ഞാനൊരു പാവം പാലാക്കാരന്‍

രണ്ടാമൻ

>> Sunday, June 9, 2024

രണ്ടാമൻ

രണ്ടാമന്റെ കൂടെയായിരുന്നു എന്റെ ജീവിതം, കഴിഞ്ഞ രണ്ടുമാസം. കാര്യം ദൈവവിശ്വാസി അല്ലെങ്കിലും സഭ പറഞ്ഞതിൽ പിള്ളേരെ ഉണ്ടാക്കുന്ന കാര്യം ( വികാര ജീവി ആയതുകൊണ്ട് അല്ല എന്ന് വ്യംഗ്യം) നന്നായി കേട്ടിരുന്നതുകൊണ്ടു കുന്തിയുടെയും പാണ്ഡുവിന്റെയും കണക്കു മക്കൾ അഞ്ചായിപ്പോയി, (അഞ്ചാമത്തേതു സഹദേവന് പകരം ദേവിയായിപ്പോയി എന്ന് മാത്രം).  അതിലെ രണ്ടാമൻ ഭീമന്റെ കൂടെ കുറച്ചുനാൾ, എന്നിട്ടു അവനെ കൊത്തി പിരിച്ചു ജീവിതത്തിൽ സ്വതന്ത്രൻ ആക്കിവിടാൻ ഉള്ള ഒരു പരിശ്രമം. എല്ലാം പെട്ടെന്ന് കഴിഞ്ഞു.

മൂത്തവനെ കഴിഞ്ഞവർഷം കൊത്തി പിരിച്ചു വിട്ടതുപോലെ ഈ വർഷം പത്താം ക്‌ളാസുകഴിഞ്ഞപ്പോൾ ഇവനെയും കൊണ്ടുവന്നതാണ്. കഴിഞ്ഞ പ്രാവശ്യം വന്നവൻ പിരിയാതെ കൂടുതൽ ചേർന്നു നിൽക്കുന്നതുകൊണ്ടു ഈ പ്രാവശ്യം അമ്പാനെ സൂക്ഷിക്കണ്ടേ എന്നായിരുന്നു ചിന്ത. അന്നത്തെ വികാരക്കുത്തൊഴുക്കിൽ എയർപോർട്ടിൽ വെള്ളപൊക്കം ഉണ്ടാക്കിയതിന് ഫൈൻ കിട്ടിയിരുന്നു. രണ്ടാമൻ ആണെങ്കിൽ  എന്നെ കൂടുതൽ ഇഷ്ടമുണ്ടെന്നു പരസ്യമായി പറഞ്ഞു നടക്കുന്നവനും, അതിനാൽ തന്നെ മനസ്സ് കരിങ്കല്ലിനെക്കാൾ ബലമുള്ളതാക്കാൻ പരിശ്രമങ്ങൾ നേരത്തെ തുടങ്ങിയിരുന്നു. ആകശദൂത് സിനിമ കണ്ടു കരയാതിരിക്കുക, ചേതൻ ശർമ്മക്കിട്ട് മിയാൻദാദ് അടിച്ച സിക്സർ കണ്ടു ടെൻഷൻ മാറ്റുക, റോബർട്ടോ ബാജിയോയുടെ പെനാൽറ്റി  സങ്കടപ്പെടാതിരിക്കുക എന്നൊക്കെയുള്ള ചലഞ്ച് പല പ്രാവശ്യം നോക്കി ഞാൻ. മനസ് കട്ടിയാക്കണം. പക്ഷെ പരാജയം വിജയത്തിന്റെ ചവുട്ടി പടിയാണ് എന്നൊക്കെ കേട്ട് ഈ പടികയറ്റം തുടങ്ങിയിട്ട് വർഷങ്ങളായി എന്ന് മാത്രം.


കാര്യം ഒരു വികാരജീവി ആണെങ്കിലും,  ജീവിതത്തിൽ, പ്രത്യേകിച്ച് കുട്ടികളുടെ കാര്യത്തിൽ, ഒരു പ്രത്യേക രീതിയിൽ ഉള്ള പ്ലാനുകളും ചിന്തകളും ഉള്ളയാളായിരുന്നു ഞാൻ. പിള്ളേരെ കാട്ടിൽ കൊണ്ടുപോയി വേട്ടയാടാനും പ്രകൃതിയുമായി ഇടകലർന്നു വളരണം, പറ്റുമെങ്കിൽ രാജുവിനെയും രാധയെയും പോലെ ഒരു കപീഷുമായി അവർക്കു ചങ്ങാത്തം ഉണ്ടാക്കണം എന്നൊക്കെയുള്ള വൈൽഡ് സ്വപ്ങ്ങൾ ഒക്കെ മാറ്റിവെച്ചു എങ്കിലും, കുറഞ്ഞപക്ഷം പിള്ളേരെ ഇന്നത്തെ തകർന്ന വിദ്യാഭ്യാസ സമ്പ്രദായത്തിൽ പഠിപ്പിക്കാതെ എന്റെ ഉയർന്ന ചിന്താഗതിയും മൂല്യങ്ങളുള്ള (3G യ എന്നും പറയാം) ജീവിതവും പഠിപ്പിക്കണം എന്നായിരുന്നു ലക്ഷ്യം. കാര്യം ചക്കിക്കൊത്ത ചങ്കരൻ അല്ലെങ്കിൽ  ഈനാംപേച്ചിക്ക് മരപ്പട്ടി എന്നപോലെ ചേരുന്ന ഒരു ഭാര്യയെ കിട്ടിയെങ്കിലും സാമ്പത്തികവും കരീർ വൈസും ആയി നേരത്തെ പറഞ്ഞ ചവുട്ടുപടികൾ ഇങ്ങനെ കയറിക്കൊണ്ടേ ഇരുന്നുകൊണ്ട് അവർ സ്‌കൂളിൽ തന്നെ പോയി പഠിച്ചു.



എന്നാലും ഭ്രാന്തൻ ചിന്തകൾ ജന്മനാ ഉള്ള വൈകല്യം ആയതുകൊണ്ട് എന്തിനെങ്കിലും വേണ്ടി സാമ്പാർ ഇങ്ങനെ തിളക്കും. അങ്ങനെയാണ് പത്താം ക്ലാസിനു ശേഷം പിള്ളേർക്കൊരു കൊത്തിപ്പിരിക്കൽ പ്ലാൻ ഉണ്ടായത്.  തനിയെ ദുബായിക്ക് യാത്ര ചെയ്യുക, തിരിച്ചു തനിയെ പോകുക, വിടപറയലിന്റെ വേദന അറിയുക, അതൊക്കെ അനുഭവിക്കാനും തരണം ചെയ്യുവാനും ഉള്ള മനക്കട്ടി ഉണ്ടാക്കുക എന്നൊക്കെയുള്ളതായിരുന്നു ഞങ്ങളുടെ പ്ലാൻ. കൂട്ടത്തിൽ വളരെ സെൽഫിഷ് ആയിട്ടുള്ള ഒരു കാര്യവും. പ്ലസ് ടു കഴിഞ്ഞാൽ പിന്നെ അവരൊക്കെ അവരുടെ ജീവിതവും, കൂട്ടുകാരും ഒക്കെയായി മുന്നോട്ടു പോകും. അതിനിടക്ക് കുറച്ചു നാൾ അവരെ എന്റെ കൂടെ നിർത്തി, ഒന്നിച്ചു ഉണ്ടും ഉറങ്ങിയും ജീവിതത്തിൽ അവരുടെ കൂടെ മറ്റാരുടെയും സാമീപ്യം ഇല്ലാതെ,  അവസാനമായിട്ടുള്ള ഒരു സമയം ചിലവഴിക്കുക എന്ന സ്വാർത്ഥ ചിന്തയും അതിലുണ്ട്. 

മൂത്തവൻ അവന്റെ ഫീലിങ്ങ്സ് അധികം പ്രകടിപ്പിക്കാത്തവനും കൊത്തിപ്പിരിക്കാതെ തന്നെ പോകാൻ സാധ്യത ഉള്ളവനും ആണെന്ന് തോന്നിയതുകൊണ്ട്, എന്റെ അവന്റെ കൂടെയുണ്ടായിരുന്ന ഒരു മാസം അവസാനത്തെ സമയമെന്നു കരുതി അങ്ങ് സ്നേഹിച്ചു. എനിക്ക് വളരെയധികം തിരക്കും ടെൻഷനും ഉള്ള സമയം ആയിട്ടും അവൻ എന്നെ ഒട്ടി നിന്ന് ഞങ്ങൾക്ക് രണ്ടു പേർക്കും വളരെയധികം വിലപ്പെട്ട ഒരു സമയം തരുകയും ചെയ്തു. ഇന്നിപ്പോൾ പിരിയുന്നതിനു പകരം അവൻ  കൂടുതൽ ഒട്ടി നിൽക്കുന്നപോലെ തോന്നുകയും ചെയ്യുന്നു.

രണ്ടാമൻ, അവൻ പ്രകടമായി തന്നെ എന്നെ കൂടുതൽ സ്നേഹിക്കുകയും എന്നോട് ആ സ്വാതന്ത്ര്യം എടുക്കുകയും ചെയ്തിരുന്നു. അതിനാൽ തന്നെ ഞാൻ ശ്രദ്ധാലുവായിരുന്നു. അവനെ പിരിച്ചു വിടുന്നതിനു പകരം കൊണ്ടുപോയി വിടാം, പിരിക്കൽ ഒക്കെ പിന്നെ നടത്താം എന്ന് ഒരു സമയത്തു വിചാരിക്കുകയും ചെയ്തു.എന്നാൽ സാഹചര്യങ്ങൾ മൂലം അവനെ തനിയെ വിടേണ്ടി വന്നു. ഒരു വികാരജീവി ആയിരിക്കും അവനെന്നു കരുതി മനപ്പൂർവ്വവും, സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലവും അവനെ ഒട്ടും വികാരപ്രകടനകൾ ഇല്ലാതെ എല്ലാം ഉള്ളിലൊതുക്കി തിരിച്ചയച്ചു. 

ചാച്ചക്കു ഏറ്റവും സ്നേഹമുണ്ടെന്നു അവൻ കരുതിയ അവനെ വലിയ പ്രയാസങ്ങളില്ലാതെ പറഞ്ഞയച്ചപ്പോൾ അവന്റെ കുഞ്ഞു മനസ് തേങ്ങിക്കാണും. കുറെ ഉപദേശങ്ങളും കുറ്റപ്പെടുത്തലുകളും അല്ലാതെ വലിയ കാര്യമായി അവനെ സ്നേഹിച്ചു കൊല്ലാൻ എനിക്ക് പറ്റിയില്ല, ചെയ്യാൻ പാടില്ല എന്ന നിർബന്ധം ആയിരുന്നു മനസ്സിൽ. ഇമോഷണൽ സ്ട്രെസ് കൊടുക്കാൻ പാടില്ല എന്ന നിർബന്ധം.

അപ്പനാണത്രെ അപ്പൻ, ഒന്ന് കരയുവെങ്കിലും ചെയ്യാമായിരുന്നില്ലേ ഈ ദുഷ്ടന് എന്ന് കരുതി വേദനിച്ചു കാണും എന്റെ മോൻ. 

ഒരു പക്ഷെ മൂത്തവനെക്കാളും നന്നായി കൊത്തിപ്പിരിക്കൽ നടന്നത്  ഇവന്റെ കാര്യത്തിൽ ആയിരിക്കും. അവന് എന്നോടുള്ള ബന്ധം ഒരു പക്ഷെ ഇനി പിരിഞ്ഞുപോകാൻ എളുപ്പമായിരിക്കും. പക്ഷെ എന്നെ അത് ഭീകരമായി വേദനിപ്പിക്കുന്നു. എല്ലാ മക്കളെയും തുല്യ സ്നേഹമെന്നു നമ്മൾ കരുതും, പക്ഷെ നമ്മളോട് കൂടുതൽ സ്നേഹം കാണിക്കുന്നവരോട് കുറച്ചു തിരിച്ചു വിത്യാസം ഉണ്ടാവുകയും ചെയ്യും. 

തുലാവർഷ സന്ധ്യയിൽ ഇരുൾ മൂടി പെയ്യാതെ കെട്ടി നിന്ന മാനം പോലെ മനസ്സും, വെള്ളിടിയിൽ കിടുങ്ങുന്നപോലെ പതറിനിന്ന ഹൃദയവുമായി, അവൻ എന്റെ കൺമുമ്പിൽ നിന്നും മറയുന്നവരെ എന്റെ  മഴ പെയ്യരുതേ എന്ന പ്രാർത്ഥനയുമായി അവനെ യാത്രയാക്കി ഞാൻ. 

ഒരു കുഞ്ഞു മുള്ളാണി എൻഹൃദയം കീറുമ്പോളും   
ഒരു തുള്ളിനീർ  പോലും കൺപീലിയിൽ വീഴാതെ 
എൻ കുഞ്ഞു പോകുമ്പോൾ യാത്രാമൊഴി ചൊല്ലുമ്പോൾ 
കരയാതെ കരഞ്ഞു ഞാൻ പറയാതെ പറഞ്ഞു ഞാൻ 

എനിക്കിഷ്ടമാണ് കുഞ്ഞേ നിന്നെ.....


ഇന്നിപ്പോൾ ഹൃദയം നുറുങ്ങുന്ന വിഷമാവസ്ഥയിൽ ആണ്, എന്റെ സ്നേഹം പുറത്തൊഴുക്കാതെ  എന്തിനു ഞാൻ അണ കെട്ടി നിറുത്തി? മകനെ, എനിക്ക് നിന്നെ ഒത്തിരി ഇഷ്ടമാണ്. ഒരിക്കൽ കൂടി നമുക്ക് രണ്ടും തനിയെ ജീവിക്കണം, ഒരിക്കൽക്കൂടി നിന്റെ വിരലുകൾ കൊണ്ട് എന്റെ നെഞ്ചത്ത് പരതുന്നത്, ഒരു ദിവസമെങ്കിലും.  എനിക്ക് നിന്നെ കൊതിതീരെ സ്നേഹിക്കണം ......


അങ്ങനെ ഒരു രണ്ടാമൂഴത്തിനായി കാത്തുകൊണ്ട്......





നീയെന്റെ അരികിൽ, ഒരു  പൊന്നോമനയായി 
ഇനിയെന്ന് വരുമെന്റെ മകനെ
നിൻ നെഞ്ചിൻ ഇടിപ്പ് , നിന്റെയാ ചൂട് 
ഇനിയെന്ന് പകരുമെൻ മകനെ 

നിന്റെയാ ചിരികൾ, കിലുകിൽ പമ്പരമായ് 
എന്നുമെൻ ഉള്ളിൽ നിറഞ്ഞിരിക്കും 
എന്നും നിൻ അരികിൽ ഒരു കാവലായി 
ഏതുലോകത്തെങ്കിലും ഞാനുണ്ടാകും 















Read more...

നിറം

>> Friday, March 22, 2024

കറുപ്പിനാണോ വെളുപ്പിനാണോ അതോ ഇനി നീല പച്ച ചുവപ്പ് ഇതിലെതിനാണ് സൗന്ദര്യം എന്നുള്ളതൊക്കെ ആപേക്ഷികം ആയിരിക്കാം. ഒരു വെളുത്ത സുന്ദരി, പെറ്റ തള്ള പോലും സഹിക്കുന്ന ഒരാൾ, സമൂഹത്തിൽ പ്രസിദ്ധനായ മറ്റൊരാളെ കുറിച്ച് ആക്ഷേപിച്ചു പറഞ്ഞതിന് ശേഷം വന്നിരുന്നു ന്യായീകരിക്കുന്നത് കാണുമ്പോൾ അവജ്ഞ തോന്നുന്നു. 

ആ സ്ത്രീക്ക് ചാലക്കുടിയിൽ ഉള്ള കറുത്ത നിറമുള്ള വേറൊരു നൃത്താദ്ധ്യാപകന്റെ പേരോ ചിത്രമോ ആരെങ്കിലും ഒന്ന് കൊടുത്തിരുന്നെങ്കിൽ ഇരുന്നുള്ള ആ മെഴുകൽ ചിലപ്പോൾ കുറഞ്ഞേനേ. എത്ര അപഹാസ്യമാണ് അവരുടെ വാചകങ്ങളും ചേഷ്ടകളും. ഇനി അതും ഇഷ്ടപ്പെടുന്നവർ ഉണ്ടാകുമോ ആവോ?

പ്രമുഖ മനഃശാസ്ത്രജ്ഞൻ ശ്രീ വാഴക്കാവരയൻ അതിനെക്കുറിച്ചു ഇങ്ങനെ അഭിപ്രായപ്പെട്ടു. 

ഒരു പ്രായം കഴിയുമ്പോൾ മനുഷ്യന്, പ്രത്യേകിച്ച് സ്ത്രീക്കും പുരുഷനും ഉണ്ടാകുന്ന ഒരു പ്രശ്നമാണിത്. ഒരു 35 വയസ്സുമുതൽ 45 വയസ്സുവരെ ആണ് സാധാരണ ഒരാളുടെ ഏറ്റവും നല്ല പ്രായം. അവരുടെ കഴിവുകൾ അവരുടെ തന്നെ എക്സ്പെരിയെൻസും ആയി ഇഴകിച്ചേർന്ന് അവരുടെ പെർഫോമൻസിന്റെ ഉച്ചസ്ഥായിയിൽ ആയിരിക്കും അതിനിടയിൽ ( ഏറ്റക്കുറച്ചിലുകൾ ഉണ്ടാവാം ).

ആ പ്രായം കടന്നതിനു ശേഷം ഉള്ളവരുടെ പെരുമാറ്റത്തിൽ പൊതുവെ കാണുന്ന ഒരു പ്രവണത ആണ് സ്വയം പുകഴ്ത്തലും മറ്റുള്ളവരെ കുറ്റം പറച്ചിലും. ഏതോ ഒരു നൃത്തദ്ധ്യാപിക ഒരിക്കൽ ഇങ്ങനെ മറ്റൊരാളെ കളിയാക്കിയിരുന്നു, അവരുടെ പ്രശ്‍നം ഒന്ന്പഠിച്ചു  നോക്കിയപ്പോൾ ആണ് കുറച്ചു കാര്യങ്ങൾ മനസിലായത്.

ആയ കാലത്തു ലാസ്യ ഭംഗിയും സൗന്ദര്യവും കൈമുതലായി ഉള്ള സമയത്തു ആളുകൾ അവരുടെ പുറകെ മണത്തു നടന്നിരുന്നു. അതവരെ ഉന്മാദാവസ്ഥയിൽ എത്തിച്ചിരുന്നു. കാലം മാറി കോലം മാറിയപ്പോൾ മറ്റുള്ളവരുടെ മണപ്പിക്കൽ കുറഞ്ഞപ്പോൾ മാനസികമായി സമ്മർദ്ദം ഉണ്ടാകുകയും, തദ്വാരാ മറ്റുള്ളവരെ പുലഭ്യം പറയുന്നത് അവർക്കൊരു ആശ്വാസം ആകുകയും ചെയ്തു. അവരുടെ ഉള്ളിൽ തുളുമ്പിവന്നിരുന്ന അസൂയ കുശുമ്പ് വെറുപ്പ് അപകർഷതാബോധം ഇതൊക്കെ രൂപമാറ്റം സംഭവിച്ചു പുറത്തേക്ക് ദുർഗന്ധം വമിപ്പിച്ചു വന്നുകൊണ്ടേയിരുന്നു. പൊതിഞ്ഞു വെച്ചിരിക്കുന്ന മാലിന്യത്തിന്റെ മൂടി തുറക്കുമ്പോളത്തെ ഒരു വിഷവാതകത്തിന്റെ പരക്കൽ ആയി ഇതിനെ കണ്ടാൽ മതി. 

ഇത് ആ മനഃശാസ്ത്രജ്ഞന്റെ അഭിപ്രായം ആണ്, പഠിപ്പും വിവരവും ഒക്കെ ഉള്ളവരല്ലേ, ചിലപ്പോൾ നേരായിരിക്കും. 

ചുറ്റും നോക്കിയപ്പോൾ എനിക്കും അതിന്റെ ലാഞ്ചന കാണിക്കുന്ന പലരെയും കാണുവാൻ സാധിച്ചു. ഒന്ന് ഉള്ളിലേക്ക് തിരിഞ്ഞുനോക്കിയപ്പോൾ തിരിച്ചറിവ് ഉണ്ടായത്, ദൈവമേ എനിക്കും 45 കഴിഞ്ഞിട്ട് ഇത്തിരി വർഷം കഴിഞ്ഞല്ലോ..... പക്ഷെ ബുദ്ധിയും ശരീരവും പതുക്കെ വളർന്ന ഒരാളെന്ന സ്ഥിതിക്ക് കുറച്ചു കൂടെ കിട്ടുവോ ആവോ....

Read more...

ആത്മവിശ്വാസം

>> Sunday, March 10, 2024

 ആത്മവിശ്വാസം 



ശാന്തസുന്ദരമായ അലാം അടികേട്ട്  പെലകാലേ നേരത്തെ എണീറ്റു. ഇന്ന് സന്തോഷവും സമാധാനവും വേണമെന്ന് നിർബന്ധം ഉണ്ടായിരുന്നത്കൊണ്ട് ഒരു 5 മിനിറ്റ് ധ്യാനത്തിൽ ഇരുന്നു. ഭാര്യയെ വീഡിയോ കോൾ ചെയ്തു പിള്ളേരും ഒക്കെയായി കുശലം പറഞ്ഞു, കൊഞ്ചിച്ചു മൊത്തത്തിൽ കളം ഈസിയാക്കി. ചൂടുവെള്ളത്തിൽ കുളിച്ചു കുട്ടപ്പനായി, സുന്ദരനായി, സുമുഖനായി അങ്ങോട്ട് ഒരുങ്ങി.

ഇന്നൊരു പ്രധാനപ്പെട്ട മീറ്റിങ് ഉണ്ട്. സുപ്രധാന മീറ്റിങ്ങുകൾ ഉള്ള സമയത്തു നല്ല ഡ്രസ്സ് എടുത്തു വെച്ച്, നന്നായി ഒരുങ്ങി ഒക്കെ പോകുകയാണെങ്കിൽ നമ്മുടെ സ്വതസിദ്ധമായ ഇന്ഫീരിയോരിറ്റി കോംപ്ലക്സ് കുറച്ചൊക്കെ മാറിക്കിട്ടും. ഈ ഡീൽ സെറ്റ് ആക്കിയിട്ടു വേണം രണ്ടു മാസത്തെ ശമ്പള കുടിശിക ജീവനക്കാർക്ക് കൊടുക്കാൻ. ബുർജ് ഖലീഫയുടെ ചോട്ടിൽ ഓഫിസ്, നല്ല ചിക്കിലി ഉള്ള കമ്പനി, ചിട്ടി കമ്പനിക്കാർ പറയുന്നപോലെ ചേർന്ന് കിടന്നാൽ രണ്ടുകൂട്ടർക്കും നല്ലതാണെങ്കിലും നമുക്ക് ഇത്തിരി സുഖം കൂടും. പോരാത്തതിന് നമ്മളോട് ഡീൽ ചെയ്യുന്നത് ഒരു തരുണീമണിയും. 

കുളിച്ചതിനു ശേഷം വന്നു മുടിയിലും മേശയിലും താടിയിലും ലേശം ഡെക്കറേഷൻ, സാധാരണ നന്നായി ഒന്ന് ഡെക്കറേറ്റ് ചെയ്‌താൽ ക്ളീൻ ഷേവ് അടിക്കേണ്ടി വരുന്നതാണ്, എന്തോ എല്ലാം ശരിയായി. അലമാരി തുറന്ന് ഇന്ന് വരെ എടുക്കാതെ വെച്ചിരുന്ന പുതുമണം ഉള്ള ബനിയൻ, കഴിഞ്ഞ മാസം നാട്ടിൽ നിന്നും വാങ്ങിയ മകന്റെ റെക്കമെന്റേഷനിൽ  ഉള്ള ഏതോ വിലകൂടിയ മറ്റിരിയലിൽ ഉള്ള അണ്ടർവെയർ (300 നു പകരം 900 കൊടുക്കേണ്ടി വന്നു, പക്ഷെ ഇടാൻ ഒരു സുഖം ഒക്കെയുണ്ട്), വീടിനു താഴെയുള്ള ബംഗാളി തേച്ചു വെടുപ്പാക്കിയ ഷർട്ട്, നാല് കിലോ കുറഞ്ഞതിന്റെ പേരിൽ മാത്രം പൃഷ്ഠവും തുടയും കയറാൻ സമ്മതിച്ച പാന്റ് ഇതെല്ലാം വലിച്ചു കയറ്റി ഒന്ന് നിവർന്നു നിന്നു.    

രാവിലെ രണ്ടു മൊട്ട ബുൾസൈ, ഒരു ഏത്തക്ക പുഴുങ്ങിയത്, ഒരു ഗ്ലാസ് പാല്. പ്രാതൽ പോഷകസമൃദ്ധം, ആരോഗ്യദായകം.

രാവിലെ പതിവില്ലാതെ എല്ലാം ശരിയായി സ്മൂത്തായി വരുന്നു. ഒരു തുണിയെടുത്തു പൊടിപിടിച്ച ക്ളാർക്സ് ഷൂവിന്റെ പേര് തെളിഞ്ഞുവരുന്നപോലെ തുടച്ചു, ഡിയോറിന്റെ പിശുക്കി ഉപയോഗിക്കുന്ന പെർഫ്യൂം എടുത്തു മീശയുടെയും താടിയുടെയും ഇടക്ക് ഒരു തുള്ളി തേച്ചു, മൊത്തത്തിൽ ബിന്ദു പണിക്കർ പറയുന്നപോലെ ഒരു മറ്റേ ലുക്കിൽ അങ്ങിറങ്ങി.

ഗൂഗിൾ മാപ് നോക്കി, ട്രാഫിക് ഇല്ല. ഇപ്പോൾ ഇറങ്ങിയാൽ പതിനഞ്ചു മിനിട്ടു മുമ്പ് എവിടെയെത്താം, മാനസികമായി തയാറെടുത്തു തരുണീമണിയെ കാണാം, കച്ചവടം കൈക്കലാക്കാം.

ലിഫ്റ്റിൽ കയറിയപ്പോൾ ആ കണ്ണാടിയിൽ നോക്കിയ ഞാൻ ഞെട്ടിപ്പോയി. എന്തൊരു തേജസ് ആൻഡ്  ഓജസ്. നേരത്തെ ആയ സുന്ദരന്റെയും സുമുഖന്റെയും കൂടെ സുശീലനും സരസനും കൂടി  ആയാൽ ഇന്ന് ഞാൻ പൊളിക്കും. 

 ഉന്മേഷത്തോടെ സുസ്‌മേരവദനൻ ആയി ഞാൻ ചെന്ന് വണ്ടി തുറന്നു. മരുഭൂമിയിൽ പോകുന്നതിനായി  ഫുട്‍സ്റ്റെപ് ഒക്കെ എടുത്തു ദൂരെക്കളഞ്ഞിരുന്നതു കൊണ്ട് കയറാൻ ഇത്തിരി പ്രയാസം ഉണ്ട്. ഡോർ  തുറന്നു വണ്ടിയിലേക്ക് ചാടിക്കയറി.

എന്തോ ഒരു സ്വരം കേട്ടു, സീറ്റിലിരുന്ന ഞാൻ ഒന്ന് കുനിഞ്ഞു നോക്കിയതോടെ എന്റെ സകല ഊർജവും ഒഴുകി പോയി. പാന്റിന്റെ ഏറ്റവും പ്രാധാന്യമുള്ള ഭാഗം കീറിപോയിരിക്കുന്നു. മകന്റെ ഉപദേശത്തിൽ വാങ്ങിയ വിലകൂടിയ ഫ്ലൂറസെന്റ് കളറിലുള്ള സാധനം സ്വിമ്മിങ് പൂളിലെ വെള്ളം ഓളംതല്ലുന്നപോലെ തെളിഞ്ഞു കാണുന്നു. 

ചാടിയിറങ്ങി ഓടിച്ചെന്നു പാന്റുമാറി വല്ല ജീൻസും ഇട്ടു വരാം എന്ന് കരുതി ഇറങ്ങിയപ്പോൾ കണ്ടു, വണ്ടിയുടെ ഒരു ടയറും പഞ്ചർ.





 




 

Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP