ഞാനൊരു പാവം പാലാക്കാരന്‍
അമ്മ
>> Thursday, December 16, 2010
അങ്ങനെ വാഴക്കാവരയനും സെഞ്ചുറി അടിക്കുന്നു. സിക്സര്‍ അടിച്ചു വേണോ അതോ സിംഗിള്‍ എടുത്തു വേണോ എന്നോക്കെ ചിന്തിച്ചു നോക്കുന്നു. പതിവിനു വിപരീതമായി പാവങ്ങളുടെ രഥം എന്ന് പേരുള്ള ട്രെയിനിലെ മുകളിലെ ബര്‍ത്തില്‍ കമന്ന് കിടന്നാണ് ചിന്ത.
ഒത്തിരി കമന്റും നൂറുകണക്കിന് ഹിറ്റും ഒക്കെ കിട്ടുന്ന ഒരു അടിപൊളി ബ്ലോഗ് ഇട്ടേക്കാം എന്നൊക്കെ ആശ ഉണ്ടെങ്കിലും വീട്ടില്‍ നിന്നും പടിയിറങ്ങുന്ന ദിവസങ്ങള്‍ പൊതുവേ മനസ് അശാന്തമായിരിക്കും. എന്നാ പിന്നെ ആര്‍ക്കെങ്കിലും ഡഡിക്കെറ്റ് ചെയ്തേക്കാം എന്ന് തോന്നി. കരഞ്ഞുകൊണ്ട് യാത്രയാക്കിയ ഭാര്യ, പനീ പിടിച്ചുറങ്ങുന്ന കറിയാച്ചന്‍ , കെട്ടിപിടിച്ചുമ്മ തന്ന കോക്കു ഇവരൊക്കെയാണ് ആദ്യം മനസ്സില്‍ വന്നത്. എന്താണവരെക്കുറിച്ച് എഴുതുന്നത് എന്നാലോചിച്ചിങ്ങനെ ഇരുന്നപ്പോള്‍ വയറ്റില്‍ നിന്നും ഒരു കൊച്ചു ഏമ്പക്കം, വത്തല മുളക് ചുട്ടരച്ച ചമ്മന്തിയുടെ രുചി വീണ്ടും വായില്‍ വന്നു.
എന്റെ നൂറാമത്തെ ബ്ലോഗ് എന്റെ അമ്മയെക്കുറിച്ചല്ലാതെ മറ്റെന്താണെഴുതുക? യാത്രയില്‍ കഴിക്കാനായി ഇലയില്‍ പൊതിഞ്ഞു തന്ന ചോറിനും ചമ്മന്തിക്കും മുട്ടപൊരിച്ചതിനും ഒരു പക്ഷെ അതെന്നെ ഓര്‍മ്മിപ്പിക്കുന്ന ഒരു ദൌത്യവും ഉണ്ടായിരിക്കാം.
പൈകയിലെ ഒരു റോമന്‍ കാത്തലിക് കുടുംബത്തിലെ ബിസിനസുകാരനായ ഒരു അപ്പന്റെ രണ്ടാമത്തെ മകളായി ജനനം. ചെറുപ്പകാലം അപ്പന്റെ തറവാട്ടില്‍ . പിന്നീട് മൂന്നനിയന്മാരും മൂന്നനിയത്തിമാരും. ചെറുപ്പത്തിലേ തന്നെ ഒരനിയത്തിയെ നഷ്ടമായി.
ആനയെ സ്വപ്നം കണ്ടു നിലവിളിച്ചു കരഞ്ഞിരുന്ന ആ പെണ്‍കുട്ടിക്ക് കുഞ്ഞുനാളില്‍ തന്നെ കാലില്‍ ഒരു ഓപ്പറേഷന്‍ , അവസാനം കാലിലൊരു കുഞ്ഞു മുടന്തു ബാക്കി. എങ്കിലും അവള്‍ പഠിച്ചു, അവളുടെ അപ്പന്‍ അവള്‍ പഠിപ്പിച്ചു. ഏകദേശം അമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് ചങ്ങനാശ്ശേരി അസംഷന്‍ കോളേജില്‍ നിന്നും ഡിഗ്രീ, എസ് ബി കോളേജില്‍ നിന്നും മാസ്റ്റര്‍ ഡിഗ്രീ, പിന്നെ ബീയെഡും. ഇടക്കിത്തിരി കാലം ഗുരുവായൂര്‍ ലിറ്റില്‍ ഫ്ളവര്‍ കോളേജില്‍ അധ്യാപനവും.
പിന്നീട് കല്യാണം, ചടപടാന്ന് നാല് പിള്ളേര്‍ , കെട്ടിയവന്റെ മരണം, ഒരു യുവതിയുടെ മനസിന് ഒന്ന് ചിന്തിക്കാന്‍ പോലും സമയം കിട്ടുന്നതിനു മുമ്പ് സംഭവങ്ങളുടെ പെരുമഴ. എങ്കിലും തളര്‍ന്നില്ല, എല്‍ പി സ്കൂളില്‍ തുടങ്ങിയ ജോലി അവസാനം ഹൈസ്കൂളില്‍ എത്തി റിട്ടയര്‍ ആയി. അന്ന് കൂടെ പഠിച്ചവര്‍ ഒക്കെ വലിയ പ്രൊഫസര്‍മാര്‍ ഒക്കെ ആയി ആവശ്യത്തിന് സമ്പാദിച്ച് മക്കളെ ഒക്കെ നല്ല നിലയില്‍ ആക്കികാണുമായിരിക്കാം. പക്ഷെ അമ്മയും പെണ്മക്കളെ ഒക്കെ കെട്ടിച്ചു, ഇനി ഇളയ മകന്റെ കല്യാണം കൂടികഴിഞ്ഞാല്‍ എല്ലാ ഉത്തരവാദിത്വങ്ങളും തീരും.
എവിടെ തീരാന്‍ ..... അനുഭവങ്ങളുടെ തീചൂളയിലൂടെ നടന്നവളെന്കിലും ഒരു സാധാരണ സ്ത്രീ ആണ് എന്റെ അമ്മ. നാല് ദിവസം മുമ്പ് ഞാന്‍ വീട്ടില്‍ എത്തിയപ്പോള്‍ അമ്മ പറഞ്ഞു, ഇനി എന്റെ കാലം കഴിഞ്ഞാലേ നിങ്ങള്‍ക്കും ഒരു ഗതിയുണ്ടാവൂ എന്നാ തോന്നുന്നേ, അത്രയ്ക്ക് ഗതികെട്ട ജന്മാമായിരിക്കും എന്റേത് എന്ന്. ഞങ്ങളില്‍ ആര്‍ക്കെങ്കിലും ഒക്കെ എന്തെങ്കിലും പ്രശ്നങ്ങള്‍ എപ്പോളും ഉണ്ടായിരിക്കുന്നതിനാല്‍ അമ്മക്ക് ഒരിക്കലും സന്തോഷിക്കാന്‍ പറ്റില്ല.
എന്നും കഷ്ടകാലങ്ങളും ദുരന്തങ്ങളും അനുഭവിക്കേണ്ടി വന്ന ഒരു ജന്മം, സപ്തതിയോടടുക്കുന്ന ഇനിയെങ്കിലും ഇത്തിരി സന്തോഷം അമ്മക്ക് ലഭിക്കുമോ? ഇടക്കൊക്കെ സന്തോഷത്തിന്റെ നാമ്പുകള്‍ ഞാന്‍ കാണുന്നു. പണ്ട് കോളേജില്‍ ഒന്നിച്ചു പഠിച്ച, ഒരുമിച്ചു ഹോസ്റ്റലില്‍ താമസിച്ച ഒരു കൂട്ടുകാരിയുമായി മൂന്നു മാസം മുമ്പ് കണ്ടുമുട്ടി. ഭയങ്കര സന്തോഷമായിരുന്നു അപ്പോള്‍ . രണ്ടു ദിവസം മുമ്പ് ഊട്ടിയില്‍ ചെന്നപ്പോള്‍ അവിടുത്തെ പൂക്കള്‍ കണ്ടപ്പോള്‍ ബോട്ടണിക്കാരിയായ അമ്മയുടെ സന്തോഷം.
എന്റെ ദൈവമേ.... ഇനിയും ബെറ്റിക്കോട്ടും ഇട്ടു നിലവിളിച്ചുകൊണ്ട് ആനയുടെ മുമ്പില്‍ നില്‍കുന്ന സ്വപ്നങ്ങള്‍ അമ്മയെ കാണിക്കരുതെ... പൂക്കളും ചെടികളും പൂമ്പാറ്റകളും മാത്രമുള്ള മുറ്റത്ത് ചിരിയുമായി നില്‍ക്കുന്ന അമ്മയോട്... "ഞാന്‍ എന്നാ ഇറങ്ങുവാ കേട്ടോ" എന്ന് പറഞ്ഞു ദിവസവും ജോലിക്ക് പോകാനുള്ള ഒരനുഗ്രഹം നാലുമക്കളില്‍ എനിക്ക് മാത്രം നല്‍കണമേ....ഞങ്ങളുടെ അമ്മക്ക് ഇനിയുള്ള കുറച്ചു കാലമെന്കിലും നല്ല സന്തോഷമുള്ള നിമിഷങ്ങള്‍ സമ്മാനിക്കുവാന്‍ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും അനുഗ്രഹം നല്‍കണമേ........ Read more...
തെറ്റും ശരിയും
>> Monday, November 22, 2010
അങ്ങനെ വീണ്ടും കറിയാച്ചന്റെ ഒരു ജന്മദിനം. പതിവ് പോലെ എനിക്ക് അതും മിസ്സാകുന്നു. പി എം പി യുടെ അവസാന ദിവസത്തെ ക്ലാസ് ആയിപോയി, അല്ലായിരുന്നെങ്കില്‍ എങ്ങനെയെങ്കിലും വീട്ടില്‍ എത്തിയേനെ. എന്തായാലും അന്ന് രാത്രി ക്ലാസും കഴിഞ്ഞു കൂട്ടുകാരനുമായി രാത്രി യാത്ര തിരിച്ചാല്‍ രാവിലെ വീട്ടില്‍ എത്താം എന്ന് പ്ലാന്‍ ചെയ്തിരുന്നപ്പോള്‍ ആണ് അവന്റെ വണ്ടിയില്‍ ലോറി ഇടിക്കുന്നത്. ഇനി രണ്ടു ദിവസം കഴിഞ്ഞേ പോകാന്‍ പറ്റൂ. എന്നാല്‍ പിന്നെ സമ്മാനം ഒക്കെ വാങ്ങി പതുക്കെ പോകാം എന്ന് വിചാരിച്ചു.
വൈകുന്നേരം പതുക്കെ കൂട്ടുകാരനുമായി മന്ത്രി സ്ക്വയര്‍ എന്നാ ബാംഗളൂരിലെ ഏറ്റവും വലിയ ഷോപ്പിംഗ് സെന്ററിലെക്ക് യാത്ര തിരിച്ചു. വണ്ടിയിലിരുന്നു പ്ലാന്‍ ചെയ്തു എന്തൊക്കെയാണ് വാങ്ങേണ്ടതെന്ന്‍. രണ്ടു മക്കള്‍ക്കും മദര്‍ കെയറില്‍ നിന്നും ഓരോ ഉടുപ്പ്, വണ്ടി പ്രാന്തനായ കറിയാച്ചന് ഒരു റിമോട്ട് കാര്‍ .
ഒരു ട്രാഫിക് ബ്ലോക്കില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ അടുത്ത വണ്ടിയില്‍ കറിയാച്ചന്റെ പ്രായത്തിലുള്ള ഒരു കൊച്ചു വിന്‍ഡോയിലൂടെ നോക്കി ചിരിച്ചു കാണിച്ചു. ഏകദേശം അവന്റെ അതേ വലുപ്പം. ഇനി ഉടുപ്പെടുക്കുംപോള്‍ നാല് വയസു എന്ന് പറഞ്ഞെടുത്താല്‍ വലുപ്പം കൂടുവോ ആവോ? മക്കളെ കൂടെ കൊണ്ട് വന്നു എടുക്കുകയാണെങ്കില്‍ എല്ലാം ശരിയായേനെ എന്നൊക്കെ ആലോചിച്ചിരുന്നപോള്‍ എന്റെ സൈഡിലെ വിന്‍ഡോയില്‍ ഒരു മുട്ട്. നോക്കിയപ്പോള്‍ ഒരു അമ്മയും കുഞ്ഞും. മുഷിഞ്ഞ വേഷവും പാറിപറന്ന മുടിയുമായി ക്ഷീണിതയായ അമ്മ. ഒക്കത്ത് ചെമ്പിച്ച മുടിയും തളര്‍ന്ന കണ്ണുകളും മൊരിഞ്ചു വന്ന ദേഹവുമായി ഒരു കുട്ടി അമ്മയെ ഒട്ടിച്ചേര്‍ന്നു കിടക്കുന്നു, കറിയാച്ചന്റെ അതെ വലുപ്പമാണ് അവനും.
മൃത്യുവിലേക്ക് വലിച്ചെറിയപ്പെട്ട എന്റെ തന്നെ അനേക കോടി ബീജങ്ങളുടെ ഇടയില്‍ നിന്നും ഏതോ ഒരു നിമിഷത്തില്‍ മത്സരിച്ചു കയറിയ കറിയാച്ചനെ ഉരുവാക്കിയ ബീജത്തിനു എന്തു പ്രത്യേകതയാണോ ഉണ്ടായിരുന്നത്? ക്രിക്കറ്റ് ബാറ്റുമായും ഫുട്ബോളുമായും ലോകത്തിന്റെ നെറുകയില്‍ എത്തുന്ന മക്കളെ സ്വപ്നം കാണുന്ന ഒരു അച്ഛന്‍ , മക്കള്‍ക്ക് ഒരു കുറവും വരാതെ പോന്നു പോലെ നോക്കുന്ന ഒരമ്മ, എന്തിഷ്ടവും സാധിച്ചു കൊടുക്കാന്‍ നോക്കിയിരിക്കുന്ന വലിയ കാര്‍ന്നവന്മാര്‍ , ഒരു പക്ഷെ ഭാഗ്യവാന്മാരായ കുട്ടികളല്ലേ അവര്‍?
എന്റെ മുമ്പില്‍ ഭിക്ഷ യാജിച്ചു വന്ന ആ കുട്ടിയുടെ തളര്‍ന്ന മുഖം എന്നെ പിടിച്ചുലച്ചു. എന്റെ മക്കള്‍ക്ക് ഒന്നും വാങ്ങാതെ അവനാ കാശു കൊടുത്താല്‍ അവന്‍ സന്തോഷിക്കുമോ? അവന്റെ അച്ഛനും അമ്മയ്ക്കും ഞങ്ങളുടേത് പോലെ സ്വപ്നങ്ങളുണ്ടാവുമോ? അതോ അവരുടെ സ്വപ്‌നങ്ങള്‍ നല്ല ഒരു ഭിക്ഷ കിട്ടുന്നതായിരിക്കുമോ? വെയില് കൊണ്ടാല്‍ അവര്‍ക്ക് പണി വരില്ലേ? അവനെ നല്ല ഒരു സ്കൂളില്‍ ചേര്‍ത്താല്‍ അവന്‍ നന്നാവുമോ? അവനും കറിയാച്ചനെ പോലെയാവുമോ? എന്റെ മനസിലൂടെ ചിന്തകള്‍ പാഞ്ഞു.
ഉടനെ തന്നെ അടുത്ത വശത്തും എത്തി ഒരു അമ്മയും കോച്ചും. ആ കൊച്ചും തളര്‍ന്നുറങ്ങുന്നു. ഇതെന്താ നല്ല ലാഭമുള്ള പണിയാണോ ഇനി? അല്ലെങ്കില്‍ ഇവര്‍ക്ക് വല്ല ജോലിയും ചെയ്‌താല്‍ നന്നായി ജീവിച്ചു കൂടെ? പിള്ളേരെ പിടുത്തക്കാര്‍ ഒക്കെ പിടിക്കുന്ന കുട്ടികളെ കണ്ണും കുത്തി പൊട്ടിച്ചു പിച്ചയെടുക്കാന്‍ വിടുന്ന മാഫിയാ ഒക്കെ സിനിമയില്‍ കണ്ടിട്ടുണ്ട്. ഇനി അങ്ങനത്തെ ആള്‍ക്കാര്‍ ആണോ ഇവര്‍ ? ഏതെന്കിലും വീട്ടില്‍ ജോലിക്ക് നിന്നാല്‍ തന്നെ ഇവര്‍ക്ക് നന്നായി ജീവിച്ച് മക്കളെയും പഠിപ്പിക്കാന്‍ സാധിക്കില്ലേ? കേരളത്തിലാണേല്‍ ഇപ്പോള്‍ ഒരു പണിക്കും ആളെ കിട്ടാനേ ഇല്ല. അപ്പോള്‍ പിന്നെ ഇവരെന്തിനാ ഇങ്ങനെ തെണ്ടി നടക്കുന്നത്?
ഇന്ത്യാക്കാരെ എല്ലാവരും മോശമായി ചിത്രീകരിക്കുന്നു എന്നാണു പലരുടെയും പരാതി. ഇപ്പോള്‍ ഇന്ത്യ ലോകത്തിലെ വന്‍ ശക്തി ആകാന്‍ പോകുന്നു. സാമ്പത്തികമായി ഇന്ത്യ വളരെ മെച്ചപ്പെട്ടു. പക്ഷെ ഇത് പോലുള്ള കുട്ടികള്‍ ? മുംബയിലെയും മറ്റും ചേരികള്‍ ? വിസര്‍ജ്ജ്യ വസ്തുക്കള്‍ പൂക്കളം തീര്‍ക്കുന്ന തമിഴ്നാട്ടിലെയും മറ്റും നിരത്തുകള്‍ ? എവിടെയാണ് വികസനം?
ഒരു ലക്ഷം കോടിയും പതിനായിരം കോടിയും കളിപ്പിക്കുന്ന രാഷ്ട്രീയക്കാരുടെ അഴിമതി. അവര്‍ക്കായിരിക്കാം വികസനം. പക്ഷെ ഇത്രയധികം കാശുകൊണ്ട് ഇവരെന്തു ചെയ്യാന്‍ ? അതിന്റെ ഒരംശം കൊണ്ട് ഈ പാവം കുട്ടികളെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ! അല്ലെങ്കില്‍ ഒരു പക്ഷെ എല്ലാവരും പ്രകൃതിയുടെ സന്തുലനാവസ്ഥക്ക് ആവശ്യമാണോ?
എന്താണ് തെറ്റും ശരിയും? അത് ആപേക്ഷികമല്ലേ? ഒരാളുടെ തെറ്റ് മറ്റൊരാളുടെ ശരിയല്ലേ? എനിക്ക് പൈസാ ഉണ്ടെങ്കില്‍ ഞാന്‍ അത് ചിലവാക്കുന്നു. എനിക്ക് ആരോഗ്യം ഉണ്ടെങ്കില്‍ ഇല്ലാത്തവനെ ഞാന്‍ കീഴടക്കുന്നു. എനിക്ക് കഴിവുള്ള കാര്യങ്ങളില്‍ ഞാന്‍ മത്സരിച്ചു ജയിക്കുന്നു. ഇതെല്ലാം എന്റെ ശരി. എനിക്കധികാരമില്ലാത്തതിനാല്‍ അധികാരം ഉള്ളവരോട് എനിക്ക് ദേഷ്യം. എനിക്ക് കോടികള്‍ കിട്ടാത്തതിനാല്‍ കിട്ടുന്നവരോട് എനിക്ക് ദേഷ്യം. അങ്ങനെയാണോ ശരിയുടെയും തെറ്റിന്റെയും നിര്‍വചനം?
എല്ലാ തെറ്റുകാര്‍ക്കും അതിനൊരു ന്യായീകാരം ഉണ്ട്. അവനു അത് ശരിയെന്നു തോന്നിയിട്ടു തന്നെ ആണ് അത് ചെയ്യുന്നത്. അപ്പോള്‍ ഇനി ആരെയാ കുറ്റം പറയുക?
പൊന്‍കുന്നം കഹാം ഹേ - കുട്ടപ്പായി കഥകള്‍ 9
>> Saturday, October 23, 2010
വര്‍ഷങ്ങള്‍ക്കു മുമ്പ് നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ ബോംബെ - ഡല്‍ഹി രജിസ്ട്രേഷന്‍ വാഹങ്ങള്‍ വരാന്‍ തുടങ്ങിയ കാലം. പൈകയിലും പ്രാന്തപ്രദേശങ്ങളിലും ഉള്ള ബോംബെയില്‍ ബന്ധങ്ങള്‍ ഉള്ളവര്‍ക്ക് വന്‍ ഡിമാന്‍ഡ്, വിലക്കുറവില്‍ അവിടെ നിന്നും വണ്ടിയെങ്ങനെ എടുക്കാം എന്നതായി നാട്ടുകാരുടെ ചിന്ത. എന്തായാലും പൈകയില്‍ നിന്നും ഒത്തിരി ആള്‍ക്കാര്‍ വണ്ടിയെടുക്കാനായി അന്ന്‍ ബോംബെയും ഡെല്‍ഹിയും എന്തിനു പറയുന്നു അരുണാചല്‍ പ്രദേശ് വരെ കണ്ടു. അങ്ങനെ എല്ലാത്തിലും കണക്ക് കൂട്ടി കൂട്ടി നോക്കി അവസാനം പ്ലാനിംഗ് മാത്രമല്ലാതെ വേറെ ഒന്നും ചെയ്യാന്‍ സാധിക്കാതിരുന്ന കുട്ടപ്പായിയും വണ്ടിയോരെണ്ണം എടുക്കാന്‍ തീരുമാനിച്ചു.
അന്ന്‍ കുട്ടപ്പായി കോയമ്പത്തൂരില്‍ പുതുതായി വന്ന ഒരു അമേരിക്കന്‍ കമ്പനിയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ ജോലി ചെയ്യുന്നു. മാര്‍ക്കറ്റിങ്ങിലെ പങ്കാളി അബി, പത്താം ക്ലാസ് വരെ ഊട്ടിയില്‍ പഠിച്ചതിനാല്‍ ശിറ്റും ഫക്കും നന്നായി പറയാനറിയാം. പത്താം ക്ലാസിനു ശേഷം വലി, കുടി, പാന്‍പരാഗ്, ശംഭു തുടങ്ങിയ സുകമാരകലകളില്‍ പ്രാവീണ്യം നേടാനിറങ്ങി എഴുത്തും വായനയും നിര്‍ത്തിയ അവനോടു അഞ്ചു മിനിറ്റു സംസാരിച്ചാല്‍ അവനു ഡബിള്‍ എം ബി എ ഉണ്ടെന്നേ ആരും പറയൂ. രണ്ടു പേരും കൂടി എങ്ങനെ ഒരു ദിവസം അരമണിക്കൂര്‍ മാത്രം പണിത് ജീവിക്കാന്‍ പറ്റും എന്ന് റിസേര്‍ച്ച് നടത്തിക്കൊണ്ടിരിക്കുന്ന സമയം. രാവിലെ ഒന്‍പതു മണിക്ക് എണീക്കുന്ന കുട്ടപ്പായി യെല്ലോ പേജില്‍ നിന്നും അമ്പതു ഫോണ്‍ നമ്പരും അഡ്രസും എഴുതിയെടുക്കും. പതിനൊന്നിന് എണീക്കുന്ന അബിയെ അതെല്ലാം ഏല്‍പ്പിച്ച് കഥകള്‍ ഉണ്ടാക്കി മലയാളത്തില്‍ പറഞ്ഞു കേള്‍പ്പിക്കും. അതെല്ലാം വൈകുന്നേരം വിശദമായി അബി ഇംഗ്ലീഷില്‍ സായിപ്പിനെ പറഞ്ഞു കേള്‍പ്പിക്കും. വൈകുന്നേരം വരെ വെടി പറച്ചിലും സ്വപ്നം കാണലുമായി ഇരുന്നിട്ട് രാത്രി പുറത്ത് പോയി വിശാലമായ ശാപ്പാടും മേമ്പൊടിക്ക് അല്പം മദ്യവും. ദിനരാത്രങ്ങള്‍ കൊഴിഞ്ഞു പോക്കൊണ്ടേ ഇരുന്നു.
വണ്ടിയെടുക്കാനുള്ള ആഗ്രഹം കലശലായപ്പോള്‍ കുട്ടപ്പായി ആദ്യം പൈകയിലെ ബോംബെ ബന്ധമുള്ള വന്‍ തോക്കുകളെ വിളിച്ചു. പണ്ട് അവരുടെ വീരഗാഥകള്‍ ഒക്കെ മണിക്കൂറുകള്‍ കേട്ടതല്ലേ? പക്ഷെ ബോംബെ വണ്ടിയെടുക്കല്‍ തുടങ്ങി മാസങ്ങള്‍ ആയിരുന്നതിനാലും അവര്‍ക്ക് ഇനിയും ബോംബെ കഥകള്‍ പറഞ്ഞു നിലനില്‍ക്കേണ്ടത് കൊണ്ടും അവര്‍ പോംവഴി കണ്ടു പിടിച്ചിരുന്നു. ദാവൂദ് ഇബ്രാഹിമിന്റെയും ചോട്ടാ രാജന്റെയും നേരിട്ടുള്ള ഇടപാടുകാര്‍ ആയതു കൊണ്ട് ഇങ്ങനത്തെ ചീള് കേസുകള്‍ കൈകാര്യം ചെയ്യില്ലാ എന്ന് വിനയപൂര്‍വ്വം കുട്ടപ്പായിയെ അറിയിച്ചു. പത്ത് പതിനഞ്ചു പേരെ കൊല്ലാന്‍ ആവശ്യമുണ്ടെങ്കില്‍ പറയാന്‍ മടിക്കേണ്ട എന്നും പറഞ്ഞു.
അപ്പോളാണ് ദൈവീക കാര്യങ്ങളില്‍ ഒരു കൊച്ചു അധോലോക പിടിപാടുകാരന്‍ ആയ തന്റെ അമ്മാവന്‍ ഫാദര്‍ കുര്യാക്കോസ് ബോംബെയില്‍ പാവം മനുഷ്യന്മാര്‍ക്ക് ഇശോയുടെ അടുത്ത് റക്കമെന്റെഷനും ആയി ജീവിക്കുന്ന കാര്യം കുട്ടപ്പായി ഓര്‍ത്തത്. പിന്നെ അമാന്തിച്ചില്ല, ഫോണ്‍ എടുത്ത് ഒറ്റ വിളി. ആരോഗ്യകാര്യങ്ങളും കര്‍ത്താവിന്റെയും വിശുദ്ധന്മാരുടെയും സുഖവിവരങ്ങളും ഒക്കെ തിരക്കി പതുക്കെ വിഷയം അവതരിപ്പിച്ചു. ഒരു വണ്ടി തന്നെ കൊണ്ട് എടുപ്പിച്ച് അവിടുന്ന്‍ ഒരു ഡ്രൈവറെയും വിട്ടു നാട്ടില്‍ എത്തിക്കാനാ കുട്ടപ്പായിയുടെ മനസിലിരുപ്പ് എന്നറിയാവുന്ന അമ്മാവന്‍ നീയിങ്ങു പോരെ നമുക്ക് വണ്ടി നോക്കിയെടുക്കാം എന്ന് തന്ത്രപൂര്‍വ്വം സ്കൂട്ടായി. കുട്ടപ്പായിയുടെ മടി പ്രസിദ്ധമായിരുന്നത് കൊണ്ട് ബോംബെ വരെ വന്നു വണ്ടിയെടുക്കാനുള്ള സാധ്യത ഇല്ലെന്നായിരുന്നു അച്ചന്‍ വിചാരിച്ചത്.
പക്ഷെ കുട്ടപ്പായി പിന്മാറിയില്ല. ബോംബെ വരെ ഒരാളെ കൂട്ടി പോയി വന്നാല്‍ എത്ര രൂപയാ നഷ്ടം എന്ന് കണക്ക് കൂട്ടിയ കുട്ടപ്പായി പക്ഷെ തനിയെ ഇത്ര ദൂരം യാത്ര ചെയ്യുന്നതും വണ്ടി ഓടിക്കുന്നതും ഓര്‍ത്ത് ആകെ കണ്ഫ്യുഷനില്‍ ആയി. പിശുക്കും മടിയും മനസ്സില്‍ കിടന്ന്‍ പിടി വലി നടത്തി അവസാനം മടി പിശുക്കിനെ തോല്പിച്ചു, അങ്ങനെ ഒരാളെ കൂടെ കൊണ്ട് പോകാം എന്ന് തീരുമാനിച്ചു.
ആരായിരിക്കണം ആ ഹതഭാഗ്യന്‍ എന്ന കാര്യത്തില്‍ കുട്ടപ്പായിക്ക് ഒരു തീരുമാനം എടുക്കാന്‍ പറ്റിയില്ല. മടി ഇല്ലാത്ത ഒരു ധാരാളിയെ ആലോചിച്ചപ്പോള്‍ അവര്‍ ദരിദ്രനാണ്. സാമ്പത്തികം ഉള്ള ഒരുത്തനെ ചിന്തിച്ചപ്പോള്‍ അവന്‍ പിശുക്കനായ മടിയന്‍ ആണ്. കുട്ടപ്പായിക്ക് ആവശ്യം കയ്യില്‍ കാശുള്ള ധാരാളിയായ എന്നാല്‍ ലേശം പോലും മടിയില്ലാത്ത ഒരാളാണ്. ബോംബെ കാണിക്കാം എന്നുള്ള പ്രലോഭനങ്ങളില്‍ ഒന്നും ആരും വീണില്ല. ഈശ്വരാ ഇതെന്തൊരു പരീക്ഷണം എന്ന് ചിന്തിച്ചിരിക്കുമ്പോള്‍ ആണ് ഒരു ഫുള്ളുമായി അബി കയറി വരുന്നത്.
കുട്ടപ്പായിയ്ടെ മനസ്സില്‍ ഒരു ബള്‍ബു മിന്നി. ഇവനാകുമ്പോള്‍ ഭാഷ നന്നായി അറിയാം, ഒരു ഹിന്ദി മലയാളം ഭാഷ സഹായി ലാഭം. പിന്നെ ഒരു ഫുള്ളും നാല് പാക്കറ്റ് പാന്‍പരാഗും ഉണ്ടെങ്കില്‍ ലോക്കല്‍ ട്രെയിനില്‍ അവിടം വരെ കൊണ്ടുപോകാം. കാര്യം കാശൊന്നും കയ്യില്‍ കാണില്ല എങ്കിലും വലിയ ചിലവില്ലാതെ കൊണ്ടു വരാം. ആകെ ഒരു പ്രശ്നം അവന്റെ സ്പീഡ് ആണ്. കുട്ടപ്പായി ഇരുപത്തഞ്ചു മിനിട്ടെടുത്ത് പോയി പൈന്റു വാങ്ങി വരുന്ന ബാറില്‍ നിന്നും അബി അഞ്ചു മിനിട്ട് കൊണ്ടാ പൈന്റിനു പകരം ഫുള്‍ വാങ്ങി വരുന്നത്. ഒരാള്‍ സൈക്കിള്‍ സ്ലോ റേസിലും മറ്റെയാള്‍ സ്പീഡ് റേസിലും ചാമ്പ്യന്‍. എന്തായാലും ബാക്കിയൊക്കെ വരുന്നിടത്ത് വെച്ചു കാണാം എന്ന് വിചാരിച്ച് കുട്ടപ്പായി അബിയെയും കൂട്ടി ബോംബേക്കു തിരിച്ചു. റെയില്‍വേ സ്റ്റേഷനില്‍ നിന്നും കുട്ടപ്പായി അച്ചനെ വിളിച്ച് ഞങ്ങള്‍ അങ്ങോട്ട് പോരട്ടെ എന്ന് ചോദിച്ചു. പിന്നെന്താ വേണമെങ്കില്‍ മിനിഞ്ഞാന്നു തന്നെ പോന്നു കൊല്ല് എന്നാ ഭാവത്തില്‍ അച്ചന്‍ . അന്താരാഷ്‌ട്ര മടിയനായ കുട്ടപ്പായി ബോംബെ വരെ വരും എന്ന് അച്ചന്‍ വിചാരിച്ചില്ല.
ഡിസംബറിലെ ഒരു പ്രാഭാതം, രാവിലെ അഞ്ചു മണിക്കുള്ള കുര്‍ബാന വാഷിയിലെ സെന്റ് മേരീസ് പള്ളിയില്‍ ഫാദര്‍ കുര്യാക്കോസ് ആഘോഷപൂര്‍വ്വം നടത്തുന്നു. ബൈബിള്‍ വായിക്കുന്നതിനു മുമ്പുള്ള എന്ന പാട്ടിനു സാധാരണ ഉള്ളതിലും ഒരു സ്വരം. ബൈബിളുമായി മദ്ബഹായില്‍ നിന്നും മുന്‍ വശത്തേക്ക് വന്ന അച്ചന്‍ ഞെട്ടി, "സര്‍വ്വാധിപനാം കര്‍ത്താവേ.. നിന്നെ വണങ്ങി നമിക്കുന്നു.." എന്ന് പറഞ്ഞു നിവര്‍ന്നപോള്‍ കുട്ടപ്പായിയും മറ്റൊരു മാരണവും ഏറ്റവും മുമ്പില്‍ തന്നെ നില്‍ക്കുന്നു, ഒരു വളിച്ച ചിരിയുമായി. നിങ്ങള്ക്ക് സമാധാനം എന്ന് പറഞ്ഞപ്പോള്‍ കുട്ടപ്പായി വീണ്ടും ചിരിച്ചു. എന്നാ പറയാനാ....വിശുദ്ധ മത്തായി അറിയിച്ച സുവിശേഷം എന്നുള്ളടത്ത് വിശുദ്ധ കുട്ടപ്പായി അറിയിച്ച സുവിശേഷം എന്ന് വരെ പറഞ്ഞു പോയി അച്ചന്‍.
കുര്‍ബാന കഴിഞ്ഞു, കുശല പ്രശ്നങ്ങളും പ്രാതലും നടത്തി. ആശ്രമത്തിലെ ഡ്രൈവറുമായി ഒന്ന് രണ്ടു വണ്ടിയുടെ കാര്യങ്ങള്‍ ഒക്കെ പറഞ്ഞപ്പോള്‍ തന്നെ അച്ചനു മനസിലായി കുട്ടപ്പായി ഉടനെ എങ്ങും വണ്ടിയെടുത്തു പോകില്ല എന്ന്. നല്ല വണ്ടി വരുമ്പോള്‍ പൈസാ കൂടുതല്‍, പൈസ കുറയുമ്പോള്‍ വണ്ടീടെ കണ്ടീഷന്‍ കുറവ്, പൈസാ കുറഞ്ഞ നല്ല കണ്ടീഷനില്‍ ഉള്ള വണ്ടി ആരെങ്കിലും വില്‍ക്കേണ്ടേ? പോരാത്തതിന് കുറച്ചു കാശും കയ്യില്‍ നിന്ന് പോവില്ലേ എന്നാ ശങ്കയും അച്ചനില്ലാതില്ല. അവസാനം അച്ചന് തോന്നി തന്റെ പഴയ ഫീയറ്റ് അങ്ങു കൊടുക്കുവണേല്‍ എല്ലാം ശുഭമായി തീര്‍ന്നേക്കും എന്ന്‍.
അച്ചന്റെ ആയത് കാരണം ചിലപ്പോള്‍ പൈസാ മുടക്കില്ലാതെ കിട്ടിയേക്കും , എങ്കിലും മാരുതി എസ്റ്റീമില്‍ കുറഞ്ഞ ഒരെണ്ണം കുട്ടപ്പായിയുടെ മനസ്സില്‍ ഇല്ലായിരുന്നു . ഫ്രീ അല്ലെ എന്ന് വിചാരിച്ചപ്പോള്‍ എങ്ങനെ വേണ്ടാ എന്ന്‍ പറയും എന്ന ശങ്കയും. അങ്ങനെ കലുഷിതമായ മനസുമായി കുട്ടപ്പായി നീറി നിന്നു, റമ്മിന്റെയും പാന്പരാഗിന്റെയും നീറ്റലില്‍ അബിയും.
വൈകുന്നേരം നേരം കൊല്ലാനായി അവര്‍ ഒരു സിനിമക്ക് പോയി. അച്ചന്റെ കൂടെയിരുന്നാല്‍ വെറുതെ കുര്‍ബാനയും നൊവേനയും ചെല്ലിയിരിക്കണ്ടേ. കണ്ട സിനിമയോ, പ്രജ എന്ന മോഹന്‍ലാല്‍ പടം. അതില്‍ പ്രതാപിയായ മോഹന്‍ലാല്‍ ഒക്കെ ബോംബെയില്‍ നിന്നും വരുന്നത് പഴയ ഫീയറ്റില്‍, സിനിമയുടെ ഇടയ്ക്കു ബെന്‍സും കൊണ്ടെസ്സയും വേണ്ടെന്നു വെച്ച് വീണ്ടും വരുന്നത് ഫീയറ്റില്‍, കുട്ടപ്പായി തീരുമാനം എടുത്തു.
അങ്ങനെ വണ്ടിക്കു പൈസാ ഒന്നും മുടക്കാതെ അവര്‍ നാട്ടിലേക്ക് യാത്ര തുടങ്ങി. എന്നാ പിന്നെ ഗോവ വഴി അങ്ങ് പോന്നെക്കാം എന്ന് വെക്കുകേം ചെയ്തു. ഗോവ വരെ കുട്ടപ്പായി പ്രജയിലെ മോഹന്‍ലാലിന്റെ ആവേശത്തില്‍ വണ്ടി ഓടിച്ചു, പിന്നെ അല്പം മദ്യ സേവ. അവിടെ മദ്യത്തിന് വില കുറവായത് കാരണം അത്യാവശ്യം സ്റ്റോക്കും ചെയ്തു. അങ്ങനെ ഗോവന്‍ ബീച്ചില്‍ നല്ല റമ്മും തൊട്ടു കൂട്ടാന്‍ മാദാമ്മയുടെ സീനുകളുമായി കുറച്ചു സമയം കഴിഞ്ഞപ്പോള്‍ കുട്ടപ്പായിക്ക് പോയേക്കാം എന്ന് തോന്നി. ഇനി അബിക്ക് വണ്ടി കൊടുത്തിട്ട് ഇത്തിരി വിശ്രമിക്കാം, അല്ലെങ്കിലും അവനെ ഡ്രൈവര്‍ ആയിട്ടല്ലേ ചിലവും കൊടുത്ത് കൊണ്ട് വന്നിരിക്കുന്നെ. ഡാ.. ഇനി നീ ഓടിക്കെടാ വണ്ടി എന്ന് പറഞ്ഞിട്ട് കുട്ടപ്പായി പുറകിലത്തെ സീറ്റില്‍ കയറി ഞെളിഞ്ഞിരുന്നു.
ബീച്ചിന്റെ സൈഡായിരുന്ന കാരണം വണ്ടി ഒരിടത്തും ഇടിച്ചില്ല. വളഞ്ഞു പുളഞ്ഞു ചെന്ന് മണ്ണില്‍ കുത്തി നിന്നു. പാവം കുട്ടപ്പായി, അബിക്ക് ബൈക്ക് മാത്രമേ ഓടിക്കാന്‍ അറിയുള്ളൂ എന്നറിയില്ലായിരുന്നു, ബൈക്കൊടിക്കമെങ്കില്‍ പിന്നെ കറോടിക്കനാണോ പ്രയാസം എന്ന് അബിയും ചിന്തിച്ചു. എന്തായാലും പിന്നെയുള്ള ദൂരം മുഴുവന്‍ ഓടിച്ച് അവശനായി അവസാനം പൈകയില്‍ എത്തി, അബി വണ്ടിയുടെ പുറകില്‍ അവശനായത് കിടന്നത് ലാര്‍ജ്ജ് അടിച്ചും.
പോക്കറ്റില്ലാത്ത ഷര്‍ട്ടുമായി പൈകയിലെത്തി കൂട്ടുകാരെ ഒക്കെ വണ്ടി കാണിച്ചു. ഷര്‍ട്ടിന് പോക്കറ്റില്ലെങ്കിലും ചെലവ് ചെയ്തേ പറ്റൂ എന്ന് കൂട്ടുകാര്‍. ഡാ സെബീ... കുറച്ചു കാഷ് താടാ എന്ന് പറഞ്ഞ് അവരെയും കൂട്ടി കുട്ടപ്പായി ചെലവ് ചെയ്യാന്‍ പാലായ്ക്ക് പോയി. അവിടെ ബാറില്‍ തകര്‍പ്പന്‍ കള്ളടി, വീര ഗാഥകളും മറ്റുമായി കുട്ടപ്പായി കത്തിക്കയറി. ബോംബെ പോയിട്ട് കൊച്ചി പോലും നന്നായി കണ്ടിട്ടില്ലാത്ത പൈകയിലെ കുറച്ചു പേര്‍ അതൊക്കെ വായും പൊളിച്ചു കേട്ടു. അങ്ങനെ കാശ് പോയെങ്കിലെന്താ കുറച്ച് പേരെ നുണപറഞ്ഞ് കേള്‍പ്പിച്ച സന്തോഷത്തില്‍ കുട്ടപ്പായിയും അവസാനം പുറത്തിറങ്ങി.
ഏകദേശം അഞ്ചു മണി സമയം, അല്‍ഫോന്‍സാ കോളേജിലെയും സെന്റ് മേരീസ് കോളേജിലെയും തരുണീമണികള്‍ പാലായുടെ ഓരോ മണല്തരികളെയും പുളകച്ചാര്ത്തണിയിച്ചുകൊണ്ട് കടന്നു പോകുന്ന സമയം, മജ്ജയും മാംസവുമുള്ള ഏതു ചെറുപ്പക്കാരനും ബസ് സ്റ്റാന്‍ഡില്‍ ഒന്ന് കയറി നില്‍ക്കുവാന്‍ തോന്നുന്ന സമയം. ആര്‍ക്കും നല്ലത് വരുന്നത് ഇഷ്ടമില്ലാത്ത ഇരുളുങ്കല്‍ തോമ്മാക്കുട്ടി പതുക്കെ കുട്ടപ്പായിക്കിട്ടു ഒരു പണി കൊടുക്കാം എന്ന് വെച്ചു. "എടാ കുട്ടപ്പാ.... നമുക്ക് ബസ് സ്റ്റാന്‍ഡില്‍ കൂടി കയറി അങ്ങ് പോകാം, നാല് ചരക്കിനെ കാണുകേം ചെയ്യാമല്ലോ..." എന്ന് തോമ്മാകുട്ടി.
ഇവന്‍ നമുക്കിട്ടു പണിയാണല്ലോ തന്നത് എന്ന് മനസിലായി എങ്കിലും കുട്ടപ്പായി വണ്ടി നേരെ പാലാ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ കയറ്റി. ബസുകള്‍ക്ക് മാത്രം പ്രവേശനം ഉള്ള സ്റ്റാന്‍ഡില്‍ കാര്‍ കയറി വന്നതേ എല്ലാവരും ശ്രദ്ധിച്ചു, അവിടെ ഡ്യുട്ടിയില്‍ ഉണ്ടായിരുന്ന പോലിസുകാരനും. വിസിലും അടിച്ചു കൊണ്ട് പോലീസുകാരന്‍ ഓടി വന്നു വണ്ടി തടഞ്ഞു. ഒരു ചെറു പുഞ്ചിരിയും വന്‍ പ്രതീക്ഷകളും ആയി തോമാക്കുട്ടി അവന്റെ ഒടുക്കത്തെ ഒരു ബോംബെയും ഫീയറ്റും എന്ന് വിചാരിച്ചു ഞെളിഞ്ഞിരുന്നു.
ആരുടെ മറ്റെടതോട്ടാടാ സ്റ്റാന്‍ഡില്‍ കൂടെ കാറുമായി എന്ന് ആക്രോശിച്ചടുത്ത പോലീസുകാരനോട് കുട്ടപ്പായി ചോദിച്ചു. "സാബ് .. യെ പൊന്‍കുന്നം കഹാം ഹേ..?" ഒരു നിമിഷം സ്തബ്ദനായ പോലീസുകാരന്‍ ആലോചിച്ചപ്പോള്‍ കാര്യം ശരിയാണെന്ന് തോന്നി. ബോംബെ രജിസ്ട്രേഷന്‍ വണ്ടി, കണ്ടാലും മീശയോന്നുമില്ലാത്ത നോര്‍ത്ത് ലുക്ക് ഉള്ളവര്‍. പാവങ്ങള്‍ വഴിയറിയാതെ സ്റ്റാന്‍ഡില്‍ കയറിയതാവും. പരുങ്ങി പരുങ്ങി ഉള്ള ഹിന്ദിയും ഇംഗ്ലീഷും ഒക്കെ വെച്ച് തപ്പി തടഞ്ഞ പോലീസുകാരനെ കണ്ടപ്പോള്‍ പുറകില്‍ റമ്മിന്റെ അവശതയില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ അബിയുടെ വക ഡയലോഗ് - " ആരെ യാര്‍ ഹിന്ദി മാലൂം നഹിം ഹേ ക്യാ ?"
അത് വരെ അടക്കി പിടിച്ചിരുന്ന രാജേഷിന്റെ ചിരി പൊട്ടിച്ചിതറി, "ചിരിക്കാതെടാ മയിലെ" എന്ന് മലയാളത്തില്‍ അബിയുടെ ഉപദേശം കുറച്ചു ഉച്ചത്തിലായി പോയി.
പിന്നെ അവിടെ എന്തൊക്കെയാ നടന്നത് എന്ന് ആരും വിവരിച്ചിട്ടില്ല ഇന്ന് വരെ. പരസ്പരം സ്നേഹം ഇല്ലെങ്കിലും എല്ലാവര്ക്കും അങ്ങോട്ടും ഇങ്ങോട്ടും നല്ല ബഹുമാനം ഉള്ളത് കാരണം തല്ലാണോ തലോടലാണോ, അതോ ഇടിയാണോ മിന്നലാണോ എന്നൊന്നും അറിയാന്‍ കഴിഞ്ഞിട്ടില്ല.
പച്ചപട്ടുടുത്ത പൂമ്പാറ്റ
>> Thursday, August 26, 2010
ഗവി - ഒരു യാത്ര.
>> Wednesday, August 25, 2010
ആദ്യം പാലായില്‍ നിന്നും നാല്പതു കിലോമീറ്റര്‍ അകലെയുള്ള വാഗമണ്‍ എന്ന സ്ഥലത്തേക്ക്. ഭയങ്കര മഞ്ഞും മഴയും ആയിരുന്നു, പക്ഷെ കാണാന്‍ നല്ല രസമായിരുന്നു. മൊട്ടക്കുന്നുകള്‍, വഴിയരുകിലെ കുഞ്ഞു ചോലകള്‍, തണുപ്പ്, നല്ല കുളിര്‍മയുള്ള പച്ചപ്പ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നൂറുകണക്കിന് ആള്‍ക്കാര്‍ താമരടിച്ചുപൊട്ടിച്ച പാറകള്‍ ഒരു വശത്ത്, മറുവശത്ത് മഞ്ഞുനിറഞ്ഞ കൊക്കകള്‍.


ഇടക്കൊക്കെ വണ്ടി നിര്‍ത്തി മഞ്ഞും മഴയും ഒക്കെ ഇച്ചിരെ അനുഭവിച്ച് ഞങ്ങള്‍ പൈന്‍ മരങ്ങളുടെ ഒരു കാട്ടില്‍ ചെന്നു.
മഞ്ഞില്‍ പുതഞ്ഞു നില്‍ക്കുന്ന പൈന്‍ മരക്കാട്. ഏതോ വിദേശ രാജ്യത്തെത്തിയ പ്രതീതി. സര്‍ക്കാര്‍ വച്ചുപിടിപ്പിച്ച പൈന്‍ മരങ്ങളും, ആ മലന്ചെരിവും വളരെ മനോഹരം തന്നെ.
അതിലൂടെ കാറ്റടിക്കുംപോള്‍ ഉള്ള സ്വരവും അതിന്റെ ഭംഗിയും പറഞ്ഞാല്‍ മനസിലാവില്ല.
ആ തണുപ്പത്തും കറിയാച്ചന്‍ ജ്യൂസ് കുടിച്ചു. തണുപ്പും മഴയും ഒന്നും കുട്ടികള്‍ക്ക് ഒരു പ്രശ്നമേ അല്ലായിരുന്നു.
അവിടെ കുറച്ചു നേരം നിന്നിട്ട് ഞങ്ങള്‍ ഏലപ്പാറ എന്ന സ്ഥലത്തെത്തി ചോറുണ്ടു. എന്നിട്ട് കുട്ടിക്കാനം എന്ന സ്ഥലത്തെത്തി അവിടെ നിന്ന് വന്ടിപെരിയാര്‍ എന്ന സ്ഥലത്തേക്ക് വെച്ചു പിടിപ്പിച്ചു. വഴിയില്‍ ആഫിക്കക്കാരുടെ തലയിലെ മുടി പോലെ നല്ല തേയിലത്തോട്ടങ്ങള്‍, കണ്ടാല്‍ അതിന്റെ മണ്ടേല്‍ കയറി കിടക്കാന്‍ തോന്നും.
എത്ര കണ്ടാലും, എത്ര തവണ യാത്ര ചെയ്താലും മടുക്കില്ലാത്ത കാഴ്ചകള്‍, മനസിലെ പൊടി പടലങ്ങള്‍ മാറ്റി കുളിര്‍മയും ഫ്രഷ്‌നസ്സും തരുന്ന ചിത്രങ്ങള്‍.
വണ്ടിപെരിയാര്‍ കഴിഞ്ഞു അഞ്ചാറ് കിലോമീറ്റര്‍ കഴിയുമ്പോള്‍ നമ്മള്‍ വള്ളക്കടവ് എന്ന സ്ഥലത്തേക്ക് തിരിയണം. അങ്ങനെ കുറച്ചു ദൂരം പോയിക്കഴിയുമ്പോള്‍ ഒരു ചെക്ക്പോസ്റ്റില്‍ എത്തും. നമ്മള്‍ പോകുന്ന വണ്ടിയുടെ നമ്പര്‍ തലേദിവസം ഗവിയില്‍ വിളിച്ചു പറയുന്നതിനാല്‍ നമുക്ക് കാട്ടില്‍ കയറാന്‍ ഉള്ള പാസ്സ് ചെക്ക് പോസ്റ്റില്‍ എത്തിചിരിക്കും. അങ്ങനെ നമ്മള്‍ കാട്ടിലേക്ക് കയറുകയായി.
നേര്‍ത്ത മഴ, കഴുകി വൃത്തിയായ ഇലകളോടുകൂടിയ വന്മരങ്ങള്‍, ഇളംപച്ച നാമ്പുകള്‍ ഉള്ള കുറ്റിച്ചെടികള്‍, പച്ചപുല്തകിടികള്‍, കാട്ടുചോലകള്‍....മഴവെള്ളം നിറഞ്ഞ റോഡ്. ഹോണ്‍ അടിക്കരുത് എന്ന ഉപദേശം കിട്ടിയിരുന്നതിനാല്‍ മെല്ലെ ഞങ്ങള്‍ യാത്ര തുടര്‍ന്നു.

കാട്ടിലൂടെ ഇരു വശവും ശ്രദ്ധിച്ച് വല്ല ആനയോ ചേനയോ ഉണ്ടോ എന്നൊക്കെ പ്രതീക്ഷിച്ച് ഒരു പത്തുമിനിറ്റ് യാത്ര ചെയ്തപോള്‍ മുമ്പില്‍ അതാ ഒരു ടാറ്റാ ഇന്‍ഡിക്ക നിര്‍ത്തിയിട്ടിരിക്കുന്നു. ഞങ്ങള്‍ വരുന്നത് കണ്ട് ഡ്രൈവര്‍ ചില്ല് താഴ്ത്തി പറഞ്ഞു അടുത്ത വളവില്‍ ആന നില്‍ക്കുന്നു എന്ന്. നമുക്കുണ്ടോ പേടി, പോരാത്തതിന് ആനയെ കാണാന്‍ അല്ലെ നമ്മള്‍ വന്നിരിക്കുന്നത്. ഒന്നുമല്ലെങ്കിലും വണ്ടി നിയന്ത്രിക്കുന്നതിന്റെ ധൈര്യം എനിക്കും പേടി രാജേഷിനും. ആന മുമ്പില്‍ വന്നാല്‍ മുമ്പോട്ട് പോകണോ, പിറകോട്ടു പോകണോ എന്നൊക്കെ ആലോചിച്ചു ഞാന്‍ മെല്ലെ മുമ്പോട്ട് തന്നെ നീങ്ങി. പുറകെ ഒരു ഗ്യാപ് ഇട്ട് ഇന്‍ഡിക്ക കാരനും. രണ്ടു വളവു തിരിഞ്ഞപോള്‍ അതാ തൊട്ടുമുകളില്‍ നില്‍കുന്നു ഒരു ആനക്കൂട്ടം.


