നടുക്കഷണം
>> Tuesday, June 24, 2025
അങ്ങനെ നടുക്കഷണം ആയ പാപ്പിയും എന്റെ കൂടെ ഒരു മാസം നിന്നു, കെട്ടിപ്പിടിച്ചു കിടന്നു, ഇറുക്കിപ്പിടിച്ചു സ്നേഹിച്ചു. പതിവുപോലെ പിള്ളേരെ ഇവിടെ സ്നേഹിക്കാൻ കൊണ്ടുവരുമ്പോൾ എനിക്ക് പണിത്തിരക്കും മുറുകും. പുതിയ ടിഷ്യു ബോക്സ് തുറക്കുമ്പോളെന്ന പോലെ ആദ്യം ഒരു എട്ടു പത്തു പ്രശ്നങ്ങൾ ഒന്നിച്ച് . പിന്നെ ബോക്സ് തീരുന്ന വരെ ഒരെണ്ണം എടുക്കുമ്പോൾ പുറകെ ഓരോന്നായി ചാടി വരും. അവസാനം തീർന്നു എന്ന് കരുതി കൈ ഇട്ടു തപ്പി ഒള്ളെതെല്ലാം കൂടി ഒന്നിച്ചു വാരി എടുക്കുകേം ചെയ്യും.
മൂത്ത രണ്ടുപേരെ പത്താം ക്ലാസ് കഴിഞ്ഞു കൊത്തിപ്പിരിക്കാൻ കൊണ്ടുവന്നതായിരുന്നു എങ്കിലും കൊത്തു കൊടുത്തപ്പോൾ കെട്ടിപിടിക്കുവാണ് അവന്മാർ ചെയ്തത്. ഇവനെ ഇത്തിരി നേരത്തെ കൊണ്ടുവന്നത് പതിവുപോലെ എന്റെ സെൽഫിഷ്‌നെസ്സ്, അവനു അമ്മയോടാണ് കൂടുതൽ അടുപ്പം അപ്പോൾ എനിക്കും ഒരു സ്ഥാനം പിടിച്ചു വാങ്ങണമല്ലോ. പിന്നെ മൊത്തത്തിൽ കയ്യാലപ്പുറത്തിരിക്കുന്ന തേങ്ങപോലെ ആയിരുന്നു അവൻ, പ്രായത്തിലും പ്രകൃതത്തിലും. സ്‌നേഹിക്കുമ്പോൾ ബാല്യം കൈവിടാത്ത സോഫ്റ്റ് സ്വരം, ദേഷ്യം വരുമ്പോൾ ബേസുള്ള കമുകറ ശബ്ദവും. അപ്പുറത്തെ ചേച്ചി എന്റെ ഗേൾ ഫ്രണ്ട് ആണെന്ന് പറഞ്ഞപ്പോൾ പാറപ്പുറത്തു അഞ്ചാറ് ചിരട്ട ഒന്നിച്ചുറക്കുരക്കുന്ന ഒച്ചയായിരുന്നു, ഞാൻ പേടിച്ചുപോയി വല്ല സദാചാര കൊലപാതകവും നടക്കുമോ എന്ന് വിചാരിച്ച്.
ഓരോ ദിവസവും കടന്നുപോകുമ്പോൾ ആലോചിക്കുകയായിരുന്നു, എത്ര വ്യത്യസ്തമാണ് കുട്ടികളുടെ സ്വഭാവങ്ങളും പ്രകൃതവും. ഇവൻ കുറേകൂടി ന്യൂജൻ. കാര്യം ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ ദുബായ് വിട്ടവൻ ആണെങ്കിലും ബുർജ് ഖലീഫയുടെ മണ്ടേൽ കയറണം, മെട്രോയിൽ പോണം , അറ്റ്ലാന്റിസിൽ കയറണം, സിറ്റി കറങ്ങണം എന്നൊക്കെയുള്ള പീറ ആഗ്രഹങ്ങൾ അവനില്ല. സ്‌കൂബാ ഡൈവ്, വിമാനത്തിൽ കയറി താഴോട്ട് ചാട്ടം, ബുർജ് അൽ അറബിലെ ഡിന്നർ എന്നൊക്കെയുള്ള റിച്ച് ആഗ്രഹങ്ങൾ മാത്രം. പുള്ളിക്ക് പരിഭവവും ഇല്ല, ഉണ്ടെങ്കിൽ മതി അല്ലെങ്കിൽ വല്ലോ ചീസും ബട്ടറും വെച്ച് ബ്രെഡും കഴിച്ചു വീട്ടിലിരുന്നോളാം എന്ന സാത്വതിക ലൈൻ. ആകെ ഉണ്ടായിരുന്ന നോർമൽ ആഗ്രഹം നമ്മുടെ ഡെസേർട് ഡ്രൈവ് മാത്രം.
ഞാൻ നോക്കിയപ്പോൾ ശരിയാണ്, നേരിട്ട് കാണുന്നതിലും ഭംഗിയായി യൂട്യുബിലും ഓണ്ലൈനിലും ഒക്കെ കാണാവുന്ന കാഴ്ചകൾ നേരിട്ട് കാണുന്നതിൽ വലിയ ത്രിൽ കാണില്ല. നമ്മൾ ഒക്കെ പണ്ട് വായനയിലൂടെയും പിന്നെ ഫോട്ടോകളിലൂടെയും കണ്ട കാഴ്ചകൾ നേരിട്ട് കാണാനുണ്ടായിരുന്ന ത്വര ഇപ്പോളത്തെ കുട്ടികൾക്ക് കാണില്ല. എനിക്ക് പോലും ഇപ്പോൾ ഈഫൽ ടവറോ, ന്യൂയോർക്കിലെ തിരക്കോ ഒന്നും കാണണമെന്നില്ല. ഇത്തിരി പച്ചപ്പും ഹരിതാഭയും, മഴയും കട്ടനും ക്ലാരയും ഒക്കെ മാത്രം മോഹം.
രാവിലെ ചായ ഇട്ടു തരും, പകലുമുഴുവൻ തന്നന്ന കളിച്ചു നടക്കും, എന്റെ കൂടെ ഓഫിസിൽ ചിലപ്പോൾ വരും, ചിലപ്പോൾ വീട്ടിലിരുന്ന് ആരുടെയും ശല്യമില്ലാതെ ഗെയിം കളിക്കും (രാത്രിക്കു മോപ്പ് തലതിരിഞ്ഞു ഇരുന്നാൽ പെണ്ണാണെന്ന് തോന്നുന്ന പ്രായം ആണല്ലോ). വൈകുന്നേരം ആകുമ്പോൾ പതുക്കെ കെട്ടിപിടിച്ചു കിടക്കും. അപ്പന്റെ നിർവൃതിയിൽ ഞാനും.
ഒരു മാസം ശടേന്ന് അങ്ങ് കഴിഞ്ഞു പോയി. തിരിച്ചു പോരുന്നതിനു തലേദിവസം രാത്രി, എന്റെ നെഞ്ചത്ത് തലവെച്ചു അവൻ കിടക്കുന്നു. രണ്ടു പേരെ നേരത്തെ ഇതുപോലെ യാത്ര പറഞ്ഞു വിട്ട വിങ്ങൽ എന്റെ മനസ്സിൽ തിരത്തല്ലി വന്നു. ആദ്യമായി ഒരു പ്രസവം നേരിട്ട് കണ്ടത് അവനുണ്ടായപ്പോൾ ആണ്. എന്റെ കയ്യാണ് ഗ്ലൗ ഇല്ലാതെ അവന്റെ ശരീരത്തിൽ ആദ്യം സ്പർശിച്ചത്. കുഞ്ഞിലേ തൊട്ടുള്ള അവന്റെ പലവിധ കാര്യങ്ങളും മനസിലേക്ക് കയറി വന്നു. എന്റെ നെഞ്ചത്തെ ഉയർച്ചതാഴ്ചകൾ കുറച്ചു വേഗത്തിലായി.
അത് മനസിലാക്കിയെന്നവണ്ണം അവൻ ഇറുക്കിപ്പിടിച്ചു, പൊട്ടിക്കരഞ്ഞു. രണ്ടുപേരുടെ യാത്രപറച്ചിൽ കൈകാര്യം ചെയ്ത പക്വതയിൽ ഞാൻ അവനേ ആശ്വസിപ്പിച്ചു ഇറുക്കിപ്പിടിച്ചു കിടന്നു. വേർപിരിയിലിന്റെ നൊമ്പരത്തിലും, സങ്കടത്തിന്റെ കനത്തിലും, സ്നേഹത്തിന്റെ മധുരം ഒരു കുഞ്ഞു സ്വാർത്ഥസുഖമായി നിറഞ്ഞു നിന്നു എന്നത് സത്യം.
അല്ലെങ്കിൽ തന്നെ, നമ്മൾ മരിച്ചു കിടക്കുമ്പോളും ഉറ്റവർ കരഞ്ഞുകാണാൻ അല്ലെ നമുക്ക് സാങ്കൽപ്പികം ആയിട്ടെങ്കിലും ഇഷ്ടം.
അങ്ങനെ കരഞ്ഞു തളർന്ന ഒരു കുടുംബത്തിന്റെ ഓർമകൾക്ക് ഇന്ന് 43 വയസ്.
എന്റെ പാപ്പിക്കുട്ടൻ നെഞ്ചത്ത് കിടന്നു കരഞ്ഞത് പോലെ ഒന്ന് വിതുമ്പാൻ കൊതി തോന്നാറുണ്ടായിരുന്നു പലപ്പോഴും, ചിലപ്പോളൊക്കെ ഇപ്പോളും.
0 comments:
Post a Comment