ഞാനൊരു പാവം പാലാക്കാരന്‍

തലവേദന

>> Sunday, September 28, 2025

തലവേദന 

 കഴിഞ്ഞ ദിവസം വീഡിയോ കോൾ  ചെയ്തു സൊള്ളികൊണ്ടിരുന്നപ്പോൾ വെറുതെ ഒരു രസത്തിനു പിള്ളേരെ ഒന്ന് കിള്ളി. ജെൻ സീ യും ജെൻ ആൽഫയും എല്ലാം വീട്ടിൽ തന്നെ ഉള്ളതുകൊണ്ട് പുതിയ കാലഘട്ടത്തിൽ എങ്ങനെ കുട്ടികൾ ലോകത്തെ കാണുന്നു നോക്കാമല്ലോ, അത് കൗതുകരമാണല്ലോ. 

ഏറ്റവും പീട്ടക്കാ ആയ തുമ്പിയോട് തന്നെ ചോദിച്ചു, എടീ നിനക്ക് റിയൽ ആയിട്ടുള്ള ചാച്ചയെ ആണോ അതോ വിർച്യുൽ ആയിട്ടുള്ള ചാച്ചയെ ആണോ ഇഷ്ടം? അവൾ ആദ്യം പറഞ്ഞു റിയൽ, ഞാൻ പിന്നെയും ഒന്ന് കിള്ളി. ഇപ്പൊ ചാച്ചാ റിയൽ ആയിട്ടുള്ളതാണെങ്കിൽ ചിലപ്പോൾ നിങ്ങൾ മൊബൈൽ യൂസ് ചെയ്യുമ്പോൾ വഴക്കു പറയും, ഇടയ്ക്കു ടെൻഷൻ ഉള്ളപ്പോൾ മോന്ത വീർപ്പിച്ചു ഇരിക്കും,  പിന്നെ വിയർപ്പ് നാറ്റം ഈത്താ ഒലിപ്പ്‌ തുടങ്ങിയ കാര്യങ്ങൾ, കള്ള് കുടിച്ചാലുള്ള ഉപദേശവും കഥകളും, അങ്ങനെ എത്രയോ പ്രശ്നങ്ങൾ ഉണ്ട്? ഇങ്ങനെ ആണെങ്കിൽ കുഴപ്പമില്ലല്ലോ? അവൾ ചിരിച്ചുകൊണ്ടുപറഞ്ഞു, അതും ഒരു കണക്കിന് ശരിയാണ്. 

അപ്പോളേക്കും ഞങ്ങടെ ബോബനും മോളിയിലെ ബോബനായ കുഞ്ഞേപ്പ് ഇടയ്ക്കു കയറി പറഞ്ഞു.  "അങ്ങനാണേൽ വീഡിയോ കോളിനെക്കാളും നല്ലതു AI ചാച്ച ആണ്. ഞങ്ങൾക്കിഷ്ടമുള്ള രീതിയിൽ ചാച്ചയെ കാണാല്ലോ". മിടുക്കനാ അവൻ, ചാറ്റ് GPT യോട് ജെൻഡർ വരെ ചോദിച്ചവനാ. ഒരു പക്ഷെ അതായിരിക്കാം ആൽഫ കിഡ്സ്.

കട്ടിലിൽ കിടന്നിട്ട് ഉറക്കം വരുന്നില്ല, ഇവർക്കൊക്കെ നമ്മൾ ഒരു പ്രധാനിയല്ലാതെ വരുന്ന അവസ്ഥയെ എങ്ങനെ താങ്ങും ആവോ?  ശരിയാണ്, അവർക്ക് റിയൽ ആയി കാര്യങ്ങൾ കാണണമെന്ന് വലിയ താല്പര്യം ഇല്ല. ഈഫൽ ടവരോ, താജ് മഹാളോ, പിരമിഡുകളോ ഒന്നും അവർക്ക് ഒരു അട്രാക്ഷൻ അല്ലാതായി. എന്തിനു, എന്റെ ജെൻ സീ  ചെറുക്കൻ ഇവിടെ വന്നപ്പോൾ ബുർജ് ഖലീഫ പോലും അവനൊരു താല്പര്യമേ അല്ലായിരുന്നു. കാരണം നേരിട്ട് കാണുന്നതിലും നല്ല വ്യൂസ് അവരൊക്കെ പലതരം സൂപ്പർ ക്യാമറകളിൽ എടുത്ത വിഡിയോയിലൂടെ കണ്ടിട്ടുണ്ട്. ഐസ്‌ലാൻഡിലെ മഞ്ഞു അവിടെ പോയി -15 ഡിഗ്രി ഇൽ നിൽക്കാതെ റൂം ടെമ്പറേച്ചറിൽ അനുഭവിക്കാമെങ്കിൽ അതല്ലേ നല്ലത് എന്നായിരിക്കാം അവരുടെ ചിന്ത. അടിസ്ഥാനപരമായി വിർച്യുൽ ആൻഡ് റിയൽ വേൾഡ് ഡിഫറെൻസ് നമുക്കാണ്, അവർക്കത് കാണില്ല. 

ഒന്നാലോചിച്ചു നോക്കിക്കേ, അച്ഛനും അമ്മയും കാമുകിയും ഭാര്യയും കൂട്ടുകാരും ഒക്കെ ഇഷ്ടമുള്ള നിറത്തിൽ, രൂപത്തിൽ, മണത്തിൽ, വികാരത്തിൽ ഒക്കെ നമ്മുടെ ഇഷ്ടത്തിന് മാത്രം പെരുമാറുന്ന രീതിയിൽ കിട്ടുമെങ്കിൽ അതല്ലേ അവർക്ക് ഇഷ്ടപ്പെടുക? ബീറ്റാ കിഡ്സ് ആകുമ്പോൾ അത് വളരെ സാധാരണം ആകുമായിരിക്കാം. ഏതായാലും ഒരു പത്തു വർഷം കൂടി കഴിയുമ്പോൾ നമ്മുടെ കാര്യം കട്ടപ്പൊക.

അങ്ങനെ ഒരു കാര്യവും ഇല്ലാതെ വെറുതെ ഓരോന്ന് കുത്തിപ്പൊക്കീട്ട് ടെൻഷൻ അടിച്ച് അവസാനം രണ്ടെണ്ണം അടിച്ചിട്ട് കട്ടിലിൽ കയറി കിടന്നു


ഇനിയുള്ള കാര്യങ്ങൾ പ്രായപൂർത്തിയായവർക്ക് വേണ്ടി ഉള്ളതുകൊണ്ട് ആവശ്യമുള്ളവർ മാത്രം വായിക്കുക. അങ്ങനെ രാവിലെ ഒരു ചെറിയ ആലസ്യത്തോട് കൂടി എഴുന്നേറ്റപ്പോഴാണ് ഒരു കൂട്ടുകാരൻറെ ഭാര്യയുടെ കോൾ.

"എടാ ഒന്ന് വേഗന്ന് ഈ ഹോസ്പിറ്റൽ വരെ ഒന്ന് വരാമോ, നിൻറെ കൂട്ടുകാരനെ എമർജൻസിയിൽ കയറ്റിയിട്ടുണ്ട്". ഞാൻ ചോദിച്ചു "എന്നാ പറ്റി?" അവൾ പറഞ്ഞു "അതൊക്കെ നീ വാ വന്നിട്ട് ഞാൻ പറയാം.."

രാവിലെ ടെൻഷനായി, വേഗം ഉടുപ്പും വലിച്ച് കേറ്റിയിട്ട് വണ്ടിയിൽ കയറി ട്രാഫിക് ഇടയിലൂടെ കുത്തിത്തിരിച്ച് ഒരൊറ്റ വിടീൽ. ഇനിയിപ്പം വല്ലതും സംഭവിച്ചാൽ ദൈവമേ എന്തൊക്കെ കാര്യങ്ങൾ ചെയ്യേണ്ടിവരും? ബോഡി നാട്ടിൽ കയറ്റി വിടണം, അവളേം പിള്ളേരേം ഒക്കെ വിടണം, ദൈവമേ ഒന്നും സംഭവിക്കരുതേ.. എന്നൊക്കെ ആലോചിച്ചു  ടെൻഷൻ അടിച്ചു.

എന്താണ് പ്രശ്നം എന്നുള്ളത് അവളോട് പറയുന്നുമില്ല, അറ്റാക്ക് ആണോ സ്ട്രോക്ക് ആണോ അതോ ഇനി വല്ല ആക്സിഡൻറ് ആണോ ആകെ ഒരു വല്ലായ്മ. ചുമ്മാ കുളിമുറിയിൽ ഒന്ന് തെന്നി വീണാ മതിയല്ലോ

ഞാൻ ആശുപത്രിയിൽ എത്തി, ഓടി എമർജൻസിയിൽ ചെന്നു. അവൾ ടെൻഷനോട് അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുന്നുണ്ട്. ഞാൻ ചോദിച്ചു, "എന്നാടീ പ്രശ്നം". അവൾ പറഞ്ഞു "എംആർഐ ചെയ്യാൻ കേറ്റിയിരിക്കുകയാണ് . നീ വന്നേ" എന്ന് പറഞ്ഞ് എന്നെ വിളിച്ച് ഒരു ഒഴിഞ്ഞ കോണിലേക്ക് പോയി. എൻറെ ചെവിയിൽ വളരെ സങ്കടത്തോടുകൂടി പറഞ്ഞു "രാവിലെ ഒന്ന് സ്നേഹിച്ചു കൊണ്ടിരുന്നപ്പോൾ പറ്റിയത് ആണ്".

എനിക്കൊന്നും പിടികിട്ടിയില്ല, സാധാരണ ആളുകൾക്ക് ടെൻഷൻ വരുമ്പോൾ ആണ് സ്ട്രോക്കൊക്കെ വരുന്നത്. ഇതിപ്പോ സ്നേഹിക്കുന്നതിനിടയ്ക്കും സ്ട്രോക്ക് വരുമോ. എനിക്കാണേൽ സ്നേഹിക്കാൻ ആവേശം കൂടുതൽ ഉള്ള ആളാണുതാനും. 

അവൾ പറഞ്ഞു "എന്റെ പൊന്നു മനുഷ്യേനെ.. രാവിലെ ഇതിയാണ് ഒരു മോഹം, അങ്ങനെ സ്‌നേഹിച്ചു കൃത്യം സമയം ആയപ്പോൾ തലപൊട്ടിപോകുന്ന പോലെ വേദന വന്നു. സ്‌ട്രോക്കിന്റെ ലക്ഷണങ്ങൾ ഒക്കെയായി തോന്നിയതുകൊണ്ട് നേരെ എമർജൻസിയിൽ കൊണ്ടുവന്നു. തലയിലേക്ക് രക്ത ഓട്ടം കൂടുതൽ വന്നപ്പോൾ വല്ല ഞരമ്പും പൊട്ടിയതാവുമോ ദൈവമേ..."

അവൾ ടെൻഷനിൽ ആണ്, പൊതുവെ മടിയനായ അവനാകെ രക്തം തലയിൽ കയറുന്നത് ഈ സമയത്തല്ലേ, അതുകൊണ്ടാരിക്കും അല്ലാതെ അവനൊരു ഞരമ്പൻ ഒന്നുമല്ലല്ലോ എന്നൊക്കെ ചളം അടിച്ചെങ്കിലും അവൾ ടെൻഷനിൽ തന്നെ ആയിരുന്നു.

അവസാനം അവനെ MRI ചെയ്തിടത്തു നിന്നും ഇറക്കി, ഞങ്ങൾ ഓടി ചെന്നു. ടെൻഷനടിച്ചു കിടക്കുന്ന അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ എനിക്ക് സത്യത്തിൽ ചിരിയാണ് വരുന്നത്. എത്ര ഒതുക്കി വെച്ചിട്ടും അതെന്റെ മുഖത്തു പ്രകടമായിരുന്നു. അവൻ അവളോട് ചോദിച്ചു, "നീ ഇവനോട് കാര്യം പറഞ്ഞാരുന്നോ?" അവൾ ഒന്ന് നീട്ടി മൂളി.

പെട്ടെന്ന് ഡോക്ടർ വന്നു വലിയ കുഴപ്പങ്ങൾ ഒന്നും കാണുന്നില്ല, പേടിക്കേണ്ട വല്ല പ്രൈമറി ഓർഗാസമിക്  ഹെഡെക്ക് അല്ലെങ്കിൽ മൈഗ്രൈൻ വല്ലതും ആയിരിക്കും എന്ന് പറഞ്ഞു. ഞാനും അവളും കുറച്ചു റീലാക്സഡ് ആയി, ഓർക്കുമ്പോൾ ഓർക്കുമ്പോൾ ഒക്കെ ഒരു ചെറു പുഞ്ചിരി മുഖത്ത് വരുന്നുണ്ട്. ഞാൻ തിരിച്ചിറങ്ങാൻ നേരം അവൻ ദേഷ്യത്തോടെ പറഞ്ഞു, "ചിരിച്ചോടാ മുതുമലരെ നീ... നിനക്കെങ്ങാനും ആണ് ഈ അവസ്ഥയെങ്കിൽ ഒന്നാലോചിച്ചു നോക്ക്."

ഞാൻ വണ്ടിയിൽ കയറി  ഇരുന്നു വെറുതെ ആലോചിച്ചു നോക്കി. ഈ സ്ഥാനത്തു ഞാനായിരുന്നു എങ്കിലോ? എങ്ങാനും ഇങ്ങനെ സംഭവിച്ചു മരിച്ചു പോയിരുന്നു എങ്കിലോ?

പത്രത്തിലോ കുറഞ്ഞപക്ഷം ഓൺലൈൻ മാധ്യമങ്ങളിലോ വന്നേനെ ഒരു വാർത്ത. ഒറ്റക്കായതുകൊണ്ടു ഭാര്യയെ സ്നേഹിച്ചു എന്ന് പറയാൻ പറ്റില്ലല്ലോ. പ്രത്യേക അവസ്ഥയിൽ തലയിൽ രക്തസ്രാവം കൂടി ഞരമ്പ് പൊട്ടിച്ചിതറി പ്രമുഖ വ്യവസായിയും പാലാ അസോസിക്കേഷന്റെ ദുഫായിലെ  പ്രസിഡന്റും ആയ വാഴക്കാവരയൻ അന്തരിച്ചു!. 

പണ്ടൊക്കെ രഹസ്യങ്ങൾ മൂടി വെക്കാൻ എളുപ്പമായിരുന്നു, കാശും സ്വാധീനവും ഉണ്ടെങ്കിൽ. ഇപ്പോളും ആ വ്യർത്ഥവിചാരത്തിൽ കുഞ്ഞുകുഞ്ഞു കാര്യങ്ങളിൽ പോലും നുണപറഞ്ഞു വല്യ രഹസ്യക്കാർ ആയി ഇരുന്നിട്ട് സ്വന്തം വില കളയുന്ന ഒത്തിരി പേരെ എനിക്കറിയാം. ഇന്നിപ്പോൾ നമ്മുടെ വീട്ടിലെ കാര്യങ്ങൾ നമ്മളറിയും മുമ്പേ വിദേശത്തിരിക്കുന്നവർ വരെ അറിയും. അപ്പോൾ ഇത്  കാട്ടുതീ പോലെ നാട്ടിൽ പരക്കും, അടക്കിനു വരുന്ന സകലരും ഊറി ചിരിക്കും. 

എന്റെ കൂട്ടുകാർ ഉൾപ്പടെ പലരും എന്റെ ശവശരീരത്തിനു മുമ്പിൽ നിൽക്കുമ്പോൾ അറിയാതെ ഊറിച്ചിരിക്കും. വല്ല രാഷ്ട്രീയ നേതാക്കളോ അല്ലെങ്കിൽ പള്ളീലച്ചനോ വല്ലതും എന്റെ ഗുണഗണങ്ങൾ വാഴ്ത്തുമ്പോൾ ചിലപ്പോൾ ഭാര്യപോലും ചിരിച്ചു ഇതോർത്ത് പോകുമായിരിക്കാം. എന്റെ കുട്ടികളെ പോലും നാട്ടുകാർ കളിയാക്കുമായിരിക്കാം, ദേണ്ടെ മറ്റേ തലപൊട്ടിച്ചിതറി മരിച്ചുപോയ പുള്ളിയുടെ മകൻ എന്ന് പറഞ്ഞ്. ഭീകരം.....കോപ്പിലെ ഒരു ഓരോരോ സങ്കൽപ്പങ്ങൾ...

നേരെ മൊബൈൽ എടുത്തു ഒരു മെസ്സേജ് അയച്ചു, അളിയാ... ഐ ആം ദി സോറി... ഞാൻ ഇനി ഇതോർത്തു ചിരിക്കില്ല.....










Read more...

ഡിപ്രഷൻ

>> Sunday, September 21, 2025



അങ്ങനെ വീണ്ടും  കുറച്ചു ദിവസം നാട്ടിൽ. ദുബായിയുടെ കൊടും ചൂടും പൊടിയും പണികളും മാറ്റിവെച്ചു നാട്ടിലെ ഹരിതാഭയും പച്ചപ്പും. മഴയും ജോൺസൺ മാഷിന്റെ പാട്ടും കട്ടങ്കാപ്പിയും ഒക്കെയായിരുന്നു മനസിലെ പ്ലാൻ, പതിവുപോലെ കുറച്ചു ക്ലാരയും.



എന്തോ ശരിയായില്ല, മൊത്തം ഡിപ്രഷൻ മൂഡ്. പ്രായമെത്തിയതിന്റെ നിസംഗത അല്ലെങ്കിൽ  സെനൈൽ ഡെലിക്വൻസി ഒക്കെയായിരിക്കാം . പക്ഷെ ഒന്നിനും ഒന്നിലും താല്പര്യമില്ലാത്ത അവസ്ഥ. സോഷ്യൽ മീഡിയയിലും അല്ലാതെയും ഉള്ള ഉള്ള വാർത്തകളിലെ മുപ്പത്തഞ്ചും നാപ്പത്തഞ്ചും ഒക്കെയുള്ളവരുടെ മരണവാർത്തകൾ ഒരുതരം പ്രത്യേക മരവിപ്പ് ഉണ്ടാക്കുന്നു. മരിക്കാൻ പേടിയൊന്നും ഇല്ല, ഒരു മാതിരി പോകാൻ റെഡി ആയ ഒരു പ്രതീതി. 



ഉള്ള സമയത്തു കുട്ടികളുടെ കൂടെ കളിക്കണം, സമയം ചെലവഴിക്കണം എന്നൊക്കെയുണ്ട്, പക്ഷെ മൊത്തത്തിൽ ഒരു മടി, അലസത, താൽപര്യമില്ലായ്മ. മൂത്തവർ വലുതായി പോകുന്നു, ഇളയവരും വലുതായി അവരുടെ ലോകത്തേക്ക് ചേക്കേറാൻ തുടങ്ങുന്നു. ഇളയവരുടെ കൂടെ ക്വാളിറ്റി ടൈം സ്പെൻഡ്‌ ചെയ്യാൻ സാധിക്കാത്തതുകൊണ്ട് അവർക്ക് ചാച്ച കുറെ ചോക്കലേറ്റ്‌സും ഡ്രസ്സും ടോയ്സും ഒക്കെയായി വരുന്ന ഒരു കൊച്ചു സാന്റാക്ളോസ് പോലെയൊരുത്തൻ ആയിരിക്കും. മൂത്തവർ അവരുടെ ജീവിതം ആരംഭിക്കുമ്പോൾ നമ്മൾ ഒന്നുമില്ലാതെ ആയിപ്പോകും ( അങ്ങനെ ആവണം) എന്ന നഗ്നസത്യം അംഗീകരിച്ചു കൊത്തിപ്പിരിക്കാൻ (വേദനയോടെ) ശ്രമിച്ചു എങ്കിലും, ഇത് വരെ പിരിഞ്ഞിട്ടില്ല എന്നത് ആശ്വാസമാണോ അതോ വേദനയാണോ ആവോ. ചാച്ച ഇപ്പോളും ഞങ്ങടെ ഹീറോ ആണ് എന്ന് മൂത്തവർ മുഖത്ത് നോക്കി പറഞ്ഞപ്പോൾ സന്തോഷമല്ല തോന്നിയത്. ഡിറ്റാച്ഡ് ആവാൻ ഈ തെണ്ടികൾ സമ്മതിക്കില്ലല്ലോ എന്നായിരിക്കാം ഉപബോധമനസ് തേങ്ങിയത്. എനിക്ക് അവളും അവൾക്ക് ഞാനും ആയിരിക്കും ഒരാൾ പിരിയുന്നത് വരെ ഉണ്ടാവുക. അത് കഴിഞ്ഞാൽ ഒറ്റക്ക് നിൽക്കുന്നവർ എങ്ങനെ ജീവിക്കും എന്നുള്ളത് ഒരു വലിയ ചോദ്യം ആണ്. 



സത്യത്തിൽ ഇപ്പോളാണ് എന്റെ നല്ല സമയം. സ്വന്തം വീട്ടിൽ അൽപ്പം വിലയും നിലയും ഉണ്ട്. കുട്ടികൾക്കൊക്കെ ഞാൻ വലിയവനാണ്, നല്ലവനാണ് എന്ന ചിന്ത ഉണ്ട്. കാശുള്ളവനും ജാടയുള്ളവനും മാത്രം വിലകൊടുക്കുന്ന ഈ ലോകത്തിൽ എവിടെയോ കുറച്ചുപേർക്ക് എന്നോട് സ്നേഹം ഉണ്ട്. പണവും പത്രാസും ഇല്ലാത്തവനോടുള്ള മനുഷ്യന്റെ വൈകൃത മനോഭാവം ഏറ്റവും വെറുക്കുന്ന എനിക്ക്, അതൊന്നും കാണിക്കാതെ തന്നെ കുറച്ചു സ്നേഹം എനിക്ക് ലോകം വാരിക്കോരി തരുന്നത് അത്ഭുദപ്പെടുത്തുന്നു. തീർച്ചയായും എന്റെ നല്ല സമയം.



പാതിവ്രത്യം തെളിയിച്ച, അഗ്നിപരീക്ഷ ജയിച്ച, രാഞ്ജിയായിട്ടും കാനന വാസത്തിനു പോവേണ്ടി വന്ന  സീത, അവസാനം തിരിച്ചുവരവിന്റെയും അംഗീകാരത്തിന്റെയും സമയത്ത് ഭൂമിദേവിയോട് പ്രാർത്ഥിച്ചു “എന്റെ ജീവിതം മുഴുവനും ഞാൻ സത്യത്തിനും ധർമത്തിനും വേണ്ടി ജീവിച്ചു. ഇനി എനിക്ക് വിശ്രമം വേണം. അമ്മേ, നീ എന്നെ തിരികെ ചേർത്തുകൊൾക.” അങ്ങനെ പറഞ്ഞുതീരുന്നതിന് മുന്നേ, ഭൂമി പൊളിഞ്ഞു തുറന്നു. പച്ചപ്പുള്ള നിലം രണ്ടായി പിളർന്ന്, ഭൂമാതാവ് തന്നെ പ്രത്യക്ഷപ്പെട്ടു. കരങ്ങളാൽ സീതയെ ചേർത്തുപിടിച്ച്, സ്നേഹത്തോടെ അവളെ മടിയിൽ സ്വീകരിച്ചു. എന്തുകൊണ്ട്  സീതാദേവി അങ്ങനെ ചെയ്തു എന്ന് എനിക്കത് ഇപ്പോൾ നന്നായി മനസ്സിലാവുന്നു,



 എത്ര ചവുട്ടി താഴ്ത്തിയാലും ജീവൻ വിടാതെ പോരാടി എഴുന്നേറ്റ് നിൽക്കാനുള്ള ശേഷി എനിക്കിനിയില്ല. ഇപ്പോൾ ജീവിതത്തിലെ ഏറ്റവും നല്ല സമയം, ഭൂമി പിളർന്നെങ്കിൽ എന്ന് കൊതി തോന്നുന്നു.



ഈ ചിന്തകൾ ഒക്കെ ആയിരിക്കും അല്ലെ ഡിപ്രെഷൻ. ചില സമയം അങ്ങനെയാണ്, എന്താ ചെയ്ക. വഴികൾ പലതു നോക്കി. കൂട്ടുകാരോ മദ്യപാനമോ ഒന്നും ഒട്ടും സന്തോഷം പകരുന്നില്ല. 



സകലർക്കും ഉപദേശം കൊടുക്കുന്ന ഞാൻ ഇനി വല്ലോ തെറാപ്പിസ്റ്റിനെയും കാണണമല്ലോ എന്നൊക്കെ തോന്നി തുടങ്ങി. അവസാനം അങ്ങനെ ബിസിനസ് ക്ലാസ് പൈസക്ക് ബഡ്ജറ്റ് ഐയർലൈനിൽ ടിക്കറ്റും എടുത്ത്  തിരിച്ചു ദുഫായിക്ക്  തിരിച്ചു പോരുന്നു. ഏറ്റവും ബോറായിട്ടുള്ള പരിപാടി ആണ് ഫ്ലൈറ്റ് യാത്ര. രണ്ടു മണിക്കൂർ യാത്ര എയർപോർട്ടിലേക്ക്, അവിടെ പിന്നെ ഒരു മൂന്നു മണിക്കൂർ, ഫ്ലൈറ്റിൽ കുറെ സമയം, അങ്ങനെ മൊത്തം ബോറിങ് പരിപാടിയിൽ ഏക ആശ്വാസം ലോഞ്ചിൽ കയറി നാലെണ്ണം വിട്ടിട്ട്  ഫ്ലൈറ്റിൽ കയറി അടുത്തിരിക്കുന്ന സകല ബോറന്മാരുടെയും ചെവിയിൽ കദിന പൊട്ടിക്കുന്ന എഫക്ടിൽ കൂർക്കം വലിച്ചു നശിപ്പിക്കുക എന്നുള്ളതാണ്.  


സെക്യൂരിറ്റി ചെക്ക് എന്ന കടമ്പ, ഷഡ്ഢി ഒഴിച്ചുള്ള എല്ലാം മാറ്റി വേറേ വേറെ വെപ്പിച്ച് അവസാനം ഇക്കിളിയും ഇട്ടു നിന്നിൽ സംപ്രീതനായിരിക്കുന്നു എന്ന് പറഞ്ഞു വിട്ടു. അങ്ങനെ ഊരിയ ഇതെല്ലാം ഓരോന്നായി തിരിച്ചു വെക്കുമ്പോൾ ആണ് പുറകിൽ ഒരു സുന്ദരിയായ പെണ്ണ് വന്നു നിൽക്കുന്നത്. വെളുത്ത ടീ ഷർട്ടും, നീല ജീൻസും വേഷം, കയ്യിൽ പച്ച കുത്തിയിട്ടുണ്ട്. എന്നെ നോക്കി ഒന്ന് ചിരിച്ചു, ഞാനും (സ്വാഭാവികം).



വിഷമത്തോടെ അവൾ പറഞ്ഞു, "ഇനി മേലിൽ ഞാൻ ഈ ഫ്ലൈറ്റിൽ കയറില്ല. ലഗ്ഗേജ് കൂടുതൽ ആണെന്ന് പറഞ്ഞുചെക്ക് ഇന്നിൽ കുറെ പാടുപെട്ടു, ഇനി ഇതെല്ലാം ഇവിടുന്നു ഇതെല്ലം വാരി അകത്തിടണം." എന്റെ ഉള്ളിലെ ഷെർലക് ഹോംസ് ഉണർന്നു? കാര്യം വയസായപ്പോൾ കോഴിത്തരം ഒക്കെ വരുന്നുണ്ടങ്കിലും റിസ്ക് എടുക്കില്ല നമ്മൾ. ഇവൾ വല്ല മയക്കു മരുന്നും എന്നെ പിടിപ്പിക്കാൻ ആണോ പരിപാടി? അവളോട്ഞാ ഇത്തിരി അഹങ്കാരത്തോടെ പറഞ്ഞു, "ഞാൻ വെയിറ്റ് നോക്കിയെ ലഗേജ് എടുക്കാറുള്ളൂ. ഇവിടെ വന്ന് പിന്നെ ഗുസ്തി പിടിക്കാൻ താല്പര്യം ഇല്ല."



അപ്പോൾ അവൾ പറഞ്ഞു "ഞാൻ കുറച്ചാണ് എടുത്തത്‌, പക്ഷെ ഒന്ന് രണ്ടു കൂട്ടുകാരുടെ ലഗ്ഗേജ് എയർപോർട്ടിൽ വന്നപ്പോൾ കൊണ്ടുപോകാൻ തന്നിരുന്നതാണ്, അത് കുറച്ചു കൂടുതൽ ആയി പോയി."



ഞാൻ ചോദിച്ചു " എങ്ങോട്ടാണ് യാത്ര?" അവൾ പറഞ്ഞു " ഞാൻ ആംസ്റ്റർഡാമിനാണ്,  സാധാരണ എമിറേറ്സിനാണ് പോകുന്നത്. ഈ സമയം ആയതുകൊണ്ട് ഇതല്ലാതെ വേറെ ടിക്കറ്റ് കിട്ടിയില്ല." എന്റെ ചിന്തകൾ വെറുതെ കാട് കയറി.  ഈ ബോറിങ് യാത്ര ഇവളുടെ കൂടെ കളർ ആക്കാം, പോരാത്തതിന് ഇവൾ ദുബായിൽ വന്നു കുറച്ചു സമയം ഉണ്ടാവും. വേണമെങ്കിൽ ദുബായ് ഒക്കെ കാണിക്കുകയും ചെയ്യാം. ഡിപ്രഷൻ ഒക്കെ മാറി മൊത്തം ഉഷാറായി. പക്ഷെ ഞാൻ ബെൽറ്റ് വരെ പതുക്കെ ഇട്ടു മുടി ചീകിയിട്ടും അവളുടെ തിരിച്ചു ഫിറ്റ് ചെയ്യാം പകുതി പോലും ആയില്ല. ഇനിയും അവിടെ നിന്നാൽ ഞാൻ വെറും റാസ് അൽ ഖൈമയിലെ രാജകുമാരൻ ആകുമല്ലോ എന്ന് വിചാരിച്ചു ദുരഭിമാനവുമായി അവിടെ നിന്നും നടന്നു. ഡ്യൂട്ടി ഫ്രീയിൽ ഒന്ന് പരതി നടന്നിട്ടും അവളെ കണ്ടില്ല. ഞാൻ നോക്കിയപ്പോൾ ഗേറ്റ് നമ്പർ 7 ആണ്, അങ്ങേ അറ്റം. പതുക്കെ കുറച്ചു ദൂരം നടന്നിട്ട് വീണ്ടും തിരിച്ചു നടന്നു. അതേറ്റു, അവൾ വരുന്നുണ്ട്. ഞാൻ ചിരിച്ചു, അവളും. അവളെന്നോട് ചോദിച്ചു, "ഗേറ്റ് നമ്പർ ഒന്നല്ലേ?" ഞാൻ പറഞ്ഞു "അല്ല, ഏഴാണ്, അങ്ങേ അറ്റം ആണ്. ഇവിടുന്ന് വല്ലതും കഴിച്ചിട്ട് പോകുകയെങ്കിൽ പിന്നെ തിരിച്ചു വരേണ്ടല്ലോ."



അവൾ പറഞ്ഞു "അത് ശരിയാണല്ലോ,  എന്നാൽ കഴിച്ചിട്ട് പോകാം. ഇവിടെ ഫോറിൻ കറൻസി എടുക്കാമായിരിക്കുമല്ലോ അല്ലെ?" ഞാൻ പറഞ്ഞു " പിന്നെ... എയർ പോർട്ടല്ലേ, ഇല്ലെങ്കിൽ തന്നെ കാർഡ് എടുക്കും. ധൈര്യമായിട്ട് വാ, ഞാനല്ലേ ഉള്ളത്" 



ഇന്ന് ഞങ്ങൾ മസാല ദോശയും വടയും വാങ്ങി ഒന്നിച്ചിരുന്നു കഥ പറഞ്ഞു കഴിക്കും എന്ന അഹങ്കാരത്തിൽ നടന്നപ്പോൾ അവൾ വീണ്ടും ചോദിച്ചു, "ഫോറിൻ കറൻസി എടുക്കുമല്ലോ അല്ലെ?" എന്നിലെ ഷെർലക് ഹോംസ് വീണ്ടും ഉണർന്നു. കാര്യം ആംസ്റ്റർഡാം ഒക്കെയാണെങ്കിലും അവൾ എന്റെ കാശ് ചിലവാക്കിക്കാൻ ഉള്ള പണിയാണല്ലോ? സാധാരണ എയർപോർട്ടിൽ വന്നാൽ അവിടുത്തട്ടെ ബാറിൽ കയറി 700 രൂപ വെച്ചു കൊടുത്തു രണ്ടു ബിയർ അടിക്കുന്ന ഞാൻ ഇന്ന് ഒരു മസാല ദോശ അവൾക്ക് വാങ്ങി കൊടുത്തേക്കാം, ഒന്നുമല്ലേലും ഒരു കമ്പനി കിട്ടുമല്ലോ. അവിടെ ചെന്നു അവൾ ആദ്യമേ ചോദിച്ചു, ഫോറിൻ കറൻസി എടുക്കുമോ എന്ന്. അവർ ഇല്ല എന്നു പറഞ്ഞു. ഞാൻ ആവേശത്തോടുകൂടി പറഞ്ഞു, ഞാൻ കൊടുത്തോളാം എന്ന്. അവൾ സമ്മതിക്കുന്നില്ല, ഞാൻ നിർബന്ധിക്കുന്നു.  



പക്ഷെ അവൾ അഭിമാനി ആയിരുന്നു. അവൾ തിരിച്ചു പോയി. അവളെ പറ്റി തെറ്റിദ്ധരിച്ചതിൽ എനിക്ക് കുറ്റബോധം തോന്നി. അവിടെ ഒറ്റക്കിരുന്നു ആ കൂതറ മസാലദോശ കുറേശെ നുള്ളി പെറുക്കി കഴിച്ചു. അവൾ പക്ഷെ നോട്ടു മാറ്റി വന്നില്ല.  ഞാൻ എണീറ്റു, പകുതി ഉപേക്ഷിച്ച എന്റെ മസാല ദോശ അവിടെ ആരെയോ പ്രതീക്ഷിച്ചു കിടന്നു. 



ഏകദേശം പ്ലെയിനിൽ കയറാനുള്ള സമയം ആയി.. അങ്ങ് വരെ വല്ലതും മിണ്ടീമ്പറഞ്ഞും ബോറടിക്കാതെ പോകാമായിരുന്നു ഒരു അവസരം പോയതിന്റെ വ്യാകുലതയും ആയി അങ്ങേ അറ്റത്തുള്ള ഏഴാം നമ്പർ ഗേറ്റ് ലക്ഷ്യമാക്കി, ഏതാണ്ട് പോയ അണ്ണാനെ പോലെ ത്രികോണേ ത്രികോണേ എന്ന പോലെ ഞാൻ നടന്നു. 



അപ്പോളതാ അവൾ അങ്ങേ അറ്റത്തു നിന്നും നടന്നു വരുന്നു. ശോ പാവം, എത്ര കുലീനയായ സ്ത്രീ.. ഞാൻ കാത്തിരിക്കണമായിരുന്നു, അല്ലെങ്കിൽ അവൾക്കൊരു പാർസൽ വാങ്ങാമായിരുന്നു. ഞാൻ ആവേശത്തോടു കൂടി ചോദിച്ചു, "കറൻസി മാറിയോ? "



അവൾ ഇത്തിരി സ്പീഡിൽ ആയിരുന്നു, എന്നിട്ടു പറഞ്ഞു " അത് മാറി, ഞാൻ അവിടുന്ന് കഴിക്കുകയും ചെയ്തു. പക്ഷെ ഗേറ്റ് നമ്പർ ഒന്നാണല്ലോ? ഞാൻ ടിക്കറ്റ് എടുത്തു നോക്കി, അല്ല ഏഴാണല്ലോ എന്ന് പറഞ്ഞു അവളെ ടിക്കറ്റ് കാണിച്ചു. അവൾ അവളുടെ ടിക്കറ്റ് കാണിച്ചു. അതിൽ ഗേറ്റ് ഒന്നാണ്, കാരണം അവൾ വേറെ വിമാനത്തിൽ ഒമാൻ വഴിയാണ് പോകുന്നത്.



ഭാഗ്യത്തിന് അവളുടെ വിമാനം പോയില്ല, വെറുതെ ഒരാവേശത്തിനു ഞാൻ സങ്കൽപ്പിച്ചു കൂട്ടിയ ചിന്തകളിൽ ഒരാളുടെ യാത്ര മുടങ്ങാതിരുന്നത് ഭാഗ്യം. 



അങ്ങനെ വീണ്ടും ഡിപ്രഷൻ അടിച്ചു രണ്ടാഴ്ചയായി ദുഫായിൽ വിങ്ങി വിങ്ങി ഏങ്ങലടിച്ചു നടക്കുകയാണ് സുർത്തുക്കളെ.. നടക്കുകയാണ്...






Read more...

നടുക്കഷണം

>> Tuesday, June 24, 2025

അങ്ങനെ നടുക്കഷണം ആയ പാപ്പിയും എന്റെ കൂടെ ഒരു മാസം നിന്നു, കെട്ടിപ്പിടിച്ചു കിടന്നു, ഇറുക്കിപ്പിടിച്ചു സ്നേഹിച്ചു. പതിവുപോലെ  പിള്ളേരെ ഇവിടെ സ്നേഹിക്കാൻ കൊണ്ടുവരുമ്പോൾ എനിക്ക് പണിത്തിരക്കും മുറുകും. പുതിയ ടിഷ്യു ബോക്സ് തുറക്കുമ്പോളെന്ന പോലെ ആദ്യം ഒരു എട്ടു പത്തു പ്രശ്നങ്ങൾ ഒന്നിച്ച് . പിന്നെ ബോക്സ് തീരുന്ന വരെ ഒരെണ്ണം എടുക്കുമ്പോൾ പുറകെ ഓരോന്നായി ചാടി വരും. അവസാനം തീർന്നു എന്ന് കരുതി കൈ ഇട്ടു തപ്പി ഒള്ളെതെല്ലാം കൂടി ഒന്നിച്ചു വാരി എടുക്കുകേം ചെയ്യും.

മൂത്ത രണ്ടുപേരെ പത്താം ക്ലാസ് കഴിഞ്ഞു കൊത്തിപ്പിരിക്കാൻ കൊണ്ടുവന്നതായിരുന്നു എങ്കിലും കൊത്തു കൊടുത്തപ്പോൾ കെട്ടിപിടിക്കുവാണ് അവന്മാർ ചെയ്തത്. ഇവനെ ഇത്തിരി നേരത്തെ കൊണ്ടുവന്നത് പതിവുപോലെ എന്റെ സെൽഫിഷ്‌നെസ്സ്, അവനു അമ്മയോടാണ് കൂടുതൽ അടുപ്പം അപ്പോൾ എനിക്കും ഒരു സ്ഥാനം പിടിച്ചു വാങ്ങണമല്ലോ. പിന്നെ മൊത്തത്തിൽ കയ്യാലപ്പുറത്തിരിക്കുന്ന തേങ്ങപോലെ ആയിരുന്നു അവൻ, പ്രായത്തിലും പ്രകൃതത്തിലും.  സ്‌നേഹിക്കുമ്പോൾ ബാല്യം കൈവിടാത്ത സോഫ്റ്റ് സ്വരം, ദേഷ്യം വരുമ്പോൾ ബേസുള്ള കമുകറ ശബ്ദവും. അപ്പുറത്തെ ചേച്ചി എന്റെ ഗേൾ ഫ്രണ്ട് ആണെന്ന്  പറഞ്ഞപ്പോൾ പാറപ്പുറത്തു അഞ്ചാറ് ചിരട്ട ഒന്നിച്ചുറക്കുരക്കുന്ന ഒച്ചയായിരുന്നു, ഞാൻ പേടിച്ചുപോയി വല്ല സദാചാര കൊലപാതകവും നടക്കുമോ എന്ന് വിചാരിച്ച്.

ഓരോ ദിവസവും കടന്നുപോകുമ്പോൾ ആലോചിക്കുകയായിരുന്നു, എത്ര വ്യത്യസ്തമാണ് കുട്ടികളുടെ സ്വഭാവങ്ങളും പ്രകൃതവും. ഇവൻ കുറേകൂടി ന്യൂജൻ. കാര്യം ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ ദുബായ് വിട്ടവൻ ആണെങ്കിലും ബുർജ് ഖലീഫയുടെ മണ്ടേൽ കയറണം, മെട്രോയിൽ പോണം , അറ്റ്ലാന്റിസിൽ കയറണം, സിറ്റി കറങ്ങണം എന്നൊക്കെയുള്ള പീറ ആഗ്രഹങ്ങൾ അവനില്ല. സ്‌കൂബാ ഡൈവ്, വിമാനത്തിൽ കയറി താഴോട്ട് ചാട്ടം, ബുർജ് അൽ അറബിലെ ഡിന്നർ എന്നൊക്കെയുള്ള റിച്ച് ആഗ്രഹങ്ങൾ മാത്രം. പുള്ളിക്ക് പരിഭവവും ഇല്ല, ഉണ്ടെങ്കിൽ മതി അല്ലെങ്കിൽ വല്ലോ ചീസും ബട്ടറും വെച്ച് ബ്രെഡും കഴിച്ചു വീട്ടിലിരുന്നോളാം എന്ന സാത്വതിക ലൈൻ. ആകെ ഉണ്ടായിരുന്ന നോർമൽ ആഗ്രഹം നമ്മുടെ ഡെസേർട് ഡ്രൈവ് മാത്രം.

ഞാൻ നോക്കിയപ്പോൾ ശരിയാണ്, നേരിട്ട് കാണുന്നതിലും ഭംഗിയായി യൂട്യുബിലും ഓണ്ലൈനിലും ഒക്കെ കാണാവുന്ന കാഴ്ചകൾ നേരിട്ട് കാണുന്നതിൽ വലിയ ത്രിൽ കാണില്ല. നമ്മൾ ഒക്കെ പണ്ട് വായനയിലൂടെയും പിന്നെ ഫോട്ടോകളിലൂടെയും കണ്ട കാഴ്ചകൾ നേരിട്ട് കാണാനുണ്ടായിരുന്ന ത്വര ഇപ്പോളത്തെ കുട്ടികൾക്ക് കാണില്ല. എനിക്ക് പോലും ഇപ്പോൾ ഈഫൽ ടവറോ, ന്യൂയോർക്കിലെ തിരക്കോ ഒന്നും കാണണമെന്നില്ല. ഇത്തിരി പച്ചപ്പും ഹരിതാഭയും, മഴയും കട്ടനും ക്ലാരയും ഒക്കെ മാത്രം മോഹം. 

രാവിലെ ചായ ഇട്ടു തരും, പകലുമുഴുവൻ തന്നന്ന കളിച്ചു നടക്കും, എന്റെ കൂടെ ഓഫിസിൽ ചിലപ്പോൾ വരും, ചിലപ്പോൾ വീട്ടിലിരുന്ന് ആരുടെയും ശല്യമില്ലാതെ ഗെയിം കളിക്കും (രാത്രിക്കു മോപ്പ് തലതിരിഞ്ഞു ഇരുന്നാൽ പെണ്ണാണെന്ന് തോന്നുന്ന പ്രായം ആണല്ലോ). വൈകുന്നേരം ആകുമ്പോൾ പതുക്കെ കെട്ടിപിടിച്ചു കിടക്കും. അപ്പന്റെ നിർവൃതിയിൽ ഞാനും.

ഒരു മാസം ശടേന്ന് അങ്ങ് കഴിഞ്ഞു പോയി. തിരിച്ചു പോരുന്നതിനു തലേദിവസം രാത്രി, എന്റെ നെഞ്ചത്ത് തലവെച്ചു അവൻ കിടക്കുന്നു. രണ്ടു പേരെ നേരത്തെ ഇതുപോലെ യാത്ര പറഞ്ഞു വിട്ട വിങ്ങൽ എന്റെ മനസ്സിൽ തിരത്തല്ലി വന്നു. ആദ്യമായി ഒരു പ്രസവം നേരിട്ട് കണ്ടത് അവനുണ്ടായപ്പോൾ ആണ്. എന്റെ കയ്യാണ് ഗ്ലൗ ഇല്ലാതെ അവന്റെ ശരീരത്തിൽ ആദ്യം സ്പർശിച്ചത്. കുഞ്ഞിലേ തൊട്ടുള്ള അവന്റെ പലവിധ കാര്യങ്ങളും മനസിലേക്ക് കയറി വന്നു. എന്റെ നെഞ്ചത്തെ ഉയർച്ചതാഴ്ചകൾ കുറച്ചു വേഗത്തിലായി.

അത് മനസിലാക്കിയെന്നവണ്ണം അവൻ ഇറുക്കിപ്പിടിച്ചു, പൊട്ടിക്കരഞ്ഞു. രണ്ടുപേരുടെ യാത്രപറച്ചിൽ കൈകാര്യം ചെയ്ത പക്വതയിൽ ഞാൻ അവനേ ആശ്വസിപ്പിച്ചു ഇറുക്കിപ്പിടിച്ചു കിടന്നു. വേർപിരിയിലിന്റെ നൊമ്പരത്തിലും, സങ്കടത്തിന്റെ കനത്തിലും, സ്നേഹത്തിന്റെ മധുരം ഒരു കുഞ്ഞു സ്വാർത്ഥസുഖമായി നിറഞ്ഞു നിന്നു എന്നത് സത്യം. 

അല്ലെങ്കിൽ തന്നെ, നമ്മൾ മരിച്ചു കിടക്കുമ്പോളും ഉറ്റവർ കരഞ്ഞുകാണാൻ അല്ലെ നമുക്ക് സാങ്കൽപ്പികം ആയിട്ടെങ്കിലും ഇഷ്ടം. 

അങ്ങനെ കരഞ്ഞു തളർന്ന ഒരു കുടുംബത്തിന്റെ ഓർമകൾക്ക് ഇന്ന് 43 വയസ്. 

എന്റെ പാപ്പിക്കുട്ടൻ നെഞ്ചത്ത് കിടന്നു കരഞ്ഞത് പോലെ ഒന്ന് വിതുമ്പാൻ കൊതി തോന്നാറുണ്ടായിരുന്നു പലപ്പോഴും, ചിലപ്പോളൊക്കെ ഇപ്പോളും.

 

Read more...

50 വയസ്സിന്റെ നിറവിൽ

>> Monday, December 30, 2024

50 വയസ്സിന്റെ നിറവിൽ 

അങ്ങനെ ഈ മനോഹര ഭൂമിയിൽ നീണ്ട അമ്പതു വർഷങ്ങൾ ജീവിക്കാൻ സാധിച്ച ഒരു ഭാഗ്യവാനായി തീർന്നു ഞാൻ. ഇനിയുള്ള കാലങ്ങൾ ഒരു ബോണസ് ആയി കണ്ടുകൊണ്ട്, നാട്ടുകാർക്കും വീട്ടുകാർക്കും കുട്ടികൾക്കും ഒരു ഭാരമായി തീരാതെ, സന്തോഷത്തോടെ ജീവിക്കാൻ സാധിക്കണേ എന്ന കൊച്ചു ആഗ്രഹം മാത്രം മുന്നിൽ.

ഈ നീണ്ട കാലയളവിൽ, എന്റെ ജീവിതത്തിൽ കടന്നു വന്നിട്ടുള്ള നിരവധി അനവധി നല്ല മനുഷ്യരെ ഞാൻ നന്ദിയോടെ സ്മരിക്കുന്നു. ഞങ്ങളെ കഷ്ടപ്പെട്ട് വളർത്തിയ അമ്മ, ഒപ്പം കളിച്ചുവളർന്ന സഹോദരീ സഹോദരന്മാർ, എനിക്ക് വഴിതെളിച്ച അളിയന്മാർ, എന്നെ എന്തിനോ സ്നേഹിക്കുന്ന വാത്സല്യത്തോടെ കരുതൽ കാട്ടുന്ന ഭാര്യവീട്ടുകാർ, പിന്നെ എന്നുമെന്നും കൂടെയുള്ള എന്റെ സ്വന്തം ചങ്ക് കൂട്ടുകാർ. സ്നേഹം പ്രകടിപ്പിക്കാൻ അറിയാതെ സ്നേഹം വാരിച്ചൊരിഞ്ഞ കുറച്ചാളുകൾ, എനിക്ക് സ്നേഹം പ്രകടിപ്പിക്കാൻ എന്തുകൊണ്ടോ പറ്റാതെ പോകുന്ന ചിലർ, അങ്ങനെ എന്റെ ജീവിതത്തിൽ എത്തി നോക്കിയ എത്രയോ പേർ. ഒരു പക്ഷെ എന്നെ ഒത്തിരി സ്വാധീനിച്ച എന്റെ വല്യപ്പൻ കുഞ്ഞുപ്പാപ്പൻ മുതൽ മരിച്ചു പോയ എന്റെ ചാച്ചയുടെ സ്ഥാനത്ത്, അവർ പോലും അറിയാതെ ഞാൻ ചേർത്ത് വെച്ച ഒത്തിരി വ്യക്തികളുണ്ട്. ഇൻസെക്‌യൂർ ആയ ഒരു മനസിന് പല രീതിയിൽ സ്വാന്തനമേകിയ, അവർ പോലുമറിയാതെ ഞാൻ തോളത്തു ചാരിയ കുറെയേറെ ആളുകൾ. അവരിൽ അങ്കിളുമാർ, കസിൻസ്,  കൂട്ടുകാർ എന്ന് തുടങ്ങി വെറുതെ കണ്ടുമുട്ടി ആത്മബന്ധത്തിലേക്ക് മാറിയ ആളുകൾ വരെയുണ്ട്. എല്ലാവരോടും സ്നേഹവും നന്ദിയും കടപ്പാടും മാത്രം....

ഈ കാലയളവിൽ ഞാൻ ജീവിച്ച വീടുകൾ 32 (ഏറ്റവും കൂടുതൽ ജീവിച്ച സ്ഥലം എന്റെ അമ്മവീടായ പൈകക്കടുത്തുള്ള നരിതൂക്കിൽ), 8 സ്‌കൂളുകൾ, 2 വേദപാഠക്ലാസിന്റെ സ്‌കൂളുകൾ, 4 കോളേജുകൾ, 10 ജോലിസ്ഥലങ്ങൾ, ഇപ്പോൾ കുറച്ചു കച്ചവടങ്ങൾ. എത്രയോ ആളുകളുമായി പരിചയപ്പെടുവാനും സുഹൃത്തുക്കളാകുവാനും സാധിച്ചതും, മഹാ ഭൂരിപക്ഷം ആളുകളിൽ നിന്നും സ്നേഹം അനുഭവിക്കാനും സാധിച്ചത് ഒരു വലിയ ഭാഗ്യമായി കരുതുന്നു.

എനിക്ക് ലഭിച്ച സ്നേഹം കുറച്ചുപേരിലേക്കെങ്കിലും പകർന്നു കൊടുക്കാനും, ചില ജീവിതങ്ങൾക്ക് ഒരു സഹായഹസ്തമാകാനും സാധിച്ചിട്ടുണ്ടാവണം.

ഈ അൻപതുവർഷങ്ങളുടെ ആദ്യപകുതിക്കു ശേഷം, ജീവിതത്തെ വളരെ സന്തോഷത്തോടുകൂടി കാണുവാൻ ശ്രമിച്ചതിനാൽ, ഞാൻ കണ്ടിട്ടുള്ളവരിൽ ഏറ്റവും സന്തോഷവാനായ ഒരു മനുഷ്യനായി ഞാൻ മുൻപോട്ടു പോകുന്നു. 

ഇനിയുള്ള കുറച്ചുകാലം,  ഓരോ ദിവസവും എനിക്കുള്ള നല്ല ദിനങ്ങളെന്നു കരുതി, എന്നെ പൊന്നു പോലെ നോക്കുന്ന ഭാര്യയുടെകൂടെ അവൾ പോകുന്നതിനു മുമ്പ് അവളുടെ മടിയിൽ കിടന്നു മരിക്കണം എന്ന ആഗ്രഹം മാത്രം. കുട്ടികൾ, അവർ ജീവിച്ചുകൊള്ളും. അവർ ഇന്നേവരെ എനിക്ക് നൽകിയ സ്നേഹത്തിൽ ഞാൻ പരിപൂർണ്ണ തൃപ്തനാണ്. ഇനി അവർ അവരുടെ ജീവിതം ഒക്കെ നയിക്കട്ടെ, സന്തോഹത്തോടു കൂടി ജീവിക്കട്ടെ, അവരുടെ പ്രണയവും പഠനവും കരിയറും ഒക്കെയായി. തുമ്പിയും കുഞ്ഞേപ്പും ചിലപ്പോൾ ഒരു പത്തുവർഷം കൂടി കൂടെയുണ്ടാവും എന്ന ചെറിയ ആശ്വാസം ഉണ്ട്.

എന്റെ വാക്കുകൾ കൊണ്ടോ പ്രവർത്തികൾ കൊണ്ടോ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ട് എങ്കിൽ, ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. ഒരു മനുഷ്യനോട് പോലും പിണങ്ങാതെ, ഒരാളുടെപോലും വെറുപ്പ് വാങ്ങാതെ, ഈ ഭൂമിയിൽ അലിഞ്ഞു തീരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. 

ചങ്ങനാശ്ശേരി മതുമൂലയിലെ വടക്കുംമുറി കുടുംബത്തിൽ ജനിച്ചു ഏകദേശം നാല്പത്തിരണ്ടു  വർഷങ്ങൾക്ക് മുമ്പ് പൈകയിലെത്തി പാതി നരിതൂക്കിൽ ആയി, ഒരു ശരാശരി പാലാക്കാരനായി ജീവിച്ച എനിക്ക്, ഇന്ന് ലോകത്തേതു സ്ഥലവും സ്വന്തം.....

ഈ സുന്ദരഭൂമിയിൽ, ഈ സ്വർഗത്തിൽ തന്നെ ജീവിക്കണം. വാർദ്ധക്യം ഒരു ബാധ്യതയാകും മുമ്പ് പോകണം. എല്ലാവരും എന്നെ ഒത്തിരി സ്നേഹിക്കണം, ഞാൻ നല്ല മനുഷ്യനെന്ന് കുറച്ചുപേരെങ്കിലും ഉള്ളിൽ തൊട്ടു പറയണം. ഞാൻ എന്ന എന്റെ ചിന്തയെ ഇനി കുറച്ചു കുറക്കണം,  അത്രയൊക്കെയേ ഉള്ളൂ എന്റെ കൊച്ചുകൊച്ചു ആഗ്രഹങ്ങൾ....

എല്ലാവരോടും സ്നേഹത്തോടെ.....






Read more...

പെരുമഴക്കാലം

>> Monday, September 30, 2024

പെരുമഴക്കാലം  

സാധാരണ അവധിക്കു വരുന്നതിൽ നിന്നും വ്യത്യസ്ഥമായി ഈ പ്രാവശ്യം ഇത്തിരി ലോങ്ങ് ലീവ് ആയിരുന്നു. കാലവർഷ സമയത്ത് കുറച്ചു സമയം ഫാമിലിയുടെ കൂടെ നിൽക്കുക, കോരിച്ചൊരിയുന്ന മഴയത്ത് ഒരു കട്ടങ്കാപ്പിയും കുടിച്ചു ജോൺസൻ മാഷിന്റെ പാട്ടും കേട്ട്, മഴത്തുള്ളികളുടെ താളവും കുളിരും അനുഭവിച്ചു, പിന്നെ അതിന്റെ ചേരുവ ആയ ക്ലാരയുടെ (സ്നേഹത്തിന്റെയും കുസൃതികളുടെയും പ്രണയത്തിന്റെയും കാമത്തിന്റെയും ഒക്കെ വികാരങ്ങൾ കലർന്ന എന്തോ ഒരു ഭാവം)  ഫീലും കൂടി ആവോളം അനുഭവിക്കുക എന്നൊക്കെയുള്ള കൊച്ചുകൊച്ചു ആശകളുമായാണ് നമ്മൾ നെടുമ്പാശേരി വഴി പാലായിൽ എത്തിയത് . 

വീട്ടിലെത്തി, മഴ വെറുതെ ഒരു രസത്തിനു തോർന്നിരിക്കുന്ന സമയം. എന്തൊരു വൈബ്, മഴപെയ്തു നല്ല ക്ളീൻ ആയ മരങ്ങളും റോഡും പ്രകൃതിയും. റോഡരുകിൽ കൂടി കുഞ്ഞരുവികൾ പോലെ കളകളാ എന്നൊഴുകുന്ന തെളിവെള്ളം. ഇനി വേണ്ടത് അടമഴ, ഒരു മയത്തിലൊക്കെയുള്ള ഒരു വെള്ളപ്പൊക്കം (2018 വേണ്ട), കുറച്ചു അർമാദം.

ഒന്നാം ദിനം,

തീറ്റയുമായി കോഴിക്കൂടിന്റെ അടുത്ത് ചെന്നപ്പോളെന്നപോലെ, മക്കൾ എന്നെയും പെട്ടിയെയും മാറി മാറി സ്നേഹിച്ചു നോക്കി. ഞാനാണെങ്കിൽ സ്നേഹവും സെന്റിമെൻസും ആയി വിജൃംഭിതനായി  നിൽക്കുവാണെന്നു കണ്ടപ്പോൾ നാലാമൻ കുഞ്ഞേപ്പ് ജഗതിയെപ്പോലെ തേങ്ങാ സ്വാമി എന്നു മനസ്സിൽ പറഞ്ഞു എന്റെ കയ്യീന്ന് താക്കോല് വാങ്ങി പെട്ടി തുറന്നു.

ചോക്കലേറ്റും ഉടുപ്പും ഒക്കെ കിട്ടിയ സന്തോഷത്തിൽ മക്കൾ ഓരോന്നും നമ്മളെ പറ്റിച്ചേർന്ന് ഇരിക്കുന്നു. ആകാശയാത്ര, ലോഞ്ചിലെ ഇരുപ്പ്, കഴിപ്പ് തുടങ്ങിയ ക്ഷീണങ്ങൾ മാറ്റാൻ സ്വല്പം അമൃത് സേവിച്ചു, ഉലത്തിയ പോത്തും വരട്ടിയ പോർക്കും വറുത്ത മീനും ഒക്കെ കൂട്ടി വെന്ത കുത്തരിച്ചോറ് ഒരു പിടുത്തം അങ്ങ് പിടിച്ചു. ആഹാ... അന്തസ്...

കാര്യം സന്ധ്യ ആയതേ ഉള്ളൂ. എങ്കിലും ഭക്ഷണം കഴിഞ്ഞാൽ ഒന്ന് മയങ്ങണമല്ലോ, ബെഡ്‌റൂമിൽ കയറി ജനാലകൾ തുറന്നിട്ടു, നല്ല കാറ്റും മഴയും. ഹോം തീയറ്ററിൽ നിന്നും മലയാളം പാട്ടു ഒഴുകി വരുന്നു - "വിരൽ തൊട്ടാൽ വിരിയുന്ന .....". ഭാര്യയെ ഒന്ന് ചേർന്ന് കിടന്നു.  കുശുമ്പിന്റെ ഉറവ പൊട്ടിയിട്ടോ എന്തോ "ചാച്ചേനെ എനിക്കൊത്തിരി ഇഷ്ടമാണെന്നു" പറഞ്ഞു അഞ്ചാമത്തെ സന്തതി തുമ്പി പതുക്കെ ഇടയിൽ കയറി കിടന്നു. പാട്ടു മാറി കണ്ണാം തുമ്പീ എത്തി, അവളേം കെട്ടിപ്പിടിച്ചു കിടന്നു ഞാൻ സുഖമായി ഉറങ്ങി.

രണ്ടാം ദിനം - ശനിയാഴ്ച,  നേരത്തെ കിടന്നതുകൊണ്ടാവാം പെലകാലെ തന്നെ എഴുന്നേറ്റു. ദിവാകരൻ ഇങ്ങു പോന്നെങ്കിലും വെളിച്ചം തീരെയില്ല, ചന്നം പിന്നം ചറപറാനൊരു തൂളുമഴയും. ജനാലയിലൂടെ വെറുതെ ഇരതേടിയിറങ്ങിയ പക്ഷികളെയും അണ്ണാനെയും ഒക്കെ കണ്ടിരുന്നു. മുറിക്കകത്തു നോക്കിയപ്പോൾ വെട്ടിയിട്ട വാഴകണക്കെ കിടക്കുന്നു നാലഞ്ചെണ്ണം. ഇരയും പിടിക്കേണ്ട, കാലത്തെണീക്കുകയും വേണ്ട. ഭാര്യയുടെ അടുത്തോട്ടു ഒന്ന് മുട്ടിയുരുമ്മി ചെന്നപ്പോൾ നാലാമൻ കുഞ്ചു പാതിഉറക്കത്തിൽ തന്നെ ഇറുക്കി പിടിച്ചു, എന്നിട്ടൊരു ചോദ്യം, "ചോക്കളേറ്റ് ഒരെണ്ണം എടുത്താലോ?"

ഇപ്പോളാണേൽ ചേട്ടന്മാർ ഇല്ല എന്നൊരു കള്ളച്ചിരിയോടെ അവൻ പറഞ്ഞത് കേട്ടപ്പോൾ കൊള്ളാല്ലോ മൊതല് എന്ന് വിചാരിച്ചെങ്കിലും, കൂടെ പോയി ഒരു വൈറ്റ് ചോക്കലേറ്റ് എടുത്തു അവനും കൊടുത്തു ഞാനൊരു കട്ടൻ ഇട്ടു, ശനിയാഴ്ച അല്ലെ. ഇന്ന് കട്ടനും ജോൺസൻ മാഷും മഴയും മാത്രം.

മൂന്നാം ദിനം - ഞായർ.   

മഴ നല്ല കട്ടിയിൽ പെയ്യുന്നു. പക്ഷിമൃഗാദികൾ പോലും വിശ്രമിക്കുന്നു. വീട്ടിലെ പട്ടിക്കുഞ്ഞു ശ്രീമാൻ പക്രു പോലും അനങ്ങുന്നില്ല. 

കൂട്ടുകാരൻ ബാബു വിളിക്കുന്നു - നല്ല ആൾക്കഹോളിക്‌ വെതർ, അവധിയും, ഫ്രീ ആണോ? ഇന്നേതായാലും ക്ലാര വരാൻ സാധ്യത ഇല്ല, എന്നാൽ പിന്നെ അർമാദം ആകട്ടെ. ഞാൻ മൊഴിഞ്ഞു "ഫ്രീ....."

മഴവെള്ളം കുത്തിയൊലിച്ചു പതഞ്ഞു പോകുന്നു, ഞങ്ങളും കൂടെ കലങ്ങി മറിഞ്ഞു ഒഴുകി. അവസാനം പിള്ളേരുറങ്ങും മുമ്പേ നാളെ പിള്ളേരെ സ്‌കൂളിൽ വിടുന്ന കാര്യം ഓർത്തു കട്ടിലിൽ വീണ ഞാൻ, ആ വാർത്ത ഒരു മിന്നായം പോലെ കേട്ടു. നാളെ സ്‌കൂളിന് കളക്ടർ അവധി പ്രഖ്യാപിച്ചു. എന്റെ ക്ലാരേ.....

നാലാം ദിനം - തിങ്കൾ.

കളക്ടർ അവധി പ്രഖ്യാപിച്ചത് കൊണ്ടും, ശരീരത്തിന് മൊത്തം ഒരു മാന്ദ്യം ഉള്ളതുകൊണ്ടും (ബുദ്ധിക്ക് എപ്പോളും ഉണ്ടല്ലോ), ഒരു കയറ്റത്തിന് ഒരു ഇറക്കം ഉണ്ടെന്നുള്ളത് സത്യമാണെന്നു വീണ്ടും തെളിയിച്ചുകൊണ്ട് കുഞ്ഞു പരട്ട  തലവേദന ശല്യപ്പെടുത്തുന്നത് കൊണ്ടും, കട്ടിലിൽ തന്നെ കിടന്നു.

ഇതുക്കൂട്ടൊരു ഊഞ്ഞാലാടിയ മുതുദിവസം വേറെ കാണില്ല. തലവേദന, ക്ഷീണം, കട്ടൻകാപ്പി പോലും കണ്ടിട്ട് ശർദ്ദിക്കാൻ വരുന്നു. ജോൺസൺ മാഷിന്റെ പാട്ടു വരുന്ന സ്‌പീക്കറിനിട്ടു ഒരു  തൊഴി വെച്ച് കൊടുക്കാൻ തോന്നി. മൊത്തത്തിൽ ഒരു കലിപ്പനായി, വരിയുടച്ച നാടൻ പട്ടിയുടെ കണക്ക് തെക്കു വടക്കു നടന്നു.

അഞ്ചാം ദിനം - ചൊവ്വ.

രാവിലെ നാലരക്കുള്ള അലാം അടിച്ചുകൊണ്ടിരുന്നു. ഞാൻ വന്നതിന്റെ ആശ്വാസത്തിൽ  ഉറങ്ങുന്നതുകൊണ്ടാവാം ഭാര്യ എണീക്കുന്നില്ല. ഞാൻ പതുക്കെ അവളെ ഞോണ്ടിവിളിച്ചു, പിള്ളേരെ എണീപ്പിച്ചു സ്‌കൂളിൽ വിട്, ഇന്ന് മിക്കവാറും ക്ലാര വരും. അവൾ ഉത്സാഹത്തോടെ ചാടിയെണീറ്റു. സാധാരണ ഒരു രണ്ടു വിളിക്കു ശേഷം ഓരോ ചവിട്ടു കൊടുത്തു എണീക്കേടാ ഡാഷ് മക്കളെ എന്ന് വിളിക്കുന്നതിന്‌ പകരം, സ്നേഹത്തോടെ വിളിച്ചുണർത്തി. കുഞ്ഞേപ്പ് ഒക്കെ ഇത് അമ്മ തന്നെയോ എന്നൊന്ന് സൂക്ഷിച്ചു നോക്കി. ഞാൻ പതുക്കെ പുതപ്പിനടിയിൽ ഒന്നൂടെ ചുരുണ്ടു കൂടി. 

പിള്ളേര്  ഓരോരുത്തരായി ഉറക്കച്ചടവോടെ, രാവിലെ മഴ പെയ്തിട്ടും കളക്ടർ അവധി പ്രഖ്യാപിക്കാത്തതു എന്തേ എന്ന് വ്യാകുലപ്പെട്ടു തേരാപാരാ നടക്കുന്നു. ഓരോരുത്തരും യൂണിഫോം ഒക്കെ ഇട്ടു, ഒരു കുഞ്ഞു ബൊഫെ പോലെ മേശപ്പുറത്തിരുന്ന ദോശയും, ജാം തേച്ച ബ്രെഡും, മൊട്ട ബുൾസൈയും, ചിക്കൻ കറിയും, പുട്ടും ഒക്കെ ഓരോരുത്തർക്ക് ഇഷ്ടമുള്ള വകയിൽ വ്യസനത്തോടെ കഴിച്ചുകൊണ്ടിരുന്നു. എന്തെങ്കിലും പ്രേമം ഉണ്ടായിരുന്നെങ്കിൽ ഇവനൊക്കെ സ്‌കൂളിൽ പോകാൻ എന്ത് ഉത്സാഹം ആയിരുന്നേനെ എന്ന് ഞാൻ വെറുതെ ചിന്തിച്ചു പോയി.

രാവിലെ പാൽകാപ്പിയിൽ രണ്ടു ബദാമും അരച്ച് ചേർത്ത് കൂടെ രണ്ടു ഈന്തപ്പഴവും തന്നു ഭാര്യ. പതിവില്ലാതെ ഞാൻ ഒന്ന് ഷേവും ചെയ്തു കുളിച്ചു കുട്ടപ്പനായി. അവസാനം പിള്ളേർ വീട്ടിൽ നിന്നും ഇറങ്ങാറായപ്പോൾ ആണ്  മൂത്തവൻ ചാടിത്തുള്ളി വന്ന് ആ വാർത്ത പറയുന്നത്.

"കളക്ടർ ഇന്ന് രാവിലെ എണീക്കാൻ താമസിച്ചതാ, ദേണ്ടെ ഇന്നും അവധി." ഇടിത്തീ പോലെ ആണ് ആ വാർത്ത ഞാൻ ശ്രവിച്ചത്.  ഓറഞ്ച് എന്ന കളർ തന്നെ ഞാൻ വെറുത്തു പോയി. ഫ്രിഡ്ജിൽ ഇരുന്ന ഒരു കിലോ ഓറഞ്ചു ഞാനെടുത്തു വേസ്റ്റ് ബാസ്കറ്റിൽ ഇട്ടു. ഓറഞ്ച് അലർട്ടും ഒരു മാങ്ങാത്തൊലിയും.

പിള്ളേരുടെ അറ്റാക്ക് കഴിഞ്ഞപ്പോൾ കാലിയായ ഊണുമേശയിൽ എനിക്ക് കുറച്ചു പച്ചക്കപ്പയും കാന്താരി പൊട്ടിച്ചതും കൂടെ ഭാര്യ കൊണ്ടെ തള്ളിവെച്ചു. അവളുടെ നിരാശ എനിക്ക് മനസിലായി. എന്തിനു വേറൊരു സൂര്യോദയം എന്ന പാട്ട് സ്പീക്കറിലൂടെ ഒഴുകി വന്നു. അവസാനം രണ്ടും കല്പിച്ചു ഞാൻ മൂത്ത മകനോട് പറഞ്ഞു, നീ ഇന്ന് പിള്ളേരേം കൊണ്ട് ആ പുത്തേട്ട് പോയി വല്ല സിനിമയും കണ്ടോ. 

ചാച്ചയും അമ്മയുകൂടി വന്നാലേ ഒരു രസമുള്ളൂ, നിങ്ങളും കൂടെ വായോ എന്നവൻ പറഞ്ഞു.  അതോടെ എന്റെ  സകലമാന കണ്ട്രോളും പോയി, ലോകത്തൊരു അച്ഛനും സഞ്ചരിക്കാത്ത വഴികളുടെ എനിക്ക് സഞ്ചരിക്കേണ്ടി വന്നു.

"നിനക്ക് ഒരു ഗേൾ ഫ്രണ്ട് ഉണ്ടാകുമ്പോൾ ഫോൺ വിളിക്കാനോ അല്ലെങ്കിൽ എന്തെങ്കിലും ആവശ്യം വന്നാൽ നിനക്ക് ഒരു പ്രൈവസിയും ഞങ്ങൾ തരില്ല, ചാച്ചക്കും അമ്മയ്ക്കും ഇത്തിരി പ്രൈവസി ഒക്കെ വേണ്ടേ, നിനക്കിത്രയും പ്രായമായില്ലേ?"

അവനു എല്ലാം മനസ്സിലായി, നേരെ അഞ്ചു ടിക്കറ്റ് പുത്തേട്ട് സിനിമയിൽ. അങ്ങനെ അഞ്ചാമത്തെ ദിവസം അങ്ങനെ ക്ലാരയെത്തി.

ദിവസങ്ങൾ ഒക്കെ പിന്നീട് വേഗന് കൊഴിഞ്ഞു പോയി. ഓറഞ്ചു അലേർട്ടും കളക്ടറുടെ അവധി പ്രഖ്യാപനവും തീരെ ഇല്ലെന്നായി. എന്നിട്ടും പുത്തേട്ട് സിനിമയിൽ അഞ്ചു ടിക്കറ്റുകൾ ഇടയ്ക്കിടെ ഒന്നിച്ചു വിട്ടു പോയി. എന്റെ 20 ദിവസത്തെ അവധി 40 ദിവസം ആയി. സുന്ദര സുരഭില ദിനങ്ങൾ.

അവസാനം ഞാൻ പച്ചപ്പും ഹരിതാഭയും ഉപേക്ഷിച്ചു മണലാരണ്യത്തിലേക്ക്  തിരികെ പോരേണ്ട സമയം അടുത്തു. മക്കളെ ഒക്കെ നന്നായി സ്നേഹിച്ചു, ഭാര്യയെയും,  മക്കൾക്ക് സ്നേഹം ഒന്നും അത്ര തുല്യമായി പങ്കിട്ടു കൊടുക്കാൻ സാധിച്ചു എന്ന് വരില്ല, എങ്കിലും ഓരോരുത്തർക്കും പറ്റുന്നപോലെ സ്നേഹവും സമയവും കൊടുത്തു.

ഇളയവളായതുകൊണ്ടും ആകെയുള്ള പെൺതരി ആയതുകൊണ്ടും തുമ്പിയോട് കുറച്ചു കൂടുതൽ സ്നേഹവും കൊഞ്ചലും ഉണ്ടായിരുന്നു എന്നുള്ളത് ഒരു സത്യമാണ്. അവളെക്കാളും രണ്ടു വയസുമാത്രം മൂത്ത കുഞ്ചു ഏലിയാസ് കുഞ്ഞേപ്പിന് അതിൽ ചെറിയ സങ്കടം ഉണ്ടായിരുന്നു. എങ്കിലും വഴക്കോ ബഹളമോ ഇല്ലാതെ അവൻ അത് കുറേശ്ശേ അറിയിച്ചുകൊണ്ടിരിക്കും. വാടി തുമ്പി, ചാച്ചയെ കെട്ടിപ്പിടിച്ചു കിടക്കാം എന്ന് പറയുമ്പോൾ അവൾ ഇത്തിരി ജാട ചിലപ്പോൾ കാണിക്കും. ഒതുക്കത്തിൽ കുഞ്ചു അപ്പോൾ പറയും, ചാച്ച വിഷമിക്കണ്ട, ഞാൻ വരാമെന്ന്. കുഞ്ഞായിരുന്നപ്പോൾ അമ്മയുടെ കൂടെ കിടക്കാൻ ഊഴം വെച്ച് നിന്നിരുന്ന കാലത്തു ഇളയവർ കരയുമ്പോൾ, നീ മൂത്തതല്ലേ, ഇന്നും കൂടെ അവർ കിടക്കട്ടെ എന്ന് അമ്മ പറഞ്ഞപ്പോൾ അനുഭവിച്ചിരുന്ന വേദന നന്നായി അറിയാവുന്നതു കൊണ്ട് ഞാൻ ഇത്തവണ കുഞ്ചുവിനെ ഇത്തിരി കൂടുതൽ സ്നേഹിച്ചു.

അവസാനം പോരുന്നതിനു തലേദിവസം രാത്രി, ഭാര്യ പെട്ടി അടുക്കുന്ന തിരക്കിൽ, മക്കൾ എല്ലാവരും കട്ടിലിൽ ഇങ്ങനെ ചെറിയ സങ്കടത്തോടെ ഇരിക്കുന്നു. 

കിടന്നോ മക്കളെ, നാളെ എല്ലാവരും കൂടെ എന്തായാലും കൊണ്ട് വിടാൻ എയർപോർട്ടിൽ വരുന്നുണ്ടല്ലോ, ഇനി ഉറക്കിളക്കണ്ട എന്ന് ഞാൻ.

പെട്ടെന്നാണ് വിങ്ങിപ്പൊട്ടി കുഞ്ചു കരഞ്ഞത്, സങ്കടം കാരണം സഹിക്കാൻ വയ്യാത്ത ഒരു കരച്ചിൽ. നെഞ്ചോട് ചേർത്ത് അവനെ പിടിച്ചപ്പോൾ മനസ്സിലായി, ഏങ്ങലടി കാരണം ശ്വാസം പോലും കിട്ടാതെ കരയുന്ന അവന്റെ വേദനയുടെ തീവ്രത. എന്റെ ചങ്കു പൊടിഞ്ഞു. ആദ്യം കുഞ്ചു കരയുന്നതു കണ്ടു  കരയാൻ തുടങ്ങിയ തുമ്പി പോലും എന്താണെന്നു മനസിലാകാതെ നോക്കി നിന്നു. അവനെ വാരിപുണർന്ന് ഞാൻ നടന്നു, സങ്കടപ്പെടേണ്ട, ചാച്ച ഉടനെ വരും എന്നൊക്കെ പറഞ്ഞു ആശ്വസിപ്പിച്ചു, എന്റെ മാറിലെ ചെറുചൂടിൽ അവന്റെ വിതുമ്പലുകൾ കുറഞ്ഞു, പതുക്കെ എല്ലാവരും ഉറങ്ങി. ക്ലാരയെപ്പറ്റി ചിന്തിക്കുക പോലും ചെയ്യാതെ ഞാനും ഭാര്യയും അവരുടെ ഇടയിൽ എവിടെയോ കിടന്ന് ഉറങ്ങി.

പിറ്റേന്ന് എയർപോർട്ടിൽ എല്ലാവരും വന്നു. മൂത്ത രണ്ടു മക്കൾ പെട്ടിയൊക്കെ എടുത്തു പൊക്കി ഉന്തുവണ്ടിയിൽ വെച്ച് തന്നു. എല്ലാവരെയും കെട്ടിപിടിച്ചു യാത്ര പറഞ്ഞു. ആറുപേരും കരഞ്ഞു, പൊട്ടിയും ഏങ്ങലടിച്ചും വിതുമ്പിയും ഒക്കെ വ്യത്യസ്‍ത ഭാവങ്ങളിൽ. 

എന്തോ എനിക്ക് കരച്ചിൽ വന്നില്ല, പകരം സന്തോഷമാണ് തോന്നിയത്.  എന്നെ വല്ലാതെ സ്നേഹിക്കുന്ന കുറച്ചു മനുഷ്യരുണ്ടെന്നുള്ള ഒരു തിരിച്ചറിവ് പകർന്നു തന്ന ഒരുതരം ക്രൂരമായ സന്തോഷം. 





Read more...

രണ്ടാമൻ

>> Sunday, June 9, 2024

രണ്ടാമൻ

രണ്ടാമന്റെ കൂടെയായിരുന്നു എന്റെ ജീവിതം, കഴിഞ്ഞ രണ്ടുമാസം. കാര്യം ദൈവവിശ്വാസി അല്ലെങ്കിലും സഭ പറഞ്ഞതിൽ പിള്ളേരെ ഉണ്ടാക്കുന്ന കാര്യം ( വികാര ജീവി ആയതുകൊണ്ട് അല്ല എന്ന് വ്യംഗ്യം) നന്നായി കേട്ടിരുന്നതുകൊണ്ടു കുന്തിയുടെയും പാണ്ഡുവിന്റെയും കണക്കു മക്കൾ അഞ്ചായിപ്പോയി, (അഞ്ചാമത്തേതു സഹദേവന് പകരം ദേവിയായിപ്പോയി എന്ന് മാത്രം).  അതിലെ രണ്ടാമൻ ഭീമന്റെ കൂടെ കുറച്ചുനാൾ, എന്നിട്ടു അവനെ കൊത്തി പിരിച്ചു ജീവിതത്തിൽ സ്വതന്ത്രൻ ആക്കിവിടാൻ ഉള്ള ഒരു പരിശ്രമം. എല്ലാം പെട്ടെന്ന് കഴിഞ്ഞു.

മൂത്തവനെ കഴിഞ്ഞവർഷം കൊത്തി പിരിച്ചു വിട്ടതുപോലെ ഈ വർഷം പത്താം ക്‌ളാസുകഴിഞ്ഞപ്പോൾ ഇവനെയും കൊണ്ടുവന്നതാണ്. കഴിഞ്ഞ പ്രാവശ്യം വന്നവൻ പിരിയാതെ കൂടുതൽ ചേർന്നു നിൽക്കുന്നതുകൊണ്ടു ഈ പ്രാവശ്യം അമ്പാനെ സൂക്ഷിക്കണ്ടേ എന്നായിരുന്നു ചിന്ത. അന്നത്തെ വികാരക്കുത്തൊഴുക്കിൽ എയർപോർട്ടിൽ വെള്ളപൊക്കം ഉണ്ടാക്കിയതിന് ഫൈൻ കിട്ടിയിരുന്നു. രണ്ടാമൻ ആണെങ്കിൽ  എന്നെ കൂടുതൽ ഇഷ്ടമുണ്ടെന്നു പരസ്യമായി പറഞ്ഞു നടക്കുന്നവനും, അതിനാൽ തന്നെ മനസ്സ് കരിങ്കല്ലിനെക്കാൾ ബലമുള്ളതാക്കാൻ പരിശ്രമങ്ങൾ നേരത്തെ തുടങ്ങിയിരുന്നു. ആകശദൂത് സിനിമ കണ്ടു കരയാതിരിക്കുക, ചേതൻ ശർമ്മക്കിട്ട് മിയാൻദാദ് അടിച്ച സിക്സർ കണ്ടു ടെൻഷൻ മാറ്റുക, റോബർട്ടോ ബാജിയോയുടെ പെനാൽറ്റി  സങ്കടപ്പെടാതിരിക്കുക എന്നൊക്കെയുള്ള ചലഞ്ച് പല പ്രാവശ്യം നോക്കി ഞാൻ. മനസ് കട്ടിയാക്കണം. പക്ഷെ പരാജയം വിജയത്തിന്റെ ചവുട്ടി പടിയാണ് എന്നൊക്കെ കേട്ട് ഈ പടികയറ്റം തുടങ്ങിയിട്ട് വർഷങ്ങളായി എന്ന് മാത്രം.


കാര്യം ഒരു വികാരജീവി ആണെങ്കിലും,  ജീവിതത്തിൽ, പ്രത്യേകിച്ച് കുട്ടികളുടെ കാര്യത്തിൽ, ഒരു പ്രത്യേക രീതിയിൽ ഉള്ള പ്ലാനുകളും ചിന്തകളും ഉള്ളയാളായിരുന്നു ഞാൻ. പിള്ളേരെ കാട്ടിൽ കൊണ്ടുപോയി വേട്ടയാടാനും പ്രകൃതിയുമായി ഇടകലർന്നു വളരണം, പറ്റുമെങ്കിൽ രാജുവിനെയും രാധയെയും പോലെ ഒരു കപീഷുമായി അവർക്കു ചങ്ങാത്തം ഉണ്ടാക്കണം എന്നൊക്കെയുള്ള വൈൽഡ് സ്വപ്ങ്ങൾ ഒക്കെ മാറ്റിവെച്ചു എങ്കിലും, കുറഞ്ഞപക്ഷം പിള്ളേരെ ഇന്നത്തെ തകർന്ന വിദ്യാഭ്യാസ സമ്പ്രദായത്തിൽ പഠിപ്പിക്കാതെ എന്റെ ഉയർന്ന ചിന്താഗതിയും മൂല്യങ്ങളുള്ള (3G യ എന്നും പറയാം) ജീവിതവും പഠിപ്പിക്കണം എന്നായിരുന്നു ലക്ഷ്യം. കാര്യം ചക്കിക്കൊത്ത ചങ്കരൻ അല്ലെങ്കിൽ  ഈനാംപേച്ചിക്ക് മരപ്പട്ടി എന്നപോലെ ചേരുന്ന ഒരു ഭാര്യയെ കിട്ടിയെങ്കിലും സാമ്പത്തികവും കരീർ വൈസും ആയി നേരത്തെ പറഞ്ഞ ചവുട്ടുപടികൾ ഇങ്ങനെ കയറിക്കൊണ്ടേ ഇരുന്നുകൊണ്ട് അവർ സ്‌കൂളിൽ തന്നെ പോയി പഠിച്ചു.



എന്നാലും ഭ്രാന്തൻ ചിന്തകൾ ജന്മനാ ഉള്ള വൈകല്യം ആയതുകൊണ്ട് എന്തിനെങ്കിലും വേണ്ടി സാമ്പാർ ഇങ്ങനെ തിളക്കും. അങ്ങനെയാണ് പത്താം ക്ലാസിനു ശേഷം പിള്ളേർക്കൊരു കൊത്തിപ്പിരിക്കൽ പ്ലാൻ ഉണ്ടായത്.  തനിയെ ദുബായിക്ക് യാത്ര ചെയ്യുക, തിരിച്ചു തനിയെ പോകുക, വിടപറയലിന്റെ വേദന അറിയുക, അതൊക്കെ അനുഭവിക്കാനും തരണം ചെയ്യുവാനും ഉള്ള മനക്കട്ടി ഉണ്ടാക്കുക എന്നൊക്കെയുള്ളതായിരുന്നു ഞങ്ങളുടെ പ്ലാൻ. കൂട്ടത്തിൽ വളരെ സെൽഫിഷ് ആയിട്ടുള്ള ഒരു കാര്യവും. പ്ലസ് ടു കഴിഞ്ഞാൽ പിന്നെ അവരൊക്കെ അവരുടെ ജീവിതവും, കൂട്ടുകാരും ഒക്കെയായി മുന്നോട്ടു പോകും. അതിനിടക്ക് കുറച്ചു നാൾ അവരെ എന്റെ കൂടെ നിർത്തി, ഒന്നിച്ചു ഉണ്ടും ഉറങ്ങിയും ജീവിതത്തിൽ അവരുടെ കൂടെ മറ്റാരുടെയും സാമീപ്യം ഇല്ലാതെ,  അവസാനമായിട്ടുള്ള ഒരു സമയം ചിലവഴിക്കുക എന്ന സ്വാർത്ഥ ചിന്തയും അതിലുണ്ട്. 

മൂത്തവൻ അവന്റെ ഫീലിങ്ങ്സ് അധികം പ്രകടിപ്പിക്കാത്തവനും കൊത്തിപ്പിരിക്കാതെ തന്നെ പോകാൻ സാധ്യത ഉള്ളവനും ആണെന്ന് തോന്നിയതുകൊണ്ട്, എന്റെ അവന്റെ കൂടെയുണ്ടായിരുന്ന ഒരു മാസം അവസാനത്തെ സമയമെന്നു കരുതി അങ്ങ് സ്നേഹിച്ചു. എനിക്ക് വളരെയധികം തിരക്കും ടെൻഷനും ഉള്ള സമയം ആയിട്ടും അവൻ എന്നെ ഒട്ടി നിന്ന് ഞങ്ങൾക്ക് രണ്ടു പേർക്കും വളരെയധികം വിലപ്പെട്ട ഒരു സമയം തരുകയും ചെയ്തു. ഇന്നിപ്പോൾ പിരിയുന്നതിനു പകരം അവൻ  കൂടുതൽ ഒട്ടി നിൽക്കുന്നപോലെ തോന്നുകയും ചെയ്യുന്നു.

രണ്ടാമൻ, അവൻ പ്രകടമായി തന്നെ എന്നെ കൂടുതൽ സ്നേഹിക്കുകയും എന്നോട് ആ സ്വാതന്ത്ര്യം എടുക്കുകയും ചെയ്തിരുന്നു. അതിനാൽ തന്നെ ഞാൻ ശ്രദ്ധാലുവായിരുന്നു. അവനെ പിരിച്ചു വിടുന്നതിനു പകരം കൊണ്ടുപോയി വിടാം, പിരിക്കൽ ഒക്കെ പിന്നെ നടത്താം എന്ന് ഒരു സമയത്തു വിചാരിക്കുകയും ചെയ്തു.എന്നാൽ സാഹചര്യങ്ങൾ മൂലം അവനെ തനിയെ വിടേണ്ടി വന്നു. ഒരു വികാരജീവി ആയിരിക്കും അവനെന്നു കരുതി മനപ്പൂർവ്വവും, സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലവും അവനെ ഒട്ടും വികാരപ്രകടനകൾ ഇല്ലാതെ എല്ലാം ഉള്ളിലൊതുക്കി തിരിച്ചയച്ചു. 

ചാച്ചക്കു ഏറ്റവും സ്നേഹമുണ്ടെന്നു അവൻ കരുതിയ അവനെ വലിയ പ്രയാസങ്ങളില്ലാതെ പറഞ്ഞയച്ചപ്പോൾ അവന്റെ കുഞ്ഞു മനസ് തേങ്ങിക്കാണും. കുറെ ഉപദേശങ്ങളും കുറ്റപ്പെടുത്തലുകളും അല്ലാതെ വലിയ കാര്യമായി അവനെ സ്നേഹിച്ചു കൊല്ലാൻ എനിക്ക് പറ്റിയില്ല, ചെയ്യാൻ പാടില്ല എന്ന നിർബന്ധം ആയിരുന്നു മനസ്സിൽ. ഇമോഷണൽ സ്ട്രെസ് കൊടുക്കാൻ പാടില്ല എന്ന നിർബന്ധം.

അപ്പനാണത്രെ അപ്പൻ, ഒന്ന് കരയുവെങ്കിലും ചെയ്യാമായിരുന്നില്ലേ ഈ ദുഷ്ടന് എന്ന് കരുതി വേദനിച്ചു കാണും എന്റെ മോൻ. 

ഒരു പക്ഷെ മൂത്തവനെക്കാളും നന്നായി കൊത്തിപ്പിരിക്കൽ നടന്നത്  ഇവന്റെ കാര്യത്തിൽ ആയിരിക്കും. അവന് എന്നോടുള്ള ബന്ധം ഒരു പക്ഷെ ഇനി പിരിഞ്ഞുപോകാൻ എളുപ്പമായിരിക്കും. പക്ഷെ എന്നെ അത് ഭീകരമായി വേദനിപ്പിക്കുന്നു. എല്ലാ മക്കളെയും തുല്യ സ്നേഹമെന്നു നമ്മൾ കരുതും, പക്ഷെ നമ്മളോട് കൂടുതൽ സ്നേഹം കാണിക്കുന്നവരോട് കുറച്ചു തിരിച്ചു വിത്യാസം ഉണ്ടാവുകയും ചെയ്യും. 

തുലാവർഷ സന്ധ്യയിൽ ഇരുൾ മൂടി പെയ്യാതെ കെട്ടി നിന്ന മാനം പോലെ മനസ്സും, വെള്ളിടിയിൽ കിടുങ്ങുന്നപോലെ പതറിനിന്ന ഹൃദയവുമായി, അവൻ എന്റെ കൺമുമ്പിൽ നിന്നും മറയുന്നവരെ എന്റെ  മഴ പെയ്യരുതേ എന്ന പ്രാർത്ഥനയുമായി അവനെ യാത്രയാക്കി ഞാൻ. 

ഒരു കുഞ്ഞു മുള്ളാണി എൻഹൃദയം കീറുമ്പോളും   
ഒരു തുള്ളിനീർ  പോലും കൺപീലിയിൽ വീഴാതെ 
എൻ കുഞ്ഞു പോകുമ്പോൾ യാത്രാമൊഴി ചൊല്ലുമ്പോൾ 
കരയാതെ കരഞ്ഞു ഞാൻ പറയാതെ പറഞ്ഞു ഞാൻ 

എനിക്കിഷ്ടമാണ് കുഞ്ഞേ നിന്നെ.....


ഇന്നിപ്പോൾ ഹൃദയം നുറുങ്ങുന്ന വിഷമാവസ്ഥയിൽ ആണ്, എന്റെ സ്നേഹം പുറത്തൊഴുക്കാതെ  എന്തിനു ഞാൻ അണ കെട്ടി നിറുത്തി? മകനെ, എനിക്ക് നിന്നെ ഒത്തിരി ഇഷ്ടമാണ്. ഒരിക്കൽ കൂടി നമുക്ക് രണ്ടും തനിയെ ജീവിക്കണം, ഒരിക്കൽക്കൂടി നിന്റെ വിരലുകൾ കൊണ്ട് എന്റെ നെഞ്ചത്ത് പരതുന്നത്, ഒരു ദിവസമെങ്കിലും.  എനിക്ക് നിന്നെ കൊതിതീരെ സ്നേഹിക്കണം ......


അങ്ങനെ ഒരു രണ്ടാമൂഴത്തിനായി കാത്തുകൊണ്ട്......





നീയെന്റെ അരികിൽ, ഒരു  പൊന്നോമനയായി 
ഇനിയെന്ന് വരുമെന്റെ മകനെ
നിൻ നെഞ്ചിൻ ഇടിപ്പ് , നിന്റെയാ ചൂട് 
ഇനിയെന്ന് പകരുമെൻ മകനെ 

നിന്റെയാ ചിരികൾ, കിലുകിൽ പമ്പരമായ് 
എന്നുമെൻ ഉള്ളിൽ നിറഞ്ഞിരിക്കും 
എന്നും നിൻ അരികിൽ ഒരു കാവലായി 
ഏതുലോകത്തെങ്കിലും ഞാനുണ്ടാകും 















Read more...

നിറം

>> Friday, March 22, 2024

കറുപ്പിനാണോ വെളുപ്പിനാണോ അതോ ഇനി നീല പച്ച ചുവപ്പ് ഇതിലെതിനാണ് സൗന്ദര്യം എന്നുള്ളതൊക്കെ ആപേക്ഷികം ആയിരിക്കാം. ഒരു വെളുത്ത സുന്ദരി, പെറ്റ തള്ള പോലും സഹിക്കുന്ന ഒരാൾ, സമൂഹത്തിൽ പ്രസിദ്ധനായ മറ്റൊരാളെ കുറിച്ച് ആക്ഷേപിച്ചു പറഞ്ഞതിന് ശേഷം വന്നിരുന്നു ന്യായീകരിക്കുന്നത് കാണുമ്പോൾ അവജ്ഞ തോന്നുന്നു. 

ആ സ്ത്രീക്ക് ചാലക്കുടിയിൽ ഉള്ള കറുത്ത നിറമുള്ള വേറൊരു നൃത്താദ്ധ്യാപകന്റെ പേരോ ചിത്രമോ ആരെങ്കിലും ഒന്ന് കൊടുത്തിരുന്നെങ്കിൽ ഇരുന്നുള്ള ആ മെഴുകൽ ചിലപ്പോൾ കുറഞ്ഞേനേ. എത്ര അപഹാസ്യമാണ് അവരുടെ വാചകങ്ങളും ചേഷ്ടകളും. ഇനി അതും ഇഷ്ടപ്പെടുന്നവർ ഉണ്ടാകുമോ ആവോ?

പ്രമുഖ മനഃശാസ്ത്രജ്ഞൻ ശ്രീ വാഴക്കാവരയൻ അതിനെക്കുറിച്ചു ഇങ്ങനെ അഭിപ്രായപ്പെട്ടു. 

ഒരു പ്രായം കഴിയുമ്പോൾ മനുഷ്യന്, പ്രത്യേകിച്ച് സ്ത്രീക്കും പുരുഷനും ഉണ്ടാകുന്ന ഒരു പ്രശ്നമാണിത്. ഒരു 35 വയസ്സുമുതൽ 45 വയസ്സുവരെ ആണ് സാധാരണ ഒരാളുടെ ഏറ്റവും നല്ല പ്രായം. അവരുടെ കഴിവുകൾ അവരുടെ തന്നെ എക്സ്പെരിയെൻസും ആയി ഇഴകിച്ചേർന്ന് അവരുടെ പെർഫോമൻസിന്റെ ഉച്ചസ്ഥായിയിൽ ആയിരിക്കും അതിനിടയിൽ ( ഏറ്റക്കുറച്ചിലുകൾ ഉണ്ടാവാം ).

ആ പ്രായം കടന്നതിനു ശേഷം ഉള്ളവരുടെ പെരുമാറ്റത്തിൽ പൊതുവെ കാണുന്ന ഒരു പ്രവണത ആണ് സ്വയം പുകഴ്ത്തലും മറ്റുള്ളവരെ കുറ്റം പറച്ചിലും. ഏതോ ഒരു നൃത്തദ്ധ്യാപിക ഒരിക്കൽ ഇങ്ങനെ മറ്റൊരാളെ കളിയാക്കിയിരുന്നു, അവരുടെ പ്രശ്‍നം ഒന്ന്പഠിച്ചു  നോക്കിയപ്പോൾ ആണ് കുറച്ചു കാര്യങ്ങൾ മനസിലായത്.

ആയ കാലത്തു ലാസ്യ ഭംഗിയും സൗന്ദര്യവും കൈമുതലായി ഉള്ള സമയത്തു ആളുകൾ അവരുടെ പുറകെ മണത്തു നടന്നിരുന്നു. അതവരെ ഉന്മാദാവസ്ഥയിൽ എത്തിച്ചിരുന്നു. കാലം മാറി കോലം മാറിയപ്പോൾ മറ്റുള്ളവരുടെ മണപ്പിക്കൽ കുറഞ്ഞപ്പോൾ മാനസികമായി സമ്മർദ്ദം ഉണ്ടാകുകയും, തദ്വാരാ മറ്റുള്ളവരെ പുലഭ്യം പറയുന്നത് അവർക്കൊരു ആശ്വാസം ആകുകയും ചെയ്തു. അവരുടെ ഉള്ളിൽ തുളുമ്പിവന്നിരുന്ന അസൂയ കുശുമ്പ് വെറുപ്പ് അപകർഷതാബോധം ഇതൊക്കെ രൂപമാറ്റം സംഭവിച്ചു പുറത്തേക്ക് ദുർഗന്ധം വമിപ്പിച്ചു വന്നുകൊണ്ടേയിരുന്നു. പൊതിഞ്ഞു വെച്ചിരിക്കുന്ന മാലിന്യത്തിന്റെ മൂടി തുറക്കുമ്പോളത്തെ ഒരു വിഷവാതകത്തിന്റെ പരക്കൽ ആയി ഇതിനെ കണ്ടാൽ മതി. 

ഇത് ആ മനഃശാസ്ത്രജ്ഞന്റെ അഭിപ്രായം ആണ്, പഠിപ്പും വിവരവും ഒക്കെ ഉള്ളവരല്ലേ, ചിലപ്പോൾ നേരായിരിക്കും. 

ചുറ്റും നോക്കിയപ്പോൾ എനിക്കും അതിന്റെ ലാഞ്ചന കാണിക്കുന്ന പലരെയും കാണുവാൻ സാധിച്ചു. ഒന്ന് ഉള്ളിലേക്ക് തിരിഞ്ഞുനോക്കിയപ്പോൾ തിരിച്ചറിവ് ഉണ്ടായത്, ദൈവമേ എനിക്കും 45 കഴിഞ്ഞിട്ട് ഇത്തിരി വർഷം കഴിഞ്ഞല്ലോ..... പക്ഷെ ബുദ്ധിയും ശരീരവും പതുക്കെ വളർന്ന ഒരാളെന്ന സ്ഥിതിക്ക് കുറച്ചു കൂടെ കിട്ടുവോ ആവോ....

Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP