടിവരും.
ബേബിച്ചന് ഫ്രം പൈക
>> Sunday, July 12, 2009
പൈകയിലെ വളര്‍ന്നു വരുന്ന കൌമാരക്കാരുടെ അഭയകേന്ദ്രമായിരുന്നു ചതുരക്കുന്നേല്‍ ബേബിയുടെ സൈക്കിളുകട. പഠിക്കാന്‍ നല്ല മിടുക്കനായിരുന്നെങ്കിലും വീട്ടുകാര്‍ നിര്‍ബന്ധിച്ചതിനാല്‍ എട്ടില്‍ നാലാമത്തെ വര്‍ഷം പഠനം നിര്‍ത്തി. അങ്ങനെ പൈകയില്‍ ഒരു സൈക്കിളുകട ആരംഭിച്ചു. കാര്യം പെണ്ണുകെട്ടാറായെങ്കിലും കടയിലെ ക്ലയന്റ്സ് സൈക്കിളില്‍ വരുന്ന സ്കൂള്‍ കുട്ടികള്‍ ആയതിനാലാവാം, വര്‍ഷങ്ങള്‍ കഴിയുന്തോറും പുള്ളിക്കാരന്റെ സുഹൃത്തുക്കളുടെ പ്രായവും കുറഞ്ഞു വന്നു. മോഹന്‍ലാലും മമ്മൂട്ടിയും ഇപ്പോളും മീരാജാസ്മിന്റെയും മംതയുടെയും കൂടെ അഭിനയിക്കുന്നതും ഇതുപോലെയാവും. എന്തായാലും ബേബി നാള്‍ക്കു നാള് ബേബിയായി വന്നു. ചെറിയ പെണ്‍കുട്ടികളുമായുള്ള ബന്ധം ചെറുപ്പമാക്കും എന്നു പല വിദഗ്ധരും പറയുന്ന പോലെ.
എന്തായാലും ബേബിയുടെ കടയില്‍ പിള്ളേരുടെ തിരക്ക് രാവിലെയും വൈകിട്ടും വളരെ കൂടുതലായിരുന്നു.
കാലം മാറി വന്നതനുസരിച്ചു ബേബിയുടെ കോലവും മാറി വന്നു. കടയില്‍ ഏതു കസ്റ്റമര്‍ വന്നാലും ബേബി കസേരയില്‍ നിന്നനങ്ങില്ല. ആ നാലാമത്തെ റാക്കിലെ മൂന്നമത്തെ റോയില്‍ ഇരിക്കുന്ന ബോള്‍ട്ടെടുത്തു കൊണ്ടുവാ എന്ന് കസ്റ്റമറിനോടു പറയും. പിന്നെ വരുന്ന കസ്റ്റമര്‍ എല്ലാം തലതെറിച്ച പിള്ളേര് ആയതിനാലും, ബേബിയുടെ കടയില്‍ നിന്നാല്‍ പൈകയില്‍ ബസില്‍ വന്നിറങ്ങുന്നതും നടന്നുവരുന്നവരുമായ എല്ലാ പെണ്‍പിള്ളെരുടെയും അറ്റന്‍ഡന്‍സ് എടുക്കാം എന്ന ബെനിഫിറ്റ് ഉള്ളതിനാലും ബേബിയുടെ ജാട പോലീസ് സ്റ്റേഷനിലെ നടയടി പോലെ പൊതുവേ അംഗീകരിക്കപ്പെട്ടിരുന്നു. ബേബി അഹങ്കാരം കൊണ്ടായിരുന്നില്ല അങ്ങിനെ പെരുമാറിയിരുന്നത്, അവന്റെ മുടന്ത് മറ്റുള്ളവര്‍ കാണാതിരിക്കാനായിരുന്നു എന്നു മാത്രം. പക്ഷെ ബേബി ഭയങ്കര പരസഹായി ആയിരുന്നു. കുട്ടികള്‍ക്ക് അവരുടെ പ്രണയ സാഫല്യത്തിനുള്ള ഉപദേശങ്ങള്‍ നല്‍കുക, പെണ്ണുങ്ങളുടെ വീട്ടിലേക്ക് കടയിലെ ഫോണ്‍ ഉപയോഗിച്ച് വിളിക്കാന്‍ അനുവധിക്കുക തുടങ്ങിയ ഉപകാരങ്ങള്‍ക്കൊപ്പം, അവരെ തന്റെ വീരഗാഥകള്‍ പറഞ്ഞ് അത്ഭുതപ്പെടുത്തുക എന്ന ചെറിയ ഉപദ്രവം മാത്രമേ ബേബി ചെയ്തിരുന്നുള്ളൂ.
വര്‍ഷങ്ങള്‍ കടന്നു പോയതനുസരിച്ച് ബേബിയിലും ചെറിയ പരിഷ്കാരങ്ങള്‍ വന്നു. സൈക്കിളിന്റെ ബോളും, കാറ്റടിക്കലും, നന്നാക്കലുമൊക്കെ പഴയ കല്ലുപെന്‍സില്‍ വില്പന പോലെയായപ്പോള്‍ ബേബി സൈക്കിള്‍ വില്പനയും ബൈക്കിന്റെ പാര്‍ട്സ് വില്പനയും ആരംഭിച്ചു. മീശക്കു കട്ടിവന്നെങ്കിലും അതു നരക്കുന്ന വരെയെങ്കിലും അതാര്‍ക്കും ഒറ്റനോട്ടത്തില്‍ മനസിലാവില്ല. എങ്കിലും സംസര്‍ഗം കൂടുതലും പിള്ളേരുമായി തന്നെ.
വസ്ത്രധാരണത്തില്‍ കാലോചിതമായ മാറ്റം വരുത്തി പാന്റിടാന്‍ ബേബി തയ്യാറായില്ല. പക്ഷെ അരക്കിലൊ മൈദ മുക്കിയ ഷര്‍ട്ടും മുണ്ടും ഉടുത്ത് അതിന്റെ ഭാരം താങ്ങാന്‍ എപ്പോളും എവിടെയെങ്കിലും ചാരിമാത്രം നിന്നുകൊണ്ട് ബേബി സുന്ദരനാകാന്‍ ശ്രമം തുടങ്ങി. നേരെ എതിര്‍വശത്തുള്ള സ്വര്‍ണ്ണക്കടയിലെ സിബിയെ എല്ലാവരും സിബിച്ചന് എന്നു വിളിക്കുന്ന കേട്ട് ബേബിക്കുംമൊരു ആഗ്രഹം, എല്ലാരും ബേബിച്ചന് എന്നു വിളിക്കുവരുന്നെങ്കില്‍ ഒരു രസം ഉണ്ടാരുന്നു എന്ന്. പിന്നെ കടയില്‍ ബേബിയെ എന്നു വിളിച്ചു വരുന്നവരെ രാവിലെയും വൈകിട്ടും പെണ്‍കുട്ടികളുടെ പീക്ക് സമയത്ത് ബേബി കടയില്‍ നിര്‍ത്തിയില്ല. കടയിലെ കസേരയിലും തൂണിലും ചാരി നിന്ന്, പുഞ്ചവയല്‍, വിഴിക്കത്തോട് ചെങ്ങളം ബസുകളുടെ കളക്ഷന്‍ എടുക്കാന്‍ എന്തു വിലയും കൊടുക്കാന്‍ തയ്യാറായിരുന്ന പൈകയിലെ ചെറുപ്പക്കാര്‍ വളരെ പെട്ടെന്ന് ബേബിയെ ബേബിച്ചനാക്കി.
ആദ്യമായി ഒരു മൊബൈലുമായി വന്ന ജാടയില്‍ വെറും ബേബി എന്നു വിളിച്ച് കടയില്‍ വന്ന രാജേഷിനെ കച്ചവട സമയത്ത് കസേരയില്‍ ഇരിക്കാതെ എന്നു പറഞ്ഞ് ബേബി കടയില്‍ നിന്നും ഇറക്കിവിട്ടു. പുഞ്ചവയലു ബസില്‍ അല്‍ഫോന്‍സാ കോളേജില്‍ പോകുന്ന ലതയെ കാണാതെ ഇരിക്കപ്പൊറുതിയില്ലാതെ രാജേഷ് പിന്നെ ബേബിക്ക് ഇംഗ്ലീഷില്‍ സംസാരിക്കുന്ന പെണ്ണിനെ ഫോണ്‍ വിളിച്ചു കൊടുത്താണ് സോള്‍വ് ചെയ്തത്. (അന്നു നംബര് ബിസിയാകുമ്പോള്‍ ഇംഗ്ലീഷില്‍ മാത്രമേ മെസ്സേജ് ഉണ്ടായിരുന്നുള്ളൂ). ഒരു 10 സെക്കന്‍ഡ് പെണ്ണിന്റെ ശബ്ദം കേട്ടാല്‍ തന്നെ എന്തൊരു സംതൃപ്തി. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ തോണ്ടലും ഞെക്കലും പെണ്ണുങ്ങള് അനുഭവിക്കുന്നത് എന്നാണ് എല്ലാവരുടെയും പരാതി. ബാക്കി എല്ലായിടത്തും കൌമാര യൌവ്വന തൃഷ്ണകള്‍ ശമിപ്പിക്കാന്‍ എത്ര എത്ര അവസരങ്ങള്‍! പാവം മലയാളി ആണുങ്ങള്!
രാവിലെ ഒരോ ബസിന്റെയും ഇരമ്പല്‍ കേള്‍ക്കുമ്പോളേ ബേബി മേശയുടെ സൈഡില്‍ വച്ചിരിക്കുന്ന കണ്ണാടിയില്‍ നോക്കി മുടി ചീകും. എന്നിട്ട് കസേരയില്‍ ഞെളിഞ്ഞിരിക്കും. ദിവസേന എത്രയോ കണ്ണുകള്‍ ബേബിയുടെ കടയിലേക്കും തിരിച്ചും സന്ധിക്കും. എല്ലാവര്‍ഷവും പുതിയതായി വരുന്ന പെണ്‍കുട്ടികള്‍ എങ്കിലും തന്നെ പ്രേമിക്കും എന്ന പ്രതീക്ഷയില്‍ ബേബിയും കുട്ടികളേപ്പോലെ മേയ് മാസം പുതിയ ഷര്‍ട്ടുകള്‍ വാങ്ങി വെക്കും. കാലവര്‍ഷത്തണുപ്പില്‍ ഉണങ്ങാത്ത പശമുക്കിയ തുണികളുടെ മണം മാറ്റാനായി ഉജാലക്കും മൈദക്കുമൊപ്പം ചേട്ടന് ഗള്‍ഫില്‍ നിന്നും കൊണ്ടു വന്ന ബ്രൂട്ട് വരെ ഒഴിച്ചു. ഞായറാഴ്ചകളില്‍ പള്ളിയില്‍ പോലും പോകാതെ പിച്ചള തേപ്പുപെട്ടിയില്‍ ചിരട്ട കരിച്ചിട്ട് ഷര്‍ട്ടും മുണ്ടും തേച്ചു വെച്ച് ബേബി കേരളാ ഇലക്ട്രിസിറ്റി ബോര്‍ഡിനെ വരെ തോല്‍പ്പിച്ചെങ്കിലും ബേബിയുടെ പ്രേമം സ്വപ്നമായി തന്നെ തുടര്‍ന്നു. എങ്കിലും ആ പ്രതീക്ഷയാണ് ഉറക്കപ്രിയനായ ബേബിയെ എന്നും രാവിലെ എണീപ്പിച്ചിരുന്നതും കടയിലേക്ക് ഒരുക്കി വിട്ടിരുന്നതും.
അങ്ങനെയൊരു ദിവസം കടയിലെ രാവിലത്തെ വായിനോക്കികളില്‍ ഒരാളായ മനുവിന്റെ ലൈന്‍ താരയുടെ കൂട്ടുകാരി ഒരു സുന്ദരി ബേബിയെ ഒന്നു നോക്കി. സ്ഥിരമായി പുഞ്ചവയല്‍ ബസിനു വന്നുകൊണ്ടിരുന്ന അവള് ഇപ്പോള്‍ താരയുടെ കൂടെ ചെങ്ങളം ബസിനാണ് വരവ്. പിറ്റേദിവസവും അവള് ചെങ്ങളം ബസിനു തന്നെ വന്നു, ബേബിയെ അന്നും നോക്കി. ബേബി ഉഷാറായി, പുതിയ ഷര്‍ട്ടും മുണ്ടും വാങ്ങി, കടയില്‍ പുതിയ സ്റ്റോക്ക് വാങ്ങി. മനുവിനെ പ്രത്യേകം അടുത്തിരുത്തി.താരയും കൂട്ടുകാരിയും കൂട്ടുകാരാണെങ്കില്‍ മനുവും ബേബിയും കൂട്ടുകാരായി ഇരിന്നാല്‍ എളുപ്പമുണ്ടല്ലോ. മനുവിനോട് ചോദിച്ച് കൂട്ടുകാരിയുടെ പേരും അറിഞ്ഞു, റോസ്. അന്നു തന്നേ ഏറ്റുമാനൂര്‍ കാരിത്താസിനു മുമ്പിലുള്ള നേഴ്സറിയില്‍ പോയി അഞ്ചു റോസ് ചെടികള്‍ പൂവിട്ടതു തന്നെ വാങ്ങി രണ്ടെണ്ണം കടയിലും മൂന്നെണ്ണം വീട്ടിലും വെച്ചു ബേബി. ടൈറ്റാനിക് സിനിമാ വീണ്ടും വീണ്ടും കണ്ട് റോസ് എന്നു എങ്ങനെ പ്രണയപൂര്‍വ്വം വിളിക്കാം എന്നു പഠിച്ചു ബേബി. റോസ് ഷര്‍ട്ടിനോട് പ്രത്യേക ഇഷ്ടക്കൂടുതല്, മുണ്ടിന്റെ റോസ് നിരത്തിലുള്ള കര തുടങ്ങി എന്തിനധികം പറയുന്നു, റോസ് നിറത്തിലുള്ള നീലത്തിനു വരെ ഉജാലാ കമ്പനിയുമായി അന്വേഷണം നടത്തി ബേബി. ചെറുപ്പത്തില്‍ പാലുകുടിക്കാതെ വാശിക്കു കടുംകാപ്പി കുടിച്ചതിനാലാണ് കറത്തുപോയതെന്ന വെളിപാടുണ്ടായപ്പോള്‍ അതു കോമ്പന്‍സേറ്റ് ചെയ്യാന്‍ കുടിച്ചു കൊണ്ടിരുന്ന പാലു വരെ നിര്‍ത്തി റോസ് മില്‍ക്കാക്കി ബേബി.
അഞ്ചാമത്തെ ദിവസം റോസ് ബേബിയെ നോക്കി എന്തോ പറഞ്ഞു ചിരിച്ചു താരയോട്. ബേബിക്ക് ഇരിക്കപ്പൊറുതിയില്ലെന്നായി. മനുവിനോട് അന്വേഷിക്കാന്‍ പറഞ്ഞു. അന്നു വെകിട്ട് മനു വരാന്‍ കാത്തു നിന്ന ബേബി ആദ്യമായി ഒരു സിഗരറ്റ് വലിച്ചു ചുമ്മാ ചുമച്ചു. വൈകുന്നേരം മനു വന്നില്ല. പിറ്റേദിവസം രാവിലെ തന്നെ മനുവിനെ ചീത്ത പറഞ്ഞ ബേബി ചെങ്ങളം വണ്ടി വരാറായപ്പോള്‍ അറിയാതെ ചീപ്പെടുത്തു. മനുവിനോട് പറഞ്ഞു ഇന്നലെ നീ കണ്ടില്ലാത്തത് ഞാന്‍ ക്ഷമിച്ചിരിക്കുന്നു, ഇന്ന് എന്തായാലും ചോദിക്കണം എന്ന്. അല്ലെങ്കില്‍ അവനെ നാളെ മുതല്‍ കടയിലെ വായിനോട്ടത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യും എന്നു വരെ പറഞ്ഞു. അന്ന് മനുവും ചെങ്ങളം വണ്ടിയില്‍ തന്നെ പാലാക്കു പോയി. ബെബി ടെന്‍ഷന്‍ സഹിക്കവയ്യാതെ തൊട്ടപ്പുറത്തെ നരിതൂക്കില്‍ കടയിലെ ജോസിയെ വിളിച്ചു.
ബേബി - “എടാ, എനിക്കപ്പിടി ടെന്‍ഷന്‍ ആണ് ഇന്ന്”
ജോസി - “എന്ന നീ ഒരു സിഗരറ്റു വലിച്ചോടാ..”
ബേബി - “ഓ..ഇന്നലെ വലിച്ചിട്ട് ഒരു മാതിരി ടഗോ ടഗൊന്നാ ചുമച്ചത്,അതൊന്നും എനിക്കു പറ്റിയ പണിയല്ലാ”
ജോസി - “എന്നാ പിന്നെ പോയി ബിയര്‍ അടിക്കാം”
ബേബി ആലോചിച്ചു, അതു ശരിയാണല്ലോ, സിനിമയിലും മറ്റും ടെന്‍ഷന്‍ വരുമ്പോള്‍ ആള്ക്കാര് ചെയ്യുന്നത് ഇതു തന്നെയല്ലേ.
ബേബി - “എന്നാ വാടാ, നമുക്കു പോകാം”
ജോസി - “എവിടെ പോയി അടിക്കും, നമ്മളെ അറിയുന്ന ആരെങ്കിലും കണ്ടാല്‍ പ്രശ്നമല്ലേ?”
ബേബി ആലോചിച്ചു, ശരിയാണ്, പാലായില്‍ പോയാല്‍ അവള് എങ്ങാനും കണ്ടാലോ? പൊന്‍കുന്നത്തു പോയാലും ചില്ലപ്പോള്‍ ആരെങ്കിലും സ്വന്തക്കാര് കാണാന്‍ സാധ്യത ഉണ്ട്.
ബേബി - “എന്നാ പിന്നെ കാഞ്ഞിരപ്പള്ളിക്കു പോകാം, അവിടെ ഹില്‍ടോപ്പ് എന്നൊരു ബാറുണ്ട്. എടാ ഐഡിയാ വേണമെടാ.. ഐഡിയ.”
ജോസി - “എന്ന ശരി, വണ്ടിയെടുത്തോ...”
ബേബി - “പെട്രോള്‍ നീ അടിക്കണം”
ജോസി - “പോടാ തെണ്ടി, നിന്റെ കാര്യത്തിന് ഞാന്‍ പെട്രോള്‍ അടിക്കാനോ, വേണേല്‍ നിന്റെ ടെന്‍ഷനു ഒരു കമ്പനി തരാമെന്നു വെച്ചപ്പോള്‍?”
ബേബി - “എന്നാ കോപ്പേലുമാകട്ടെ, വാ നീ ഏതായാലും”
ജോസി - “നീ ഇതിനു മുമ്പ് കള്ളടിച്ചിട്ടുണ്ടോ?“
ബേബി - “പണ്ട് ഒരു കല്ല്യാണത്തിനു പോയപ്പോള്‍ എന്റെ അങ്കിള്‍ കയറിയപ്പോള്‍ കൂടെ കയറിയതാ, ഞാനന്ന് അവിടുന്ന് പെറോട്ടായും ബീഫും അടിച്ചു. നല്ല രുചിയാരുന്നു”
ജോസി - “എന്നാല്‍ വണ്ടിയെട്”
അങ്ങനെ ബേബിയും ജോസും കൂടി കാഞ്ഞിരപ്പള്ളി ഹില്‍ടോപ്പിലേക്ക് വെച്ചു പിടിച്ചു. ഇടക്ക് തന്റെ ടെന്‍ഷന്റെ കാര്യം ചോദിച്ച ജോസിയോട് ബേബി പറഞ്ഞു, ആദ്യം ഒരെണ്ണം അടിച്ചാലേ പറയാന്‍ പറ്റുകയുള്ളൂ. തന്നെക്കാള്‍ നാലുവയസിളപ്പം ഉള്ള ജോസിയോട് ഈ കഥ പറയണമെങ്കില്‍ ഒരെണ്ണം ചെല്ലണ്ടേ?
നേരെ ബാറില്‍ ചെന്നു, സപ്ലയറോട് ബേബി പറഞ്ഞു.“ഒരു ഫുള്‍ ബിയര്‍”
സപ്ലയര്‍ - “വേറെ?”
ജോസി - “ നാലു സോഡാ”
സപ്ലയര്‍ കണ്ണു മിഴിച്ചു.
ബേബി - “ആറു പെറോട്ടാ, ഒരു ബീഫ് കറി, ഇത്തിരി ചാറും പിന്നെ ലേശം അച്ചാറും പോരട്ടെ”
അന്തം വിട്ട സപ്ലയര്‍ നേരെ ചെന്ന് ബാര്‍ കൌണ്ടറിലെ കോക്ടെയില്‍ പാത്രത്തില്‍ നിന്ന് ഒരു പെഗ് എടുത്തടിച്ചിട്ട് സാധനങ്ങള്‍ എടുക്കാന്‍ പോയി.
ബിയറില്‍ സോഡാ ഒഴിച്ചു ആദ്യത്തെ ഗ്ലാസ് കഴിച്ച ബേബിക്കും ജോസിക്കും തങ്ങള്‍ പൂസായതായി തോന്നി. അപ്പോളാണ് ജോസിയുടെ കുടുംബക്കാരന് തോമസുചേട്ടന് പരിവാരങ്ങളുമായി ബാറില്‍ വരുന്നതു കണ്ടത്. ജോസി തലകുനിച്ചിരുന്നു, ബേബി കൂളായി അടുത്ത പെഗ് ബിയറിലേക്ക് സോഡാ ഒഴിച്ചു. ഇതു കണ്ട തോമസു ചേട്ടന് വന്നു കുനിഞ്ഞിരുന്ന ജോസിയുടെ തലപൊക്കി പറഞ്ഞു.
“എടാ മണ്ടാ, ബിയറിലാരാടാ വെള്ളം ഒഴിക്കുന്നത്? ചുമ്മാ കുടുംബത്തിന്റെ പേരുകളയാതെ മര്യാദക്കു കുടിക്കെടാ..”
തോമസുചേട്ടന് പോയിക്കഴിഞ്ഞപ്പോള്‍ ബേബി ജോസിയോട് പറഞ്ഞു.
“--മോന് നമ്മളെ വാളുവെപ്പിച്ചു കിടത്താന്‍ നോക്കുവാ, നുമുക്കിങ്ങനെ തന്നെ അടിച്ചാല്‍ മതി, തിരിച്ചു വണ്ടി ഓടിച്ചു പോകണ്ടേ”
ബിയറിന്റെയും ബീഫിന്റെയും ഇടക്ക് ബേബി ടെന്‍ഷന്‍ മറന്നു പോയി, ജോസി തോമസു ചേട്ടന് കണ്ടതിന്റെ ടെന്‍ഷനിലുമായി. ബാറില്‍ നിന്നും ഇറങ്ങിയപ്പോള്‍ രണ്ട്പേര്‍ക്കും നല്ല പൂസായതു പോലെ തോന്നി. എന്നാല്‍ പിന്നെ പള്ളിമുറ്റത്തുപോയി ഇത്തിരി വിശ്രമിച്ചിട്ടു പോകാമെന്നു വെച്ചു. അങ്ങനെ രണ്ടുപേരും കഞ്ഞിരപ്പള്ളി പള്ളിയുടെ മുറ്റത്തുള്ള മരത്തിന്റെ ചുവട്ടില്‍ വിശ്രമിച്ചിരുന്നു. അപ്പോളാണ് പള്ളിമുറ്റത്തു നില്ക്കുന്ന റോസ് ബേബി കണ്ടത്. പിന്നെയും റോസിന്റെ ഓര്‍മ്മ വന്ന ബേബി ടെന്‍ഷന്‍ മാറ്റാന്‍ ജോസിയെ വിളിച്ചെങ്കിലും മൂപ്പര് ഉറക്കം പിടിച്ചു കഴിഞ്ഞിരുന്നു. പള്ളിയില്‍ ഒക്കെ ഒന്നുകയറിയേക്കാം എന്നു കരുതി പതുക്കെ പള്ളിനടയെ ലക്ഷ്യമാക്കി ബേബി നടന്നു. അപ്പോളാണ് മനുവിന്റെ ഫോണ്‍ വന്നത്.
“ ബേബിച്ചേട്ടാ, നേരിട്ട് പറയാന്‍ വയ്യാത്തകൊണ്ടാണ് ഫോണ്‍ വിളിച്ചു പറയുന്നത്. അവല്ക്ക് വേറൊരു ലൈന്‍ ഉണ്ട്”
ബേബി തകര്‍ന്നു പോയി. നിരാശയോടെ അവന് ചോദിച്ചു. ”അപ്പോള്‍ കഴിഞ്ഞ ദിവസം ഒക്കെ അവര്‍ എന്നെ നോക്കി ചിരിക്കുകയും പറയുകയും ചെയ്തതോ? അതു ചോദിക്കാനല്ലേ ഞാന്‍ നിന്നോട് പറഞ്ഞത്?”
മനു - “ചോദിച്ചു,പക്ഷെ അതു വേറെ എന്തോ ആണ്”
ബേബി - “ചുമ്മാ പറയാതെ, അതു പറയാതെ നിന്നെ ഇനി കടയില്‍ കയറ്റില്ല”
മനു ഒരു നിമിഷം ചിന്തിച്ചു, എന്നിട്ടു പറഞ്ഞു.”അലവലാതീടെ വായിനോട്ടം കണ്ടില്ലേ എന്നാ അവള് പറഞ്ഞത്”
സത്യം പറഞ്ഞാലും പറഞ്ഞില്ലേലും ബേബി ഇനി മനുവിനെ കടയില്‍ കയറ്റില്ല, പിന്നെ മനുവെന്തിനാ പറയാതിരിക്കുന്നത്?
ബേബി - “ആരാ അവളുടെ ലൈന്‍?”
മനു - “ഓ..നിന്റെ അപ്പുറത്തെ നരിതൂക്കില്‍ കടയിലെ ജോസി”
പൈക പള്ളി പെരുന്നാളിന് ചെമ്പ്ലാവ് സെറ്റിന്റെ വെടിക്കെട്ടിന്റെ അവസാനം ഉള്ള ഗര്‍ഭം കലക്കി ചങ്കിനുള്ളില്‍ കിടന്നു പൊട്ടിയതായി ബേബിക്കു തോന്നി. പള്ളിനടയില്‍ നിന്ന് പള്ളിക്കകത്ത് കുരിശില്‍ കിടക്കുന്ന കര്‍ത്താവിനെ ദയനീയമായി ഒന്നു നോക്കി, പിന്നെ തിരിച്ചു നടന്നു. പള്ളിമുറ്റത്തെ മരത്തണലില്‍ ശാന്തമായുറങ്ങുന്ന ജോസിയെ ഒന്നു നോക്കുകപോലും ചെയ്യാതെ. കാലം പിന്നെയും ഒഴുകി, ഇപ്പോളും ഒഴുകിക്കൊണ്ടിരിക്കുന്നു. ബേബിയും.
എനിക്ക് വയസായപ്പോള്‍
>> Monday, June 29, 2009
രാവിലെ എണീക്കാനേ തോന്നുന്നില്ല, ക്ഷീണം പോലെ. വയസ് അറുപത്തിമൂന്നായില്ലേ, ഇനിയിപ്പോള്‍ ഇത്തിരി ക്ഷീണമൊക്കെ കാണുമായിരിക്കും. കല്ല്യാണം കഴിച്ച സമയത്തു തന്നെ ലേശം വണ്ണമുണ്ടായിരുന്ന ഭാര്യക്ക് ഇപ്പോള്‍ പാകത്തിനു വണ്ണം. അന്നു ഡോബര്‍മാന്റെ കണക്ക് വയര്‍ അകത്തോട്ട് വളഞ്ഞിരുന്ന എനിക്ക് ഇപ്പോള്‍ എട്ടുമാസ ലക്ഷണം. അതിന്റെയൊക്കെ ആയിരിക്കും ഈ ക്ഷീണം. ഉടുത്തിരുന്ന ലുങ്കി ചുളുങ്ങി കട്ടിലിന്റെ ഒരു കോണില്‍ കിടപ്പുണ്ട്. ചെറുപ്പത്തില്‍ മറ്റുള്ളവരുടെ കൂടെ കിടക്കുമ്പോള്‍ ലുങ്കിയുടെ അറ്റം കെട്ടിയിട്ട് കിടക്കുമായിരുന്നു, അല്ലെങ്കില്‍ അഴിഞ്ഞുപോവുമ്പോള്‍ ആരെങ്കിലും കാണില്ലേ. കല്ല്യാണം ഒക്കെ കഴിഞ്ഞപ്പോള്‍ പിന്നെ അതിന്റെ ആവശ്യമില്ലല്ലോ. അല്ലെങ്കിലും നഗ്നനായി ഭാര്യയുടെ ശരീരത്തിന്റെ ചൂടും ചൂരുമേറ്റു കിടക്കുകയല്ലേ അതിന്റെ സുഖം.
നേരെ അടുക്കളയിലേക്ക് ചെന്നു. ഇഡലിയും ചമ്മന്തിയും ഉണ്ടാക്കി പാത്രത്തില്‍ വെച്ചിട്ട് ഭാര്യാമണി പാവക്കാത്തോരനും അടുപ്പത്ത് വെച്ച് എന്തോ ആലോചിച്ചു നില്പാണ്. പതുക്കെ ചെന്ന് ഭാര്യയുടെ പുറകില്‍ ബ്ലൌസ് മറക്കാതിരുന്ന ഭാഗത്ത് ഒന്നു കയ്യോടിച്ചു. ഞെട്ടിത്തിരിഞ്ഞ അവള് തുടയില്‍ ഒരു നുള്ള്. ഹോ, പൊള്ളിപ്പോയി. പണ്ടേ അവള്‍ക്കുള്ളതാ ഈ നുള്ളല്‍, മനുഷ്യന്റെ എടപാടുതീരും. അവള് ചോദിച്ചു, “പാലും കാപ്പി വേണൊ അതോ കട്ടന്‍ കാപ്പി മതിയോ?”. ഞാന്‍ പറഞ്ഞു കട്ടന്‍ മതി.
ഇനി പാലുകുടിച്ച് കൂടുതല്‍ പോഷകം അകത്തോട്ട് ചെന്നാല്‍ പിന്നെ അതായിരിക്കും അരയിഞ്ചു വയറും, ഇരുന്നൂറ്റംബത് കൊളസ്ട്രോളുമൊക്കെയായി വരുന്നത്. തിണ്ണയില്‍ ചെന്നു നോക്കി, പത്രം എത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വരെ ജോലിയുമായി ഗള്‍ഫിലായിരുന്ന കാലത്ത് ആദ്യം ഓഫീസില്‍ ചെന്നാല്‍ നോക്കുക ഇന്റര്‍നെറ്റില്‍ പത്രമായിരുന്നു. എന്തിനേറെ, കൊച്ചു കാലത്ത് പോലും എഴുന്നേല്‍റ്റാല്‍ പിന്നെ പത്രം കണ്ടില്ലേല്‍ ഒരു സുഖവുമില്ല. അന്നു മാന്‍ഡ്രേക്കും ഫാന്റവുമായിരുന്നു എങ്കില്‍ ഇപ്പോള്‍ അച്യുതാനന്തനും പിണറായിയുമായി എന്നു മാത്രം.
പത്രവുമായി ചാരുകസേരയിലിരുന്നു ഒരു കവിള് കാപ്പി കുടിച്ചപ്പോളേ വയറ്റില്‍ നിന്നു വിളി വന്നു. കാപ്പി അവിടെ വെച്ചു പത്രവുമായി നേരെ ചിന്താമുറിയിലേക്കു കയറി. ആദ്യകാലത്തു സിഗരറ്റുവലിച്ചു തുടങ്ങിയ ശീലം, പിന്നീട് വലി നിറുത്തിയപ്പോല്‍ എന്തെങ്കിലും വായിക്കാന്‍ കൊണ്ടുപോകണം എന്നായി.അവസാനം സിഗരറ്റും വായനയും എല്ലാംകൂടിയായി. അല്ലെങ്കില്‍ തന്നെ ഏറ്റവും കൂടുതല്‍ കോണ്‍സെന്റ്റേഷന്‍ കിട്ടുന്ന സമയവും സ്ഥലവും ആണ് അത്. അല്ലെങ്കില്‍ തന്നെ ഒരു മനുഷ്യന്റെ ജീവിതത്തില്‍ എത്രയോ സുപ്രധാന കാര്യങ്ങളുടെ ചിന്തകള്‍ക്ക് തിരി കൊളുത്തിയിരിക്കുന്നത് ഈ സ്ഥലത്തു നിന്നായിരിക്കും? ബാല്യത്തില്‍ സിനിമാനടനും, ഫുട്ബോളുകാരനും, ഡ്രൈവറുമൊക്കെയായി സങ്കല്പത്തില് മേഞ്ഞിരുന്നത് കൌമാരം ആയപ്പോളേക്കും സിനിമാനടികളും നാട്ടിലെ സുന്ദരികളുമായി മാറി. പിന്നീടതിന് എന്തൊക്കെ വ്യതിയാനങ്ങള്‍. ഇടക്കാലത്ത് പഠനം വരെ അതിനകത്താക്കിയിരുന്നു.
ഒരു പത്തുമണി കഴിയുവാരുന്നേല്‍ മച്ചുവും, ദാസനും, ജോസും, പാലാ സാറും എത്തിയേനെ. അവന്മാര് ഒക്കെ രാവിലെ കിടന്ന് ഉറങ്ങും. ഇന്നലത്തെ ചീട്ടുകളിയില്‍ രൂപാ ആയിരത്തി അഞ്ഞൂറാ പോയത്. ഇന്നെന്താകുമോ ആവോ. സ്ഥിരം പരിപാടി ആയതുകൊണ്ടും ഒരേ ആള്ക്കാര് ആയതുകൊണ്ടും കാശ് ആര്‍ക്കും അധികം പോവില്ല. എല്ലാം ഇവിടെ തന്നെ കിടന്നു കറങ്ങിക്കോളും. പിന്നെ മച്ചുവും സാറും തമ്മിലുള്ള അടി സഹിക്കാന്മേലന്നേ ഉള്ളൂ. പണ്ടും അവന്മാര് അങ്ങനെ ആയിരുന്നു.
മക്കളും എല്ലാം ദൂരെ ആയതിന്റെ വിഷമം തീര്‍ക്കുന്നത് വീണ്ടും ഒത്തു ചേര്‍ന്ന ഈ പഴയകാല സുഹൃത്തുക്കളുടെ പുനസംഗമത്തിലാണ്. എല്ലാവനും വയസായെങ്കിലും സ്വഭാവം പഴയ പോലെ തന്നെ. ഇടക്കാലത്തു കുറഞ്ഞിരുന്ന സിഗരറ്റുവലി ഉഷാറായെന്നു മാത്രം. ഒരു വിത്സും കത്തിച്ചു വീണ്ടും തിണ്ണയില്‍ വന്ന് കാലും പൊക്കി അരഭിത്തിയില്‍ വെച്ച് വഴിയിലേക്ക് കണ്ണും നട്ടിരുന്നു.
പുറത്തൊരു കൈവന്നപ്പോള്‍ ഞെട്ടിപ്പോയി. ഭാര്യയായിരുന്നു. എന്റെ ഞെട്ടല്‍ കണ്ട് അവളും ഞെട്ടി. എന്നിട്ട് പറഞ്ഞു, ഇത്ര വയസായിട്ടും പേടി മാറിയില്ല, ബാക്കിയൊള്ളോരെ കൂടെ പേടിപ്പിക്കുവാ. ഇങ്ങനെ ഞെട്ടിയാല്‍ വല്ല ഹാര്‍ട്ട് അറ്റാക്കും വരും, വയസായെന്ന് ഓര്‍ത്തോണം. പതുക്കെ അവളെ ചേര്‍ത്തു നിര്‍ത്തി. അവളുടെ വിയര്‍ത്ത് വയറില്‍ തല ചേര്‍ത്തപ്പോള്‍ നല്ല തണുപ്പ്. എന്റെ മുടിയിഴകളിലൂടെ വിറലോടിച്ച് അവല് നിന്നു. അവള്‍ക്കറിയാം എനിക്കതൊത്തിരി ഇഷ്ടമാണെന്ന്. എനിക്കു കൂട്ടുകാരെങ്കിലും ഉണ്ട്, അവള്‍ക്ക് ഞാനല്ലാതെ ആരുമില്ലല്ലോ ഇപ്പോള്‍. മക്കളും കുഞ്ഞുമക്കളും വരുമ്പോളല്ലേ അവള്‍ക്ക് എന്തെങ്കിലും ഉള്ളത്. ഇപ്പോള്‍ കൂടുതലും ഒറ്റക്കു ചിന്തിക്കുന്നതുകാണാം. ഞാന്‍ പോകുന്നതിനു മുമ്പ് പോകണം എന്നാണവളുടെ ആഗ്രഹം. എനിക്കാണെങ്കില്‍ അവള് ഇല്ലാതെ ഒരു നിമിഷം പോലും പറ്റില്ല താനും. ഒരുമിച്ചു പോകാന്‍ പറ്റുകയായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.
അതാരാണപ്പാ ഒരു പരിചയമില്ലാത്ത വണ്ടി വരുന്നത്? ദാസനും ഉണ്ടല്ലോ വണ്ടിയില്‍. ഓ.. നമ്മുടെ ശാന്തന് എത്തിയിരിക്കുന്നു അമേരിക്കയില്‍ നിന്നും. ദാ എത്തിക്കഴിഞ്ഞു ബാക്കി പരിവാരങ്ങള്‍. കെട്ടിപ്പിടുത്തവും കുശലവും മക്കള്‍ പുരാണവും ഒക്കെ കൈമാറി. പാലാസാര്‍ വന്ന ഉടനെ തന്നെ കള്ളുകുടിക്കുള്ള സെറ്റപ്പ് റെഡിയാക്കുന്നു. ഭാര്യയോട് പോത്ത് ഉലത്താനും, സവോള അരിഞ്ഞ് സാലഡ് ഉണ്ടാക്കാനും ഓര്‍ഡര്‍ കൊടുത്തിട്ട് പുള്ളികാരന് കവലക്കു പോയി. ഇനി സിഗരറ്റ്, സോഡ, ഐസ്, മുറുക്കാന്‍ മുതലായ സാധനങ്ങളുമായി എത്തിക്കോളും. കള്ളുകുടി തുടങ്ങുന്നതിനു മുമ്പ് എല്ലാം റെഡിയായിരിക്കണം എന്നുള്ളത് സാറിന്റെ നിര്‍ബന്ധം ആണ്. അന്യായ വലിക്കാരനായിരുന്ന സാറു കല്ല്യാണം കഴിഞ്ഞതോടെ വലി നിര്‍ത്തിയെങ്കിലും പകരം മുറുക്കാന്‍ തുടങ്ങി. രണ്ടെണ്ണം കഴിയുമ്പോല്‍ തുടങ്ങും മുറുക്ക്. പിറ്റേ ദിവസം ഭാര്യ ചീത്ത പറയും എന്നു മാത്രം, മുറ്റം നിറച്ചും മുറുക്കാന്‍ തുപ്പലല്ലേ.
ജോസ് കൊണ്ടുവന്ന മുന്തിരിങ്ങ ആദ്യം നിരത്തിവെച്ചു. ഇപ്പോള്‍ വയസന്മാര്ക്ക് കൊളസ്ട്രോളും മറ്റുമായതു കൊണ്ട് ഇറച്ചി കുറച്ചു കഴിച്ച് പഴങ്ങള്‍ കൂട്ടി കള്ളുകുടിക്കുകയാണ് പതിവ്. പ്രമേഹക്കാരനായ മച്ചു മൂന്നു പെഗ്ഗിനുള്ള മരുന്നായ ഒരു ഡോസ് ഇന്‍സുലിന്‍ മടിക്കുത്തില്‍ എടുത്തു നിന്നും സിറിഞ്ചില്‍ നിറച്ചു. ഇനി ചിയേര്‍സ് പറയാന്‍ ഗ്ലാസ് എടുക്കുമ്പോല്‍ അവന് ഒരു സ്റ്റൈല്‍ ആയി ഒരു സെക്കന്‍ഡ് എന്നു പറഞ്ഞ് സിറിഞ്ച് എടുത്ത് മുണ്ട്മാറ്റി തുടയില്‍ ഒരു കുത്തുണ്ട്. എന്നതാന്നു പറഞ്ഞാലും അവന് കാര്യങ്ങളെല്ലാം സ്റ്റൈലായേ ചെയ്യൂ, പണ്ടും ഇന്നും.
ശാന്തന് കൊണ്ടുവന്ന ഷിവാസ് രണ്ടെണ്ണം പെട്ടെന്നു തന്നെ കഴിഞ്ഞു. വയസന്മാര്‍ക്കെല്ലാം നല്ല കപ്പാസിറ്റിയ ഇപ്പോള്‍. എനിക്കാണെങ്കില്‍ പണ്ടത്തെ പോലെ പറ്റുന്നില്ല. ഒരു നാലെണ്ണം കഴിഞ്ഞാല്‍ പിന്നെ വര്‍ത്തമാനവും അടിയും കൂടും. ഭാര്യയോട് പറഞ്ഞിട്ടുണ്ട് വാണിങ് തരണം എന്ന്. പൂസായാല്‍ പിന്നെ തര്‍ക്കവും ഫിലോസഫിയും കൂടുതലാകും. പിന്നെ രാവിലെ ആണ് പ്രശ്നം, ഒരു ദിവസം പോക്കാ. ഹാങ് ഓവര്‍ മാറ്റാന്‍ എത്ര കാര്യങ്ങളാ പരീക്ഷിച്ചിരിക്കുന്നത്. നാരങ്ങാവെള്ളം, കരിക്ക്, പഴയന് കഞ്ഞി, ഏത്തക്കാ പുഴുങ്ങിയത്, മോരു തുടങ്ങിയ എല്ലാം പരീക്ഷിച്ചാലും ഒരു ദിവസം പോക്കാ.
റമ്മികളിച്ച് കാശുപോയപ്പോള്‍ മച്ചു പറഞ്ഞു ഇനി പരിയല്‍ കളിക്കാം. എല്ലാവരും തയ്യാര്‍. ഇനി കാശ് വരവും പോക്കും പെട്ടെന്നാവും. കളിമൂത്തു. എന്റെ അടുത്തിരുന്ന ജോസ് രണ്ട് ഗുലാന് വച്ച് രണ്ടാസിനെ രണ്ടു പ്രാവശ്യം ഓടിച്ചു. എന്താന്നു പറഞ്ഞാലും ഇതൊക്കെ കുറച്ചു ധൈര്യവും ഭാഗ്യവും തന്നെ. അതാ അടുത്ത കൈ ഇട്ടത് ഉഷാറായി. രണ്ടിടത്തും പരിയലു കയറി എന്നുറപ്പ്. ഒരു കളറും വെച്ചോണ്ടിരുന്ന ഞാന്‍ CPI യുടെയും CPM ഇന്റെയും ഇടക്കുപെട്ട ജനദാദള്‍ പോലെ പോയ കാശിന്റെ സങ്കടത്തില്‍ ഇരുന്നു.
കളി വാശിയായി. കഴിഞ്ഞ ഉടക്കിന്റെ സമയത്ത് കടം വാങ്ങിയുള്ള കളി നിരോധിച്ചിരുന്നു. അവസാനം പാലാസാറിന്റെ കാശു തീര്‍ന്നു. മച്ചു വീണ്ടും കാശുവെച്ചു. പാലാസാറ് പറഞ്ഞു, കയ്യെനിക്കാണ്, മൂന്നാസു കയറി. മച്ചു വിട്ടില്ല, മൂന്നാസുകാരന് മറിക്കാന്‍ പറയാന്‍ പറ്റില്ല. ഒന്നുകില്‍ കൈ വിടണം, അല്ലെങ്കില്‍ മറ്റെയാള്‍ മറിപ്പിക്കണം. മൂന്നാസു കയറിയ പാലാസാര്‍ വിടുവോ? രണ്ട് പേരും വഴക്കായി. അവസാനം കയ്യാങ്കളി ആയപ്പോള്‍ ഞങ്ങള്‍ ചാടി വീണു. ഇനി മേലില്‍ ഈ നാറിയുടെ കൂടെ കളിക്കാന്‍ ഇല്ല എന്നു പറഞ്ഞ് പാലാസാര്‍ പോയി. മുശടു ന്യായം പറഞ്ഞിരുന്ന മച്ചുവിനോടും മിണ്ടാതെ പൊക്കോളാന്‍ പറഞ്ഞു. അത്രയും ആയപ്പോളേക്കും ഭാര്യ എത്തി. ഇനി മേലില്‍ ഇവിടെ കള്ളു കുടിയും ചീട്ടുകളിയും നടത്തിപ്പോകരുതെന്നു അവളുടെ ഓര്‍ഡര്‍. എല്ലാവരും മിണ്ടാതെ എഴുന്നേറ്റു. ജോസ് പറഞ്ഞു, “ഇതിപ്പോള്‍ വീട്ടില്‍ കയറിയേക്കരുത് എന്നു പറഞ്ഞപോലായല്ലോ?”. ഞാന്‍ ചിരിച്ചു. എല്ലാ അവന്മാരും വയസായാലും പിള്ളേരുടെ കണക്കുതന്നെ. വെറുതെയല്ല പണ്ട് കാര്ന്നവന്മാര് പിള്ളേരെ കൂട്ടത്തില്‍ കൂട്ടാതിരുന്നത്. ഈ പിള്ളേരു സ്വഭാവം ഒക്കെ കണ്ടാല്‍ പിള്ളേര്‍ക്ക് അവരോടുള്ള വില പോകില്ലേ?
എന്തായാലും രാത്രിയില്‍ ഒരു സങ്കടം, നാളെ മുതല്‍ എന്തു ചെയ്യും. കിടക്കാന്‍ നേരം ഭാര്യ പറഞ്ഞു, “സങ്കടമായല്ലേ?, ഞാന്‍ അങ്ങനെ പറഞ്ഞത് ഇഷ്ടമായില്ലേ?” ഞാന്‍ പറഞ്ഞു, “കുഴപ്പമില്ലെടി, ഇടക്കൊരു കണ്ട്രോള് നല്ലതാ.”
രാത്രി പന്ത്രണ്ടരക്കു ഫോണ്‍. സൂര്യനാണ്, ഐക്യരാഷ്ട്രസഭയുടെ ഒരു മാസത്തെ എന്തോ പരിപാടിക്കു ശേഷം ജനീവയില്‍ നിന്നും വരുന്നതാണത്രെ. നാളെ എയര്‍പോര്‍ട്ടില്‍ ചെല്ലാനാണ് വിളിച്ചത്. ഇവിടുത്തെ പിണക്കം ഒന്നും പറയണ്ടാ എന്നു വെച്ചു. ഇനിയിപ്പോള്‍ ആരെയാ കൂട്ടത്തില്‍ കൊണ്ടുപോകാന്‍ വിളിക്കേണ്ടത്? മച്ചൂനെ വിളിച്ചാല്‍ പാലാസാര്‍ പിണങ്ങുമൊ എന്നൊക്കെയൊരു ചെറിയ ഭയം. എന്തായാലും ഭാര്യയേയും കൂട്ടി അങ്ങു പോകാമെന്നു വെച്ചു.
ഭാര്യ രാവിലെ മുതലേ ഉഷാറാണ്. അല്ലേലും അവള് പണ്ടേ യാത്രക്കു തല്പരയാണ്. എനിക്കാണെങ്കില്‍ മറ്റു വാനരന്മാരോട് പറയാത്തതിന്റെ ഒരു ചെറിയ വിമ്മിഷ്ടം ഉണ്ട്. അങ്ങനെ പതുക്കെ വൈകിട്ട് നാലുമണിക്ക് പുറപ്പെട്ടു. പോകുന്ന വഴി അങ്കമാലിയിലെ അങ്കിളിന്റെ വീട്ടിലും ഒന്നു കയറാമല്ലോ.
പതിനൊന്നു മണിക്കാണ് വിമാനം. കൃത്യം പതിനൊന്നായപ്പോള്‍ അവിടെ എത്തി. വണ്ടി പാര്‍ക്ക് ചെയ്ത് അവിടെ കാത്തിരിക്കുന്നവരുടെ കൂടെ എത്തി നോക്കി നില്പ് തുടങ്ങി. ഹോ, ഭയങ്കര ബോറിങാ ഈ പരിപാടി, നോക്കി നോക്കി മടുത്തു പോകും. അപ്പോളതാ പുറകില്‍ നിന്നും ഒരടി, മിന്നലിന്റെ പുറകേ ഇടി വരുന്ന പോലെ “ -- മോനെ, ഞങ്ങളോട് മിണ്ടാതെ നീ ഒറ്റക്കു പോരും അല്ലേടാ..”
പലാസാറിന്റെ തോളില്‍ തൂങ്ങി മച്ചു. വളിച്ച ചിരിയുമായി ബാക്കിയെല്ലാ വാനരന്മാരും. അല്ലേല്‍ തന്നെ സ്കൂളില്‍ അടിയുണ്ടാക്കിയാല്‍ കൂടിയാല്‍ ഒരു ദിവസം, അതില്‍ കൂടുതല്‍ എവിടെ പോകാനാ.
Toilet ഉപയോഗത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
>> Tuesday, June 9, 2009
കക്കൂസ് ഉപയോഗത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ - ലോകത്തില്‍ ആദ്യത്തേത്
അങ്ങനെ വളെരെയധികം ആലോചനകള്‍ക്കു ശേഷം ഞാന്‍ തീരുമാനിച്ചു, ഈ കൃത്യം ഞാന്‍ തന്നെ നിര്‍വിഹിക്കാം എന്ന്. വിവരസാങ്കേതിക വിദ്യ ഇത്രയധികം പുരോഗമിച്ചിരിക്കുന്ന ഈ കാലഘട്ടത്തില്‍ ജീവിക്കുന്ന നമുക്ക് എന്തിനെയും ഏതിനെയും കുറിച്ചുള്ള വിവരങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഇന്റര്‍നെറ്റിലും അല്ലാതെയും ലഭ്യമാണ്. നല്ല ഉറക്കം ലഭിക്കാന്‍ എത്ര ഡിഗ്രി ചെരിഞ്ഞു കിടക്കണം എന്നും, മറ്റുള്ളവന്റെ ഉറക്കം കളയാന്‍ എങ്ങിനെ കിടക്കണം എന്നും, റൊമാന്റിക് സ്വപ്നങ്ങള്‍ കാണാന്‍ തല എത്രത്തോളം ചെരിച്ചു വെക്കണം എന്നും പറഞ്ഞു തരാന്‍ മാസികകള്‍ മത്സരിക്കുന്നു. കഷണ്ടിയും അസൂയയും വരെ മാറ്റാന്‍ മരുന്നുകളും, ഭ്രാന്ത് മാറ്റാന്‍ വരെ ഡോക്ടര്‍മാര്‍ ടിവിയിലൂടെ ചികിത്സിക്കുകയും ചെയ്യുന്ന ഈ കാലത്ത് ഈയൊരു കാര്യത്തിനു മാത്രം ഒരു വിവരവും ലഭ്യമല്ല. സി ഐ എ, മൊസാദ് മുതല്‍ ഇങ്ങ് കണ്ണൂരിലെ അടുത്ത സി പി എം അറ്റാക്കിനെ പറ്റി വരെ ഇന്റെര്‍നെറ്റില്‍ വിവരം ഉണ്ടെങ്കിലും ഇതിനെ കുറിച്ചു മത്രം ങ്ങാഹാ. ഏങ്കിലും ലോകത്തിലെ ലക്ഷക്കണക്കിനു മനുഷ്യരുടെ കീറമുട്ടിയായ ഈ പ്രശ്നത്തിനു ഒരു ചെറിയ മാര്‍ഗ്ഗരേഖ നല്കാന് ശ്രമിക്കുകയണു ഞാനിവിടെ. അതെ ഞാന്‍ പറഞ്ഞു വരുന്നതു അതിനെക്കുറിച്ചു തന്നെ, അപ്പിയിടല്‍ alias മലവിസര്‍ജജനം.
എവിടെയാണു ഇതിനെക്കുറിച്ചുള്ള പുസ്തകങ്ങള്‍? സയാഹ്ന ക്ലാസുകള്‍, സെമിനാറുകള്‍? പുലരും മുമ്പെ വഴി വക്കില്‍ വിരിഞ്ഞ പുഷ്പങ്ങളെ പോലെ പല നിറത്തില്‍ പല തരത്തില്‍ കാര്യം സാധിക്കുന്ന തമിഴരേയും, ലോക്കല്‍ ട്രൈനിലെ ആള്‍ക്കാരെ നോക്കി അവരുടെ വലുപ്പത്തിനനുസ്രതമായി വയറ്റില്‍ പ്രഷര്‍ കൊടുക്കുന്ന ബോംബെ ചേരിയേയും നമുക്കു ഒഴിവാക്കാം. കൊക്കോ ഇലയിയിലും തോട്ടിന് കരയിലും കാര്യം സാധിക്കുകയും തേരകത്തിന് ഇലയോ അബന്ധത്തില്‍ ചൊറിചുണങ്ങിന്‍ ഇലയോ ഉപയോഗിച്ച് ക്ലീന്‍ ചെയ്തിരുന്ന ബാല്യകാലവും നമുക്കു മറക്കാം.
മലയാളം മീഡിയത്തിലും നാടന്‍ English മീഡിയത്തിലും പഠിച്ചുവളര്‍ന്ന് Eng, Med, IT, Nursing മുതലായ മേഖലകളില്‍ നൈപുണ്യം നേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന സാധാരണ മലയാളികല്‍ക്ക് ഇതൊരു സഹായമാകുമെങ്കില് ഞാന്‍ കൃതാര്‍ഥനായി. ബസ് സ്റ്റാന്റിലെ ഓര്‍ഗാനിക് കക്കൂസുകളും train ലെ ഊഞ്ഞാല് കക്കൂസുകളും ഉപയോഗിച്ചു ശീലിച്ച നമുക്ക് ലോകത്തിലെ ഏതു കക്കൂസും പുല്ലാണെന്നു വിചാരിച്ചു പോയാല്‍ കുഴഞ്ഞു പോകും. ( ചാഞ്ചാടിയാടുന്ന train ലെ കക്കൂസുകളില്‍ ബാലന്‍സു ചെയ്തിരുന്നു 3” വ്യാസത്തിലുള്ള ദ്വാരത്തില്‍ കൂടി കൃത്യമായി പാളത്തില്‍ നിക്ഷേപിക്കുന്ന നിങ്ങളെ അംഗീകരിക്കുന്നു, സ്റ്റേഷനില്‍ എത്തുമ്പോള്‍ അവിടുത്തെ യാത്രക്കരുടെ ബുദ്ധിമുട്ടും നമ്മുടെ വയറിന്റെ ബുദ്ധിമുട്ടും തമ്മിലുള്ള പിടിവലിയില്‍ decission making എന്ന കടമ്പ seconds നുള്ളില്‍ നിര്‍വ്വഹിക്കുകയും ചെയ്യുന്ന നിങ്ങളെ ബഹുമാനിക്കുന്നു.) ഇറങ്ങെടാ വേഗം എന്നാക്രോശിച്ചുകൊണ്ട് വാതിലില്‍ മുട്ടി നില്ക്കുന്ന നാടന്‍ ആള്‍ക്കരെ അല്ല നമ്മല് അഭിമുകീകരിക്കുന്നത്, മുല്ലപ്പെരിയാര്‍ ഡാമിനെക്കളും പരിതാപകരമായ സ്തിതിയില്‍ നില്‍ക്കുമ്പോളും അച്യുതാനന്തനെ പോലെ ചിരിച്ചു നില്ക്കുന്ന സംസ്കാര സമ്പന്നരെന്നഭിമാനിക്കുന്ന ഒരു ജനതയെയാണ് നാം ഫേസ് ചെയ്യുന്നത്. എന്തായാലും ആദ്യമായി കക്കൂസുകളെ ഒന്നു തരംതിരിക്കാം നമുക്ക്.
1. നാടന്‍ ക്ലോസറ്റ് വിത്ത് ബക്കറ്റ് ആന്റ് മഗ്
2. യൂറോപ്യന്‍ ക്ലോസറ്റ് വിത്ത് ബക്കറ്റ് ആന്റ് മഗ്
3. യൂറോപ്യന്‍ ക്ലോസറ്റ് വിത്ത് പേപ്പര്‍, felxible and pointed pipe ( വിത്തൌട്ട് ബക്കറ്റ് ആന്റ് മഗ്)
4. യൂറോപ്യന്‍ ക്ലോസറ്റ് വിത്ത് പേപ്പര്‍ only
ക്ലാസ്സ് 1 ഉം 2 ഉം നമുക്ക് സുപരിചിതങ്ങളാണ്. അതിനാല്‍ ഈ ലേഖനത്തില്‍ കൂടുതലും പ്രതിപാധിക്കുന്നത് 3 ഉം 4 ഉം ക്ലാസ്സില്‍ പെട്ട കക്കൂസുകളെ ആണ്.
തയ്യറെടുപ്പുകല്‍
സിഗരറ്റ്, ലൈറ്റര്‍, വീഡിയോ ഗെയിം, മൊബൈല്‍, പത്രം, മാസിക, പഴയ പേപ്പറുകള്‍ (വല്ലഭന് പുല്ലും ആയുധം) എന്നിങ്ങനെ ഓരോരുത്തരുടെയും താല്പര്യത്തിനും അവസ്ഥക്കും അനുസരിച്ചു സാധനങ്ങള്‍ തിരഞ്ഞെടുക്കുക. smoke detector കാരണം സിഗരറ്റ് ഉപയോഗിക്കാന്‍ പറ്റാത്തവര്‍ക്ക് ഏതെങ്കിലും നോവലുകള്‍ തിരഞ്ഞെടുക്കവുന്നതാണ്. ബലം പ്രയോഗിക്കേണ്ടവര്‍ക്ക് യുദ്ധ കഥകളും, ലൂസ് മോഷന്‍ ഉള്ളവര്‍ക്ക് പെട്ടന്നു നിര്‍ത്താനായി പ്രേതകഥകളും അല്ലാത്തവര്‍ക്ക് ഖസാക്കിന്റെ ഇതിഹാസവും തിരഞ്ഞെടുക്കാം.
കക്കൂസ് സെലക്ഷന്
വീടുകളിലും ഹോട്ടെലുകളിലും ഇതൊരു പ്രശ്നമല്ലാ എങ്കിലും പൊതുസ്തലങ്ങളില്‍ ഇതൊരു പ്രശ്നമായേക്കാം. എന്തായാലും ഇവിടെ നാം ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക.
Check 1 - ബാഗ്, വസ്ത്രങ്ങള്‍ മുതലായവ തൂക്കിയിടാനായി hook, clip എന്നിങ്ങനെ എന്തെങ്കിലും ഉണ്ടോ?
Check 2 - വാതിലില്‍ന്റെ താഴെ ഒരടിയില്‍ കൂടുതല്‍ ഗ്യാപ് ഉണ്ടോ?
Check 3 - ഇരിക്കാന്‍ പാകത്തിന് പൊട്ടാത്തതും വൃത്തിയുള്ളതുമായ സീറ്റ് ആണോ?
Check 4 - വയറ്റിലെ കോളിളക്കങ്ങളും പൊറിയും ഞരക്കങ്ങളും സീല്‍ക്കാരങ്ങളും മറക്കാനാവശ്യമായ ശബ്ദമലിനീകരണം ഉള്ള സ്ഥലമാണോ?
പ്രാരംഭ നടപടികള്‍
ആദ്യമായി ടിഷ്യു ഉപയോഗിച്ച് നാം ഇരിക്കുന്ന പ്ലാസ്റ്റിക് സീറ്റ് വൃത്തിയാക്കുക. കമ്പ്യൂട്ടര്‍ കീബോര്‍ഡിനെക്കാളും ബാക്ടീരിയ കുറഞ്ഞാതാണിതെന്നു അമേരിക്കന്‍ ശാസ്ത്രഞ്ഞ്ജര്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോള്‍ കമ്മ്യൂണിസ്റ്റ് അല്ലേ കേരളം ഭരിക്കുന്നതു, അതിനാല്‍ ഇതു അമേരിക്കന്‍ മീഡിയാ സിന്‍ഡിക്കേറ്റ് ആയി തള്ളിക്കളയുന്നു. ഇനി പാന്റ്, അടിവസ്ത്രങ്ങല്‍ എന്നിവ അവനോന്റെ തിരക്കിനനുസരിച്ച് ഒന്നിച്ചോ രണ്ടായോ താഴോട്ടാക്കുക. കാല്പാദത്തിന്റെ അവിടം വരെ ഊരിവക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം, കാരണം കാലുകള്‍ അകത്തിവച്ച് ഒരു സുഗമമായ വഴി ഉണ്ടാക്കികൊടുക്കുവാനുള്ള കടമ നമ്മുടേതാണ് എന്നു മറക്കേണ്ട. നമ്മുടെ മുണ്ടായിരുന്നുവെങ്കില്‍ എത്ര എളുപ്പമായിരുന്നു അല്ലേ?
കര്‍മ്മപരിപാടികള്‍
1. നിശബ്ദമായ കക്കൂസുകള്‍ ആണെങ്കില്‍, വെള്ളത്തിലേക്ക് അപ്പിക്കഷണങ്ങള്‍ ഊളിയിടുന്ന ശബ്ദം നിങ്ങളെ ആശങ്കാകുലരാക്കുന്നുണ്ടാകാം. നിങ്ങളുടെ കര്‍ത്തവ്യം ആരംഭിക്കുന്നതിനു മുമ്പു തന്നെ കുറച്ചു ടിഷ്യൂ എടുത്ത് ക്ലോസെറ്റ് ലെ വെള്ളത്തില്‍ ഇടുക. ആവേശത്തോടെയെത്തുന്ന ഇരന്മിയെത്തുന്ന ബീജങ്ങളെ പോലെ ആര്‍ത്തലച്ചു വരുന്ന ആദ്യത്തെ കണ്മണികള് സാന്ദ്രത കൂടിയ പേപ്പറില്‍ പതിക്കുകയും സാന്ദ്രത കുറഞ്ഞ വെള്ളത്തിന്റെ നാനാഭാഗങ്ങളിലേക്കു മര്‍ദ്ദം വ്യാപിക്കുന്നതിന്റെ ഫലമായി ശബ്ദം ഇല്ലാതവുകയും ചെയ്യുന്നു. അങ്ങനെ അതൊരു സൈലന്‍സര്‍ ആയി പ്രവര്‍ത്തിക്കുന്നു, നിങ്ങള്‍ സമാധാനത്തോടെ ആരംഭിക്കുന്നു.
2. വളരെ നിശബ്ദമായ കക്കൂസുകള്‍ ആണെങ്കില്‍ നിങ്ങളുടെ ശ്വാസോച്ഛ്വാസം വരെ പുറത്തുനില്ക്കുന്നവര്ക്കു കേള്‍ക്കാമോ എന്ന ഭയം നിങ്ങളെ അലട്ടാം. അതിനായി ചില പോംവഴികള്‍
* ബക്കറ്റ് ഉണ്ടെങ്കില്‍ അതില്‍ വെള്ളം നിറക്കുക
* ഫ്ലഷ് അടിക്കുക, അതു റീഫില്‍ ആകുന്നതു വരെ വെള്ളം വീഴുന്ന ശബ്ദം ഉണ്ടാവും
* മന്ത്രിമാരുടെ പൈലറ്റ് വാഹനം പോലെ വളിക്കു മുമ്പേ ഒരു ചുമയോ, തുമ്മലോ നടത്തുക.
* ഇതൊന്നുമല്ലെങ്കില്‍ പൂച്ച പാലു കുടിക്കുന്ന പോലെ 2 ചെവിയിലും വിരലിട്ട് കേഴ്വി അടക്കുക
3. അങ്ങനെ പ്രാരംഭ ബുദ്ധിമുട്ടുകള്‍ തരണം ചെയ്തു ആശ്വാസത്തോടെയിരിക്കുന്ന നിങ്ങള്‍ക്ക് ഇരമ്പിയടിക്കുന്ന കൊടുംകാറ്റുപോലെ ക്ലോസെറ്റ് ലെ ആദ്യ ബാച്ചിന്റെ രൂക്ഷഗന്ധം അലോരസപ്പെടുത്താം. അതു വീട്ടിലായാലും പുറത്തായാലും നിങ്ങളുടെ ഇമേജിനു കോട്ടം തട്ടിയേക്കാം. അതിനാല്‍ മലം മുഴുവന്‍ ശേഖരിച്ചിട്ടു ഫ്ലഷ് ചെയ്യുന്നതിനു പകരം ഇടക്കിടെ ഫ്ലഷ് ചെയ്യുക. പ്രത്യേകിച്ച് ആദ്യ ബാച്ചിനു ശേഷം. ഇതു നിങ്ങള്‍ക്ക് സമാധാനത്തോടെയുള്ള മലവിസര്‍ജ്ജനം നല്‍കുകയും next customer നിങ്ങളെ പ്രാകാതിരിക്കുന്നതിന് സഹായിക്കുകയും ചെയ്യും.
4. പുറത്തുനില്‍ക്കുന്നവരുടെ വ്യഥ, അത്യാവശ്യക്കരുടെ reminders ഒക്കെ നിങ്ങളുടെ സുഗമമായ വിസര്‍ജ്ജനത്തിന് തടസമായേക്കാം. ചുമയോ അല്ലെങ്കില്‍ അറിയാത്തപോലെവാതിലില്‍ ഉരഞ്ഞുള്ള നടപ്പോ ഒക്കെയാവാം അത്. Forget them. നാട്ടിലായിരുന്നെങ്കില്‍ ആരെടാ അകത്ത് ? അവനെന്ന അതിനകത്ത് ഉറങ്ങുവാണോ തുടങ്ങിയ ആക്രോശങ്ങള്‍ കേട്ടേനെ.
അങ്ങനെ അവസാനത്തെ അപ്പിക്കുട്ടനും പുറത്തെത്തിക്കഴിഞ്ഞാല്‍ നമുക്ക് അടുത്ത ഘട്ടത്തിലേക്കു കടക്കാം. ബക്കറ്റ് ആന്റ് മഗ് ഉള്ളവര്‍ ഭാഗ്യവാന്മാര്, കഴുകാന്‍ പൈപ്പ് ഉള്ളവരും ഭാഗ്യവാന്മാര് എന്തുകൊണ്ടെന്നാല്‍ അവര്‍ക്കു ടിഷ്യു വെള്ളം ഒപ്പാനുള്ളതാകുന്നു. Car service station ലെ പൈപ്പിനെക്കാളും ശക്തിയിലും pointed ആയും വെള്ളം വരുന്ന പൈപ്പ് ഉള്ള സ്ഥലമാണെങ്കില്‍ സൂക്ഷിക്കണം, വെള്ളത്തിന്റെ കൂടെ ഒരുപക്ഷെ ചെറിയ കഷണങ്ങള്‍ കൂടി തെറിച്ചു പുറത്ത് പോകാം. എന്തായാലും ടിഷ്യു മാത്രമുള്ളവര്‍ holder ഇല് നിന്നും ആവശ്യത്തിനു ടിഷ്യു എടുക്കുക. ഒരു മുഴുവന്‍ റോള്‍ ഒരുമിച്ചു തീര്‍ക്കുന്നവരും, ഒരു ടിഷ്യുവിന്റെ layers രണ്ടായി കീറി ഉപയോഗിക്കുന്നവരും ഉണ്ടാകാം (പിശുക്കന്മാരും ധാരാളികളും). സാധാരണ ആവശ്യത്തിന് 5 മീറ്റര്‍ മതിയാവും.
5. ചിലപ്പോള്‍ നമ്മെ പറ്റിച്ചുകൊണ്ട് നിന്നെ വിട്ടുപിരിയാന്‍ എനിക്കു വയ്യ എന്ന വാശിയില്‍ ചില കഷണങ്ങള്‍ തൂങ്ങി കിടപ്പുണ്ടാകം. ചെറുതായി കുണ്ടി ഒരു കുലുക്കല്‍, അല്ലെങ്കില്‍ ടിഷ്യു കൊണ്ട് ഒരു ചെറിയ തോണ്ടല് ഈ പ്രശ്നം സോള്‍വ് ചെയ്യും. പക്ഷെ വളരെ സൂക്ഷിച്ചു ചെയ്യേണ്ട ഒരു കാര്യമാണിത്. കാരണം വെള്ളത്തിലല്ലാതെ ഇതെവിടെ വീണാലും ഇവന് വിട്ടു പിരിയാന്‍ പ്രയാസം കണിക്കാം.
6. ടിഷ്യു എടുത്ത് കട്ടി കൂടാന്‍ വീണ്ടി ഒന്നോ രണ്ടോ ആയി മടക്കി കൈയ്ക്കകത്തു വെച്ച് പ്രശ്നമേഖലയില്‍ ചെറുതായി അമര്‍ത്തി തുടക്കുക. വേണമെങ്കില്‍ രണ്ടു വശങ്ങളും ഉപയോഗിക്കവുന്നതാണ്. ഈ പ്രവര്‍ത്തനം നിങ്ങള്‍ക്കു തൃപ്തി ആകുന്നവരെ തുടരുക, holder ലെ ടിഷ്യു തീരാതെ സൂക്ഷിക്കുക. നമുക്കു ഒരു ആത്മവിശ്വാസത്തിനുവേണ്ടി അല്‍പ്പം വെള്ളം ടിഷ്യുവില്‍ മുക്കി തുടക്കുന്നത് നല്ലതാണ്.
7. ഇനി മുമ്പോട്ടു തുടക്കണോ? പിന്നോട്ടു തുടക്കണോ? എന്ന confussion ഉണ്ടെങ്കില്‍ ഓര്‍ക്കുക, അങ്ങനെ പ്രത്യേക നിയമങ്ങള്‍ ഒന്നും ഇല്ല. പെണ്ണുങ്ങള്‍ക്കു പൊതുവേ മുമ്പോട്ടു തുടക്കാന്‍ അത്ര താല്പര്യം കാണില്ല, എന്നാല്‍ ആണുങ്ങള് മുമ്പോട്ടു കുറച്ചു തുടച്ചതിനു ശേഷം ദിവസം മുഴുവന്‍ നില്ക്കുന്ന freshness നു വേണ്ടി ഇത്തിരി വെള്ളം കൂട്ടി പുറകോട്ടു തുടച്ചു നിര്‍ത്തുകയാണ് സാധാരണ ചെയ്യാറ്.
8. ചിലപ്പോള്‍ നമ്മള് പരിപാടി തുടങ്ങികഴിയുമ്പോളാണ് ടിഷ്യു ഇല്ലാ എന്നറിയുന്നതെങ്കില്‍ പരിഭ്രാന്തരാകരുത്. ഒരു നിമിഷം കണ്ണടച്ച് മനസിനെ ശാന്തമാക്കുക. എന്നിട്ട് എവിടെയെങ്കിലും കൈയ് തുടക്കനുള്ള പേപ്പര്‍ ടൌവ്വല് ഉണ്ടോ എന്നു നോക്കുക. അതു sandpaper പോലെയാണെങ്കിലും അത്യാവശ്യസന്ദര്‍ഭങ്ങളില്‍ വേറെ വഴിയില്ലല്ലോ? ഇനി അതും ഇല്ലെങ്കില്‍ നമ്മുടെ ബാഗ്, പോക്കറ്റ്, പേഴ്സ് എന്നിവിടങ്ങളില്‍ എവിടെ നിന്നെങ്കിലും അല്പം പേപ്പര്‍ തപ്പിയെടുക്കുക. അത്യാവശ്യസമയങ്ങളില്‍ visiting card വരെ വളരെ ഉപയോഗപ്രദം ആണ്. ഇനി അതും ലഭ്യമല്ലെങ്കില്‍ പിന്നെ തൂവാല, അടിവസ്ത്രം, സോക്സ് ഇതിലേതെങ്കിലും അടിയന്തിരമായി ഉപയോഗിക്കുകയല്ലതെ വേറെ മാര്‍ഗ്ഗമില്ല.
9. ഇനിയാണ് നമ്മള് ഫ്ലഷ് ചെയ്യണ്ട സമയം. പൊതുവേ വലിയ പ്രശ്നങ്ങള്‍ ഉണ്ടാവാറില്ലെങ്കിലും ചിലപ്പോള്‍ നാരങ്ങാവെള്ളത്തിലെ കുരു പോലെ എത്ര നോക്കിയാലും പിടികിട്ടാത്ത ചില കഷണങ്ങള്‍ പൊങ്ങി കിടക്കാം. എത്ര ഫ്ലഷ് ചെയ്താലും അവന് നമ്മെ നോക്കി ചിരിച്ചുകൊണ്ടു അവിടെ കിടക്കും. നിസാരമായി എടുക്കരുത്, നിങ്ങള്‍ക്കു ശേഷം നിങ്ങളുടെ ബോസ് അല്ലെങ്കില്‍ പുതിയ ബന്ധുക്കള്‍ ആണ് കയറുന്നതെങ്കില്‍ നിങ്ങളുടെ ഇമേജിനെക്കുറിച്ച് ഒന്നു ചിന്തിച്ചു നോക്കൂ. പക്ഷെ പോംവഴി ഉണ്ട്. ഒരു ചെറിയ കഷണം ടിഷ്യു അതിന്റെ മുകളില്‍ ഇടുക, 5 നിമിഷം കാത്തിരിക്കുക, വീണ്ടും ഫ്ലഷ് ചെയ്യുക, ആ ടിഷ്യു നമ്മെ കബളിപ്പിച്ചുകിടന്ന കുരുവിനെയും കൊണ്ടു അഗാധ ഗര്‍ത്തത്തിലേക്കു പൊയ്മറയും.
10. ചിലപ്പോള്‍ നാം മറ്റൊരു വലിയ പ്രശ്നത്തെ അഭിമുകീകരിക്കേണ്ടിവരാം, ഫ്ലഷ് വര്‍ക്ക് ചെയ്യാതെ വരുക. വലിയൊരു നിര പുറത്ത് കാത്ത് നില്കുന്നുണ്ടെങ്കില് പരിഭ്രമിക്കരുത്, സമചിത്തതയോടെ കര്യങ്ങള്‍ നേരിടേണ്ട സമയം ആണിത്. അവിടെ കിട്ടവുന്നതില് നിന്നും ഏറ്റവും വലിയ പാത്രം എടുക്കുക, mug, glass, plastic cover, സോപ്പ് പെട്ടി എന്നിങ്ങനെ എന്തും ഉപയോഗിക്കാം (കൈക്കുമ്പിളിലും വെള്ളം എടുക്കവുന്നതാണ്). എന്നിട്ട് പൂര്‍വാധികം ശക്തിയോടുകൂടി അതില്‍ വെള്ളം നിറച്ച് ഒഴിക്കുക. ക്ലോസെറ്റ് ലെ കീടങ്ങള്‍ പോകുന്ന വരെ repeat this step.
11. അടുത്ത കസ്തമറിന് കൈയ്മാറുന്നതിനു മുമ്പ് അവസാനമായി ഒരു ചെക്ക് അപ് നടത്തുക. ക്ലോസെറ്റില്‍ എവിടെയെങ്കിലും മലം തെന്നിപ്പോയതിന്റെ പാട് അവശേഷിക്കുണ്ടോ എന്ന്. അതു ക്ലീന്‍ ചെയ്യുന്നതിനാണ് Toilet ബ്രഷ് ഉള്ളത്. ഇതും വളരെ ശ്രദ്ധാപൂര്‍വ്വം ചെയ്യണ്ട പ്രവര്‍ത്തിയാണ്. അതു ഇരിക്കുന്നത് തന്നെ ഒരു സൂപ്പ് ബൌള്‍ പോലത്തെ സാധനത്തിലാണ്. ചെറിയ കഷണങ്ങള്‍ ചാറിന്റെ കൂടെ ഉണ്ടാവാം. അതുപോലെ തന്നെ, അതുപയോഗിക്കുമ്പോള്‍ കഷണങ്ങള്‍ തെറിച്ചു വീഴാനും സാധ്യത ഉണ്ട്. എങ്കിലും ഉപയോഗിക്കാതെ വഴി ഇല്ല. ഫ്ലഷ് ചെയ്യുന്നതിനു മുമ്പായി ബ്രഷ് ഒന്നു ക്ലോസെറ്റ് ലെ വെള്ളത്തില്‍ കറക്കി ക്ലീന്‍ ചെയ്ത് യഥാസ്താനത്തു വക്കുക. ഇനി അഥവാ ബ്രഷ് ഇല്ലെങ്കില്‍ നിങ്ങള്‍ കുഴഞ്ഞതു തന്നെ. എങ്കിലും സ്വര്‍ഗ്ഗത്തില്‍ സ്ഥാനം വേണം എന്നുള്ളവര്‍ക്ക് പേന, വിരല്‍ ഇവയിലേതിലെങ്കിലും അല്പം ടിഷ്യു ചുറ്റി തുടക്കവുന്നതാണ്.
12. അവസാനമായി കൈയ്കള്‍ നന്നായി കഴുകുക, മണം ഉണ്ടോ എന്നു നോക്കവുന്നതാണ്. ഫാന്‍, ജനാലകള്‍ എന്നിവ ഉണ്ടെങ്കില്‍ തുറന്നിടുക. അവിടെയുള്ള room freshner, spray, shaamboo, mouth wash, paste ഇവയില്‍ എന്തെങ്കിലും ഉപയോഗിച്ച് അധികരിച്ചുനില്‍കുന്ന മണം മാറ്റാവുന്നതാണ്.
എന്തായാലും ഒത്തിരി പ്രയാസപ്പെട്ടിട്ടാണെങ്കിലും ഇത്രയുമെങ്കിലും ചെയ്യാന്‍ സാധിച്ചതില്‍ ഞാന്‍ സന്തോഷവാനാണ്. നിങ്ങല്‍ക്കും ഇതില്‍ വേണ്ട മാറ്റങ്ങളും, ചേരുവകളും ചേര്‍ത്ത് അഖിലലോക ജനതകളുടെ ഈ അന്താരാഷ്ട്ര പ്രശ്നത്തിനു ഒരു കൈയ് സഹായിക്കാവുന്നതാണ്.