ഞാനൊരു പാവം പാലാക്കാരന്
കുട്ടേട്ടന്
>> Sunday, March 28, 2010
ഞങ്ങളുടെ നാട്ടിലെ ഒരു ശരാശരി കര്‍ഷകനാണ് കുട്ടേട്ടന്. ഏകദേശം ഒരു അമ്പതു വയസ്, പ്രീഡിഗ്രീ വരെയൊക്കെ വിദ്യാഭ്യാസവും ഉണ്ട്. ഭാര്യയും രണ്ടാണ്മക്കളും ഒരു പെണ്ണും അടങ്ങിയ സന്തുഷ്ട കുടുംബം. അഞ്ചേക്കര്‍ റബര്‍ തോട്ടവും, പിന്നെ ഒരു രണ്ടേക്കറില്‍ പരന്നുകിടക്കുന്ന വിവിധ ഫലവൃക്ഷങ്ങളും കല്പവൃക്ഷങ്ങളും അടങ്ങിയ ഒരു കൊച്ചു കര്ഷകന്. പോരാത്തതിന് ആട്, പശു, പട്ടി, കോഴി, താറാവു തുടങ്ങിയ ഫല-കല്പ മൃഗങ്ങളും. ഒരു കറതീര്‍ന്ന കര്ഷകന് ആയ കുട്ടേട്ടന് അതിരാവിലെ നാലുമണിക്ക് എണീക്കും. വെട്ടുകാരന്റെ മുന്നിലായി ഓരോ മരത്തിന്റെയും ചുവട്ടിലൂടെ ആദ്യം ചെന്ന് ചിരട്ടയൊക്കെ നേരെ വെച്ച് മരത്തെ ഒന്നു തലോടും, കറക്കുന്നതിനു മുമ്പ് പശുവിന്റെ അകിടില്‍ വെള്ളമൊഴിച്ച് തടവുന്നപോലെ. ആ തലോടലിന്റെ സുഖത്തില്‍ ചുരത്തുന്നതാണോ എന്നറിയില്ല, നൂറ്റഞ്ചും മുന്നൂറ്റിപതിനൊന്നും അടങ്ങിയ പഴയമരങ്ങള്‍ നന്നായി പാലു കൊടുത്തിരുന്നു. വെട്ടുകാരന് തലേന്നത്തെ കള്ളിന്റെയും കള്ളത്തരത്തിന്റെയും ഹാങ് ഓവറില്‍ റബറിന്റെ പട്ടയിലെങ്ങാനും അറിയാതെ കത്തി കൊള്ളിച്ചാല്‍ കുട്ടേട്ടന്റെ വിധം മാറും, ബാര്‍ബര്‍ ഷേവ് ചെയ്യുന്നപോലെ ഓരോ വലിക്കും ശേഷം ഒന്നു തൂത്തി വിടണം എന്നതാണ് പുള്ളിക്കാരന്റെ പോളീസി. ബാര്‍ബര്‍ ഷോപ്പിലെ ടര്‍ക്കി പോലെ എല്ലാ റബറിന്റെയും പട്ട ഒന്നു തൂത്തു വിടാന്‍ ഒരു തോര്‍ത്ത് കുട്ടേട്ടനും വെട്ടുകാരന് കൊടുത്തിട്ടുണ്ട്.
കൊതുകിന്റെയും പ്രാണികളുടെയും ഒക്കെ ശല്യം ഒഴിവാക്കാനായി പണ്ടൊക്കെ ചകിരിത്തൊണ്ടില് കനലും കര്‍പ്പൂരവും ഇട്ടു കത്തിച്ചു പുകക്കുന്ന പതിവുണ്ടായിരുന്നു അന്നു നാട്ടില്‍. പക്ഷെ രാത്രിയില്‍ ഭാര്യ അതികമായി നല്കുന്ന പഞ്ചാര റബര്‍ത്തോട്ടത്തിലെ കണ്ട കൊതുകിനും മിന്തിനും കൊടുക്കാതിരിക്കാനായി കുട്ടേട്ടന് ബീഡി വലിച്ചു പുക വിട്ടുകൊണ്ടേ ഇരിക്കും, പഴയ ട്രാന്‍സ്പോര്‍ട്ട് ബസ് സ്റ്റാര്‍ട്ടാക്കുന്ന പോലെ. അല്ലേല്‍ തന്നെ ചകിരിയും കുന്തിരിക്കവും ഒക്കെയായി ആരേലും കറക്കാന്‍ പോകുവോ, അതിപ്പോള്‍ പശുവായാലും റബറായാലും.
കാര്യം അപാര ധൈര്യവാനാണെങ്കിലും പാമ്പിനെ നല്ല പേടിയുള്ളതു കൊണ്ട് അള്‍സേഷന്‍ നാടന്‍ ക്രോസ് ആയ ടിപ്പുവും ഒരു സുല്ത്താനേപോലെ കുട്ടേട്ടന്റെ കൂടെയുണ്ടാവും. കറുത്ത ശൂരനായ ടിപ്പുവിനെ കുട്ടേട്ടന്റെ മകള്‍ മിനിക്ക് ഇഷ്ടമല്ല. അതുകൊണ്ട് അവള്‍ക്ക് ഓമനിക്കാന്‍ ഒരു പൊമറേനിയന്‍ നായക്കുട്ടിയും ഉണ്ട്, ബിജു എന്നാണ് പേര്. ഇപ്പോള്‍ ഡിഗ്രീ കഴിഞ്ഞ് കല്യാണ ആലോചനയുമായി ബിസ്കറ്റും ലഡുവും കൊടുത്ത് കഴിയുന്നെങ്കിലും പണ്ട് നേഴ്സറിയില്‍ പഠിച്ച കാലത്ത് അവള്‍ക്കൊരു ചുവന്ന നാരങ്ങാമുട്ടായി കൊടുത്ത പുലിതൂക്കിലെ ബിജുവിന്റെ ഓര്‍മ്മക്കാണ് പൊമറേനിയന്‍ പട്ടിക്ക് അവള് ആ പേരിട്ടത്. കുടത്തിനകത്തെ തൈരു കയറില്‍ കെട്ടിയ വടിയില്‍ ശൂര് ശൂര് എന്ന് കടഞ്ഞു നെയ്യാക്കുന്നതു പോലെ സൌദിയില്‍ ഒരു എണ്ണക്കമ്പനിയില്‍ കടലില്‍ നിന്നും എണ്ണ ആട്ടിയെടുക്കുന്ന പാവം ബിജു അറിയുന്നുണ്ടോ ഇവിടെ മിനി ഇങ്ങനെ വേറൊരു ബിജുവിനെ കെട്ടിപ്പിടിച്ച് കിടക്കുന്നത്?
ആണുങ്ങള് ഇരുപത്തഞ്ചും ഇരുപത്തെട്ടും വയസായ നല്ല കടാമുട്ടന്മാര്. ബി എ, ബി ക്കോം എന്നിവയാണ് യഥാക്രമം പഠിച്ചതെങ്കിലും അവര്‍ക്കു പ്രിയം ബിയും കോമും ഇല്ലാത്ത എ ആണ്. അതുകൊണ്ട് രാത്രിയില്‍ നായാട്ടിനു പോകും. ഒന്നിച്ചിറങ്ങുമെങ്കിലും രണ്ടുപേരും രണ്ടുവഴിക്കേ പോകൂ. മൂത്തവന് എയര്‍ഗണ്ണും രണ്ടാമന് നാടന്‍ തോക്കും ആണ് ഉപയോഗം.ആ പ്രദേശങ്ങളിലുള്ള ഏതെങ്കിലും പറമ്പില്‍ കയറിയിറങ്ങി അവസാനം തളര്‍ന്ന് ഒന്നോ രണ്ടോ കാക്കയോ കൊറ്റിയോ ഒക്കെയായി അവര്‍ മൂന്നാം യാമത്തില്‍ വീട്ടില്‍ വരും. ചിലപ്പോള്‍ കാട്ടുകോഴിടെ മുട്ടയോ കാട്ടു കാടപ്പക്ഷിയോ ഒക്കെയാണ് അവര്‍ക്കു കിട്ടുന്നതത്രേ. എന്തായാലും വെടിവെച്ചതിന്റെ ക്ഷീണം മാറ്റാന്‍ അവര്‍ അപ്പോള്‍ തന്നെ കൊണ്ടുവന്ന പക്ഷിയെ വറുത്ത് ലേശം നിറം മാറിയ ജലത്തോടൊപ്പം സേവിക്കുന്നതിനാല്‍ രാവിലെ താമസിച്ചേ എണീക്കാറുള്ളൂ.
കുട്ടേട്ടന്റെ ഭാര്യ ലീല പക്ഷെ രാവിലെ ഭര്‍ത്താവിന്റെ ഒപ്പം എണീക്കും, വീട്ടിലെ പണിക്കാരന് പാണ്ടിയെ വിളിച്ചെഴുന്നേല്‍പ്പിച്ച് പശുവിനെ കറക്കാന്‍ പറഞ്ഞുവിട്ടിട്ട് ലീലാമ്മ ആടിനെ കറക്കും. വെട്ടുകഴിഞ്ഞു വരുന്ന കുട്ടേട്ടന് പഞ്ചാര ചേര്‍ക്കാത്ത ഇളം ചൂടുള്ള ആട്ടിന്‍ പാല്. ഒത്തിരി മധുരം കൊടുത്താല്‍ ഷുഗര്‍ കൂടിയാലോ? ഓമനിച്ചു വളര്‍ത്തിയ പെണ്‍കൊച്ചാണെങ്കിലും കല്യാണത്തിനു മുമ്പായി വല്ലോം ഉണ്ടാക്കാന്‍ പഠിക്കട്ടെ എന്നു കരുതി ഹോം സയന്‍സിനു വിട്ട മിനി കാരണം കുട്ടേട്ടന്റെ പ്രാതല്‍ ഒക്കെ ഇപ്പോള്‍ കഷ്ടത്തിലാണ്. എങ്കിലും പണിക്കാര്‍ക്കു ഉണ്ടാക്കുന്ന ഉണക്കക്കപ്പ പച്ചമീന്‍ കറി അല്ലെങ്കില്‍ പച്ചക്കപ്പ ഉണക്കമീന്‍ കറി ഇതൊക്കെ മകള്‍ കാണാതെ ഇത്തിരി ശാപ്പിട്ട് കുട്ടേട്ടന് പതുക്കെ മകളുടെ ന്യൂഡ് ഇത്സ്, പിസ് സ്സാ, അച്ചപ്പം അമ്മയപ്പം, അവലോസ് ഉണ്ടാ, തേങ്ങാപ്പീര ഇതൊക്കെ ടേസ്റ്റ് ചെയ്ത് ഫന്റാസ്റ്റിക്, മാര്‍വെലസ്, അര വെലസ് എന്നൊക്കെ പറഞ്ഞ് കോമ്പ്ലിമെന്റാക്കും. മോശമാണെന്നു പറഞ്ഞതിനു അവള് ഒരിക്കല്‍ പറഞ്ഞു അപ്പനു വിവരം ഇല്ലാഞ്ഞിട്ടാണ്, ഇതിനകത്ത് പ്രോട്ടീന്‍ നൂറ്റമ്പതും വിറ്റാമിന്‍ അഞ്ഞൂറും ഒക്കെയുണ്ടെന്ന്. വെറുതെ എന്തിനാ പാടുപെട്ടു വളര്‍ത്തി അവരുടെ വായില്‍ നിന്നു തന്നെ നമ്മള് വിവരമില്ലാത്തവനാണ് എന്ന് കേല്‍ക്കുന്നത്. ടിപ്പു പോയിട്ട് അവള്ടെ ബിജു പോലും ഒരു കഷണം മുറിച്ചു കൊടുത്താല്‍ കടിച്ചു കൊണ്ടുപോയി പറമ്പില്‍ ഇടും, പിന്നാ നമ്മള് കഴിക്കുന്നത്. അല്ലേലും അവള്ടെ ഇഷ്ടം എല്ലാം കുട്ടേട്ടന്റെ എതിരാണ്. അവല്ക്ക് കൈനറ്റിക് ഹോണ്ടാ വാങ്ങാന്‍ നേരം വെളുത്ത കളര്‍ മതി എന്ന് കുട്ടേട്ടന് പറഞ്ഞപ്പോള്‍ കറുപ്പിന് ഏഴഴക് എന്ന് പറഞ്ഞ് അവള് കറുത്ത വണ്ടി വാങ്ങി. എന്നാല്‍ പുതിയ മാരുതി സെന്‍ വാങ്ങിയപ്പോള്‍ ഏഴഴകിന്റെ കാര്യം പറഞ്ഞ മിനിയെ ബാക്കി തൊന്നൂറ്റിമൂന്ന് അഴകും വെളുപ്പിനാന്നും പറഞ്ഞ് എന്തായാലും വെളുത്ത കാര്‍ തന്നെ വാങ്ങി.
അങ്ങനെ മിക്കവാറും ഇവളെ കെട്ടാന്‍ പോകുന്ന ചെറുക്കന്റെ കാലക്കേടോര്ത്ത് അടുത്ത ട്രിപ് പണിക്കായി പറമ്പിലേക്കിറങ്ങും.ചൂടുകാലമാണെങ്കില്‍ ജാതിയുടെ ചുവട്ടില്‍ വാഴപ്പിണ്ടി മുറിച്ചുട്ട് ഇത്തിരി വെള്ളം ഒക്കെ ഒഴിച്ചു കൊടുത്ത് കൊഴിഞ്ഞു വീണ ജാതിക്കായും പെറുക്കി, വല്ല വരിക്ക ചക്കയും ഉണ്ടെങ്കില്‍ കയറുകെട്ടി പഴുപ്പിക്കാനായി ഇറക്കി വെക്കും. നാലുമണിക്ക് കഴിക്കാനായി വല്ല പച്ച ചക്കയോ ചേനയോ ചേമ്പോ ഒക്കെ പറിച്ച് ഉച്ചക്ക് വന്ന് കുശാലായി ഊണും കഴിഞ്ഞ് ഒന്ന് മയങ്ങും. മക്കളാരും ഇല്ലെങ്കില്‍ ലീലാമ്മ ഒരിത്തി പഞ്ചാര കൂടി കുട്ടേട്ടനു കൊടുക്കും. നാലുമണിക്ക് എഴുന്നേറ്റ് മേല്പറഞ്ഞ കായ്ഫലങ്ങളില്‍ എന്തെങ്കിലും കാന്താരിയും ഉള്ളിയും ഉപ്പും കൂടി പൊട്ടിച്ച ചമ്മന്തി കൂട്ടി അടിക്കും, അല്ലെങ്കില്‍ ഏത്തപ്പഴം ചുട്ടത് തേങ്ങാപ്പിര കൂട്ടി കഴിച്ച് ഒരു കടുംകാപ്പിയും കുടിച്ച് കവലക്കിറങ്ങും. നാട്ടുകാര്യങ്ങള്‍ അപ്ഡേറ്റ് ചെയ്യാനും കര്‍ഷകന്റെ വേദന പങ്കിടാനും വിലവിവരങ്ങള്‍ അറിയാനും ഒക്കെയാണ് ഈ ഇറക്കം. ആരോടും യാതൊരു പിണക്കവും ഇല്ലാത്ത ആര്‍ക്കും ഒരു ശല്യവും ചെയ്യാത്ത പൊതു സമ്മതനായ കുട്ടേട്ടനെ അന്നു ഫ്രീ ആയ ആരെങ്കിലും പൊക്കിപ്പറഞ്ഞ് കുട്ടേട്ടന്റെ ചിലവില്‍ പാലാക്കു പോയി രണ്ടെണ്ണം വീശും. രണ്ടെണ്ണം അടിച്ചു കഴിഞ്ഞാല്‍ കുട്ടേട്ടന് നന്നായി സംസാരിക്കും, സരസനാണ് അത്യാവശ്യം ചൊറിച്ചു മല്ല് തമാശകള്‍ ഒക്കെയുണ്ട് താനും. ബാറില്‍ നിന്നും മുട്ടപുഴുങ്ങിയതും അച്ചാറും മാത്രംകഴിച്ച് വീട്ടില്‍ വന്ന് ലീലാമ്മയുമായി ഇത്തിരി വര്‍ത്തമാനം ഒക്കെ പറഞ്ഞ് കഞ്ഞികുടിക്കുന്നതു കൊണ്ടും, രണ്ടെണ്ണം അടിച്ചു കഴിയുമ്പോല്‍ മദപ്പാടു വരുന്നതു കൊണ്ടും അതില്‍ ലീലാമ്മക്കും പരാതിയില്ല.
അങ്ങനെ ഒരു ദിവസം ഹോംസയന്‍സ് ക്ലാസ് കഴിഞ്ഞ് തന്റെ കൈനറ്റിക് ഹോണ്ടായില്‍ കയറി പാലാ കുരിശുപള്ളി കവലയില്‍ എത്തി അന്നു പഠിപ്പിച്ച അവലോസ് ഉണ്ടയുടെയും ഉണ്ടന്പൊരിയുടേയും ഷേപ്പിന്റെ കാര്യമാലോചിച്ച് സിഗ്നലിടാതെ വണ്ടിയെടുത്ത മിനിയുടെ മുമ്പില്‍ ആര്ത്ത നാദത്തോടേ ഒരു കറുത്ത സ്കോര്‍പ്പിയോ നിര്‍ത്തി. ആരുടെ എവിടെ നോക്കിയാടാ വണ്ടിയെടുക്കുന്നേ എന്നലറിയ കൂളിങ് ഗ്ലാസുവെച്ച ചെറുപ്പക്കാരന് ഹെല്‍മറ്റ് ഊരുന്ന മിനിയെ കണ്ടപ്പോള്‍ സ്തബ്ദനായി, ബോംബെ സിനിമയില്‍ കാറ്റത്തു മുഖപടം മാറിയ മനീഷ കൊയ് രാളയെ കണ്ട അരവിന്ദ് സ്വാമിയെ പോലെ. മിനിയുടെ മനസില്‍ ഉലത്താന്‍ വെച്ചിരുന്ന എണ്ണയില്‍ കടുകു പൊട്ടി. ഈന്തപ്പഴവും കാഷ്യൂനട്ടും കഴിച്ച് കടലിലെ തിരയും പെട്രോളിന്റെ മണവും അടിച്ചിരുന്ന ബിജുവിന്റെ മനസില്‍ ചക്കപ്പഴത്തിന്റെയും പാളേങ്കോടന് പഴത്തിന്റെയും മണമെത്തി.
വഴീടെ നടുക്കുനിന്നാണോടാ പഞ്ചാരയടി എന്ന് ആക്രോശിച്ച ഓട്ടോക്കാരനെ വറുതെ ചുമ്മാ എന്നു കണ്ണു കാണിച്ചിട്ട് ബിജു മിനിയെ സുരക്ഷിതയായി വീടിന്റെ വാതില്ക്കല് വരെ ഫോളോ ചെയ്തു. പിന്നിടുള്ള ക്ലാസുകളില്‍ മിനി അവലോസുണ്ടയുടെ കാര്യങ്ങള്‍ മറന്നു, നാരങ്ങാമുട്ടയിക്കു പകരം ലെമണ്‍ റൈസ് ഉണ്ടാക്കി തരാം എന്നു അവള് ബിജുവിനോട് പറഞ്ഞു. അന്നു തന്ന ഉമ്മക്കു പകരം ഞാന്‍ പെറോട്ടാ കൊഴക്കുന്ന പോലെ നിന്നെയങ്ങ് കൊഴക്കാം എന്നു ബിജുവും. എന്തു പറയാന്‍, രണ്ടാഴ്ചക്കുള്ളില്‍ പറമ്പിലെ നാലു ആഞ്ഞിലിത്തടി കുട്ടേട്ടന് വിറ്റു. ആണ്മക്കള് രണ്ടും പെങ്ങളുടെ ബാച്ചിലേര്‍സ് പാര്‍ട്ടി രണ്ടു ദിവസം നടത്തി, അവസാനം കല്യാണം അങ്ങു പൊടി പൊടിച്ചു.
വലിയൊരു ഉത്തരവാദിത്വം തീര്‍ന്ന സന്തോഷത്തില്‍ കുട്ടേട്ടന് വൈകുന്നേരങ്ങളില്‍ രണ്ടെണ്ണം കൂടുതലടിച്ചു. കൂട്ടുകാരോടൊക്കെ മരുമകന്റെ സത്സ്വഭാവം പറഞ്ഞു. താന്‍ കൊടുത്തിട്ടും സ്മാള്‍ അടിക്കാതിരുന്നതിനെ പറ്റിയും, സന്ധ്യാപ്രാര്‍ഥനയില്‍ ലുത്തിനിയ ചെല്ലിയതും ഒക്കെ അഭിമാനത്തോടു കൂടി. ഈ അവുധിക്ക് ശേഷം മടങ്ങിപ്പോയാല് പിന്നെ മൂന്നുമാസം ജോലി, പിന്നെയും മൂന്നുമാസം അവധി. മകളേ അപ്പോള്‍ കൊണ്ടുപോകാന്‍ പറ്റില്ല അല്ലേ എന്നു ചോദിച്ചവരോട് ഏടാ ഇടക്കൊക്കെ ഒരു ബ്രേക്ക് നല്ലതാ, ടിവി യില്‍ വരെ ഇടക്കൊക്കെ ബ്രെയ്ക് കാണുന്നില്ലേ എന്നു പറഞ്ഞ് ഇരുത്തി കുട്ടേട്ടന്. അങ്ങനെ സന്തോഷവാനായി റബറിനെയും ടിപ്പുവിനെയും പിന്നെ ലീലാമ്മയേയും താലോലിച്ച് രണ്ടാഴ്ച കഴിഞ്ഞു.
ഊട്ടിയും കൊടൈക്കനാലും തേനും ചന്ദ്രനും കളിക്കാന്‍ പോയ മകളും മരുമകനും തിരിച്ചു വന്നപ്പോള്ള് മരുമകന് ബിജു മിനിയെ താങ്ങിപ്പിടിച്ചു കാറില്‍ നിന്നും ഇറക്കുന്നു.ദീര്‍ഹദൂര യാത്ര ചെയ്തതിന്റെ ഫലമായി നടുവിനു വേദനയാനത്രെ. പാമ്പുകൊത്തിക്കല് വൈദ്യനെ വിളിച്ച് തിരുമ്മാന്‍ ഏല്‍പ്പിച്ചു. എന്നു വൈകുന്നേരം പാലാക്കു പോയ കുട്ടേട്ടന് ഇത്തിരി കൂടുതല്‍ കുടിച്ചു. കവലയില്‍ ഇരുന്ന് കൂട്ടുകാരോട് സങ്കടം പറഞ്ഞിരുപ്പോളാണ് കുട്ടേട്ടന്റെ പ്രിയ സുഹ്രുത്തും ചെറുപ്പക്കാരനും പ്രത്യുത മിനിക്ക് ഒരു നാരങ്ങാമുട്ടായി കൊടുക്കണം എന്നാഗ്രഹവുമുണ്ടായിരുന്ന കുട്ടപ്പായി എത്തിയത്. എന്തു പറ്റി കുട്ടേട്ടാ മോള്‍ക്ക് എന്ന് ചോദ്യത്തിന് കുട്ടേട്ടന്റെ മറുപടി ഇത്തിരി ഉച്ചത്തിലായി പോയി.
“ നിരന്തരമായ ലൈംഗികവേഴ്ചയുടെ അനന്തരഫലമാണീ നടുവിനു വേദന
കെട്ടിച്ചു പോയില്ലേ, വേണ്ടാ വേണ്ടാ എന്നു പറയാന്‍ പറ്റുമോ? “
ഒരു നാള് ഞാനും
>> Wednesday, March 24, 2010
ഒരു പാവം മദ്യപന്
>> Tuesday, March 23, 2010
മദ്യപാനം ഒത്തിരി ജീവിതങ്ങള്‍ തകര്‍ത്തിട്ടുണ്ട് എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. പക്ഷെ മദ്യപിക്കുന്നവരെല്ലാം തകരുന്നുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നു പറയേണ്ടിവരും. അല്പം മദ്യം വിവേകം ഉണര്‍ത്തും എന്നു ബൈബിളില്‍ പറഞ്ഞിട്ടുണ്ട്. നല്ല കുടിയന്മാരായ ബുദ്ധിജീവികളോട് ചോദിക്കണം ഇനി മറ്റു മതസ്ഥരുടെ ഗ്രന്ധങ്ങളില്‍ മദ്യം നല്ലതാണെന്ന് പറഞ്ഞിട്ടുണ്ടോ എന്ന്. അതികമായാല് അമൃതും വിഷം എന്ന് പറഞ്ഞപോലെ കൂടുതല്‍ മദ്യം ആയാലേ പ്രശ്നമുള്ളൂ എന്ന് വിചാരിച്ച് ഞാനും എന്റെ മദ്യപാനം തുടരുന്നു. രണ്ടേ രണ്ടു പെഗ്ഗേ ഞാന്‍ കഴിക്കൂ. അതുക്ക് മേലെ മദ്യം മദ്യത്തെ ശാപ്പിടറേ.. എന്തു ചെയ്യാന്‍...
നാട്ടില്‍ നിന്നും പുതുതായി വന്ന കസിന് ചേട്ടനേയും സ്വന്തം അനിയനേയും ദുബായിലെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാനായി ബാറില്‍ പോയി തിരിച്ചു വന്ന വഴിക്ക് റോഡ് ക്രോസ് ചെയ്യാനുള്ള കുറുക്കു വഴികള്‍ അവര്‍ക്കു പറഞ്ഞു കൊടുത്തതാണ്, അവസാനം എനിക്കു തന്നെ പണിയായി. ക്രോസ് ചെയ്യുമ്പോള്‍ വണ്ടി വന്നാല്‍ കൈ പൊക്കി കാണിച്ചാല്‍ മതി അവര്‍ നിര്‍ത്തിക്കൊള്ളും എന്നു ഞാന്‍. അതിപ്പോള്‍ വണ്ടി ഒന്നും ഇല്ലാഞ്ഞിട്ടല്ലേ എന്ന് ചേട്ടന് കസിന്. ഞാന്‍ വിടുമോ, പോരാഞ്ഞതിന് ഞാന്‍ ദുബായില്‍ സീനിയറും. നേരെ പുറകോട്ട് നടന്നു, റോഡിന്റെ പകുത്തി എത്തുമ്പോഴേക്ക് അതാ എത്തി എനിക്ക് തടഞ്ഞു നിര്‍ത്താനുള്ള കാറ്. കൈ പൊക്കി കാണിച്ചു, ഉം പിന്നെ, നിര്‍ത്തതെ എന്റെ ചങ്കത്തോടെ വണ്ടി ഇടിച്ചു കേറ്റാനുള്ള ധൈര്യം അവനുണ്ടോ? അവന് നിര്‍ത്തി. ഞാന്‍ കസിനെ നോക്കി, കണ്ടോടാ ചേട്ടാ എന്ന ഭാവത്തില്‍. കാറിന്റെ ഡോറുതുറന്ന് ഒരാള്‍ ഇറങ്ങി വന്ന് എന്റെ കയ്യില്‍ പിടിച്ചു, കൂട്ടത്തില്‍ ഒരു ഐഡെന്റിറ്റി കാര്‍ഡും കാണിച്ചു. അതൊക്കെ വായിച്ച് അയാള്‍ ഏതു സി ഐ ഡി ആണെന്നോ, ഡ്യൂപ്ലിക്കേറ്റ് ആണെന്നോ ഒന്നും ഞാന്‍ നോക്കാന്‍ നിന്നില്ല. വേഗം പോലീസ് എത്തി, അങ്ങനെ ബെന്‍സ് കാറിലും കയറി. എന്തായാലും അപ്പോളേക്കും വലിയ ചേട്ടായി വന്നു കൂടെ കയറിയതിനാല്‍ അരമണിക്കൂര്‍ പോലീസ് സ്റ്റേഷനില്‍ നില്കേണ്ടി വന്നതിഴിച്ചാല് വലിയ പ്രശ്നങ്ങള്‍ ഉണ്ടായില്ല. അങ്ങനെ റോഡ് ക്രോസ് ചെയ്യാന്‍ പഠിപ്പിച്ച എന്നെ പോലീസ് ക്രോസ് ചെയ്തു.
എന്തായാലും ഞാന്‍ ആ സംഭവത്തോടെ ഡീസന്റായി. എവിടെ പോയാലും വണ്ടി ഓടിക്കണമെങ്കില്‍ കള്ളു കുടിക്കില്ല, കള്ളുകുടിച്ചാല്‍ ടാസ്കി വിളിച്ചേ വീട്ടില്‍ വരൂ. എന്തിനാ വെറുതേ ബെന്സിലും ബി എം ഡബ്ല്യൂവിലും കയറുന്നേ, മനസിലാകാത്ത ഭാഷയിലെ തന്തക്കു വിളിയൊക്കെ കേള്‍ക്കുന്നേ, മലയാലത്തിലോ ഇംഗ്ലീഷിലോ മറ്റോ ആണെങ്കില്‍ കേല്ക്കാനും ഒരു സുഖം ഉണ്ടല്ലോ. നാട്ടില്‍ വന്ന് വല്ല അറബിയും കള്ളുകുടിച്ചിട്ട് ഇതുപോലെ അഹങ്കാരം കാണിക്കുമ്പോള്‍ ഞാന്‍ പ്രതികാരം ചെയ്തോളാം എന്നു മനസില്‍ വിചാരിച്ച് ഞാന്‍ ആശ്വസിച്ചു.ഹോ..ഇനി നാട്ടില്‍ ചെന്നിട്ട് കവലിയില്‍ ചെന്ന് മുണ്ട് വലിച്ച് പൊക്കി ഉടുത്ത് അണ്ടര്‍വയറും കാണിച്ച് ഒന്ന് അര്‍മാദിക്കണം. എല്ലാരെയും ചീത്തയും പറഞ്ഞ് വരുന്ന വണ്ടി ഒക്കെ തടഞ്ഞു നിര്‍ത്തി, എന്തായിരിക്കും അതിന്റെ ഒരു രസം, സുഖം.. ആഹഹാ.. ഓര്‍ക്കുമ്പോള്‍ കുളിരു കോരുന്നു.
എന്തായാലും മദ്യപാനം നിര്‍ത്താന്‍ തോന്നിയില്ല, അല്ല ഇപ്പോള്‍ നിര്‍ത്തിയിട്ട് എന്താ ഗുണം? ഏതോ ഒരു കള്ളത്തരം ചെയ്യുന്ന ഒരു സുഖം ആയിരിക്കും മദ്യപാനം അതു ശരിയല്ല എന്നറിഞ്ഞുകൊണ്ട് തന്നെ അതു ചെയ്യുമ്പോള്‍ കിട്ടുന്നത്. അല്ലേല്‍ പിന്നെ പിറ്റേ ദിവസത്തെ ക്ഷീണം ഓര്‍ത്താല്‍ ആരേലും ഈ പണിക്കു പോകുമോ? സാഹസികരായ മനുഷ്യരുടെ ഓരോരോ കാര്യങ്ങളേ. അങ്ങനെ വല്ലപ്പോളും ഇത്തിരി മദ്യപിക്കും, പണിയൊന്നുമില്ലാത്തപ്പോള്‍ സിഗരറ്റു വലിക്കും, നല്ല സുന്ദരികളെ കാണുമ്പോള്‍ അവരുടെ സൌന്ദര്യം നോക്കും സെക്സിയായ പെണ്ണുങ്ങളെ കാണുമ്പോള്‍ അതും നോക്കും എന്നൊക്കെയല്ലാതെ വൃത്തികേടിനു നമ്മളേ കിട്ടില്ല.
ഗള്‍ഫ് നാടുകളില്‍ പ്രത്യേകിച്ച് യു എ ഇ ഇലും പല നിയമങ്ങളാണ് മദ്യപാനത്തിന്. ദുബായില്‍ മദ്യ ഷാപ്പില് പോയി മദ്യം വാങ്ങണമെങ്കില്‍ ലൈസന്‍സ് വേണം, വീട്ടിലിരുന്നോ ബാറിലിരുന്നോ മദ്യപിക്കുന്നതിനു പ്രശ്നമില്ല. വണ്ടി ഓടിക്കരുത്, പ്രശ്നങ്ങള്‍ ഉണ്ടാക്കരുതെന്നു മാത്രം. എന്നാല്‍ ഷാര്‍ജയില്‍ ഇതൊന്നും പാടില്ല. അജ്മാനിലാണെങ്കില്‍ ആര്‍ക്കു വേണേലും കടയില്‍ പോയി മദ്യം വാങ്ങുകയും ചെയ്യാം.
ഈ മൂന്നു സ്ഥലങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന സുഹൃത് വലയലം മിക്കവാറും മദ്യപാനികള്‍ക്കും ഉണ്ടാകും. ദുബായിക്കും അജ്മാനും ഇടയില്‍ ഒരു ഷാര്‍ജ കിടക്കുന്നതാണ് മിക്കവാറും എല്ലാവര്ക്കും പ്രശ്നം. അങ്ങനെ കൂട്ടുകാരുടെ കൂടെ ഒരു വെള്ളിയാഴ്ച ആഘോഷിക്കാന്‍ അജ്മാനില്‍ പോയതാണ് നമ്മുടെ സന്തോഷ്. രാത്രിയില്‍ അടിച്ചു പേസ്റ്റായി കഴിഞ്ഞപ്പോള്‍ പുള്ളി തിരിച്ചു ദുബായിലേക്ക് ഷാര്‍ജ വഴി പോരുന്നു.
വഴിയില്‍ ഷാര്‍ജ പോലീസിന്റെ ചെക്കിങ്. അത്ഭുതം! സന്തോഷിന്റെ വണ്ടി ചെക്കു ചെയ്യാന്‍ വന്ന പോലീസ് കാരന് ഇംഗ്ലീഷില്‍ സംസാരിച്ചു. ആകെ അറിയാവുന്ന അറബിയായ അസലാമു അലൈക്കും എടുത്തലക്കിയപ്പോളേ അതില്‍ അറബികള്‍ക്ക് നാക്കു വഴങ്ങാത്ത ഴ, സ്ല, ഋ ഒക്കെ വന്നപ്പോള്‍ പാവം ആ വിവരമുള്ള പോലീസുകാരന് മനസിലായി ഇവന് പൂസാണെന്ന്. യു ആര് ഡ്രങ്ക്, പ്ലീസ് പാര്‍ക്ക് ദ കാര്‍ ആന്റ് ടേക്ക് ഏ ടാക്സി ആന്റ് ഗോ ടു ഹോം എന്ന് അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷ് പറയുന്ന ഷാര്‍ജ പോലീസിനെ കണ്ട സന്തോഷ് കൃതാര്‍ഥനായി. അതും പോരാഞ്ഞ് സാധാരണ അന്നേരേ പിടിച്ച് ജയിലിലടച്ച് നാട്ടിലേക്ക് ലൈഫ് ബാന്‍ അടിച്ചു വിടുന്ന ഷാര്‍ജ പോലീസ് ടാക്സി വിളിച്ച് വീട്ടില്‍ പോകാന്‍ പറയുന്നു.
പക്ഷെ ഞാന്‍ പൂസാണെന്ന് മാത്രം പറഞ്ഞത് സമ്മതിച്ചു കൊടുക്കാന്‍ സന്തോഷ് തയ്യാറായില്ല. അവന് പുറത്തിറങ്ങി, നേരെ നിന്നു. എന്നിട്ടു പറഞ്ഞു ഐ ആം നോട്ട് പൂസ്, ദേ ഞാന്‍ നേരെ നില്‍ക്കുന്നുണ്ട്. പാവം പോലീസ് കാരന് ചിരിച്ചു പോയി, പാര്‍ക്ക് ചെയ്തിട്ടു പോടാ വീട്ടില്‍ എന്ന് ചിരിച്ചോണ്ടു പറഞ്ഞു. ഓ..പിന്നെ, എന്റെ തന്തക്കു പറഞ്ഞാല്‍ ക്ഷമിക്കും, പക്ഷെ പൂസാണെന്ന് പറഞ്ഞാല്‍ ക്ഷമിക്കില്ല എന്ന ഭാവത്തില്‍ സന്തോഷ് വീണ്ടും പ്രൂവ് ചെയ്യാന്‍ ശ്രമിച്ചു. സീ സാര്‍, ഐ കാന്‍ വാക്ക് എന്നു പറഞ്ഞ് ഒരു വര വരച്ച് അതിലൂടെ നടന്നു കാണിച്ചു. പോലീസുകാരന്റെ ചിരി മുഖത്തു നിന്നു മാഞ്ഞു. ഓഹൊ.. ഒരു ഫുള്ളടിച്ചാല് കുലുങ്ങാത്തവാണ് ഈ സന്തോഷ് കുമാര്‍ എന്നു പറഞ്ഞ് സന്തോഷ് ഡാന്‍സ് കളിച്ചു കാണിച്ചു, സീ സാര്‍, ഐ കാന്‍ ഡാന്‍സ് അസ് വെല്‍. ഇനി നീ അധികം വെല്ലണ്ടാ എന്നു പറഞ്ഞ് കൊടുത്തു പോലീസ്കാരന് കരണത്തിനൊരെണ്ണം. പിന്നെ ഒരു മാസം ജയില്‍, നൂറു ചാട്ടവാറടി, പോരാത്തതിന് ഇനി മേലില്‍ യു എ ഇ എന്നപേരു പോലും പറഞ്ഞേക്കരുത് എന്നു പറഞ്ഞ് നാട്ടിലേക്കും.
ഇതൊക്കെയാണ് വിധി എന്നു പറയുന്നത്, അതിനെ തോല്‍പ്പിക്കാന്‍ ആര്‍ക്കാ പറ്റുക? കള്ളുകുടിച്ചു വണ്ടിയോടിച്ചവനെ പോലീസുകാരന് വിട്ടിട്ടും വിധി അവനെ തോല്‍പ്പിച്ചു. അല്ലെങ്കില്‍ ചോദിച്ചു വാങ്ങി. എന്തായാലും അവന്റെ വിധി അതായിരുന്നു, വിധിയെ തോല്‍പ്പിക്കാന്‍ ഷാര്‍ജാ പോലീസിനും പറ്റില്ല മക്കളേ...
കളിവണ്ടി
എന്റെ മക്കളും എന്നെ പോലെ തന്നെ വണ്ടി ഭ്രാന്തന്മാരും സാഹസിക കുതുകികളും പ്രേമികളും ആണെന്നറിഞ്ഞപ്പോള്‍ എന്റെ മനസ് കുഞ്ഞുപ്രായത്തിലേക്ക് വീണ്ടും ഒന്നു പോയി. അല്ലേലും പണിയും പരിപാടിയും ഒന്നുമില്ലാത്തപ്പോള്‍ ഇതൊക്കെ തന്നെയല്ലേ പണി. ഇന്നത്തെപ്പോലെ കളിപ്പാട്ടങ്ങളോ റിമോട്ട് കാറുകളോ ഒന്നും ഇല്ലാതിരുന്ന അന്നും നമ്മള് പലതരം കളിപ്പാട്ടങ്ങള്‍ പ്രകൃതിയില്‍ നിന്നും അല്ലാതെയും ഉണ്ടാക്കി കളിച്ചിരുന്നു.
ആദ്യകാലത്തെ ഓര്‍മ്മ ഞങ്ങളെ പാളയില്‍ കയറ്റി വലിച്ചു കൊണ്ടു പോകുന്ന ചാച്ചയേയും മുടിയെല്ലാം വെളുത്തിരുന്ന ഞങ്ങളുടെ എളാമ്മച്ചി എന്ന അമ്മൂമ്മയെയാണ്. ഒറ്റക്കും പെട്ടക്കും ബൈക്കില്‍ ഇരുന്നു പോകുന്ന സുഖത്തില്‍ ആ പാളയില്‍ ഇരിക്കുമ്പോളുള്ള മൂട്ടിലെ ആ തരിതരിപ്പ് ഇന്നും ഫീല്‍ ചെയ്യുന്നു. പുതിയ ഇലക്ട്രിക് കാറുകളും സൈക്കിളും ഒക്കെ വന്നെങ്കിലും എന്റെ മക്കളും പാളയില്‍ ഇരുന്നുള്ള യാത്ര ഒരിക്കലെങ്കിലും അനുഭവിച്ചത് അവരുടെ ഭാഗ്യം. പിന്നെ ചാച്ച വാങ്ങി തന്നു ഒരു മുച്ചക്ര സൈക്കിള്‍. അമ്മവീട്ടിലെ ജീവിതത്തില്‍ ആ സൈക്കിളില്‍ കയറി വീട്ടിലേക്കുള്ള വഴിയിലെ ഇറക്കത്തില്‍ കാലൊക്കെ പൊക്കി പിടിച്ചുള്ള ആ പോക്ക്, ഇടക്കുള്ള വീഴ്ചകള്‍, അതു ടാറിട്ട റോഡില്‍ ഓടിക്കാനുള്ള കൊതി, അതിനു ശ്രമിച്ചപ്പോള്‍ കിട്ടിയ അടി,പിന്നീടെപ്പോളോ വലുതായിക്കഴിഞ്ഞ് അത് ആക്രിക്കാരനു വില്ക്കാന് ശ്രമിച്ചപ്പോള്‍ വേണ്ടെന്നു കെഞ്ചിയത് എല്ലാമെല്ലാം ഇന്നും നിറം പിടിച്ച ഓര്‍മ്മകള്‍.
രണ്ടു വെള്ളക്കായ് എടുത്ത് അതില്‍ ഈര്‍ക്കിലി കോര്‍ത്ത് അതില്‍ ഒരു കവലയുള്ള റബര്‍ക്കമ്പ് കുത്തി ഓടിച്ചിരുന്ന വണ്ടി കാലക്രമേണ വെള്ളക്കായ്ക്കു പകരം റബര്‍ച്ചെരുപ്പ് വട്ടത്തില്‍ മുറിച്ചതിനു വഴിമാറി. ദൂരദര്‍ശനിലെ വേള്‍ഡ് ഓഫ് സ്പോര്‍ട്സ് കണ്ട് ബൈക്ക് ജമ്പിങും കുത്തിയൊഴുകുന്ന ആറ്റിലെ റബര്‍ബോട്ട് യാത്രയുമൊക്കെ ഞങ്ങളുടെ സ്വപ്നങ്ങളായി. ഒടിഞ്ഞ റബര്‍ മരത്തിന്റെ തടിയില്‍ കയറിയിരുന്ന് അതു കുലുക്കിയും ഇടക്ക് അതില്‍ നിന്നും മറിഞ്ഞുവീണും സാഹസിക ബോട്ട് യാത്ര ഞങ്ങള്‍ ആസ്വദിച്ചു. വലുതായപ്പോള്‍ വാഴപ്പിണ്ടിയില്‍ കാപ്പിക്കമ്പു കുത്തിക്കയറ്റിയുണ്ടാക്കിയ ചങ്ങാടത്തില്‍ തോട്ടിലൂടെയും അതു പരീക്ഷിച്ചു. റബര്‍ത്തോട്ടത്തിലെ നടവഴിയില്‍ കൂടി വളഞ്ഞും പുളഞ്ഞും ഓടി ബൈക്കു യാത്ര ആസ്വദിച്ചു, കയ്യാലകള്‍ പൊങ്ങിച്ചാടി സ്ലോമോഷനില്‍ ബൈക്ക് ജമ്പ് ചെയ്യിക്കുന്ന സുഖം അനുഭവിച്ചു. ഇത്തിരി വലുതായപ്പോള്‍ ഇഷ്ടിക വച്ച് ഒരു സൈഡ് പൊക്കിയ പലകയില്‍ കൂടി സൈക്കിള്‍ ചാടിച്ചും.
അന്നത്തെ ഏറ്റവും വലിയ ആഗ്രഹം കാളവണ്ടിയുടെ എന്തോ ഒരു വീലുപോലെയുള്ള സാധനം ആയിരുന്നു. ഒരു കമ്പിന്റെ അറ്റത്തു വളഞ്ഞ ഒരു കമ്പി ഫിറ്റുചെയ്ത് ഒരു ആകര്‍ഷകമായ സ്വരത്തില്‍ നല്ല കണ്ട്രോളില് ഓടിക്കവുന്ന ഒരു വണ്ടിച്ചക്രമായിരുന്നു അത്. അതൊരു സ്വപ്നമായി അവശേഷിച്ചെങ്കിലും ജീപിന്റെ ഒരു പഴയ ടയര്‍ കൊടുത്ത് പകരം സൈക്കിളിന്റെ ടയറൊരെണ്ണം രാജുമോന്റെകയ്യില്‍ നിന്നും വാങ്ങി. അതാകുമ്പോള്‍ കമ്പുകൊണ്ട് അടിച്ചോടിക്കാന്‍ എളുപ്പമാണ്, ജീപ്പിന്റെ ടയര്‍ ഭയങ്കര പ്രശ്നക്കാരനായിരുന്നു. കയ്യാലകള്‍ ചാടിച്ച് ഓടിച്ചിരുന്ന ഒരിക്കല്‍ കുലച്ചു നിന്ന ഒരു വാഴ മറിച്ചിട്ടതിനു വല്യപ്പന്റെ അടി കിട്ടിയതില്‍ പിന്നെ ജീപ്പിന്റെ ടയര്‍ ഞങ്ങള്‍ക്ക് അത്രക്കങ്ങട് പിടിത്തം ഇല്ല. മാത്രവുമല്ല കണ്ട്രോള് ചെയ്യാന്‍ വലിയ പാടാണ്.
മുറ്റത്തെ മണലില്‍ കാല്പാദം കൊണ്ട് വഴിയുണ്ടാക്കി പെരുന്നാളിനു കിട്ടുന്ന കുഞ്ഞു പ്ലാസ്റ്റിക് വണ്ടികള്‍ ചാക്കുനൂലില്‍ കെട്ടി വലിച്ചുകൊണ്ടു നടക്കാനായിരുന്നു എറ്റവും രസം. വളഞ്ഞുപുളഞ്ഞ വഴികളും കുഞ്ഞു കയറ്റങ്ങളും ഇറക്കങ്ങളും എല്ലാം നമ്മുടെ ഭാവനക്കനുസരിച്ചു ഉണ്ടാക്കമല്ലോ. ജീപ്പിന്റെയും കാറിന്റെയും സൌണ്ട് ഉണ്ടാക്കാന്‍ പാടായതു കൊണ്ട് സാധാരണ ബുള്ളറ്റ് യെസ്ഡി തുടങ്ങിയ ബൈക്കുകളും ലൈലന്റ് റ്റാറ്റാ ബസുകളുമായിരുന്നു നമ്മുടെ ഫേവറിറ്റ് വാഹനങ്ങള്‍. ജീപ്പിന്റെ പഴയ ഫാന്‍ബെല്‍റ്റ്, പൊട്ടിയ അരിപ്പ, ബേയ്സണ്‍, ബക്കറ്റിന്റെ അടപ്പ് എന്നതെല്ലാം നമുക്കു സ്റ്റിയറിങ് ആകും.
കൂട്ടുകാരന് നായര്‍ സാബ് എന്നിപ്പോള്‍ അറിയപ്പെടുന്ന രാജേഷ് ആണ് പുതിയ ഒരു ഐഡിയ പറഞ്ഞു തന്നത്. ജനല്‍ പകുതി തുറന്നു വെക്കാനുള്ള കൊളുത്തില്‍ ബക്കറ്റിന്റെ അടപ്പു വെച്ച് സ്റ്റിയറിങ്ങാക്കി, ചെരുപ്പ്, വളഞ്ഞ കമ്പ് മുതലായവ ഉപയോഗിച്ച് ബസ് ഓടിക്കനുള്ള വിദ്യ. അവന് അങ്ങനെ തിരുവനന്തപുരം വരെ ബസ് ഓടിച്ചുവത്രേ, അഞ്ചു മണിക്കൂര്‍. ഞാനും വിട്ടില്ല, ഒരു ബക്കറ്റിന്റെ അടപ്പെടുത്ത് ജനലിന്റെ പാതി തുറന്നു വെക്കാനുള്ള കൊളുത്തില്‍ വെച്ചു. ഒരു വലിയ റബര്‍ ചെരുപ്പ് തിരിച്ചിട്ട് ആക്സലറേറ്റര്‍ ആക്കി. ചെറിയ റബര്‍ ചെരുപ്പിന്റെ അടിയില്‍ റബറിന്റെ ചിരട്ടപ്പാല്‍ വെച്ച് ക്ലച്ചും ബ്രേക്കും ഉണ്ടാക്കി. വളഞ്ഞ കാപ്പികമ്പിന്റെ അറ്റത്ത് പേരക്കാ കുത്തിവെച്ച് ലൈലന്‍ഡ് ബസിന്റെ ഗിയറും ഉണ്ടാക്കി. അടൂത്ത ജനലിന്റെ കൊളുത്ത് ബസിന്റെ ഹോണും ആക്കി പിന്നെ ഒറ്റ പിടിപ്പീരായിരുന്നു, എര്‍ണാകുളത്തേക്ക്. പാലാ, കുറവിലങ്ങാട്, കടുത്തുരുത്തി, വൈക്കം വഴി ഒരു രണ്ടു മണിക്കൂര്‍ നീണ്ട ഓടിക്കല്‍. ആരേലും ഇറങ്ങാനുണ്ടേല്‍ ഇറങ്ങിക്കൊ ഏതേലും ഡാഷ്മോന്‍ കേറാനുണ്ടേല്‍ കേറിക്കൊ എന്നൊക്കെ പറഞ്ഞാണ് ഓടിക്കല്‍, കാരണം വണ്ടി നിര്‍ത്തി ഇടുന്നത് നമുക്കിഷ്ടമല്ലല്ലോ.
ഇതൊന്നും ഒരിക്കലും തീരാത്ത ആഗ്രഹങ്ങള്‍ ആയിരിക്കാം, എന്നും പുതിയ മേച്ചില്പുറങ്ങള് തേടുന്ന ഇഷ്ടങ്ങള്‍. സഫലീകരിക്കുന്നതനുസരിച്ച് കൂടുന്ന ആഗ്രഹങ്ങള്‍.
ഇനിയും ലിമിറ്റഡ് സ്റ്റോപ് പ്രൈവറ്റ് ബസോ, കെ എസ് ആര് ടി സി സൂപ്പര്‍ ഫാസ്റ്റോ ഓടിക്കണം എന്ന ആഗ്രഹം പെന്‍ഡിങ്. Read more...
പറന്ന് പറന്ന് പറന്ന് അവസാനം...
>> Sunday, March 7, 2010
മനുഷ്യന്റെ ആഗ്രഹങ്ങള്‍ പലവിധം. ചിലത് ഇങ്ങനെയും തീര്‍ക്കാം. ഫോട്ടോയെടുത്തതിന് ജിമ്മിക്ക് നന്ദി. ഒരിക്കല്‍ ജിമ്മി പോസ്റ്റിയിരുന്നെങ്കിലും മുഴുവനായി ഒന്നു തകര്‍ത്തേക്കാം എന്നു കരുതി.
ഇതാണ് നിങ്ങളുടെ നിമിഷം, കാലുകള്‍ മെല്ലെ മേല്‍പ്പോട്ടുയര്‍ത്തുമ്പോള്‍ നിങ്ങള്‍ ഒരു തുമ്പിയെപോലെ പറക്കുന്നതായി തോന്നും.
ഒരു കൊച്ചു പ്രണയം
>> Tuesday, March 2, 2010
പഠനത്തിനു ശേഷം ജോലിയൊക്കെയായി ബാംഗ്ലൂര്‍ എത്തിയ കാലം. പാലാ സെന്റ് തോമസ് കോളേജിലെ സ്റ്റൈലായ അലക്കി പശയിട്ട് തേച്ച ഷര്‍ട്ടും മുണ്ടും ഒക്കെ ജീന്‍സിനും കാര്‍ഗോക്കും വഴി മാറിയെങ്കിലും നാട്ടില്‍ വരുമ്പോള്‍ വീണ്ടും ഷര്‍ട്ടും മുണ്ടുമുടുത്ത് നമ്മുടെ ബൈക്കില്‍ ചുറ്റുമ്പോള്‍ കിട്ടുന്ന ഒരു സുഖം, ആ ഓര്‍മ്മകള്‍ തന്നെ ഇന്നും ഒരു സുഖം.
ഓര്‍മ്മവെച്ചപ്പോള്‍ മുതല്‍ പ്രണയത്തിനായി അലഞ്ഞെങ്കിലും പ്രണയമൊത്തത് ഉദ്യാന നഗരമായ ബാംഗ്ലൂരില്‍ ജോലിക്കു പോയതില്‍ പിന്നെ. പക്ഷെ പെണ്ണ് പൈകയുടെ പ്രാന്തപ്രദേശത്തുള്ളവള്‍, അല്‍ഫോന്‍സാ കോളേജില്‍ പഠിക്കുന്നവള്‍ എന്റെ മിന്നുക്കുട്ടി. ആദ്യമായി കാണുന്നത് പാലായില്‍ തൃപ്തി ഐസ്ക്രീം പാര്‍ലറില്‍ ഫ്രൂട്ട് സലാഡ് കഴിച്ചു കൊണ്ടിരിക്കുമ്പോളാണ്. അമ്മയുടെ കൂടെയിരുന്ന ഞാന്‍ എതിര്‍വശത്തിരുന്ന സുന്ദരിക്കുട്ടിയെ ഇടക്കിടെ നോക്കുന്നുണ്ടായിരുന്നു. വായിനോക്കിയെന്ന ഇമേജ് ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധാലുവായ ഞാന്‍ വളരെ തന്ത്രപൂര്‍വ്വം ഒളിച്ചു നോക്കിക്കൊണ്ടേ ഇരുന്നു. നമുക്കറിയാത്ത ചില തരംഗങ്ങളുടെയും സ്പന്ദനങ്ങളുടെയും ഫലമായാകാം എതിര്‍വശത്തിരുന്ന മീനു എന്നെ ഇടക്കെപ്പോളോ പാളിയൊന്നു നോക്കി. ഞാന്‍ അറിയാതെയൊന്നു ചിരിച്ചു പോയി, നോട്ടം മാറ്റിയെങ്കിലും ഒരു ചിരി വന്നു അവളുടെ മുഖത്തും. പിന്നെ രണ്ടു ദിവസത്തേക്ക് എന്റെ മനസില്‍ അവളുടെ മുഖം തന്നെയായിരുന്നു. രാവിലെ പള്ളിയില്‍ പോകുന്ന സമയത്ത് പള്ളീലച്ചന് കുര്‍ബാന ചെല്ലുമ്പോള്‍ പോലും ഞാന്‍ മനസില്‍ ഈ സുന്ദരിക്കുട്ടിയെ ഓര്‍ത്തുകൊണ്ടിരുന്നു.
അങ്ങനെ മൂന്നാലു ദിവസങ്ങള്‍ക്കു ശേഷം രാവിലെ പാലാക്കു പോകുന്ന സമയം, പൂവരണി അമ്പലത്തിന്റെയടുത്ത് വെച്ച് അമ്പലത്തിലേക്ക് ബസില്‍ നിന്നിറങ്ങുന്ന അവളെ കണ്ടു. എന്തോ മനസിനൊരു ഭയങ്കര അനുഭൂതി, അവളെ ഒന്നുകൂടി കാണാതിരിക്കാനാവുന്നില്ല. ഇനിയിപ്പോല്‍ അമ്പലത്തില്‍ കയറി തിരിച്ചു വരുന്ന വരെ കാത്തിരിക്കണം. അടുത്ത ജംക്ഷനിലെ മുറുക്കാന്‍ കടയില്‍ വണ്ടി നിര്‍ത്തി ഒരു സിഗരറ്റ് വാങ്ങി. ഒരു നല്ല കാര്യത്തിനല്ലേ എന്നു വിചാരിച്ച് അതു കത്തിക്കാതെ ഞാന്‍ ഒരു സോഡാ നാരങ്ങാവെള്ളം കുടിച്ചു. പിന്നെ ഏകദേശസമയം കണക്കു കൂട്ടി നാരങ്ങാവെള്ളത്തിലെ ഇളകാതെ കിടന്ന പഞ്ചസാരവരെ പതുക്കെ വലിച്ചു കുടിച്ചിട്ട് തിരിച്ച് അമ്പലം ലക്ഷ്യമാക്കി തിരിച്ചു.
സമയം കൃത്യമായിരുന്നു, ഞാനവളെ കണ്ടു. പതുക്കെ ബൈക്കില്‍ അവളുടെ അടുത്തുകൂടി പോയപ്പോള്‍ അവളെന്നെയും. മനസില്‍ എന്തൊക്കെയോ ഒരു നിറഞ്ഞ അനുഭൂതി. പക്ഷെ പെട്ടന്നായിരുന്നു ഒരു മെറ്റല്‍ കഷണത്തില്‍ കയറി ബൈക്ക് പാളിയതും തൊട്ടടുത്ത ഗട്ടറിലെ ചെളിവെള്ളത്തില്‍ ഞാന്‍ വീണതും. മുണ്ടിലും ഷര്‍ട്ടിലും ചെളിവെള്ളവും മുട്ടിലെ തൊലിയിലെ രക്തവര്‍ണ്ണവുമായി ഞാന്‍ എണീറ്റ് വണ്ടി നിവര്‍ത്തി. പലരുടെ മുഖത്തും പല ഭാവങ്ങള്‍, അവനിതു വരണം എന്ന ഭാവം ചിലര്‍ക്ക്, അബദ്ധത്തിന്റെ ചിരി മറ്റുചിലര്‍ക്ക്, വീണയാളുടെ വേദന ചിലര്‍ക്ക്. അവളുടെ മുഖത്ത് എന്റെ വേദനയുടെ നൊമ്പരം എനിക്കു കാണാന്‍ സാധിച്ചു. ഞാന്‍ അവിടെ നിന്നും ഓടിയൊളിച്ചു.
പിന്നീട് പല പ്രാവശ്യം കണ്ടു, ഞങ്ങള്‍ നല്ല കൂട്ടുകാരായി. എന്റെ സ്വപ്നങ്ങളില്‍ അവള് എന്നും എനിക്കു കൂട്ടിരുന്നു. ജീവിതത്തിലെ എല്ലാ നന്മകളും ഞാന്‍ അവളില്‍ കണ്ടു. പരസ്പരം മിണ്ടാനും പറയാനുമുള്ള അവസരങ്ങള്‍ കുറവായിരുന്നെങ്കിലും ഞങ്ങളുടെ മനസ് പരസ്പരം സംസാരിച്ചു കൊണ്ടേ ഇരുന്നു. പാര്‍ക്കുകളോ ഒളിസങ്കേതങ്ങളോ ഇല്ലാതെ പാലായിലെ കടകള്‍ക്കു മുമ്പിലും വഴിവക്കത്തും നിന്ന് ഞങ്ങള്‍ മറക്കാനില്ലാത്ത സൌഹൃദം പങ്കുവെച്ചു.
ഒന്നു ചേര്‍ന്നിരുന്നു മിണ്ടാനുള്ള കൊതിയാല്‍ ഞാന്‍ ഒരു ദിവസം എന്റെ കൂടെ ഒരു യാത്രക്കു വരുമോ എന്നു ചോദിച്ചു. അവള് സമ്മതിച്ചു, അങ്ങനെ ഞങ്ങള്‍ പതുക്കെ വാഗമണ്‍ ലക്ഷ്യമാക്കി ബൈക്കില്‍ യാത്ര തിരിച്ചു. ഹെല്‍മറ്റ് വേണോ എന്ന ചോദ്യത്തിന് വേണ്ട എന്നു പറഞ്ഞ് അവള് എന്നെ അതിശയിപ്പിച്ചു, എനിക്കുള്ളത്ര ഭയം പോലുമില്ലേ അവള്‍ക്ക്? കലപില വര്‍ത്തമാനം പറഞ്ഞുകൊണ്ട് പോയ ഞങ്ങള്‍ പെട്ടെന്നു തന്നെ വാഗമണ്ണിന്റെ പ്രാന്തപ്രദേശങ്ങളിലെത്തി.
ചെറിയ തണുപ്പും നേര്‍ത്ത മഞ്ഞും. ഞങ്ങള്‍ ഒരു കൊച്ചു വെള്ളച്ചാട്ടത്തിനടുത്തു വണ്ടി നിര്‍ത്തി. ഞാന്‍ ആ കലുങ്കില്‍ ഇരുന്നു. അവള് ആ വെള്ളച്ചാട്ടത്തിലെ വെള്ളത്തില്‍ നിന്നും തണുത്ത വെള്ളമെടുത്ത് മുഖവും കാലുമൊക്കെ കഴുകി എന്റെ അടുത്തു വന്നിരുന്നു. ഞാനവളുടെ മുഖത്തേക്ക് നോക്കി, അവള് ചോദിച്ചു എന്താ ഇങ്ങനെ നോക്കുന്നത്, ആദ്യമായാണോ എന്നെ കാണുന്നത് എന്ന്. ശരിയാണ്, ആദ്യമായാണ് ഞാന്‍ മിന്നൂനെ ഇങ്ങനെ നോക്കുന്നത്. കാര്യം മുഖത്തു നോക്കി തന്നെയാണ് സംസാരിക്കുന്നതെങ്കിലും ഇന്നത്തേ പോലെ നോക്കിയിട്ടില്ല. ഞാന്‍ നോക്കുന്നതില്‍ കുഴപ്പമുണ്ടോ എന്നു ചോദിച്ചു, ഇല്ലായെന്ന് അവളും.
നുനുത്ത ചെമ്പന്‍ രോമങ്ങളോടുകൂടെയുള്ള നേര്‍ത്ത മീശയുണ്ട് അവള്‍ക്ക്. വെള്ളത്തുള്ളികള്‍ അതിലിരുന്ന് തിളങ്ങിയപ്പോളാണ് അതു കണ്ടത്. രണ്ടുമൂന്നു മുഖക്കുരുക്കള്‍ മാത്രമുള്ള തെളിഞ്ഞ മുഖം. ചുവന്ന പൊട്ടും ചെറുതായി എഴുതിയ കണ്‍പുരികവും മാത്രമാണ് ആര്‍ട്ടിഫിഷ്യലായി ഉള്ളത്. നീളം കൂടിയ കറുത്ത കണ്പീലികള് നേര്‍ത്ത ബ്രൌണ്‍ ഷേഡോടുകൂടിയ കറുത്തുവിടര്‍ന്ന വലിയ കണ്ണുകള്‍. ചെറുതായി ഒടിഞ്ഞ മുടി നിതംബത്തിനു കുറച്ചു മുകളിലായി വെട്ടിയിരിക്കുന്നു. കഴുത്തിന്റെ പുറകിലും കയ്യിലുമൊക്കെ ചെറിയ നേര്‍ത്ത രോമരാജികള്‍. അവളുടെ അമ്മയുടെ പഴയ സില്‍ക്ക് സാരി മുറിച്ച് തയ്ച്ച പച്ച കളറിലുള്ള ചുരിദാര്‍. കറുത്ത കുത്തുകളും പൊട്ടുകളൊന്നുമില്ലാത്ത തിളങ്ങുന്ന മൂക്ക്, ഇരുണ്ട ചുവപ്പുകളറുള്ള നല്ല ഷേപ്പുള്ള ചുണ്ടുകള്‍, ചുണ്ടിനുമുകളിലായി ചെറിയൊരു മറുകും.
ഞാന്‍ നോട്ടം ഒക്കെ നിര്‍ത്തി മീനുവിനോട് ഇത്തിരി ചേര്‍ന്നിരുന്നു. അവളുടെ ശരീരത്തില്‍ നിന്നുമുള്ള നേര്‍ത്ത ചൂട് എനിക്കനുഭവപ്പെട്ടു തുടങ്ങി. മിന്നുവിന്റെ മുടിയിഴകള്‍ ചിലത് ഇടക്കൊക്കെ കാറ്റത്ത് എന്റെ മുഖത്ത് തലോടിക്കൊണ്ടിരുന്നു. അതൊതുക്കി വെക്കാനായി അവള് കരങ്ങളുയര്‍ത്തുമ്പോള്‍ ക്യൂട്ടിക്കൂറാ പൌഡറിന്റെ നേര്‍ത്ത് മണം എനിക്കനുഭവപ്പെട്ടു. ഞങ്ങള്‍ ഒന്നും മിണ്ടാതെ അകലങ്ങളിലേക്ക് നോക്കി വെറുതേയിരുന്നു, ഒത്തിരി പറയാനായ് വന്ന് ഒന്നും മിണ്ടാതെ ഇരുന്നു. ഹൃദയങ്ങള്‍ തമ്മില്‍ ഒന്നായിരുന്നു എന്തൊക്കെയോ കഥകള്‍ കൈമാറി. അവളുടെ കൈയ്യിലെ നീലഞരമ്പുകള്‍ അപ്രത്യക്ഷമായി.
നാലു ബൈക്കുകളിലായി മദ്യപിച്ചെത്തിയ ചെറുപ്പക്കാരുടെ ഒരു സംഘം ഞങ്ങളെ കളിയാക്കി, പൂശാന്‍ കൊണ്ടുവന്നതാണൊ ചേട്ടാ എന്നു ചോദിച്ചു. അല്ല മക്കളേ വെറുതേ ഒന്നു സംസാരിക്കാന്‍ വന്നതാ, ഞങ്ങളേ വിട്ടേക്കൂ എന്നു പറഞ്ഞപ്പോള്‍ എന്തായാലും അവര്‍ പോയി. ലോകാവസാനം വരെ അങ്ങനെയിരിക്കാന്‍ തോന്നിയ ഞങ്ങള്‍ക്ക് അതൊരു ഡിസ്റ്റര്‍ബന്‍സ് ആയി.
ഞങ്ങല്‍ പതുക്കെ ആ കൊച്ചു വെള്ളച്ചാട്ടത്തിന്റെയടുത്തു ചെന്നു. ഞാനതിന്റെ അരുകിലുള്ള ഒരു കുഞ്ഞു പാറയില്‍ കയറിയിരുന്ന് കാലു വെള്ളത്തില്‍ മുക്കിയിരുന്നു, എന്റെ അരുകിലായി അവളും വന്നിരുന്നു. ചിന്നിച്ചിതറിയ വെള്ളത്തുള്ളികള്‍ മഞ്ഞുകണങ്ങളായി ഞങ്ങളെ പൊതിഞ്ഞു. അവളുടെ തലമുടിയിലും മറ്റും മുത്തുകള്‍ പതിച്ചതു പോലെ കുഞ്ഞുതുള്ളികള്‍ തിളങ്ങി. വെള്ളത്തിലിട്ട് ചെറുതായി അനക്കികൊണ്ടിരുന്ന അവളുടെ കാല്പാദത്തില് ഞാന്‍ എന്റെ പാദങ്ങള്‍ ചേര്‍ത്തു വെച്ചു. വാഴക്കാവരയനും കല്ലേമുട്ടിയും ഞങ്ങളുടെ കാലുകളില്‍ ചെറുതായി ഉമ്മവെച്ചു, അവള്‍ക്ക് ചെറുതായി ഇക്കിളിയായി. തണുത്തവെള്ളത്തിലും ചെറുചൂട് എനിക്കനുഭവമായി. ഞങ്ങള്‍ ഇത്തിരികൂടി ചേര്‍ന്നിരുന്നു. ഞാന്‍ പതുക്കെ എന്റെ കൈ അവളുടെ കൈമുട്ടിനകത്തു കൂടി എടുത്ത് കരങ്ങള്‍ ചേര്‍ത്തു പിടിച്ചു. ഞങ്ങളുടെ രണ്ടുപേരുടെയും കരങ്ങള്‍ വിറക്കുന്നുണ്ടായിരുന്നു.
വിറയാര്‍ന്ന സ്വരത്തില്‍ ഞാന്‍ അവളോട് ചോദിച്ചു, ഞാന്‍ ഒന്നു കെട്ടിപ്പിടിച്ചോട്ടെ? അവള് നിലത്തേക്ക് നോക്കി തലായാട്ടി. ഞാന്‍ ഇത്തിരികൂടി ചേര്‍ന്നിരുന്ന് അവളെ പുറകില്‍ നിന്നും ഇറുകെ പുണര്‍ന്നു. മുടിയിഴകള്‍ ചെറുതായൊതുക്കി അവളുടെ പുറംകഴുത്തില്‍ വിറക്കുന്ന ചുണ്ടുകളാല്‍ ചുംബിച്ചു. മുഖത്തെ തണുത്ത വെള്ളത്തുള്ളികള്‍ക്ക് ചൂടുപിടിച്ചു. അവള് കണ്ണുകളടച്ചു, ശ്വാസോഛ്വാസം ധൃതഗതിയില്‍ ആയി. ഞങ്ങള്‍ ലോകത്തെമുഴുവനായി മറക്കാന്‍ തുടങ്ങിയ സമയം, എന്തൊ ദേഹത്തേക്ക് വീണു ഞങ്ങള്‍ ഞെട്ടി.
ഒരു അണ്ണാന് ഞങ്ങള്‍ ഇരിക്കുന്നതിനു മുകളിലുള്ള മാങ്കൊമ്പിലേക്ക് ചാടിയപ്പോള്‍ മാമ്പൂ താഴേക്ക് കൊഴിഞ്ഞതാണ്. പക്ഷെ സ്വപ്നലോകത്തു നിന്നും ഞങ്ങള്‍ പുറത്തായി, അവള് ഷാള്‍ എടുത്തു തലയിലൂടെ ഇട്ടു. നമുക്കു പോയാലോ എന്നു ചോദിച്ചു, ഞാന്‍ മൂളി. അണ്ണാന് കുഞ്ഞും തന്നാലായതു ചെയ്തു.
അങ്ങനെ ഞങ്ങള്‍ തിരിച്ചു ബൈക്കില്‍ കയറി യാത്ര തുടങ്ങി. എന്റെ പ്രണയം പറയാനായി വന്ന ഞാനും, പ്രാക്ടിക്കലായി ബുദ്ധിമുട്ടുകളുള്ള പ്രണയം വേണ്ടാ എന്നു പറയാനുള്ള തയ്യാറെടുപ്പില്‍ വന്ന എന്റെ മിന്നുവും ഒന്നും പറയാതെ തിരിച്ചു പോന്നു. എന്തോ രണ്ടുപേര്‍ക്കും ഒന്നും പറയേണ്ടിവന്നില്ല. എങ്കിലും അവളുടെ കൈ എന്നെ ചുറ്റിപിടിച്ചിരുന്നു അപ്പോളും.
തിരിച്ചു പാലായില്‍ എത്തിയ ഞങ്ങള്‍ വീണ്ടും ഒരിക്കല്‍ കൂടി തൃപ്തി ഐസ്ക്രീം പാര്‍ലറില്‍ കയറി. ഫ്രൂട്ട് സലാഡും റോസ് മില്‍ക്കും ഓര്‍ഡര്‍ ചെയ്തിരിക്കുമ്പോള്‍ അവള് പറഞ്ഞു.
നമ്മള് നല്ല കൂട്ടുകാര്‍ ആയിരുന്നു, അങ്ങനെതന്നെ ആയിരിക്കാം എന്നു ആഗ്രഹിച്ചിരുന്നു. എവിടെയോ പ്രണയത്തിന്റെ ചില അലയൊളികള് കണ്ടെങ്കിലും എനിക്ക് എന്നെ തന്നെ വിശ്വാസമുണ്ടായിരുന്നു. എനിക്കു വാഴക്കാവരയനെ ഇഷ്ടമാണ്, വാഴക്കാവരയന്റെ സ്നേഹത്തില്‍ വിശ്വാസവുമാണ്. പക്ഷെ വിവാഹം ജീവിതം എന്നൊക്കെ പറയുമ്പോള്‍ അതൊരു സാമൂഹിക അവസ്ഥയാണ്. കുടുംബം ബന്ധുക്കള്‍ നാട്ടുകാര്‍ ഇതെല്ലാം അതിന്റെ ഭാഗമാണ്. തീവ്രമായ ഒരു പ്രണയത്തില്‍ ഇതൊക്കെ നാമുക്ക് മറക്കാന്‍ സാധിക്കും. എന്നെങ്കിലുമൊക്കെ നഷ്ടമായ ബന്ധങ്ങല്‍ ഒക്കെ തിരിച്ചു വരുമായിരിക്കാം. പക്ഷെ എത്ര തീവ്രമാണോ നമ്മുടെ ബന്ധം അത്ര തന്നെ തീവ്രമായിരിക്കും അതു ഭേദിക്കപ്പെടുമ്പോള്‍ നമുക്കുണ്ടാകുന്ന വിരോധവും. എനിക്ക് സ്നേഹമുള്ള, എന്നെ ഒത്തിരി സ്നേഹിക്കുന്ന കുറച്ചുപേര്‍ ഉണ്ട്. അതു പോലെ വാഴക്കാവരയനും അതൊക്കെ ഉണ്ടാകും, ഒത്തിരി ഇഷ്ടപ്പെട്ട് നഷ്ടമാകാന്‍ സാധ്യതയുള്ള കുറേ ഇഷ്ടങ്ങള്‍, ബന്ധങ്ങള്‍.
പിന്നീട് പറഞ്ഞ ജീവിത വ്യാഖ്യാനങ്ങളും കാരണങ്ങളും ഒക്കെ പശ്ചാത്തല സംഗീതം പോലെ കര്‍ണപടത്തില്‍ മുഴങ്ങിയതേ ഉള്ളൂ. ആത്യന്തികമായി എനിക്ക് എന്റെ മിന്നുവിനെ നഷ്ടപ്പെടുന്നു എന്ന സത്യം എനിക്കു മനസിലായി.
ഞാന്‍ ചോദിച്ചു, “എന്നെ ഇഷ്ടപ്പെടാന്‍ പേടിയാണോ നിനക്ക്?“
അവള്‍ക്ക് മറുപടിയുണ്ടായിരുന്നില്ല, എന്റെ കരങ്ങളില്‍ അവള് മുറുകെ പിടിച്ചു. ടേബിള്‍ ഫാനിന്റെ കാറ്റില്‍ പെട്ട് കണ്ണിലെ നനവും വറ്റി. ആദ്യമായി ഫ്രൂട്ട് സലാഡിന് രുചി തോന്നിയില്ല.
ജീവിതത്തില്‍ സംഭവിക്കേണ്ടതേ സംഭവിക്കൂ. അവളുടെ നെഞ്ചില്‍ വീണ മാമ്പൂ ഒരു നിമിത്തമായതാവാം.
എന്റെ മനസു പറഞ്ഞു...
നാം നട്ടു വെള്ളം തൂവിയ വെള്ളരി വള്ളികള്‍ പട്ടു പോയി
കളിവീട് തകര്‍ന്നുപോയി, സ്വര്‍ണ്ണകൂട്ടിലെ തത്തമ്മ പറന്നുപോയി
എങ്കിലും നീയറിഞ്ഞോ, പുസ്തകത്താളുകള്‍ക്കിടയില്‍
ഞാനൊളിപ്പിച്ചിട്ടുണ്ട്, ഒരു കുഞ്ഞുമയില്‍ പീലി
ഒരായിരം കുഞ്ഞുങ്ങളുമായി വരുന്നത് കാത്ത്.....