ഞാനൊരു പാവം പാലാക്കാരന്‍

രണ്ടാമൻ

>> Sunday, June 9, 2024

രണ്ടാമൻ

രണ്ടാമന്റെ കൂടെയായിരുന്നു എന്റെ ജീവിതം, കഴിഞ്ഞ രണ്ടുമാസം. കാര്യം ദൈവവിശ്വാസി അല്ലെങ്കിലും സഭ പറഞ്ഞതിൽ പിള്ളേരെ ഉണ്ടാക്കുന്ന കാര്യം ( വികാര ജീവി ആയതുകൊണ്ട് അല്ല എന്ന് വ്യംഗ്യം) നന്നായി കേട്ടിരുന്നതുകൊണ്ടു കുന്തിയുടെയും പാണ്ഡുവിന്റെയും കണക്കു മക്കൾ അഞ്ചായിപ്പോയി, (അഞ്ചാമത്തേതു സഹദേവന് പകരം ദേവിയായിപ്പോയി എന്ന് മാത്രം).  അതിലെ രണ്ടാമൻ ഭീമന്റെ കൂടെ കുറച്ചുനാൾ, എന്നിട്ടു അവനെ കൊത്തി പിരിച്ചു ജീവിതത്തിൽ സ്വതന്ത്രൻ ആക്കിവിടാൻ ഉള്ള ഒരു പരിശ്രമം. എല്ലാം പെട്ടെന്ന് കഴിഞ്ഞു.

മൂത്തവനെ കഴിഞ്ഞവർഷം കൊത്തി പിരിച്ചു വിട്ടതുപോലെ ഈ വർഷം പത്താം ക്‌ളാസുകഴിഞ്ഞപ്പോൾ ഇവനെയും കൊണ്ടുവന്നതാണ്. കഴിഞ്ഞ പ്രാവശ്യം വന്നവൻ പിരിയാതെ കൂടുതൽ ചേർന്നു നിൽക്കുന്നതുകൊണ്ടു ഈ പ്രാവശ്യം അമ്പാനെ സൂക്ഷിക്കണ്ടേ എന്നായിരുന്നു ചിന്ത. അന്നത്തെ വികാരക്കുത്തൊഴുക്കിൽ എയർപോർട്ടിൽ വെള്ളപൊക്കം ഉണ്ടാക്കിയതിന് ഫൈൻ കിട്ടിയിരുന്നു. രണ്ടാമൻ ആണെങ്കിൽ  എന്നെ കൂടുതൽ ഇഷ്ടമുണ്ടെന്നു പരസ്യമായി പറഞ്ഞു നടക്കുന്നവനും, അതിനാൽ തന്നെ മനസ്സ് കരിങ്കല്ലിനെക്കാൾ ബലമുള്ളതാക്കാൻ പരിശ്രമങ്ങൾ നേരത്തെ തുടങ്ങിയിരുന്നു. ആകശദൂത് സിനിമ കണ്ടു കരയാതിരിക്കുക, ചേതൻ ശർമ്മക്കിട്ട് മിയാൻദാദ് അടിച്ച സിക്സർ കണ്ടു ടെൻഷൻ മാറ്റുക, റോബർട്ടോ ബാജിയോയുടെ പെനാൽറ്റി  സങ്കടപ്പെടാതിരിക്കുക എന്നൊക്കെയുള്ള ചലഞ്ച് പല പ്രാവശ്യം നോക്കി ഞാൻ. മനസ് കട്ടിയാക്കണം. പക്ഷെ പരാജയം വിജയത്തിന്റെ ചവുട്ടി പടിയാണ് എന്നൊക്കെ കേട്ട് ഈ പടികയറ്റം തുടങ്ങിയിട്ട് വർഷങ്ങളായി എന്ന് മാത്രം.


കാര്യം ഒരു വികാരജീവി ആണെങ്കിലും,  ജീവിതത്തിൽ, പ്രത്യേകിച്ച് കുട്ടികളുടെ കാര്യത്തിൽ, ഒരു പ്രത്യേക രീതിയിൽ ഉള്ള പ്ലാനുകളും ചിന്തകളും ഉള്ളയാളായിരുന്നു ഞാൻ. പിള്ളേരെ കാട്ടിൽ കൊണ്ടുപോയി വേട്ടയാടാനും പ്രകൃതിയുമായി ഇടകലർന്നു വളരണം, പറ്റുമെങ്കിൽ രാജുവിനെയും രാധയെയും പോലെ ഒരു കപീഷുമായി അവർക്കു ചങ്ങാത്തം ഉണ്ടാക്കണം എന്നൊക്കെയുള്ള വൈൽഡ് സ്വപ്ങ്ങൾ ഒക്കെ മാറ്റിവെച്ചു എങ്കിലും, കുറഞ്ഞപക്ഷം പിള്ളേരെ ഇന്നത്തെ തകർന്ന വിദ്യാഭ്യാസ സമ്പ്രദായത്തിൽ പഠിപ്പിക്കാതെ എന്റെ ഉയർന്ന ചിന്താഗതിയും മൂല്യങ്ങളുള്ള (3G യ എന്നും പറയാം) ജീവിതവും പഠിപ്പിക്കണം എന്നായിരുന്നു ലക്ഷ്യം. കാര്യം ചക്കിക്കൊത്ത ചങ്കരൻ അല്ലെങ്കിൽ  ഈനാംപേച്ചിക്ക് മരപ്പട്ടി എന്നപോലെ ചേരുന്ന ഒരു ഭാര്യയെ കിട്ടിയെങ്കിലും സാമ്പത്തികവും കരീർ വൈസും ആയി നേരത്തെ പറഞ്ഞ ചവുട്ടുപടികൾ ഇങ്ങനെ കയറിക്കൊണ്ടേ ഇരുന്നുകൊണ്ട് അവർ സ്‌കൂളിൽ തന്നെ പോയി പഠിച്ചു.



എന്നാലും ഭ്രാന്തൻ ചിന്തകൾ ജന്മനാ ഉള്ള വൈകല്യം ആയതുകൊണ്ട് എന്തിനെങ്കിലും വേണ്ടി സാമ്പാർ ഇങ്ങനെ തിളക്കും. അങ്ങനെയാണ് പത്താം ക്ലാസിനു ശേഷം പിള്ളേർക്കൊരു കൊത്തിപ്പിരിക്കൽ പ്ലാൻ ഉണ്ടായത്.  തനിയെ ദുബായിക്ക് യാത്ര ചെയ്യുക, തിരിച്ചു തനിയെ പോകുക, വിടപറയലിന്റെ വേദന അറിയുക, അതൊക്കെ അനുഭവിക്കാനും തരണം ചെയ്യുവാനും ഉള്ള മനക്കട്ടി ഉണ്ടാക്കുക എന്നൊക്കെയുള്ളതായിരുന്നു ഞങ്ങളുടെ പ്ലാൻ. കൂട്ടത്തിൽ വളരെ സെൽഫിഷ് ആയിട്ടുള്ള ഒരു കാര്യവും. പ്ലസ് ടു കഴിഞ്ഞാൽ പിന്നെ അവരൊക്കെ അവരുടെ ജീവിതവും, കൂട്ടുകാരും ഒക്കെയായി മുന്നോട്ടു പോകും. അതിനിടക്ക് കുറച്ചു നാൾ അവരെ എന്റെ കൂടെ നിർത്തി, ഒന്നിച്ചു ഉണ്ടും ഉറങ്ങിയും ജീവിതത്തിൽ അവരുടെ കൂടെ മറ്റാരുടെയും സാമീപ്യം ഇല്ലാതെ,  അവസാനമായിട്ടുള്ള ഒരു സമയം ചിലവഴിക്കുക എന്ന സ്വാർത്ഥ ചിന്തയും അതിലുണ്ട്. 

മൂത്തവൻ അവന്റെ ഫീലിങ്ങ്സ് അധികം പ്രകടിപ്പിക്കാത്തവനും കൊത്തിപ്പിരിക്കാതെ തന്നെ പോകാൻ സാധ്യത ഉള്ളവനും ആണെന്ന് തോന്നിയതുകൊണ്ട്, എന്റെ അവന്റെ കൂടെയുണ്ടായിരുന്ന ഒരു മാസം അവസാനത്തെ സമയമെന്നു കരുതി അങ്ങ് സ്നേഹിച്ചു. എനിക്ക് വളരെയധികം തിരക്കും ടെൻഷനും ഉള്ള സമയം ആയിട്ടും അവൻ എന്നെ ഒട്ടി നിന്ന് ഞങ്ങൾക്ക് രണ്ടു പേർക്കും വളരെയധികം വിലപ്പെട്ട ഒരു സമയം തരുകയും ചെയ്തു. ഇന്നിപ്പോൾ പിരിയുന്നതിനു പകരം അവൻ  കൂടുതൽ ഒട്ടി നിൽക്കുന്നപോലെ തോന്നുകയും ചെയ്യുന്നു.

രണ്ടാമൻ, അവൻ പ്രകടമായി തന്നെ എന്നെ കൂടുതൽ സ്നേഹിക്കുകയും എന്നോട് ആ സ്വാതന്ത്ര്യം എടുക്കുകയും ചെയ്തിരുന്നു. അതിനാൽ തന്നെ ഞാൻ ശ്രദ്ധാലുവായിരുന്നു. അവനെ പിരിച്ചു വിടുന്നതിനു പകരം കൊണ്ടുപോയി വിടാം, പിരിക്കൽ ഒക്കെ പിന്നെ നടത്താം എന്ന് ഒരു സമയത്തു വിചാരിക്കുകയും ചെയ്തു.എന്നാൽ സാഹചര്യങ്ങൾ മൂലം അവനെ തനിയെ വിടേണ്ടി വന്നു. ഒരു വികാരജീവി ആയിരിക്കും അവനെന്നു കരുതി മനപ്പൂർവ്വവും, സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലവും അവനെ ഒട്ടും വികാരപ്രകടനകൾ ഇല്ലാതെ എല്ലാം ഉള്ളിലൊതുക്കി തിരിച്ചയച്ചു. 

ചാച്ചക്കു ഏറ്റവും സ്നേഹമുണ്ടെന്നു അവൻ കരുതിയ അവനെ വലിയ പ്രയാസങ്ങളില്ലാതെ പറഞ്ഞയച്ചപ്പോൾ അവന്റെ കുഞ്ഞു മനസ് തേങ്ങിക്കാണും. കുറെ ഉപദേശങ്ങളും കുറ്റപ്പെടുത്തലുകളും അല്ലാതെ വലിയ കാര്യമായി അവനെ സ്നേഹിച്ചു കൊല്ലാൻ എനിക്ക് പറ്റിയില്ല, ചെയ്യാൻ പാടില്ല എന്ന നിർബന്ധം ആയിരുന്നു മനസ്സിൽ. ഇമോഷണൽ സ്ട്രെസ് കൊടുക്കാൻ പാടില്ല എന്ന നിർബന്ധം.

അപ്പനാണത്രെ അപ്പൻ, ഒന്ന് കരയുവെങ്കിലും ചെയ്യാമായിരുന്നില്ലേ ഈ ദുഷ്ടന് എന്ന് കരുതി വേദനിച്ചു കാണും എന്റെ മോൻ. 

ഒരു പക്ഷെ മൂത്തവനെക്കാളും നന്നായി കൊത്തിപ്പിരിക്കൽ നടന്നത്  ഇവന്റെ കാര്യത്തിൽ ആയിരിക്കും. അവന് എന്നോടുള്ള ബന്ധം ഒരു പക്ഷെ ഇനി പിരിഞ്ഞുപോകാൻ എളുപ്പമായിരിക്കും. പക്ഷെ എന്നെ അത് ഭീകരമായി വേദനിപ്പിക്കുന്നു. എല്ലാ മക്കളെയും തുല്യ സ്നേഹമെന്നു നമ്മൾ കരുതും, പക്ഷെ നമ്മളോട് കൂടുതൽ സ്നേഹം കാണിക്കുന്നവരോട് കുറച്ചു തിരിച്ചു വിത്യാസം ഉണ്ടാവുകയും ചെയ്യും. 

തുലാവർഷ സന്ധ്യയിൽ ഇരുൾ മൂടി പെയ്യാതെ കെട്ടി നിന്ന മാനം പോലെ മനസ്സും, വെള്ളിടിയിൽ കിടുങ്ങുന്നപോലെ പതറിനിന്ന ഹൃദയവുമായി, അവൻ എന്റെ കൺമുമ്പിൽ നിന്നും മറയുന്നവരെ എന്റെ  മഴ പെയ്യരുതേ എന്ന പ്രാർത്ഥനയുമായി അവനെ യാത്രയാക്കി ഞാൻ. 

ഒരു കുഞ്ഞു മുള്ളാണി എൻഹൃദയം കീറുമ്പോളും   
ഒരു തുള്ളിനീർ  പോലും കൺപീലിയിൽ വീഴാതെ 
എൻ കുഞ്ഞു പോകുമ്പോൾ യാത്രാമൊഴി ചൊല്ലുമ്പോൾ 
കരയാതെ കരഞ്ഞു ഞാൻ പറയാതെ പറഞ്ഞു ഞാൻ 

എനിക്കിഷ്ടമാണ് കുഞ്ഞേ നിന്നെ.....


ഇന്നിപ്പോൾ ഹൃദയം നുറുങ്ങുന്ന വിഷമാവസ്ഥയിൽ ആണ്, എന്റെ സ്നേഹം പുറത്തൊഴുക്കാതെ  എന്തിനു ഞാൻ അണ കെട്ടി നിറുത്തി? മകനെ, എനിക്ക് നിന്നെ ഒത്തിരി ഇഷ്ടമാണ്. ഒരിക്കൽ കൂടി നമുക്ക് രണ്ടും തനിയെ ജീവിക്കണം, ഒരിക്കൽക്കൂടി നിന്റെ വിരലുകൾ കൊണ്ട് എന്റെ നെഞ്ചത്ത് പരതുന്നത്, ഒരു ദിവസമെങ്കിലും.  എനിക്ക് നിന്നെ കൊതിതീരെ സ്നേഹിക്കണം ......


അങ്ങനെ ഒരു രണ്ടാമൂഴത്തിനായി കാത്തുകൊണ്ട്......





നീയെന്റെ അരികിൽ, ഒരു  പൊന്നോമനയായി 
ഇനിയെന്ന് വരുമെന്റെ മകനെ
നിൻ നെഞ്ചിൻ ഇടിപ്പ് , നിന്റെയാ ചൂട് 
ഇനിയെന്ന് പകരുമെൻ മകനെ 

നിന്റെയാ ചിരികൾ, കിലുകിൽ പമ്പരമായ് 
എന്നുമെൻ ഉള്ളിൽ നിറഞ്ഞിരിക്കും 
എന്നും നിൻ അരികിൽ ഒരു കാവലായി 
ഏതുലോകത്തെങ്കിലും ഞാനുണ്ടാകും 















0 comments:


Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP